നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മകൾ | Rajeev R Panicker


 ബാങ്കിൽ നിന്നും പുറത്തിറങ്ങുമ്പോൾ സന്ധ്യയായിരുന്നു. വല്ലാത്ത തലവേദന.
ഗുളിക വാങ്ങാമെന്നു കരുതി ഹോസ്പിറ്റലിന്റെ മുന്നിലുള്ള മെഡിക്കൽ ഷോപ്പിലേക്ക് കയറി.
മൂന്നു ദിവസമായി ഈ ടൗണിൽ എത്തിയിട്ട്. ബാങ്കിന്റെ ടൌൺ ബ്രാഞ്ചിലെ ഓഡിറ്റിംഗിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. നിജസ്ഥിതി കണ്ടെത്തുകയായിരുന്നു ഈ വരവിന്റെ ഉദ്ദേശം.കണക്കെല്ലാം കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ്.ഒരാഴ്‌ചയെങ്കിലും വേണ്ടിവരും എല്ലാം ഒന്നു ശരിയാവാൻ. തലവേദനക്കുള്ള ഗുളികയും വാങ്ങി കാറിന്നടുത്തേക്കു നടക്കുമ്പോൾ ആരോ ഷർട്ടിൽ പിടിച്ചു വലിക്കുന്നത് പോലെ തോന്നി.തെല്ലൊരീർഷ്യയോടെ ഞാൻ തിരിഞ്ഞു നോക്കി. എട്ടോ ഒന്പതോ വയസ്സുള്ള ഒരു പെങ്കുട്ടി.മുഷിഞ്ഞ വസ്ത്രങ്ങളും പാറിപ്പറന്ന മുടിയുമെല്ലാം അവളെ ഒരു നാടോടി ബാലികയെ പോലെ തോന്നിപ്പിച്ചു.
"എന്തു വേണം"പരുഷമായാണ് ഞാൻ ചോദിച്ചത്
"സാറേ അമ്മക്ക് മരുന്നു മേടിക്കാൻ കുറച്ചു കാശു തരോ"
അവൾ തന്റെ കയ്യിലെ കുറിപ്പടി എനിക്കുനേരെ നീട്ടി.
"അമ്മക്കെന്തു പറ്റി"
'അമ്മ ആശൂത്രിയിലാ
മരുന്നു കിട്ടിയില്ലേല് 'അമ്മ മരിച്ചു പോകൂന്നാ ഡോട്ടറു പറഞ്ഞത്.എന്റെ കയ്യിൽ കാശില്ല.
ഒരു നിമിഷം ഞാനാകെ വല്ലാതായി.
അവളുടെ കയ്യിൽ നിന്നും ആ കടലാസ് വാങ്ങി നോക്കി.ശരിയാണ് ഹോസ്പിറ്റലിലെ ചീട്ടാണ്.ആ കുറിപ്പടിയുമായി ഞാൻ മെഡിക്കൽ ഷോപ്പിലേക്ക് കയറി.
"ചേട്ടാ ഈ മരുന്നു എന്തിനുള്ളതാ"
"സാറേ ആ കൊച്ചിന്റെ തള്ള കാലൊടിഞ്ഞു ആശുപത്രിയിൽ കിടപ്പുണ്ട്.ഒന്നു രണ്ടു തവണ ഞാൻ മരുന്നു വെറുതെ കൊടുത്തു. എപ്പഴും ഫ്രീ കൊടുത്താ പിന്നെ നമ്മളീ കടേം തുറന്നിരുന്നിട്ടു കാര്യമില്ല"
"എത്ര രൂപാ ആകും'
"ആയിരത്തിഎണ്ണൂറ് രൂപ"അയാൾ കൂട്ടിനോക്കിയിട്ടു പറഞ്ഞു."
"എന്റെ ലാഭം വേണ്ട"
"അതു സാരമില്ല.മരുന്നെടുത്തോളൂ".രണ്ടായിരം രൂപ അയാളെ ഏൽപിച്ചശേഷം
മരുന്നു കിറ്റ് ആ കുട്ടിയുടെ കയ്യിൽ കൊടുത്തു.അപ്പോൾ മനസ്സിലൊരു ചിന്തയുദിച്ചു ആ അമ്മയെ ഒന്നു കണ്ടാലോ.ഇത്ര സ്നേഹമതിയായ ഒരു മകളെ കിട്ടിയ ആ 'അമ്മ എത്ര ഭാഗ്യവതി ആയിരിക്കും.
മോളെ ഞാനും നിന്റെ കൂടെ വരാം.നിന്റെ അമ്മയെ എനിക്കും ഒന്നു കാണാമല്ലോ.
അവൾ അത്ഭുതത്തോടെ എന്നെ നോക്കി.പിന്നെ എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് നടന്നു."മോളുടെ പേരെന്താ".
"അമൃത,അമ്മൂന്ന 'അമ്മ വിളിക്കാറ്"
ഒരു നിമിഷം മനസ്സിൽ എങ്ങോ ഒരു നീറ്റൽ അനുഭവപ്പെട്ടു.
തന്റെഅമ്മു .
അവൾക്കും ഏതാണ്ട് ഇതേ പ്രായമായിരിക്കും. ഇപ്പോൾ എവിടെയാണാവോ.
"അമ്മക്കെന്തുപറ്റിയത"
'കാറിടിച്ചതാ.കാലൊടി
ഞ്ഞു. മരുന്നു വാങ്ങാൻ കാശില്ല. 'അമ്മ ജോലിക്കു പോയാലാ പൈസ കിട്ടൂ"
"മോൾടെ അച്ഛൻ എവിടെയാ"
"അതെന്റെ
അച്ഛൻ അല്ല. അയാൾചീത്തയ.എന്നും എന്നേം,അമ്മേനേം തല്ലും.ഒരു ദിവസം അയാളുകാണാതെ ഞങ്ങളു പോന്നു.
ഇപ്പൊ ഞാനും അമ്മേം ഒറ്റക്കാ"
അപ്പോഴേക്കും ഞങ്ങൾ വാർഡിൽ എത്തിയിരുന്നു. അവൾ മരുന്നുമായി അമ്മയുടെ കട്ടിലിനു സമീപത്തേക്കോടി.
അവളുടെ പുറകെ ഞാൻ നടന്നു.
മുറിയുടെ മൂലക്കായിട്ട കട്ടിലിൽ ഒരു സ്ത്രീ രൂപം കിടന്നിരുന്നു.വലതുകാൽ സ്റ്റാൻഡിൽ പൊക്കിവച്ചിട്ടുണ്ട്.
"അമ്മേ ഈ സാറാ മരുന്നു മേടിച്ചു തന്നത്"
ഒരു നിമിഷം അവർ എന്റെ നേരെ തിരിഞ്ഞു നോക്കി.
എല്ലും തോലുമായ ഒരു രൂപം
നല്ല പരിചയം തോന്നി
"മീരാ നീ "
ഒരു നിമിഷം ഞാൻ ഞെട്ടലോടെ വിളിച്ചു.
പാതി കൂമ്പിയ മിഴികളിലൂടെ അവൾ എന്നെ തിരിച്ചറിയാൻ
ശ്രമിച്ചു
"കണ്ണേട്ടൻ" അവളുടെ തളർന്ന കണ്ണുകൾ തിളങ്ങി.
"അപ്പോ അമ്മു നമ്മുടെ അമ്മു.അവളാണോ ഈ കുഞ്ഞ്"
അതേഎന്നവൾ തലയാട്ടി.അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകിയിറങ്ങി.
"നിനക്കെന്തു പറ്റി.എന്താ ഇങ്ങിനെയൊക്കെ"
"കണ്ണേട്ടാ ഞാൻ ദുഷ്ടയാണ്.ഭാഗ്യം കെട്ടവളാണ്.അന്ന് അവിടെ നിന്നു ഇറങ്ങി പോന്നത് മുതൽ എന്റെ കഷ്ടകാലം തുടങ്ങി.അയാൾക്ക്‌ വേണ്ടത് എന്റെ ആഭരണങ്ങളും ശരീരവും മാത്രമായിരുന്നു.എന്നും മദ്യപിച്ചു വന്ന് എന്നേം മോളേം ഉപദ്രവിക്കും.പിന്നെ പിന്നെ കൂട്ടുകാരെയും കൊണ്ടു വന്നു തുടങ്ങി.പലതവണ ആത്മഹത്യക്കു ശ്രമിച്ചതാ. പക്ഷെ മോളുടെ കാര്യമോർക്കുമ്പോൾ ജീവിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ഒരു ദിവസം അയാളുടെ ദൃഷ്ടികൾ എന്റെ അമ്മുവിൽ പതിച്ചപ്പോൾ ഞാൻ മോളുമായി അവിടെ നിന്ന് രക്ഷപെട്ടു. ഇവിടെ ഒരു തുണിക്കടയിൽ കഴിഞ്ഞ ആറുമാസമായി ജോലി ചെയ്യുകയായിരുന്നു.കഴിഞ്ഞ ആഴ്ച്ച റോഡ് മുറിച്ചു കടക്കുമ്പോൾ ഒരു കാറുവന്നിടിച്ചതാ .ആരൊക്കെയോ ഇവിടെ കൊണ്ടുവന്നിട്ടു.കയ്യിലുണ്ടായിരുന്ന പണമെല്ലാം തീർന്നു.അവൾ ആരുടെയൊക്കെയോ കാലു പിടിച്ചാ രണ്ടുദിവസമായിട്ടു മരുന്നു കൊണ്ട് വരുന്നത്..എന്റെ കാലു മുറിക്കേണ്ടി വരുമെന്നാ ഡോക്ടർ പറഞ്ഞതു്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ മോൾക്കെന്തു ഗതി വരും എന്നായിരുന്നു പേടി.ദൈവമാണ് കണ്ണേട്ടനെ ഇപ്പോഴിങ്ങോട്ടെത്തിച്ചത്"
"മോളെ അമ്മു '
"എന്റെ മോളെ " ഞാൻ അവളെ കയ്യിലെടുത്തു ഉമ്മവച്ചു.ഞങ്ങളുടെ സംസാരം കേട്ടു അവൾ അന്തം വിട്ടു നിൽക്കുകയായിരുന്നു."മോളെ ഇതാണ് നിന്റെ അച്ഛൻ .'അമ്മ പറഞ്ഞില്ലേ ഒരു ദിവസം അച്ഛൻ വരുമെന്ന്"
അവൾ അത്ഭുതത്തോടെ എന്നെ നോക്കി.നഴ്‌സ് മരുന്നു നൽകാനായി വന്നു.
"സിസ്റ്റർ മീരക്കെങ്ങിനെയുണ്ട്"
ഞാൻ അവരുടെ പുറകെ ചെന്നു.
"നിങ്ങൾ"
"അവൾ ...അവളെന്റെ ഭാര്യയാണ്"
"ഓ അങ്ങിനെയാണോ
അവരുടെ കണ്ടിഷൻ മോശമാണ്.കാൽ മുറിക്കേണ്ടി വരും.നല്ല വല്ല ഹോസ്പിറ്റലിലും കൊണ്ടു പോയാൽ ചിലപ്പോ മുറിക്കാതെ കഴിയും.ഇപ്പോൾ പെയിൻകില്ലേഴ്സിന്റെ ബലത്തിലാണ് വേദനയില്ലാതെ കിടക്കുന്നത്.
ഇവിടെ സൗകര്യങ്ങൾ പരിമിതമാണ്.അവരുടെ കയ്യിൽ കാശും ഇല്ല."
"കാശൊരു പ്രശ്‌നമല്ല സിസ്റ്റർ.ഞാൻ എന്താണ് ചെയ്യേണ്ടത്."
"ഡോക്ടറെ നാളെ രാവിലെ തന്നെ കാണു.എന്നിട്ടു തീരുമാനിക്കാം"
സിസ്റ്റർ ഇതാണെന്റെ ഫോൺ നമ്പർ.രാത്രി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കൂ.മോളെ ഞാൻ റൂമിലേക്ക്‌ കൊണ്ട് പൊയ്ക്കൊള്ളാം.
"ഒകെ"
അവർ അടുത്ത ബെഡിലേക്കു നടന്നു.
"മീര ഇന്ന് ഞാൻ മോളെ റൂമിലേക്ക്‌ കൊണ്ടുപോകാം.നാളെ രാവിലെ തന്നെ നമുക്ക് എറണാകുളത്തെക്കു ഷിഫ്റ്റ് ചെയ്യാം .ഏതെങ്കിലും നല്ല ഹോസ്പിറ്റലിൽ ട്രീറ്റു ചെയ്യാം. കാലു മുറിക്കേണ്ടിവരില്ല"
"വേണ്ടാ കണ്ണേട്ട.എനിക്കതിനുള്ള അർഹതയില്ല
എന്റെ മോളെ ഉപേക്ഷിക്കാതിരുന്നാൽ മതി.ഞാൻ ഇതെല്ലാം അനുഭവിക്കുവാൻ വിധിക്കപ്പെട്ടവളാണ്‌.ഇനിയെനിക്കു ധൈര്യമായി യാത്രയാവാം"
"നോ മീര അങ്ങനെയൊന്നും ചിന്തിക്കരുത്.അതിനുള്ള കുഴപ്പമൊന്നും തനിക്കില്ല.പിന്നെ പരിഹാരമില്ലാത്ത പ്രശ്നമില്ലല്ലോ.എല്ലാം ശരിയാകും."
വിളറിയ ഒരു ചിരിയായിരുന്നു അവളുടെ പ്രതികരണം
ഞാൻ മോളുമായി റൂമിലേക്കിറങ്ങി.പോകുന്നവഴി അവൾക്കു ആവശ്യമുള്ളഡ്രസ്സുകൾ വാങ്ങി. അവൾക്കിഷ്ടപ്പെട്ട ഭക്ഷണം വാങ്ങിനല്കി.
ഒരു വയസുള്ളപ്പോൾ എനിക്ക് നഷ്ടപെട്ടവൾ എട്ടു വർഷങ്ങൾക്കു ശേഷം തിരികെ വന്നിരിക്കുന്നു
ഏതൊരച്ഛനും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹുർത്തം .
അമ്മു ഉറങ്ങിയ ശേഷം ഒരു സിഗരറ്റും പുകച്ചുകൊണ്ടു ഞാൻ ബാൽകണിയിലേക്കു ചെന്നു.
ജീവിതത്തിൽ എവിടെയാണ് പിഴച്ചത്. എന്തിനായിരുന്നു അവൾ തന്നെ ഉപേക്ഷിച്ചു പോയത്
രാജ്യത്തെ വലിയ സ്വകാര്യ ബാങ്കിങ് ശൃംഖലയുടെ മാനേജ്മെന്റ് പടവുകൾ ഒന്നൊന്നായി കയറുമ്പോൾ ബാല്യത്തിൽ താനും അമ്മയും അനുഭവിച്ച ദാരിദ്ര്യവും കഷ്ടപ്പാടും തന്റെ ഭാര്യയും ഭാവി തലമുറയും അനുഭവിക്കരുത് എന്ന ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളൂ. അതു കൊണ്ടു തന്നെ തനിക്കൊരു റൊമാന്റിക് ഹീറോ ആകുവാൻ കഴിയുമായിരുന്നില്ല.തന്റെയും മീരയുടടേയും പേരിൽ ബാങ്ക് ബാലൻസ്‌ കുന്നുകൂടുമ്പോഴും അവളുടെ ചെറിയ ചെറിയ ഇഷ്ടങ്ങൾ കാണാനോ
സാധിച്ചു
കൊടുക്കാനോ കഴിഞ്ഞില്ല.അവൾ ആഗ്രഹിച്ചപ്പോഴൊന്നും അവളുടെ അടുത്തിരിക്കുവാൻ കഴിഞ്ഞില്ല.ഒഫീഷ്യൽ ടൂറുകളും രാത്രിവരെയുള്ള മീറ്റിംഗുകളുമെല്ലാം തങ്ങൾക്കിടയിലെ ദൂരം കൂട്ടിയതെയുള്ളൂ.
മൂന്നു വർഷങ്ങൾ .ഒരിക്കൽ പോലും പരസ്പരം മനസ്സിലാക്കാൻ സാധിച്ചില്ല. കഥകളെയും കവിതകളെയും സ്നേഹിച്ച പെണ്കുട്ടിക്ക് ജീ വിതമെന്നാൽ ധന സമ്പാദനം മാത്രമായി കരുതിയ താനുമായി ചേർന്നുപോകാൻ കഴിഞ്ഞില്ല.അതിനിടയിലേക്കാണ്‌ കുളം കലക്കി മീൻ പിടിക്കുവാനായി അവൻ എത്തിച്ചേർന്നത്.അങ്ങിനെ ഒരു ദിവസം ഒരു കത്തുമെഴുതി വച്ചു കുഞ്ഞിനേയും കൊണ്ട് വീട്ടിലെ ഡ്രൈവറോടൊപ്പം അവൾ ഇറങ്ങി പോയപ്പോൾ തനിക്കു നഷ്ടപ്പെട്ടത് തന്റെ ജീവിതം തന്നെയായിരുന്നു. മനോനില തകർന്നു പോയി.ബാങ്കിൽ നിന്നും നീണ്ട അവധിയെടുത്തു.
ഭാര്യ മറ്റൊരുവന്റെ കൂടെ ഒളിച്ചോടി പോയവന് സമൂഹത്തിലുള്ള സ്ഥാനം തിരിച്ചറിഞ്ഞു.
'കഴിവ് കെട്ടവൻ'
'മണ്ണുണ്ണി'
'ഒരു പെണ്ണിനെ തൃപ്തിപ്പെടുത്തുവാൻ കഴിവില്ലാത്തവൻ'.എല്ലാവരും തന്നെ പുച്ഛത്തോടെ നോക്കുന്നത് പോലെ.
അവൾ പോയിക്കഴിഞ്ഞപ്പോഴാണ് അവളെ താൻ
എത്രമാത്രം സ്നേഹിച്ചിരുന്നു എന്നു മനസ്സിലാക്കിയത്. കുഞ്ഞിനെയെങ്കിലും തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നു പലപ്പോഴും മോഹിച്ചിരുന്നു.മദ്യത്തിലാണ് അഭയം കണ്ടെത്തിയത്.
ഇടതടവില്ലാത്ത മദ്യപാനം ആരോഗ്യം നശിപ്പിച്ചു.വർഷങ്ങൾ നീണ്ട മരുന്നുകൾക്കും കൗൻസിലിങിനും ശേഷമാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നത്.
മെല്ലെ മെല്ലെ ഓരോന്നായി തിരിച്ചു പിടിക്കുകയായിരുന്നു.
രാവിന്റെ ഏതോ യാമത്തിൽ കസേരയിൽ ഇരുന്നു തന്നെ ഉറങ്ങിപ്പോയി.
മൊബൈലിന്റെ നിർത്താതെയുള്ള ശബ്ദമാണ് ഉറക്കത്തിൽ നിന്നും ഉണർത്തിയത്.
"മീരയുടെ ഭർത്തവല്ലേ . പെട്ടന്നു വരണം" നഴ്‌സിന്റെ വാക്കുകൾക്ക് കിതപ്പുണ്ടായിരുന്നു.
ഉടനെ മോളേയും കൂട്ടി ഹോസ്പിറ്റലിലേക്ക് ചെന്നു.
മീരയുടെ കട്ടിൽ ശൂന്യമായിരുന്നു.
അപ്പോഴേക്കും നഴ്‌സ് ഓടിവന്നു.സർ അവരിന്നലെ രാത്രി ഓവറായി പെയിൻ കില്ലേഴ്‌സ് കഴിച്ചു .'സൂയിസൈഡ്.വെളുപ്പിന് മരുന്നു കൊടുക്കുവാൻ വന്നപ്പോൾ മരിച്ചുകിടക്കുകയായിരുന്നു. ഇപ്പോൾ നഴ്സിങ് റൂമിനു സമീപത്തുള്ള മുറിയിൽ കിടത്തിയിരിക്കുകയാണ്.പോസ്റ്റുമോർട്ടം നടത്തണം.പോലീസിൽ അറിയിച്ചിട്ടുണ്ട്."
ഞാൻ അമ്മുവിനെ ചേർത്തു പിടിച്ചു കൊണ്ട് മെല്ലെ അവളുടെ സമീപത്തേക്ക് നടന്നു.
കണ്ടാൽ ഉറങ്ങുകയാണെന്നെ തോന്നു. അവളുടെ മുഖം ശാന്തമായിരുന്നു.തന്റെ മകളെ അർഹതപ്പെട്ടവന്റെ കയ്യിൽ ഏല്പിച്ചതിന്റെ
നിർവൃതി ആ മുഖത്തു ദൃശ്യമായിരുന്നു.
ശുഭം
Written by Rajeev R Panicker

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot