പ്രണയ മുഖങ്ങൾ | Dr Venus


വെട്ടിയൊരുക്കിയ, ചുവപ്പ് പൂവിട്ട ചെത്തികൾ അതിരിടുന്ന മുറ്റവും ചെമ്പരത്തിവേലിയും കടന്ന് കാർ വഴിയിലേയ്ക്കിറങ്ങിയപ്പോൾ അതിൻ്റെ ഇടതുവശത്തെ സീറ്റിൽ ഞാനിരുന്നു, ഭംഗിയായി ,ശ്രദ്ധാപൂർവ്വം ഡ്രൈവ് ചെയ്യുന്ന അരുണിനെ നോക്കിക്കൊണ്ട്.
മൂന്നു മിനിറ്റുകൂടിയുണ്ട് ഈ യാത്ര, വീടു മുതൽ മെയിൻ റോഡു വരെ. റോഡിനും വീടിനുമിടയിൽ ധാരാളം പച്ചപ്പ് വേണമെന്നതെൻ്റെ ആഗ്രഹമായിരുന്നു. അതു കൊണ്ട് വീട് പണിതത് റോഡിൽ നിന്ന് കുറേയേറെ അകത്തേയ്ക്ക് മാറ്റിയാണ്., അതാകട്ടെ പതിവുപോലെ ശാലിനിയ്ക്ക് ഇഷ്ടപ്പെട്ടില്ല. അല്ലെങ്കിലും, ഞങ്ങളുടെ രണ്ടു പേരുടേയും ഇഷ്ടങ്ങൾ എതിർ ദിശയിലാണല്ലോ സഞ്ചരിക്കാറ്.
ഈയിടെയായി ഇതൊരു ശീലമാണ്. അരുൺ വന്ന് തിരിച്ചു പോകുന്നേരം അവൻ്റെയൊപ്പം കാറിൽ റോഡു വരെ. പിന്നെ അവൻ കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നിട്ട് വീട്ടിലേക്ക് തനിയെ ഒരു തിരിച്ചു നടത്തം.
കാറിൽ നിന്നിറങ്ങി ഡോർ അടയ്ക്കുന്നേരം അവനെ ഓർമ്മിപ്പിച്ചു, അടുത്ത തവണ ജസ്‌നയെ കൂടെ കൂട്ടണമെന്ന്.
"ഇല്ലച്ഛാ. ഇവിടെ താമസിക്കാൻ വന്നാൽ എൻ്റെ നസ്രാണിക്കുട്ടിക്ക് ബുദ്ധിമുട്ടാകും.അമ്മയുടെ അടുക്കള സാമ്രാജ്യത്തിൽ ചെരുപ്പിടാതെ വേണ്ടേ കയറാൻ .ജസ്നയുടെവലതുകാലിൻ്റെ നീളക്കുറവും ഏന്തിയുള്ള നടപ്പുമൊന്നും അമ്മയുടെ മനസ്സിനെ സ്പർശിക്കില്ല. അവൾ പൊക്കമുള്ള ചെരുപ്പു കൊണ്ട് നീളക്കുറവ് അഡ്ജസ്റ്റ് ചെയ്യുകയാണെന്നും, ചെരിപ്പില്ലാതെ നടക്കുന്നത് ബുദ്ധിമുട്ടാണെന്നും അമ്മഓർമ്മിക്കാറുമില്ല.
ഇവിടെ തങ്ങുന്ന രണ്ടുനാൾ പാവം വയ്യാത്ത കാലും വച്ച് ഏന്തി വലിച്ചു നടക്കുന്നതു കാണുമ്പോൾ തറവാട്ടിലെ താമസത്തിൻ്റെ സുഖമൊക്കെ പോകും.അതാ ഞാനവൾ വീട്ടിൽപ്പോയ നേരത്ത് അച്ഛനുമമ്മയ്ക്കുമൊപ്പംതാമസിയ്ക്കാൻ വന്നത്. വന്ന് അന്ന് തന്നെ തിരിച്ചു പോകുകയാണെങ്കിൽ ഞാൻ ജസ് നയെ കൂടെ കൂട്ടാം."
"പിന്നെ അച്ഛന് ന്യൂ ഇയർ ഈവ് ആയിട്ട് ഒരു സർപ്രൈസ് ഉണ്ട്.അച്ഛൻ്റെ വരമുറിയിലെ അലമാര തുറന്ന് നോക്കണേ.പിന്നെ മടി പിടിയ്ക്കാതെ ഒന്ന് പെയ്ൻ്റ് ചെയ്യൂ,പതിനെട്ടാം വയസ്സിലെ മനസ്സിൻ്റെ ആശകൾ ."
'വര മുറി' . കേട്ടപ്പോൾ ചിരി വന്നു.പണ്ടു മുതൽക്കേ അരുൺ അങ്ങനെയാണ് പറയാറ്.വീടിൻ്റെ കിഴക്കേകോണിലെ മുറിയിലാണ് തൻ്റെ ചിത്രം വര .
ഗാലറിയും അതു തന്നെ,. മൂഡ് വരും നേരത്ത് പിറവിയെടുക്കുന്ന പെയ്ൻ്റിംഗ്സ്.
"അരുൺ, നീ ഗംഗൻ്റെയരികിൽ പോയിരുന്നോ?"
"ഉം, ഗംഗനങ്കിൾ എല്ലാം പറഞ്ഞു.... അന്നത്തെ ന്യൂ ഇയർ ഈവിലെ സാഹസം! "
"ഓയിൽ പെയ്ൻറും, കാൻവാസും എല്ലാം മുറിയിൽ വച്ചിട്ടുണ്ട് ഞാൻ .വേറൊരു സർപ്രൈസ് ഗിഫ്റ്റ് സൈഡിലെ പച്ച അലമാരയിലുണ്ട്, പണ്ടത്തെ ഓർമ്മയ്ക്ക്.
പിന്നെ വരയ്ക്കുന്ന ഛായാചിത്രത്തിൽ ഇടതു കവിളിലെ മറുക് മറക്കേണ്ട ".
ചിലപ്പോഴൊക്കെ തോന്നാറുണ്ട്, അരുൺ തൻ്റെ മകൻ മാത്രമല്ല, ആത്മ മിത്രവുമാണെന്ന്. തൻ്റെ മനസ്സറിയുന്ന, തന്നെ മനസ്സിലാക്കുന്ന ,തന്നെ തിരുത്തുന്ന സുഹൃത്ത്. അവിടെ പിതൃ-പുത്ര ബന്ധത്തിൻ്റെ വേർതിരിവുകളില്ല;അതിർവരമ്പുകളും.
മുറിയിൽ കയറി പച്ചയലമാരയിൽ തെരഞ്ഞു. അത്ഭുതം തോന്നി, ഒരു ബോട്ടിൽ ബിയർ. .... ഇതു വരെയില്ലാത്ത പതിവ്. അതാകും പതിനെട്ടാം വയസ്സിലെ ആശയെന്നു പറഞ്ഞത്. മനസ്സിൽ ഓർമ്മകളുടെ മഴ. അന്നിതു പോലെയൊരു ന്യൂ ഇയർ ഈവിന് ആദ്യമായും അവസാനമായും ബിയറിൻ്റെ ലഹരിയറിഞ്ഞത്,അതിൻ്റെ ധൈര്യത്തിൽ രാത്രിയിൽ ശ്രീകലയെ കാണാൻ അവളുടെ വീട്ടിലെത്തിയത്., തുറന്ന ജനൽപ്പാളിയ്ക്കിപ്പുറം നിന്ന് മനസ്സിലെ ഇഷ്ടം തുറന്നു പറഞ്ഞത്.
രണ്ടു പേരും പരസ്പരം മനസ്സറിഞ്ഞുതന്നെയാണ് സ്നേഹിച്ചത്. കാലം പോകെ പോകെ,വളർത്തി വലുതാക്കിയവരോടുളള കടപ്പാടിനെ തോൽപ്പിയ്ക്കാൻ കഴിയാതെ, മനസ്സിലെ സ്നേഹം ബലി കൊടുക്കേണ്ടി വന്നു രണ്ടു പേർക്കും.പക്ഷേ ഓർമ്മയിൽ ഇന്നും തെളിമയാർന്നു നിൽപ്പുണ്ട് ശ്രീകലയുടെ മുഖം ,മൂക്കിൻ തുമ്പിലടർന്നുവീണു അരുണിമ പടർത്തിയ സിന്ദൂരപ്പൊട്ടുമായി .എം ടിയുടെ കഥകളിലെ കാച്ചിയ എണ്ണയുടെ
സുഗന്ധം പോലെ, കടന്നു പോകവേ തൻ്റെ മുഖം തലോടിയ അവളുടെ മുടിയിഴകൾക്കിന്നും കഴിയും ഓർമ്മയിൽ സുഗന്ധം പരത്താൻ.
പെട്ടെന്ന് ഉയരുന്ന മൂഡിൻ്റെ ഗ്രാഫ് താഴ്ന്നു പോകും മുൻപ് വരയ്ക്കാനിരുന്നു , മനസ്സിലെ രൂപം, തിളങ്ങുന്ന കണ്ണുകൾ, ഇടതു കവിളിലെ മറുക് ,സിന്ദൂരപ്പൊട്ട് .
ബിയർ ബോട്ടിലും കാൻവാസിലെ ചിത്രവും കണ്ടിട്ടാകും ശാലിനിയുടെ ശബ്ദമുയർന്നത്.
" ഇതിൻ്റെ ഒരു കുറവേ ഇവിടുണ്ടായിരുന്നുള്ളു .... മോൻ്റെ താളത്തിന് തുള്ളുന്നഒരച്ഛൻ . ചിത്രത്തിൻ്റെ സബ്ജക്റ്റ് പിന്നെ പ്രത്യേകിച്ച് പറയേണ്ടല്ലോ"
പെട്ടെന്ന് മനസ്സിലെ ഉന്മേഷമത്രയും ഉരുകിയൊലിച്ചു പോയ പോലെ. ചായം പൂശുന്ന വിരലുകൾ നെല്ലിട നീങ്ങാതെ അനക്കമറ്റു നിന്നു. വരച്ചു പൂർത്തിയാകാത്ത സുന്ദരിയുടെ കണ്ണുകൾക്ക് ജീവൻ കൊടുക്കാനാകാതെ കുഴങ്ങുമ്പോൾകാൻവാസിൽ ചലനമറ്റു നിന്ന ബ്രഷിലെ ചായം കഴുകി കളയുക പോലും ചെയ്യാതെ, അലമാരയിൽ നിന്ന് ഒരു സെറ്റ് ഡ്രസ് വലിച്ചെടുത്ത് ബാഗിൽ തിരുകി .കാറിൽ കയറി സ്റ്റാർട്ട് ചെയ്യുമ്പോൾ മനസ്സിൽ പ്രത്യേകിച്ചു ലക്ഷ്യം ഒന്നുമുണ്ടായിരുന്നില്ല.,വീട്ടിൽ ശാലിനി തനിച്ചാകുമെന്ന ഓർമ്മയും.
മനസ്സു ശാന്തമാകും വരെ താൽക്കാലികമായിട്ട് അവിടെ നിന്ന് മാറി നിൽക്കണം എന്ന ഒരേയൊരു തോന്നലിൽ മുന്നിൽ കണ്ട വഴികളിലൂടെ യാന്ത്രികമായി മുന്നോട്ടു നീങ്ങിയ കാർ ഒടുവിൽ നിന്നത് പണ്ട് ശ്രീകലയെ,ആദ്യമായി കണ്ടുമുട്ടിയ ക്ഷേത്രസന്നിധിയിലാണ്. അന്ന് കണ്ടതിനുശേഷം എത്രയോ മാസങ്ങൾ പിന്നിട്ടപ്പോഴാണ് അവൾ തൻ്റെ നാട്ടുകാരിയാണെന്നറിഞ്ഞത്.
അമ്പലത്തിനു മുന്നിലെ വഴികളിലൂടെ നടക്കുമ്പോൾ, ഓഡിറ്റോറിയത്തിൻ്റെ പടികളിൽ ഇരിക്കുമ്പോൾ , ഭക്തി സാന്ദ്രമായ അന്തരീക്ഷമായതിനാലാകാം മനസ്സ് ശാന്തമാകുന്നതറിഞ്ഞു.
അമ്പലത്തിനു മുന്നിലെ ഹോട്ടലിൻ്റെ പാർക്കിംഗ് ഏരിയയിൽ കാർലോക്ക് ചെയ്ത് റിസപ്ഷനിൽ നിൽക്കുമ്പോൾ, അവിടെയിരുന്ന ചന്ദനക്കുറിക്കാരൻ നിഷേധാർത്ഥത്തിൽ തലയാട്ടി. റൂം ഒന്നും ഒഴിഞ്ഞതില്ലാത്രേ. ഒടുവിൽ എന്തൊക്കെയോ ആലോചനയ്ക്കൊടുവിൽ, തല ചായ്ക്കാൻ ഇടം കിട്ടാത്ത തൻ്റെ ദൈന്യത കണ്ടിട്ടാകാം, നീണ്ട വരാന്തയുടെ അറ്റത്തെ മുറി തുറന്നു തരപ്പെടുത്തിത്തന്നത്.
വല്ലാത്ത ക്ഷീണം.ബാഗ് മേശപ്പുറത്തു വച്ചു. പെട്ടെന്ന് കിടന്നു, ഉറങ്ങിയതറിഞ്ഞതേയില്ല.
പിന്നെയെപ്പൊഴോ,കട്ടിലിൽ നിന്ന് ആരോ എഴുന്നേൽക്കും പോലെയൊരു തോന്നൽ. അടച്ചിട്ട ബാത്ത് റൂമിനകത്തു നിന്നും അപകടത്തിൽ പെട്ടപോലെ ഒരു പെൺകുട്ടിയുടെ അലറിക്കരച്ചിൽ. അന്തരീക്ഷത്തിൽ മണ്ണെണ്ണയുടെ ഗന്ധം.അനുഭവിച്ചറിഞ്ഞതത്രയും സ്വപ്നമാണോ, യഥാർത്ഥ്യമാണോ എന്ന് വിവേചിച്ചറിയാനാകാതെ ഞെട്ടിയുണരുമ്പോൾ മനസ്സിൽ ഭയത്തിൻ്റെ വേലിയേറ്റം. മൊബൈൽ വെളിച്ചത്തിൽ മുറിയിലെ സ്വിച്ചമർത്തി. മങ്ങിയ വെളിച്ചത്തിൽ കണ്ടു, അഴികൾ മുറിച്ചുമാറ്റിയ വെൻ്റിലേറ്റർ.ഭിത്തിയിൽ പാതി കത്തിയമർന്ന കലണ്ടറിൻ്റെ ഭാഗങ്ങൾ. അഗ്നിനാളങ്ങൾ കരി കൊണ്ട്, പുക കൊണ്ട് ചിത്രമെഴുതിയഭിത്തികൾ.
തിടുക്കത്തിൽ ബാഗെടുത്ത് റിസപ്ഷനിൽ എത്തുമ്പോൾ ചന്ദനക്കുറിക്കാരൻ മേശമേൽ തല ചായ്ച്ചുറക്കത്തിലാണ്. ശല്യപ്പെടുത്താതെ,അടുത്തു കിടന്നകസേരയിലിരുന്ന് കണ്ണുകൾ അടയ്ക്കുമ്പോഴും തൻ്റെ നെഞ്ചിടിപ്പിൻ്റെ തോതുയർന്നിരുന്നു.
വെളുപ്പിന് ഹോട്ടലിന് മുന്നിൽ സൈക്കിളിൽ ചായ വിൽപ്പനയ്ക്കെത്തിയ ആളിൽ നിന്നാണറിഞ്ഞത്, രണ്ടാഴ്ചയ്ക്കു മുൻപ് ഒരുമിച്ചു ജീവിക്കാനാകാത്തതിനാൽ അതേ മുറിയിൽആത്മഹത്യ ചെയ്ത കമിതാക്കളുടെ കഥ. അന്ന് വെൻറിലേറ്റർ പൊളിച്ചാണത്രേ രക്ഷപ്പെടുത്താൻ വേണ്ടി ആളുകൾ റൂമിനകത്ത് കയറിയത്.
നേരം വെളുക്കാൻ കാത്തിരിയ്ക്കവേ മൊബൈലിൽ നോക്കി. മിസ്ഡ് കോളുകളുടെ നീണ്ട നിര. ശാലിനിയാണേറെയും.പിന്നെ അരുണും .
അരുണിൻ്റെ വോയ്സ് മെസേജ്.
" അച്ഛനെവിടെയുണ്ട്? ഫോൺ സൈലൻ്റിലാണോ?
എവിടെ പോകുകയാണെങ്കിലും അമ്മയോട് പറഞ്ഞിട്ട് പൊയ്ക്കൂടെ?
പാവം! ഫോൺ വിളിച്ചിട്ട് അച്ഛനെ കിട്ടിയില്ലാന്നും പറഞ്ഞ് കരച്ചിലായിരുന്നു. ഒടുവിൽ ഫോൺ കാൾവഴി സമാധാനിപ്പിക്കാനാകാതെ വന്നപ്പോൾ ഞാനും ജസ്നയും വീട്ടിലേക്കു പോന്നു.
അച്ഛൻ എന്നെങ്കിലും അമ്മയുടെ ഭാഗത്തു നിന്നു ചിന്തിച്ചിട്ടുണ്ടോ? ആ മനസ്സു കണ്ടിട്ടുണ്ടോ? ആ സ്നേഹം മനസ്സിലാക്കിയിട്ടുണ്ടോ? പരസ്പരം താങ്ങാകേണ്ടവർ ഇങ്ങനെയോ?
വേഗം മടങ്ങിക്കോളൂ, അമ്മയെ സമാധാനിപ്പിക്കാൻ അല്ലാതെ വേറെ വഴിയില്ല. ഇനി ഈ പ്രായത്തിലും സന്തോഷത്തോടെ ജീവിയ്ക്കാനറിയില്ലെങ്കിൽ എന്നെയും ജസ്നയേയും കണ്ടു പഠിക്ക് "
വീട്ടിലേക്ക്‌തിരിച്ചു കാറോടിയ്ക്കുമ്പോൾ അരുണിൻ്റെ വാക്കുകളായിരുന്നു ചെവിയിൽ .ശ്രീകലയെന്ന നഷ്ടത്തിനു ശേഷം ജീവിതത്തിലേക്ക് വന്ന ശാലിനിയെ എന്നെങ്കിലും മനസ്സറിഞ്ഞു സ്നേഹിച്ചിട്ടുണ്ടോ? സ്നേഹിക്കുന്നതായി ഭാവിച്ചിട്ടുണ്ടോ? അവളുടെ മനസ്സു വായിച്ചിട്ടുണ്ടോ?
അരുൺ പറഞ്ഞത് ശരിയാണ്. അവരെ കണ്ടാണ് പഠിക്കേണ്ടത്. മതത്തിൻ്റെ കെട്ടുപാടുകളെ,വീട്ടുകാരുടെ സമ്മതമില്ലായ്മയെ എല്ലാം തങ്ങളുടെ പ്രണയത്തിൻ്റെ ശക്തി കൊണ്ട് തോൽപ്പിച്ച കഥ, കരുതലിൻ്റെ കരം കൊണ്ട് പ്രണയിനിയെ ഇന്നും ജീവൻ്റെജീവനായി ചേർത്തു നിർത്തുന്ന കഥ.
കോളിംഗ് ബല്ലിൽ വിരലമർത്തി .കരഞ്ഞു വീർത്ത കണ്ണുകളുമായി വാതിലിന്നപ്പുറം ശാലിനി. തിരിഞ്ഞു നടക്കുന്ന അവളെ സ്നേഹപൂർവ്വം പിന്നിൽ നിന്ന് പുണരുമ്പോൾ, നെഞ്ചോടു ചേർക്കുമ്പോൾ ,അരുണും ജസ്നയും പുഞ്ചിരിയോടെ ബഡ്റൂമിൻ്റെ വാതിൽ ചാരുന്നുണ്ടായിരുന്നു.
ഡോ. വീനസ്

ലൈസൻസ് | Sheeba Vilasini



 ചേട്ടാ നേരത്തേ വരണേ..'
'എന്തിനാ ?'
' എനിക്ക് മാവേലി സ്‌റ്റോറിൽ പോണം , ബാഗ് തയ്പ്പിക്കണം ,ലീനേടെ വീട്ടിൽ പോണം .....'
'പിന്നേ.... ഓസിന് ലിഫ്റ്റടിച്ച് നീ അങ്ങനെ സുഖിക്കണ്ട .ഏതെങ്കിലും വണ്ടിയിൽ കേറി പോകാൻ നോക്ക്'
എനിക്കിതു തന്നെ വരണം. എന്തുമാത്രം ആലോചന വന്നതാ. എല്ലാം റിജെക്റ്റ് ചെയ്ത് ഇവനെ തന്നെ കെട്ടിയ എന്നോട് തന്നെയിത് പറയണം. അന്ന് രാത്രിയിൽ ഊണുമേശയ്ക്കരികിൽ ഗൗരവമേറിയ ഒരു ചർച്ച നടന്നു. ഡ്രൈവിങ് പOനം. പണ്ടെങ്ങാണ്ട് സൈക്കിൾ ചവിട്ടി എന്ന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും ഞാൻ മേശപ്പുറത്തുവെച്ചു .
ഇപ്പോൾ വരും പരിപാടിയ്ക്കിടയിൽ തടസ്സം എന്ന് ചിന്തിച്ച് താടിയ്ക്ക് കയ്യും കൊടുത്തിരിക്കുന്ന എന്നെ ഞെട്ടിച്ചു കൊണ്ട് ദേ വരുന്നു തീരുമാനം . 'ആദ്യം ടൂവീലറ് പഠിക്ക് .എന്നിട്ട് കാറും പഠിക്കാം...'
ദൈവമേ ,ഇയാള് എന്റെ ഭർത്താവ് തന്നല്ലെ!!! എന്തുകാര്യത്തിനും നോ പറയുന്ന ഈ മനുഷ്യനിതെന്തു പറ്റി....
വണ്ടി പഠനം കാണുന്ന ആരും പറയും, എന്തു നല്ല പൊരുത്തമുള്ള ഭാര്യയും ഭർത്താവും... പക്ഷെ സത്യം എവിടെ കിടക്കുന്നു....
'അല്ല ചേട്ടാ ഈ ക്ലച്ചും ബ്രേക്കും ഒക്കെ എവിടാ ?'
'ക്ലച്ച് നിന്റെ.....'
' അയ്യോ വേണ്ട ഞാൻ ഊഹിച്ചോളാം....'
എർണാകുളം കഴിഞ്ഞാൽ ട്രാഫിക്ക് ജാം ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന നാടാണ് ആലപ്പുഴ. ടൗണിലേയ്ക്ക് ഇറങ്ങിയതോടെ എന്റെ ആവേശമെല്ലാം തണുക്കാൻ തുടങ്ങി.
ശവക്കോട്ടപ്പാലം, കണ്ണൻ വർക്കിപ്പാലം, ഇരുമ്പുപാലം, കല്ലുപാലം, വൈ എം സി എ പാലം, മട്ടാഞ്ചേരി പ്പാലം ,കോടതിപ്പാലം , മുപ്പാലം , തുണിപൊക്കിപ്പാലം , പോപ്പിപ്പാലം തുടങ്ങി പാലങ്ങളായ പാലങ്ങളിലെല്ലാം ജാം .അതിനിടയിൽ മുടിയന്മാരായ ഫ്രീക്കന്മാരുടെ മരണപ്പാച്ചിലും ....
' നീ എന്നാ ലേണേഴ്സിനു പോകുന്നെ ?'
' അല്ല ചേട്ടാ... അതേ... ഒറ്റയ്ക്ക് വണ്ടിയോടിച്ചിട്ട് ഒരു രസമില്ല. എനിക്കിങ്ങനെ നിന്റെ പുറകിൽ ഇരുന്ന് അരയിൽ കൂടി ചുറ്റിപ്പിടിച്ച് കഥയൊക്കെ പറഞ്ഞ് പോകുന്നതാ ഇഷ്ടം. അതാ അതിന്റൊരു രസം. അതു കൊണ്ട് ഞാൻ വണ്ടി പഠനം നിർത്തി'
'എടീ നീയൊക്കെ ആ പാഞ്ചാലിയെ കണ്ടു പഠിക്ക് '
'ഏത് പാഞ്ചാലി ?
' കുന്തീടെ മരുമോള് .അല്ലാതാര്..... '
'ങേ.. അതിന് അവരെന്നാ റിക്രിയേഷൻ ഗ്രൗണ്ടിൽ ഡ്രൈവിങ് പഠിക്കാൻ വന്നെ?'
'റിക്രിയേഷൻ ഗ്രൗണ്ടിലെ കാര്യമല്ലെടി. മറ്റേത്....'
' മറ്റേതോ !!!! ഏത് അഞ്ച് ഭർത്താക്കന്മാരോ.....'
എന്നാലും അവരെങ്ങനെ ഈ അഞ്ചു പേരെ.... ആവശ്യമില്ലാത്തതൊക്കെ ആലോചിക്കുന്നതിനിടയിൽ തലയ്ക്കിട്ടൊരു തട്ട്.
'എടീ .. അവര് മുടി അഴിച്ചിട്ട് എന്തോ ശപഥം ചെയ്തില്ലെ ...അതു പോലെ പെണ്ണുങ്ങളായാൽ ഒരു കാര്യം തീരുമാനിച്ചാൽ ഉറപ്പു വേണമെന്ന് '
'ഓ.... അതു ശരി... അങ്ങനെ....'
പാഞ്ചാലിക്കവിടെ മുടിയും അഴിച്ചിട്ടിരിക്കാം. ഞാനെങ്ങാനും മുടി അഴിച്ചിട്ട് ചോറിലോ കറിയിലോ വല്ലതും വീണാൽ അതു മതി പിന്നെ.... അല്ലങ്കിൽ തന്നെ അഴിച്ചിടാൻ മുടി എവിടെ... സ്കൂളിൽ പഠിച്ചിരുന്നപ്പോൾ രണ്ടായിട്ട് പിന്നി ചന്തി വരെ കിടന്ന മുടിയെല്ലാം അവള് കണ്ടം തുണ്ടം വെട്ടിമുറിച്ച് കളഞ്ഞെന്നും പറഞ്ഞ് കാണുമ്പഴെല്ലാം അമ്മയുടെ വഴക്ക് വേറെ .അതിനിടയിലാ ഒരു ശപഥം ... എനിക്ക് പഠിക്കണ്ട...
ലൈസൻസിനു വേണ്ടി 'ഓസ്റ്റിൻ' എന്ന ഡ്രൈവിങ് സ്കൂളിൽ ഞാനും ശിഷ്യപ്പെട്ടു .ഡ്രൈവിങ്ങ് മാഷിന് എന്റെ കാര്യത്തിൽ ഒരു സംശയവുമില്ല. ട്രയലൊക്കെ കിറുകൃത്യം .
നീളൻ ക്യൂവിന്റെ ഒരു കണ്ണിയായി ഞാനും നിന്നും .ലൈസൻസ് എന്ന മോഹപ്പക്ഷിയെ കൂട്ടിലടയ്ക്കാൻ എല്ലാരും തയാറായി നിൽക്കുകയാണ്.അപ്പുറവും ഇപ്പുറവും നിൽക്കുന്നവർക്കെല്ലാം ഭയങ്കര ടെൻഷൻ. എന്തിനാണ് ഇതിനും മാത്രം... സകല ഊടുവഴിയിലും വണ്ടിയോടിക്കുന്ന എനിക്കെന്ത് ടെൻഷൻ.... എന്റെ ഊഴമെത്തി .സ്കൂട്ടർ സ്റ്റാർട്ട്... പറഞ്ഞു തീരുന്നതിനകം വളച്ചു തിരിച്ച് ഞാൻ വെളിയിൽ... ഇത്ര പെട്ടെന്നോ!!!! ഉടനെ മാഷ് ഒരു ചോദ്യം' എന്ത് പണിയാ കൊച്ചെ ഇത്... ഒര്കമ്പി വെളിയിൽ കളഞ്ഞോ?'
'യ്യോ.... ഞാനെടുത്തത് എട്ട് അല്ലായിരുന്നോ ?'
ആമ ജയിച്ചതും മുയല് തോറ്റതും എന്തുകൊണ്ടാണന്ന് ഇപ്പോൾഎനിക്ക് ശരിക്കും മനസ്സിലായി.
''കളഭം തരാം ഭഗവാനെൻ മനസ്സും തരാം......' ബാഗിൽ കിടന്ന് മൊബൈൽ അങ്ങനെ പാടി തകർക്കുകയാണ്.
'ഹലോ എന്താ ചേട്ടാ...'
'എല്ലാരും എട്ട് എടുത്തപ്പോൾ നീയെന്താടി ഏഴ് എടുത്തത് ....' അനുബന്ധമായി ആലപ്പുഴ മുഴുവൻ കുലുങ്ങുന്ന മാതിരി ചിരിയും...
അന്നു രാത്രി ഊണുമേശയ്ക്കരികിൽ ഞാൻ പതിവിൽ കൂടുതൽ വിനീതമായി.മക്കളാണെന്ന് പറഞ്ഞിട്ടെന്ത് കാര്യം കണ്ടില്ലെ അച്ഛനൊപ്പമിരുന്ന് ആസ്വദിച്ച് ചിരിക്കുന്നത്...
അങ്ങനെ രണ്ടാം ചാൻസും എത്തി. ദൈവമേ.. ഇതും കൂടി കിട്ടിയില്ലെങ്കിൽ നാടുവിടുന്നതായിരിക്കും ഉത്തമം. അല്ല വീട്ടിൽ ഇമ്മാതിരി ആൾക്കാർ ഉണ്ടെങ്കിൽ ആരായാലും കള്ളവണ്ടി കേറി പോകും...... പടിഞ്ഞാറുനിന്ന് കടലിന്റെ ഇരമ്പം കിഴക്ക് ട്രെയിന്റെ ,അതുക്കും മേലെയായി എന്റെ ഹൃദയം.... ഉള്ളം കയ്യൊക്കെ ആകെ വിയർത്തു നനഞ്ഞു. ടെൻഷൻ കാരണം ഒരു കുപ്പിവെള്ളം തീർന്നു.അടുത്തു നിന്ന ചെറുക്ക നോട് ചോദിച്ചപ്പോൾ ഒരു ചെറിയ കുപ്പി നീട്ടി.' കോളയാ ചേച്ചി' .... കോളയെങ്കിൽ കോള .അതു മുഴുവൻ കുടിച്ചു '
' സെക്കന്റ് ചാൻസാ അല്ലേ?'പോലീസുകാരൻ എന്റെ പേപ്പർ നോക്കിയിട്ട് സാധാരണ പോലെ ഒരു ചോദ്യം. മറുപടിയല്ല ,മനസ്സമാധാനത്തിനായി വിനയാന്വിതയായി ഞാൻ ചോദിച്ചു .. 'സർ ഈ എട്ടു തന്നെ എടുക്കണമെന്ന് എന്താ ഇത്ര നിർബന്ധം ' ?
'ഒരു നിർബന്ധവുമില്ല.തനിക്കിഷ്ടമില്ലങ്കിൽ വേണ്ട രണ്ട് നാല് എടുത്താലും മതി. എന്നിട്ട് വണ്ടിയുമായിട്ട് വീട്ടിൽ ഇരുന്നോ.' പോലീസുകാരന്റെ ചിരിയോടെയുള്ള മറുപടി.....
ശ്ശൊ.... ചോദിക്കണ്ടായിരുന്നു....
എട്ട്... എട്ട്.... എന്ന മന്ത്രോച്ചാരണത്തോടെ ഞാൻ സ്കൂട്ടർ വാങ്ങി .എന്ത് സംഭവിച്ചു എന്നറിയില്ല പിന്നെ കേട്ടത് കൺഗ്രാജുലേഷനാണ് .
'കൊച്ച് പൊയ്ക്കോ .ഞാൻ അവനെ വിളിച്ചു പറഞ്ഞോളാം..' മാഷിന് ഭയങ്കര സന്തോഷം .
അയ്യടാ അതുവേണ്ട ഞാൻ തന്നെ ആദ്യം വിളിച്ചു പറയും.
'ഹലോ ... ചേട്ടാ കിട്ടി കിട്ടി എട്ടുകിട്ടി .'
'അതിനിപ്പൊ എന്താ.. ഒരു നൂറു കൂട്ടം തിരക്കിനിടയിലാ അവൾടൊരെട്ട്... വെച്ചിട്ട് പോയേ..'
എന്തെല്ലാം പ്രതീക്ഷയായിരുന്നു ബ്രൂഫിയയിൽ കേറി ഫ്രൂഡ് സലാഡ്, കട്ടൻ സ്റ്റാളിന്ന് മസാലചായ വിത്ത്....
അല്ലങ്കിലും മനുഷ്യർ ഇങ്ങനെയാണ് നമുക്കൊര് വീഴ്ച വന്നാൽ സമയം ഉണ്ടാക്കി ഫോൺ വിളിച്ചെങ്കിലും കളിയാക്കും .ഒരു നേട്ടം വന്നാലോ കേൾക്കാനൊട്ടു സമയോമില്ല.
Written by Sheeba Vilasini

അത്തറിന്റെ സുഗന്ധം | Shihab KB


സുബ്ഹിനമസ്കാരം കഴിഞ്ഞ്  എല്ലാരും പള്ളിയിൽനിന്നും പിരിഞ്ഞു പോയിരുന്നെങ്കിലും അയാൾക്കെന്തോ പോകാൻ തോന്നിയില്ല.
കുറച്ചു നേരംകൂടെ ഖുർആൻ ഓതി, പിന്നെ പതിവുപോലെ വലിയുപ്പാടെയും വാപ്പാടെയും കൊച്ചുപ്പാമാരുടയും  ഖബർ സിയാറത്തിന് ഖബറിസ്ഥാനിലേക്ക് പോയി. എല്ലാരുടെയും ഖബറിങ്കൽ പോയി ഫാതിഹയും സ്വലാത്തും ഓതി. അന്നെന്തോ കൊച്ചുപ്പാടെ ഖബറിങ്കൽ  അധികം നേരം ചിലവഴിച്ചു.

ബാപ്പയുടെ കച്ചവട സംബന്ധമായ കാര്യങ്ങളേക്കാൾ അയാൾക്കു താല്പര്യം കൊച്ചുപ്പാടെ ആത്മീയ പാതയായിരുന്നു. ചെറുപ്പത്തിൽ കൊച്ചുപ്പ മടിയിലിരുത്തി പറഞ്ഞു കൊടുക്കാറുള്ള കഥകളും നല്ല ഈണത്തിൽ ചൊല്ലാറുണ്ടായിരുന്ന മൊഹിയുദ്ദിൻ മാലയും അയാളെ വല്ലാതെ സ്വാധീനിച്ചിരുന്നു. 

സിയാറത്തു കഴിഞ് ഖബറിസ്ഥാനിൽനിന്നിറങ്ങിയെങ്കിലും അയാൾക്ക്‌ പള്ളിയിൽനിന്നും പോകാൻ തോന്നിയില്ല. അയാൾ വീണ്ടും ഹൗളിൽനിന്നും കാല് കഴുകി പള്ളിയുടെ പൂമുഖത്തു ചേർന്നിരുന്നു. മനസ്സെന്തുകൊണ്ടോ കലുഷമാണ്, എവിടെയോ ചെന്നെത്താൻ വെമ്പൽ കൊള്ളുന്നപോലെ, എന്തോ അന്വേഷിച്ചു കണ്ടെത്താനുള്ളതു പോലെ.  എന്തിനെയാണെന്ന് ഒന്നും ഒരു പിടിയും കിട്ടിയില്ല. പള്ളിയുടെ പൂമുഖത്തിനു നേരെയാണ് ഖബറിസ്ഥാൻ. അവിടെയിരുന്നാൽ കൊച്ചുപ്പാടെ ഖബർ കാണാം. നേരം വെളുത്തു വരുന്നതേയുള്ളു. അവിടെ ഇരുന്നപ്പോൾ നല്ല തണുത്തകാറ്റു മുഖത്തേക്ക്  വീശി, ആ കാറ്റേറ്റ് അയാൾ ഒന്ന് മയങ്ങി. 

ഉറക്കത്തിൽ അയാൾ പലപ്പോഴും കൊച്ചുപ്പാനെ സ്വപ്നം കാണും. കൊച്ചുപ്പാ സ്വപ്നത്തിൽവന്ന് അയാൾക്ക് തങ്ങന്മാരുടെയും ഔലിയാക്കന്മാരുടെയും  കഥകൾ  പറഞ്ഞു കൊടുക്കും. അന്നെന്തോ നാഗൂർ തങ്ങളുപ്പാപ്പാടെ കഥയാണ് അയാൾക്ക് കൊച്ചുപ്പാ പറഞ്ഞു കൊടുത്തത്. പെട്ടെന്ന് എന്തോ ശബ്ദം കേട്ട് അയാൾ ഞെട്ടിയുണർന്നു. നോക്കുമ്പോൾ  മസ്താൻ എന്ന്  നാട്ടിൽ അറിയപ്പെടുന്ന അയാളുടെ സുഹൃത്ത് നില്ക്കുന്നു.

"ഇക്കാക്ക ഇതുവരെ പള്ളിയിൽ നിന്നും പോയില്ലേ? നിസ്കാരം കഴിഞ്ഞിട്ട് കുറെ നേരമായല്ലോ." മസ്താൻ ചോദിച്ചു. 

"ഇല്ലടാ, ഞാൻ ഇവിടെ ഇരുന്നങ്ങുറങ്ങിപ്പോയി. എടാ നമുക്കൊന്നു നാഗൂർ വരെ പോയാലോ". അയാൾ ചോദിച്ചു. 

മസ്താൻ അയാളെപ്പോലെതന്നെ ആത്മീയതയിൽ താത്പര്യമുള്ള ആളായിരുന്നു. തികച്ചും ഒരു അവധൂതനെപ്പോലെ.  അവർ ഒരുമിച്ചാണ് ആത്മീയ സദസ്സുകൾക്കും സിയാറത്തിനുമൊക്കെ പോകാറുള്ളത്.
"ഇക്കാക്ക, നാളെ മമ്പുറം നേർച്ച തുടങ്ങുകയല്ലേ. എനിക്ക് അവിടെ പോകാൻ ഒരു നിയ്യത്തുണ്ടായിരുന്നു. അത് പറയാൻ കൂടെയാണ് ഞാൻ ഇക്കാക്കാനെ കാണാൻ വന്നത്.
ഇക്കാക്ക ആ ഐദ്രുനെക്കൂടെ കൂട്ടു. അവനും നമ്മുടെ കൂടെ വരാറുള്ളതല്ലേ"

ഐദ്രു അയാളുടെ കൊച്ചുപ്പാടെ മോൻ ആണ്. അവൻ നാട്ടിൽ ഒരു പലചരക്കും, ചായപ്പീടികയും  നടത്തുന്നു. അയാളുടെയും മസ്താന്റെയും യാത്രകളിൽ മിക്കവാറും ഐദ്രുവും കൂടെയുണ്ടാകും. ഇന്നിപ്പോൾ മസ്താൻ ഇല്ലാത്തതു കൊണ്ട് ഐദ്രുവിനെത്തന്നെ വിളിച്ചു നോക്കാമെന്ന് വിചാരിച്ച് അയാൾ പള്ളിയിൽ നിന്നിറങ്ങി അവന്റെ പീടികയിലേക്കു നടന്നു. 

അയാളെ കണ്ടപ്പോഴേ ഐദ്രു "ചായ എടുക്കട്ടേ ഇക്കാക്ക" എന്നും പറഞ്ഞു ഒരു ചായയും എടുത്തു കൊണ്ട് അയാളുടെ അടുത്തേക്ക് വന്നു. അവിടെ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അയാൾ "എടാ നമുക്ക് ഒന്ന് നാഗൂർ പോയി വരാം. എന്താ".

ഇത് കേട്ടപ്പോൾത്തന്നെ ഐദ്രു അവന്റെ സുഹൃത്തും സഹായിയും ആയിരുന്ന താഴേ വീട്ടിലെ കാദറുകുട്ടിയെ കട ഏല്പിച്ച്  നാഗൂർക്കു പുറപ്പെട്ടു.

അന്നൊക്കെ നാഗൂർ എത്തണമെങ്കിൽ കുറച്ചു ബുദ്ധിമുട്ടാണ്.  നടന്നും ബസ്സിലും ട്രെയിനിലുമൊക്കെയായി അവർ നാലഞ്ച് ദിവസം കൊണ്ട് നാഗൂർ എത്തി. സിയാറത്തും കഴിഞ്ഞു, അവിടെ നിന്നും കിട്ടിയ നേർച്ചച്ചോറും കഴിച്ച് അവർ ഒരു മരത്തണലിൽ വിശ്രമിക്കാനിരുന്നു. മഖ്‌ബറ സന്ദർശിക്കാൻ ഒരുപാടാളുകൾ വന്നു പോകുന്നുണ്ട്. മതഗ്രന്ഥങ്ങൾ, തൊപ്പി, അങ്ങനെ പലതരം കച്ചവടങ്ങളും അവിടെയും ഇവിടെയുമൊക്കെയായി നടക്കുന്നു. പെട്ടെന്ന് അവിടെ ഒരു സുഗന്ധം പരന്നു. അവർക്കു രണ്ടു പേർക്കും പരിചിതമായ സുഗന്ധം തന്നെ. അവർ പരസ്പരം നോക്കി, അതെ കൊച്ചുപ്പാപ്പ സ്ഥിരമായി പൂശാറുള്ള അത്തറിന്റെ മണംതന്നെ. മൗലീദിനും റാത്തീബിനും ഒക്കെ കൊച്ചുപ്പടെ അടുത്തിരിക്കുമ്പോൾ ഉള്ള അതെ സുഗന്ധം. 

അവർ വേഗം സുഗന്ധം അനുഭവപ്പെട്ട സ്ഥലത്തേക്ക് നടന്നു. അവിടെ ഒരു ഉപ്പാപ്പ അത്തർ വില്ക്കുന്നു. നല്ല വെളുത്ത താടിയും തലേക്കെട്ടും ഒക്കെ ധരിച്ച സുമുഖനായ ഒരു ഉപ്പാപ്പ. അത്തർ വലിയ കുപ്പിയിൽ നിന്നും ചെറിയ കുപ്പിയിലേക്ക് പകരുമ്പോൾ ആണ് അതിന്റെ സുഗന്ധം അവിടെമാകെ പരന്നത്.  

അവരെ കണ്ടപ്പോൾ തന്നെ അത്തർ വില്പനക്കാരൻ ഉപ്പാപ്പ, ഹൃദ്യമായ ചിരിയോടെ അവരെ ക്ഷണിച്ചു. അദ്ദേഹത്തിന്റെ കൈയിൽനിന്നും രണ്ടു കുപ്പി അത്തറും വാങ്ങി തിരിച്ചു നടക്കുമ്പോൾ അവരുടെ കണ്ണുകളിൽ ഒരു ചെറു നനവുണ്ടായിരുന്നു. ആ നനവിനു കൊച്ചുപ്പാടെ സുഗന്ധം ഉണ്ടായിരുന്നു.
ശിഹാബ്, ബാവ. കൈതാരം
By  Shihadb KB

ചുവർച്ചിത്രം | VG Vassan



ഫോൺബെൽ ഉച്ചയുറക്കം കളഞ്ഞ ഈർഷ്യയിലാണ് തമ്പിയാശാൻ ഫോണെടുത്തത്.
"ആശാനേ, സാബുവാണ്''
"ആ..മനസ്സിലായി, നീ എന്റെ ഉറക്കം കളയാൻ വിളിച്ചതാണോ''
"അല്ലാശാനേ, ഒരു ചതി പറ്റി. ആശാൻ ഒന്ന് സഹായിക്കണം''
"നീ കാര്യം പറയ്''
"ആശാനേ, സുനന്ദക്കൊച്ചിന്റെ  ഡാൻസ്;. ഒരു മത്സരമാ. ജയിച്ചാൽ കുറച്ച് പൈസ കിട്ടും. 
അതിൻ്റെ  മൂത്തതിന് കാലിനൊരു ഓപ്പറേഷൻ ചെയ്താൽ മുടന്തു മാറ്റാംന്നാ ഡോക്ടർമാർ പറയുന്നേ''
"ഇതാ സാവിത്രീടെ പിള്ളേരല്ലേടാ,.നീ ഇപ്പഴും അവളെ ഓർത്തുനടന്നോ. നല്ലൊരു നർത്തകനുവേണ്ട എല്ലാ ഗുണവും കണ്ടാ  നീ വളരാൻ ഞങ്ങളെല്ലാം പരിശ്രമിച്ചത്. അട്ടയെപ്പിടിച്ച് മെത്തയിൽക്കിടത്തിയപോലെയായെന്നുമാത്രം! ഇങ്ങോട്ടില്ലാത്ത സ്നേഹം നഷ്ടക്കച്ചവടമാണെന്ന് പഠിക്കാത്തവൻ!''
"ആശാനേ,  ദേഷ്യപ്പെടരുത്. ആശാനറിയാല്ലോ, ഞാനും സാവിത്രീം ഒരുമിച്ചാണ് ഡാൻസ് പഠിക്കാൻ തുടങ്ങിയത്. അവളെ കെട്ടിച്ചു രണ്ടു കുഞ്ഞുങ്ങളായപ്പോൾ വിധവയായി തിരികെ വന്നതാ. 
കുറച്ചു കാലം കഴിഞ്ഞ്  കാർന്നോന്മാരും പോയതോടെ അവള് തനിച്ചായി. കുഞ്ഞുന്നാളുമുതലുള്ള കളിക്കൂട്ടാ. കണ്മുന്നിൽ അവള് പട്ടിണി കിടക്കുന്നത് കാണാൻ മേല ആശാനേ. അതാ...''
ഉം, ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. സ്വന്തം ജീവിതം നശിപ്പിച്ചതുകൊണ്ട് പറഞ്ഞതാ. 
നീ നല്ലതേ ചെയ്യൂ എന്നറിയാം. ആ പെങ്കൊച്ചിന്  പത്തിരുപത് വയസ്സായില്ലേ?''
"ഉവ്വാശാനേ,  മിടുക്കിയാ. ആകാരവും ശൈലിയും വാസനയും ഒത്ത കുട്ടി. ദൈവം അനുഗ്രഹിച്ചാൽ
അവളു മതി അവര് രക്ഷപെടാൻ.''
"നിനക്ക് രക്ഷപടണമെന്നില്ലല്ലോ! ആ, സ്വയംതോറ്റ് മറ്റുള്ളവരെ ജയിപ്പിക്കുന്നവരുടേതുംകൂടെയാണ് കലാലോകം. നിന്റെ ആഗ്രഹംപോലെ നടക്കട്ടെ. ആട്ടെ, എന്താ ഇപ്പോ ആവശ്യം?''
"ആശാനേ,  പക്കമേളക്കാരെ പറഞ്ഞിരുന്നതാ. സമയമായപ്പോ മൃദംഗക്കാരനില്ല! എന്തോ കുഴപ്പം പറ്റി വരില്ലാന്ന്. പക്ഷേ, വേറേ പലരേം വിളിച്ചിട്ടും ആർക്കും ഒഴിവില്ലത്രേ. അതാ ഞാൻ ചതിയാന്ന് പറഞ്ഞത്
കൊച്ച്, കളിച്ചാൽ ജയിക്കുംന്ന് ഉറപ്പുള്ള ആരോ പാരവച്ചതാ. ആശാൻ എന്തേലും ഒരു വഴി കാണണം. പാട്ട് നമ്മുടെ ലളിതമൂർത്തിട്ടീച്ചറാ. അതിനെ കഠിനമൂർത്തീന്നാ പേരിടണ്ടത്.  മൃദംഗമില്ലാതെ പാട്ടിനിറങ്ങിയേലെന്നും പറഞ്ഞ് എന്നെ ശൂലത്തില്  നിറുത്തിയേക്കുവാ. ആശാൻ ആരെയെങ്കിലും ഒന്ന് വിളിച്ചു താ...''
"സാബൂ, നിന്നെ സാധൂന്ന് വിളിക്കുവാ ഭേദം. ഒരു പ്രോഗ്രാം മാനേജര്! എടാ അവന്മാരെയൊക്കെ അങ്ങോട്ട് പേടിപ്പിച്ച് നിർത്തിയില്ലേല്  ഇങ്ങോട്ട് പീഡിപ്പിക്കും. ഞങ്ങടെയൊക്കെക്കാലത്ത് ഇതുക്കൂട്ട് ചെറ്റത്തരം കാണിച്ചാൽ പിന്നവൻ സ്റ്റേജിലിരുന്നു വായിക്കില്ലായിരുന്നു. 
മൂവാറ്റുപുഴേന്നല്ലേ പറഞ്ഞത്? തൊടുപുഴഭാഗത്തോട്ട് മാറി വർക്ക്‌ഷോപ്പ് മെക്കാനിക്ക്,  ഒരു ചന്ദ്രൻ ഒണ്ട്. തബലയുടെ ഉസ്താദാ. ഞാൻ ഫോൺനമ്പർ തരാം. പഴയ മോഹനനാശാന്റെ മകനാ. അവിടെ ആരുടയേലും ഒരു തബല എടുത്തുവയ്ക്ക്. എന്നിട്ട് അവനെ കൂട്ടിക്കോ. ഞാൻ വിളിച്ചു പറഞ്ഞേക്കാം.''
"ആശാനേ,  മൃദംഗം ഇല്ലാതെങ്ങനാ?''
"എടാ, ഒന്നുമില്ലാത്തതിലും  ഭേദമല്ലേ, നീ പേടിക്കേണ്ട. അവൻ മിടുക്കനാ. നീയൊരു തബല അറേഞ്ച് ചെയ്തുവക്ക്''
"ശരി, ആശാനേ''
സാബു ഫോൺവച്ചു. ആശാൻ ഒരാളെപ്പറ്റി  മോശമല്ല എന്നുപറഞ്ഞാൽ
കൊള്ളാം എന്നാണെന്ന് സാബുവിനറിയാം.
പ്രാർത്ഥനയോടെ തൻ്റെ  കാറിലേക്ക് അയാൾ കയറി. പഴയ ആ വാഹനവും പലപ്പോഴും സാബുവിനെ വഴിയിലാക്കി വിഷമിപ്പിച്ചിട്ടുണ്ട്. ഓരോന്നോർത്ത് സാബു ഡ്രൈവ് ചെയ്തു. 
ചന്ദ്രനെ വഴിയിൽവച്ചാണ് കണ്ടുമുട്ടിയത്. ഗ്രീസിലും ഓയിലിലും കരിനിറമായ വസ്ത്രങ്ങളിൽ നില്ക്കുന്ന ചന്ദ്രൻ!
ചന്ദ്രൻ തന്റെ ആശങ്ക മറച്ചുവച്ചില്ല
"സാബുച്ചേട്ടാ, തമ്പിയാശാൻ പറഞ്ഞാൽ വരാതിരിക്കാൻ പറ്റില്ല. എന്നാലും ഒരു റിഹേഴ്സലിനുള്ള സമയമില്ലല്ലോ! വർക്ഷോപ്പിലെത്തി ഡ്രെസ്സുമാറി വരാൻതന്നെ മൂക്കാൽമണിക്കൂറ് പോകും!''
സാബു വിഷമത്തിലായി
"ചന്ദ്രാ, എന്റെ അവസ്ഥ ആശാൻ പറഞ്ഞുകാണുമല്ലോ. ഒരു തബലവരെ അവിടെ അറേഞ്ച് ചെയ്തിട്ടാ ഞാൻ വരുന്നത്. എൻ്റെകൂടെ ഈ കാറിൽപ്പോരെ.  ഡ്രസ് പുതിയത് വാങ്ങാം. എങ്ങനേലും എന്നെ സഹായിക്കണം.''
"ഉം,  ശരി. ഞാൻ വീട്ടിലോട്ടൊന്ന് വിളിക്കട്ടെ. തബലയും പ്രോഗ്രാമിനിടുന്ന ഡ്രസ്സും എത്തിക്കാൻ പറയട്ടെ. എന്റെ തബലയിൽ വായിച്ചാലേ ഒരിണക്കം വരൂ. മൂന്നാല് മണിക്കൂർ ഉണ്ടല്ലോ. പിള്ളേരാരേലും എത്തിച്ചോളും''
****
തബല കണ്ടതേ ഹാലിളകി നില്ക്കുന്ന ലളിതമൂർത്തിട്ടീച്ചറിന്റെ മുന്നിലേക്കാണ് കരിഓയിലിൽക്കുളിച്ചുവന്ന ചന്ദ്രനെ തബലിസ്റ്റ് ആണെന്ന്  ചെന്നപാടേ  സാബു പരിചയപ്പെടുത്തിയത്
ടീച്ചറിന്റെ മുഖം കടന്നലു കുത്തിയമാതിരി ആയി
"എനിക്കീ നിലവാരമില്ലാത്ത ഇതിനൊന്നും പാടാൻ പറ്റില്ല സാബൂ. എനിക്കിതൊന്നും ശീലവുമില്ല.''
സുനന്ദയിലും ടീച്ചറിനൊപ്പിച്ചൊരു പിണക്കഭാവം പെട്ടെന്ന് വന്നു.
"സാബുച്ചേട്ടൻ ഈ പറ്റാത്തകാര്യമൊക്കെ എന്തിനാ ചെയ്യാൻ പോണത്? നാളെ നാണക്കേട് എനിക്കല്ലേ''
സുനന്ദക്കൊച്ചിന്റെ വാക്കുകൾ സാബുവിനെ ഒന്നുലച്ചു
ആ... കൊച്ചല്ലേ? അവൾക്കെന്തറിയാം?! അയാൾ ആശ്വസിച്ചു
എന്നിട്ട് ടീച്ചറിന്റെ കാലുപിടിത്തം ആരംഭിച്ചു. റിഹേഴ്സൽമുഴുവൻ ചന്ദ്രനെ വിഷമിപ്പിക്കാൻ ടീച്ചർ സർവ്വ അടവും എടുത്തു. പരിചയമില്ലാത്ത കനംകുറഞ്ഞ  തബലയും ചന്ദ്രനെ കുറെ വിഷമിപ്പിച്ചു. 
സമ്മാനപ്രതീക്ഷ നഷ്ടമായ സുനന്ദയും ഉദാസീനയായി റിഹേഴ്സൽ പൂർത്തിയാക്കി. എല്ലാവരും വിശ്രമത്തിന് മാറിയപ്പോൾ ചന്ദ്രൻ സുനന്ദയ്ക്കരികിലെത്തി. അയാളുടെ മുഷിഞ്ഞവേഷം അവളിൽ ഒരു വെറുപ്പും ഈർഷ്യയും മുന്നേ  ഉണ്ടാക്കിയിരുന്നു. അത് മനസ്സിലാക്കി അയാൾ പറഞ്ഞു
"കുട്ടിക്ക് നല്ല ടാലന്റ് ഉണ്ടെന്ന് സാബു പറഞ്ഞു. ഈ കണ്ടതൊന്നും കുട്ടി കാര്യമാക്കേണ്ട. നിന്റെ വീട്ടുകാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ നിന്നെ ഇവിടെ തോല്പിക്കാൻ ശ്രമിക്കുന്നവരുടെ മുന്നിൽ
ജയിപ്പിക്കുക എന്നത് ഇപ്പോൾ എന്റെയും വാശിയാണ്. കാരണം ഞാനും തോറ്റവനാണ്. അതുകൊണ്ട് എന്നെ മറന്നുകളയുക.  നിന്നെ അത്ഭുതപ്പെടുത്തുന്ന കലാകാരനാണ് വായിക്കുന്നത് എന്നോർത്ത്, ഇന്നുവരെ ചെയ്തതിൽ ഏറ്റവും നല്ല പെർഫോമൻസ് പുറത്തെടുക്കുക. മൈക്കിലൂടെ വരുമ്പോൾ
തബലയുടെ നാദം നിന്നെ ത്രസിപ്പിക്കും.  അതിനെ തോല്‌പിക്കുംവിധം നീ ഡാൻസ് ചെയ്യുക. നീ വിജയിക്കും
ഇന്ന് നിന്റെ ജീവിതത്തിലെ വിജയദിനമാകും. മീഡിയായിൽ എനിക്കാളുണ്ട്. നാളെ നിന്റെ ചിത്രവും വാർത്തയും വരാവുന്നവിധം ഏറ്റവും നന്നായി ചെയ്യുക.''
സുനന്ദ ആകെ പകച്ചുപോയി. തന്റെ ഉള്ള് വായിച്ച അയാളുടെ മുഖത്ത് നോക്കാനാകാതെ അവൾ തലകുനിച്ചു.
''ചന്ദ്രേട്ടാ, ഡ്രസ്സും തബലയും എവിടാ വക്കേണ്ടത്?''
സംസാരം കേട്ട് സാബു എവിടുന്നോ ഓടിവന്ന് എല്ലാമെടുത്ത് അകത്തുവച്ചു. തബല കൈയിലെടുത്തപ്പോൾ
സാബു ഒന്ന് ഞെട്ടി. 
ഡക്കയ്ക്ക് കുറഞ്ഞത് ഏഴ് കിലോയെങ്കിലും ഭാരമുണ്ട്. രണ്ടരക്കിലോയാണ് ഏറ്റവും കൂടിയ വെയ്റ്റിട്ട് പണിത് കണ്ടിട്ടുള്ളത്. സാബു ചന്ദ്രനെ  അല്‌പം  ബഹുമാനത്തോടെ നോക്കിപ്പോയി. വടക്കേയിന്ത്യക്കാരുടെ രീതിയിൽ തബല നിർമ്മിച്ചുപയോഗിക്കുന്ന ഇയാൾ ശരിക്കും ആരാ?! പേരെടുക്കാനാകാതെ എത്രപേരാ ഇങ്ങനെ കലാലോകത്ത് എരിഞ്ഞു തീരുന്നത്! 
സാബു ഓർത്തു. 
****
തിരശ്ശീലയ്ക്ക് പിന്നിലെത്തിയതും പക്കമേളക്കാരുടെ പേരുകൾക്കൊപ്പം 'തബല ചന്ദ്രമോഹൻ' എന്ന അനൗൺസ്മെന്റ് കേട്ട് സുനന്ദ ചന്ദ്രനു നേരേ ഒന്നു നോക്കി. അവളുടെ കണ്ണുകൾ വിടർന്നുപിടഞ്ഞു
സില്ക്ക്ജുബ്ബയും മുണ്ടും കഴുത്തിൽ വലിയ സ്വർണ്ണച്ചെയിനുമായി ആരേയും കൂസാത്ത മുഖഭാവത്തിൽ
തബല ഒരുക്കുന്നതിൽമാത്രം ശ്രദ്ധിച്ച് നില്ക്കുകയായിരുന്നു അയാൾ.
ടീച്ചറുടെ മുഖം തെളിഞ്ഞിട്ടില്ല.
നൃത്തം ആരംഭിച്ചപ്പോൾ സുനന്ദയ്ക്ക് മനസ്സിലായി, തബലയുടെ നാദം ഹൃദയത്തിലേക്ക് വീഴുകയാണെന്ന്!
പിന്നീടവൾ നൃത്തത്തിലേക്ക് സ്വയമിറങ്ങി, താളവട്ടങ്ങളുടെ ചടുലതയിൽ ടീച്ചർ മത്സരത്തിലേക്കുയർന്നു.
ലളിതമൂർത്തിക്കു മനസ്സിലായി, തന്റെയരികിൽ പരന്നൊഴുകുന്ന വിരലുകൾ തീർക്കുന്ന നാദപ്രകമ്പനങ്ങൾ
നർത്തകിയെ ത്രസിപ്പിച്ചുയർത്തുമെന്ന്. തില്ലാനയിലേക്ക് കടന്നപ്പോൾ അവർ നോക്കി. സുനന്ദ സ്റ്റേജാകെ നിറഞ്ഞു പറക്കുകയാണ്. ധനുശ്രീയിലെ ഏറ്റവും ഗരിമയും താളക്കാരനെ വിഷമിപ്പിക്കുന്ന ചൊല്ലുകൾ തിരഞ്ഞെടുത്ത താനും സുനന്ദയും വിയർക്കുകയാണെന്ന് അവർ തിരിച്ചറിഞ്ഞു. 
തില്ലാനയിലെ ചൊല്ക്കെട്ടുകളിലേക്ക് കടന്നപ്പോൾ തബലയിലെ ചരൽപ്പെരുക്കങ്ങൾക്കൊപ്പം തന്റെ ഉടൽ ത്രസിക്കുന്നത് അവൾ അറിഞ്ഞു. ഡഗ്ഗയിലെ മാന്ത്രിക ഗമകങ്ങൾ തന്നെ മേഘക്കെട്ടുകൾക്ക് മുകളിലേക്ക്
ഉയർത്തിയെറിയുന്നത് അവൾ അനുഭവിച്ചു. കാലുറപ്പിക്കാനാവാത്തവിധം ചുവടുകളിൽ അവളൊരു മയിലായി മാറി. ചന്ദ്രമോഹന്റെ മാന്ത്രികവിരലുകൾ ഒരു മുത്തായിപ്പിൽ പമ്പരംകറക്കിയ വായന പൂർണ്ണതയിൽ നിറുത്തുമ്പോൾ, വന്നുവീണ നിശബ്ദതയിൽനിന്നും വലിയൊരു കരഘോഷമുയർന്നുണർന്നു.
കൈകൂപ്പി സദസ്സിനെ വണങ്ങിയ സുനന്ദ അടുത്ത നിമിഷം തളർന്നുവീഴുമെന്നോർത്തു.  ടീച്ചറിനെ മുട്ടുകുത്തി വണങ്ങിയ സുനന്ദ സജലമിഴികളോടെ ചന്ദ്രമോഹനു  നേരേ കൈകൾ കൂപ്പി.
*****
ചേച്ചിയുടെ ഓപ്പറേഷനൊക്കെ കഴിഞ്ഞു സുഖമായ ശേഷമാണ് സുനന്ദ നൃത്തപാഠങ്ങൾക്കും  പ്രോഗ്രാമിനും 
പോകാൻ ആരംഭിച്ചത്. ചേച്ചിക്ക് ഇപ്പോൾ കൈതാങ്ങാതെ നിവർന്നു നടക്കാം. ചെറിയൊരു മുടന്തുണ്ട്.  എങ്കിലും മുട്ടുനിവർത്തി നേരേ നടക്കാം എന്നത് ആ കുടുംബത്തിന് വലിയ സന്തോഷമായി. 
സാവിത്രി, ചിരിക്കുന്ന മുഖത്തോടെ ജീവിക്കാൻ മറന്നുപോയിരുന്നു. എന്നാൽ ഇപ്പോൾ അവരുടെ മുഖത്തും സന്തോഷം വന്നിരിക്കുന്നു. രാവിലെ സുനന്ദ മുറ്റം തൂക്കുമ്പോഴാണ് അപ്രതീക്ഷിതമായി ചന്ദ്രമോഹൻ സാബുവുമായി അങ്ങോട്ട് കയറിവന്നത്. 
ഒരുദിവസത്തെ പരിചയത്തിൽനിന്നും ആശുപത്രിക്കാര്യങ്ങളിലെല്ലാം ഇടപെട്ട്  ഒരു കുടുംബാംഗമാകാൻ ചന്ദ്രേട്ടന് എത്രവേഗമാണ് സാധിച്ചത്!
അവൾ അത്ഭുതം കൂറി. 
കുശലം പറയലിനും രോഗീസന്ദർശനത്തിനുംശേഷം പോകാനിറങ്ങുമ്പോൾ ചന്ദ്രൻ പൊടുന്നനേ പറഞ്ഞു.
"സാവിത്രിച്ചേച്ചീ, നമ്മുടെ രോഗിയെ ഓപ്പറേഷനു കയറ്റിയപ്പോൾ ഞാൻ ഒരു വഴിപാട് നേർന്നിരുന്നു. പെങ്കൊച്ച് നേരേ നടന്നാൽ പൂർണ്ണത്രയീശന്റെ മുമ്പിൽ കൊണ്ടുവന്നോളാമെന്നും നന്ദിയായിട്ട് എന്റെ വായനയ്ക്ക് സാബുച്ചേട്ടനേം ചേച്ചിയേയും സുനന്ദയേയും ഒരുമിച്ച് ഒരു നൃത്തം ചെയ്യിപ്പിക്കാമെന്നും. ഇച്ചിരി അധികമായെന്ന് അറിയാം പക്ഷേ ഡോക്ടർ റിസൽട്ട് ഫിഫ്ടിഫിഫ്ടി എന്ന് പറഞ്ഞപ്പോൾ ഭഗവാന്റെ കാരുണ്യത്തിനായി ഞാനങ്ങ് പറഞ്ഞുപോയി. ഇനിയിപ്പോ ചെറിയൊരു കുറവല്ലേയുള്ളൂ, നിങ്ങൾക്കൊക്കെ സമ്മതമാണേൽ ഞാനവളെ കൊണ്ടുപൊയ്ക്കോളാം. എനിക്കിതൊന്നും പറയാനും നടത്താനും കാർന്നോന്മാരൊന്നുമില്ല. രണ്ടു പെങ്ങന്മാരെ അയച്ചപ്പോൾ വയസ്സ്  മുപ്പത്തിനാലായി. അതൊന്നും കുഴപ്പമില്ലേൽ അവളെ എനിക്കു തന്നേയ്ക്കൂ.''
സാവിത്രി അറിയാതെ അകത്തേക്കൊന്ന് തിരിഞ്ഞുനോക്കിപ്പോയി; വീടിൻ്റെ  ചുവരുകളിൽ ഒതുങ്ങിപ്പോയ മകളിലേക്ക്.  അവിടെ ചുവന്നുതുടുത്ത ഒരു മുഖം ഭൂമിയിലെന്തോ പരതുമ്പോൾ അമ്മയുടെ കണ്ണിൽനിന്നും
നീർത്തുള്ളികൾ കുതറിച്ചാടി.
സുനന്ദ കഥയറിയാതെ പകച്ചുനിന്നു!
VG.VAASSAN

ദൃശ്യം 3 - The Reality | Anna Benny


 "ഇല്ല തോമസ്.. നിർത്താറായില്ല, അയാൾ ഇനിയും കളിക്കട്ടെ, നമുക്കും ഒപ്പം കൂടാം" കയ്യിലിരുന്ന പേപ്പർ ചുരുട്ടിയെറിഞ്ഞ് ഗീതാ പ്രഭാകർ വണ്ടിയിലേക്ക് നടന്നു.
"നീ ഇതെന്തു ഭാവിച്ചാ ഗീതാ, നമ്മൾക്കയാളെ ജയിക്കാനാവില്ല.." ഈറനണിഞ്ഞ ശരീരത്തോടെ പ്രഭാകർ പുഴയിൽ നിന്നും അവരുടെ ഇടയിലേക്ക് കയറിവന്നു.
"അതൊക്കെ നിങ്ങളുടെ ഇഷ്ടം, പക്ഷേ സിസ്റ്റത്തിന്റെ ഭാഗത്തുനിന്നുo ഇനി വലിയൊരു സപ്പോർട്ട് നിങ്ങൾ പ്രതീക്ഷിക്കേണ്ട." ഐജി തോമസ് ബാസ്റ്റിൻ അവരോട് യാത്ര പറഞ്ഞിറങ്ങി..
"തോമസ് ഒരു മിനിറ്റ്.." ഗീത തോമസിന്റെ അടുത്തേക്ക് വേഗത്തിൽ നടന്നുചെന്നു. "ഇത്രയ്ക്ക് കഴിവുണ്ടായിട്ടും, എല്ലാവരെയും സമർത്ഥമായി പറ്റിക്കാമെന്ന് ഉറപ്പുണ്ടായിട്ടും എന്തിനായിരിക്കും ജോർജുകുട്ടി ഒരു വക്കീലിനെ ഏർപ്പാടാക്കിയത്, അതും രേണുകയെപ്പോലെ തുടക്കക്കാരിയായ വക്കീലിനെ.. അയാൾക്ക് സ്വയം വാദിച്ചാൽ പോരായിരുന്നോ.."
"അത് മാഡം, അതും ആ കളിയുടെ ഭാഗമാണ്, ഷി വാസ് എ മീഡിയം ഒൺലി.. അയാൾ സ്വയം വാദിക്കുകയാണ് ചെയ്തത് അയാളുടെ പ്രവൃത്തികളിലൂടെ, പക്ഷേ കോടതിക്ക്‌ അങ്ങനെ തോന്നാതിരിക്കാൻ ഹി യൂസ്ഡ് ഹേർ.."
"ഉം..." കൈകൾ മടക്കിക്കെട്ടി ഗീത ഐജി തോമസ് ബാസ്റ്റിനെ കുറെനേരം നോക്കിനിന്നു, പിന്നെ വണ്ടിയിലേക്ക് കയറി.
ഗീതാപ്രഭാകർ വണ്ടിയിലിരുന്ന് കണ്ണുകളടച്ചു, കോടതിയിൽ നിന്നും സിഐ ഫിലിപ്പ് വിളിച്ചുപറഞ്ഞ കാര്യങ്ങൾ ഒന്നുകൂടെ മനസ്സിൽ കണ്ടു. DNA റിപ്പോർട്ട് പ്രകാരം മൃതദേഹ അവശിഷ്ടങ്ങൾ വരുണിന്റെയല്ല എന്നറിഞ്ഞപ്പോൾ ഞെട്ടിയ ജഡ്ജിയുടെ മുഖം, അത് ജഡ്ജി പറഞ്ഞുകേട്ടപ്പോൾ ഞെട്ടിത്തരിച്ച് നിന്ന അഡ്വക്കേറ്റ് രേണുകയും അഡ്വക്കേറ്റ് ജനാർദ്ദനനും, ഒപ്പം ഇതെല്ലാം ശാന്തതയോടെ കണ്ടുനിന്ന ജോർജ്ജുകുട്ടിയും..
കോടതിമുറിയിൽ ആ വാർത്ത ഏറ്റവും അവിശ്വസനീയതയോടെ കേട്ടത് രേണുകയാണ്, അഡ്വക്കേറ്റ് രേണുകയും അപ്പോൾ അയാളുടെ കയ്യിലെ ഒരു കളിപ്പാട്ടം മാത്രമാണ്, അവൾക്ക് ഇതൊന്നും നേരത്തെ അറിയാമായിരുന്നില്ല.
പ്രഭാകറിനെ വീട്ടിലാക്കി ഗീത നേരെപോയത് കോടതിയിലേക്കാണ്, അവിടെനിന്നും അഡ്വക്കേറ്റ് രേണുകയുടെ അഡ്രസ്സ് സംഘടിപ്പിച്ചു. പഴയൊരു വീടിനു മുന്നിലെത്തി മൂന്നാലു തവണ കോളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ തുറക്കപ്പെട്ടു, പ്രതീക്ഷപോലെ രേണുകയായിരുന്നു വാതിൽ തുറന്നത്.
"മാഡം കയറിവരൂ, മാഡം വരുമെന്ന് ജോർജച്ചായൻ പറഞ്ഞിരുന്നു." രേണുക ഗീതയെ അകത്തേക്ക് വിളിച്ചു.
രേണുക ചായ എടുക്കാനായി അടുക്കളയിലേക്ക് പോയപ്പോൾ ഗീത ചുറ്റും നോക്കി, ഇനിയും പണികൾ ബാക്കിയുള്ള ചെറിയൊരു വീട്, മുറികളിലൊന്നിൽ രേണുകയുടെ ഗൗണുകൾ തൂങ്ങിക്കിടക്കുന്നു, ഹാളിന്റെ മൂലയിൽ അവൾക്ക് കിട്ടിയ മെഡലുകളും.
രേണുക തിരിച്ചുവന്നപ്പോൾ ഗീത ആ മെഡലുകൾ തിരിച്ചും മറിച്ചും നോക്കുകയായിരുന്നു, രേണുക ചായ മേശമേൽ വെച്ചു, "എനിക്കൊരു വോളിബോൾ പ്ലെയർ ആകാനായിരുന്നു മാഡം ആഗ്രഹം, ഇതെല്ലാം അതിന് കിട്ടിയതാ."
"എന്നിട്ടെന്താ ആ വഴിക്ക് പോകാഞ്ഞത് " ഗീത ചൂട് ചായ ഊതിക്കുടിച്ചു.
"കുറെനാൾ ആ വഴിക്ക് നടന്നു, പിന്നെ അതുകൊണ്ട് ജീവിക്കാനൊക്കില്ല എന്നു മനസ്സിലായപ്പോൾ പല ജോലികളും ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം ജോർജച്ചായൻ എന്നെത്തേടി വന്നു, വക്കീലാകാൻ എല്ലാ സഹായവും ചെയ്തുതരാമെന്ന് പറഞ്ഞു, ഞാനത് സമ്മതിച്ചു. എന്നെ പഠിപ്പിച്ച് വക്കീലാക്കി, എന്റെ കല്യാണം ഉൾപ്പെടെ എല്ലാം അച്ചായൻ മുൻകൈയെടുത്താണ് നടത്തിയത്.."
"രേണുകക്ക്‌ വേറെ ആരൊക്കെയാ ഉള്ളത്." കാലിയായ ചായഗ്ലാസ് ഗീത നിലത്തുവെച്ചു .
"അപ്പൻ ഞങ്ങളുടെ പള്ളിയിലെ പണ്ടുതൊട്ടെയുള്ള കുഴിവെട്ടുകാരനാണ്, എന്നാലിപ്പോൾ വയ്യാതെ കിടപ്പിലാണ്, അമ്മ കുറച്ചു നേരത്തെ പുറത്തേക്ക് പോയി, എന്റെ ഇന്റർകാസ്റ്റ് മാര്യേജാണ്, അവിടെ വീട്ടിൽ അത്ര രസത്തിലല്ല... പേരുമാറ്റിയിട്ടും...
കുറിതൊട്ട് നടന്നിട്ടും എന്നെ ഒരു അന്യമതസ്ഥയായാണ് കാണുന്നത്.
അപ്പനെ നോക്കാനെന്ന പേരും പറഞ്ഞ് കുറച്ചുനാളായി ഞാൻ ഇവിടെത്തന്നെയാ.."
"ജോർജുകുട്ടി ഇവിടെ വരാറുണ്ടോ??."
"അപ്പനെ കാണാൻ ഇടയ്ക്ക് വരാറുണ്ട്, കഴിഞ്ഞ മാസം ചേച്ചിയേം പിള്ളേരേം കൂട്ടിയാ വന്നത്. അവരു വന്നപ്പോൾ അപ്പൻ പുറത്തുകിടക്കുന്നതുകണ്ട് കുറച്ചുപണം തന്നു, മുറിയൊക്കെ കുറച്ചൊന്നു ശരിയാക്കി അപ്പനെ അകത്തുകിടത്താൻ അതുകാരണം സാധിച്ചു.."
"മാഡം ഒരു മിനിറ്റ്.." അപ്പുറത്തെ മുറിയിൽ നിന്നും ഞെരക്കം കേട്ടതും രേണുക എഴുന്നേറ്റു നടന്നു, ഗീതയും പിന്നാലെക്കൂടി,
കട്ടിലിൽ ചുരുണ്ടുകിടന്ന മെല്ലിച്ച മനുഷ്യന്റെ അടിത്തേയ്ക്ക് ഗീത മെല്ലെ നടന്നു, എന്നിട്ട് പതിയെ ചോദിച്ചു,
" എന്താ തന്റെ പേര്?"
"പത്രോസ്" രേണുകയാണ് പുറകിൽ നിന്നും പറഞ്ഞത്..
ഒരു നിമിഷം ഗീത തരിച്ചുനിന്നു, ആ പേര് വീണ്ടും മനസ്സിൽ ഉരുവിട്ടു തളർന്ന ശരീരത്തോടെ ആ വീടിന്റെ പടിയിറങ്ങി.
ഗീത ഫോണെടുത്ത് വിളിച്ചു, "തോമസ്.. എനിക്കൊന്നു സംസാരിക്കാനുണ്ട് "
ഗീത ഐജിയുടെ ഓഫീസിലേത്തുമ്പോൾ, അയാൾ എന്തൊക്കെയോ പേപ്പറിൽ കുത്തിക്കുറിക്കുന്ന തിരക്കിലായിരുന്നു, കസേര വലിച്ചിട്ട് ഗീത അതിലിരുന്നു.
"തോമസ്, ഐ ഹാവ് ആൻ ഇൻഡ്യൂഷൻ.."
"യാ ടെൽ മി." തോമസ് പേനയും പേപ്പറും മാറ്റിവച്ച് കസേരയിൽ അമർന്നിരുന്നു.
"നമ്മൾ പോലീസ് സ്റ്റേഷന്റെ തറകുഴിച്ച ദിവസം ജോർജുകുട്ടി ഓഫീസിൽ ഉണ്ടായിരുന്നില്ല, അയാൾ അപ്പോൾ കുട്ടികളുടെ കൂടെ പാമ്പുംകോണിയും കളിക്കുകയായിരുന്നെന്ന് സരിതയും സാബുവും പറഞ്ഞു. എന്നും കൃത്യമായി ഓഫീസിൽ വരുന്ന അയാൾ അന്ന്‌ മാത്രം വന്നില്ല, മാത്രമല്ല തിയേറ്ററിനകത്തു മാത്രം ക്യാമറ വെക്കാതെ എന്തുകൊണ്ടാണ് പുറത്തുംകൂടി അയാൾ ക്യാമറ വെച്ചത്, അതും ഇതെല്ലാം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് മാത്രം.. പോലീസ് സ്റ്റേഷൻ കുഴിക്കുമെന്നും, വരുണിന്റെ അസ്ഥികൂടം കണ്ടെത്തുമെന്നും അയാൾ മുൻകൂട്ടി മനസ്സിലാക്കിയിരുന്നു... നമ്മൾ പോലീസ്റ്റേഷൻ കുഴിക്കുകയല്ല അയാൾ നമ്മളെക്കൊണ്ട് കുഴിപ്പിക്കുകയായിരുന്നു തോമസ്, എന്നിട്ട് ഇതെല്ലാം തന്റെ വീട്ടിലിരുന്നുകൊണ്ട് അയാൾ കണ്ടാസ്വദിച്ചു... ലക്ഷ്യത്തിലേക്ക് കയറിക്കയറി ജയിക്കാറാകുമ്പോൾ ഒറ്റയടിക്ക് വിഴുങ്ങി പടുകുഴിയിലേക്ക് തള്ളിവിടുന്ന പാമ്പിനെപ്പോലെ അയാൾ നമ്മളെ വിഴുങ്ങി, ഹി സ്വാളോവഡ് അസ് ലൈക്‌ എ സ്നേക്ക്.."
"ഐ നോ ഗീത, പക്ഷേ നമ്മൾ കൂടുതൽ കുരുക്കാൻ ശ്രമിക്കുന്തോറും അയാൾ കൂടുതൽ സ്വതന്ത്രനാവുകയാണ് ചെയ്യുന്നത്, ഡാമിറ്റ്...."
" തോമസ്.. നമ്മൾ ഒരു കാര്യംകൂടി വിട്ടുപോയി, ജോസിനെ അറിയില്ലെന്ന് ജോർജ് പറഞ്ഞതും നുണയാണ്, ഹി വാസ് ലയിങ്.... എല്ലാ പത്രങ്ങളും ചാനലുകളും അരിച്ചുപെറുക്കുന്ന അയാൾ സ്വന്തംനാട്ടിൽ ഇത്രയും വലിയ ഒരു കൊലപാതകം നടന്നിട്ട് അയാളറിഞ്ഞില്ലെന്നോ, നോ വേ... ജോസിനെയും അയാളെയും തമ്മിൽ ബന്ധിപ്പിക്കുന്ന എന്തോ ഒന്ന് അവർക്കിടയിലുണ്ട്, അത് കണ്ടെത്തിയാലേ ഇനിയും മുന്നോട്ട് പോകാനാകു.."
ചെറുതായി ചുമച്ചുകൊണ്ട് തോമസ് ടേബിളിൽ കൈകുത്തി മുന്നിലേക്ക് ആഞ്ഞിരുന്നു, "വരുണിന്റെ ബോഡി റിമെയിൻസ് അയാൾ മാറ്റിയെന്നുറപ്പാണ്. അയാളത് എങ്ങനെമാറ്റി, എവിടെവച്ച് മാറ്റി, മാറ്റിവെച്ച അസ്ഥിക്കൂടം ആരുടെയാണ്, ഈ വഴിക്കാണ് എനിക്ക് അന്വേഷിക്കാൻ തോന്നുന്നത്... ഒന്നുകിൽ നമ്മളിൽ ആരെങ്കിലും അയാളെ രഹസ്യമായി സഹായിക്കുന്നുണ്ടാകാം, അല്ലെങ്കിൽ ലാബിൽ എത്തുന്നതിനു മുമ്പുള്ള വഴിയിലെവിടെയോ വച്ച് അയാളത് എക്സ്ചേഞ്ചു ചെയ്തു, പക്ഷേ ആ പെട്ടിയുടെ സീലുപോലും ഒരു വ്യത്യാസവുമുണ്ടായിരുന്നില്ല.."
"ഒക്കെ തോമസ്, നിങ്ങളാ വഴിക്ക് അന്വേഷിക്കൂ, എല്ലാവരെയും പറ്റിച്ചു കൊണ്ടുള്ള അവന്റെ ചിരിയുണ്ടല്ലോ അത് എന്നന്നേക്കുമായി മായുന്നത് എനിക്ക് കാണണം അതുവരെ എനിക്ക് വിശ്രമമില്ല." ഗീത പുറത്തേക്കിറങ്ങി.
ഇതേസമയം മേരിയും ജോസും ജോർജുകുട്ടിക്കൊപ്പം കാറിലുണ്ടായിരുന്നു, അയാൾ കവലയിൽ കാർ നിർത്തി അവരുടെനേരെ തിരിഞ്ഞിരുന്ന്‌ ഒരു കവർ ജോസിന് നേരെനീട്ടി.. "പത്തുലക്ഷമാണ് നമ്മുടെ കരാർ, അതിൽ അഞ്ച് പോലീസുകാർ നിനക്കു തന്നു, ബാക്കി അഞ്ച് ഇതിലുണ്ട്.."
ജോസ് പണവുമായി മേരിക്കൊപ്പം പുറത്തിറങ്ങി പത്തടി നടന്നശേഷം തിരികെ ജോർജൂകുട്ടിയുടെ അടുത്തേക്കെത്തി "അച്ചായാ, അളിയന്റെ അസ്ഥിക്കൂടം തിരിച്ചുകിട്ടില്ലേ...."
"പോലീസുകാർ DNA ടെസ്റ്റ്‌ നടത്തും, വൈകാതെ നിങ്ങൾക്കുതന്നെ തിരികെക്കിട്ടും.."
"അപ്പോൾ പത്രത്തിൽ നോക്കിയല്ലേ, അച്ചായനത്....." മേരി പറഞ്ഞുവന്നത് മുഴുമിപ്പിക്കാൻ സമ്മതിക്കാതെ ജോസവളുടെ കൈപിടിച്ചു വലിച്ചു നടന്നു..
ഇതെല്ലാം കണ്ടുനിന്ന സുലൈമാനിക്ക നരച്ച നെഞ്ചിൽതടവി വിളിച്ചുചോദിച്ചു "ജോസേ ഇപ്പെന്തായി, ഞാനപ്പ്ളേ പറഞ്ഞില്ലേ ജോർജൂട്ടിയെ ചെന്നുകണ്ടാൽ എല്ലാം ശരിയാകൂന്ന്..."
"ഇക്കാ രണ്ടുകുല കായകൂടിയുണ്ട്, വൈകീട്ട് കൊണ്ടുവരാം" സുലൈമാനിക്കയെ നോക്കി കണ്ണിറുക്കിക്കൊണ്ട് ജോർജ്കുട്ടി വണ്ടി സ്റ്റാർട്ട്‌ ചെയ്തു..
അല്പസമയം കഴിഞ്ഞപ്പോൾ ഗീതാ പ്രഭാകർ ഒരിക്കൽക്കൂടി രാജാക്കാട് പോലീസ് സ്റ്റേഷന്റെ പടികടന്നു. ദീർഘമായി ശ്വസിച്ചുകൊണ്ട് ജോർജുകുട്ടി കണ്ണുകളടച്ചു, പിന്നെ പതിയെ കണ്ണുകൾ തുറന്ന് പേനയും പേപ്പറും കയ്യിലെടുത്തു, പുതിയൊരു കഥയെഴുതാൻ ...
NB : തെറ്റു കുറ്റങ്ങളേറെ ഉണ്ടാവും, സിനിമ കണ്ട ഒരു വീട്ടമ്മ മനസ്സിൽ വന്നത് വെറുതെ കുറിക്കുന്നു.....
Written by
Anna Benny,
Nallezhuth

ആദ്യരാത്രി | JP Jojy Paul


 കല്യാണവീട്ടിലെ തിരക്ക് കഴിഞ്ഞപ്പോൾ മൂവന്തിയായി. വാടകയ്ക്കെടുത്ത പെട്രോമാക്സ് തിരിച്ച് കൊടുത്ത കാരണം മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിരുന്ന് എല്ലാവരും ബാക്കിവന്ന ചോറുണ്ടു.
സാമ്പാറിന് ലേശം വളിച്ച മണം വന്നെങ്കിലും മോര് ഒഴിച്ചപ്പോൾ മണം കെട്ടടങ്ങി.
ചെത്തി തേക്കാത്ത വീടിന്റെ മുൻഭാഗത്തുള്ള കണ്ടത്തിൽ തവളകൾ ചാടി കളിച്ചു. ഉണ്ടക്കണ്ണുരുട്ടി അങ്ങോട്ടുമിങ്ങോട്ടും നോക്കി അവർ മറുകണ്ടം ചാടി.
അവസാന ബസ്സും പോയ കാരണം അനന്തുവും അമ്മയും കല്യാണ വീട്ടിൽ തന്നെ കൂടി.
അത്താഴമുണ്ണാൻ വിളിച്ചപ്പോൾ കല്യാണപ്പെണ്ണ് വന്നില്ല. അവൾക്ക് വേണ്ടെങ്കി നിർബന്ധിക്കണ്ടാന്ന് ചെക്കൻ പറഞ്ഞു.
എന്നിട്ടയാൾ വരമ്പത്തോടെ നടന്ന് തെങ്ങിൻതോപ്പിലേക്ക് കയറി. കൂട്ടുകാർ വാറ്റ് ചാരായോം വാങ്ങി ആളെ കാത്തുനിൽപ്പുണ്ടായിരുന്നു.
ഓലമേഞ്ഞ വീടിന്റെ തെക്കേ ചായിപ്പിൽ അനന്തുവിന് ഒരു പായവിരിച്ച് കിട്ടി. ഓട്ടു വിളക്ക് കെടുത്തി ഉറങ്ങിക്കോളാൻ പറഞ്ഞ് അമ്മ പുറത്തേക്ക് പോയി.
"അമ്മ കെടക്കണില്ലേ...?"
ഒരു പതിനഞ്ച് വയസ്സുകാരന് അമ്മയുടെ കൂടെ കിടന്നുറങ്ങാൻ ആഗ്രഹം ഉണ്ടായിട്ടല്ല, എന്നാലും അപരിചിതമായ ആ വീട്ടിൽ തനിച്ചായപ്പോൾ അനന്തുവിന് എന്തോ ഒരു വല്ലായ്മ തോന്നി.
"നീ ഒറങ്ങിക്കോ, കൊറെ പാത്രം മോറാനുണ്ട്."
അമ്മ പോയപ്പോൾ അനന്തു ഇരുട്ടിലേക്ക് നോക്കി കിടന്നു. ചായ്‌പ്പിന്റെ ചുമരിന് പുറത്ത് ചീവീടുകൾ ചിലമ്പുന്ന ശബ്ദം അവൻ കേട്ടു.
ഇരുട്ടിനെ അവന് പേടിയാണ്. മാടനും മറുതയും യക്ഷികളും ഒക്കെ ഉറക്കമുണരുന്നത് രാത്രിയിൽ ആണെന്ന് അവനറിയാം.
ചായ്‌പ്പിനകത്തെ കനത്ത ഇരുട്ടിലേക്ക് ആരോ കടന്നു വന്ന പോലെ അനന്തുവിന് തോന്നി. വന്ന ആൾ അവന്റെ തലയ്ക്കും ഭാഗത്തിരുന്നു.
'അമ്മേ...' എന്ന് വിളിക്കാൻ മുതിർന്നെങ്കിലും നാവു പൊങ്ങിയില്ല.
ഇരുട്ടിന്റെ ആഴങ്ങളിൽനിന്ന് തേങ്ങലുകൾ കേട്ടപ്പോൾ അനന്തു എഴുന്നേറ്റിരുന്നു.
"ആരാ, എന്തിനാ കരയണേ...?"
തേങ്ങലുകൾ പെട്ടെന്ന് നിന്നു. പിന്നെ വീണ്ടും ക്രമാതീതം ഉയർന്നു.
"കരയാണ്ടിരിയ്ക്ക്, കാര്യം എന്താച്ചാ പറയ്. ഞാൻ ആരോടും പറയില്ല."
"എനിക്കിപ്പോ കല്യാണം വേണ്ടാന്ന് നൂറു വട്ടം പറഞ്ഞതാ. ആരും കേട്ടില്ല."
പിന്നേം തേങ്ങലുയർന്നു. അനന്തു ഇരുട്ടിൽ ചുമരും ചാരിയിരുന്നു. കല്യാണം കഴിക്കണതിൽ എന്താത്ര തെറ്റ് എന്നവന് മനസ്സിലായില്ല.
"ഞങ്ങള് എരട്ടകളാ. മറ്റവള് വെല്ലൃ പഠിപ്പിസ്റ്റ് ആയോണ്ട് പഠിക്കാൻ കോളേജിലേക്ക് വിട്ടു. ഞാൻ പഠിക്കാത്ത പെണ്ണായോണ്ട് എന്നെ ഈ കുടീൽക്ക് കെട്ടിച്ച് വിട്ടതാ. ഇവിടെ കെടന്ന് നരകിക്കേണ്ട ഗതികേടൊന്നും എനിക്കില്ല."
കല്യാണപ്പെണ്ണ് അനന്തുവിന്റെ തോളത്ത് തലവെച്ച് കരച്ചിൽ തുടർന്നു.
അനന്തുവിന് എന്ത് പറയണമെന്ന് അറിയാണ്ടായി. എന്നാലും അവൻ ചോദിച്ചു.
"അപ്പൊ വയസ്സെത്രായി?"
കണ്ണുതുടച്ച്, മൂക്ക് പിഴിഞ്ഞ്, കല്യാണപ്പെണ്ണ് പറഞ്ഞു.
"ഈ ചിങ്ങത്തിൽക്ക് പയിനാറായി. എന്തായാലും ഞി വരണ ചിങ്ങത്തില് ഞാണ്ടാവില്ല. ഞാനീ പറമ്പിലെ കെണറ്റില് ചാടി ചത്ത് കളയും."
ആരോ വരുന്ന കാൽപെരുമാറ്റം കേട്ട് കല്യാണപ്പെണ്ണിന്റെ തല തോളത്തീന്ന് മാറ്റി അനന്തു പായേല് ചുരുണ്ടുകൂടി കിടന്നു.
കല്യാണവീട്ടിലെ പറമ്പിൽ കിണറില്ലാത്തോണ്ട് രണ്ടൂസായിട്ട് വെള്ളം കൊടോം ചോന്ന് വരമ്പത്തൂടെ വന്നോണ്ടിരുന്ന അമ്മയെ അവന് ഓർമ്മ വന്നു.
ഒരു ദീർഘനിശ്വാസം വിട്ടോണ്ട് അനന്തു സമാധാനത്തോടെ ഉറങ്ങാൻ തുടങ്ങി.
ജെപി

മെഡിക്കൽ പ്രോസീജേഴ്സ്‌. | Alex John


 അവർ നാലു പേരുണ്ടായിരുന്നു. മെഡിക്കൽ വിദ്യാർത്ഥികൾ. വന്ന പാടേ എന്റെ ചുറ്റും കൂടി.
"സർ... ഈ പേഷ്യന്റിന്‌ ഇനിയും ഡെവലപ്പ്മെന്റ്സ്‌ ഒന്നുമുണ്ടാകുന്നില്ലെങ്കിൽ എന്താണ്‌ അടുത്ത പ്രോസീജർ ?"
തൊട്ടപ്പുറത്തെ ബെഡിൽ കിടന്ന് ഒരു ഹതഭാഗ്യൻ ഞെരങ്ങുകയാണ്‌.
"നിങ്ങൾക്കെന്തു തോന്നുന്നു ?" ഞാൻ മറുചോദ്യമെറിഞ്ഞു.
"അങ്ങനെ ചോദിച്ചാൽ..." കുട്ടികൾ പരുങ്ങി. എനിക്ക്‌ ചിരി വന്നു.
"നെക്സ്റ്റ്‌ പ്രോസീജർ..." ഞാൻ ബുൾഗാനിലൂടെ വിരലോടിച്ചു കൊണ്ട്‌ ഇപ്രകാരം അരുളിച്ചെയ്തു.
"ഒരു തുടക്കം എന്ന നിലയ്ക്ക്‌ നമുക്ക്‌ കിഡ്നി മാറ്റി വെച്ച്‌ നോക്കാം ... എന്നിട്ടും ശരിയാകുന്നില്ലെങ്കി-"
"കിഡ്നിയോ ?" എട്ടു കണ്ണുകൾ ഒരേ സമയം പുറത്തേക്ക്‌ തള്ളി വന്നു.
"ലിവർ സിറോസിസ്‌ അല്ലേ സർ ?" ഒരു ഡോക്ടർ കുട്ടി ചാർട്ടിലാകെ പരതിക്കൊണ്ട്‌ ചോദിച്ചു. അതിന്റെ ഒച്ചയടച്ചു പോയ പോലെ.
"ഓ... യൂ മീൻ ഈ പേഷ്യന്റ്‌! " ഞാൻ കുറച്ച്‌ മയപ്പെട്ടു. "ലിവറിനാണ്‌ തകരാറെങ്കിൽ കിഡ്നി മാറ്റി വെക്കുന്നതുകൊണ്ട്‌ വലിയ പ്രയോജനമുണ്ടാകാൻ വഴിയില്ല. ലിവർ തന്നെ മാറ്റി വെക്കണം. ഇതൊക്കെ ഇത്ര ചോദിക്കാനുണ്ടോ ?"
"അത്‌ സർ... അത്രയ്ക്കൊക്കെ വേണോ ? ഹൈലി ഇൻവേസീവ്‌ ആൻഡ്‌ ഡേഞ്ചറസ്‌ ആയിട്ടുള്ള അത്തരം ഒരു പ്രോസീജർ ഒക്കെ-"
"പിന്നെ എന്നോട്‌ ചോദിച്ചാ ഞാനെന്നാ പറയാനാ പിള്ളേരെ ? ഞാനിവിടെ കാന്റീനില്‌ കഞ്ഞി കൊടുക്കണ ആളല്ലേ. നിങ്ങളൊക്കെ ഇനി എന്നാ സ്വന്തായിട്ടൊരു തീരുമാനമെടുക്കാറാകുന്നെ ? " എനിക്ക്‌ കുറേശ്ശേ ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു.
പുറത്തേക്കിറങ്ങുമ്പൊ എനിക്കാകെ ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ.
ഇത്രേം ഗ്ലാമർ ശത്രുക്കൾക്കു പോലും കൊടുക്കല്ലേ എന്റീശ്വരമ്മാരേ!

Written by Alex John

പൂർവ്വം | Sreedhar RN


 ഉടലുരുകിയൊരുനേർത്ത
കണികയായിത്തീരവേ..,
അടയാളവാക്യങ്ങളനന്തതയിലുഴറവേ..,
അകലേക്കുനീളുന്ന നിൻവിരൽത്തുമ്പിൽ
ഞാനൊരുവേള വീണ്ടുമെൻ
ജീവൻ കൊളുത്തട്ടെ.
മഴ പെയ്തു തോർന്നരാ രാവിൻ്റെ-
മാറിൽ ഞാനലറുന്ന പൈതലായ്,
പശി പൂണ്ടൊരാന്തലാൽ...
വിടരുന്ന നിൻ മോഹസ്വപ്നങ്ങളാലിന്നു,
വറുതിയ്ക്കൊരറുതിയായി ..,
ശാന്തമായി... സ്വച്ഛമായ്!
വിടരാൻ വിതുമ്പുന്ന മുകുളുങ്ങളു-
റവിനായ് വിറപൂണ്ടലച്ചാർത്തു-
മണ്ണിൽപ്പതിക്കവേ..,
തളരുന്ന പ്രാണൻ്റെ വേഗത്തിലെപ്പൊഴോ,
സ്മൃതിയായിത്തീരുന്നു.
വീണ്ടുമാപൂർവ്വം...!
Written by
Sreedhar RN

മകൾ | Rajeev R Panicker


 ബാങ്കിൽ നിന്നും പുറത്തിറങ്ങുമ്പോൾ സന്ധ്യയായിരുന്നു. വല്ലാത്ത തലവേദന.
ഗുളിക വാങ്ങാമെന്നു കരുതി ഹോസ്പിറ്റലിന്റെ മുന്നിലുള്ള മെഡിക്കൽ ഷോപ്പിലേക്ക് കയറി.
മൂന്നു ദിവസമായി ഈ ടൗണിൽ എത്തിയിട്ട്. ബാങ്കിന്റെ ടൌൺ ബ്രാഞ്ചിലെ ഓഡിറ്റിംഗിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. നിജസ്ഥിതി കണ്ടെത്തുകയായിരുന്നു ഈ വരവിന്റെ ഉദ്ദേശം.കണക്കെല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്.ഒരാഴ്‌ചയെങ്കിലും വേണ്ടിവരും എല്ലാം ഒന്നു ശരിയാവാൻ. തലവേദനക്കുള്ള ഗുളികയും വാങ്ങി കാറിന്നടുത്തേക്കു നടക്കുമ്പോൾ ആരോ ഷർട്ടിൽ പിടിച്ചു വലിക്കുന്നത് പോലെ തോന്നി.തെല്ലൊരീർഷ്യയോടെ ഞാൻ തിരിഞ്ഞു നോക്കി. എട്ടോ ഒന്പതോ വയസ്സുള്ള ഒരു പെങ്കുട്ടി.മുഷിഞ്ഞ വസ്ത്രങ്ങളും പാറിപ്പറന്ന മുടിയുമെല്ലാം അവളെ ഒരു നാടോടി ബാലികയെ പോലെ തോന്നിപ്പിച്ചു.
"എന്തു വേണം"പരുഷമായാണ് ഞാൻ ചോദിച്ചത്
"സാറേ അമ്മക്ക് മരുന്നു മേടിക്കാൻ കുറച്ചു കാശു തരോ"
അവൾ തന്റെ കയ്യിലെ കുറിപ്പടി എനിക്കുനേരെ നീട്ടി.
"അമ്മക്കെന്തു പറ്റി"
'അമ്മ ആശൂത്രിയിലാ
മരുന്നു കിട്ടിയില്ലേല് 'അമ്മ മരിച്ചു പോകൂന്നാ ഡോട്ടറു പറഞ്ഞത്.എന്റെ കയ്യിൽ കാശില്ല.
ഒരു നിമിഷം ഞാനാകെ വല്ലാതായി.
അവളുടെ കയ്യിൽ നിന്നും ആ കടലാസ് വാങ്ങി നോക്കി.ശരിയാണ് ഹോസ്പിറ്റലിലെ ചീട്ടാണ്.ആ കുറിപ്പടിയുമായി ഞാൻ മെഡിക്കൽ ഷോപ്പിലേക്ക് കയറി.
"ചേട്ടാ ഈ മരുന്നു എന്തിനുള്ളതാ"
"സാറേ ആ കൊച്ചിന്റെ തള്ള കാലൊടിഞ്ഞു ആശുപത്രിയിൽ കിടപ്പുണ്ട്.ഒന്നു രണ്ടു തവണ ഞാൻ മരുന്നു വെറുതെ കൊടുത്തു. എപ്പഴും ഫ്രീ കൊടുത്താ പിന്നെ നമ്മളീ കടേം തുറന്നിരുന്നിട്ടു കാര്യമില്ല"
"എത്ര രൂപാ ആകും'
"ആയിരത്തിഎണ്ണൂറ് രൂപ"അയാൾ കൂട്ടിനോക്കിയിട്ടു പറഞ്ഞു."
"എന്റെ ലാഭം വേണ്ട"
"അതു സാരമില്ല.മരുന്നെടുത്തോളൂ".രണ്ടായിരം രൂപ അയാളെ ഏൽപിച്ചശേഷം
മരുന്നു കിറ്റ് ആ കുട്ടിയുടെ കയ്യിൽ കൊടുത്തു.അപ്പോൾ മനസ്സിലൊരു ചിന്തയുദിച്ചു ആ അമ്മയെ ഒന്നു കണ്ടാലോ.ഇത്ര സ്നേഹമതിയായ ഒരു മകളെ കിട്ടിയ ആ 'അമ്മ എത്ര ഭാഗ്യവതി ആയിരിക്കും.
മോളെ ഞാനും നിന്റെ കൂടെ വരാം.നിന്റെ അമ്മയെ എനിക്കും ഒന്നു കാണാമല്ലോ.
അവൾ അത്ഭുതത്തോടെ എന്നെ നോക്കി.പിന്നെ എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് നടന്നു."മോളുടെ പേരെന്താ".
"അമൃത,അമ്മൂന്ന 'അമ്മ വിളിക്കാറ്"
ഒരു നിമിഷം മനസ്സിൽ എങ്ങോ ഒരു നീറ്റൽ അനുഭവപ്പെട്ടു.
തന്റെഅമ്മു .
അവൾക്കും ഏതാണ്ട് ഇതേ പ്രായമായിരിക്കും. ഇപ്പോൾ എവിടെയാണാവോ.
"അമ്മക്കെന്തുപറ്റിയത"
'കാറിടിച്ചതാ.കാലൊടി
ഞ്ഞു. മരുന്നു വാങ്ങാൻ കാശില്ല. 'അമ്മ ജോലിക്കു പോയാലാ പൈസ കിട്ടൂ"
"മോൾടെ അച്ഛൻ എവിടെയാ"
"അതെന്റെ
അച്ഛൻ അല്ല. അയാൾചീത്തയ.എന്നും എന്നേം,അമ്മേനേം തല്ലും.ഒരു ദിവസം അയാളുകാണാതെ ഞങ്ങളു പോന്നു.
ഇപ്പൊ ഞാനും അമ്മേം ഒറ്റക്കാ"
അപ്പോഴേക്കും ഞങ്ങൾ വാർഡിൽ എത്തിയിരുന്നു. അവൾ മരുന്നുമായി അമ്മയുടെ കട്ടിലിനു സമീപത്തേക്കോടി.
അവളുടെ പുറകെ ഞാൻ നടന്നു.
മുറിയുടെ മൂലക്കായിട്ട കട്ടിലിൽ ഒരു സ്ത്രീ രൂപം കിടന്നിരുന്നു.വലതുകാൽ സ്റ്റാൻഡിൽ പൊക്കിവച്ചിട്ടുണ്ട്.
"അമ്മേ ഈ സാറാ മരുന്നു മേടിച്ചു തന്നത്"
ഒരു നിമിഷം അവർ എന്റെ നേരെ തിരിഞ്ഞു നോക്കി.
എല്ലും തോലുമായ ഒരു രൂപം
നല്ല പരിചയം തോന്നി
"മീരാ നീ "
ഒരു നിമിഷം ഞാൻ ഞെട്ടലോടെ വിളിച്ചു.
പാതി കൂമ്പിയ മിഴികളിലൂടെ അവൾ എന്നെ തിരിച്ചറിയാൻ
ശ്രമിച്ചു
"കണ്ണേട്ടൻ" അവളുടെ തളർന്ന കണ്ണുകൾ തിളങ്ങി.
"അപ്പോ അമ്മു നമ്മുടെ അമ്മു.അവളാണോ ഈ കുഞ്ഞ്"
അതേഎന്നവൾ തലയാട്ടി.അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിയിറങ്ങി.
"നിനക്കെന്തു പറ്റി.എന്താ ഇങ്ങിനെയൊക്കെ"
"കണ്ണേട്ടാ ഞാൻ ദുഷ്ടയാണ്.ഭാഗ്യം കെട്ടവളാണ്.അന്ന് അവിടെ നിന്നു ഇറങ്ങി പോന്നത് മുതൽ എന്റെ കഷ്ടകാലം തുടങ്ങി.അയാൾക്ക്‌ വേണ്ടത് എന്റെ ആഭരണങ്ങളും ശരീരവും മാത്രമായിരുന്നു.എന്നും മദ്യപിച്ചു വന്ന് എന്നേം മോളേം ഉപദ്രവിക്കും.പിന്നെ പിന്നെ കൂട്ടുകാരെയും കൊണ്ടു വന്നു തുടങ്ങി.പലതവണ ആത്മഹത്യക്കു ശ്രമിച്ചതാ. പക്ഷെ മോളുടെ കാര്യമോർക്കുമ്പോൾ ജീവിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ഒരു ദിവസം അയാളുടെ ദൃഷ്ടികൾ എന്റെ അമ്മുവിൽ പതിച്ചപ്പോൾ ഞാൻ മോളുമായി അവിടെ നിന്ന് രക്ഷപെട്ടു. ഇവിടെ ഒരു തുണിക്കടയിൽ കഴിഞ്ഞ ആറുമാസമായി ജോലി ചെയ്യുകയായിരുന്നു.കഴിഞ്ഞ ആഴ്ച്ച റോഡ് മുറിച്ചു കടക്കുമ്പോൾ ഒരു കാറുവന്നിടിച്ചതാ .ആരൊക്കെയോ ഇവിടെ കൊണ്ടുവന്നിട്ടു.കയ്യിലുണ്ടായിരുന്ന പണമെല്ലാം തീർന്നു.അവൾ ആരുടെയൊക്കെയോ കാലു പിടിച്ചാ രണ്ടുദിവസമായിട്ടു മരുന്നു കൊണ്ട് വരുന്നത്..എന്റെ കാലു മുറിക്കേണ്ടി വരുമെന്നാ ഡോക്ടർ പറഞ്ഞതു്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ മോൾക്കെന്തു ഗതി വരും എന്നായിരുന്നു പേടി.ദൈവമാണ് കണ്ണേട്ടനെ ഇപ്പോഴിങ്ങോട്ടെത്തിച്ചത്"
"മോളെ അമ്മു '
"എന്റെ മോളെ " ഞാൻ അവളെ കയ്യിലെടുത്തു ഉമ്മവച്ചു.ഞങ്ങളുടെ സംസാരം കേട്ടു അവൾ അന്തം വിട്ടു നിൽക്കുകയായിരുന്നു."മോളെ ഇതാണ് നിന്റെ അച്ഛൻ .'അമ്മ പറഞ്ഞില്ലേ ഒരു ദിവസം അച്ഛൻ വരുമെന്ന്"
അവൾ അത്ഭുതത്തോടെ എന്നെ നോക്കി.നഴ്‌സ് മരുന്നു നൽകാനായി വന്നു.
"സിസ്റ്റർ മീരക്കെങ്ങിനെയുണ്ട്"
ഞാൻ അവരുടെ പുറകെ ചെന്നു.
"നിങ്ങൾ"
"അവൾ ...അവളെന്റെ ഭാര്യയാണ്"
"ഓ അങ്ങിനെയാണോ
അവരുടെ കണ്ടിഷൻ മോശമാണ്.കാൽ മുറിക്കേണ്ടി വരും.നല്ല വല്ല ഹോസ്പിറ്റലിലും കൊണ്ടു പോയാൽ ചിലപ്പോ മുറിക്കാതെ കഴിയും.ഇപ്പോൾ പെയിൻകില്ലേഴ്സിന്റെ ബലത്തിലാണ് വേദനയില്ലാതെ കിടക്കുന്നത്.
ഇവിടെ സൗകര്യങ്ങൾ പരിമിതമാണ്.അവരുടെ കയ്യിൽ കാശും ഇല്ല."
"കാശൊരു പ്രശ്‌നമല്ല സിസ്റ്റർ.ഞാൻ എന്താണ് ചെയ്യേണ്ടത്."
"ഡോക്ടറെ നാളെ രാവിലെ തന്നെ കാണു.എന്നിട്ടു തീരുമാനിക്കാം"
സിസ്റ്റർ ഇതാണെന്റെ ഫോൺ നമ്പർ.രാത്രി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കൂ.മോളെ ഞാൻ റൂമിലേക്ക്‌ കൊണ്ട് പൊയ്ക്കൊള്ളാം.
"ഒകെ"
അവർ അടുത്ത ബെഡിലേക്കു നടന്നു.
"മീര ഇന്ന് ഞാൻ മോളെ റൂമിലേക്ക്‌ കൊണ്ടുപോകാം.നാളെ രാവിലെ തന്നെ നമുക്ക് എറണാകുളത്തെക്കു ഷിഫ്റ്റ് ചെയ്യാം .ഏതെങ്കിലും നല്ല ഹോസ്പിറ്റലിൽ ട്രീറ്റു ചെയ്യാം. കാലു മുറിക്കേണ്ടിവരില്ല"
"വേണ്ടാ കണ്ണേട്ട.എനിക്കതിനുള്ള അർഹതയില്ല
എന്റെ മോളെ ഉപേക്ഷിക്കാതിരുന്നാൽ മതി.ഞാൻ ഇതെല്ലാം അനുഭവിക്കുവാൻ വിധിക്കപ്പെട്ടവളാണ്‌.ഇനിയെനിക്കു ധൈര്യമായി യാത്രയാവാം"
"നോ മീര അങ്ങനെയൊന്നും ചിന്തിക്കരുത്.അതിനുള്ള കുഴപ്പമൊന്നും തനിക്കില്ല.പിന്നെ പരിഹാരമില്ലാത്ത പ്രശ്നമില്ലല്ലോ.എല്ലാം ശരിയാകും."
വിളറിയ ഒരു ചിരിയായിരുന്നു അവളുടെ പ്രതികരണം
ഞാൻ മോളുമായി റൂമിലേക്കിറങ്ങി.പോകുന്നവഴി അവൾക്കു ആവശ്യമുള്ളഡ്രസ്സുകൾ വാങ്ങി. അവൾക്കിഷ്ടപ്പെട്ട ഭക്ഷണം വാങ്ങിനല്കി.
ഒരു വയസുള്ളപ്പോൾ എനിക്ക് നഷ്ടപെട്ടവൾ എട്ടു വർഷങ്ങൾക്കു ശേഷം തിരികെ വന്നിരിക്കുന്നു
ഏതൊരച്ഛനും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹുർത്തം .
അമ്മു ഉറങ്ങിയ ശേഷം ഒരു സിഗരറ്റും പുകച്ചുകൊണ്ടു ഞാൻ ബാൽകണിയിലേക്കു ചെന്നു.
ജീവിതത്തിൽ എവിടെയാണ് പിഴച്ചത്. എന്തിനായിരുന്നു അവൾ തന്നെ ഉപേക്ഷിച്ചു പോയത്
രാജ്യത്തെ വലിയ സ്വകാര്യ ബാങ്കിങ് ശൃംഖലയുടെ മാനേജ്മെന്റ് പടവുകൾ ഒന്നൊന്നായി കയറുമ്പോൾ ബാല്യത്തിൽ താനും അമ്മയും അനുഭവിച്ച ദാരിദ്ര്യവും കഷ്ടപ്പാടും തന്റെ ഭാര്യയും ഭാവി തലമുറയും അനുഭവിക്കരുത് എന്ന ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളൂ. അതു കൊണ്ടു തന്നെ തനിക്കൊരു റൊമാന്റിക് ഹീറോ ആകുവാൻ കഴിയുമായിരുന്നില്ല.തന്റെയും മീരയുടടേയും പേരിൽ ബാങ്ക് ബാലൻസ്‌ കുന്നുകൂടുമ്പോഴും അവളുടെ ചെറിയ ചെറിയ ഇഷ്ടങ്ങൾ കാണാനോ
സാധിച്ചു
കൊടുക്കാനോ കഴിഞ്ഞില്ല.അവൾ ആഗ്രഹിച്ചപ്പോഴൊന്നും അവളുടെ അടുത്തിരിക്കുവാൻ കഴിഞ്ഞില്ല.ഒഫീഷ്യൽ ടൂറുകളും രാത്രിവരെയുള്ള മീറ്റിംഗുകളുമെല്ലാം തങ്ങൾക്കിടയിലെ ദൂരം കൂട്ടിയതെയുള്ളൂ.
മൂന്നു വർഷങ്ങൾ .ഒരിക്കൽ പോലും പരസ്പരം മനസ്സിലാക്കാൻ സാധിച്ചില്ല. കഥകളെയും കവിതകളെയും സ്നേഹിച്ച പെണ്കുട്ടിക്ക് ജീ വിതമെന്നാൽ ധന സമ്പാദനം മാത്രമായി കരുതിയ താനുമായി ചേർന്നുപോകാൻ കഴിഞ്ഞില്ല.അതിനിടയിലേക്കാണ്‌ കുളം കലക്കി മീൻ പിടിക്കുവാനായി അവൻ എത്തിച്ചേർന്നത്.അങ്ങിനെ ഒരു ദിവസം ഒരു കത്തുമെഴുതി വച്ചു കുഞ്ഞിനേയും കൊണ്ട് വീട്ടിലെ ഡ്രൈവറോടൊപ്പം അവൾ ഇറങ്ങി പോയപ്പോൾ തനിക്കു നഷ്ടപ്പെട്ടത് തന്റെ ജീവിതം തന്നെയായിരുന്നു. മനോനില തകർന്നു പോയി.ബാങ്കിൽ നിന്നും നീണ്ട അവധിയെടുത്തു.
ഭാര്യ മറ്റൊരുവന്റെ കൂടെ ഒളിച്ചോടി പോയവന് സമൂഹത്തിലുള്ള സ്ഥാനം തിരിച്ചറിഞ്ഞു.
'കഴിവ് കെട്ടവൻ'
'മണ്ണുണ്ണി'
'ഒരു പെണ്ണിനെ തൃപ്തിപ്പെടുത്തുവാൻ കഴിവില്ലാത്തവൻ'.എല്ലാവരും തന്നെ പുച്ഛത്തോടെ നോക്കുന്നത് പോലെ.
അവൾ പോയിക്കഴിഞ്ഞപ്പോഴാണ് അവളെ താൻ
എത്രമാത്രം സ്നേഹിച്ചിരുന്നു എന്നു മനസ്സിലാക്കിയത്. കുഞ്ഞിനെയെങ്കിലും തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നു പലപ്പോഴും മോഹിച്ചിരുന്നു.മദ്യത്തിലാണ് അഭയം കണ്ടെത്തിയത്.
ഇടതടവില്ലാത്ത മദ്യപാനം ആരോഗ്യം നശിപ്പിച്ചു.വർഷങ്ങൾ നീണ്ട മരുന്നുകൾക്കും കൗൻസിലിങിനും ശേഷമാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നത്.
മെല്ലെ മെല്ലെ ഓരോന്നായി തിരിച്ചു പിടിക്കുകയായിരുന്നു.
രാവിന്റെ ഏതോ യാമത്തിൽ കസേരയിൽ ഇരുന്നു തന്നെ ഉറങ്ങിപ്പോയി.
മൊബൈലിന്റെ നിർത്താതെയുള്ള ശബ്ദമാണ് ഉറക്കത്തിൽ നിന്നും ഉണർത്തിയത്.
"മീരയുടെ ഭർത്തവല്ലേ . പെട്ടന്നു വരണം" നഴ്‌സിന്റെ വാക്കുകൾക്ക് കിതപ്പുണ്ടായിരുന്നു.
ഉടനെ മോളേയും കൂട്ടി ഹോസ്പിറ്റലിലേക്ക് ചെന്നു.
മീരയുടെ കട്ടിൽ ശൂന്യമായിരുന്നു.
അപ്പോഴേക്കും നഴ്‌സ് ഓടിവന്നു.സർ അവരിന്നലെ രാത്രി ഓവറായി പെയിൻ കില്ലേഴ്‌സ് കഴിച്ചു .'സൂയിസൈഡ്.വെളുപ്പിന് മരുന്നു കൊടുക്കുവാൻ വന്നപ്പോൾ മരിച്ചുകിടക്കുകയായിരുന്നു. ഇപ്പോൾ നഴ്സിങ് റൂമിനു സമീപത്തുള്ള മുറിയിൽ കിടത്തിയിരിക്കുകയാണ്.പോസ്റ്റുമോർട്ടം നടത്തണം.പോലീസിൽ അറിയിച്ചിട്ടുണ്ട്."
ഞാൻ അമ്മുവിനെ ചേർത്തു പിടിച്ചു കൊണ്ട് മെല്ലെ അവളുടെ സമീപത്തേക്ക് നടന്നു.
കണ്ടാൽ ഉറങ്ങുകയാണെന്നെ തോന്നു. അവളുടെ മുഖം ശാന്തമായിരുന്നു.തന്റെ മകളെ അർഹതപ്പെട്ടവന്റെ കയ്യിൽ ഏല്പിച്ചതിന്റെ
നിർവൃതി ആ മുഖത്തു ദൃശ്യമായിരുന്നു.
ശുഭം
Written by Rajeev R Panicker

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo