Slider

അൾത്താര ബാലൻ | Manoj Kavutharayil

0
 

കത്തോലിക്കാ സഭയുടെ കീഴിലുള്ള പള്ളികളിലെ കുർബ്ബാനകളിൽ ലേഖനം വായിക്കുന്ന ഒരു രീതിയുണ്ട്. ഒന്നുകിൽ കപ്യാർ അല്ലെങ്കിൽ അൾത്താരബാലൻമാരാണ് സാധാരണ ലേഖനം വായിക്കുന്നത്. അതിപ്രകാരമാണ്..
വിശുദ്ധ (പത്രോസ്, ലൂക്കോസ്, പൗലോസ്, കോറിന്തോസ് etc) എഴുതിയ ലേഖനം അദ്ധ്യായം 1, അഞ്ചു മുതൽ പത്തുവരെയുള്ള വാക്യങ്ങൾ.
അൾത്താര ബാലൻ: "ഗുരോ ആശീർവ്വദിച്ചാലും"
വൈദികൻ: "ദൈവം നിന്നെ അനുഗ്രഹിക്കട്ടെ"
ഇതിനു ശേഷമാണ് ലേഖനം വായിക്കുന്നത്. ഓരോ ദിവസവും ഓരോ ലേഖനങ്ങളാണ് വായിക്കുക. ചിലപ്പോൾ ചില പ്രത്യേക ദിവസങ്ങളിൽ രണ്ടും, മൂന്നും വായനകൾ കാണും. ഈ സമയം കുർബ്ബാനയിൽ പങ്കെടുക്കുന്നവർ ഇരുന്നുകൊണ്ടു ലേഖനം ശ്രവിക്കും..
ഉദാഹരണം: വിശുദ്ധ പൗലോസ് കോറിന്തോസുകാർക്ക് എഴുതിയ ലേഖനം ഇത്രാം അദ്ധ്യായം, ഇത്രമുതൽ, ഇത്രവരെയുള്ള തിരുവചനങ്ങൾ എന്നുപറഞ്ഞു ലേഖനം വായിക്കും.
ഇതുപോലെ ഒരു കുർബ്ബാന ദിവസം, ആദ്യമായിട്ട് അൾത്താരബാലനായി രംഗപ്രവേശം ചെയ്തിരിക്കുകയാണ് നമ്മുടെ ജോസഫ്. വികാരിയച്ചൻ ആണെങ്കിൽ ലേശം മുൻശുണ്ഠിക്കാരനും..
ജോസഫിൻ്റെ ലക്കാണോ എന്നറിയില്ല അന്ന് മറ്റുചില പരിപാടികൾ ഉള്ളതിനാൽ വേറെ അൾത്താര ബാലൻമാർ ആരും തന്നെ ഉണ്ടായിരുന്നില്ല. ജോസഫ് ഓർത്തു ഇന്നു തകർക്കണം മറ്റാരുമില്ല ചൊല്ലാൻ..
കുർബ്ബാന അർപ്പിക്കുന്നതിനിടയിൽ അച്ചൻ കണ്ണടയ്ക്കിടയിൽ കൂടി ജോസഫിനെ ശ്രദ്ധിക്കുന്നുമുണ്ട്. പയ്യൻ വല്യ കുഴപ്പമില്ല അക്ഷരസ്ഫുടതയോടെയാണ് വായിക്കുന്നത് അച്ചൻ മനസ്സിൽ പറഞ്ഞു. അപ്പോൾ തന്നെ അച്ചൻ മനസ്സിൽ വിചാരിച്ചു, എന്നാൽ പിന്നെ ഇവൻ തന്നെ ലേഖനവായന നടത്തട്ടെ..
അച്ചൻ അവനെ കണ്ണുക്കൊണ്ടു ആംഗ്യം കാട്ടി അടുത്തു വിളിച്ചു തോളിൽ തട്ടി സ്വകാര്യമായി പറഞ്ഞു നീ തന്നെ ലേഖനം വായിച്ചോളു കേട്ടോ..
അവൻ ആദ്യമൊന്നു ഞെട്ടി, പിന്നെ കപ്യാരെ ഒന്നു ഒളികണ്ണിട്ടു നോക്കി. കപ്യാരാണെങ്കിൽ ഭക്തിയുടെ നിറവിൽ കുന്തളിച്ചു നിൽക്കുന്നതാണവൻ കണ്ടത്. മനസ്സില്ലാ മനസ്സോടെ അവൻ സമ്മതംമൂളി.
പാവം ആ കിളുന്തു ബാലൻ്റെ കുഞ്ഞുതലമണ്ടയിൽ നിന്നും കുറെയേറെ കിളികൾ പറന്നു പോകാൻ തുടങ്ങി. എൻ്റെ ദൈവമേ ഞാനിതൊക്കെ എങ്ങനെ പറയും..
ആരുടെ ലേഖനം, ആർക്കെഴുതിയത്, എത്രാം അദ്ധ്യായം, എത്ര മുതൽ എത്ര വരെ, പിന്നെ ഗുരോ ആശീർവ്വദിച്ചാലും. ഇതെല്ലാം കൂടി ഞാനെങ്ങനെ പറഞ്ഞൊപ്പിക്കും. മുൻപരിചയമൊട്ടുമില്ലതാനും. പണ്ടാരമടങ്ങാൻ ഇന്നു പള്ളിയിൽ നിറച്ചാളുമുണ്ട്..
എവിടെ നിന്നോ ഫഹദ് ഫാസിലിൻ്റെ ട്രാൻസിലെ മാസ്സ് ഡയലോഗ് മുഴങ്ങി കേൾക്കുന്നുമുണ്ട്.
"പണി വരുന്നുണ്ട് അവറാച്ചാ"
അങ്ങനെ ആകെ മൊത്തം ടോട്ടൽ ജോസഫ് ടെൻഷനടിച്ചു നിക്കറിൽ മുള്ളാനോ അതോ അതുക്കും മേലയോ എന്ന പരുവത്തിൽ നിൽക്കുന്ന വേളയിലാണ് സുവിശേഷ വായനയുടെ സമയമായത്..
അവസാനത്തെ കച്ചിത്തുരുമ്പിനു വേണ്ടിയിട്ട് കപ്യാരെ ദയനീയമായി നോക്കിയ ജോസഫ് കണ്ടത്, ടിവി പ്രോഗ്രാം അവതരിപ്പിക്കുന്ന ചേച്ചി ഇനിയൊരു ഷോർട്ട് ബ്രേയ്ക്ക് എന്നു പറയുന്നതുപോലെ ചെറിയൊരു ബ്രേയ്ക്ക് എടുക്കാൻ പോകുന്ന കപ്യാരെ ആയിരുന്നു സൂർത്തുക്കളെ..
ജാംഗോ ഞാൻ പെട്ടു എന്നു മനസ്സിൽ പറഞ്ഞ് വിറയ്ക്കുന്ന കൈകൾ കൊണ്ടു ബൈബിൾ എടുത്തു അടയാളംവച്ച ഭാഗം നിവർത്തി. നോക്കിയപ്പോൾ മത്തായി എഴുതിയ സുവിശേഷമാണ്. എല്ലാം കൊണ്ടും ചാനലുപോയി നിൽക്കുന്ന ജോസഫ് ഒന്നും നോക്കിയില്ല മൈക്കിനോടു അടുത്ത് നിന്ന് ഇങ്ങനെ പറഞ്ഞു
"വിശുദ്ധ പൗലോസ് മർക്കോസിന് എഴുതിയ സുവിശേഷം"
അപ്പോൾ അച്ചൻ ഒന്നു മുരടനക്കി കണ്ണാടിക്കിടയിലൂടെ ജോസഫിനെ കണ്ണുരുട്ടി കാണിച്ചു. അപ്പോൾ ജോസഫ്
"അല്ല പൗലോസ് യോഹന്നാന് എഴുതിയ സുവിശേഷം അഞ്ചാം അദ്ധ്യായം പത്തുമുതൽ പതിനെട്ടരവരെയുള്ള വാക്യങ്ങൾ "
ഇതുകേട്ട് കൂടുതൽ ശുണ്ഠി കേറിയ അച്ചൻ അവനെ നോക്കി കലാഭവൻ ഷാജോൺ പറയുന്നതുപോലെ മനസ്സിൽ പറഞ്ഞു
"എടാ നീ എന്ത് തേങ്ങായാടാ ഈ പറയുന്നത്"
അച്ചൻ്റെ മുഖഭാവത്തിൽ നിന്നും ഈ ഡയലോഗു മനസ്സിലാക്കി എല്ലാം കൈവിട്ടു പോയി എന്നു തിരിച്ചറിഞ്ഞ ജോസഫ് വെപ്രാളത്തിൽ അച്ചനോടു പറഞ്ഞു
"ഗുരോ അഡ്ജസ്റ്റ് ചെയ്താലും, അല്ല ഗുരോ ആശീർവ്വദിച്ചാലും "
ഇതു കേട്ടതും മുൻ ശുണ്ഠിക്കാരനായ അച്ചനും കുർബ്ബാനയിൽ പങ്കെടുക്കാൻ വന്നവരും പൊട്ടിച്ചിരിച്ചുപോയി..
ചിരി എങ്ങനെക്കെയോ നിയന്ത്രിച്ച് അച്ചൻ ആശീർവ്വാദം കൊടുക്കുകയും, ശ്വാസം എടുത്തോ എടുക്കാതെയോ ജോസഫ് സുവിശേഷം വായിച്ചു ദീർഘനിശ്വാസം വിടുകയും ചെയ്തു.(കർത്താവ് പോലും അവനോടു ക്ഷമിച്ചു)😂
ഈ സംഭവം കുർബാനയ്ക്കിടയിലെ പ്രസംഗ സമയത്ത് ഫ്രില്ലും ഇലാസ്റ്റിക്കുമൊക്കെ ചേർത്തു പറഞ്ഞത് മറ്റാരുമല്ലായിരുന്നു. അൾത്താരബാലന് ദൈവവിളിയുണ്ടായി സെമിനാരിയിൽ പഠിക്കാൻ ചേർന്നു പുത്തൻ കുർബ്ബാനച്ചൊല്ലി പകലോമറ്റം പള്ളിയിൽ വികാരിയായി സ്ഥാനമേറ്റെടുത്ത നമ്മുടെ ഫാദർ ജോസഫ് പുത്തൻപുരയിൽ അച്ചൻ തന്നെയായിരുന്നു...
............................✍️മനു ..............................
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo