Showing posts with label FredinAbraham. Show all posts
Showing posts with label FredinAbraham. Show all posts

പ്രേതം


പ്രേതത്തെ കണ്ടിട്ടുണ്ടോ ?? ഉണ്ടോന്നു ചോദിച്ചാൽ ഞാൻ കണ്ടിട്ടുണ്ട്. ഒരു അഞ്ചു വർഷങ്ങൾക്കു മുൻപ്. ഒരു വൈകുന്നേരം സുഹൃത്തുക്കളുമായുള്ള ചർച്ചക്കിടയിൽ പ്രേതം വന്നു ചാടി. പിന്നെ ഊഹിക്കാമല്ലോ, എല്ലാവർക്കും പറയാൻ എവിടുന്നൊക്കെയോ കേട്ട ഒരുപാട് കഥകൾ ഉണ്ടായിരുന്നു. പല അനുഭവങ്ങളും കെട്ടുകഥകളും ഒക്കെ. വൈകിട്ട് വീട്ടിൽ എത്തി ഒരു 7 മണി ഒക്കെ കഴിഞ്ഞപ്പോൾ അപ്പൻ എന്നെ വീണ്ടും കടക്ക് പറഞ്ഞയച്ചു. ഏലക്കാട്ടിൽ കൂടെ ഒറ്റക്ക് വേണം യാത്ര ചെയ്യാൻ. ആൾതാമസം തീരെ കുറവുള്ള വഴിയാണ്. പോകാൻ ഇറങ്ങിയപ്പോൾ തന്നെ മനസ്സിൽ പേടി തോന്നി തുടങ്ങിയിരുന്നു. വലിയ കുഴപ്പം ഇല്ലാതെ കടയിൽ എത്തി. തിരിച്ചു വരുമ്പോൾ പേടിയുടെ കാഠിന്യം കൂടി കൂടി വന്നു. നല്ല കട്ടി കൂടിയ ഇരുട്ടും ചീവീടുകളുടെ കരച്ചിലും പിന്നെ പേടിയുള്ള സമയങ്ങളിൽ മാത്രം നമുക്ക് കേൾക്കാൻ സാധിക്കുന്ന മറ്റെന്തോക്കെയോ അപശബ്ദങ്ങളും സ്വാഭാവികമായ അവസ്ഥയിൽ നിന്നും എന്റെ മനസിനെ മാറ്റി നടത്തി. പേടി മാറാൻ വേണ്ടി ഉറക്കെ പാട്ടുകൾ പാടി ഞാൻ കാലു വലിച്ചു വച്ച് മുന്നോട്ടു നടന്നു. മെയിൻ റോഡ് കഴിഞ്ഞു മൺറോഡ്, അത് കഴിഞ്ഞു ഏലക്കാട്ടിൽ കൂടിയുള്ള ഒരു ചെറിയ ഇടവഴി കയറി വേണം എനിക്ക് വീട്ടിലേക്ക് പോകാൻ. കൈയിൽ ആകെയുള്ള വെളിച്ചം മൊബൈൽ ഫോണിൻറെ ടോർച് ആണ് (Nokia 1100). ഓരോ പതിനഞ്ചു സെക്കൻഡ് കഴിയുമ്പോളും ഈ ഫോണിലെ ടോർച് ഓഫ് ആകും. പിന്നീട് വീണ്ടും ഓൺ ആക്കണം. അങ്ങനെ മൺറോഡിൽ നിന്നും ഇടവഴിയിലേക്ക് കയറുന്നതിനു ഒരു മുപ്പതു മീറ്റർ മുൻപേ ഞാൻ ആ കാഴ്ച കണ്ടു. ഇടവഴിയുടെ തുടക്കത്തിൽ ഒരു വെള്ള വസ്ത്രധാരി നിൽക്കുന്നു. ഞാൻ ആ രൂപത്തിന് നേരെ ടോർച് അടിച്ചു നോക്കിയപ്പോളേക്കും കൈയിൽ വെട്ടം നിന്നു. വീണ്ടും ടോർച് ഓൺ ആക്കി നോക്കിയപ്പോൾ ആ രൂപം അവിടെ കാണാൻ ഇല്ല. പതിനഞ്ചു സെക്കൻഡ് കഴിഞ്ഞു വെട്ടം വീണ്ടും നിന്നു. അത് കഴിഞ്ഞു ഞാൻ വീണ്ടും ടോർച് ഓൺ ആക്കി നോക്കിയപ്പോൾ ആ രൂപം അതാ അവിടെ നിൽക്കുന്നു. എൻറെ ഹൃദയമിപ്പോൾ ഇടിച്ചു തകർന്നു ഇങ്ങു പോരുമെന്നു തോന്നി, വിറക്കുന്ന കാലുകളോടെ ഞാൻ മുന്നോട്ടു നടന്നു. വീട്ടിൽ പോകാൻ വേറെ വഴി ഇല്ല. ഒരിക്കൽ കൂടി ടോർച് ഓഫ് ആയി ഓൺ ആയപ്പോളേക്കും ആ വെള്ള വസ്ത്രധാരി അപ്രത്യക്ഷമായിരുന്നു. ഞാൻ നടന്നു ഇടവഴിയുടെ തുടക്കത്തിൽ എത്തി വെളിച്ചം വഴിയിലേക്ക് അടിച്ചതും അതാ നിൽക്കുന്നു ആ രൂപം അവിടെ. പെട്ടെന്ന് തന്നെ എന്തോ ഒരു ശബ്ദം വച്ചുകൊണ്ട് ആ രൂപം എൻറെ നേരെ വരുന്നതായി എനിക്ക് തോന്നി. അടുത്തെത്തുന്നതിനു മുന്നേ അത് നിലത്തു വീണു. നല്ല മദ്യത്തിൻറെ മണം. ഒരു നിമിഷത്തിന്റെ പത്തിലൊരംശത്തിൽ എനിക്ക് പെട്ടെന്ന് ബോധോദയം ഉണ്ടായി. അല്ലെങ്കിൽ ഒരു പക്ഷെ എൻറെ മാനസിക നില തെറ്റിയേനെ.
സംഭവം ഇങ്ങനെയാണ്. വീടിനടുത്തുള്ള തമിഴ്കാരൻ ആയിരുന്നു ആ വെള്ള വസ്ത്രധാരി. ആശാൻ വെള്ളമുണ്ടും വെള്ള ഷർട്ടും ഇട്ടു ആരുടെയോ കല്യാണത്തിന് പോയി വരുന്ന വഴിയാണ്. കല്യാണത്തിന് പോയതാണല്ലോ, അപ്പൊ എന്തായാലും കുറച്ചു മിനുങ്ങണമല്ലോ, ആശാൻ മദ്യത്തിൽ കുറച്ചങ്ങു മിനുങ്ങി. മൺറോഡിൽ നിന്നും ഇടവഴിയിലേക്കുള്ള പടികൾ അള്ളിപ്പിടിച്ചു കയറി ഒരു ചെറിയ മരത്തിൽ പിടിച്ചു അവിടെ നിവർന്നു നിൽക്കുമ്പോളെക്കും ആശാന്റെ മുണ്ടിന്റെ മടികുത്തു അഴിഞ്ഞു താഴെ വീഴും. അത് നേരെയാക്കാൻ കൈ വിടുമ്പോൾ ഇദ്ദേഹം താഴെ വീഴും. പിന്നെയും മരത്തിൽ പിടിച്ചു നിവർന്നു നിൽക്കും കൈവിട്ടു താഴെ വീഴും. ഇത് തന്നെ കളി. ഈ സംഭവത്തിനും എൻറെ ഫോണിലെ വെളിച്ചം കെടുന്നതിനും കൃത്യമായ ടൈമിംഗ് ആണ്. അതാണ് ഒരിക്കൽ കാണുകയും പിന്നെ കാണാതാവുകയും ചെയ്തുകൊണ്ടിരുന്ന ആ രൂപം. പിന്നെ ആ പ്രേതത്തിനെ നടക്കാൻ സഹായിച്ചു വീട്ടിൽ എത്തിച്ച ശേഷമാണ് ഞാൻ അന്ന് എൻറെ വീട്ടിലേക്ക് പോയത്.

By: Fredin Abraham

എല്ലും കപ്പയും


അടുത്ത സുഹൃത്തായ അഖിലിന്റെ ചേച്ചിയുടെ കല്യാണം ഒരു പരീക്ഷ കാലത്താരുന്നു. എന്നിരുന്നാലും കല്യാണം കൂടണം എന്ന് തന്നെ തീരുമാനിച്ചിരുന്നു. എറണാകുളത്തു് നിന്നും ഞാൻ തൊടുപുഴ എത്തി. അവിടുന്ന് വൈകിട്ട് കാറിൽ പോകാൻ ആയിരുന്നു പ്ലാൻ. എന്നാൽ ഞങ്ങൾ ശംഭു അണ്ണൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന അജേഷ് സർ അന്ന് വരാൻ സാധിക്കില്ല എന്ന ഞെട്ടിക്കുന്ന സത്യം ഞങ്ങളോട് പറഞ്ഞു. കാറിൽ പോകാൻ ഉള്ള പ്ലാൻ ചീറ്റി. എന്നാലും പോയിട്ടേ ഉള്ളു എന്ന് ഞങ്ങൾ തീരുമാനിച്ചു. ഞാൻ, ജസ്റ്റിൻ പിന്നെ ശ്യാം. എങ്ങനെ പോകും എന്നതായി ചോദ്യം, ജസ്റ്റിന്റെഒരു പഴയ byke കിടപ്പുണ്ട്, അതിൽ ട്രിപ്ൾസ് വച്ച് പോകാം എന്നായി തീരുമാനം. വൈകിട്ട് 7 മണി കഴിഞ്ഞിട്ടുണ്ട്, ആനയുള്ള കാടാണ്,പോകേണ്ട എന്ന് പിന്തിരിപ്പിക്കൽ ഉണ്ടായെങ്കിലും പോയിട്ടേ ഉള്ളു എന്ന തീരുമാനത്തിൽ ഞങ്ങൾ byke എടുത്തു ഇറങ്ങി. byke എന്ന് പറഞ്ഞാൽ ഹെഡ് ലൈറ്റ് കെട്ടി വച്ചിരിക്കുക ആണ്, ഇൻഡിക്കേറ്റർ ഇല്ല, ഹോൺ ഇല്ല, പക്ഷെ വണ്ടി ഓടും. അതൊരു വിശ്വാസമാണ്. ഒരു പക്ഷെ ഇത് നിങ്ങടെ അവസാനത്തെ യാത്ര ആണെങ്കിലോ എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു ശംഭു അണ്ണൻ ഞങ്ങളെ കൂടെ നിർത്തി ഫോട്ടോ എടുത്താണ് പറഞ്ഞയച്ചത്. ഈശ്വരാ ആ മനുഷ്യന് നല്ലതു മാത്രം...
എന്തായാലും ഞങ്ങൾ യാത്ര തിരിച്ചു, ജസ്റ്റിൻ ആണ് ഞങ്ങളുടെ പടക്കുതിരയെ ഓടിക്കുന്നത്. നടുക്ക് ഞാൻ പിറകിൽ ഭയം എന്ന് പറയുന്നത് സ്വന്തം ഡിക്ഷണറിയിൽ ഇല്ലാത്ത ശ്യാം( മനസിലായി കാണുമല്ലോ). ഞങ്ങൾ വലിയ ആവേശത്തിലാരുന്നു. പാട്ടും പാടി ഞങ്ങൾ യാത്ര തുടങ്ങി. "വണ്ടിയോടിക്കുന്ന ഞാൻ ഇപ്പോൾ പെട്ടെന്ന് ഒരു പ്രേതമായാൽ നിങ്ങൾ എന്തു ചെയ്യും ?" ജസ്റ്റിന്റെ ചോദ്യം. മറുപടിയായിട്ടു ഞങ്ങടെ വക നല്ല പച്ച തെറി. അങ്ങനെ ഞങ്ങൾ മൂലമറ്റത്തു നിന്നും തിരിഞ്ഞു വനത്തിലൂടെയുള്ള യാത്ര ആരംഭിച്ചു. നാടുകാണിയിലേക്കുള്ള പന്ത്രണ്ടു ഹെയർപിൻ വളവുകൾ നമ്പർ ഇട്ടു വച്ചിട്ടുണ്ട്. പ്രേത കഥകളും പറഞ്ഞു ഞങ്ങൾ യാത്ര തുടർന്നു.
അതിലെ ഒരു വളവിന്റെ നടുക്ക് ഒരു കിണർ ഉണ്ട്. ആ കിണറിനെ ചുറ്റിപ്പറ്റി പല കഥകളും കേട്ടിട്ടുണ്ട്. പണ്ടൊരിക്കൽ ഒരു സ്ത്രീ ഒരു കുട്ടിയുമായി ആ കിണറ്റിൽ ചാടി മരിച്ചതാണെന്നും, രാത്രി അതുവഴി യാത്ര ചെയ്ത പലരും അവരെ കണ്ടു പേടിച്ചു അപകടങ്ങളിൽ പെട്ടിട്ടുണ്ടെന്നും ഒക്കെ. എങ്കിൽ പിന്നെ അതൊന്നു കാണണമല്ലോ. ഞങ്ങൾ മൂന്നുപേരും കൂടി ആ കിണറിലേക്ക് നോക്കി നല്ല പച്ച തെറിയുടെ അകമ്പടിയോടെ യക്ഷിയെ പുറത്തിറങ്ങി വരാൻ വെല്ലുവിളിച്ചു. ഞങ്ങൾ മൂന്നു പേരെ പേടിച്ചിട്ടാണെന്നു തോന്നുന്നു പാവം അന്ന് പുറത്തേക്ക് വന്നില്ല. മുന്നോട്ടു നീങ്ങി തൊട്ടടുത്ത വളവു തിരിഞ്ഞതും എന്തോ ഒരു ശബ്ദത്തോടെ ഞങ്ങളുടെ പടക്കുതിര വേച്ചു വീഴാൻ ഒരുങ്ങി. ഞങ്ങൾ ചാടി ഇറങ്ങി നോക്കി. പെട്ടെടാ മക്കളെ, ചെയിൻ ചാടി പോയി- ജസ്റ്റിൻ പറഞ്ഞു. ചെയിൻ സോക്കറ്റ് അഴിക്കാൻ ഉള്ള ടൂൾസ് ഒന്നും ഞങ്ങടെ കൈയിൽ ഇല്ല. വഴിയിൽ കിടന്ന കമ്പും കോലും ഒക്കെ എടുത്തു കുറെ ശ്രമിച്ചെങ്കിലും ചാടിപ്പോയ ചെയിൻ തിരിച്ചിടാൻ മൊബൈൽ വെളിച്ചത്തിൽ ഞങ്ങൾക്ക് സാധിച്ചില്ല. ഇനി ആകെ ഒരു വഴി തിരിച്ചു പോവുകയാണ്. തിരിച്ചു ഇറക്കമായതു കൊണ്ട് കുഴപ്പം ഇല്ല. മനസ്സിൽ ആദ്യം ഓടിയെത്തിയത് വാ മക്കളെ വാ എന്നും പറഞ്ഞു കിണറ്റിൻ കരയിൽ കാത്തിരിക്കുന്ന യക്ഷിയേയും കുട്ടിയേയും ആണ്. എന്തായാലും കുറച്ചു സമയം കൂടി കാക്കാൻ ഞങ്ങൾ തീരുമാനിച്ചു. വഴിയേ വന്ന വണ്ടികൾക്കെല്ലാം ഞങ്ങൾ കൈ കാണിച്ചു ടൂൾസ് ഉണ്ടോ എന്ന് തിരക്കി. ചിലർ നിർത്തി, ചിലർ പതിയെ കടന്നു പോയി, ഒരാൾ ഒന്ന് രണ്ടു വർക്ഷോപ്പിൽ ഒക്കെ വിളിച്ചു നോക്കി ഞങ്ങളെ കൊതിപ്പിച്ചു കടന്നു കളഞ്ഞു. ഏകദേശം ഒരു മണിക്കുർ ആവുന്നു ഞങ്ങൾ വഴിയിൽ ആയിട്ട്. ഒരു വണ്ടിക്ക് കൂടി കൈ കാണിക്കാം, എന്നിട്ടും രക്ഷ ഇല്ലെങ്കിൽ തിരിച്ചു പോകാം, ഞങ്ങൾ തീരുമാനിച്ചു. അവസാനം അതുവഴി വന്ന കാറിനു ഞങ്ങൾ കൈ കാണിച്ചു. അത് നിർത്താതെ ഞങ്ങളെ കടന്നു മുന്നോട്ടു പോയി, പെട്ടെന്ന് നിർത്തി പിന്നോട്ട് വന്നു. മാന്യൻ മാരായ രണ്ടുപേർ വണ്ടിയിൽ നിന്നിറങ്ങി. എന്താ പിള്ളേരെ പ്രശനം?, ഞങ്ങൾ കാര്യം പറഞ്ഞു. അവരുടെ ടൂൾകിറ്റ്‌ ഞങ്ങളുടെ കൈയിൽ തന്നിട്ട് ശ്രെമിച്ചു നോക്കാൻ പറഞ്ഞു. ശ്യാം പണി തുടങ്ങി. ഭാഗ്യം, ചെയിൻ സോക്കറ്റ് ഞങ്ങൾ ഊരി മാറ്റി. ചെയിൻ തിരിച്ചിട്ടു. അവർ തന്നെ കുറച്ചു ഗ്രീസും സംഭാവന ചെയ്തു, എങ്ങോട്ടു പോകുന്നു എന്നൊക്കെ തിരക്കിയ ശേഷം അവർ പറഞ്ഞു, നാളെ രാവിലെ പോകുന്നതാണ് നല്ലതു ആന ഇറങ്ങിയിട്ടുണ്ട് എന്ന്. എന്തായാലും പോകാൻ തീരുമാനിച്ചു, ഇനി പിറകോട്ടില്ല, അവർക്കു നന്ദി പറഞ്ഞു ഊരിയെടുത്ത ചെയിൻ സോക്കറ്റ് തിരിച്ചു പിടിപ്പിക്കാതെ (ഇനിയും ചെയിൻ ചാടിപ്പോയാലോ) കൈയിൽ പിടിച്ചു ഞങ്ങൾ യാത്ര തുടർന്നു. ഇങ്ങനെയുള്ളവരെ വിളിക്കണ്ട പേരാണെടാ ശ്യാമേ ദൈവം. ഒരവസരം കിട്ടിയപ്പോൾ ഞാൻ തട്ടി വിട്ടു. കുളമാവ് ഡാം കഴിഞ്ഞു ഞങ്ങൾ മുന്നോട്ടു നീങ്ങി. അപ്പോൾ എതിരെ വന്ന വണ്ടിക്കാരൻ വിളിച്ചു പറഞ്ഞു "ആന ഇറങ്ങീട്ടുണ്ട് ട്ടോ". അയ്യോ.. പണി പാളുമോ, ചെറിയ പേടി തോന്നി തുടങ്ങി. വണ്ടി പതിയെ മുന്നോട്ടുരുണ്ടു. ആനയുടെ മണംകിട്ടുന്നുണ്ടോന്നു ശ്രെദ്ധിച്ചു ഞങ്ങൾ പിറകിൽ ഇരുന്നു. അപ്പോൾ പിറകെ ഒരു ഇന്നോവ വന്നു, ഞങ്ങളുടെ വണ്ടിക്ക് വെട്ടം കുറവാണ്, കുറച്ചു പതിയെ പോയാൽ ഉപകാരമായിരുന്നു എന്ന് ഞങ്ങൾ അവരോടു പറഞ്ഞു. ഒരു രണ്ടു കിലോമീറ്റർ ഉപകാരം ചെയ്ത ശേഷം അവർ മുന്നോട്ടു പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു നാനോ കാർ വന്നു. അവരോടും ഞങ്ങൾ ഇതേ ഉപകാരം ആവശ്യപ്പെട്ടു. പക്ഷെ അര കിലോമീറ്ററിൽ കൂടുതൽ ഉപകാരം ചെയ്യാൻ അവരും തയാറായില്ല. അപ്പോളതാ വരുന്നു ആനയുള്ള കാട്ടിൽ കൂടെ നമ്മുടെ കേരളത്തിന്റെ സ്വന്തം ആനവണ്ടി. രക്ഷകൻ വന്നു മോനെ, ഈ ചെറിയ കയറ്റം കഴിയുന്ന വരെ അവനെ കയറ്റി വിടേണ്ട. ഞാൻ ജസ്റ്റിനോട് പറഞ്ഞു. കാരണം രക്ഷകൻ മുന്നിൽ പോയാൽ ഞങ്ങളുടെ പടക്കുതിര കയറ്റം കയറി പിറകെ ഒപ്പമെത്തില്ല. ഒരു കയറ്റമുണ്ടെങ്കിൽ ഒരു ഇറക്കവുമുണ്ടല്ലോ, കയറ്റം കയറി കഴിഞ്ഞതും ഞങ്ങൾ രക്ഷകന് സൈഡ് കൊടുത്തു. ഇനി ഞങ്ങളുടെ കുതിര കുതിരയല്ല, പുലിയാണ് പുലി, രക്ഷകൻറെ ഒപ്പം പറന്നു നിൽക്കും. പുലിയുടെ ചെയിൻ ചാടി പോകാതിരുന്നാൽ ഭാഗ്യം. കുറച്ചു കുടി മുന്നോട്ടു ചെന്നപ്പോൾ എതിരെ വന്ന വണ്ടിക്കാരൻ ഉറക്കെ വിളിച്ചു പറഞ്ഞു "മക്കളെ വലതു വശം ചേർന്ന് വിട്ടോടാ" ഒന്ന് കണ്ണ് ചിമ്മി നോക്കുമ്പോൾ മുന്നിൽ കാണുന്നത് വഴിയുടെ പകുതിയോളം മറഞ്ഞു നിൽക്കുന്ന കട്ടികൂടിയ ഒരു ഇരുട്ടുരൂപമാണ്.. അത് പതിയെ അനങ്ങുന്നു. ഉള്ളിൽ നിന്ന് വന്ന ഒരു വലിയ നിലവിളി തൊണ്ടയിൽ കുരുങ്ങി പുറത്തു വന്നപ്പോൾ ഒരു പൂച്ച കരയുന്ന പോലെ ആയിപ്പോയി.
രണ്ടു മുട്ടൻ ആന...!! നമ്മൾ കണ്ടിട്ടുള്ള ആനയൊന്നും ശരിയ്ക്കും ആനയല്ല മോനെ.. ആന എന്ന് പറഞ്ഞാൽ ഇതാണ് ആന. തിരിഞ്ഞു നോക്കാൻ നിക്കാതെ പുലി മുന്നോട്ട് കുതിച്ചു. (ചെയിൻ ചാടി പോകല്ലേ ന്നുള്ള പ്രാർത്ഥനയോടെ).. അവസാനം കല്യാണ വീട്ടിൽ ചെന്ന് കയറുമ്പോൾ സമയം രാത്രി ഒരു മണി. കാട്ടിൽ വച്ച് ഞങ്ങൾക്ക് എന്തെങ്കിലും അപകടം പറ്റിയോ എന്ന് പേടിച്ചിരിക്കുവാരുന്നു അഖിൽ. ചേച്ചിക്കുള്ള വിവാഹ സമ്മാനമായി വണ്ടിയിൽ നിന്നും ഊരിയെടുത്ത ചെയിൻ സോക്കറ്റ് അവന്റെ അച്ഛന്റെ കൈയിൽ കൊടുത്ത ശേഷം ഞങ്ങൾക്കായി അവൻ മാറ്റി വച്ചിരുന്ന എല്ലും കപ്പയും കഴിക്കാൻ ഞങ്ങൾ ഇരുന്നു.

എന്തിനാണോ എന്തോ ???


ഒരു ചിന്തയുടെ ഉത്ഭവം എപ്പോൾ, എവിടെ നിന്ന് എന്ന് ചിന്തിച്ചുകൊണ്ട് കലുങ്കിൽ ഇരിക്കുമ്പോളാണ് ചിന്ത ആവഴി വന്നത്.
"എന്താണിത്ര വലിയ ചിന്ത ?"
" ഞാൻ ചിന്ത എവിടുന്നു വരുന്നു എന്ന് ചിന്തിക്കുവാരുന്നു"
" ഞാനോ ? ഞാൻ യൂണിവേഴ്സിറ്റിയിൽ നിന്ന്. ഇന്നലെ ഞാൻ പറഞ്ഞത് മറന്നോ, ഇന്ന് പോകും എന്ന് ?"
"അതല്ല... ഞാൻ എന്റെ ചിന്തയുടെ കാര്യമാണ് പറഞ്ഞത്."
"ഓഹോ.. ഇന്നലെ വരെ എന്റെ ചിന്തേ എന്റെ ചിന്തേ എന്നും വിളിച്ചു പിറകെ നടന്നതാണല്ലോ. പെട്ടെന്ന് ഞാൻ സ്വന്തമല്ലാതായോ ? അല്ലെങ്കിലും ഈയിടെ ആയിട്ടുള്ള മാറ്റം ഒക്കെ എനിക്ക് മനസ്സിലാവുന്നുണ്ട്"
മുഖം വീർപ്പിച്ചു യൂണിവേഴ്സിറ്റിയിൽ നിന്നും വന്ന ചിന്ത ചിന്തയുടെ വഴിക്കുപോയി.
വലിയ ഒരു സൗന്ദര്യപിണക്കത്തിന് വകുപ്പുണ്ടാക്കാൻ മാത്രമായി എവിടുന്നോ കയറിവന്ന എന്റെ ചിന്ത അപ്പോൾ എന്നെ നോക്കി വളരെ മനോഹരമായി പല്ലിളിച്ചു.

By: 
Fredin Abraham

പൈങ്കിളി


പ്രിയപ്പെട്ട കാറ്റേ… 
എന്നു പറഞ്ഞാൽ നിന്റെ മന്ദമായ തഴുകൽ എനിക്ക് ഒരു പാട് പ്രിയപ്പെട്ടതാണ്. ഇന്നും ഈ വൈകുന്നേരം എന്നെ വന്നു തഴുകിയ നിന്റെ കൈകളിൽ ഞാൻ വളരെ വിലപ്പെട്ട ഒരു സംഗതി വിശ്വസിച്ച് തന്നയക്കുകയാണ്. അത് മറ്റൊന്നും അല്ല; ഒരു ചുംബനം. എവിടെങ്കിലും ഒരിടത്ത്, ഒരു പക്ഷേ ഞാൻ അറിയാത്ത ഒരു നാട്ടിൽ, നിന്റെ വരവും കാത്ത് മന്ദമായ ആ തഴുകലിനു വേണ്ടി എന്റെ പ്രണയിനി കാത്തു നിൽക്കുന്നുണ്ടാവും. പ്രിയ കാറ്റേ, എന്റെ ജനനത്തിനും ഒരു പാട് നാൾ മുൻപേ തന്നെ നീ ഇവിടെ ഉണ്ടായിരുന്നു. നിനക്ക് ഒരന്ത്യമുണ്ടാവില്ല എന്നും ഞാൻ കരുതുന്നു. അതുകൊണ്ട് തന്നെ എന്നെ അപേക്ഷിച്ച് ജീവിതത്തെക്കുറിച്ച് ഒരുപാട് അറിവും അനുഭവസമ്പത്തും ഉള്ളവനാണ് നീ. ഈ പ്രപഞ്ചത്തെക്കുറിച്ച് നിനക്കുള്ളതിന്റെ ആയിരത്തിൽ ഒരംശം പോലും അറിവു എനിക്കില്ല എന്നു ഞാൻ മനസ്സിലാക്കുന്നു. അതിനാൽ തന്നെ നിന്നെ ഞാൻ വളരെ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ ഇതുപോലൊരു വൈകുന്നേരം വീണ്ടും നമ്മൾ കണ്ടുമുട്ടിയേക്കാം; അന്ന് നീ വരുമ്പോൾ എന്റെ അജ്ഞാത സുന്ദരി എനിക്കായി നിന്റെ കൈയിൽ തന്നയച്ച ചുംബനവും അവളുടെ സുഗന്ധവും പ്രതിക്ഷിച്ച് ഞാൻ ഇരിക്കുന്നുണ്ടാവും. എത്രയും വേഗം നീ മടങ്ങി വരും എന്ന പ്രതീക്ഷയോടെ…..!

By: Fredin Abraham

മൂന്നു കുത്തുകൾ


” അർത്ഥമില്ലായ്മയുടെ അർത്ഥം തേടി നടക്കുന്ന ഭ്രാന്തൻ ” ശബ്ദം കേട്ട് അവൻ പിറകിലേക്ക് തിരിഞ്ഞു നോക്കി.
മുഖത്തേക്ക് സൂക്ഷിച്ച് നോക്കിക്കൊണ്ട് അവൾ നിൽക്കുന്നു.
“അപ്പോ എങ്ങനാ, ജീവിതമാകുന്ന പുസ്തകത്തിലെ ഈ ചെറിയ അധ്യായവും ഒരു ആശ്ചര്യ ചിഹ്നം ഇട്ട് ഇവിടെ അവസാനിപ്പിക്കുന്നു അല്ലേ?” അവളുടെ സ്ഥായീഭാവമായ ആശ്ചര്യത്തോടെ അവൾ ചോദിച്ചു.
“ആശ്ചര്യ ചിഹ്നമിട്ട് ഇവിടെ നിർത്താം എന്നായിരുന്നു ഞാൻ കരുതിയിരുന്നത്, എന്നാൽ ഇപ്പോൾ തോന്നുന്നു ആശ്ചര്യ ചിഹ്നത്തിനു പകരം മൂന്നു കുത്തുകൾ ഇടാം എന്ന്. തുടരും എന്ന് പറയും പോലെ .”
അവൻ മറുപടി പറഞ്ഞു.
“അപ്പോൾ ആ കുത്തുകളുടെ നീളം ?” അവൾ വീണ്ടും ചോദിച്ചു.
അതിനു മറുപടി പറയാൻ അവന് അധികം ആലോചിക്കേണ്ട കാര്യമുണ്ടായിരുന്നില്ല.
“ആ കുത്തുകളുടെ നീളം; അതിന്റെ ആഴവും പരപ്പുമെല്ലാം കാലം തീരുമാനിക്കട്ടെ.ഈ അധ്യായം ഇവിടെ എഴുതിത്തുടങ്ങിയ കാലത്തിനു തന്നെ നമുക്കത് വിട്ടുകൊടുക്കാം ”
ആശ്ചര്യവും സന്തോഷവും പിന്നെ നിർവചിക്കാനാവാത്ത മറ്റെന്തൊക്കെയോ വികാരങ്ങളുടെയും സമ്മിശ്രഭാവത്തോടെ അവൾ അവനെ മിഴിച്ചു നോക്കി. നിഷ്കളങ്കനായ കുസൃതിക്കാരന്റെ കണ്ണുകളോടെ അവനും.
ഒരു നിമിഷം അവർ അങ്ങനെ തന്നെ നിന്നു. പിന്നൊരു പൊട്ടിച്ചിരിയിൽ അവർ മതിമറന്നു. നീണ്ട ഒരു രേഖയുടെ ആദ്യ ബിന്ദുക്കൾ അവ അവിടെ അടയാളപ്പെടുത്തി…


By Fredin Abraham

വെള്ളവും തീയും



നീണ്ട ഒരു യാത്രയുടെ ആലസ്യത്തിൽ കട്ടിലിൽ നിവർന്നു കിടക്കുമ്പോളാണ് കത്തിച്ചു വച്ച ചന്തനത്തിരി മനസ്സിൽ പുതിയൊരു ചിന്ത കൊണ്ടുവന്നത്.
തീയും വെള്ളവും; ഒരുതരത്തിൽ പറഞ്ഞാൽ വിപരീത സ്വഭാവക്കാരായ രണ്ടു വ്യക്തിത്വങ്ങൾ. ആരാണു ശക്തൻ എന്ന ചോദ്യത്തിന് ഉത്തരം വെള്ളം തന്നെ. തീയെപ്പോലും സംഹരിക്കാൻ മാത്രം കരുത്തനായ ജലം. എന്നിരുന്നാലും രണ്ടു പേരുടെയും മനോഭാവം കണക്കിലെടുക്കുമ്പോൾ തീയുടേത് കുറച്ചു കൂടി ആകർഷണീയമായി എനിക്ക് തോന്നുന്നു.
ജലം ഒരു ചതിയനാണ്. പുറത്തു നിന്ന് ഒരു വ്യക്തിയെ തന്നിലേക്ക് ആകർഷിക്കാനുള്ള ഒരു കഴിവ്, അത് തീയേക്കാൾ വെള്ളത്തിനു തന്നെ. താൻ അപകടകാരിയാണ് എന്ന സത്യം ഒരു പരിധി വരെ വിളിച്ചോതാൻ തയ്യാറാകാത്ത വെള്ളം. എന്നാൽ താൻ അപകടകാരിയാണ് എന്ന ആത്മബോധത്തിൽ നിന്നോ എന്തോ, ഒരു പരിധി വിട്ട് ആരേയും തന്നിലേക്ക് അടുപ്പിക്കാത്ത തീയ്, മാത്രവുമല്ല ഒരു പാട് അടുക്കുന്നവർക്ക് ഒരു മുന്നറിയിപ്പ് നൽകി അകത്തി നിർത്താനും മടിക്കാത്ത മാന്യ വ്യക്തിത്വം. ആരേയും ചതിയിൽ പെടുത്തണം എന്ന ദുരുദ്ദേശം മനസിൽ ഇല്ലാത്തതിനാലാവാം.
വെള്ളത്തിനെ അപേക്ഷിച്ച് ശുഭാപ്തി വിശ്വാസിയും ഉയരങ്ങളെ സ്വപ്നം കാണുന്നവനുമാണ് അഗ്‌നി. മുകളിലേക്ക് ഉയർന്നു സഞ്ചരിക്കാനും ഉയർന്നു ചിന്തിക്കാനും അഗ്നി താത്പര്യപ്പെടുമ്പോൾ വെള്ളത്തിന്റെ യാത്ര താഴേക്കും ചിന്ത കീഴ്‌പ്പോട്ടുമല്ലേ എന്ന് ഞാൻ സംശയിക്കുന്നു.
എന്നിട്ടു കൂടി അഗ്നിയെ സംഹരിക്കാൻ മാത്രം ജലം കരുത്തനാണ്. കാരണം മാറ്റാന്നല്ല. തന്നെക്കുറിച്ചും വെള്ളത്തെക്കുറിച്ചും വ്യക്തമായി മനസിലാക്കാതെ ജലവുമായി തീയ് നടത്തുന്ന സമ്പർക്കം. അത് തീയുടെ ആത്മവിശ്വാസത്തെയും ആവേശത്തെയും ചോർത്തിക്കളഞ്ഞ് തീയെ നാശത്തിലേക്ക് തള്ളിവിടുമ്പോൾ ചതിയനായ വെള്ളം അവിടെ ഉളുപ്പില്ലാതെ വിജയം ആഘോഷിക്കുന്നു.

By: Fredin Abraham

അപ്പുക്കുട്ടൻ പഠിപ്പിച്ചത്


പുതുമകൾ കണ്ടെത്താൻ ശ്രമിക്കാത്തതിൽ നിന്നും ഉടലെടുത്ത വിരസതയോടും നിർവികാരതയോടും കൂടി ആയിരുന്നു അന്നത്തെ എന്റെ യാത്ര.കൺമുന്നിൽ വന്നു പോകുന്നതൊന്നും ഉൾക്കണ്ണു കൊണ്ട് കാണാൻ സാധിക്കാത്തതിന്റെ ദേഷ്യവും വിഷമവും വളരെ കാര്യമായിത്തന്നെ എന്നെ ബാധിച്ചു തുടങ്ങിയിരുന്നു. അപ്പോളാണ് കുറച്ചു നേരമായി എന്റെ മുൻപിലത്തെ സീറ്റിൽ കളിച്ചു തിമിർക്കുന്ന കൊച്ചു മിടുക്കൻ എന്റെ ശ്രദ്ധയാകർഷിച്ചത്. അപ്പുക്കുട്ടൻ! ഏകദേശം മൂന്നു വയസു പ്രായം. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെ എങ്ങോട്ടോ ഉള്ള യാത്രയിലാണ് ആശാൻ.
ഒരു നിമിഷം പോലും അടങ്ങിയിരിക്കാതെ അവൻ ആഘോഷിക്കുന്നു. മഴക്ക് ശേഷം പാറയിടുക്കിലൂടെ ഒഴുകുന്ന വെള്ളവും വഴിയിലേക്കു ചാഞ്ഞു നിൽക്കുന്ന പൂവാകമരത്തിലെ ചുവന്ന പൂക്കളും അവനെ ആവേശഭരിതനാക്കുന്നു. അതന്താ…? ഇതെന്താ…? അവന്റെ ചോദ്യങ്ങൾക്കവസാനം ഇല്ല. അവക്കു മുൻപിൽ ആ അപ്പൂപ്പനും അമ്മൂമ്മയും സർവവിജ്ഞാനകോശങ്ങൾ ആയി. അവൻ അവന്റെ കളികളും സംശയങ്ങളും തുടർന്നു കൊണ്ടേയിരുന്നു.
പണ്ടൊരിക്കൽ പ്രിയ കൂട്ടുകാരി ഫോണിൽ എനിക്കയച്ച ഒരു സന്ദേശമാണ് പെട്ടെന്ന് മനസിൽ ഓടിയെത്തിയത്.
” ഒരിക്കൽ ഈ ഭൂമിയിലെ നമ്മുടെ ഹീറോ സ്വന്തം അച്ഛനായിരുന്നു; ആ തോളിൽ ഇരിക്കുമ്പോഴായിരുന്നു ഞാൻ ഏറ്റവും അഹങ്കരിച്ചിരുന്നത്, അന്ന് ജീവിതത്തിലെ ഏറ്റവും വിഷമം ഉള്ള കാര്യം ഹോം വർക്ക് ചെയ്യുക ആയിരുന്നു, നേരത്തെ കിടന്ന് താമസിച്ചുണരുന്നത് ശീലമായിരുന്നു, വരച്ചു വച്ച തത്തയുടെ ചുണ്ടിന് ചുവന്ന നിറം കൊടുക്കണോ മഞ്ഞനിറം കൊടുക്കണോ എന്നതായിരുന്നു ഏറ്റവും വലിയ ആശയക്കുഴപ്പം, ബസിൽ കയറുമ്പോൾ സൈഡിലെ സീറ്റ് തന്നെ കിട്ടണേ എന്നതായിരുന്നു പ്രാർത്ഥന,- ആ കാലം കഴിഞ്ഞു പോയി.എന്നിരുന്നാലും ആ നാലു വയസുകാരൻ മനസ്സിൽ നിന്നും ജീവിതത്തിൽ നിന്നും മായാതിരിക്കട്ടെ”
ഞാൻ അപ്പോൾ അനുഭവിച്ചുകൊണ്ടിരുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമായിരുന്നു എന്റെ മുന്നിലെ അപ്പുക്കുട്ടനും കൂട്ടുകാരി പണ്ടയച്ച ആ സന്ദേശവും. എന്റെ ഉള്ളിലെ കുട്ടിത്തം നിറഞ്ഞ കൗതുകങ്ങളെ എന്തൊക്കെയോ കാരണങ്ങളാൽ കുറച്ചു നാളായി ഉണരാൻ ഞാൻ സമ്മതിച്ചില്ല. ഉണർന്നുവന്നപ്പോഴും ഞാൻ വകവച്ചില്ല. പിന്നെ അവ ഉണരാതായി.
ആ യാത്രക്കു ശേഷം ഒരു പുനർവിചിന്തനത്തിനു ഞാൻ തയാറായിരിക്കുന്നു. ഞാൻ വീണ്ടും കുട്ടിയാവാൻ തുടങ്ങിയിരിക്കുന്നു. ചുറ്റുപാടുകളിലേക്ക് എന്റെ ഉൾക്കണ്ണ് തുറന്നിരിക്കുന്നു. എന്റെ വിരസതയും നിർവികാരതയും മാറിത്തുടങ്ങിയിരിക്കുന്നു.
ഒരു കാര്യം കൂടി പറയട്ടെ, ഞാനല്ല പൗലോ കൊയ്ലോ പറഞ്ഞതാണ്.
നമ്മുടെ ജീവിതം നാം ജീവിക്കുന്ന ഈ നിമിഷമാണ്.അത് തിരിച്ചറിഞ്ഞ് ജീവിക്കാൻ ശ്രമിച്ചാൽ ജീവിതം ഒരു ഉത്സവമായി മാറും. വലിയ ഒരു ഉത്സവം


By: 
Fredin Abraham

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo