നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചില പ്രണയാക്ഷരങ്ങൾ.

Image may contain: 2 people, people smiling, people standing and outdoor...

നല്ല വായനയ്ക്ക് ഒരിടം വേണം. അവിടെ നല്ല എഴുത്തുകളുണ്ടാവണം. നല്ല എഴുത്തിന് നല്ല എഴുത്തുകാർ വേണം. നല്ല എഴുത്ത് പൂർണ്ണമാവണമെങ്കിൽ നല്ല വായന ഉണ്ടാവണം. ഇതൊരു ചക്രമാണ്. അവസാനത്തേതിൽ നിന്നും തുടക്കത്തിലേക്കും തുടക്കത്തിൽ നിന്നും
അവസാനത്തേതിലേക്കും സഞ്ചരിക്കുന്ന ചക്രം. നല്ലെഴുത്ത് അത്തരം പൂർണ്ണതകൾ ചേർന്ന,പൂർണ്ണതകൾ തേടുന്ന ചക്രമാണ്. എഴുത്തിന് വിഷയം ഒരു പ്രശ്നമാകരുത്. പ്രത്യേകിച്ചു പ്രണയം. ആശയവും അവതരണവും പശ്ചാത്തലവും ഭാഷയും കൊണ്ട് വായനക്കാരിൽ പ്രണയം പലവിധത്തിൽ അനുഭവിപ്പിച്ച അഞ്ച് പ്രണയകഥകൾ കഴിഞ്ഞ ആഴ്ച്ച നല്ലെഴുത്തിലൂടെ വായിക്കാൻ സാധിച്ചു. ഒരു വായനക്കാരി എന്ന നിലയിൽ ഞാനത് ആസ്വദിച്ചു. അതിലേക്ക്....
പ്രണയം എഴുത്തിൽ കൊണ്ടുവരിക എന്നതൊരു വെല്ലുവിളിയാണ്. കേട്ടുമറന്ന, അല്ലെങ്കിൽ കേട്ടുകൊണ്ടിരിക്കുന്ന തുടർക്കഥകളാണ് പ്രണയം. പക്ഷെ വ്യത്യസ്തത എഴുത്തിൽ വരുമ്പോഴാണ് പ്രണയം "പ്രണയം" പോലെ ഹൃദ്യമാകുന്നതും അതേ തീവ്രതയോടെ, അതെ ലാളിത്യത്തോടെ ആസ്വദിക്കാനാകുന്നതും.
1. അറേഞ്ചഡ് ലൗ മാരേജ്.
എഴുതിയത്: രാഖി റാസ് രാഖി റാസ്
ഒരു നിയന്ത്രണ രേഖയ്ക്കുള്ളിൽ സുരക്ഷിതമായി നീങ്ങുന്ന ഭാഷ കൊണ്ട് വ്യത്യസ്തമായ കഥയാണ് "അറേഞ്ചട് ലൗ മാരേജ്". മുരളി എന്ന പയ്യനും മധുരിമ എന്ന പെണ്ണും ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്നതും തുടർ സംഭവങ്ങളുമാണ് ഇതിവൃത്തം. ഒരൊറ്റ ദിവസത്തെ ആസ്പദമാക്കിയാണ് കഥ മുമ്പോട്ട് നീങ്ങുന്നത്.ഒരു കുപ്പിയിലെ വെള്ളത്തോട് ഉപമിച്ചുകൊണ്ടു ആരംഭിക്കുന്ന കഥ പതിയെ പതിയെ യാത്രയുടെ ഒപ്പം വായനക്കാരെയും കൂട്ടിക്കൊണ്ടു പോകുന്നു. പലപ്പോഴും ട്രെയിൻ യാത്രയ്ക്കിടയിൽ അടുത്തിരിക്കുന്ന വ്യക്തിയെ, പ്രത്യേകിച്ചും അയാൾ വായനയിൽ ആണെങ്കിൽ ശ്രദ്ധിക്കുക ഒരു വിനോദമാണ്. ഒരു ബുക്കിന്റെ പശ്ചാത്തലത്തിൽ കഥയെ വികസിപ്പിക്കുമ്പോൾ ഒരേ രസവാക്യത്തിൽ കൊരുത്തുകൊണ്ടു കഥാപാത്രങ്ങൾക്കൊപ്പം വായനക്കാരെ കൂട്ടാൻ കഴിയുക അഭിനന്ദനീയം.
സ്നേഹത്തിന് രേഖപരമായ ഉറപ്പുകൾ ആവശ്യമില്ലെന്ന് അടിവരയിട്ട വാചകങ്ങൾ സമർത്ഥിക്കുന്ന ഭാഗങ്ങളാണ് പിന്നീട് കഥയിൽ.ഭയം മൂലം പിൻവാങ്ങുന്ന സ്നേഹവും സ്നേഹമില്ലായ്മയും അശ്ലീലമാണെന്ന പ്രയോഗത്തിൽ കാലികമായി ഉൾക്കൊള്ളിച്ച ചില സത്യങ്ങളുണ്ട്.രഹസ്യങ്ങൾ പങ്കുവെക്കുന്നത് അപരിചിതരോടാണെങ്കിൽ സുരക്ഷിതമാണെന്ന സിദ്ധാന്തം ഏറെക്കുറെ ശരിയാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. കണക്കുകൂട്ടലുകൾ പിഴയ്ക്കുമ്പോൾ വാചാലമാകുന്നതും പിന്നീട് മൗനത്തിലേക്ക് നീങ്ങുന്നതും കഥയിൽ ഇടയ്ക്ക് പൊങ്ങിവരികയും മറഞ്ഞു തുടങ്ങുകയും ചെയ്യുന്ന സംഭാഷണങ്ങൾക്ക് തൃപ്‌തികരമായ വിശദീകരണമാണ്. കരഞ്ഞിട്ട് പ്രയോജനമില്ലെന്നു തോന്നിയാൽ കണ്ണുനീർ ഗ്രന്ഥികൾ നിശ്ചലമാകും എന്ന വാചകം കൊണ്ട് മധുരിമയുടെ അവസ്ഥ സൂഷ്മമായി ചിത്രീകരിച്ചിരിക്കുന്നു. ഉപ്പുചുവച്ച ശബ്ദത്തിൽ മധുരിമ പറഞ്ഞത് ഒരു രാത്രികൊണ്ട് അവസാനിച്ച തിരക്കുകളെ കുറിച്ചാണ്.
ഇത്രയും പറഞ്ഞത്, കഥയിലെ ഭാഷയെ അത്രയേറെ ഇഷ്ടമായതിനാലാണ്. ഒരു വാചകത്തിൽ ഒരു അവസ്ഥ മുഴുവൻ ആവാഹിക്കാൻ കഴിഞ്ഞാൽ അതൊരു വിജയമാണ്. കഥയുടെ ഉള്ളറകളിലേക്കോ ആശയത്തിലേക്കോ ഒരു വിശദീകരണം ആവശ്യമില്ല. എങ്കിലും ഇത്രയേറെ സ്വാധീനിച്ച അലങ്കാരങ്ങൾ പറയാതെ പോകുന്നത് എങ്ങിനെ?
2. റൈഹാൻ ഒരു ഇഖ്‌തും സുന്ദരി
എഴുതിയത് : അബു Abu Nujaim Abu Nujaim
തുടക്കത്തിൽ റൈഹാനെ കുറിച്ചുള്ള വർണ്ണനയോടെ തുടങ്ങുന്ന കഥ ഹംദാൻ എന്ന എഴുത്തുകാരനിലേക്ക് പോകുമ്പോഴാണ് യഥാർത്ഥത്തിൽ റൈഹാൻ,ഫാതിഹ് ആരാണെന്ന് വെളിപ്പെടുന്നത്. ജീവിതം സമ്മാനിച്ച ചില കയ്പുനീരുകൾക്കിടയിൽ സ്വയം മറന്ന് ഫാതിഹ് ജീവിക്കുമ്പോഴും ഇടയിൽ തീരത്തോട് അടുക്കുന്ന തിരപോലെ റൈഹാൻ അവനിലേക്ക് ഒഴുകി അടുക്കുന്നു.. റൈഹാൻ പറയുന്നുണ്ട്.. അതൊരിക്കലും പ്രണയമല്ലെന്ന്.. ഒരുപക്ഷേ അത്രയും സുന്ദരിയായ ഒരു സ്ത്രീയോടുള്ള ആകർഷണമാകാം..അല്ലെങ്കിൽ ആരാധനയും സ്നേഹവും ബഹുമാനവും കൂട്ടിയോജിപ്പിക്കപ്പെട്ട പേരറിയാത്ത ഏതോ വികാരം. എന്തായാലും അവൻ തേടുന്നത് അവളെ ആയിരുന്നു.. അവളെ മാത്രം.
കഥയിൽ എവിടെയൊക്കെയോ നഷ്ടപ്പെടുന്നതിന്റെ തീവ്രത മുഴച്ചു നിൽക്കുന്നുണ്ട്. സ്വാഭാവിക സൗന്ദര്യം നഷ്ടമാകുന്ന സ്ത്രീകൾ, ഇഖ്തും നഗരത്തിന്റെ ഭംഗിയായി കണ്ടിരുന്ന കാലത്തിൽ നിന്നും ഇത്രത്തോളം മാറ്റം, ഒക്കെ എന്തൊക്കെയോ നഷ്ടമാകുന്നു എന്ന് പറയുന്നു. അതുപോലെ ബാപ്പിയുടെ മരണം ഉമ്മിയിൽ തീർക്കുന്ന ശൂന്യത , അന്നം നൽകുന്ന വാഹനത്തോട് വർത്തമാനം പറഞ്ഞും തലോടിയും തീർക്കുന്ന ഉമ്മി.. നഷ്ടങ്ങൾ നൽകുന്നത് ശൂന്യതയാണ്. ഒരിക്കലും വീണ്ടെടുക്കാൻ കഴിയാത്ത എന്തൊക്കെയോ...
റൈഹാൻ ഫാതിഹിന് ആരായിരുന്നു എന്നതിലും വലുത്, അവൾക്ക് അവൻ ആരായിരുന്നു എന്നതാണ്.. ഒരു സ്ത്രീയിൽ എപ്പോഴും ഉണ്ടാകുക മാതൃഭാവമാണ്. അത് ഭർത്താവിനോടായാലും പിതാവിനോടായാലും സഹോദരനോടായാലും സുഹൃത്തിനോടായാലും ചെറുതായി ഒരു മാതൃഭാവം അവൾ സൂക്ഷിക്കുന്നുണ്ട്. അവളിൽ ഉറങ്ങുന്ന അടിസ്ഥാന ഭാവം മാതൃത്വം തന്നെയാണ്. റൈഹാൻ മുതിർന്നതാണ്.. ഫാതിഹിനെക്കാൾ. അവൾ മറയില്ലാതെ സംസാരിക്കുമ്പോഴും അവസാനം വേശ്യയാണെന്നു ഓർമ്മിപ്പിക്കുമ്പോഴും അവൾ ആഗ്രഹിക്കുന്നത് ഒരു സുകൃതമാണ്. ഒരിക്കലും ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിയില്ലെന്ന് അറിയുന്ന ഒരുവളുടെ വേദനയാണ്..
ഇഖ്തും നഗരവും അവിടുത്തെ സ്ത്രീകളുടെ വിവരണവും തീർച്ചയായും വായനക്കാരെ മറ്റൊരിടത്തേക്ക് കൂട്ടികൊണ്ടുപോകുന്നു..കഥയിൽ പറയുന്നത് പോലെ, മുമ്പിൽ കാണുന്ന കടൽ മാഞ്ഞുപോയി മരുഭൂമി സൃഷ്ടിക്കപ്പെടുന്നത് പോലെ, എന്റെ മുമ്പിലെ പച്ചപ്പ് മാഞ്ഞുപോയി അവർക്ക് മുമ്പിലെ കടലും ഫാതിഹ് വഴിയറിയാതെ അലഞ്ഞു നടന്ന നഗരവീഥികളും തെളിഞ്ഞു വന്നു.. എന്തിന്, ഇഖ്തും നഗരത്തിന്റെ ഇടവഴികളിൽ പ്രതിഷ്ഠിക്കപ്പെട്ട സിംഹ പ്രതിമകൾ പോലും നമുക്ക് മുമ്പിൽ വന്നുവെന്ന് തോന്നുന്നു. ഒരു നിമിഷത്തേക്ക് വായനക്കാരും ആ വാഹനത്തിൽ ഇരുന്നു.. അതേ വഴിയിൽ സഞ്ചരിച്ചു...ഫാതിഹിന്റെയൊപ്പം നടന്നു..
മികച്ച ആഖ്യാനം കൊണ്ടും അവതരണം കൊണ്ടും ഭാഷ കൊണ്ടും ആശയം കൊണ്ടും പശ്ചാത്തലം കൊണ്ടും ഏറെ വ്യത്യസ്തമാണ് ഈ രചന..
3. ഏഴു ചുംബനങ്ങൾ
എഴുതിയത് : ഗോപകുമാർ Gopakumar GK
സുന്ദരമായ ചുംബനത്തിന്റെ വർണ്ണനയോട് കൂടിയാരംഭിക്കുന്ന കഥ തേടുന്നത് ഒരു ഗന്ധമാണ്. ആറു ജന്മങ്ങൾ കടന്നുവന്ന് തഴുകിമറഞ്ഞ ഒരു ഗന്ധം .മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ചുംബനത്തിൽ ഒളിപ്പിച്ച ഒരു ഗന്ധമായിരുന്നു അവൾക്ക് അവൻ. തടവറ സമ്മാനിച്ച ഏകാന്തതയിൽ അവളുടെ ഭാവനയാകാം അവൻ എന്നത്. യാഥാർഥ്യവും സങ്കല്പവും ഇഴചേർത്ത കഥയിൽ പ്രണയം അതിന്റെ എല്ലാ ഭംഗിയോടും കൂടി വായനക്കാരെയും ചുംബിക്കുകയാണ്. ഒരു കത്തിന്റെ പിൻബലത്തോടെ ചിത്രയെ തേടിയെത്തുന്ന അക്ഷരങ്ങൾക്ക് വേണ്ടി ഈ കഥയിലൂടെ യാത്ര ചെയ്തവരും കാത്തിരുന്നു. സ്ക്കിസോഫ്രീനിയ എന്ന രോഗമാണ് അവൾക്കെന്നു വിധിയെഴുതിയ ഡോക്ടർ അറിഞ്ഞിരിക്കില്ല, ഇത്തരം ഭ്രാന്തിനും അപ്പുറം കോർത്തിരിക്കുന്ന പ്രണയത്തിന്റെ രസച്ചരട്. അയാളായിരുന്നു അവളുടെ ഭ്രാന്ത്. ആ ഭ്രാന്തിന് വേണ്ടിയാകണം അവസാനം അതുപോലൊരു ട്രെയിൻ യാത്രയിൽ അവൾ വിട പറഞ്ഞു പോകുന്നത്. അങ്ങിനെയൊരു ചുംബനവും അവളെ തേടിയെത്തിയ പ്രണയാർദ്രമായ വരികളും വെറും ഭ്രാന്തൻ സങ്കല്പമെന്ന സത്യത്തിലേക്ക് മടങ്ങിവരാൻ ഒരുപക്ഷേ അവൾ ആഗ്രഹിച്ചു കാണില്ല. ഒറ്റപ്പെട്ട ജീവിതത്തിലെ, ആശ്വാസത്തിന്റെ തുരുത്തിൽ നിന്നും പുറത്തേക്ക് വരാൻ ഇഷ്ടമാകാത്തതാകാം അവൾ ആത്മഹത്യ ചെയ്തത്.
ഇടയ്ക്ക് കിതച്ചും ഇടയ്ക്ക് കുതിച്ചും ആവേശത്തോടെ ഓടിമറയുന്ന ട്രെയിൻ പോലെ ഒരു കഥ. പുഴപോലെ ഒഴുകുന്ന ലളിതമായ ഭാഷ. അനായാസമായി.. തികച്ചും അനായാസമായി ഇത് വിവരിക്കുമ്പോൾ ഏഴു ജന്മങ്ങൾ കടന്നുപോകുന്നു..എന്നിട്ടോ?.. പ്രണയത്തിന്റെ, കാത്തിരിപ്പിന്റെ ഭ്രമവും യാഥാർഥ്യവും ഇഴചേർത്ത അക്ഷരചുംബനങ്ങൾ നൽകി കൊണ്ട് അവസാനിക്കുമ്പോൾ ഒരിക്കലും തീരരുതെ എന്ന പ്രാർത്ഥന നിഷ്പ്രഭമാക്കി എവിടെയോ പോയി മറയുന്നു..
4. LEENA
എഴുതിയത് :ജയചന്ദ്രൻ Jayachandran NT
മൃതുദേഹത്തെ ചുംബിക്കാനും മരിച്ചയാളുടെ വിരലുകൾ ഉണ്ണാനും വേണ്ടി മാത്രമായി പ്രണയം നോറ്റ് കാത്തിരിക്കുന്ന വ്യത്യസ്തമായ കഥയനുഭവമായി അത്ഭുതം തീർത്ത വായനയാണ് ലീന. നര കയറിയ രോമങ്ങൾക്കിടയിൽ മായാതെ കിടന്ന ആറക്ഷരങ്ങൾ കൊണ്ടുപോയത് നഷ്ടപ്പെട്ട പ്രണയത്തിന്റെ തീഷ്ണതയിലേക്കാണ്. കറുപ്പും വെളുപ്പും നിറഞ്ഞ ഫ്‌ളാഷ്ബാക്കിലേക്ക് നടക്കുമ്പോൾ, അനുഭവങ്ങളുടെ ഉച്ചനീചത്വങ്ങൾ നൽകിയത് ഉപ്പും പുളിയും രുചിക്കും തോറും വീര്യം പകർന്ന സുഖമുള്ള എന്തൊ ആയിരുന്നു. ഇടയിൽ ഒരു കടങ്കഥ പോലെ ശാരദേടത്തിയും കമ്മാരനും സായിദിക്കയും മിന്നിമറഞ്ഞു പോകുമ്പോൾ നമ്മൾ ചോദിച്ചു പോകും, ആരായിരുന്നു ശാരദേടത്തി സായിദിക്കയ്‌ക്ക്.. ലച്ചുവും ഉണ്ണിയും നന്ദുവും ഒന്നിച്ചു നടന്ന ഇടവഴികൾ പങ്കിട്ടത് പറയാതെ അറിഞ്ഞ ചില പ്രണയരഹസ്യങ്ങളായിരുന്നു. ശരീരം വേദനിച്ചും മനസ്സ് വേദനിക്കാതെയും എഴുതിച്ചേർത്ത അഞ്ചക്ഷരങ്ങൾ ഒരിക്കലും വേർപ്പെടുത്താനാകാതെ അയാളോട് ചേരുന്നത് ലീനയും അറിഞ്ഞിരുന്നുവെങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു. കളങ്കമേൽക്കാത്ത പാദങ്ങൾ തേടി വീണ്ടും വരുമ്പോൾ, ജീവനില്ലാത്ത പാദങ്ങളെ ചുംബിച്ചത് ജീവനുള്ള പ്രണയമായിരുന്നു . കാലങ്ങൾ താലോലിച്ച ദിവ്യപ്രണയം. നഷ്ടപ്പെടുമ്പോൾ മാത്രമാണ് നഷ്ടമായതിന്റെ ഭംഗി ആകർഷണീയമാകുക. നേടുന്നതിനെക്കാൾ നഷ്ടമാകുമ്പോഴാണ് പ്രണയം സുന്ദരമാകുക. ഹരി എഴുതിച്ചേർത്ത അഞ്ചക്ഷരങ്ങൾ വെട്ടാതെ തിരുത്തിയതും ഉണ്ണിയാണെന്നു പറയുമ്പോൾ ഇതൊരു കഥ മാത്രമാണെന്ന് സ്വയം വിശ്വസിക്കാൻ നമ്മളും എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.
5. ബ്രേക്ക് അപ്.
എഴുതിയത് : അമ്മു സന്തോഷ് Ammu Santhosh
ഒരു ബ്രേക്ക് അപ്പ് വരുത്തുന്ന മാറ്റങ്ങൾക്ക് ഒരു താക്കീതോടെ തുടങ്ങുന്ന കഥ തീവ്രമായ പ്രണയത്തിന്റെ മറ്റൊരു സുന്ദര വായന നൽകുന്നു. നന്നായി പാട്ട് പാടുന്ന, നിറയെ സംസാരിക്കുന്ന, പൂച്ചക്കണ്ണുള്ള, സുന്ദരനായ അമനിലേക്ക് ഇഷയെ അടുപ്പിച്ചത് ജാതിമത വിഭജനത്തിനുമപ്പുറം പ്രണയം നൽകിയ മധുരമായിരുന്നു. ഒരിക്കലും സ്നേഹം ലഭിച്ചിട്ടില്ലാത്തവരുടെ ഹൃദയം എപ്പോഴും കൊതിക്കുന്നത് സ്നേഹിക്കപ്പെടാനുള്ള വ്യഗ്രതയാണ്.ഹൃദയം പൊട്ടുന്ന പ്രണയം ഭ്രാന്താണ്. സിരകളിൽ അഗ്നി പോലെ പടരുന്ന ഭ്രാന്ത്. എല്ലാ ഭ്രാന്തുനുമൊടുവിൽ സാക്ഷാൽക്കരിക്കപ്പെടുന്ന പ്രണയം സുന്ദരമായ നേട്ടമാണ്. ഭ്രാന്തിനും പ്രണയത്തിനുമിടയിൽ വായനയെ എത്തിച്ച ഈ കഥ വേറിട്ട പ്രണയാനുഭവമാണ്.
നല്ലെഴുത്ത് ഒരു ലോകമാണ്. വിവിധ തലത്തിൽ വായനയുടെ അനുഭവം സാധ്യമാക്കുന്ന അക്ഷരലോകം. ഇവിടെ പറഞ്ഞത് പല തരത്തിൽ വ്യാഖ്യാനിച്ച പ്രണയം മാത്രമാണ്. എത്ര വ്യത്യസ്തമാണ് ഓരോ തൂലികയും. എത്ര മനോഹരമായിട്ടാണ് നമ്മുടെ എഴുത്തുകാർ പ്രണയം എന്ന വികാരത്തെ അവരുടെ ഭാഷയിൽ മനോഹരമാക്കിയത്.അതുപോലെ ഓരോ വിഷയവും..
നേരത്തെ പറഞ്ഞത് പോലെ നല്ലെഴുത്ത് എന്ന ചക്രത്തെ പൂർണ്ണമാക്കുന്ന ഓരോ വായനക്കാർക്കും എഴുത്തുകാർക്കും സ്നേഹത്തോടെ..
അശ്വതി അരുൺ
23 sep 2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot