Showing posts with label AnilKonattu. Show all posts
Showing posts with label AnilKonattu. Show all posts

ഒരു ഓസ്‌ട്രേലിയൻ കഥ | Novel | Anil Konattu | Part 1

 

അദ്ധ്യായം ഒന്ന്
അതിരാവിലെ സോളമൻ എഴുനേറ്റു. പ്രഭാതം ഇന്ന് പതിവിലും നേരെത്തെ എത്തിച്ചേർന്നിരിക്കുന്നു. ഭിത്തി യിലുള്ള ഘടികാരത്തിൽ സമയം അഞ്ച് മുപ്പത്!!!
കൊളെസ്ട്രോൾ,ഷുഗർ,കുടവയർ എന്നിവക്ക് പ്രതിവിധിയായി പ്രഭാത സവാരിക്കായി അയാൾ സാവധാനം പാതയോരത്തേക്കിറങ്ങി.
ഡിസംബർ മാസത്തിൽ ഓസ്‌ട്രേലിയയിൽ പകലിനു ദൈർഘ്യം കൂടുതലാണ്. ലോകത്തിൽ ഉഷ്ണകാലത്ത് ക്രിസ്തുമസ് ആഘോഷിക്കുന്ന ഒരേ ഒരു രാജ്യം!!!
കഴിഞ്ഞമാസം തന്നെ ക്രിസ്തുമസ് ആഘോഷങ്ങൾ തുടങ്ങിയിരുന്നു. വീടുകളിൽ അലങ്കാരലൈറ്റുകൾ തെളിഞ്ഞു തന്നെ കിടക്കുകയാണ്. അഡലൈഡ് ഉത്സവലഹരിയിൽ കൂടുതൽ സുന്ദരിയായിരിക്കുന്നതായി അയാൾക്ക്‌ തോന്നി.
ഒരു മണിക്കൂറെങ്കിലും നടക്കണമെന്നാണ് മരുമകളായ ജൂലി സോളമനോട് പറഞ്ഞിരിക്കുന്നത്. മദാമ്മയാണെങ്കിലും അവൾക്ക് സ്നേഹമുള്ളവളാണെന്നാണ് സോളമൻ്റെ പക്ഷം.
സോളമൻ യോഗ ചെയ്യുന്നത് അവൾ അത്ഭുതത്തോടെ നോക്കി നിൽക്കാറുണ്ട്.
ഏതാണ്ട് അര മണിക്കൂർ സോളമൻ
നടന്നു.
റോഡിലൂടെ പാഞ്ഞുവന്ന ഒരു കാർ അയാളുടെ സമീപം സഡൻ ബ്രേക്കിട്ടു നിർത്തി. കാറിന്റെ ഗ്ലാസ്സുകൾ തുറക്കുന്നതു കണ്ട സോളമൻ അപകടം മണത്തു. പിടലിയിൽ തന്നെ എന്തോ വന്ന് പതിച്ചപ്പോൾ അയാളുടെ ശരീരം മുഴുവനും ചുവന്ന ദ്രാവകം ഒഴുകി രക്ത വർണ്ണമായി.
ബാലൻസ് തെറ്റി പോയെങ്കിലും അയാൾ വീഴാതെ പിടിച്ചു നിന്നു. ശരീരം മുഴുവൻ വ്യാപിച്ചിരിക്കുന്നത് മുറിവിൽ നിന്നുമുള്ള രക്തമാണെന്ന് ആദ്യം ശങ്കിച്ചെങ്കിലും ഗന്ധം കൊണ്ട് താൻ റെഡ് വൈനിൽ കുളിച്ചിരിക്കുകയാണെന്ന് അയാൾക്ക്‌ ബോധ്യമായി. കാറിൽ വന്ന പിള്ളേർ വൈൻ പാക്കറ്റുകൊണ്ട് തന്നെ എറിഞ്ഞിരിക്കുന്നു!!!
സോളമൻ നോക്കിയപ്പോൾ കാറിൽ ഓസികളായ ടീനേജ് സംഘമാണ്. അയാളെ നോക്കി അവർ പൊട്ടിച്ചിരിച്ചു.
"ബ്ലഡ്‌ഡി ഏഷ്യൻ.." അവർ അയാളെ കൂകി വിളിച്ചുകൊണ്ട് കാറിൽ വന്ന വേഗതയിൽ തന്നെ പാഞ്ഞു പോയി.
താൻ ഇവിടെ വന്നിട്ട് വർഷം കുറെ ആയെങ്കിലും തന്റെ ഗതി ഇതു തന്നെയാണെല്ലോയെന്നു അയാൾ ഓർത്തു. കഴിഞ്ഞ മാസം സിറ്റിയിലൂടെ നടക്കുമ്പോൾ ഒരുത്തൻ വന്ന് പത്തു ഡോളർ അയാളോട് ചോദിച്ചു. കഷ്ടകാലത്തിന് സോളമൻ നോ പറഞ്ഞു. കൈമുഷ്ടി ചുരുട്ടി അവൻ സോളമൻ്റെ തലക്കിട്ട് ആഞ്ഞൊരിടി!!!
അന്ന് തലയിൽ പൊങ്ങി വന്ന മുഴ തലയിൽ തപ്പി നോക്കിയാൽ ഇപ്പോഴും കൈയ്യിൽ തടയും.
അഭിഷേകം ചെയ്ത വൈൻ അയാൾ ഒരുവിധത്തിൽ തുടച്ചു കളഞ്ഞു. വൈനിന്റെ അളവും താഴെ വീണു കിടക്കുന്ന അലുമിനിയം ഫോയിൽ കൊണ്ടു നിർമ്മിച്ച പാക്കറ്റും കണ്ടപ്പോൾ അഞ്ചു ലിറ്ററിന്റെ പാക്കറ്റ് കൊണ്ടാണ് ഓസികൾ എറിഞ്ഞിരിക്കുന്നത് എന്ന് അയാൾക്ക്‌ മനസ്സിലായി.
എതിരെ വന്ന സായിപ്പും മദാമ്മയും അവരുടെ മൂക്ക് പൊത്തികൊണ്ട് വഴി മാറിപ്പോയി.
"പാവം ഏഷ്യൻ....ഇന്നലെ വല്ലാതെ കുടിച്ചു എന്നാണ് തോന്നുന്നത്." മദാമ്മ പറയുന്നതു കേട്ടപ്പോൾ കലിയിളകിയെങ്കിലും ആയാൾ നിയന്ത്രണം പാലിച്ചു. യോഗയുടെ ഗുണം കൊണ്ടുണ്ടായ ആത്മ നിയന്ത്രണം!!!
"എന്നെങ്കിലും നീയൊക്കെ ഇന്ത്യയിൽ വന്നു താമസമാക്കും. അപ്പോൾ ഞാൻ കാണിച്ചു തരാം"
അയാൾ മനസ്സിൽ പറഞ്ഞു.
പെട്ടെന്നാണ് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വരുന്ന ജോളിയുടെ മുഖം അയാളുടെ മനസ്സിലേക്കോടിയെത്തിയത്.
മദ്യപിച്ചില്ല എന്ന് പറഞ്ഞാലും അവൾ വിശ്വസിക്കുകയില്ല. ഈ നാറുന്ന മണവുമായി അവളുടെ മുന്നിൽ ചെന്നാൽ ഇന്നത്തെ കാര്യം കുശാലായി !!!
സായിപ്പിന്റെ വൈൻ പാക്കറ്റുകൊണ്ടുള്ള ഏറ് സഹിക്കാം. എന്നാൽ അവളുടെ വായിൽ നിന്നും വരുന്നത് സഹിക്കുക വലിയ പ്രയാസമാണ്.
എന്നും വെകുന്നേരം സോളമൻ വീട്ടിൽ വരുമ്പോൾ ജോളി അയാളുടെ വായ്‌ മണത്തു നോക്കി മദ്യപിച്ചിട്ടില്ല എന്ന് ഉറപ്പു വരുത്തിയിട്ടേ ഡ്യൂട്ടിക്ക് പോകുകയുള്ളൂ. രാത്രിയിൽ അയാൾ കുടിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാൻ മകൾ സാറയെ എൽപ്പുച്ചിട്ടുണ്ട്. സാറ ആ ജോലി ഭംഗിയായി ചെയ്യുന്നുമുണ്ട്!!! ഭർത്താവ് മദ്യപിക്കുന്നത് ജോളിക്ക് ഇഷ്ടമല്ല. അവളുടെ ആങ്ങള മൂക്കറ്റം കുടിക്കുന്നതിന് അവൾക്ക് ഒരു കുഴപ്പവും ഇല്ല!!! ഒരേ പാർട്ടിക്കുപോയി ഒരേ പോലെ കുടിക്കുന്ന താനും ടോമും!!!ജോളിയുടെ മുൻപിൽ ചെല്ലുമ്പോൾ താൻ അലവലാതിയും അവൻ നല്ലവനും ആകുന്നതെങ്ങിനെയെന്നു എത്ര ആലോചിച്ചിട്ടും അയാൾക്ക്‌ പിടികിട്ടിയില്ല.
താൻ എങ്ങനെയായിരിക്കണം എന്ന് ശഠിക്കുന്ന അവൾ തന്റെ സങ്കൽപ്പങ്ങൾക്ക് പുല്ലുവില പോലും കല്പിച്ചിട്ടില്ല എന്ന് അയാൾക്കറിയാം.
മിക്കവാറും അവൾക്ക് നൈറ്റ് ഡ്യൂട്ടി ആണ്. രാത്രി എട്ടുമുതൽ രാവിലെ ആറു മണി വരെയാണ് നൈറ്റ് ഡ്യൂട്ടി !!!
നൈറ്റ് ഡ്യൂട്ടി ഇല്ലാത്ത ദിവസം താൻ പരമാവധി നല്ലപിള്ള ചമഞ്ഞാലും ഒരു പ്രയോജനവും ഇല്ല.
ഒന്നുകിൽ അവൾക്ക് ഡ്യൂട്ടി കഴിഞ്ഞു വന്ന ക്ഷീണം!!! അല്ലെങ്കിൽ തലവേദന !!!അതുമല്ലെങ്കിൽ വയറു വേദന!!!
ഇതൊന്നുമില്ലെങ്കിൽ കുരുത്തംകെട്ട പിള്ളേർ എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടാക്കും!!!
പട്ടിണി കിടക്കുന്ന കുട്ടികൾ ബിരിയാണി കണ്ടതുപോലെ താൻ ആർത്തിയോടെ ചെല്ലുമ്പോൾ അവൾ ആക്രോശിക്കും.
"പോയിക്കിടന്ന് ഉറങ്ങാൻ നോക്ക് മനുഷ്യാ"
തന്റെ ആഗ്രഹങ്ങൾ ഒരിക്കലും നടക്കാറില്ല എന്ന് അയാൾ ഓർത്തു.
ദുഃഖങ്ങൾ മറക്കുവാൻ രണ്ടു സ്മാൾ അടിക്കാമെന്നു കരുതിയാൽ അതും അവൾ കയ്യോടെ കണ്ടു പിടിക്കും. പിന്നീടുണ്ടാകുന്ന കാര്യം പറഞ്ഞറിയിക്കുവാൻ കൂടി വയ്യ!!!
അവളുടെ മുഖത്തു നോക്കി രണ്ടു വർത്തമാനം പറയണമെന്ന് അയാൾക്കാഗ്രഹം ഉണ്ട്. എന്നാൽ ജോളിയെ കാണുമ്പോൾ സോളമൻ കവാത്തു മറക്കും.
തിരിച്ചു നടക്കുമ്പോൾ അയാൾ പലപ്രാവശ്യം ശരീരം മണത്തു നോക്കി.
താൻ ഇനി എന്തു ചെയ്യും? അവൾ വരുന്നതിനു മുൻപ് വീടിന്റെ ഉള്ളിൽ കയറുവാൻ പറ്റിയാൽ താൻ രക്ഷപെട്ടു!!!
ഇന്ന് യോഗ ചെയ്യാതെ കുളിക്കുവാൻ കയറാം. കുളി കഴിയുമ്പോൾ മണം പമ്പ കടക്കും.
അയാൾ വേഗത്തിൽ നടന്നു.
എതിരെ വരുന്ന വെളുത്ത രൂപം കണ്ട്‌ അയാളുടെ മനസ്സിൽ ഞെട്ടലുണ്ടായി.
"ഗ്രിഗറി അച്ചൻ." അയാൾ പിറുപിറുത്തു. അച്ചൻ കണ്ടാൽ എല്ലാം കുളമാകും. പിന്നെ മലയാളികളെല്ലാം ഒരു നിമിഷം കൊണ്ട് എല്ലാം അറിയും. അച്ചൻ ചിലപ്പോൾ ഒരു അസോസിയേഷൻ മീറ്റിങ്ങുതന്നെ നാളെ വിളിച്ചു കൂട്ടിയെന്നു വരാം.തന്റെ ഇമേജ് തകർന്നത്‌ തന്നെ!!!
ബർമുഡയുടെ പോക്കറ്റിൽ വച്ചിരുന്ന കൂളിംഗ് ഗ്ലാസ് ലൂക്ക മുഖത്തു ഫിറ്റു ചെയ്തു. അച്ചനെ കാണാത്ത ഭാവത്തിൽ വന്ന വഴിയേ വളരെ വേഗത്തിൽ അയാൾ തിരിച്ചു നടന്നു.
"എന്താടാ സോളമാ രാവിലെ തന്നെ ഫിറ്റാണോ?.കഷ്ടം അർദ്ധരാത്രിയിൽ കുട പിടിക്കുക എന്ന് കേട്ടിട്ടുണ്ട്. വെളുപ്പാൻ കാലത്തു കൂളിംഗ് ഗ്ലാസ്സ്‌ വെച്ചയാളെ ആദ്യം കാണുകയാണ്.മദ്യത്തിന്റെ ശക്തി ഭയങ്കരം തന്നെ" പറച്ചലിന് ശേഷം അച്ചൻ ആസ്വദിച്ചു ചിരിച്ചു.
ഒരു വലിയ തെറിയാണ് മനസ്സിൽ വന്നതെങ്കിലും അച്ചനല്ലേ എന്ന് കരുതി സോളമൻ ക്ഷമിച്ചു. മറുപടിയൊന്നും പറയാതെ മറ്റൊരു വഴിയിലൂടെ അയാൾ വീട് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു.
വീടടുക്കും തോറും അയാളുടെ ചങ്കിടിപ്പ് വർദ്ധിച്ചു.
ജോളിയുടെ കാർ മുറ്റത്തു കണ്ടില്ല. അയാൾക്ക്‌ ആശ്വാസം തോന്നി. തിടുക്കത്തിൽ അയാൾ കോളിംഗ് ബെല്ലിൽ വിരലുകൾ അമർത്തി.
കതകു തുറക്കാതായപ്പോൾ അയാൾ ഓർത്തു
"നാശങ്ങൾ രണ്ടാം നിലയിൽ കിടന്ന് ഉറങ്ങുകയായിരിക്കും"
കതകിൽ പതുക്കെ തള്ളിയപ്പോൾ അത് പൂട്ടിയിട്ടില്ല എന്ന് അയാൾക്ക്‌ മനസ്സിലായി.
എന്തോ ഒരു പന്തികേട് മണത്ത അയാൾ വീടിനകത്തേക്ക് കയറി.
സ്വീകരണമുറിയിൽ പ്രവേശിച്ച സോളമൻ ഞെട്ടിപ്പോയി!!!
മേശപ്പുറത്തു വെച്ചിരുന്ന ലാപ്ടോപ്പ് അവിടെ നിന്നും അപ്രത്യക്ഷമായിരിക്കുന്നു!!!!
അയാൾ കിടപ്പുമുറിയിലെ സ്റ്റീൽ അലമാരി തുറന്നു നോക്കി. അലമാരിയിൽ വെച്ചിരുന്ന കാമറ, ഐ പാഡ് പേഴ്‌സ് എന്നിവയും നഷ്ടപ്പെട്ടിരിക്കുന്നു.
തുറന്നു കിടന്നിരുന്ന ലോക്കറിൽതപ്പി നോക്കിയ അയാൾക്ക്‌ തല കറങ്ങി.
ജോളിയുടെ ആഭരണങ്ങളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു!!!
അയാൾ ഗാരേജിലേക്കു ഓടി. താൻ കഴിഞ്ഞ മാസം ലോൺ എടുത്തു വാങ്ങിച്ച ബെൻസ് കാർ കിടന്ന സ്ഥലം ശൂന്യമായി കിടക്കുന്നു!!!
"എന്റെ കർത്താവെ.. "രണ്ടു കൈകളും തലയിൽ വെച്ച് അയാൾ നിലത്ത് കുത്തിയിരുന്നു.
(തുടരും)
അനിൽ കോനാട്ട്

ഭ്രാന്തൻ I ShortStory I Anil Konattu


"ഞങ്ങൾക്ക് ഡിമാൻഡ് ഒന്നും തന്നെയില്ല. പിന്നെ ഇവന്റെ പെങ്ങൾക്ക് നൂറുപവനും പത്തുലക്ഷം രൂപയും ഞങ്ങൾ കൊടുത്തതാണ് നമുക്കുമില്ലേ അന്തസ്സും അഭിമാനവുമൊക്കെ"
കിഷോറിന്റെ അച്ഛനാണ് അത്‌ പറഞ്ഞത്…..അത്‌ കേട്ട് നാരായണൻ മാഷ് പൊട്ടിച്ചിരിച്ചു.
എല്ലാവരും ഒരു നിമിഷം മാഷിനെ നോക്കി...
ശ്യാമയെ പെണ്ണ് കാണാൻ വന്നതാണ് കിഷോർ....അവർ പരസ്പരം ഇഷ്ടപ്പെട്ടു പൂമുഖത്തു നിന്ന് പ്രേമിക്കുവാൻ തുടങ്ങിയിരിക്കുന്നു!!!
ശ്യാമയുടെ അമ്മ രാഗിണി തന്റെ ഭർത്താവിനെ അകത്തേക്ക് വിളിച്ചു.
"ഈ മാഷിനെ ഇപ്പോൾ ആരാണ് ഇങ്ങോട്ട് ക്ഷണിച്ചത്? "അവൾ സോമനെ കുറ്റപ്പെടുത്തുന്ന രീതിയിൽ നോക്കി…
"ഞാൻ ക്ഷണിച്ചതല്ല...അയല്പക്കമല്ലേ രാഗിണി? വീട്ടിൽ കയറി വരരുതെന്ന് എനിക്ക് പറയുവാൻ പറ്റുമോ?"
"അവോരോട് ഈ ഭ്രാന്തൻ നെഗറ്റീവ് വല്ലതും പറയുമോ എന്നാണ് എന്റെ ഭയം…
"ഏയ്‌….മാഷ് ഒന്നും പറയില്ല...വെറുതെ ചിരിക്കും അത്രമാത്രം...
"ആട്ടെ എന്താണ് നിങ്ങൾ ഒന്നും പറയാത്തത് ? അവർ നല്ല ആൾക്കാരാണ് ഇതുപോലെയുള്ള ഒരാലോചന നമ്മുക്ക് സ്വപ്‌നം കാണുവാൻ സാധിക്കുമോ? അവർക്ക് ഡിമാൻഡ് ഒന്നും ഇല്ലെന്നല്ലേ പറഞ്ഞത്...പക്ഷെ നമ്മൾ ഒട്ടും കുറക്കരുത് "
രാഗിണി പറഞ്ഞു.
"നീ പറയുന്നത് ശരിയാണ്….നമുക്ക് വേണ്ടത് ചെയ്യാം…."അത്‌ പറഞ്ഞതിന് ശേഷം അയാൾ എന്തോ ചിന്തിച്ചു...
രാഗിണി പൂമുഖത്തേക്ക് ചെന്നു….അരപ്ലേസിൽ ഇരുന്നിരുന്ന നാരായണൻ മാഷ് സ്ഥലം വിട്ടിരിക്കുന്നു!!! അവൾക്കാശ്വാസം തോന്നി…..അതിഥികളെ നോക്കി അവൾ ചിരിച്ചു.
"ഞങ്ങളും അന്തസ്സിന് ഒട്ടും കുറവ് വരുത്തുന്ന ആളുകൾ അല്ല കേട്ടോ ഞങ്ങൾക്കും ഉണ്ട് ഒരു നിലയും വിലയുമൊക്കെ"
ശ്യാമയും കിഷോറും പൊട്ടിച്ചിരിച്ചുകൊണ്ട് അകത്തേക്ക് പ്രവേശിച്ചപ്പോൾ രാഗിണിയുടെ മനസ്സിൽ സന്തോഷം നിറഞ്ഞു കവിഞ്ഞു.
തന്റെ മകൾക്ക് അനൂരപനായ ഒരു വരനെ തന്നെ ലഭിച്ചിരിക്കുന്നു…!!!
രാഗിണിയുടെ മനസ്സിലെ ആനന്ദം കണ്ണുനീരായി പുറത്തേക്ക് വന്നു…
തന്റെ കണ്ണുകളിൽ അനുഭവപ്പെട്ട മൂടൽ മാറ്റുവാൻ അവൾ സാരിത്തലപ്പുകൊണ്ട് കണ്ണുകൾ ആരും കാണാതെ അമർത്തി തുടച്ചെങ്കിലും അവളുടെ കണ്ണിന്റെ മൂടൽ പൂർണ്ണമായും മാറിയിട്ടില്ലെന്നാണ് സോമന് തോന്നിയത്….
സോമൻ തന്റെ കമ്പിനിയിൽ നിന്നും റിട്ടയർ ചെയ്തപ്പോൾ ലഭിച്ച പണം കൊണ്ട് അവരുടെ വീടുപണി ആരംഭിച്ചതാണ്…
"നല്ല ഒരു വീടുണ്ടെങ്കിലേ മോൾക്ക് നല്ല വിവാഹാലോചന വരുകയുള്ളൂ.."
പലരും സോമനോട് പറഞ്ഞു...
"കൂനറിയാതെ ഞെളിഞ്ഞാൽ നമ്മുടെ നടു ഒടിഞ്ഞു പോകും…"
ഇങ്ങിനെ പറഞ്ഞ നാരായണൻ മാഷിനോട് ശ്യാമക്കും രാഗിണിക്കും കഠിനമായ വെറുപ്പ് തോന്നി…
എന്തിനും നെഗറ്റീവ് പറയുന്ന നാരായണൻ മാഷിന്റെ തന്റെ വീട്ടിലെ സന്ദർശനം സോമനും വെറുത്തു തുടങ്ങിയിരുന്നു..
വീട് പണി തീർന്നപ്പോൾ അവർ ഉദ്ദേശിച്ച തുകയുടെ ഇരട്ടി ചിലവായി…..
"നമ്മൾക്ക് ആകെയുള്ള ഒരു മോളല്ലേ? അവളുടെ വിവാഹം നമുക്ക് ഏറ്റവും ഭംഗിയായി നടത്തണം…"
നിങ്ങൾ വിഷമിക്കാതെ...ഈശ്വരൻ എല്ലാത്തിനും ഒരു വഴി നമുക്ക് പറഞ്ഞു തരും"
രാഗിണി സോമനെ സമാധാനിപ്പിച്ചു.
ചെറുക്കന്റെ ആളുകളുടെ അന്തസ്സ് അനുസരിച്ചു തന്നെ ആർഭാടമായി കല്യാണ നിശ്ചയം കഴിഞ്ഞു. പാണന്മാർ സോമനെയും രാഗിണിയെയും പാടിപ്പുകഴ്ത്തി. പറവകൾ സന്ദേശവുമായി നാലുപാടും പറന്നു നടന്നു...
അയൽപക്കത്തുള്ള ഭ്രാന്തനായ നാരായണൻ മാഷ് മാത്രം സോമനോട് ചോദിച്ചു.
"എന്തിനാ സോമാ പണം ഇങ്ങനെ പൊടിച്ചു കളയുന്നത്? മകളുടെ വിവാഹം കഴിഞ്ഞും നിങ്ങൾക്ക് ജീവിക്കേണ്ടേ?" പക്ഷെ ഒരു ഭ്രാന്തന്റെ ജല്പനങ്ങൾ ആരു കേൾക്കുവാൻ?
ശ്യാമ തന്റെ ബന്ധുക്കളോടൊപ്പം സ്വർണ്ണക്കടയിൽ പോയത് ഒരു ബന്ധുവിന്റെ തന്നെ വിലകൂടിയ കാറിലാണ്….കേശഭാരം ഭംഗിയായി പ്രദർശിപ്പിച്ച പരിഷ്കാരികളായ പെൺകുട്ടികളും കൂണിന്റെ ആകൃതിയിൽ തലമുടി അലങ്കരിച്ച ആൺകുട്ടികളും സാർ…. മാഡം...എന്നിങ്ങനെ സംബോധന ചെയ്തു ചിരിച്ചു നിന്നപ്പോൾ പണിക്കുറവും പണിക്കൂലിയുമായുമെല്ലാം സോമനും കുടുംബവും അത്ര കാര്യമാക്കിയില്ല..
അവിടെ ഇടക്ക് വിതരണം ചെയ്ത ബ്രൂ കോഫി അത്ര നന്നായില്ലെന്നാണ് അവരോടൊപ്പം വന്ന ഒരു കാർന്നോത്തി അഭിപ്രായം പറഞ്ഞത്..
തുണിക്കടയിൽപോയപ്പോൾ അവരെ കൂടുതൽ ബന്ധുക്കൾ അനുഗമിച്ചു...
എല്ലാവർക്കും വിലകൂടിതു തന്നെ ആയിക്കോട്ടെ....നമ്മൾ ഒട്ടും കുറക്കേണ്ട.....അത് പറഞ്ഞ കാരണവരെ സോമൻ രൂക്ഷമായി നോക്കിയപ്പോൾ രാഗിണി ഭർത്താവിനെ തന്റെ കണ്ണുകൾ കൊണ്ട് ശാസിച്ചു...
എല്ലാവരുടെയും അഭിപ്രായമനുസരിച്ച് കല്യാണ സദ്യ ഗംഭീരമാക്കണം എന്ന് തീരുമാനിച്ചു. സദ്യക്കാരനും, ഫോട്ടോഗ്രാഫറും, ഓഡിറ്റോറിയം ഉടമസ്ഥരും, നാദസ്വരക്കാരും, വിവാഹത്തിന്റ തലേദിവസം വീട്ടിലെത്തിചേർന്ന ബന്ധുക്കളും സുഹൃത്തുക്കളും സോമനോട്‌ ഒട്ടും ദയ കാട്ടിയില്ല......കാരണം മകൾ പണക്കാരുടെ വീട്ടിലേക്കല്ലേ പോകുന്നത്?
വീണ്ടും പാണന്മാർ സോമനെ പാടി പുകഴ്ത്തി...
പറവകൾ സന്ദേശങ്ങളുമായി എങ്ങും പാറി പറന്നു നടന്നു……
നാരായണൻ മാഷിനെ മാത്രം രണ്ടു ദിവസത്തേക്ക് ആരും കണ്ടില്ല…
"നന്നായി….അല്ലെങ്കിൽ അയാൾ ഈ കല്യാണം കുളമാക്കിയേനെ…ഭ്രാന്താണെങ്കിലും അയാളുടെ കുശുമ്പിന് ഒരു കുറവും ഇല്ല "
രാഗിണി തന്റെ നാത്തൂനോട് അടക്കം പറഞ്ഞു...
കല്യാണ ദിവസം തന്നെ വിലകൂടിയ കുറെ ഫർണീച്ചറുകളുമായി ഒരു വാഹനം ചെറുക്കന്റെ വീട്ടിലേക്ക് പാഞ്ഞു പോയി……
കല്യാണപ്പിറ്റേന്ന് രാഗിണി പറഞ്ഞു.
"അതെ ചെറുക്കനും പെണ്ണിനും ഹണിമൂണിന് പോകുവാൻ പണം കൊടുക്കണം….അവർ മലേഷ്യയിലേക്കാണ് പോകുന്നത്…"
"എന്താ അവന്റെ കൈയ്യിൽ പണം ഒന്നും ഇല്ലേ?"സോമൻ ഈർഷ്യയോടെ ചോദിച്ചു.
"അവന്റെ കൈയ്യിൽ ഉണ്ടോ എന്ന് നമ്മൾ നോക്കണ്ട....നമുക്കൊരു അന്തസ് വേണ്ടേ?"
സോമൻ ഒന്നും പറഞ്ഞില്ല….അന്ന് പുറത്ത് പോയി തിരിച്ചു വന്ന അയാളെ മദ്യത്തിന്റെ നേരിയ ഗന്ധമുണ്ടായിരുന്നു……
മകളുടെ വിവാഹം കഴിഞ്ഞു ഒരുമാസം കഴിഞ്ഞപ്പോൾ സോമൻ ഒരു ചിട്ടി കമ്പനിയിൽ കണക്കെഴുതുവാൻ പോയി…..
'ചേട്ടൻ വെറുതെ ഇരുന്നു മുഷിഞ്ഞു...അല്ലെങ്കിലും വെറുതെയിരുന്നാൽ മനുഷ്യന്റെ ആരോഗ്യം നശിക്കും …"
സോമനെ അന്വേഷിച്ചെത്തിയ മാഷിനോട് രാഗിണി പറഞ്ഞു.
അപ്പോഴും മാഷ് പൊട്ടിചിരിച്ചു…
"ഇന്നത്തെ കാലത്ത് ജീവിക്കുവാൻ വളരെ പ്രയാസമാണ്"
ഒരു ദിവസം സോമൻ മാഷിനോട് പറഞ്ഞു.
"ജീവിക്കുവാൻ ഒരു പ്രയാസവുമില്ല...പക്ഷെ ആന വാ പൊളിക്കുന്നതു കണ്ട് അതുപോലെ വാ പൊളിക്കുവാൻ അണ്ണാറക്കണ്ണൻ ശ്രമിക്കുമ്പോഴാണ് പ്രശ്നം"
മാഷ് പറഞ്ഞതിന്റെ പൊരുൾ പൂർണ്ണമായും സോമന് മനസ്സിലായില്ല...
മകളുടെ വിവാഹം കഴിഞ്ഞ് കൃത്യം ഏഴുമാസം കഴിഞ്ഞപ്പോൾ രാഗിണി ഭർത്താവിനോട്‌ പറഞ്ഞു.
"മകളുടെ വയറുകാണുവാൻ നമുക്ക് പോകണം"
"നീ തനിച്ചു പോയാൽ മതി ....എന്റെ കൈവശം പണമില്ല….സോമൻ പറഞ്ഞു...
പോരാ പോരാ അതിനൊക്കെ ചില ചടങ്ങുകൾ ഉണ്ട്......
എന്ത് ചടങ്ങുകൾ?......സോമൻ ചോദിച്ചു.
"ഇത്രയും ഭംഗിയായി കാര്യങ്ങൾ നടത്തിയിട്ട് ഇനിയൊരു കുറവ് വന്നാൽ നമുക്ക് അപമാനമാണ്" രാഗിണി പറഞ്ഞു.
വീണ്ടും പണം വേണം.....ആരോട് ചോദിക്കാൻ? സോമനോട് ആളുകൾക്ക് ഇപ്പോൾ പഴയതു പോലെ സ്നേഹമില്ല...സോമൻ സാവധാനം നാരായണൻ മാഷിന്റെ വീട്ടിലേക്ക് നടന്നു..
മാഷ് ഒരു നിമിഷം സോമനെ സൂക്ഷിച്ചു നോക്കി….
പിന്നീട് അയാൾ വീടിനുള്ളിലേക്ക് ള്ളിലേക്ക് നടന്നു.
അയാൾ തിരിച്ചു വന്നത് ഒരു പൊതിയുമായിട്ടാണ്….
"ഇതിൽ കുറച്ചു രൂപയുണ്ട്….എന്റെ ആകെയുള്ള സമ്പാദ്യമാണ്… സൂക്ഷിച്ചു ചിലവാക്കുക…...പണത്തിന് ഇനിയും ആവശ്യം വരും….മകളുടെ പ്രസവം...പിന്നീട് കൊച്ചിന്റെ ഇരുപത്തിയെട്ട് കെട്ട്...പറ്റുമെങ്കിൽ പേരക്കുട്ടിയുടെ ഒന്നാം പിറന്നാളും അന്തസ്സായിട്ട് നടത്തണം…"
അത്‌ പറഞ്ഞതിന് ശേഷം മാഷ് സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചു.
സോമൻ ദയനീയമായി മാഷിനെ നോക്കി…...മാഷ് തുടർന്നു…
"വിഷമിക്കേണ്ട….ഞാൻ ഭ്രാന്തനല്ലേ?ഭ്രാന്തന് എന്തിനാണ് പണം? മാത്രമല്ല മറ്റുള്ളവർ എന്തോർക്കുമെന്നോർത്ത് തലപുണ്ണാക്കേണ്ട ആവശ്യവും എനിക്കില്ല….പിന്നെ നിന്റെ മരുമകന്റെ വീടുപണി കഴിയുമ്പോൾ ഞാൻ നൂറു രൂപാകൂടി നിനക്ക് തരും…."
"എന്തിന്?...സോമൻ അമ്പരപ്പോടെ ചോദിച്ചു…
"നിനക്ക് ഒരു മുഴം കയറു വാങ്ങിക്കുവാൻ…"
ഇത്തവണ മാഷിന്റെ മുഖത്ത് ഗൗരവം നിറഞ്ഞു….
ഭ്രാന്തമായ ആർഭാടവും പൊങ്ങച്ചവും പ്രദർശിപ്പിക്കുവാനായി സ്വന്തം പണം നശിപ്പിച്ച ഒരു ഭ്രാന്തൻ മറ്റൊരു ഭ്രാന്തനിൽ നിന്നും വായ്പ വാങ്ങിയിരിക്കുന്നു!!!
നാരായണൻ മാഷിന് ചിരി നിയന്ത്രിക്കുവാൻ സാധിചില്ല…
ഒന്നുകിൽ എനിക്കാണ് ഭ്രാന്ത്‌ അല്ലെങ്കിൽ ഈ സമൂഹത്തിനു മുഴുവൻ ഭ്രാന്താണ്...
നാരായണൻ മാഷ് ഉറക്കെ പറഞ്ഞു…
അനിൽ കോനാട്ട്

കൊഴുത്ത കാളക്കുട്ടി

Image may contain: 1 person, closeup
"ഇൻഷുറൻസ് കമ്പനിയിൽ നിന്നും കിട്ടിയ പണത്തിൽ നിന്നും കുറച്ച് പണം എനിക്ക് തരണം ചേട്ടാ...എനിക്കും വേണ്ടേ ഒരു ജീവിതം?'
സുനിൽ എന്നോട് ചോദിച്ചു...ഞാൻ അവനെ അമ്പരപ്പോടെ നോക്കി..
"എന്റെ കൈയ്യിൽ ഒരു നയാപൈസ പോലും എടുക്കുവാനില്ല....'ഞാൻ അവനോട് പറഞ്ഞു...അവന്റെ മുഖം കോപം കൊണ്ട് നിറഞ്ഞു.
"എന്റെ അച്ഛന് കിട്ടിയ പണത്തിൽ എനിക്കും അവകാശമുണ്ട്" അവൻ പറഞ്ഞു.
"മോനെ....ആകെ കിട്ടിയത് അഞ്ചു ലക്ഷം രൂപ മാത്രം...നമ്മൾ ഒരു ചെറിയ വീട് വെച്ചില്ലേ? വീടിനു തന്നെ ഏഴു ലക്ഷം മുടക്കാണ്...രണ്ടുലക്ഷം ബാങ്കിൽ നിന്നും കടമാണ്" ഞാൻ പറഞ്ഞു...എന്റെ മനസ്സിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു.
"ഈ ഊപ്പ വീടിന് ഏഴു ലക്ഷം രൂപയോ?... 'അവൻ പരിഹാസം കലർന്ന ശബ്ദത്തിൽ എന്നോട് ചോദിച്ചു.
ഞാൻ ഒന്നും പറഞ്ഞില്ല....
അപകടത്തിൽ മരിച്ച ഞങ്ങളുടെ അച്ഛന്റെ ഇൻഷുറൻസ് തുക കിട്ടിയത് അച്ഛൻ മരിച്ചു ഇരുപതു വർഷങ്ങൾ കഴിഞ്ഞു മാത്രം!!!
ആ ഇരുപതു വർഷത്തെ എന്റെ അധ്വാനമാണ് വീട് വെച്ചിരിക്കുന്ന അഞ്ചു സെന്റ് സ്ഥലം...
കിട്ടിയ പണം കൊണ്ട് ഒരു ചെറിയ വീട് പണിയുവാൻ ഞാൻ എത്രമാത്രം കഷ്ടപ്പെട്ടു എന്ന് എനിക്ക് മാത്രം അറിയാം....അവസാനം രണ്ടു ലക്ഷം രൂപ കടവും ആയി......അനുജൻ കുടുംബത്തിന് വരുത്തിവെച്ച കടത്തിന് പുറമെയാണ് ഈ കടം എന്നോർക്കണം!!!.
ഇൻഷുറൻസ് തുക എവിടെ എന്നുള്ള ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു..!!
എന്റെ അമ്മ പോലും ഞാൻ പറയുന്നത് വിശ്വസിക്കിന്നില്ല..!!!
"ചേട്ടൻ വെറുതെ തുറിച്ചു നോക്കിയിട്ട് കാര്യമില്ല...എനിക്കുടനെ പണം കിട്ടിയേ തീരൂ..."സുനിൽ വീണ്ടും പറഞ്ഞു.
ഞാൻ എന്റെ പോക്കറ്റിൽ കിടന്ന ലോട്ടറി ടിക്കറ്റ് വലിച്ചെടുത്തു...അത് സുനിലിന്റെ നേരെ നീട്ടി...
"ഇനി ഇതു മാത്രമേ എന്റെ കൈയ്യിൽ ഉള്ളൂ...ഇത് അടിച്ചാൽ നീ ആവശ്യത്തിന് എടുത്തോളൂ...ബാക്കി എനിക്ക് തന്നാൽ മതി"
അവൻ എന്നെ തുറിച്ചു നോക്കി...
"ചേട്ടൻ എന്താ എന്നെ കളിയാക്കുവാണോ?...ഹും ലോട്ടറി തന്ന് പറ്റിക്കുവാൻ നോക്കുന്നു"
അവൻ ലോട്ടറി തട്ടിക്കളഞ്ഞു....
നിലത്തു വീണ ലോട്ടറി എടുക്കുവാൻ ഞാൻ കൈനീട്ടിയെങ്കിലും...അത് എന്റെ കൈയ്യിൽ നിന്നും വഴുതി മാറിപ്പോയി..
അപ്പോഴാണ് സുനിലിന്റെ ഭാര്യ ഓടി വന്നത്....പറന്നു നടന്ന ലോട്ടറി അവൾ കൈവശപ്പെടുത്തി....
നേരം വൈകിയത് കൊണ്ട് ജോലി ചെയ്യുന്ന കടയിലേക്ക് ഞാൻ തിടുക്കത്തിൽ നടന്നു.
ലോട്ടറി കച്ചവടക്കാരൻ ഗോപാലൻ ഒരു ടിക്കറ്റ് എന്നെ നിർബന്ധിച്ചു പിടിപ്പിച്ചപ്പോൾ എനിക്ക് നിരസിക്കുവാൻ കഴിഞ്ഞില്ല..
"ഓണം ബംമ്പരാണ്....അടിച്ചാൽ പന്ത്രണ്ടു കോടി"ഗോപാലൻ വെറ്റില ക്കറയുള്ള പല്ലുകൾ പുറത്തു കാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു...
ഒരു ലോട്ടറി അടിച്ചാൽ ചിലപ്പോൾ എന്റെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിയും...
ഗോപാലന്റെ കൈയ്യിൽ നിന്നും ലോട്ടറി വാങ്ങുമ്പോൾ എന്റെയുള്ളിൽ പ്രതീക്ഷയുടെ നാളങ്ങൾ വീണ്ടും തിരികൊളുത്തി.
കുറെ പണം കിട്ടുകയാണെങ്കിൽ അമ്മയ്ക്കും അനുജനും ആവശ്യത്തിന് കൊടുത്ത് ഇൻഷുറൻസ് 'തട്ടിയെടുത്തവൻ' എന്നുള്ള പേരുദോഷം മാറ്റമായിരുന്നു!!!
ഇൻഷുറൻസ് പണംകൊണ്ട് വീട് പണിയുവാൻ തോന്നിയ നിമിഷത്തെ ഞാൻ ശപിച്ചു.
സാരമില്ല അതടിച്ചെങ്കിലും അവർ രക്ഷപ്പെട്ടാൽ മതി!!!
എന്റെ അച്ഛൻ മരിക്കുമ്പോൾ എനിക്ക് പതിനാലു വയസ്സുമാത്രം... എന്റെ അനുജന് എട്ട് വയസ്സും...
'എനിക്കിനി ആരുണ്ട് എന്ന് പറഞ്ഞു അച്ഛന്റെ നിശ്ചലമായ ശരീരത്തു കെട്ടിപ്പിടിച്ചു കരഞ്ഞ അമ്മയുടെ തോളിൽ ഞാൻ കൈവെച്ചു കൊണ്ട് പറഞ്ഞു.
"അമ്മക്കിനി ഞാനുണ്ട്" അമ്മ എന്നെ സൂക്ഷിച്ചു നോക്കി... പിന്നീട് എന്നെ കെട്ടിപിടിച്ചുകൊണ്ട് കരച്ചിൽ ഉച്ചത്തിലായി...
എന്റെ അനുജൻ എട്ടുവസ്സുകാരൻ അപ്പോഴും അവന്റെ കൂട്ടുകാരുടെ കൂടെ കളിയിലായിരുന്നു....
വാടകവീടും കുറെ കടവും അവശേഷിക്കുന്നു... എന്ത് ചെയ്യും? ഞാനും അമ്മയും തലപുകഞ്ഞ് ആലോചിച്ചു.
സാമാന്യം നല്ലവണ്ണം പഠിച്ചിരുന്ന എന്റെ പഠനം മുടങ്ങി... ഞാൻ ഒരു കടയിൽ ജോലിക്ക് പോകുവാൻ തുടങ്ങി.... അനുജൻ സുനിലിന്റെ പഠിത്തം മുടങ്ങാതെ ഞാൻ സൂക്ഷിച്ചു...
എന്റെ കഷ്ടപ്പാടുകൾ കണ്ട് അമ്മ പല പ്പോഴും കരച്ചിൽ തന്നെ.... എന്നാൽ അച്ഛന്റെ വിടവ് നികത്തുവാൻ ഞാൻ കഠിന പരിശ്രമം ചെയ്തുകൊണ്ടിരുന്നു....
അനുജന് കുറവുകളൊന്നും ഉണ്ടാകാതെ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു...അവന് ഇഷ്ടമുള്ളതെല്ലാം ഞാൻ വാങ്ങിച്ചു കൊടുത്തു.
അവന്റെയും അമ്മയുടെയും സന്തോഷം എന്റെയും സന്തോഷം എന്ന് ഞാൻ വിചാരിച്ചു....
അവനു നല്ലത് വരണമെന്ന് മാത്രം ഞാൻ പ്രാർത്ഥിച്ചു.
എന്റെ ആദ്യ രാത്രിയിൽ എന്റെ ഭാര്യ ശോഭയോട് ഞാൻ പറഞ്ഞു.
"എന്റെ അമ്മയും അനുജനും ഒരു കുറവും ഉണ്ടാകാതെ നീ നോക്കണം...
ശോഭ ഒരു പാവമായിരുന്നു...അവളും അവരെ അകമഴിഞ്ഞ് സ്നേഹിച്ചു...
അനുജന്റെ ആവശ്യങ്ങൾ കൂടിക്കൂടി വന്നു....എന്റെ തുശ്ചമായ വരുമാനം കൊണ്ട് ഒന്നിനും തികയാതെയായി...
എന്റെ ശമ്പളത്തിനേക്കാൾ കടം ചോദിക്കുവാൻ തുടങ്ങിയപ്പോൾ കടയുടെ മുതലാളി എന്നോട് പറഞ്ഞു.
"രതീഷേ...നിന്റെ കഷ്ടപ്പാട് എനിക്കറിയാം...പക്ഷെ എനിക്കും ഇല്ലേ പരിമിതികൾ....നീ ഒരാൾ കഷ്ട്ടപ്പെട്ടാൽ മാത്രം കുടുംബം നോക്കുവാൻ സാധിക്കില്ല...നിന്റെ അനുജൻ സുനിൽ വീട്ടിൽ വെറുതെ നിൽക്കുകയല്ലേ? അവനും ഞാൻ എവിടെ ജോലി കൊടുക്കാം"
ഞാൻ മുതലാളിയെ തുറിച്ചു നോക്കി...അന്നാദ്യമായി എനിക്ക് അയാളോട് വെറുപ്പ് തോന്നി...
ബികോം പാസ്സായ സുന്ദരനും സുമുഖനും, നാളെ ഏതെങ്കിലും ബാങ്കിലെ മാനേജർ ചില്ലുകൂട്ടിലിരിക്കേണ്ട ജോലി ചെയ്യേണ്ട എന്റെ അനുജൻ ഫോട്ടോസ്റ്റാറ്റ് എടുത്തുകൊടുക്കുന്ന പണി ചെയ്യുന്നതെങ്ങിനെ?
"പണം എനിക്ക് വേണ്ട...."അയാൾ നീട്ടിയ പണം കൈയ്യിൽ മേടിക്കാതെ തന്നെ ഞാൻ ഇറങ്ങി നടന്നു....
ഞാൻ കുറെ പണം ബാങ്കിൽ നിന്നും ലോണെടുത്തു....
ഒരു ദിവസം രാത്രിൽ കിടക്കുമ്പോൾ ശോഭ എന്നോട് പറഞ്ഞൂ.
"ഞാൻ ചേട്ടനോട് ഒരു കാര്യം പറയണം എന്ന് വിചാരിക്കുകയായിരുന്നു....പക്ഷെ"
"എന്താണ്...?" ഞാൻ ആകാംഷയോടെ ചോദിച്ചു.
"ഇതറിഞ്ഞു കഴിയുമ്പോൾ ചേട്ടൻ സുനിലിനോട് വഴക്കുണ്ടാക്കരുത്"
അവൾ എന്നോട് അപേക്ഷിച്ചു...
"എന്താണെങ്കിലും നീ പറഞ്ഞു തുലക്ക്"എന്റെ അക്ഷമ വർദ്ധിച്ചു.
അവൾ എന്നോട് ചേർന്നിരുന്നു...
"സുനിലിന് പ്രായപൂർത്തിയായവിവരം ചേട്ടന് അറിഞ്ഞുകൂടേ? "
ഞാൻ അത്ഭുതത്തിൽ അവളെ നോക്കി. ഇവളെന്താണ് പറഞ്ഞു വരുന്നത്?
"അവനെ ഒരു വിവാഹം കഴിപ്പിക്കണം"
അവൾ പറഞ്ഞു.
"വിവാഹമോ? അവൻ കൊച്ചല്ലേ? മാത്രമല്ല അവനു ജോലി കിട്ടിയിട്ട് മാത്രം മതി കല്യാണം" ഞാൻ പറഞ്ഞു.
"ജോലി കിട്ടാനൊന്നും നോക്കേണ്ട...എന്റെ അമ്മാവന്റെ മകളെ അവന് നമ്മുക്ക് ആലോചിക്കാം" ശോഭ പറഞ്ഞു.
"ഏതാ...ആ പ്രീഡിഗ്രി തോറ്റ പെണ്ണോ?"
കുറച്ചു പുളിക്കും....അവന് ഒരു ജോലിയുള്ള പെണ്ണിനെ കിട്ടാൻ ഒരു വിഷമവും ഇല്ല....അല്ലാതെ എന്നോപ്പോലെ..."പറയുവാൻ വന്നത് ഞാൻ വിഴുങ്ങി..
ശോഭയുടെ മുഖം ഒരു കൊട്ടയായി..തലമുടി വാരിക്കെട്ടിക്കൊണ്ടവൾ കട്ടിലിലേക്ക് ചെരിഞ്ഞു.
എനിക്ക് വിഷമമായി.....ഞാൻ അവളെ സോപ്പിടുവാൻ ചെന്നു.. അവൾ എന്നെ നോക്കി...
"ഞാൻ പറയുവാൻ കാര്യമുണ്ട്...അവന്റെ നോട്ടം കണ്ടാൽ ചിലപ്പോൾ എനിക്ക് പേടിയാവുന്നു"
അവൾ പറഞ്ഞു.
"ശോഭേ....നീ എന്താണ് പറയുന്നത്...അവൻ നമ്മുടെ മകനാണ്....നീ അതോർക്കണം"
ശോഭ പിന്നീട് ഒന്നും പറഞ്ഞില്ല..
ഒരു ദിവസം രാത്രിയിൽ ഞാൻ കടയിലെ പണികഴിഞ്ഞെത്തുമ്പോൾ അമ്മ കരഞ്ഞു കൊണ്ട് എന്റെയടുക്കൽ എത്തി..
ഞാൻ അന്താളിച്ചു ...
"മോനെ എല്ലാം പോയി...നമ്മുടെ സുനിൽ പിഴച്ചു പോയി"
അമ്മയുടെ കരച്ചിലിന്റെ ഒച്ച കൂടി..
"അമ്മ എന്താണ് പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല "
ഞാൻ പറഞ്ഞു.
അപ്പോഴേക്കും ശോഭ അങ്ങോട്ട് വന്നു.
"ഞാൻ പറഞ്ഞതല്ലേ.. അവനെ വിവാഹം കഴിപ്പിക്കണമെന്ന്.....ഇപ്പോൾ നിങ്ങൾക്ക് സമാധാനമായില്ലേ?" വീർത്ത മുഖത്തോടെ അവൾ ചോദിച്ചു.
"നിങ്ങളെന്താണ് പറയുന്നത് ? എനിക്കൊന്നും മനസ്സിലാകുന്നില്ല" ഞാൻ പറഞ്ഞു.
"എടാ അവൻ അവന്റെകൂടെ പഠിച്ച ഒരു പെണ്ണിനെ കൂട്ടികൊണ്ട് വന്നു" അമ്മ കരച്ചിൽ തുടരുകയാണ്...
"ഹോ ആശ്വാസമായി...ഇതാണോ കാര്യം...."ഞാൻ ചോദിച്ചു...
"അനുജൻ കോളനിയിൽ താമസിക്കുന്ന ഒരു പെണ്ണിനെ കൂട്ടിക്കൊണ്ട് വന്നിട്ട് നിനക്ക് കുറച്ചാലൊന്നും ഇല്ലേ? "
അമ്മ ചോദിച്ചു.
ഞാൻ ഒരു വിഡ്ഢിയെപ്പോലെ അമ്മയെ തുറിച്ചു നോക്കി...
"സ്വന്തം ജാതിയാണെങ്കിൽ പിന്നെയും സഹിക്കാമായിരുന്നു.."അമ്മ മൂക്ക് പിഴിഞ്ഞ് കൊണ്ട് പറഞ്ഞു...
ഞാൻ എന്തു ചെയ്യും...? എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല..
കുനിഞ്ഞ രണ്ടു മുഖങ്ങൾ എന്റെ മുൻപിൽ പ്രത്യേക്ഷപ്പെട്ടു....
അവരോട് എനിക്കൊന്നും പറയുവാൻ തോന്നിയില്ല....
പിറ്റേ ദിവസം മുതൽ ഞാൻ കൂടുതൽ സമയം ജോലി ചെയ്യുവാൻ തുടങ്ങി !!!
"സാരമില്ല....അമ്മേ...അവൾക്ക് പഠിപ്പ് ഉണ്ടെല്ലോ?"ഞാൻ അമ്മയെ ആശ്വസിപ്പിച്ചു..
"ഒരു ജോലിയും ഇല്ലാത്ത അവൻ എങ്ങിനെ അവളെ തീറ്റിപ്പോറ്റും?"
അമ്മ ചോദിച്ചു.
"സാരമില്ല.....അവർ ഇവിടെയല്ലേ കഴിയുന്നത്...ഞാൻ നോക്കിക്കൊള്ളാം"ഞാൻ പറഞ്ഞു
രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പിന്നീട് ഞാൻ കൂടുതൽ പാടുപെട്ടു....
അപ്പോഴാണ് ആശ്വാസമായി അച്ഛന്റെ ഇൻഷുറൻസ് പണം കിട്ടിയത്...
വാടകവീട്ടിൽ നിന്നും മാറണമെന്ന് ഞാൻ തീരുമാനിച്ചു...
ഞാൻ ആ പണം കൊണ്ട് ഒരു കൊച്ചു വീട് വെച്ചു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഇൻഷുറൻസ് തുകയെക്കുറിച്ചുള്ള സംശയങ്ങൾ അനുജനും അമ്മയ്ക്കും ഉണ്ടായതിൽ ഞാൻ അമ്പരന്നു.
"ഇത്രയും പണം നീ എന്തു ചെയ്തു? "അമ്മയും എന്നോട് ചോദിച്ചപ്പോൾ ഞാൻ തളർന്നു പോയി.
കുറച്ചു നാൾ കഴിഞ്ഞപ്പോൾ ശോഭയും പുതുപ്പെണ്ണുമായി ചെറിയ ചേർച്ചക്കുറവ് തുടങ്ങി....ദിവസങ്ങൾ ചെല്ലും തോറും അത് കൂടിക്കൂടി വന്നു..
ഒരു ദിവസം ഞാൻ ചെല്ലുമ്പോൾ അടുക്കളയിൽ ഒരു അടുപ്പുകൂട്ടി സ്ഥാപിക്കപ്പെട്ടിരുന്നു.....
ദിവസങ്ങൾ കടന്നുപോയി...
എന്നാൽ എന്നെ അത്ഭുതപ്പെടുത്തിയത് പിന്നീട് മൂന്നാമതൊരു അടുപ്പ് കണ്ടപ്പോഴാണ്...അത് അമ്മയുടേതായിരുന്നു.!!!
സുനിലിന് ഒരു ജോലി കിട്ടുവാൻ ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു...
കടം പെരുകികഴിഞ്ഞപ്പോൾ ബാങ്ക് ജപ്തി നടപടികൾ ആരംഭിച്ചു
"നമ്മുടെ കിടപ്പാടം ജപ്തി ചെയ്യുമോ?'
അമ്മ എന്നോട് ചോദിച്ചു.
"അറിയില്ല"ഞാൻ മറുപടി പറഞ്ഞു.
"ദൈവമേ...ഈ വയസാൻ കാലത്ത് കടത്തിണ്ണയിൽ കിടക്കുവാനാണോ വിധി? "
അമ്മ പിറുപിറുത്തു. എന്റെ മനസ്സിലും ആശങ്കകൾ അടിഞ്ഞു കൂടി.
"ചേട്ടാ....ഞാൻ മൂലം ചേട്ടന് കടം കയറി...എനിക്ക് ഒരു ജോലി കിട്ടിയിരുന്നെങ്കിൽ ഈ കടം മുഴുവനും ഞാൻ വീട്ടുമായിരുന്നു.. "സുനിൽ പറഞ്ഞു.
"ഇനിയിപ്പോൾ നമ്മുടെ കടം വീടണമെങ്കിൽ എനിക്ക് ലോട്ടറി അടിക്കേണ്ടി വരും"ഞാൻ പറഞ്ഞു.
"ചേട്ടൻ വിഷമിക്കാതിരിക്ക്...എല്ലാം ശരിയാകും"അവൻ എന്നെ ആശ്വസിപ്പിച്ചു.
അന്ന് വൈകുന്നേരം സുനിൽ മദ്യപിച്ചിട്ടാണ് വീട്ടിലെത്തിയത്!!!
"പാവം....ജപ്തി നടപടികൾ അവന്റെ മനസ്സിൽ വല്ലാത്ത വിഷമം ഉണ്ടാക്കിയിട്ടുണ്ട്" ഞാൻ അമ്മയോട് പറഞ്ഞു.
പക്ഷെ മദ്യപിക്കുവാനുള്ള പണം അവന് എവിടെ നിന്നും കിട്ടി..
അതിനുള്ള മറുപടി അവന്റെ ഭാര്യയുടെ ശൂന്യമായ കഴുത്ത് എനിക്ക് നൽകി....
പിന്നീടുള്ള പല ദിവസങ്ങളിലും സുനിൽ മദ്യപിച്ചിട്ടു വീട്ടിൽ വരുവാൻ തുടങ്ങി....
മദ്യപിക്കുവാനുള്ള പണം അവൻ കണ്ടെത്തിയ വഴി അവനെ വലിയ അപകടത്തിലാണ് എത്തിച്ചത്....
ചെറിയ തോതിൽ തുടങ്ങിയ ലഹരി മരുന്ന് കച്ചവടം വിപുലമാക്കുന്നതിനു മുൻപ് തന്നെ അവൻ പിടിക്കപ്പെട്ടു കഴിഞ്ഞിരുന്നു....
ജയിലിൽ നിന്നും അവനെ ഇറക്കിയപ്പോൾ വീണ്ടും എന്റെ കടം വർദ്ധിച്ചു.....
സുനിൽ പിന്നീട് പുറത്തേക്കിറങ്ങിയതേയില്ല..
ഹോട്ടലിൽ ഞാൻ പൊറോട്ട അടിച്ചുകൊണ്ടിരുന്നപ്പോൾ ലോട്ടറി ഗോപാലൻ ഓടി എന്റെ അടുക്കലെത്തി...
"രതീഷേ...ഞാൻ വിറ്റ ടിക്കറ്റിനാണ് ഇത്തവണ ഇരുപതു ലക്ഷം അടിച്ചത്" ഗോപാലൻ കിതക്കുന്നുണ്ടായിരുന്നു...
എനിക്ക് ചിരി വന്നു...പാവം ഗോപാലൻ...ലോട്ടറി വിറ്റ് മനസിന്റെ സമനില തെറ്റിയിരിക്കുന്നു!!! ഞാൻ ഓർത്തു...ഗോപാലൻ തുടർന്നു.
"ദൈവമേ...ഞാൻ ആർക്കാണ് ആ ടിക്കറ്റ് വിറ്റത്? "
ഞാൻ ഒന്നും പറഞ്ഞില്ല.
"രതീഷേ...നിനക്ക് ഞാൻ തന്ന ടിക്കറ്റ് എവിടെയാ? "ഗോപാലൻ ചോദിച്ചു....
"എനിക്ക് തന്ന ടിക്കറ്റോ?...അത് സുനിലിന്റെ ഭാര്യയുടെ കൈയിലാണ് " ഞാൻ പറഞ്ഞു.
ഗോപാലൻ എന്നെ സൂക്ഷിച്ചു നോക്കി...പിന്നീട് അയാൾ എന്റെ വീട് ലക്ഷ്യമാക്കി ഓടുന്ന കാഴ്ചയാണ് ഞാൻ കണ്ടത്.....
വൈകുന്നേരം ഞാൻ വീട്ടിൽ ചെന്നപ്പോൾ ആകെ ബഹളം...പത്രക്കാർ ഉൾപ്പെടെ എല്ലാവരും ഉണ്ട്...
എന്നെകണ്ടപ്പോൾ ശോഭ ഓടി അടുത്തെത്തി....സന്തോഷത്തോടെ അവൾ പറഞ്ഞു..
"അവർക്ക് ലോട്ടറി അടിച്ചു...അൻപതു ലക്ഷം...", അവൾ വീണ്ടും അകത്തേക്കോടി....
എനിക്ക് തലകറങ്ങുന്നതുപോലെ തോന്നി...അമ്പതു ലക്ഷം രൂപ ഈ വീട്ടിലേക്ക് വന്നുകയറിയിരിക്കുന്നു...അതും ഞാനെടുത്ത ലോട്ടറിക്ക്!!!
ഞാൻ മുട്ടുകുത്തി നിലത്തിരുന്നു. അവസാനം ദൈവം ഞങ്ങളുടെ പ്രാർത്ഥന കേട്ടിരിക്കുന്നു.!!!
ഇനി ആരും ഞങ്ങളുടെ വീട് ജപ്തി ചെയ്യുകയില്ല!!!
എന്റെ അനുജനെ കാണുവാനായി അകത്തേക്ക് ഞാൻ കയറി....
"മോന് നമ്മൾ രക്ഷപ്പെട്ടു....ഇനി ഒന്നും പേടിക്കുവാനില്ല...നിന്റെ ആഗ്രഹങ്ങളെല്ലാം ഈ ചേട്ടൻ നടത്തി തരും" അവനെ കണ്ടയുടനെ ഞാൻ പറഞ്ഞു....
അവൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല...
വല്ലാത്ത ഒരു ഗൗരവം അവന്റെ മുഖത്തു പ്രതിഫലിച്ചിരുന്നു...!!!
അവന്റെ ചുറ്റിനും കുറെ അപരിചിതർ!!!
അവന്റെ ഭാര്യ അവരെ പരിചരിക്കുന്നതിനായി ഓടി നടക്കുന്നു!!!
അമ്മ എന്നെ കണ്ടപ്പോൾ ചിരിച്ചെന്നു വരുത്തി...
"നിനക്കെന്താണ് ഒരു സന്തോഷമില്ലാത്തെ? "അമ്മ എന്നോട് ചോദിച്ചു.
ഞാൻ കൈകൾ കൂപ്പി പ്രാർത്ഥനയോടെ നിന്നു
"എല്ലാം ഈശ്വരന്റെ അനുഗ്രഹം എനിക്ക് സന്തോഷമായി അമ്മേ...ഇനിയെങ്കിലും നമ്മുടെ വീട് ജപ്തി ചെയ്യുകയില്ലല്ലോ? "ഞാൻ പറഞ്ഞു...
അമ്മ എന്നെ സൂക്ഷിച്ചു നോക്കി...
"നീയുണ്ടാക്കിയ കടം അവൻ വീട്ടുമോ? അമ്മ ചോദിച്ചു.
"ഞാനുണ്ടാക്കിയ കടമോ? അമ്മയെന്താണ് ഈ പറയുന്നത്? മാത്രമല്ല ഞാൻ എടുത്തു കൊടുത്ത ലോട്ടറി ക്കല്ലേ പ്രൈസ് അടിച്ചത്? "
അമ്മ എന്റെ അടുത്തേക്ക് വന്നു.
"നീ ആളു കൊള്ളാമെല്ലോ....അച്ഛന്റെ ഇൻഷുറൻസ് തുക കിട്ടിയപ്പോൾ അത് മുഴുവൻ നീ തട്ടിയെടുത്തു ...ഇപ്പോൾ ആ ചെറുക്കന് ലോട്ടറി അടിച്ചപ്പോൾ അതിന്റെ അവകാശവും നിനക്ക് വേണം അല്ലേ? "അമ്മ ചോദിച്ചു...
ഞാൻ ഞെട്ടലോടെ അമ്മയുടെ മുഖത്തേക്ക് നോക്കി...
"അമ്മേ...ആ ലോട്ടറി...ഞാൻ എടുത്തതാണ്....അവനെ സൂക്ഷിക്കുവാൻ ഏൽപ്പിച്ചു എന്ന് മാത്രം.."
ഞാൻ പറഞ്ഞു....
അമ്മ എന്നെ പുശ്ചത്തോടെ നോക്കി.
"കഷ്ടം....നീയും എന്റെ വയറ്റിൽ തന്നെ പിറന്നല്ലോ? "പിറുപിറുത്തു കൊണ്ട് അമ്മ നടന്നകന്നു....
വീട്ടിലെ ജനക്കൂട്ടം പെരുകിക്കൊണ്ടിരുന്നു...അച്ഛൻ മരിച്ചപ്പോൾ പോലും തിരിഞ്ഞു കയറി വരാത്ത ആളുകൾ പോലും നിറഞ്ഞ ചിരിയോടെ എന്റെ വീട്ടിലെത്തി!!!
ആരും എന്നെ ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലായപ്പോൾ ഞാൻ പതുക്കെ എന്റെ ജോലി സ്ഥലത്തേക്ക് നടന്നു..
വൈകുന്നേരം ജോലി കഴിഞ്ഞു ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ സുനിലിന്റെ ഭാര്യ തിരക്കിട്ടു പാക്ക് ചെയ്യുന്നു!!!
"അവർ പുതിയ വാടക വീട്ടിലേക്ക് നാളെ താമസം മാറുകയാണ്"ശോഭ എന്നോട് പറഞ്ഞു...
"ഉം..."ഞാൻ വെറുതെ മൂളി...
കുറച്ചു കഴിഞ്ഞപ്പോൾ അമ്മ എന്റെയടുക്കൽ എത്തി...
"നാളെ സുനിൽ പുതിയ വീട്ടിലേക്കു താമസം മാറുകയാണ്......പതിനയ്യായിരം രൂപ വാടക.... ശരിക്കും ഒരു കൊട്ടാരമാണെന്നാണ് അവൻ പറഞ്ഞത്...അല്ല അവനെ പറഞ്ഞിട്ട് കാര്യമില്ല....ഇനി അവന് അവന്റെ സ്റ്റാറ്റസ് നോക്കാതെ പറ്റുമോ? "
ഞാൻ അമ്മയെ നോക്കി...അമ്മയുടെ കണ്ണുകൾ തിളങ്ങുന്നു!!!
എന്തായാലും സുനിൽ ബാങ്കിലെ കടം വീട്ടും എന്നുതന്നെ ഞാൻ കരുതി..
അന്നും അവൻ വീട്ടിൽ വന്നത് മദ്യപിച്ചിട്ടാണ്....കുറേപേർ ചേർന്നു താങ്ങിപ്പിടിച്ചാണ് അവനെ വീട്ടിൽ കൊണ്ടുവന്നത്.
ഞാൻ സാവധാനം അവന്റെയടുക്കൽ ചെന്നു....
"മോനെ...പണം സൂക്ഷിച്ചു ചിലവാക്കണം.....നമുക്ക് ബാങ്കിലെ കടങ്ങളെല്ലാം വീട്ടണം...."ഞാൻ അവനോട് പറഞ്ഞു..അവൻ പോക്കറ്റിൽ നിന്നും ആയിരം രൂപ എടുത്ത് എന്റെ നേരെ നീട്ടി..
"ഇതാ ചേട്ടന്റെ ലോട്ടറിയുടെ പണം.."അവൻ പറഞ്ഞു.....
"നീ ലോട്ടറി ബാങ്കിൽ ഏൽപ്പിച്ചോ? "
ഞാൻ ചോദിച്ചു.
"അതെന്തിനാണ് ചേട്ടൻ അറിയുന്നത്? എടുത്തടിച്ചപോലെ അവൻ ചോദിച്ചു..
"അടിച്ച ലോട്ടറി എവിടെ? ഒന്ന് കാണട്ടെ"ഞാൻ പറഞ്ഞു.
അവൻ എന്നെ പരിഹാസത്തോടെ നോക്കി..
ഞാൻ ഒരു മണ്ടനല്ല ചേട്ടാ....നിങ്ങൾ എന്താണ് എന്നെപ്പറ്റി വിചാരിച്ചത്? ഈ ഒരു അവസരത്തിന് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു....
അവൻ പറഞ്ഞു....
"ഏതായാലും ഈ വീട് ജപ്തിയാകും..അത് കാണുവാനുള്ള കരുത്ത് എനിക്കില്ല...ഞാൻ നാളെ സുനിലിന്റെ കൂടെ പോവുകയാണ്"
അമ്മ എന്നോട് പറഞ്ഞു....ഞാൻ അമ്പരപ്പോടെ അമ്മയെ നോക്കി...
കുറെ പണം കിട്ടുവാൻ പോകുന്നു എന്നറിഞ്ഞപ്പോൾ തന്നെ എല്ലാവരും മാറിയിരിക്കുന്നു!!!
പിറ്റേദിവസം രാവിലെ തന്നെ നാട്ടുകാരുടെ അകമ്പടിയോടെ സുനിൽ ഭാര്യയോടൊപ്പം ബാങ്കിലേക്ക് യാത്രയായി...എന്റെ അമ്മയും അവരെ അനുഗമിച്ചു...
ശോഭക്ക് സങ്കടം സഹിക്കുവാൻ കഴിഞ്ഞില്ല...
"നിങ്ങൾ പൊന്നുപോലെ നോക്കിയ നിങ്ങളുടെ അനുജനും അമ്മയും കുറെ പണം കിട്ടിയപ്പോൾ നിങ്ങളെ ഉപേക്ഷിച്ചല്ലോ..." അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
"അത് സാരമില്ല....എനിക്കിപ്പോൾ ആശ്വാസമാണ് തോന്നുന്നത്...ഇനി ഞാൻ അവരുടെ കാര്യം ഓർത്തു വിഷമിക്കേണ്ട കാര്യമില്ലല്ലോ....അവർ സ്വന്തം കാര്യം നോക്കുവാൻ പഠിച്ചിരിക്കുന്നു....ഇനിയെങ്കിലും എനിക്ക് എന്റെ കാര്യം നോക്കണം"
ഞാൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു...
അവർ എന്നെങ്കിലും തിരിച്ചു വരുമെന്ന് എനിക്കറിയാം...പക്ഷെ എന്തുകൊണ്ടോ ഞാൻ അത് ശോഭയോട് പറഞ്ഞില്ല.
അനിൽ കോനാട്ട്

ഒരു ലക്ഷം ഉലുവ

Image may contain: 1 person, sitting, tree, grass, shoes, plant, outdoor and nature
കഴിഞ്ഞ പത്തു വർഷമായി ഗൾഫിൽ ജോലി ചെയ്യൂന്ന എനിക്ക് ബാങ്കിൽ ഒരു ലക്ഷം രൂപയാണ് സമ്പാദ്യം!!!കൃത്യമായി പറഞ്ഞാൽ ഒരു
ലക്ഷത്തി പതിമൂവ്വായിരം രൂപ!!!
ബാങ്കിൽ നിന്നും ലോൺ എടുത്ത് ഒരു വീട് വെച്ചില്ലായിരുന്നുവെങ്കിൽ ഞാൻ എപ്പോഴേ നാട്ടിലെത്തി വല്ല കൂലിപ്പണിക്കും പോയി തുടങ്ങിയേനെ!!!
എന്റെ പെങ്ങളുടെ മകളുടെ വിവാഹം സർക്കാരുദ്യോഗസ്ഥനുമായി നടക്കുവാൻ പോകുന്നതറിഞ്ഞപ്പോൾ ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
സ്ത്രീധനമായി രണ്ടു ലക്ഷം രൂപ കൊടുക്കണം എന്ന് പെങ്ങൾ എന്നോട് ഫോൺ ചെയ്തു പറഞ്ഞപ്പോൾ എന്റെ തുള്ളിച്ചാട്ടം പിടിച്ചുകെട്ടിയതുപോലെ നിന്നു!!!
"ചേച്ചീ രണ്ടു ലക്ഷം രൂപ എന്റെ കയ്യിൽ കാണുകയില്ല"
ഞാൻ വിറയലോടെ പറഞ്ഞു.
"അത് എനിക്കും അറിയാമെടാ ഉവ്വേ..ആട്ടെ നിനക്ക് എത്ര രൂപ തരുവാൻ കഴിയും? "
ചേച്ചി ചോദിച്ചു.
"ഞാൻ...ഞാൻ ഒരു ലക്ഷം രൂപ തരാം"പറഞ്ഞുകഴിഞ്ഞാണ് ഭാര്യ സുലുവിനോട് ആലോചിച്ചില്ല എന്ന് ഞാൻ ഓർത്തത്‌.
സുലു പാവമാണ്...എന്റെ ഇഷ്ടമാണ് അവളുടെയും ഇഷ്ടം...പക്ഷെ ആകെയുള്ള സമ്പാദ്യമായ ഒരു ലക്ഷം രൂപ അക്കൗണ്ടിൽ നിന്നും പോകുമ്പോൾ അവളുടെ മനോഭാവം മാറുമോ? ഞാൻ ആലോചിച്ചു.
"എനിക്ക് സന്തോഷമായി ചേട്ടാ...നമുക്ക് അത്രയും ചെയ്യുവാൻ സാധിച്ചല്ലോ?" എന്നാൽ സുലുവിന്റെ വാക്കുകൾ ഇതായിരുന്നു...
അവളുടെ അനുജത്തിയും കല്യാണപ്രായം തികഞ്ഞു നിൽക്കുന്ന കാര്യം ഒരു ഞെട്ടലോടെ ഞാൻ ഓർത്തു.
പിന്നീട് കല്യാണത്തിന് പോകുവാനുള്ള തിരക്കിലായിരുന്നു ഞാൻ...വെറും കൈയ്യോടെ നാട്ടിലേക്ക് ചെല്ലുന്നതെങ്ങിനെ? കിട്ടാവുന്നേടത്തെല്ലാം കടം വാങ്ങിച്ചു ഷോപ്പിംഗ് നടത്തി...ഒരു മാസം ശമ്പളമില്ലാത്ത ലീവ് എടുത്തു...ലീവ് അനുവദിച്ചപ്പോൾ മാനേജർ കറുത്ത മുഖത്തോടെ എന്നെ തുറിച്ചു നോക്കി.
അയാളെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മൂന്നു മാസംമുൻപാണ് നാട്ടിൽ നിന്നും ഞാൻ തിരിച്ചെത്തിയത്.
നാട്ടിലെത്തിയപ്പോൾ സുലുവിന്റെ അച്ഛൻ അടുത്ത സന്തോഷ വാർത്ത എന്നെ അറിയിച്ചു.
സുലുവിന്റെ അനുജത്തിയുടെ കല്യാണം തീരുമാനിച്ചു!!!
"നീ വിഷമിക്കണ്ട....നിന്റെകൂടി സൗകര്യം നോക്കിയെ കല്യാണം നടത്തുകയുള്ളൂ....."അമ്മായിഅച്ഛൻ പറഞ്ഞു.
എനിക്ക് ആശ്വാസമായി...കുറച്ച് സാവകാശം കിട്ടുമെല്ലോ?
മരുമകളുടെ കല്യാണം ഗംഭീരമായി നടന്നു...അളിയൻ വെള്ളമടിക്കാത്ത ആളായത് കൊണ്ട് എന്റെ ചിലവിൽ ആയിരുന്നു നാട്ടിലെ പരാന്ന ഭോജികൾക്കും മാന്യന്മാർക്കും മദ്യസൽക്കാരം നടന്നത്...എന്റെ സുഹൃത്തുക്കൾ ഇക്കൂട്ടത്തിൽ വരാത്ത ആളുകൾ ആയതുകൊണ്ട് അവർക്ക് റോയൽ സ്യുട്ടിൽ ആയിരുന്നു മദ്യസൽക്കാരം!!!
ബ്ലേഡിൽ നിന്നും ഞാൻ വാശിയോടെ കടം വാങ്ങിച്ചു ചിലവാക്കി...ഒന്നിനും ഒരു കുറവും വരുത്തിയില്ല.......
കല്യാണത്തിന്റെ അന്ന് വൈകുന്നേരം അളിയന് ഒരു തലകറക്കവും പരവേശവും....!!!
"പാവം അവളെ പിരിയുന്നതിലുള്ള ദുഖമാണ്...എന്റെ ചേട്ടന് കുട്ടികളുടെ മനസ്സാണ് "പെങ്ങൾ പറഞ്ഞു.
"ചേട്ടൻ കിടന്നോളൂ...സോമൻ എല്ലാം നോക്കിക്കോളും"പെങ്ങൾ അളിയനെ ആശ്വസിപ്പിച്ചു.
പിന്നീട് ഫോട്ടോഗ്രാഫർ...വീഡിയോ ഗ്രാഫർ...പന്തലുകാർ...സദ്യ വട്ടം ഒരുക്കിയവർ.. എല്ലാവരും എന്നെ വാശിയോടെ ആക്രമിച്ചു...ഗൾഫുകാരനായതുകൊണ്ട് എന്നോട് ആരും കരുണ കാണിച്ചില്ല..
ബ്ലേഡ് ചാക്കോച്ചി എല്ലാ സഹായവും മുപ്പത്തിയാറു ശതമാനം പലിശക്ക് എനിക്ക് ചെയ്തു തന്നു...
ഏതായാലും ഗൾഫിൽ നിന്നുമുള്ള തിരിച്ചുവരവ് അസാധ്യമാണെന്ന് എനിക്ക് മനസ്സിലായി.
കല്യാണപ്പിറ്റേന്ന് അമ്മായിഅച്ഛൻ വീട്ടിൽ വന്നു.
"സോമാ...നിന്റെ നല്ല മനസ്സിനെക്കുറിച്ചാണ് എല്ലാവരും പറയുന്നത്...എനിക്ക് വല്ലാത്ത അഭിമാനം തോന്നുന്നു" അദ്ദേഹം മൊഴിഞ്ഞു..
ഞാൻ അദ്ദേഹത്തെ തുറിച്ചു നോക്കി.
"സുമയുടെ കല്യാണവും നമുക്ക് ഗംഭീരമാക്കണം.....ഡിസംബറിൽ നടത്താമെന്നു തന്നെയാണ് എന്റെ തീരുമാനം....എന്താണ് നിന്റെ അഭിപ്രായം?"
"ഡിസംബറിലോ...?" എന്റെ കണ്ഠത്തിൽ ഒരു ഗോളം പുറത്തേക്ക് വരുന്ന വാക്കുകളെ തടഞ്ഞു നിർത്തി ..ഡിസംബറാകാൻ ഇനി അഞ്ചുമാസം മാത്രം!!! ഞെട്ടലോടെ ഞാൻ ഓർത്തു.
എന്നാൽ മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ മുഖഭാവമായി നിൽക്കുന്ന സുലുവിനെ കണ്ടപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല.
അന്ന് വൈകുന്നേരം ഞാൻ പെങ്ങളുടെ വീട്ടിൽ ചെന്നു...
അവിടെകണ്ട കാഴ്ച്ച എന്നെ ഞെട്ടിച്ചു.
വെള്ളമടിക്കാത്ത അളിയൻ നാട്ടിലെ മാന്യനും ഭക്തനും ആയ നാണുമാഷുമായി പൂമുഖത്തിരുന്നു മദ്യപിക്കുന്നു!!!
"സോമൻ വന്നത് കൊണ്ട് എല്ലാം ഭംഗിയായി നടന്നു."മാഷ് എന്നെ കണ്ടപാടെ പറഞ്ഞു.
"അപ്പോൾ ഞാൻ വെറും വിഡ്ഢി.."അളിയൻ ഫിറ്റായെന്നു തോന്നുന്നു....
ഞാൻ അകത്തേക്ക് കയറുവാൻ നോക്കി...
"നിൽക്ക്...അങ്ങിനെ അങ്ങ് ഒരാൾ തന്നെ മിടുക്കനായാൽ പോരല്ലോ? "
അളിയൻ വിടുവാനുള്ള ഭാവമില്ല...എനിക്ക് ഒന്നും മനസ്സിലായില്ല...ഞാൻ അളിയനെ തുറിച്ചു നോക്കി....
"പോട്ടെ സോമാ...എല്ലാം കഴിഞ്ഞില്ലേ?"
നാണുമാഷ് പറഞ്ഞു...
"കള്ള് തലക്ക് പിടിച്ചെന്ന് തോന്നുന്നു" പെങ്ങൾ എന്നെ നോക്കി ചിരിച്ചു.
"മാഷേ....ഞാൻ എന്റെ മകളുടെ കല്യാണം നടത്തിയത് ബാങ്കിൽ നിന്നും ലോൺ എടുത്താണ്...അല്ലാതെ ഒരു തെണ്ടിയുടേയും കാശുകൊണ്ടല്ല" അളിയൻ എന്നെ നോക്കികൊണ്ടാണ് പറയുന്നത്.
"അപ്പോൾ സോമൻ ഒന്നും തന്നില്ലേ?'
മാഷിന്റെ മുഖത്ത് ശകുനീ ഭാവം തെളിഞ്ഞു.
"തന്നു...വെറും ഒരു ലക്ഷം ഉലുവ... ഒരു സാരിക്കുപോലും അത് തികയില്ലെന്ന് മാഷിനറിഞ്ഞുകൂടേ?"
ആ ഉലുവ എന്റെ ഒരു ജന്മത്തെ മുഴുവൻ സമ്പാദ്യമാണെന്നു ഞാൻ പറഞ്ഞില്ല...
വിധിയന്റെ വിധി കൊതിയൻ വിചാരിച്ചാൽ മാറുമോ?
കുനിഞ്ഞ ശിരസ്സോടെ പെങ്ങളുടെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ എന്റെ കാലടികൾ ഇടറിയിരുന്നു..
അളിയന്റെ പൊട്ടിച്ചിരിയും അട്ടഹാസവും അപ്പോഴും എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.!!!
അനിൽ കോനാട്ട്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo