നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആല ( ചെറുകഥ)


രാവിലെ റോഡിൽ നല്ല തിരക്കായിരുന്നു.
കഴക്കൂട്ടം കഴിഞ്ഞു വെട്ടുറോഡ്‌ ട്രാഫിക് സിഗ്നലിൽ എത്തിയപ്പോൾ ചുവപ്പു വീണു. ഡ്രൈവർ വണ്ടി നിർത്തി.
സിഗ്നലിൽ അക്കങ്ങൾ അറുപതു മുതൽ താഴേക്കു സഞ്ചരിച്ചു കൊണ്ടിരുന്നു.
റോഡരികിൽ വലതുഭാഗത്തു കൃഷിഭവനു മുന്നിലെ പടർന്നു പന്തലിച്ച മരച്ചുവട്ടിൽ ഒരു സ്ത്രീ നിലത്തു ഇരിക്കുന്നുണ്ടായിരുന്നു.
അവർക്കരികിലായി സാരി കൊണ്ടുണ്ടാക്കിയ തൊട്ടിലിൽ ഒരു കുഞ്ഞ് ഉറങ്ങുന്നുണ്ട്. മുഷിഞ്ഞ വേഷത്തിൽ മറ്റൊരു പെൺകുട്ടിയും സ്ത്രീയുടെ അരികിലുണ്ട്. നാലോ അഞ്ചോ വയസ്സ് പ്രായം വരുന്ന പെൺകുട്ടി, നിറം മങ്ങിയ മിനുക്കുകൾ നിറഞ്ഞ ചെറിയ പാവാടയും ജാക്കറ്റും ധരിച്ചിരിക്കുന്നു. ദിവസങ്ങളായി നനയാതെ പാറിപ്പറന്ന ചെമ്പിച്ച തലമുടി. അവൾ നിലത്തു ഇരുകാലുകളും കുന്തിച്ചിരിക്കുകയായിരുന്നു. ഒരു കൈ കൊണ്ടു നീളത്തിലുള്ള ഇരുമ്പു കമ്പിയുടെ അറ്റത്തു പിടിച്ചു ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നുണ്ട്.
നീളത്തിലുള്ള കമ്പിയുടെ അറ്റത്തെ മണൽപ്പുറ്റ് പോലെ ഉയർന്ന ഭാഗത്തു നിന്നു പുക ഉയരുന്നു. ഇടയ്ക്കു കാറ്റു വീശുമ്പോൾ പുകയോടൊപ്പം തീക്കനലുകളും പറന്നു. നീളത്തിലുള്ള ഒരു ഇരുമ്പ് ചവണ കൊണ്ട് ആ സ്ത്രീ മണൽപ്പുറ്റിനുള്ളിൽ നിന്നും ഒരു പാത്രം പുറത്തെടുത്തു. തീയിൽ വെന്തുരുകിയ ഏതോ ഒരു ലോഹം അതിനുള്ളിൽ ഉണ്ട്. അവൾ അതു ശ്രദ്ധയോടെ അടുത്തൊരു മണൽ കൊണ്ടു നിർമ്മിച്ച ആകരണത്തിനകത്തേക്കു ഒഴിച്ചു.

സിഗ്നൽ പൂജ്യത്തിലെത്തിയിരുന്നു.
ഡ്രൈവർ കാർ മുന്നോട്ടെടുത്തു.
പുറകിൽ ഇരുന്ന അയാൾക്കു കാഴ്ച്ച കണ്ടു പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
ഇനിയതു തണുത്തുറയുമ്പോൾ മൺപ്പുറ്റിനകത്ത് രൂപങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകും.
അയാൾ അതു ഓർത്തു.
അയാൾ ഇന്നു നാട്ടിലെ പ്രമാണിയാണ്.
അനവധി സ്ഥാപനങ്ങൾ സ്വന്തമായുണ്ട്.
സ്വന്തം നാട്ടിൽ പുതിയതായി ആരംഭിക്കുന്ന സ്ഥാപനത്തിലേക്കു ജോലിക്കാരെ വേണം.
ഇന്നൊരു ഇൻ്റർവ്യൂ നടക്കുകയാണ്.
അപ്രതീക്ഷിതമായിട്ടായിരുന്നു. അയാൾക്കു മുന്നിലേക്ക് അന്നത്തെ ദിവസം അയാളും കയറി വന്നത്. രണ്ടുപേർക്കും പ്രായം അൻപതിലേറെ കഴിഞ്ഞിരിക്കുന്നു. ഒരാൾക്കു തല മുഴുവൻ കഷണ്ടി കയറിയും, മറ്റേയാൾ നരച്ച തലമുടികളാൽ സമൃദ്ധവുമായിരുന്നു.
രണ്ടുപേരും വിശേഷങ്ങൾ പങ്കുവച്ചു.
ചിരിച്ചു, സന്തോഷിച്ചു, പിരിഞ്ഞു.
അയാളുടെ സന്ദർശനം അയാളിൽ പഴയ ഓർമ്മകളുണർത്തി.

വർഷങ്ങൾക്കു മുൻപായിരുന്നു. അവർ രണ്ടുപേരും ജോലി തേടി വിദേശനാട്ടിൽ എത്തിയത്. ഇൻ്റെർവ്യൂ നടക്കുന്ന മുറിയുടെ പുറത്തു അവർ കാത്തു നിന്നു.രണ്ടുപേരെയും ഒരുമിച്ചു അകത്തേക്കു വിളിച്ചു. ഇൻ്റെർവ്യൂ ബോർഡിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. പാൽ പോലെ തൂവെള്ള വസ്ത്രം ധരിച്ചു, തലയിൽ വട്ടത്തിലൊരു കറുത്ത വളയവുമായി അയാൾ, മുന്നിലെ ഫയലുകളിൽ
മുഖം പൂഴ്ത്തി ഇരിക്കുകയായിരുന്നു.
"എന്താ നിങ്ങളുടെ പേര്?"
അയാൾ ചോദിച്ചു. അവർ പേരുകൾ പറഞ്ഞു.
കൈയ്യിൽ ഉണ്ടായിരുന്ന ഫയലുകൾ മേശപ്പുറത്തു വച്ചു. അയാൾ അതെടുത്തു തുറന്നു പരിശോധിച്ചു, തിരികെ മടക്കി.
ഫയൽ തിരികെ നൽകാൻ നേരം മുഖമുയർത്തി നോക്കി രണ്ടുപേർക്കും ഒരേ ചിരി സമ്മാനിച്ചു.
ആശംസകൾ നേർന്നു.
ജോലി സ്ഥലത്തേക്കു അയച്ചു.

ജോലി സ്ഥലത്തു എത്തിയപ്പോൾ അവർക്കു രണ്ടുപേർക്കും ആശ്വാസമായി. ജോലിക്കാരെ നിയന്ത്രിക്കുന്നതു സ്വന്തം നാട്ടുകാരനും, സ്വന്തം ഭാഷ സംസാരിക്കുന്നവനും ആയിരുന്നു.
അവർ സന്തോഷത്തോടെ അയാളുടെ മുന്നിലെത്തി. ഫയലുകൾ നൽകി.
അതുവാങ്ങി അയാൾ മാതൃഭാഷയിൽ തന്നെ അവരോടു പേരുകൾ ചോദിച്ചു.
അവർ പേരുകൾ പറഞ്ഞു. അയാൾ മുഖം ഉയർത്തി രണ്ടുപേർക്കും രണ്ടു ചിരികൾ വീതംവച്ചു നൽകി. രണ്ടുപേരെയും രണ്ടു സ്ഥലത്തേക്കു ജോലിക്കു പറഞ്ഞയച്ചു.
അവർ ചെന്നെത്തിയിടത്തും ഒരു നേതാവ് ഉണ്ടായിരുന്നു. അയാളും ഇൻറർവ്യൂ നടത്തി.
രണ്ടു ചിരി രണ്ടുപേർക്കും വീതം വച്ചു നൽകി.
ഒരാളെ കൂടെ നിർത്തി, ഒരാളെ പുറത്തെ ജോലിയ്ക്കായും പറഞ്ഞയച്ചു.

വർഷങ്ങൾ കഴിഞ്ഞു. അവർ നാട്ടിൽ  തിരികെയെത്തി. ഇന്നതിൽ ഒരാൾ ഇൻ്റെർവ്യൂ ബോർഡിൽ ഇരിക്കുകയാണ്. ഇൻ്റെർവ്യൂവിനു
പുറത്തു ഫയലുകളുമായി കാത്തു നിൽക്കുന്ന രണ്ടു യുവാക്കളിൽ അയാളുടെ കണ്ണുകളുടക്കി. സി സി ടി വി ക്യാമറയിലൂടെ അയാൾ അവരെ നിരീക്ഷിച്ചു. ഒരേ നിറമുള്ള ഫയലുകൾ അവരുടെ കൈകളിൽ ഉണ്ട്.അവർ ചിലപ്പോൾ ഒരു വീട്ടിൽ നിന്നു വന്നവരായിരിക്കും, അവരുടെ ഫയലുകളിൽ അച്ഛനും, അമ്മയുംഒന്നായിരിക്കും അവരുടെ പേരുകൾ പോലെ ഇവരുടെ പേരുകൾക്കും രണ്ടു നിറമുണ്ടായിരിക്കും
രണ്ടു മുഖസാദൃശ്യങ്ങളും അവർ സഹോദരങ്ങളെന്നു പറയുന്നുണ്ട്.
സാദൃശ്യം മുഖത്തു മാത്രമായിരിക്കുമോ?
അവരെ രണ്ടു പേരെയും ഒരുമിച്ചാണു അയാൾ ഇൻ്റെർവ്യൂ മുറിയിലേക്കു വിളിപ്പിച്ചത്.
രണ്ടു യുവാക്കൾ അകത്തേക്കു കയറി വന്നു.
ഫയലുകൾ മേശപ്പുറത്തു വച്ചു.
"നിങ്ങളുടെ പേരെന്താണ്?" അയാൾ ചോദിച്ചു.
രണ്ടുപേരുകളും കേട്ടു, അയാൾ മുഖം ഉയർത്തി.
അയാളുടെ ചിരി രണ്ടുപേർക്കുമായി അളവു കൂട്ടിയും, കുറച്ചും വീതം വച്ചു നൽകി.

തിരികെ വരുമ്പോഴും സിഗ്നലിൽ കാർ നിന്നു.
ഞാൻ മരച്ചുവട്ടിലേക്കു നോക്കി.
തൊട്ടിൽ ശൂന്യമായിരുന്നു.
സിഗ്നലിൽ കൂടി നിൽക്കുന്ന വാഹനങ്ങളുടെ കണ്ണാടികളിലെല്ലാം, ആ സ്ത്രീയും പെൺകുട്ടിയും മുട്ടുന്നുണ്ട്. ആരും തുറക്കുന്നില്ല. ഒന്നിനു പുറകെ ഒന്നായി അവർ എൻ്റെ കാറിനരികിലെത്തി. അവളുടെ ഇടുപ്പിൽ മൂക്കൊലിപ്പുമായി ഒരു ചെറിയ കുട്ടി ഇരിക്കുന്നു. അവളുടെ കൂടെ നടക്കുന്ന ചെറിയ പെൺകുട്ടിയുടെ കൈയ്യിൽ കുറെ ശില്പ്ങ്ങൾ ഉണ്ടായിരുന്നു.പല പല വർണ്ണങ്ങളിലായി
വെള്ളി നിറത്തിലും,സ്വർണ്ണ നിറത്തിലുമുള്ളത്.
എല്ലാം ദൈവങ്ങൾ തന്നെയായിരുന്നു.
പല വർണ്ണങ്ങളിലുള്ള പല വിലയ്ക്കു വിൽക്കപ്പെടുന്ന ദൈവങ്ങൾ.
ആ സ്ത്രീ കാറിൽ മുട്ടുന്നുണ്ട്.
അയാൾ കണ്ണാടി താഴ്ത്തി.
"സാറേ ഒരു കടവുള രൂപം വാങ്ങുങ്കോ
വില കമ്മിയാറുക്ക്." ഒരു ശില്പം അവൾ കാറിനുള്ളിൽ പുറകിലേക്കു നീട്ടി
ആ ശില്പത്തിനു അയാളുടെ മുഖമായിരുന്നു.
അതെങ്ങനെ ഒരേ ആലയിൽ വെന്തുരുകുകയും ഒരേ ആകരണത്തിനുളളിൽ രൂപപ്പെടുകയും ചെയ്യുന്ന ശിൽപ്പങ്ങൾക്കു പല വർണ്ണങ്ങളും, പല വിലകളും ഉണ്ടാകുന്നു.
സിഗ്നൽ വീണു. ഞാൻ കാർ മുന്നോട്ടെടുത്തു.
അവർ പുറകിലെ കാഴ്ച്ചയായി മറഞ്ഞു കൊണ്ടിരുന്നു.
ജെ...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot