"ഹോസ്പിറ്റൽ ചിലവ് താങ്ങാൻ കഴിയുന്നില്ല മാഡം അതുകൊണ്ട് മക്കളെല്ലാവരും ചേർന്ന് തീരുമാനമെടുത്ത് ഡോക്ടറെ അറിയിച്ചു വെന്റിലേറ്റർ ഊരി.. ഇനിയിപ്പോ കിടത്തിയിട്ടും പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലെങ്കിൽ പിന്നെന്തിനാ പാഴ്ചിലവ് എന്നാ എല്ലാവരും ചോദിച്ചത്.."
വെന്റിലേറ്റർ | Lis Lona
"ഹോസ്പിറ്റൽ ചിലവ് താങ്ങാൻ കഴിയുന്നില്ല മാഡം അതുകൊണ്ട് മക്കളെല്ലാവരും ചേർന്ന് തീരുമാനമെടുത്ത് ഡോക്ടറെ അറിയിച്ചു വെന്റിലേറ്റർ ഊരി.. ഇനിയിപ്പോ കിടത്തിയിട്ടും പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലെങ്കിൽ പിന്നെന്തിനാ പാഴ്ചിലവ് എന്നാ എല്ലാവരും ചോദിച്ചത്.."
ചലഞ്ച്
"ദേവയാനി ടീച്ചർ കണ്ടിരുന്നോ സോഷ്യൽ മീഡിയയിലെ സിംഗിൾ പേരന്റ് ചലഞ്ച് ..എന്തെല്ലാം തരത്തിലാണല്ലേ ഓരോരുത്തരുടെയും ജീവിതം !! ആ കുഞ്ഞുമക്കളുടെ മുഖങ്ങൾ കണ്ടിട്ട് സങ്കടമായിപ്പോയി.."
സ്റ്റാഫ് റൂമിലിരുന്ന് കുട്ടികളുടെ ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസ് നോക്കുന്നതിനിടക്കാണ് സരസ്വതിടീച്ചർ കയറിവന്ന് ദീർഘനിശ്വാസത്തോടെ തുടക്കമിട്ടത്..
"ആ ! ഓരോരുത്തരുടെ യോഗം അല്ലാതെന്ത് പറയാനാ.. ഇനിയുള്ള കാലം തനിച്ച് ജീവിക്കാതെ നല്ലൊരു കൂട്ടിനെ കിട്ടാനും മക്കളുമൊത്ത് സ്നേഹത്തോടെ ജീവിക്കാനും സർവേശ്വരൻ അവരെ അനുഗ്രഹിക്കട്ടെ അല്ലേ.."
ഒരു നിമിഷത്തേക്ക് ടീച്ചർ മറന്നതാണോ സഹപ്രവർത്തകയുടെ ഭൂതകാലം!
തലയുയർത്തി നോക്കിയുള്ള എന്റെ പുഞ്ചിരി കണ്ടതും അവർ മറുപടിക്ക് കാതോർക്കാതെ പുറത്തേക്ക് നടന്നു.
മനസ്സ് മുൻപിലിരിക്കുന്ന കടലാസുകളിലെങ്ങുമല്ലെങ്കിലും ഞാൻ പിന്നെയും കുട്ടികളുടെ ഉത്തരങ്ങളിലേക്ക് ഊളിയിട്ടു...
ഓർമ്മകൾ ചരട് പൊട്ടിയ പട്ടമായി പിന്നിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയത് ഇന്നലെ ഇളയമകൾ വേണിയെനിക്ക് ഫേസ്ബുക്കിലെ പോസ്റ്റുകൾ കാണിച്ചുതന്ന സമയം മുതലാണ്..
ഓരോരുത്തരുടെയും അനുഭവങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ നീറുന്ന ഓർമ്മകളെന്നെ വർഷങ്ങൾ പിറകിലേക്ക് വലിച്ചിഴക്കുന്നതും
അതിലെ ഓരോ വരികളും ജീവിതത്തിന്റെ ഒരിക്കലും തുറക്കാനാഗ്രഹിക്കാത്ത ഏടുകൾ എനിക്ക് മുൻപിൽ തുറന്നിടുന്നതും ഞാനറിയുന്നുണ്ടായിരുന്നു.
നെഞ്ചിൽ കൊളുത്തിവലിക്കുന്ന വേദനക്കൊപ്പം മിഴിക്കോണിൽ ഉരുണ്ടുകൂടിയ നനവിന് മുൻപിലൊരു പെരുമഴക്കാലം ആർത്തലക്കുന്നു ..
പൊള്ളിപ്പിടയുന്ന മനസ്സോടെ പേടിച്ചരണ്ട മകൻ കുഞ്ഞനിയത്തിയേയുമെടുത്ത് മുറ്റത്തേക്ക് നോക്കി അമ്മയെ കൊല്ലല്ലേ അച്ഛായെന്ന് അലമുറയിട്ടു നിലവിളിക്കുന്നു..
നിസ്സഹായതയോടെ ഒരു പെണ്ണ് ഉപദ്രവിക്കരുതേയെന്ന് കെഞ്ചി കൈകൂപ്പിക്കൊണ്ട് കാല് പിടിച്ചിട്ടും അടിവയറ്റിലേക്ക് അയാളുടെ കാലുകൾ ഉയർന്നുതാഴുന്നുണ്ടായിരുന്നു..
കിട്ടുന്ന ചവിട്ടിന്റെ ഇഞ്ചിഞ്ചായുള്ള മരണവേദനയേക്കാൾ അവളെ നോവേൽപ്പിച്ചത് മക്കൾക്ക് മുൻപിലുള്ള ആക്രമണമായിരുന്നു...
ശ്വാസമെടുക്കാൻ പോലുമാകാതെ വീർപ്പ് മുട്ടുമ്പോഴും പിടയുന്ന മിഴികൾകൾക്ക് മുൻപിൽ ഭയന്നരണ്ട നാല് കുഞ്ഞിക്കണ്ണുകളായിരുന്നു...
മദ്യപിച്ചു ലക്കുകെട്ടവന്റെ ഭ്രാന്ത് തീർത്തത് കെട്ടുതാലിയെന്ന ചങ്ങലകൊളുത്തിൽ ബന്ധിക്കപ്പെട്ട
ഭാര്യയെന്ന അടിമയെ ,മഴ പെയ്തുതോർന്ന മുറ്റത്തെ ചെളിയിലും ചേറിലും വലിച്ചിഴച്ചും മർദിച്ചുമായിരുന്നു..
അന്വേഷിക്കാനോ ചോദിക്കാനോ ആര് വന്നാലും അവരുമായി ചേർത്ത് ഭാര്യയുടെ അവിഹിതകഥകൾ മെനയാൻ അയാൾ മിടുക്കനായിരുന്നതുകൊണ്ട് ആരും ആ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയില്ല.
ചവിട്ടുനാടകത്തിനവസാനം തിരശീല താഴുമ്പോൾ നീണ്ടുകൊലുന്നനെയുള്ള പെണ്ണ് അടികിട്ടി തിണിർത്ത കവിൾത്തടങ്ങളോടെ വരാന്തയുടെ അറ്റത്തു കീറിപ്പറിഞ്ഞ ഈറൻ തുണികളിൽ പഴംതുണികെട്ടായി ചുരുണ്ട് കിടക്കുന്നുണ്ടാകും..
കണ്ണീരിനി ബാക്കിയില്ലാത്ത വിധം വറ്റിപ്പോയ മിഴികളിലൂടെ അവളുടെ ഹൃദയം പിഞ്ഞിക്കീറിയ ചുടുചോര ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.
സ്ഥിരം നടക്കുന്ന ആട്ടത്തിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് അച്ഛൻ അകത്തേക്ക് വേച്ചുവേച്ചു നടന്ന്പോയതും മക്കൾ രണ്ടും ഓടിവന്ന് അമ്മയുടെ നെഞ്ചിലേക്ക് വീണു..
ചളിയിൽ കുതിർന്ന ശരീരത്തോട് മക്കളെ ചേർത്തുപിടിക്കുമ്പോൾ അവൾ കൊടുംകാറ്റിലാടുന്ന ആലില പോലെ വിറക്കുന്നുണ്ടായിരുന്നു..
"അമ്മേ മതിയമ്മേ നമുക്കെങ്ങോട്ടെങ്കിലും ഓടിപ്പോകാം.. അച്ഛനെ ഞങ്ങൾക്ക് പേടിയാ..അച്ഛ നമ്മളെ കൊല്ലും .."
വിങ്ങിപൊട്ടിക്കരയുന്ന മകനെ നെഞ്ചോട് ചേർക്കുമ്പോൾ ഒന്ന് പൊട്ടികരയാൻ കൂടി അശക്തയാണല്ലോ താനെന്നവൾ ഓർത്തു..
കഠിനവേദനയിൽ കരുവാളിച്ച ജീവനറ്റ ചുണ്ടുകളാൽ മകന്റെ മൂര്ദ്ധാവിലവൾ ചുംബിച്ചു.
വിവാഹം കഴിഞ്ഞ നാൾ മുതൽ തുടങ്ങിയ പീഡനമാണ്.. കുറച്ചെല്ലാം പെൺകുട്ടികൾ സഹിക്കേണ്ടതാണ് മോളെ, നീ വേണം അവനെ നേരെയാക്കിയെടുക്കാനെന്ന ഉപദേശങ്ങൾ..
എല്ലാ പെണ്ണുങ്ങളും ഓരോവിധത്തിൽ ഇങ്ങനെയുള്ള അവസ്ഥകളിൽ കൂടിയെല്ലാം കടന്നുപോകുന്നുണ്ട് നീ അവന്റെ ദേഷ്യവും കലിയുമൊക്കെ കണ്ടറിഞ്ഞു നിന്നാൽ മതി എല്ലാം ശരിയായിക്കോളുമെന്ന് ഒടുവിൽ സ്വന്തം വീട്ടിൽ നിന്നുകൂടി കേട്ടപ്പോൾ പൂർത്തിയായി.
പകൽ സമയത്ത് കൺവെട്ടത്തുപോലും ചെല്ലാതെ അടുക്കള ജോലികളിൽ മുഴുകിയാലും രാത്രികളിൽ വേറൊരു നിവൃത്തിയുമില്ലാതെ മുറിയിലേക്ക് കടന്ന് ചെല്ലണം..
ആരോടും പറയാനാകാത്ത ഉള്ളിലൊതുക്കിയ ഭയമായി കിടപ്പുമുറിയുടെ വാതിൽ അവൾക്ക് മുൻപിൽ മരണഭയവുമായി തുറന്ന് കിടപ്പുണ്ടാകും..
അവിടെ അറപ്പ് തോന്നും വിധമുള്ള കാമഭ്രാന്തുകൾക്കിടയിൽ നഗ്നയായി വെറും തറയിൽ അയാളവളെ ഇരുത്തും..
തനിക്ക് മുൻപിലിരുന്ന് മദ്യപിക്കുന്നവനെ നോക്കി കൺചിമ്മാതെ അയാൾ വലിച്ചുകൂട്ടുന്ന കഞ്ചാവ് മണക്കുന്ന പുകച്ചുരുളുകൾക്കിടയിൽ അവളിരിക്കണം..
കഞ്ചാവ് കുറ്റികൾ കൊണ്ട് മാറിടങ്ങളിൽ ഒരിക്കൽ കുത്തിക്കെടുത്തിയ മുറിവുകളിൽ വീണ്ടും വീണ്ടുമയാൾ പൊള്ളിക്കും.. പ്രതികരിക്കാൻ ശ്രമിച്ചാൽ തെറിയഭിഷേകത്താൽ അയാളവളെ മൂടും..
പൂർണലഹരിയിൽ മുഴുകി കാട്ടുപോത്തിന്റെ ക്രൗര്യത്തോടെ ഉദ്ധരിച്ച ലിംഗവുമായി അയാളവളെ കുനിച്ച് നിർത്തുമ്പോഴേക്കും മുട്ടുകൾ കൂട്ടിയിടിക്കുംവിധം ഭയത്താൽ അവൾ വെട്ടിവിറക്കുന്നുണ്ടാകും...
ക്രൂരമായ ഭോഗത്തിനിടയിൽ അസഹ്യമായ വേദന കൊണ്ട് അലറിക്കരയുന്നവളുടെ ശബ്ദം പുറത്ത് വരാതിരിക്കാൻ വായിൽ തുണി തിരുകി വച്ചിട്ടുണ്ടാകുമയാൾ.
കാളക്കൂറ്റനെപോലെ അയാളവളെ ചവിട്ടിമെതിച്ച് മുക്രയിടുന്നതിനിടയിൽ കലിയിളകി ശരീരം മുഴുവൻ മുറിവേല്പിക്കും വിധം അവളെ അടിച്ചുകൊണ്ടിരിക്കും..
ഒടുവിൽ രേതസ്സ് തുപ്പി അയാളിലെ പുരുഷൻ തളർന്നവശനായി രതി അവസാനിപ്പിക്കുമ്പോഴേക്കും ബോധരഹിതയായി അവൾ നിലത്തേക്ക് ഊർന്നുവീഴും.
ബോധം തെളിയുമ്പോൾ തണുത്ത തറയിൽ നൂൽബന്ധമില്ലാതെ എഴുന്നേൽക്കാൻ പോലുമാകാതെ ജീവനോടെ ജഡമായി കിടക്കുന്നുണ്ടാകും.
ശുക്ലവും രക്തവും വഴുവഴുപ്പോടെ കാലിനിടയിലൂടെ ഒഴുകിയിറങ്ങുന്നുണ്ടാകും.
തലതല്ലിക്കരഞ്ഞും ദൈവത്തിനോട് പരാതി പറഞ്ഞും വേറെ വഴിയില്ലാതെ സഹിച്ചുനിന്നു..
ലൈംഗിക വൈകൃതങ്ങൾ ഒടുവിൽ മക്കൾക്ക് മുൻപിലും ആവർത്തിക്കപ്പെടാൻ തുടങ്ങിയ സന്ധ്യയിലാണ് കയ്യിൽ കിട്ടിയ പാത്രമെടുത്ത് അയാളുടെ തലക്കടിച്ചത്.
അടിയുടെ ആഘാതത്തിൽ മറിഞ്ഞുവീണ അയാളെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കയ്യിൽ കിട്ടിയതുമായി മക്കളെയും കൊണ്ട് പെരുവഴിയിലേക്ക് ഇറങ്ങാൻ അന്ന് യാതൊരു ഭയവും തോന്നിയില്ല..
ഉടുതുണിയിലും അയാളുടെ വിരൽപാടുകളാൽ ചിത്രം വരച്ചിരുന്ന കവിളിണകളിലും ചെന്നി പൊട്ടിയൊഴുകുന്ന രക്തപുഷ്പങ്ങൾ ചിതറിവീണ് പൂക്കളം തീർത്തിരിന്നു..
അന്നുവരെ അബലയായവൾ കുഞ്ഞുങ്ങൾക്ക് വേണ്ടി ശക്തിയാർജിക്കുമെന്ന് മനസിലാക്കിയ ദിവസങ്ങൾ.
ജീവനോടെ മടങ്ങിവന്ന മകളെ കണ്ട സന്തോഷത്തേക്കാൾ അവളുടെയും കുട്ടികളുടെയും ബാധ്യതകളും പുറകെ വന്നേക്കാവുന്ന വയ്യാവേലികളും വീട്ടിലുള്ളവരെ അസ്വസ്ഥരാക്കിയത് ഞാനന്നറിഞ്ഞു.
വിവാഹം കഴിയാത്ത അനിയനും വേറൊരു കുടുംബത്തിൽ സന്തോഷമായി ജീവിക്കുന്ന അനിയത്തിയുടെ ഭാവിയും കുടുംബത്തിന്റെ മാനവുമൊക്കെ ആലോചിച്ചാവും അച്ഛന്റെയും അമ്മയുടെയും മുഖം സങ്കർഷഭരിതമായിരുന്നു.
ഇതിനെല്ലാമിടയിലും ഇനിയൊരിക്കലും ആവർത്തിക്കില്ലെന്നും കുടി നിർത്തിയെന്നും പൊന്നുപോലെ ഭാര്യയെയും മക്കളെയും നോക്കിക്കോളാമെന്നും അറിയിച്ച് അയാളയക്കുന്ന മധ്യസ്ഥന്മാരുടെ വരവിന് കുറവുണ്ടായിരുന്നില്ല.
ആരെല്ലാം നിർബന്ധിച്ചിട്ടും ഇനിയൊരു ഭാഗ്യപരീക്ഷണത്തിന് തലയിടാൻ വയ്യെന്ന നിലപാടിൽ മക്കളെ വിട്ടുകൊടുക്കാതെ ഞാൻ വിവാഹമോചനം നേടി..
കഴുത്തിൽ കുരുങ്ങിയ കെട്ട് അഴിച്ചുവച്ചതോടെ സ്വാതന്ത്രത്തേക്കാൾ കൂടുതൽ അനുഭവിച്ചത് നിയന്ത്രണങ്ങളായിരുന്നു.
ഭർത്താവിനെ വേണ്ടെന്നു വച്ചവളെന്നും മക്കളെയോർത്തെങ്കിലും ക്ഷമിക്കാമായിരുന്നെന്നും ഒളിഞ്ഞും തെളിഞ്ഞുമുള്ള കുത്തുവാക്കുകൾ..
"മറ്റ് " കാര്യങ്ങൾ എങ്ങനെ നടക്കുന്നുവെന്ന അശ്ലീലഭാഷണങ്ങൾക്കൊപ്പം ആരുമറിയാതെ നോക്കിക്കോളാമെന്നുമുള്ള ക്ഷണങ്ങൾ..
മുഖമടച്ച് ആട്ടിയിറക്കി വിടുമ്പോൾ നീ വെറുമൊരു പെണ്ണാണെന്ന ഭീഷണികൾ..
മോശപെട്ടവളെന്നും വഴിപിഴച്ചവളെന്നും കാക്കയോടും കാറ്റിനോടുമവർ ചൊല്ലി നടന്നു.
പാതിവഴിയിൽ നിർത്തിയ പഠിപ്പിനെച്ചൊല്ലി സ്വപ്നം കാണാനോ പരാതി പറയാനോ നിൽക്കാതെ അടുത്തുള്ള കന്യാസ്ത്രീമഠത്തിലെ അടുക്കളജോലിക്ക് ആളെയെടുക്കുമോ എന്നറിയാൻ ചെല്ലുമ്പോൾ മക്കളുടെ മുഖം മാത്രമേ മനസിലുണ്ടായിരുന്നുള്ളു..
എല്ലാമറിഞ്ഞ മഠത്തിലെ അമ്മമാർ തുടർപഠനത്തിന് കൂടിയുള്ള സാധ്യത തുറന്ന് തന്നുകൊണ്ട് കൂടെ നിന്നപ്പോൾ ഹൃദയം നിറഞ്ഞ കൃതജ്ഞതയാൽ അവർക്ക് മുൻപിൽ ഞാൻ പൊട്ടിക്കരഞ്ഞു.
വിവാഹമോചിതയായ സഹോദരി , സഹോദരന് അധികബാധ്യതയാണെന്ന് അറിഞ്ഞത് അവന് വരുന്ന വിവാഹാലോചനകൾ നിസ്സാര കാരണങ്ങളിൽ തട്ടിമാറിയപ്പോഴായിരുന്നു..
മക്കളെയും കൊണ്ട് മഠത്തിലെ അന്തേവാസിയാകാൻ പിന്നെ മടിച്ചില്ല. പഠിപ്പ് കഴിഞ്ഞതും മുന്നോട്ടിനി തനിച്ചു മതിയെന്ന് തീരുമാനിച്ചുറപ്പിച്ച് മഠം വക സ്കൂളിലെ ടീച്ചറായി ജോലിക്കു കയറി..
സിസ്റ്റർ ജസീന്തയായിരുന്നു സ്കൂളിലെ പ്യൂൺ കൃഷ്ണേട്ടന് എന്നോടൊരു ഇഷ്ടമുണ്ടെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞത്.
കൃഷ്ണേട്ടന്റെ ഭാര്യ വിവാഹം കഴിഞ്ഞ ആദ്യവർഷം തന്നെ കാൻസർ ബാധിച്ചു മരിച്ചിരുന്നു.. വർഷങ്ങളോളമായി അദ്ദേഹം ഈ സ്കൂളിൽ തന്നെയാണ് ജോലി നോക്കുന്നത്..
കുശിനിക്കാരിയായി ചെന്ന ദേവയാനി പഠിച്ച് ജോലിനേടി ടീച്ചറായതിന് അയാളും കൂടി സാക്ഷിയായിരുന്നു..
സ്വന്തം കുട്ടികളായി കരുതി ദേവയാനിയെയും മക്കളെയും നോക്കാമെന്ന് അറിയിച്ചിട്ടും വേണ്ടെന്ന തീരുമാനത്തിൽ ഞാൻ ഉറച്ചു നിന്നു..
ചൂട് വെള്ളത്തിൽ ഒരിക്കൽ വീണ പൂച്ചക്ക് പച്ചവെള്ളത്തെ പോലും തിരിച്ചറിയാത്ത ഭയമായിരുന്നു സത്യത്തിൽ..
ആലോചനകൾ നടക്കുന്നത് എങ്ങനെയോ സ്കൂളിൽ പരന്നതും സരസ്വതിടീച്ചർ അടക്കമുള്ളവർ ബുദ്ധിയുപദേശിച്ചു..
"കാര്യം കൃഷ്ണൻ നല്ലവനൊക്കെയാണ് പക്ഷേ നിനക്കൊരു പെൺകുട്ടി കൂടിയുണ്ട് അവളെയും അയാൾ അവസാനം വരെയും മകളായിത്തന്നെ നോക്കിയാൽ നല്ലത് അല്ലെങ്കിലോ.."
" ആണിന് രണ്ടാംകെട്ടെന്നത് വിഷയമല്ല പക്ഷേ ദേവയാനി, നീ രണ്ട് പെറ്റവളെന്ന ചിന്ത ആണുങ്ങൾക്കും ഉണ്ടാകും ..സ്വന്തം കുട്ട്യോളല്ലെന്നും അവരുടെ ഉള്ളിലുണ്ടാകും മറക്കണ്ട..ദൈവം അനുഗ്രഹിച്ച് ഒരു മോനും മോളും ഇല്ലേ സന്തോഷമായി ജോലി ചെയ്ത് അവരെയും നോക്കി ജീവിക്കൂ.."
" ഒന്നുമില്ലെങ്കിലും അയാളൊരു പ്യൂണല്ലേ ഒരു ടീച്ചറെ കെട്ടിയാൽ ജീവിതം മെച്ചപ്പെടുത്താം അതാണീ ആലോചന കണ്ടറിഞ്ഞാൽ ടീച്ചർക്ക് കൊള്ളാം.."
നാളെ മക്കളെ നോക്കുമെന്ന് എന്തുറപ്പ് ?
ഒരിക്കൽ കിട്ടിയ അനുഭവവും സുഖവും മതിയായില്ലേ ? ആണില്ലാതെ ജീവിക്കാൻ കഴിയില്ലേ ?
അഭിപ്രായങ്ങൾ പലതരത്തിലായിരുന്നു.
അന്ന് സിസ്റ്റർ ജസീന്ത മാത്രം കൂടെ നിന്നു..
" ദേവേ ...മറ്റുള്ളവർക്ക് എന്ത് അഭിപ്രായം വേണമെങ്കിലും തരാൻ സാധിക്കും പക്ഷേ ജീവിതം നിന്റെയാണ് നിന്റെ മാത്രം..
നിന്നെ മനസിലാക്കി കുഞ്ഞുങ്ങളെ കൂടി ഏറ്റെടുക്കാൻ ഒരു നല്ല മനസ്സിന് ഉടമയെത്തിയാൽ നീ പുറംകാലുകൊണ്ട് തട്ടിക്കളയരുത്..
നാളെ മക്കൾക്കൊരു ജീവിതമായിക്കഴിയുമ്പോൾ തനിച്ചായിപ്പോയെന്ന് സങ്കടപെടാനിട വരരുത് ..
അതുകൊണ്ട് ആലോചിച്ചു തീരുമാനമെടുക്കുക..
കൃഷ്‌ണൻ നല്ലവനാണ് യാതൊരു ദുശീലവുമില്ല സ്നേഹമുള്ളവനാണ് അതാണ് അവനിങ്ങനൊരു കാര്യം ഉന്നയിച്ചപ്പോൾ ഞാൻ നിനക്കരികിലെത്തിയത്.."
പിന്നെയുള്ള ദിവസങ്ങൾ ഞാൻ കൃഷ്ണേട്ടനെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി..സിസ്റ്റർ ജസീന്ത പറഞ്ഞതിൽ കാര്യമുണ്ടെന്ന് മനസിലായി..
മാസങ്ങൾക്കപ്പുറം എല്ലാവരുടെയും എതിർപ്പുകളെ അവഗണിച്ചാണ് വീണ്ടുമൊരു ഭാഗ്യപരീക്ഷണമാകരുതേയെന്ന് ഉള്ളുരുകി ഞാൻ കൃഷ്ണേട്ടന് മുൻപിൽ തല കുനിച്ചത്..
അതിനും പിന്നിലും മുന്നിലുമായി പലതരത്തിലുമുള്ള കഥകൾ മെനയാൻ പലരുമുണ്ടായിരുന്നു..ആരെയും കൂസാതെ ഞാൻ അദ്ദേഹത്തിന്റെ താലി നെഞ്ചിലേറ്റി.
മക്കളുടെ ഭാവിയെക്കാൾ പെണ്ണൊരുത്തിക്ക് സ്വന്തം കിടപ്പറസുഖമാണ് വലുതെന്ന് കൂടെ ജോലി ചെയ്യുന്നവരടക്കം പരിഹസിച്ചു.
എല്ലാവർക്കുമുള്ള മറുപടിയായി കൃഷ്ണേട്ടൻ എന്നെയും മക്കളെയും പൊന്നുപോലെ നോക്കി.. ഉപദ്രവിക്കുന്ന പുരുഷന്റെ ഓർമകളിൽ നിന്നും സ്നേഹിക്കാൻ മാത്രമറിയുന്ന പുരുഷന്റെ സംരക്ഷണത്തിലുള്ള ജീവിതം.
മക്കളായി വിനുക്കുട്ടനും വേണിയും മതിയെന്ന തീരുമാനം അദ്ദേഹത്തിന്റെയായിരുന്നു.
അദ്ദേഹത്തിന്റെ സന്തോഷമെന്നത് എന്റെയും മക്കളുടെയും സുഖസൗകര്യങ്ങളായിരുന്നു..
ഭാര്യയെ എങ്ങനെ ബഹുമാനിക്കണമെന്നും എത്ര സ്നേഹിച്ചാലും മതിവരില്ലെന്നും മക്കൾക്ക് കൃഷ്ണേട്ടൻ മാതൃകയായി..
ദുഷ്ടനും മദ്യപനുമായ സ്വന്തം അച്ഛനെ അവർ മറവിയുടെ ശ്‌മശാനത്തിൽ മറവ് ചെയ്തു.. അച്ഛേയെന്ന് സ്നേഹത്തോടെ വിളിക്കാനവർക്ക് കൃഷ്ണേട്ടൻ മാത്രം മതിയായിരുന്നു...
ണിം..ണിം..ണിം...ണിം.......ണിം
ഓർത്തിരുന്ന് സമയം പോയതറിഞ്ഞില്ല.. മുറിയിൽ തനിച്ചായതുകൊണ്ട് നിറഞ്ഞൊഴുകുന്ന കണ്ണുകൾ ആരും കണ്ടില്ലെന്ന് പുറംകയ്യുകൊണ്ട് കവിളുകൾ തുടക്കുമ്പോൾ ഞാനോർത്തു.
പുസ്തകങ്ങളും ചോറ്റുപാത്രങ്ങളും ബാഗിലേക്ക് തിരുകി ഉത്തരക്കടലാസുകളുടെ കെട്ട് കയ്യിൽ പിടിച്ച് ഞാനെഴുന്നേറ്റു..
" മുരളി ..ഇത് നാളെ രാവിലെ 9എയിലെ സന്ധ്യയെ ഏൽപ്പിക്കണം..അപ്പോൾ എല്ലാം പറഞ്ഞതുപോലെ അടുത്താഴ്‌ച്ച വീട്ടിൽ വരാൻ മറക്കരുത് കേട്ടോ ..."
കൃഷ്ണേട്ടന് പകരമെത്തിയ പുതിയ പ്യൂൺ മുരളിയെ പരീക്ഷാപേപ്പറുകൾ ഏൽപിച്ച് ഞാൻ പുറത്തേക്ക് നടന്നു..
വേണിമോളുടെ വിവാഹമാണ് അടുത്താഴ്‌ച്ച ...
നാളെ മുതലെ ഞാൻ ലീവെടുത്തിട്ടുള്ളൂ ആളുകളെ ക്ഷണിക്കാനും വിവാഹത്തിരക്കുകൾക്കുമായി ഓടിനടക്കാൻ എന്നേക്കാൾ മുൻപേ കൃഷ്ണേട്ടനുണ്ട്..
വിനുക്കുട്ടന് കല്യാണത്തിന്റെ രണ്ട് ദിവസം മുൻപാണ് ലീവ് തുടങ്ങുന്നത് അന്ന് വൈകുന്നേരത്തെ ഫ്ലൈറ്റിൽ അവനും ഗൾഫിൽ നിന്ന് വരും..
അച്ഛനുള്ളത്കൊണ്ട് അവന് അനിയത്തിയുടെ കല്യാണകാര്യത്തിൽ ഒരു ടെൻഷനുമെടുക്കേണ്ട ആവശ്യമില്ല..
ജന്മം നല്കിയവൻ മാത്രമല്ല അച്ഛനാകാൻ അർഹതപെട്ടവനെന്നും കർമം കൊണ്ട് നല്ലൊരു മനുഷ്യനും അച്ഛനാകാൻ സാധിക്കുമെന്ന് ജീവിതം കൊണ്ടെഴുതി കാണിച്ച എന്റെ നല്ല പാതി എനിക്കായി സ്കൂളിന് പുറത്ത് എന്നെ കൊണ്ടുപോകാൻ വണ്ടിയുമായി കാത്തുനിൽക്കുന്നുണ്ട്..
അച്ഛനുപേക്ഷിച്ച മക്കളെ സ്വന്തം മക്കളായി ചേർത്തുപിടിച്ച് നല്ല വിദ്യാഭ്യാസം നൽകി മകളെ അവളുടെ ഇഷ്ടപ്രകാരം ഡോക്ടറാക്കി അവൾ കണ്ടുപിടിച്ച പയ്യന്റെ കയ്യിൽ സ്നേഹത്തോടെ ഏല്പിക്കുകയാണ്..
തനിച്ച് ജീവിച്ചും മക്കളെ നല്ലനിലയിലെത്തിക്കുന്നവരുണ്ടാകാം..തീർത്തും വ്യക്തിപരമാണ് അവരുടെ തീരുമാനവും..
കൂടെ മനസ്സറിഞ്ഞു സ്നേഹിക്കുന്നൊരു കൂട്ട് കൂടി ഉണ്ടായിരുന്നെങ്കിലെന്ന് ജീവിതത്തിന്റെ സായാഹ്നത്തിൽ വ്യസനപ്പെടാതെ ഞാൻ നേരത്തേയെടുത്ത തീരുമാനം തെറ്റായിരുന്നില്ലെന്ന് ഉറപ്പാക്കാൻ എനിക്ക് കൃഷ്ണേട്ടൻ പകർന്നുതന്ന സ്നേഹം മതിയായിരുന്നു.
കൂടെ ചേർന്ന നിമിഷം മുതൽ ഒരിക്കൽപോലും എന്നെ തനിച്ചാക്കാത്ത കൃഷ്ണേട്ടന്റെ ഇടംതോളിൽ എന്റെ വലം കയ്യും ചേർത്ത് വച്ച് ഞാൻ ബൈക്കിന്റെ പിന്നിലേക്ക് കയറുന്നത് കണ്ടിട്ടാകണം ദൂരെ ബസ് സ്റ്റോപ്പിൽ സരസതിടീച്ചർ ഞങ്ങളെയും നോക്കി നില്പുണ്ടായിരുന്നു..
മനസുകൊണ്ട് കടലാഴങ്ങളുടെ അഗാധതയിലേക്ക് ഞാനെന്റെ പഴയ ഓർമകളെ നിമഞ്ജനം ചെയ്ത്
തല ചെരിച്ച് അവരെ നോക്കി പുഞ്ചിരിച്ചു.
ആ പുഞ്ചിരിയിലുണ്ടായിരുന്നു തനിച്ചായിപ്പോയവൾ ഒരിക്കൽ നീന്തിക്കയറിയ സങ്കടകടലിന്റെ ആഴം.
ലിസ് ലോന
ഇറങ്ങിപ്പോക്ക്
ജീവിതം മടുത്ത്
എല്ലാരോടും യാത്ര പറഞ്ഞ്
ഇറങ്ങാൻ നിന്നതാ
അപ്പോഴാ കഴുകാനിട്ട
കരിപിടിച്ച പാത്രങ്ങൾ കണ്ടത്
അതവിടെ ഇട്ട് എങ്ങനെ പോകും..
കഴുകിക്കഴിഞ്ഞപ്പോൾ ഓർത്തു
മുഷിഞ്ഞ തുണികളും കുറെയുണ്ടാകും
അതും കഴുകിയിട്ടേക്കാം
പിന്നെ അരിയിട്ട്
ചോറ് വാർത്ത്
തേങ്ങാ അരച്ച കറിവച്ച്
മെഴുക്ക് വരട്ടി ഉണ്ടാക്കി
പപ്പടം വറുത്ത്
അടുക്കളയൊതുക്കി
കഴിഞ്ഞപ്പോഴേക്കും വിശന്നു
എല്ലാർക്കും കൊടുത്ത്
ചോറുണ്ട് കഴിഞ്ഞപ്പോ
വല്ലാത്തൊരു ക്ഷീണം
ഉറങ്ങാൻ കിടന്നവൾ
ഇറങ്ങിപ്പോക്ക് നാളേക്കാക്കി..
ലിസ് ലോന
ഉടുപ്പൊക്കെ എന്ത് ??
സ്ത്രീകളെ ഉപദേശിച്ചു നന്നാക്കാനും ആ വഴിക്ക്
ലോകം നന്നാക്കാനും മൊത്തം കൊട്ടേഷൻ എടുത്ത ആളുകളാണ് ഓൺലൈനിലും ഓഫ് ലൈനിലുമായി നമുക്ക് ചുറ്റും.
പ്രണയത്തെപറ്റിയോ കാമത്തെപ്പറ്റിയോ അവിഹിതത്തെ പറ്റിയോ പെണ്ണൊന്ന് എഴുതിയാൽ സ്വന്തം അനുഭവമാണോ എന്ന് അശ്ളീല ഭാഷയിൽ ചോദിക്കുന്നവരിൽ തുടങ്ങും അത്..
രാത്രിയിൽ ഓൺലൈൻ ഉണ്ടായിരുന്നല്ലോ എന്തായിരുന്നു എന്ന് നാവ് ചുരുട്ടിവച്ച ജഗതിയുടെ ഭാവാഭിനയത്തിലെ വഷളചിരി അനുകരിച്ചുള്ള ചോദ്യത്തിനും,
അവൾക്കെന്താ ഈ നേരത്തു ഓൺലൈനിൽ പണി എന്ന് കുടുംബക്കാരോടു ആവലാതികൾ പറയുന്നതിനും... "നീയും ഓൺലൈനിൽ ഉണ്ടായിരുന്നല്ലോ അതുകൊണ്ടല്ലേ കണ്ടത് അതെന്തിന്??.." എന്ന് ആരും ചോദിക്കില്ല.
കാലിലിടുന്ന ചെരുപ്പിന്റെ ആകൃതി മുതൽ ഉടുപ്പിന്റെ നൂലൊന്ന് ഇഴ വിട്ടത് വരെ സൂക്ഷ്മം നോക്കി വിലയിരുത്താൻ വരുന്നവർ നമ്മളൊരു കാര്യമാത്ര പ്രസക്തമായ പോസ്റ്റിട്ടോ..ആ പ്രദേശത്ത് ഉണ്ടാകില്ല..
അടുത്തവളെ പൊങ്കാല ഇടാൻ ഇടം തേടി പോയിരിക്കും.
നേരം കളയരുതല്ലോ...
കഴിവ് മുഴുവൻ പുറത്തെടുക്കേണ്ടതല്ലേ..
പെണ്ണിന്റെ നിൽപ്പിലും നോട്ടത്തിലും അറിയാതെ മാറികിടക്കുന്ന സാരിത്തലയിലും ഉടുപ്പിന്റെ ഇറക്കം കുറഞ്ഞ കൈകളിലും ലൈംഗികചുവയോടെ കമെന്റുകൾ വാരി വിതറുന്നവർ.
റോഡിലൊരു സ്ത്രീ വാഹനം ഓടിക്കുന്നത് കണ്ടാലോ ഓവർ ടേക്ക് ചെയ്‌താലോ ഇപ്പോഴും ഇമ്മാതിരി മൂഞ്ചികളിൽ പരിഹാസവും പുച്ഛവും പൂന്തുവിളയാടുന്നുണ്ടാകും. ഹമ് ഈ പെണ്ണിന് വേറെ പണിയില്ലേ എന്ന്..
ടൂവീലർ ആണോ പറ്റുമെങ്കിൽ അവളെ പിന്നാലെ ചെന്ന് കൈവശമുള്ള വണ്ടിയൊന്ന് ഇരപ്പിച്ചു പേടിപ്പിക്കാൻ നോക്കിയും ചെവി അടഞ്ഞുപോകും വിധം ഹോൺ അടിക്കാനും ഇവർ മറക്കില്ല..
സോഷ്യൽ മീഡിയയിൽ കാറിലിരുന്നൊരു ഫോട്ടോ പോസ്റ്റ് ചെയ്താലോ വണ്ടിയോടൊന്ന് ചേർന്ന് നിന്നാലോ അവൾ ജാഡ കാണിക്കാനും വണ്ടി പ്രദര്ശിപ്പിക്കാനുമാണെന്നാണ് ഇരുപ്പ് വശം .എന്ത് പ്രഹസനമാണ് എന്ന് ചോദിക്കാൻ മറക്കില്ല ഇവർ.
ഇമ്മാതിരി ചോദ്യം ചോദിക്കുന്നവർ നാട്ടുകാരുടെ വണ്ടിക്ക് മുൻപിൽ നിന്ന് ഫോട്ടോ എടുത്തിട്ടാലും അത് കണ്ട് ചൂപ്പെർ.. പൊളി.. തകർത്തു..ഇങ്ങനെയുള്ള കമെന്റുകൾ ഇടാൻ നമ്മുടെ കൂടെയുള്ള പെണ്ണുങ്ങളിൽ ചിലരെയും കാണാം..
മുകളിൽ പറഞ്ഞ നമ്മുടെ പോസ്റ്റിൽ വരാതെ ആ പോസ്റ്റിലെ ഇവന്മാരുടെ കമെന്റിൽ വന്ന് ലവും ചിരിയും വാരി വിതറി പോകുന്നവർ..
രാഷ്ട്രീയമാകട്ടെ കാലിക പ്രസക്തിയുള്ള സംഭവമാകട്ടെ വിഷയത്തിലൂന്നി ഒരു പോസ്റ്റിട്ടത് ഒരു സ്ത്രീയാണെങ്കിൽ അവളെ വ്യക്തിപരമായും കുടുംബത്തോടെയും അധിക്ഷേപിക്കുന്നവർ..
തുണി തികഞ്ഞില്ലേയെന്നും കീറിപ്പോയോയെന്നും ചോദിച്ച് നാടിന്റെ പരമ്പരാഗത തനിമ നിലനിർത്താൻ കഷ്ടപ്പെടുന്നവരാണ്.. പക്ഷേ തരം കിട്ടുമ്പോൾ തരുമോയെന്നും കിട്ടുമോയെന്നും തനിനിറം കാണിക്കും.
മുൻപ് സിനിമാനടി അനുശ്രീ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇട്ടപ്പോഴും സാരിയുടുക്കാനും ചുരിദാറിടാനും ആക്രോശിച്ചും ഉപദേശിച്ചും കുറെ പേരുണ്ടായിരുന്നു.
ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഈ നൂറ്റാണ്ടിലും ഓൺലൈൻ സോ കോൾഡ് ആങ്ങളമാരോടും വസ്ത്രത്തിന്റെ അളവ് നിശ്ചയിക്കുന്ന അമ്മായിമാരോടും അനുവാദം ചോദിക്കണമെന്ന ധിക്കാരത്തിന് നേർക്കെയാണ് അനശ്വര..
'ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല. എന്റെ ചെയ്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെട്ടോളൂ...! '' എന്ന് അന്തസായി പറഞ്ഞത്..
ചെറിയ പ്രായത്തിലും പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കുട്ടികളെക്കാൾ ആളുകൾക്കിഷ്ടം ആ കുട്ടിയൊരു കുടുക്കിൽ ചെന്ന് ചാടുമ്പോൾ സഹതപിക്കാനാണ്.
പീഡനം നടന്നാലും ഇരയായ പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രത്തിന്റെ അളവെടുക്കുന്നവർ കുഞ്ഞുമക്കളെയും സ്കൂൾ യൂണിഫോമിലുള്ള കുട്ടികളെയും പീഡിപ്പിച്ചവരെ കാണുന്നില്ല അല്ലെങ്കിൽ ആ സമയത്ത് മാത്രം അവർക്ക് കാഴ്ചയില്ല.
അവിടെ വസ്ത്രമാണോ പീഡിപ്പിച്ചവരുടെ ലിംഗം ഉദ്ധരിക്കാൻ കാരണമായതെന്നും ചോദിച്ചുകൂടാ.
കുനിയനുറുമ്പുകളെ പോലെ ഇക്കൂട്ടർ നമ്മളെ പൊതിയും കേൾക്കാനറക്കുന്ന തെറികളുമായി.
പീഡനം നടന്നത് രാത്രിയിലാണെങ്കിൽ അവൾ ആ സമയത്ത് എന്തിന് പുറത്തിറങ്ങി നടന്നു എന്നാണ് ചോദ്യം...ആംബുലൻസിൽ പോകുന്ന രോഗിയെ വിടാത്തവരാണ് ...അന്നവൾ ഉടുത്തത് അയാളെ പ്രകോപിക്കുന്ന വസ്ത്രമായിരിക്കും അല്ലേ ?..
പറ്റുമെങ്കിൽ ഒരു കൂട് പണിത് പെണ്ണിനെ പൂട്ടിയിടണം.
പ്രണയ വാഗ്ദാനങ്ങൾ നൽകി ഒരുവളെ വർഷങ്ങളോളം പിഴിഞ്ഞെടുത്ത് അവൾക്കൊരു ഗർഭവും കൊടുത്ത് അത് കലക്കിക്കളയാൻ സ്വന്തം ഉമ്മയെയും ചേട്ടത്തിയെയും ഉപയോഗിച്ചവൻ ഒടുവിൽ വേറൊരുവൾക്കായി ഇവളെ വലിച്ചെറിഞ്ഞപ്പോൾ മനസ്സ് നൊന്ത് ജീവിതം അവസാനിപ്പിച്ച പെൺകുട്ടി മാത്രമാണ് തെറ്റുകാരി അവൾ പിന്തുടരേണ്ട ദീൻ അവൻ ചെയ്യാതിരുന്നതിൽ തെറ്റില്ലായിരുന്നു.
വസ്ത്രം പോലും തീരുമാനിക്കാനുള്ള സ്വാതന്ത്രം തീരുമാനിക്കുന്ന ഈ സദാചാര കുരുക്കൾ വരുന്നത് കൂടുതലും ഫേക്ക് ഐഡികളിൽ നിന്നുമായിരിക്കും അതുകൊണ്ട് അതേത് ജൻഡർ ആണെന്ന് പോലും അറിയാൻ സാധിക്കില്ല എന്നാൽ ഇത്തരം മനോഭാവമുള്ള ഒറിജിനൽ ഐഡികളുണ്ട് ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടെങ്കിൽ കയ്യോടെ പടിക്ക് പുറത്താക്കി ശുദ്ധികലശം നടത്തുക.
കമെന്റുകളിൽ വന്ന് നിന്നിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല എന്ന് പറയുന്നവരോട് "തന്റെ പ്രതീക്ഷക്കൊത്ത് ജീവിക്കാൻ എനിക്കൊരു ബാധ്യതയുമില്ലെന്ന്" മുഖമടച്ചു മറുപടി കൊടുക്കുക.
കവർ ചിത്രത്തിലെ വണ്ടി കണ്ട് ഇത് നിങ്ങൾക്ക് കൂട്ടിയാ കൂടുമോ ഓടിക്കാൻ എന്ന് കമെന്റിട്ട ഒരു സുഹൃത്തുണ്ടായിരുന്നു.."ഏയ് ഇല്ല പത്തുവർഷമായി തലയിലേറ്റിയാണ് റോഡിൽ കൊണ്ടുനടക്കുന്നെ" എന്ന് പറഞ്ഞതോടെ എന്നെ അൺഫ്രണ്ട് ആക്കി ബ്ലോക്കി.
നിലപാടായാലും ധരിക്കുന്ന വസ്ത്രമായാലും വ്യക്തിസ്വാതന്ത്രമല്ലേ??... ഇതൊക്കെ കൂടിയും ചേർത്താണ് നമുക്ക് സ്വാതന്ത്രം കിട്ടിയിരിക്കുന്നത്..
എന്നും ഇവരെ പേടിച്ച് ജീവിക്കാൻ വഴിപാട് നേർന്നവരെ നിർബന്ധിക്കുന്നില്ല നിങ്ങൾ നിങ്ങളുടെ വഴികളിൽ പെരുവിരൽ തുമ്പിന്റെ നഖം നോക്കി നടന്നോളു.
അല്ലാത്തവർ അനശ്വരയെപോലെ മറുപടി കൊടുക്കാൻ പഠിക്കു..പോയി പണി നോക്കെടാ എന്നും നിങ്ങളുടെ ഇഷ്ടത്തിനൊത്ത് ജീവിക്കാൻ സൗകര്യമില്ലെന്നും ചുണകുട്ടികളായി പ്രതികരിക്കൂ.
സദാചാരകുരുക്കൾ ഈ വഴിയും വരുമെന്നറിയാം നന്നായി പൊട്ടിയൊലിക്കട്ടെ എന്നാലല്ലേ ഹരമുള്ളു 😉
ലിസ് ലോന ✍️
കീമോ
മറുപടി വേറൊന്നുമില്ലാത്തതിനാൽ സൂചിയുടെ നീലപാടുകൾ നിറഞ്ഞ ആ കയ്യിൽ പതുക്കെ ഉഴിഞ്ഞുകൊടുത്ത് ഞാനാ ബെഡിനോട് ചേർന്നു നിൽക്കും..
ശർദ്ധിച്ചു കുഴഞ്ഞുപോയെങ്കിലും എന്റെ കൈകളിൽ പരിചയത്തോടെ കോർത്തുപിടിക്കുന്ന ആ കൈവിരലുകളിൽ സ്നേഹത്തിന്റെ മുറുക്കവും ഇളം ചൂടുമുണ്ടാകും.
ധൈര്യത്തോടെ 'പിന്നല്ല' എന്നൊരു ഉറപ്പ് കൊടുത്ത് ചേർത്തുപിടിക്കുമ്പോൾ തളർന്നതെങ്കിലും ആ ഹൃദയമിടിപ്പെനിക്ക് കേൾക്കാം..
ഓരോ മാസവും കീമോയാൽ ഉടലിനെ പൊള്ളിച്ച് അഗ്നിശുദ്ധി നടത്തി മുടിയിഴകൾ നഷ്ടപ്പെട്ട് പിച്ച വെക്കുന്ന കാല്പാദങ്ങളോടെ കുഞ്ഞുങ്ങളായി പുനർജനി നേടുന്നവർ..
ഉള്ളുരുകി പ്രാർത്ഥിച്ചാണ് ഓരോരുത്തരെയും വിളിക്കുന്നത്..
ഇതൊക്കെ എത്രെയോ കാണുന്നതാണ് ഇവൾക്കിതിനും മാത്രം സങ്കടമെന്തിനാ എന്ന് ചിന്തിക്കുന്നവരോട് ഒറ്റ ഒരു തവണ കണ്ടുമുട്ടി സമയം ചിലവിട്ടവർ ജീവനോടെയില്ല എന്നറിയുമ്പോൾ ഒരു നിമിഷത്തേക്കെങ്കിലും നിങ്ങൾക്ക് തോന്നുന്ന വികാരമെന്താകും.. അതിന്റെ പത്തുമടങ്ങു അവരുടെ കൂടെ പലവട്ടം മണിക്കൂറുകളോളം സമയം ചിലവിട്ട ഞങ്ങൾക്കുമുണ്ടാകും..ആ ജോലിക്ക് അപ്പുറം മജ്ജയും മാംസവും മനസ്സുമുള്ള മനുഷ്യരാണല്ലോ ഞങ്ങളും...
പകലിൽ കോളേജിൽ പോയുള്ള പഠിപ്പ് , മടങ്ങിവന്നാലുടൻ നേരെ വൈകുന്നേരത്തെ ഒപിഡി ഡ്യൂട്ടി , അത് കഴിഞ്ഞാൽ അഡ്മിറ്റ് ആയിട്ടുള്ള രോഗികൾക്കുള്ള കാര്യങ്ങളെല്ലാം തീർത്ത് പത്തര പതിനൊന്നോടെ ചാർട്ട് ചെയ്തുവച്ചിട്ടുള്ള ഓപ്പറേഷൻ തീയറ്ററിലെ അസിസ്റ്റന്റ് ഡ്യൂട്ടി...
ഷെഡ്യൂൾ ചെയ്ത് വച്ച സർജറിയെല്ലാം കഴിഞ്ഞ് വീണ്ടും പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്.. അതിനിടയിൽ ഇൻസ്ട്രുമെൻറ്റ് കഴുകലും സ്റ്റെറിലൈസഷനും സഹായിയോടൊപ്പം..
പുലർച്ചെ ഡോക്ടറുടെ സഹായിയെ ഡ്യൂട്ടി ഏൽപ്പിച്ച് ഒരുമണിക്കൂർ കഷ്ടി ഉറക്കം കിട്ടിയാൽ കിട്ടി .. രാവിലെ പിന്നെയും കോളേജിലേക്ക് ഇതായിരുന്നു അക്കാലങ്ങളിലെ എന്റെ ദിനചര്യ..
എഴുതാൻ മാത്രം ഇല്ലെന്ന് കരുതുന്ന എന്നാൽ അതൊന്നും ഇല്ലെങ്കിൽ ദിവസങ്ങൾ പൂർണമാകില്ലെന്ന് കരുതുന്ന നൂറായിരം ചെറിയ ജോലികൾ വേറെയുമുണ്ടാകും..
ശനിയും ഞായറും ക്ലാസില്ലാത്തതിനാൽ പകൽ സമയത്ത് പഠിക്കാനുള്ളതും അസൈന്മെന്റ്റ് എഴുതാനുള്ളതുമെല്ലാം തീർക്കും..
അതിനിടയിലും കീമോതെറാപ്പിക്ക് വരുന്ന രോഗികളും പോസ്റ്റ് ഓപ്പറേറ്റീവ് രോഗികളും ,ഒപിഡി തൊട്ട് കീമോ വരെ നീളുന്ന ബന്ധമാകുമ്പോൾ രോഗികളുമായി ഒരടുപ്പവും ഉണ്ടാകും അന്വേഷിക്കുമ്പോൾ പോയി കാണാനും മറക്കില്ല.. അവിടെത്തന്നെയുള്ള ഒരു മുറിയിലാണ് ഞാനും താമസം.
ലിസ്റ്റിൽ ഏഴുപേരെ ഉള്ളൂ അതിൽ രണ്ട് പേർ പുതിയതാണ്..പഴയവരോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് പുതിയ ആളിലെ ഒരാളെ ഞാൻ അകത്തേക്ക് വിളിച്ചു.. ഇണപ്രാവുകളുടെ കുറുങ്ങലുമായി ഇന്ന് രാവിലെ കല്യാണം കഴിഞ്ഞകണക്ക് ഒരു ഷബാനാബേഗവും ഭർത്താവുമിരുന്ന് സംസാരിക്കുന്നു ഒരു മൂലയിൽ .
ഭർത്താവിന്റെ കയ്യിൽ മുറുകെ പിടിച്ചിരിക്കുന്ന കൈകളിൽ മയിലാഞ്ചിയുടെ കടുംചുവപ്പ്..പർദ്ദയുടെ കൈ മുകളിലേക്ക് നീങ്ങുമ്പോൾ രണ്ടു കൈത്തണ്ടയിലും നിറഞ്ഞുകിടക്കുന്ന സ്വർണാഭരണങ്ങൾ..
ഫയലിൽ അവരുടെ റിപോർട്ടുകൾ ചേർത്തുവെക്കാൻ നേരമാണ് ഗർഭാശയത്തിലെ കാൻസറെന്ന ബയോപ്സി റിപ്പോർട്ട് കണ്ടത്..
അദ്ദേഹത്തെ പ്രാണനെപ്പോലെ സ്നേഹിക്കുന്ന ഭാര്യ..
അയാൾക്ക് വേണ്ടി മരിക്കാൻപോലും മടിയില്ലാത്തവൾ.
കുഞ്ഞിനെപ്പോലെ ഭാര്യയെ കൊണ്ടുനടക്കുന്ന ഭർത്താവ്..
എപ്പോഴും അവളുടെ ഇഷ്ടത്തിനൊത്ത് അണിയിച്ചൊരുക്കി ഹൂറിയായി കൊണ്ടുനടക്കുന്നവൻ..
വിവാഹം വരെയും ആഭരണങ്ങളോ നല്ല വസ്ത്രങ്ങളോ കാണാതിരുന്ന ഷബാനയെ അണിയിച്ചൊരുക്കി രാജകുമാരിയെ പോലെ കൊണ്ടുനടക്കുന്നത് ഭർത്താവ് തന്നെയാണ്..
ക്ലിനിക്കിൽ നിന്ന ഒരുമണിക്കൂർ സമയം കൊണ്ട് ഞാനവർക്ക് ആരൊക്കെയോ ആയിമാറിയെന്ന് സന്തോഷത്തോടെ പറഞ്ഞതിന് ഞാൻ തലയാട്ടി..
പിന്നെയും പരിശോധനകൾക്കും റിപ്പോർട്ട് കാണിക്കാനുമെല്ലാമായി അവർ രണ്ടുപേരും നവമിഥുനങ്ങളെപോലെ രണ്ട് വട്ടം കൂടി വന്നു.
നേരത്തെ അറിയുന്നത്കൊണ്ട് എന്റെ ഡ്യൂട്ടിസമയത്താണ് അവർ വന്ന് അഡ്മിറ്റായത്..
വരുമ്പോൾ കൂട നിറയെ പഴവർഗങ്ങളും ഭക്ഷണസാധനങ്ങളും എനിക്കായി കൂടി അവർ കരുതിയിരുന്നു.
ഐസി യൂ അല്ലെങ്കിൽ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് അങ്ങനെയുള്ള വിശദമായ സൗകര്യങ്ങൾ ഇല്ല. തീയറ്ററിനോട് ചേർന്നുള്ള മുറിയാണ് ഒബ്സെർവഷൻ റൂം ആദ്യത്തെ നാലോ അഞ്ചോ മണിക്കൂർ രോഗി അവിടെ ആയിരിക്കും അനസ്തേഷ്യ തെളിഞ്ഞ ശേഷം സ്വന്തം മുറിയിലേക്കു മാറ്റും..വ്യക്തമാക്കാൻ കാരണം വർഷം കുറെ മുൻപാണ് ..ഒരു നേഴ്സിങ് ഹോമാണ്..
അതിനാൽ ഞാൻ കുറച്ചൊന്ന് മയങ്ങാമെന്ന് കരുതിയപ്പോഴാണ് വാതിലിൽ മുട്ട് കേട്ടത് മംതാജ് ബായ് ആണ് വിളിച്ചത്..
അവരിരിക്കുന്നുണ്ടായിരുന്നു. അരികെ ചിരിക്കുന്ന മുഖത്തോടെ ഭർത്താവും.
പകരമായി ഭക്ഷണമോ മധുരമോ പലരും എത്തിക്കുമ്പോൾ വേണ്ടെന്ന് പറയാറുമില്ല..അതാകാം അവളത് ചോദിച്ചതും.
വയറ്റിൽ നിന്നും പോകാതെ കോൺസ്റ്റിപേഷനാൽ ബുദ്ധിമുട്ടിയപ്പോൾ പകൽ ഡ്യൂട്ടിയിലുള്ളവർ രണ്ട് മൂന്ന് തവണ ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രൊകാലിസ് എനിമ കൊടുത്ത് കാത്തിരുന്നപ്പോൾ വയറു വീർത്ത് വലിഞ്ഞ സ്റ്റിച്ചിന്റെ വേദന സഹിക്കാൻ കഴിയാതെ കരഞ്ഞ അവരെ, വയറ്റിലെ ഗ്യാസ് ട്യൂബിട്ട് കളഞ്ഞ് ഫീക്കൽ മാറ്റർ (ഉറച്ചുപോയ മലം )അയാൾക്കും അവർക്കും സഹിക്കാൻ പറ്റാത്ത ദുർഗന്ധത്തിലും അറപ്പില്ലാതെ മടികൂടാതെ ഗ്ലൗസിട്ട കൈകളാൽ എടുത്തുകളഞ്ഞതും..
ഡ്യൂട്ടിയില്ലെങ്കിലും എല്ലാ രോഗികളെയും വന്നെത്തിനോക്കി വിശേഷങ്ങൾ ചോദിച്ചുപോകുന്നതുമെല്ലാം മംതാജ്‌ഖാൻ ഇടറുന്ന സ്വരത്തോടെ വിജയലക്ഷ്മിക്ക് ഉത്തരം കൊടുക്കുന്നത് കേട്ടതും ഞാൻ തിരികെയിറങ്ങി ചെന്ന് അതെല്ലാം എന്റെ ഡ്യൂട്ടി മാത്രമായിരുന്നെന്ന് കൈകൾ കൂപ്പി..
പ്രായപൂർത്തിയായപ്പോൾ മുതലുള്ള മാസമാസത്തെ വേദനയും രക്തവുമൊന്നും ഇല്ലാത്തതിനാൽ പരമസുഖമാണെന്ന് അവർ നിസ്സാരമായി പറയുമ്പോഴും അത് നഷ്ടപ്പെട്ടതിന്റെ വേദന ആ വാക്കുകളിൽ ഉണ്ടായിരുന്നു.
പോകാൻ നേരം അവരെന്റെ കൈ രണ്ട് കൈ കൊണ്ടും കൂട്ടിപ്പിടിച്ചു.
ഞാൻ ഡോക്ടറിനെ ചെന്ന് കണ്ടു.
എത്രയോ വർഷത്തെ അനുഭവമുള്ള ആളാണ് എത്രെയോ രോഗികളെ ചികിത്സിച്ച ആൾ എന്നിട്ടും ചിന്തയിൽ മുഴുകി ഒപിയിലെ കസേരയിൽ ചാരി ഇരുപ്പാണ്..
എന്റെ ജീവനുള്ള കാലം വരെയും ആർക്കുമൊരു ബാധ്യതയാകാൻ അവളെ ഞാൻ വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞവൻ പ്രിയപെട്ടവളോട് ഒരു വാക്ക് പോലും പറയാതെ യാത്രയായി..വേദനിപ്പിച്ച് മതിയാകാത്ത വിധിയുടെ വിളയാട്ടങ്ങൾ.
എന്റെ കൺമുൻപിൽ എത്രയോ ദിവസം തെളിഞ്ഞു..
നോവുണർത്തുന്ന ഓർമകളിൽ നിന്നും ഓടിയൊളിക്കാൻ ഷബാനയെ ഞാൻ മനഃപൂർവം മറന്നു
വേണ്ടപ്പെട്ട ഒരാളെ കൂടി കാർന്നുതിന്നാനായി അവനെത്തിയിരിക്കുന്നു..
"എനിക്ക് പേടിയൊന്നുമില്ല ലിസമ്മേ... ഇക്കാ തനിച്ചായിപ്പോകുമല്ലോയെന്ന സങ്കടം മാത്രമേയുള്ളു"
ആ ഉമ്മ പറയുമ്പോൾ ഷബാനയുടെ സ്വരമായിരുന്നു എന്റെ കാതിൽ...
ആൾക്കൂട്ടത്തിൽ തനിച്ചാകുന്നവർ (നീണ്ടകഥ - അവസാനഭാഗം )
അന്ന് ഞാൻ മടങ്ങാൻ കൂട്ടാക്കിയില്ല..
സ്വർണം അന്വേഷിച്ചവരോട് അയാളുടെ വീട്ടിലെ അലമാരയിലുണ്ടെന്ന് ഉത്തരം നൽകാനും മടിച്ചില്ല.
ഭാര്യക്ക് വേണ്ടി സമ്മാനങ്ങൾ കൊണ്ടുവരുന്നവനായും ജോലിക്കിടയിൽ ഭാര്യയെ വിശേഷങ്ങൾ ചോദിച്ചറിയുവാൻ ഇടക്കിടെ ഫോൺ വിളിക്കുന്ന ഭർത്താവായും ഓരോ രംഗങ്ങളും അയാൾ മികച്ചതാക്കി..
അഭിനയിക്കാൻ ഞാൻ മോശമാണെന്ന് അമ്മയ്ക്കും അയാൾക്കും അറിയാമല്ലോ..
എനിക്കായി അവർ ജാരന്മാരെ സൃഷ്ടിച്ചോട്ടെ..
അങ്ങനെയെങ്കിലും ഇഷ്ടപെട്ടവനോടൊപ്പമുള്ള ജീവിതത്തിൽ അയാളും ആർക്ക് മുൻപിലും അടിമയാകാതെ സ്വാതന്ത്രം ആസ്വദിച്ച് എനിക്കും ജീവിക്കണം..
ഹോസ്റ്റലിലേക്ക് പോകാനൊരു ഓട്ടോ തിരഞ്ഞ് എന്റെ മിഴികൾ ദൂരേക്ക് നീണ്ടു..


