Slider

മെട്രോ (ഒരു ആസ്വാദനം)

0
No automatic alt text available.


ശ്രീ. ഉണ്ണി മാധവൻ. ( Unni Madhavan)
കാത്തിരിപ്പിന് ഒരു സുഖമുണ്ട്. എന്നാൽ യാത്രയ്ക്കൊരുങ്ങിയിട്ട് ട്രെയിൻ വൈകുമ്പോഴുള്ള കാത്തിരിപ്പ് അത്ര സുഖമുള്ളതാവില്ല. കഴിഞ്ഞ ഒരാഴ്ചയായി ഞാനും അത്തരമൊരു കാത്തിരിപ്പിലായിരുന്നു. കലാകൗമുദി പ്രസിദ്ധീകരണമായ കഥാ മാഗസിന്റെ സെപ്റ്റംബർ ലക്കത്തിനായുള്ള കാത്തിരിപ്പ്..
ക്ഷമയെ കൂടുതൽ പരീക്ഷണത്തിന് വിടാതെ ഇന്നലെ മാഗസിൻ കയ്യിൽ കിട്ടി..
ഇഷ്ടപ്പെട്ട കളിപ്പാട്ടം കയ്യിൽ കിട്ടിയ കൊച്ചു കുട്ടിയുടെ ആവേശത്തോടെ, തിടുക്കത്തിൽ പേജുകൾ മറിച്ചു നാൽപ്പത്തി രണ്ടാമത്തെ പേജിൽ എത്തിച്ചേർന്നു.. ഉണ്ണിമാധവൻ സാറിന്റെ "മെട്രോ" ആ പേജിലായിരുന്നു.. വീണ്ടും വായനയ്ക്ക് പ്രേരിപ്പിക്കുന്ന എന്തൊക്കെയോ നൽകിയത് വ്യത്യസ്തമായ വായനാനുഭവമായിരുന്നു. ഇത്ര മനോഹരമായ വായന നൽകിയ സംതൃപ്തി പങ്കുവെക്കപ്പെടാതെ പോകുന്നത് ശരിയല്ല എന്നൊരു തോന്നൽ..
ഒരു കഥാകൃത്തും അയാളുടെ കഥാപാത്രവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് മെട്രോ. സ്വപ്നനോവലിലെ കഥാപാത്രത്തെ തേടിയിറങ്ങുന്ന കഥാകൃത്ത്, ജോൺ എന്ന കഥാപാത്രത്തെ സൃഷ്ടിക്കുകയും, മൂന്ന് വർഷങ്ങൾ കൊണ്ട് നോവൽ പതിമൂന്ന് അധ്യായങ്ങൾ പിന്നിട്ടു കഴിഞ്ഞപ്പോൾ കഥാകൃത്തിനോട് പിണങ്ങി ജോൺ പോവുകയും ചെയ്യുന്നു. വിഷമാവസ്ഥയിലായ കഥാകൃത്ത് ജോണിനെ തേടിയിറങ്ങുമ്പോൾ ഒരു സാധാരണ ഇടത്തരം കുടുംബത്തിലെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജീവിക്കുന്ന കഥാപാത്രം കുത്തനെ ഉയർന്ന ജീവിതച്ചിലവുകളിൽ പിടിച്ചു നിക്കാനാകാതെ കഷ്ടപ്പെടുന്നതാണ് കാണുന്നത്.. തന്റെ കഥാപാത്രത്തിന്റെ വിഷമാവസ്ഥയിൽ സങ്കടപ്പെടുന്നുണ്ടെങ്കിലും നോവലിസ്റ്റെന്ന നിലയിൽ ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനവും ജനസമ്മതിയും ജോണിനെ കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്ക് തള്ളി വിടാൻ കഥാകൃത്തിനെ നിർബന്ധിതനാകുന്നു. പിന്നെയും ബുദ്ധിമുട്ടുകൾ അലട്ടുന്ന ജോണിനെ കാർ വിറ്റ്, സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാൻ കഥാകൃത്ത് പ്രേരിപ്പിക്കുന്നു. പിന്നീട് അദ്ദേഹം ജോണിനെ കാണുമ്പോൾ സ്റ്റോക്ക് മാർക്കറ്റിലെ ക്രാഷ് മൂലം കടുത്ത സാമ്പത്തിക ബാധ്യതയിൽ അകപ്പെട്ടിരിക്കുന്നതായി അറിയുന്നു. ഓഫീസിൽ നിന്നും മാനേജർ അറിയാതെ അൻപത് ലക്ഷം രൂപ മോഷ്ടിച്ച ജോണിന്റെ നിസ്സഹായവസ്ഥയിൽ കഥാകൃത്ത് വിഷമിക്കുകയാണ്.. പിന്നീട് കഥാകൃത്തിനെയും കൂട്ടി ജോൺ മെട്രോയിൽ കയറി യാത്ര തിരിക്കുന്നു. ആ യാത്രയ്ക്കിടയിൽ കഥാകൃത്ത് ചിന്തിക്കുന്നത് കഥാപാത്രം ആത്മഹത്യ ചെയ്യുമോ എന്നാണ്. മെട്രോയിൽ ഡ്രൈവറുടെ ക്യാബിനിൽ നിന്നും ഒരു അനക്കം കേട്ട് ചെന്നു നോക്കുന്ന കഥാകൃത്ത് കാണുന്നത് ഡ്രൈവറെ ആക്രമിച്ചു വകവരുത്തിയിരിക്കുന്നതാണ്. പിന്നീട് ആ മെട്രോയിൽ യാത്ര ചെയ്തിരുന്ന ഓരോരുത്തരെയുമായി വക വരുത്തുന്ന ജോൺ അവസാനം മെട്രോയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുന്നു. ജോൺ നൽകിയ ആത്മഹത്യാക്കുറിപ്പ് തുറന്ന് നോക്കുന്ന കഥാകൃത്ത് കാണുന്നത് വെറുമൊരു വെള്ളപേപ്പറാണ്. ഈ കൊലപാതകങ്ങൾക്ക് താൻ മാത്രമാണ് ഉത്തരവാദി എന്നറിയുന്ന കഥാകൃത്ത് പേനയെടുത്തു സ്വന്തം ആത്മഹത്യാക്കുറിപ്പ് എഴുതി തുടങ്ങുന്നതോടെ കഥ അവസാനിക്കുന്നു..
ഒരുപാട് തലത്തിൽ വ്യാഖ്യാനിക്കപ്പെടാവുന്ന ഒരു കഥയാണ് മെട്രോ.
കഥാപാത്രത്തെ തീവ്രമായി ഉൾക്കൊണ്ടാണ് ഓരോ പാത്രസൃഷ്ടിയും നടക്കുന്നത്. ഒരുവേള കഥാപാത്രവും സൃഷ്ടാവും ഒന്നായി തീരുന്നു. ഇവിടെ കഥ തുടങ്ങുന്നത്, കഥാകാരനിൽ നിന്നും പിണങ്ങിപ്പോകുന്ന കഥാപാത്രത്തോടെയാണ്. ഇത്രനാളും സൃഷ്ടാവിന്റെ തൂലികയിൽ പറ്റിച്ചേർന്നിരുന്ന കഥാപാത്രം പെട്ടന്ന് സ്വാതന്ത്രനാകുന്നത് ഇഷ്ടപ്പെടാതെ, നിസ്സഹായാവസ്ഥയിൽ നിൽക്കുന്ന എഴുത്തുകാരൻ വരച്ചു കാണിക്കുന്നത് ആശയ ദൗർലഭ്യമാകാം. അല്ലങ്കിൽ കഥയുടെ മുമ്പോട്ടുള്ള പ്രയാണം നേരിടുന്ന തടസ്സമാകാം.
ഇടത്തരം മലയാളി കുടുംബത്തിലെ പ്രശ്നങ്ങളും സ്വപ്നങ്ങളും ഒരു കഥയ്ക്കുള്ളിലെ കഥയായി വിവരിക്കുന്നതിനൊപ്പം സൂഷ്മമായി കോറിയിട്ട മറ്റൊരുപാട് തലങ്ങൾ "മെട്രോ"എന്ന ചെറുകഥയിൽ ഒളിപ്പിക്കാൻ ശ്രീ. ഉണ്ണിമാധവൻ എന്ന പ്രതിഭയ്ക്ക് കഴിഞ്ഞിരിക്കുന്നു. വായനക്കാർക്ക് ഇഷ്ടമുള്ള രീതിയിൽ വ്യാഖ്യാനിക്കാൻ കഴിയുന്ന ഈ കഥ ഒരു ചെറുകഥ പിന്തുടരുന്ന ചട്ടക്കൂടുകളിൽ നിന്നും ഏറെക്കുറെ സ്വാതന്ത്ര്യമാണ്. വ്യാഖ്യാനത്തെ സ്വതന്ത്രതലത്തിൽ വീക്ഷിക്കാൻ സഹായിക്കുന്ന കുറച്ചേറെ സൂചകങ്ങൾ കഥയിൽ ഉടനീളം ചിതറിക്കിടക്കുന്നുണ്ട്.
പേരിടാത്ത പ്രധാനകഥാപാത്രമായി വരുന്നത് എഴുത്തുകാരൻ തന്നെയാണ്. ഉത്തമപുരുഷാഖ്യാനത്തിൽ പറയുന്ന കഥയിൽ രണ്ട് കഥാപാത്രങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ തീവ്രത വിവരിക്കുന്നു. പെയ്ഡ് സ്റ്റോറി എഴുതുന്ന ഒരാൾക്ക് സർഗ്ഗവാസനയെക്കാൾ നിലനിൽപ്പാണ് പ്രധാനം. അതിസങ്കീർണ്ണമായ ജീവിതക്കാഴ്ചകളുടെ നേർചിത്രങ്ങൾ അതേ തീവ്രതയോടെ വിവരിക്കപ്പെടുന്ന ഭാഗങ്ങളിലൊന്നാണ്, ആരെയും അനായാസം ജീവിക്കാൻ അനുവദിക്കാത്ത സാഡിസ്റ്റ് ചിന്താഗതിയുള്ള എഴുത്തുകാരന്റെ കുറ്റബോധത്തോടെയുള്ള ഏറ്റുപറച്ചിൽ. ഈ വെളിപ്പെടുത്തൽ വിരൽ ചൂണ്ടുന്നത് മറ്റുള്ളവരുടെ ജീവിതം കച്ചവടക്കണ്ണോടെ എറിഞ്ഞു കൊടുക്കുന്ന എഴുത്തുകാർ ലക്ഷ്യം വെക്കുന്നത് വ്യക്തിപരമായി അവർക്ക് കിട്ടുന്ന നേട്ടങ്ങളിൽ മാത്രമാണ്. നൊടിയിടയിൽ രൂപം മാറിക്കൊണ്ടിരിക്കുന്ന നഗരച്ചിത്രവും,അതേ നഗരത്തിന്റെ ചതുർമാന സജ്ജീകരണങ്ങളിലെ ആകസ്മിതകളുടെ ചാലുകൾ സൃഷ്ടിക്കപ്പെടുന്നതും ഏതോ മൂലകളിലേക്ക് ഒതുക്കി നിർത്തുവാൻ താല്പര്യപ്പെടുന്നത് പോലെയുള്ള നഗരവികസനവും ഒക്കെ നോവലിൽ സംഭവിക്കുന്ന ഗതിമാറ്റത്തിന്റെയും കഥയിലെ നോവലിസ്റ്റിന്റെ ചിന്തകളുടെയും ദൃഷ്ടാന്തങ്ങളാണ്.
ചൂളം വിളികൾക്കനുസരിച്ചു ജീവിതം ക്രമീകരിക്കാൻ മത്സരിച്ചു കൊണ്ടിരിക്കുന്ന നഗരവാസികൾ, ജീവിതഭാരങ്ങളുടെ കണക്കെടുപ്പിൽ സർഗ്ഗവാസനയെ പണയപ്പെടുത്തി, കഥാപാത്രത്തെ കൂടുതൽ സങ്കീർണ്ണ പ്രശ്നങ്ങളിലേക്ക് വിടാൻ നിർബന്ധിതനാകുന്ന കഥാകൃത്തിലേക്കുള്ള വഴിയാണ്. കഥയുടെ അവസാന ഭാഗത്തേക്ക് വരുമ്പോൾ , കഥാപാത്രം ആത്മഹത്യ ചെയ്യുമോ എന്ന് ഭയക്കുന്ന നോവലിസ്റ്റ് ധീരനായ നായകനെ പ്രതീക്ഷിക്കുന്നുണ്ട്. എന്നാലവസാനം ആത്മഹത്യയിൽ അഭയം തേടുന്ന ജോൺ
എന്ന കഥാപാത്രം, സൃഷ്ടികർത്താവിന്റെ കല്പിതമതിൽകെട്ട് സ്വയം തകർക്കുകയാണ്.
മൃതുദേഹങ്ങൾ....
മൂന്ന് ബോഗികൾ...
ഒരു യാത്രക്കാരൻ...
ഈ കൊലപാതകങ്ങൾക്ക് ഒരേയൊരു കാരണം താനാണെന്ന് തെറ്റിദ്ധരിക്കപ്പെടുമെന്ന് ഭയക്കുന്ന എഴുത്തുകാരൻ,
കഥാപാത്രവുമായുള്ള ബന്ധം സ്വയം അവസാനിപ്പിച്ചു സ്വാതന്ത്രനാകാൻ ആഗ്രഹിക്കുന്നുണ്ട്. നോവലിസ്റ്റ്, എഴുത്തുകാരൻ എന്ന ലേബലിൽ നിന്നും പുറത്തുകടക്കുകയാണ് ഒരു ആത്മഹത്യാക്കുറിപ്പിലൂടെ പിന്നീട് അദ്ദേഹം.
അതിൽ നിന്നും ഇനിയൊരിക്കലും വ്യക്തിപരമായ നേട്ടങ്ങൾക്ക് അക്ഷരങ്ങളെ ബലി നൽകില്ലെന്ന് തീരുമാനിച്ചിരുന്നു എന്ന് തോന്നുന്നു. മറ്റൊരാളുടെ ജീവിതം സ്വന്തം അഭിരുചിക്കനുസരിച്ചു കച്ചവടക്കണ്ണോടെ വളച്ചൊടിക്കുന്നവർക്കുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ കഥ.
വികസനം കൊണ്ടുവരുന്ന മാറ്റങ്ങളും ആ മാറ്റങ്ങളിലേക്കുള്ള യാത്രയും സ്വാഭാവികതയോടെ വായനക്കാരിൽ അനുഭവിപ്പിക്കുന്നതിൽ ശ്രീ. ഉണ്ണിമാധവൻ എന്ന തൂലികയ്ക്ക് ലളിതമായ ഭാഷയിൽ കഴിഞ്ഞിരിക്കുന്നു. ഈ കഥയിലെവിടെയും നമ്മളിൽ ഓരോരുത്തരെയും കണ്ടുമുട്ടുന്നുണ്ട് എന്നതാണ് മറ്റൊരു വസ്തുത. എഴുത്തുകാരന്റെ ആത്മസംഘർഷങ്ങളും, സാധാരണ മിഡിൽ ക്ലാസ്സ് കുടുംബത്തിന്റെ പ്രശ്നങ്ങളും, നഗരജീവിതത്തിന്റെ നേർകാഴ്ചകളും, യാഥാർഥ്യവും മിഥ്യയും ഇടകലർത്തി പറഞ്ഞിരിക്കുന്ന ഈ കഥ എഴുത്തുകാർക്ക് ഉണ്ടാവേണ്ടുന്ന സാമൂഹിക പ്രതിബദ്ധതയ്ക്ക് ഒരു ചൂണ്ടുപലക കൂടിയാണ്.
ഈ കുറിപ്പിന് അല്പം നീളം കൂടുതലായെന്നു കരുതുന്നുവെങ്കിൽ ഈ കഥ വായിച്ചാൽ അങ്ങിനെ തോന്നില്ലന്ന് വിനയത്തോടെ അറിയിക്കട്ടെ. വായിക്കുംതോറും ആഴത്തിൽ വലിച്ചടുപ്പിക്കുന്ന ഒരു ചുഴിയും, എഴുത്തിനെ ഗൗരവമായി സമീപിക്കുന്നവർക്കൊരു പാഠപുസ്തകവുമാണ് ഈ ചെറുകഥ. പുനർവായന നൽകുന്ന വ്യത്യസ്ത അനുഭവം മറ്റൊരു നേട്ടമാണ്. ഇത്തരമൊരു വ്യത്യസ്തവും മനോഹരവുമായ വായന നമുക്ക് നൽകിയതിൽ അക്ഷരങ്ങളുടെ വന്മരത്തിനോട്, നമ്മുടെ ഉണ്ണിമാഷിനോട്,നന്ദിയോടെ, ആശംസകളോടെ,പ്രാർത്ഥനകളോടെ...
അശ്വതി അരുൺ
20 sep 2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo