നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇരട്ടമുഖമുള്ള നഗരം..കറാച്ചി ഒരു യാത്രാനുഭവം

--Image may contain: Shabna Shabna Felix, smiling, closeup
ബെന്യാമിന്റെ ആടുജീവിതം വായിക്കാത്ത അക്ഷരസ്നേഹികൾ മലയാളക്കരയിൽ ഇപ്പോൾ ഉണ്ടെന്നു തോന്നുന്നില്ല. ഈ ഒരൊറ്റ നോവലിലൂടെ, ഉദ്വേഗജനകമായ ആവിഷ്കരണത്തിലൂടെ , കഥാകാരൻ ജനലക്ഷങ്ങളുടെ മനസ്സിൽ ആദരണീയനായി തീർന്നു. അത്ഭുതത്തോടെയും അതിലേറെ ഇത്രയും മനോഹരമായ രചന നിർവഹിച്ച എഴുത്തുകരനോട് അടങ്ങാത്ത ബഹുമാനത്തോടും കൂടിയാണ് ഞാനാ പുസ്തകം വായിച്ചു തീർത്തത്. അതു കൊണ്ടു തന്നെയാണ് ബെന്യാമിന്റെ മറ്റൊരു പുസ്തകം കണ്ടയുടൻ ചാടിക്കയറി ഞാൻ കയ്യിലെടുത്തത്.
പുസ്തകം വായിക്കാൻ കയ്യിലെടുക്കുമ്പോൾ ഒരു പുതിയ നാടിന്റെ സ്പന്ദനമറിയുകയെന്ന ത്വര എന്നിൽ മുന്നിൽ നിന്നിരുന്നു.വെറും അഞ്ചു ദിവസത്തെ കറാച്ചി സാഹിത്യാത്സവത്തിൽ പങ്കെടുക്കാൻ പോയ അദ്ദേഹത്തിന് , ഈ ദിനങ്ങൾക്കുള്ളിൽ അറിഞ്ഞ നാടിന്റെ ഹൃദയ താളവും ഇടി മുഴക്കങ്ങളും അടക്കം പറച്ചിലുകളും എത്ര സൂക്ഷ്മമായി പകർത്തുവാൻ സാധിച്ചു എന്നോർക്കുമ്പോൾ അതിശയം തോന്നിപ്പോയി.
പാക്കിസ്ഥാൻ പോലുള്ള ഒരു രാജ്യത്തിൽ നടക്കുന്ന സാഹിത്യോൽത്സവത്തിലേക്കു പങ്കെടുക്കാൻ അന്താരാഷ്ട്ര പ്രസിദ്ധിയാര്ജിച്ച എഴുത്തുകാരും പത്രപ്രവർത്തകരും ജനങ്ങളും അടക്കം ലക്ഷങ്ങൾ ഒഴുകിയെത്തിയെന്നും , ഭീകരത നടമാടുന്ന രാഷ്ടത്തിലെ അക്ഷരസ്നേഹികൾ പോലും സുരക്ഷാഭീഷണികൾക്കു നടുവിലും ഒത്തിരി ത്യാഗവും അർപ്പണമനോഭാവവും പുലർത്തി കൊണ്ടു ഈ വിധം ഒരു സാഹിത്യസംഗമം നടത്തുന്നു എന്നു പറയുന്നതിനൊപ്പം നമ്മുടെ കൊച്ചു കേരളത്തിൽ ഇതുപോലുള്ള അന്തർദേശീയ സാഹിത്യ ചർച്ചകൾ ഉരുത്തിരിയുന്നില്ലല്ലോ എന്നും ബെന്യാമിൻ എഴുത്തിന്റെ ആരംഭത്തിൽ തന്നെ വേവലാതിപെടുന്നുണ്ട്..
പാകിസ്ഥാൻ സന്ദർശനം ഒരു സാധാരണക്കാരന് നൂറായിരം നൂലാമാലകളിൽ തട്ടി കീറാമുട്ടിയായി നിൽക്കുമ്പോഴാണ് ഒരു എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തിനു അവിടേക്ക് പോകാൻ ക്ഷണം ലഭിക്കുന്നതും പലരും വിലക്കിയിട്ടും ഭയപ്പെടുത്തിയിട്ടും കറാച്ചി നഗരത്തിലേക്ക് പോകാൻ അദ്ദേഹം തുനിയുന്നതും.അക്ഷരങ്ങളുടെ മഹത്തായ ശക്തി മൂലവും തന്റെ ആടുജീവിതം പല ഭാഷകളിൽ പരിഭാഷപ്പെടുത്തിയതിൽ നിന്നും അക്ഷരങ്ങൾ തനിക്കു നേടി തന്ന അന്താരാഷ്ട്ര പ്രസിദ്ധിയാണ് തന്നെ അവിടെ എത്തിച്ചത് എന്നു പറയുമ്പോൾ തൂലികയുടെ ശക്തിയെ പറ്റി അദ്ദേഹം വികാരാധീനനാകുന്നുണ്ട്..
ജിന്ന വിമാനത്താവളത്തിൽ അദ്ദേഹത്തിനു അതൊരു കുഗ്രാമത്തിലെ പ്രൈവറ്റ് വിമാനത്താവളത്തിൽ എത്തിയ പ്രതീതിയായിരുന്നു. പഴകിയ ടെർമിനൽ, മൂന്നോറോ നാനൂറോ ആളുകൾ മാത്രം.. വിനോദസഞ്ചാരത്തിനോ തീർഥാടനത്തിനോ ആരും എത്തിച്ചേരാത്ത ഒരു നഗരം...കാലത്തിനു അനുസരിച്ചു മാറ്റം വരാതെ ഇരുപതു വർഷം മുൻപുള്ള ഒരു ലോകം..
ഒരു മുസ്‌ലിം രാഷ്ട്രത്തിലേക്കു കാലെടുത്തു വെക്കുമ്പോൾ അദ്ദേഹം മനസ്സിൽ സൂക്ഷിച്ച പല ധാരണകളും കാറ്റിൽ പറത്തുന്ന ചിത്രങ്ങളാണ് അദ്ദേഹത്തിന് കാണാനാകുന്നത്. കേരളത്തിൽ കണ്ടുവരുന്ന പർദ്ധവൽക്കരണം അവിടെയില്ല. നൂറിൽ രണ്ടോ മൂന്നോ പേര് മാത്രം പർദയും നൂറിൽ ഇരുപതു പേർ മാത്രം ഹിജാബും ധരിച്ചെത്തുന്നു. സ്കൂള്കുട്ടികൾ ജീൻസും ഷർട്ടും ധരിക്കുന്നു. മതചിഹ്നങ്ങളെ ആരും വലിയ കാര്യമായി എടുത്തിട്ടില്ല. "വഹാബിസത്തിനും സൗദിക്കും പണമുള്ള തിനാൽ കേരളീയ മുസ്ലീങ്ങൾ പർദ്ധയുടെ വക്താക്കളായി മാറിയിരിക്കുന്നു. ഒരു പക്ഷെ ഇറാൻ ആയിരുന്നുവെങ്കിൽ ഇറാൻ വേഷമായേനെ! " എന്നും പറഞ്ഞു കേരളീയരുടെ ആഴമില്ലാത്ത വംശീയ സ്വത്വബോധത്തെക്കുറിച്ചു ഈ അന്താരാഷ്ട്ര ഫെസ്റ്റിവലിലും പരിഹാസ്യങ്ങൾ ഉയരുന്നുണ്ട്. ( ഇതേ കുറിച്ചു പറയാൻ ഞാനാളല്ല. അദ്ദേഹത്തിന്റെ വാക്കുകൾ കടമെടുക്കുന്നു എന്നു മാത്രം)
നഗരകാഴ്ചകളിൽ അദ്ദേഹം , ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള , പാകിസ്ഥാനോട് വിട്ടു കൊടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹിസ്ബുൾ മുജാഹിദിന്റെ സുപ്രീം കമാണ്ടർ സയ്യദ് സലാഹുദ്ധിൻ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തു സ്വതന്ത്രമായി വിഹരിച്ചു , സംസാരിക്കുന്ന ദൃശ്യം കണ്ടു ഞെട്ടുന്നുണ്ട്.
ഹിന്ദിസിനിമ ഇഷ്ടപ്പെടുന്ന ഒരു ജനത, കണ്ടു മുട്ടിയ സാധാരക്കാരനോരോന്നും ഇന്ത്യവിഭജനത്തിൽ വേദനിച്ചു പാകിസ്ഥാൻ തിരഞ്ഞെടുത്തതിൽ വേവലാതിപെടുന്നതും , ഇന്ത്യക്കെതിരെ തീവ്രവാദം വളർത്തുന്നത്തിന്റെ ഇടയിൽ സർക്കാരുകൾ ഇന്ത്യയിൽ ലഭിക്കുന്ന വിദ്യാഭ്യാസം പാക്കിസ്ഥാനിൽ നടപ്പാക്കാൻ കഴിയാതെ പോയതിനെ പറ്റിയും പ്രത്യേകിച്ചു താഴെക്കിടയിലുള്ള കുട്ടികൾക്ക് നിഷിദ്ധമാകുന്നതിലുള്ള വേദനയും അതു മൂലം തങ്ങളുടെ കുട്ടികളും സമൂഹവും നാടും വളർച്ച പ്രാപിക്കുന്നില്ലെന്നും അവർ പരിതപിക്കുന്നു. വില കൂടിയ സ്മാർട്ഫോണ് ഇന്നും കാണാക്കനിയായതിനാൽ ഏതു സമയത്തും ഫോണും ക്യാമറയും തോക്കു ചൂണ്ടി അപഹരിക്കപ്പെടാം.. അതു കൊണ്ടു തന്നെ അവിടെ ആഢംബരകാറുകളും കാണുക വിരളം.
അതിലേറെ പാകിസ്താനിൽ മദ്യം നിരോധിച്ചിട്ടില്ല. മാസത്തിൽ നൂറു ബിയർ , അഞ്ചു ബോട്ടിൽ എന്ന ക്രമത്തിൽ അവിടെ വാങ്ങാൻ കിട്ടും.മുസ്ലിങ്ങൾ വാങ്ങാനും ഉപയോഗിക്കാനും പാടില്ല എന്ന് മാത്രം. "ഒരു മതരാഷ്ടമായ കറാച്ചിയിൽ കിട്ടും എന്നാൽ മതേതരരാജ്യത്തിൽപ്പെട്ട സ്ഥലമായ ഗുജറാത്തിൽ ഇതു കിട്ടില്ലല്ലോ "എന്നു ഇന്ത്യയിലെ പ്രമുഖപത്രപ്രവർത്തകനായ ആകാർ പട്ടേൽ പരിതപിക്കുന്നുണ്ട്. സുരക്ഷിതത്വം ഒട്ടും ഇല്ലാത്ത ആ നഗരത്തിലും അറബ് ദേശങ്ങളിലെ പോലെ രാത്രികാല സഞ്ചാരങ്ങളിൽ മുഴുവൻ പാതിരാവരെ തെരുവിൽ കഴിയുന്ന കുടുംബങ്ങളെ കണ്ടുമുട്ടുമ്പോൾ കേരളത്തിലെ ജനതക്ക് രാത്രികാലയാത്രയുടെ മാസ്മരികത നുകരാൻ ആവുന്നില്ലല്ലോ എന്നോർത്തു എഴുത്തുകാരൻ നെടുവീർപ്പിടുന്നുണ്ട്.
അതേസമയം നഗരകാഴ്ചകളിൽ യൂണിഫോം ധരിച്ച ഒരു പോലീസുകാരന്റെ നെറ്റിയിൽ തോക്കു ചൂണ്ടി നിൽക്കുന്ന ഒരു പൗരനെയും ഭാഗ്യം കൊണ്ട് അയാളുടെ കോപത്തിൽ നിന്നും ജീവൻ തിരിച്ചു കിട്ടിയ ആ പൊലീസുകാരന്റെയും ദ്രശ്യം ആ നാടിന്റെ ഭീകരമുഖത്തെ എടുത്തുകാട്ടുന്നുണ്ട്. എന്നാൽ ന്യുന പക്ഷങ്ങളായ ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കപ്പെടുന്നതിനെക്കാൾ മസ്ജിത്തുകൾക്കു നേരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്നും പാകിസ്ഥാനിൽ ആക്രമിക്കപ്പെടുന്നതിലേറെ വടക്കേ ഇന്ത്യയിൽ ക്രൈസ്തവ ദേവാലയങ്ങൾ ആക്രമണം നേരിടുന്നുവെന്നതുമാണ് സത്യം .
സാഹിത്യോത്സവത്തിൽ പങ്കെടുക്കാനെത്തിയ പ്രമുഖവ്യക്തികളുടെ ഒരു നീണ്ട നിര തന്നെ എഴുത്തുകാരൻ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ( അവരിൽ ഭൂരിഭാഗം പേരെയും എനിക്ക് കേട്ടറിവ് പോലുമില്ല എന്ന പരമാർത്ഥം ഞാൻ അറിയിക്കുന്നു. ഒരു എഴുത്തുകാരന് എല്ലാ മേഖലയിലും അവഗാഹം ഇല്ലെങ്കിലും പ്രമുഖരായ വ്യക്തികളെയും ചരിത്രവുമെങ്കിലും അറിയണം എന്നു തോന്നിപ്പോയി ഈ പുസ്തകം വായിച്ചപ്പോൾ)
നെഹ്രുവിന്റെ അനന്തിരവളും വിജയലക്ഷ്മി പണ്ഡിറ്റിന്റെ മകളുമായ നയൻതാര സൈഗാൾ, പത്മശ്രീ ജേതാവ് റിതു മേനോൻ, കോളമിസ്റ്റായ സഞ്ജയ് അയ്യർ, നിരൂപക ആർഷിയ സത്താർ , ഇംഗ്ലീഷ് ഇന്ത്യൻ എഴുത്തുകാരി രേഷ്മ കൃഷ്ണൻ എന്നിങ്ങനെ ഇന്ത്യക്കാരുടെ നീണ്ട നിരയും എക്‌സ്പ്രെസ് പത്രത്തിന്റെ എഡിറ്റർ ഒമർ ഖുറേഷി, ഓക്‌സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രെസ്സിലെ ഉദ്യോഗസ്ഥൻ ഫെലിക്സ് കാൻറെറ ,
ഉറുദു കവയിത്രി സാറ നിഗ, പാകിസ്ഥാനിലെ പ്രമുഖ തലയെടുപ്പുള്ള പത്ര പ്രവർത്തകനും കടുത്ത മതേതര നിലപാടു കാരണം താലിബാന്റെ നോട്ടപുള്ളിയുമായ നജാം സേഥി, ഇംഗ്ലീഷ് എഴുത്തുകാരനായ അലക്സ് പ്രിസ്റ്റൻ , പാകിസ്താനി ഇംഗ്ലീഷ് എഴുത്തുകാരൻ മുഹമ്മദ് ഹനീഫ് അങ്ങിനെ സ്വദേശിയരും വിദേശികളുമായ നിരവധി പേരെ പുസ്തകത്തിൽ ഉടനീളം എടുത്തുപറയുന്നുണ്ട്.
സാഹിത്യോത്സവത്തിനിടയിലും അവരുടെ സംഭാഷണങ്ങൾക്കിടയിലും ഉരുത്തിരിഞ്ഞ പുസ്തകത്തിൽ പ്രതിപാദിക്കുന്ന ചില ചോദ്യങ്ങൾ എന്നിലും അസ്വസ്ഥത ഉളവാക്കി. അതിൽ ഒന്നാമത്തേത്, പാകിസ്ഥാനിയായ വായനക്കാരൻ എഴുന്നേറ്റ് നിന്ന് നിങ്ങൾ എഴുത്തുകാർ റുഷ്ദി, മലാല, തസ്ലീമ നസ്രീൻ എന്ന ചില പേരുകൾ പറയാനിവിടെ മടിക്കുന്നത് എന്തു കൊണ്ട് എന്നു ചോദിച്ചു. ആരും അവിടെ അതിന് ഉത്തരം പറഞ്ഞില്ല..എം എഫ് ഹുസ്സൈൻ , പെരുമാൾ മുരുകൻ, ഹരീഷ് ഇവരുടെ പേരുകൾ എന്റെ മനസ്സിൽ തെളിഞ്ഞതു കൊണ്ടാവണം
അതിന്റെ ഉത്തരം ഇങ്ങു മുഖപുസ്തകത്തിൽ എഴുതുന്ന എന്റെ, കൊച്ചു അടുക്കളയിലും അലയടിക്കുന്നുണ്ട് എന്നു ഞാൻ മനസ്സിൽ ഉത്തരം പറഞ്ഞത്.
രണ്ടാമത്തെ ചോദ്യം , അവരുടെ സൗഹൃദസംഭാഷണത്തിൽ അമേരിക്കൻ കോണ്സുലേറ്റിലെ പ്രതിനിധി ബെന്യാമിനോടക്കം മറ്റു രണ്ടു പേരോടായി ചോദിക്കുന്നു. ഇന്ത്യ വിഭജിക്കപ്പെട്ടത്തിന്റെ യഥാർഥ കാരണക്കാർ ആരെന്നാണ് ഇന്ത്യയിലെ പൊതു ജനം വിശ്വസിക്കുന്നത്? ആ ചോദ്യത്തിന് വ്യക്തിമായ ഉത്തരം കിട്ടാതെ എഴുത്തുകാരൻ കുഴയുന്നു. അനന്തസാധ്യതകൾ ഉണ്ടായിരുന്ന ഒരു പ്രദേശം ക്രൂരമായി വെട്ടിമുറിക്കപ്പെട്ടു.ഇന്ന് ഇപ്പോൾ രാഷ്ട്രീയക്കാരുടെയും മതങ്ങളുടെയും വിഘാടനവാദികളുടെയും സ്ഥാപിതതാത്പര്യത്തിനു വേണ്ടി പരസ്പരം പഴിക്കുകയും വെറുക്കുകയും പോരാടിക്കുകയും ചെയ്യുന്നു. ഇരകൾ..വെറും ഇരകൾ!
അതിന്റെ ബാക്കിപത്രം വേരുകൾ മറുരാജ്യത്തായി പോയതിന്റെ ഫലമായി പാക്.ഇന്ത്യൻ ജനത അനുഭവിക്കുന്ന നിയമപ്രശ്നങ്ങളും വളർച്ച മുരടിച്ചു പോയ ഒരു തലമുറയും അവരുടെ മാനസികവ്യഥകളുമാണ്..അതിനേക്കാൾ രസകരം രണ്ടു രാജ്യങ്ങൾക്കു വിഭജനത്തിന് കാരണമായി പ്രവർത്തിച്ച രണ്ടു പാർട്ടികൾ കേരളത്തിൽ മുന്നണിയായി നിന്നു ഭരണം പങ്കിടുന്നു എന്ന വിരോധാഭാസമാണ്. അതിനെ ബെന്യാമിൻ ഇങ്ങിനെ നിരീക്ഷിക്കുന്നു--"നമുക്ക് രാഷ്ട്രീയം ഭരണമാണ്, പാക്കിസ്ഥാനികൾക്ക് അതു മരണമായിരിക്കുന്നു."
സാഹിത്യോത്സവത്തിൽ പങ്കെടുത്ത ഡോ. സാക്കിയ സർവർ, മതേതരത്വം, സോഷ്യലിസം, എന്നീ പദങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ നിന്നും നീക്കം ചെയ്യാൻ ചിലർ ശ്രമം നടത്തുന്നുണ്ടെന്നും അതിനെതിരെ ഇന്ന് നിങ്ങൾ പ്രതികരിച്ചില്ലെങ്കിൽ നാളെ മറ്റൊരു പാകിസ്ഥാൻ ആവാനാകും ഇന്ത്യയുടെ വിധി എന്നൊരു താക്കീത്, ശക്തമായി നൽകുന്നുണ്ട്.
അതിനിടയിൽ അദ്ദേഹത്തോട് ബഷീറിനെ നേരിട്ടു കണ്ടിട്ടുണ്ടോ എന്നു പാകിസ്ഥാൻ എഴുത്തുകാരൻ ചോദിക്കുന്നുണ്ട്. നിർഭാഗ്യവശാൽ ഇല്ലെന്ന മറുപടിയിൽ അവർ അതിശയം കൊള്ളുകയും ബഷീറിന്റെ കൃതികൾ ഹിന്ദിയിൽ നിന്നും ഉറുദുവിലേക്കു പരിഭാഷപ്പെടുത്തി എന്നു കേട്ടപ്പോൾ നെഞ്ചത്തു കൈവെക്കുകയും ചെയ്യുന്നുണ്ട്. എങ്കിൽ ആ കൃതിയുടെ അവസ്‌ഥ എന്തായിരിക്കും എന്നും എന്നിട്ടു പോലും ആ മഹാനെ ലോകം അറിയുന്നുവെന്നും ആലോചിച്ചപ്പോൾ ബഷീർ എന്ന മഹദ് വ്യക്തിയുടെ കഴിവിന് മുന്നിൽ ശിരസ്സു നമിച്ചു പോയി എന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. തകഴിയുടേം കെ ടി മുഹമ്മദിന്റെയും അല്ലാതെ പിന്നീട് ഒരു കൃതി പോലും ഉരുദുവിലേക്കു പരിഭാഷപ്പെടുത്തിയിട്ടില്ല.( എളിയ വായനക്കാർക്ക് ഈ അവസരം വിനിയോഗിക്കാവുന്നതാണ് എന്നു ഞാനും മനസ്സിൽ ഓർത്തുപോയി)
പാകിസ്ഥാനിൽ വ്യക്തികൾ സംസാരിക്കുമ്പോൾ ആകട്ടെ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ ആകട്ടെ അവർ എത്തിനിൽക്കുന്നത് ഇന്ത്യയിലാണ്. ചിലപ്പോൾ കുറ്റമായി , അസൂയയായി, മാർഗ്ഗനിർദ്ദേശമായി, വേദനയായി ഒക്കെ അവരെ ചുറ്റി പറ്റി ഇന്ത്യ നിൽക്കുന്നു. മാതാപിതാക്കളുടെ തെറ്റായ തീരുമാനം മൂലം തങ്ങൾക്കു ഇന്ത്യയിൽ കഴിയാൻ ആവാത്തത്തിന്റെ വേദന സാധാരണക്കാരുടെയും കുടിയേറ്റക്കാരുടെ ഇടയിൽ പ്രത്യേകിച്ചും നിലനിൽക്കുന്നു.
ചന്ദ്രനിൽ പോയപ്പോൾ പോലും ചായക്കട നടത്തുന്ന മലയാളിയെ കാണാം എന്നു പറഞ്ഞു പതിഞ്ഞ തമാശ പാകിസ്ഥാനിലും സത്യമെന്നു ബെന്യാമിൻ കണ്ടെത്തുന്നുണ്ട്. ഒരു മലയാളി യെ തിരഞ്ഞു പോകുന്ന അന്വേഷണം എത്തുന്നത് ഒരു ചായക്കടയിൽ തന്നെയാണ്.
ഒരു കാലത്തു അറുപതിഅയ്യായിരത്തോളം ആയിരുന്ന മലബാറി മാപ്പിളമാരുടെ എണ്ണം ഇന്ന് ആറായിരത്തിൽ താഴെ എത്തിനിൽക്കുന്നു. പുതിയ മേച്ചിൽപ്പുറങ്ങൾ തേടി അവൻ യാത്ര തുടരുമ്പോഴും അവനിന്നും പാകിസ്ഥാനിയല്ല. മലബ്ബാറി
യാണ്, ലോകത്തു എല്ലാ പ്രവാസികളുടെയും വിധി ഒന്നുതന്നെ!
അഞ്ചു ദിവസത്തെ സാഹിത്യസംവാദത്തിൽ പങ്കെടുത്തു മടങ്ങുമ്പോൾ സഹതാപത്തോടെ, അതിലേറെ കുറ്റവും കുറവുകളും ഏറെ നന്മയുമുള്ള ഒരുപറ്റം നിഷ്കളങ്കരായ മനുഷ്യർ എന്നെ ആ ജനതയെപ്പറ്റി ബെന്യാമിൻ വിലയിരുത്തുന്നുള്ളൂ. ഇന്ത്യ എന്നത് നഷ്ടപ്പെട്ടുപോയ ഒരു സാധ്യതയാണ് ..ഒരു അയൽവക്കക്കാരന്റെ അസൂയ മാത്രമേ അവർക്ക് നമ്മോടുള്ളു...
പുസ്തകം അടച്ചു , കണ്ണുകൾ അടച്ചു കിടന്നപ്പോൾ ബെന്യാമിൻ ഒടുവിൽ രേഖപ്പെടുത്തിയ വരികൾ വീണ്ടും മനസ്സിൽ തെളിഞ്ഞു വന്നു.
ഇതായിരുന്നുവോ മഹാനായ കവി മുഹമ്മദ് ഇഖ്ബാൽ സ്വപ്‍നം കണ്ട ഒരു രാജ്യം? ഇതിനായിരുന്നുവോ ജിന്ന ഇത്രയധികം പോരാട്ടങ്ങൾ നടത്തിയത്? ഇതിനായിരുന്നുവോ ഇത്രയധികം ജനങ്ങൾ തെരുവിൽ കൊല്ലപ്പെട്ടത്? പിന്നെ എവിടെയാണ് അവർക്ക് പിഴച്ചത്? ഒരു മോശം രാജ്യത്തിന്റെ ഒരു മോശം അവസ്‌ഥയിൽ ജീവിക്കാൻ വിധിക്കപ്പെട്ടവർ....

By Shabana Felix

1 comment:

  1. വളരെ നല്ല വായന അനുഭവം നൽകിയ പുസ്തകം.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot