
**************
ഒരു വീട്ടമ്മ, വീട്ടിലേയ്ക്കാവശ്യമായ സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോയി.
പച്ചക്കറികൾ തിരഞ്ഞെടുത്ത് , അവയുടെ വില കൊടുത്ത് വാങ്ങുന്നതിനിടയിൽ, തന്റെ തൊട്ടടുത്ത് നിന്നിരുന്ന രണ്ടു സ്ത്രീകൾ ഏതോ ഒരു വിഷയത്തെപ്പറ്റി ഗഹനമായ സംസാരത്തിലായിരുന്നു.
ആ വീട്ടമ്മ അവരുടെ സംസാരം ശ്രദ്ധിച്ചു.
അവൾ അറിയുന്ന ഒരു വ്യക്തിയെപ്പറ്റി ആയിരുന്നു അവർ സംസാരിച്ചു കൊണ്ടിരുന്നത്. അവരുടെ സംസാരത്തിൽ താല്പര്യം തോന്നിയ അവൾ, അവരുടെ കൂടെ ആ സംസാരത്തിൽ പങ്കാളിയായി.
കുറേ കഴിഞ്ഞപ്പോൾ, അവൾ അവരോട് പറഞ്ഞു,
അയ്യോ.... നേരം പോയതറിഞ്ഞില്ല. ഞാൻ പോകുകയാണ്. ഏറെ പണിയുണ്ട് വീട്ടിൽ. എന്റെ ഹസ്ബന്റ് ജോലി കഴിഞ്ഞ് വരുന്ന സമയം ആകാറായി.
മറുപടിയായി അവളോട്, ' ഞങ്ങളും പോകുകയാണ്.. ' എന്ന് അവരും പറഞ്ഞു.
അവൾക്ക് താൻ കേട്ട വർത്തമാനങ്ങൾ എത്രയും വേഗം ഭർത്താവിനെ അറിയിക്കാൻ തിടുക്കമായി.
അവൾ വേഗം വീട്ടിലെത്തി, ഭർത്താവ് ജോലി കഴിഞ്ഞ് വരുന്നതിനു മുമ്പ് , വേഗം വീട്ടിലെ ജോലികൾ എല്ലാം ഒതുക്കി തീർത്തപ്പോഴേക്കും അവളുടെ ഭർത്താവ് വന്നു.
അവൾ ഭർത്താവിന് ചായ ഉണ്ടാക്കി കൊടുത്തു. അയാൾ ചായ കുടിക്കുന്ന സമയത്ത് അവൾ ഭർത്താവിന്റെ അടുത്ത് വന്നിരുന്ന്, മാർക്കറ്റിൽ പോയ വിശേഷങ്ങൾ പങ്കു വയ്ക്കുന്നതിനിടയിൽ, താൻ കേട്ട ഒരു വ്യക്തിയെ സംബന്ധിച്ച കാര്യങ്ങൾ പറയുവാൻ തുടങ്ങി.
അലോസരം തോന്നിയ അയാൾ , അവളോട് ചോദിച്ചു,
''നീ ഈ പറയുന്ന കാര്യങ്ങൾ എല്ലാം സത്യമാണോ?''
''ആർക്കറിയാം... അല്ലെന്നു തോന്നുന്നു.'' അവൾ മറുപടി പറഞ്ഞു.
'' അപ്പോൾ നീ പറഞ്ഞു വരുന്ന കാര്യങ്ങൾ നമുക്ക് വല്ല ഉപകാരവുമുണ്ടോ?"
''ഏയ് ഇല്ല ഏട്ടാ... നമ്മളെ സംബന്ധിച്ച് നമുക്ക് യാതൊരു ഉപകാരവുമില്ല.''
''എന്നാൽ... നീ പറയാൻ പോകുന്ന കാര്യങ്ങൾക്ക്, എനിക്കെന്തെങ്കിലും ചിരിക്കാൻ വകയുണ്ടോടീ..... ''
'' ഇല്ല ... ഏട്ടാ.... ഏട്ടനെന്തൊക്കെയാ... ഈ ചോദിക്കണെ...''
'' എന്നാൽ പിന്നെ ഞാനെന്തിനാ ടീ ... ഇതൊക്കെ കേൾക്കുന്നെ?"
By Sumy Alphus
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക