നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിഷു I Dr Venus


 വെളുപ്പിന് നിദ്രയകലുന്നേരം ,കണ്ണിറുക്കിയടച്ചു കിടന്നു, അമ്മയുടെ പദനിസ്വനത്തിന്നായി കാതോർത്ത്, കണികാണിക്കാനായി കണ്ണ് മൂടിപ്പിടിക്കുന്ന കൈവിരലിൻ്റെ ഇളംചൂടിനായി കൊതിച്ച്.
കണിയൊരുക്കി ഉറങ്ങാൻകിടക്കും മുൻപേ അമ്മ ഓർമ്മിപ്പിക്കും.
'കുഞ്ഞുമോളേ,രാവിലെപതിവുപോലെ ബഡിൽ നിന്നും എഴുന്നേറ്റു പോന്നേക്കരുത്.അമ്മ വന്ന് കണി കാണിക്കുമ്പോഴാണ് കണ്ണ് തുറക്കേണ്ടത്. '
വിഷുവിൻ്റെ തലേന്ന് അമ്മയുടെ സ്ഥിരം പല്ലവിയാണത്. അതനുസരിച്ച് വെളുപ്പിന് കണ്ണു തുറക്കാതെ കാത്തു കിടക്കും.
നഷ്ടബോധത്തോടെ കണ്ണുതുറക്കുമ്പോൾ ഓർത്തു, ഇപ്പോൾ താൻ കുഞ്ഞുമോളല്ല; വിവാഹശേഷം നഗരത്തിലെ പേരുകേട്ട സ്വകാര്യാശുപത്രിയിലേക്ക് ചേക്കേറിയ, സിന്ധുസുരേഷ് എന്ന നഴ്സ്. മുൻപ് അനാഥാലയത്തിൻ്റെ പേര് മേൽവിലാസമായിരുന്ന മെയിൽനഴ്‌സ് സുരേഷിൻ്റെ ഭാര്യ.
ഹൃദയത്തോട് ചേർത്തു വച്ചിരുന്ന കുടുംബബന്ധങ്ങളറുത്തു നീക്കിയ, പ്രേമവിവാഹത്തിന്ശേഷം ആദ്യത്തെ വിഷുവിന് കണിയൊരുക്കിയപ്പോൾ സുരേഷ് പറഞ്ഞു. 'എനിക്കു വിഷുവെന്നാൽ അനാഥാലയത്തിൽ ആരെങ്കിലും നടത്തുന്ന സദ്യയാണെന്ന് '. അതോടെ വിഷുക്കണിയൊരുക്കൽ നിർത്തി. സുരേഷിനെ വെറുതെ വേദനിപ്പിക്കുന്നതെന്തിന്, തൻ്റെ വീട്ടിലെ മധുരം നിറഞ്ഞ വിഷു ഓർമ്മകൾ നിരത്തിക്കൊണ്ട് . ഒന്നും പറയാറുമില്ല; പണ്ട് വീട്ടിൽ വിഷുവും ഓണവും ആഘോഷിച്ച കാര്യങ്ങളൊന്നും.
ഇപ്പോൾ പഴയ ഓർമ്മകളെ കുടഞ്ഞെറിയാൻ ഓണത്തിനും വിഷുവിനും ഡ്യൂട്ടിയെടുക്കും. അന്ന് ആഘോഷങ്ങൾക്കായി വീട്ടിൽ പോകാൻ കൊതിക്കുന്ന സഹപ്രവർത്തകർക്കു വേണ്ടി ചെയ്യുന്ന സഹായം കൂടിയാകും അത്.
സുരേഷ് രാത്രി മുതൽ തുടർ ഡ്യൂട്ടിയിലാണ്. എനിക്കാണെങ്കിൽ നൈറ്റും.
ബഡിൽ നിന്നും എഴുന്നേൽക്കാനും പാചകത്തിനും മടി തോന്നുന്നു .ഒറ്റയ്ക്കാകുമ്പോൾ അങ്ങനെയാണ്.സുരേഷുണ്ടെങ്കിൽ ആഹാരമുണ്ടാക്കാൻ ഉത്സാഹം തോന്നും. പിന്നെ മടിച്ചു മടിച്ച് എഴുന്നേറ്റപ്പോഴാകട്ടെ, ആഹാരമുണ്ടാക്കാനുള്ള മടിയ്ക്ക് അന്വേഷിച്ച് പരിഹാരം കണ്ടത്തി, ഫ്രിഡ്ജിനുള്ളിലെ തലേ ദിവസത്തെ തണുത്തചോറും സാമ്പാറും .
കുളി കഴിഞ്ഞ്, ഫ്ലാറ്റിൻ്റെ
രണ്ടാംനിലയിലെ ബാൽക്കണിയിൽ ചെടിചട്ടിയിൽ നിൽക്കുന്ന കറിവേപ്പിൻ തൈയ്ക്കും, ആദ്യത്തെ ചെമ്പനീർ പൂവിൻ്റെ ഇതൾ വിടർത്തിയ ബഡ്റോസിനും ഇത്തിരി ദാഹജലം. ഇലകൾക്കിടയിൽ ഒളിച്ചിരിയ്ക്കുന്ന പുഴുവിന് നിത്യനിദ്ര! വാതിലിനു മുകളിൽ തൻ്റെ കണ്ണുവെട്ടിച്ച് രണ്ടു ദിവസം കൊണ്ട് വലവിരിച്ച കറുമ്പൻ ചിലന്തിക്കുമേകി യാത്രയയപ്പ് .
മുട്ടറ്റം നീണ്ട മുടി വിടർത്തി കാറ്റുമേറ്റു നിൽക്കുമ്പോൾ താഴെ കുഞ്ഞുവീട്ടിൻ്റെ വരാന്തയിൽ പാറുവമ്മ കൂനിയിരിപ്പുണ്ട്. കൊച്ചുമക്കളായ രാധയും ജയനും തൊട്ടടുത്ത വീടുകളിലെ വിഷു ആഘോഷങ്ങളൊന്നും അറിയാത്തപോലെ കളിയിലാണ്. രണ്ടു മാസംമുൻപ് അപകടമരണമടഞ്ഞ അച്ഛൻ്റെ അസാന്നിദ്ധ്യമോ, അതിനുമുമ്പ് കാമുകൻ്റെ കൂടെയിറങ്ങിപ്പോയ അമ്മയോ അവരുടെ ചിന്തയിലുണ്ടാവില്ല. വാർദ്ധക്യത്തിൽ രണ്ടു ബാല്യങ്ങളെ വളർത്തേണ്ട ചുമതല കിട്ടിയ, പാചകം നടത്തിയതിൻ്റെ ലക്ഷണമായ
പുകപോലും അന്യമായ, മൗനമുറഞ്ഞ വീട്ടിലെ, പാറുവമ്മയുടെ മനസ്സിൻ്റെ നീറ്റലെനിക്കറിയാം.
പെട്ടെന്ന് മനസ്സിൽ ചിന്തകളുടെ തേരോട്ടം. അടുക്കളയിലെത്തി കുക്കറിൽ കൂടുതൽ അരി കഴുകിയിട്ടു. വെജിറ്റബിൾ ട്രേയിൽ അവശേഷിച്ച പച്ചക്കറി ചാറുകറിയാക്കി. പിന്നെ ഒരു തോരൻ, കുഞ്ഞവിയൽ. രണ്ടു കഷണം ഇഞ്ചി കൊണ്ട് പേരിനൊരു ഇഞ്ചിക്കറി. ഇത്തിരിപ്പോന്ന ബീറ്റ്റൂട്ടിന് പച്ചടിയുടെ രൂപമാറ്റം.
പപ്പടം വറുത്ത് ടിന്നിലിട്ട് വിഭവങ്ങളെല്ലാം പകർന്നെടുത്ത്, ഗോവണിയിറങ്ങുമ്പോൾ വിയർപ്പിൻ്റെ നീർച്ചാലുകൾ ഇളംനീലകുർത്തിയെ ഇരുണ്ടതാക്കിയിരുന്നു. കാറ്റിൽ പാറിപ്പറന്ന തലമുടി നെറ്റിയിൽ വീണു കിടക്കുന്നത് കൈ കൊണ്ട് ഒതുക്കുന്നതെങ്ങനെ? രണ്ടു കൈളിലും നിറയെ സാധനങ്ങളുണ്ട്.
മുറ്റം കടന്ന് വരാന്തയിലേക്ക് കയറുമ്പോൾ ദൃഷ്ടിയുയർത്തിയ പാറുവമ്മയുടെ കണ്ണുകളിൽ കാണാം എന്തേ വന്നു എന്ന ചോദ്യം. മറുപടിയെന്നോണം പാറുവമ്മയോട് ഇന്നെൻ്റെ ഊണിവിടെയാന്നെന്ന് പറയുമ്പോൾ, അവരുടെ എല്ലുന്തിയ കവിളിലെ കണ്ണീർച്ചാലുകൾ കണ്ടില്ലെന്നു നടിച്ചു.
പൊയ്പ്പോയ നല്ല നാളുകളിലെ പാചകത്തിൻ്റെ ഓർമ്മകൾ മറന്ന് ചാരം മൂടിക്കിടന്ന അടുക്കളയിലെ അടുപ്പിന്നരികിലെ ഇത്തിരിപ്പോന്ന തറ തുടച്ച് വൃത്തിയാക്കി പേപ്പറിലയിൽ വിഭവങ്ങൾ വിളമ്പുമ്പോൾ കുഞ്ഞുങ്ങളുടെ കണ്ണുകൾ സന്തോഷം കൊണ്ട്,അത്ഭുതം കൊണ്ട് വിടർന്നിരുന്നു.
മനസ്സുനിറയെ സദ്യ ഉണ്ട് നിറഞ്ഞ വയറുകൾ കുഞ്ഞു മുഖങ്ങളിൽ
പുഞ്ചിരിയേകുമ്പോൾ, അവരുടെ ചുരുട്ടിപ്പിടിച്ച കൈകളിൽ ഞാനേൽപ്പിച്ച വിഷുക്കൈനീട്ടമുണ്ടായിരുന്നു.
സദ്യ ഉണ്ണുന്നേരവും കവിളിൽ ഒഴുകിപ്പരന്ന കണ്ണീരിൽ പാറുവമ്മയുടെ നെഞ്ചിലെ പഴയ ഓർമ്മകളുടെ കനൽകെട്ടു കാണില്ല എന്നോർത്തു. വിഷു കൈനീട്ടം നൽകി നെഞ്ചിൽ ചേർത്തു നിർത്തുമ്പോൾ അവരുടെ ഏങ്ങലിൻ്റെ താളക്രമങ്ങളിൽ എൻ്റെ മനസ്സും അസ്വസ്ഥമാകുന്നുണ്ടായിരുന്നു, ആശ്വാസത്തിൻ്റെ വാക്കുകൾ നഷ്ടപ്പെട്ട്, അവരുടെ പുറം തഴുകുമ്പോൾ ഞാൻ എപ്പൊഴും കൂടെയുണ്ട് എന്ന് അവർ മനസ്സിലാക്കിയോ എന്തോ?
ജീവിതത്തിലെ ഏറ്റവും നല്ല വിഷുവിൻ്റെ ഓർമ്മകളുമായി തിരിച്ചു നടക്കുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു, വിശ്രമമില്ലാതെ ഇത്തിരി കഷ്ടപ്പെട്ടാലെന്ത് , ആരോരുമില്ലാത്തവർക്ക് ഇത്തിരി സ്നേഹം പകർന്നുനൽകാനായല്ലോ .
ഇന്നിനി ഡ്യൂട്ടിക്കെത്തുമ്പോൾ, അവിടെ തൻ്റെ സാമീപ്യവും, സാന്ത്വനവും കാത്തിരിയ്ക്കുന്നവരുണ്ടാകും, വിഷുവിന് ആശുപത്രിയെ സ്വന്തം വീടാക്കേണ്ടി വന്നവർ. നഷ്ടസ്വപ്നങ്ങളെ താലോലിക്കുന്നവർ. അവർക്ക് ഏത് നനുത്ത ഓർമ്മകളാണ് തനിക്ക് നൽകാനാകുക?
ഡോ. വീനസ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot