നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രണയമെന്തെന്ന് പ്രവാസി...?

Image may contain: 1 person, eyeglasses and closeup


ഒരിക്കലൊരു സന്ധ്യയ്ക്ക് അവളെന്റെ അരികിലെത്തി.
മുറ്റത്തൊരു കസേരയെടുത്തിട്ട് അന്തിക്കാറ്റും ഏറ്റ് കള്ള് മോന്തുകയാണ് ഞാൻ.
അവൾ വന്നപ്പോൾ ഞാനവളേ തുറിച്ചു നോക്കി. ഇതെന്തേ ഇപ്പോ ഇങ്ങനെ തോന്നാനെന്നാണ് ആ നോട്ടത്തിന്റെ അർത്ഥമെന്നവൾക്ക് മനസ്സിലായി.
"കറണ്ട് പോയി മനുഷ്യാ.... അതാ വന്നത്..."
അതാന്ന് പറ അല്ലാണ്ട് ഈ സമയത്ത് നിന്നേ കണി കാണാൻ കിട്ടില്ലെന്നെനിക്കറിയാമെന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
എന്റെ കയ്യിലുരുന്ന കടലാസ് കുമ്പിളിലെ തണുത്ത കപ്പലണ്ടിയിൽ നാലെണ്ണം ഞാനവൾക്ക് നേരേ നീട്ടി...
അവളത് വാങ്ങി വായിലിട്ട് ചവച്ചോണ്ട് എന്നോടൊരു ചോദ്യം...
"നിങ്ങളാരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ...?"
ഞാനവളേ വീണ്ടും തുറിച്ചു നോക്കി....
എന്റെ തുറിച്ചു നോട്ടങ്ങളുടെ അർത്ഥം ഏകദേശം അവൾക്ക് അറിയാമായിരുന്നു.
വർഷം പത്തിരുപത്തെട്ടായേ.... കൂടെ പൊറുക്കാൻ തുടങ്ങീട്ട്...
ഇപ്രായത്തിലും പ്രണയമോ...? എന്നാണാ നോട്ടത്തിലെ ചോദ്യമെന്നവൾ മനസ്സിലാക്കി.
"ഇപ്പഴല്ല... മനുഷ്യാ എപ്പോഴെങ്കിലും..?"
കയ്യിലിരുന്ന ഗ്ലാസിലെ ബാക്കി വച്ച ഒരു കവിൾ കള്ള് ഞാൻ വായിലേക്കൊഴിച്ച് നിവർന്നിരുന്നു.
അതൊരു... കഥയാ... പറയാനാണേൽ ഒത്തിരിയുണ്ട്. ഞാമ്പറഞ്ഞു.
" ചുരുക്കിപ്പറയണം കറണ്ട് വന്നാൽ ഞാനങ്ങ് പോകും.... " അവള് പറഞ്ഞു.
ഞാമ്പറഞ്ഞു തുടങ്ങി.......
പ്രണയമെന്തെന്ന് അറിവില്ലാത്ത കാലത്ത് കളിക്കൂട്ടുകാരി രമണിയോടൊരിഷ്ടം തോന്നി.
ഒന്നിച്ച് പഠിക്കുകയും ഒന്നിച്ച് കളിക്കുകയും ചെയ്ത ആ കളിക്കൂട്ടുകാരിക്കൊച്ചിനോട് തോന്നിയ ആ ഇഷ്ടത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.
എന്തോ... മനസ്സിൽ കണ്ട് എന്നേ വളർത്തിയ അച്ഛൻ ആ ഇഷ്ടം മുളയിലേ നുള്ളി.
കോളേജിൽ പഠിക്കുമ്പോ (I.T.I )
എന്നും ബസ്സിൽ യാത്ര ചെയ്യുന്ന സഹയാത്രികയായ പെങ്കൊച്ചിനോട് ഒരിഷ്ടം തോന്നി. ഇത്തിരികൂടി പക്വതയാർന്ന ഒരിഷ്ടം.
ആദിക്കാട്ട്കുളങ്ങരക്കാരി ഒരു സുനിത.
അതവളേ അറിയിച്ചപ്പം അവൾക്കും അങ്ങനെയാണെന്ന്.
രണ്ട് പേരും രണ്ടിടത്ത് പഠിക്കുന്നതിനാൽ പരസ്പരം മനസ്സ് തുറക്കാൻ സമയമില്ല.
അവൾ MSM കോളേജിൽ പ്രീഡിഗ്രി
അപ്പോളവളാണ് പറഞ്ഞത് പറയാനുള്ളത് എഴുതിത്തരാൻ.
എഴുതിയപ്പോഴാണ് കൂട്ടുകാർ പറഞ്ഞത് ഇതാണ് പ്രണയലേഖനമെന്ന്.
കണ്ടാൽ ഏതോ ചുളയുള്ള വീട്ടിൽ പിറന്നതാണെന്ന് കരുതി അവളുടെ പ്രണയലേഖനങ്ങളിൽ ചാന്തും , പൊട്ടും ,കൺമഷിയും , വളയുമൊക്കെയായിരുന്നു വിഷയം.
പിന്നീടാകട്ടെന്ന് പറഞ്ഞ് ഞാനത് നീട്ടിക്കൊണ്ട് പോയത് നിവർത്തികേടുകൊണ്ടാണെന്ന് അവളറിഞ്ഞപ്പോൾ അധികം വൈകിയിരുന്നില്ല.
"ഇന്നെന്റെ ചോറ് നീ... കഴിക്കെന്നും " പറഞ്ഞ് അവളവളുടെ വട്ടപ്പാത്രം എനിക്ക് നേരേ നീട്ടിയപ്പോൾ എന്റെ കണ്ണുകൾ വിടർന്നു.
തിരികെ എന്റെ ചോറ്പൊതി അവള് വാങ്ങിയപ്പോൾ എന്റെ വിടർന്ന കണ്ണുകൾ താനേയടഞ്ഞു....
പിറ്റേന്ന് അവൾ തന്ന പ്രണയ ലേഖനത്തിലെ വിഷയം ദാരിദ്രവും.... പച്ചരിച്ചോറും... മുളക് ചമ്മന്തിയുമായിരുന്നു.
അവളുടെ വട്ടപ്പാത്രം പോലും വാങ്ങാൻ മെനക്കെടാതെ ബസ്സ് മാറി യാത്ര ചെയ്തപ്പോഴാണ് ഞാനെന്നോടത് പറഞ്ഞത്.
പ്രണയം നിനക്ക് പറ്റില്ല അതിനിത്തിരി ദുട്ടിന്റെ ചിലവുണ്ടെന്ന്.
ദുട്ടിറക്കിയ ഒരു കളിയ്ക്കും ഞാനില്ലെന്ന് പറഞ്ഞ് സമാധാനിച്ച് പിന്മാറി. അല്ല.... അത് ദുട്ടില്ലാഞ്ഞിട്ട് തന്നെയായിരുന്നു.
വടക്കേ ഇൻഡ്യയിൽ ജോലി ചെയ്യുമ്പോൾ കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരന്റെ പെങ്ങളോടൊരിഷ്ടം തോന്നി ഒരിക്കലവന്റെ വീട്ടിൽ പോയപ്പോൾ.
ഒരു മലയാലപ്പുഴക്കാരി ജഗത.
വീട്ടിൽ വന്ന് വിവരം പറഞ്ഞപ്പോൾ ഞാൻ പോയി ചുറ്റുപാടൊക്കെ ഒന്ന് കാണട്ടെയെന്നായി അച്ഛൻ.
ചുറ്റുപാട് കണ്ടേച്ചുവന്ന അച്ഛൻ പറഞ്ഞു "വേണ്ടാ നമുക്ക് ചേരുന്ന ബന്ധമല്ലിതെന്ന് "
എന്നേ വിറ്റ്കിട്ടുന്ന സ്വർണ്ണവും പണവും കൊണ്ട് അച്ഛന്റെ മോളേക്കെട്ടിക്കാമെന്ന മോഹവുമായി നടക്കുന്ന അച്ഛന് മൂന്ന് അനുജത്തിമാരും മൂന്നിടങ്ങഴി മണ്ണിലൊരു കൂരയുമുള്ള ചുറ്റുപാട് എങ്ങനെ ഇഷ്ടപ്പെടാനാ...?
എനിക്കവളേ മതീന്ന് തറപ്പിച്ച് പറഞ്ഞപ്പം വാക്കുറപ്പിച്ച പെങ്ങളുടെ ചെക്കൻവീട്ടുകാർക്ക് ഇരുപതിനായിരം രൂപാ കൊടുക്കണം അതവരോട് തരാൻ പറയെന്നായി സ്നേഹനിധിയായ എന്റെ അച്ഛൻ.
ഇത് ഞങ്ങളേക്കൊണ്ട് കൂട്ടിയാൽ കൂടില്ല കുഞ്ഞേന്ന് പാവപ്പെട്ട ജഗതയുടെ വീട്ടുകാർ പറയുമ്പോൾ എന്റെ നെഞ്ചിലൊരു വിങ്ങൽ മിന്നി മറഞ്ഞു.
കാൽക്കാശിന് പോങ്ങില്ലാത്തോനേ... നീയെന്തിനാടാ ആ പാവം കൊച്ചിന് ആശകൊടുത്തതെന്ന് ആ വിങ്ങിയ മനസ്സ് എന്നോട് ചോദിച്ചു.
ഉടൻതന്നെ ഞാൻ കെട്ടണമെന്നായി അച്ഛൻ.
ഇരുപത്തിമൂന്ന് വയസ്സും അൻപത് കിലോ ഭാരമുളള ഒരു ശരീരവും മാത്രം സ്വന്തമായുള്ള ഞാനെങ്ങനെ ഒരു പെണ്ണിനേ പോറ്റുമെന്നാലോചിക്കാതെ അച്ഛനേ അക്ഷരംപ്രതി അനുസരിച്ചു ഞാൻ.
ആ... എന്നാലിനി കല്യാണം കഴിഞ്ഞ് പ്രണയിക്കാമെന്ന് കരുതി.
കറ്റാനത്ത്കാരി ഒരു ലേഖ.
അതായത് നീ.....
ഡീ.... ദേ...കറണ്ടുവന്നു നീ പോന്നില്ലേ...?
ഞാനവളേ ഓർമ്മപ്പെടുത്തി.
" ആ.... കറണ്ടൊക്കെ വരട്ടെ.... നിങ്ങള് ബാക്കി പറ.... "
ബാക്കി കേൾക്കാനുള്ള ആവേശമവളിൽ സുനാമി പോലെ പൊങ്ങി.
ബാക്കിയെന്തുവാ ഇരുപതിനായിരം ആര് ആദ്യം തരുന്നോ അവർക്ക് ഞാൻ സ്വന്തം. അച്ഛന്റെ ആഹ്വാനം.
പതിനയ്യായിരം തരാമെന്ന് പറഞ്ഞോരോടു പോലും അച്ഛൻ പറഞ്ഞു ഇരുപതിനായിരത്തിൽ ഒരു പൈസ കുറയില്ലെന്ന്.
ഇരുപതിനായിരത്തിന്റെ ഫിക്സഡ് റേറ്റ് സ്റ്റിക്കർ എന്റെ നെറ്റിയിലൊട്ടിച്ചിരുന്നു അച്ഛൻ.
അങ്ങനെ ഇരുപതിനായിരം രൊക്കം കയ്യിലുണ്ടായിരുന്ന നിന്റെ വീട്ടുകാർക്ക് നറുക്ക് വീണു. അവർ വിലയുറപ്പിച്ചു.
കാശും കൊണ്ട് വന്നപ്പം നിന്റെ ഒരമ്മാവൻ എന്നോട് ചോദിച്ചു...
"എന്താ.... ഇത്ര കൊച്ചിലേ.... കെട്ടുന്നേന്ന്...?"
പെങ്ങളേ കെട്ടിക്കാനാണെന്ന് ഞാനന്ന് പറഞ്ഞില്ല മറ്റെന്തോ പറയാൻ തുനിഞ്ഞപ്പോ നിന്റെ മൂത്ത ആങ്ങളയാ പറഞ്ഞത് നേരത്തേ ആ ജോലിയങ്ങൊതുക്കുവാന്ന്.
കല്യാണം കഴിഞ്ഞ് വീട്ടിൽ വന്ന നിന്റെ മുഖത്ത് ആ ഇരുപതിനായിരത്തിന്റെ ഗമ ഞാൻ കണ്ടു.
ഇടയ്ക്ക് നീയത് പറയാതെ പറയുകയും ചെയ്തു.
എങ്കിലും ഞാൻ കരുതി ഇനിയിവളേ പ്രണയിച്ച് തുടങ്ങാമെന്ന്.
അങ്ങനെ ഞാനൊന്ന് പ്രണയിച്ച് തുടങ്ങിയപ്പോഴാ ഗൾഫിൽ പോകാൻ ഒരു ചാൻസ് വന്നത്.
നിന്റെ സ്വർണ്ണം വിറ്റ് ഞാൻ ഗൾഫിന് പറന്നപ്പോൾ ഞാനാണ് നിങ്ങൾക്ക് ജോലി വാങ്ങിത്തന്നത് എന്ന ഭാവം നിന്റെ കത്തുകളിൽ എനിക്ക് വായിക്കാനായി .
എനിക്ക് അന്ന് തോന്നിത്തുടങ്ങിയ ആ പ്രണയം ഒരിത്തിരി കുറഞ്ഞ പോലെ.
ആ.. ഇനിയൊരു കുട്ടിയായിക്കഴിയുമ്പോൾ പ്രണയിച്ച് തുടങ്ങാമെന്ന് കരുതി അന്ന് ഞാൻ.
നിനക്കൊരു കുട്ടിയായപ്പം മുതൽ നിന്നെയെനിക്ക് പ്രണയിക്കാൻ കിട്ടിയിട്ടേയില്ല.
നിനക്കെപ്പോഴും നിന്റെ കുഞ്ഞിന്റെ കാര്യം.എന്നാലിനി ഒരു കുട്ടി കൂടി ആയിക്കഴിയുമ്പോൾ ഈ കലാപരുപാടിക്കൊരു അന്ത്യമാകുമല്ലോ... അപ്പോൾ സ്വസ്ഥമായി പ്രണയിക്കാമെന്ന് കരുതി സമാധാനിച്ചു ഞാൻ.
അതും സ്വാഹ.....
അപ്പോൾ നീ കൂടുതൽ തിരക്കിലായി കുട്ടികളുടെ വളർച്ച അവരുടെ പഠിത്തം അവരേക്കുറിച്ചുള്ള ആശങ്ക അങ്ങനെയങ്ങനെ പോയി കാര്യങ്ങൾ.
എന്നാലിനി അവരേ കെട്ടിച്ച് വിട്ടേച്ച് വിശാലമായി പ്രണയിക്കാമെന്ന് കരുതിയപ്പം നീ പഴയതിലും കൂടുതൽ കാര്യശേഷിയുള്ളവളായി.
അവരുടെ ജോലി.... ശർഭകാലപരിചരണം... ഇളയവളേ കെട്ടിക്കാനുള്ള ധനസമാഹരണം... അങ്ങനെ പലതും.
രണ്ടു മക്കളുടെയും കല്യാണം കഴിഞ്ഞപ്പോൾ പ്രവാസം മതിയാക്കി ഇനിയെങ്കിലും പ്രണയിക്കാമെന്ന മോഹവുമായി നാട്ടിലെത്തിയപ്പോൾ നിന്നിലേ പ്രണയം നശിച്ച് തുടങ്ങിയിരുന്നു.
മൂത്ത മകളുടെ പ്രസവമെടുക്കാൻ ഷാർജയ്ക്ക് പുറപ്പെടാനുള്ള തിരക്കിലായിരുന്നു നീ...
ആ... ഇനി ഒരു മൂന്ന് മാസം കഴിഞ്ഞ് നീ വരുമ്പോൾ പ്രണയിക്കാമെന്ന് കരുതിയിരുന്ന എനിക്ക് എപ്പോഴോ ഈ കള്ളിനോട് പ്രണയം തോന്നി.
നീ... വരുമെന്നറിയിച്ചതിന് ഒരാഴ്ച്ച മുന്നേ ഞാൻ നിന്നേ പ്രണയിക്കാൻ തയ്യാറെടുത്തു.
മനസ്സിൽ ഒരു മരവിപ്പ് കള്ളിനോടല്ലാതെ ആരോടും പ്രണയം തോന്നുന്നില്ല.
ഞാനൊരു ഡോക്ടറേ കണ്ടു. ഉള്ള വിവരങ്ങൾ തുറന്നു പറഞ്ഞു. സാറേ എനിക്കിപ്പോൾ കള്ളിനോടല്ലാതെ ഒന്നിനോടും പ്രണയം തോന്നുന്നില്ല.
വിശദമായ പരിശോധനയ്ക്കൊടുവിൽ അയാൾ പറഞ്ഞു.
ഷുഗറും , പ്രഷറും , കൊളസ്ട്രോളും ഉള്ള അൻപത് വയസ്സ് കഴിഞ്ഞ ഒരു പ്രവാസിക്ക് ഇനി കള്ളിനോടല്ലാതെ മറ്റൊന്നിനോടും പ്രണയം തോന്നില്ലാന്ന്.
അതേ.... അയാൾ പറഞ്ഞത് ശരിയാണ് എനിക്കിപ്പോൾ ഈ കളളിനോടല്ലാതെ മറ്റൊന്നിനോടും പ്രണയം തോന്നുന്നില്ല....
പ്രവാസിക്ക് പ്രണയമില്ലെന്ന് പണ്ടാരോ പറഞ്ഞത് എത്രയോ സത്യം.
കസേരയ്ക്ക് പിറകിലായി എന്റെ തോളിൽ പിടിച്ചുനിന്നിരുന്ന അവളുടെ കണ്ണിൽ നിന്നിറ്റിയ രണ്ട് തുള്ളി കണ്ണീർ എന്റെ നെറ്റിയിൽ വീണ് ചിന്നിച്ചിതറി.....
നൂറനാട് ജയപ്രകാശ്.....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot