അവനും അവളും I Jency Shibu


 "ചൂണ്ടിക്കാണിക്കാൻ സ്വന്തമായി തന്തപോലും ഇല്ലാത്തവനെയാണോ നിനക്ക് പ്രേമിയ്ക്കാൻ കിട്ടിയത്”
ചൂണ്ടുവിരൽ എന്റെ നേരെ നീട്ടി,അധരം വിറപ്പിച്ച് തുറിച്ചകണ്ണുകളോടെ അച്ഛൻ ആക്രോശിക്കുകയായിരുന്നു.
ഇപ്പോൾ തളർന്നുപോയാൽ ഒരുപക്ഷെ എനിക്കെന്റെ ദീപൂനെ നഷ്ടപ്പെടും.
“അച്ഛൻ , ദീപൂന്റെ കുറവുകള് മാത്രമേ കാണാൻ ശ്രമിക്കുന്നുള്ളു.
ദീപു നല്ലൊരു ഡോക്ടർ ആണ്. കൈപുണ്ണ്യമുള്ള അറിയപ്പെടുന്ന ഒരു സർജൻ.
അവൻ ഇപ്പോൾ അനാഥനാണ് .
പക്ഷെ ഞങ്ങളുടെ വിവാഹത്തോടെ അവനു ഞാനില്ലേ?അച്ഛനില്ലേ ?
എന്തൊക്കെപ്പറഞ്ഞാലും എനിക്ക് ദീപൂനെ ഉപേക്ഷിക്കാനാവില്ല.”
“അമ്മയില്ലാതെ വളർന്നുവന്ന നിന്റെ എല്ലാ തോന്ന്യാസത്തിനും കൂട്ടുനിന്നതിനുള്ള പ്രതിഫലം. എന്താണ് വേണ്ടതെന്ന് നിന്റെ ഇഷ്ടം പോലെ തീരുമാനിച്ചോ.
ഈ സമൂഹത്തിൽ എനിക്കൊരു നിലയും വിലയുമുണ്ട് .അതുകൊണ്ടുതന്നെ ആർഭാടമായി വിവാഹം നടത്തുവാൻ എനിക്ക് താത്പര്യമില്ല .
രജിസ്റ്റര് മാര്യേജിനുള്ള തിയ്യതി നിശ്ചയിച്ചോളു ”
അച്ഛന്റെ കണ്ണുകൾ കലങ്ങുന്നത് എനിക്ക് കാണാമായിരുന്നു. എന്തിനും ഏതിനും കൂടെനിന്ന അച്ഛൻ മനസ്സില്ലാമനസ്സോടെ ഞങ്ങളുടെ വിവാഹത്തിനു സമ്മതം മൂളി.
വിവാഹത്തിനു ശേഷം ദീപു എങ്ങനെ അച്ഛനു ഇത്രയും പ്രിയപ്പെട്ടവനായിമാറി!
ചിലപ്പോഴെല്ലാം തോന്നും എന്നെക്കാളുപരി ദീപു അച്ഛനെ സ്‌നേഹിക്കുന്നുണ്ടെന്ന് .
ദുബായിലെ ഒരു പ്രസിദ്ധമായ ആശുപത്രിയില് നിന്നും മുന്തിയ ശമ്പളത്തിലുള്ള ജോലി കിട്ടിയിട്ടും അത് വേണ്ടെന്നു പറഞ്ഞപ്പോള് ഞാനാദ്യമായി ദീപൂനോട് തട്ടിക്കയറി.അന്ന് ദീപു പറഞ്ഞ മറുപടി എന്നെ കരയിപ്പിച്ചു .
“എടോ എനിക്ക് തന്റെ അച്ഛനെ…. അല്ല എന്റെ അച്ഛനെ സ്നേഹിച്ചു കൊതിതീർന്നിട്ടില്ല.”
രണ്ടുവർഷത്തിനുശേഷം പെട്ടെന്നുണ്ടായ അച്ഛന്റെ മരണം എന്നേക്കാൾ കൂടുതൽ ഉലച്ചത് ദീപൂനെയാണ്.
പിന്നീട് രണ്ടുവർഷത്തിനുമുൻപ് ജോലി തട്ടിത്തെറിപ്പിച്ചു കളഞ്ഞ അതേ ആശുപത്രിയിൽത്തന്നെ സീനിയർ സർജൻ ആയി ദീപു ചുമതലയേൽക്കുമ്പോൾ ഈയുള്ളവൾ അവിടത്തെ ഡെന്റിസ്റ്റും ആയി.
ദിവസങ്ങള് കഴിയുന്തോറും ദീപുവിന്റെ തിരക്കുകളും കൂടി വന്നു.എന്റേയും മോളുടെയും കാര്യങ്ങൾ ശ്രദ്ധിക്കാന് പോലും സമയമില്ല.പലപ്പോഴും എന്റെ ഡ്യൂട്ടിയിൽ മാറ്റം വരുത്തിക്കൊണ്ടാണ് മകളുടെ കാര്യങ്ങൾ നിർവ്വഹിച്ചിരുന്നത് .
മകളെ സ്കൂളില് വിടാതെ ആശുപത്രിയിലേക്ക് പോകാൻതുടങ്ങിയ ദീപുവിനോട് ദേഷ്യപ്പെട്ടപ്പോൾ കിട്ടിയ മറുപടിയാണ് എന്നെ ഒന്നുകൂടെ ചൊടിപ്പിച്ചത് .
“നിന്നെപ്പോലെ പല്ലുപറിക്കലല്ല എന്റെ ജോലി ഞാനൊരു സർജൻ ആണ് .”
“ദീപു നിന്നെപ്പോലെതന്നെ നാലു വർഷം പഠിപ്പും ഒരു വർഷത്തെ ഇന്റേൺഷിപ്പും കഴിഞ്ഞിട്ടാണ് ഞാൻ പല്ലുപ്പറിയ്ക്കാൻ തുടങ്ങിയത്.നീ MBBS -ന്റെ പുറകെ പോയപ്പോള് ഞാൻ BDS തെരഞ്ഞെടുത്തു.എന്റെ അച്ഛൻ ലക്ഷങ്ങള് സ്ത്രീധനം തന്നിട്ടല്ലേ നീയെന്നെ കെട്ടിയത് ? അന്നേ അച്ഛൻ ചോദിച്ചതാണ് ചൂണ്ടിക്കാണിക്കാൻ തന്തയില്ലാത്തവനെത്തന്നെ നിനക്ക് വേണോന്ന്?”
മോളുടെ ബാഗ് വാങ്ങി അവളെ സീറ്റ്ബെൽറ്റ് ഇട്ടതിനുശേഷം ദീപു എന്റെ അടുത്തേക്ക് വന്നു.
“നിന്റെ അച്ഛൻ തന്ന ഒരു ചില്ലിക്കാശുപോലും ഞാൻ എടുത്തിട്ടില്ല.എല്ലാം നിന്റെ അക്കൗണ്ടിൽ തന്നെയുണ്ട്.എല്ലാവരെയും പോലെ എന്റെ പിതൃത്വം നീ ചോദ്യം ചെയ്യരുത് .”
കൂടുതൽ പറയാൻ ദീപുവിനായില്ല.
തൊണ്ടയിടറിയപോലെ ……
എത്ര പെട്ടെന്നാണ് വർഷങ്ങൾ കൊഴിഞ്ഞുവീണത് .
ഒരു മാസം മുമ്പാണ് ഞാനവളെ ആദ്യമായി കാണുന്നത്. പർദ്ദയിൽ ആപാദചൂഡം മറഞ്ഞിരിക്കുന്ന ശരീരത്തിലെ പ്രണയം നിഴലിക്കുന്ന ശലഭക്കണ്ണുകൾ മാത്രമേ ആദ്യം കാണുന്നുണ്ടായിരുന്നുള്ളു.
ഡെന്റൽചെയറിൽ കിടന്നുക്കൊണ്ട്‌ നിഖാബ് അഴിച്ചുമാറ്റിയപ്പോൾ ഒരുവേള ആ മുഖത്തുനിന്ന് കണ്ണെടുക്കാനായില്ല .ഒരു ഹൂറിയെപ്പോലെയോ അതോ ഒരു ദേവതയാണോ അറിയില്ല എങ്ങനെ വർണ്ണിക്കണമെന്ന്.
“പല്ലിന്റെ പോട് അടയ്ക്കുക , ഒന്നും കൂടെ വെണ്മയാക്കുക .
എല്ലാം പെട്ടെന്ന് വേണ്ട .ഓരോ ദിവസം ഓരോന്ന്‌ ചെയ്താൽ മതി .
അവളെ വേദനിപ്പിക്കരുത് .അവൾ കരഞ്ഞാൽ എനിക്കും കരച്ചിൽ വരും”
അറബി ഭാഷയിൽ അത്രയും പറഞ്ഞപ്പോളാണ് കൂടെവന്നിരിക്കുന്ന അവനെ ഞാൻ ശ്രദ്ധിക്കുന്നത് .
“ചേർന്ന ഇണ” എന്ന് സ്രഷ്ടാവ് പറഞ്ഞത് ഇവരെനോക്കിയാണോ ?
രണ്ടു പ്രാവശ്യത്തെ സന്ദർശനത്തോടെ ഞങ്ങള് ഒരുപാട് അടുത്തു. അവൾക്കു ചെറുതായൊന്നു വേദനിച്ചാൽ അവൻ സാന്ത്വനമായി നെറ്റിയില് തടവിക്കൊടുക്കും.അവനെക്കുറിച്ചു പറയാനാണ് അവൾക്കേറെയിഷ്ടം.ആരും കൊതിച്ചു പോകുന്ന ഭാര്യാഭർതൃബന്ധം.ഒരു പനിനീര്പൂവ് പോലെയുള്ള അവളെ, അതേ സൂക്ഷ്മതയോടെ അവൻ പരിചരിച്ചു.
മൂന്നാമത്തെ സന്ദർശനത്തിൽ അവന്റേയും പല്ലുകൾ വൃത്തിയാക്കണം എന്ന ആവശ്യം തള്ളിക്കളയാനായില്ല.അവർക്കായി എന്തെങ്കിലും ചെയ്യുമ്പോൾ അവരുടെ സ്നേഹത്തിന്‌ മുൻപിൽ ഞാൻ തോറ്റതുകൊണ്ടാണോ എനിക്കും ഒരു പോസിറ്റീവ് എനർജി വന്നത് എങ്കിലും ഉള്ളിലെവിടെയോ ഒരു വിങ്ങൽ പോലെ …..
നാലുദിവസത്തിനുശേഷം അടുത്ത അപ്പോയ്ന്റ്മെന്റ് കൊടുത്തു .പക്ഷെ ഒരുപാടുനാളുകൾക്കുശേഷം ഇന്ന് അവസാനത്തെ രോഗിയായ അവൾ എന്നരികിലെത്തി . അവളുടെ ഒപ്പം അവനെ ഞാൻ കണ്ടില്ല .
അവളിലെ ഉർജ്ജം എവിടെയോ ചിന്നിച്ചിതറിയപോലെ .എന്തോ പന്തിക്കേട്‌ മണക്കുന്നു.അവളും ഞാനും ഒന്നും സംസാരിക്കുന്നില്ല.പക്ഷെ ഒരുപാടു ചോദ്യങ്ങള് മനസ്സിൽ തികട്ടിവന്നു .
അവസാനം എന്റെ മനസ്സ് വായിച്ചെടുത്തവണ്ണം അവൾ പറഞ്ഞു .
“അവൻ എന്നെ വിട്ടുപ്പോയി . എനിക്ക് മക്കൾ ഉണ്ടാകില്ല എന്നാണവന്റെ വാദം.”
പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൾ തുടർന്നു.
“എന്നാൽ യാഥാർഥ്യം അതല്ല.മറ്റൊരു സ്ത്രീയുമായി അവന് നേരത്തെ ബന്ധമുണ്ടായിരുന്നു.അവന് എന്നെയും അവളേയും ഒരുമിച്ചു വേണം. ഞാൻ സമ്മതിച്ചില്ല.എന്റെ ഭർത്താവിനെ പകുത്തുനൽകുന്നതിനേക്കാൾ അവനില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നതാണ് നല്ലതെന്നു തോന്നി.”
യാത്ര പറഞ്ഞിറങ്ങിയ അവളുടെ കണ്ണിൽ അപ്പോൾ ഒരു തീക്കനല് ജ്വലിക്കുന്നുണ്ടായിരുന്നു.
എന്റെ നെഞ്ച് പൊട്ടിപ്പോകുന്നതുപോലെ.ദീപൂനെ ഒരു നോക്കുകാണാൻ ഒന്നു കെട്ടിപ്പിടിക്കാൻ മനസ്സ് വല്ലാതെ ആഗ്രഹിച്ചു.
വീട്ടിൽ ദീപൂന്റെ മുറിയിലേക്ക് കയറുവാന് തുടങ്ങുമ്പോള് എതിരെ വരുന്ന മകളുടെ വാക്കുകൾ കേട്ടില്ലെന്നു നടിച്ചു.
“എന്താ അമ്മാ ഇത് ? വർഷം പതിനഞ്ചു കഴിഞ്ഞില്ലേ എന്നിട്ടും ഇങ്ങനെ സ്വയം നീറി …. നീറി….”
ദീപുവിന്റെ ഓർമ്മകൾ ഉറങ്ങുന്ന കട്ടിലിൽ ഇരുന്നുകൊണ്ട് പഴയ പത്രത്താളിലേക്കു കണ്ണോടിച്ചു.
ചെറിയ അടികുറിപ്പോടെ ദീപുവിന്റെ ചിരിക്കുന്ന മുഖം.
“മലയാളി ഡോക്ടർ വാഹനാപകടത്തിൽ മരണപ്പെട്ടു.”
മകൾ നിസ്സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു .
കണ്ണീരാൽ നനഞ്ഞുണങ്ങിയ ആ ഫോട്ടോയിൽ തഴുകുമ്പോൾ എന്റെ കൈകൾ വിറച്ചുവോ?
അറിഞ്ഞിരുന്നില്ല ദീപു ഞാനന്നുനിന്നെ തള്ളിവിട്ടത് മരണത്തിലേക്കായിരുന്നെന്ന് .
അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ നിനക്ക് മുൻപേ പോകുമായിരുന്നു.
നിന്റെ പിതൃത്വത്തെ ചോദ്യം ചെയ്ത്‌ വിഷമിപ്പിച്ചതാണ് നിന്നിലെ അശ്രദ്ധക്കു കാരണമായതെന്നെനിക്കറിയാം.
നീയുള്ളപ്പോൾ ഓരോ ചെറിയകാര്യത്തിനും നിന്നെ കുറ്റപ്പെടുത്താനായിരുന്നു ഞാൻ ശ്രമിച്ചുകൊണ്ടിരുന്നത് .
നിന്നെ സ്നേഹിക്കാന്, ഒന്നു ഇറുകെ കെട്ടിപ്പിടിക്കാൻ മനസ്സ് ആഗ്രഹിക്കുമ്പോൾ കയ്യെത്താത്ത ദൂരത്തേക്ക് നീ അകന്നില്ലേ ?
നീയറിയുന്നോ ദീപു നീയും അച്ഛനും അവിടെയിരുന്ന്‌ സ്‌നേഹിക്കുമ്പോൾ ഞാനിവിടെ നിന്നെയോർത്ത് ഉരുകികൊണ്ടിരിക്കുകയാണ്.
നീയില്ലാത്ത ജീവിതം ജീവനില്ലാതെ ഞാൻ ജീവിച്ചുതീർക്കുകയാണ് .
അവസാനമായി നീ സമ്മാനിച്ചുപോയ ആ ചുവന്ന ലവ് ആകൃതിയിലുള്ള കുഷ്യൻ! അതിൽ മുഖം ചേർത്തുവയ്ക്കുമ്പോൾ നീ പറഞ്ഞത് ഞാനോർക്കും
“ഇതിലെന്റെ ഹൃദയം ഞാൻ തുന്നിവെച്ചിട്ടുണ്ട് .”
അതെ നീ പറഞ്ഞത് സത്യമാണ് നിന്റെ ഹൃദയമിടിപ്പ് ഞാൻ അനുഭവിക്കുന്നു.
അതുതന്നെയാണ് എന്നെ മുന്നോട്ടേക്കു ജീവിക്കാന് പ്രേരിപ്പിക്കുന്നത്………..
✍🏽Jency Shibu

Amoeba - Book For Sale


 ***വായനക്കാരുടെ മനസ്സിനെ പുണരുന്ന അമീബ***

ജയിക്കണം എനിക്ക് - Book For Sale


മോട്ടിവേഷണല്‍ പരമ്പരയിലെ 'ജയിക്കണം എനിക്ക്' എന്ന രണ്ടാം പുസ്തകത്തിന് വായനക്കാരില്‍ നിന്നും ആവേശോജ്വലമായ സ്വീകരണമാണ് ലഭിക്കുന്നത്. കുട്ടികളുടെ മാനസികനിലവാരം ഉയര്‍ത്തുന്നതിന് ഇതേറെ ഗുണപ്പെടുന്നുവെന്ന് പലരും പറയുന്നു. എല്ലാവര്‍ക്കും നന്ദി. കോവിഡ് കാലത്ത് കുട്ടികള്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടും. പുസ്തകം ഇപ്പോള്‍ തപാലില്‍ ലഭിക്കും. പുസ്തകത്തിന് 150 രൂപയാണ് വില. രജിസ്റ്റേര്‍ഡ് പോസ്‌റ്റേജ് തുകയായ 50 രൂപയും കൂടി ചേര്‍ത്ത് 200 രൂപയ്ക്ക് ഇന്ത്യയില്‍ എവിടെയും എത്തിക്കാനാവും. ഈ പരമ്പരയിലെ ആദ്യ പുസ്തകം വിജയം നിങ്ങളുടേതാണ് (രണ്ടാം പതിപ്പ്) ഇപ്പോള്‍ ലഭ്യമാണ്. ഇതിന് 370 രൂപയാണ് വില. രണ്ടും കൂടി ചേര്‍ത്ത് 570 രൂപ നല്‍കിയാല്‍ മതിയാകും. ഗൂഗിള്‍ പേ ചെയ്യേണ്ട നമ്പര്‍ 94975 71213. പുസ്തകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വിളിക്കാം 73060 23373 (എം.പി. രാജു, മാര്‍ക്കറ്റിങ് മാനേജര്‍, മാക്‌സ് ബുക്‌സ്, കോട്ടയം). പുസ്തകം രജിസ്‌റ്റേഡ് പോസ്റ്റായി ഇന്ത്യയില്‍ എവിടെയും എത്തിക്കും. ബാങ്ക് അക്കൗണ്ട് നമ്പര്‍: A/c Name: Maxlive Media Solutions Pvt Ltd. Bank: IDBI Branch: Kottayam A/c: 0027102000004152 IFSC Code: IBKL0000027 എല്ലാവരുടെയും സഹകരണത്തിനും പ്രോത്സാഹനത്തിനും നന്ദി. സ്‌നേഹത്തോടെ, ദുര്‍ഗ മനോജ്.

ഞാവൽമരച്ചുവട്ടിൽ I Kavitha I Rahmathulla Elamkulam

 പാതിരാക്കിനാവുകളേഴും
പറന്നിരുന്നയീ മരച്ചുവട്ടിൽ
പതിയെ ഞാനിരുന്നു

കളകളാരവ സംഗീതത്തിൽ
ഇതിവൃത്തമായൊരു മിഴിചെപ്പ്
പതിയെ എന്നിലേക്കടുത്തു

താരകാതോപ്പിലെ മന്ദസ്മിതം പോലെ
നിന്നാകാശ ചുവട്ടിൽ
നീയറിയാതെയൊരു
പ്രണയച്ചില്ല തളിർത്തു

ഇമവെട്ടാതെ ചന്ദ്രനും ഞാനും
നീയെന്ന സാഗരത്തിൽ നിന്ന്
ഒരു തുളിയെടുത്ത് കവിതയെഴുതി

അതൊരു മിഴിയായ്, വഴിയായ്,
മേഘമായ്, ആകാശമായ്, സാഗരമായ്

നീയസ്തമിച്ച കടലിൽ
ഏകാന്തതയുടെ കടലാസുതോണിയായ്
ഞാനലഞ്ഞു തുഴഞ്ഞു കൊണ്ടിരുന്നു

കാലങ്ങളൊരു നൗകപോലകന്നപ്പോൾ
വീണ്ടും ആ ഞാവൽ മരച്ചുവട്ടിൽ
നിന്നെ കാത്തു വാടിയൊരു പുഷ്പമായി
ഞാനവതരിച്ചു

- മുഹമ്മദ്‌ റഹ്മത്തുള്ള ഏലംകുളം
(എം ഐ സി അസാസ് തൃശൂർ )

ഇരുന്നൂറാം നമ്പർ മുറി I ചെറുകഥ I Jency Shibu


"മമ്മാ, യു ഹാവ് സ്റ്റിൽ ടൈം ടു ചേഞ്ച് യുവർ ഡിസിഷൻ .പ്ളീസ് മമ്മാ"
രണ്ടുകൈകളാൽ വരിഞ്ഞുമുറുക്കി കണ്ണുകളിലേക്കു ഉറ്റുനോക്കിക്കൊണ്ടു മന്ത്രിക്കുന്ന മെർലിന്റെ രണ്ടു കണ്ണുകളിലും മുത്തം നൽകികൊണ്ട്  പറഞ്ഞു "അമ്മയ്ക്കു പോകണം .എല്ലാം മുൻപേ നമ്മൾ തീരുമാനിച്ചുറപ്പിച്ചതല്ലേ?"

"എങ്കിൽ എനിക്കിന്ന് മമ്മയുടെ കൂടെ കിടക്കണം. ഐ കോൾഡ് രാജു ആൾറെഡി ."

"വേണ്ട മോളെ നാളെ പത്തുമണി ആകുമ്പോള്‍ എന്നെ എയർപോർട്ടിൽ കൊണ്ടുവിടാൻ നിങ്ങൾ രണ്ടുപേരും വന്നാൽ മതി . രാജു നല്ല പയ്യനാണ് . അവനെ ഒരിക്കലും നഷ്ടപ്പടുത്തരുത് . ഇവിടത്തെ ജീവിതരീതി ഒരിക്കലും മാതൃകയാക്കരുത് . എന്തും എറിഞ്ഞു കളയാൻ എളുപ്പമാണ് പക്ഷെ പിന്നീട് വേണമെന്നു തോന്നി പെറുക്കിയെടുക്കാൻ തുടങ്ങുമ്പോഴേക്കും  അത് തിരകളാൽ മായ്ക്കപ്പെട്ടിട്ടുണ്ടാകും."

"എന്താ മമ്മാ ഞാൻ ചെറിയക്കുട്ടിയാണോ എപ്പോഴും ഇങ്ങനെ പറയാൻ ? കാനഡയിൽ ആണേലും, ഞാൻ ആ പഴയ തൃശ്ശൂര്‍ക്കാരി ട്രീസയുടെ മോളുതന്നെയാണ് രാജു മാത്രമല്ല മി ആൾസോ ഗുഡ് .ഓക്കേ മമ്മാ. നാളെ കാണാം". കൊഞ്ചിക്കൊണ്ട് അത്രയും പറഞ്ഞ് മെർലിൻ  രണ്ടടി മുൻപോട്ട് നടന്ന് തിരിഞ്ഞു നിന്നുകൊണ്ട്  ഒരു പുഞ്ചിരിയോടെ തുടർന്നു "നഷ്ടങ്ങളെക്കുറിച്ചു ഇത്രയും  ബോതേർഡ്‌ ആകുന്ന മമ്മാക്ക്  രാഹുൽ അങ്കിളിന്റെ കാര്യത്തില്‍ തെറ്റുപ്പറ്റിയെന്നു തോന്നുന്നുണ്ടോ ?"

"മോള് പോയിട്ടുവാ രാത്രിയിൽ യാത്രപ്പറച്ചിൽ വേണ്ട" ചിരിച്ചുകൊണ്ടാണ്  മകളെ യാത്രയാക്കിയത് .

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും  നിദ്രാ ദേവി അൽപംപോലും കടാക്ഷിക്കുന്നില്ല. പൂർവ്വകാലത്തെ നീറുന്ന അനുഭവങ്ങളിലേക്ക് മനസ്സ് അറിയാതെ ഊളിയിട്ടു. ജോൺ കുര്യൻ  എന്ന കുര്യച്ചൻ,മെർലിന്റെ അപ്പൻ ഇരുപത്തഞ്ചു വർഷമായി മനഃപൂർവ്വം മറക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പേര് . മായ്ക്കുംന്തോറും കൂടുതൽ തിളക്കത്തോടെ ഹൃദയത്തിൽ 
പതിക്കുന്ന ഓർമ്മകളുടെ നിർമ്മാതാവ് .

പത്താം ക്ലാസ്സിലെ പരീക്ഷക്ക് മുൻപ് എഴുതാൻ കൊടുത്ത  ഓട്ടോഗ്രാഫ് കൈമറിഞ്ഞ് തൊട്ടടുത്ത കോളേജിൽ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന ജോൺ കുര്യൻ എന്ന കുര്യച്ചന്റെ കയ്യിലെത്തി. കുര്യച്ചൻ ഒരു കൂട്ടുകാരന്റെ സഹായത്തോടെ വാങ്ങിച്ചു എന്ന് പറയുന്നതാവും കുറച്ചുകൂടി ശരി. പിന്നീട് ഓട്ടോഗ്രാഫ് എന്റെ കയ്യിൽക്കിട്ടിയപ്പോൾ സന്തോഷത്തോടെ  ഓരോരുത്തരും എഴുതിയത് വായിച്ചുചിരിച്ച്  അവസാനത്തെ താളിലെത്തി  

"ചുരുണ്ട മുടിയും പൂച്ചക്കണ്ണും സ്വർണകളറും മെലിഞ്ഞ കാലുകളും കട്ടപ്പല്ലുമുള്ള എന്റെ സുന്ദരിക്കുട്ടി നിന്നെ ഞാൻ കെട്ടിക്കോട്ടെ ? 
നിന്നെ മാത്രം ധ്യാനിക്കുന്ന നിന്റെ കുര്യൻ "
ചുവന്ന ലവ് ചിഹ്നത്തിനുള്ളിൽ വെളുത്ത ഗിൽറ്റ്‌ പേനക്കൊണ്ട്‌ എഴുതിയിരിക്കുന്നത് കാണാൻ ഒരു പ്രത്യേക ചന്തമായിരുന്നു .

ആദ്യം ദേഷ്യം വന്നെങ്കിലും ആരുടെ കരങ്ങളാണ് ഇതിനു പുറകിലെന്നറിയാൻ ഒരു ചെറിയ ജിജ്ഞാസയും ഉണ്ടായിരുന്നു .അവസാനം മനുവാണ് പറഞ്ഞത് അടുത്ത കോളേജിലെ അവസാന വർഷ പ്രീ ഡിഗ്രിക്കാരൻ ജോൺ  കുര്യൻ ആണ് ഈ വികൃതി ഒപ്പിച്ചതെന്ന് .

പിന്നീട് അങ്ങോട്ട് ഒരു തരം ഓട്ടപന്തയം പോലെയായിരുന്നു .എവിടെ പോയാലും പുറകില്‍ ഒരു നിഴൽ പോലെ കുര്യൻ ഉണ്ടാകും.തൃശ്ശൂരിലെ ഏറ്റവും വലിയ പണച്ചാക്കിന്റെ മകനായ കുര്യനും ആ നാട്ടിലെ ഒരു സാധാരണക്കാരന്റെ മകളുമായ ഞാനും തമ്മിൽ ഒരു തരത്തിലും ചേരില്ല എന്ന ബോധ്യം ഉള്ളതുകൊണ്ടുത്തന്നെ കുര്യനെ ശ്രദ്ധിക്കാൻ മനസ്സിനെ അനുവദിച്ചില്ല .

Bsc രണ്ടാംവർഷം പഠിക്കുമ്പോഴാണ്  അമ്മ പെട്ടെന്ന് മരിക്കുന്നതും അതേ കോളേജിൽ തന്നെ Msc അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്ന കുര്യനുമായി കുറച്ചെങ്കിലും അടുത്തത് . ശരിക്കുംപറഞ്ഞാൽ ഒരു പെൺകുട്ടി ഒറ്റപ്പെട്ടു എന്നു തോന്നിയ സമയം കുര്യൻ നന്നായി വിനിയോഗിച്ചു .

BEd കഴിഞ്ഞ ഞാൻ  അദ്ധ്യാപനത്തിലേക്ക് തിരിഞ്ഞു. കുര്യനാകട്ടെ   ദുബായിൽ ഏതോ IT കമ്പനിയിലും ജോലി ലഭിച്ചു . ഒരുദിവസം ജോലി കഴിഞ്ഞു വന്നഎന്നെക്കാണാൻ  കുര്യൻ  അപ്പനേയും കൂട്ടി  വന്നിരിക്കുന്നു. വിവാഹ ആലോചനയാണെന്നു ഒറ്റ നോട്ടത്തില്‍ത്തന്നെ  മനസ്സിലായി .കുര്യന്റെ അപ്പന് ഈ വിവാഹത്തിന്‌ തീരെ താല്പര്യമില്ലെന്നു വിളിച്ചറിയിക്കുന്നതായിരുന്നു ഓരോ പ്രവൃത്തികളും .
സ്ത്രീധനമായി ഒന്നും വേണ്ട എന്ന കുര്യന്റെ പ്രസ്താവനയിൽ എന്റെ അപ്പനും  വീണുപോയി.പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. എന്റെ സമ്മതം പോലും ചോദിച്ചില്ല. വിവാഹത്തിയതിയും ഉറപ്പിച്ചിട്ടാണ് അവർ പോയത് .

വിവാഹം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുര്യന്റെ ഒപ്പം എന്റെ  ജീവിതവും ദുബായിലേക്ക് പറിച്ചുനടപ്പെട്ടു. ആദ്യത്തെ മൂന്ന് മാസം സന്തോഷപ്രദമായിരുന്നു. അതിനിടയില്‍ എന്റെ ഉദരത്തിൽ ജീവന്റെ തുടിപ്പും  മൊട്ടിട്ടു .

"കാര്യം ഒരു ഗ്രിൽഡ് ചിക്കന്റെ പേരിലാണേലും നീ ആ സ്റ്റെഫിയുമായി വച്ച ബെറ്റ് വെറുതെയായില്ല. നിന്നെപ്പോലുള്ള കരുമാടിക്ക് മദാമ്മ പോലൊരു പെണ്ണ്!!  അപ്പോ ഇനിമുതല്‍ സ്റ്റെഫി ചിത്രത്തിൽ നിന്ന് ഔട്ട് !!" വിവാഹശേഷം കുര്യൻ നടത്തിയ പാർട്ടിയിൽ പങ്കെടുക്കുമ്പോൾ  മദ്യലഹരിയിലായിരുന്ന സണ്ണിയുടെ വായിൽനിന്നു അപ്രതീക്ഷിതമായി വന്നതാണ് ഈ വാക്കുകൾ.കുര്യന്റെ ഹൃദയം സൂക്ഷിപ്പുകാരനാണ് വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായ സണ്ണി . ഒന്നും മനസ്സിലാകാതെ സണ്ണിയെ തുറിച്ചുനോക്കിയ എന്നോടായി വീണ്ടും തുടർന്നു "  ഹോ ഇങ്ങനെ നോക്കാതെ പെണ്ണേ എന്റെ നെഞ്ച് പിളർന്നു പോകുന്നു. ഇവളുടെ  ഉടൽ  മാത്രമല്ല ആ നോട്ടവും കൊത്തിവലിക്കുന്നതാണെടാ!!! കരിമാടാ നീ  ഭാഗ്യവാനാ!!" 
പറഞ്ഞുത്തീർന്നില്ല  കരണം പുകച്ചുകൊണ്ടുള്ള അടിയായിരുന്നു സണ്ണിച്ചന് കിട്ടിയ സമ്മാനം.

അടിയുടെ ആഘാതത്തിൽ വേച്ചു വീഴാൻ പോയ സണ്ണിയെ നോക്കിയ എന്നെ ഇടതു കൈകൊണ്ടു ആഞ്ഞടിച്ച്   കുര്യൻ ആക്രോശിച്ചു "നോട്ടം കൊണ്ട് ആണുങ്ങളെ വല വീശിപ്പിടിക്കുന്ന വേശ്യ"

ദേഹോപദ്രവത്തേക്കാൾ വാക്കുകൾ കൊണ്ടുള്ള മാനസികമായ മുറിവ് ഇപ്പോഴും കരിയാതെകിടക്കുന്നു .പിന്നീടങ്ങോട്ടുള്ള ജീവിതം വേദനകളുടേയും   കുറ്റപ്പെടുത്തലുകളുടേയും  ഒറ്റപ്പെടുത്തലുകളുടേയും  ആയിരുന്നു. ഞാൻ എവിടേക്ക്  തിരിഞ്ഞാലും എനിക്കായി കാമുകന്‍മാരെ  സൃഷ്ടിക്കാനായിരുന്നു കുര്യനു തിടുക്കം .

ഒരുദിവസം അപ്രതീക്ഷിതമായി കണ്ടുമുട്ടിയ സണ്ണിയിൽ നിന്നു കേൾക്കാനിടവന്ന കാര്യങ്ങൾ ഒരു ഭാര്യയ്ക്കും സഹിക്കാനാവുന്നതായിരുന്നില്ല.  

"ഒരിക്കൽ, ഒരു പാർട്ടിക്കിടയിൽ ട്രീസയുടെ ഫോട്ടോ കുര്യന്റെ മൊബൈലില്‍ കാണുകയും അതാരാണെന്ന് ചോദിച്ച സ്റ്റെഫിയോട്  "ഞാൻ കെട്ടാൻ പോകുന്ന പെണ്ണ്" എന്നായിരുന്നു കുര്യൻ പറഞ്ഞത് . അതുകേട്ടതും നീ അവളെ കെട്ടുകയാണെങ്കിൽ  ഞാൻ എല്ലാവർക്കും ഗ്രിൽഡ് ചിക്കൻ വാങ്ങിക്കൊടുക്കും അതല്ല മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ നമ്മുടെ വിവാഹത്തിന്റെ  വിരുന്ന് നീ നടത്തണം അതായിരുന്നു സ്റ്റെഫിയുടെ വാത് .കുര്യന്റെ ഇടക്കിടക്കുള്ള 'കമ്പനി മീറ്റിംഗ്‌'എന്ന  പ്രഹസനം സ്റ്റെഫിയുടെ വീട്ടിൽ അന്തിയുറങ്ങാനുള്ള നാടകം മാത്രമായിരുന്നു.അവരിപ്പോള്‍ ഭാര്യാ ഭർത്താക്കാന്മാരെപ്പോലെയാണ് താമസം."

അന്നു രാത്രി ജോലിക്കഴിഞ്ഞുവന്ന കുര്യനോട്‌ സമാധാനമായി ഞാൻ  കേട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒട്ടും ഉളുപ്പില്ലാതെ കേട്ടതെല്ലാം ശരിയാണെന്ന് സമ്മതിച്ചു. "മറ്റുള്ളവരുടെ മുമ്പിൽ ഭാര്യ എന്നപ്പേരിൽ കാണിക്കാന്‍ ,നിന്റെ അപ്പന് കാശുക്കൊടുത്ത് , ഞാൻ വാങ്ങിയ ഒരു പാവ, അതാണ് നീ. എന്നെ ചോദ്യം ചെയ്യാൻ നീ വളർന്നിട്ടില്ല. വയറ്റിൽ കിടക്കുന്നതിനെ ഓർത്തിട്ടാണ് അല്ലേൽ ചവുട്ടിക്കൊല്ലും ഞാൻ.നിന്റെ പേറ് കഴിയണവരെ നിന്നെ മാത്രം ധ്യാനിക്കാന്‍ ഞാൻ പൊട്ടനൊന്നും അല്ല. എനിക്കിഷ്ടമുള്ള പെണ്ണുങ്ങളുടെ കൂടെ ഞാൻ പോകും.നീയാരടി ചോദിക്കാൻ ?"

രാത്രി ഒരുപാട് കരഞ്ഞുകഴിഞ്ഞപ്പോൾ മനസ്സിൽ നിന്ന് ഒരു വലിയ കല്ല് ഇറക്കിവച്ചതുപോലെത്തോന്നി.
പിറ്റേദിവസം കുര്യൻ ജോലിക്കു പോയില്ല.തലേദിവസത്തെ കുര്യനാണെന്നു  തോന്നാത്തവിധം സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചുകൊണ്ടുപറഞ്ഞു " നമുക്കിന്നു ഡോക്ടറെ കാണാൻ പോകാം."
അടുത്ത മാസമാണ് പോകേണ്ടതെന്നു ഞാൻ പറഞ്ഞിട്ടൊന്നും കുര്യൻ സമ്മതിച്ചില്ല . 

"അതൊന്നും സാരമില്ല കുഞ്ഞ് ഓക്കേ ആണോന്നറിയാലോ !! പെട്ടെന്ന് റെഡി ആയിട്ടു വാ"  

പലപ്പോഴും കുര്യനെ മനസ്സിലാകുന്നില്ല ഒരുതരം ഇരട്ട വ്യക്തിത്വം പോലെ . ചെറിയ സംശയത്തോടെയാണെങ്കിലും കുര്യൻ പറഞ്ഞപോലെ അനുസരിച്ചു.

"തലകറക്കത്തിനുള്ള ഗുളിക എഴുതിയിട്ടുണ്ട്. വേറെ കുഴപ്പമൊന്നും കാണാനില്ല" എന്നുപ്പറഞ്ഞ  ഡോക്ടറോട് "ആ ഗുളിക വേണ്ട എനിക്ക് തലകറക്കമില്ല" എന്ന് ഞാൻ പറഞ്ഞിട്ടും കുര്യൻ നിർബന്ധിപ്പിച്ച് ഗുളിക വാങ്ങിച്ചു .തിരിച്ചുവരുന്നവഴി ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചു . കടൽകാറ്റേറ്റ്  തണുത്ത വെള്ളം പാദങ്ങളില്‍തൊട്ടുതലോടി , ഒപ്പം കുര്യന്റെ കുസൃതികളും  കൂടിയായപ്പോൾ ആ പഴയ കൗമാര കാലഘട്ടത്തിലേക്ക്, ഞാൻ മനസ്സിൽ താലോലിച്ചുകൊണ്ടിരുക്കുന്ന സ്വപ്നങ്ങളിലേക്ക് 
തിരികെപ്പോയതുപോലെ!

സൂര്യകിരണങ്ങള്‍ മുത്തമിടുന്നതിനുമുൻപു   ഫ്ലാറ്റിന്റെ മട്ടുപ്പാവിലുള്ള റോസാച്ചെടിക്ക് വെള്ളം ഒഴിച്ചുകൊണ്ടിരിക്കുമ്പോൾ എന്തോ ഒരു ശക്തി എന്നെ തള്ളിയതാണോ അതോ ചേർത്തുനിർത്തിയതാണോ ? മുന്നോട്ടു ആഞ്ഞു വീഴാൻപോകുമ്പോൾ നേരെ എതിർവശത്തെ ഫ്ളാറ്റിലെ ചേട്ടൻ കൈ തലയിൽ വെക്കുന്നതും, ഒപ്പംത്തന്നെ കുര്യന്റെ രണ്ടുകൈകളാൽ  എന്നെ കോരിയെടുത്തതും ഓർമ്മയുണ്ട് .അപ്പോഴേക്കും കുര്യൻ കോപത്താൽ ആക്രോശിച്ചു "വായപ്പൊളിച്ച്‌ വല്ല ആണുങ്ങളെയും നോക്കി വെള്ളം ഒഴിച്ചാൽ ഇങ്ങനിരിക്കും."

കുര്യൻ ജോലിക്കു പോയിക്കഴിഞ്ഞപ്പോൾ മയങ്ങാൻ കിടന്ന ഞാൻ തുടർച്ചയായ  വാതിൽമണി ശബ്ദം കേട്ട്‌   കണ്ണുതുറന്നു . എന്നെ പ്രതീക്ഷിച്ച്  അക്ഷമരായി നിൽക്കുന്ന അടുത്ത ഫ്ളാറ്റിലെ ചേട്ടനേയും  അദ്ദേഹത്തിന്റെ ഭാര്യയെയും   അകത്തേക്കു ക്ഷണിച്ചപ്പോള്‍ വരാൻ വിസമ്മതിച്ചുക്കൊണ്ട്‌  അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു "ഞങ്ങള്‍ കയറുന്നില്ല നിങ്ങളെ ഒരു കാര്യം അറിയിക്കാന്‍ വേണ്ടി മാത്രം വന്നതാണ് .രാവിലെ നിങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആൾ നിങ്ങളെ തള്ളിയിടാൻ തുടങ്ങിയപ്പോള്‍ എന്റെ ഭർത്താവിനെ പെട്ടന്ന് കണ്ടതുകൊണ്ട്, നിങ്ങളെ കരവാലയത്തിലാക്കിയതാണ് .നിങ്ങളും അയാളും തമ്മിലുള്ള ബന്ധം ഞങ്ങള്‍ക്കറിയില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ് അയാൾ നിങ്ങളെ ഉപദ്രവിക്കാനാണ് നോക്കിയത്‌. എന്റെ ഭർത്താവ് ഇതുവന്നുപറഞ്ഞപ്പോൾ ഒരു സ്ത്രീ എന്ന നിലയിൽ തോന്നിയ മാനുഷിക പരിഗണനക്കൊണ്ടുമാത്രമാണ് ഇദ്ദേഹത്തെയുംകൂട്ടി ഇപ്പോൾതന്നെ  വന്നത്".

ഒരുപാടു ചിന്തിച്ചു .എന്തോ അവരുടെ സംസാരവും, കുര്യന്റെ പെട്ടെന്നുള്ള സ്നേഹവും,പെട്ടെന്ന് ഡോക്ടറെ കാണാൻ പോക്കും,ഒരുകുഴപ്പവുമില്ലാത്ത എനിക്ക് തലകറക്കത്തിന്റെ ഗുളിക എഴുതിവാങ്ങിപ്പിച്ചതും,ആരോ തള്ളിയപ്പോലെ ഏഴാം നിലയിൽനിന്ന് താഴേക്ക് വീഴാന്‍ പോയതും---- എല്ലാം കൂട്ടിവായിച്ചപ്പോൾ എവിടെയോ ആപത്ത് മണക്കുന്നു.

കരഞ്ഞില്ല പകരം മനസ്സിനെ ധൈര്യപ്പെടുത്തി ഇനിയുള്ള ജീവിതം ഒറ്റയ്ക്ക് ജീവിച്ചു തീർക്കാനുള്ളതാണ് . തനിക്കും  കുഞ്ഞിനും ഭീഷണിയാകുന്ന ഒന്നും തന്റെ ജീവിതത്തിലിനിവേണ്ട .ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ മുഖം ജീവിക്കാന്‍ പ്രതീക്ഷ നൽകി. പിറ്റേദിവസം സണ്ണിയുടെ സഹായത്താല്‍ നാട്ടിലേക്കു എമർജൻസി ടിക്കറ്റ് ബുക്ക് ചെയ്തു . കുര്യൻ ജോലിക്കഴിഞ്ഞുവരുന്നതിനു മുൻപേ ഞാൻ നാട്ടിലെത്തി .

വിവാഹമോചനം ആദ്യം കുര്യൻ സമ്മതിച്ചില്ല. അത് ഭാര്യയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.പരമാവധി എന്നെ കഷ്ടപ്പെടുത്തുക അതായിരുന്നു കുര്യന്റെ ലക്ഷ്യം.  എന്റെ കയ്യിൽ കുര്യന് എതിരായ ഒരു തെളിവുമില്ല എന്നുമാത്രമല്ല സണ്ണിയുടെ പേരുംപറഞ്ഞ്‌ ഞാൻ വഴിപിഴച്ചവളാണെന്നു കുര്യൻ  വരുത്തിത്തീർത്തു. രണ്ടുവർഷത്തോളം കേസും കോടതിയുമായി കുര്യൻ മടുത്തു.ഇനിയും കേസുമായി  മുന്നോട്ടുപോയാൽ  ജോലിയെ ബാധിക്കും എന്നുമനസ്സിലാക്കിയ കുര്യൻ വിവാഹമോചനത്തിന് സമ്മതിച്ചു. പിന്നീടങ്ങോട്ടുള്ള എന്റെ   ജീവിതം കഷ്ടപ്പാടിന്റേയും  ദുരിതത്തിന്റേയും മാത്രമായിരുന്നു . 

പ്രായാധിക്യത്താൽ ബുദ്ധിമുട്ടുന്ന അപ്പന് ഞാനും മകളും ബാധ്യതയായിത്തുടങ്ങി .അടുത്തുള്ള പാരലൽ കോളേജില്‍ പഠിപ്പിച്ചു കിട്ടുന്ന ശമ്പളം കൊണ്ടുമാത്രം മുന്നോട്ടുപോകാൻ സാധിക്കാതെയായി .
അപ്പോഴും എന്നെ സൃഷ്ടിച്ച പരമപിതാവിൽ അഭയം പ്രാപിച്ചുകൊണ്ടു മുന്നോട്ടു നീങ്ങി. "വായ കീറിയ ദൈവം ഇരയും തരും" എന്ന വിശ്വാസത്തില്‍ മുറുകെപ്പിടിച്ചു.

ഒരുദിവസം പാരലൽ കോളേജില്‍ മെയിൽ നോക്കുമ്പോളാണ് കൂടെ പഠിച്ചവളും ഉറ്റ ചങ്ങാതിയുമായിരുന്ന കാനഡയിലുള്ള മീനുവിന്റെ മെസ്സേജ് വായിക്കുന്നത് . കാനഡയിൽ ഗണിതശാസ്ത്രം പഠിപ്പിക്കാന്‍ അദ്ധ്യാപകരെ ആവശ്യമുണ്ട് എന്നായിരുന്നു സന്ദേശം . അവർ ആവശ്യപ്പെട്ട എല്ലാ യോഗ്യതകളും  ഉള്ളതിനാല്‍ തന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നൽകികൊണ്ട്   മറുപടി അയച്ചു .

പിന്നീട് ഓരോ ദിവസവും പ്രതീക്ഷയുടെ പൊൻപുലരികളായിരുന്നു . ഒരു മാസത്തിനകം കാനഡയിൽ പുതുതായി പണികഴിഞ്ഞ   വിദ്യാലയത്തിൽ ഗണിതശാസ്ത്ര അദ്ധ്യാപികയായി ഉദ്യോഗം കിട്ടി.പുതിയതായി വന്ന തന്നെ  , ആ വിദ്യാലയത്തിലെ ഓരോ കാര്യവും മനസിലാക്കിത്തരാൻ രാഹുൽ സാറിനെ നിയമപ്പെടുത്തിയത് അവിടത്തെ ഭരണ സമിതി ആണ്.  മാന്യവും ആകർഷണവുമായ പെരുമാറ്റം. രാഹുൽ സാറിന്റെ ഇടപെടല്‍ക്കൊണ്ട്‌  ഒരുവർഷത്തിനകം മകളും കാനഡയിൽ എത്തി. ഒഴിവുസമയങ്ങളിൽ ട്യൂഷൻ എടുത്തും , പാർട്ട് -ടൈം ജോലികൾ ചെയ്തും പൊരുതിക്കൊണ്ട് ജീവിതത്തിൽ മുന്നേറി.

 "കുര്യനും സ്റ്റെഫിയും തമ്മിൽ വിവാഹിതരായി" സണ്ണി എനിക്കായി അയച്ച സന്ദേശം . "എന്നെ ബാധിക്കാത്ത വിഷയത്തിൽ ഞാൻ തലയിടില്ല" തിരിച്ച് മറുപടിയും  അയച്ചു. മകളിൽ നിന്ന് ഒന്നും മറച്ചുവച്ചില്ല. അപ്പന്റെയും അമ്മയുടെയും ജീവിതം നന്നായി മനസിലാക്കിയതുകൊണ്ടാകാം അവൾ ഏറ്റെടുക്കുന്ന ഏതു കാര്യവും നൂറുശതമാനം വിജയത്തിൽ എത്തിക്കാന്‍ അവൾക്കു സാധിച്ചു .
ഇന്ന് എന്റെ മകൾ കാനഡയിലെ അറിയപ്പെടുന്ന കമ്പനിയുടെ C E O ആണ് .എന്റെ മരുമകൻ ,അല്ല മകൻ എന്ന് പറയാനാണെനിക്കിഷ്ടം കാനഡയിലെ  അറിയപ്പെടുന്ന ഒരു ഡോക്ടർ ആണ് .

കാനഡയിലെ ഇരുപത്തഞ്ചു വർഷത്തെ ജീവിതത്തിനിടയിൽ പരിശുദ്ധ പ്രണയവുമായി എന്നെ സമീപിച്ചത് രാഹുൽ സർ ആണ് .അത് മകൾക്കും അറിയാം .ആ പ്രണയത്തിന് പച്ചക്കൊടി വീശാൻ മകളും  മരുമകനും  ഒരുപാടു നിർബന്ധിച്ചു . "മമ്മാ ബി പ്രാക്ടിക്കൽ" അതാണ് അവരുടെ വാദം. കെട്ടിയവൻതന്നെ താലി വലിച്ചുപ്പൊട്ടിച്ച്‌ മറ്റൊരുവളുടെ മാറിലമർന്നപ്പോഴും , എന്റെ ഹൃദയത്തിൽനിന്നു അടർന്നു വീണ കണ്ണുനീർത്തുള്ളികളെ ധൈര്യത്തോടെ തുടച്ചുമാറ്റി അദ്ദേഹത്തെ ശപിക്കാതിരുന്നത് അദ്ദേഹം എന്റെ മകളുടെ അപ്പനായതുകൊണ്ടുമാത്രമല്ല അതിനേക്കാളുപരിയായി ഞാൻ എന്നെ ബഹുമാനിക്കുന്നതുകൊണ്ടുകൂടിയാണെന്നു പലവുരു  മനസ്സിൽ ഉരുവിട്ടു .

ഇനിയുള്ള ജീവിതം പിറന്ന നാട്ടിൽ !!

നാട്ടിലെത്തി ഒരു വർഷത്തിനകം മനസ്സിലുണ്ടായിരുന്ന  സ്വപ്നഭവനത്തിന്റെ പണിതീർത്തു  . തിരുവനന്തപുരത്ത് ഇരുനൂറ് 
മുറികളുള്ള ഒരു വീട്. പ്രതീക്ഷ അതായിരുന്നു ആ ഭവനത്തിന്റെ പേര്. ജീവിതത്തിൽ ആരുമില്ലാതെ പ്രതീക്ഷനശിച്ചവർക്ക് ജാതി വർണ ലിംഗ വിവേചനമില്ലാതെ  സ്നേഹം നൽകുന്ന പ്രത്യാശയുടെ ഒരു കിരണം.ആർക്കും വേണ്ടാതെ തള്ളപ്പെടുന്നവരുടെ  മാനസികവും ശാരീരികവുമായ മുറിവുകൾ വെച്ചുകെട്ടി ജീവിതത്തിലേക്ക് കൈ പിടിച്ചുകയറ്റാൻ  സ്നേഹമുള്ള കുറെ  ജീവനക്കാരും.
ആ വീട്ടിലെ നൂറ്റിത്തൊണ്ണൂറ്റൊമ്പതാം മുറി എനിക്കായി കരുതിവച്ചു . ഇരുന്നൂറാം മുറി ഒഴിച്ചിടണമെന്നു നിർദേശം  നൽകി.ആർക്കുവേണ്ടി എന്തിനുവേണ്ടി എന്ന് അറിയില്ലായിരുന്നു.എന്നെങ്കിലും തനിക്കു പ്രിയപ്പെട്ട ആരോ ഒരാൾ അതിലേക്കു വരുമെന്ന് മനസ്സു മന്ത്രിച്ചു.

ഒരുവർഷത്തിനുശേഷം ഒരു പ്രഭാതത്തിൽ എന്നെ  കാണാനെത്തിയ അതിഥി ആരെന്നറിയാൻ സ്വീകരണമുറിയിലേക്കു കണ്ണോടിച്ച ഞാൻ ശരിക്കും  ഞെട്ടിപ്പോയി  രാഹുൽ സർ!!

"എന്താ മാഷെ ഒരു മുന്നറിയിപ്പുമില്ലാതെ ?"

"അറിയിച്ചാൽ ട്രീസ വരണ്ടാന്നു പറയും.താനില്ലാത്ത കാനഡയിൽ എപ്പോഴും  ഒരുതരം ശൂന്യതയാടോ."

എന്താ മാഷെ കൊച്ചുകുട്ടികളെപ്പോലെ? പ്രണയത്താൽ ജ്വലിക്കുന്ന രാഹുൽ സാറിന്റെ ഹൃദയം വായിച്ചെടുക്കാവുന്നതായിരുന്നു  .

"ട്രീസ ഞാൻ ഇരുപത് വർഷം മുമ്പ് ചോദിച്ച ആ ചോദ്യം വീണ്ടും ചോദിക്കട്ടേ ? 
പോരുന്നോ എന്റെ കൂടെ? 
ഒരു പ്രണയിനി ആയിട്ടല്ല. സ്നേഹിക്കാന്‍ !! 
എനിക്ക് മതിയാവോളം സ്നേഹിക്കാന്‍!! എന്റേതുമാത്രമെന്നു അഭിമാനത്തോടെ പറയാൻ!! ഒരു താലി ഞാനാ കഴുത്തിലണിയിച്ചോട്ടെ ?"

രാഹുൽ സാറിന്റെ കണ്ണിലെ കത്തുന്ന പ്രണയത്തിന്   പഴയതിനേക്കാള്‍ തീവ്രത കൂടിയിട്ടേയുള്ളൂ .

 "മാഷെ എന്നെ സ്നേഹിക്കാൻ ഒരു താലിയുടെ ബന്ധനം വേണോ? 
ഒരു നല്ല സുഹൃത്തായി സ്‌നേഹിച്ചൂടെ" 
മൗനം ആയിരുന്നു മറുപടി .

"മാഷ് എന്ന തിരിച്ചുപോണെ?"

"ട്രീസ ഞാൻ ഇനി പോകുന്നില്ല. ഞാനും തന്റെ കൂടെ കൂടിക്കോട്ടെ? താൻ എതിർത്തൊന്നും പറയരുത് . ഇനിയുള്ള ജീവിതത്തിൽ തന്നെപ്പോലെ മറ്റുള്ളവരെ സഹായിച്ചുക്കൊണ്ട് അങ്ങനെ --- നമ്മൾ അവശേഷിക്കുമ്പോൾ നമ്മളെ ഓർത്തുവെക്കാൻ എന്തേലും …. നമ്മുടേതായ ഒരു കയ്യൊപ്പോടെ !!"

"ഇട്ടുമൂടാൻ സ്വത്തും ബംഗ്ലാവും ഉള്ള മാഷ്, ഇവിടെ!! ഏയ് അതൊന്നും ശരിയാവില്ല ."

"പക്ഷെ ആ ബംഗ്ലാവിൽ നീയില്ലല്ലോ ട്രീസ."

ഒരു കുസൃതി ചിരിയോടെ രാഹുൽ സർ പറഞ്ഞു 

"വെറുതെ വേണ്ടടോ . ഞാൻ ഇവിടെ വരുന്നവരുടെ അഡ്മിഷൻ എടുത്തോളാം.ചെയ്യുന്ന ജോലിയുടെ ശമ്പളം തന്നാൽ മതി . ട്രീസ സീരിയസായി ഞാനൊന്നു ചോദിച്ചോട്ടെ ആ ഇരുന്നൂറാം നമ്പർ മുറി എനിക്കുതരുമോ ? ജീവിതത്തിൽ തനിച്ചാകുമ്പോൾ ഒരു വിളിക്കപ്പുറം താനുണ്ടാകുമല്ലോ ?"

തന്റെ ഉയർച്ചയിലെ  ഓരോ ഘട്ടത്തിലും മാർഗ്ഗനിർദേശകനായ രാഹുൽ സാറിനെ തള്ളിക്കളയാനായില്ല .

ഒരുദിവസം റിസെപ്ഷനിസ്റ്റ്  മിനിയുടെ മെസ്സേജ്: "മാഡം ഒരു അഡ്മിഷൻ ഉണ്ട് .ക്ലൈന്റ്  ഹിസ്റ്റ്റി രാഹുൽ സർ എടുത്തു .പക്ഷെ മാഡം വന്നു കണ്ടതിനു ശേഷം അഡ്മിഷൻ എടുത്താൽ മതിയെന്ന് പറഞ്ഞു.മാഡം വരോ ?"

അപ്പൊത്തന്നെ മിനിയെ വിളിച്ചു - "നമുക്കിവിടെ റൂം ഒന്നും ഒഴിവില്ലല്ലോ.അവരെ തിരിച്ചു വിട്ടേക്ക് ."

മാഡം ഇവർ കുറച്ചു നാളത്തേക്കുമാത്രമേ കാണൂ. അതുകൊണ്ട് രാഹുൽ സർ പറഞ്ഞു ഇരുന്നൂറാം നമ്പർ മുറി കൊടുത്തോളാൻ .അവരുടെ മകനും ഭാര്യയും വിദേശത്താണ് .അവർക്കു പെട്ടെന്ന് ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോകണം. ക്ലൈന്റ് ഒരു  ഹാർട്ട് പേഷ്യന്റ് ആണ്‌ പിന്നെ ഒരു കാലിന്  സ്വാധീനക്കുറവുണ്ടെന്നും   പ്രത്യേകം പറയണമെന്ന്‌ രാഹുൽ സർ പറഞ്ഞു.

ഇരുന്നൂറാം നമ്പർ റൂം ! ഏയ് അതുശരിയാകില്ല. ആ റൂം രാഹുൽ സാറിന്റേതാണ് . സർ എവിടെ?

അപ്പോഴേക്കും മിനിയുടെ കയ്യിൽനിന്നു ഫോൺ വാങ്ങി പതിഞ്ഞസ്വരത്തിൽ  രാഹുൽ സർ പറഞ്ഞു ട്രീസ താൻ ഇവിടെവരെ വന്നിട്ടുപോകോ?
 
സ്വീകരണമുറിയിലെത്തിയ ട്രീസയെ ആകാംക്ഷയോടെ നോക്കിക്കൊണ്ട് , വന്നിരിക്കുന്ന ചെറുപ്പക്കാരൻ പറഞ്ഞു. മാഡം കയ്യൊഴിയരുത്. അത്യാവശ്യമായി ഇപ്പോൾതന്നെ ജോലിയില്‍ പ്രവേശിക്കേണ്ടതായിവന്നു.മാത്രവുമല്ല ഇവിടത്തെ പരിചരണം നല്ലതാണെന്നാണ് കേട്ടത് .മാസാമാസം ആവശ്യമായ തുക ഞങ്ങള്‍ അയച്ചുതരാം."

നീണ്ടു പോയ അയാളുടെ സംസാരത്തിൽനിന്നുതന്നെ അച്ഛനെ ഉപേക്ഷിച്ചുപോകാനാണെന്നു വളരെ വ്യക്തമായി.
എന്തുചെയ്യണമെന്നറിയാതെ രാഹുൽ സാറിനെ സംശയത്തോടെ ട്രീസ നോക്കിയതും, അതുവരെ ചുമരിനഭിമുഖമായി വീൽച്ചെയറിലിരിക്കുന്ന  ആൾ തിരിഞ്ഞുനോക്കിയതും  ഒരുമിച്ചായിരുന്നു.

കുര്യൻ !!!!    

രണ്ടുപേരുടെയും കണ്ണുകൾ ഉടക്കി. ശ്വാസം നിലച്ചപോലെ .ആകെ ഒരു ശൂന്യത. ഒരുസഹായത്തിനെന്നവണ്ണം രാഹുൽ സാറിനെ  വിളിച്ചു : മാഷെ!!
ആ വിളിയിൽ ഞാനെന്തുചെയ്യണം എന്ന ചോദ്യമായിരുന്നില്ല എനിക്കു മാത്രമേ  എന്തെങ്കിലും ചെയ്യാൻ കഴിയൂ അതിനായി തന്നെ  അനുവദിച്ച  രാഹുൽ സാറിനോടുള്ള നന്ദിയുടെ   ധ്വനികളായിരുന്നു.

ഇരുന്നൂറാം നമ്പർ മുറിയിലേക്ക് കുര്യനെ സ്വീകരിക്കുമ്പോൾ രാഹുൽ സർ പറഞ്ഞു "ഒരുതരത്തിൽ പറഞ്ഞാൽ താൻ ഭാഗ്യവാനാടോ കുര്യാ ! അതുകൊണ്ടല്ലേ താൻ സ്നേഹിച്ചവര്‍ മടുത്തപ്പോൾ തന്നെ സ്നേഹിക്കുന്ന കൈകളിലോട്ട്  ദൈവം തന്നെ എത്തിച്ചത് .ട്രീസ എന്ന നന്മമരത്തിന്റെ ഹൃദയത്തിന്റെ താക്കോലിനായി ഞാൻ ഒരുപാടു അലഞ്ഞു.പിന്നെ മനസ്സിലായി അവിടെ പ്രതിഷ്ഠ നേടാനുള്ള ഭാഗ്യം എനിക്കില്ലെന്ന്. ആ ഹൃദയത്തിൽ താൻ പറിച്ചു കളഞ്ഞ താലി ഇപ്പോഴും മങ്ങലേൽക്കാതെ അതുപോലെ തന്നെ പ്രശോഭിച്ചുക്കൊണ്ടിരിക്കുകയാണ് .ഈ മുറി ഇനി തനിക്കുള്ളതാണ്."

ജീവിതത്തിലാദ്യമായി കുര്യന്റെ കൺപോളകൾ നിറഞ്ഞൊഴുകി.

ആ സമയം മനസ്സ് ഒരു സ്വപ്നലോകത്തായിരുന്നു. തന്റെ അമ്മയുടെ മടിയിലിരുന്ന്‌ കാതോർക്കുന്ന കുട്ടിട്രീസ  "മോളെ ട്രീസക്കുട്ടി ശത്രുവിനാണെങ്കിൽപോലും  ദാഹിക്കുമ്പോൾ വെള്ളവും വിശക്കുമ്പോള്‍ ഭക്ഷണവും കൊടുക്കണം.അപ്പോൾ നീയവന്റെ തലയിൽ തീക്കനൽ കൂട്ടുന്നു.തിന്മയെ തിന്മ കൊണ്ടല്ല നന്മകൊണ്ട് നേരിടണം."
     ✍🏽Jency Shibu

അഫ്ഗാനി I ഹക്കീം മൊറയൂർ

 

ആ അഫ്ഗാനി എനിക്കെങ്ങനെയാണ് അത്രക്ക് പ്രിയപ്പെട്ടവനായത്.
അഫ്ഗാനി എന്ന് കേൾക്കുമ്പോഴേ ഭീകരനാണെന്നായിരുന്നു എന്റെ മനസ്സ് പറഞ്ഞിരുന്നത്. സൗദിയിൽ വെച്ചാണ് ഞാൻ അഫ്ഗാനികളെ ആദ്യമായി കാണുന്നത്.
ഞാൻ കണ്ട അഫ്ഗാനികൾക്കെല്ലാം എന്നേക്കാൾ ഉയരമുണ്ടായിരുന്നു. നീണ്ട താടിയും തീക്ഷ്ണമായ കണ്ണുകളും അവരുടെ വ്യത്യസ്തമായ വേഷവിധാനങ്ങളും ചുമലിലൂടെ പൊതിഞ്ഞ കരിമ്പടവും തലയിലെ തലപ്പാവും എന്ത് കൊണ്ടോ എന്നെ അവരിൽ നിന്നും അകറ്റി നിർത്തി.
കടയിൽ ഇടക്കിടെ ചില അഫ്ഗാനികൾ സാധനങ്ങൾ വാങ്ങാൻ വരും. പൊളിഞ്ഞു പാളീസായ ഗല്ലാബിലാണ് അവർ വരുക. കൈകളിൽ അഴുക്കും ഉടുപ്പുകളിൽ ചെളിയും ഉണ്ടാവും. വാർക്ക പണിക്കുള്ള കമ്പികൾ വളരെ നിസ്സാരമായി അവർ കൈ കൊണ്ട് വളച്ചെടുക്കും.
ളുഹർ സലക്ക് കട അടക്കുമ്പോൾ സ്ഥിരമായി കമ്പി എടുക്കാൻ വന്നിരുന്ന ഒരു അഫ്ഗാനിയുണ്ട്. ആജാനുബാഹുവായ ഒരു മനുഷ്യൻ. അയാളുടെ വണ്ടിയിൽ എപ്പോഴും പാതി കഴിച്ച അഫ്ഗാൻ റൊട്ടിയും ഫൂലും കാണും. അഫ്ഗാനികളിലെ ഒറ്റയാൻ ആണയാൾ. ഏത് ഭാരപ്പെട്ട ജോലിയും ഒറ്റക്ക് ചെയ്യും. പെരുന്നാൾ ദിവസം പോലും ജോലി ചെയ്യുന്ന ഒരു അഫ്ഗാനി ഉണ്ടെങ്കിൽ അത്‌ അയാൾ മാത്രമായിരിക്കും.
തഴമ്പു മൂത്തു കരിങ്കല്ല് പോലെയായ കൈകൾ ആയിരുന്നു അയാൾക്ക്. കറുത്ത വെട്ടി ഒതുക്കാത്ത വലിയ താടി കഴുത്തിനു താഴേക്ക് വളർന്നിരുന്നു. വെയിലേറ്റ് കരുവാളിച്ച മുഖത്തെ കണ്ണുകളിൽ വന്യമായ ഒരു കനൽത്തരി വീണു കിടന്നിരുന്നു. പുറത്ത് കാണുന്ന ഭാഗത്തെല്ലാം അസാമാന്യമായ രോമ വളർച്ചയായിരുന്നു അയാൾക്ക്.
എപ്പോഴും ധൃതി ആയിരുന്നു അയാൾക്ക്. സിമന്റ്‌ കയറ്റാനും കമ്പി മുറിക്കാനും എല്ലാം ഭയങ്കര ധൃതി. അയാളുടെ ധൃതി കാരണം പലപ്പോഴും ഞാൻ അയാളോട് മുഷിഞ്ഞു സംസാരിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അയാൾ എന്നോട് ക്ഷമാപണം നടത്തും.
അയാൾ കൈ ഒന്ന് വീശിയാൽ പൊടിഞ്ഞു പോവാൻ മാത്രമേ ഉള്ളൂ ഞാൻ. എന്ത് കൊണ്ടോ അയാൾ തിരിച്ചെന്നോടു ഒന്നും പറയാറില്ല.
കടയിൽ വരുന്ന മറ്റു അഫ്ഗാനികൾ എല്ലാം അയാളോട് അല്പം അകലം പാലിക്കുന്നത് പോലെ എനിക്ക് തോന്നാറുണ്ട്. പരിചയമുള്ള ഒരു അഫ്ഗാനിയോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് അയാൾ വേറെ ഏതോ ഗോത്രക്കാരൻ ആണെന്നാണ്. ആരോടും അധികം അടുക്കാത്ത പ്രാകൃത വർഗ്ഗക്കാരിൽ പെട്ടയാൾ. അവർ സംസാരിക്കാൻ ശ്രമിച്ചാലും കുറച്ചു മാത്രം സംസാരിച്ചു അയാൾ ഒഴിഞ്ഞു നിൽക്കും.
ഒരു പെരുന്നാൾ ദിവസം ഒരു ചെറിയ കോൺക്രീറ്റ് ചെയ്യാൻ സിമന്റ്‌ ചോദിച്ചു വന്നപ്പോഴാണ് ഞാൻ അയാളോട് കൂടുതൽ സംസാരിച്ചത്.
പെരുന്നാൾ ദിവസവും പണിക്ക് പോവാൻ മാത്രം ആക്രാന്തം വേണോ എന്നായിരുന്നു എന്റെ സംശയം. എന്റെ ചോദ്യം കേട്ട് അയാൾ കുട്ടികളെ പോലെ നിഷ്കളങ്കമായി പുഞ്ചിരിച്ചു.
ഈ പണി ചെയ്താൽ അയാൾക്ക് നൂറ്റമ്പത് റിയാൽ അധികം കിട്ടുമത്രെ. അത്‌ കൊണ്ടാണ് പെരുന്നാൾ നിസ്കാരം കഴിഞ്ഞ ഉടനെ അയാൾ പണിക്കിറങ്ങിയത്.
ഈ പൈസയൊക്കെ എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിന് അയാൾ ഒന്നും മിണ്ടിയില്ല. സിമെന്റും കമ്പിയും എടുത്തു പൈസയും തന്നു അയാൾ പോയി.
അന്ന് രാത്രി അയാൾ വീണ്ടും വന്നു രണ്ട് ചാക്ക് സിമന്റ്‌ കൂടെ കൊണ്ട് പോയി. പിന്നെ ഒരാഴ്ച കഴിഞ്ഞാണ് അയാൾ കടയിൽ വന്നത്. ഇത്തവണ നല്ല വൃത്തിയായിട്ടാണ് വന്നത്. ധരിച്ച വസ്ത്രങ്ങൾ എല്ലാം പുതിയതായിരുന്നു. താടിയും മീശയും വെട്ടി ഒതുക്കിയിരുന്നു. തലപ്പാവും കമ്പിളിയും പക്ഷെ പഴയത് തന്നെയായിരുന്നു.
അന്നാദ്യമായി അയാൾ കുറെ സംസാരിച്ചു. അയാളെ കുറിച്ചും അയാളുടെ നാടിനെ കുറിച്ചും മാതാ പിതാക്കളെ കുറിച്ചും സഹോദരങ്ങളെ കുറിച്ചും ഭാര്യയെ കുറിച്ചും മക്കളെ കുറിച്ചുമെല്ലാം.
ആറു വർഷമായി അയാൾ നാട്ടിൽ പോയിട്ടില്ല. ഇത്തവണത്തെ പോക്കിന് ഒരു പ്രത്യേകതയുണ്ട്. സന്ദർശക വിസയിലോ മറ്റോ കുടുംബത്തെ മൊത്തം അയാൾ സൗദിയിലേക്ക് കൊണ്ട് വരുന്നുണ്ട്. ആ സന്തോഷം എന്നോട് പങ്കു വെക്കാനാണ് അയാൾ വന്നത്.
കോടയിൽ മുങ്ങി കുളിച്ച ഒരു ദിവസമായിരുന്നു അന്ന്. കടയിൽ തീരെ ആളുണ്ടായിരുന്നില്ല. കുറെ സംസാരിച്ചു ഒടുവിൽ എന്നെ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു അയാൾ പോയി.
ദിവസങ്ങൾ കടന്നു പോയി. അയാളെ കണ്ടില്ല. പോകെ പോകെ ഞാൻ അയാളെ മറന്നു പോയി.
അഞ്ചാറു മാസം കഴിഞ്ഞപ്പോൾ അയാളുടെ കൂടെ ഇടക്ക് ജോലി ചെയ്തിരുന്ന വേറെ ഒരു അഫ്ഗാനിയെ സൂപ്പർ മാർക്കറ്റിൽ വെച്ച് ഞാൻ കണ്ടു. അയാൾ പറഞ്ഞത് കേട്ടപ്പോൾ എന്റെ നെഞ്ച് കലങ്ങി പോയി.
അബ്ദുൽ ഭാക്കി മരിച്ചു പോയി എന്നാണയാൾ പറഞ്ഞത്. അയാളുടെ കുടുംബം ജീവിച്ചിരുന്ന നാട് എപ്പോഴും സംഘർഷ ഭരിതമായിരുന്നു. പട്ടാളവും ഭീകരരും പരസ്പരം പോരാടുന്ന മലമടക്കുകൾ നിറഞ്ഞ നാട്. പട്ടാളവും ഭീകരരും മാറി മാറി ഗ്രാമീണരുടെ ജീവിതം നരക തുല്യമാക്കി.
ഏതൊരു അഫ്ഗാനിയെയും പോലെ അബ്ദുൽ ഭാക്കിയും സൗദിയിൽ വന്നത് തന്റെ കുടുംബത്തിന്റെ ജീവിതം സുരക്ഷിതമാക്കാൻ വേണ്ടി മാത്രമായിരുന്നു.
ആറു വർഷം ചോര നീരാക്കി അധ്വാനിച്ചു അയാൾ അതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. എങ്ങനെയെങ്കിലും കുടുംബത്തെ സൗദിയിൽ എത്തിച്ചു പിന്നീട് സന്ദർശക വിസ പുതുക്കി ഇവിടെ തന്നെ തുടരാനായിരുന്നു അയാളുടെ തീരുമാനം.
അബ്ദുൽ ഭാക്കി നാട്ടിലെത്തിയതിന്റെ പിറ്റേ ദിവസം ഉണ്ടായ വെടി വെപ്പിൽ അയാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും അവരുടെ യാത്ര മുടങ്ങുകയും ചെയ്തു.
അയാൾ പിന്നീട് പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. എന്റെ ചെവികൾ അടഞ്ഞു പോയിരുന്നു.
പിന്നീട് കുറെ നാൾ എന്റെ മനസ്സിൽ ഒരു നോവായി അബ്ദുൽ ഭാക്കിയും ഇന്നെ വരെ ഞാൻ കാണാത്ത അയാളുടെ കുടുംബവും ഒരു വേദനയായി.
അങ്ങനെ എത്രയോ ആളുകൾ ഈ ലോകത്ത് ജീവിക്കാനുള്ള അവകാശം പോലുമില്ലാതെ നരകിച്ചു ജീവിക്കുന്നു. എല്ലാ സൗകര്യങ്ങളും ഉള്ള നമ്മളൊക്കെ അഹങ്കാരത്തോടെ അവരുടെ രക്തവും കണ്ണീരും വീണ ഭൂമിയുടെ മറ്റൊരു അറ്റത്തു സസന്തോഷം വാഴുന്നു.
ഇന്നലെ വീണ്ടും അബ്ദുൽ ഭാക്കിയെ ഓർക്കാനുള്ള കാരണം റാഷിദ്‌ ഖാനാണ്.
വെടിയുണ്ടകൾ കഥ പറയുന്ന അഫ്ഗാൻ മല നിരകളിൽ നിന്നും ഒരിക്കലും തളരാത്ത പോരാട്ട വീര്യവുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച റാഷിദ്‌ ഖാൻ.
ഇന്നലെ നടന്ന മത്സരത്തിൽ എട്ടാമനായി അയാൾ ക്രീസിൽ എത്തുമ്പോൾ ടീമിന് വിജയ പ്രതീക്ഷകൾ ഉണ്ടായിരുന്നു. 13 ബോളിൽ 21 റൺസ് മാത്രം മതിയായിരുന്നു അപ്പോൾ.
എന്നാൽ നേരിട്ട ആദ്യ പന്തിൽ തന്നെ ഔട്ടായി നിസ്സഹായനായി അയാൾ മടങ്ങുമ്പോൾ സ്‌ക്രീനിൽ കണ്ട അയാളുടെ മുഖത്തെ പോരാട്ട വീര്യത്തിന് അല്പം പോലും കുറവ് വന്നിരുന്നില്ല.
ഇത് പക്ഷെ ഒരു ഗെയിം മാത്രമാണ്. നാളെ അയാൾക്ക് വീണ്ടും അവസരം ലഭിച്ചേക്കാം.
പക്ഷെ,
അബ്ദുൽ ഭാക്കിക്ക് അങ്ങനെയല്ലല്ലോ.
മുറിച്ചു മാറ്റിയ കാലുകളുമായി അഫ്ഗാന്റെ മല മടക്കുകളിൽ എവിടെയോ തന്റെ കുടുംബത്തെയും ചേർത്തു പിടിച്ചു ഒരിക്കലും തളരാത്ത പോരാട്ട വീര്യവുമായി അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു.
Written by Hakeem Morayoor

നവവധു I Ambili MC


പുതിയ വീടും ആളുകളും ആകെ ഒരു അങ്കലാപ്പ്.ഒന്ന് കിടക്കാൻ കൊതി തോന്നി കൈയും കാലും നന്നായി വേദനിക്കുന്നു.
പക്ഷേ എങ്ങനെ ഈ പുതിയ വീട്ടിൽ ഈ സമയത്തു പോയി കിടക്കും. ഈ സോഫ യിൽ ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ മൂന്നായി.വിശപ്പും, ദാഹവും എല്ലാം നന്നായിട്ടുണ്ട്. കുടിക്കാൻ കുറച്ചു വെള്ളം ആരോട് ചോദിക്കും.
അരുൺ കാണാൻ പോലുമില്ല.അരുൺ ന്റെ അമ്മ ഈ വശത്തേക്ക് തന്നെ വരുന്നില്ല. എന്റെ കണ്ണു നിറഞ്ഞു വരാൻ തുടങ്ങി.
മൊബൈൽ ബെഡ് റൂമിലാണ്. അമ്മ യുടെ ശബ്ദം കേൾക്കാൻ കൊതി തോന്നുന്നു.
വീട്ടിൽ വന്നവർ എല്ലാം പോയി തുടങ്ങി. ചിലർ യാത്ര പറയാൻ അടുത്ത് വന്നു. എല്ലാവരോടും ചിരിച്ചു തലയാട്ടുമ്പോൾ ഒരു യന്ത്രമാണോ എന്ന് സ്വയം ചോദിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചേച്ചി വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചു. കേൾക്കണ്ട താമസം ഞാൻ വേഗം അവരുടെ ഒപ്പം പോയി. മുന്നിൽ ഫ്രൈഡ് റൈസ് എത്തിയപ്പോൾ ഇത്ര വേഗത്തിൽ എന്തിന് വന്നു വെന്ന് സ്വയം ചോദിച്ചു. കാരണം എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഭക്ഷണം..പ്ലേറ്റിൽ വിളമ്പിയത് എങ്ങനെ യോ കഴിച്ചു. തിരിച്ചു വീണ്ടും ആ സോഫ യിൽ തന്നെ വന്നിരുന്നു.കഴുത്തിൽ കിടക്കുന്ന താലി യൊന്നു തൊട്ട് നോക്കി. ഇത് കെട്ടിയ മഹാനെ ഈ വീട്ടിൽ വന്നു കയറിയതിനു ശേഷം കണ്ടില്ല.
"ശില്പ ക്കു ഉറക്കം വരുന്നുണ്ടെങ്കിൽ പോയി കിടന്നോളു. അരുൺ പുറത്ത് എവിടേ യോ പോയതാണ്. "
അരുണിൻ്റെ ചെറിയമ്മ വന്ന് ഇത് പറഞ്ഞ പ്പോൾ ഞാൻ അവരുടെ മുഖത്തേക്ക് അദ്ഭുതത്തോടെ നോക്കി.
അവർ ഒന്നും പറയാതെ അടുക്കളയിലേക്ക് പോയി.
" കല്യാണ ദിവസം തന്നെ വേണമായിരുന്നോ അവൻ്റെ ഈ കറക്കം.."
അടുക്കളയിൽ ആരോ ചോദിക്കുന്നു. അതിന് ആരെങ്കിലും മറുപടി പറയുന്നുണ്ടോ യെന്ന് അറിയാൻ ചെവി വട്ടം പിടിച്ച് ശ്രദ്ധിച്ചു. പക് ഷേ ആരും ഒന്നും മിണ്ടുന്നില്ല.
ഇനിയും ഇവിടെ ഇരിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് യാതൊരു ഗുണവുമുണ്ടന്ന് തോന്നുന്നില്ല. ഞാൻ ബെഡ് റൂമിലേക്ക് നടന്നു.
സിനിമകളിൽ കാണുന്ന അലങ്കാരങ്ങളൊന്നും ആ മുറിയിൽ ഞാൻ കണ്ടില്ല.
കിടക്ക കണ്ടപ്പോൾ കിടക്കാൻ കൊതി. പക് ഷേ അങ്ങനെ കിടക്കുന്നത് ശരിയാണോ. അരുൺ എന്ത് വിചാരിക്കും.. ബെഡിൻ്റെ തുമ്പത്തിരുന്നു. മേശ പുറത്തിരുന്ന മൊബൈലെടുത്ത് അമ്മയെ വിളിച്ചു. പക് ഷേ അമ്മ എടുക്കുന്നില്ല. കുറേ ദിവസങ്ങളായിട്ടുള്ള ഓട്ടം കാരണം അമ്മ ഇന്ന് നേരെത്തേ ഉറങ്ങി കാണും.
ഫേസ്ബുക്ക് തുറന്ന് നോക്കി. ആരെക്കയോ കല്യാണഫോട്ടോയിട്ട്
ആശംസകൾ
എഴുതി നിറച്ചിട്ടുണ്ട്.
" made for each other " എന്ന കമന്റ്സ് വായിച്ചപ്പോൾ ചിരി വന്നു.
സമയം കടന്നു പോയി. ഉറക്കം വല്ലാതെ വരുന്നു. പെട്ടന്നാണ് അരുൺ റൂമിലേക്ക്‌ വന്നത്. ഒരു വിറയൽ അറിയാതെ വന്നു.
താൻ ഒരാൾ ഇരിക്കുന്ന എന്ന ചിന്ത പോലും അരുൺ ന്റെ മുഖത്ത് കണ്ടില്ല. വന്ന സ്പീഡിൽ തന്നെ വീണ്ടും പുറത്തേക്കു പോയി.
കുറച്ചു കഴിഞ്ഞു വന്നു ഷെൽഫിൽ നിന്നും ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിൽ പോയി കുളിക്കാൻ ആണെന്ന് മനസ്സിലായി.
ഇങ്ങനെ ഒരാളുടെ ഒപ്പം എങ്ങനെ ഞാൻ എന്റെ ജീവിതം ജീവിച്ചു തീർക്കും. കല്യാണത്തിന്റെ മുന്നേ ഫോൺ ചെയ്യുമ്പോൾ ഒന്നും ഇങ്ങനെ ഒരു ഭാവം അരുൺ ഉണ്ടെന്നു തോന്നിയില്ല.
കുളി കഴിഞ്ഞു വന്നു അരുൺ ഒന്ന് നോക്കിയിട്ട് പറഞ്ഞു.
'എനിക്ക് വേണ്ടി ഇങ്ങനെ ഉറങ്ങാതെ കാത്തിരിക്കണ്ട ആവശ്യമൊന്നുമില്ല. എനിക്ക് അത് ഇഷ്ടമല്ല. കാരണം പിന്നീട് ആ കണക്കു പറച്ചിൽ ഞാൻ കേൾകേണ്ടി വരും"
ഞാൻ അത്ഭുതത്തോടെ അരുൺ ന്റെ മുഖത്തേക്ക് നോക്കി.
ആൾ ലാപ്ടോപ് എടുത്തു വെച്ചു ഇരുന്നു. പിന്നെ എന്നെ നോക്കിയിട്ട് പറഞ്ഞു.
" ശില്പ കിടന്നോളു. എനിക്ക് കുറച്ചു പണിയുണ്ട്.. "
എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു.
"അരുൺ, ഇന്ന് നമ്മുടെ വിവാഹം കഴിഞ്ഞ ദിവസമാണ്. " ഞാൻ ഇത്രയും പറഞ്ഞപ്പോൾ തന്നെ അരുൺ ഇടയ്ക്ക് കയറി
"അത് കൊണ്ട് ഞാൻ എന്റെ പതിവ് ശീലങ്ങൾ തെറ്റിക്കണോ?look ശില്പ എനിക്ക് ഇതൊന്നും ഇഷ്ടമല്ല.ശില്പ ക്കു ശില്പ യുടെ ഇഷ്ടങ്ങൾ. എനിക്ക് എന്റേതും. അത് ഒന്നും ഇന്നത്തോടെ അവസാനിപ്പിക്കാൻ പറ്റില്ല. "
ഞാൻ അരുൺ ന്റെ മുഖത്തേക്ക് നോക്കി മെല്ലെ പറഞ്ഞു
"അങ്ങനെ ഞാൻ പറഞ്ഞില്ല അരുൺ. എനിക്കും അങ്ങനെ ഒന്നും അവസാനിപ്പിക്കാൻ പറ്റില്ല. എന്റെ ഇഷ്ടങ്ങൾ എനിക്കും വലുതാണ്. പക്ഷേ അത് കുറെ യൊക്കെ ഇനി ഞാൻ മാറ്റി വയ്‌ക്കേണ്ടി വരും. "
ലാപ്ടോപ് ൽ നിന്നും മുഖം മാറ്റാതെ അരുൺ പറഞ്ഞു
" ശില്പ ചിലപ്പോൾ മാറ്റേണ്ടി വരും.പക്ഷേ ഞാൻ ഒരു പുരുഷനാണ് എനിക്ക് ഒന്നും മാറ്റേണ്ട കാര്യമില്ല. പിന്നെ എന്റെ തണലിൽ ജീവിക്കുന്ന ഒരു ഭാര്യയെ എനിക്ക് സങ്കൽപ്പിക്കാൻ പറ്റില്ല. ശില്പയുടെ ആവശ്യങ്ങൾ ക്കു ശില്പ തന്നെ പണം ചെലവഴിക്കണം. എന്റെ അമ്മ യെ പോലെ എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നവരെ എനിക്ക് പുച്ഛമാണ്. "
ഞാൻ അത്ഭുതത്തോടെ അരുൺ നേ നോക്കി.
എന്റെ മറുപടി പോലും അരുൺ പ്രതീക്ഷിക്കുന്നില്ല.
"പിന്നെ ശില്പ യാത്രകൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പറഞ്ഞോളൂ. പക്ഷേ expense അത് ഷെയർ ചെയ്യണം "
"തത്കാലം ഞാൻ ഒരു യാത്രയും ആഗ്രഹിക്കുന്നില്ല."
എന്റെ ശബ്ദവും കുറച്ചു കനത്തു.
ഞാൻ എന്റെ അച്ഛനെ ഓർത്തു പോയി. അമ്മയെ എപ്പോഴും ചേർത്ത് പിടിച്ചു സംരക്ഷിക്കുന്ന അച്ഛൻ. എനിക്ക് അത്ര ഭാഗ്യമൊന്നുമില്ല അമ്മേ ഞാൻ മെല്ലെ മനസ്സിൽ പറഞ്ഞു.
ഇതാണോ ബ്രോക്കർ പറഞ്ഞ മോഡേൺ ആയ പയ്യൻ. ആയിരിക്കും വേണ്ടായിരുന്നു ഈ ബന്ധം.. എന്നെ പോലെ യുള്ള ഒരു നാടൻ പെൺകുട്ടി ക്കു ഒട്ടും ചേരില്ല...
അരുൺ ലാപ്ടോപ്പ് മാറ്റി വെച്ചു.
"ശില്പ എനിക്ക് ഉറങ്ങണം.
ലൈറ്റ് ഓഫ്‌ ചെയ്യണം. "
ലൈറ്റ് ഓഫ് ചെയ്ത് അരുൺ കിടന്നു. അവൻ്റെ കൈകൾ എൻ്റെ അടുത്തേക്ക് വരുന്നത് ഞാനറിഞ്ഞു. ഞാൻ വേഗം സൈഡിലേക്ക് നീങ്ങി കിടന്നു.
എന്തോ എന്റെ മനസ്സിലെ പ്രണയം എവിടെയോ പോയി.
എൻ്റെ അനിഷ്ടം കക്ഷിക്ക് മനസ്സിലായി. പെട്ടെന്ന് ലൈറ്റിട്ടു ഒരു ചോദ്യം.
"എന്താ ശില്പാ.. "
ഞാൻ അരുണിൻ്റെ മുഖത്ത് നോക്കി. പിന്നെ നല്ല ഗൗരവത്തിൽ പറഞ്ഞു.
" അരുൺ..എല്ലാത്തിനും കണക്കു നോക്കുന്ന ആളാണ് എന്ന് മനസ്സിലായി. സ്നേഹത്തിന് അരുൺ കണക് വയ്ക്കാറുണ്ടോ "?
അരുൺ ന്റെ മുഖം വലിഞ്ഞു മുറുകി. അവൻ വേഗം പേഴ്സ് ൽ നിന്നും atm കാർഡ് എടുത്തു എന്റെ നേരെ നീട്ടി..
"എത്രയാ നിന്റെ റേറ്റ്.. പറഞ്ഞോ.നാളെ ഞാൻ cash atm ൽ നിന്നും withdraw ചെയ്തു തരാം. അത് വരെ ഈ atm കാർഡ് നിന്റെ അടുത്ത് വെച്ചോ. അല്ലെങ്കിൽ ഞാൻ ഇപ്പൊ ഗൂഗിൾ പേ ചെയ്തു തരാം. റേറ്റ് പറ.
എന്റെ ജീവിതത്തിൽ ആദ്യം വന്നു പെണ്ണ് നീ ഒന്നുമല്ല. ഈ അരുൺ ന്റെ ഒരു വിളി മതി എന്റെ റൂമിൽ ഞാൻ ആൾ എത്തും..പിന്നെ നിനക്കും ഇഷ്ടം പോലെ ജീവിക്കാം. ഞാൻ ഒന്നിലും ഇടപെടില്ല. "
എന്റെ തൊണ്ട വളരുന്നത് പോലെ തോന്നി. കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി. കഴുത്തിൽ കെട്ടിയ താലി നെഞ്ചിൽ കോറുന്നു. എൻ്റെ കൈ അറിയാതെ താലിയിൽ അമർന്നു. എൻ്റെ ശരീരത്തിന് വില പറഞ്ഞവൻ്റെ ഒപ്പം ഇനി ഒരു ജീവിതം വേണ്ടാ...
പെട്ടന്ന് എന്റെ അമ്മ, അച്ഛൻ എല്ലാം ഓർമ വന്നു. ഇന്ന് തന്നെ ഞാൻ വീട്ടിലേക്ക് മടങ്ങിയാൽ അവരുടെ അവസ്ഥ. വേണ്ട ഇത് ഇനി ഞാൻ തന്നെ സഹിക്കണം. പക്ഷേ എങ്ങനെ അരുൺ ന്റെ ഒപ്പം. ഇല്ല തീരെ പറ്റില്ല. ഇവിടെ ഞാൻ തോറ്റു കൊടുത്താൽ ഇനി അങ്ങോട്ട്‌ എന്നും ഞാൻ ഈ മനുഷ്യൻ ന്റെ കാൽ ചുവട്ടിൽ ആയിരിക്കും..
ഞാൻ ആ atm വാങ്ങി അവന്റെ കൈയിൽ തന്നെ കൊടുത്തു കൊണ്ട് പറഞ്ഞു.
"Mr. അരുൺ ശേഖർ നിങ്ങളുടെ ഇത് വരെ യുള്ള സമ്പാദ്യം മുഴുവൻ തന്നാലും എന്റെ രാത്രി യുടെ വില യാവില്ല. നിങ്ങൾ ഡൽഹി യിൽ കണ്ട പെൺകുട്ടികളുടെ ലിസ്റ്റിൽ എന്നെ പെടുത്തരുത്. നിങ്ങൾ കെട്ടിയ താലി ക്കു അത്രയും പവിത്ര ഞാൻ കാണുന്നു. ഇതു വലിച്ചു നിങ്ങളുടെ മുഖത്തേക്ക് എറിയിപ്പിക്കരുത്. "
മറുപടി കാത്തു നില്കാതെ ഒരു തലയിണ എടുത്തിട്ട് ഞാൻ നിലത്തു കിടന്നു.
"അഹങ്കാരി..എന്റെ റൂമിൽ എന്നെ വെല്ലു വിളിച്ചു കിടക്കാൻ നാണമില്ലേ നിനക്ക് "
അരുൺ ന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.
ഒന്നും കേൾക്കാത്ത പോലെ കണ്ണടച്ചു ഞാൻ കിടന്നു.
ഇനി അങ്ങോട്ടുള്ള രാത്രികൾ മുഴുവൻ ഇത് തന്നെ യാവും എന്ന് ഉറച്ച ബോധം എനിക്കുണ്ട്.. എന്തായാലും അധികകാലം ഇത് തുടർന്ന് പോവില്ല.എല്ലാം പറഞ്ഞു തീർത്തു ഈ വീട്ടിൽ നിന്നും കയറി വന്നത് പോലെ തന്നെ ഞാൻ ഇറങ്ങി പോവും..
"ശില്പ നിന്റെ അഹങ്കാരം എന്റെ വീട്ടിൽ നടക്കില്ല. നീ എഴുന്നേല്ക്കുന്നോ അതോ ഞാൻ നിന്നെ തൂക്കി പുറത്തേക്ക് എറിയണോ "
ആ വാക്കുകൾ എൻ്റെ മനസ്സിലാണ് തറച്ചത്. ഞാൻ ചാടി എഴുന്നേറ്റു.
"വേണ്ടാ അരുൺ തൻ്റെ ദുഷിച്ച കൈ കൊണ്ട് എന്നെ തൊട്ടാൽ എനിക്ക് പൊള്ളും. "
ഇത് പറയുമ്പോൾ ഞാൻ വിറയ്ക്കുണ്ടായിരുന്നു.
" അത്രക്ക് പൊള്ളുന്നുണ്ടങ്കിൽ ഞാൻ കെട്ടിയ താലിയിങ്ങ് അഴിച്ച് താ. അത് 6 പവൻ്റെ സ്വർണ്ണ താലിയായത് കൊണ്ട് നിന്നെ പോലെയുള്ളവർക്ക് പൊള്ളില്ല. "
അരുൺ പറഞ്ഞ് തീർന്നതിന് മുമ്പ് ഞാൻ കഴുത്തിൽ നിന്നും താലിയുരി കിടക്കയിൽ വെച്ചു.
അരുൺ വേഗം അത് എടുത്ത് ഷെൽഫിൽ വെച്ച് കൊണ്ട് പറഞ്ഞു.
"സത്യം പറഞ്ഞാൽ ഇത് നിൻ്റെ കഴുത്തിൽ കെട്ടുമ്പോൾ 6 പവൻ സ്വർണ്ണം വാങ്ങാൻ ചിലവഴിച്ച പണമോർത്ത് സങ്കടമായിരുന്നു. ഇപ്പോ അത് മാറി "
ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി. മനുഷ്യ രൂപം പൂണ്ട ഒരു ചെകുത്താനാണ് മുന്നിൽ നില്ക്കുന്നതെന്ന് എനിക്ക് തോന്നി.
" ശില്പാ, നിന്നെ കണ്ടപ്പോൾ മുതൽ തോന്നിയ ചില ആശകൾ ബാക്കിയാണ്. അങ്ങനെത്തെ എൻ്റെ ആശകൾ നിറവേറ്റാൻ വേണ്ടി എത്ര പണം ചിലവഴിക്കാൻ എനിക്ക് യാതൊരു മടിയുമില്ല. നിനക്ക് താത്പര്യമുണ്ടങ്കിൽ ഈ രാത്രി നമുക്ക് ആഘോഷിക്കാം. വെറുതെ വേണ്ടാ "
അത് അവൻ പറഞ്ഞത് തീരുന്നതിന് മുമ്പ് എൻ്റെ കൈ അവൻ്റെ മുഖത്ത് പതിഞ്ഞിരുന്നു.
"ഡി നീ എന്നെ അടിച്ചു അല്ലേ.. ഇനി നീ ഇവിടെ നിന്നു വെറുതെ ഇറങ്ങി പോവില്ല."
അയാൾ ദേഷ്യം കൊണ്ട് വിറച്ചു. ഇനിയും ആ റൂമിൽ നില്കുന്നത് ഒട്ടും പന്തിയല്ലെന്ന് തോന്നി. ഞാൻ വേഗം മൊബൈൽ കൈയിലെടുത്തു ഡോർ തുറന്ന് പുറത്തിറങ്ങി.
ഒരു ലൈറ്റ് പോലും എവിടേയും കാണാനില്ല. ഞാൻ മൊബൈൽ ന്റെ ഫ്ലാഷ് ലൈറ്റ് ൽ സ്വിച്ച് ബോർഡ്‌ കണ്ടു പിടിച്ചു ലൈറ്റിട്ടു. ഗോവണി ഇറങ്ങി താഴെ ഹാളിൽ ലൈറ്റിട്ടു ഇരുന്നു.
സമയം 12.30.. എങ്ങനെ ഇവിടെ നിന്നും ഇറങ്ങി വീട്ടിൽ പോവും.
ആലോചിക്കുന്തോറും എനിക്ക് തല വേദനിക്കാൻ തുടങ്ങി. എൻ്റെ സ്വപ്നങ്ങൾ എല്ലാം കൊഴിഞ്ഞു വീണിരിക്കുന്നു. എൻ്റെ മാത്രമല്ല എൻ്റെ പാവം അമ്മയുടേയും അച്ഛൻ്റെ യും സ്വപ്നങ്ങൾ കൂടിയാണ് അവസാനിച്ചത്.
"ഹാ കൊള്ളാലോ എന്നെ അടിച്ചിട്ട് നീ ഇവിടെ വന്ന് സുഖമായിരിക്കുന്നോ.. ? "
അരുണിൻ്റെ ശബ്ദം .
ഞാൻ തല ഉയർത്തി നോക്കിയപ്പോൾ തൊട്ട് മുന്നിൽ അരുൺ നില്ക്കുന്നു.
" ഇറങ്ങിക്കോ ഈ നിമിഷം എൻ്റെ വീട്ടിൽ നിന്ന് "
ആ ചെകുത്താനിൽ നിന്നും ഒരു ദയയും എനിക്ക് കിട്ടാൻ പോണില്ലാ യെന്നു ഉറപ്പാണ് . ഈ പാതി രാത്രി മൂന്ന് ജില്ല കടന്നു ഞാൻ എങ്ങനെ എന്റെ വീട്ടിലെത്തും... അവിടെ നിന്ന് ആരെങ്കിലും ഇങ്ങോട്ട് എത്തണമെങ്കിൽ പോലും ചുരുങ്ങിയത് അഞ്ച് മണിക്കൂർ വേണം:
ശരീരം തളരുന്നത് പോലെ തോന്നി. പക്ഷേ തോൽക്കാൻ മനസ്സില്ല.
" അരുൺ അല്ലെങ്കിലും ഇവിടെ കടിച്ചു തൂങ്ങി നില്കാൻ വിചാരിച്ചിട്ടില്ല. " ഞാൻ ശബ്ദം ഉയർത്തി തന്നെ പറഞ്ഞു. ഞങ്ങളുടെ ശബ്ദം കേട്ടിട്ടാവണം അരുണിൻ്റെ അമ്മയും ചെറിയമ്മയും ഹാളിലെത്തി.
" എന്താ നിങ്ങൾ ക്ക് ഉറക്കമൊന്നുമില്ലേ " ചെറിയമ്മ എൻ്റെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു.
" ചെറിയമ്മാ അധികം ചോദ്യങ്ങൾ വേണ്ടാ ഇവളെ ഇപ്പൊ ഇവിടെ നിന്നു ഇറക്കി വിടണം. "
അരുണിന്റെ ശബ്ദമുയർന്നു.
അരുണിന്റെ അമ്മ എന്നെ വന്നു പിടിച്ചു.
"മോളെ നമ്മൾ പെണ്ണുങ്ങൾ ഇത്തിരി സഹിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളൂ കാണു "
" എന്റെ ശരീരത്തിന് വില പറഞ്ഞത് ഞാൻ സഹിക്കാനോ.. അമ്മയുടെ മോൾക്ക് ഈ ഗതി വന്നാൽ അമ്മ സഹിക്കുമോ? "
എന്റെ ശബ്ദം ഉറച്ചതായിരുന്നു. ചെറിയമ്മ എന്നെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു .
"മോളെ അരുൺ ജനിച്ചതും വളര്ന്നതും എല്ലാം കേരളത്തിന്‌ പുറത്താ. നമ്മുടെ നാട്ടിലെ ശീലങ്ങൾ ഒന്നും അവനറിയില്ല. നീ വേണ്ടേ കുട്ടി ക്ഷമിക്കാൻ. ഭർത്താവിന്റെ മുന്നിൽ ഒന്ന് തല താഴ്ത്തിയത് കൊണ്ട് ഒന്നും സംഭവിക്കില്ല കുട്ടി "
" ചെറിയമ്മേ. ഒരു നാട്ടിലും കെട്ടി കൊണ്ട് വന്ന പെണ്ണിന്റെ ശരീരത്തിന് വില പറയില്ല. സോറി ഇനിയും ഇവിടെ നിൽക്കാൻ എനിക്കാവില്ല. എന്നെ ആരെങ്കിലും ഒന്ന് വീട്ടിൽ പോവാൻ സഹായിക്കുമോ "
എന്റെ ശബ്ദം ഉറച്ചതായിരുന്നു.
"ഈ വീട്ടിൽ നിന്നും ഒരാളും സഹായിക്കില്ല. അങ്ങനെ സഹായിക്കാൻ ആരെങ്കിലും ഇറങ്ങിയാൽ പിന്നെ അവരും അരുൺ ന്റെ വീട്ടിൽ നിന്നും പുറത്തായിരിക്കും. "
അരുൺ ന്റെ ആ ഡയലോഗ് കേട്ടതും അവന്റെ അമ്മ വേഗം പോയി. ചെറിയമ്മ എന്നെ നോക്കി. ആ കണ്ണിൽ നിറഞ്ഞു നിൽക്കുന്ന സങ്കടം എനിക്ക് മനസ്സിലായി.
ഈ വീട്ടിൽ നിന്നും ആരും എന്നെ സഹായിക്കില്ല. പക്ഷേ ഇനിയും അഭിമാനം കളഞ്ഞു ഇവിടെ നില്കാൻ പറ്റില്ല. ഈ പാതിരാത്രി തന്നെ എനിക്ക് ഇറങ്ങിയേ തീരു.
ഞാൻ അരുൺ ന്റെ നേരെ തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു
" അരുൺ ഒരു 30 മിനിറ്റ് എനിക്ക് വേണം. കൊണ്ട് വന്ന സാധനങ്ങൾ എടുത്തു കൊണ്ട് വരാൻ ഞാൻ നിന്റെ റൂം ലേക്ക് ഒന്ന് കൂടി പോവുന്നു. "
മറുപടിക്കു കാത്തു നില്കാതെ ഞാൻ റൂം ലേക്ക് പോയി. അകത്തു കടന്നതും ഞാൻ വാതിൽ ലോക്ക് ചെയ്തു. പെട്ടിയും ബേഗുമെടുത്ത് വെച്ചു.
അപ്പോഴാണ് ഫേസ് ബുക്ക് freind ആയ കിരൺ ips നെ ഓർമ വന്നത്. ആൾ ഇപ്പൊ ലീവ് എടുത്തു പഠിക്കാൻ അമേരിക്ക യിലാണ്.ഒന്ന് വിളിച്ചാലോ എന്ന് തോന്നി. Messenger എടുത്തു വിളിക്കാൻ നോക്കിയപ്പോൾ ആൾ എനിക്ക്
ആശംസകൾ
അറിയിച്ചു മെസ്സേജ് ഇട്ടിരിക്കുന്നു.
ഞാൻ ഉടനെ അവനെ തിരിച്ച് വിളിച്ചു ഒറ്റ ശ്വാസത്തിൽ എന്തൊക്കയോ പറഞ്ഞു. അമേരിക്കയിലിരിക്കുന്ന അവൻ എങ്ങനെ എന്നെ സഹായിക്കുമെന്ന് പോലും ഞാൻ ഓർത്തില്ല.
അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ അവൻ ലോക്കേഷൻ അയച്ചു കൊടുക്കാൻ പറഞ്ഞു.
അവൻ്റെ മറുപടിക്കായി കാത്തു നില്ക്കുമ്പോൾ വീട്ടിൽ എങ്ങനെ കയറി ചെല്ലുമെന്ന പേടിയാണ് മനസ്സിൽ. പക് ഷേ പോയേ തീരു.
" പത്ത് മിനിറ്റ് കഴിഞ്ഞാൽ പോലീസ് എത്തും. അവർ നിന്നെ Safe ആയി വീട്ടിലെത്തിക്കും. അവർ പറയുന്നത് പോലെ നീ ഒപ്പിട്ട് കൊടുക്കണം. എൻ്റെ കൂട്ടുകാരനാണ് അവിടെ കമ്മീഷണർ .അവൻ സഹായിക്കും നിന്നെ."
കിരൺ ന്റെ മെസേജ് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു. ഞാൻ വേഗം ചെറിയമ്മ യുടെ മകൻ കാർത്തിക്ക് നെ വിളിച്ചു. അവനും എന്നോട് വേഗം ഇറങ്ങാൻ പറഞ്ഞു. വീട്ടിൽ അവൻ പറഞ്ഞോളാം എന്ന് ഏറ്റപ്പോൾ തന്നെ പകുതി ആശ്വാസമായി.
പെട്ടിയും ബാഗ് മെടുത്തു ഇറങ്ങി. ആരുടെയും മുഖത്തു നോക്കിയില്ല. ഈ പാതിരാത്രി തന്നെ ഒറ്റയ്ക്ക് ഇറക്കി വിടുന്ന ഇവരോട് എന്ത് പറയാൻ..
വാതിൽ തുറന്നു പുറത്തു ഇരുന്നു. പറഞ്ഞു സമയത്തു തന്നെ അവർ വന്നു. കമ്മീഷണർ ഒപ്പമുണ്ടായിരുന്നു.
കൂടുതൽ ഒന്നും ചോദിച്ചില്ല. അവർ കാണിച്ചു തന്ന കടലാസ്സുകളിൽ ഒപ്പിട്ടു കൊടുത്തു.
വീട്ടിൽ കയറി ചെല്ലുമ്പോൾ എല്ലാവരും പുറത്ത് കാത്ത് നില്പുണ്ടായിരുന്നു. ആരോടും ഒന്നും പറയാതെ റൂമിൽ കയറി വാതിലടച്ചു. അത് വരെ പിടിച്ച് നിറുത്തിയ സങ്കടം മുഴവൻ പുറത്തേക്ക് വന്നു. തലയിണ കണ്ണീർ കൊണ്ട് നനഞ്ഞു.
അമ്മ വാതിൽ തട്ടി വിളിക്കുമ്പോൾ തുറക്കാതെയിരിക്കാനായില്ല. ഹാളിൽ ചർച്ചയാണ്. ഭൂരിപക്ഷത്തിനും ഞാൻ കാണിച്ചത് അഹങ്കാരമായി മാറി. എൻ്റെ വാക്ക് കേട്ട് ചാടിയ കാർത്തിക്കിനെ
ചെറിയമ്മ ചീത്ത വിളിക്കുന്നു. അവൻ എനിക്ക് വേണ്ടി എല്ലാവരുടെയും ചീത്ത കേൾക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു കിരൺ നെയും ചെറിയമ്മ കുറ്റപ്പെടുത്താൻ തുടങ്ങി.
എൻ്റെ ശരീരത്തിന് വില പറഞ്ഞവൻ്റെ ആട്ടും തുപ്പും കേട്ട് ഞാൻ അവിടെ തന്നെ നില്ക്കണമായിരുന്നു എന്ന് ചെറിയമ്മമാർ. അമ്മയും അച്ഛനും ഒന്നും പറയുന്നില്ല. അവർ ആകെ തകർന്നു പോയി.അച്ഛൻ ഒരു ദിവസം കൊണ്ട് വയസ്സനായിരിക്കുന്നു.
" നിങ്ങൾ എല്ലാവരും എന്ത് പറഞ്ഞിട്ടും കാര്യമില്ല.ഞാൻ ഇനി അങ്ങോട്ട് പോവില്ല "
ഉറച്ച ശബ്ദത്തിൽ പറഞ്ഞു കൊണ്ട് ഞാൻ തിരിച്ചു നടന്നു.
പിന്നെയങ്ങോട്ട് ഒറ്റയ്ക്കുക്കുള്ള ഓട്ടമായിരുന്നു....
ഒടുവിൽ ഡിവോഴ്സ് ഉം നഷ്ടപരിഹാരവും, ആ മോഡേൺ അരുൺ രണ്ടു വർഷത്തെ ജയിൽ ശിക്ഷ യും എന്ന വിധി യും
വാങ്ങി കോടതി യിൽ നിന്നു ഇറങ്ങുമ്പോൾ കുറെ ദിവസങ്ങൾക്കു ശേഷം മനസ്സിൽ ഒരു കുളിർമഴ പെയ്തു...
ഇനി ജീവിതം വീണ്ടും ആരംഭിക്കണം. മറന്ന് പോയ സ്വപ്നങ്ങൾ ഇനി കാണണം.
IAS എന്ന ആ വലിയ സ്വപ്നം നേടി അന്ന് പാതിരാത്രി ഇറങ്ങിയ ജില്ലയുടെ കലക്ടറായി എത്തുമ്പോൾ ആ പഴയ കമ്മീഷണർ കിരൺ
തന്നെയായിരുന്ന എൻ്റെ തുണ... ജീവിതവസാനം വരെ ആ തുണയുണ്ടാവും..ഒരു നല്ല കുട്ടുകാരനായി.... ഒരു ആണും പെണ്ണും തമ്മിൽ പ്രണയം മാത്രമല്ല നല്ല സൗഹൃദവും ഉണ്ടാവും. പലരും മുഖം ചുളിച്ചു. പലതും പറഞ്ഞു. ആരെയും ഒന്നും ബോധിപ്പിക്കാൻ ഞാൻ നിന്നില്ല.. കിരണിൻ്റെ ഭാര്യ ഗൗരിക്ക് അറിയാം ഞാൻ എന്താണന്ന്. വേറെയാരുടേയും ഒരു സർട്ടിഫിക്കറ്റും എനിക്ക് വേണ്ടാ..
ഒരു സ്ത്രീക്ക് തലയുർത്തി നില്ക്കാൻ ഒരു താലിയും വേണ്ട. ഇനി എൻ്റെ ജീവിതം ഈ സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടിയുള്ളതാണ്.....
(ഇത് എന്റെ വെറും ഭാവനയാണ്‌.)
Written by Ambili MC

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo