Showing posts with label NaseehaShameel. Show all posts
Showing posts with label NaseehaShameel. Show all posts

#നോവുപൂക്കൾ


"ഉമ്മച്ചീ എനിക്ക് കല്യാണം കഴിക്കണം "
"സബിയതാത്താനെപ്പോലെ മുടിയിൽ പൂവൊക്കെ വെച്ചു സ്റ്റേജിൻമേൽ കേറി നിക്കണം "
"അതിനെന്താ കുഞ്ഞൂസേ നമ്മക്ക് വീട്ടിപ്പോയിട്ട് കല്യാണം കഴിക്കാലോ .. ഉമ്മച്ചി മോൾടെ തലയില് നിറയെ പൂ വെച്ച് തരും . "
"വേണ്ട ... എനിക്കിപ്പ തന്നെ കല്യാണം കഴിക്കണം "
കുഞ്ഞൂസ് വാശി തുടങ്ങി.. വാശി പിടിച്ചാൽ പിന്നെ അവളെ വരുതിയിൽ കിട്ടില്ല .. അടുത്തിരിക്കുന്നവരെല്ലാം ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു .. ചിലർ അവളെ നോക്കി അടക്കിച്ചിരിക്കുന്നുണ്ട് ... വരാൻ ഏറെ കൊതിച്ചൊരു കല്യാണം ആയതുകൊണ്ടാണ് കുഞ്ഞൂസുമായി താൻ വന്നത് .. അല്ലെങ്കിൽ വരില്ലായിരുന്നു ഇതുപോലെ ആളുകൾ കൂടുന്നൊരിടത്തേക്കും ...
തസ്നിയ ചങ്കിൽ ഉണർന്നൊരു നോവിനെ കണ്ണിലേക്കു വഴി കാണിക്കാതെ തിരിച്ചയച്ചു ..
കല്യാണം കഴിഞ്ഞ് വർഷങ്ങളോളം കാത്തിരുന്നാണ് കണ്ണിലുണ്ണിയായി തസ്‌നിയക്കും അഫീഫിനും കുഞ്ഞൂസ് ജനിക്കുന്നത് ..
ഒരുപാട് നേർച്ചകളും പ്രാർത്ഥനകളും കണ്ണീരും ....
തസ്നിയ ഗർഭിണിയാണെന്നറിഞ്ഞതോടെ അവരുടെ ജീവിതത്തിൽ പുതിയൊരു വസന്തം തളിരിടുകയായിരുന്നു ..
മോഹങ്ങൾക്കും സ്വപ്നങ്ങൾക്കും സാഫല്യമായി അവൾ പിറന്നു ..
പിന്നെ ഉത്സവമായിരുന്നു ..
അഫീഫിന് കുഞ്ഞില്ലാതെ ഒരു നിമിഷം പോലും പറ്റില്ലെന്നായി .. തസ്നിയയും ആസ്വദിക്കുകയായിരുന്നു ജീവിതത്തിലെ ആ അസുലഭ സുന്ദര മുഹൂർത്തങ്ങൾ ...
ലക്ഷ്യ ബോധം കൈവന്ന അഫീഫ് തന്റെ കുഞ്ഞുമോളെയും നെഞ്ചിൽ പതിച്ചു വെച്ച് പ്രവാസലോകത്തേക്ക് ചേക്കേറി .. അവളെ പഠിപ്പിക്കണം .. അവൾക്കു ലോകത്തിലേറ്റവും സുന്ദരമായ ഉടുപ്പുകൾ അണിയിക്കണം ... അവളുടെ വിവാഹം അതിഗംഭീരമായി തന്നെ കൊണ്ടാടണം ..
കിനാവുകൾ അവളെപ്പറ്റി തന്നെയായി ..
എന്നും ഫോണിലൂടെ അവളുടെ ഓരോ ചലനവും തസ്നിയയുടെ വിവരണത്തിലൂടെ അവൻ നെഞ്ചേറ്റുകയായിരുന്നു .
നാളുകൾ അങ്ങനെ ശാന്തമായി ഒഴുകുമ്പോഴായിരുന്നു ആ ദുരന്തം തസ്നിയയുടെ ജീവിതത്തെ തേടി വന്നത് ..
ജോലിക്കിടയിലുണ്ടായ ഒരപകടം അഫീഫിന്റെ ജീവൻ കവർന്നെടുത്ത വാർത്ത അവളെ ഒന്നാകെ തകർത്തു കളഞ്ഞു .. തന്റെ കുഞ്ഞോമനയെയും മാറോടു ചേർത്തവൾ പൊട്ടി പൊട്ടിക്കരഞ്ഞു ..
ഓരോ നിമിഷവും അഫീഫിന്റെ ഓർമ്മകൾ അവളെ അവൻ പോയ ലോകത്തേക്ക് മാടി വിളിച്ചെങ്കിലും തന്റെ കുഞ്ഞൂസിനെ ഓർത്തവൾ ജീവിതത്തിലേക്ക് പതിയെ തിരിച്ചു വരികയായിരുന്നു ..
കുഞ്ഞൂസിനെ തന്നെ ഏൽപ്പിച്ചു പോയതാണ് തന്റെ അഫീഫ് .. തന്റെ കുഞ്ഞൂസ് ഒരു കുറവും അറിയാതെ വളരണം .. സ്വയം പാകപ്പെടുത്തിയെടുത്ത മനസുമായി തസ്നിയ ഉയിർത്തെഴുന്നേറ്റു ..
നാളുകൾ പിന്നെയും കൊഴിയാൻ തുടങ്ങി ..
കുഞ്ഞൂസിന്റെ വളർച്ചയിൽ ചില പാകപ്പിഴവുകൾ തസ്നിയ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു .. ശരീരത്തിനൊപ്പം അവളുടെ മനസെത്തുന്നില്ലേ എന്നൊരു സംശയം തസ്നിയയെ വേട്ടയാടാൻ തുടങ്ങി ..
ഭയന്നതു പോലെ തന്നെ തന്റെ കുഞ്ഞിന് പ്രായത്തിനനുസരിച്ച മാനസിക വളർച്ചയില്ലെന്നറിഞ്ഞ നിമിഷം തനിക്കു ചുറ്റും ലോകമേ ഇല്ലെന്നു തോന്നിപ്പോയി അവൾക്ക് .. പരീക്ഷണങ്ങളുടെ കടൽ തന്റെ മുന്നിൽ രൂപപ്പെടുന്നതവളറിഞ്ഞു ..
താനൊരൊറ്റതുരുത്തിൽ അകപ്പെട്ടിരിക്കുന്നുന്നവല്ലോ എന്നവളുടെ നെഞ്ചകം തേങ്ങി ..
കുഞ്ഞൂസ് ഒന്നും അറിഞ്ഞില്ല .. തന്റെ കുഞ്ഞു ലോകത്തിൽ പുറത്തു നടക്കുന്നതൊന്നും വക വെക്കാതെ അവൾ കുസൃതി കാട്ടി നടന്നു .. കുഞ്ഞു കുറുമ്പുകളും അതിലേറെ വാശികളും തസ്നിയയും പതുക്കെ പരിചയിച്ചു തുടങ്ങി .. കരുതലും സ്നേഹവും മാത്രമാണ് തന്റെ കുഞ്ഞൂസിനുള്ള മരുന്നെന്ന് അവൾ വിശ്വസിച്ചു ...
അവിശ്വസനീയതയുടെ കയത്തിൽ നിന്ന് കര കയറിയതിൽ പിന്നെ തസ്നിയ ഒരിക്കലും കരഞ്ഞില്ല .. കൗമാര പ്രായത്തിലും പിച്ച വെച്ച് നടക്കുന്ന കുഞ്ഞിനെപ്പോലെ അവൾ തന്റെ ഓമനയെ ശുശ്രൂഷിച്ചു ..
മാമു തിന്നാൻ കഥ പറഞ്ഞു കൊടുത്തും
തട്ടി വീഴുമ്പോൾ ഓടി ചെന്നെടുത്തും തന്റെ കുഞ്ഞൂസിന്റെ ഓരോ വാശിക്കും കൂട്ടുനിന്നും കുസൃതികളിൽ പുഞ്ചിരിച്ചും അവളും ആ കുഞ്ഞു ലോകത്തിൽ അലിഞ്ഞു ..
ബന്ധുക്കളുടെ കുത്തുവാക്കുകൾക്കും അയൽവാസികളുടെ ആവലാതികൾക്കും ഒരു മാലാഖയെപ്പോലെ പുഞ്ചിരി തൂകിക്കൊണ്ടവൾ ഒരേ ഉത്തരം നൽകി ..
"അള്ളാഹു ഉണ്ട് എന്റെ കൂടെ .. അവൻ എന്നെ പരീക്ഷിക്കുകയാണ് .. ഞാൻ വിജയിക്കുക തന്നെ ചെയ്യും ..."
പക്ഷെ അപ്പോഴും അവൾ ഉള്ളിൽ നെഞ്ച് പൊട്ടിക്കരയുകയായിരിക്കും ..
"റബ്ബേ എന്നെയും മോളെയും ഒരുമിച്ചേ നീ നിന്റടുത്തേക്ക് വിളിക്കാവൂ "എന്ന് പ്രാർത്ഥനയിൽ കേഴുകയായിരിക്കും ...
കാരണം ചുറ്റുമുള്ള മനുഷ്യരിൽ ഭൂരിഭാഗവും തന്റെ മകളെ അവജ്ഞയോടെയും അറപ്പോടെയുമല്ലാതെ നോക്കാറില്ല .. അവരെപ്പോലെ എല്ലാം തികഞ്ഞവളല്ല തന്റെ മകൾ എന്നറിയാമെങ്കിലും ഒരു തരം അവഗണനയാണ് അവർക്ക് .. ഏതു നിമിഷവും താളം തെറ്റാവുന്ന മനസേ തങ്ങൾക്കും ഉള്ളുവെന്ന് അവർ ഒരിക്കലും ചിന്തിക്കുന്നില്ല .. നിഷ്കളങ്കയായ തന്റെ കുഞ്ഞൂസ് ചെയ്തു കൂട്ടുന്ന പരാക്രമങ്ങളെ അവർ നിഷ്കരുണം ശാസിക്കുന്നു ... അവൾക്കെതിരെ ഒച്ചവെക്കുന്നു .. അവളെ അകറ്റിനിർത്തുന്നു..കളിയാക്കിച്ചിരിക്കുന്നു..
തനിക്കു ശേഷം ആര് തന്റെ മകളെ സംരക്ഷിക്കും അതൊരുത്തരം കിട്ടാത്ത സമസ്യയായി പലപ്പോഴും ഹൃദയത്തിൽ ഉയർന്നു വന്നു ...
"ഇലാഹീ ഇനിയും പരീക്ഷിച്ചു തീർന്നില്ലേ നീ "എന്നവൾ കരളുരുകി കരഞ്ഞു ...
"ഉമ്മച്ചീ എനിക്ക് മുല്ലപ്പൂ വെക്കണം ..
ഉമ്മച്ചീ ...
എനിക്ക് തല നിറച്ചും വെക്കണം .."
കുഞ്ഞൂസാണ് .. ഇനിയെന്ത് തിരിച്ചങ്ങോട്ട് പറഞ്ഞാലും അവൾ സ്വീകരിക്കില്ല .. എന്ത് ചെയ്യണമെന്നറിയാതെ തസ്നിയ പകച്ചു നിന്നു ...
"അതിനെന്താ മോളൂ മാമൻ തരാമല്ലോ മോൾക്ക് തല നിറച്ചും വെക്കാനുള്ള മുല്ലപ്പൂ"
അപരിചിത ശബ്ദം കെട്ടിടത്തേയ്ക്ക് തസ്നിയ തിരിഞ്ഞു നോക്കി .. ഒരു മധ്യവയസ്കനാണ് ..
"മോള് വാ മാമന്റെ കൂടെ .."
അയാൾ കുഞ്ഞൂസിന്റെ കൈയും പിടിച്ചു പുറത്തേക്കിറങ്ങി .. ഒന്നും മനസിലാകാതെ പിന്നാലെ തസ്നിയയും ..
കുഞ്ഞൂസ് അനുസരണയോടെ അയാൾക്കൊപ്പം പോകുന്നത് കൊണ്ട് തസ്നിയ ഒന്നും മിണ്ടിയില്ല ..
റോഡരികിലെ പൂക്കടയിൽ നിന്ന് അവൾ ആവശ്യപ്പെട്ടത്രയും പൂക്കൾ വാങ്ങിച്ചു കൊടുത്തു അയാൾ തസ്നിയയെ നോക്കി പുഞ്ചിരിച്ചു ..
കുഞ്ഞൂസ് പൂക്കളും കൈയിൽ വെച്ച് തുള്ളിച്ചാടുന്നു ..
"നിങ്ങൾ ആരാ "
തസ്നിയയുടെ ചോദ്യത്തിന് മറുപടിയായി പുഞ്ചിരിയോടെ അയാൾ മുന്നിലെ ചായക്കടയിലേക്ക് വിരൽ ചൂണ്ടി ..
അവിടെ ഒരമ്മയും അമ്മയേക്കാൾ വളർന്നെന്നു തോന്നിക്കുന്ന മകനും ഇരുന്നു ചായകുടിക്കുന്നു ... പലഹാരം ശ്രദ്ധയോടെ പൊട്ടിച്ച് അമ്മ മകന്റെ വായിൽ വെച്ച് കൊടുക്കുന്നുണ്ട് ...
"എന്റെ ഭാര്യയും മകനുമാ .. നിങ്ങളുടെ മകളെപ്പോലെയാണവനും .. എന്നാൽ ഞങ്ങളുടെ ലോകം തന്നെ അവനാണ് ..."
തസ്നിയയുടെ കണ്ണുകൾ വളരെ പെട്ടെന്ന് ഈറനായി ...
ഒന്നും മിണ്ടാനാവാതെ നിന്ന അവളോട് അയാൾ പറഞ്ഞു ..
"ഇവരെ നമുക്കൊരുമിച്ചു ഒരു കുടക്കീഴിൽ നിന്ന് വളർത്താം .. ഇവരെപ്പോലെ ഒരുപാടു പേരുള്ള ഒരിടത്ത് .. അതവർക്ക് വലിയ അനുഗ്രഹമായിരിക്കും .. എല്ലാം തികഞ്ഞവരുടെ നോട്ടങ്ങളും പരിഹാസങ്ങളും സഹതാപവും ഇവർക്ക് വേണ്ട .. എല്ലാം മറന്ന് സന്തോഷത്തോടെ മാത്രം അവർ ജീവിക്കട്ടെ ...നമുക്കവർക്ക് കാവൽ നിൽക്കാം ... "
"അങ്ങനെയൊരിടമുണ്ടോ ..?"തസ്നിയ അത്ഭുതപ്പെട്ടു .
"ഉണ്ട് " അദ്ദേഹം തുടർന്നു ..
"ഇവർക്കായി മാത്രമായി സ്പെഷ്യൽ സ്കൂളുകൾ ഉണ്ട് ... എന്റെ മകനും അത്തരമൊരിടത്താണ്.. അവിടത്തെ സാഹചര്യങ്ങൾ അവനിൽ വലിയ മാറ്റങ്ങളാണുണ്ടാക്കിയത് ... നിങ്ങളുടെ മകൾക്കും അത്തരമൊരിടം നല്ലതാണെന്ന് ഞാൻ കരുതുന്നു ..."
തസ്നിയ കണ്ണുകൾ തുടച്ചു ... പ്രതീക്ഷയുടെ പുതു നാളങ്ങൾ ആ മിഴികളിൽ തിളങ്ങി ..കരുണയുടെ മറ്റൊരു ലോകം തങ്ങളെ മാടി വിളിക്കുന്നു ... ചിലപ്പോൾ ഒരു പാട് നോവുപൂക്കൾ അവിടെ വാടാതെ പൂത്തു നിൽപ്പുണ്ടാകും ..അവിടെ തന്റെ ഈ കുഞ്ഞു പൂമ്പാറ്റയും പാറി നടക്കട്ടെ നോവറിയാതെ ...
"അതെ ഞങ്ങളുമുണ്ട് .. ജീവിതത്തിന്റെ വ്യഥയെന്തെന്നറിയാത്ത മക്കളുള്ള ഇടത്തേക്ക് .. അവരെ സ്നേഹിക്കുന്ന മനുഷ്യരുള്ള ഇടത്തേക്ക് ..."
അവൾ തന്റെ കുഞ്ഞൂസിന്റെ കൈകൾ മുറുകെ പിടിച്ചു ...
"ഇത് തലയിൽ വെച്ച് താ ഉമ്മച്ചീ ...കുഞ്ഞൂസിന് കല്യാണം കഴിക്കാനാ "
ഒന്നുമറിയാതെ കുഞ്ഞൂസ് ചിണുങ്ങിക്കൊണ്ടേയിരുന്നു ...!
നസീഹ ഷമീൽ

#സ്വപ്നം #പോലെ


"കേറെടാ പുറകിലോട്ട് "
സ്കൂട്ടി മുൻപിൽ കൊണ്ട് നിറുത്തി അവൾആജ്ഞാപിച്ചപ്പോൾ ആദ്യം അവനൊന്ന് ഞെട്ടി ..
"എന്താടി പെണ്ണെ നീ ഇപ്പറയുന്നെ "
"നീ ഇങ്ങോട്ടൊന്നും വിളമ്പണ്ട നിന്നോട് കേറാനാണ് പറഞ്ഞത്"
റിച്ചു ..അവളങ്ങനെയാണ് .. ആർക്കും ഊഹിക്കാൻ പോലും കഴിയാത്ത കുസൃതികളാണ് അവളുടെ വ്യക്തിത്വം ..
എങ്ങോട്ടാണെന്ന് പോലും അറിയാതെ അവനാ സ്കൂട്ടിയുടെ പുറകിൽ കയറിയിരുന്നു ..
"എങ്ങോട്ടാടി "
ആര്യനു ദേഷ്യം വന്നു .. ഇന്ന് ബാംഗ്ലൂർക്ക് മടങ്ങേണ്ടതാ .. പാക്കിങ് പോലും കഴിഞ്ഞിട്ടില്ല .. നീയിതെങ്ങോട്ടാ വായു ഗുളിക വാങ്ങാനോ ?
"ഒന്ന് മിണ്ടാതിരിയെടാ "
അവൾ കുതിച്ചു കൊണ്ടിരുന്നു .. തിരക്കുകളുടെ നഗരയിടങ്ങളിൽ നിന്ന് ഗ്രാമത്തിന്റെ കുളിർപ്പച്ചയിലേക്ക് ...
ചുറ്റിലും മരങ്ങൾ തണൽ വിരിച്ചു നിൽക്കുന്ന ഇടവഴിയിലൂടെ ചെന്ന് കയറിയത് ഒരു തോട്ടുവക്കത്തായിരുന്നു ..
"ഹാ എനിക്ക് തോന്നി .. ഇന്നെന്താടി മീൻ പിടുത്തമാണോ പ്ലാനിങ്? "
ആര്യന്റെ നീരസം കലർന്ന ചോദ്യം അവളുടെ പൊട്ടിച്ചിരിയിൽ കുതിർന്നു ..
പലപ്പോഴും അവളുടെ ഇത്തരം ഭ്രാന്തുകൾക്ക് അവൻ തന്നെയായിരുന്നു കൂട്ട് .. ചട്ടക്കൂടുകൾ അവരുടെ സൗഹൃദം ഒരു നാളും ഉലച്ചില്ല ..
"നീ ഇറങ്ങ് മിഴിച്ചിരിക്കാതെ "
അവനപ്പോഴും രോഷം തന്നെ ആയിരുന്നു . "നിനക്ക് പ്രാന്താടി നല്ല നട്ടപ്രാന്ത് "
ഇറങ്ങുന്നതിനിടയിൽ അവൻ പിറുപിറുക്കുന്നത് കേട്ട് അവൾ ചെറുതായൊന്ന് പുഞ്ചിരിച്ചു ..
തോട്ടുവക്കത്തെ ചെറിയ പാലത്തിന്മേൽ ഇരുന്ന് കൊണ്ടവൾ കാൽപാദങ്ങൾ പതുക്കെ നനച്ചു ..
"ടാ നിനക്ക് ബുദ്ധിമുട്ടായോ .. ഇന്ന് മീൻ പിടുത്തമൊന്നുമല്ല .. ചെറിയൊരു സീൻ ഉണ്ട് .. നിന്റെ ഉപദേശം തേടാമെന്ന് വെച്ചു ..
എനിക്കൊന്ന് പറഞ്ഞു തീർക്കുകയെ വേണ്ടു . .. എന്നിട്ട് നീ പൊക്കോ .. എവിടേക്കാണെന്നു വച്ചാ .."
അതുവരെയുള്ള അവളുടെ മുഖഭാവത്തിനുണ്ടായ വ്യത്യാസം അവന്റെ ഉള്ളൊന്നുലച്ചു .. ഇങ്ങനെ അവളെ കണ്ടിട്ടേയില്ല .. ചിരിച്ചു കൊണ്ടല്ലാതെ ലോകത്തിലെ ഒരു കാര്യവും പറയാൻ അവൾക്കു കഴിയില്ല .. തന്റെ തന്നെ എത്രയോ പ്രോബ്ലെംസ് അവളുടെ ചിരിയിൽ മുങ്ങിപ്പോയിരിക്കുന്നു ..
കാര്യമായ എന്തോ ഉണ്ട് .. അവൻ മറ്റെല്ലാം മറന്നു ..
"എന്താടി നിന്റെ പ്രശ്നം ?"
അവൻ അവളിലേക്ക് അടുത്തിരുന്നു ..
"ഒന്നുമില്ലടാ .. കാര്യമായി ഒന്നും ഇല്ല .. എന്നാൽ വളരെ വലിയ കാര്യമാണ് താനും "
" നീ വളച്ചു കെട്ടാതെ കാര്യം പറയടി "
...
"സർ .. ഈ മരുന്ന് വാങ്ങിക്കണം "ആര്യൻ ചിന്തകളിൽ നിന്നുണർന്നു മരുന്ന് വാങ്ങാനുള്ള ചീട്ട് നഴ്സിന്റെ കൈയിൽ നിന്ന് വാങ്ങി മെഡിക്കൽ ഷോപ് ലക്ഷ്യമാക്കി നടന്നു ..
റിച്ചു അവളൊരു സ്വപ്നമായി തന്നെ എപ്പോഴും പിന്തുടരുകയാണ് ..
എന്നും ഒപ്പമുണ്ടായിരുന്നു അവളുടെ ഓർമ്മകൾ എങ്കിലും ഇന്ന് വീണ്ടും അവളെ കണ്ടത് തന്റെ ഭാര്യക്കൊപ്പം ലേബർ റൂമിലേക്ക് പ്രവേശിപ്പിച്ചവരിലൊരാളായാണ് .. വല്ലാതെ മെലിഞ്ഞു ശോഷിച്ച ശരീരം കണ്ടപ്പോഴേ കരയാനാണ് തോന്നിയത് ..
അത് തന്നെയായിരുന്നു അന്നവൾ പറയാൻ തുടങ്ങിയത് .. ആരും അറിയരുതെന്ന് അവൾ ആഗ്രഹിച്ച എന്നാൽ എല്ലാവരേക്കാളും ശ്രദ്ധ ലഭിക്കേണ്ട അസുഖം ..
ഗർഭിണിയാകുമ്പോൾ മാത്രം ശക്തി പ്രാപിച്ച് ജീവൻ വരെ അപായപ്പെടുത്തിയേക്കാവുന്ന രോഗം ..
തങ്ങളുടെ മകൾ സുമംഗലിയായിക്കാണാൻ ആഗ്രഹിച്ച മാതാപിതാക്കൾ എല്ലാം മറച്ചു വെച്ചു അവളുടെ വിവാഹം നടത്തിയപ്പോഴും ഇടയ്ക്കിടെ അവൾ തന്നോട് സ്വന്തം വേവലാതികൾ പങ്കു വെക്കുമായിരുന്നു ..
തനിക്കുണ്ടാകുന്ന പൊന്നുണ്ണിയെ താലോലിക്കാൻ താൻ ഉണ്ടാവില്ലേ എന്ന ഭയം എപ്പോഴും അവളെ വേട്ടയാടിയിരുന്നു ..
തന്നിലെ സ്ത്രീത്വത്തിന്റെ പൂർണത എന്ന മോഹത്തെ അവൾ സ്വന്തം ജീവനിലേക്കാളേറെ സ്നേഹിച്ചു ..
ഒരുപാട് വൈകിയാണെങ്കിലും അറിഞ്ഞപ്പോൾ അവളുടെ ഭർത്താവിനും അതൊരു ഷോക്ക് തന്നെയായിരുന്നു ..
കാരണം അവളെ നഷ്ടപ്പെടുക എന്നത് അവളോടടുത്തവർക്കാർക്കും ചിന്തിക്കാൻ കഴിയുകയില്ല ..
അവളങ്ങനെ ആണ് ... !
വൈദ്യശാസ്ത്രത്തിന്റെ മറു മരുന്നുകൾ ചിലപ്പോൾ ദൈവത്തിന്റെ കുസൃതികൾക്കു മുൻപിൽ തോറ്റു പോകാറില്ലേ ..
ഇതും അത്തരമൊരു കുസൃതിയാണ് .. ചിലപ്പോൾ അത്രമേൽ ഇഷ്ടപ്പെടുന്നവരെ വേഗം അടുത്തെത്തിക്കാനുള്ള തന്ത്രവുമാകാം ..
ഭയത്തിന്റെ ഒരു പുതപ്പ് തനിക്കു മേൽ വന്നു വീണത് പോലെ അവന് തോന്നി ..
തന്റെ ഭാര്യയും ഒരു കുഞ്ഞിന് ജന്മം നൽകുന്ന ആ ദൈവീകമായ നിമിഷത്തിലാണ് .. ചിലപ്പോൾ അതേ നിമിഷത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ ഈ ലോകത്തോട് വിട പറയുകയും ആവാം ..
ദൈവമേ ..
മരുന്നുകളുമായി തിരിച്ചു നടക്കാൻ കഴിയാത്ത വണ്ണം അവന്റെ പാദങ്ങൾക്ക് കനം വെച്ചിരുന്നു .. നല്ലതു മാത്രം ഭവിക്കണേ ..
പ്രാർത്ഥിച്ചു കൊണ്ടവൻ ലേബർ റൂമിനരികിലേക്ക് നീങ്ങി ..
കൈയിൽ കരുതിയ മരുന്നുകൾ കൈമാറുമ്പോൾ കൈകൾ വിറക്കുന്നുണ്ടായിരുന്നു ..
നിമിഷങ്ങൾക്ക് വർഷങ്ങളുടെ ദൈർഘ്യം അനുഭവപ്പെടുന്നത് ഈ ഒരിടത്ത് മാത്രമാണെന്നവന് തോന്നി.. അവളുടെ മാതാപിതാക്കൾ ഉണ്ട് എതിർദിശയിലെ ബെഞ്ചിൽ .. എല്ലാവരുടെ മുഖങ്ങളും ഏതോ ഒരു നിമിഷത്തെ പ്രതീക്ഷിച്ചു കൊണ്ടുള്ള മ്ലാനതയിലാണ് ... ചിലപ്പോൾ എന്നെന്നും ഓർക്കാനിഷ്ടപ്പെടുന്ന ഒരു നിമിഷം .. അല്ലെങ്കിൽ ഒരിക്കലും ഓർമിക്കരുതേ എന്ന് ചിന്തിക്കുന്ന ഒരു നിമിഷം ..
വാതിൽ തുറന്ന് പുറത്തേക്ക് വന്ന നഴ്സ് ഉറക്കെ ചോദിച്ചു .. ആര്യൻ ആരാണ് ?
ഞെട്ടി പിടഞ്ഞെഴുന്നേറ്റ് അവരുടെ മുഖത്തേക്ക് ചോദ്യഭാവത്തിൽ ഉയർന്ന നോട്ടത്തെ അവരൊരു പുഞ്ചിരിയോടെ എതിരേറ്റു ..
"താനൊരു പെൺകുഞ്ഞിന്റെ അച്ഛനായിരിക്കുന്നു കേട്ടോ .. കുഞ്ഞിനെ അല്പസമയം കഴിഞ്ഞ് കാണാം "
സന്തോഷാധിക്യത്താൽ നെഞ്ച് പൊട്ടിപ്പോകുമെന്ന് തോന്നിയ നിമിഷം തന്നെ റിച്ചുവിന്റെ മുഖം അവനെ തകർത്തു കളഞ്ഞു ..
"എക്സ്ക്യൂസ്മി സിസ്റ്റർ.. ഇവിടെ അഡ്മിറ്റ് ആയിട്ടുള്ള റിഷാലി എന്ന പെൺകുട്ടിയുടെ അവസ്ഥ എന്താണ് ?"
"കുറച്ചു കോംപ്ലിക്കേറ്റഡ് ആണ് .. "
നഴ്സ് തിരിഞ്ഞു നടന്നു .. വല്ലാത്തൊരു പെരുപ്പ് കാലിലൂടെ അരിച്ചു കയറുന്നുവോ ..
ആര്യൻ തിരിഞ്ഞു നടന്നു ..
ആശുപത്രിക്കെട്ടിടത്തിന്റെ പടികൾ ഇറങ്ങി മുന്നിൽ അനന്തമായി നീളുന്ന വഴിയിലേക്ക് ..
ഏതെങ്കിലും ഒരു ദേവാലയത്തിന്റെ ശാന്തതയിൽ ഹൃദയം പൊട്ടി നിന്ന് കേഴാൻ .. ഒരിറ്റ് കരുണ തന്റെ റിച്ചുവിന്റെ ജീവിതത്തിലേക്ക് ചൊരിയാൻ ..
പോക്കെറ്റിൽ കിടന്ന മൊബൈൽ വൈബ്രേറ്റ് ചെയ്യുന്നു ..തിടുക്കത്തിൽ എടുത്തു നോക്കുമ്പോൾ തന്റെ അമ്മയാണ് ..
റിച്ചുവിന് വേണ്ടി തന്നെക്കാളധികം പ്രാർഥിച്ചത് ഒരു പക്ഷേ അമ്മയായിരിക്കാം ...റിച്ചുവിന്റെ ആരാധികമാരിൽ പ്രധാനി അമ്മയായിരുന്നല്ലോ ...
"എന്താ അമ്മേ ?"
വല്ലാതെ വിറങ്ങലിച്ചു പോയിരുന്നു ആ വാക്കുകൾ
"മോനെ റിച്ചു ..അവൾ പ്രസവിച്ചു പെൺകുഞ്ഞാണ് .. "
"അമ്മേ അവൾ ?"
" അവൾ..... ..... "
അമ്മയുടെ വാക്കുകൾ മുറിഞ്ഞിടത്ത് തന്റെ കേൾവി ശക്തി നിലച്ചത് പോലെ തോന്നി അവന് ..
ഒപ്പം തന്റെ ലോകവും ..!!!

നസീഹ ഷമീൽ

മകളറിയാതെ

തണുപ്പിന്റെ അവസാന നിശ്വാസം മയങ്ങുന്ന ജനൽ പ്പാളികൾ തുറന്നിട്ടപ്പോഴണവൾ കണ്ടത്‌, നേരെ എതിർ വശത്തുള്ള ബസ്സ്‌ സ്റ്റാൻഡിൽ അയാളപ്പോളുമിരിപ്പുണ്ട്‌.
ഇന്നലെ രാത്രി ഉമ്മറ വാതിലടക്കാൻ വന്നപ്പോളാണു അയാളവിടെ കൂനിക്കൂടിയിരിക്കുന്നത്‌ കണ്ടത്‌. രാത്രി അവസാന ബസിനു പോകാനായിരിക്കുമെന്നാണു കരുതിയത്‌. ഈ തണുപ്പിൽ ഒരു പുതപ്പു പോലുമില്ലാതെ ഇയാളെങ്ങനെ ഒരു രാത്രി കഴിച്ചു കൂട്ടി...
ഇളവെയിൽ നാളങ്ങൾ മൂടൽ മഞ്ഞിൽ തുരങ്കമുണ്ടാക്കാൻ തുടങ്ങിയിരിക്കുന്നു. അവൾ അടുക്കളയിലേക്കു നടന്നു.
ചൂടു കാപ്പി ഊതിക്കുടിക്കുമ്പോൾ ജീന ആകാംഷ വിടാതെ അയാളെ ക്കുറിച്ച്‌ സജീവിനെ ഓർമ്മിപ്പിച്ചു. "അയാൾ പോയിട്ടില്ല സജീവ്‌, ഒരേ ഇരിപ്പാണിപ്പോഴും.. എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് അന്വേഷിച്ചു നോക്കൂ.. കണ്ടിട്ട്‌ എന്തോ അസ്വാഭാവികത തോന്നുന്നു."
സജീവ്‌ അയാൾക്കരികിലേക്ക്‌ നടന്നു.
കൂനിയുള്ള ഇരിപ്പിൽ നിന്നയാൾ അനങ്ങുന്നില്ല.
ആളനക്കം കേട്ടിട്ട്‌ തലയുയർത്തി നോക്കിയതുമില്ല.
"ഹേയ്‌.."
ചുമലിൽ തട്ടി വിളിച്ചു നോക്കി. മിണ്ടിയില്ല. അടുത്തേക്കിരുന്ന് ഒന്നു കുലുക്കി വിളിച്ചതും അയാൾ മടിയിലേക്ക്‌ ചാഞ്ഞു വീണു.
"ദൈവമേ.."
സജീവ്‌ ഉറക്കെ നിലവിളിച്ചു പോയി.
ജീന നിലവിളി കേട്ട്‌ പുറത്തേക്ക്‌ ഓടിവന്നു.
അയാളുടെ ദേഹം വല്ലാതെ മരവിച്ചിരുന്നു.
മൂക്കിനു താഴെ കൈവിരൽ വച്ച്‌ സജീവ്‌ നിരാശയോടെ ജീനയെ നോക്കി
അവർക്കിടയിൽ വല്ലാത്തൊരു നിശബ്ദത തളം കെട്ടി.
"നമുക്കു പോലിസ്‌ സ്റ്റേഷനിൽ വിവരമറിയിക്കാം സജീവ്‌."
ജീന ഒരു നിമിഷത്തിനു ശേഷം ബോധവതിയായി.
സജീവ്‌ അയാളുടെ കയ്യിലെ തുകൽ സഞ്ചി പരിശോധിക്കുകയായിരുന്നു.
അഡ്രസ്‌ എന്തെങ്കിലും ലഭിച്ചാലോ..
ഒരു ഡയറീയും ആയിരത്തി മുന്നൂറ്റമ്പത്‌ രൂപയും ഒരു കർച്ചീഫും മാത്രം. സജീവ്‌ ഡയറിയെടുത്ത്‌ ഒന്നു രണ്ടു താളുകൾ മറിച്ചു . മൂന്നാം പേജിൽ നിന്ന് ഒരു ഇൻലന്റ്‌ കാർഡ്‌ ലഭിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു.
"അച്ഛൻ എത്രയും പെട്ടെന്ന് ഇങ്ങോട്ടു വന്ന് എന്നെ കൂട്ടിക്കൊണ്ടു പോകണം. എനിക്കിനിയും ഇവരുടെ പീഡനങ്ങൾ സഹിക്കാൻ വയ്യ. നാലു ദിവസമായി എനിക്കു ഭക്ഷണം തന്നിട്ട്‌. ഞാൻ മരിച്ചു പോകും അച്ഛാ.. അച്ഛൻ വേഗം വരണേ.."
3-2-2015
വട്ടവട
മൂന്നാർ
സജീവ്‌ നിശ്ചലനായി. ഇന്ന് 8-2-2015.
ഈ അച്ഛൻ മകളെ കാണാൻ പുറപ്പെട്ടതായിരിക്കണം.
സജീവ്‌ കാർഡിലെ റ്റു അഡ്രെസിലേക്കു കണ്ണുകൾ പായിച്ചു.
റ്റു,
രാമചന്ദ്രൻ മേനോൻ
ചോലയിൽ
തെന്മല പി.ഒ
എറണാകുളം
ഇൻലന്റ്‌ കാർഡ്‌ ജീനക്ക്‌ കൈമാറിയതിനു ശേഷം സജീവ്‌ തന്റെ സുഹൃത്തായ വട്ടവട ഏ എസ്‌ ഐ സുധീഷ്‌ ചന്ദ്രനെ കോണ്ടാക്റ്റ്‌ ചെയ്ത്‌ വിവരങ്ങൾ ധരിപ്പിച്ചു.
തുകൽ സഞ്ചിയിലുണ്ടായിരുന്ന വസ്തുക്കൾ ഒന്നും തന്നെ നഷ്ടപ്പെടരുതെന്നദ്ദേഹം താക്കീത്‌ ചെയ്തു.
മൃതദേഹം തുടർ നടപടികൾക്കായി പോലിസ്‌ കൊണ്ടു പോയെങ്കിലും ജീനക്കും സജീവിനും അന്നൊരു തുള്ളി വെള്ളം പോലും കുടിക്കാൻ തോന്നിയില്ല.
പിറ്റേന്ന് കാലത്ത്‌ സുധീഷ്‌ ചന്ദ്രന്റെ കോൾ വന്നു.
"സജി, പ്രമുഖ പത്രങ്ങളിലെല്ലാം നോട്ടിസ്‌ ചെയ്തിട്ടുണ്ട്‌. പൊലിസിന്റെ കോണ്ടാക്റ്റ്‌ നമ്പറും കൊടുത്തിരുന്നു. ഇതു വരെ ആരും അന്വേഷിച്ചു വിളിച്ചില്ല. അയാളുടെ പോക്കെറ്റിൽ നിന്നു ലഭിച്ച ഒരു തുണ്ടു കടലാസിൽ ലത എന്നയാളുടെ ഫോൺ നമ്പറുണ്ട്‌.എർണാകുളത്തെ ലാന്റ്‌ ലൈൻ കോഡുള്ള നമ്പറാണത്‌. "
സജീവ്‌ എല്ലാം മൂളിക്കേട്ടു.
"ഞാൻ വിളിക്കാം സജി"
സുധീഷ്‌ കോൾ കട്ടാക്കി.
കടലാസിലെ നമ്പറിൽ വിളിച്ചപ്പോൾ മധ്യവയസ്കന്റേതെന്നു തോന്നിക്കുന്ന ശബ്ദമാണു അങ്ങേ തലക്കൽ നിന്നും കേട്ടത്‌.
" ഹെലോ , ലതയാണോ ..?"
"ലതയുടെ ഭർത്താവാണു" മറുപടി -
"ഇത്‌ പോലിസിൽ നിന്നാണു വിളിക്കുന്നത്‌.
ലതക്ക്‌ ഫോൺ കൈമാറൂ.."
" ശരി സർ"
നിമിഷ നേരത്തിനു ശേഷം മറുതലക്കൽ സ്ത്രീശബ്ദം..
"ഹലോ ലതയാ "
അവരുമായുള്ള സംഭാഷണത്തിൽ നിന്നും രാമചന്ദ്രൻ മേനോൻ അവരുടെ മുൻഭർത്താവാണെന്ന് സുധീഷ്‌ മനസിലാക്കി..
അദ്ദേഹത്തിനു
ബന്ധുക്കളാരുമില്ലെന്നും ആകെയുണ്ടായിരുന്ന അമ്മ വർഷങ്ങൾക്കു മുൻപ്‌ മരിച്ചു പോയെന്നും കുട്ടികളുണ്ടാവാതിരുന്നപ്പോൾ അവർ വിവാഹ മോചനം നേടിയെന്നും അതിനു ശേഷം അദ്ദേഹം ഒരു പെൺകുട്ടിയെ ദത്തെടുത്തുവെന്നും ലത പറഞ്ഞു .
അറിഞ്ഞ വിവരങ്ങൾ സുധീഷ്‌ സജീവിനെ ധരിപ്പിച്ചു .
"മൃതദേഹം ഏറ്റെടുക്കാൻ അവർക്ക്‌ വരാൻ കഴിയുകയില്ലെന്ന്‌...
അവർക്കതിന്റെ ആവശ്യമില്ലെന്ന് .. വല്ലാത്ത മനുഷ്യർ തന്നെ .."
സജീവ്‌ നിരാശനായി ജീനയെ നോക്കി .
"ദത്തുപുത്രിയെക്കുറിച്ചെന്തെങ്കിലും അവർക്കറിയാമോ?"
ജീനക്ക്‌ ആശങ്കയേറി.
" ആ കുട്ടി ഇപ്പോൾ എവിടെയാണെന്നും എന്തെന്നും അറിയില്ലെന്നാ അവർ പറഞ്ഞത്‌.. ഇന്നേക്കു മൂന്നു ദിവസം കഴിഞ്ഞു.ഇതുവരെ നമുക്കും ആ മകളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇനിയും വെയ്റ്റ്‌ ചെയ്യണോ നമ്മൾ.? "
സുധീഷ്‌ പറഞ്ഞതിൽ കാര്യമുണ്ടെന്ന് സജീവിനും ജീനക്കും തോന്നി.
പൊതുശ്മശാനത്തിൽ മൃതദേഹം മറവുചെയ്തു മടങ്ങുമ്പോൾ ജീന ഓർത്തു.
ആ മകൾ അച്ഛൻ വരുന്നതും കാത്ത്‌ ഏതോ ദുരന്ത മുഖത്തായിരിക്കും.. ദൈവത്തിനു മാത്രം രക്ഷിക്കാൻ കഴിയുന്ന ചതുപ്പു കയത്തിൽ ,താഴ്‌ന്നു പോകുന്ന കാലുകൾ ഉറക്കെ വലിച്ചെടുക്കാൻ അവൾ പെടാപ്പാട്‌ പെടുന്നുണ്ടാകണം..
അത്ഭുതങ്ങൾ എന്തെങ്കിലും സംഭവിക്കട്ടെ എന്നവൾ മനമുരുകി പ്രാർത്ഥിച്ചു.
നീർക്കുമിള പോലുള്ള സ്വന്തം ജീവിതത്തെകുറിച്ച്‌ സ്വപ്നങ്ങൾ നെയ്യുന്ന മനുഷ്യൻ ഒരു പമ്പര വിഡ്ഡി തന്നെ.
മൂടൽ മഞ്ഞു തീർത്ത നിഗൂഡതക്കുള്ളിൽ അയാളുറങ്ങി.. കാത്തിരിപ്പുകളുടെ ദീർഗ്ഗനിശ്വാസങ്ങളറിയാതെ.....!!
നസീഹ ഷമീൽ

അന്തിഗ്രാമം



കിണറ്റിൻ കര അന്തിചർച്ചയിൽ ഇപ്പോഴത്തെ ശബ്ദസാന്നിധ്യം ജാനുവമ്മയുടേതാണ് .. റേഷൻകടക്കാരൻ സുകു വല്ലാത്ത അക്രമം തന്നെയാണ് കാണിച്ചതെന്നതിന് തെളിവുകൾ നിരത്തുകയാണ് ജാനുവമ്മ.
"മ്മളൊക്കെ അഷ്ടിക്ക് വകയില്ലാത്തോരാന്ന് ഓന്ക്ക് നല്ല പകല് പോലെ അറിയാ.. കുട്യോളൊക്കെ ഒന്ന് വെൽതായി., പേർഷ്യയിലൊക്കെ പോയീന്ന് വെച്ചു കുടുമ്മത്തെ ദാരിദ്ര്യം മാറീന്ന് ഓനെന്നങ്ങോട്ട് തീരുമാനിക്യാ.."
മറ്റു മഹിളാ മണികളായ സുബൈദാത്ത, അമ്മുവമ്മ, പ്രേമ, സുധ, റംല തുടങ്ങിയവർ പ്രഭാഷണം സാകൂതം ശ്രവിക്കുകയാണ്..
"അയിന് സുകൂനെപ്പറഞ്ഞിട്ടെന്താ.. ഓനല്ലല്ലോ റേഷൻകാർഡിൽ അച്ചടിച്ചത്.. അതൊക്കെ സിവിൽസപ്ളൈക്കാരല്ലേ.. "
കൂട്ടത്തില് ഇച്ചിരി 'നെഗളിപ്പ്‌ള്ള ' സുധ ഇടക്ക് കയറി.
"ഇയ്യ്‌ മിണ്ടാണ്ടിരിയെടി.. എത്രങ്ങാണ്ട് ഷീറ്റ് പേപ്പറാ നുമ്മ തെറ്റാണ്ടേ പൂരിപ്പിച്ച് കൊടുത്തത്.. ചുളുങ്ങരുത്‌ മടങ്ങരുത്.. എന്തൊക്കെ ആയിര്ന്ന്.. "
സുബൈദാത്ത ഒന്നുകൂടി ഞെളിഞ്ഞിരുന്നു..
"ഇഞ്ഞി പ്പ ഇദ് നേരാക്കാൻ നടക്കണം.. ന്തെല്ലാം എടങ്ങാറാണ് ന്റെ പടച്ചോനെ "...
അതിന്റെടേല് പ്രേമേടേം റംലാടേം കുശുകുശുപ്പിന് വീര്യം കൂടി കയ്യാങ്കളിടെ വക്കിലെത്തിയിരുന്നു.
"ഓള് പോയേല് പ്പെന്താ തെറ്റ്.. വേറെ ഒരാളെ മനസില് വെച്ചിട്ട് ഓന്റെ കൂടെ ജീവിക്കണേലും നല്ലതല്ലേ "
പ്രേമ പ്രസ്താവിച്ചു..
"അ അ ആ ദാപ്പ നന്നായെ.. ഓൾക്ക് എന്തിന്റെ കൊറവാ ഓന്റോടെ.. നല്ല പൂവ് പോലത്തെ ഒര് കൊച്ചിനേം ഇബടെ ഇട്ടേച്ച് പോവാൻ തോന്ന്യേലോ പഹച്ചിക്ക്."
റംല മൂക്കിൻ തുമ്പത്ത് ചൂണ്ടുവിരൽ സ്ഥാപിച്ചു.
റേഷൻകാർഡ് വിട്ട് മഹതികൾ രണ്ട് ചേരികളിലായി അണിനിരന്നു..
"അല്ലെങ്കിലും ആ പെണ്ണിനിത്തിരി എളക്കം കൂടുതലാ.. പണ്ടത്തെ കഥ ഓർമയില്ലേ.. തെങ്ങേറ്റക്കാരൻ ചന്ദ്രുന്റൊപ്പം ബീച്ചില് കറങ്ങാൻ പോയത്.. എത്രേള്ളൂ പെണ്ണപ്പൊ.. " സ്ഥലത്തെ പ്രധാന ന്യൂസ് റിപ്പോർട്ടർ അമ്മുവമ്മ ഉണർത്തിച്ചു..
"ചന്ദ്രുന്റെ ഇപ്ലത്തെ അവസ്ഥ ങ്ങക്ക് കേക്കണോ കൂട്ടരേ " സുബൈദാത്ത അപ്പോഴാണതോർത്തത്.
"എന്തേ "
മഹതികൾ ഒന്നടങ്കം ആശ്ചര്യം കൊണ്ടു..
കൂട്ടത്തോടെയുള്ള ആ അട്ടഹാസം കേട്ട് കിണറ്റിൻവക്കിലിരുന്ന കാക്ക ജീവനും കൊണ്ട് പറന്നകന്നു.. തൊട്ടപ്പുറത്തെ മാവിൻ കൊമ്പിൽ ലാൻഡ് ചെയ്ത് രംഗം വീക്ഷിച്ചു..
"ഒന്നും പറയണ്ട ന്റെ ജാനുവമ്മേ .. അരക്ക് കീപ്പോട്ട് തളർന്നു കിടക്കുവല്ലേ.. ഒര് കുട്ടി പോലും തിരിഞ്ഞ് നോക്കാൻ ല്ല്യാതെ.. "
"അതിപ്പോ ന്താണ്ടായേ " ജാനുവമ്മ ശോകഭാവം മായാതിരിക്കാൻ പണിപ്പെട്ടു.
"കുമാരന്റെ പറമ്പില് തേങ്ങ ഇടുമ്പോ തെങ്ങീന്ന് വീണതല്ലേ.. വല്ലാത്തൊരു കഷ്ടമായിപ്പോയി അയിന്റെ കാര്യം "
" ഇത്രേള്ളൂ മനുഷ്യന്മാരുടെ കാര്യം.. ഏതു കൊമ്പിലും വലിഞ്ഞ് കേറാനൊരുത്തനുള്ളതാ ഇപ്പ്രദേശത്ത്.. ഇനിയിപ്പോ എല്ലാരും യന്ത്രത്തിക്കേറാന് പഠിക്കേണ്ടി വരും.. "
പ്രേമ നെടുവീർപ്പിട്ടു..
"ത്രേസ്സ്യാമ്മചേടത്തീടെ മോള് പെറ്റൂട്ടാ.. പെൺകുട്ടിയാ.. "
ശോകമൂകമായ അന്തരീക്ഷത്തെ തടുപെടേന്ന് ആഹ്ലാദ പ്രകടനങ്ങളിലേക്ക് തള്ളിവിടുകയായിരുന്നു റംലയുടെ ആ വാക്കുകൾ..
എല്ലാവരും സന്തോഷം കൊണ്ട് മതിമറക്കുന്നതായി രേഖപ്പെടുത്തി.
"എത്രനാളുകൊണ്ട് ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കുന്നതാ.. അവനാന്റെയെന്ന് പറയാൻ തമ്പുരാൻ ഒന്നിനെ തരിക തന്നെ വേണം.."
അമ്മുവമ്മയുടെ അഭിപ്രായത്തെ എല്ലാവരും ശരിവെച്ചു..
"എടിയേ സുബൈദാ.. മോന്തിയാവാറായി.. ഇജ്ജ് ഇപ്പളും കൂട്ടില് മൊളഞ്ഞില്ല്യേടിയെ "
സുബൈദാത്താടെ കെട്ടിയോൻ പതിവ് പല്ലവി പാടിയപ്പോളാണ് മഹിളാരത്നങ്ങൾ സ്ഥലകാല സമയ ബോധം വീണ്ടെടുത്തത്..
വിടചൊല്ലേണ്ടി വന്നതിന്റെ തീരാവേദന ഉള്ളിലൊതുക്കി സംഘങ്ങങ്ങൾ ഓരോരുത്തരായി രംഗമൊഴിഞ്ഞു..
അമ്പലത്തിലെ ഉച്ചഭാഷിണിയിൽനിന്ന് കർണാനന്ദകരമായ ഭക്തിഗാനങ്ങൾ ഒഴുകിക്കൊണ്ടേയിരുന്നു..
പള്ളിയിൽ മുക്രിക്ക ബാങ്ക് കൊടുത്തു..
ഗ്രാമം അടുത്ത പുലരിയെ വരവേൽക്കാൻ ഇരുട്ടിനെ നിലാവ് കൊണ്ടലങ്കരിച്ചു... !

By: 
Naseeha Shameel

ബർക്കത്തിന്റെ ആത്മാവ്‌


അവൾ എങ്ങനെ എന്റെ വീട്ടിൽ തന്നെ എത്തിപ്പെട്ടുവെന്ന് ഇന്നും എനിക്കറിഞ്ഞു കൂട. സാരമായ പരിക്കുകളുമായി വടക്കേത്തിണ്ണയിൽ കിടന്ന് ദീനമായി കരഞ്ഞുകൊണ്ടിരുന്ന അവളെ ഉമ്മയാണു ആദ്യം കണ്ടത്‌.
അവൾക്കു കറുപ്പിൽ വെളുത്ത വലിയ പൊട്ടുകളുള്ള സുന്ദരമായ ശരീരമായിരുന്നു.ദയ തോന്നിയ ഉമ്മ ദിവസങ്ങോളോളം പരിചരിച്ച്‌ അവളുടെ മുറിവുകൾ സുഖപ്പെടുത്തിയതിന്റെ നന്ദി കൊണ്ടാകണം അവൾ പിന്നെ ഞങ്ങളുടെ വീടു വിട്ട്‌ എങ്ങും പോയില്ല..
" ആരൊ വളർത്തിയിരുന്നതാണു. അല്ലാതെ ഇത്ര ഇണക്കമാവില്ല." ഉമ്മ അവളെപ്പറ്റി ഇടക്ക്‌ പറഞ്ഞു.
അവൾ ആരെയും കൂസാതെ ഞങ്ങളുടെ ഊൺ മേശക്കടിയിൽ സ്ഥാനം പിടിച്ചു. രണ്ടര വയസുകാരൻ അനിയന്റെ വിചാരം അവനു പുതിയതായി ആരോ വാങ്ങിക്കൊടുത കളിപ്പാട്ടമാണതെന്നായിരുന്നു. അവൻ അവളുടെ പിന്നാലെ എപ്പൊഴും ഓടി. അവളുടെ വാലിൽ പിടിച്ചു വലിച്ചു. ഈർക്കിലി തുമ്പ്‌ കൊണ്ട്‌ അവളെ ഭ്രാന്ത്‌ പിടിപ്പിച്ചു. അമ്പരപ്പിക്കുന്ന കാര്യം അവൾ തിരിച്ച്‌ ഒന്നു മുരളുക പോലും ചെയ്യാറുണ്ടായിരുന്നില്ലെന്നതാണു.
പതിയെ എനിക്കവളോടു സ്നേഹമായിതുടങ്ങി. അവളുടെ സ്വഭാവ ശുദ്ധിയെപ്പറ്റി ഉമ്മ പറയുന്നത്‌ ഞാൻ കേട്ടിരിക്കുന്നു. " ഒരു വക മോഷ്ടിക്കില്ല. എന്തേലും ഇട്ടു കൊടുതാ അത്‌ കഴിക്കും. ഇതു വരെ ആത്ത്‌ മുള്ളിക്കണ്ടിട്ടില്ല. അതവിടൊരു മൂലേ ക്കെടന്നോട്ടെ. ഞമ്മക്ക്‌ ബർക്കത്താ.."
അവളുടെ വയർ വീർത്തു വരുന്നുണ്ടെന്ന് ഞാൻ ശ്രദ്ധിച്ചു. ഇടക്കിടെ അകത്തളങ്ങളിലെല്ലാം പോയി എന്തോ തിരയുക പതിവായി. തിരഞ്ഞു തിരഞ്ഞ്‌ ഒടുവിൽ തനിക്കിണങ്ങിയ സ്ഥലം അവൾ കണ്ടുപിടിച്ചു കഴിഞ്ഞിരുന്നു.
ഒരു അർദ്ധരാത്രി അവ്യക്തമായ ചില കരച്ചിലുകളെന്റെ ഉറക്കം കളഞ്ഞു. പരിഭ്രാന്തി വിട്ട്‌ പരിസര ബോധം വന്നപ്പോൾ ഞാനറിഞ്ഞു . ഹാ അവൾ പണി പറ്റിച്ചിരിക്കുന്നു. അതും എന്റെ മുറിയിൽ. കാർട്ടൂണിനുള്ളിലേക്ക്‌ ഇചിരി അറപ്പോടെ ഞാൻ തല നീട്ടി . എന്റല്ലാഹ്‌.. എന്തൊരോമനത്തമുള്ള കുഞ്ഞുങ്ങൾ.. മൂന്നെണ്ണം.. തള്ളയുടെ ചൂടിന്റെ മാസ്മരികതയിൽ അവ മതി മറന്നു കിടക്കുകയാണു. പിറ്റേന്നും ഉമ്മ പറഞ്ഞു. അത്‌ ബർക്കത്താണെന്ന്.
കുഞ്ഞുങ്ങൾ സ്വയം വഴികൾ തിരഞ്ഞെടുത്തപ്പോൾ തള്ള പിന്നെയും ഒറ്റത്തടിയായി.. അവൾ എന്റെ മുറിയിൽ സ്തിരമായി ഉറങ്ങിത്തുടങ്ങി. അർദ്ധരത്രിയിൽ പതിയെ തന്റെ കൈകൾ കൊണ്ടെന്നെ തോണ്ടി വിളിക്കും. ഞാൻ കിളിവാതിൽ തുറക്കുമ്പോൾ പുറത്തേക്ക്‌ പോകുകയും പുലർച്ചെ വാതിൽ തുറക്കുന്നത്‌ വരെ പുറത്ത്‌ കാവൽ കിടക്കുകയും ചെയ്തു.
അവളുടെ പ്രസവങ്ങൾക്ക്‌ കയ്യും കണക്കുമുണ്ടായിരുന്നില്ല.അവളെ നിരന്തരമിങ്ങനെ ഗർഭിണിയാക്കുന്ന കള്ളൻ ഞങ്ങളുടെ തൊട്ടയൽ വീട്ടിൽ താമസമുണ്ടെന്ന് ഒരിക്കൽ ഞാൻ കണ്ടുപിടിച്ചു. ഇനി മേലാൽ അവനെ കണ്ടുപോകരുതെന്ന് ശട്ടം കെട്ടുകയും ചെയ്തു. പക്ഷെ എന്തു ഫലം. പെണ്ണുങ്ങൾ എത്ര കിട്ടിയാലും പഠിക്കില്ലല്ലോ..
എന്റെ വിവാഹ ശേഷം അവളുടെ വീട്ടിലേക്കുള്ള വരവ്‌ കുറഞ്ഞെന്ന് ഉമ്മ പറഞ്ഞിരുന്നു.
ഞാൻ വീട്ടിൽ വരുമ്പോൾ മാത്രം പതിയെ പ്രാഞ്ചി പ്രാഞ്ചി ഒരു വയസിയെ പ്പോലെ അവൾ വരും. ഇനി നിനക്ക്‌ പ്രസവിക്കണോ എന്നു ഞാനവളെ കളിയാക്കി.
എലിശല്യം കൂടിയിരിക്കുന്നു.. ഉമ്മ പിറുപിറുത്തു.
ഒരുദിവസം വീട്ടിൽ ചെന്നപ്പോൾ ഉമ്മ പറഞ്ഞു. അവൾ ചത്തു പോയെന്ന്.
"ദീനം ബാധിച്ച്‌ അവിടവിടൊക്കെ കുറെ നടന്നു. ചത്തു മണം വന്നിട്ടാ കണ്ടത്‌.താഴെപറമ്പിൽ കൊണ്ടോയി കുഴിച്ചിട്ടു."
എനിക്കു ഭയങ്കര വിഷമം തോന്നി.ഒരു സുഹൃത്തിനെ പിരിഞ്ഞതു പോലെ....
അവളെ വീണ്ടും ഓർക്കാൻ ഒരു കാരണമുണ്ടായി. കുറച്‌ ദിവസങ്ങളായി ഇവിടെ അവളെപ്പോലൊരുത്തി കറങ്ങിത്തിരിയുന്നു. അതേ സ്വഭാവം. അതേ ഇണക്കം . ഗർഭിണി. സർവ്വത്ര അവൾ തന്നെ. അവളുടെ സൗന്ദര്യം മാത്രം ഇല്ല.
ഞാൻ ഉമ്മയെ ഫോണിൽ വിളിച്ച്‌ പറഞ്ഞു." ഉമ്മാ എന്നെത്തേടി ഇതാ ബർക്കത്തിന്റെ ആത്മാവ്‌ വന്നിരിക്കുന്നു"...!
നസീഹ ഷമീൽ...!

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo