Showing posts with label KrishnanKattuparambil. Show all posts
Showing posts with label KrishnanKattuparambil. Show all posts

തുമ്പപ്പൂവ്


ഒരു പൊതി പൂവിനായ്
കടയിലേക്കോടുന്ന കിടാവേ
തൊടിയിലെ മൂലയിൽ
തലയാട്ടി നിൽക്കുമെന്നെ
ഒരുവേള കൺപാർക്കാൻ
എന്തേ നീ മറന്നു .....
നിൻകുഞ്ഞുകൈകൾ തേടി-
യണയുമെന്നോർത്തോ-
ണപ്പാട്ടൊന്നു മൂളിയോരെന്നെ-
നീയറിയാതെ പോയതെന്തേ…

കൃഷ്ണൻ കാട്ടുപ്പറമ്പിൽ
31 ഓഗസ്റ്റ് 2016

കൈവശാവകാശം


കൈവശാവകാശത്തെപ്പറ്റി കേട്ടിട്ടുണ്ടാകും അല്ലേ, പക്ഷേ അത്, വസ്തുവി ൻറെതാണെന്നു മാത്രം.
എന്തൊയെന്നറിയില്ല ഒരു നിമിഷം, മാതാപിതാ ക്കൾക്ക് മക്കളുടെ മേലുള്ള കൈവശാവകാശത്തെപ്പറ്റി ഒരു ചിന്ത കടന്നു വന്നു. സ്വത്ത് ആണായാലും പെണ്ണായാലും.
സൗകര്യം കൂടുകയും, ശാസ്ത്രം വളരുകയും ചെയ്യും തോറും, കൈവശം വയ്ക്കാനുള്ള പരിധി തന്നെ കുറഞ്ഞു കുറഞ്ഞു വരികയാണ്. 18 വയസ്സിൻറെ ഒരു രേഖ പിടിവള്ളിയായി എവിടെയോ കാണുന്നുണ്ട്. അതിലൊന്നും വലിയ കാര്യമില്ല, അതൊക്കെ ഈ ദാരിദ്ര്യരേഖ പോലെ ഒരു രേഖ, അത്രയേ ഉളളൂ.
ഭാഗ്യമുള്ള ചിലർക്ക്, ഒരു പക്ഷേ പ്ലസ് റ്റു വരെ മക്കളെ കയ്യിൽ കിട്ടിയേക്കാം. അത് കഴിഞ്ഞാൽ അവർ പറക്കും അവരാകാൻ. പഠിത്തം കഴിഞ്ഞാൽ പിന്നെ, അവരെ കാത്തിരിക്കുന്ന ലോകത്തേക്കും.
മംഗല്യത്തോടെ, പൂർണ്ണ കൈവശാവകാശം മാറ്റപ്പെടും. ഇപ്പോഴത്തെ ഒരു ട്രെൻഡ് വച്ച് നോക്കിയാൽ, കോടിപതിയാകാൻ ഭാഗ്യമുള്ള രക്ഷിതാക്കൾക്ക്, വിവാഹശേഷം മക്കളുടെ കൈകൊണ്ട് ഒരു ചായ വാങ്ങി കുടിക്കാൻ സൗഭാഗ്യം കിട്ടിയേക്കാം. മറ്റുള്ളവരുടെ കഥ സ്വാഹ.
ആരെയും കുറ്റം പറയാൻ കഴിയില്ല. കാലമങ്ങനെയാണ്, ലോകനീതി അതായി കോപ്പി ആൻഡ് പേസ്റ്റ് ചെയ്യപ്പെട്ടു.
ഇനി ആർക്കെങ്കിലും പെൺകുട്ടികൾ മാത്രമാണ് വീട് മാറപ്പെടുന്നത് എന്ന് കരുതി വല്ല സമാധാനവും തോന്നുന്നുണ്ടെങ്കിൽ, അതുവേണ്ട ആൺകുട്ടികളുടെ കാര്യത്തിൽ വീടോടെ തനുവും മനവും മാറ്റപ്പെടും. ആദ്യത്തേത് ഇടിയെങ്കിൽ, രണ്ടാമത്തേത് വെള്ളിടി!!
ഞാൻ നോക്കിയിട്ട്, ഒരു നേർച്ചയും നേർന്നിട്ടു കാര്യമില്ല. ഒറ്റക്കാര്യം ചെയ്യാം. കൈവശാവകാശം മാറ്റപ്പെടും മുൻപ്, “മക്കൾ കൂടെയുള്ള ഓരോ നിമിഷവും ഒരുത്സവമാക്കുക”, അത് കഴിയുന്നതും മിസ്സ് ചെയ്യാതിരിക്കുക, ആ നിമിഷങ്ങൾ ഭാവിയിലേക്ക് ഓർക്കാനുള്ള സി.ഡി.യായി മാറ്റി മനസ്സിൽ സൂക്ഷിക്കുക.
പേടിപ്പിക്കാനല്ല ഈയെഴുതിയത്, പഴയ സിനിമകളിലെ സുന്ദരരംഗങ്ങൾ ആരുടെയെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ അതവിടെ ഇരുന്നോട്ടെ, അങ്ങനെ ഒത്തുകിട്ടിയാൽ അത്ഭുതം എന്ന് കരുതാം.
കൈവശാവകാശത്തിൻറെ തിയ്യതി അടുത്തടുത്ത് വരുന്നെങ്കിൽ, നല്ലനല്ല സി.ഡി.കൾ പിറന്നു കൊണ്ടേയിരിക്കട്ടെ.. പോക്കുവരവ് നടത്തി കഴിഞ്ഞാൽ, പിന്നെ പറഞ്ഞിട്ട് കാര്യമില്ല!!

കൃഷ്ണൻ കാട്ടുപ്പറമ്പിൽ
23 ഓഗസ്റ്റ് 2016

അമളി


ഒരു പിടി സന്തോഷം
കൈക്കലാക്കാൻ
ഒരു പടി പണിയെല്ലാം
ചെയ്തു കൂട്ടി
ഒരു പറ്റം സാധനം
വാങ്ങി വച്ചു
ഒരു കെട്ട് പണമങ്ങൊ-
ലിച്ചു പോയി
ഒരു നോട്ടും സന്തോഷം
തന്നതില്ല
ഒരു കൂട്ടം പരാതിയോ
ബാക്കിയായി
ഒരു കൺകെട്ട് മാത്രമോ
സന്തോഷം
ഒരു തിട്ടവുമില്ലാതെയീ
നെട്ടോട്ടം.

കൃഷ്ണൻ കാട്ടുപ്പറമ്പിൽ
21 ഓഗസ്റ്റ് 2016

അവൾ രൂപയാണ്


രൂപയാണവൾ മിടുക്കിയാണ്
ചാരെയടുക്കാൻ മടിക്കയാണ്
രൂപത്തിലോയവൾ ലാവണ്യയാണ്
ആരിലുമൊരുപിടി രോമാഞ്ചമാണ്
മോഹങ്ങളൊത്തിരി കോറിയിട്ട്
മോഹവലയത്തിലിരിക്കയാണ്
മാനത്തിലവള ഭിമാനിയാണ്
മാലോകർക്കൊക്കെയും പ്രിയയാണ്
കണ്ണുകളവളെ തേടുകിലും
കണ്ണടച്ചവളങ്ങിരിക്കയാണ്
ഇണങ്ങുവാനങ്ങടുക്കുകിലും
പിണക്കമവളിൻ ഹോബിയാണ്
എങ്കിലുമെനിക്കവൾ ദേവിയാണ്
എൻകരൾ പകുത്തങ്ങിരിക്കയാണ്
തനിച്ചങ്ങകലെയിരിക്കുമവളെ
വിളിച്ചിങ്ങിരുത്താനിഷ്ടമാണ്…..
ചിങ്ങപ്പുലരിദിന ആശംസ്സകളോടെ,
കൃഷ്ണൻ കാട്ടുപ്പറമ്പിൽ
17 ഓഗസ്റ്റ് 2016

ചടുല തീരുമാനങ്ങൾ


ഒരുപാടൊന്നും ആലോചിക്കാതെ പെട്ടെന്നൊരു തീരുമാനം എടുത്താൽ, ചിലപ്പോൾ അത് നല്ല തീരുമാനം ആയെന്നു വരും..
തലങ്ങും, വിലങ്ങും, ഹരിച്ചും, ഗുണിച്ചും, കിഴിച്ചും എടുക്കുന്ന തീരുമാനങ്ങൾ നല്ലതും, ശരിയും, വിജയിക്കുന്നതും ആയിക്കൊള്ളണമെന്നില്ല..

ഒരു പഴം ചൊല്ലുണ്ട് ... മർമ്മം നോക്കിയാൽ പശുവിനെ തല്ലാൻ പറ്റില്ലായെന്ന്..
ചടുല തീരുമാനങ്ങൾക്ക് ഒരു ആകസ്മികതയും , അതിലൊരു പുതുമയും.. അത് തന്നെ ശരി എന്ന ഒരു ആത്മവിശ്വാസവും ഉണ്ടാവുന്നത് കൊണ്ടാവും, തീരുമാനപങ്കാളികൾ എടുത്ത തീരുമാനത്തെ വിജയത്തിലെത്തിക്കുന്നത്…
നീണ്ട കൂട്ടിക്കിഴിക്കലുകൾക്കു ശേഷം എടുക്കുന്ന തീരുമാനങ്ങളുടെ പരാജയത്തിന് കുറ്റപ്പെടുത്താൻ നിരവധി അത്താണികൾ ഉള്ളതുകൊണ്ടാവാം അവിടെ ഒരു അലസതയും തുടർന്നുള്ള പരാജയവും.....
എന്തുവേണം എന്നത് നമ്മുടെ സ്വന്തം തീരുമാനമാണ്. തീരുമാനങ്ങൾക്ക് അതിൽ ഒരു പങ്കുമില്ലാ എന്ന മുൻകൂർ ജാമ്യത്തോടെ……

കൃഷ്ണൻ കാട്ടുപ്പറമ്പിൽ
16 ഓഗസ്റ്റ് 2016

അർച്ചന


അർച്ചന
ഇഷ്ടംകൊണ്ട് തുലാഭാരം
തൂക്കുമീ പുഞ്ചിരി
കണ്ടു കൊതിച്ചു ഞാൻ
ഹൃത്തിൻ കോവിലിൽ
അർച്ചനയാലൊരു
നൈവേദ്യമേകിടാം…

കൃഷ്ണൻ കാട്ടുപ്പറമ്പിൽ
13 ഓഗസ്റ്റ് 2016

ഒരു നിറക്കാഴ്ച


ഡൈനിങ്ങ് ടേബിളിൽ നിരത്തി വച്ച കുത്തരിപ്പുട്ടും, കടലക്കറിയും, പഴവും, പപ്പടവും രുചിയോടെ ആസ്വദിച്ചു കഴിക്കുന്ന പേരക്കുട്ടിയെ കണ്ണിമ പൂട്ടാതെ നോക്കിയിരിക്കുന്ന അമ്മമ്മ.
പേരക്കുട്ടിയാണെങ്കിലോ ഹോസ്റ്റലിൽ നിന്നും കിട്ടുന്ന ഭക്ഷണത്തിൻറെ നൂറു നൂറു കുറ്റങ്ങൾ വാരിവിതറുന്നുമുണ്ട്. അമ്മമ്മയുടെ കൈപ്പുണ്യം അമ്മക്ക് കിട്ടാത്തതിൻറെ പരിഭവം പറച്ചിലും ഇടയ്ക്കു നടക്കുന്നുണ്ട്.
കോളേജിൽ നിന്നും ഒരു ദിവസം അവധി കിട്ടിയാൽ ഓടി വീട്ടിലെത്തുകയും, ഒരു ഓർക്കാപ്പുറസന്ദർശകനായി അമ്മമ്മയെ കാണാൻ എത്തുകയും ചെയ്യുന്ന പേരക്കുട്ടിയെ ഒരു നിറപുഞ്ചിരിയോടെ നോക്കി ഇടക്കൊരു മൂളൽ കൊണ്ടും, ചിരികൊണ്ടും രംഗം മധുരമാക്കി തുടരുന്ന കാഴ്ച .
ഹോസ്റ്റലിലേക്ക് തിരിച്ചു പോകുമ്പോൾ കൊണ്ടുപോകാൻ അമ്മമ്മ പ്രത്യേകം തയ്യാറാക്കുന്ന തേങ്ങാ ചേർത്ത കൂവ്വപ്പൊടി അട വേണമെന്ന നിർബന്ധം വേറെയും. കഴിഞ്ഞ പ്രാവശ്യം കൊണ്ടുപോയ ഉണ്ണിയപ്പം കൂട്ടുകാർ ആസ്വദിച്ച് കഴിച്ചതിൻറെ വിവരണം കേൾക്കുമ്പോൾ ആ കണ്ണുകളിൽ ഉണ്ടാകുന്ന തിളക്കം.
സാർത്ഥക ജീവിതത്തിൽ ഏതമ്മമ്മക്കും ഓർത്തോർത്തു സംതൃപ്തിയടയാൻ ഇതിൽപ്പരം എന്തുവേണം. നിറക്കാഴ്ച എന്നല്ലാതെ മറ്റെന്താണ് ഇതിനെ പറയുക .
ഉണ്ടാക്കിയ ഭക്ഷണം ഒരാൾ രുചിയോടെ ആസ്വദിച്ചു കഴിക്കുന്നത് തൊട്ടടുത്തിരുന്ന് നോക്കിക്കാണുമ്പോൾ അതുണ്ടാക്കിയ വ്യക്തി അനുഭവിക്കുന്ന ആനന്ദം എഴുതി ഫലിപ്പിക്കാൻ വിഷമമാണ്.. അത്തരം നിറക്കാഴ്ചകളിലെ അമ്മമാർക്കും, അമ്മമ്മമാർക്കും, ഭാര്യമാർക്കും, സഹോദരിമാർക്കും മറ്റു പങ്കാളികൾക്കും തൊഴുകൈ പ്രണാമം .

കൃഷ്ണൻ കാട്ടുപ്പറമ്പിൽ
10 ഓഗസ്റ്റ് 2016

ആശ


ചിരികൊണ്ടു
മുറിവുകൾ മായുമെങ്കിൽ
ചിരിയോ ചിരി തന്നെ 
നടത്തിയേനേ…
ചിരിയേറ്റ് മാഞ്ഞ
മുറിവുകളെല്ലാം
ചിരകാലമാ കഥ
പാടിയേനേ…
മുറിവുകൾ നിറയാത്ത
പാരിതിൻ വീഥികൾ
പുളകത്തിൻ പാട്ടുകൾ
മൂളിയേനേ…

കൃഷ്ണൻ കാട്ടുപ്പറമ്പിൽ
09 ഓഗസ്റ്റ് 2016

ആശ


ചിരികൊണ്ടു
മുറിവുകൾ മായുമെങ്കിൽ
ചിരിയോ ചിരി തന്നെ 
നടത്തിയേനേ…
ചിരിയേറ്റ് മാഞ്ഞ
മുറിവുകളെല്ലാം
ചിരകാലമാ കഥ
പാടിയേനേ…
മുറിവുകൾ നിറയാത്ത
പാരിതിൻ വീഥികൾ
പുളകത്തിൻ പാട്ടുകൾ
മൂളിയേനേ…

കൃഷ്ണൻ കാട്ടുപ്പറമ്പിൽ
09 ഓഗസ്റ്റ് 2016

സുലൈമാനും ചക്കയും


റൂം മേറ്റ്സ് ചക്കയുടെ പിരിശം പറഞ്ഞതുകൊണ്ടാ അക്കാര്യം കെട്ടിയോളോട് പറഞ്ഞത്.. അവൾ ആ പിരിശം തീർക്കാൻ രണ്ടു ചക്ക തന്നെ മുഴുവനായി പെട്ടിയിൽ വയ്ക്കും എന്നതോർത്തില്ല.
എയർപോർട്ടിൽ നിന്നും റൂമിൽ എത്തിയ ഉടനെ ബീഫ് വരട്ടിയതും പത്തിരിയും തിന്നാൻ പെട്ടി പൊട്ടിച്ച റൂം മേറ്റ്സ് കണ്ടത് നീണ്ടു നിവർന്നു കിടക്കുന്ന പച്ച ചക്ക.
എല്ലാവരുടെയും മുഖത്ത് മുകളിൽ നിന്ന് കാക്ക അപ്പിയിട്ട ഭാവം. മുഖത്തോടു മുഖം നോക്കി ഇരുന്ന അവർ കുളിമുറിയിൽ നിന്നും പുറത്തു വന്ന സുലൈമാനോട് പറഞ്ഞു. നീ വരുന്നതുകൊണ്ട് ഇന്ന് ഞങ്ങൾ ഭക്ഷണവും ഉണ്ടാക്കിയില്ല. ഇനിയിപ്പോ പച്ചച്ചക്ക കണ്ടിരിക്കാം.
കൂട്ടുകാരുടെ ചക്കപ്രേമം വാക്കിൽ മാത്രമാണെന്ന് സുലൈമാന് മനസ്സിലായി. പിന്നീടുള്ള സുലൈമാൻറെ രണ്ടു ദിവസം ചക്കയോടുള്ള യുദ്ധവും മല്ലുക്കെട്ടും കൊണ്ട് മുഖരിതമായിരുന്നു. ചക്ക പുഴുക്കായും, തോരനായും, സാമ്പാറായും ഉണ്ടാക്കി സുലൈമാൻ നാട്ടിലെ ബീവിയുടെ മാനം കാത്തു. അങ്ങനെ ചെയ്യാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. സുലൈമാൻറെ കുട്ടിക്കാലത്ത് പല ദിവസങ്ങളിലേയും നെയ്ച്ചോറും, ബിരിയാണിയും എല്ലാം ചക്കയായിരുന്നു. ചക്കയോട് ആ നന്ദിയും കടപ്പാടും ബഹുമാനവും ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന ആളാണ് സുലൈമാൻ!
മൂന്നാമത്തെ ദിവസമാണ് ബീവി കൂട്ടുകാർ ചക്കയെ സ്വീകരിച്ച വിശേഷം ചോദിച്ചത്. അത് വരെ കടിച്ചുപിടിച്ചു വച്ചിരുന്ന ദേഷ്യം സുലൈമാന് അടക്കാൻ കഴിഞ്ഞില്ല .. സുലൈമാൻ പൊട്ടിത്തെറിച്ചു..
കാര്യമൊക്കെ കാര്യം ... ഇനി മേലാൽ എൻറെ പെട്ടിയിൽ ചക്ക എന്നൊരു സാധനം കയറ്റരുത്. കഫീലിൻറെ പണി മുഴുവൻ കഴിഞ്ഞു രാത്രി റൂമിൽ വന്നിട്ട് ചക്കയുടെ പണിയായിരുന്നു എനിക്ക്. ചങ്ങാതിമാര് പല പൂതിയും പറയും. എന്നാല് ഞമ്മള് ചക്കമ്മേ മല്ലിടുമ്പോ അവര് മൊബൈൽ ഞെക്കി കളിച്ചു മെസ്സേജും വിട്ടുകളിക്കായിരുന്നു.
അങ്ങേത്തലക്കൽ നിന്നുള്ള മറുപടി ഇങ്ങനെയായിരുന്നു. ഇക്ക വിഷമിക്കാണ്ടിരി. ഈ പ്രാവശ്യത്തേക്ക് മാപ്പാക്ക്.. ഇനി പൂതി പറഞ്ഞാൽ.. പറയുമ്പോ, മൊബൈലിൽ ഫോട്ടോ കാണിച്ചു കൊടുത്താൽ മതി. സുചായികൾ അത് കണ്ടാ മതി! ഇന്റക്കാനേ ഇങ്ങനെ കഷ്ടപ്പെടുത്തണ്ടാ.. പ്രിയതമയുടെ തന്ത്രപരമായ ഇടപെടൽ സുലൈമാൻറെ കോപം തെല്ലൊന്നടക്കി.
സുലൈമാൻ ഈ കാര്യം മുഴുവൻ എന്നോട് പറഞ്ഞത് ഏകദേശം ഒരു മാസം മുൻപാണ് .. ഇനി ആർക്കും ഈ എടങ്ങേറ് ഉണ്ടാകാതിരിക്കാൻ മാഷ് ഒരു കൈ സഹായം ചെയ്യണം എന്നും പറഞ്ഞു.. ആ സഹായമാണ് ഈ എഴുത്ത്. എൻറെ പ്രിയപ്പെട്ട സുലൈമാൻറെ സമാധാനമാണ് എൻറെ പിരിശം... കാര്യം ചക്കയോട് എനിക്കും പിരിശം ഉണ്ടെങ്കിലും...
ഗുണപാഠം: പ്രവാസികളുടെ റൂംമേറ്റ്സ് പല പൂതിയും പറയും. അതൊന്നും അവധിക്കു നാട്ടിൽ പോയി വീടരോട് പറയരുത് ..
കൃഷ്ണൻ കാട്ടുപ്പറമ്പിൽ
08 ഓഗസ്റ്റ് 2016

കാട്ടാളൻ


കാട്ടാളനെങ്ങനെ കാട്ടാളനായി
കാണിച്ചുതായോ കൂട്ടുകാരേ
കാട്ടിക്കൂട്ടുന്ന കാര്യങ്ങൾ
കാട്ടാളൻതൻ കോട്ടങ്ങളെങ്കിൽ
കാണിച്ചുതായോ കാട്ടാളനല്ലാത്ത
കൂട്ടങ്ങളെയീ നാട്ടിൻകൂട്ടിൽ..

കൃഷ്ണൻ കാട്ടുപ്പറമ്പിൽ
Krishnan Kattuparambil
06 AUGUST 2016

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo