നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സമാഗമം..... (കഥ)


തിഥിയും പക്ഷവും സമയകാലാദിയും വഴിമാറുന്ന മരണത്തിന്റെ കാലടികൾ, കണ്ണീരിന്റെ നനവും വേർപാടിന്റെ വേദനയും സമ്മാനിച്ച് മോക്ഷംപകരുന്നത് ഒരാത്മാവിനു മാത്രമല്ല, ജൻമബന്ധങ്ങളുടെ ചരടുകൾ കാലപ്പഴക്കത്താൽ ദ്രവിക്കുമ്പോൾ പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രമാവാൻ കൊതിക്കുന്ന ഒരുപാട് മനസ്സുകൾക്കുകൂടിയാണ്.
മേലേപ്പാട്ട് മാധവിയമ്മ മോക്ഷപ്രാപ്തിയ്ക്കായി ഇമവെട്ടാതെ കാത്തിരിക്കുന്നത് കഴിഞ്ഞ മൂന്നുവർഷത്തോളമായി .പ്രായാധിക്യം തളർത്തിയ ദേഹവുംഓർമ്മകളും ചിലപ്പോഴൊക്കെ കൊച്ചുമകളെ ഓർത്ത്കരയും ... ഏഴ് മക്കളിൽ ആറുപേരും ഇടവിട്ട് പരിചരിച്ചെങ്കിലും ഏകമകളുടേയും കൊച്ചുമകളുടേയും അഭാവം മിന്നിമറയുന്ന ഓർമ്മകളിൽ അവരെ ഈറനണിയിച്ചിരുന്നു .
സ്വന്തംകാര്യങ്ങൾ മാസങ്ങളായി തകിടംമറിഞ്ഞതോടെ മക്കൾക്കെല്ലാം അമ്മയുടെമരണം അനിവാര്യമാണെന്ന ചിന്തയുയർന്നു ... പക്ഷെ ... എപ്പോൾ ?
"ചന്തക്കടവിൽ ഒരമ്മയുണ്ട് ... എന്തൊക്കയോ സിദ്ധികളുണ്ടെന്ന് പറയുന്നു... സുഖമരണത്തിനായ് പലരും അവരെ കൊണ്ടോവാറുണ്ട്.. അവർവന്ന് കണ്ടാൽ മരണം നിശ്ചയാത്രെ...!"
അച്ചുമാമയുടെ അഭിപ്രായം കൂടി ഒന്നുപരീക്ഷിക്കാമെന്ന മക്കളുടെ കൂട്ടായതീരുമാനം നടപ്പിൽ വരുത്താൻ ഇളയവനായ ശിവരാമൻ ആ ദൗത്യമേറ്റെടുത്തു .
"ന്റെ മോള് വന്നോ ....?" അവ്യക്തമായ ആ ചോദ്യം മുറിയിലെ നാലുചുവരുകളിൽ തട്ടി പ്രതിധ്വനിച്ചതല്ലാതെ ആർക്കും ഒരുത്തരമുണ്ടായിരുന്നില്ല .ശിവരാമൻ അമ്മയുടെ നെറ്റിയിൽ തലോടിയ കൈ പിൻവലിച്ച് മുറിവിട്ടിറങ്ങി ...
.. ..............................
വലിഞ്ഞുമുറുകുന്ന ഇരുട്ടിനെ വകഞ്ഞുമാറ്റി ദിഗന്തങ്ങൾ പൊട്ടുമാറുച്ചത്തിൽ ചൂളംവിളിച്ചു വരുന്ന ട്രെയിനിലെ ജനാലയിൽ മുഖംചേർത്ത് , തന്നെത്തഴുകുന്ന കാറ്റിൽ ലയിച്ചിരിക്കുന്ന ഒരു പെൺകുട്ടി , അവളുടെ വസ്ത്രങ്ങളിൽ അവിടവിടെ രക്തംപുരണ്ടിരുന്നു .മാരകമായി പരിക്കേറ്റ അവളുടെ കൈയ്യിൽ ഒരു കുഞ്ഞ്പെട്ടിയുണ്ട് .ഇരു കൈകളാലും മുറുകെപ്പിടിച്ച ആ പെട്ടിയിലേക്ക് ഇടയ്ക്കിടെ അവൾ ശ്രദ്ധിക്കുന്നുണ്ട് ...
വാഹനം ഇടിച്ചതിന്റെ ആഘാതത്തിൽ തെറിച്ചുവീഴവേ കരിങ്കൽചീളുകൾ തലയിൽ തുളഞ്ഞുകയറുമ്പോൾ അവളൊന്നു കുതറിയിരുന്നു .. തൊട്ടപ്പുറം തന്റെ സ്വപ്നങ്ങൾ ചതഞ്ഞരയുന്നത് മറയുന്നദൃഷ്ടിയിൽ അവൾക്കുകാണാം .. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയ്ക്കുള്ള നിമിഷങ്ങൾ ...കുറേ വാതിലുകൾ തുറന്നടഞ്ഞു , ചക്രങ്ങൾ അതിശീഘ്രം കുതിച്ചു ....മരുന്നുകളുടെ രൂക്ഷഗന്ധം അവളുടെ നാസാരന്ധ്രങ്ങളിൽ നിറഞ്ഞു... പതിയെ എല്ലാം മായുന്നപോലെ .. ഒരു ശൂന്യത ...!
അവൾ വീണ്ടും ആ കുഞ്ഞുപെട്ടിയിലേക്കു പ്രത്യാശയോടെ നോക്കി ... ഒരു നെടുവീർപ്പോടെ അത് ചേർത്തുപിടിച്ചു . അതിശീഘ്രം ലക്ഷ്യസ്ഥാനത്തെത്താനുള്ള തീവ്രമായ ആഗ്രഹം ആ മുഖഭാവങ്ങളിൽ പ്രകടമാണ് .
.......................................
"ചന്തക്കടവിൽ എവിട്യാ..?"
ഓട്ടോക്കാരന്റെ ചോദ്യത്തിനു മുന്നിൽ ശിവരാമൻ ഒന്നുപകച്ചു ...
"അത്.... അവിടെ ഒരമ്മയില്ലേ ...? ഈ മരണവീട്ടിലൊക്കെ ...? "
"ഓ... വസുന്ധരാമ്മ ... അറിയാം ... കേറിക്കോ ... "
ശിവരാമന് എന്തോ ഒരു മന:പ്രയാസംതോന്നി ... ഓട്ടോയിലെ ചെറിയ കാറ്റിലും അയാൾ വിയർത്തു ...
"നിങ്ങൾടെ അവിടെ ആരാ .."
"അമ്മയാ" മടിയോടെ ശിവരാമൻ പറഞ്ഞു.
ഡ്രൈവർ ഒന്നു തിരിഞ്ഞുനോക്കി ...
സ്വന്തം അമ്മയുടെ മരണം കാംക്ഷിക്കുന്ന മകൻ....!
"ഒരു പാട്പേര് വന്ന് കൊണ്ടുപോവാറുണ്ട് ... കിടപ്പിലായവർക്ക് ഒരു അനുഗ്രഹം തന്നെ .. "
"അമ്മ മൂന്ന്വർഷമായി ... ഇടയ്ക്ക് ബോധംവരും .. എത്രയാന്ന് വെച്ചിട്ടാ ...അതാ ."
"വസുന്ധരാമ്മ പ്രത്യേക തരമാ ... ചിലപ്പോഴേ വരൂ ... ചിലര്പറയും അവർക്ക്ഭ്രാന്താണെന്ന് ... ഈ നാട്ടിൽ അവരെ ആർക്കും അത്ര മതിപ്പില്ല. ഞാൻ രണ്ടുമൂന്ന് തവണ കൂടെ പോയിട്ടുണ്ട് ... എന്തോ ഇടയ്ക്ക് തോന്നും അവരാണ്നോർമ്മലെന്ന് ...
ചങ്ങലിയ്ക്കിട്ട മനസ്സിനെ ആണത്രെ നമ്മളൊക്കെ നോർമ്മൽ എന്ന്പറയുന്നത് ..
.......അവര് പറയുന്നതാ ട്ടോ "
............................
അർദ്ധരാത്രിയിലെ വിജനമായ റയിൽവേസ്റ്റേഷനിൽ കിതച്ചെത്തിയ ട്രെയിനിൽ നിന്ന് കുഞ്ഞുപെട്ടിയും കൈയ്യിൽപിടിച്ച് കാറ്റിൽപാറുന്ന മുടിയിഴകളിൽ വിരലോടിച്ച് അവളിറങ്ങി ...
"ചന്തക്കടവിൽ, വസുന്ധരാമ്മയുടെ വീട്ടിൽ "
ദൃഡനിശ്ചയം തുളുമ്പുന്ന അവളുടെശബ്ദം ഒരാജ്ഞപോലെ തോന്നിയതിനാൽ വളരെ യാന്ത്രികമായി ഡ്രൈവർ ഓട്ടോ സ്റ്റാർട്ട്ചെയ്തു ...
ഈ അർദ്ധരാത്രിയിൽ ഒരു പെൺകുട്ടി തനിച്ച് അതും അവിടേക്ക് ... അയാൾക്ക് അവളോട് ഒരുപാട് ചോദിക്കണമെന്നുണ്ടായിരുന്നു ... പക്ഷെ ആ മുഖഭാവവുംവേഷവും അയാളിൽഭയവിഹ്വലതകൾ ഉണർത്തി... അതിവേഗത്തിൽ വണ്ടിലക്ഷ്യസ്ഥാനത്തെത്തി.
പരിചിതഭാവത്തിൽ അവളിറങ്ങി .. ചുറ്റും മിഴിയോടിച്ചു .. ഒരു മൂങ്ങ തന്റെ സാന്നിദ്ധ്യമറിച്ച് എവിടെനിന്നോ ശബ്ദമുയർത്തി .പൂമുഖത്ത് ഓട്ടുകിണ്ടിയിൽ നിറച്ചു വെച്ച വെള്ളം അവളറിയാതെ തട്ടിമറിഞ്ഞു.
അവളുടെ കൈവിരലുകൾ വാതിലിൽ ആഞ്ഞ്പതിച്ചു ...
പതിഞ്ഞ ശബ്ദത്തിൽതുറന്ന വാതിൽക്കൽ പരിക്ഷീണയായ ഒരു പെൺകുട്ടി .താളംതെറ്റുന്ന ശ്വാസഗതിയിലും അവൾ ഒരു കുഞ്ഞുപെട്ടി മുറുകെപിടിച്ചിരിക്കുന്നു ..
"ആരാ ...."
"ഞാനാ ..." അതു വരെ ഗാംഭീര്യം തുളുമ്പിയ ആ മുഖഭാവം മാഞ്ഞുപോയിരുന്നു ...
"എല്ലാം തീർന്നു ... എനിക്കിനിയാരുമില്ല ... അച്ഛനുമമ്മയും പോയി ... ഞങ്ങൾ മുത്തശ്ശിയുടെ അടുത്തേക്ക് വന്നതായിരുന്നു ... അച്ഛന്റെ പിണക്കമെല്ലാം മാറിയിരുന്നു ... അമ്മയുടെ തെളിഞ്ഞമുഖം കണ്ട് കൊതിതീർന്നില്ല ... പക്ഷെ ഞങ്ങളുടെ കാർ ... ! എനിക്കവിടെയെത്താൻ കഴിയുമെന്ന് തോന്നുന്നില്ല,.....സഹായിക്കണം "
അവളുടെ ശ്വാസോച്ഛാസം ദ്രുതഗതിയിലായി .. വല്ലാത്ത പരവേശം. അവൾ ആകെ ആടിയുലഞ്ഞു ... കൈയ്യിലെ കുഞ്ഞുപെട്ടി എത്ര ശ്രമിച്ചിട്ടും അവൾക്ക് പിടിക്കാനാവുന്നില്ല , തളർന്നകൈവിരലുകളിലൂടെ അത് ഊർന്നിറങ്ങി നിലത്തു വീണ് പൊട്ടിച്ചിതറി ,അതോടെ വേരറ്റ വടവൃക്ഷംപോലെ അവൾ കുഴഞ്ഞുവീണു.
ഓപ്പറേഷൻ തിയേറ്ററിൽ ചിതറിത്തെറിച്ച കുഞ്ഞുപെട്ടി മാലാഘമാർ പൊതിഞ്ഞുകെട്ടി ... ..
............................ ...............................
പഴമയുടെഗന്ധം പേറുന്ന ഒരു ചെറിയവീട്. മുറ്റത്ത് അവിടവിടെയായി വളർന്നുനിൽക്കുന്ന ചെറൂള .കറുകനാമ്പുകൾ സൂര്യപ്രഭയ്ക്കായ് കാത്തുനിൽക്കുന്നു .സമയം ബ്രാഹ്മമുഹൂർത്തത്തോടടുക്കുന്നു .. ഞെട്ടിയുണർന്ന വസുന്ധരാമ്മ ആകെവിയർത്തിരുന്നു.അവർ എഴുന്നേറ്റ് വിളക്ക്തെളിയിച്ചു ... വിളക്കിന്റെ പ്രഭയിൽ അവരുടെ മിഴികൾവെട്ടിത്തിളങ്ങി .നെറുകയിൽ കെട്ടിവെച്ച കേശഭാരം ഒന്നഴിച്ച് കെട്ടി .സ്വപ്നത്തിൽ കണ്ട സംഭവങ്ങൾ അവർ വീണ്ടുമോർത്തു ... മൂന്നുപേർ വരുന്ന വാഹനം അപകടത്തിൽപ്പെടുന്നതും പെൺകുട്ടിയൊഴികെ മറ്റു രണ്ടുപേർ മരിക്കുന്നതും ഓർമ്മയിൽതെളിഞ്ഞു .ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി വിട്ടകലുന്ന തന്റെജീവൻ മുറുക്കേപ്പിടിച്ച് ഓടിവന്നതും തന്റെമുന്നിൽ ജീവൻ വെടിഞ്ഞതും എന്തിനാവും? ...സ്വപ്നങ്ങൾ വസുന്ധരാമ്മയ്ക്ക് പിഴയ്ക്കാറില്ല. അവർ മൂന്നുപേരും ആരെ കാണാനാണ് ഇറങ്ങിത്തിരിച്ചത് , ആരാണ് ആ ദൗർഭാഗ്യവതിയായ മുത്തശ്ശി. സ്വപനം ഒന്നുകൂടി മനസ്സിലുറപ്പിച്ച് അവർ പ്രഭാതകർമ്മങ്ങൾ തുടങ്ങി, ശേഷം പൂമുഖത്ത് തട്ടിമറഞ്ഞ ഓട്ടുകിണ്ടിയിലെ ശേഷിച്ചജലം അവർ വെള്ളിപ്പാത്രത്തിൽ സംഭരിച്ചു.
..........................................................
ശിവരാമൻ അക്ഷമയോടെ വാച്ചിൽനോക്കി സമയം പതിനൊന്നാവുന്നു.
"ഇനീം കുറേ ദൂരണ്ടോ..?"
"ഇല്ല ... എത്താറായി ... "
ഓട്ടോറിക്ഷ കറുകനാമ്പുകളെ ചതച്ചരച്ച് മുറ്റത്ത് നിന്നു ..
മുറ്റത്ത് തൂങ്ങിക്കിടക്കുന്ന ചെറിയ അടയാളമണിയിൽ അയാൾ തന്റെ സാന്നിദ്ധ്യമറിയിച്ചു ..
പതിയെതുറന്ന വാതിലനപ്പുറം തേജസ്വിയായ സ്ത്രീരൂപത്തെ കണ്ട അയാളമ്പരന്നു ... തന്റെ കേട്ടറിവുകൾ മുഴുവനും ശരിയല്ല. സാഗരനീലിമ ഒളിപ്പിച്ച മിഴികളിൽ ഒരജ്ഞാതശക്തി അയാൾ ദർശിച്ചു .മദ്ധ്യവയസ്കയായ ഒരു കുലീനസ്ത്രീ .
"വരൂ .. നിങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ..! "
"ഞാൻ ...? " ശിവരാമന് സ്വന്തംശബ്ദത്തിലെ പതർച്ചയിൽ വിഷമംതോന്നി .. "ഒരു മകൻ ഒരിക്കലും ചെയ്യാൻപാടില്ലാത്ത ഒരു കാര്യത്തിനാണ് ഞാൻവന്നത് ... പക്ഷെ അമ്മയുടെ കിടപ്പുകാണുമ്പോൾ മനസ്സ് വല്ലാതെനോവുന്നു ... എത്രകാലം എന്നുവെച്ചിട്ടാണ് .?"
"എനിക്ക് അത്ഭുത സിദ്ധികളൊന്നുമില്ല. എനിക്ക് ഭ്രാന്താണെന്ന് പറയുന്നവർ വരെ അനവധിയാണ് .എന്റെ മനസ്സിനെ ഞാൻ ഇതുവരെ നിയന്ത്രിച്ചിട്ടില്ല , ഒരുപക്ഷെ അതുകൊണ്ടാവും എന്റെ ജീവിതം എനിക്ക് നഷ്ടമായത് .. മോക്ഷംനൽകാൻ ഞാൻ ഈശ്വരനുമല്ല.... പക്ഷെ ചില സാഹചര്യങ്ങൾ എന്നെ ഞാനല്ലാതാക്കിമാറ്റുന്നു .. മറ്റുപലരും എന്നെ വളരെ പ്രതീക്ഷയോടെനോക്കുന്നു .. .അവർക്കു വേണ്ടി എനിക്ക് വന്നേമതിയാവൂ .നമുക്കിറങ്ങാം ." വസുന്ധരാമ്മ വെള്ളിപ്പാത്രവും എടുത്തുനടന്നു
അമ്മയുടെ മരണം അടുത്തെത്തിയെന്നതോന്നൽ ശിവരാമനിൽ അതുവരെയില്ലാത്ത ഒരു നഷ്ടബോധംനിറച്ചു. വാഹനത്തിന്റെ വേഗത അൽപ്പം കുറഞ്ഞെങ്കിലെന്ന് അയാളാഗ്രഹിച്ചു .
"അമ്മ ആരേയോ കാത്തിരിക്കുന്നണ്ടല്ലേ....?"
ശിവരാമൻ ഒന്നുഞെട്ടി ...
"ഉം ... എന്റെ ചേച്ചിയേയും അവരുടെ മകളേയും ... അച്ഛനെ എതിർത്ത് ഇഷ്ടപ്പെട്ടയാളിന്റെ കൈപിടിച്ച് ഇറങ്ങിയശേഷം ഇതുവരെ ഞങ്ങളാരും കണ്ടിട്ടില്ല .. കുറച്ച്മാസങ്ങൾക്ക് മുന്നേ വല്യമ്മാവന്റെ മകൾ അവരെ തിരുപ്പതിയിൽവെച്ച് കണ്ടിരുന്നു .. ആ വിവരം അറിഞ്ഞതിൽപ്പിന്നെ അമ്മയ്ക്ക് അവരെ കാണാനുള്ളമോഹം തീവ്രമായി . പലസ്ഥലങ്ങളിലും ഞങ്ങൾ അന്വേഷിച്ചു ,നിരാശയായിരുന്നു ഫലം .. എന്നെങ്കിലും വരുമായിരിക്കും .. പക്ഷെ അതുവരെ അമ്മ ...? "
വസുന്ധരാമ്മ ആ വെള്ളിപ്പാത്രത്തിൽ വെറുതേ തലോടി .
മേലേപ്പാട്ട് തറവാട് ഒരു മരണവീടുപോലെ ശോകമൂകമായിരുന്നു .മരണം ഏകദേശം ഉറപ്പിച്ചമട്ടിൽ ദേശക്കാരും ബന്ധുകളും പലസ്ഥലത്തായ് കൂടിനിന്ന് അടക്കംപറയുന്നു .വസുന്ധരാമ്മ പതിഞ്ഞകാലടികളോടെ മാധവിയമ്മയുടെ സമക്ഷമെത്തി .. അർദ്ധബോധാവസ്ഥയിൽ മകളേയും കൊച്ചുമകളേയും അവരന്വേഷിക്കുന്നുണ്ടായിരുന്നു . ദിവസങ്ങളോളമായി ജലപാനമില്ലാത്തതിന്റെ ക്ഷീണം ശരീരത്തിൽ ദൃശ്യമാണ് .മക്കളെല്ലാവരും അമ്മയ്ക്കുചുറ്റുമുണ്ട് .ഇടയ്ക്കിടെ തുണിനനച്ച് ചുണ്ടിൽ വീഴുന്ന ജലം പാഴായതിന്റെ ലക്ഷണങ്ങൾ കാണാം .
വസുന്ധരാമ്മ അവരുടെ അടുത്തിരുന്നു .നെറ്റിയിൽ പതിയെ ഒന്നുതലോടി ..
മാധവിയമ്മ വളരെ പ്രയാസപ്പെട്ട് മിഴികൾതുറന്നു ,വസുന്ധരാമ്മ കൈയ്യിൽ കരുതിയ വെള്ളിപ്പാത്രത്തിലെ ജലം അവരുടെ ചുണ്ടിൽ പകർന്നു .. ശേഷിച്ചത് കൈയ്യിലെടുത്ത് അവരുടെ നെറ്റിയിൽപുരട്ടി .മാധവിയമ്മയുടെ മിഴികൾതിളങ്ങി ...ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിടർന്നു .. അവ്യക്തമായി അവർ എന്തൊക്കയോ പറയുന്നുണ്ടായിരുന്നു ... നന്ദിയോടെ വസുന്ധരാമ്മയെ ഒന്നു നോക്കിയശേഷം അവരുടെ ശ്വാസഗതിയിൽ പ്രകടമായ വ്യതിയാനം വന്നു .. ആ മാറ്റം നേർത്തുവന്നു ..ഒടുവിൽ ശക്തമായ അവസാനശ്വാസത്തോടെ അത് നിലച്ചു ... സന്തോഷം തുളുമ്പിനിന്ന അവരുടെ മിഴികൾ വസുന്ധരാമ്മ ചേർത്തടച്ചു ... ശേഷം ഒരു നെടുവീർപ്പോടെ മുറിവിട്ടിറങ്ങി ഓട്ടോയിൽകയറി ... അതുവരെ പകച്ചുനിന്ന പ്രകൃതി ഒരു മന്ദമാരുതനാൽ അവരെതഴുകി ..
ഒരുപാട് നാളായി കാത്തിരുന്ന ആ നിമിഷം അവരുടെ മനസ്സിലും കുളിർമഴപെയ്യിച്ചു .ജീവിതത്തിന്റെയും മരണത്തിന്റെ ഇടയിലുള്ള നേർത്ത അതിർവരമ്പുകൾ അവർക്കു മുന്നിൽ പുതിയ സമസ്യകൾ തിരയാൻതുടങ്ങി ...
പുതിയ സമാഗമങ്ങൾ തീർക്കാനായ് വസുന്ധരാമ്മ തന്റെ യാത്ര തുടർന്നു .....

✍️ ശ്രീധർ.ആർ.എൻ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot