നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

LAUNDRY MAN (ചെറുകഥ)



താമി, നൊമ്പരത്തോടെ തല കുനിച്ചായിരുന്നു. മുറിയിൽ നിന്നിറങ്ങി പോയത്. അയാളുടെ കവിൾ വിങ്ങുന്നുണ്ടായിരിക്കും. ചുണ്ടുകൾക്കിടയിലൂടെ ചോര കിനിയുന്നതു ഞാൻ കണ്ടിരുന്നു. തമിഴ്നാട്ടുകാരനായ അയാളെ എല്ലാപേരും താമി എന്നു വിളിച്ചു. പ്രവാസി മുറികളിലെ ആഴ്ച്ചയിൽ രണ്ടുനേരമുള്ള അതിഥിയായിരുന്നു. അയാൾ.
താമിയെ ചുറ്റി എപ്പൊഴും സർഫിൻ്റെ മണമായിരുന്നു. എല്ലാ മുറികളും അയാൾക്കു പരിചിതമായിരുന്നു. മെലിഞ്ഞു ഉയരം കുറഞ്ഞ കറുത്ത നിറമുള്ള താമി. മദ്ധ്യവയസ്സു കഴിഞ്ഞ അയാൾ എപ്പോൾ മുറിയിലേക്കു കയറി വന്നാലും വിയർത്തൊലിച്ചിരിക്കും. താമിയെ ചുറ്റി എപ്പൊഴും സർഫിൻ്റെ മണമാണല്ലേ ഹസീ
ഒരു ദിവസം ബാലേട്ടൻ എന്നോടു ചോദിച്ചു.
പതിവുപോലെ സന്ധ്യാനേരം കഴിഞ്ഞു സർഫിൻ്റെ മണവുമായി താമി കയറി വന്നു. താമിയ്ക്കു മുറിയ്ക്കുള്ളിലെ സ്ഥലങ്ങൾ പരിചിതമാണ്. കട്ടിലിനു താഴെ പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയിട്ടിരിക്കുന്ന വിഴുപ്പു തുണികൾ അയാൾ തിരഞ്ഞു.

"ടാ താമി കഴിഞ്ഞ മാസം കൊണ്ടു പോയ എൻ്റെ തുണികൾ ഇതുവരെ തിരിച്ചു കിട്ടിയില്ല.
താനെതെടുത്ത് വീട്ടിൽ മക്കൾക്ക് ക്വാറിയർ അയച്ചോടേ"
ഇരുമ്പിൻ്റെ ഡബിൾ കട്ടിലിൽ മുകളിൽ കിടന്നു കൊണ്ടാണു വക്കാർ അതു ചോദിച്ചത്.
അവൻ മൊബൈലിൽ ഇയർഫോൺ കുത്തി ചെവിയിൽ വച്ചിട്ടുണ്ട്.

"തിരുമ്പാനിടുന്ന തുണികളിൽ അടിത്തുണികൾ പോടരുതെന്ന് ശൊല്ലിയിരുക്ക്.
അന്ത മാതിരി തുണി പോട്ടാൽ തിരുമ്പി കിട്ടാത് തമ്പി."  താമി പറഞ്ഞു.

"എന്നാലിനി തനിക്ക് അലക്കിയതിൻ്റെ പൈസ കിട്ടുമെന്നു വിചാരിക്കണ്ട." വക്കാറിൻ്റെ സ്വരം മാറിയിരുന്നു.

"തന്നില്ലെങ്കിൽ വേണ്ട തമ്പി. നിൻ്റെ മക്കൾക്കു പഠിക്കാനായി ഞാൻ ദാനമായി തന്നുവെന്നു കരുതിക്കോളാം"
താമി ചിരിച്ചു കൊണ്ടു തമാശയായാണു മറുപടി പറഞ്ഞത്. താമിയുടെ സംസാരം അങ്ങനെയാണ്.
വർഷങ്ങളോളമായി മുറിയിലെ തുണികൾ അലക്കാനെടുക്കുന്ന ആളായിരുന്നു താമി.
മുറിയിലേക്കു പുതിയ താമസക്കാരനായി എത്തി അധികനാളുകൾ ആയിട്ടില്ലാത്ത വക്കാർ അങ്ങനെ പ്രതികരിക്കുമെന്നു താമിയും, 
കരുതിയിരുന്നില്ല.
വക്കാർ മദ്യലഹരിയിലുമായിരുന്നു.
അവൻ അയാളുടെ കരണത്തടിക്കുമെന്നു ഞങ്ങളും പ്രതീക്ഷിച്ചില്ല. കട്ടിലിൽ നിന്നവൻ ചാടിയിറങ്ങി. പെട്ടെന്നൊരു ഒച്ച കേട്ടു.
താമിയുടെ കാലുകൾ പുറകിലേക വേച്ചുപോയി.
അപ്രതീക്ഷിതമായി കവിളത്തു വീണ അടിയിൽ അയാൾ അൽപ്പനേരം പകച്ചു നിന്നു. 
രണ്ടു കൈകളിലും മുറുകെ പിടിച്ചിരുന്ന വിഴുപ്പു തുണികൾ പിടി വിട്ടു തറയിൽ വീണിരുന്നു.
വീണ്ടും ചവിട്ടാനായി കാലുയർത്തിയ വക്കാറിനെ ഞാനും ജലാലും ചേർന്നു പിടിച്ചു നിർത്തി.

"എന്തു തെമ്മാടിത്തരമാടാ കാണിക്കുന്നെ.. 
അയാൾക്കു നിൻ്റെ അപ്പൻ്റെ പ്രായമില്ലേ" പിടിവലിക്കിടയിൽ പിറു പിറുത്ത ജലാലിനെ അവൻ തള്ളിമാറ്റി.

"ഹസീ നീ പിടിവിട് വിഴുപ്പലക്കാൻ വന്നവൻ വിഴുപ്പെടുത്തു സ്ഥലം വിടണം അല്ലാതെ ഇവിടെ നിന്നു ഡയലോഗടിക്കരുത്."
വക്കാർ ദേഷ്യം പൂണ്ടു എൻ്റെ പിടിവിടുവിക്കാൻ ശ്രമിച്ചു. പിടിവലിയിൽ അവൻ്റെ ഷർട്ടിൻ്റെ ബട്ടൺസ് പൊട്ടി എൻ്റെ കൈകളിൽ വന്നു.
നിലത്തു വീണു കിടന്ന തുണികളും എടുത്തു തല കുനിച്ചു മൗനമായി  താമി മുറിക്കു പുറത്തിറങ്ങി.

ഞാൻ നാട്ടിൽ പോകുന്നതിൻ്റെ തലേ ദിവസമായിരുന്നു. ഈ വഴക്കു നടന്നത്.
നാട്ടിലെത്തി അവധിക്കാലം കഴിയാറായിരുന്നു.
ഒരു ഊട്ടി യാത്രയിലെ തിരിച്ചുവരവിലാണ് ഞാൻ താമിയുടെ കഥ അവളോടു പറഞ്ഞത്.
പൊന്നു കഥയും കേട്ടു അവളുടെ മടിയിൽ മയങ്ങുന്നുണ്ടായിരുന്നു. നീണ്ട യാത്രയുടെ ക്ഷീണം മോളെ തളർത്തിയിരുന്നു. 
ഇന്നലെ രാത്രി അവൾ പലവട്ടം ശർദ്ദിച്ചു.
ചെറുതായി പനിച്ചും തുടങ്ങിയപ്പോഴായിരുന്നു.
ഞങ്ങൾ അടുത്തു കണ്ട ആശുപത്രിയിലേക്കു കാർ കയറ്റിയത്. ഡോക്ട്ടർ വരുന്നതിനായി മുറിയ്ക്കുള്ളിൽ കാത്തിരിക്കുമ്പോൾ,
പുറത്തു നേർത്ത മഴ ചാറിത്തുടങ്ങിയിരുന്നു.
ചെറിയ ആശുപത്രിയാണെങ്കിലും ഡോക്ട്ടറുടെ മുറി മനോഹരമായിരുന്നു. ആ മുറിയ്ക്കുള്ളിൽ ഒരു പരിചിതഗന്ധം നിറഞ്ഞിരുന്നു. ഡോക്ട്ടർ ഇരിക്കുന്നതിൻ്റെ പുറകിലെ അലമാരയിൽ ഭംഗിയായി അടുക്കിയ പുസ്തകങ്ങൾ, മേശപ്പുത്ത് ഇട്ടിരുന്ന കണ്ണാടി ഗ്ലാസ്സിനടിയിൽ ഊട്ടിയിലെ വിവിധ തരം ചിത്രങ്ങൾ, മുറിയിലെ ചുവരുകളിൽ അനവധി ഫ്രെയിം ചെയ്ത ചിത്രങ്ങൾ, കൽപ്പന ചൗള, ഇന്ദിര ഗാന്ധി തുടങ്ങി അനേകം ചിത്രങ്ങൾ.
വെള്ള നിറത്തിലെ ജനൽക്കർട്ടനുകൾ. കാറ്റിൽ  ഇളകുന്നുണ്ടായിരുന്നു. ഡോക്ടർ മുറിയിലേക്കു കയറി വന്നു. തുറന്നു കിടന്ന ജനലിൻ്റെ ഒരു പാളി ചേർത്തടച്ചു കുറ്റിയിട്ടു.
ഇരുപത്തഞ്ചു വയസ്സോളം പ്രായമുള്ള ഒരു പെൺകുട്ടി ആയിരുന്നു. ഡോക്ട്ടർ. 
ആ പെൺകുട്ടിയെ എനിക്കു നല്ല മുഖപരിചയമുള്ളതായി തോന്നി.
പൊന്നുവിനെ പരിശോധിച്ചു. മരുന്നു കുറിച്ചു.
"സാരമില്ല ഇന്നിനി രാത്രി യാത്ര വേണ്ട ഇവിടെ കിടന്നു രാവിലെ പോയാൽ മതി"
ഡോക്ടർ ചിരിച്ചു കൊണ്ടു പറഞ്ഞു.
മേശവലിപ്പിൽ നിന്നു ഒരു മിട്ടായിയും എടുത്തു അവർ പൊന്നുവിൻ്റെ കൈയ്യിൽ കൊടുത്തു.
"ശരി ഡോക്ടർ "
നന്ദി പറഞ്ഞു ഞങ്ങൾ തിരികെ ഇറങ്ങി. വാതിൽപ്പാളിയുടെ ഇരുവശത്തെ ചുവരുകളിലും രണ്ടു ചിത്രങ്ങൾ ഫ്രയിം ചെയ്തു വച്ചിരുന്നു. അതും നോക്കി നിന്ന എന്നെ നഴ്സ് വന്നു വിളിച്ചു. "വരൂ തങ്ങാനുള്ള മുറി കാണിച്ചു തരാം."
അടുത്ത ദിവസം രാവിലെ പോകാൻ നേരം ഡോക്ട്ടറെ ഒന്നു കൂടെ കാണാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല. ഡോക്ട്ടർ ഡ്യൂട്ടി കഴിഞ്ഞു പോയിരുന്നു.

അവധിക്കാലം കഴിഞ്ഞു ഞാൻ തിരികെയെത്തി.
മുറിയിൽ ഒന്നിനും ഒരു മാറ്റവുമില്ല.
എല്ലാം പതിവുകൾ തന്നെയായിരുന്നു.
എല്ലാപേരും ഫോണിലൂടെ ജീവിക്കുകയായിരുന്നു
ബാലേട്ടൻ പതിവു പോലെ  സിലബസ്സും ഉപദേശങ്ങളുമായി മകളെ ഫോണിലൂടെ പഠിപ്പിക്കുന്നുണ്ട്.
"എൻ്റെ ബാലേട്ടാ ഇങ്ങള് കുറച്ചു നേരം ആ ചേച്ചിയോടു കൂടെ സുഖമാണോ? ആഹാരം കഴിച്ചോ എന്നൊക്കെ ഒന്നു ചോദിച്ചേനു കേൾക്കാനുള്ള കൊതി കൊണ്ടാണ്.. "
ഞാൻ തമാശ പറഞ്ഞപ്പോൾ ബാലേട്ടൻ ചിരിച്ചു.
"ഇജ്ജ് തിരിച്ചെത്തിയാ പഹയാ?"
ബാലേട്ടൻ തിരിച്ചടിച്ചു.
ജലാൽ വീടുപണിയുടെ, കട്ടയും, മണ്ണും പണിക്കൂലിയും മറ്റും പറഞ്ഞു ബീവിയോടു കയർക്കുന്നുണ്ട്. 
സുരേഷേട്ടൻ പിള്ളേരെ പുറത്തൊന്നും കളിക്കാൻ പോകരുത്, വെയിൽ കൊള്ളരുത് എന്നൊക്കെ പറഞ്ഞു പിള്ളേരെ വിരട്ടുന്നുണ്ട്.
ഒരു മാസം മുൻപു കല്ല്യാണം കഴിഞ്ഞ റിജു 
മൂടിപ്പുതച്ച കമ്പിളിയ്ക്കടിയിൽ കിടന്നു അടക്കം പറയുന്നു.അടക്കിപ്പിടിച്ച ചിരികളും കേൾക്കുന്നു.
അച്ചായിക്കൊരു ഉമ്മ താടാ എന്നു പറഞ്ഞൊരു അച്ഛൻ മകളെ ഫോണിലൂടെ കൊഞ്ചുന്നുണ്ട്.
വക്കാറിനെ മാത്രം കണ്ടില്ലല്ലോ?
ചിന്തിച്ചതെയുള്ളു.
വാതിൽ തുറന്നു വക്കാർ കയറി വന്നു.
"ങാ നീ വന്നോ ബലാലേ..
ഞാനാ ലാൻട്രി താമിയെ അന്വേഷിച്ചു പോയിരുന്നു. തുണി കൊണ്ടു വന്നില്ലെന്നേ
പിന്നെ നാളെ ഞാൻ എമർജൻസി നാട്ടിൽ പോകുന്നു. ചെറിയൊരു പ്രശ്നമുണ്ട്."

വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.
താമി അലക്കിയ തുണികളുമായി കയറി വന്നു.

''നിങ്ങളിതു എവിടെയാണ്?
ദേഷ്യത്തോടെ അവൻ അലക്കിയ തുണികൾ പിടിച്ചു വാങ്ങി.നിലത്തു കവറിൽ കെട്ടിയിട്ടിരുന്ന തുണിക്കെട്ട് അയാൾക്കരികിലേക്കു കാലുകൊണ്ടു തട്ടി നീക്കി.
അയാൾ കുനിഞ്ഞു അതെടുത്തു
നിവർന്നപ്പോഴായിരുന്നു എന്നെ കണ്ടത്.

"തമ്പീ നീ വന്തീങ്കളാ?" അയാൾ ചോദിച്ചു.
"ഞാനിപ്പൊ വന്നേയുള്ളു താമി. "

"പൊണ്ടാട്ടി, കൊളന്ത വീട്ടുക്ക് എല്ലാരും സൗഖ്യമായിരുക്കാ തമ്പി?"

"സൗഖ്യം, സൗഖ്യം "
മലയാളമറിയാമെങ്കിലും താമി ഇടയ്ക്ക് തമിഴ് പറയും. അയാളുടെ ഒച്ച ഇടറിയിരുന്നു. പഠിച്ചെടുത്തിരുന്ന അന്യഭാഷ മനസ്സു നൊന്തപ്പോൾ മറന്നു പോയിക്കാണും.
താമി കറ പുരണ്ട പല്ലുകാട്ടി ചിരിച്ചു, തലയാട്ടി അലക്കാനുള്ള തുണികളും എടുത്തിറങ്ങി. 
ഞാൻ പുറകെ ചെന്നു.

"താമീ.."ഞാൻ വിളിച്ചു. അയാൾ നിന്നു

"നാട്ടിൽ വച്ചു ഞങ്ങളൊരു യാത്ര പോയിരുന്നു.
തിരികെ വരുമ്പോൾ ഞങ്ങൾ ഡോക്ട്ടർ താമരയെ കണ്ടു."

അതു പറഞ്ഞപ്പോൾ അയാളുടെ നിറഞ്ഞിരുന്ന കണ്ണുകളിൽ മുത്തുകൾ തിളങ്ങി.
വയസ്സായി ചുളിവുകൾ വീണു ഞരമ്പുകൾ തെളിഞ്ഞു കാണുന്ന രണ്ടു കൈകളിലും വിഴുപ്പു തുണികളും തൂക്കി അയാൾ നിന്നു.
സോപ്പു വെള്ളത്തിൽ എപ്പൊഴും കുതിരുന്ന കൈവിരലുകൾ തണുത്തു മരവിച്ച പോലെ ആയിരുന്നു.അൽപ്പം പോലെ അഴുക്കു സൂക്ഷിക്കാത്ത മറ്റുള്ളവരുടെ അഴുക്കു വൃത്തിയാക്കുന്ന കൈവിരലുകൾ. അയാളുടെ കൈ വിരലുകൾ എന്നെ ഊട്ടിയിലെ ഡോക്ട്ടറുടെ മുറിയിലേക്കു കൊണ്ടുപോയി.
അവിടെ ഉണ്ടായിരുന്ന ചുവരിലെ ചിത്രം,
ഞാൻ അതു നോക്കി നിൽക്കുകയായിരുന്നു.
അപ്പോഴായിരുന്നു നഴ്സ് മുറിയിലേക്കു കയറി വന്നത്. ''വരൂ തങ്ങാനുള്ള മുറി കാണിച്ചു തരാം " 
എന്നു പറഞ്ഞു വിളിച്ചതും, ആ ചിത്രത്തിലെ ബന്ധത്തിൻ്റെ കഥ പറഞ്ഞതും.
ഞാൻ കുറെ നേരം വീണ്ടും ആ ചിത്രത്തിൽ തന്നെ നോക്കി നിന്നു. പരിചിതമായ മുഖം 
ഫോട്ടോയിലും അയാൾക്കൊരു നിറം മങ്ങിയ വേഷം തന്നെയായിരുന്നു. ഡോക്ട്ടർ പെൺകുട്ടി ഒരു കൈ കൊണ്ടു അയാളെ ചേർത്തു പിടിച്ചിരിക്കുന്നു. അവളുടെ തോളിലൂടെ ഇട്ടിരിക്കുന്ന അയാളുടെ കൈകളിലെ പിടച്ച ഞരമ്പുകൾ. അയാളുടെ കഴുത്തിലൂടെ മാല പോലെ അണിഞ്ഞ സ്റ്റതസ്കോപ്പ്.
പല്ലുകൾ കാണുന്ന വിധമുള്ള വിടർന്ന പുഞ്ചിരി. മനോഹരമായ ചിത്രം.
ഞാനോർക്കുന്നു.
ആ മുറിയ്ക്കുള്ളിൽ ഉണ്ടായിരുന്ന ഗന്ധം, സർഫിൻ്റെ മണമായിരുന്നു.

''ചേട്ടാ.. " ഞാൻ താമിയെ വിളിച്ചു.

''എന്താ പുള്ളേ..?"

"ചേട്ടനെ ഞാനൊന്നു കെട്ടിപ്പിടിച്ചോട്ടെ?"

അയാൾ  മറുപടി ഒന്നും പറഞ്ഞില്ല.

ഞാൻ ചോദിച്ചതു അയാൾക്കു മനസ്സിലായിട്ടുണ്ടാകില്ല.
വിയർത്തൊലിച്ച സർഫിൻ്റെ മണമുള്ള താമി.
ഞാനയാളെ കെട്ടിപ്പിടിച്ചു.
തിരികെ പുണരാൻ കഴിയാതെ അയാൾ രണ്ടു കൈയ്യിലും വിഴുപ്പു തുണികളുമായി നിന്നു.
അയാൾ നടന്നകലുന്നതും നോക്കി അൽപ്പനേരം ഞാൻ ആ ഇടനാഴിയിൽ നിന്നു.
വക്കാർ വന്നു തോളിൽ കൈയ്യിട്ടപ്പോഴാണ് 
ഞാൻ കാഴ്ച്ചയിൽ നിന്നുണർന്നത്.

"നീയെന്താടാ ആ ലാൻട്രി നാറിയെ തന്നെ നോക്കി നിൽക്കണെ?" അവൻ ചോദിച്ചു.

"നീയെന്തിനാ എമർജൻസിയായി നാട്ടീ പോണേന്ന് പറഞ്ഞെ?"
ഞങ്ങൾ തിരികെ മുറിയിലേക്കു നടന്നു.

''അതു എൻ്റെ പെങ്ങളെ കോളേജീന്ന് പുറത്താക്കി എന്തോ തല്ലു കേസ്സാണ് "
അവൻ പറഞ്ഞു.

"വക്കാറൂ.. ഞാൻ വിളിച്ചു.

"ഞാൻ നിനക്കൊരു കഥ പറഞ്ഞു തരട്ടെ?"
ഞാൻ ചോദിച്ചു.

"ങാ നിനക്കു വട്ടു തുടങ്ങിയാ നീ പറ കേൾക്കാം."

"ഇതൊരു അച്ഛൻ്റെയും മകളുടേയും കഥയാണ്.
ഒരു അച്ഛൻ മകളെ പഠിപ്പിച്ചു ഡോക്ട്ടറാക്കിയ കഥ. തലക്കെട്ട്,  LAUNDRY MAN."
വിരൽ കൊണ്ടു ഞാൻ അതു വായുവിൽ എഴുതി കാണിച്ചു.

"ഒരിടത്തൊരിടത്തൊരിടത്ത് ഒരു അച്ഛനും മകളും ഉണ്ടായിരുന്നു........
ഞാൻ കഥ പറഞ്ഞു തുടങ്ങി.
#ജെ...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot