Showing posts with label Saral Ravi. Show all posts
Showing posts with label Saral Ravi. Show all posts

അവൾ

അവൾ....
വിവാഹക്ഷണക്കത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു, ലൈക്കും കമന്റും, നോക്കി ഇരുന്ന ദിവസങ്ങളിൽ, ഒരു വൈകുന്നേരം വീട്ടിൽ ഒരു കൊറിയർ വന്നു.
കൊറിയർ കൊണ്ട് വന്ന ആളിനെ നല്ല മുഖപരിചയം തോന്നി. പണ്ട് കോളേജിൽ ഒരുമിച്ചു പഠിച്ച ആസിഫിന്റെ അതെ മുഖഛായ,. ആസിഫ് മരിച്ചിട്ട് വർഷങ്ങളായി, ഇന്ന് വീണ്ടും അവനെ ഓർക്കുകയും ചെയ്തുവല്ലോ,
കൊറിയറിൽ എന്റെ അഡ്രെസ്സ് മാത്രമേ ഉള്ളൂ. പുതിയ കമ്പനി ആണെന്ന് തോന്നുന്നു. ഇങ്ങനെ ഒരു കൊറിയർ കമ്പനി ഉള്ളതായി അറിയില്ല. കൊറിയർ തുറന്നു നോക്കിയപ്പോൾ ഒരു ചുവന്ന കുർത്തയും നീല കരയുള്ള മുണ്ടും,, കൂടെ ഒരു കത്തും.
"പ്രിയ സനൽ, അടുത്ത ഞായറാഴ്ച പാളയം സെന്റ് ജോസഫ് കത്തീഡ്രലില് വച്ച് എന്റെ കല്യാണമാണ്, സനൽ തീർച്ചയായും വരണം, വരുമ്പോൾ ഈ മുണ്ടും കുർത്തയും ധരിക്കണം."
എനിക്ക് വല്ലാത്ത ഒരു ത്രില്ല് ഉണ്ടായി. എന്റെ ഏതോ ഒരു കാമുകി, അവളുടെ വിവാഹത്തിന് ക്ഷണിച്ചിരിക്കുന്നു. ആരാണെന്ന് പറഞ്ഞിട്ടുമില്ല.
നാലാം ക്ലാസിൽ പഠിക്കുമ്പോൾ പുളിമിട്ടായി വാങ്ങി കൊടുത്ത് പ്രേമിച്ച ചിഞ്ചു മോൾ മുതൽ വിവാഹം ക്ഷണിക്കാൻ പോയപ്പോൾ പരിചയപ്പെട്ട,, പ്ലസ് ടുവിൽ പഠിപ്പിച്ച ശ്യാമള ടീച്ചറിന്റെ മകളുടെ മുഖം വരെ ഞാൻ ഓർത്തെടുത്തു. എന്തായാലും വിവാഹത്തിന് പോകണമെന്ന് ഞാൻ ഉറപ്പിച്ചു.
ഞായറാഴ്ച രാവിലെ ഞാൻ പുറപ്പെട്ടു. പാളയം പള്ളിയിൽ എത്തിയപ്പോൾ വിവാഹം നടക്കുകയാണ്. പെൺകുട്ടിയെ കണ്ടിട്ട് എനിക്ക് ഒരു പരിചയം തോന്നുന്നില്ല. കൈയിൽ കരുതിയിരുന്ന സമ്മാനം ഞാൻ അവർക്ക് കൊണ്ട് കൊടുത്തു. മുഖം ഞാൻ ഒന്നുകൂടി ശ്രദ്ധിച്ചു.
ഇല്ല, വരനെയും വധുവിനെയും എനിക്ക് ഒരു പരിചയവും തോന്നുന്നില്ല. ആരോ എന്നെ പറ്റിക്കാൻ ചെയ്തതാണ് എന്ന് എനിക്ക് മനസിലായി.
കല്യാണം കൂടാൻ വന്ന എല്ലാ അതിഥികളെയും ഞാൻ ശ്രദ്ധിച്ചു. പരിചിത മുഖം ഒന്നുപോലും ഇല്ല. ഇതിനിടയിൻ ഏതോ ഒരാൾ എന്നെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുകയും ചെയ്തു. ഞാൻ ആ പള്ളിയിൽ കയറിയപ്പോൾ മുതൽ എന്റെ കൂടെ കൂടിയ ഒരു ചിത്രശലഭവും, ഞാനും, ആ പള്ളിയെ രണ്ടു തവണ വലം വച്ച് കഴിഞ്ഞു.
കുറച്ച് കഴിഞ്ഞപ്പോൾ, ഒരു കൊച്ചു പെൺകുട്ടി എന്റെ നേരെ വന്നു. ആ കുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു പേപ്പർ എന്റെ കയ്യിൽ തന്നിട്ട് ആ കുട്ടി തിരിച്ചു പോയി. ഏതൊക്കെയോ സിനിമ രംഗങ്ങൾ എന്റെ മനസ്സിൽ വന്നു.
ഞാൻ ചെറു പുഞ്ചിരിയോടെ ആ കുട്ടിയുടെ പിന്നാലെ ചെന്നു. അവൾ അവളുടെ അമ്മയുടെ അടുത്തേക്കാണ് പോയത്. ഞാൻ പിന്നാലെ ചെല്ലുന്നത് കണ്ടു അവർ എന്നോട് ആരാണെന്ന് ചോദിച്ചു.
"ഈ കുഞ്ഞ്, അവിടെ.. എന്റെയടുത്ത്,." എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ലായിരുന്നു
"അയ്യോ സോറി, അവൾക്ക് മാനസികമായി ചെറിയ പ്രശ്നങ്ങൾ ഉണ്ട്, സോറി"
ആ കുട്ടിയുടെ അമ്മ പറഞ്ഞു.
ആ കുട്ടിയിൽ നിന്നും എനിക്ക് ഒന്നും മനസിലാക്കാൻ കഴിയില്ല എന്ന് മനസിലായപ്പോൾ, ഞാൻ അവിടെ നിന്നും കുറച്ച് മാറി, ആ കത്ത് വായിക്കാൻ തുടങ്ങി..
""സനൽ.. നിന്റെ വിവാഹം ആയി എന്ന് അറിഞ്ഞു, എന്റെ ഭാഗത്ത് നിന്നും ചിന്തിച്ച് നീ എന്നെത്തേടി വരും എന്ന് ഞാൻ വിശ്വസിച്ചിരുന്നു. അതുണ്ടായില്ല..
എന്തായാലും നീ വിവാഹിതനാകുന്നതിനു മുൻപ് അവസാനമായി നിന്നെ കാണണം എന്ന് തോന്നി. അതും എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഈ വേഷത്തിൽ.....
നീ ഇവിടെ എത്തിയത് മുതൽ ഞാൻ നിന്റെ കൂടെയുണ്ട്, നീ എന്നെ ശ്രദ്ധിച്ചുവോ എന്ന് എനിക്ക് അറിയില്ല. പണ്ട് നീ എന്നോട് ഒരുപാടു കള്ളങ്ങൾ പറഞ്ഞിട്ടുണ്ട്. എല്ലാം എന്നെ സന്തോഷിപ്പിക്കാനായിരുന്നല്ലോ... എനിക്ക് അറിയാം നിന്റെ ബാധ്യതകൾ മൂലമാണ് നീ എന്നെ ഒഴിവാവാക്കിയത് എന്ന്. സാരമില്ലെടാ...
നിനക്ക് ഇപ്പോഴും എന്നെ മനസിലായില്ലേ.. പുറത്ത് വരൂ.. പള്ളിമണിയുടെ അടുത്തുള്ള രൂപക്കൂട്ടിൽ നീ എനിക്ക് മുൻപ് തന്ന ഒരു സമ്മാനം ഞാൻ വച്ചിട്ടുണ്ട്. വരൂ""
കത്ത് വായിച്ച ഞാൻ, പെട്ടെന്ന് തന്നെ ആ രൂപക്കൂട്ടിനടുത്തേക്ക് ചെന്നു. അവിടെ പല വർണങ്ങളാൽ പൊതിഞ്ഞ ഒരു ബോക്സ് ഞാൻ കണ്ടു. ഞാൻ അത് തുറന്നു. ആ സമ്മാനം....
പഞ്ഞിയും തെർമോക്കോളും കൊണ്ട്, എന്റെ സുഹൃത്ത് ആസിഫ് നിർമിച്ച നീലാകാശത്തിലെ മേഘം.... ഈ സമ്മാനം ഞാൻ സമ്മാനിച്ചത്, അവൾക്കായിരുന്നു. അവൾ എവിടെ...
ഞാൻ ചുറ്റിനും നോക്കി. ആ പള്ളിയിൽ എത്തിയപ്പോൾ മുതൽ എന്റെ കൂടെയുണ്ടായിരുന്ന ചിത്രശലഭം ആ മേഘത്തിന്റെ രൂപത്തിൽ ഇരിക്കുന്നുണ്ട്. അത് എന്നെയാണ് നോക്കുന്നത്. പെട്ടെന്ന് അത് പിന്നിലേക്ക് പറന്നു. ഞാൻ അതിന്റെ പിന്നാലെ ചെന്നു. ആ ശലഭം പള്ളി സെമിത്തേരിക്കുള്ളിലേക്ക് പറന്ന്, ഒരു റോസാ ചെടിയിൽ ഇരുന്നു. വീണ്ടും ആ ശലഭം എന്റെ നേരെ പറന്നു വന്നു. എന്റെ ചുമലിൽ ഇരുന്നു, എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല. ആ ശലഭം എന്റെ കണ്മുന്നിൽ പറന്ന് കുറച്ച് നേരം എന്നെ നോക്കി നിന്നു. ശേഷം അത് ഉയർന്നു പറന്നു, സെമിത്തേരിക്ക് മുകളിലൂടെ, ആകാശത്തേക്ക് മറഞ്ഞു..
കൊറിയർ കൊണ്ട് വന്ന, എന്റെ പഴയ സുഹൃത്ത് ആസിഫിന്റെ മുഖം എന്റെ മനസ്സിൽ വന്നു,, അവളുടെയും.....

Saral

ഞാൻ ഗംഗ തീരത്തു കൂടി നടന്നു....


മൂക്കിൽ നിന്നും ആദ്യം രക്തം വന്നപ്പോൾ സീരിയസ് ആയി എടുത്തില്ല. മേലുവേദന തോന്നിയപ്പോൾ കരുതി വ്യായാമം ഒന്നും ഇല്ലാത്തത് കൊണ്ടാകുമെന്ന്,, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ എത്തിയപ്പോഴാണ് അറിഞ്ഞത് തലച്ചോറിലെ കോശങ്ങൾ നശിച്ചു കൊണ്ടിരിക്കുവാണെന്ന്.
ആശുപത്രി വാസം ആകെ ബോറടിപ്പിച്ചു. ആരോടും മിണ്ടാൻ പോലും വയ്യാതായി. രോഗിയെ കാണാൻ വന്ന ബന്ധുജനങ്ങളുടെ ആശ്വാസവാക്കുകൾ മരണഭീതി കൂട്ടുകയാണ് ചെയ്തത്. ബാത്‌റൂമിൽ പോകുമ്പോൾ അടുത്ത ബെഡുകളിൽ കിടക്കുന്നവരെ കാണാറുണ്ട്. അവരിൽ ചിലർ ഓരോ ദിവസം കഴിയുംതോറും വേദനയുടെ ഈ ലോകത്ത് നിന്നും പോകുന്നതും ഞാൻ അറിഞ്ഞു. 
കല്യാണം പോലും കഴിക്കാതെ മരിക്കേണ്ടി വരുമോ എന്ന് ഓർത്തു ഞാൻ അറിയാതെ ചിരിച്ചു പോയി. കണ്ണ് തുറന്നപ്പോൾ ഇൻജെക്ഷൻ എടുക്കാൻ വന്ന നേഴ്സ് ചേട്ടൻ അടുത്തുണ്ട്, എന്താ ചിരിക്കൂന്നേ എന്ന ചോദ്യത്തിന് ഞാൻ തിരിച്ചു ചോദിച്ചത് ആ ചേട്ടന്റെ പേര് ആയിരുന്നു. പേര് പറയാൻ പാടില്ല എന്ന് ആ ചേട്ടൻ പറഞ്ഞപ്പോൾ ഞാൻ തിരിച്ചു പറഞ്ഞത് എന്നാൽ ഞാൻ ഉണ്ണി ചേട്ടൻ എന്ന് വിളിക്കാം എന്നായിരുന്നു.
അതിൽ പിന്നെ എന്റെ നോർത്ത് ഇന്ത്യൻ ഡോക്ടർ മായങ്ക് സാറിന് ഒഴികെ ബാക്കി എല്ലാ നഴ്‌സുമാർക്കും ഞാൻ ഓരോ പേരിട്ടു. അങ്ങനെ ഓരോ ദിവസവും കുക്കു ചേച്ചിയും മാളു ചേച്ചിയും ലെച്ചിയും ചക്കിയും കുട്ടൻ ചേട്ടനും കണ്ണനും എന്നെ കുത്തി നോവിച്ചു. ക്രൂരനായ മായങ്ക് ഡോക്ടർ എന്റെ ഓപ്പറേഷൻ തീയതി തീരുമാനിച്ച വിവരം എന്നെ അറിയിച്ചത് കണ്ണനാണ്. ഓപ്പറേഷൻ വിജയിക്കുമോ എന്ന ചോദ്യത്തിന് പത്ത് ശതമാനം വിജയസാധ്യത ഉണ്ട് എന്നാണ് കണ്ണൻ പറഞ്ഞത്. അപ്പോഴും ഞാൻ ചിരിച്ചു. അനിയനെ ഞാൻ വിളിച്ച് എന്റെ മൊബൈലും എടിഎം കാർഡും തിരികെ വാങ്ങിപ്പിച്ചു. എന്റെ ചികിത്സ എന്നും പറഞ്ഞു എന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന പൈസ മുഴുവൻ തീർത്തു എന്നാണ് വിചാരിച്ചതെങ്കിലും ഒരു മുപ്പതിനായിരം രൂപ അതിൽ ബാക്കി ഉണ്ടായിരുന്നു.
അന്ന് രാത്രി ഞാൻ എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരെ ഉപേക്ഷിച്ചു ഞാൻ ആ ആശുപത്രിയിൽ നിന്നും പുറത്തു ചാടി.തമ്പാനൂരിൽ എത്തിയ എനിക്ക് ആദ്യം കിട്ടിയത് കെ എസ് ആർ റ്റി സിയുടെ കണ്ണൂരിലേക്കുള്ള മിന്നൽ ബസായിരുന്നു. പിറ്റേന്ന് വെളുപ്പിനെ കണ്ണൂരിൽ എത്തി. അമ്മയെ ഫോണിൽ വിളിച്ചു തിരികെ വീട്ടിൽ പോകാൻ പറഞ്ഞു, ഞാൻ കുറച്ച് നാൾ കഴിഞ്ഞു ഞാൻ വീട്ടിൽ എത്താം എന്ന് പറഞ്ഞു. അമ്മയുടെ നിർബന്ധം കേട്ടില്ല എന്ന് നടിച്ചു. പല നമ്പറിൽ നിന്നും വന്ന കാളുകൾ ഞാൻ എടുത്തില്ല. 
കണ്ണൂരിൽ നിന്നും ട്രെയിനിൽ മംഗലാപുരവും അവിടെ നിന്നും ബസിൽ മൂകാംബികയിലും ഞാൻ എത്തി. കുടജാദ്രിയിലേക്കുള്ള യാത്ര മനസ്സിൽ ഒരിക്കലും മായാതെ ഇപ്പോഴും ഉണ്ട്. തിരിച്ചു മംഗലാപുരം എത്തിയപ്പോൾ മുരുഡേശ്വറിലേക്കുള്ള ബസ് കണ്ടു. കൂടുതൽ ആലോചിക്കാൻ നിൽക്കാതെ ചാടി കയറി. മുരുഡേശ്വർ വല്ലാത്ത ഒരു അനുഭവം ആയിരുന്നു. അവിടെ നിന്നെടുത്ത ഫോട്ടോസ് അനിയന് അയച്ചു കൊടുക്കാൻ വാട്സാപ്പിൽ കയറിയപ്പോൾ അറിയാത്ത പല നമ്പറിൽ നിന്നും മെസ്സേജുകൾ കണ്ടു. എല്ലാം വായിച്ചു. കുക്കു ചേച്ചിയും മാളു ചേച്ചിയും ലെച്ചിയും ചക്കിയും കുട്ടൻ ചേട്ടനും കണ്ണനും എന്നെ തിരിച്ചു വരാൻ പറഞ്ഞു മെസ്സേജ് അയച്ചിരിക്കുന്നു. ഞാൻ അവരെ ചേർത്ത് ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. അതുവരെയുള്ള എന്റെ യാത്രയെ പറ്റി പറഞ്ഞു. ഇപ്പോൾ വേദനയുണ്ടോ എന്ന ലെച്ചിയുടെ ചേദ്യം കേട്ടപ്പോഴാണ് വേദന മറന്ന കാര്യം ഞാൻ ഓർത്തത്. മുരുഡേശ്വറിൽ നിന്നും വാരാണസിയിലേക്ക് പോകുന്ന ആൾ ഇന്ത്യ പെർമിറ്റ് കണ്ടയ്നറിൽ ഞാനും കയറി. 
കാശി..
മന്ത്രമുഖരിതവും ധൂപമുഖരിതവുമായ ഗംഗ തീരം. ദീപങ്ങളോടും പൂക്കളോടും ഒപ്പം ശവങ്ങളും ഒഴുകി നടക്കുന്ന ഗംഗ. പുനർജ്ജന്മം തടയാൻ കഴിവുള്ള അഘോരിയുടെ അനുഗ്രഹത്തിനായി ഗംഗാതീരത്ത് ചിത ഒരുക്കുന്നത് കണ്ടപ്പോൾ ഞാൻ എന്റെ മരണവും മുന്നിൽ കണ്ടു. അനാഥനായി ഇവിടെ ഒരു ചിതയിൽ കത്തി തീരുകയോ അല്ലെങ്കിൽ ഗംഗയിൽ ഒഴുകി നടക്കേണ്ടി വരുമോ എന്ന ഭയം എന്നിൽ ഉണ്ടായി. വിധി എനിക്ക് വേണ്ടി എന്താണ് കാത്തുവച്ചിരിക്കുന്നത് എന്നോർത്ത് ഞാൻ ഭയന്നു. എന്തായാലും വിധിയെ നേരിടാൻ ഞാൻ തയ്യാറായി. പേഴ്സിൽ, ഒരു പേപ്പറിൽ,, നാട്ടിലെ വിലാസവും ഫോൺ നമ്പറും, ഞാൻ മരിച്ചാൽ എന്റെ മൃതദേഹം നാട്ടിൽ എത്തിക്കണമെന്നും അതിനു ചിലവായ പണം നാട്ടിൽ നിന്നും നൽകുമെന്നും, ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതി ഞാൻ വച്ചു. നാട്ടിൽ എത്തിക്കുമെങ്കിൽ എത്തിക്കട്ടെ, ഇല്ലെങ്കിൽ വേണ്ട.. ദൈവ വിധി എന്താണോ അത് നടക്കട്ടെ എന്ന് കരുതി, ഞാൻ ഗംഗ തീരത്തു കൂടി നടന്നു.... 
സരൽ ഇടവ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo