നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുമ്പസാരം

Image may contain: 1 person

"മേരിക്കുട്ടീ നിക്കൊന്ന് കുമ്പസാരിക്കണം.."
ഹേമയതു പറയുമ്പോള്‍ കാരൂര്‍ വിമന്‍സ് ഹോസ്റ്റലിലെ പതിമൂന്നാം നമ്പര്‍ മുറി ഒരു നിമിഷത്തേക്കൊന്നു നിശബ്ദമായി. ആൻ ജോർജ് എന്ന അന്നമ്മ ഫോണിലെ കുത്തല്‍ നിര്‍ത്തി ഭിത്തിയിലെക്ക് ചാരിയിരുന്ന് അവളെ നോക്കി. മരിയ ജോണ്‍ അച്ചാറില്‍ മുക്കി നാവിന്‍റെ മര്‍മ്മത്തേക്ക് തോണ്ടിക്കയറ്റിയ വിരലെടുക്കാതെ കണ്ണു മിഴിച്ചു. പെട്ടന്ന് മുറിയ്ക്കകത്തേക്ക് ഓടിക്കയറിയ മീട്ടു പൂച്ച നടു വളച്ച് വാതിലില്‍ ഒന്നുരുമ്മിയത്തിനു ശേഷം ഓരോ മുഖങ്ങളിലും മാറി മാറി നോക്കി മിണ്ടാതെ നിന്നു. വലിച്ചു കയറ്റിയ സിഗരറ്റ് പുക പെട്ടന്നുണ്ടായ അമ്പരപ്പില്‍ അനുവാദം ചോദിക്കാതെ പുറത്തേക്കോടിപ്പോയപ്പോള്‍ റുബീന വലത്തേ പുരികം വളച്ചു കൊണ്ട് അവളെ നോക്കി.
“കലക്കി, എടിയേ കാര്യം ആറാം പ്രമാണത്തിന്റെ ലംഘനമാണെങ്കിലെ പറയുന്നയാള്‍ക്കും കേള്‍ക്കുന്നയാള്‍ക്കും ഒരിതൊക്കെ ഒണ്ടാവൂ” കൃത്യം മൂന്നാമത്തെ നിമിഷത്തില്‍ അതും പറഞ്ഞുകൊണ്ട് മേരിക്കുട്ടിയുടെ കയ്യില്‍ നിന്നും വലിച്ചു തീര്‍ന്ന ചില്ല് ഗ്ലാസ് മൂടും കുത്തി മേശപ്പുറത്തേക്കിരുന്നു.
"മോളേ ഹേമേ, അവടെ എടവകെലെ അച്ചനൊരു ചുള്ളനാന്നാ കേട്ടെ.." പാതി കാലിയായ ബിയര്‍ ഗ്ലാസ് ഉയര്‍ത്തി അതിലൂടെ ഹേമയെ നോക്കി ഒരു കണ്ണിറുക്കി കൊണ്ട് മരിയ പറഞ്ഞു.
"അതൊക്കെ ശരി തന്നാ, പക്ഷെ ഒരിക്കല്‍ കുമ്പസാരിക്കാന്‍ പോയ എന്‍റെ കയ്യുഴിഞ്ഞു തന്നിട്ട് അച്ചന്‍ രണ്ടു ഡയലോഗിട്ടതാ.." കടലയോരെണ്ണം പെറുക്കി പൂച്ചയ്ക്കിട്ടു കൊടുത്തിട്ട് മേരിക്കുട്ടി ഒരു നെടുവീര്‍പ്പിട്ടു.
"ഓ.. നീയങ്ങനെ അച്ചനെ മാത്രം കുറ്റം പറയണ്ട..അതീ മടീലിരുത്തുന്ന സാമിമാരുമില്ലേ.. പിന്നെ ചെല കാര്യങ്ങള് 'പശൂന്‍റെ ചൊറിച്ചിലും കാക്കയുടെ വിശപ്പും' പോലെയുള്ള പരസ്പര സഹായങ്ങളാ. പാപം ഹൈടെക്കാണോ അതോ ലോക്കലാണോ? അച്ചനെ മെനക്കെടുത്താതെ നീയത് ഞങ്ങളോട് പറ ഹേമമോളെ..”, മിക്സ്ച്ചറില്‍ നിന്ന് കഷ്ടപ്പെട്ട് തപ്പിപ്പെറുക്കിയെടുത്ത കടല രണ്ടും താഴെച്ചാടിപ്പോയ വിഷമം ആരെയും കാണിക്കാതെ അന്നമ്മു പറഞ്ഞു.
"എടി അന്നാമ്മോ, എവളതിനു എന്നാ പാപം ചെയ്യാനാ.. ഇത് വെറുതെ കള്ളു മൂത്ത പ്രാന്താ.. ", ഒഴിഞ്ഞ ഗ്ലാസ് വീണ്ടും നിറച്ചു കൊണ്ട് മേരിക്കുട്ടി മൊഴിഞ്ഞു.
"പ്രാന്തല്ല; എനിക്ക് ചാകാന്‍ തോന്നുവാ.. അടുത്തയാഴ്ച്ച ഞാന്‍ വീട്ടിലേക്ക് പോകുന്നില്ല, എനിക്കയാടെ കൂടെയുള്ള പൊറുതി മടുത്തു.." ഹേമ പറഞ്ഞു.
"നീ കാര്യം പറയെന്‍റെ ഹേമേ, നീയും രവിയും തമ്മില്‍ അത്രയ്ക്ക് പ്രശ്നങ്ങളുണ്ടോ?" സിഗരറ്റ് കുത്തിക്കെടുത്തിക്കൊണ്ട് റുബീന ചോദിച്ചപ്പോള്‍ ഒരു നേര്‍ത്ത പുകച്ചുരുള്‍ അവള്‍ക്ക് മുന്നില്‍ ചോദ്യചിഹ്നം പോലങ്ങു അമ്പരന്നു നിന്നിട്ടു മാഞ്ഞു പോയി.
"ഉണ്ടോന്ന്.. വേറെയാര്‍ക്കും പ്രശ്നങ്ങളില്ല, മക്കള്‍ക്കില്ല.. ഉള്ളത് എനിക്ക് മാത്രമാ..അയാളെന്നെയൊന്നു തൊട്ടിട്ട് കൊല്ലം പത്തായി.. ഒന്ന്‍ ചുംബിച്ചിട്ട് അതിലുമധികം. ഒരു നല്ല വാക്കില്ല, എന്‍റെ ഇഷ്ടങ്ങളൊന്നും അറിയില്ല, എന്‍റെയാവശ്യങ്ങള്‍, ആഗ്രഹങ്ങള്‍, സ്വപ്‌നങ്ങള്‍.. അതിനെക്കുറിച്ചയാള്‍ ചിന്തിച്ചിട്ടു കൂടിയില്ല. മദ്യപിച്ച് അയാള്‍ കാട്ടിക്കൂട്ടുന്ന ഭ്രാന്തുകള്‍ വേറെ.."
ജനാലക്കമ്പിയില്‍ നെറ്റി ചേര്‍ത്ത് പുറത്തേക്ക് നോക്കിക്കൊണ്ട്‌ ഹേമയത്രയും പറയുമ്പോള്‍ കണ്ണുനീര്‍ തുള്ളികള്‍ താഴെയെത്താന്‍ മത്സരിച്ചു കൊണ്ടിരുന്നു..
"എന്‍റെ ഇടത്തെ കാലിനല്‍പ്പം നീളക്കുറവ് ഉണ്ടെന്നറിഞ്ഞിട്ടു തന്നെയല്ലേ അയാളെന്നെ കെട്ടിയത്.. ഞാന്‍ ജോലി ചെയ്യുന്നില്ലേ, കാറോടിക്കുന്നില്ലേ, വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്യുന്നില്ലേ.. എന്നിട്ടും എന്‍റെയാ കുറവില്‍ എന്തിനാണിങ്ങനെ കുത്തി നോവിക്കുന്നത്? ഓര്‍ത്തു പറയാന്‍ സുഖമുള്ള ഒരുമ്മ പോലും അയാളെനിക്ക് തന്നിട്ടില്ല റുബി..”
നെഞ്ചിടിപ്പ് കൂടി പറയാന്‍ വാക്കുകള്‍ കിട്ടാതെ ഉറക്കെക്കരഞ്ഞ അവളെ മേരിക്കുട്ടി ചേര്‍ത്തു പിടിച്ച് കുഴഞ്ഞ വാക്കുകളാല്‍ ആശ്വസിപ്പിച്ചു.
“ഓ ഐ കാണ്ട് ബിലീവ് ദിസ്‌.. രവിയെപ്പോലൊരു എഴുത്തുകാരന്‍.. അതും പ്രണയം മാത്രമെഴുതുന്നയാള്‍..” റുബീന അത്ഭുതപ്പെട്ടു.
“അല്ലെങ്കിലും ഈ എഴുത്തുകാരൊക്കെ അങ്ങനാ” റുബിയുടെ വാക്കുകളെ ദേഷ്യത്തില്‍ മുറിച്ചുകൊണ്ട് അന്നമ്മ പറഞ്ഞു; "അവരെന്തിലും ഏതിലും കഥകള്‍ കാണും, എഴുതാനായി സാഹചര്യങ്ങളുണ്ടാക്കും.. സ്നേഹം വാക്കുകളില്‍ വാരി നിറച്ച് കഥാപാത്രങ്ങള്‍ക്ക് പങ്കിട്ടു കൊടുക്കും.. വിശ്വസിക്കരുത്..
നിനക്കറിയോ ഹേമേ, ഷഫീറിന് മറ്റു പലരുമുണ്ട്, സ്വന്തം ലോകവും സ്വന്തം സുഖങ്ങളുമുണ്ട്.. യാത്രകള്‍ കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ കാത്തിരിക്കാനും പണിയെടുക്കാനും മക്കളെ നോക്കാനും മാത്രമാണ് ഞാനെന്ന ഭാര്യ. ബെഡ് റൂമില്‍ ഔദാര്യം പോലെ വല്ലപ്പോളും കിട്ടുന്ന ചില രാത്രികളുണ്ട്‌, അയാള്‍ക്ക് മാത്രം ജയിക്കാനുള്ളത്”
ഇടയ്ക്കൊന്നു നിര്‍ത്തി ഒരു സിഗരറ്റ് കൂടി കത്തിച്ചിട്ട് റുബീന വാക്കുകളെ പുകയില്‍ പൊതിഞ്ഞു. "ആ സമയത്തയാള്‍ ഒരിക്കലുമെന്‍റെ മുഖത്ത് നോക്കില്ല, അയാളുടെ മൊബൈല്‍ സ്ക്രീനിലപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന പോണ്‍ ക്ലിപ്പിലായിരിക്കും അയാളാ രാത്രിയിലെ സുഖമവസാനിപ്പിക്കുക.. മനസ്സും ശരീരവും അപമാനിക്കപ്പെട്ട്‌ ചവിട്ടിയരക്കപ്പെടുമ്പോള്‍ എന്തിന്‍റെ പേരിലാണ് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നത്..അവിടന്ന്‍ പോന്നപ്പോള്‍ എനിക്കിപ്പം സമാധാനമുണ്ട്. ഹേമേ, മാനസികമായി നമ്മളെയില്ലാതാക്കുന്ന വേദനകളുടെ മരുന്ന് നമ്മുടെ മനസ്സില്‍ തന്നെയുണ്ട്, നമ്മളത് സ്വയം തിരിച്ചറിഞ്ഞ് ചികിത്സിക്കണം."
"എന്‍റെ റുബീ, എല്ലാവരുടേം കാര്യം അങ്ങനൊക്കെ തന്നാ.. എന്നാലും രവിയെ കുറിച്ച് അങ്ങനെ കരുതിയില്ല.. 'ചുംബനങ്ങളുടെ പുസ്തക”മൊക്കെ എഴുതിയ ആളല്ലേ.. എന്നിട്ടാണ് ഇവളെപ്പോലൊരു സുന്ദരിപ്പെണ്ണിനെ കിട്ടിയിട്ട്.."
മരിയ നിരാശയോടെ പറഞ്ഞു നിർത്തി, ഗ്ലാസില്‍ ശേഷിച്ച ബിയറകത്താക്കിക്കൊണ്ട്, തല കുമ്പിട്ടിരുന്നു.
മേരിക്കുട്ടി അവളെ തന്‍റെ നെഞ്ചിലേക്കമര്‍ത്തി വച്ചുകൊണ്ട് അവളുടെ മുടിയില്‍ തലോടിപ്പറഞ്ഞു, "നീ വിഷമിക്കണ്ട. കുമ്പസാരമൊരു ദൈവീകമായ കൂദാശയാണ്. ഏഴു കൂദാശകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്.. എന്തും, തുറന്നു പറയുമ്പോള്‍ ഭാരമൊഴിയും, ആശ്വാസം ഒരു മഴയായി നിന്നു പെയ്യും.. മരുന്നു പുരട്ടിയ വാക്കുകള്‍ മനസ്സിന്‍റെ മുറിവുണക്കും. കുമ്പസാരിക്കാന്‍ വേണ്ടത് ഹൃദയം പകുത്തു വയ്ക്കുന്ന സത്യങ്ങളെ, ഒരിക്കലും മുതലെടുപ്പ് നടത്താതെ ഉള്‍ക്കൊള്ളാനും; വെറുപ്പ് കലര്‍ത്താതെ ആശ്വസിപ്പിക്കാനും പോന്ന ഒരു മനസ്സാണ്.. കഴിഞ്ഞു പോയ അരുതായ്മകളെ കുഴിച്ചു മൂടി ജീവിതത്തില്‍ പ്രത്യാശയുടെ പുതു വെളിച്ചം നിറച്ചുകൊണ്ട് മുന്നോട്ടു നടത്താന്‍ കഴിവുള്ള ദൈവ ഹൃദയമാണ്.. അതിനൊരു കൂടോ ഇടനിലക്കാരനോ വേണമെന്നില്ല.മനസ്സിലാക്കുകയും മനസ്സിൽ വയ്ക്കുകയും ചെയ്യുന്ന, ലോകം മുഴുവന്‍ എതിര്‍ത്താലും “പോട്ടെ സാരമില്ലെന്നു” പറയുന്ന ഒരു ഹൃദയം മതി. അവിടെയൊഴുകുന്ന സ്നേഹം നിന്‍റെ പാപങ്ങള്‍ കഴുകിക്കളയും, മനസ്സിന്‍റെ ഭാരങ്ങളും..
ഈ ലോകം നിന്നെപ്പോലെ തന്നെ സുന്ദരമാണ്, നീ തേടുന്നതും ആഗ്രഹിക്കുന്നതും സ്വപ്നം കാണുന്നതുമെല്ലാം നിനക്ക് ചുറ്റും തന്നെയുണ്ട്. ജീവിതം ഒന്നേയുള്ളൂ.. നിന്‍റെ ആനന്ദം, നിന്‍റെ സമാധാനം, നീയാഗ്രഹിക്കുന്ന സ്വാതന്ത്ര്യം.. അതാണ് എന്തിലും പ്രധാനം. അത് നിനക്ക് ചുറ്റുമുള്ളവരില്‍ നിന്നും നിന്നും നീ തന്നെ കണ്ടെത്തണം."
തുറന്നിട്ട വാതിലിലൂടെ സന്ധ്യാവെളിച്ചം ബിയറുകുപ്പിയില്‍ തട്ടി മേരിക്കുട്ടിയുടെ മുഖത്തേക്ക് ചിതറി വീണപ്പോള്‍ പൂച്ച അവള്‍ക്ക് മുന്നില്‍ മുട്ടുകുത്തി കണ്ണടച്ചിരുന്നു. ഹേമ ഒരുനിമിഷം കണ്ണുകളടച്ചു കൊണ്ട് മേരിക്കുട്ടിയുടെ കയ്യില്‍ മുത്തി.
"ആമേന്‍.."
“നിങ്ങള്‍ വിശുദ്ധ ചുംബനം കൊണ്ട് പരസ്പരം അഭിവാദ്യം ചെയ്യുവിന്‍” അന്നമ്മു പെട്ടന്ന് ഗ്ലാസ്സുയര്‍ത്തി ഉറക്കെ പറഞ്ഞു. അവൾ ചിരിച്ചു കൊണ്ട് മേരിക്കുട്ടിയുടെ കവിളില്‍ ചുംബിച്ചു.
നമുക്കൊരു ഗെയിം കളിക്കാം.. മേരിക്കുട്ടി പെട്ടന്ന് മുന്നോട്ടാഞ്ഞു കൊണ്ട് ബിയറുകുപ്പി തറയില്‍ വച്ചു കറക്കി. “ലൈഫിലെ മറക്കാനാവാത്ത ചുംബനം ഏതാണെന്ന് പറയണം”
"എന്‍റെ പള്ളീ, ഇവളെല്ലാരേം കുമ്പസാരിപ്പിക്കുമല്ലോ " അന്നമ്മു കൈ രണ്ടും പിന്നിലേക്ക് കുത്തി പറഞ്ഞു.
ബിയറുകുപ്പിയുടെ വായ കറങ്ങി മരിയയുടെ നേര്‍ക്ക് നിന്നപ്പോള്‍ എല്ലാവരും അവള്‍ക്ക് നേരെ വിരല്‍ ചൂണ്ടി ചിരിച്ചു.
മരിയ വളരെ വേഗത്തില്‍ പറഞ്ഞു, "പതിനാലാം വയസ്സില്‍ പാതിരാ കുര്‍ബാന കഴിഞ്ഞ് പോരുമ്പോ വീട്ടിലേക്കുള്ള ഇടവഴിയില്‍ ആരും കാണാതെ പിടിച്ചു നിര്‍ത്തി ക്ലാസ്സിലെ പീറ്റര്‍ ഉമ്മ വച്ചത്..പിറ്റേന്നാണ് പെണ്ണായത്. അന്നത്തെ പകല്‍ മുഴുവന്‍ ഞാനാ ഇടവഴിയിലെ ഇരുട്ടിലായിരുന്നു..വേദന മുഴുവന്‍ കഴുകിക്കളഞ്ഞ ആ ചുംബനത്തിന് ഇപ്പോളും നല്ല മധുരമാ.."
അത് പറഞ്ഞ് ചിരിച്ചു കൊണ്ടവള്‍ ഗ്ലാസ് നിറച്ചപ്പോള്‍ കുപ്പി വീണ്ടും കറങ്ങി.
കുപ്പി നിന്നപ്പോള്‍ റുബീന ആലോചിച്ചു. "പിജി അവസാന ദിവസം ഹാരിസിനൊപ്പം കാറില്‍.. ബീച്ച് റോഡിലെ കാറ്റാടി മരങ്ങള്‍ക്കിടയിലൂടെ കാറോടുമ്പോള്‍ കവിളിലെന്ന് പറഞ്ഞിട്ടവന്‍ ചുണ്ടില്‍ തന്ന ഉമ്മ.. അതാണ്‌ ആദ്യത്തേത്. വീണ്ടുമോര്‍ക്കാന്‍ ഇഷ്ടമുള്ളത്."
മേരിക്കുട്ടിക്ക് മുന്നില്‍ കുപ്പി നിന്നപ്പോള്‍ അവളുടെ കണ്ണു നിറഞ്ഞു. "എന്നെയൊരാളേ അങ്ങനെ ഉമ്മ വച്ചിട്ടുള്ളൂ, അതെന്‍റെ ലൂയിസാ.. ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ട് അവന്‍ അവസാനമായിട്ട് പറഞ്ഞ ആഗ്രഹം അതായിരുന്നു. ഒറ്റക്കാണെന്നു തോന്നിയാ ഇപ്പളും അവനെന്നെ ശ്വാസം മുട്ടിക്കും, മേരിക്കുട്ടീന്ന് വീണ്ടും വീണ്ടും ചെവിയില്‍ വിളിക്കും..അവന്‍ നേരത്തേ പോയെന്ന് എനിക്ക് മാത്രം തോന്നാറില്ല, ഇഷ്ടം പറഞ്ഞ് പലരും വന്നിട്ടുണ്ട്, അപ്പോളൊക്കെ അവനെന്നെ കൂടുതലമര്‍ത്തി ഉമ്മ വയ്ക്കും.. എനിക്കീ ജന്മം ഓര്‍ക്കാന്‍ അതുമതി.."
റുബിയപ്പോള്‍ വിതുമ്പിതുടങ്ങിയ മേരിയെ ചേര്‍ത്തു പിടിച്ചു കൊണ്ട് കുപ്പി തിരിച്ചു.
ആൻ ജോർജിന്‍റെ മുഖം ചുവന്നു.. അവള്‍ പുറത്തെ അയയില്‍ ഉണക്കാനിട്ടിരുന്ന വെള്ളയില്‍ ചുവന്ന പൂക്കളുള്ള നൈറ്റ്‌ ഡ്രസ്സ്‌ ചൂണ്ടി കാണിച്ച് ചിരിച്ചു.
"എടിയന്നമ്മോ അത് നിന്‍റെ റൂം മേറ്റ് രഞ്ജിനീടെയല്ലേ?" മരിയ ചാടി ചോദിച്ചു.
"അതേ, ഞാന്‍ പറഞ്ഞിട്ടാ അവളത് വാങ്ങിയത്.."
ബിയറുകുപ്പികള്‍ മറിഞ്ഞുവീണ് ചിരിച്ചപ്പോള്‍ അന്നമ്മു പെട്ടന്ന് ഗ്ലാസ് കാലിയാക്കി.
തന്‍റെയൂഴം വന്നപ്പോള്‍ ഹേമ ആലോചിക്കാതെ പറഞ്ഞു, "ഇതുവരെ അങ്ങനെയൊന്നുണ്ടായിട്ടില്ല.. ഓഫീസിലെ അരവിന്ദ് ഒരുപാട് കാലമായി ഇഷ്ടം പറഞ്ഞു നടക്കുന്നു. നല്ലയാളായിട്ടാണ് തോന്നിയിട്ടുള്ളത്.നാളെ ഞങ്ങള്‍ കുറച്ചു ദൂരെ ഒരിടത്ത് പോകുന്നുണ്ട്, ഞാന്‍ പോകാന്‍ തന്നെ തീരുമാനിച്ചു. സൊ മറ്റന്നാള്‍ വന്നിട്ട് കുമ്പസാരിക്കാം.." അവള്‍ ചിരിച്ചു.
"നീ ആറാം പ്രമാണം തെറ്റിച്ച് മേരിക്കുട്ടീടെ കണ്ട്രോള്‍ കളയരുത് കെട്ടോ.." അന്നമ്മു കുഴഞ്ഞ നാവു കൊണ്ടവളെ കളിയാക്കിപ്പറഞ്ഞു.
പിറ്റേന്ന് വൈകീട്ടവര്‍ മേരിക്കുട്ടിയുടെ മുറിയില്‍ ഒത്തുകൂടി.
"ഹേമ വിളിച്ചില്ലല്ലോ, അവള്‍ ഓക്കേ ആയിട്ടുണ്ടാവില്ലേ.. ഇനിയിപ്പോ കൂടുതല്‍ വിഷമവുമായി കയറി വരുമോ?" മരിയ ടെന്‍ഷനടിച്ചു കൊണ്ട് മേരിയെ നോക്കി.
"ആ അരവിന്ദ് വിശ്വസിക്കാന്‍ കൊള്ളാവുന്നവനാണോ, എനിക്കീ വര്‍ഗ്ഗത്തെ തീരെ വിശ്വാസമില്ല. നമ്മള്‍ പെണ്ണുങ്ങള്‍ക്ക് ശരീരം മാത്രമല്ല മനസ്സുമുണ്ടെന്നു ഇവരെന്താ മനസ്സിലാക്കാത്തത്"... റുബി കൂടണയാന്‍ പറക്കുന്ന പക്ഷികളെ നോക്കി പറഞ്ഞു.
മേരിയപ്പോള്‍ മേശപ്പുറത്തിരുന്ന ബൈബിള്‍ തുറന്ന് ഒരു പേജെടുത്തു..
“For you have been called
To live in freedom…
Use your freedom to serve one another in Love..”
അവള്‍ ആശ്വാസത്തോടെ മുടി വാരിക്കെട്ടി ബാല്‍ക്കണിയിലേക്ക് നോക്കി.
പെട്ടന്ന് മേരിക്കുട്ടിക്ക് മൊബൈലില്‍ വീഡിയോ കോള്‍ വന്നു. ഹേമയാണെന്നറിഞ്ഞപ്പോള്‍ എല്ലാവരും ചുറ്റും കൂടി.
"ഇത്രയും സുന്ദരിയായി നിന്നെ മുന്‍പ് കണ്ടിട്ടേയില്ലല്ലോ" എന്ന് റുബി പറയുമ്പോള്‍ “നീയൊന്നു വേഗം കുമ്പസാരിച്ചേ” ന്ന് അന്നമ്മു തിരക്കുകൂട്ടി.
അവള്‍ ചിരിച്ചപ്പോള്‍ കണ്ണു നിറഞ്ഞു.. "അയാളെന്നെ ചേര്‍ത്തു പിടിച്ച് കുറെ നടന്നു, ഒരുപാടുനേരം സംസാരിച്ചപ്പോള്‍ എനിക്കാദ്യമായി ജീവിക്കാന്‍ കൊതി തോന്നി, ഞാനെന്‍റ കുറവുകളെ മറന്നു.. മേരിക്കുട്ടി പറഞ്ഞത് എത്ര ശരിയാണെന്ന് ഞാനപ്പോള്‍ ആലോചിച്ചു.. റൂമില്‍ നിന്നിറങ്ങാന്‍ നേരം അയാളെന്‍റ ഇടത്തെ കാലെടുത്ത് മടിയില്‍ വച്ചിട്ട് ഓരോ വിരലിലും ഉമ്മ വച്ചു.. ആ ഒരൊറ്റ നിമിഷം എനിക്ക് ചിറകുകള്‍ മുളക്കുന്നതായും ഞാനേതോ രാജ്യത്തെ രാജകുമാരിയായും വരെ തോന്നിപ്പോയി.. അയാള്‍ക്കപ്പോള്‍ ദൈവത്തിന്‍റ മുഖമായിരുന്നു.."
അവള്‍ ചിരിച്ചുകൊണ്ട് കരഞ്ഞപ്പോള്‍ മേരിക്കുട്ടി ബാല്‍ക്കണിയിലേക്ക് നടന്ന് കൈവരികളില്‍ പിടിച്ചുകൊണ്ട് കണ്ണുകളടച്ചു.
റുബിയും മരിയയും അന്നയുമപ്പോള്‍ അവളോടു ചേര്‍ന്നു നിന്നു, പുറത്ത് ചുവന്ന ആകാശം മേഘങ്ങള്‍ കൊണ്ട് പര്‍വ്വതങ്ങള്‍ വരച്ചിട്ടു. അതിന്‍റെ ഉച്ചിയില്‍ നിന്നൊരു വെളിച്ചത്തിന്‍റ കുങ്കുമക്കീറ് അവരെ തഴുകി നിന്നു. അവര്‍ക്കിടയിലൂടൊരു സ്നേഹ നദി ചിരി പടര്‍ത്തിയൊഴുകി.
പതിമൂന്നാം നമ്പര്‍ മുറിയില്‍ നാലു ഹൃദയങ്ങള്‍ പ്രകാശിച്ചു.
Gopakumar GK

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot