നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുഞ്ഞളിയനും കല്യാണക്കാരും

Image may contain: Lipi Jestin, smiling, indoor

LipiJestin
*****************
ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോളായിരുന്നു എന്റെ മൂത്ത ചേച്ചിയുടെ കല്യാണം.രണ്ടു മാസങ്ങൾക്ക് ശേഷം രണ്ടാമത്തെ ചേച്ചിയുടേതും.
ഞങ്ങളുടെ വീട്ടിലേക്ക്‌ വലതുകാൽ കുത്തി കയറിയ ഈ ആറടി വീരന്മാർക്ക് 'അളിയോ' എന്നു വിളിക്കുവാൻ പേരിനു പോലും ഒരു ആൺപിറന്നോൻ ഇല്ലാഞ്ഞതിനാൽ അവർ ആറാമത്തെ എന്നെ 'കുഞ്ഞളിയോ '... എന്നു നീട്ടി വിളിച്ചു.
അന്നത്തെ കാലത്ത് മൊബൈലോ കംപ്യൂട്ടറോ ടിവിയോ എന്തിന് പരപരാന്ന് കാറാത്ത നേരെ ചൊവ്വേയുള്ള ഒരു റേഡിയോ പോലും വീട്ടിൽ ഉണ്ടായിരുന്നില്ല എന്നോർക്കണം.
അതുകൊണ്ട്
വീട്ടിൽ കയറി വന്ന പുരുഷ കേസരികളുടെ ബോറടി മാറ്റാൻ ഞാൻ എന്ന ഉപകരണം സദാസമയവും അവരുടെ പുറകെ കൂടി അവരെ കൊണ്ട് അവരുടെ പലജാതി വീരസാഹസിക കഥകൾ പറയിപ്പിച്ച്‌ നാളുകൾ നീക്കികൊണ്ടിരുന്നു.
അതിന് പ്രത്യുപകാരമായി അവർ എന്നെ അവരുടെ മധുവിധു നാളുകളിൽ സിനിമക്ക് കൊണ്ട് പോകുകയും , കപ്പലണ്ടിയും പോപ്പിൻസും വാങ്ങി തരുകയും, ബെർത്ഡേക്ക് പുതിയ ഡ്രസ്സുകൾ സമ്മാനിക്കുകയും ചെയ്യുമായിരുന്നു.
ആദ്യത്തെ രണ്ടും പ്രണയ വിവാഹങ്ങൾ ആയിരുന്നതിനാൽ ഈ കുഞ്ഞളിയന് അവരുടെ വിവാഹ കാര്യത്തിൽ വല്ല്യ റോളൊന്നും ഉണ്ടായിരുന്നില്ല.എന്നാൽ മൂന്നാമത്തെ ചേച്ചിക്ക്‌ കല്യാണാലോചന വന്നപ്പോൾ മുതൽ കുഞ്ഞളിയന്റെ ചുമലിൽ ഉത്തരവാദിത്വങ്ങൾ വന്നു പതിച്ചു.
മൂന്നാമത്തെ ചേച്ചിക്ക് പൊക്കം കൂടിയതിനാൽ വരുന്നവൻമാരുടെ കൃത്യമായ പൊക്കം കണ്ടു പിടിക്കുന്നത് എന്റെ മാത്രം ഉത്തരവാദിത്വമായി മാറി.
ഇളയതായതു കൊണ്ടും തമ്മിൽ ഭേദം ചെറിയ ക്ലാസ്സിൽ ആയിരുന്നത് കൊണ്ടും കല്യാണ ചെറുക്കനും കൂട്ടരും വരുമ്പോൾ അവരെ കാണാനുള്ള സ്വാതന്ത്ര്യം നാലാമത്തെയും അഞ്ചാമത്തെയും ചേച്ചിമാരെക്കാൾ എനിക്കുണ്ടായിരുന്നു.
പെണ്ണ് കാണാൻ വരുന്ന ചെറുക്കൻ വീടിന്റെ അകത്തോട്ടേക്കുള്ള കട്ടിളപടി കടന്നാലുടൻ തന്നെ കട്ടിള പടിയിൽ ചെറുക്കന്റെ പൊക്കം കയ്യിലിരിക്കുന്ന ചോക്ക് കൊണ്ട് സ്റ്റൂളിൽ കയറി രേഖപ്പെടുത്തുക എന്നതാണ് ആദ്യപടി.
അടുത്തത് കസേരയിൽ ഇരിക്കുന്ന ചെറുക്കന്റെ പുറകിൽ പോയി ഇളിച്ചു നിന്ന് കഷണ്ടി ഉണ്ടോ ഇല്ലയോയെന്ന് ബോദ്ധ്യപ്പെടുക. ചിരിക്കുമ്പോളുള്ള പല്ലിന്റെ വിടവ്,സംസാരിക്കുമ്പോളുള്ള നാവിന്റെ സ്ഫുടത, കൈകാലുകളുടെ വിരലുകളുടെ എണ്ണം ഇത്യാദി നോട്ട് ചെയ്യേണ്ടതാണ്.അതിൽ ഏറ്റവും പ്രധാനം ചേച്ചി ചായ കൊണ്ടു വരുമ്പോൾ ചെറുക്കൻ ചേച്ചിയെ തന്നെയാണ് നോക്കുന്നത് എന്ന് നിർബന്ധമായും ഉറപ്പ് വരുത്തണം.
ഇത് ചെറുക്കൻ വന്നതിന് ശേഷം ഉള്ള സീനുകൾ.
അതുക്കും മുൻപേ തിരശീലക്ക് പുറകിൽ പല കോണ്ട്രാ സീനുകളും ഉണ്ട്.
പല ബ്രോക്കർമാരും രണ്ടു ദിവസം മുൻപേ തന്നെ പറഞ്ഞിട്ടാണ് ചെറുക്കനെയും ബന്ധുക്കളെയും കൊണ്ടു വരിക.അപ്പോൾ നമുക്ക് വീടും പരിസരവും ഒതുക്കാനും നിരനിരയായി പലഹാരങ്ങൾ ഒരുക്കി വെക്കുവാനുമുള്ള സമയം വേണ്ടുവോളം കിട്ടും.
ചിലവന്മാർ ഒരു പെണ്ണിനെ കണ്ട് ഇഷ്ടപെട്ടില്ലെങ്കിൽ നേരെ അവരേം വിളിച്ചോണ്ട് ഓടി കേറി ഇങ്ങോട്ട് വന്നോളും!.
വന്ന കാറ് വീടിന്റെ വളവിൽ നിർത്തിയിട്ടിട്ടായിരിക്കും നമ്മളോട് ഇങ്ങനെയൊരു കാര്യം തന്നെ അവതരിപ്പിക്കുക.
അപ്പോൾ വീട്ടിൽ പ്രളയം കേറിയ പോലെയൊരു വെപ്രാളമുണ്ട്.
പെണ്ണ് സോപ്പും കൊണ്ട് കുളിമുറിയിലേക്കും, അമ്മ സാരി പൊക്കി കുത്തി അടുക്കളയിലേക്കും, അപ്പൻ ആധി പൂണ്ട് മുറ്റത്തോട്ടും, ചേച്ചിമാർ ചൂലും കൊണ്ട് അകത്തോട്ടും, ഈ ഞാൻ വാലും കുത്തി അയല്പക്കത്തോട്ടും കുതിച്ചു പായും!
ഈ പായും പുലിക്ക് ഒരേ ഒരു ഉദ്ദേശം ഒരൊറ്റ ലക്ഷ്യം...
'കളക്‌ഷൻ ഓഫ് പലഹാരം' !!!
വടക്കേന്നും പടിഞ്ഞാറേന്നും കളക്ട് ചെയ്യുന്ന പലഹാരങ്ങളെ വിരുന്നുകാർ കാണാതെ അടുക്കളയുടെ സൈഡിലുള്ള ജനലിലേക്ക്‌ നല്ല ഒന്നാംതരം പലക വെച്ചൊരു പാമ്പൻ പാലം സൃഷ്ട്ടിച്ച്‌ അതിലൂടെ സെയ്ഫ് ആയി സ്ളാബിലേക്ക്‌ ഇറക്കുന്നതിൽ വിദഗ്‌ധയായിരുന്നു ഈ കുഞ്ഞളിയൻ!.
വിരുന്നുകാർ പോയി കഴിയുമ്പോൾ ഇതു മുഴുവൻ എനിക്ക് തന്നെ തിന്നു തീർക്കാം എന്ന പ്രത്യാശ കൺമുൻപിൽ ഇൻഡിക്കേറ്റർ പോലെ കിടന്നു പ്രകാശിക്കുന്നതിനാൽ ഞാൻ എന്റെ നാണം പണയം വെച്ചും ഈ പിച്ചയെടുപ്പും കള്ളകടത്തും എന്നും നടത്തിപോന്നു.
പലഹാരങ്ങൾ മനോഹരമായി തിന്നു തീർക്കുവാൻ മാത്രമല്ല....
അതിമനോഹരമായി ഒരുക്കാനും എനിക്കറിയാം!.
ആരോറൂട്ട് ബിസ്ക്കറ്റുകൾ/അച്ചപ്പം മേൽക്കുമേൽ വട്ടത്തിൽ നിരത്തി റോസാപ്പൂ ഉണ്ടാക്കുക, ലഡു/ജിലേബി നിരനിരയായി വെച്ച്‌ പിരമിഡ് ആകൃതി വരുത്തുക.കേക്ക് ഒരു പൊടി പോലും പുറത്തു വരാതെ കൃത്യമായി മുറിച്ച്‌ മുറിച്ചിട്ടേ ഇല്ലാത്ത മട്ടിൽ വെക്കുക, കുഴലപ്പം ചതുരത്തിൽ അടുക്കി വേലികെട്ട് തീർക്കുക, മിക്സ്ചർ, കായ വറുത്തത്,കശുവണ്ടി വറുത്തത്, കപ്പലണ്ടി റോസ്റ്റ് തുടങ്ങിയവ മറക്കാതെ നിരത്തുക ഇത്യാദി പരിപാടികൾ എന്റെ മാത്രം തലയിൽ ആയിരുന്നു.
ഒരിക്കൽ, ഒരിക്കൽ മാത്രം,
അതും തുടക്കത്തിൽ... എനിക്കൊരു പറ്റു പറ്റി. ഞാൻ നോക്കിയപ്പോൾ അമ്മ ഒരുപടല പൂവൻ പഴം അങ്ങനെ തന്നെ ഒരു പ്ലേയ്റ്റിൽ വെച്ചിട്ട് പോയിരിക്കുന്നു.എന്റെ മനസ്സിലെ ഡെക്കറേഷൻ കമ്മിറ്റി ഉണർന്നു.പൂവൻ പഴത്തെ അതിന്റെ പടലയിൽ നിന്നും അതി വിദഗ്ധമായി മുറിച്ചു മാറ്റി പ്ലേറ്റിൽ കൊക്കപുഴു പോലെ വളച്ചു വളച്ചു വെച്ചു. അന്ന് കിട്ടിയ ചെവിയിലെ തിരുമ്മൽ ദേ...ദിവിടെ ഇന്നും ചൊക ചൊകാന്ന് കിടക്കാണ്‌!!.
പലഹാരം കുമുകുമാന്ന് വെട്ടി വിഴുങ്ങി,
ചായ കൊടുക്കുന്ന പെണ്ണിന്റെ ചുറ്റളവും എടുത്ത് കഴിഞ്ഞാൽ പിന്നെ ചെറുക്കനും കൂട്ടരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പറമ്പിന്റെ ചുറ്റളവിലാണ്. അവരുടെ കൂടെ വന്നിരിക്കുന്ന കുറേ കുനിഷ്ട്ട് സ്ത്രീകളാകട്ടെ തങ്ങളുടെ വൃത്തികെട്ട കണ്ണുകൾ പായിക്കുന്നത് വീടിന്റെ അകത്തളങ്ങളിലേക്ക്‌ ആയിരിക്കും!
"ഇത്തിരി വെള്ളം തന്നേ ചേടത്തിയാരെ" എന്നും പറഞ്ഞ് ആരെങ്കിലും അടുക്കളയിലേക്കും, മുട്ടാത്ത മൂത്രത്തെ "ഒഴിക്കട്ടെ "എന്നും പറഞ്ഞ് ചില അമ്മായിമാർ ബാത്റൂമിലേക്കും, "വീട്ടുകാരെ കാണട്ടെ" എന്നും പറഞ്ഞ് കുറേ എണ്ണം ബെഡ് റൂമിലേക്കും മാർച്ച് ചെയ്യും.എന്തിനാ? പെണ്ണിന്റേം കൂട്ടരുടേം വൃത്തിക്ക് മാർക്കിടാൻ!!
അത് കൊണ്ട് ബെഡ് ഷീറ്റുകൾ, തലയിണകൾ, പുതപ്പുകൾ, കർട്ടനുകൾ, ഇവയൊക്കെ വൃത്തിക്ക്‌ അല്ലേ കിടക്കുന്നത് എന്ന് നോക്കേണ്ടത് ഈ കുഞ്ഞളിയന്റെ കർമ്മമാണ്.
ഒരു ഒഴിവു ദിവസം... ഏതാണ്ട് രാവിലെ ഏഴുമണി ആയപ്പോഴേക്കും ഒരു ബ്രോക്കർ ഓടി വന്ന് അപ്പനോട് ഇന്നൊരുകൂട്ടർ മൂന്നു മണിക്ക് വരുമെന്നുണർത്തിച്ചു.
കുഞ്ഞളിയന് പലഹാരങ്ങൾക്കുള്ള പർച്ചേസ് ഓർഡർ അപ്പൊ തന്നെ കിട്ടിബോധിച്ചു.
കടയിൽ പോകാൻ തയ്യാറായി നിൽക്കുമ്പോളാണ് കുഞ്ഞളിയന്റെ മൂക്കിലേക്ക് മൂത്രത്തിന്റെ കുമ്മിയ മണം ഒരു ദാക്ഷീണ്യവും കൂടാതെ അടിച്ചു കയറിയത്.മൂത്ത രണ്ടു ചേച്ചിമാരുടെ സന്താനങ്ങളുടെ കനത്ത സംഭാവനയാണത്!.
മൂന്ന് ചായ്പ്പിലെയും കട്ടിലിന്മേൽ ഇട്ടിരിക്കുന്നത് അന്നത്തെ കാലത്ത് അമ്മാമ്മ രാപകൽ കുത്തിയിരുന്ന് പഞ്ഞി കുത്തി കുരു കളഞ്ഞ് നനുനനുത്ത വെള്ളക്കെട്ട് നിറച്ചുണ്ടാക്കിയ മെത്തകളാണ്.
പിള്ളേരെ കിടത്താനായി അമ്മ പ്ളാസ്റ്റിക് ഷീറ്റ് ഓരോ മെത്തയിലും വിരിച്ചിട്ടുണ്ടായിരുന്നെങ്കിലും ആൺപിള്ളേർ ആയത് കൊണ്ട് അമ്മ വരച്ച റൂട്ട് മാപ്പിൽ കൂടിയൊന്നും അവരുടെ മൂത്രം ഒഴുകിയിരുന്നില്ല!.അതിനു പകരം അക്രമാസക്തയായ പുഴയെ പോലെ അത് തോന്നിയ വഴിക്ക്‌ കുതിച്ചു പാഞ്ഞുകൊണ്ടേയിരുന്നു. അതിന്റെ തിക്‌തഫലമായി മെത്തയുടെ പല ഭാഗങ്ങളിൽ അഗാധമായ കുണ്ടും കുഴിയും പ്രത്യക്ഷപ്പെടുകയും ആ കുഴിയെല്ലാം അമ്മ പിന്നെയും പഞ്ഞി തിരുകി വേറെ കളറുള്ള തുണി കൊണ്ട് തുന്നി ശെരിയാക്കുകയും ചെയ്യുമായിരുന്നു.
അങ്ങനെ പഞ്ഞി നിറച്ച ആ അണക്കെട്ട് നിറഞ്ഞു കവിഞ്ഞാണ് ആ മൂത്രകുമ്മൽ എന്റെ മൂക്കിൽ കിടന്ന് കുമ്മിയടിക്കുന്നത്.
എന്നിലെ വൃത്തിക്കാരി മൂന്ന് ചായ്പ്പിലെയും ബെഡ് ഷീറ്റും തലയിണയും പുതപ്പും വാരി വലിച്ച്‌ അലക്കു കല്ലിൽ കൊണ്ടിട്ടു.അവിടം വരയേ എനിക്ക് പ്രവേശനം ഉള്ളു.എന്നെക്കാൾ പൊക്കത്തിൽ നിൽക്കുന്ന അലക്കു കല്ലിൽ അലക്കേണ്ടത് എന്റെ തലക്ക് മൂത്തവരുടെ പണിയാണ്.അവർ അത് വൃത്തിയായി കഴുകി അഴയിൽ ഉണക്കാനിട്ടു.
പർച്ചേസ് ഓർഡർ പ്രകാരമുള്ള പലഹാരങ്ങൾ വീട്ടിലേക്ക്‌ ഡെലിവറി ചെയ്യാൻ വന്ന ഞാൻ കണ്ടത് വീടിന് മുന്പിലൊരു വെളുത്ത കാറും കുറെ അപരിചിതരും.
അപ്പുറത്തെ പറമ്പിലെ വേലിക്കിടയിലൂടെ ഞാൻ അടുക്കള ഭാഗത്തേക്ക് ചെന്ന് ജനലക്കിടയിലൂടെ തലയിട്ട് അമ്മയോട് ചോദിച്ചു...
"ആരാ!"
"മൂന്നു മണിക്ക് വരാന്ന് പറഞ്ഞവരാ ...
പത്തുമണിക്കേ വന്നു!!."
ഞാൻ സ്വന്തം പാമ്പൻ പാലത്തിലൂടെ കയ്യിലുള്ള സാധനങ്ങൾ അടുക്കളയിലിറക്കി പിന്നിൽ കൂടി അകത്തോട്ടു ചെന്നു.
അവിടെ ഏതോ ഉരുൾ പൊട്ടിയ ഒരു പ്രതീതി!!ചേച്ചിമാർ വടക്കും കിഴക്കും ലക്ഷ്യമില്ലാതെ ഓടി നടക്കുന്നു.ഞാൻ ചെന്ന വഴി ഏതോ ഒരു അഗ്നിപർവതം പൊട്ടിത്തെ റിച്ച പോലൊരു ചോദ്യം!
" നിന്നോടാരാ പറഞ്ഞേ ഈ ബെഡ്ഷീറ്റും കവറും പൊതപ്പുമൊക്കെ കൊണ്ട് അലക്കാനിടാൻ!!"
അതു കേട്ട് കണ്ണും വായും തുറന്ന് പിടിച്ചു നിന്ന എനിക്ക് അഗ്നിപർവതത്തിന്റെ ലാവയുടെ ചൂടും പുകച്ചിലും എന്റെ വലത്തേ കൈയ്യുടെ അടിയിലെ ഉള്ളെറച്ചിയിൽ നന്നായി അനുഭവപ്പെട്ടു.
ആ അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ കണ്ടു....കണ്ടം വെച്ച കോട്ടിട്ട് മലർന്നു കിടക്കുന്ന ആ മൂന്നു പഞ്ഞി മെത്തകൾ!!
വേറെ ഷീറ്റ് ഇട്ടു കൂടെ എന്ന് നിങ്ങൾ ചോദിക്കും.
പക്ഷെ ഞാൻ ചോദിക്കില്ല.
അങ്ങനെ വെറും വാക്ക് ചോദിക്കാൻ പോലും വേറെ ബെഡ് ഷീറ്റോ തലയിണ കവറോ പുതപ്പോ അന്ന് ഇല്ലായിരുന്നു!!
പെണ്ണ് കാണാൻ നിന്ന് കൊടുത്ത ചേച്ചിയെക്കാൾ ടെൻഷൻ ഈ കുഞ്ഞളിയ നായിരുന്നു.അവരെങ്ങാനും നമ്മുടെ പഞ്ഞി മെത്തകൾ കണ്ടാൽ!! ഹോ !! ഈ കല്യാണം നടന്നില്ലെങ്കിലും വേണ്ടില്ല... ഞങ്ങടെ മെത്ത ഇവർ കാണല്ലേ മിശിഹാ തമ്പുരാനെ എന്നു ഞാൻ മുട്ടിപ്പായി പ്രാർത്ഥിച്ചു.
"അനിയത്തിമാരെ കാണട്ടെ" ...എന്ന ആ അത്യാഗ്രഹ വിളിക്ക് മുൻപായി തന്നെ ചേച്ചിമാർ ബെഡ് റൂമിൽ നിന്നും ഇറങ്ങി വാതിലിന് കുറുകെയായി നിന്നെങ്കിലും ഒരു കാര്യവുമുണ്ടായിരുന്നില്ല.അതിലെ ഒരു തള്ള ചേച്ചിമാരെ തള്ളി അകത്തു കയറി.ഞാൻ അകത്തേക്ക് ഓടി കയറി മെത്തയിൽ കയറി ഇരുന്ന് എന്റെ പാവാട കൊണ്ട് കണ്ടം വെച്ച ഭാഗം മറയ്ക്കാൻ ശ്രമിച്ചെങ്കിലും ബാക്കി ഭാഗങ്ങൾ ആ തള്ളയെ നോക്കി വെളുക്കെ ഇളിച്ചു.ആ തള്ള കണ്ടം വെച്ച മെത്തയേയും ഞങ്ങളെയും മാറി മാറി നോക്കി ദയനീയമായി ചിരിച്ചു കൊണ്ടേയിരുന്നു.
അതെ... നിങ്ങൾ ഇപ്പോൾ മനസ്സിൽ പറഞ്ഞതു പോലെ തന്നെ ആ തള്ളയുടെ കണ്ണുകൾ ഞങ്ങളെ നോക്കി പറഞ്ഞു...
" അയ്യേ...ദാരിദ്ര്യം!"
എനിക്കങ്ങട് ദേഷ്യവും ദുഃഖവും കൊക്കക്കോള പോലെ നുരഞ്ഞ്‌ പതഞ്ഞ്‌ പൊന്തി വന്നു.ആ തള്ളയെ ഒരു തള്ള് തള്ളിയിട്ടാലോ എന്നു വരെ ഞാൻ കലി തുള്ളി ചിന്തിച്ചു.
പെണ്ണ് കാണലിനും മെത്ത കാണലിനും ശേഷം അവര് 'യെസ് 'മൂളണോ അതോ 'നോ' മൂളണോ എന്ന് കുശുകുശുപ്പ്‌ നടത്താൻ വേണ്ടി വീടിന്റെ തെക്കേപുറത്തോട്ടിറങ്ങി.
വീട്ടുകാർ എല്ലാവരും വീടിനകത്ത് നിശബ്ദത പാലിച്ച് നിന്നപ്പോൾ ഞാൻ തെക്കേ ജനലക്ക് നിന്ന് കർട്ടൻ പൊന്തിച്ചു നോക്കി.
അതാ അവർ നിൽക്കുന്ന
തിന്റെ ബാക്ക് ഗ്രൗണ്ടിൽ മോണിറ്ററിലെ സ്ക്രീൻ സേവർ എന്ന പോലെ... അഴയിൽ നമ്മുടെ ബെഡ്‌ഷീറ്റും പൊതപ്പും തലയിണ കവറുകളും
ഇളം കാറ്റിൽ കിടന്നാടിയുലയുന്നു!!
ആ തള്ളയുടെ കണ്ണുകൾ ആ ബാക് ഗ്രൗണ്ട് സീൻ ഒപ്പിയെടുത്തു എന്നെനിക്ക് ബോധ്യമായപ്പോളാണ് എന്റെയുള്ളിൽ ഘനീഭവിച്ചു കിടന്ന അപമാനം അലിഞ്ഞില്ലാതെയായത്!
പോകാൻ നേരത്ത് അവർ പറഞ്ഞു....
"വേളാങ്കണ്ണിക്ക് പോയിരിക്കുന്ന ഒരു നാത്തൂന് കൂടി പെങ്കൊച്ചിനെ ഒന്നു വന്നു കാണണം.എന്നിട്ട് തീരുമാനം അറിയിക്കാം."
"ആര് വരുന്നുണ്ടെങ്കിലും
....സമയം ഒന്ന് പറഞ്ഞിട്ട് വരണം!!"
ആ അശ്ശരീരി കേട്ട് ചെറുക്കന്റെ വീട്ടുകാരും പെണ്ണിന്റെ വീട്ടുകാരും ഞെട്ടിതിരിഞ്ഞ് മറിഞ്ഞ് താഴോട്ടു കുനിഞ്ഞു നിന്ന് എന്നെ നോക്കി... ആരാണിത് കല്പിക്കുന്നതെന്നറിയാൻ!!
ആരായാലെന്താ... പറയാനുള്ളത് നേരെ ചൊവ്വേ മുഖത്ത് നോക്കി പറയണം.അല്ല പിന്നെ!
ഈ കുഞ്ഞളിയനോടാണോടാ നിങ്ങളുടെയൊക്കെ കളി!!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot