Showing posts with label Travelogue. Show all posts
Showing posts with label Travelogue. Show all posts

യാത്ര

യാത്രകൾ എനിക്കിഷ്ടമാണ്. ആവേശവും .കഴിഞ്ഞവർഷം എട്ട് യൂറോപ്യൻ രാജ്യങ്ങളും, ഭൂട്ടാൻ, തായ് ലൻറ് ,ദുബായ് എന്നിവ സന്ദർശിച്ചിരുന്നു. ഡൽഹി, ആഗ്രാ, ജയ്പൂർ എന്നിങ്ങനെ ഭാരതത്തിനുള്ളിലും . യാത്രകൾ പകർന്ന അനുഭൂതിയിൽഅന്ന് കരുതി ഈ വർഷം അതിൽക്കൂടുതലാകാമെന്ന്. പക്ഷേ കൊറോണ എല്ലാം മാറ്റിവയ്പിച്ചു.

കേരളത്തിനകത്തു കുറച്ച് ചെറിയ യാത്രകൾ.

യാത്രയ്ക്കായി കൊതിക്കുന്ന മനസ്സ് തന്നെയാകും നിങ്ങൾക്കും അല്ലേ.?

ഇതൊരു യാത്രയുടെ കഥയാണ്.ഒരോർമ്മയും.

വായിക്കൂ.....
അല്ലാ; എന്നോടൊപ്പം ഒരു കൊച്ചു യാത്ര.

മാംഗോ മെഡോസിന്റെ മധുരം തേടിയ കഥ, ഒപ്പം
.......................................... ............................. ..
പുട്ടിന്റെയും.

......................

2019 ന് തിരശ്ശീല വീഴാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. കോട്ടയം ജില്ലയിലെകടുത്തുരുത്തി ആയാംകുടിയിലെ മാംഗോ മെഡോസ് എന്റെ മുന്നിലെ വാർത്തകളിലൂടെ ഇതിനകം പലവട്ടം മിന്നി മാഞ്ഞു.ചെടികളും കൃഷിയും ഒരേ പോലെ ഇഷ്ടമായതുകൊണ്ടാകാം അഗ്രിക്കൾച്ചറൽ തീം പാർക്ക് എന്ന പുതിയ ആശയത്തോട് ഒരിഷ്ടം തോന്നിയത്.നെറ്റിൽ പരതി വിശദ വിവരങ്ങൾക്കായി തിരഞ്ഞു .പോയിക്കാണുവാൻ ആഗ്രഹിച്ചുവെങ്കിലും പലവിധ കാരണങ്ങൾ കൊണ്ട് യാത്ര മാറ്റി വയ്ക്കേണ്ടി വന്നു. പക്ഷേ ഇന്ന് അവിചാരിതമായി അതു സംഭവിച്ചു. മാംഗോ മെഡോസിലേയ്ക്ക് ഒരു യാത്ര.

ഇന്ന്‌ എന്റെ അടുക്കളയക്ക് ബന്ദ്. രാവിലെ കുളി, ജപം തുടങ്ങിയവയ്ക്കു ശേഷം രക്തത്തിലെ പഞ്ചസാര ഒന്നു പരിശോധിക്കാൻ തീരുമാനിച്ചതിനാൽ പ്രാതൽ ഉണ്ടാക്കൽ വേണ്ടെന്നു വച്ചു..സാമ്പിൾ കൊടുത്ത ശേഷം മറ്റെങ്ങും ശാഖകളില്ലാത്ത ഇടപ്പള്ളിയിലെ ഹോട്ടലിൽ നിന്നും ഒരു പൂരി മസാല. ഉള്ളിവില ഉയർന്നു തന്നെയാണെന്നു രാവിലെപത്രം വായിയ്ക്കാതെ തന്നെ മനസ്സിലായി, മസാല രുചിച്ചപ്പോൾ. പക്ഷേ, ഭവനങ്ങളിൽ നിന്നു പോലും പടിയടച്ചു പിണ്ഡം വയ്ക്കപ്പെട്ട സവാളയെത്തിരഞ്ഞ എന്റെ വി ഢിത്തമോർത്ത് വീണ്ടും പാത്രത്തിൽ നോക്കവേ, മസാലയിൽ മുങ്ങിക്കുളിച്ച കുഞ്ഞു സവാള കഷണങ്ങളുടെ മുഖത്തു കണ്ടത് തെല്ലു പുച്ഛമോ ,പരിഹാസമോ?, "അപ്പോൾ -കാണാതിരുന്നാൽ എന്നെ അന്വേഷിക്കും അല്ലേ?"എന്ന ചോദ്യമോ?നാവിലെ രുചി മുകുളങ്ങൾ നല്ല പാചകക്കാരിയാണ് ഞാനെന്ന് മറ്റാരും പറയാതെ തന്നെ എന്നെ ബോദ്ധ്യപ്പെടുത്തിയ അനർഘ നിമിഷം. പക്ഷേ, കൂടെയിരുന്ന് നെയ്റോസ്റ്റ് രുചിക്കുന്ന മോഹന് എന്റെ മനസ്സു വായിയ്ക്കാനായില്ല; സ്വന്തം വിജയത്തിൽസന്തോഷിച്ച്ഉയർത്തിവയ്ക്കാൻ എന്റെ ചുരീദാറിന് കോളർ ഇല്ലാത്തതിനാൽ വിജയാഘോഷംകാണാൻ കഴിയാത്തതുകൊണ്ട്.പുറത്തിറങ്ങി കാറിൽ കയറവേ, വെറുതേ മോഹനോട്തിരക്കി ഞാൻ " രാവിലെയെന്താ പരിപാടി?''നമുക്ക് മാംഗോ മെഡോസിലേക്ക് വിട്ടാലോ?" - മോഹൻ ."യെസ്, അപ്രൂവ്ഡ് '' - എന്റെ മറുപടി.
രാവിലെ മാത്രം എന്നു കരുതിയ അടുക്കള ബന്ദ് ഉച്ച സമയത്തേക്ക് കൂട്ടി നീട്ടിക്കൊണ്ട് കാർ തിരിച്ചത് കടുത്തുരുത്തിയിലേയ്ക്ക്. യാത്രയിലുടനീളം മനസ്സിൽപനിനീർ തളിച്ചു കൊണ്ട് ഓർമ്മകൾ ഓടിയെത്തി - നീണ്ട മൂന്നു വർഷം പതിനൊന്നു മാസക്കാലം കോട്ടയം ജില്ലയിലെ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ,ജില്ലാ മെഡിക്കൽ ഓഫീസർ എന്നീ പദവികളിലുള്ള കാര്യനിർവ്വഹണത്തിനായി നിത്യവും വീട്ടിൽ നിന്നും കോട്ടയത്തേക്കും തിരിച്ചും നടത്തിയ ട്രെയിൻ, ബസ്സ് യാത്രകൾ .
കടുത്തുരുത്തി ചിരപരിചിതമെങ്കിലും ആയാംകുടി അപരിചിതം തന്നെ. അല്ലെങ്കിലും വഴി പഠിക്കുന്നതിൽ വിദഗ്ദ്ധയല്ലാത്ത ഞാൻ പലവട്ടം കടന്നു പോന്ന വഴികളാണെങ്കിലും ഇന്നും വഴിയറിയാത്ത എന്നെ അന്ന് തെറ്റുകൂടാതെ ലക്ഷ്യസ്ഥാനത്ത് സമയത്തിനെത്തിച്ചു തന്നത് എന്റെ ഔദ്യോഗികവാഹനത്തിലെ സാരഥിയുടെ നൈപുണ്യം ഒന്നുകൊണ്ടു മാത്രം. പിന്നെയിപ്പോൾ തെറ്റാതെവഴി പറഞ്ഞു തരാൻ ഗൂഗിൾ മാമൻ കൂടെയുള്ള തിനാൽ മാമനോട്ചോദിച്ചു ചോദിച്ച് രാവിലെപത്ത് പതിനഞ്ചിന് ആയാംകുടിയിലെത്തി. വഴിയിൽസമീപത്ത് കണ്ട ഒരു കടയിൽ കയറിയപ്പോൾ ഞങ്ങളുടെ ലക്ഷ്യമറിഞ്ഞ കടക്കാരൻ" കൂടെ കുട്ടികളുണ്ടോ ? അവർക്കേ ഇഷ്ടപ്പെടൂ, എല്ലാം ഒരു പറ്റിപ്പീരാണെന്നേ " "ബഹുജനം പലവിധം:, നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ നമുക്കല്ലേ അറിയൂ." എന്ന് തമ്മിൽപറഞ്ഞു കൊണ്ട് ഞങ്ങളുടെ വണ്ടി വീണ്ടും മുന്നോട്ട്, മാംഗോ മെഡോസ് എന്ന ബോർഡിനെ പിൻതുടർന്ന്. ഒടുവിൽ അങ്ങനെയെത്തി ലക്ഷ്യസ്ഥാനത്ത്.

ചെത്തിത്തേയ്ക്കാത്ത ,വെട്ടുകല്ലുകൊണ്ടുണ്ടാക്കിയ,പഴമ തോന്നിയ്ക്കുന്ന വലിയ പടിപ്പുര. വലിയ ഇരുമ്പു ഗേറ്റിൽ നാലു മാങ്ങകൾ. ഇതാണ് നമ്മെ ആദ്യം സ്വാഗതം ചെയ്യുക. വാഹനം പാർക്കു ചെയ്യുന്ന സ്ഥലത്ത് നമുക്ക് മുൻപേ എത്തിച്ചേർന്ന ഒത്തിരി വാഹനങ്ങൾ .ടിക്കറ്റ് കൗണ്ടറിലേക്കുള്ള നടപ്പു വഴിയിൽ നമ്മുടെ ശ്രദ്ധയാകർഷിക്കുന്ന ഒരു ലിഖിതം .'ഇത് ലോകത്തിലെ ആദ്യത്തെ അഗ്രിക്കൾച്ചറൽ തീം പാർക്കാണ്. വാട്ടർ തീം പാർക്കാണ് ഉദ്ദേശിച്ചുവന്നതെങ്കിൽ നിങ്ങൾ തിരിച്ചു പോകുന്നതാണ് ഉത്തമം. മാംഗോ മെഡോസ് കാർഷിക വൃത്തിയേയും, പരിസ്ഥിതിയേയും, സാഹിത്യത്തേയുംആയുർവ്വേദത്തേയും സംസ്കാരത്തെയും തീം ആക്കിയിട്ടുള്ള പാർക്ക് ആണ് .. സംവിധായൻ..'
ഞായറാഴ്ചയായതിനാൽ പതിവു പ്രവൃത്തി ദിനങ്ങളിൽ350 രൂപ ടിക്കറ്റിനുള്ളതിൽ നിന്നും വ്യത്യസ്തമായി 400 രൂപയാണ് ഒരാൾക്ക് പ്രവേശന ഫീസ്. ഉച്ചഭക്ഷണത്തിന്റെ സമയം കൂടി ചോദിച്ചു രേഖപ്പെടുത്തി വച്ചു അവിടത്തെ ജീവനക്കാരി.ടിക്കറ്റ് എടുത്ത എല്ലാവരേയും ഒരുമിച്ചിരുത്തി നിർദ്ദേശങൾ നൽകുന്ന മറ്റൊരു ജീവനക്കാരി - അത്യാവശ്യം അറിയേണ്ടുന്ന കാര്യങ്ങൾ പരിചയപ്പെടുത്തി. രാവിലെ - പത്തുമുതൽ വൈകിട്ടു അഞ്ചു വരെയാണ് പ്രവൃർത്തിസമയം. ആഹാരം കുടിവെള്ളം എന്നിവ കൂടെ കൊണ്ടു ചെല്ലാൻ അനുവദിയ്ക്കില്ല. സ്വന്തം സാ ധനങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ സൂക്ഷിക്കുക. മദ്യപാനവും പുകവലിയും പാടില്ല,. സ്വന്തം വാഹനത്തിലോ റിസപ്ഷനിലോ ലഗേജ് സൂക്ഷിയ്ക്കുക.
നാൽപ്പത് ഏക്കറിൽ സ്ഥിതി ചെയ്യുന്ന തീം പാർക്ക് നടന്നു കാണുകയോ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന വണ്ടിയിൽ പോയിക്കാണുകയോ ആ വാം.ഡബിൾ ഡക്കർ ബസ്സ് എന്നു തോന്നിപ്പിക്കുന്ന ബസ്സും, തായ്ലാന്റിലെ ഓട്ടോറിക്ഷയുടെ സ്മരണയുണർത്തുന്ന വാഹനവും നിരനിരയായി പാർക്ക് ചെയ്തിട്ടുണ്ട്. ഒരു മണിക്കൂർ സമയത്തേക്ക് എല്ലാം പരിചയപ്പെടുത്തിത്തരാൻ ഗൈഡുണ്ട്. ഓരോ കൂട്ടം സന്ദർശകരേയും കൊണ്ടു നടക്കാൻ പ്രത്യേകം പ്രത്യേകം ഗൈഡുകൾ. ഞങ്ങളുടെ സന്ദർശക കൂട്ടത്തിന് അനുവദിച്ചു തന്ന ഗൈഡുമായി കാൽനടയാത്ര തെരഞ്ഞെടുത്തു ഞങ്ങൾ.ഭൂരിഭാഗം മരങ്ങളിലും വഴിയരികിലുമായി അവയുടെ വിവിധ പേരുകൾ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും അവയുടെ പ്രത്യേകതകളോ, ഉപയോഗമോ ഒന്നും കണ്ടില്ല, അങ്ങിങ്ങു സ്ഥാപിച്ച ചില ബോർഡുകൾ ഒഴികെ.അവർ പറഞ്ഞു തരുമ്പോഴാണ് നമ്മൾ മിക്ക കാര്യങ്ങളുമറിയുക. ദേവതാരുവും നീലക്കൊടുവേലിയും ഊദ് മരവും ത്രിഫലയും കറയിൽ നിന്ന്കായം ഉല്പാദിപ്പിക്കുന്ന മരവും തടിക്കകത്ത് വെള്ളം സൂക്ഷിച്ചു വയ്ക്കുന്ന ,തടിയിൽ നിന്നുംമുറിച്ച് ഒരു കഷണം അടർത്തിമാറ്റി വെള്ളം കുടിച്ച ശേഷം മുറിച്ചുമാറ്റിയ മരക്കഷണവും മണ്ണും ചേർത്ത് മുറിപ്പാട് അടച്ചു വച്ചാൽ വീണ്ടും പഴയപോലെ വളരുന്നമരവും പുകയിലയും , ഒലീവും മുന്തിരിയുംഎന്നു വേണ്ട നാം കണ്ടതും കാണാത്തതുമായ എണ്ണമറ്റ മരങ്ങൾ.. നൂറ്റി എഴുപതിലേറെ ഫല വൃക്ഷങ്ങൾ .ഗൈഡ് വിവിധ ഭാഗങ്ങളേയും സൗകര്യങ്ങളേയുംപരിചയപ്പെടുത്തിപ്പോയ ശേഷം ഞങ്ങൾ വിശദമായി നടന്നു കാണാൻ തുടങ്ങി.
തുടക്കം നന്നായാൽ ഒടുക്കം നന്നായി എന്നാണല്ലോ ചൊല്ല്.തുടക്കം വ്യൂ പോയിന്റിൽ നിന്നാകട്ടെ! ഗോവണി കയറിആറു നിലകൾക്കു മുകളിലെത്തി ചുറ്റും നോക്കി. മുൻപ് ഭൂട്ടാനിലെ ടൈഗേഴ്സ് നെസ്റ്റിലേക്ക് എത്താൻ ഭൂ നിരപ്പിൽ നിന്ന് മൂവായിരത്തിലധികം ഉയരത്തിലേയ്ക്ക് 5 കിലോമീറ്റർ അങ്ങോട്ടും, താഴേയ്ക്ക് അഞ്ചു കിലോമീറ്ററും ചുരുക്കം മണിക്കൂറിനുള്ളിൽനടന്ന ഞങ്ങൾക്ക് ഈ കയറ്റം വെറും പുഷ്പം പോലെ മാത്രം. പക്ഷേ ലഭ്യമായത്,കണ്ണെത്താ ദൂരത്തോളം സുന്ദര ദൂരക്കാഴ്ച പകർന്നു തരുന്ന അസുലഭ മുഹൂർത്തം. പക്ഷേ കൂടുതൽ ഉയരത്തിൽ കയറുന്നതിന്റെ ബുദ്ധിമുട്ടോർത്താകാം ഞങ്ങളുടെ കാലടികളെ പിൻതുടരാൻ ആരും തന്നെ ഇല്ലാതെ പോയത്.തിരിച്ചിറങ്ങി എല്ലാം കണ്ടു നടക്കട്ടെ!
മീനൂട്ട് കണ്ടിട്ടാകാം തുടക്കം. വലിയ ഒരു തടാകത്തിന്റെ മദ്ധ്യത്തിലേക്കെത്തുന്ന വെളുത്ത കൈവരികളുള്ള ഒരു പാലത്തിലൂടെയാണ് പ്രവേശനം. നാണയനിർമ്മിതിയ്ക്കു ശേഷം ശേഷിച്ച, ഷീറ്റ് ഉപയോഗിച്ചാണ് നടപ്പാത: 64 തരം മത്സ്യങ്ങളുള്ളതിൽ ആവോലി മാത്രമാണ് നമ്മൾ കൊടുക്കുന്ന ഭക്ഷണം കഴിക്കാനെത്തിയുളളു. എന്റെ മൂന്നു കൈപ്പത്തികൾ ചേർത്തുവച്ച വീതിയുമതിലേറെ നീളവുമുള്ള വലിയ മത്സ്യങ്ങൾ ഭക്ഷണം താഴെ വീഴുന്ന മാത്രയിൽ കൂട്ടത്തോടെ പാഞ്ഞടുക്കുന്നതും മത്സരിച്ച് തീറ്റയകത്താക്കുന്നതും കാണേണ്ട കാഴ്ച തന്നെ. വലിയവന്മാരുടെ കോലാഹലത്തിൽ പങ്കു ചേരേണ്ടെന്നു കരുതിയാകാം ചെറിയ കുടുംബാംഗങ്ങൾ ഒന്നിനെയും കാണാതെ പോയത്.കയ്യൂക്കുള്ളവൻ കാര്യക്കാരനാകുന്നകുതൂഹലമുണർത്തുന്ന കാഴ്ച. പക്ഷേഅവയെ പാചകത്തിന് ഉപയോഗിയ്ക്കുമെന്നു കേട്ടപ്പോൾ ഒരു ഹൃദയവേദന. നാലുപെഡൽ ബോട്ടുകൾ സഞ്ചാരയോഗ്യമായുള്ളതിൽ രണ്ടു പേർക്കു കയറാവുന്ന ഒരെണ്ണത്തിൽ കയറി യാത്ര ചെയ്യുമ്പോൾ വശങ്ങളിലെ വെള്ളത്തിൽ നേരത്തേ കണ്ട മത്സ്യക്കൂട്ടത്തിന്റെ അകമ്പടി. ചൂണ്ടയിടാൻ സൗകര്യമൊരുക്കിയിടത്ത് ആളുകൾ ഏറെയുണ്ടെങ്കിലും പണ്ടൊരിക്കൽ മാലിപ്പുറം ഫിഷ് ഫാമിൽ ആശ തീർക്കാൻ ചൂണ്ടയിട്ടതും ചൂണ്ടക്കൊളുത്തിൽ കുടുങ്ങിപ്പിടഞ്ഞ മത്സ്യത്തെക്കണ്ടു ദു:ഖിതയായതുമോർമ്മ വന്നപ്പോൾ ഞാനും മോഹനും വീണ്ടും ഒരു പരീക്ഷണത്തിനു മുതിർന്നില്ല. പലപ്പോഴും കാഴ്ചയിൽ കൗതുകമുണർത്തിയിരുന്ന കുട്ടവഞ്ചിയിൽ കയറാൻ അവസരം കൈവന്നപ്പോൾ തെല്ലും മടിച്ചില്ല ആശ പൂർത്തീകരിയ്ക്കാൻ .പക്ഷേ രണ്ടു കുട്ടവള്ളവും യാത്രയിലായതിനാൽ കാത്തുനിന്നു സമയം കളയാതെ മാംഗോ വിലാസം ടീ ഷോപ്പ് എന്ന പഴയ ചായക്കടയിലെ മരബഞ്ചിലിരുന്ന് പഴയകാല ഓർമ്മകളുടെ അനുഭൂതിനുകർന്നു, ചൂടു കട്ടൻ കാപ്പിയ്ക്കും പരിപ്പുവടയ്ക്കുമൊപ്പം.കൽക്കരി ചൂടുപകരുന്ന സമോവറിൽ നിന്നു ബഹിർഗ്ഗമിക്കുന്ന ആവിയുടെ പശ്ചാത്തലത്തിൽ, കൈകൾ ഉയരെ ഉയർത്തി ചായ നീട്ടിയടിയ്ക്കുന്ന മെലിഞ്ഞു നീണ്ട ചായക്കടക്കാരന്റെ വീരപരിവേഷത്തിന് സന്ദർശകരുടെ കടാക്ഷത്തിന്റെ ലൈക്കുകൾ അനവധി. നല്ലകടുപ്പവും ചൂടും മധുരവും പാകത്തിനു ചേർന്ന കട്ടൻ കാപ്പി പരിപ്പുവടയ്ക്കു അനുയോജ്യനായ പങ്കാളി തന്നെ. പഴയ റേഡിയോയും മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ പോസ്റ്ററും എല്ലാം നമ്മെ പഴയ കാലത്തിലേയ്ക്കു കൂട്ടിക്കൊണ്ടു പോകും തീർച്ച; കംമ്പ്യൂട്ടറിൽ ബില്ലടിയ്ക്കുന്ന പെൺകുട്ടിയൊഴികെ ! വീണ്ടും തലപൊക്കിയ മോഹവുമായികുട്ടവഞ്ചി തേടിയിറങ്ങി. ചരിയുമോ, മുങ്ങുമോ എന്നെല്ലാം കരുതി കാൽ എടുത്തു വച്ചു കുട്ട വഞ്ചിയിലേക്ക് കയറുമ്പോൾ ചെറിയ പേടി തോന്നിയെങ്കിലും വിശാലമായ ജലാശയത്തിൽ മെയ്ക്കരുത്തിന്റെ പ്രതീകമായ ജയനെപ്പോലെ നെഞ്ചുവിരിച്ചു കിടക്കുന്ന കുട്ടവഞ്ചിയ്ക്ക് ഞാൻ കയറിയിട്ടും തെല്ലും ഭാവഭേദമില്ല. നിർദ്ദേശാനുസരണം ലൈഫ് ജാക്കറ്റണിഞ്ഞ് തുഴയുമേന്തി മുന്നോട്ടു നീങ്ങുമ്പോൾ ഓർത്തു, ശാന്തമായ ജലപ്പരപ്പിലെ ഈ യാത്ര, മുൻപ് ഭൂട്ടാനിലെ സാഹസികത നിറഞ്ഞറാഫ്റ്റിങ്ങുമായി താരതമ്യപ്പെടുത്താനേ വയ്യ! സുരക്ഷിതമെങ്കിലും കാലും നീട്ടിയിരുന്ന് തുഴയുമ്പോൾ തോളറ്റത്തോളം നമ്മുടെഉയരം കുട്ടയ്ക്കകത്തായതിനാൽ തുഴചലിപ്പിയ്ക്കാൻ ലേശം ബുദ്ധിമുട്ടില്ലാതില്ല. എന്നാലും അതിൽ ഇരുന്ന് നീലാകാശം പ്രതിഫലിക്കുന്ന വെള്ളത്തിലൂടെയുള്ള യാത്ര ഒരു സ്വപ്നയാത്ര തന്നെ;സ്വപ്ന സാഫല്യവും.മഴുവെറിഞ്ഞ് നമ്മുടെ സ്വന്തംകേരളത്തിന് ജന്മമേകിയ പരശുരാമന്റെ ശ്യാമവർണ്ണമാർന്ന കൂറ്റൻ പ്രതിമയുടെ മുന്നിലെ കൃത്രിമപാലവും ആമ്പൽ വിടർന്ന ജലസ്രോതസ്സും കണ്ണിനിമ്പമായി. മാംഗോ മെഡോസിന്റെ ഉടമയായ ഡയറക്റ്ററുടെ ഔദ്യോഗിക കാര്യങ്ങൾക്കു വേണ്ടിയുള്ള കെട്ടിടത്തിന്റെ നിർമ്മിതിയും ഒരു കാടിന്റെ അന്തരീക്ഷത്തിന് യോജിച്ചതു തന്നെ, ചാരവർണ്ണമാർന്ന പാറക്കല്ലുകൾ മേൽക്കൂ മേൽകൂട്ടി വച്ച് ഉണ്ടാക്കിയെടുത്ത പോലെ. ഏതായാലും ഇതിന്റെ ഉടമ അഭിനന്ദനാർഹൻ തന്നെ . ജലത്തിന്റെ ഉറവ വറ്റിത്തുടങ്ങുന്ന, അന്തരീക്ഷത്തിലെ പ്രാണവായുവും ഊർദ്ധശ്വാസം വലിയ്ക്കുന്ന ഇക്കാലത്ത്, ഭൂമിയിൽ നിന്നും പ്രകൃതിയിൽ നിന്നുമകന്ന് ഇൻറർനെറ്റിന്റെ വലക്കണ്ണികളിൽ കുരുങ്ങി പരസ്പരം സംസാരിയ്ക്കാൻ മറന്നു പോകുന്ന, ചിരിയ്ക്കുന്നുണ്ടെന്നു മറ്റുള്ളവരെ അറിയിയ്ക്കാൻ സ്മൈലികളെ കൂട്ടുപിടിക്കുന്ന പുതു തലമുറയെ, ഭാവിയ്ക്കു വേണ്ടി പ്രാണവായുവും നീർത്തുള്ളിയും കരുതി വയ്ക്കാൻ ഓർമ്മപ്പെടുത്തുന്ന കുര്യൻ എന്ന വ്യക്തിയുടെ വലിയ മനസ്സിലെ പുതുമ നിറഞ്ഞ ആശയത്തിന് നിറഞ്ഞ കയ്യടി .

മിക്കവാറും മാംഗോ മെഡോസ് സന്ദർശിക്കുന്നവരുടെ ഫോട്ടോയിലെ സ്ഥിരം അഭിനേതാക്കളാണ് പരസ്പരം പുണർന്ന് ചുറ്റിലുമുള്ളലോകം തന്നെ മറന്ന് നിൽക്കുന്ന കമിതാക്കളുടെ ശില്പം. ഒരു ഉണങ്ങിയ മരത്തിന്റെ ഭാഗമെന്നു തോന്നിക്കും വിധം ഉണങ്ങിയ വേരുകൾക്കും ശിഖരങ്ങൾക്കും മദ്ധ്യേയുള്ള പ്രേമബദ്ധരായ രണ്ടു പേരുടെ ശിൽപം, ശിൽപ ചാതുര്യത്തിന്റെ ഉത്തമ നിദർശനം തന്നെ, പ്രത്യേകിച്ചും അതിന്റെ സ്ഥാനം കൃഷി ആധാരമാക്കിയ പാർക്കിലാകുമ്പോൾ.യുവതലമുറയ്ക്കു യോജിച്ച പേരും,പ്രണയിയ്ക്കാൻ ഒരിടം, വാലൻടൈൻസ് കോർണർ.രംഗം അവിസ്മരണീയമാക്കാൻ ഞങ്ങൾ രണ്ടു പേരേയും ഒറ്റഫ്രെയിമിലാക്കി ഫോട്ടോയെടുത്തു തന്നു ,അടുത്തു തന്നെ സർവ്വീസ് നടത്തുന്ന ആഡംബര പൂർണ്ണമായ കെട്ടുവളളത്തിലെ ജീവനക്കാരൻ .ചുവന്ന കുഷ്യനുകൾ മോടി കൂട്ടിയ കസേരകളും ദിവാൻ കോട്ടുമെല്ലാം ചേർന്ന് യന്ത്രവൽകൃത കെട്ടുവള്ളത്തിന് ഒരു ആഡംബര ബോട്ടിന്റെ പരിവേഷം. കൂട്ടിന് മധുര സംഗീതം.മറ്റു പത്തു പതിനഞ്ചു യാത്രക്കാരോടൊപ്പം അരമണിക്കൂർ നീണ്ട ജലയാത്ര അതുവരെ ഞാൻ നടത്തിയ ക്രൂയിസ് യാത്രകളിൽ നിന്ന് തികച്ചും വിഭിന്നം. ഇരുവശത്തും ആമ്പൽ പൂക്കളും മൊട്ടുകളും പകർന്നേകുന്ന ഭംഗി, പച്ച വിരിച്ച നെൽ പാടങ്ങളുടെ ചാരുത .തൊപ്പിയുടെ മേലേകുട ഘടിപ്പിച്ച് വരമ്പത്തു നിന്ന് പുല്ലറുക്കുന്ന ഒരു കൃഷീവലൻ.ഇടയ്ക്കിടെ കൂട്ടത്തോടെ പച്ചപ്പട്ടു ചാർത്തിയ പാടത്തു നിന്ന് പറന്നു പൊങ്ങുന്ന വെളുത്ത കൊറ്റിക്കൂട്ടം, പ്രിയദർശൻ സിനിമയിലെ പാട്ടുസീൻ പോലെ! അമരത്തു നിന്ന് ചിത്രങ്ങളിലെപ്പോലെ കഴുക്കോലൂന്നി വള്ളത്തിന്റെഗതിവിഗതികൾ നിയന്ത്രിയ്ക്കുന്ന ജീവനക്കാരൻ തിരിച്ചുപോരും മുൻപ് പ്രിയതമനായ ചന്ദ്രന്റെ വേർപാടിൽ വിരഹാർദ്രയായി കൂമ്പിത്തുടങ്ങിയ ആമ്പൽ മൊട്ടുകൾ പറിച്ചു തന്നു, യാത്രയുടെഓർമ്മയ്ക്കായി .രാവിലെയാണ് ബോട്ട് യാത്രയെങ്കിൽ ആമ്പൽ പൂക്കൾ കൊണ്ട് വർണ്ണ പരവതാനി നിവർത്തി എതിരേൽക്കുമായിരുന്നു പ്രകൃതി.മീനിനായി ഒറ്റക്കാലിൽ തപസ്സു ചെയ്യുന്ന കൊറ്റിയപ്പൂപ്പന്റെ ധ്യാനനിമഗ്നതയേയും തോല്പിയ്ക്കു മാറ്ശ്രദ്ധാലുക്കളായ, ചൂണ്ടയിടുന്ന സന്ദർശകരുടെ മുഖത്ത് നിരാശയുടെ വാട്ടം, ചൂണ്ടപൊക്കിയ നേരം ഒഴിഞ്ഞ ചൂണ്ട ക്കൊളുത്തുകാണവേ .പക്ഷേ, നിരാശയെ സന്തോഷമോ മറ്റു വികാര മോ ആയിമാറ്റിമറിക്കാൻ സന്ദർശകരുടെ ആവശ്യാനുസരണം മുരളീഗാനമുതിർത്തുന്ന ജീൻസ് ധാരിയുടെ പക്കലുള്ള ഓടക്കുഴൽ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുന്ന സന്ദർശകന്റെ മുഖത്ത് ഇനി ഈ കല എനിയ്ക്ക് സ്വന്തം എന്ന നിശ്ചയദാർഢ്യം. തിരിഞ്ഞു നോക്കുമ്പോൾ മോഹന്റെ മുഖത്തെ നിറഞ്ഞ പുഞ്ചിരി പറയാതെ പറഞ്ഞു "ഇതു ഞാൻ എത്ര കണ്ടതാണ് " ശരിയാണ്.വീട്ടിൽ ശേഖരിച്ചു വച്ചിട്ടുള്ള, പല സ്ഥലത്തു നിന്നും വാങ്ങിയ, വല്ലപ്പോഴും മാത്രം സ്പർശന സുഖം നുകരുന്ന ഓടക്കുഴലുകൾ അതിനു നേർസാക്ഷ്യം ചൊല്ലും.
ചെടികളും കൃഷികളും കണ്ടു നടക്കുന്നതിനിടെ ഒരിടത്ത് കൂർക്കയുടെ വിളവെടുപ്പും വീണ്ടും നടാനുള്ള നടീൽ വസ്തു ശേഖരണവും. പച്ച,വെള്ള കാന്താരിമുളകു കൊടികളുടെ ചുണ്ടിൽ ചെഞ്ചോരത്തുടുപ്പ്.ക്യാരറ്റും, കടുകും കോളീഫ്ലവറും ക്യാബേജും വെയിലിലും തലയാട്ടി നിന്നു. കലപ്പയേന്തി ഉച്ചയ്ക്ക് കഴിയ്ക്കാനുളള ഭക്ഷണപ്പാത്രവും ഏന്തി നിൽക്കുന്ന കർഷകന്റെ വലിയശില്പം കണ്ടു മറന്ന കാഴ്ചകളിലേതുപോലെ തന്നെ. കളിമൺപാത്ര നിർമ്മാണ ശാലയിൽ അഞ്ചു മണിയ്ക്കു തിരികെ യാത്രയാകുമ്പോൾ ഒപ്പം കൂട്ടാൻ സ്വന്തം പേരെഴുതിയ പാത്രത്തിന്റെ നിർമ്മിതി സ്വന്തം കൈ കൊണ്ട് എന്ന നിശ്ചയദാർഢ്യവുമായി മൺപുരണ്ട കൈകളുമായി ഒരു സന്ദർശകൻ തീവ്രയത്നത്തിലാണ്. നിവർത്തി വച്ച കൈയുടെ രൂപത്തിൽഡയറക്ടേഴ്സ് പാം എന്ന ശിൽപ്പത്തിനുള്ളിൽ തല ഉയർത്തി നിൽക്കുന്ന വൃക്ഷങ്ങൾ, മരങ്ങൾക്ക് സംരക്ഷണയേകാൻ മനുഷ്യകരങ്ങൾക്കേ കഴിയൂ എന്ന സന്ദേശം വിളിച്ചോതി.
ടിക്കറ്റ് എടുക്കുന്ന നേരത്തു തന്നെ ഉച്ചഭക്ഷണത്തിന് സന്ദർശകരുടെ താൽപ്പര്യാർത്ഥം അനുവദിച്ചു തരുന്ന സമയം നോക്കി തന്നെ ഭക്ഷണം കഴിക്കാനെത്തേണ്ടതുണ്ട്, തിരക്കൊഴിവാക്കാൻ .തവിട്ടാൽ, പേരാൽ, കല്ലാൽ, അരയാൽ എന്നിങ്ങനെ നാലു പേരുകളിലുള്ള ഭക്ഷണശാലകളിലെ ഭക്ഷണവും വിലയും പ്രദർശിപ്പിച്ച ബോർഡിൽ നിന്ന് ,എ സി യുടെ കുളിർമ്മയില്ലാത്ത തവിട്ടാൽ തെരഞ്ഞെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത് നോൺ വെജ് വിഭവങ്ങളുടെ ലഭ്യതക്കുറവു തന്നെ. നാമമാത്രമായി അത്തരം വിഭവങ്ങൾ ഉണ്ടെങ്കിലും അവയുടെ ഗന്ധരഹിതമായ അന്തരീക്ഷത്തിൽ തൈരും തൈരുമുളകും കൂട്ടി ഒരു ഉച്ചയുണ് .ലിഫ്റ്റുണ്ടെങ്കിലും മുകളിലേക്കും താഴേയ്ക്കും കോണിപ്പടികൾ തെരഞ്ഞെടുക്കാൻ അതുവരെ നടന്ന നടത്തമൊന്നും ഞങ്ങളെ വിലക്കിയില്ല. നിത്യാഭ്യാസി ആനയെ എടുക്കും എന്ന് പറഞ്ഞത് ഞങ്ങളെ രണ്ടു പേരേയും കൂടി ചേർത്തായിരിക്കാം. ലഭ്യതയനുസരിച്ച് ഷാപ്പിലെ കറികൾ കിട്ടുമെന്ന ബോർഡിനും ഞങ്ങളെ അൽപ്പം പോലും പ്രലോഭിപ്പിക്കാനായില്ല, അവിടെ കപ്പയും കാച്ചിലും ചേമ്പും കൂട്ടിനുണ്ടെങ്കിലും.

എക്സികൂട്ടീവ് കോട്ടേജ് അടക്കം,
പല തരത്തിലുള്ള കോട്ടേജുകളും പിന്നിട്ട് നടക്കുമ്പോൾ പ്രൈവറ്റ്, പബ്ലിക് നീന്തൽകുളങ്ങളിൽ പകൽക്കുളിയുടെ തിരയിളക്കം.കോട്ടേജിനകത്തിരുന്ന് മീൻ ചൂണ്ടയിടുന്നതാണത്രേ ഒരുക്കി വച്ച കോട്ടേജുകളുടെ ഹൈലൈറ്റ്. പാതി കടിച്ച ,വിലക്കപ്പെട്ട പ്രലോഭനക്കനിയെ പ്രിയതമനു നീട്ടുന്ന നാണം മറയ്ക്കാത്ത ആദം -ഹവ്വ കപ്പിളിന്റെ വെൺശിൽപ്പം ,കഥകളിൽ നിന്ന് മണ്ണിലേക്കിറങ്ങി വന്ന പോലെ.ഹവ്വയുടെ കണ്ണുകളിൽ, മുഖഭാവങ്ങളിൽ ഒരു മാത്ര ശ്രദ്ധിച്ചു നോക്കി, അവിടെ സ്ത്രീ സഹജമായ ലാസ്യമോ? നിശ്ചയദാർഢ്യമോ?
നക്ഷത്ര വനം പലയിടത്തും നേരത്തേ കണ്ടതിനാൽ കൗതുകം തോന്നിയില്ലെങ്കിലും സംസ്ഥാനങ്ങൾ വേർതിരിച്ചു നിർമ്മിച്ച ഭാരതത്തിന്റെ ഭൂപടം പോലുള്ള നിർമ്മിതിയിൽ ഓരോ സംസ്ഥാനത്തിനകത്തും അതാത് സംസ്ഥാന വൃക്ഷങ്ങൾ വളർത്തിയിരിക്കുന്ന ഐഡിയ സൂപ്പർ!
ടൈൽ പാകിയ നടപ്പാതകളിലൂടെ തിരിച്ചറിയുന്നതും അതിലേറെ തിരിച്ചറിയാത്തതുമായ ഓരോരോ ചെടികളുടെയും വൃക്ഷങ്ങളുടേയും പേരു വായിച്ചു മുന്നോട്ടു പോയിപ്പോയി എത്തിച്ചേർന്നതാകട്ടെ കുഞ്ഞുങ്ങളുടെ സ്വന്തം കുട്ടൂസന്റെയും ഡാകിനിയമ്മൂമ്മയുടെയും മുന്നിൽ. പക്ഷേ അതിനേക്കാൾ അത്ഭുതമായി തോന്നിയത് ലോകത്തിലെ ഏറ്റവും വലിയ ബൈബിൾ ശില്പമെന്നു ഗൈഡ് വിശേഷിപ്പിച്ച കൂറ്റൻ നിർമ്മിതിയാണ്, നിവർത്തി വച്ച പേജിലെ ഓരോ വാചകവും അക്ഷരക്കൂട്ടവുമടക്കം !
തേയിലച്ചെടികൾ നട്ടുവളർത്തിയ ചെറിയ കുന്നിന്റെ മുകളിലായി വളഞ്ഞുപുളഞ്ഞു പോകുന്ന ഗോവണി കയറി മുകളിലെത്തിയാൽ ഒരു മാത്ര വിശ്രമിയ്ക്കാം കോൺക്രീറ്റിൽ തീർത്ത ഏറുമാടത്തിൽ.
വീണ്ടും ഇറങ്ങി നടക്കുമ്പോൾ ടിക്കറ്റിനൊപ്പം ലഭ്യമായ അര മണിക്കൂർ നീളുന്ന സൈക്കിൾ യാത്ര ആസ്വദിച്ചു പറന്നു നടക്കുന്നവർ ഞങ്ങളെ പിന്നിട്ടു. എന്നെ പിന്നിലിരുത്തി സൈക്കിൾ ചവിട്ടിപ്പോകാം എന്ന മോഹന്റെ മോഹം വിഫലമാക്കി നടക്കുമ്പോൾ ചിൽറൻസ് പാർക്കിലെ വണ്ടികൾ പോലെ പെഡൽ ചവിട്ടിപ്പോകാൻ കഴിയുന്ന ഗോ കാർട്ടിനെ മുന്നോട്ടു നീക്കാൻ പെടാപ്പാടു് പെടുന്നവർ അരികെ. ഒരു നിമിഷം അവരിൽ നിന്നു വണ്ടി വാങ്ങി പെഡെൽ ചവിട്ടാനൊരുങ്ങുമ്പോൾ വണ്ടിയുടെ മുഖത്തും ഒരു പുച്ഛച്ചിരി- 'മത്സരം എന്നോടോ 'എന്ന മട്ടിൽ.
കുട്ടികൾ ആർത്തുല്ലസിച്ചു കളിക്കുന്ന റൈഡുകൾ പിന്നിട്ട് നടക്കുമ്പോൾ അതാ ഷൂട്ടിംഗ് വേദി. ഫീസ് തിരക്കുമ്പോൾ മൂന്നെണ്ണം ഫ്രീയായി ടിക്കറ്റിൽ ഉൾപ്പെട്ടതാണത്രേ. ദൂരെ ഭിത്തിയിൽ പതിപ്പിച്ചവർണ്ണ ബലൂൺ തകർക്കുകയാണ് ലക്ഷ്യം. ഷൂട്ടിംഗ് പ്രക്രിയ മോഹനിൽ നിന്നും അഭ്യസിച്ച്, ശത്രുക്കളെ ഭക്ഷണമാക്കി മുതലക്കുഞ്ഞുങ്ങളെ വളർത്തി, എല്ലാവരേയും തോക്കിൻ മുനയിൽ നി റുത്തുന്ന ജോസ് പ്രകാശിനെ മനസ്സിൽ ധ്യാനിച്ചു കാഞ്ചി വലിച്ചതും മൂന്നെണ്ണത്തിൽ രണ്ടു ബലൂണിന്റെ കാറ്റു പോയി.ഗുരുവിനെ കടത്തിവെട്ടുന്ന ശിഷ്യയോ? മോഹന്റെ കമന്റിന്റെ അലയൊലികൾ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചുവോ?

പക്ഷിയെ കാണുന്നുവോ എന്നദ്രോണാചാര്യരുടെ ചോദ്യത്തിന് പക്ഷിയെയല്ല; പക്ഷിയുടെ കണ്ണുകളാണ് കണ്ടത് എന്ന് പറഞ്ഞ് ശരമെയ്ത അർജ്ജുനന്റെ വില്ലാളിയായ പിൻഗാമിയാകാനുള്ള എന്റെ വിഫല ശ്രമം കണ്ട് ചുറ്റിലുമുള്ള കാണികൾകരഞ്ഞു കണ്ടില്ലാ; എല്ലാവരും അമ്പെയ്ത്തിന്റെ തിരക്കിലാണിവിടെ.
നാടൻ പാട്ടിന്റെയും ഞാറ്റു പാട്ടിന്റെയും ഈണം തുളുമ്പുന്ന അന്തരീക്ഷത്തിൽ ചക്രം ചവിട്ടി പാടത്തേക്ക് വെള്ളം തിരിക്കുമ്പോൾ ബഹുമാനാർത്ഥം പാദരക്ഷകൾ ഉപയോഗിക്കരുതെന്ന നിർദ്ദേശം പാലിച്ചു ചക്രം ചവിട്ടി നോക്കി അതിന്റെയും രസം നുകർന്നു.
മുൻ വിദേശയാത്രകളിൽ നമുക്ക് ചുറ്റും എന്തിനേറെ വഴിയരികിൽ പോലും വർണ്ണസഞ്ചയം തീർക്കുന്ന പൂക്കളുടെ നിര കണ്ടു ശീലിച്ച കണ്ണുകൾക്ക് നിരാശ മാത്രം - ഒറ്റയും തെറ്റയുമായി അപൂർവ്വം കണ്ട ചില നാടൻ പൂക്കൾ ഒഴികെ !
പ്രവേശന വേളയിൽ ഉച്ചഭക്ഷണത്തിന് ഓർഡർ നൽകിയ ഒരു മണി വരെ കാണാനുള്ള വക ഉണ്ടാകുമോ എന്നു സംശയിച്ചത് വെറും സംശയം മാത്രമാണെന്നു കാണിച്ചു തന്നു, സമയം മൂന്നരയെന്ന് പറഞ്ഞ വാച്ചിൻ സൂചികൾ .ഒന്നര മണിക്കൂർ ഡ്രൈവ് ചെയ്താലേ വീട്ടിലെത്തു എന്നതിനാൽ നാലു മണിക്ക് യാത്ര തിരിയ്ക്കണമെന്ന് മോഹൻ, കണ്ടു തീർന്നില്ലെങ്കിലും. ഓട്ടപ്രദക്ഷിണത്തിന്നവസാനം രാവിലെ കുടിച്ച കാപ്പിയുടെ രുചി വീണ്ടുമറിയാൻ ചായക്കടയിലെ ചേട്ടനെ തിരഞ്ഞപ്പോൾ അവിടെ നാലു മണിച്ചായയുടെ തിരക്ക്; ഒരുത്സവം പോലെ.കണ്ടു മതിയാകാഞ്ഞിട്ടും സമയപരിമിതികൊണ്ട് കാഴ്ച്ച മതിയാക്കി തിരിച്ചിറങ്ങുമ്പോൾ ഫീഡ്ബാക്കിനു വേണ്ടി സംസാരവുമായി പ്രസന്നവതിയായ ജീവനക്കാരി അരികിൽ. ബൈ ബൈ പറഞ്ഞ്പടിയിറങ്ങുമ്പോൾ കണ്ടൂ പച്ചക്കറികളുടെ വിൽപ്പന,ചീരയും ചുരയ്ക്കയുമടക്കം. വീട്ടിൽ എനിയ്ക്കേറ്റവും ഇഷ്ടപ്പെട്ടകൂർക്ക ബാലൻസിരിപ്പുണ്ടെങ്കിലും എന്റെ കൺമുന്നിൽ വച്ചുവിളവെടുത്ത കൂർക്കയെ കൂടെ കൂട്ടാതിരിക്കുന്നതെങ്ങനെ? പ്രവേശന ദ്വാരത്തിനടുത്തായി നിർമ്മിച്ച കൂറ്റൻ ആലിലയുടെ ശില്പത്തിനു മുന്നിൽ കടന്നു ചെല്ലുന്നേരം ഇതു കണ്ടില്ലല്ലോ എന്ന് ഒരു നിമിഷം ഓർത്ത് നിന്ന്, ഇനിയും കാണാത്ത കാഴ്ചകൾ കാണാൻ കണ്ണകൾ പരതുമ്പോൾ മുന്നിൽ സംവിധായകന്റെ മുന്നറിയിപ്പ്..'ഇത് ലോകത്തിലെ ആദ്യത്തെ അഗ്രിക്കൾച്ചറൽ തീം പാർക്കാണ്.വാട്ടർ തീം പാർക്കാണ് ഉദ്ദേശിച്ചുവന്നതെങ്കിൽ നിങ്ങൾ തിരിച്ചു പോകുന്നതാണ് ഉത്തമം. മാംഗോ മെഡോസ് കാർഷിക വൃത്തിയേയും, പരിസ്ഥിതിയേയും, സാഹിത്യത്തേയുംആയുർവ്വേദത്തേയും സംസ്കാരത്തെയും തീം ആക്കിയിട്ടുള്ള പാർക്ക് ആണ് .. സംവിധായൻ..'

അതേ, സത്യമാണിത് ഞാനാദ്യമായിക്കണ്ട കാർഷിക വൃത്തിയേയും, പരിസ്ഥിതിയേയും, സാഹിത്യത്തേയുംആയുർവ്വേദത്തേയും സംസ്കാരത്തെയും തീം ആക്കിയിട്ടുള്ള അഗ്രിക്കൾച്ചറൽ തീം പാർക്ക്.
തിരിച്ചുള്ള യാത്രയിൽ വാട്ട്സാപ്പിൽ മെഡിക്കൽ കോളേജിലെ എന്റെ ക്ലാസ് മേറ്റ്സ് ഗ്രൂപ്പിൽ പുട്ടുപുരാണം. പലരുടേയും നാവിൽ വെള്ളമൂറിപ്പിച്ച പുട്ടും ഉപദംശങ്ങളും'. വീട്ടിലെത്തി പതിവ് കുളി, പ്രാർത്ഥന, ആകാശത്തെ നക്ഷത്രക്കുരുന്നിനോട് കിന്നാരം ഓതിക്കൊണ്ടുള്ള ടെറസ്സിലെ പതിവു നടത്തം എല്ലാം കഴിഞ്ഞ് രാത്രി ഭക്ഷണത്തിന്നായി പകൽ ബന്ദാചരിച്ച അടുക്കള വാതിൽ തുറന്നു.പതിവുപോലെ പഴങ്ങളിലും സാലഡിലുമൊതുക്കാം അത്താഴം എന്ന് കരുതുമ്പോൾ, രാവിലെ നടത്തത്തിനു മുൻപ് ചോറു വയ്ക്കാൻ കുതിർന്നു വച്ച പുഴുക്കലരിയുടെ പിൻ വിളി. മാംഗോ മെഡോസിന്റെ ഹരിതാഭ പോലെ കുതിർന്നു വലുപ്പം വച്ച ചെറുപയർ കൺമുന്നിൽ.വാട്ട് സാപ്പ്ഗ്രൂപ്പിലെ പുട്ട് പ്രേമം എന്നെയും പിടികൂടിയോ? രാത്രി പതിവില്ലാത്ത പോലെ കുതിർത്തിയ അരി മിക്സിയിലിട്ടു പൊടിച്ചു പുട്ടുണ്ടാക്കി, ചെറുപയറും പഴവും പ്ലേറ്റിൽ വിളമ്പി ,കൂട്ടുകാർക്ക് വാട്ട്സാപ്പ് വഴി പങ്കുവച്ചു കഴിഞ്ഞ് അത്താഴം കഴിയ്ക്കാനിരിക്കുമ്പോൾ ഓർത്തു, ഈ ഞായർ മാംഗോ മെഡോസിന്റെ മാത്രമല്ല; ഈ പുട്ടിന്റെയും കൂടിയാണ്.

ഡോ.വീനസ്

സംഘർഷ സമയത്തുള്ള യാത്രാനുഭവം ( യാത്രാനുഭവം )


ഈ യാത്ര 1990 നവംബർ 7ന്നായിരുന്നു. ഷെരീഫുക്കക്ക് ഈ തീയതി എങ്ങിനെ ഓർമ വരുന്നു എന്ന് നിങ്ങളിൽ ചിലർക്കെങ്കിലും സംശയമുണ്ടാവും. ഞാൻ പലപ്പോഴും എഴുതിയിട്ടുള്ള കാര്യം ഒന്ന് ആവർത്തിക്കാം. 1975 ജനുവരി ഒന്നാം തിയ്യതി മുതൽ ഇന്നലെ വരെ എല്ലാ ദിവസവും ഞാൻ ഡയറി എഴുതാറുണ്ട്. അത് പിന്നീട് ഞാൻ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിലും പെൻ ഡ്രൈവിലും ഇപ്പോൾ ഗൂഗിളിലും സേവ് ചെയ്തു.
1990 ഒക്ടോബർ 14ന്ന് എന്റെ ഗ്രാമമായ തൃശൂർ ജില്ലയിലെ കാട്ടൂരിൽ ഒരു കൊലപാതകം നടന്നു. അലി മുസലിയാർ വധം. അത് കൊണ്ട് കേരളത്തിൽ കുറച്ചധികം സംഘർഷാവസ്ഥ നിലനിൽക്കുന്ന സമയമായത് കൊണ്ടാണ് യാത്ര ബോംബേ വഴി ആക്കിയത്. അപ്പോൾ ബോംബെയിൽ നിന്ന് എന്റെ അടുത്ത ജില്ലയായ കൊച്ചിയിൽ എത്തുമ്പോൾ ഏകദേശം രാവിലെ പത്ത് മണി ആവും. അപ്പോൾ കുറച്ചു ധൈര്യമായി എനിക്ക് വീട്ടിലേക്ക് പോകാമല്ലോ എന്ന ഉദ്യേശ്യവും.
ഷെയ്‌ഖിനോട് ഒരു ആഴ്ച്ചയിലെ ലീവ് ചോദിച്ചു. ഒരിക്കലും ഷെയ്‌ഖിനോട് എന്തെങ്കിലും ആവശ്യപ്പെട്ടാൽ നെഗറ്റീവ് ആയ മറുപടി പറയാറില്ല. കാരണം ഞാൻ ഷെയ്ഖിനെ ഒരിക്കലും ദുരുപയോഗം ചെയ്യാറില്ല. എന്റെ ആവശ്യങ്ങൾക്ക് അധികഭാഗവും ഓക്കേ ആണ് പറയാറ്. ചിലപ്പോൾ മാത്രം 'ബാധയ്‌ൻ' (പിന്നീട്) എന്ന് പറയാറുണ്ട്.
പക്ഷെ, ഈ ലീവിന് ഉടനെ അനുവാദം തന്നു. കിട്ടിയ പാട് LPO (Local Purchase Order) എഴുതി ഞാൻ ഒപ്പിട്ട് അബുദാബി ട്രാവൽ ബ്യുറോവിൽ കൊടുത്ത് ടിക്കറ്റ് വാങ്ങി. അബുദാബി --ബോംബേ-കൊച്ചിൻ (നെടുമ്പാശ്ശേരി അല്ല) ആണ് എന്റെ റൂട്ട്.
കൂടുതൽ ലഗേജ് ഒന്നുമില്ല. കൃത്യസമയത്ത് എയർപോർട്ടിൽ എത്തി.
അന്നൊക്കെ ലഗേജ് കണ്ടൈനർ സിസ്റ്റത്തിലല്ല കാർഗോ ആയി കയറ്റുന്നത്. തന്മൂലം ആദ്യം കൊടുത്ത ലഗേജ് ഒടുവിലും ഒടുവിൽ കൊടുത്ത ലഗേജ് ആദ്യവും വരും. അതറിയാവുന്നത് കൊണ്ട് ഞാൻ വളരെ വൈകിയാണ് ലഗേജ് കൊടുത്തത്.
ഞാൻ ഡിസ്പ്ളേ ബോർഡ് നോക്കിയിരിക്കുമ്പോൾ പെട്ടെന്ന് ഒരു ഫ്ളൈറ്റിന്റെ ഇൻഫോർമേഷൻ കണ്ടു. എയർ ഇന്ത്യ ബോംബെയിൽ നിന്നും അര മണിക്കൂറിനകം ലാൻഡ് ചെയ്യും. ഇനി പോകുന്നത് തിരുവനന്തപുരത്തേക്ക്. ഞാൻ കൗണ്ടറിൽ ചെന്ന് അതിനെ കുറിച്ച് അന്വേഷിച്ചു.
അത് ഷെഡ്യൂൾഡ് ഫ്‌ളൈറ്റ് അല്ല എന്നും എല്ലാ ബുധനാഴ്‌ച്ചയും ട്രയൽ എന്ന രീതിയിൽ ടെസ്റ്റ് മാർക്കറ്റിംഗ് സർവേ നടത്തുന്നതാണെന്നും എനിക്ക് മറുപടി കിട്ടി. കഴിഞ്ഞ ബുധനാഴ്ച്ച ഇത് ഉണ്ടായിരുന്നെന്നും അത് കൊണ്ടാണ് ഫ്‌ളൈറ്റ് ഡീറ്റയിലിൽ വരാത്തതെന്നുമായിരുന്നു മറുപടി.
എന്റെ ഫ്‌ളൈറ്റ് ടൈമിന്ന് മുമ്പാണ് ഈ ഫ്‌ളൈറ്റ്. എന്റെ ടിക്കറ്റ് ഈ സെക്റ്ററിലേക്ക് മാറ്റി തരാമോ എന്ന് ഞാൻ ഭവ്യതയോടെ കൗണ്ടർ സ്റ്റാഫിനോട് ചോദിച്ചു. ഇല്ല എന്ന മറുപടി. എയർ ഇന്ത്യയുടെ സ്റ്റേഷൻ മാനേജരോട് ചോദിച്ചപ്പോഴും മറുപടിക്ക് മാറ്റമുണ്ടായില്ല. എന്താണ് അതിന്റെ കാരണം എന്ന് ഞാൻ ചോദിച്ചു.
എന്റെ ലഗേജ് ഫ്ളൈറ്റിലേക്ക് പോയെന്നും അത് കൊണ്ടൊക്കെ ഇക്കാര്യം പ്രയാസമാണെന്നും കാരണം പറഞ്ഞു.
അന്നൊക്കെ ലഗേജ് കൺവയർ ബെൽറ്റിലൂടെ പോയി പുറത്ത് പാർക്കിങ് ബെയുടെ അരികിൽ കൊണ്ട് വെക്കുമെന്നും നമ്മൾ അവിടെ ചെന്ന് അത് വീണ്ടും കാണിച്ച് കൊടുത്ത് ആ ബോക്സിൽ ഒരു ടാഗ് ഇട്ടാൽ മാത്രമേ കാർഗോ കമ്പാർട്ട്മെന്റിലേക്ക് പോകൂ എന്നെനിക്കറിയാം. ഞാനാ വിവരം ആഫീസറോട് പറഞ്ഞു.
അത് കേട്ടപ്പോൾ അദ്ദേഹം മറ്റൊരു കാരണം പറഞ്ഞു. ടിക്കറ്റ് ചാർജ് കൂടുതൽ വരുമെന്നും അത് ഡോളറിൽ വേണമെന്നും അദ്ദേഹം പറഞ്ഞു. എന്റെ കയ്യിൽ ഡോളർ ഇല്ല.
ഇനി എന്ത് ചെയ്യും. ഫ്ളൈറ്റാണെങ്കിൽ ലാൻഡ് ചെയ്തു. ഒടുവിൽ ഞാൻ അബുദാബി ട്രാവൽ ബ്യുറോവിലെ തോമസിന് ഫോൺ ചെയ്തു വിവരം പറഞ്ഞു. ഉടനെ തോമസ് എയർ ഫെയറിൽ വ്യത്യാസമുള്ള തുകക്കുള്ള MCO (Miscellaneous Charges Order) ഫാക്സ് വഴി അയച്ചു. അന്നൊക്കെ ഫാക്സ്, ടെലക്സ് സംവിധാനങ്ങൾ ഉള്ളൂ. ഒരാഴ്ച്ച കഴിഞ്ഞു തിരിച്ചു വന്ന് ഞാൻ LPO തരാമെന്ന് പറഞ്ഞത് സ്വന്തം റിസ്കിൽ തോമാസ് ഏറ്റു.
നാട്ടിൽ സംഘർഷാവസ്ഥ ആയതിനാൽ തിരുവനന്തപുരത്ത് നിന്ന് തൃശൂർ പോകാൻ ഒരു കാർ ഏർപ്പാടാക്കി തരാൻ എന്റെ കസിൻ അശറഫിന്റെ ബന്ധുവും തിരുവനന്തപുരം എയർപോർട്ടിന്നടുത്തുള്ള വള്ളക്കടവിൽ താമസിക്കുന്ന ഡോക്ടർ സാബുവിനോട് പറയാൻ അശറഫിനോട് എയർപോർട്ടിൽ നിന്ന് ഫോൺ ചെയ്ത് പറഞ്ഞു.
പെട്ടെന്ന് എന്റെ ലഗേജ് തിരിച്ചു വരുത്തി പുതിയ ബോർഡിങ് പാസും ടാഗും തന്ന് തിരുവനന്തപുരം ഫ്‌ളൈറ്റിൽ ഞാൻ കയറി.
Boeing 737 വിഭാഗത്തിൽ പെട്ടതായിരുന്നു ആ ഫ്‌ളൈറ്റ് എന്നാണ് എന്റെ ഓർമ. എന്തായാലും ഏകദേശം ഇരുന്നൂറോളം ആളുകൾക്ക് കയറാവുന്ന ആ ഫ്‌ളൈറ്റിൽ ഒരു infant അടക്കം എട്ട് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാബിൻ ക്രൂ അതിൽ കൂടുതൽ ഉണ്ട്.
ഞങ്ങളുടെ ഫ്ളൈറ്റിന്റെ കുറച്ചു മാറി ഞാൻ ആദ്യം ബുക്ക് ചെയ്ത എയർ ഇന്ത്യയുടെ ബോംബേ ഫ്‌ളൈറ്റ് ബോർഡിങ് തുടങ്ങി ആളുകൾ കയറുന്നു. ഷെഡ്യൂൾ പ്രകാരം ആ ഫ്ളൈറ്റിനേക്കാൾ പത്ത് മിനിറ്റ് മുന്നേ പോകേണ്ടത് ഞാൻ ഇരിക്കുന്ന ഫ്‌ളൈറ്റ് ആണ്.
അപ്പോഴാണ് വിൻഡോവിലൂടെ ഞാൻ ആ കാഴ്ച്ച കണ്ടത്. ഞാൻ കയറിയ ഫ്ളൈറ്റിന്റെ ഫ്രന്റ് വിങ്‌സിന് അടിയിൽ ഒരു ലാഡർ വച്ച് അതിൽ ഒരാൾ നിന്ന് കയ്യിലുള്ള ഒരു വലിയ വടിയിൽ ഫിറ്റ് ചെയ്ത സ്ക്രൂഡ്രൈവർ കൊണ്ട് എന്തോ ചെയ്യുന്നു. മറ്റു യാത്രക്കാരും അത് കാണുന്നുണ്ട്. അപ്പോഴാണ് ഒരു പണ്ഡിതൻ പറയുന്നത് ഞാൻ കേട്ടത്. 'അത് വിമാനത്തിന്റെ പെട്രോൾ ലീക്ക് ആവുന്നത് ടൈറ്റ് ചെയ്യുകയാണ്' എന്ന്.
ആരും കാണാതെ ഞാൻ ചിരിച്ചു. അങ്ങിനെയാണെങ്കിൽ പെട്ടെന്ന് ഫയർ എൻജിൻ അവിടെ വരും. തന്നെയല്ല, ആ ഫ്‌ളൈറ്റിൽ നിന്ന് പാസഞ്ചറെ ഇറക്കി ടഗ്ഗ് കൊണ്ട് കെട്ടി വലിച്ച് കുറച്ചു ദൂരെക്കോ ആങ്കറിലേക്കോ കൊണ്ടിടും എന്നാണ് എന്റെ ചെറിയ അറിവ്. പിന്നെ ഫ്‌ളൈറ്റിൽ അടിക്കുന്നത് പെട്രോൾ അല്ല. Aviation fuel ആണ്.
കുറച്ചു കഴിഞ്ഞപ്പോൾ അവിടെ വന്ന എയർഹോസ്റ്റസിനോട് ഞാൻ കാരണം ചോദിച്ചു.
വാട്ടർ ടാങ്ക് ലീക്ക് ആവുന്നതാണ് എന്ന മറുപടി കിട്ടി.
ഇപ്പോൾ ഞാൻ കയറിയിരിക്കുന്ന ഫ്‌ളൈറ്റിന് ശേഷം പോകേണ്ട ആദ്യം ബുക്ക് ചെയ്ത ഫ്‌ളൈറ്റ് പാർക്കിങ് ബേയിൽ നിന്നും ടേക്ക് ഓഫിനായി റൺവേയിലേക്ക് പോകുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും ചെറിയ ദുഃഖത്തോടെ ഞാൻ കണ്ടു.
അപ്പോഴും വാട്ടർ ടാങ്ക് ലീക്ക് പരിഹരിച്ചിട്ടില്ല. ഞങ്ങൾക്ക് വെള്ളം വേണ്ട. അങ്ങ് എത്തിയാൽ മതി എന്ന് എന്റെ മനസ്സ് മന്ത്രിച്ചു.
അങ്ങിനെ കുറച്ചു കഴിഞ്ഞപ്പോൾ ഫ്‌ളൈറ്റ് ടേക്ക് ഓഫ് ചെയ്തു.
കുറച്ചു മണിക്കൂറുകളുടെ ഡിലേയും നാലര മണിക്കൂർ യാത്രയും കഴിഞ്ഞ് രാത്രി ഫ്‌ളൈറ്റ് തിരോന്തരത്ത് എത്തി.
വള്ളക്കടവിൽ ഡോക്ടർ സാബുവിന്റെ വീട്ടിൽ ചെന്ന് ഭക്ഷണവും കഴിച്ച് അദ്ദേഹം ഏർപ്പാടാക്കി തന്ന അംബാസഡർ കാറിൽ ഞാൻ പുറപ്പെട്ടു.
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലും വല്ല്യകുളങ്ങര മസ്ജിദിലും കാർ നിർത്തി ഡ്രൈവർ കാണിക്കയിട്ടു. എന്റെ മനസ്സ് ഭയത്തിന്റെ അങ്ങേയറ്റത്താണ്.
'ഓ. പുല്ല്. വേണ്ടായിരുന്നു. മറ്റേ ഫ്‌ളൈറ്റിൽ വന്നാൽ മതിയായിരുന്നു.'
'എന്താ സാർ വല്ലതും പറഞ്ഞോ?' ടാക്സി ഡ്രൈവറുടെ ചോദ്യം.
'ഏയ്. ഞാൻ കൊല്ലത്ത് എത്തിയപ്പോൾ മുകേഷിന്റെ ഡയലോഗ് ഓർത്തതാ'. ഞാൻ മറുപടി കൊടുത്തു.
പിന്നെ മുകേഷിനെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ചുമായി ഡ്രൈവറുടെ സംസാരം. എനിക്കാണെങ്കിൽ ഭയം കൂടി കൂടി വരുന്നു.
മനോഹരമായ കായംകുളത്തിന്റെ രാത്രി യാത്രയിലും മനസ്സ് ഭയത്തിലായിരുന്നു. എവിടെയെങ്കിലും കുറച്ചാളുകൾ കൂടി നിൽക്കുന്നത് കണ്ടാൽ ഡ്രൈവറോട് പ്രശ്നമുണ്ടാവുമോ എന്ന് ഞാൻ ചോദിക്കുന്നുണ്ടായിരുന്നു.
കാർ ആലപ്പുഴ ടൗണിൽ എത്തി. ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. ഞങ്ങൾ യാത്ര തുടർന്നു. വീട്ടിൽ എത്തുമ്പോൾ രാത്രി രണ്ടോ മൂന്നോ മണി ആയിട്ടുണ്ടാവും.
കാറിന്റെ വെളിച്ചം കണ്ടപ്പോൾ വീട്ടുകാർ ഭയപ്പെട്ടു. ഞാൻ എത്തുന്ന വിവരം ആരേയും അറിയീച്ചുണ്ടായിരുന്നില്ല. ഇന്നൊക്കെ ആയിരുന്നെങ്കിൽ നമ്മൾ അറിയീച്ചില്ലെങ്കിൽപോലും വേണ്ടപ്പെട്ടവർ മൊബൈലിലൂടെ അറിയീക്കും.
ഡ്രൈവർക്ക് പറഞ്ഞ പൈസയും സന്തോഷവും കൊടുത്തു. അവൻ പോയി.
'ഡാ ശറഫു എന്തേ ഈ പെട്ടെന്നുള്ള വരവ്? നിനക്ക് രാത്രി യാത്ര ചെയ്യാൻ പേടില്ലേ?' ഉമ്മ സന്തോഷം കൊണ്ട് ചോദിച്ചു. കാരണം ഒരു മാസം മുമ്പാണ് ഞാൻ നാട്ടിൽ വന്ന് പോയത്. ഉമ്മാടെ ചോദ്യം സംഘർഷം അറിഞ്ഞിട്ടല്ല.
'അത് പിന്നെ..... ഉമ്മാ, എനിക്ക് എന്ത് പേടി?' അത് പറഞ്ഞ് ഞാൻ പുറത്തേക്ക് നോക്കി. ഡ്രൈവർ പോയിരിക്കുന്നു. എന്നിട്ട് എല്ലാവരും കേൾക്കാൻ പറഞ്ഞു.
'എനിക്ക് പേടിയില്ല. അത് ആ ഡ്രൈവർക്ക് പേടി ഉണ്ടായിരുന്നു. ഞാൻ ഏത് ഉഗാണ്ടയിൽ വേണമെങ്കിലും ഏത് രാത്രിയിലും പോകാം'
ചുറ്റുമുള്ളവർ എന്നെ നോക്കി കള്ളച്ചിരി ചിരിച്ചു.
പിറ്റേന്ന് കാലത്താണ് ഞാനാ സത്യം മനസ്സിലാക്കിയത്. ഈ ഗ്രാമത്തിലെന്നല്ല കേരളത്തിൽ ഒരിടത്തും സംഘർഷം ഉണ്ടായില്ല. കാരണം കേരളം മനുഷ്യസൗഹാർദ്ദത്തിന്റെ നാടാണ്. അത് എന്നുമുണ്ടാവാൻ ഞാനും നിങ്ങളും പ്രവർത്തിക്കുക, പ്രാർത്ഥിക്കുക.

By ഷെരീഫ് ഇബ്രാഹിം.

സ്നേക്ക് പാർക്കിലേക്കൊരു സന്ദർശനം (യാത്രാവിവരണം)

എന്റെ കുട്ടിക്കാലം മുതൽ പല തവണ സന്ദർശിച്ച സ്ഥലമാണ് പറശ്ശിനിക്കടവ് സ്നേക്ക്പാർക്ക്.
യു എ ഇ യിൽ നിന്നും അവധിക്ക് നാട്ടിലെത്തിയപ്പോൾ കുട്ടികളുടെ നിർബ്ബന്ധത്തിന് വഴങ്ങി ഒരിക്കൽ കൂടി പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് സന്ദർശിക്കാൻ നിർബ്ബന്ധിതനായി. മുൻപുണ്ടായിരുന്ന അത്രയും പാമ്പുകളും മറ്റു ജീവികളും ഇപ്പോൾ അവിടെ പരിപാലിക്കപ്പെടുന്നില്ല. നിയമപരമായ പരിധികളും ഉണ്ടാവാം.
പാർക്കിലേക്ക് പ്രവേശിക്കവെ , 1993 ഫെബ്രുവരി 10 ന്, ജനക്കൂട്ടം പാർക്ക് ആക്രമിച്ചു, രാജവെമ്പാലകൾ ഉൾപ്പെടെയുള്ള പാമ്പുകളെയും, മുതലകളെയും, കുരങ്ങുകളെയും, മറ്റ് അപൂർവ്വ ഇനം ഇഴജന്തുക്കളെയും , പക്ഷികളെയും, തീവെക്കുകയും കൊന്നൊടുക്കുകയും ചെയ്ത സംഭവം ഓർമ്മയിലെത്തി. കൊല്ലപ്പെട്ട ചില പക്ഷികളുടെയും, കുരങ്ങുകളുടെയും ജഡങ്ങൾ സ്റ്റഫ് ചെയ്തു വെച്ച് പാർക്ക് അധികൃതർ കുറേക്കാലം പാർക്കിനുള്ളിൽ പൊതുപ്രദർശനത്തിന് ഒരുക്കിയിരുന്നു.
എന്റെ വീട്ടിൽ നിന്നും , മൂന്ന് കിലോമീറ്റർ മാത്രം ദൂരമുള്ള സ്നേക്ക് പാർക്കിലേക്ക്, കുട്ടിക്കാലത്ത് സുഹൃത്തുക്കളോടൊപ്പം നടന്നു പോയി സന്ദർശിക്കാറുണ്ടായിരുന്നു. കണ്ണൂർ മാങ്കടവിലെ എന്റെ വീട്ടിലെ മച്ചിൻപുറത്ത് , എവിടെ നിന്നൊക്കെയോ ‘അതിക്രമിച്ച് കയറി’ വസിക്കാറുള്ള പൂച്ചകൾ പെറ്റു കൂട്ടാറുള്ള വകയിൽ പല വർണ്ണങ്ങളിലുള്ള പൂച്ചക്കുഞ്ഞുങ്ങൾ ധാരാളമുണ്ടാവാറുണ്ട്. ഓടു പാകിയ വീടിന്റെ മച്ചിൻപുറം അവയ്ക്ക് സ്വൈര്യമായി വിഹരിക്കാനും പെറ്റുകൂട്ടാനുമുള്ള ഏറ്റവും നല്ല സ്ഥലമായി അവകൾ കരുതിപ്പോന്നു. കാഷ്ഠവും മൂത്രവും വൃത്തിയാക്കാനുള്ള ജോലി സമയക്കുറവിനും വയ്യായ്കക്കിടയിലും എന്റെ ഉമ്മ ചെയ്തു പോന്നിരുന്നു !
അവയിൽ നിന്നും പൂച്ചക്കുഞ്ഞുങ്ങളെ ഒരെണ്ണം വീതം ഓരോ സഞ്ചികളിലാക്കി ഞങ്ങൾ കുട്ടിക്കൂട്ടുകാർ സ്‌നേക്ക് പാർക്കിലേക്ക് നടക്കും. പാർക്കിലേക്ക് ഫ്രീ ആയി പ്രവേശനവും , കാഴ്ചകൾ കണ്ടുകഴിഞ്ഞു ഒരു കുഞ്ഞിപ്പൂച്ചക്ക് രണ്ട് രൂപ വെച്ച് ‘വിലയും’ ലഭിക്കും. നൽകപ്പെട്ട പൂച്ചക്കുഞ്ഞുങ്ങളെ , ഞങ്ങൾ പാർക്കിൽ നിന്നും തിരിച്ചിറങ്ങുന്നതിന് മുൻപേ തന്നെ പെരുമ്പാമ്പുകളുടെ ഭക്ഷണമായി മാറുന്നത്‌ പലതവണ കണ്ടിട്ടുണ്ട്. അന്ന് അതേക്കുറിച്ച് സങ്കടം തോന്നാറുണ്ടെങ്കിലും, പൂച്ചക്കുഞ്ഞുങ്ങളെയും കൊണ്ട് ഞങ്ങൾ പിന്നെയും സ്നേക്ക് പാർക്ക്, ടിക്കറ്റില്ലാതെ സന്ദർശിക്കുകയും പൂച്ചക്കുഞ്ഞൊന്നിന് രണ്ടു രൂപ വെച്ച് കൈപ്പറ്റുകയും ചെയ്തു പോന്നു
സ്നേക്ക് പാർക്കിനു എതിർവശത്തുള്ള , നാരായൺ ചേട്ടന്റെ തട്ടു കടയിൽ നിന്നും 50 പൈസ വിലയിൽ നല്ല രുചിയുള്ള മോരും വെള്ളവും ഞങ്ങൾക്ക് ലഭിക്കാറുണ്ടായിരുന്നു.
കുറച്ച് കോഴിക്കുഞ്ഞുങ്ങളെ ചേരകളുടെ കൂട്ടിൽ കാണുകയും അതിലൊരു കോഴിക്കുഞ്ഞിനെ ഒരു ചേര തന്റെ വാ പിളർന്ന് അകത്താക്കുന്നതും കണ്ടപ്പോളാണ് മുകളിൽ പറഞ്ഞ കാര്യങ്ങൾ ഓർമ്മയിലെത്തിയത്.
ഫോട്ടോയെടുക്കാൻ 30 രൂപയടച്ച് മുൻ‌കൂർ അനുമതി വേണമെന്നാണ് പാർക്കിലെ ചട്ടം. മൂർഖന്മാരുടെ കൂടെത്തിയപ്പോൾ ഒന്നുരണ്ടെണ്ണം ഫണം വിടർത്തി ചീറ്റിക്കൊണ്ടിരിക്കുന്നത് കണ്ടു. ആ രംഗം, കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിൽ പകർത്തണമെന്ന് തോന്നിയപ്പോൾ , മുൻ‌കൂർ അനുമതി വേണമെന്ന കാര്യം ഓർമ്മവന്നതിനാൽ മടിച്ചു . എന്നാൽ മൂർഖൻ കൂടിന് തൊട്ടടുത്തുണ്ടായിരുന്ന പാർക്ക് ജീവനക്കാരനോട് ആവശ്യം അറിയിച്ചു അഭ്യർത്ഥിച്ചപ്പോൾ, എന്റെ കയ്യിൽ നിന്നും മൊബൈൽ ഫോൺ വാങ്ങി , ചുരുണ്ടു കിടന്നിരുന്ന കിടന്നിരുന്ന മറ്റ് മൂർഖന്മാരെ കൂടി ഉണർത്തി കൂട്ടമായി പത്തി വിടർത്തിച്ചു, കമ്പിവലകളാൽ ചുറ്റപ്പെട്ട കൂടിനോട് വളരെ അടുത്ത് ചേർത്ത് പിടിച്ചു അദ്ദേഹം എന്റെ മൊബൈലിൽ പകർത്തി തന്നു. എന്റെ പഴയകാല സ്നേക്ക് പാർക്ക് അനുഭവങ്ങൾ കേൾക്കാനും അദ്ദേഹം തയ്യാറായി. ഇപ്പോൾ പാർക്കിനുള്ളിൽ ചില അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പഴയ ആ പാമ്പ് കിണർ ഇല്ലെന്നും അറ്റകുറ്റപ്പണികൾക്ക് ശേഷം അത് തിരികെ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വിഷമുള്ള പാമ്പുകളായ മൂർഖൻ, അണലി, ശംഖുവരയൻ തുടങ്ങയവയും , നീർക്കോലി, പച്ചോലപ്പാമ്പ്, ചേര തുടങ്ങിയ അനേകം പാമ്പുകളെ , അഞ്ച് മീറ്ററോളം വ്യാസത്തിൽ , ഏകദേശം രണ്ടു മീറ്ററിൽ അധികം ആഴത്തിൽ കുഴിച്ച് , ഒരാൾ പൊക്കത്തിൽ ആൾമറ കെട്ടിയ സിമന്റ് ഗ്രൗട്ട് ചെയ്ത് മിനുസപ്പെടുത്തിയ 'കിണറിൽ' ഒരുമിച്ച് താമസിപ്പിച്ചിരുന്നതാണ് ഞാൻ അടിയിൽ മണൽ മാത്രം പാകിയ 'പാമ്പു കിണർ'. അതിൽ പാമ്പുകളുടെ ദാഹം തീർക്കാൻ ചെറു 'കുളങ്ങളും' ഉണ്ടായിരുന്നു.
എന്റെ കുട്ടിക്കാലത്ത്, സ്നേക്ക് പാർക്ക് ജീവനക്കാരനായിരുന്ന കുമാരേട്ടൻ ആ 'കിണറിൽ' ഇറങ്ങി, പാമ്പുകളെ പരിചയപ്പടുത്തുകയും, വിഷമുള്ള പാമ്പുകൾ കടിച്ചാൽ ചെയ്യേണ്ടുന്ന പ്രാഥമിക കാര്യങ്ങളും, ഉടനെ ചികിത്സ തേടേണ്ടുന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണവും, വൈകിയാൽ സംഭവിക്കാവുന്ന അപകടങ്ങളെപറ്റിയും മറ്റും ഓരോ അരമണിക്കൂർ ഇടവിട്ട് വിശദീകരിക്കും. പാമ്പുകളെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളെ ആക്ഷേപഹാസ്യ ശൈലിയിൽ ക്കുമ്പോൾ കാണികളായ പ്രേക്ഷകർ പൊട്ടിച്ചിരിക്കും.
ഒരറ്റം വളച്ച, മൂന്നടിയോളം നീളം വരുന്ന ഏകദേശം അരയിഞ്ച് വണ്ണത്തിലുള്ള കമ്പി കൊണ്ടാണ് കുമാരേട്ടൻ പാമ്പുകളെ കോരിയെടുത്തിരുന്നത്. കിണറിനകത്തെ മണൽത്തരികൾക്ക് മുകളിലൂടെ ഇഴഞ്ഞു നീങ്ങുന്ന മൂർഖനെയും, അണലിയെയും , ശംഖുവരയനെയുമെല്ലാം കുമാരേട്ടൻ പുഷ്പം പോലെ കമ്പിയിൽ പിണച്ചെടുക്കുന്ന കാഴ്ച മനസ്സിൽ മിന്നിത്തിളങ്ങി. കമ്പിയുടെ വളഞ്ഞ ഭാഗത്ത് ഒരു ചെറിയ ടവൽ ഇട്ടു , മറ്റേ കൈകൊണ്ട് പുറത്ത് ചെറുതായി തട്ടി മൂർഖനെ ആകര്ഷിപ്പിച്ചു പതിവിടർത്തിച്ചു കഴിഞ്ഞാൽ പിന്നെ ടവൽ ഇടത്തോട്ടും വലത്തോട്ടും തുടർച്ചയായി പലതവണ മെല്ലെ ആട്ടിക്കൊണ്ടിരിക്കും. ടവ്വലിന്റെ നീക്കത്തിനനുസരിച്ച് ആ സർപ്പവും പത്തിവിടർത്തിയാടും.
"നോക്കൂ, ഇങ്ങനെയാണ് പാമ്പാട്ടികൾ പാമ്പിന്റെ ശ്രദ്ധയാകർഷിച്ചു ആടിക്കുന്നത്ത് , അല്ലാതെ പാമ്പാട്ടിയുടെ പാട്ട് കേട്ട് പാമ്പുകൾ നൃത്തം ചെയ്യുന്നതല്ല" കുമാരേട്ടൻ കാണികൾക്കായി തമാശകളുടെ അകമ്പടിയോടെ അറിവുകൾ പകർന്നു നൽകും.
ഇങ്ങനെയുള്ള പ്രദര്ശനങ്ങൾക്കിടെ ചിലപ്പോളെല്ലാം കുമാരേട്ടന് പാമ്പുകളുടെ കടിയേറ്റതായി അറിയാൻ സാധിച്ചിട്ടുണ്ട്.
മുൻപ് , എയർ കണ്ടീഷൻ ചെയ്ത , രാജകീയമായ പാർപ്പിടം നൽകിയിരുന്ന നാഗരാജൻ രാജവെമ്പാലയെയും കൂട്ടാളിയെയും , മൂർഖന്മാരെ താമസിപ്പിച്ചിരിക്കുന്ന കൂടിനടുത്ത് തന്നെ അതേ രീതിയിലുള്ള കൂട്ടിൽ താമസിപ്പിച്ചിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ , വായു സഞ്ചാരം ധാരാളമുള്ള കൂടായതിനാൽ പ്രശ്നമൊന്നുമില്ല, 'അവനും അവളും' അവിടെ സുഖമായി കഴിയുന്നുണ്ടെന്ന് ജീവനക്കാർ പറഞ്ഞു.
കുരങ്ങന്മാർക്കൊരുക്കിയ വലിയ കൂട്ടിൽ ഊഞ്ഞാലാടിയും, പേൻ നോക്കി സഹായിച്ചും, ഇടക്ക് ഞങ്ങളെ നോക്കി ഇളിച്ചും, കളിച്ചും ശബ്ദങ്ങൾ പുറപ്പെടുവിച്ച് അവർ ആഘോഷപൂർവ്വം കഴിഞ്ഞു വരുന്നു. ഒരു വയസ്സ് പൂർത്തിയായിട്ടില്ലാത്ത എന്റെ ഇളയ മകൻ സുൽത്താനെ ഏറെ ആകർഷിച്ചതും കുരങ്ങന്മാരുടെ ഇത്തരം കുസൃതികളായിരുന്നു.
തേറ്റപ്പല്ലുകൾ ചിലത് പുറത്തു കാട്ടി, വായ് പൂട്ടി, ഉറക്കം നടിച്ചു കിടക്കുന്ന അനേകം മുതലകൾ വസിക്കുന്ന 'മുതലക്കുളവും' സന്ദർശിച്ച് ഞങ്ങൾ മടങ്ങി.
കണ്ണൂരിൽ നിന്നും പറശ്ശിനിക്കടവിലേക്ക് യാത്ര ചെയ്യുമ്പോൾ , മാങ്ങാട് എൻജിനീയറിങ് കോളേജ് പിന്നിട്ട് അര കിലോമീറ്റർ യാത്ര ചെയ്‌താൽ പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് എത്താം. പറശ്ശിനിക്കടവ് ബസ് സ്റ്റാൻഡ് എത്തുന്നതിനും മൂന്ന് കിലോമീറ്റർ മുൻപാണ് പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്.
-മുഹമ്മദ് അലി മാങ്കടവ്
03/08/2020

ഇരട്ടമുഖമുള്ള നഗരം..കറാച്ചി ഒരു യാത്രാനുഭവം

--Image may contain: Shabna Shabna Felix, smiling, closeup
ബെന്യാമിന്റെ ആടുജീവിതം വായിക്കാത്ത അക്ഷരസ്നേഹികൾ മലയാളക്കരയിൽ ഇപ്പോൾ ഉണ്ടെന്നു തോന്നുന്നില്ല. ഈ ഒരൊറ്റ നോവലിലൂടെ, ഉദ്വേഗജനകമായ ആവിഷ്കരണത്തിലൂടെ , കഥാകാരൻ ജനലക്ഷങ്ങളുടെ മനസ്സിൽ ആദരണീയനായി തീർന്നു. അത്ഭുതത്തോടെയും അതിലേറെ ഇത്രയും മനോഹരമായ രചന നിർവഹിച്ച എഴുത്തുകരനോട് അടങ്ങാത്ത ബഹുമാനത്തോടും കൂടിയാണ് ഞാനാ പുസ്തകം വായിച്ചു തീർത്തത്. അതു കൊണ്ടു തന്നെയാണ് ബെന്യാമിന്റെ മറ്റൊരു പുസ്തകം കണ്ടയുടൻ ചാടിക്കയറി ഞാൻ കയ്യിലെടുത്തത്.
പുസ്തകം വായിക്കാൻ കയ്യിലെടുക്കുമ്പോൾ ഒരു പുതിയ നാടിന്റെ സ്പന്ദനമറിയുകയെന്ന ത്വര എന്നിൽ മുന്നിൽ നിന്നിരുന്നു.വെറും അഞ്ചു ദിവസത്തെ കറാച്ചി സാഹിത്യാത്സവത്തിൽ പങ്കെടുക്കാൻ പോയ അദ്ദേഹത്തിന് , ഈ ദിനങ്ങൾക്കുള്ളിൽ അറിഞ്ഞ നാടിന്റെ ഹൃദയ താളവും ഇടി മുഴക്കങ്ങളും അടക്കം പറച്ചിലുകളും എത്ര സൂക്ഷ്മമായി പകർത്തുവാൻ സാധിച്ചു എന്നോർക്കുമ്പോൾ അതിശയം തോന്നിപ്പോയി.
പാക്കിസ്ഥാൻ പോലുള്ള ഒരു രാജ്യത്തിൽ നടക്കുന്ന സാഹിത്യോൽത്സവത്തിലേക്കു പങ്കെടുക്കാൻ അന്താരാഷ്ട്ര പ്രസിദ്ധിയാര്ജിച്ച എഴുത്തുകാരും പത്രപ്രവർത്തകരും ജനങ്ങളും അടക്കം ലക്ഷങ്ങൾ ഒഴുകിയെത്തിയെന്നും , ഭീകരത നടമാടുന്ന രാഷ്ടത്തിലെ അക്ഷരസ്നേഹികൾ പോലും സുരക്ഷാഭീഷണികൾക്കു നടുവിലും ഒത്തിരി ത്യാഗവും അർപ്പണമനോഭാവവും പുലർത്തി കൊണ്ടു ഈ വിധം ഒരു സാഹിത്യസംഗമം നടത്തുന്നു എന്നു പറയുന്നതിനൊപ്പം നമ്മുടെ കൊച്ചു കേരളത്തിൽ ഇതുപോലുള്ള അന്തർദേശീയ സാഹിത്യ ചർച്ചകൾ ഉരുത്തിരിയുന്നില്ലല്ലോ എന്നും ബെന്യാമിൻ എഴുത്തിന്റെ ആരംഭത്തിൽ തന്നെ വേവലാതിപെടുന്നുണ്ട്..
പാകിസ്ഥാൻ സന്ദർശനം ഒരു സാധാരണക്കാരന് നൂറായിരം നൂലാമാലകളിൽ തട്ടി കീറാമുട്ടിയായി നിൽക്കുമ്പോഴാണ് ഒരു എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തിനു അവിടേക്ക് പോകാൻ ക്ഷണം ലഭിക്കുന്നതും പലരും വിലക്കിയിട്ടും ഭയപ്പെടുത്തിയിട്ടും കറാച്ചി നഗരത്തിലേക്ക് പോകാൻ അദ്ദേഹം തുനിയുന്നതും.അക്ഷരങ്ങളുടെ മഹത്തായ ശക്തി മൂലവും തന്റെ ആടുജീവിതം പല ഭാഷകളിൽ പരിഭാഷപ്പെടുത്തിയതിൽ നിന്നും അക്ഷരങ്ങൾ തനിക്കു നേടി തന്ന അന്താരാഷ്ട്ര പ്രസിദ്ധിയാണ് തന്നെ അവിടെ എത്തിച്ചത് എന്നു പറയുമ്പോൾ തൂലികയുടെ ശക്തിയെ പറ്റി അദ്ദേഹം വികാരാധീനനാകുന്നുണ്ട്..
ജിന്ന വിമാനത്താവളത്തിൽ അദ്ദേഹത്തിനു അതൊരു കുഗ്രാമത്തിലെ പ്രൈവറ്റ് വിമാനത്താവളത്തിൽ എത്തിയ പ്രതീതിയായിരുന്നു. പഴകിയ ടെർമിനൽ, മൂന്നോറോ നാനൂറോ ആളുകൾ മാത്രം.. വിനോദസഞ്ചാരത്തിനോ തീർഥാടനത്തിനോ ആരും എത്തിച്ചേരാത്ത ഒരു നഗരം...കാലത്തിനു അനുസരിച്ചു മാറ്റം വരാതെ ഇരുപതു വർഷം മുൻപുള്ള ഒരു ലോകം..
ഒരു മുസ്‌ലിം രാഷ്ട്രത്തിലേക്കു കാലെടുത്തു വെക്കുമ്പോൾ അദ്ദേഹം മനസ്സിൽ സൂക്ഷിച്ച പല ധാരണകളും കാറ്റിൽ പറത്തുന്ന ചിത്രങ്ങളാണ് അദ്ദേഹത്തിന് കാണാനാകുന്നത്. കേരളത്തിൽ കണ്ടുവരുന്ന പർദ്ധവൽക്കരണം അവിടെയില്ല. നൂറിൽ രണ്ടോ മൂന്നോ പേര് മാത്രം പർദയും നൂറിൽ ഇരുപതു പേർ മാത്രം ഹിജാബും ധരിച്ചെത്തുന്നു. സ്കൂള്കുട്ടികൾ ജീൻസും ഷർട്ടും ധരിക്കുന്നു. മതചിഹ്നങ്ങളെ ആരും വലിയ കാര്യമായി എടുത്തിട്ടില്ല. "വഹാബിസത്തിനും സൗദിക്കും പണമുള്ള തിനാൽ കേരളീയ മുസ്ലീങ്ങൾ പർദ്ധയുടെ വക്താക്കളായി മാറിയിരിക്കുന്നു. ഒരു പക്ഷെ ഇറാൻ ആയിരുന്നുവെങ്കിൽ ഇറാൻ വേഷമായേനെ! " എന്നും പറഞ്ഞു കേരളീയരുടെ ആഴമില്ലാത്ത വംശീയ സ്വത്വബോധത്തെക്കുറിച്ചു ഈ അന്താരാഷ്ട്ര ഫെസ്റ്റിവലിലും പരിഹാസ്യങ്ങൾ ഉയരുന്നുണ്ട്. ( ഇതേ കുറിച്ചു പറയാൻ ഞാനാളല്ല. അദ്ദേഹത്തിന്റെ വാക്കുകൾ കടമെടുക്കുന്നു എന്നു മാത്രം)
നഗരകാഴ്ചകളിൽ അദ്ദേഹം , ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള , പാകിസ്ഥാനോട് വിട്ടു കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹിസ്ബുൾ മുജാഹിദിന്റെ സുപ്രീം കമാണ്ടർ സയ്യദ് സലാഹുദ്ധിൻ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തു സ്വതന്ത്രമായി വിഹരിച്ചു , സംസാരിക്കുന്ന ദൃശ്യം കണ്ടു ഞെട്ടുന്നുണ്ട്.
ഹിന്ദിസിനിമ ഇഷ്ടപ്പെടുന്ന ഒരു ജനത, കണ്ടു മുട്ടിയ സാധാരക്കാരനോരോന്നും ഇന്ത്യവിഭജനത്തിൽ വേദനിച്ചു പാകിസ്ഥാൻ തിരഞ്ഞെടുത്തതിൽ വേവലാതിപെടുന്നതും , ഇന്ത്യക്കെതിരെ തീവ്രവാദം വളർത്തുന്നത്തിന്റെ ഇടയിൽ സർക്കാരുകൾ ഇന്ത്യയിൽ ലഭിക്കുന്ന വിദ്യാഭ്യാസം പാക്കിസ്ഥാനിൽ നടപ്പാക്കാൻ കഴിയാതെ പോയതിനെ പറ്റിയും പ്രത്യേകിച്ചു താഴെക്കിടയിലുള്ള കുട്ടികൾക്ക് നിഷിദ്ധമാകുന്നതിലുള്ള വേദനയും അതു മൂലം തങ്ങളുടെ കുട്ടികളും സമൂഹവും നാടും വളർച്ച പ്രാപിക്കുന്നില്ലെന്നും അവർ പരിതപിക്കുന്നു. വില കൂടിയ സ്മാർട്ഫോണ് ഇന്നും കാണാക്കനിയായതിനാൽ ഏതു സമയത്തും ഫോണും ക്യാമറയും തോക്കു ചൂണ്ടി അപഹരിക്കപ്പെടാം.. അതു കൊണ്ടു തന്നെ അവിടെ ആഢംബരകാറുകളും കാണുക വിരളം.
അതിലേറെ പാകിസ്താനിൽ മദ്യം നിരോധിച്ചിട്ടില്ല. മാസത്തിൽ നൂറു ബിയർ , അഞ്ചു ബോട്ടിൽ എന്ന ക്രമത്തിൽ അവിടെ വാങ്ങാൻ കിട്ടും.മുസ്ലിങ്ങൾ വാങ്ങാനും ഉപയോഗിക്കാനും പാടില്ല എന്ന് മാത്രം. "ഒരു മതരാഷ്ടമായ കറാച്ചിയിൽ കിട്ടും എന്നാൽ മതേതരരാജ്യത്തിൽപ്പെട്ട സ്ഥലമായ ഗുജറാത്തിൽ ഇതു കിട്ടില്ലല്ലോ "എന്നു ഇന്ത്യയിലെ പ്രമുഖപത്രപ്രവർത്തകനായ ആകാർ പട്ടേൽ പരിതപിക്കുന്നുണ്ട്. സുരക്ഷിതത്വം ഒട്ടും ഇല്ലാത്ത ആ നഗരത്തിലും അറബ് ദേശങ്ങളിലെ പോലെ രാത്രികാല സഞ്ചാരങ്ങളിൽ മുഴുവൻ പാതിരാവരെ തെരുവിൽ കഴിയുന്ന കുടുംബങ്ങളെ കണ്ടുമുട്ടുമ്പോൾ കേരളത്തിലെ ജനതക്ക് രാത്രികാലയാത്രയുടെ മാസ്മരികത നുകരാൻ ആവുന്നില്ലല്ലോ എന്നോർത്തു എഴുത്തുകാരൻ നെടുവീർപ്പിടുന്നുണ്ട്.
അതേസമയം നഗരകാഴ്ചകളിൽ യൂണിഫോം ധരിച്ച ഒരു പോലീസുകാരന്റെ നെറ്റിയിൽ തോക്കു ചൂണ്ടി നിൽക്കുന്ന ഒരു പൗരനെയും ഭാഗ്യം കൊണ്ട് അയാളുടെ കോപത്തിൽ നിന്നും ജീവൻ തിരിച്ചു കിട്ടിയ ആ പൊലീസുകാരന്റെയും ദ്രശ്യം ആ നാടിന്റെ ഭീകരമുഖത്തെ എടുത്തുകാട്ടുന്നുണ്ട്. എന്നാൽ ന്യുന പക്ഷങ്ങളായ ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കപ്പെടുന്നതിനെക്കാൾ മസ്ജിത്തുകൾക്കു നേരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും പാകിസ്ഥാനിൽ ആക്രമിക്കപ്പെടുന്നതിലേറെ വടക്കേ ഇന്ത്യയിൽ ക്രൈസ്തവ ദേവാലയങ്ങൾ ആക്രമണം നേരിടുന്നുവെന്നതുമാണ് സത്യം .
സാഹിത്യോത്സവത്തിൽ പങ്കെടുക്കാനെത്തിയ പ്രമുഖവ്യക്തികളുടെ ഒരു നീണ്ട നിര തന്നെ എഴുത്തുകാരൻ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ( അവരിൽ ഭൂരിഭാഗം പേരെയും എനിക്ക് കേട്ടറിവ് പോലുമില്ല എന്ന പരമാർത്ഥം ഞാൻ അറിയിക്കുന്നു. ഒരു എഴുത്തുകാരന് എല്ലാ മേഖലയിലും അവഗാഹം ഇല്ലെങ്കിലും പ്രമുഖരായ വ്യക്തികളെയും ചരിത്രവുമെങ്കിലും അറിയണം എന്നു തോന്നിപ്പോയി ഈ പുസ്തകം വായിച്ചപ്പോൾ)
നെഹ്രുവിന്റെ അനന്തിരവളും വിജയലക്ഷ്മി പണ്ഡിറ്റിന്റെ മകളുമായ നയൻതാര സൈഗാൾ, പത്മശ്രീ ജേതാവ് റിതു മേനോൻ, കോളമിസ്റ്റായ സഞ്ജയ് അയ്യർ, നിരൂപക ആർഷിയ സത്താർ , ഇംഗ്ലീഷ് ഇന്ത്യൻ എഴുത്തുകാരി രേഷ്മ കൃഷ്ണൻ എന്നിങ്ങനെ ഇന്ത്യക്കാരുടെ നീണ്ട നിരയും എക്‌സ്പ്രെസ് പത്രത്തിന്റെ എഡിറ്റർ ഒമർ ഖുറേഷി, ഓക്‌സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രെസ്സിലെ ഉദ്യോഗസ്ഥൻ ഫെലിക്സ് കാൻറെറ ,
ഉറുദു കവയിത്രി സാറ നിഗ, പാകിസ്ഥാനിലെ പ്രമുഖ തലയെടുപ്പുള്ള പത്ര പ്രവർത്തകനും കടുത്ത മതേതര നിലപാടു കാരണം താലിബാന്റെ നോട്ടപുള്ളിയുമായ നജാം സേഥി, ഇംഗ്ലീഷ് എഴുത്തുകാരനായ അലക്സ് പ്രിസ്റ്റൻ , പാകിസ്താനി ഇംഗ്ലീഷ് എഴുത്തുകാരൻ മുഹമ്മദ് ഹനീഫ് അങ്ങിനെ സ്വദേശിയരും വിദേശികളുമായ നിരവധി പേരെ പുസ്തകത്തിൽ ഉടനീളം എടുത്തുപറയുന്നുണ്ട്.
സാഹിത്യോത്സവത്തിനിടയിലും അവരുടെ സംഭാഷണങ്ങൾക്കിടയിലും ഉരുത്തിരിഞ്ഞ പുസ്തകത്തിൽ പ്രതിപാദിക്കുന്ന ചില ചോദ്യങ്ങൾ എന്നിലും അസ്വസ്ഥത ഉളവാക്കി. അതിൽ ഒന്നാമത്തേത്, പാകിസ്ഥാനിയായ വായനക്കാരൻ എഴുന്നേറ്റ് നിന്ന് നിങ്ങൾ എഴുത്തുകാർ റുഷ്ദി, മലാല, തസ്ലീമ നസ്രീൻ എന്ന ചില പേരുകൾ പറയാനിവിടെ മടിക്കുന്നത് എന്തു കൊണ്ട് എന്നു ചോദിച്ചു. ആരും അവിടെ അതിന് ഉത്തരം പറഞ്ഞില്ല..എം എഫ് ഹുസ്സൈൻ , പെരുമാൾ മുരുകൻ, ഹരീഷ് ഇവരുടെ പേരുകൾ എന്റെ മനസ്സിൽ തെളിഞ്ഞതു കൊണ്ടാവണം
അതിന്റെ ഉത്തരം ഇങ്ങു മുഖപുസ്തകത്തിൽ എഴുതുന്ന എന്റെ, കൊച്ചു അടുക്കളയിലും അലയടിക്കുന്നുണ്ട് എന്നു ഞാൻ മനസ്സിൽ ഉത്തരം പറഞ്ഞത്.
രണ്ടാമത്തെ ചോദ്യം , അവരുടെ സൗഹൃദസംഭാഷണത്തിൽ അമേരിക്കൻ കോണ്സുലേറ്റിലെ പ്രതിനിധി ബെന്യാമിനോടക്കം മറ്റു രണ്ടു പേരോടായി ചോദിക്കുന്നു. ഇന്ത്യ വിഭജിക്കപ്പെട്ടത്തിന്റെ യഥാർഥ കാരണക്കാർ ആരെന്നാണ് ഇന്ത്യയിലെ പൊതു ജനം വിശ്വസിക്കുന്നത്? ആ ചോദ്യത്തിന് വ്യക്തിമായ ഉത്തരം കിട്ടാതെ എഴുത്തുകാരൻ കുഴയുന്നു. അനന്തസാധ്യതകൾ ഉണ്ടായിരുന്ന ഒരു പ്രദേശം ക്രൂരമായി വെട്ടിമുറിക്കപ്പെട്ടു.ഇന്ന് ഇപ്പോൾ രാഷ്ട്രീയക്കാരുടെയും മതങ്ങളുടെയും വിഘാടനവാദികളുടെയും സ്ഥാപിതതാത്പര്യത്തിനു വേണ്ടി പരസ്പരം പഴിക്കുകയും വെറുക്കുകയും പോരാടിക്കുകയും ചെയ്യുന്നു. ഇരകൾ..വെറും ഇരകൾ!
അതിന്റെ ബാക്കിപത്രം വേരുകൾ മറുരാജ്യത്തായി പോയതിന്റെ ഫലമായി പാക്.ഇന്ത്യൻ ജനത അനുഭവിക്കുന്ന നിയമപ്രശ്നങ്ങളും വളർച്ച മുരടിച്ചു പോയ ഒരു തലമുറയും അവരുടെ മാനസികവ്യഥകളുമാണ്..അതിനേക്കാൾ രസകരം രണ്ടു രാജ്യങ്ങൾക്കു വിഭജനത്തിന് കാരണമായി പ്രവർത്തിച്ച രണ്ടു പാർട്ടികൾ കേരളത്തിൽ മുന്നണിയായി നിന്നു ഭരണം പങ്കിടുന്നു എന്ന വിരോധാഭാസമാണ്. അതിനെ ബെന്യാമിൻ ഇങ്ങിനെ നിരീക്ഷിക്കുന്നു--"നമുക്ക് രാഷ്ട്രീയം ഭരണമാണ്, പാക്കിസ്ഥാനികൾക്ക് അതു മരണമായിരിക്കുന്നു."
സാഹിത്യോത്സവത്തിൽ പങ്കെടുത്ത ഡോ. സാക്കിയ സർവർ, മതേതരത്വം, സോഷ്യലിസം, എന്നീ പദങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ നിന്നും നീക്കം ചെയ്യാൻ ചിലർ ശ്രമം നടത്തുന്നുണ്ടെന്നും അതിനെതിരെ ഇന്ന് നിങ്ങൾ പ്രതികരിച്ചില്ലെങ്കിൽ നാളെ മറ്റൊരു പാകിസ്ഥാൻ ആവാനാകും ഇന്ത്യയുടെ വിധി എന്നൊരു താക്കീത്, ശക്തമായി നൽകുന്നുണ്ട്.
അതിനിടയിൽ അദ്ദേഹത്തോട് ബഷീറിനെ നേരിട്ടു കണ്ടിട്ടുണ്ടോ എന്നു പാകിസ്ഥാൻ എഴുത്തുകാരൻ ചോദിക്കുന്നുണ്ട്. നിർഭാഗ്യവശാൽ ഇല്ലെന്ന മറുപടിയിൽ അവർ അതിശയം കൊള്ളുകയും ബഷീറിന്റെ കൃതികൾ ഹിന്ദിയിൽ നിന്നും ഉറുദുവിലേക്കു പരിഭാഷപ്പെടുത്തി എന്നു കേട്ടപ്പോൾ നെഞ്ചത്തു കൈവെക്കുകയും ചെയ്യുന്നുണ്ട്. എങ്കിൽ ആ കൃതിയുടെ അവസ്‌ഥ എന്തായിരിക്കും എന്നും എന്നിട്ടു പോലും ആ മഹാനെ ലോകം അറിയുന്നുവെന്നും ആലോചിച്ചപ്പോൾ ബഷീർ എന്ന മഹദ് വ്യക്തിയുടെ കഴിവിന് മുന്നിൽ ശിരസ്സു നമിച്ചു പോയി എന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. തകഴിയുടേം കെ ടി മുഹമ്മദിന്റെയും അല്ലാതെ പിന്നീട് ഒരു കൃതി പോലും ഉരുദുവിലേക്കു പരിഭാഷപ്പെടുത്തിയിട്ടില്ല.( എളിയ വായനക്കാർക്ക് ഈ അവസരം വിനിയോഗിക്കാവുന്നതാണ് എന്നു ഞാനും മനസ്സിൽ ഓർത്തുപോയി)
പാകിസ്ഥാനിൽ വ്യക്തികൾ സംസാരിക്കുമ്പോൾ ആകട്ടെ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ ആകട്ടെ അവർ എത്തിനിൽക്കുന്നത് ഇന്ത്യയിലാണ്. ചിലപ്പോൾ കുറ്റമായി , അസൂയയായി, മാർഗ്ഗനിർദ്ദേശമായി, വേദനയായി ഒക്കെ അവരെ ചുറ്റി പറ്റി ഇന്ത്യ നിൽക്കുന്നു. മാതാപിതാക്കളുടെ തെറ്റായ തീരുമാനം മൂലം തങ്ങൾക്കു ഇന്ത്യയിൽ കഴിയാൻ ആവാത്തത്തിന്റെ വേദന സാധാരണക്കാരുടെയും കുടിയേറ്റക്കാരുടെ ഇടയിൽ പ്രത്യേകിച്ചും നിലനിൽക്കുന്നു.
ചന്ദ്രനിൽ പോയപ്പോൾ പോലും ചായക്കട നടത്തുന്ന മലയാളിയെ കാണാം എന്നു പറഞ്ഞു പതിഞ്ഞ തമാശ പാകിസ്ഥാനിലും സത്യമെന്നു ബെന്യാമിൻ കണ്ടെത്തുന്നുണ്ട്. ഒരു മലയാളി യെ തിരഞ്ഞു പോകുന്ന അന്വേഷണം എത്തുന്നത് ഒരു ചായക്കടയിൽ തന്നെയാണ്.
ഒരു കാലത്തു അറുപതിഅയ്യായിരത്തോളം ആയിരുന്ന മലബാറി മാപ്പിളമാരുടെ എണ്ണം ഇന്ന് ആറായിരത്തിൽ താഴെ എത്തിനിൽക്കുന്നു. പുതിയ മേച്ചിൽപ്പുറങ്ങൾ തേടി അവൻ യാത്ര തുടരുമ്പോഴും അവനിന്നും പാകിസ്ഥാനിയല്ല. മലബ്ബാറി
യാണ്, ലോകത്തു എല്ലാ പ്രവാസികളുടെയും വിധി ഒന്നുതന്നെ!
അഞ്ചു ദിവസത്തെ സാഹിത്യസംവാദത്തിൽ പങ്കെടുത്തു മടങ്ങുമ്പോൾ സഹതാപത്തോടെ, അതിലേറെ കുറ്റവും കുറവുകളും ഏറെ നന്മയുമുള്ള ഒരുപറ്റം നിഷ്കളങ്കരായ മനുഷ്യർ എന്നെ ആ ജനതയെപ്പറ്റി ബെന്യാമിൻ വിലയിരുത്തുന്നുള്ളൂ. ഇന്ത്യ എന്നത് നഷ്ടപ്പെട്ടുപോയ ഒരു സാധ്യതയാണ് ..ഒരു അയൽവക്കക്കാരന്റെ അസൂയ മാത്രമേ അവർക്ക് നമ്മോടുള്ളു...
പുസ്തകം അടച്ചു , കണ്ണുകൾ അടച്ചു കിടന്നപ്പോൾ ബെന്യാമിൻ ഒടുവിൽ രേഖപ്പെടുത്തിയ വരികൾ വീണ്ടും മനസ്സിൽ തെളിഞ്ഞു വന്നു.
ഇതായിരുന്നുവോ മഹാനായ കവി മുഹമ്മദ് ഇഖ്ബാൽ സ്വപ്‍നം കണ്ട ഒരു രാജ്യം? ഇതിനായിരുന്നുവോ ജിന്ന ഇത്രയധികം പോരാട്ടങ്ങൾ നടത്തിയത്? ഇതിനായിരുന്നുവോ ഇത്രയധികം ജനങ്ങൾ തെരുവിൽ കൊല്ലപ്പെട്ടത്? പിന്നെ എവിടെയാണ് അവർക്ക് പിഴച്ചത്? ഒരു മോശം രാജ്യത്തിന്റെ ഒരു മോശം അവസ്‌ഥയിൽ ജീവിക്കാൻ വിധിക്കപ്പെട്ടവർ....

By Shabana Felix

ഓസ്‌ട്രേലിയ എന്നെ പഠിപ്പിച്ച പാഠങ്ങൾ



വർഷങ്ങൾ മുൻപ് ഓസ്ട്രേലിയലേക്കുള്ള ഫ്ലൈറ്റ് കയറാൻ നെടുമ്പാശേരിയിൽ നിന്നപ്പോൾ എന്റെ ഹൃദയം പടപടാ ഇടിച്ചു. ആദ്യ വിമാന യാത്ര.സ്വപ്‌നങ്ങൾ സത്യം ആകുന്നു. അന്നും കൂടെ ഉണ്ടായിരുന്നു അവൾ ഉറ്റ കൂട്ടുകാരി. നീണ്ട യാത്രയ്ക്ക് ശേഷം ഇമ്മിഗ്രേഷനിൽ ചെന്നിറങ്ങി.
ഗൗരവം കൈവിടാതെ പേപ്പറുകൾ നോക്കിയ ഓഫീസർ "താങ്ക്യൂ "പറഞ്ഞു വിട്ടപ്പോൾ അത് എന്തിനാണെന്ന് മനസിലാക്കാൻ കാലങ്ങൾ കഴിഞ്ഞു. ഇവിടെ എല്ലാവരും എല്ലാത്തിനും നന്ദിയും, ഖേദവും രേഖപ്പെടുത്തും. നാളുകൾ കഴിഞ്ഞു നാട്ടിൽ വന്നപ്പോൾ ഓട്ടോ കാരനോട് താങ്ക്യൂ പറഞ്ഞപ്പോൾ അങ്ങേരു നോക്കിയ നോട്ടം. ഹോ.ഞാൻ എന്തോ അപരാധം ചെയ്ത പോലെ.
മെൽബൺഇൽ ആദ്യം ചെന്നിറങ്ങിയപ്പോൾ തന്നെ ഏജന്റ് ശരിയാക്കിയ താമസ സ്ഥലത്തേക്ക് കൊണ്ടു പോകാൻ ആള് വന്നു. മെൽബോൺന്റെ നഗര വീചികളിലൂടെ ഒരു കാർ യാത്ര. ആറു പേര് ഒന്നിച്ചു നിന്നിരുന്ന ഒരു വീട്.
പതുക്കെ പതുക്കെ അവിടത്തോട് ഞാൻ ഇഴകി ചേർന്ന്. ക്ലാസ്സിൽ പോയ്‌ തുടങ്ങിയപ്പോൾ ട്രെയിൻ യാത്ര ഒരു ദിന ചര്യ ആയി. 'മൈകി ' എന്ന് വിളിക്കുന്ന ഒരു കാർഡ് ആയിരുന്നു ടിക്കറ്റ്. അത് ഒന്നു വാങ്ങിയാൽ ആവശ്യാനുസരണം റീചാർജ് ചെയ്യാവുന്നതാണ് .
മെൽബോൺന്റെ ഹൃദയഭാഗത്തായ ഫ്ലിൻഡേഴ്‌സ് സ്ട്രീറ്റ്ഇൽ ചെന്നിറങ്ങിയപ്പോൾ എന്റെ മനസ്സിൽ ഒരു നിരാശ തോന്നിയോ എന്ന് സംശയം ഉണ്ട്. പഴകിയ ഒരു റെയിൽവേ സ്റ്റേഷൻ. ഒരു ഗും ഇല്ലാത്ത പോലെ."ഇതാണോ ഓസ്ട്രേലിയ" എന്ന് കൂട്ടുകാരിയോട് ചോദിച്ചതോർക്കുന്നുണ്ട്. തമ്പാനൂർ ഇതിലും കിടിലം ആണല്ലോ എന്നൊരു തള്ളും...
അതെ പണ്ട് ബ്രിട്ടീഷ്കാര് പണിതത് അത് പോലെ നിലനിത്തിയതാണ് ഫ്ലിൻഡേഴ്‌സ് അതാണ് ഒരു പഴമ. പിന്നെ പിന്നെ അതാണ്‌ അതിന്റെ ഭംഗി എന്നെനിക്കു തോന്നി. ഇവിടെ നിന്നും മെൽബോൺ ന്റെ ഏതു ഭാഗത്തേക്കും ട്രെയിൻ ഉണ്ട്. എന്നെ അതിശയിപ്പിച്ച മറ്റൊരു കാര്യം ഉണ്ട്. എത്ര തിരക്കാണെങ്കിലും വരി വരി ആയി നിന്നു, ഉന്തും തള്ളും ഇല്ലാതെ ട്രെയിന്നിൽ കയറുന്ന മനുഷ്യരാണ് ഇവിടെ ഉള്ളവർ . ആരും ആർക്കും ബുദ്ധിമുട്ടുണ്ടാകാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു.
ഒരിക്കൽ പ്രായം ചെന്നു എന്ന് എനിക്ക് തോന്നിയ (എഴുപതു വയസ്സ് ഉറപ്പായും കാണും )ഒരു അമ്മച്ചിക്ക് ഞാൻ സീറ്റ്‌ ഒഴിഞ്ഞു കൊടുത്തു. ക്രൂരമായി എന്നെ നോക്കികൊണ്ട്‌ അവർ പറഞ്ഞു എനിക്ക് നിൽക്കാൻ കുഴപ്പം ഇല്ല 'താങ്ക്യൂ 'എന്ന് .
സ്വയം പര്യാപ്തത എന്ന് വച്ചാൽ ഇതാണല്ലേ എന്നാലോചിച്ചു ഞാൻ തിരിച്ചു അവിടെ തന്നെ ഇരുന്നു. ചമ്മിയോ എന്ന് ചോദിച്ചാൽ അതെ നൈസ് ആയിട്ട് . പിന്നീട് ഞാൻ മനസിലാക്കി ഇവിടെ ഉള്ളവർ ഏതു നാട്ടുകാരാണേലും കഴിവതും സ്വന്തം കാര്യം ആരുടെയും സഹായം ഇല്ലാതെ ചെയ്യുന്നവരാണ്.
ഓരോ ദിവസത്തെയും ട്രെയിൻ യാത്രകൾ ഓരോ പാഠങ്ങൾ പഠിപ്പിച്ചു തന്നു. പല പല നാട്ടിൽ നിന്നുള്ള. പല പല വർണങ്ങളും, ആശയങ്ങളും, ജീവിതരീതികളും ഉള്ള മനുഷ്യർ ഒത്തൊരുമയോടെ ജീവിക്കുന്നു. അത് തന്നെ അതിശയമായി തോന്നി.
എന്തെങ്കിലും ഒക്കെ കഴിച്ചിട്ട് കവർ റോഡിലേക്ക് വലിച്ചെറിഞ്ഞു ശീലിച്ച ഞാൻ ഇപ്പൊ ബിൻ തപ്പി തുടങ്ങി. പരിസരം വൃത്തിയായി ഇടാൻ ഉള്ള ഇവരുടെ ത്വരയും വൃത്തികേടാക്കിയാൽ ഉള്ള ശിക്ഷയും ഇതിനു മുഖ്യ കാരണമായി.
വേറൊരു മാറ്റം എന്ന് വച്ചാൽ പോലീസ്കാരോടുള്ള പേടി മാറി. അവർ ഗവണ്മെന്റ് ഉദ്യോഗസ്ഥർ ആണെന്നും . നമ്മൾക്ക് വേണ്ടി സേവനം ചെയ്യുക എന്നതാണ് അവരുടെ തൊഴിൽ എന്നും എന്നെ പല ആവർത്തി പറഞ്ഞു മനസിലാക്കി എങ്കിലും. യൂണിഫോം ഇട്ടു ആരേലും കണ്ടാൽ മനസ്സ് കിടുങ്ങും. ജാത്തിയാൽ ഉള്ളത് തൂത്താൽ പോകില്ലലോ.
ഏതെങ്കിലും ഒരു ഗവണ്മെന്റ് സ്ഥാപനത്തിൽ പോയാൽ കാര്യങ്ങൾക്കു ഒരു നീക്കുപോക്കുണ്ട്. ആർക്കും കൈകൂലി കൊടുക്കണ്ട. എല്ലാവരും അവരവരുടെ ജോലി കൃത്യമായി ചെയുന്നു. ക്യാഷ് കൊടുത്തു പെട്ടെന്ന് കാര്യം നടത്തി ശീലിക്കുന്ന ഞങ്ങളെ പോലുള്ള പാവങ്ങൾ ആദ്യമൊക്കെ ഇച്ചിരി ബുദ്ധിമുട്ടി പിന്നെ അതങ്ങു ശരി ആയി.
ഒരു സ്ത്രീ ആയതു കൊണ്ടു ഒന്നിനും പിന്നോക്കം നിൽക്കുന്ന ആളുകളെ ഞാൻ കണ്ടില്ല. ലോറി മുതൽ പ്ലെയിൻ വരെ ഓടിക്കാൻ ഇടിച്ചു ഇടിച്ചു നിൽക്കുന്ന പെണ്ണുങ്ങൾ. പറ്റില്ല എന്ന് പല ആവർത്തി തന്റേടത്തോടെ പറയുന്ന അവരെ കണ്ടപ്പോൾ കൗതുകം തോന്നി. ഇനിയിപ്പോ ഇവിടെ എന്നെ അഹങ്കാരി എന്നാരും വിളിക്കില്ലലോ.എന്ന് മനസ്സ് മന്ത്രിച്ചു.
ആരും തോണ്ടാൻ ഇല്ലാത്ത ആരെയും പേടികേണ്ടാത്ത രാത്രി യാത്രകൾ എനിക്ക് ഒരു പുതിയ അനുഭവം തന്നെ ആയിരുന്നു. ഷാൾ ഒന്നു മാറിയാൽ ടോപ് ഒന്നു പൊങ്ങിയാൽ തുറിച്ചു നോക്കിക്കുന്ന കണ്ണുകൾ ഇല്ല. ആർക്കും അതിനു നേരം ഇല്ല. അത് തന്നെ.
ഒന്നു മാത്രം വല്ലാതെ മിസ്സ്‌ ചെയുന്നു. നാട്ടിലെ പോലെ നമ്മുടെ വിശേഷങ്ങൾ അന്വേഷിക്കാനും. ശരിതെറ്റുകളിൽ മുഖ്യ ആളായി തീരുമാനം എടുക്കുവാനും എന്തിനു ലേബൽ അടിച്ചു തരാനും അയൽക്കാർ ഇല്ല. അപ്പുറത്തെ വീട്ടിൽ ആരാണ് എന്നറിയുന്നത് തന്നെ വർഷം ഒന്നു കഴിഞ്ഞപ്പോൾ ആണ്.
അങ്ങനെ ഈ നാട് എനിക്ക് ഒരുപാട് പുതിയ അനുഭവങ്ങൾ തന്നു ഇപ്പോഴും തന്നു കൊണ്ടേ ഇരിക്കുന്നു.
***ജിയ ജോർജ് ***

സ്വർഗ്ഗത്തിലെ ഗോപാൽസ്വാമി. (യാത്രാവിവരണം)

Image may contain: 1 person, beard

*********************************
ഉച്ചയൂണ് കഴിഞ്ഞ്, വണ്ടിയെടുത്ത് സ്റ്റാന്റിലേക്ക് പോകാൻ വഴിയിലേക്കിറങ്ങിയപ്പോൾ സുഹൃത്തും അയൽവാസിയുമായ, കഴിഞ്ഞ ആഴ്ച വിദേശത്ത് നിന്നും ലീവിന് നാട്ടിലെത്തിയ
നിസാർ എനിക്കഭിമുഖമായി നടന്നു വരുന്നു...
"ങ്ങളെങ്ങോട്ടാ...?"
"വണ്ടീലേക്ക് "
"നമ്മളെങ്ങോട്ടെങ്കിലും പോയാലോ..?"
"എപ്പോ..?"
"ഇപ്പോ.. "
"ഹ്രസ്വം? ദീർഘം?"
"ഇപ്പോ വിട്ട് നാളെ രാത്രിയോടെ തിരിച്ചെത്തുന്ന തരത്തിൽ "
യാത്രയുടെ കാര്യമായതുകൊണ്ട് ഒരു നിമിഷം പോലും ആലോചിക്കാനില്ലായിരുന്നു. മറുപടി കൊടുത്തു.
"ഞാൻ റെഡി..."
അവൻ ജോലി തേടി വിദേശത്തേക്ക് പറക്കുന്നതിനു മുമ്പും പിന്നീട് ലീവിന് വരുമ്പോഴുമൊക്കെയും ഞങ്ങളൊരുമിച്ചൊരു യാത്ര പതിവാണ്.
ഏറെക്കുറെ എല്ലാ വിഷയങ്ങളിലും സമാന നിലപാടും ചിന്താഗതിക്കാരുമാണെന്നുള്ളതാണ് അതിനു പ്രധാന കാരണം.
"വേറെ ആരെങ്കിലും..?"
"ഒന്ന് മജീദുണ്ടാവും..."
അവന്റെ കാര്യത്തിൽ എനിക്ക് സംശയമേതുമില്ലായിരുന്നു. യാത്രയെന്ന് കേട്ടാൽ മുന്നും പിന്നും നോക്കാതെ ചാടിക്കേറുമെന്നുറപ്പ്. ഞങ്ങളുടെ യാത്രകളിലൊക്കെ അവനും പതിവാണ്.
ഞാനും കൂടെ ജോലി ചെയ്യുന്ന അവനും ഒരുമിച്ച് ധാരാളം ഫാമിലി യാത്രകളും നടത്തിയിട്ടുണ്ട്.
"ഒരാളും കൂടി നല്ലതായിരുന്നു ല്ലേ..."
"മനാഫ് നാട്ടിലുണ്ട് ഞാനൊന്ന് വിളിച്ച് നോക്കാം.. "
മനാഫ് നിലപാടിലും ചിന്താഗതിയിലും ഞങ്ങളോട് സമഭാവന പുലർത്തുന്നു. ചില യാത്രകളിലൊക്കെ ഞങ്ങളോട് കൂട്ടായിട്ടുമുണ്ട്.
വിളിച്ചപ്പോൾ ഏതോ ഷോപ്പ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തിരക്കിലായ അവന്റെ സങ്കടം "നവാസ്ക്കാ... ങ്ങള് ഇന്നലെ പറഞ്ഞിരുന്നെങ്കി ഈ തിരക്കൊക്കെ ഞാൻ മറ്റാരെയെങ്കിലും ഏൽപ്പിക്കുമായിരുന്നല്ലോ " എന്നായിരുന്നു.
ഇതേപോലുള്ള ഞങ്ങളുടെ യാത്രകളിലൊക്കെ സ്ഥിരമായിട്ടുണ്ടാവുന്ന മറ്റൊരു നിസാറുണ്ട്.ഇപ്പോൾ ജോലിയാർത്ഥം വിദേശത്തായത് ഞങ്ങൾക്ക് വല്ലാതെ മിസ് ചെയ്യുന്നു അവനെ.
ഒരോ യാത്രയും കഴിഞ്ഞ് അനുഭവങ്ങളും വിശേഷങ്ങളും ഓട്ടോ സ്റ്റാന്റിൽ നിന്നും കൂട്ടുകാരോട് പങ്കുവെക്കുമ്പോൾ നിങ്ങളുടെ അടുത്ത യാത്രയിലേക്ക് എന്നെയും ക്ഷണിക്കണേ എന്നു പറയുന്ന ഒരു കൂട്ടുകാരനുണ്ട്. ഒന്നു രണ്ടു വട്ടം അവനെ വിളിച്ചിരുന്നുവെങ്കിലും അന്നൊന്നും അവന് അവസരം ഒത്തില്ല.
എല്ലാമൊത്ത് ഒരു യാത്ര സാധ്യമല്ലെന്ന് അവനിതുവരെ മനസ്സിലായിട്ടില്ല. അവനെ ഒന്നു വിളിച്ചു നോക്കാമെന്ന് കരുതി.
അവന് അപ്പോഴും പ്രശ്നങ്ങൾ തന്നെ. പ്രശ്നങ്ങൾ തീർത്ത് അവനൊരു യാത്ര പോവാൻ കഴിയുമോ ആവോ..?സാമ്പത്തികമാണ് അവൻ മുന്നോട്ടുവച്ച പ്രധാന പ്രശ്നം. ഈയൊരവസരത്തിൽ ഒരു ടൂറു പോയെന്നറിഞ്ഞാൽ കുടുംബക്കാരും നാട്ടുകാരും എന്തെങ്കിലും വിചാരിക്കുമത്രെ.
ഇതേ പോലുള്ള യാത്രകൾക്ക് വലിയ പണം ചിലവാകുമെന്ന അവന്റെ തെറ്റിദ്ധാരണ മാറ്റാനും മറ്റും ഞാനൊന്നു ശ്രമിച്ചു നോക്കി. നമ്മൾ നാലുപേരുണ്ടെങ്കിൽ, കാറിന്റെ ഡീസലും റൂമും ഭക്ഷണവും അടക്കം വെറും
ആയിരം രൂപയിൽ ഒതുങ്ങാവുന്ന ഒരു യാത്രയാണ് ഇതെന്നും
പിന്നെ കുടുംബക്കാരുടെയും നാട്ടുകാരുടെയും ഇഷ്ടാനിഷ്ടങ്ങൾ നോക്കി മാത്രം ജീവിച്ചു തള്ളാനുള്ളതാണോ നമ്മുടെ വിലപ്പെട്ട ഈ ചെറിയ ജീവിതമെന്നും.
നിർബന്ധിച്ചതല്ല, അവന്റെ ആഗ്രഹം അറിവുള്ളതുകൊണ്ട് ഒന്നുണർത്തി എന്നു മാത്രം. പക്ഷേ അവന് ധൈര്യം വന്നില്ല.
മജീദിനെ വിളിച്ച് കാര്യം പറഞ്ഞു. ഇപ്പോ സമയം മൂന്ന് മണി നാലു മണിക്കു മുമ്പായി നമുക്ക് പുറപ്പെടണം. എങ്ങോട്ടാണെനോ എത്ര നാളേക്കാണെന്നോ പോലും ചോദ്യമുണ്ടായില്ല.ഞാൻ റെഡിയായി വീട്ടിലുണ്ടാവും എന്നായിരുന്നു ഉത്തരം.
ഓട്ടോയെടുത്ത് ഷെഡിൽ കയറ്റി വെച്ച് ഭാര്യയോട് വിവരം പറഞ്ഞു. ഞങ്ങൾ പരസ്പരം നന്നായി മനസ്സിലാക്കിയവരായിരുന്നതിനാൽ അവൾക്ക് എതിർപ്പൊന്നും പറയാനുണ്ടായിരുന്നില്ല.
ഒരു പാന്റ്സും ഷർട്ടും അയേൺ ചെയ്ത് ചില അത്യാവശ്യം വേണ്ടുന്ന സാധനങ്ങളും എടുത്ത് കൊച്ചുബാഗിൽ വെച്ച് റെഡിയായപ്പോഴേക്കും കാറുമായി നിസാറെത്തി.
മജീദിനെയും കയറ്റി, കാറിൽ നിന്നാണ് ഞങ്ങൾ യാത്ര പ്ലാൻ ചെയ്തത്.അതിനവർ എന്നെ ചുമതലപ്പെടുത്തുകയായിരുന്നു.
ഗൂഡല്ലൂരായിരുന്നു ആദ്യ ലക്ഷ്യം. നല്ല മഴയാതിനാൽ കാറ് വളരെ സാവധാനമാണ് ഓടിക്കൊണ്ടിരുന്നത്. രാത്രി ഒൻപതേ മുപ്പതോടെ ഞങ്ങൾ ഗൂഡല്ലൂരിൽ എത്തുമ്പോൾ അവിടെ ഒട്ടുമിക്ക കടകളും അടച്ചു കഴിഞ്ഞിരുന്നു. അൺസീസണും മഴയുമായിരിക്കും കാരണമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ഇവിടെ രാത്രി പത്തോടെ കടകളെല്ലാം അടയ്ക്കണമെന്ന് പോലീസ് നിയമമുണ്ടെന്ന് അന്വേഷണത്തിൽ മനസ്സിലായി.
തരക്കേടില്ലെന്നു തോന്നിയ ഒരു ഹോട്ടലിൽ കയറി രാത്രി ഭക്ഷണം കഴിച്ചു.
മൂന്നു പേർക്കും നന്നായി ബോധിച്ചു.
ആദ്യം കയറിയ ലോഡ്ജിൽ തന്നെ ചാർജ് ഒന്നു പേശിയുറപ്പിച്ച് ഞങ്ങൾ മുറി സ്വന്തമാക്കി. ഓരോരാളായി ബാത്ത് റൂമിൽ കയറി ഫ്രഷായി വന്നു. കട്ടിലുകൾ ചേർത്തിട്ട് മൂന്ന് പേർക്ക് കിടക്കാനുള്ള വിശാലമായ ബെഡ് സൗകര്യം വരുത്തി ഞങ്ങൾ ഉറങ്ങാൻ കിടന്നെങ്കിലും വിഷയങ്ങളും ചർച്ചകളും സംസാരം കാടുകളും മലകളും കയറി പ്രയാണം തുടങ്ങിയതിനാൽ പുലർച്ചെ മൂന്നിനാണ് ഉറക്കം ഞങ്ങളെത്തേടി ആലോഡ്ജ് മുറിയിലേക്കെത്തി നോക്കിയത്.
കൂട്ടുകാരോടൊത്തുള്ള യാത്രകളുടെ പ്രധാന ഗുണങ്ങളിലൊന്നാണ് ഈ വർത്തമാനം പറച്ചിൽ, മണിക്കൂറുകളോളമോ ദിവസങ്ങളോളമോ ഒരുമിച്ചു കിട്ടുന്ന സമയമാണ് ഇതിന് പ്രധാന കാരണം.
മൊബൈലിൽ തല പൂഴ്ത്തിയ മനുഷ്യൻ ഭാവി പരിണാമ ഘട്ടത്തിൽ പരസ്പരം സംസാരിക്കാത്ത ജീവിയായി മാറി പോകുമോ എന്ന് പോലും ചിലനേരങ്ങളിൽ തോന്നിപ്പോകാറുണ്ട്.
രണ്ട് മണിക്കൂർ മാത്രമുറങ്ങി, 5 മണിക്കെ ലാറം വച്ചുണർന്ന്, ഓരോരുത്തരായി പ്രഭാതകർമ്മങ്ങൾ കഴിച്ച് നേരത്തേ നിശ്ചയിച്ച പ്രകാരം ആറ് മണിക്ക് തന്നെ ഞങ്ങൾ റൂം വെക്കേറ്റ് ചെയ്ത് യാത്ര ആരംഭിച്ചു.
ഗൂഡല്ലൂർ മൈസൂർ റോഡിലെ തമിഴ് നാടിന്റെ മുതുമലെ നാഷണൽ പാർക്ക് വഴി കർണാടകയിൽ കടന്ന് ബന്ദിപ്പൂർ നാഷണൽ പാർക്ക് വഴി വനപാതയിലൂടെ ഒരു പുലർകാല യാത്ര.
മഴക്കാലമായതിനാൽ നല്ല പച്ചക്കാടാണ്. ഒരു വർഷം മുമ്പ് വേനലധിക്കാലത്ത് ഫാമിലിയോടൊത്ത് ഞാൻ ഈ വഴി ഒരു യാത്ര പോയതാണ്.അന്ന് "മസനഗുഡിയിൽ ഒരു രാത്രി" എന്ന ഒരു യാത്രാവിവരണം തയ്യാറാക്കുകയും ചെയ്തിരുന്നതിനാൽ ഈ ഭാഗം വിവരിക്കുന്നില്ല.
പുല്ലുമേഞ്ഞും കടന്നു പോകുന്ന വാഹനങ്ങളെ സാകൂതം വീക്ഷിച്ചു കൊണ്ടും റോഡിനിരുവശവും അങ്ങിങ്ങായിട്ടുള്ള മാൻകൂട്ടങ്ങളും ഒന്നു രണ്ട് കാട്ടുപോത്തിൻ കൂട്ടങ്ങളും ചില ഒറ്റ കൊമ്പൻമാരും നിസാറിന്റെ ക്യാമറയ്ക്ക് നല്ല ദൃശ്യവിരുന്നായി.
ബന്ദിപ്പൂർ നാഷണൽ പാർക്ക് പിന്നിട്ടിരിക്കുന്നു. ഇനി ഞങ്ങളുടെ യാത്രയുടെ പ്രധാന ലക്ഷ്യമായ ഹിമവത് ഗോപാൽസ്വാമി ബേട്ടയിലേക്ക്..
കർണാടകയിലെ ചാമരാജ നഗർ ജില്ലയിലെ ഗുണ്ടൽപേട്ട് താലൂക്കിലാണ് ഈ അമ്പലംസ്ഥിതി ചെയ്യുന്നത്, 700 വർഷം മുമ്പ് ചോല രാജവംശത്തിലെ ബല്ലാല രാജാവാണ് സമുദ്രനിരപ്പിൽ നിന്നും ആയിരത്തഞ്ഞൂറ് മീറ്ററിലധികം ഉയരമുള്ള മലമുകളിൽ ഈ ക്ഷേത്രം പണികഴിപ്പിച്ചത്, പിന്നീട് മൈസൂർ ഭരിച്ചിരുന്ന വോദയാസ് കുടുംബമാണ് അമ്പലം സംരക്ഷിച്ചു വന്നിരുന്നത്, ബന്ദിപ്പൂർ വനമേഖലയിലെ ഏറ്റവും ഉയരം കൂടിയ മലയാണിത്, വർഷത്തിലെ കൂടുതൽ കാലയളവിലും മഞ്ഞുമൂടിക്കിടക്കുന്നതു കൊണ്ട് ഹിമവത് എന്ന പേരു വന്നു.
ബന്ദിപ്പൂർ നേഷണൽ പാർക്കിൽ ഗുണ്ടിൽപേട്ട റോഡിൽ ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ ശ്രീഹങ്കളയിലെത്തും അവിടെ നിന്ന് ഇടത്തോട്ട് തിരിയാം. ഗുണ്ടിൽപേട്ടയിൽ നിന്നാണ് വരുന്നതെങ്കിൽ ഗൂഡല്ലൂർ റോഡിൽ എട്ട് കിലോമീറ്റർ സഞ്ചരിച്ച് ശ്രീഹങ്കളയിൽ നിന്നും വലത്തോട്ട് തിരിയാം. അവിടെ റോഡിനു കുറുകെ പച്ച നിറത്തിൽ വലിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
ഞങ്ങൾ ശ്രീഹങ്കളയിൽ നിന്നും നാസ്ത,
പക്കാ കന്നഡ ഹോട്ടലിൽ കയറി ഇഡ്ഡലിയും സാമ്പാറും ഒരോപ്ലെയ്റ്റ് കുഷ്ക്കയും കഴിച്ച് വീണ്ടും കാറിൽ കയറി. കേരളം വിട്ടാലെവിടെയും കേരളാ ഭക്ഷണം തിരയുന്ന പതിവ് ഞങ്ങൾക്കില്ല.എത്തുന്ന നാടിന്റെ തനതായ രുചി അറിയുക എന്നതിനോടാണ് താൽപര്യം.
കൃഷിയിടത്തിനു നടുവിലൂടെ നീണ്ടുനിവർന്ന് കിടക്കുന്ന വീതി കുറഞ്ഞ കറുത്ത പാത.
റോഡിനിരുവശവും സൂര്യകാന്തിപ്പൂക്കൾ വിടർന്നു നിൽക്കുന്ന മഞ്ഞപ്പാടം. അങ്ങിങ്ങായി ചോളവും ചെട്ടികളും വിരിഞ്ഞ പാടങ്ങളും ഒരു സ്വർഗ്ഗ പാതയിലൂടെ യാത്ര ചെയ്യുന്ന ഫീലിങ്ങ്.
അങ്ങിങ്ങു നിർത്തി, പൂക്കൾ തീർത്ത വർണ്ണ പശ്ചാത്തലത്തിൽ ഞങ്ങളുടെ പല പോസുകളും ഭാവങ്ങളും കാമറയിലേക്ക് പകർത്തിക്കൊണ്ടിരുന്നു.
മലയുടെ താഴ്വാരത്തെത്തി, പാർക്കിങ്ങിനായി ഒരുക്കിയ ഗ്രൗണ്ടിലേക്ക് കാറുകയറ്റി. മലമുകളിലേക്ക് നമ്മുടെ വാഹനങ്ങൾ കടത്തിവിടില്ല. കർണാടക സ്റ്റേറ്റിന്റെ RTC യിലാണ് മലകയറ്റം.
ഒരാൾക്ക് 20 രൂപയാണ് ടിക്കറ്റ് നിരക്ക്. കാലത്ത് ഒൻപത് മുതൽ വൈകീട്ട് നാലു വരെയാണ് ബസ് സർവ്വീസ് നടത്തുന്നത്.
പ്ലാസ്റ്റിക്ക് കവറുകൾ ചെക്കിങ്ങ് ഗേറ്റിൽ തടയും. ബോട്ടിൽ വെള്ളം അനുവദനീയം.
ഞങ്ങൾ പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന ബസ്സിലേക്ക് കയറി. പത്ത് മിനിട്ടിനു ശേഷം, സീറ്റുകളിൽ യാത്രക്കാർ ഫുള്ളായപ്പോൾ ബസ്സ് നീങ്ങിത്തുടങ്ങി.
കുത്തനയുള്ള കയറ്റം, ഒരു ഭാഗം താഴ്ചയിൽ കൃഷിയിടങ്ങളിൽ പൂക്കൾ തീർത്ത പല വർണ്ണപ്പരവതാനി. വണ്ടി മുന്നോട്ടോടവെ പ്രകൃതിയൊരുക്കിയ അത്ഭുതക്കാഴ്ചകൾ. ഒരു ഭാഗം വലിയ ഉരുളൻ കല്ലുകൾ നിറഞ്ഞ മലഞ്ചെരിവ്.
മറു ഭാഗം അഗാധമായ ഗർത്തങ്ങൾ.
കാടിന്റെ വന്യതയും മനോഹാരിതയും
ദൂരെ കൃഷിയിടവും അങ്ങിങ്ങായി ചില കെട്ടിടങ്ങളും.
നാലോ അഞ്ചോ കിലോമീറ്റർ ഓടി ബസ്സ് ചെന്നു നിന്നത് മൂടൽമഞ്ഞിനാൽ ദൂരക്കാഴ്ച മറയ്ക്കപ്പെട്ട ഒരു സമതലത്തിലാണ്.
ശക്തമായ കാറ്റിന്റെ മൂളക്കവും പാറി വരുന്ന ജലകണങ്ങളും,ബസ്സിൽ നിന്നിറങ്ങുമ്പോൾ കാറ്റും ചാറ്റൽ മഴയുമാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ,
മഞ്ഞു കാറ്റു വീശുന്ന, മനസ്സിനും ശരീരത്തിനും വല്ലാത്ത മാസ്മരികാനുഭൂതി നൽകുന്ന പ്രകൃതി തീർത്ത സ്വർഗ്ഗത്തിലേക്കായിരുന്നു ഞങ്ങൾ കാലെടുത്ത് വച്ചത് എന്നറിയുന്നത് ക്ഷേത്രത്തിന്റെ പടവുകൾ കയറുമ്പോഴാണ്.
പടവുകൾ കയറിയെത്തിയത്, കരിങ്കൽ സ്ലാവുകൾ പാകിയ ക്ഷേത്ര മുറ്റത്തേക്ക്. ക്ഷേത്രത്തിന്റെ നാല് ഭാഗമുറ്റവും കരിങ്കൽ സ്ലേവ് പാകി വൃത്തിയാക്കിയിട്ടുണ്ട്. പത്തോ പന്ത്രണ്ടോ അടി ഉയരം വരുന്ന,ചതുരാകൃതിയിലുള്ള ക്ഷേത്രം നിർമ്മിച്ചിരിക്കുന്നതും കരിങ്കൽ സ്ലേവുകൾ കൊണ്ടു തന്നെയാണ്. മുകൾ ഭാഗത്ത് നാലു മൂലകളിലും ചില ചെറിയ ദൈവ ശിൽപങ്ങൾ സ്ഥാപിച്ചിരിക്കുന്നു.
മുമ്പ് കാട്ടിലിരുന്നു കൊണ്ട് നാട് വിറപ്പിച്ചിരുന്ന നമ്മുടെ കൊമ്പൻ മീശക്കാരൻ വീരപ്പൻ, ഗോപാൽ സ്വാമിയുടെ അനുഗ്രഹം തേടി ഇവിടെ എത്താറുണ്ടായിരുന്നുവത്രെ. അന്ന് ഇവിടെ പോലീസ് മൂപ്പർക്കായി പലവട്ടം വലവിരിച്ചെങ്കിലും കാടിന്റെ ഭൂമി ശാസ്ത്രമറിയുന്ന വീരപ്പൻ തന്ത്രപൂർവ്വം രക്ഷപ്പെട്ടു പോയി.
പറന്നു പോകുമോ എന്നു പേടിപ്പിക്കുന്ന രീതിയിൽ തണുതണുത്ത കാറ്റു വീശിക്കൊണ്ടിരുന്നു. ഞങ്ങളുടെ മുമ്പും പിമ്പും എത്തിപ്പെട്ട സഞ്ചാരികളെല്ലാം തന്നെ, ഞങ്ങളെപ്പോലെ നിനയ്ക്കാതെ സ്വർഗ്ഗം കിട്ടിയ അനുഭൂതിയിലായിരുന്നു. ഫാമിലിയായി വന്നവരുണ്ട്, കമിതാക്കളുണ്ട്, സുഹൃത്തുക്കളുണ്ട്....
അവർ കെട്ടിപ്പിടിക്കുന്നു. പല രീതിയിൽ ഫോട്ടോകൾക്ക് പോസ് ചെയ്യുന്നു, ചേർന്ന് നിന്ന് സെൽഫി പകർത്തുന്നു. ചിലർ രണ്ട് കൈകളും വശങ്ങളിലേക്ക് നിവർത്തി കാറ്റിന്റെ ദിശയിലേക്ക് തിരിഞ്ഞു നിന്ന് കാറ്റിനെയും തണുപ്പിനേഴും മനസ്സിലേക്കും ശരീരത്തിലേക്കും അവാഹിച്ചെടുക്കുന്നു.
അമ്പലമുറ്റത്തും, പരിസരങ്ങളിലും റോഡിലും അങ്ങിങ്ങായി കാണുന്ന പഴക്കമില്ലാത്ത ആനപ്പിണ്ഡങ്ങൾ ഇവിടം കാട്ടാനകളുടെ പ്രിയപ്പെട്ട ഒരു വിഹാര കേന്ദ്രമാണെന്ന അറിവ് തരുന്നു.
ഒരു മണിക്കൂറ് കഴിഞ്ഞപ്പോൾ കാറ്റിന് അൽപം ശക്തി കുറഞ്ഞു ഒരു ചാറ്റൽ മഴ.
പിന്നെ കോടമഞ്ഞ് മെല്ലെ നീങ്ങിത്തുടങ്ങി.
ദൂരക്കാഴ്ചകൾ കണ്ണിലെത്തി.നാല് ഭാഗവും കാടിനാൽ ചുറ്റപ്പെട്ടിരിക്കുന്നു. ദൂരെ വനത്തിൽ പാറക്കൂട്ടങ്ങൾ പോലെ ഒരു കാട്ടാനക്കൂട്ടം മേഞ്ഞു നടക്കുന്ന മങ്ങിയ സുന്ദരക്കാഴ്ചയും ഞങ്ങളെത്തേടിയെത്തി.
തണുത്ത് വിറച്ച് മരവിച്ചിരുന്നതിനാലും വയറ് വിശപ്പറിയിച്ചതിനാലും രണ്ട് മണിക്കൂറിനു ശേഷം ഞങ്ങൾ താഴ്വാരത്തേക്ക് പോകാനായി നിർത്തിയിട്ട ബസ്സിൽ കയറിയിരുന്നു. അപ്പോൾ നിറയെ യാത്രക്കാരെയുമായി മറ്റൊരു ബസ്സ് വന്നു നിന്നു.
താഴ്വാരത്ത് ചായയും ചൂടുള്ള വടകളും
മുളക് പുരട്ടിയ പപ്പായമാങ്ങയും ഇളനീരും കിട്ടുന്ന ചില തട്ട്കടളുണ്ട്.
ഒരോ കന്നഡ ചായയും പരിപ്പുവടയും അകത്താക്കി. വന്ന റോഡല്ലാതെ ഇടത്തോട്ട് തിരിഞ്ഞ് ഒരു വീതി കുറഞ്ഞ റോഡുണ്ട്. ആ വഴി പോയാൽ എവിടെയെത്തുമെന്ന് പോലീസുകാരനോട് തിരക്കി.
കാലിക്കറ്റ് റോഡിലേക്കുള്ള ഷോർട്ട്കാണെന്നും പക്ഷേ... പോകേണ്ട ടാറിങ്ങ് കുറച്ച് ദൂരമേയുള്ളു പിന്നീട് ചളിയും ചാലുകളും കുഴികളും നിറഞ്ഞ റോഡാണ്, വന്ന വഴി തന്നെയാണ് നല്ലതെന്നും പറഞ്ഞു.
പക്ഷേ ഞങ്ങളുടെ തീരുമാനം ആ റോഡ് തന്നെയായിരുന്നു.. പോകാവുന്നിടത്തു വരെ, അല്ലെങ്കിൽ തിരികെ വരാമല്ലോ എന്നായിരുന്നു ധൈര്യം.
കുറച്ച് ദൂരം ചെന്നപ്പോൾ ഒരു പേരാലിൻ മരം കമ്പുകളിൽ നിന്നും വേരുകൾ താഴ്ത്തി അരയേക്കറോളും വരുന്ന പറമ്പ് തന്റെ സാമ്രാജ്യമാക്കി മാറ്റിയ സുന്ദര ഇടം.
കാറ് നിർത്തി ഇറങ്ങിച്ചെന്ന് താഴ്ന്ന് കിടക്കുന്ന വേരുകളിൽ പിടിച്ച് ഊഞ്ഞാലാടിയും ഫോട്ടോ പിടിച്ചും അൽപ നേരം അർമാദിച്ചു.
സഞ്ചാരികളോ കർഷകരോ ഭക്ഷണം പാകം ചെയ്തു കഴിച്ചതിന്റെ അവശിഷ്ടങ്ങളായ അടുപ്പും വെണ്ണീറും വിറക് കൊള്ളികളും കാണാമായിരുന്നു.
മുന്നോട്ടു നീങ്ങവെ റോഡിന്റെ ശോചനീയാവസ്ഥ കാരണം തിരിച്ചുപോകാമെന്ന് നിസാറും മജീദും പറഞ്ഞെങ്കിലും ഡ്രൈവിംഗ് സീറ്റിലുള്ള എനിക്ക് തീരേ ബുദ്ധിമുട്ടുന്നിടം വരെ എന്ന ധൈര്യം തന്നെയായിരുന്നു.
ഗുണ്ടൽപേട്ടയിലും കൃഷിയിടങ്ങളിലും ഇതിനു മുമ്പും എത്തിയിരുന്നുവെങ്കിലും
പൂക്കൾ പരവതാനി വിരിച്ച സീസണിൽ ആദ്യമായിട്ടാണ് എത്തുന്നത്.
വളരെ സാവധാനം പരമാവധി ആസ്വദിച്ചു നീങ്ങിയ യാത്ര ഒരു ജനവാസ കേന്ദ്രത്തിലാണ് എത്തിപ്പെട്ടത്. മുന്നോട്ട് റോഡ് ടാറിട്ടതായി മാറിയിരിക്കുന്നു.
നാഗരികത തൊട്ടു തീണ്ടിയിട്ടില്ലാത്ത, ഇന്ത്യയുടെ ആത്മാവുറങ്ങുന്ന തനി കാർഷികഗ്രാമം.റോഡിൽ മേയാൻ പോകുന്ന ആട്ടിൻ പറ്റങ്ങളും പശുക്കളും..
നിറയെ അവകാഷ്ടിച്ച ചാണകം.
വണ്ടി നിർത്തി അവിടെയിറങ്ങി. ഞങ്ങളോട് ചിരിച്ച കർഷകന്റെ മുന്നിലേക്ക്നടന്നു.
കന്നഡയും തമിഴും മലയാളവും ചേർത്ത അവയൽ ഭാഷയിൽ കാർഷിക വിളകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചില ചോദ്യങ്ങളും സംശയങ്ങളും.
മൂന്ന് മാസം കൂടുമ്പോൾ വിളവെടുക്കുന്ന, ഓരോകാലാവസ്ഥക്കു മിണങ്ങുന്ന വിവിധ തരം വിളകളാണ് ഇവിടങ്ങളിൽ കൃഷി ചെയ്യുന്നതെന്ന് അറിയാൻ കഴിഞ്ഞു. ജീവിതത്തെക്കുറിച്ച്, കുഴപ്പമില്ലാതെ ജീവിക്കുന്നു എന്നായിരുന്നു ചിരിയോടെയുള്ള ഉത്തരം.
വിനോദത്തെക്കാളേറെ പഠനവും അറിവുമായിരുന്നു ഞങ്ങളുടെ ഓരോ യാത്രയുടെയും പ്രധാന ലക്ഷ്യം. കേരളത്തിലെ ഓരോരുത്തരും തങ്ങളുടെ കഴിവിനും പ്രാപ്തിക്കുമനുസൃതമായ യാത്രകൾ നടത്തണമെന്നാണ് എന്റെ ഭാഷ്യം.
യാത്രകൾ സങ്കുചിത മനസ്സുകളെ വിശാലമാക്കുന്നു. നമ്മുടേത് മാത്രമാണ് വലുതും മഹത്ത്വരവുമെന്ന മൂഡ വിശ്വാസം മാറ്റുന്നു. വ്യത്യസ്ത സംസ്കാരങ്ങളുടെയും ജീവിതങ്ങളുടെയും മഹത്വവും വലുപ്പവും മനസ്സിലാക്കിത്തരുന്നു.
എല്ലാ നാടും ഒരർത്ഥത്തിലല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ, ദൈവത്തിന്റെ എന്നതിനോട് യോജിപ്പില്ല, പ്രകൃതിയുടെ സ്വന്തം നാടാണെന്ന തിരിച്ചറിവുണ്ടാകുന്നു.
അതിർത്തികളുടെ വേലിക്കെട്ടുകൾ ദ്രവിച്ചു തുടങ്ങുന്നു. മനുഷ്യരെല്ലാം സഹോദരങ്ങളാണെന്ന ബോധം ഉടലെടുക്കുന്നു.
മനുഷ്യനു മാത്രമായി പ്രത്യേകതയൊന്നുമില്ല, ഭൂമിയിലെ എല്ലാ ജിവികൾക്കുള്ള സ്ഥാനം മാത്രമേ പ്രകൃതിയുടെ കണ്ണിൽ നമുക്കുമുള്ളൂ
എന്ന മഹത്തായ വിശാലതയിലേക്ക് നമ്മൾ വളരുന്നു.
നമുക്കെന്തില്ല എന്ന പരാതി മാറിയിട്ട് എന്തുണ്ട്, ആ വിഭവങ്ങൾ എങ്ങിനെ സുസ്ഥിര വികസനത്തിന് വേണ്ടി ഉപയോഗിക്കാം എന്നുള്ള തരത്തിൽ നമുക്ക് പുതിയ വികസന കാഴ്ചപ്പാടുകൾ ഉരുത്തിരിയും. അങ്ങോട്ടുമിങ്ങോട്ടും രാഷ്ട്രീയവും മതവും പാരമ്പര്യവും ഒക്കെപ്പറഞ്ഞ് സമൂഹത്തെ വിഭജിക്കുന്നത് മാറി നമ്മിലെ മാറ്റങ്ങളെല്ലാം എത്രയോ നിസാരങ്ങളാണെന്നു നമ്മളറിയും. അപ്പോഴാണ് നാം സംസ്കാര സമ്പന്നരായ ഒരു ജനതയാകുന്നത്, ലോകത്തോടൊപ്പം നാം വളരുന്നത്.
കോഴിക്കോട് റോഡിലേക്ക് വണ്ടി കയറുമ്പോൾ വലതു ഭാഗത്ത് വിശാലമായ മാന്തോട്ടമാണ്. മാങ്ങ വിളവെടുക്കുന്ന കാലം. റോഡ് സൈഡിലിട്ട മേശമേൽ അടുക്കി വച്ച പഴുത്ത മാമ്പഴവുമായി കച്ചവടക്കാർ യാത്രക്കാരെ വിളിക്കുന്നു.
തോട്ടത്തിലേക്കും പ്രവേശനമുണ്ട്.ഞങ്ങൾ തോട്ടത്തിലേക്കു കയറി. മരത്തിൽ മല്ലികയെന്നു പേരുള്ള വലിയ മാങ്ങകൾ.
ഒരു മാങ്ങയ്ക്ക് അഞ്ഞൂറ് ഗ്രാമോ അതിലധികമോ തൂക്കം വരും. ജോലിക്കാർ മാവിൽ നിന്നും പഴുത്ത മാങ്ങകൾ മാത്രമാണ് ഇപ്പോൾ പറിച്ചെടുക്കുന്നത്. വലിയ ഒരു മാമ്പഴമെടുത്ത് തോട്ടക്കാരൻ കത്തിയെടുത്ത് ഞങ്ങൾക്കായി കട്ട് ചെയ്ത് തന്നു.
ആഹ, മധുവൂറും രുചി അപാരം. വില ചോദിച്ചു. കിലോ അറുപത്, അവസാനം അൻപത് രൂപാ നിരക്കിൽ 10 കിലോ മാമ്പഴം ഞങ്ങൾ സ്വന്തമാക്കി.
മടങ്ങുമ്പോൾ വീണ്ടും അവർ കട്ടു ചെയ്തു തന്ന മാമ്പഴത്തിന്റെ മധുരവും നാവിലേറ്റി ഞങ്ങൾ കാറിലേക്ക്.....
*********************************
ഷാനവാസ്, എൻ.കൊളത്തൂർ

താജ്മഹൽ (ഒരു യാത്ര വിവരണം)

Image may contain: 1 person, closeup
~~~~~~~~~~~~~~~~~~~~~
കൺമുന്നിൽ വിസ്മയങ്ങൾ തൂകി നിൽക്കുകയാണ് താജ്മഹൽ..!
ഒരു ചിരകാലഭിലാഷമാണ് പൂവണിഞ്ഞിരിക്കുന്നത്..!
ഒരു വിഷു ദിവസമാണ് താജ്മഹൽ കാണാനായി ഞങ്ങൾ തിരഞ്ഞെടുത്തത്. എന്നെന്നും.. മനസ്സിൽ താലോലിക്കാനായി ഷാജഹാൻെറ പ്രണയസൗധം!
എൻെറ മനസ്സങ്ങനെ കുളിർത്തു നിൽക്കുകയാണ്...
ആഗ്രയിലെ യമുനാ നദിക്കരയിൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ തൻെറ പ്രിയപത്നി മുംതാസ്മഹലിൻെറ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് താജ്മഹൽ!
‘ഇന്ത്യയുടെ കവിളിലെ കണ്ണുനീർതുള്ളി’യെന്നാണ് മഹാകവി ടാഗോർ ഈ വെളുത്ത സ്മാരകത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ലോകാത്ഭുതങ്ങളിൽ ഒന്നായാണ് താജ്മഹലിനെ കണക്കാക്കുന്നത്.
താജ്മഹലിൻെറ പ്രധാന ഗേറ്റിനിരുവശവും തെരുവാണ്. കൊച്ചു കൊച്ചു കടകളുടെ ഒരു നീണ്ടനിര തന്നെയുണ്ട്. മാർബിളിൽ തീർത്ത ചെറുതും വലുതുമായ കരകൗശല വസ്തുക്കളാണധികവും വില്പനയ്ക്ക് വെച്ചിരിക്കുന്നത്.
മുഗൾ ശില്പവിദ്യയുടെ സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന ഫത്തേപ്പുരി മസ്ജിദ് ആണ് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. ഷാജഹാൻെറ ഭാര്യമാരിലൊരാളായ ഫത്തേപ്പുരി ബീഗത്തിൻെറ പേരിലാണത്രെ ഈ മസ്ജിദ് അറിയപ്പെടുന്നത്.
താജ്മഹലിന് ഉള്ളിലേയ്ക്ക് കയറുമ്പോൾതന്നെ അനേകം ഫോട്ടോഗ്രാഫർമാരാണ് സന്ദർശകരെ ചുറ്റിപ്പറ്റി എത്തിച്ചേരുന്നത്. അവിടെനിന്ന് ഞങ്ങളൊരു ഗൈഡിനെയും കൂടെ കൂട്ടി. ‘സലീംഷാ’ ഞങ്ങൾക്ക് ഹിന്ദിയും, ഇംഗ്ലീഷും കൂട്ടിക്കലർത്തി ഓരോ കാര്യങ്ങളും വിശദമായി പറഞ്ഞു തന്നുകൊണ്ടിരുന്നു.
എൻട്രി പാസ്സുമെടുത്ത് ക്യൂവിൽനിന്ന് ഞങ്ങൾ വിശദമായ ശരീരപരിശോധനകൾക്കും ശേഷം മെറ്റല്ഡിൂക്ടറ്ററിലൂടെ കടന്ന് പ്രധാന കവാടത്തിനടുത്തെത്തി.
എൻെറ മനസ്സിൽ സന്തോഷം നുരഞ്ഞുപൊന്തുകയാണ്...
ഇതുവരെ ചിത്രങ്ങളിൽ മാത്രം കണ്ടിട്ടുള്ള താജ്മഹൽ ഇതാ കൺമുന്നിൽ..!!
പതിയെ ഞങ്ങൾ ഉള്ളിലേക്ക് പ്രവേശിച്ചു. അന്ന് അവധി ദിവസമായിരുന്നതിനാൽ പ്രതീക്ഷിച്ചതിലും കൂടുതൽ തിരക്കുണ്ടായിരുന്നു.
പ്രധാന ഗേറ്റിൽനിന്നും താജ്മഹലിനു സമീപം വരെ നീണ്ടു കിടക്കുന്ന വെള്ളച്ചാലിന് ഇരുവശങ്ങളിലുമായി രണ്ട് നടപ്പാതകളാണുള്ളത്. പേർഷ്യൻ ഉദ്യാന ശൈലിയിലുള്ള ‘ചാർബാഗ് ഉദ്യാനം’ ഈ നടപ്പാതയുടെ ഇരുവശങ്ങളിലുമായാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
വാസ്തുവിദ്യാപരമായി താജ്മഹലിൻെറ ചാരുത ആർക്കുമിന്നോളം മറികടക്കാനായിട്ടില്ല. പൂർണമായും മുഗൾ ശൈലിയിൽ നിർമ്മിക്കപ്പെട്ടിരുന്ന ഈ ഉദ്യാനമിന്ന് യൂറോപ്യൻ ശൈലിയിലാണ് കാണുവാൻ സാധിക്കുക. 1857-ലെ ശിപായി ലഹളയുടെ സമയത്ത് നശിപ്പിക്കപ്പെട്ട താജ്മഹലും, ഉദ്യാനവും പത്തൊൻപതാം നൂറ്റാണ്ടിൽ വൈസ്രോയി ആയിരുന്ന 'കഴ്സൺ പ്രഭു'വിൻെറ നിർദ്ദേശപ്രകാരം പുനഃനിർമ്മിക്കപ്പെടുകയായിരുന്നു. ആ സമയത്താണ് മുഗൾ ശൈലിയിൽനിന്നും തികച്ചും വ്യത്യസ്തമായ യൂറോപ്യൻ മാതൃകയിലുള്ള ഇന്നു കാണുന്ന ഈ പൂന്തോട്ടം രൂപമെടുത്തത്.
ചെമ്പൻ താടി തടവിക്കൊണ്ട് സലീംഷാ ഓരോന്നും ഞങ്ങൾക്കു വിശദമായി പറഞ്ഞു തന്നു.
ജഹാംഗീർ ചക്രവർത്തിയുടെ മൂന്നാമത്തെ മകനായ ‘ഖുറം' ആണ് ഷാജഹാനായി വളർന്നത്. പതിനാലാമത്തെ വയസ്സിൽ ആഗ്രയിലെ തെരുവിൽ വെച്ചാണ് ഖുറം സുന്ദരിയായ ‘അർജ്ജുമാൻ ബാനു’ എന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്നത്. അവരുടെ പ്രണയം അഞ്ചുവർഷം കൊണ്ട് പൂവണിഞ്ഞു. പത്തൊൻപതാം വയസ്സിൽ ഇരുപതുകാരിയായ ‘അർജ്ജുമാൻ ബാനുവിനെ’ ഷാജഹാൻ വിവാഹം കഴിച്ചു.
അവരുടെ പത്തൊൻപതു കൊല്ലത്തെ ദാമ്പത്യത്തിനിടയിൽ പതിനാലു കുഞ്ഞുങ്ങളുണ്ടായി. അവസാനത്തെ പ്രസവത്തിൽ ഭാര്യ മരിച്ചു. ‘മുംതാസ്മഹൽ’ എന്ന ഓമനപ്പേരിട്ടു വിളിച്ച തൻെറ പ്രിയതമയുടെ ഓർമ്മയ്ക്കായി ഷാജഹാൻ ഒരു നിത്യസ്മാരകം പണിയാൻ തീരുമാനിച്ചു. അങ്ങനെയാണ് ആഗ്രയില് താജ്മഹൽ പണിതുയർത്തിയത്.
പച്ച പുതപ്പ് വിരിച്ചതുപോലെയുള്ള പുൽത്തകിടികളും, പൂച്ചെടികളും, മനോഹരമായി വെട്ടിയൊരുക്കിയ ചെറുമരങ്ങളും ഒന്നുചേരുമ്പോൾ പൂന്തോട്ടത്തിൻെറ ഭംഗിയേറെ വർദ്ധിക്കുന്നു. സ്വർഗ്ഗത്തിൽനിന്നും ഉത്ഭവിക്കുന്ന ‘പിഷോൺ, ഗിഹോൺ, യൂഫ്രട്ടീസ്, ടൈഗ്രിസ്’ എന്നീ നാലു നദികളെ പ്രതിനിധാനം ചെയ്യുന്ന വെള്ളച്ചാലുകൾ, ഉദ്യാനത്തെ നാലുഭാഗങ്ങളായി വിഭജിക്കുന്ന വിധത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ വെള്ളച്ചാലുകളുടെ മധ്യഭാഗത്തായി Hawd-al-kawthar എന്ന പേരിലുള്ള മാർബിൾ നിർമ്മിതമായ കുളം സ്ഥിതിചെയ്യുന്നു.
താജ്മഹലിൻെറ മനോഹരമായ ചിത്രങ്ങൾ പകർത്തുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം ഈ കുളത്തിനോട് ചേർന്നുള്ള പ്ലാറ്റ്ഫോം തന്നെയാണ്. അതുകൊണ്ടു തന്നെ സന്ദർശകരുടെ തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെട്ടതും ഇവിടെയാണ്.ചിത്രങ്ങൾ പകർത്തുവാനായി, യാത്രികർ നടത്തുന്ന ശ്രമങ്ങളും അതീവ രസകരമായാണ് ഞങ്ങൾക്കനുഭവപ്പെട്ടത്. ചിലർ താഴികക്കുടത്തിനു മുകളിൽ കൈപിടിച്ചുകൊണ്ട് പല പോസ്സുകളിൽ നിൽക്കുന്നു. വേറെ ചിലർ താജ്മഹലിനെ ആലിംഗനം ചെയ്തു നിൽക്കുന്നു. ഞങ്ങളും അവിടെ നിന്ന് കുറച്ചു ചിത്രങ്ങളെടുത്തു.
വർഷങ്ങൾ പിന്നിട്ടുകഴിയുമ്പോൾ... താജ്മഹലിൻെറ മധുരസ്മരണകളിലൂടെ മനസ്സുകൊണ്ടൊരു യാത്രക്കൊരുങ്ങുമ്പോൾ കൈപിടിച്ചു നടത്തുവാൻ ഈ ചിത്രങ്ങളെങ്കിലും കൂട്ടിനുണ്ടാവുമല്ലോ...!
‘തിരക്ക് കൂടുകയാണ് ..’ ഗൈഡ് ഞങ്ങളെ ഓർമ്മപ്പെടുത്തി.
അല്പനേരം കൂടി ഇത്തരത്തിലുള്ള കാഴ്ചകൾ കണ്ടും, കേട്ടും, ആസ്വദിച്ചും ചിത്രങ്ങൾ പകർത്തിയും ഞങ്ങൾ സമയം ചിലവഴിച്ച ശേഷം താജ്മഹലിന് അടുത്തെത്തി. സ്മാരകത്തിൻെറ ഉള്ളിലേയ്ക്ക് ചെരിപ്പുകൾ ധരിച്ച് പ്രവേശിക്കുവാൻ അനുവാദമില്ല. അവ സൂക്ഷിക്കുവാനുള്ള സൗകര്യം നടപ്പാതയോട് ചേർന്നുതന്നെ വേറെ ഒരുക്കിയിട്ടുണ്ട്.
പാദരക്ഷകൾക്കു പകരം പ്ലാസ്റ്റിക്കവർ പോലുള്ള കാലുറകളും അവിടെ വിൽപനയ്ക്ക് ലഭ്യമാണ്. വിദേശികളേറെയും ഇത്തരം കാലുറകൾ ധരിച്ചാണ് താജ്മഹലിനുള്ളിലേക്ക് കയറിയിരുന്നത്.
കേരളത്തിൽ അവധിക്കാലമായതിനാലാകാം സ്വന്തം നാടിൻെറ തുടിപ്പുകൾ എനിക്കവിടെയും ദർശിക്കാൻ കഴിഞ്ഞു. അവർക്കൊരു പുഞ്ചിരി സമ്മാനിച്ചിട്ട് ഞാനും യാത്ര തുടർന്നു..
ചെരുപ്പുകൾ സൂക്ഷിക്കുവാനേൽപ്പിച്ചിട്ടു ഞങ്ങളും താജ്മഹലിനുള്ളിലേക്ക് പ്രവേശിച്ചു. വെയിൽ നാളങ്ങളേറ്റ് വെണ്ണക്കല്ലിൽ പതിയുന്ന കാൽപ്പാദങ്ങൾ പൊള്ളി തുടങ്ങിയിരുന്നു. ഇതുനേരത്തെ അറിയാമായിരുന്നത് കൊണ്ടുകൂടിയാണ് ആദ്യത്തെ ക്യൂവിൽതന്നെ ഞങ്ങൾ സ്ഥാനം പിടിച്ചതും, എന്നിട്ടും എന്തൊരു ചൂട്! സമയം പതിനൊന്നുമണിയെ ആയിട്ടുള്ളൂ.. സൂര്യരശ്മികൾ ആ വെണ്ണക്കൽ കൊട്ടാരത്തിലേക്ക് ആഴ്ന്നിറങ്ങി.
കാലുകൾ പൊള്ളാതിരിക്കാനായി അവിടവിടെയായി ചുവന്ന പരവതാനികൾ വിരിച്ചിട്ടുണ്ട്. അതിൽകൂടി വരിവരിയായി നടന്ന് ഞങ്ങൾ അകത്തെത്തി.
ഹോ ..!! എന്തൊരു തിരക്ക്.
ക്യാമറ ഓഫ്ചെയ്യാൻ നിർദ്ദേശമുണ്ടായി. താജ്മഹലിനു ചുറ്റും കനത്ത സെക്യൂരിറ്റിയാണ്. സ്റ്റെപ്പുകൾ കയറി ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു.
പൂർണ്ണമായും വെള്ള മാർബിളിലാണ് താജ്മഹൽ പണിഞ്ഞിരിക്കുന്നത്. അകത്തെ ചുവരുകളില് നിറയെ വിലപിടിപ്പുള്ള രത്നങ്ങളും, കല്ലുകളും പതിച്ചിരിക്കുന്നു. അകത്തൊട്ടും ചൂട് തോന്നിയില്ല. താജ്മഹലിനെ പറ്റി പറയുമ്പോൾ ഞങ്ങളുടെ ഗൈഡ് സലീംഷാ വാചാലനായി.
ഏകദേശം 20,000 ജോലിക്കാർ 22-വർഷം കൊണ്ടാണ് താജ്മഹലിൻെറ പണി പൂർത്തിയാക്കിയത്. അന്നതിന് 3.2 കോടി രൂപ ചെലവായി. അന്നത്തെ പ്രസിദ്ധ ഇസ്ളാമിക് വാസ്തു വിദ്യാവിദഗ്ദ്ധൻ ഉസ്താദ് ഈസയായിരുന്നു താജ്മഹലിൻെറ ശില്പി. ഇന്ത്യയിലെമ്പാടുമുള്ള കല്പ്പണിക്കാർ, കരകൗശല വിദഗ്ദ്ധർ എല്ലാം താജ്മഹലിൻെറ പണിക്കായി ആഗ്രയിൽ ഒത്തുകൂടി. പേർഷ്യയിൽനിന്നും, തുർക്കിയിൽനിന്നും അറേബ്യയിൽ നിന്നുമൊക്കെ സാധനസാമഗ്രികളും രത്നങ്ങളും വൈദഗ്ദ്ധ്യമുള്ള ശില്പികളും, ജോലിക്കാരും ആഗ്രയിലെത്തിയിരുന്നു.
അകത്തെ ഓരോ അറകളും വളരെ വിശേഷപെട്ട രത്നങ്ങളും, കല്ലുകൾകൊണ്ടും കമനീയമായി അലങ്കരിച്ചിരിക്കുന്നു. വിലപിടിപ്പുള്ള കല്ലിലുള്ള കൊത്തുപണികൾ, കൂട്ടത്തിൽ ഭിത്തി തുരന്നുള്ള കൊത്തുപണികളും ചെയ്തിരിക്കുന്നു. ഇതിൻെറ ഒത്ത മധ്യത്തായി രണ്ടു ശവകുടീരങ്ങൾ..!!
ഷാജഹാൻെറയും, മുംതാസ്മഹലിൻെറയും ശവകുടീരങ്ങൾ. ഈ ശവകുടീരങ്ങളെ മറച്ചുകൊണ്ട് ചുറ്റും മാർബിൾ ജാലികൾ നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഈ മാർബിൾ ജാലികൾ എട്ട് വശങ്ങളുള്ള ഒരു മാർബിൾ അറയാണ്. ഓരോവശങ്ങളും സമാനമായ കൊത്തു പണികൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു. അതിനു താഴെയുള്ള തറഭാഗം വിലപ്പെട്ട കല്ലുകൾകൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഈ കല്ലുകളിൽ വള്ളികളുടേയും, സസ്യലതാദികളുടേയും, ഫലങ്ങളുടേയും, പുഷ്പങ്ങളുടേയും രൂപങ്ങൾ കൊത്തിവെച്ചിരിക്കുന്നു.
ആ പ്രണയ കുടീരങ്ങൾക്കു മുൻപിൽ എൻെറ മനസ്സ് ആർദ്രമായി. ആ ശവകുടീരങ്ങൾക്കു മുന്നിൽ ഒരിറ്റു കണ്ണീർ വീണുവോ..? ഒരുനിമിഷം ഞാൻ കണ്ണടച്ചുനിന്നു.
തിരക്ക് ഏറെനേരം ഞങ്ങളെ അവിടെത്തങ്ങാൻ അനുവദിച്ചില്ല. താജ്മഹലിൻെറ അകത്തളങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി ഞങ്ങൾ പിന്നാമ്പുറത്തെത്തി. ഏപ്രിൽ മാസമായതിനാലാകാം യമുനാനദി വറ്റി വരണ്ടിരിക്കുന്നു. നദിയിലെ പൂഴിമണൽ തെളിഞ്ഞു കാണാം. പശുക്കളും, എരുമകളും ആ പൂഴിമണലിൽ വിശ്രമിക്കുന്നു (ഈ യമുനാ നദിയാണ് രണ്ടു മാസങ്ങൾക്കുശേഷം താജ്മഹലിനു ഭീഷിണിയായ് കര കവിഞ്ഞൊഴുകിയത്).
ഇവിടെനിന്ന് ദൂരേയ്ക്ക് നോക്കിയാൽ, യമുനാ നദിയ്ക്കക്കരെ ആഗ്രാ കോട്ടയുടെ ചുവപ്പുനിറം തെളിഞ്ഞുകാണാം. ആ കോട്ടയിലായിരുന്നു ഒരു കുറ്റവാളിയെപ്പോലെ ഷാജഹാൻ തൻെറ ജീവിതത്തിൻെറ ശിഷ്ടകാലങ്ങൾ കഴിച്ചുകൂട്ടിയിരുന്നത്. കാലങ്ങൾക്കപ്പുറം, ആ കോട്ടയിൽ സ്വന്തം മകൻ തീർത്ത കാരാഗൃഹത്തിനോട് ചേർന്നുള്ള ജാസ്മിൻ മഹലിൽ നിന്നുകൊണ്ട് വിദൂരതയിൽ താജ്മഹൽ നോക്കി കണ്ടിരുന്നപ്പോഴെങ്കിലും താജ്മഹലിൻെറ അടിത്തറയ്ക്ക് ഉറപ്പേകിയ വിയർപ്പു തുള്ളികളുടെയും, കണ്ണുനീരിൻെറയും ഉപ്പുരസം ഷാജഹാൻ ചക്രവർത്തി രുചിച്ചിട്ടുണ്ടാകണം.
ഗൈഡിനോട് നന്ദി പറഞ്ഞു ഞങ്ങൾ ബാലുഗഞ്ജിലെ ഹോട്ടലിലേക്ക് മടങ്ങി.
പിന്നീടുള്ള ഞങ്ങളുടെ ഗൈഡ് ടാക്സി ഡ്രൈവറായ റഹ്മാൻ ഭായ് ആയിരുന്നു. അദ്ദേഹത്തെ ഹോട്ടലുകാർ അറേഞ്ചു ചെയ്തു തന്നതാണ്.
രണ്ടു ദിവസമാണ് ആഗ്രയിലെ ട്രിപ്പ്. അതുവഴി ഞങ്ങൾക്ക് നേരെ ഡൽഹിയിലേക്കാണ് പോകേണ്ടത്. മൂന്നുദിവസം അവിടെയും കറങ്ങിയിട്ടു നേരെ അലഹബാദിലേക്ക് അതാണ് പ്ലാൻ.
ആഗ്രഫോർട്ടും, മുംതാസ്മഹലും, അക്ബർ ചക്രവർത്തി പണി തീർത്ത ഫത്തേപ്പൂർ സിക്രിയുമൊക്കെ കണ്ട് യാത്രയുടെ ചില നല്ല ഓർമ്മകളും മനസിലേറ്റി മടങ്ങാൻ തുടങ്ങവേ ബാലുഗഞ്ജിലെ ‘ദി താജ് റെസിഡൻസി’യും ഞങ്ങൾ ചെക്ക്ഔട്ട് ചെയ്ത് കഴിഞ്ഞിരുന്നു.
ആഗ്രയിൽ നിന്ന് ഏകദേശം 50 കി.മീ ദൂരമേയുള്ളൂ ‘മഥുര’ക്കെന്ന് റഹ്മാൻ പറഞ്ഞപ്പോൾ ഇത്രയും അടുത്തു വന്നിട്ടും ശ്രീകൃഷ്ണൻെറ ജന്മസ്ഥലമായ മഥുരക്ക് പോകാതെ മടങ്ങാനൊരു മടി. ഇവിടെയാണ് കൃഷ്ണജന്മ ഭൂമി. വിശ്വസ്തനായ ആ ഡ്രൈവർ ഞങ്ങൾക്കൊരു നല്ല ഗൈഡും കൂടിയെണെന്ന് രണ്ടു ദിവസം കൊണ്ടു ഞങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.
ഇപ്പോൾ അങ്ങോട്ടുപോയാൽ ഞങ്ങളുടെ എല്ലാ ഷെഡ്യൂളുകളും അവതാളത്തിലാകും. ‘വേണ്ടാ.. ഇനിയൊരിക്കലാകട്ടെ..’ ഞാൻ മനസ്സിനു കടിഞ്ഞാണിട്ടു. (‘മഥുരയിലെ ബാലൻ’ എന്ന കഥ ഇതിന്റെ തുടർച്ചയായി കൂട്ടിച്ചേർത്തു വായിക്കാം. ലിങ്ക് താഴെ കൊടുക്കുന്നു)
താജ്മഹലിൻെറ വിസ്മയങ്ങളിൽനിന്നും യാത്ര തിരിക്കുമ്പോൾ എൻെറ മനസ്സിൽ ഒരേയൊരു ചോദ്യംമാത്രം ബാക്കിനിന്നു.
‘ഭാര്യയെ ഇത്രയധികം സ്നേഹിച്ച പുരുഷൻമാർ ഉണ്ടാവുമോ..?’
~~~~~~~~~~~~~~~~~~~
ബിന്ദു പുഷ്പൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo