നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സക്കാത്ത് I ഹക്കീം മൊറയൂർ.


 സ്കൂളിൽ അഞ്ചിലോ ആറിലോ പഠിക്കുന്ന ഒരു നോമ്പ് കാലം.
അന്നത്തെ നോമ്പ് കാലത്തെ അത്താഴവും നോമ്പ് തുറയുമെല്ലാം ഇതിനു മുമ്പ് ഞാൻ എഴുതിയത് കൊണ്ട് അത്‌ വിട്ടു കളയുന്നു.
അന്നു, രാവിലെ തന്നെ കടയിൽ പോയി സാധനങ്ങൾ വാങ്ങുക എന്നത് എന്റെ ഉത്തരവാദിത്തം ആണ്. ഒരു പാട് അംഗങ്ങൾ ഉള്ള വീട്ടിലേക്കുള്ള ഒരു ദിവസത്തെ സാധനം മാത്രമാണ് അന്നൊക്കെ വാങ്ങുക. ഇന്നിത് വായിക്കുമ്പോൾ അവിശ്വസനീയമായി തോന്നുമെങ്കിലും അന്നത്തെ ഒട്ടു മിക്ക ആളുകളുടെയും ജീവിതം അങ്ങനെയായിരുന്നു.
ഒന്നര കിലോ പച്ചരി, അരക്കിലോ പഞ്ചാര, നൂറു ഗ്രാം ചായപ്പൊടി, ഇരുന്നൂറ് വെളിച്ചെണ്ണ, നാലു കഷ്ണം സാബൂൻ, പത്തു രൂപക്ക് മീൻ എന്നിങ്ങനെയൊക്കെയാണ് അന്നത്തെ ലിസ്റ്റ് ഉണ്ടാവുക. വെളിച്ചെണ്ണ വാങ്ങാൻ കുപ്പിയും സാധനങ്ങൾ കൊണ്ട് വരാൻ സഞ്ചിയും കയ്യിൽ കാണും. പ്ലാസ്റ്റിക്ക് ജീവിതത്തിൽ സജീവമാവാത്ത ഒരു കാലമായിരുന്നു അത്‌. അരിയും പഞ്ചാരയും പരിപ്പുമെല്ലാം തൂക്കി തരുന്നത് പത്രം കൊണ്ട് ഉണ്ടാക്കിയ പേപ്പർ സഞ്ചികളിൽ ആണ്.
അരകിലോ മീറ്ററോളം നടക്കാനുണ്ട് വീട്ടിൽ നിന്നും അങ്ങാടിയിലേക്ക്. മെയിൻ റോഡിലൂടെയാണ് നടക്കേണ്ടത്.
അന്ന് മിട്ടായി വാങ്ങാൻ എനിക്കൊരു പരിപാടി ഉണ്ടായിരുന്നു. സാധനം വാങ്ങാനുള്ള സഞ്ചിയുടെ കൂടെ മറ്റൊരു സഞ്ചി കൂടെ എന്റെ അരയിൽ കാണും.
അങ്ങാടിയിലേക്ക് പോവുമ്പോൾ റോഡ് സൈഡിൽ ഉപേക്ഷിച്ച പ്ലാസ്റ്റിക്കും കുപ്പികളും തകരവുമെല്ലാം ഞാൻ ആ സഞ്ചിയിൽ നിറക്കും. അങ്ങാടിയിലേക്ക് പോവുമ്പോൾ ഒരു ഭാഗവും തിരിച്ചു വരുമ്പോൾ മറ്റേ ഭാഗവുമാണ് നോക്കി നടക്കുക. മിക്കവാറും ദിവസങ്ങളിൽ കള്ള് കുപ്പികളോ കോള ടിന്നുകളോ ഒക്കെ കിട്ടും. അത്‌ വീട്ടുകാർ കാണാതെ ആരുടെയെങ്കിലും പറമ്പുകളിൽ ഒളിപ്പിച്ചു വെക്കും. എന്നിട്ട് സ്കൂൾ ഇല്ലാത്ത ദിവസം അത്‌ ആക്രി കടയിൽ കൊണ്ട് പോയി വിൽക്കും. തുച്ഛമായ പൈസയെ കിട്ടൂ എങ്കിലും അന്നത്തെ കാലത്ത് ആ പൈസക്ക് വലിയ മൂല്യം ഉണ്ടായിരുന്നു.
നോമ്പ് കാലത്ത് രാവിലെ റോഡിൽ ആരും ഉണ്ടാവില്ല. മിക്കവാറും ഒന്നോ രണ്ടോ പേരെ റോഡിൽ എവിടെയെങ്കിലും കണ്ടാലായി. എന്നാൽ ഇരുപത്തി ആറാമത്തെ നോമ്പിനു രാവിലെ തന്നെ റോഡിൽ ഒരു നേർച്ചക്കുള്ള ആളുണ്ടാവും. ആ ആളുകൾക്ക് എല്ലാം ഒരു ഉദ്ദേശമുണ്ട്.
സക്കാത്ത് സ്വീകരിക്കാൻ ആണ് ആ ആളുകൾ എല്ലാം വരുന്നത്. ഞങ്ങളുടെ നാട്ടിൽ നിന്നും അപൂർവമായേ ആളുകൾ അങ്ങനെ സക്കാത്ത് വാങ്ങാൻ പോവാറുള്ളൂ.
ഇസ്ലാമിക വിധിപ്രകാരം സമ്പത്തിന്റെ മേലുള്ള നിർബന്ധിത ദാനമാണ് സക്കാത്ത്. അതിന് കുറച്ചു വിധികൾ ഉണ്ട്. ലളിതമായി പറഞ്ഞാൽ അത്‌ മൊത്തം സ്വത്തിന്റെ രണ്ടര ശതമാനത്തോളം വരും. അതായത് ഒരു ലക്ഷം രൂപ കയ്യിൽ ഉള്ളയാൾ രണ്ടായിരത്തി അഞ്ഞൂറ് രൂപ നിർബന്ധമായും സക്കാതിനു അർഹരായ ആളുകളെ കണ്ടെത്തി അവർക്ക് കൊടുക്കണം. അത്‌ പാവങ്ങളുടെ അവകാശമാണ്.
എന്നാൽ ഇവിടെ നടക്കുന്നത് തികച്ചും ഒരു കാട്ടി കൂട്ടൽ ആണ്. മിക്ക ആളുകളും സക്കാത്ത് കൊടുക്കേണ്ട രീതിയിൽ കൊടുക്കുന്നവരാണ്. എന്നാൽ ചിലർ സക്കാത്ത് കൃത്യമായി കൊടുക്കില്ല. എന്നാൽ 26 മത്തെ നോമ്പിനു രാവിലെ മുതൽ വീട്ടിൽ വരുന്ന ആളുകൾക്ക് അവർ പത്തും ഇരുപതും രൂപയൊക്കെ കൊടുക്കും. അത്‌ വാങ്ങാൻ വരുന്നവർ ആ പ്രദേശത്തുള്ള കാണാൻ വലുപ്പമുള്ള വീടുകളിൽ എല്ലാം സക്കാത്തിനായി കയറി ഇറങ്ങാൻ തുടങ്ങും.
ജോലിക്ക് പോവാൻ കഴിയാത്തവരും പച്ച പാവങ്ങളും പക്വത എത്താത്ത കുട്ടികളുമൊക്കെയാണ് സക്കാത്ത് പ്രതീക്ഷിച്ചു നടക്കുന്നത്. അഭിമാനികൾ ആയ ഒരു പാവപ്പെട്ട മനുഷ്യനും അന്നേ ദിവസം ഒരു വീട്ടിലും പോവാറില്ല.
അങ്ങാടിയിലേക്ക് പോവുന്ന വഴി ഒരു വീടുണ്ട്. റോഡരികിൽ തന്നെയുള്ള വലിയ വീടായതിനാൽ അന്നേ ദിവസം അവിടെ ഒരു പാട് പേര് എത്താറുണ്ട്. വരുന്നവർക്കെല്ലാം അവിടുന്ന് പൈസയും കിട്ടാറുണ്ട്.
അന്ന് അവിടെ എത്തിയപ്പോൾ മനസ്സിന് വല്ലാത്ത ഒരു ചാഞ്ചാട്ടം. അവിടെ വരെ പോയാൽ അഞ്ചോ പത്തോ കിട്ടുമെന്ന് ഉറപ്പാണ്. പക്ഷെ ആരെങ്കിലും കണ്ടാൽ മോശമല്ലേ എന്നൊരു ചിന്ത മനസ്സിനെ അലട്ടുന്നുമുണ്ട്. കുട്ടിക്കാലം മുതലേ അർഹതയില്ലാത്ത എന്തും സ്വീകരിക്കാൻ മനസ്സ് സമ്മതിക്കാറില്ല.
അങ്ങാടിയിലേക്ക് പോയപ്പോൾ കുട്ടികൾ രണ്ട് രൂപയും അഞ്ചു രൂപയുമൊക്കെയായി വരുന്നത് കണ്ടു. അങ്ങോട്ടേക്ക് തിരിഞ്ഞ കാലുകൾ കഷ്ടപ്പെട്ട് വലിച്ചെടുത്താണ് ഞാൻ അങ്ങാടിയിലേക്ക് പോയത്. സാധനം വാങ്ങി തിരിച്ചു വരുമ്പോൾ ആ ഗേറ്റും കടന്നു ഞാൻ അവരുടെ മതിലിനോട് ചേർന്നുള്ള ഇടവഴിയിലൂടെ എന്റെ വീട്ടിലേക്ക് നടന്നു.
അവിടെ സക്കാത്ത് വിതരണം തകൃതിയായി നടക്കുകയാണ്. ആഗ്രഹം അഭിമാനത്തെ കടത്തി വെട്ടിയ നിമിഷത്തിൽ ഞാനും അവരിലൊരാളായി വരി നിന്നു. എത്ര നീങ്ങിയിട്ടും കാലുകൾ മുന്നോട്ട് നീങ്ങാത്ത പോലെ. മറ്റൊരാളുടെ കയ്യിൽ ഉള്ള പണം യാചിച്ചു വാങ്ങാൻ പോവുകയാണ്. എനിക്ക് ആ വരിയിൽ നിന്നും തിരിച്ചു പോവണമെന്ന് തോന്നി. എന്നാൽ അതെ നിമിഷം കിട്ടാൻ പോകുന്ന പുതുമണം മാറാത്ത അഞ്ചു രൂപ നോട്ടിന്റെ മണം ഓർത്തപ്പോൾ വിട്ടു പോവാനും തോന്നുന്നില്ല.
അങ്ങനെ എങ്ങനെയോ ഞാനും ആ വരിയുടെ ഏറ്റവും മുന്നിലെത്തി. കറുത്ത് മെലിഞ്ഞു ഉയരം കുറഞ്ഞ ഒരു കുട്ടിയായിരുന്ന എന്നെ കണ്ടു അദ്ദേഹം എന്റെ കയ്യിലേക്ക് ഒരു രൂപയുടെ ഒരു നാണയം ഇട്ട് തന്നു. ആ നാണയം കയ്യിൽ വന്നു വീണപ്പോൾ അറിയാതെ എന്റെ മനസ്സ് പൊള്ളി. അഞ്ചു രൂപ പ്രതീക്ഷിച്ചു നിന്ന എനിക്കാണ് ഒരു രൂപ. എന്റെ മുന്നിൽ നിന്നിരുന്ന ആളുകൾക്കൊക്കെ കൊടുത്തത് അഞ്ചും പത്തും രൂപയാണ്. എനിക്ക് കരച്ചിൽ വന്നു. സത്യമായിട്ടും കരഞ്ഞു പോവുമോ എന്ന് ഞാൻ പേടിച്ചു പോയി.
തിരിഞ്ഞു നടക്കാൻ തുടങ്ങിയ എന്റെ മുഖത്തേക്ക് അപ്പോഴാണ് അദ്ദേഹം നോക്കിയത്. എന്റെ ഉപ്പയെയും വലിയുപ്പയെയും എല്ലാം അദ്ദേഹത്തിന് അറിയാമായിരുന്നു. പരിചയമുള്ള എനിക്ക് ഒരു രൂപ തന്നതിൽ അദ്ദേഹത്തിനും കുറ്റബോധം തോന്നിയിരിക്കണം.
അദ്ദേഹം എന്നെ തിരിച്ചു വിളിച്ചു പിടക്കുന്ന രണ്ട് ഇരുപത് രൂപ നോട്ടുകൾ തന്നു. ഒരൊറ്റ നിമിഷം കൊണ്ട് എന്റെ കണ്ണുകൾ മഞ്ഞളിച്ചു പോയി. ഭൂമിയിലും ആകാശത്തുമല്ലാത്ത പോലെയാണ് ഞാൻ എന്റെ വീട്ടിലേക്ക് നടന്നത്.
പത്തു രൂപക്ക് ഒരു കിലോ മത്തി കിട്ടിയിരുന്ന കാലമാണ്. അന്നാണ് നാല്പത് രൂപ. എന്നെ പോലെ ഒരു കുട്ടിക്ക് ശരിക്കും ഒരു ലോട്ടറി തന്നെയായിരുന്നു ആ നാല്പത് രൂപ.
പക്ഷെ പെട്ടെന്ന് തന്നെ ഒരാളുടെ മുൻപിൽ കൈ നീട്ടി വാങ്ങിയതാണല്ലോ ആ പൈസ എന്നോർത്തു നെഞ്ച് നീറാനും തുടങ്ങി. എന്തായാലും ആ പൈസ എനിക്ക് നൽകിയത് സന്തോഷത്തേക്കാളേറെ സങ്കടം തന്നെയാണ്.
അല്ലെങ്കിലും അത്‌ അങ്ങനെയാണല്ലോ. അർഹതയില്ലാതെ നാം നേടുന്ന എന്തും ഒരു കയ്പ്പ് പോലെ നമ്മുടെ മനസ്സ് നീറ്റി കൊണ്ട് അങ്ങനെ കിടക്കും.

Written by Hakeem Morayoor

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot