Showing posts with label Suja. Show all posts
Showing posts with label Suja. Show all posts

യാത്രാമൊഴി



ഒരായിരംചോദ്യങ്ങളെന്നുള്ളിലിരമ്പുന്നൂ
പിന്നെയും പിന്നെയുമെന്തിനായെന്നെ
തോല്പിക്കുന്നൻപിനാലേ നീയെൻതോഴാ !
നിന്നൊപ്പം പിറക്കാതെപോയദു:ഖമല്ലോ -
യെന്നുടെ നഷ്ടമെന്നറിയുന്നിപ്പോൾ...
അറിയുന്തോറുമേറിടുന്നന്തരംഗത്തിൽ
അനിർവചനീയമാമനേകവികാരങ്ങളും
അന്തരമൊട്ടുമേയില്ലെന്നസത്യവും !
നിറയുന്നു കവിയുന്നു സംതൃപ്തിയാലേ മനം
പൊഴിയുന്നശ്രുക്കളുമിടതടവില്ലാതെ...
നിന്നെയെന്നോടു ചേർത്തുനിർത്തിയിട്ടാ
മൂർദ്ധാവിലൊരുമ്മവയ്ക്കുവാനെൻമനം
കൊതിക്കുന്നെങ്കിലുമൊന്നെണീക്കാൻ
പോലും കെല്പില്ലാതശക്തയായീടുന്നിതാ ...
കേഴുവതിനല്ലാതൊന്നുമേ വയ്യെനിക്കു
മരണക്കിടക്കയിലാകുമ്പോളുമറിയുന്നു
മനംകൊണ്ടെങ്കിലുമെന്നരികിലെത്താനായ്
നീയല്ലാതാരുമില്ലെന്ന യാഥാർത്ഥ്യവും...
മിഴികൾപൂട്ടുമ്പോളും നിന്നുടെസുസ്മേരമാം
വദനംമാത്രം മതിയെൻമുൻപിലായ് ...
വാക്കുതന്നീടുകെൻപ്രിയതോഴായെനിക്കായ്
വാക്കുമാറില്ലാത്തൊരാ പ്രേമത്തെയെൻ
നെഞ്ചോടു ചേർത്തുറങ്ങട്ടെ ഞാനിനിയും...
08/07/2017

അനശ്വരപ്രണയം

Image may contain: 1 person, sitting and indoor

എന്നിൽനിന്നും നിന്നിലേക്കു കരകവിഞ്ഞൊഴുകുന്ന
നദിയാണത് ...
ശാന്തവും നിശ്ചലവുമെന്നു
തോന്നിക്കുമെങ്കിലും
അഗാധങ്ങളിലെ ചുഴിയും
അടിയിലെ ഗർത്തങ്ങളും
അപാരത സൃഷ്ടിക്കുന്ന
അനസ്യൂതപ്രവാഹമാണത് ..
എന്റെ ഹൃദയത്തിൽനിന്നും
ഉത്ഭവിച്ച് അരുവിയായൊഴുകി
നിന്നെലക്ഷ്യമാക്കി പായുന്ന
ചുടുകണ്ണീരിന്റെ ലാവയാണത് ..
നിന്നിലേക്കെത്തുമ്പോളേക്കും
നിനക്കു കുളിർമ്മയേകാൻ
പര്യാപ്തമായ തെളിനീരാണത് ...
പോകുന്ന വഴികളിലൊക്കെയും
കിന്നാരം പറയുന്ന കിളികളെയും
സൗന്ദര്യംവഴിയുന്ന പുഷ്പങ്ങളെയും
നീന്തിത്തുടിക്കുന്ന തരുണീമണികളെയും
തുള്ളിച്ചാടുന്ന കിടാങ്ങളെയും
എല്ലാം അവഗണിച്ചു നീയെന്ന
ഒരൊറ്റലക്ഷ്യത്തിലേക്കു പായുന്ന
പാലാഴിയാണത് .....
കുതിക്കുന്ന വഴിയിലൊക്കെയും
നീയെന്ന ഒരൊറ്റമന്ത്രം മാത്രം
ഉരുവിടുന്ന പൂജയാണത് ...
ഒരിക്കലും നിന്നിൽനിന്നും
തിരികെ ഒഴുകാനാവാത്ത
നിന്നിലലിഞ്ഞുചേരാൻമാത്രം
വിധിക്കപ്പെട്ട തെളിനീരാണത് .....
ആഴിയുടെ വിശാലതയിൽ
അലിഞ്ഞില്ലാതാകാൻ
വിധിക്കപ്പെട്ട എന്റെ പ്രണയം .....
അനശ്വര പ്രണയം ......


By: Suj

അറിയാത്ത കഥകൾ

Image may contain: 1 person

അറിഞ്ഞവയേക്കാൾ എത്രയോ അധികം !!
ജീവൻ വെടിയേണ്ടിവന്നവരേക്കാൾ
അധികം , മരിച്ചു ജീവിക്കുന്നവർ ...
ഇത് ഇന്നിന്റെ മാത്രം വേദനയല്ല ... 
ലോകം ഉണ്ടായ കാലം മുതൽ നിഷ്കളങ്കരായ ,ഒന്നുമറിയാത്ത
എത്രയോ കുഞ്ഞുങ്ങൾ ,
കാമവെറിയന്മാരുടെ
പേക്കൂത്തുകൾക്കു വിധേയരായി , എതിർക്കാനറിയാതെ ,
ശിക്ഷിക്കപ്പെടേണ്ടവരെ
ചൂണ്ടിക്കാട്ടാൻപോലും ധൈര്യമില്ലാതെ ,
ഭയപ്പെടുത്തുന്ന ഓർമ്മകളെ
കുഴിച്ചുമൂടാൻ ശ്രമിച്ച് ,
പരാജയപ്പെട്ട് ജീവച്ഛവമായി
ജീവിതം ജീവിച്ച് തീർക്കുന്നുവെന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ ചിന്തിക്കണം .... ഉത്തരവാദികളായ ഒരു വലിയവിഭാഗം
ഇന്നും മാന്യതയുടെ മുഖംമൂടിയുമായി വിലസുന്നു ...
പെൺകുഞ്ഞുങ്ങൾ മാത്രമല്ല ആൺകുഞ്ഞുങ്ങളും ബലിയാടുകളാകുന്നുണ്ടെന്നതാണ് വാസ്തവം ...
ഹേ മനുഷ്യാ !
*************
കപടമനുഷ്യാ നീയെന്തിനജ്ജീവിതം കശക്കിയെറിഞ്ഞതിച്ചെറുപ്രായത്തിൽ
ഒന്നുമറിയാപ്പാവമാപ്പെൺകുഞ്ഞിനെ
ഓമനയാമാമരുമക്കിടാവിനെ...
മറിച്ചൊന്നുരിയാടാനാവാത്തോരവളെ
മനഃപൂർവ്വമങ്ങുപദ്രവിക്കുന്നേരത്തും മനുഷ്യനെന്നചിന്തപോലും ചൊവ്വേ
മറന്നിവ്വണ്ണം പ്രായച്ഛിത്തമില്ലാവേലകൾ...
കണ്ണുനീരിനുമാവില്ലൊരിക്കലും
കാലത്തിനുമാവില്ല മായ്ക്കാനീപ്രഹരം
കരുണയോടെ നീയോർത്തതുമില്ല നിൻ
കുഞ്ഞിനെപ്പോലുമേ കഷ്ടം !!
മരിച്ചതിനൊപ്പമേ ജീവിക്കുമപ്പെണ്ണിന്റെ
മാനത്തിനു വിലയേകീടാനാകാതെ നീയിന്നു
മാന്യനായ് വിലസീടുന്നെത്ര മ്ളേഛമായ് !!
മരണമല്ലോ നിനക്കിതിലുംഭേദം ,സത്യം !

By Suj

വിഷുവും വെള്ളിയും

Image may contain: 1 person

നാളത്തെ പുലരിതെളിയുന്നേരം
നന്മതൻ വീചികളൊഴുകുന്നേരം
കണികാണാനൊരുങ്ങുന്നനേകരും
ഉണരുന്നു പ്രാർത്ഥനയോടനേകരും
ഒരുങ്ങുന്നിവിടെയും വിഷുക്കണിയും
ഒരുക്കുന്നവിടെയും പള്ളിമേടകളും
വിഷുക്കൊന്നതൻ പൂക്കളും
വിലാപത്തിൻ ഗാനവീചികളും
സർവ്വൈശ്വര്യക്കാഴ്ചകളിവിടെയും
സന്താപത്തിന്നോർമ്മകളവിടെയും
കണ്ണനെ കണികാണുന്നിവിടെയും
കർത്താവിനെ മനസ്സിലേറ്റുന്നവിടെയും
വിഷുക്കൈനീട്ടവുമായ് പൈതങ്ങളും
വിടരുന്നു പ്രാർത്ഥനാഗ്രന്ഥങ്ങളും
ഇമ്പമോടാർത്തിടുന്നു സോദരരും
കുമ്പിടുന്നേറ്റംദുഃഖമോടെ മനുജരും
ഉപ്പേരി,പായസവുമായാഘോഷവും
ഉപവാസത്തോടാരാധനയും,കയ്പ്പുനീരും
ഒരിടത്താമോദത്തിന്നുത്സവവും
ഒരിടത്താർത്തനാദവീചികളും
ഒരുങ്ങുന്നു , സന്തോഷത്തിൻസദ്യയും
ഒരുക്കുന്നു ,ദുഃഖത്തിൻകഞ്ഞിയും
എങ്കിലുമിതാദ്യമാണെന്നോർമ്മയിൽ
എത്രയുമാമോദവും ദുഃഖവുമൊന്നിപ്പതും ...
13/04/2017
Suj

ത്യാഗം


എല്ലാറ്റിനും ഒരവസാനമുണ്ടാകും
എന്നാൽ അതെത്രയും വേഗം
എങ്കിൽ ചിലർക്ക് സമാധാനം
ഉണ്ടാകുമെങ്കിൽ ആ ത്യാഗം
സ്വീകരിക്കാൻ മടിക്കേണ്ടതുണ്ടോ ?
സ്വന്തം സന്തോഷവും സുഖവും
അപരന്റെ സമാധാനത്തിനായ്
ഞാനിതാ ഉപേക്ഷിക്കുന്നിവിടെ !!
അതേ അയാൾതന്നെയാണ്
എനിക്കെല്ലാറ്റിലും വലുത് !!
നീ ചിന്തിച്ചതും പറഞ്ഞതും
ശരി തന്നെയാണ് ,പക്ഷേ
ഇതുവരെ അങ്ങനെയായിരുന്നോ ?
ആവോ എനിക്കു പോലുമറിയില്ല .
അയാൾക്കുമറിയുമെന്നു തോന്നുന്നില്ല !!
എങ്കിലും നീയിന്നെനിക്കു പഠിപ്പിച്ചു തന്നു
അയാൾ എന്തിനേക്കാളും ഏതിനേക്കാളും
എനിക്കു വിലപ്പെട്ടതാണെന്ന് .
അതേ നിന്നെപ്പോലെ കഴിവും അറിവും
ഉള്ളവർ പറയുമ്പോളതു വിശ്വസിക്കണമല്ലോ !!
അതേ ഞാനും അതു വിശ്വസിക്കുന്നു
ഇന്നു മുതൽ ഇപ്പോൾ മുതൽ
അയാൾ തന്നെയാണെനിക്കെല്ലാറ്റിലും
വലുതെന്ന് ഞാനും സമ്മതിക്കുന്നു .
നിനക്കു വേണ്ടി ,നിനക്കു വേണ്ടി മാത്രം!!
പക്ഷേ ആ വിലയേറിയതിനെ
ഞാനിവിടെ ഉപേക്ഷിക്കുന്നു .
നിന്റെ സമാധാനത്തിനു വേണ്ടി .
അതിനു വേണ്ടി മാത്രം .
നിന്നെ ഉപേക്ഷിക്കാനും
നീ ആവശ്യപ്പെട്ടു. .
ഇതാ ഇവിടെ നിന്നോടൊപ്പം
എല്ലാം ഞാനുപേക്ഷിക്കുന്നു .
നിനക്കു വേണ്ടി ............
എന്റെ ത്യാഗം ...........
നീയും അയാളും
വ്യത്യസ്ഥരായിരുന്നില്ലെനിക്കെന്ന്
നീ വിശ്വസിക്കില്ലെന്നുമെനിക്കറിയാം .
എങ്കിലും
നിനക്കു വേണ്ടി എന്റെ ത്യാഗം.......
നിന്നെയും അയാളെയും
ഒരേപോലെ ഉപേക്ഷിക്കാം !!
പക്ഷേ അതു എന്റെ
ത്യാഗമാണെന്നു മറക്കരുത് .
ഒരിക്കലും ............... ഒരിക്കലും ......................
സുജ്

ഓർമ്മകൾ


നാളെ ഡിസംബർ അഞ്ച് . ഒരുപാട് ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്ന ദിനം . പലപ്പോഴായി പലയിടത്തും പറഞ്ഞിട്ടുള്ള കാര്യങ്ങൾ .എങ്കിലും ഇപ്പോൾ വീണ്ടും അതൊന്നും ഓർക്കാതിരിക്കാൻ കഴിയുന്നില്ല .
ജനിച്ച വീടും പരിസരവും അയൽപക്കങ്ങളും നാടും സ്കൂളും കൂട്ടുകാരുമെല്ലാം വരിവരിയായി കൺമുൻപിൽ .
അപ്പച്ചനും ,അമ്മയും ,ചേച്ചിയും ,ചേട്ടനുമടങ്ങുന്ന സാധാരണ കുടുംബം .വീട്ടിലെ ഇളയ കുട്ടിയായതുകൊണ്ടാവും പേരിനു പകരം കൊച്ചേ എന്ന വിളിയായിരുന്നു അന്നധികവും ഞാൻ കേട്ടിരുന്നത് .ചേച്ചിയുമായി 14 വയസ്സിനും ,ചേട്ടനുമായി 10 വയസ്സിനും ഇളപ്പമായിരുന്നതും ഒരു കാരണമായിരുന്നിരിക്കാം .
അപ്പച്ചൻ അദ്ധ്യാപകനായിരുന്നതുകൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഏറ്റവും പ്രാധാന്യവും കൊടുത്തിരുന്നു . അമ്മയാകട്ടെ വാത്സല്യവും സ്നേഹവും ഒരുപാടു നൽകിയിരുന്ന സാധ്വി .ജീവിതത്തിൽ ഇന്നത്തെ സുഖസൗകര്യങ്ങളൊന്നും അനുഭവിച്ചിട്ടില്ലാത്ത എല്ലാവരേയും സ്നേഹിക്കാൻ മാത്രമറിയാമായിരുന്ന പാവം .ആരെക്കുറിച്ചും ഒരു പരാതിയും അമ്മ പറഞ്ഞ് കേട്ടിട്ടുള്ള ഓർമ്മ എനിക്കില്ല . ഞങ്ങൾക്കാകട്ടെ ആ സ്നേഹത്തിന് തിരികെയൊന്നും കൊടുക്കുവാനാകാത്ത നിർഭാഗ്യം വഹിക്കേണ്ടിയും വന്നു .
തട്ടുതട്ടായി പല മാടികളായി കിടക്കുന്ന പറമ്പിന്റെ നടുഭാഗത്ത് വീട് .നിരന്നു നീണ്ടു കിടക്കുന്ന പാടങ്ങളും നെൽകൃഷികളും താഴെ .വയൽ വരമ്പിനും പുരയിടത്തിന്റെ അതിരിനുമിടയിൽ ഒഴുകുന്ന ഒരിടത്തരം തോട് .തോട് കുറുകെ കടക്കാൻ തെങ്ങുംതടി ചേർത്തിട്ടിരിക്കുന്ന പാലം . തോട്ടിലൂടെ മിന്നായം വേഗത്തിൽ ഓടിക്കളിക്കുന്ന പരൽമീനുകൾ . വേനൽക്കാലത്ത് മുറ്റത്തെ കിണറ്റിൽ വെള്ളം കുറയുമ്പോൾ നനയ്ക്കാനും കുളിക്കാനും മറ്റും ഉപയോഗിക്കാനായി പാടത്തിനരികിലെ തട്ടിൽ കുത്തിയിരിക്കുന്ന ധാരാളം വെള്ളം എക്കാലവും തരുന്ന കിണർ . വേനലിൽ പാടത്ത് കളികൾ , പശുക്കളെ തീറ്റൽ , ഒക്കെയായി നാട്ടിലെ കുട്ടികളുടെ സംഗമവും . അയൽപക്കങ്ങളാകട്ടെ വിളിപ്പാടകലത്തിനു വെളിയിലും . പറമ്പിൽ അധികവും പലതരം കശുമാവിൻ കൂട്ടങ്ങൾ .......ധാരാളം വെട്ടി മരങ്ങളും ....... കൂറ്റൻ ആഞ്ഞിലിമരങ്ങൾ ,വിവിധയിനം പ്ലാവുകൾ , കുടംപുളി, വട്ട ,മരുതി ,മുരിക്ക് എന്നിവയും ഇരുമ്പൻപുളി , അമ്പഴം ഇത്യാദി ചെറു മരങ്ങളും ദാ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു . കൈതക്കാടുകളും കൈതച്ചക്കയും സുലഭം .മറ്റു ചെറുമരങ്ങളിൽ വളർത്തിയിരുന്ന കുരുമുളകു ചെടികളും ധാരാളം .കൃഷിക്കായി തിരിച്ചിട്ടിരിക്കുന്ന സ്ഥലങ്ങളിലാകട്ടെ പ്രധാന കൃഷിയായ കപ്പയും ,ചേമ്പ് ,ചേന , ചെറുകിഴങ്ങ് , വാഴകളും . അക്കാലത്തെ പ്രഭാത ഭക്ഷണമാകട്ടെ കപ്പ വേവിച്ചത് മീൻകറി ,ചെണ്ടമുറിയൻ കപ്പ കാന്താരിച്ചമ്മന്തി , ചക്കപ്പുഴുക്ക് , ചൂടൻ ചേമ്പ് കാച്ചിൽ ചേന പുഴുങ്ങിയത് etc etc. . ഹാവൂ ഇന്നും ഇതൊക്കെ കണ്ടാൽ ഏതു മോഡേൺ ഭക്ഷണവും ഞാൻ മാറ്റിവയ്ക്കും . പിന്നെ കപ്പ ,ശീമച്ചേമ്പ് ,ഏത്തയ്ക്ക ഇത്യാദി സാധനങ്ങൾ ചുട്ടെടുത്ത് ചൂടോടെ മുളകു ചമ്മന്തിയിൽ പച്ചവെളിച്ചെണ്ണ ചേർത്തതും കൂട്ടി കഴിക്കുന്ന രുചി ഇന്നത്തെ ഏതു ഭക്ഷണത്തിനാണു കിട്ടുക ?
അന്നൊക്കെ ഫ്രിഡ്ജ്, മിക്സി, വാഷിംഗ് മെഷീൻ , ഗ്യാസ് ,എന്തിന് പൈപ്പ് ,കറന്റ് കണക്ഷനുകളോ ഇല്ലെന്നോർക്കണം .
അതുകൊണ്ടുതന്നെ ചെയ്യേണ്ടുന്ന ജോലികളുടെ ലിസ്റ്റ് നീണ്ടതാണ് .പശുവിനെക്കറക്കലും ചാണകം വാരലും അതു വേറെ . വെളുപ്പിനെ എണീറ്റ് അടുക്കള ജോലി തുടങ്ങുന്ന അമ്മയുടെ ദിവസം അവസാനിക്കുന്നത് രാത്രി അത്താഴവും വിളമ്പി പാത്രങ്ങളും കഴുകി ,കതകടച്ച് വിളക്കൂതിക്കിടക്കുമ്പോളാണ് .ഇടയ്ക്ക് ആകെയൊരു വിശ്രമം കിട്ടുന്നതും ഉച്ചയൂണു കഴിഞ്ഞ് ഒരു മണിക്കൂറോ മറ്റോ . ഞായറാഴ്ച പള്ളിയിൽ പോകുമ്പോളാണ് മറ്റൊരു ആശ്വാസം .അതിനും മുന്നൊരുക്കങ്ങൾ നടത്തണം . ശനിയാഴ്ച തന്നെ പിറ്റെ ദിവസത്തേക്കുള്ള കറികളൊക്കെ തയ്യാറാക്കി റെഡിയാവും .അങ്ങനെ 40 വർഷങ്ങൾക്കു മുൻപ് ഒരു ഡിസംബർ 4 ശനിയാഴ്ച പിറ്റെ ദിവസം പള്ളിയിൽ പോകാനുള്ള ഒരുക്കങ്ങളെല്ലാം നടത്തി ഉറങ്ങാൻ കിടന്നു എന്റെ പ്രിയപ്പെട്ട അമ്മ . അമ്മയെക്കുറിച്ചോർക്കുമ്പോൾ എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളതും ഓർമ്മയിൽ തങ്ങിനിൽക്കുന്നതും അമ്മയുടെ പാവങ്ങളോടുള്ള സഹാനുഭൂതിയും ദാനശീലവുമാണ് . നാട്ടിലുള്ള ധാരാളം പാവപ്പെട്ടവരായ സ്ത്രീകളും മറ്റും അമ്മയുടെ ഈ സ്നേഹം ഒരുപാടനുഭവിച്ചിട്ടുണ്ട് . " താണ നിലത്തേ നീരോടൂ അവിടേ ദൈവം തുണ ചെയ്യൂ "എന്റെ കുഞ്ഞു മനസ്സിൽ അന്നു പതിഞ്ഞതും ഇന്നും മറക്കാനാവത്തതുമായ ഒരു പാഠം . മറ്റൊന്ന് സ്നേഹത്തോടെ അമ്മ ഉണ്ടാക്കിത്തന്നിരുന്ന അച്ചപ്പത്തിന്റെ രുചിയാണ് .
ഇനി പറയാൻ വന്ന കാര്യത്തിലേക്കു കടക്കട്ടെ .ഡിസംബർ 2 വ്യാഴാഴ്ച അർദ്ധരാത്രിയിൽ അമ്മയ്ക്കു കടുത്ത നെഞ്ചുവേദന . ഇന്നത്തെ പോലെ ഉടനെ ആശുപത്രിയിൽ പോകാനുള്ള ചിന്താഗതിയോ സാഹചര്യമോ ഇല്ലായിരുന്നിട്ടായിരിക്കാം രാവിലെ ആസ്പത്രിയിൽ പോകാം എന്നു കരുതി എങ്ങനെയോ നേരം വെളുപ്പിച്ചു . എന്നാൽ നേരം വെളുത്തപ്പോൾ സ്വാഭാവികമായും വേദന ശമിച്ചതുകൊണ്ട് ആസ്പത്രി പോക്ക് ഉപേക്ഷിച്ചു.വെള്ളിയും ശനിയും അമ്മയ്ക്കാദ്യമായി സമ്പൂർണവിശ്രമം.ശനിയാഴ്ച സ്കൂളവധിയായിരുന്നതിനാൽ ഞാനമ്മയുടെ കൂടെത്തന്നെ മുഴുവൻ സമയവും .അപ്പോൾ വ്യാഴാഴ്ചയുണ്ടായ വേദന അമ്മ എന്നോട് പങ്കുവച്ചത് ഇന്നും മായാതെ മനസ്സിൽ . " ഞാനന്ന് മരിക്കാൻ പോകുകയാണെന്ന് കരുതിയത് . അപ്പോ മരിച്ചിരുന്നെങ്കിൽ എന്റെ സങ്കടം ഇക്കാര്യങ്ങളോർത്തായിരുന്നു .ഒന്ന് കുഞ്ഞൂഞ്ഞമ്മയെ ഒന്നു കൂടി കാണാൻ സാധിച്ചില്ലല്ലോ എന്നത് .രണ്ട് എന്റെ കൊച്ച് പത്താം ക്ലാസ്സ് പാസ്സാകുന്നതു പോലും കാണാനാവില്ലല്ലോയെന്നതും, പിന്നെ കൊച്ചിന്റെ കല്യാണം .......... " .കുഞ്ഞൂഞ്ഞമ്മ എന്നു പറഞ്ഞത് അന്ന് മാർത്തോമ്മാ കോളജിൽ പഠിപ്പിച്ചിരുന്ന എന്റെ ചേച്ചി ............. ചേച്ചി അന്ന് വിവാഹിതയായി പത്തനംതിട്ടയിൽ ഭർതൃഗൃഹത്തിൽ .
ഡിസംബർ 4 രാത്രി അത്യാവശ്യ ജോലിയും തീർത്ത് അമ്മ ചേട്ടനു കൊടുക്കാനായി ഒരു ഗ്ലാസ്സ് പാൽ എന്റെ കയ്യിൽ തന്നു വിട്ടു .
എന്നിട്ട് ഉറങ്ങാൻ കിടന്നിരുന്ന അമ്മയുടെ അരികിൽ ഈ ഞാനും .............ഞായറാഴ്ച രാവിലെ പള്ളിയിൽ പോകാൻ തയ്യാറായി കിടന്ന അമ്മ ............ അറ്റാച്ച്ഡ് റ്റോയ് ലറ്റൊന്നും ഇല്ലാത്ത അക്കാലത്ത് വെളുപ്പിന് മൂത്രമൊഴിക്കാനായി ഉണർന്ന ഞാൻ കൂട്ടിനു വരാനായി പോയി വിളിച്ചതാണ് അമ്മയെ .പള്ളിയിലേക്കു തന്നെ കൊണ്ടുപോയി അമ്മയെ .......... ഞായറാഴ്ച തന്നെ ........... പക്ഷേ അമ്മ അതറിഞ്ഞില്ലെന്നു മാത്രം ............ അന്നു വെളുപ്പിന് എന്റെ കയ്യിലേക്കു അമ്മയുടെ നിർജ്ജീവമായ ശരീരത്തിൽ നിന്നും പകർന്ന തണുപ്പിന്റെ അസ്വാഭിവകതയിൽ ഞെട്ടിത്തരിച്ച ആ നിമിഷത്തിന് നാളെ വെളുപ്പാകുമ്പോൾ 40 വയസ്സ് .............. ഇനിയെഴുതാൻ വയ്യ ....:..കണ്ണു നിറയുന്നു .............
4/12/16

അത്താഴം.


അത്താഴപ്പൊതി
തണുത്തുവിറങ്ങലിച്ച്
എന്നെനോക്കി പരിഹസിക്കുന്നു .
"ഞാനെന്തു തെറ്റുചെയ്തെ"ന്നു
ചോദിക്കുന്നു .
ഉത്തരം പറയാനില്ലാതെ
ഒന്നും പറയാനാവാതെ
ഉത്തരംതേടുന്നു ഞാൻ .
“വിശക്കുന്നവന്റെ വിശപ്പറിയാൻ“
എന്ന ഉത്തരംകൊടുത്തു്
തടിതപ്പുന്നു ഞാൻ .
ഒരു പരിഹാസച്ചിരിയിലൂടെ
കള്ളംപറയുന്ന മുഖം
പിടിച്ചെടുത്തെന്നു
മനസ്സിലാക്കുന്നു ഞാൻ .
ഹർത്താലെന്ന ഉത്തരം
വീണ്ടുംകൊടുത്ത ഞാൻ
നിറഞ്ഞൊഴുകുന്ന മിഴികൾ
മറയ്ക്കാനായിത്തിരിഞ്ഞു്
വിളക്കണയ്ക്കുന്നു,
മെത്തയിലേക്കഭയം -
പ്രാപിക്കുന്നു .
തലയണയുടെ പരിഭവം -
നിറഞ്ഞ സങ്കടം
എന്റെ കാതിലപ്പോൾ .
ഈ എ.സി യുടെ തണുപ്പിൽ
വീണ്ടുംനനയ്ക്കാനായി
ഞാനെന്തു തെറ്റുചെയ്തെന്ന് .
"ഇല്ലാ,ആരും ഒരുതെറ്റും ചെയ്തിട്ടില്ലാ,
തെറ്റുകള്‍ മുഴുവൻ എന്റേതുമാത്രം "
എന്ന മറുപടിയുമായി
ഉറച്ച തീരുമാനവുമായി
എല്ലാവരും ഉറങ്ങാനായ്
കാത്തിരിക്കുന്നു ഞാൻ .
നാളത്തെ പുലരിയോട്
ക്ഷമചോദിച്ചുകൊണ്ട്.
*********************
സുജ്
27/11/2016

ഇന്നലെയുടെ മരണം


ഇത് ഒരു അത്ഭുതലോകം .അതേ സന്തോഷ ലോകം . സൂര്യനും ചന്ദ്രനും അനേകം താരകങ്ങളും ഒന്നുപോലെ വിളങ്ങി നിന്നിരുന്ന ഒരു പഴയ കാലം . സൂര്യൻ ചന്ദ്രനേയും ചന്ദ്രൻ സൂര്യനേയും കുഞ്ഞു താരകങ്ങൾ സൂര്യചന്ദ്രന്മാരെ ഒരു പോലെയും നെഞ്ചിലേറ്റി സ്നേഹിച്ചിരുന്ന കാലം . അന്ന് ഇന്നു കാണുന്ന സൂര്യനും ചന്ദ്രനും ആയിരുന്നില്ല .
രണ്ടു പേരുടേയും പ്രകാശ ശോഭയ്ക്ക്
മാറ്റുവ്യത്യാസവും ഉണ്ടായിരുന്നില്ല . രണ്ടു പേരും ഒരേ പോലെ ആകാശത്തിലെയും ഭൂമിയിലെയും കുഞ്ഞു താരകങ്ങളേയും മറ്റനവധി ചരാചരങ്ങളേയും തങ്ങളുടെ മാസ്മരിക ശക്തിയാൽ സന്തോഷിപ്പിച്ചിരുന്ന കാലം .അന്ന് രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ ഏവരും ഒന്നുപോലെ സ്വർഗ്ഗീയാനുഭൂതിയിലാറാടിക്കഴിഞ്ഞിരുന്നു .
സൂര്യനു ചുറ്റും പ്രകാശമല്ലാതെ കടുത്ത ചൂടും ഉണ്ടായിരുന്നില്ല .സൂര്യകിരണങ്ങൾ എല്ലാ ദിവസവും തന്റെ ഭാജനങ്ങളെ സന്ദർശിച്ച് സായൂജ്യമടഞ്ഞു പോന്നു . തങ്ങളുടെ പ്രിയപ്പെട്ട സൂര്യതേജസ്സേറ്റുവാങ്ങി സകല ചരാചരങ്ങളും ആനന്ദത്തിലുമാറാടിയിരുന്ന ആ നല്ലകാലം. ഇടയ്ക്കിടയ്ക്ക് സൂര്യനൊന്നു വിശ്രമിക്കാനായി ചന്ദ്രൻ ആ ദൗത്യം ഏറ്റെടുക്കുകയായി .സൂര്യകിരണങ്ങൾ എങ്ങനെ ലോകത്തെങ്ങും സഞ്ചരിച്ച് തന്റെ ആരാധകവൃന്ദത്തെയൊന്നാകെ സന്തോഷിപ്പിച്ച്
അവരുടെ ക്ഷേമമന്വേഷിച്ച് പോന്നിരുന്നുവോ അതിലൊട്ടും കുറവു വരാതെ തന്നെ ചന്ദ്രകിരണങ്ങളും തന്റെ ദൗത്യം നിർവ്വഹിച്ചു പോന്നു . അക്കാലത്ത് കളകളോ കീടങ്ങളോ
കേട്ടുകേൾവികൂടിയില്ല .നൂറുമേനി വിളവു തരുന്ന
പാടങ്ങളും ,തെങ്ങിൻ തോപ്പുകളും മാന്തോപ്പുകളും മാത്രം എവിടെയും . കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന കാഴ്ചകൾ കാണുമ്പോൾ മാരുതനും ഒപ്പമുണ്ടാവും . പൂന്തോപ്പുകൾ കണ്ണെത്താനാവത്തത്ര ദൂരത്തിൽ
നീണ്ടുകിടക്കുന്ന കാഴ്ചകൾ , അവയെ തലോടി വരുന്ന കാറ്റിന്റെ സുഗന്ധം ഏറ്റുവാങ്ങി ചന്ദ്രകിരണങ്ങളും.ഫലവൃക്ഷങ്ങൾ കായ്ച്ചു കിടക്കുന്ന ഭംഗി തന്നെ ആരേയും ആകർഷിക്കാൻ പര്യാപ്തമായിരുന്നു . അവയുടെ രുചിയോ പറയുകയും വേണ്ട . വനഭംഗിയും അപാരം തന്നെ. വനത്തിൽ ആനയും സിംഹവും കടുവ പുലി മാൻപേടകൾ, മുയലുകൾ എന്നു വേണ്ട സകല മൃഗങ്ങളും കൂട്ടുകൂടി നടന്നിരുന്ന ആ അത്ഭുത കാലം . സിംഹക്കുട്ടികളും മാൻകുട്ടികളും ഒരുമിച്ചു കളിച്ചുല്ലസിച്ചു നടന്നിരുന്നു അന്ന് .
അന്നൊന്നും ഈ കാണുന്ന റോഡോ വാഹനങ്ങളോ പുകയോ പൊടിപടലങ്ങളോ റോഡപകടങ്ങളോ ഉണ്ടായിരുന്നില്ല . മനസ്സെന്ന വാഹനത്തിൽ ഇഷ്ടമുള്ളിടത്തേക്ക് സ്വന്തം ചിറകിൽ സഞ്ചരിക്കാം . സമയം വേണ്ട . വിചാരിച്ചാൽ ക്ഷണം എത്തുന്ന അവസ്ഥ . ഭാരമില്ലാതെ സ്വന്തം ചിറകിൽ പറന്ന് ലക്ഷ്യസ്ഥാനത്തേക്ക് . ഹാ എവിടെയും സ്വർഗ്ഗതുല്യമായ അന്തരീക്ഷം മാത്രം . സ്വർഗ്ഗീയ ഗാനങ്ങൾ മാത്രം . (തുടരും)
സൂര്യനു ചന്ദ്രനോടും ,ചന്ദ്രനു സൂര്യനോടും സ്നേഹം മാത്രം .പരസ്പരം തന്നേക്കാളധികം മറ്റേയാളെ കരുതുകയും ബഹുമാനിക്കയും ചെയ്തു പോന്നിരുന്ന , ഇവരുടെ പ്രേമം കണ്ടിട്ട് ആർക്കും അസൂയതോന്നുമാറ്
അവസ്ഥ .ആരാധകരിൽ ചിലരാകട്ടെ ചന്ദ്രന്റെ സ്ഥാനം തങ്ങൾക്കു കിട്ടിയിരുന്നെങ്കിലെന്നു മോഹിച്ചു പോലും തുടങ്ങി .അതിന്റെ ഭാഗമായി ചിലർ സൂര്യനും ചന്ദ്രനുമിടയിൽ തങ്ങളുടെ ഈ ലക്ഷ്യത്തോടെ കഠിനപ്രയത്നം ആരംഭിച്ചു. സൂര്യനോ ചന്ദ്രനോ ഇതൊട്ടു മനസ്സിലായതുമില്ല .
അങ്ങനെയിരിക്കെ ക്രമേണ സൂര്യനും ചന്ദ്രനുമിടയിലേക്ക് അവരുടെ വരവായി . ഇവരുടെ പ്രേമം കണ്ട് അസൂയ മൂത്ത അവർ ദാ രണ്ടു പേരേയും തെറ്റിക്കാനുള്ള ശ്രമമാരംഭിച്ചു . സൂര്യശോഭയ്ക്കു ഭംഗി പോരാ . ആ താപം ഒരു ശാപമല്ലേ ? അതേറ്റാൽ ഏതു ശക്തിയും വെന്തുരുകിപ്പോകില്ലേ ? അതു കൊണ്ടു നിന്റെ ഭംഗിയും മാസ്മരികതയും നശിക്കാതിരിക്കണമെങ്കിൽ നീ സൂര്യനിൽ നിന്നു മാറി നടക്കണം . നിന്നെ ആരാധിക്കുന്ന അനേകായിരം താരകങ്ങൾ ദാ എത്ര പ്രണയമാണവയ്ക്ക് നിന്നോട്, എന്നിങ്ങനെ നിരന്തരമുള്ള വേദോപദേശങ്ങൾ ചന്ദ്രനോടും, നിന്റെ സൗന്ദര്യവും ഭംഗിയും ചന്ദ്രനില്ല എന്നിട്ടും താരകങ്ങളിൽ പ്രധാനികൾക്കെല്ലാം ചന്ദ്രനോടാണല്ലോ കൂറും പ്രേമവും എന്നു തുടങ്ങി സൂര്യനോടും ഓതിക്കൊണ്ട് അവർ തന്റെ ജോലി തുടർന്നു കൊണ്ടേയിരുന്നു .ഈ ചിന്തകൾ ക്രമേണ രണ്ടു പേരിലും രൂഢമൂലമാകാൻ അധികനാൾ വേണ്ടി വന്നില്ല . ഇതിന്റെ ഫലമായി ആരാണ് കൂടുതൽ ശ്രേഷ്ഠരെന്ന ചിന്ത രണ്ടു പേരിലും ഉടലെടുത്തു തുടങ്ങി . സൂര്യന്റെ പ്രൗഢഗാംഭീര്യവും പ്രതാപവും
ചന്ദ്രനേയും ചന്ദ്രന്റെ വശ്യതയും മനോഹാരിതയും സൂര്യനേയും കുറേശ്ശേ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു .ഇതിന്റെ പേരിൽ ചില്ലറ ശണ്ഠകളും ഉണ്ടായിത്തുടങ്ങി .ഇവരെ പരസ്പരമകറ്റാനും ഇതു പര്യാപ്തമായിരുന്നു .ഇതോടെ സ്വർഗ്ഗതുല്യമായിരുന്ന അന്തരീക്ഷം മെല്ലെ അയഞ്ഞു തുടങ്ങി .ഇതിന്റെ അനന്തരഫലമായി സൂര്യൻ ചന്ദ്രനെ ഒഴിവാക്കിത്തുടങ്ങി . പകരം പുതിയ ആരാധികമാരോടൊത്ത് സല്ലപിച്ച് രസിക്കാനും തുടങ്ങി . ഇതു കണ്ട് ചന്ദ്രികയും ദുഃഖഭാരത്താൽ വഴി മാറി നടന്നു തുടങ്ങി . എങ്കിലും ചന്ദ്രന് തന്റെ പ്രാണപ്രിയനെ മറക്കുവാൻ കഴിയുമായിരുന്നില്ല . അവനെ നഷ്ടപ്പെട്ട സങ്കടത്തിൽ മനമുരുകി അവളുടെ ശോഭ ക്രമേണ മങ്ങിത്തുടങ്ങി . അങ്ങനെ സൂര്യനിരിക്കുന്നിടം പ്രകാശപൂരിതവും. സൂര്യനെക്കണ്ടാൽ ചന്ദ്രനും ,ചന്ദ്രനെക്കണ്ടാൽ നൂര്യനും വഴിമാറിപ്പോകുക വഴി ,ചന്ദ്രനിരിക്കുന്നിടം പ്രകാശരഹിതവുമായി .
അങ്ങനെയാണ് ഇന്നു കാണുന്ന പകലും രാത്രിയുമായി ,സൂര്യനും ചന്ദ്രനും പരസ്പരം കാണാതാവേണ്ടി വന്നത് .
എങ്കിലും സൂര്യന് തന്റെ ആത്മാർത്ഥ സഖിയെ നഷ്ടപ്പെടേണ്ടി വന്നതിൽ പിന്നീട് ഖേദമുണ്ടായി . ചന്ദ്രനെ തിരികെ വിളിക്കുകയും പഴയ നല്ല കാലം വീണ്ടെടുക്കാനാഗ്രഹിക്കുകയും ചെയ്തു .എങ്കിലും ഒരിക്കൽ അപമാനിതയായ ചന്ദ്രൻ , വിങ്ങുന്ന മനസ്സോടെയെങ്കിലും ,ആ അപേക്ഷ നിഷ്കരുണം നിരസിക്കുകയാണുണ്ടായത് .എങ്കിലും പിൻമാറാതെ സൂര്യൻ തന്റെ പ്രാണപ്രേയസിയോട് മാപ്പപേക്ഷിച്ച് വീണ്ടും തിരികെ വരാനപേക്ഷിച്ചതിനാൽ , നിശ്ചിത ദിവസം ത്തേക്ക് താൻ സൂര്യപ്രഭയേറ്റു വാങ്ങിക്കൊള്ളാമെന്നും ,ഒരു കാരണവശാലും പഴയതുപോലെ ഒരുമിച്ചു ജീവിക്കാനില്ലെന്നും പറഞ്ഞ് ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു .ആ ദുഃഖത്തിന്റെ പ്രതീകമായി ഇന്നും ചന്ദ്രനിൽ കാണാം ഒരു കറുത്ത പാട് . നിലാവുള്ള രാത്രികളിൽ സൂര്യപ്രഭയേറ്റു വാങ്ങി ചന്ദ്രൻ സൂര്യനെ സ്നേഹിക്കാമെന്ന വാക്കും പാലിച്ചു പോരുന്നു ഇന്നും .
സുജ്
30/11/2016
Copy Right Reserved .

മുട്ടയും കോഴിയും


കൊച്ചേ ആ മുട്ടകൾ എടുത്തു സൂക്ഷിച്ചു വയ്ക്കു. എന്നിട്ട് പതിമൂന്നെണ്ണം ആയാൽ പറയണം . വിരിയിച്ച് കോഴിക്കുഞ്ഞുങ്ങളെ ഇറക്കുവാനാണ് .അമ്മയുടെ വകയാണ്. മുട്ട വിരിഞ്ഞ് കോഴിക്കുഞ്ഞോ ? അതെങ്ങെനെയാവും ?
തള്ളക്കോഴി മുട്ടയിടീലൊക്കെ നിർത്തി പൊരുന്തിത്തുടങ്ങിയിരിക്കുന്നു. അതാണ് കാരണം .
എങ്കിലും എന്റെ സംശയം തീർന്നില്ല .അമ്മ ഒന്നുകൂടി പറഞ്ഞു തന്നു .പൂവൻ കൊത്തിയുണ്ടായ മുട്ടയാവണം .അല്ലെങ്കിൽ വിരിയില്ല .അടുത്ത സംശയം എന്നിൽ തലപൊക്കി .പൂവൻ കൊത്തുകയോ ,എന്നു പറഞ്ഞാലെന്താ ? ആവോ ,എന്തുമാകട്ടെ . ഏതായാലും വീട്ടിൽ ലക്ഷണമൊത്ത പൂവൻകോഴിയുണ്ടായിരുന്നതു കാര്യമായി . ഇനി മുട്ടയന്വേഷിച്ച് അയൽപക്കങ്ങളിലൊന്നും പോകേണ്ടല്ലോ . ഓരോന്നിന്റെയും പുറത്ത് പെൻസിൽ കൊണ്ട് ചില അക്കങ്ങൾ എഴുതിയിരിക്കുന്നു .ശ്രദ്ധിച്ചു നോക്കിയപ്പോൾ തീയതികളാണ് . അട വയ്ക്കുവാൻ പഴക്കം കൃത്യമായി അറിയാനാണ് .വെളുത്തതു ചിലത് . മറ്റു ചിലത് ചുവപ്പു കലർന്നത് .അതിൽ നിന്നും ഏറ്റവും പുതിയ ഭംഗിയും വലിപ്പവുമുള്ള പതിമൂന്നെണ്ണം തിരഞ്ഞെടുത്തു . എല്ലാം തന്നെ നല്ല രൂപത്തിലും വലിപ്പത്തിലുമുള്ളത് .
ഇനി അടുത്ത പരിപാടി എന്താണാവോ ?ആകാംക്ഷയോടെ ഞാൻ കൂടെക്കൂടി . സാമാന്യം വലിപ്പമുള്ള ഒരു കുട്ട ,വെള്ളുകുട്ടയെന്നു പറയും ,എടുത്ത് അതിൽ പകുതിയോളം ഉമിനിറച്ചു . തിരഞ്ഞെടുത്ത മുട്ടകൾ നല്ല വൃത്താകൃതിയിൽ അടുക്കിവച്ചു . പൊരുന്തിത്തുടങ്ങിയ തള്ളക്കോഴിയെ പിടിച്ചുകൊണ്ടുവന്നു. മുട്ടകളുടെ മുകളിലായി ഇരുത്തുന്നു .ഈ അമ്മയെത്ര നിസ്സാരമായാണ് തള്ളക്കോഴിയുടെ കാലുകൾ രണ്ടും ഇരുവശത്തേക്കുമകറ്റി മുട്ടകളുടെ മുകളിൽ ഭദ്രമായി ഇരുത്തിയത് . എനിക്കത്ഭുതം തോന്നി .എന്നിട്ട് മറ്റൊരു കുട്ടകൊണ്ട് മുകളിൽ മൂടി .ഇനി ഭദ്രം .ഈ കോഴിക്കു ശ്വാസം മുട്ടില്ലേ ?എന്റെ അടുത്ത സംശയം . കൊച്ചേ ഇവിടെ നോക്കൂ .കുട്ട നിറയെ സുഷിരങ്ങൾ കാണുന്നില്ലേ ? ഓ ശരിയാണല്ലോ .അപ്പോൾ കോഴിക്കു ശ്വാസം മുട്ടില്ല .എനിക്കു സമാധാനമായി . വിശ്വാസവും . ഈ അമ്മയ്ക്കൊക്കെ എത്ര വിവരമാണ് ! സന്തോഷം തോന്നി എന്റെ കുഞ്ഞു മനസ്സിന് .
ഇനി രണ്ടു ദിവസം കൂടുമ്പോൾ കുട്ട തുറന്ന് തള്ളക്കോഴിയെ സൂക്ഷിച്ച് എടുത്തുപൊക്കി പുറത്തുവിടണം. കുട്ടയ്ക്കുള്ളിൽ കാഷ്ഠിക്കാതിരിക്കാനാണ് . അനുസരണയോടെ
പുറത്തുപോയി തന്റെ കാര്യം നിർവ്വഹിച്ച് കൃത്യമായി തിരികെയെത്തി കുട്ടയിൽ കയറിയിരിക്കുന്ന തള്ളക്കോഴി . തന്റെ ചിറകു വിടർത്തി മുട്ടകളെല്ലാം ശരീരത്തിനടിയിലാണെന്നുറപ്പു വരുത്തി ചൂടുപകർന്ന് ,തന്റെ കുഞ്ഞുങ്ങൾക്കുവേണ്ടി ക്ഷമയോടെ കാത്തിരിക്കുന്ന പാവം തള്ളക്കോഴിയിൽനിന്നും എന്തെല്ലാം പാഠങ്ങൾ കണ്ടു പഠിക്കാനുണ്ടല്ലേ ?
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു .പത്തൊൻപത് ,
ഇരുപത് ,ഇരുപത്തൊന്ന് . ഹാ എന്തൊരു സന്തോഷമാണെന്നോ ? ഓരോ മുട്ടയുടേയും തോടു പൊട്ടി പുറത്തേക്കു വരുന്നു നനഞ്ഞ തൂവലുമായ് കുഞ്ഞിക്കോഴികൾ . കറുത്തത് ,വെളുത്തത് , ചുവപ്പു കലർന്നത് ,പുള്ളിനിറമുള്ളത്, കഴുത്തിനു ചുറ്റും തൂവലില്ലാത്തത് ,ഇങ്ങനെ വിവിധതരം. ചുരുക്കം ചിലപ്പോൾ ഒന്നോ രണ്ടോ ചീമുട്ടയും . അതു കാണുമ്പോൾ എനിക്കു സങ്കടമാവും .
ബാക്കി കഥകൾ തന്റെ കുഞ്ഞുങ്ങളെ ആക്രമിക്കാൻ വരുന്ന പക്ഷികളിൽ നിന്നും രക്ഷിക്കാനായി ചീറിപ്പായുന്നത് , ചികഞ്ഞു കൊടുത്തങ്ങനെ നീക്കിയിട്ടു കൊടുത്ത് സ്നേഹവായ്പ്പോടെ കോഴിക്കുഞ്ഞുങ്ങളെ തീറ്റുന്നത് ,ഒക്കെ മാതൃസ്നേഹത്തിന്റെ മകുടോദാഹരണങ്ങൾ തന്നെ .അവസാനം തനിയെ തീറ്റകണ്ടെത്താറായി എന്നു ബോധ്യമായാൽ ,കുഞ്ഞുങ്ങളെ കൊത്തിപ്പിരിച്ചുവിട്ടാൽ തീരുകയായി ഒരു അധ്യായം .
ഇന്നോർക്കുമ്പോൾ ഇതെല്ലാം ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ .
ഇനി ഒരു ചോദ്യം മുട്ടയോ കോഴിയോ ആദ്യം ഉണ്ടായത് ?ഇതു വായനക്കാർക്കു വിട്ടു തന്നു കൊണ്ട് , ഈ അധികപ്രസംഗം അവസാനിപ്പിക്കട്ടെ .
സുജ്

സാക്ഷാത്കാരം


നൊന്തു പിടയുന്ന
മനസ്സിൽ നിന്നു വരുന്ന
ചിന്തകൾക്കു മാത്രമേ
നല്ല സൃഷ്ടിയാകാൻ കഴിയൂ .
അവ ആരും പറയാതെ
ആരും വരയ്ക്കാതെ
രൂപപ്പെടുന്ന മനോഹര
ചിത്രങ്ങളാകുന്നു .
വേദനയുടെ കാഠിന്യം തന്നെ
സൃഷ്ടിയുടെ മാഹാത്മ്യവും
മനോഹാരിതയും !!
അതൊരു വാസ്തവം.
അനുഭവങ്ങളുടെ
തീച്ചൂളയാകുന്ന
മൂശയിൽ വാർക്കപ്പെടുന്ന
രൂപങ്ങളാകുന്നു
ശ്രദ്ധിക്കപ്പെട്ടിട്ടുള്ള
ഓരോ സൃഷ്ടിയും .
അവയോരോന്നും
പടുത്തുയർത്തിയ
കൊടുമുടികൾ
ശൂന്യതയുടേതല്ല
പിന്നെയോ
വിജയഗാഥയുടേതാണ് .
തൂലികയും ശൂന്യമല്ല .
വേദനയിൽ നിന്നുയർന്ന
ഭാവന നിറഞ്ഞതാണ് .
തൂലിക ചലിപ്പിക്കാം
ഭാവനയിലെ സ്വപ്നങ്ങളുടെ
വരവേല്പിനായ് !!
വെറും വരവിനല്ല ,പിന്നെയോ
അവയുടെ സമ്പൂർണ്ണ
സാക്ഷാത്കാരത്തിനായ്!!
സ്വർഗ്ഗതുല്യമായ സ്വപ്ന-
സാക്ഷാത്കാരത്തിനായ് .
നല്ലൊരു നാളെയ്ക്കായ് .
സുജ്

പനിനീർപ്പൂവ്'


ഞാൻ വെറുമൊരു മണമില്ലാപ്പൂവ്
ഇടവഴിയിലങ്ങനെ മുളച്ചു നില്ക്കും
വള്ളികളിലായ് വിടർന്നു നില്പൂ
ഒരു നാൾ വേലിയിലൂടെ ഞാനൊ-
ന്നെത്തി നോക്കിയിതാ ഉള്ളിലേക്കു
എൻമുൻപിലായതാ കാഴ്ചകളേറെ!!
അമ്പേ ഗർവ്വോടെ നില്ക്കുമനേകം
ചേതോഹര പുഷ്പങ്ങളും
ദിനംതോറും നുകർന്നൂ ഞാനാ ഗന്ധവും
സാകൂതമാ ഭംഗിയുമങ്ങാസ്വദിച്ചു
ദിനങ്ങളങ്ങു പോയീടവേ കിട്ടീ
ചില കൂട്ടുകാരെയെനിക്കായ് .
ഹാ ചെമ്പനീർ നീയെത്ര സുന്ദരീ!!
അവളെൻമനം കവർന്നങ്ങനെ
ചാരേ നിന്നു കാതിലോതി
മണമില്ലെന്നാകിലും "നീയുമതിസുന്ദരി "
അതു കേട്ടു ഞാനുമൊന്നങ്ങു
തുള്ളിച്ചാടിപ്പോയി !! മതിമറന്നങ്ങു
പുണർന്നതുമാ മുള്ളുകളെൻമേലേ
കോറിയതും ,സാരമില്ലെന്നോതി
നോക്കവേ പൊടിയുന്നൂ നിണം
എങ്കിലുമില്ല തെല്ലുമേ വേദന !!
ഓർക്കാഞ്ഞതെന്തേ നീയെൻ
വള്ളിമേലേ മുള്ളുകളെത്രയെന്ന
ചോദ്യം കേട്ടങ്ങു ഞെട്ടീ ഞാനും,
എങ്കിലുമാഭംഗിയിലും ഗന്ധത്തിലു-
മലിഞ്ഞങ്ങു നിന്നീടവേ കണ്ടൂ
ഒരു കോണിലായ് മുല്ലയേയും
ആരും കാണാതെ നിന്നവൾ തേങ്ങുന്നൂ
എന്റെ പ്രിയ മുല്ലയവളെന്തിനായെന്നു
ചിന്തിച്ചു ഞാനുമൊന്നു തലോടി,
തിരിഞ്ഞു നോക്കവേ കണ്ടൂവെൻ
ചെമ്പനീറവളും തുടയ്ക്കുന്നാമിഴികൾ!!
വയ്യ വയ്യ ഇനിയീക്കാഴ്ചകൾ കാണാനും
ഇടനെഞ്ചു പൊട്ടിയങ്ങനെ നില്ക്കാനും !!
അതുകണ്ടു സഹിക്കാനാവാതങ്ങു
തിരിഞ്ഞിറങ്ങീ ഞാനാവേലിയിൽ
നിന്നുമാ പഴയ ഇടവഴിയിലേക്കായ്
ഇനിമേലീയീയിടവഴിതന്നെ പഥ്യം !!
സുജ്

വിശ്വാസം


വിശ്വാസം ബലമായിരുന്നെനിക്ക്
ഇന്നലെ വരെ.
വിശ്വാസം സ്നേഹമായിരുന്നെനിക്ക്
ഇന്നലെ വരെ.
വിശ്വാസം എനിക്കു ഞാൻ നൽകിയ
ഉറപ്പായിരുന്നു.
വിശ്വാസം ഞാൻ എന്നെത്തന്നെ
പഠിപ്പിച്ച ശരികളായിരുന്നു.
എന്റെ മാത്രം ശരികളായിരുന്നു
ഒരിക്കലും തെറ്റില്ലെന്ന് ഉറച്ചു
വിശ്വസിച്ചിരുന്ന കുറേ സത്യങ്ങൾ
വിശ്വാസം ശാസനകളിലും വാത്സല്യം
തോന്നിപ്പിച്ച വികാരമായിരുന്നു.
ചുറ്റിലും സ്നേഹം മാത്രം കണ്ടിരുന്ന
ചേതോവികാരമായിരുന്നത്.
ഇന്നലെ വരെ .
വിശ്വാസം ചിതറിത്തെറിച്ചു കിടക്കുന്ന
പളുങ്കുപാത്രമാകുന്നു ഇന്നെനിക്ക്.
വിളക്കിച്ചേർക്കാനുള്ള ശ്രമവും
അമ്പേ പൊട്ടിച്ചിതറിപ്പോയിതാ!!
പൊട്ടിച്ചിതറുന്ന സ്വരമെനിക്ക്
താങ്ങാനുമാവുന്നില്ലല്ലോയിന്ന്!!
സഹായം കാംക്ഷിച്ചോരിടമെല്ലാം
മുഖം തിരിഞ്ഞങ്ങു നിന്നീടുന്നല്ലോ !!
ഈശ്വരന്മാരുമാരുമേ വിളിച്ചിട്ടും
കണ്ണു തുറക്കുന്നതുമില്ലല്ലോ !!
സുജ്

സുനാമി


കാറും കോളും നിറഞ്ഞാകാശം കലങ്ങിമറിഞ്ഞൊഴുകുംപുഴ
ആർത്തട്ടഹസിച്ചിരമ്പിയെത്തും
തിരമാലകളും !!
തീരത്തെയൊന്നാകെ വിഴുങ്ങാനായ്
ചീറിയടുക്കുമാ തിരകളെ -
യടക്കുവാനെനിക്കാഗ്രഹമേറെ,
എങ്കിലുമതൊരു സാഹസമെന്നറിയുന്നൂ
ആയതിനാലങ്ങു കാത്തിരിക്കുക സഖേ ക്ഷമയോടങ്ങ്, തെല്ലുനേരം !!
കാറ്റും കോളുമൊന്നങ്ങടങ്ങീടട്ടെ
സുനാമിയായ് വരും തിരകളിൽ
പെടാതങ്ങു മാറിനിന്നീടാം !!
അതിൽപെട്ടാത്മത്യാഗം ചെയ്യും
വിഡ്ഢിത്തമങ്ങൊഴിവാക്കിടാം
കുളിർതെന്നലായ് നിന്നെ തലോടും
സ്നേഹബന്ധങ്ങളെയുമറിക !!
ആ തലോടലിലങ്ങു സാന്ത്വനം
കണ്ടിടുക മിത്രമേ തത്ക്കാലം !!
സുജ്

സഖി


സ്നേഹവും പാണ്ഡിത്യവു-
മേറിടുമീസൗഹൃദത്തെയെൻ
നെഞ്ചോടുചേർക്കവേയീഖിന്നമെല്ലാം
ഓടിയൊളിക്കാതെന്തുചെയ്യുമെടോ ?
നിഷ്കളങ്കമാമീപ്രേമത്തെക്കാണും
നിൻമനസ്സെത്ര ശുദ്ധമാണു സഖേ
നിന്നരികിലായ് ഞാനെന്നേ തെല്ലു
വന്നിരുന്നതും നിർമ്മലമാമാസ്നേഹം
പകർന്നങ്ങുതന്നതും മറന്നുവോ നീ ?
അന്ധമാം സ്നേഹവുമാരാധനയും
പാടില്ലതു ദുഃഖംമാത്രം തന്നിടുമെന്നും
ചൊല്ലിത്തന്നതും മറന്നുവോ നീ ?
ഖേദമതുണ്ടാകിലുമാനന്ദമതിലും
കണ്ടിടുവാനെന്നേ പഠിച്ചു ഞാനും
കൂടെപഠിച്ചിടുന്നോരോപാഠവു-
മോരോ ആകുലവേളയിലുമേ !!
നിൻസോദരഹൃത്തത്തെ ഞാനു
മെന്നോടുചേർത്താഗാഢാലിംഗന-
മേറ്റങ്ങുവാങ്ങവേ പൊഴിയുന്നൂ
മിഴിനീർത്തുള്ളികളുമദൃശ്യമെൻ
മുൻകാഴ്ചകളുമെല്ലാമേ !!
സുജ്

അമ്മ മലയാളം



അമ്മേ!!നിന്നെയോർത്തുകേഴുന്നിതാ ഞാൻ !!
ആദ്യാക്ഷരങ്ങൾചൊല്ലിത്തന്നോരമ്മയാം
മലയാളമേ
അമ്മതൻസ്നേഹത്തിൽചാലിച്ചോരോ
വാക്കുകളും
അമ്മതന്നീരടികളുമെൻകാതിൽമുഴങ്ങീടവേ !!
മുലപ്പാലിൻമാധുര്യമൊപ്പം നുകർന്നോരീ
മലയാളത്തിൻസ്വരമാധുരിയും മറന്നിടാതെ
മനസ്സിലിന്നും നിറഞ്ഞു നിൽക്കുന്നിതാ
മംഗല്യം കഴിഞ്ഞോരീ നവോഢയെപ്പോൽ
പച്ചപ്പട്ടുടുത്തോരു കിഴക്കൻസഹ്യാദ്രിക്കും
പടിഞ്ഞാറായിനീണ്ടുകിടക്കുന്നോരാഴിക്കു-
മിടയിലായ്
പടർന്നുപരന്നുകിടക്കുന്നോരുമലയാളനാട്ടിൽ
പിറന്നതല്ലോയെൻ പുണ്യവും !!
നൈർമ്മല്യംതുളുമ്പുംഗ്രാമഭംഗിയും
നീളെയൊഴുകുംനദികൾതൻചാരുതയും
നാടിന്റെയഭിമാനമാം ഗണിതവുമായി
നിൻസിരയിലോടും ചോരയല്ലോ മലയാളം !!
തുഞ്ചന്റെനാട്ടിലാശാന്റെ വീണപൂവും
തഞ്ചത്തിൽപാടീടുമനേകം ഗാഥകളും
പഞ്ചപാണ്ഡവർതന്നുടെ കഥകളും
കുഞ്ചൻനമ്പ്യാരുടെ ഫലിതശകലങ്ങളും
ഇമ്പമോടുരുവിട്ടുകേട്ടനേകംപദ്യങ്ങളും
ഇത്തിരിപ്പോരും കടംകഥകളുമെല്ലാം
കേട്ടുവളർന്നോരെൻബാല്യത്തിൻസ്മൃതികളും
കിട്ടാക്കനിയല്ലോയിന്നനേകർക്കുമേ !!
നന്മതിന്മകളോരോന്നായ് വേർതിരിച്ചു
നൽകിയോരമ്മതൻവാത്സല്യവും !!
നാൾക്കുനാൾസംഭവബഹുലമായൊരാ ജീവിതവും
നമ്മളാം സന്തതികൾക്കന്യമായ്പ്പോയിതോ!
മഹിമകൾപദവികളനേകംകിട്ടിയങ്ങനെയമ്മയാം
മലയാളം ശ്രേഷ്ഠപദത്തിലേക്കുമെത്തീ
മാലോകരെല്ലാംവാഴ്ത്തിഭരണതലത്തിലുമെത്തി-
യെങ്കിലും
മലയാളത്തിനെ ഹൃത്തിലേറ്റിയോരെത്ര വിരളം !!
ഇന്നു മലയാളത്തിൻഗതിയതിദുഃഖംതന്നെ!!
ഇന്നെത്ര ചവിട്ടിമെതിച്ചരച്ചീടുന്നീമലയാളത്തെ
ഇതുകണ്ടുവ്യഥപൂണ്ടുഞെട്ടിത്തരിച്ചുനിന്നീടാതെ
ഇനിയെങ്കിലും ദയാദൃഷ്ടിയോടെവീക്ഷിച്ചീടാം!!
അമ്മിഞ്ഞപ്പാലിൻനൈർമ്മല്യത്തോടെ-
അമ്മമലയാളത്തിന്നുയർത്തെഴുന്നേല്പിനായ്,
അതിദ്രുതമുണർന്നെണീറ്റിടാമൊന്നായ്!!
അഹോരാത്രം പ്രയത്നിച്ചുമീടാമൊന്നായ് !!
By: Suj

'പൂജ്യം' എന്റെ സ്വന്തം 'പൂജ്യം'


കണക്കുകൾ കൂട്ടാതിരിക്കുക
എങ്കിൽ, കുറയ്ക്കേണ്ടിവരുന്ന
കണക്കുകളെയോർത്തൊരിക്കലും
പരിതപിക്കേണ്ടി വരില്ല!!
അക്കങ്ങൾ ചിതറിക്കിടക്കട്ടെ
ചുറ്റിലുമായങ്ങനെ !!
ചേർത്തുവച്ചു സംഖ്യകളാക്കുമ്പോൾ
കിട്ടുന്ന ഒരു ആനന്ദമുണ്ടല്ലോ ,അതിന്റെ
നൂറു മടങ്ങു വലുതായിരിക്കും
അവ നമ്മെ ഒന്നുതിരിഞ്ഞുപോലും
നോക്കാതെ ഒന്നുംപറയാതെ
ഒന്നുംബാക്കിവയ്ക്കാതെ
ഇറങ്ങിപ്പോകുമ്പോഴുണ്ടാകുന്ന
വേദന !! ഹൃദയത്തെ കീറിമുറിച്ചുകൊണ്ടുള്ള
ആ ഒറ്റപ്പോക്കിൽ ബാക്കിവരുന്നത്
പൂജ്യം മാത്രം !!
പൂജ്യം തന്നെ വിശ്വസിക്കാവുന്നത്
പൂജ്യം തന്നെ തന്നോട് ചേർത്തു
വയ്ക്കാവുന്നത് !!.
ഒരിക്കലും ഒരാഘാതവും ഏല്പിച്ച്
കടന്നു പോകുവാൻ തുനിയാത്തത് !!
എങ്കിലും ആപത്തിൽ തന്നെ
സഹായിക്കാൻ കെല്പുള്ളത് !!
പൂജ്യങ്ങൾ ഓരോന്നായി നിരന്നുനിന്നങ്ങനെ
തങ്ങളുടെ ഇടത്തെയോരം ചേർത്തു
നമ്മളെയും നിർത്തി ഒരു കോട്ടതന്നെ
പണിതു കളയും നമ്മുടെ രക്ഷയ്ക്കായി
ഒരു ശത്രുവിനെപ്പോലും അകത്തുകടത്താതെ
വിജയകിരീടം നമ്മുടെ തലയിലേറ്റിത്തരും!!
അഴിക്കാം അബദ്ധത്തിൽ കൂട്ടിവച്ച
അക്കങ്ങളോരോന്നോരോന്നായി !!
ചിതറിക്കിടക്കട്ടെ അവയോരോന്നും
ചുറ്റിലായങ്ങനെ !!
ചുറ്റും കിടന്നവ വിലയില്ലാത്ത പൂജ്യത്തെ
കൂട്ടുപിടിച്ചിരിക്കുന്ന നമ്മെനോക്കി
പരിഹസിക്കുന്നതും കണ്ടില്ലെന്നു നടിക്കാം !!
വിലയില്ലാതെ ത്യജിക്കപ്പെട്ടിരുന്ന 'പൂജ്യം'
ഇനി മുതൽ എന്റെ സ്വന്തം 'പൂജ്യം' !!
സുജ്

പൂജ്യം


പൂജ്യം എന്റെ സ്വന്തം പൂജ്യം
കണക്കുകൾ കൂട്ടാതിരിക്കുക
എങ്കിൽ കുറയ്ക്കേണ്ടി വരുന്ന
കണക്കുകളെയോർത്തൊരിക്കലും
പരിതപിക്കേണ്ടി വരില്ല!!
അക്കങ്ങൾ ചിതറിക്കിടക്കട്ടെ
ചുറ്റിലുമായങ്ങനെ !!
ചേർത്തുവച്ചു സംഖ്യകളാക്കുമ്പോൾ
കിട്ടുന്ന ഒരു ആനന്ദമുണ്ടല്ലോ ,അതിന്റെ
നൂറു മടങ്ങു വലുതായിരിക്കും
അവ നമ്മെ ഒന്നുതിരിഞ്ഞുപോലും
നോക്കാതെ ഒന്നുംപറയാതെ
ഒന്നുംബാക്കിവയ്ക്കാതെ
ഇറങ്ങിപ്പോകുമ്പോഴുണ്ടാകുന്ന
വേദന ,ഹൃദയത്തെ കീറിമുറിച്ചുകൊണ്ടുള്ള
ആ ഒറ്റപ്പോക്കിൽ ബാക്കിവരുന്നത്
പൂജ്യം മാത്രം !!
പൂജ്യം തന്നെ വിശ്വസിക്കാവുന്നത്
പൂജ്യം തന്നെ തന്നോട് ചേർത്തു
വയ്ക്കാവുന്നത് !!.
ഒരിക്കലും ഒരാഘാതവും ഏല്പിച്ച്
കടന്നു പോകുവാൻ തുനിയാത്തത് !!
എങ്കിലും ആപത്തിൽ തന്നെ
സഹായിക്കാൻ കെല്പുള്ളത് !!
പൂജ്യങ്ങൾ ഓരോന്നായി നിരന്നു നിന്നങ്ങനെ
തങ്ങളുടെ ഇടത്തെയോരം ചേർത്തു
നമ്മളെയും നിർത്തി ഒരു കോട്ട തന്നെ
പണിതു കളയും നമ്മുടെ രക്ഷയ്ക്കായി
ഒരു ശത്രുവിനെപ്പോലും അകത്തുകടത്താതെ
വിജയകിരീടം നമ്മുടെ തലയിലേറ്റിത്തരും!!
അഴിക്കാം അബദ്ധത്തിൽ കൂട്ടിവച്ച
അക്കങ്ങളോരോന്നോരോന്നായി !!
ചിതറിക്കിടക്കട്ടെ അവയോരോന്നും
ചുറ്റിലായങ്ങനെ !!
ചുറ്റും കിടന്നവ വിലയില്ലാത്ത പൂജ്യത്തെ
കൂട്ടുപിടിച്ചിരിക്കുന്ന നമ്മെ നോക്കി
പരിഹസിക്കുന്നതും കണ്ടില്ലെന്നു നടിക്കാം !!
വിലയില്ലാതെ ത്യജിച്ചിരുന്ന പൂജ്യം
ഇനി മുതൽ എന്റെ സ്വന്തം പൂജ്യം !!
സുജ്

എന്റെ മലയാളം


കേരംതിങ്ങുംകേരളനാട്ടിൽപിറന്നോരെൻ
നെഞ്ചോടുചേർത്തിടുംമാതൃഭാഷയല്ലോ
മലയാളം !!
അമ്മിഞ്ഞപ്പാലിനൊപ്പമെൻകാതിൽകേട്ടു
വളർന്നോരുമധുരാമൃതവുമല്ലോ
മലയാളം !!
തമിഴിൻപഴമയും ലഘിമയും ശ്രേഷ്ഠമാം
സംസ്കൃതത്തിൻഗരിമയും ചേർന്നോരീ
മലയാളം !!
തുഞ്ചന്റെനാട്ടിൽപിറന്നോരീ ഹൃദ്യമാം
മലയാളം !!
ആശാനുള്ളൂർവള്ളത്തോൾത്രയത്തെ സൃഷ്ടിച്ചോരീ മലയാളം !!
തഞ്ചത്തിൽപാടും കിളിപ്പാട്ടുകളും
ചെറുശ്ശേരിതൻഗാഥകളും
പൂന്താനത്തിൻഭക്തിയും
വൈലോപ്പിള്ളി ചങ്ങമ്പുഴയിത്യാദി
ബഹുകേമന്മാരും മുദ്ര പതിപ്പിച്ചോരീ
മലയാളം !!
തീർന്നില്ലിനിയും നമ്പ്യാരുടെ
ഫലിതശകലങ്ങളും !!
ഗണിതശാസ്ത്രത്തിനഗ്രഗണ്യമാം
ഗുണങ്ങളും പ്രദാനംചെയ്തോരു
മലയാളനാടിൻസിരയിലോടുംചോരയല്ലോ
മലയാളം !!
ഹരിതാഭയേറുംസഹ്യാദ്രിമേൽതലവച്ചും , തുള്ളിച്ചാടിനൃത്തമാടിടും പുഴകളോടഭിരമിച്ചും ,
സംഹാരരുദ്രയാമാഴിയെയൊന്നുമുത്തംവച്ചും
പ്രൗഢിയോടെതിളങ്ങീടുമെൻനാടിനഭിമാന-
മല്ലോയീ
മലയാളം !!
വളർന്നു പടർന്നു പന്തലിച്ചങ്ങനെ
തകർത്താടിടുന്നു മലയാളിയങ്ങനെ !!
എങ്കിലുമൊന്നു ശ്രദ്ധിച്ചീടാം നമുക്കു
മലയാളത്തിൻ ഗതിയിന്നെന്തെന്ന് !!
മലയാളിക്കൊപ്പം വളരാനാവാതെ
ഞെങ്ങിഞെരിഞ്ഞീടുന്നീ മലയാളം!!
മലയാളത്തിനുയർച്ചയ്ക്കു നമുക്കൊന്നായ്
ശ്രമിച്ചീടാം !!
അമ്മിഞ്ഞപ്പാലിനൊപ്പം ഭാഷാമൃതവും തേനിൽ ചാലിച്ചങ്ങു നാവിൽ പുരട്ടീടാം !!.
മാതൃഭാഷതൻമാഹാത്മ്യവും ചൊല്ലിക്കൊടുത്തീടാം !!
നല്ലോരു നാളേക്കായ് ,ഭാഷ തന്നുടെ
പുഷ്ടിക്കുമായക്ഷീണം യത്നിച്ചീടാം !!
ഇക്കാണും സ്വപ്നങ്ങളൊക്കെയും പൂവണിയും
നാളേക്കായി കാത്തിരുന്നീടാം !!
ശ്രേഷ്ടമാം മലയാളഭാഷയെ
നമുക്കൊന്നായ്
വരവേറ്റിടാം !!
നമുക്കൊന്നായ് !!
നമുക്കൊന്നായ് !!
സുജ്

അതിഥി


ഇത്തവണ ഓണത്തിനു മുൻപേ തറവാട്ടിലേക്കൊരു അതിഥിയെത്തി .അവിചാരിതമായിരുന്നു അയാളുടെ വരവ് . അതുകൊണ്ടുതന്നെ എങ്ങനെ വരവേല്ക്കണമെന്നറിയാതെ ഞാനൊന്നു പകച്ചു . തറവാട്ടിലെ പ്രധാന ആഘോഷങ്ങൾക്കും ആചാരങ്ങൾക്കുമെല്ലാം ഏഴ് സഹോദരീസഹോദരന്മാരും അവരുടെ മക്കളുമെല്ലാം ഏതെങ്കിലുമൊരു വീട്ടിൽ ഒത്തുചേരുകയാണു പതിവ് . പ്രധാന പരിപാടികളാണെങ്കിൽ നാട്ടിലും വിദേശത്തുമുള്ള
എല്ലാവരുമുണ്ടാവും . താരതമ്യേന പ്രാധാന്യം കുറഞ്ഞ സ്ഥിരമായുള്ള ആചാരാനുഷ്ഠാനങ്ങളാണെങ്കിൽ നാട്ടിലുള്ള അഞ്ചുപേരും കുടുംബാംഗങ്ങളുമേ ഉണ്ടാകാറുള്ളൂ .
എന്നാൽ പതിവിനു വിപരീതമായി എല്ലാവരേയും ഈ ഓണക്കാലത്ത് ഒരുമിച്ചെത്തിച്ചേ അടങ്ങൂ എന്ന നിർബ്ബന്ധവുമായാണ് നമ്മുടെ അതിഥിയെത്തിയത് .
അങ്ങനെ വല്യേട്ടന്റെ വീട്ടിലെല്ലാവരും ഒത്തുകൂടാനാജ്ഞയുമായി അയാൾ അവിടെക്കൂടി .
തറവാട്ടിലെ അഞ്ചാമത്തെ മരുമകളായെത്തിയ എനിക്കാകട്ടെ പരമ്പരാഗത സുറിയാനി യാക്കോബായ കുടുംബത്തിലെ പല ആചാരരീതികളും പുതുമ നിറഞ്ഞതുമായിരുന്നു . മരണാനന്തരച്ചടങ്ങുകളായ ,നാല്പത് , അനീദാ, ആണ്ട് ,തുടങ്ങിയവയും ഊട്ട് ,നേർച്ച, നോമ്പ് ,പെരുന്നാൾ ,മദ്ധ്യസ്ഥപ്രാർത്ഥന തുടങ്ങിയ കാര്യങ്ങളും ക്രമേണ എന്റെയും ജീവിതത്തിന്റെ ഭാഗമായി . ആദ്യമൊക്കെ ഒട്ടൊരത്ഭുതത്തോടെ ആൾക്കൂട്ടത്തിനിടയിൽ ഞാനും ഒഴുകിനടക്കാറായിരുന്നു പതിവ് . വല്യേട്ടത്തിക്കാകട്ടെ എന്റെ കാര്യത്തിൽപ്രത്യേക കരുതൽ എന്നുമുണ്ടായിരുന്നു . എന്നാൽ അയാളാകട്ടെ ഇത്തവണ വല്യേട്ടത്തിയെ ഒന്നു ചുറ്റിച്ചേ അടങ്ങൂ എന്ന തീരുമാനത്തിലും .
ഇടയ്ക്കു പറയട്ടെ അയാളെ ഞാനാദ്യം പരിചയപ്പെടുന്നത് വെറും പതിമൂന്നു വയസ്സുകാരിയായ ഒരു പെൺകുട്ടിയായിരുന്നപ്പോളാണ് . അതും ഒരു ക്രിസ്മസ്ക്കാലത്തിനു മുന്നോടിയായി . അന്നൊരു തണുത്ത വെളുപ്പാൻകാലത്ത് അയാളെന്നെ വല്ലാതെ ഭയപ്പെടുത്തിക്കളഞ്ഞു . 
അയാളുടെ മുന്നിൽ പകച്ചുനിന്നിരുന്ന ആ പാവം പെൺകുട്ടിയെ നിഷ്കരുണം ഒറ്റയ്ക്കാക്കി തന്റെ പ്രിയപ്പെട്ട അമ്മയെ അന്നയാൾ തട്ടിക്കൊണ്ടു പോയി .അന്നു മുതൽ അയാൾ അവളുടെ ശത്രുവായി ..തണുത്തുറഞ്ഞ ഐസിന്റെ ഭാവവും രൂപവുമായിരുന്നു അന്നയാൾക്ക് . അയാളെ ആദ്യം കണ്ടതും സ്പർശിച്ചതും അവളായിരുന്നു . ഉറങ്ങിക്കിടന്നിരുന്ന തന്റെ അമ്മയെ തട്ടിക്കൊണ്ടുപോയ ഭീകരനെ . പിന്നീടും ഇടയ്ക്കിടെ അയാൾ എത്തിനോക്കി അവളെ കരയിപ്പിച്ചു മടങ്ങി . 20 വർഷങ്ങൾക്കു ശേഷം ഒരുനാൾ വീണ്ടും ഒരിടിത്തീരൂപത്തിലാണയാളെത്തിയത്.പിന്നെയും ചിലപ്പോളൊക്കെയെത്തി അയാൾ .
അയാളെ കാണുന്നതും എത്ര ഒളിച്ചിരുന്നാലും ഫലം വൃഥാ . കരയിപ്പിച്ചേ അടങ്ങൂ . മാത്രമല്ല ഒരു നിഴൽ പോലെ അയാളെന്നെ പിന്തുടരുന്നെന്ന തോന്നലിപ്പോൾ ശക്തി പ്രാപിച്ചിരിക്കുന്നു .
ഇക്കൊല്ലത്തെ ഓണം തങ്ങളിൽനിന്നും തട്ടിപ്പറിച്ചെടുത്ത അയാൾ ക്ഷണിക്കപ്പെടാത്ത അതിഥിയായി വീണ്ടും വരുന്നതും ഒരുപക്ഷേ അതിവിദൂരമല്ലായിരിക്കാം .
സുജ്

തിരക്ക്


തിരക്കാണേവർക്കും
തിരക്കു പോലും
തിരക്കില്ലാത്തോരീ 
നമ്മെ
തിരിഞ്ഞു
നോക്കാനേ
നേരമില്ലപോലും
തിരക്കാണെന്നു
ഭാവിക്കുകിൽ
തിരിഞ്ഞു
പോയീടാം
തിരിച്ചൊന്നു
നിനയ്ക്കാതെ
തിരിച്ചു
വിളിച്ചീടരുതേ
തിരക്കായ്
ഭാവിച്ചിടാൻ
പഠിക്കണമിനിയും
പിടിച്ചു
നില്ക്കാനായ്
പഠിച്ച
വിദ്വാന്മാർക്കൊപ്പം
സുജ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo