നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു കുട്ടിക്കഥ... ഒരു കുട്ടിയുടെ കഥ

Image may contain: Neethi Balagopal

'
രാവിലെ സ്കൂളിൽ പോകാൻ ദിയയെ തയ്യാറാക്കുകയായിരുന്നു രജനി. ഇടക്ക്
അടുക്കളയിലേക്കും ഓടും.പിന്നെ വന്ന് ദിയയുടെ യൂണിഫോം ഇടീച്ച് പിന്നെയും
ഓടും അടുക്കളയിലേക്ക്.ആ സമയത്ത് അവൾക്ക് തോന്നും ഒരു രണ്ടു കൈയൂടെ ദൈവം തന്നിരുന്നെങ്കിലെന്ന്. ഗ്യാസ് സ്റ്റൗവിന്റെ മേലെ പാൽ വച്ച് വന്നതുകൊണ്ടാ ഇങ്ങനെ ഓടേണ്ടി വരുന്നത്.അനിൽ അവിടെത്തന്നെ ഇരുന്ന്
പത്രപാരായണം നടത്തുന്നു.രജനിയുടെ ഓട്ടം കണ്ട് അനിലിനു കലി വന്നു.
"രജനീ നീയൊന്നടങ്ങി നില്ല് .ആ കൊച്ചിനെ മര്യാദക്ക് ഒരുക്കി അയക്കാൻ
നോക്ക്."
'
"നിങ്ങക്ക് പേപ്പറും നിവർത്തി ഇവിടങ്ങിനെ ഇരുന്നാ മതീലോ. നേരത്തിനും
കാലത്തിനും രണ്ടാളെയും പറഞ്ഞയക്കുന്നതിന്റെ പാടെനിക്കേ അറിയൂ."
അതും പറഞ്ഞവളോടി അടുക്കളയിലേക്ക്. ഗ്യാസ് ഓഫ് ചെയ്ത് തിരിച്ചോടി
ദിയയുടെ അടുത്തേക്ക് മുടി ചീകിക്കെട്ടാൻ.ചീപ്പെടുത്ത് വന്ന് അനിലിന്റെ
തലയിൽ ചീപ്പു വെച്ചതും അനിൽ പറഞ്ഞു:,
"ഇതു തന്നാ പറഞ്ഞത് ,നീ സമാധാനത്തോടെ പണി ചെയ്.ഇല്ലെങ്കി അവൾടെ
മുടിക്കു പകരം എന്റെ മുടി രണ്ടായി പിന്നിയിട്ടിരുത്തും."
"ഓ , പിന്നെ ആ തലയിലെന്തോ ഇരിക്കുന്നു എടുത്തിട്ടു രണ്ടായി പിന്നാൻ ?.
തിരക്കിന് അബദ്ധം പറ്റീതല്ലെ മനുഷ്യാ."
"ഉവ്വ് ഇന്നലെ അവൾടെ സോക്സ് എന്റെ കാലിലിടീക്കാൻ നോക്കിയതോ ?."
"ഓ എൻറ ദൈവമേ തെറ്റുപറ്റിപ്പോയി .."
അതിനിടയിൽ ഫോൺ ബെല്ലടിച്ചു.
ഫോണെടുത്തപ്പോ മറുതലക്കൽ ദിയേടെ കൂട്ടുകാരി ആ കാന്താരി അമേയ.
"ആന്റീ ദിയക്കു കൊടുക്കാവോ ?,,"
എന്താണിവൾക്ക് ഇത്ര നേരത്തേ പറയാൻ അതും ഈ തിരക്കിനിടയിൽ ..
"എടീ ഇതാ . നിനക്കാ ഫോൺ വേഗം വെക്കണം ട്ടോ. ഇപ്പത്തന്നെ വൈകി ."
ദിയ ഫോണും എടുത്ത് അകത്തേക്കു പോകുന്നതിനിടയിൽ അമേയയോടു
താങ്ക് യൂ എന്നു പറയുന്നതു കേട്ട് രജനി തിരിഞ്ഞു നോക്കി .'എന്തിനാണാവോ
താങ്ക് യൂ .? ഇവൾടെ കാര്യങ്ങൾ പലതും പ്രവചനാതീതമാണ്.എപ്പോ എന്തു ചെയ്യുമെന്നു ഒരിക്കലും പറയാൻ വയ്യ . '
അടുക്കളയിൽ പോയി ബാക്കി പണികൾ ചെയ്തു വന്നപ്പോഴും
ദിയ ഫോണിലാ .അതു കണ്ട് രജനിക്ക് ദേഷ്യം വന്നു .
"ഇനിയും ഫോൺ വെച്ചില്ലേ ?നിന്റെ വാനിപ്പോ എത്തും ."
"ഇത് അനുഷയാ അമ്മേ ?"
"ങേ അപ്പോ മറ്റവളെന്തിയേ?. അല്ല എന്താ എല്ലാരും രാവിലെ ?"
"ചുമ്മാ വിളിച്ചതാ" .
"ചുമ്മാതൊന്നുമല്ല അണിയറയിൽ എന്തോ നടക്കുന്നുണ്ട് കേട്ടോ .നിന്റെയല്ലേ മോൾ ?"
അനിലിനെ ഒന്നു രൂക്ഷമായി നോക്കിക്കൊണ്ട് രജനി ദിയയുടെ ബാഗെടുത്ത്
ഒരു കൊട്ടു കൊട്ടി '.. പിന്നെ മോളെയും കൂട്ടി പുറത്തേക്കു നടന്നു .അപ്പോഴും
ഫോൺ ബെല്ലടിക്കാൻ തുടങ്ങി .തിരിച്ചോടാനാഞ്ഞ ദിയയെ വലിച്ചോണ്ട്
ഗേറ്റിനടുത്തേക്കു നടന്നു .അവൾ തിരിഞ്ഞു നോക്കിക്കൊണ്ടു നടക്കുന്നതു
കണ്ട് രജനിക്കു കലിയേറി .
"നീ വരുന്നുണ്ടോ?.".
അപ്പോഴേക്കും സ്കൂൾ വാനെത്തി .അവളെ അയച്ചതിനു ശേഷം വീട്ടിലേക്കു നടക്കുമ്പോഴും ആലോചിച്ചത് ഇതാണ്
ഇവളെന്താണോ കാട്ടിക്കൂട്ടാൻ പോവുന്നേ ? അവൾക്കു വികൃതി കുറച്ചു കൂടുതലാണ്.. ചിലപ്പേഴൊക്കെ അവളുടെ കുരുത്തക്കേടിനു മുന്നിൽ തല കുനിക്കേണ്ടി വന്നിട്ടുണ്ട് ..
ഒരിക്കൽ അടുത്ത ബ്ലോക്കിലെ സിമ്രന്റെ അമ്മയെക്കണ്ടപ്പോൾ അവർ പറഞ്ഞു.
"രണ്ടു ദിവസം മുന്നേ ദിയയും കൂട്ടുകാരും കളിച്ചോണ്ടിരുന്നപ്പോൾ പന്ത് അവരുടെ ബാൽക്കണിയിൽ പോയി. അവരുടെ ചെറിയ മോൾ പന്ത് താഴോട്ടെറിഞ്ഞപ്പോൾ ഓടയിൽ വീണ് പന്ത് മോശമായി .അതിന് ദിയയും പിള്ളേരും കൂടിപ്പോയി ആ കുട്ടിയോടു കാശു ചോദിച്ചത്രേ .."
കഥ കേട്ട് അന്തം വിട്ട രജനി ദിയയോടു ചോദിച്ചപ്പോൾ പറയുകയാ
"ആ സിമ്രൻ വേണ്ടീട്ട് എറിഞ്ഞതാ ഓടയിലേക്ക് .അപ്പോപ്പിന്നെ കാശു ചോദിക്കണ്ടേ ?"
വീട്ടുപണിക്കിടയിൽ ഇങ്ങനെ ഓരോന്നോർത്തു നേരം പോയതറിഞ്ഞതേയില്ല .
ദിയ സ്കൂളിൽ നിന്നും വരാൻ മൂന്നര മണി ആവും.. അതിന്നും മുന്നേ ചെയ്യാനുള്ളതൊക്കെ ചെയ്തു തീർക്കണം .അവൾ വന്നു കഴിഞ്ഞാ
ഒന്നും നടപ്പില്ല .കണ്ണു തെറ്റിയാൽ തീർന്നു .
എല്ലാ പണിയും കഴിഞ്ഞ് ഒന്നു നടു നിവർത്തിയപ്പോഴേക്കും സമയം മൂന്നായി .
പിന്നെ കുറച്ചു സമയം ടി.വി ഓൺ ചെയ്തു .എന്നിട്ട് മാഗസിൻ കൈയിലെടുത്തു .
അപ്പോഴും മനസ് എവിടെയോ കൈമോശം വന്നതു പോലെയായിരുന്നു .ഒന്നിലും
ഉറച്ചു നിൽക്കാതെ ദിയയിലേക്കു തന്നെ കൊണ്ടെത്തിക്കുകയായിരുന്നു . അവളുടെ വികൃതികൾ , ചില നേരത്ത് ചില സംസാരങ്ങൾ ഒക്കെ വലിയവരെപ്പോലെയാണ് .
'കുഞ്ഞുവായിലെ വലിയ വർത്തമാനം' നിർത്താൻ ഇടക്കിടെ
പറയാറുണ്ടായിരുന്നെങ്കിലും അനിൽ പറയും,
" വിട്ടു കള .അതൊക്കെ വലുതാവുമ്പോ അവൾ താനെ പഠിച്ചോളും ..ചുമ്മാ അവളെ കുറ്റപ്പെടുത്താതെ".
അതോടെ രജനിയുടെ വായടയും .
'ഇനിയിന്നെന്തു പുകിലാണോ ഒപ്പിച്ചിരിക്കുന്നത് ?..'
ദിയയെ കൂട്ടി വീട്ടിലേക്കു നടക്കുന്നതിനിടയിൽ അവളുടെ കലപില സംസാരത്തിനിടയിലും രജനി ഉത്തരം ചികയുകയായിരുന്നു..
ഉച്ചയൂണിനു ശേഷം ചെറിയ മയക്കം കഴിഞ്ഞ് എഴുന്നേറ്റപ്പോഴേക്കും അനിൽ
ഓഫീസിൽ നിന്നും എത്തി .. ദിയ നല്ല ഉറക്കം ..ഉറങ്ങുന്നില്ലന്നും പറഞ്ഞിരുന്നപ്പോ
പിടിച്ചു കിടത്തിയുറക്കിയതാണവളെ ..എന്തോ ഉറങ്ങില്ലെന്നൊരു വാശി അവൾക്ക് .. ശീലം കൊണ്ടാവാം പിന്നെ ഉറങ്ങിപ്പോയി.
അനിലും രജനിയും ചായ കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് ആരോ ബെല്ലടിച്ചത് .
വാതിൽ തുറന്നപ്പോ ദിയയുടെ കൂട്ടുകാരാണ് .അമേയ അടങ്ങുന്ന നാലംഗ സംഘം .. കൈയിൽ സമ്മാനപ്പൊതികളുമായി നല്ല ഉടുപ്പുകളൊക്കെ അണിഞ്ഞ
ഒരു പാർട്ടിക്കു പോകുന്നതിന്റെ സകല ലക്ഷണങ്ങളും ഉണ്ടായിരുന്നു .
"എന്തേ എല്ലാരും കൂടി ? "
"ആന്റീ ദിയയെവിടെ ?."
"അവളുറക്കമാണല്ലോ. നിങ്ങളൊക്കെ എവിടെയാ പോകുന്നത് ?"
"ദിയേടെ ബർത്ത് ഡേ പാർട്ടിക്കു വന്നതാ ആന്റീ.."
പറഞ്ഞത് അടുത്ത ബ്ലോക്കിലെ ആകാശ്..
"ആര്ടെ പാർട്ടി ?"
രജനി കേട്ടതു വിശ്വസിക്കാനാവാതെ ഒന്നുടെ ചോദിച്ചു .അമേയയോട് ആണ് ചോദിച്ചതെങ്കിലും പറഞ്ഞത് ശ്രുതിയാണ് ..
"ദിയയുടെ .ഇന്നലെയെ വിളിച്ചു പറഞ്ഞതാ, അവളുടെ ബർത്ത് ഡേ ആണ് .
എല്ലാരും ഗിഫ്റ്റ് ഒക്കെ ആയി വരണമെന്ന് ".
'വെറുതെയല്ല രാവിലെയുള്ള ഫോൺ കോളും മറ്റും' .. രജനിക്കിപ്പോ
കാര്യം പിടികിട്ടിത്തുടങ്ങി .അവൾ അകത്തേക്കു നോക്കി വിളിച്ചു
"ദേ ഒന്നിങ്ങോട്ടു വന്നേ .ഇന്ന് നിങ്ങടെ മോൾടെ ബർത്ത് ഡേ ആണെന്നും പറഞ്ഞ് വാനരപ്പട മുഴുവനുണ്ട് ".
അനിൽ വന്നു നോക്കിയിട്ട് കുട്ടികളോട് അകത്തു കയറിയിരിക്കാൻ പറഞ്ഞു .
"അല്ലാ നിങ്ങളിതെന്തു ഭാവിച്ചാ അനിയേട്ട ?.. മക്കളേ ഇന്നവളുടെ...."
ഇത്രയുമായപ്പോഴേക്കും അനിൽ രജനിയെ തടഞ്ഞു കൊണ്ടു പറഞ്ഞു
"നീയവളെ വിളിച്ചോണ്ടു വന്നേ" .
രജനി പോയി ദിയയെ ഉണർത്തിയിട്ടു പറഞ്ഞു,
"എണീറ്റേ ,എനിക്കിപ്പോ അറിയണം നിന്റെ ബർത്ത് ഡേ ആണോടീ ഇന്ന് ?.."
ദിയ ഉറക്കച്ചടവോടെ രജനിയെ നോക്കി മിഴിച്ചു നിന്നു .പിന്നെ പെട്ടെന്നെന്തോ ഓർത്ത പോലെ വേഗം ബാത്ത് റൂമിൽ പോയി മുഖമൊക്കെ കഴുകി വന്നു .
പിന്നെ അലമാര തുറന്ന് നല്ല ഒരു ഉടുപ്പെടുത്തു .ഇതൊക്കെ കണ്ട് രജനിക്ക്
ദേഷ്യം വന്നു .
"നിന്നോടല്ലേ ചോദിച്ചത് ?.നിനക്ക് ചെവി കേട്ടുടേ ?.. പറയെടീ .."
അവൾ രജനിയുടെ കൈ മാറ്റിയിട്ടു പറഞ്ഞു .
"അമ്മ വാ നല്ല സാരിയുടുക്കണേ "
"പിന്നെ ,എനിക്കിതാ പണി ? നിന്റെ പിറന്നാളാണെങ്കിൽ വേണ്ടില്ല"
"അമ്മാ പ്ലീസ്.. നല്ലമ്മയല്ലേ .."
അതും പറഞ്ഞ് രജനീടെ കവിളിലൊരുമ്മ കൊടുത്തു
ദിയ .അതോടെ രജനി ഫ്ലാറ്റ് .
"എടീ ആ കുട്ടികളുടെ അടുത്തു നിന്ന് നിന്റെ ബർത്ത്ഡേ ആണെന്നും പറഞ്ഞ്
സമ്മാനമൊന്നും വാങ്ങിയേക്കല്ലേ .നാണക്കേടാണ് കേട്ടോ" .
അവളൊന്നും മിണ്ടാതെ ഹാളിലേക്ക് പോയി .അനിലിന്റെ ചെവിയിലെന്തോ
പറഞ്ഞു .. അനിൽ ഒരു നിമിഷം മറ്റു കുട്ടികളെ നോക്കി ,പിന്നെ അകത്തു
ചെന്ന് ഷർട്ട് എടുത്തിട്ടു .. രജനി പിറകേ ചെന്നു ചോദിച്ചു,
"നിങ്ങളെങ്ങോട്ടാ ?"
"ഒരു കേക്കും കുറച്ചു സ്നാക്സും വാങ്ങി വരാം ".
"നിങ്ങളതെന്തു ഭാവിച്ച ഇവളെയിങ്ങനെ പിൻതുണയ്ക്കുന്നെ ?.അത് നല്ലതല്ലാട്ടോ."
"പിള്ളേരു ആഘോഷിക്കട്ടെടീ .നീ പോയി കുറച്ചു ജ്യൂസോ മറ്റോ എന്തെങ്കിലും ഉണ്ടാക്കാൻ നോക്കൂ .പിന്നെ കുറച്ചു സേമിയപായസവും നിന്റെ വകയായിട്ട് .ഓക്കേ ?"
'
രജനി അന്തം വിട്ട് നിൽക്കെ അനിൽ വണ്ടിയെടുത്ത് മാർക്കറ്റിലേക്കു പോയി .
ദിയ കുട്ടികളോടായി പറയുന്നുണ്ടായിരുന്നു .
"നമുക്ക് ഇവിടൊക്കെ അലങ്കരിക്കാം .."
എല്ലാരും കൂടി തകൃതിയായി അവർക്കു ഒക്കും വിധത്തിൽ പെട്ടെന്ന് അലങ്കരിച്ചു .അപ്പോഴെക്കും കേക്കും ബാക്കി സാധനങ്ങളുമായി അനിലും എത്തി .
രജനി പായസമുണ്ടാക്കുന്ന തിരക്കിലായിരുന്നു ..
പണി തീർന്ന് ഹാളിലെത്തിയ രജനി അന്തം വിട്ടു .ആദ്യം കണ്ട നാലു പിള്ളേരെക്കൂടാതെ ഒരഞ്ചെണ്ണം വേറെയും .. എന്തു പറയാനാ ?..
"കേക്ക് കട്ട് ചെയ്യുന്നില്ലേ ദിയ ?'" കുട്ടികൾക്ക് ധൃതിയായി .
പെട്ടെന്ന് കാളിങ്ങ് ബെൽ അടിച്ചു ദിയ ഓടിപ്പോയി കതകു തുറന്നു .പുറത്ത്
വിമലയും പ്രിയയും .അവൾ അവരെക്കൂട്ടി അകത്തേക്കു വന്നു .
രജനി ഓർത്തു
'ഈശ്വരാ ഈ കുട്ടി ഇനിയാരെയാ വിളിക്കാൻ ബാക്കി'? വല്ല കാര്യേമുണ്ടോ ?'
ദിയ പ്രിയയെക്കൂട്ടി നേരെ കേക്കിന്റെ മുന്നിൽ നിർത്തി ..
"അമ്മയും വാ "
രജനി കേക്കിന്റെ പെട്ടി തുറന്നപ്പോൾ അതിൽ ' ഹാപ്പി ബർത്ത് ഡേ പ്രിയ'
എന്നു കണ്ട് രജനി ദിയയുടെയും പിന്നെ അനിലിന്റെയും മുഖത്തേക്കു മാറി മാറി നോക്കി .. നൂറു ചോദ്യങ്ങളടങ്ങിയ നോട്ടം.. അപ്പോൾ അനിൽ പറഞ്ഞു
"ഇന്ന് പ്രിയയുടെ ബർത്ത് ഡേ ആണ് .ഇവൾക്ക് വലിയ ആഗ്രഹം പ്രിയയുടെ
ബർത്ത് ഡേ ആഘോഷിക്കണമെന്ന് .എല്ലാരും കൈയടിച്ചു പാടിക്കേ ഹാപ്പി ബർത്ത് ഡേ ടു യൂ .".
അവിചാരിതമായിക്കിട്ടിയ സർപ്രൈസീൽ പ്രിയയുടെ മിഴികൾ തടാകങ്ങളായി .
രജനിയുടെ അകത്തെന്തോ കിടന്നു വിങ്ങുന്നതു പോലെ..'
'ദിയയുടെ കുസൃതികൾക്കുള്ളിൽ ഇത്രേം നന്മയുണ്ടായിരുന്നോ? .ദിയയുടെ
പിറന്നാളാഘോഷങ്ങൾക്ക് ആ കുട്ടിയെ വിളിക്കുമ്പോഴും ഒരിക്കൽ പോലും അവളുടെ പിറന്നാളെപ്പോഴാണെന്ന് അന്വേഷിച്ചിട്ടില്ല.. അവൾക്ക് പിറന്നാളുണ്ടാവുമെന്നു പോലും ഓർത്തില്ല .തന്റെ കണ്ണുകൾ ഈറനണിയുന്നത് രജനി അറിഞ്ഞു .ഇടംകൈകൊണ്ട് കണ്ണീർ തൂത്തു കളഞ്ഞ് കൊണ്ട് രജനി പറഞ്ഞു ..
"വിമല വരൂ"
വിമല ഫ്ലാറ്റുകളിൽ ഓടിനടന്നു വീട്ടുവേല ചെയ്യുന്ന ഒരു പാവമാണ് .അവരുടെ മുന്നാമത്തെ മകളാണ് പ്രിയ .രജനിക്ക് ആവശ്യം വരുമ്പോൾ ഓടിയെത്തും അമ്മയും മകളും .
അവരുടെ മുഖത്ത് അമ്പരപ്പും സന്തോഷവും നിറഞ്ഞ ഭാവം .
ജീവിതത്തിലിന്നു വരെ പ്രിയക്ക് ഒരു നല്ല ഉടുപ്പോ ഒന്നും വാങ്ങിക്കൊടുക്കാൻ
പറ്റീട്ടില്ല .പകലന്തി വരെ താനും മക്കളും നടുവൊടിയും വരെ പണിയെടുത്താണ്
കുടുംബം നടത്തിപ്പോകുന്നത് .ഭർത്താവ് കള്ളു കുടിയും തല്ലുപിടിയുമായി
കുടുംബം നോക്കാതെ എന്നും തനിക്ക് തീരാ വേദനയായി ജീവിക്കുന്നു -
എല്ലാവരും കൂടി ബർത്ത് ഡേ സോങ്ങ് പാടി .പ്രിയ കേക്കു മുറിച്ചു, ജീവിതത്തിലാദ്യമായി .കൂട്ടുകാർ തനിക്കായി കൊണ്ടു വന്ന സമ്മാനം പ്രിയക്കു
സമ്മാനിക്കാൻ ദിയ എല്ലാവരോടും പറഞ്ഞു .ആഘോഷങ്ങളെല്ലാം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയി .
"ചേച്ചീ ഞാനിതൊരിക്കലും മറക്കില്ല "
വിമല രജനിയുടെ കൈകൾ കണ്ണിലേക്കു ചേർത്തു പിടിച്ചു വിതുമ്പി.. അവർ യാത്ര പറഞ്ഞു പിരിഞ്ഞു .
ദിയ ഒരു ആശ്ചര്യ ചിഹ്നം പോലെ രജനിയുടെ മുന്നിൽ നിന്നു .അവൾ ചോദിച്ചു ,
"നിന്റെ കൂട്ടുകാർക്ക് അറിയാമായിരുന്നോ പ്രിയയുടെ ബർത്ത് ഡേ ആണെന്ന് ?"
"ഇല്ല ,പറഞ്ഞാ അവരു സമ്മാനം കൊണ്ടു വരില്ലമ്മാ ..അമേയക്കറിയാം .അവളോടു എന്റെ ബർത്ത് ഡേ ആണെന്നു പറഞ്ഞപ്പോ അവളെന്നോടു പറയുവാണ് അത് ഡിസംബറിലല്ലേ ? ഇനിയും കുറേ ഉണ്ടല്ലോന്ന് .പിന്നെ ഒരു ഗിഫ്റ്റ് അവൾക്ക് കൊടുക്കാന്ന് പറഞ്ഞപ്പോ സമ്മതിച്ചു ".
അതു കേട്ട് രജനിക്കും അനിലിനും ചിരി വന്നു ..
ഒരു കഷണം ചോക്ലേറ്റ് വേറൊരാൾക്കു കൊടുക്കാനിഷ്ടമല്ലാത്ത ഇവൾ ഇത്രേം
ഉദാരമനസ്കയോ?.രജനി അനിലിന്റെ നേരെ നോക്കി .. ആ കണ്ണുകളിലേക്ക്
നോക്കി പറയാതെ പറഞ്ഞു ..
"കണ്ടോ അനിലേട്ടാ എന്റെ മോൾ ,അല്ല നമ്മുടെ മോൾ .."
അനിൽ അതു മനസിലായെന്നോണം രജനിയെ നോക്കി കണ്ണുകൾ ചിമ്മി .
രജനി ദിയയെ തന്നിലേക്കു ചേർത്തു ,ചാരിതാർത്ഥ്യത്തോടെ ..
നീതി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot