നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മോഹൻ ബംഗ്ലാവ് I നോവലൈറ്റ് I Arun V Sajeev I ഭാഗം 1

 

നിലാവെളിച്ചം തളംകെട്ടിനിന്നിരുന്ന ആ രാത്രിയിൽ, തഴച്ചുവളർന്നുനിൽക്കുന്ന കമ്മ്യൂണിസ്റ്റുപച്ചകളുടെ മറപറ്റി പലവിധ ചിന്തകളുമായ് കാട്ടുപൊന്തയിലൂടെ മുന്നോട്ടുനടക്കുമ്പോൾ കള്ളൻപീറ്റർ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. ദേഹത്തുരസിയ കൊടിത്തൂവവള്ളികൾ തീർത്ത തിണർപ്പിലനുഭവപ്പെട്ടുകൊണ്ടിരുന്ന അസഹ്യമായ ചൊറിച്ചിലിൽ.. കാൽച്ചുവട്ടിൽ നിന്നും വാരിയെടുത്ത പച്ചമണ്ണ് അമർത്തിതടവിക്കൊണ്ട് അവൻ മനസ്സിലിങ്ങനെ പറഞ്ഞു.
"ഇതോടെ ഇപ്പണി നിർത്തണം.. അവര് പറഞ്ഞപോലെ ആ അറ തുറക്കുമ്പം കിട്ടണതും മേടിച്ച് എളുപ്പന്ന് കൊടകിനോ,മൈസൂറിനോ കടക്കണം. ഇനിയൊള്ളകാലം വല്ല കൃഷിയോ,കച്ചവടമോ ഒക്കെ ചെയ്തങ്ങ് കൂടാം.. പോലീസിനെപ്പേടിച്ച് ജീവിച്ച് മടുത്തു."
കൈയ്യിൽ അവശേഷിച്ച മണ്ണ് നിലത്തേക്കിട്ട്. കൈ രണ്ടും ലുങ്കിയിൽ തുടച്ച് അവൻ വീണ്ടും നടക്കാൻ തുടങ്ങി.
" ഇഷ്ടംപോലെ ഉരുപ്പടികള് കാണുവായിരിക്കും അറക്കകത്ത്.. ഒരു തരത്തില് അത് കിട്ടണതൊരു പൊല്ലാപ്പാ..കാശായിട്ടായിരുന്നു നല്ലത്. എന്നതായാലും ഇത്രേം വലിയൊരു കോളൊപ്പിച്ചുതന്നതിന് പുണ്യാളന് സ്തുതി!. "
നടപ്പിനിടയിൽ മുകളിലേക്കൊന്ന് നോക്കിയിട്ടവൻ കഴുത്തിൽക്കിടന്ന ചരടിലെ വെന്തിങ്ങ എടുത്ത് ഇരുകണ്ണുകളിലും തൊട്ടു.
ആ വെന്തിങ്ങ അവന്റെ തലതൊട്ടപ്പൻ പത്രോസ് വൈദ്യന്റെ കൈയ്യിൽ നിന്നും പീറ്ററിന് കിട്ടിയതായിരുന്നു.. അതിനുള്ളിൽ പുണ്യാളന്റെ മുടിയിഴ ഉണ്ടെന്നാണ് മരണക്കിടക്കയിൽ വെച്ച് വൈദ്യൻ അവനോട് പറഞ്ഞത്.. " അവന്റെ കഴുത്തിലതുകെട്ടിയിട്ട് വിറയാർന്ന ചുണ്ടുകളാൽ വൈദ്യൻ പറഞ്ഞ വാക്കുകളപ്പോൾ പീറ്ററിന്റെ കാതിൽ അലയടിച്ചു. ''എടാ കുഞ്ഞെർക്കാ നീ ഒരിക്കലും ഇത് കൈമോശപ്പെടുത്തരുത്.. നിന്നെ ഏതാപത്തിൽ നിന്നും രക്ഷിക്കാനുള്ള കഴിവ് ഇതിനുണ്ട്. തലമുറകളായി കൈമാറി വന്ന വെന്തിങ്ങായാ ഇത്. എനിക്കെന്റെ അപ്പാപ്പൻ തന്ന മൊതലാ. ഇനി നെനക്കാ ഇതിന്നവകാശം.. ഇതിനുള്ളില് പുണ്യാളന്റെ മുടിയിഴ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.. ഏതാപത്തിലും ഇതുനിന്നെ തുണക്കും. "
അത്കഴുത്തിൽ കെട്ടിയതിൽപ്പിന്നെ പീറ്ററിന് വല്ലാത്തൊരു ധൈര്യമാണ്. ഏത് പാതിരാക്കും, ഏത് അപകടംപിടിച്ച സ്ഥലത്തും ഒറ്റക്കവൻ പോകും. നാളിതുവരെ തന്നെ ആപത്തിൽ നിന്നും കാത്തത് ആ വെന്തിങ്ങയും, അതിലെ മുടിയിഴകളുമാണെന്ന് പീറ്റർ ഉറച്ച് വിശ്വസിച്ചു!.
പൊടുന്നന്നെ ഒരു രാപ്പക്ഷി ഇരുളിലൂടെ ചിറകടിച്ച് അവനരികിലുള്ള
മരത്തിലേക്ക് വന്നിരുന്നു. എന്നിട്ടത് ആ രാത്രിയുടെ നിശബ്ദതയെ ഭഞ്ജിച്ച് ഭയപ്പെടുത്തുന്ന ശബ്ദത്തിൽ മൂന്നുനാല് വട്ടം ചിലച്ചു. അതിന്റെ ആ കരച്ചിൽ കേട്ടപ്പോൾ.. കാതോരത്തിരുന്നാരോ "കൊത്തിച്ചുട്, കൊത്തിച്ചുട്" എന്ന് പറയുന്നതു പോലെയാണെന്ന് പീറ്ററിനുതോന്നി.
"മിക്കവാറും അവരെന്നെ നോക്കിയിരുന്ന് മുഷിഞ്ഞിട്ടുണ്ടാകും.. ദിവസം രണ്ടാകുന്നുപോയിട്ട്. പക്ഷെ " ഈ സാധനം " കൈയ്യിലിരിക്കുന്നിടത്തോളം കാലം.. ഞാനില്ലാണ്ട് അവർക്ക് തന്നത്താനെയൊന്നും ചെയ്യാൻ പറ്റത്തില്ല." അരയിലിരുന്ന കടലാസ് പൊതിയിൽ പീറ്റർ ഒന്നുകൂടി തൊട്ടു.
''ഒരു കണക്കിനോർത്താല് ഇതെനിക്ക് കിട്ടേണ്ട സംഗതി തന്നെയാ.. അല്ലേ; ഒരു പരിചയവുമില്ലാത്ത ഈ നാട്ടിലുവന്ന് ഒളിച്ച് താമസിക്കാൻ തോന്നേണ്ട കാര്യം വല്ലതും എനിക്കുണ്ടോ?!.
ഉപേക്ഷിച്ച നിലയിൽ മുന്നിൽക്കണ്ട ഒരു വളക്കുഴിക്കപ്പുറത്തേക്ക് ചാടിക്കടന്ന പീറ്റർ തന്റെ നടപ്പിന് കുറച്ചുകൂടി വേഗതകൂട്ടി.
"അന്വേഷിച്ച് പോയ സാധനം കൈയ്യുമ്മലോട്ട് വരാൻ, ശരിക്കും കഷ്ടപ്പെട്ടു.. എന്തൊക്കെയോ പ്രശ്നങ്ങളുള്ള സ്ഥലവാരുന്നു അത്!. ഒരു വഴിക്കെറങ്ങീട്ട് ജീവിതത്തിലിന്നേവരെ ഇത്രേം തടസ്സം ഒണ്ടായിട്ടില്ല..! അല്ലേ പണീംതീർത്ത്, കിട്ടണതും മേടിച്ച് എപ്പഴേ സ്ഥലം വിടാരുന്നു. "
പൊളിഞ്ഞുവീഴാറായ ഒരു പഴയ ഇരുവാക്കൈയ്യാലവരെ നീണ്ടതായിരുന്നു ആ കാട്ടുപൊന്ത. അതിൽ നിന്നും വെളിയിലേക്ക് കടന്ന അവൻ; കൈയ്യാലയിലെ കല്ലുകളടർന്ന കുത്തുപടവിറങ്ങി, താഴെ റബ്ബറില കൊണ്ട് പുതപ്പിട്ട ഒരുനീളൻ വഴിയുടെ അരികിലേക്കെത്തി.
"ഇനി പേടിക്കാനില്ല.. ഈ സമയത്ത് ഇതുവഴി ആരും വരത്തില്ല. ലയത്തിന്നരികീന്ന് കൊറെ ദൂരം എത്തീട്ടൊണ്ട്. അല്ലേത്തന്നെ പട്ടാപ്പകല് പോലും ആളുവരാത്ത ഈ കാട്ടുവഴിക്ക് ഈ നട്ടപ്പാതിരാക്ക് ആരുവരാൻ..?!"
ആ വഴിയിലേക്കു കടന്ന അവൻ,
കാലുകൾ ഉയർത്തിച്ചവിട്ടി അല്പം ശബ്ദമുണ്ടാക്കി നടക്കാൻ തുടങ്ങി. കള്ളന്റെ പദചലനം മാർജ്ജാരഗമനമായിരിക്കണമെന്ന് പീറ്ററിനറിയാം, പക്ഷെ അറിയാതൊന്ന് തൊട്ടാൽ പോലും ജീവനെടുക്കാൻ കഴിവുള്ള, ഉഗ്രവിഷം പേറുന്ന ഇഴജന്തുക്കളുടെ താവളമായ ഇത്തരം സ്ഥലങ്ങളെന്നുള്ള ഉത്തമബോധ്യം അവനുണ്ടായിരുന്നു.
"കഴിഞ്ഞ പ്രാവശ്യം എതിരുവശത്തെ പറമ്പിക്കൂടിയാ ഇങ്ങോട്ടേക്ക് വന്നത്.. പക്ഷെ ലയത്തിന്നരികീന്ന് കൊരച്ചോണ്ടുവന്ന ആ പട്ടി ഇത്തവണ കണക്ക്കൂട്ടലുകളെല്ലാം തെറ്റിച്ചു. അതിന്റെ കൺവെട്ടത്തുനിന്നും മാറിയാ കാട്ടുപള്ളയൊള്ള ഈ നശിച്ച വഴിയേ വരേണ്ടവന്നത്. "
പീറ്റർ തന്നത്താൻ അരിശംകൊണ്ടു.
രാത്രിക്ക്, നല്ലതണുപ്പുണ്ടായിരുന്നിട്ടുകൂടി ദീർഘ നേരത്തെ നടപ്പുകൊണ്ട് അവന്റെ ദേഹമാകെ വിയർപ്പ് ചാലുകൾ രൂപപ്പെട്ടിരുന്നു. തിണർപ്പിൽ ചൊറിഞ്ഞപ്പോഴുണ്ടായ പോറലുകളെ നീറ്റിക്കൊണ്ട് അത് പടർന്നൊഴുകിയപ്പോൾ; മനസ്സിൽ നിന്നും തികട്ടിവന്ന പച്ചത്തെറി ആ പട്ടിയെ വിളിച്ച് പീറ്റർ അല്പസമയം അവിടെനിന്ന് കിതപ്പടക്കി.
അടിവാരത്തുനിന്നും ഇരുളിന്റെ മറപറ്റിയുള്ള അവന്റെ നടപ്പുതുടങ്ങിയിട്ട് മണിക്കൂറ് കുറെയായിരുന്നു.. " ടൗണിലേ ചായക്കടേന്ന് കടലക്കറികൂട്ടി രണ്ടുകുറ്റി പുട്ടും കഴിച്ച് എട്ടുമണിക്കത്തെ ടി.വി വാർത്തേംകണ്ട് നടക്കാൻ തുടങ്ങിയതാണവൻ..ഓരോ ചുവടും വളരെ ശ്രദ്ധിച്ചാണ് വെച്ചത്ത്. പരിചയക്കാരും, അപരിചിതരും കള്ളന് ഒരുപോലെ പ്രശ്നക്കാരാണ്. "
കിതപ്പിന് അല്പം ശമനം വന്നപ്പോൾ..
ഇരുചെവിയും മൂടിക്കെട്ടിയിരുന്ന തോർത്തഴിച്ച് അരയിൽ മുറുക്കിക്കെട്ടി പീറ്റർ വീണ്ടും മുന്നോട്ട് നീങ്ങി. ഒരു വളവ് തിരിഞ്ഞപ്പോൾ കുറച്ചുമുന്നിലായ്ക്കണ്ട വലിയ മതിൽക്കെട്ട് അവന്റെ ഉള്ളിൽ വല്ലാത്തൊരാനന്ദം നിറച്ചു..താൻ ലക്ഷ്യത്തിലേക്കടുത്തിരിക്കുന്നു. കുറച്ച് സമയം കൂടി കഴിഞ്ഞാൽ തന്റെ ജീവിതത്തിന്റെ ഗതിമാറാൻ പോകുന്നു.. "ആനക്കെടുപ്പതും പൊന്നുണ്ടേ.. ആയിരപ്പറ മുത്തുണ്ടേ "ഒരു മൂളിപ്പാട്ട് പീറ്ററിന്റെ ഉള്ളിൽ വിരിഞ്ഞു. !.
ആ മതിൽക്കെട്ടിന് സമീപത്തേക്ക് പതുങ്ങിച്ചെന്ന പീറ്റർ, എന്തോ തിരയും പോലെ അതിന്റെ ചുവട്ടിലൂടെ കുറച്ചുദൂരം നടന്നു.. ഒരിടത്തെത്തിയപ്പോൾ..ഒന്നുനിന്ന അവൻ, അടിവശത്തെ കല്ലടർന്നുണ്ടായ ഒരു പഴുതിൽ കാലുറപ്പിച്ച് മതിലിന് മുകളിലേക്ക് വലിഞ്ഞുകയറി, മുകളിലെത്തിയ ശേഷം അവിടെത്തന്നെ പതുങ്ങിയിരുന്നുകൊണ്ട് അവൻ ആ പരിസരമാകെ ഒന്ന് കണ്ണോടിച്ചു.
അന്ന് പൗർണ്ണമി ആയിരുന്നു.. നിലാവിൽ തിളങ്ങിനിന്നിരുന്ന, മോഹൻബംഗ്ളാവിന് പഴമയുടെ പ്രൗഢിക്കൊപ്പം വല്ലാത്തൊരു നിഗൂഢതയും ഉണ്ടായിരുന്നു.
കൂട്ടമായ് പറന്നുനീങ്ങുന്ന നരിച്ചീറുകളുടെ ചിറകടി ശബ്ദവും, ഇടക്കിടക്ക് മുഴങ്ങിക്കേൾക്കുന്ന മൂങ്ങകളുടെ നേർത്ത മൂളലും, ചെറുതായ് വീശുന്ന പിശറൻ കാറ്റിൽ റബ്ബറിലകൾ ഉലയുന്ന ഒച്ചയുമൊഴിച്ചാൽ,പരിസരമാകെ വല്ലാത്തൊരുമൂകത തളംകെട്ടി നിന്നിരുന്നു.
ഇരുന്നിടത്തുനിന്നും ഒറ്റക്കുതിപ്പിന് താഴേക്കെത്തിയ പീറ്റർ നിലാവിനെ മറച്ച്, റബ്ബർ മരങ്ങൾ മുറ്റത്തുതീർത്ത നിഴലിലൂടെ പതിയെ മുന്നോട്ട് നീങ്ങി. ആ നിഴൽ അവസാനിക്കുന്നിടത്തായ് ഒന്നുനിന്ന അവൻ, ഷർട്ടിനുള്ളിലിരുന്ന കടലാസ് പൊതി അല്പംകൂടി താഴ്ത്തി വെച്ചശേഷം, മുറ്റം മുറിച്ചുകടന്ന് കാർപോർച്ചിലേക്ക് കയറി. പൊടിപടലങ്ങൾ മൂടിയ ഒരു വിന്റെജ് എൻഫീൽഡ് ബൈക്ക്, ഉപേക്ഷിച്ച നിലയിൽ അതിനുള്ളിൽ ഇരിപ്പുണ്ടായിരുന്നു.. പോർച്ചിന്റെ പിന്നിലെ തൂണിന്റെ ഓരം ചേർന്ന് അടുക്കള ഭാഗത്തേക്ക് കടന്ന അവൻ, ചായ്പ്പിനോടുചേർന്ന മുറിയുടെ പാതി അടഞ്ഞുകിടന്ന ജനാലക്കരികിലായ് ചെന്നുനിന്നു. പെട്ടെന്ന് വീശിയ തണുത്ത കാറ്റിൽ ഒന്നുലഞ്ഞ ജനാലപ്പാളികൾ സാവധാനം അവന് മുൻപിലേക്കപ്പോൾ തുറന്നുവന്നു.
********
രണ്ട് മാസങ്ങൾക്ക് മുൻപ് കിഴക്കേച്ചെരുവിലെ റബ്ബർ എസ്റ്റേറ്റിൽ ടാപ്പിംഗ് ജോലിക്കെന്ന വ്യാജേന ഒളിവിൽ കഴിയുമ്പോളാണ് കള്ളൻ പീറ്ററ്, ആദ്യമായ് ആ കെട്ടിടംകാണുന്നത്. ടാപ്പിംഗ് നിലച്ച റബ്ബർമരങ്ങൾ ചുറ്റുംവളർന്ന് ഒരു കോട്ടപോലെ നിൽക്കുന്ന പുരയിടത്തിന്റെ ഒത്തനടുവിലായ്, പഴയ രീതിയിൽ പണികഴിപ്പിച്ച ഒരു പടുകൂറ്റൻ ബംഗ്‌ളാവ്. സിമന്റുപാളികൾ അടർന്ന് പച്ചപ്പായൽപുതച്ച അതിന്റെ മതിൽക്കെട്ടിന്, താഴിട്ടുപൂട്ടിയ നിലയിൽ..തുരുമ്പുപിടിച്ചൊരു ഇരുമ്പുഗേറ്റും, ആ ഗേറ്റിനുമുകളിലായ് ഇരുമ്പുപട്ടകൾ വിളക്കിച്ചേർത്തുണ്ടാക്കിയ ഇംഗ്ലീഷ് അക്ഷരങ്ങളാൽ രേഖപ്പെടുത്തിയ ''മോഹൻബംഗ്ളാവ് " എന്നൊരു പേരും ഉണ്ടായിരുന്നു.
തീർത്തും വിജനമായ ആ ചുറ്റുപാടിൽ അങ്ങനെയൊരു കെട്ടിടം അവന്റെ ഉള്ളിൽ വല്ലാത്തൊരാകാംക്ഷ ജനിപ്പിച്ചു. പലവട്ടം ഒളിഞ്ഞുനിന്ന് നിരീക്ഷിച്ചിട്ടും അകത്തോ, പുറത്തോ ആൾപ്പെരുമാറ്റം ഉള്ളതായ് പീറ്ററിന് തോന്നിയില്ല. അവന്റെ ആ നിരീക്ഷണത്തിൽ ബംഗ്ലാവിന് ചുറ്റുപാടും വളർന്നു നിന്നിരുന്ന പൊന്തകൾക്കിടയിൽ നിന്നും.. ഒരു ഓട്ടുരുളിയും, നിലവിളക്കിന്റെ മുകൾത്തട്ടും അവന് ലഭിക്കുകയും ചെയ്തു. ഒരു കള്ളന്റെ ഉള്ളിൽ അന്തർലീനമായ്ക്കിടന്നിരുന്ന ചോദനകളെ ഉണർത്താൻതക്ക സവിശേഷതകളെല്ലാം ആ സാധനങ്ങൾക്കുണ്ടായിരുന്നു.
മോഹൻബംഗ്ലാവ് പീറ്ററിന്റെ ഉള്ളിൽ പുതിയൊരു ഉത്സാഹവും, ഉന്മേഷവും നിറച്ചു.
അങ്ങനെയാണ്, ഒരുവൈകുന്നേരം.. അവിരാ മുതലാളിയോട് അതുവരെയുള്ള പറ്റുംതീർത്ത്, വീടുവരെ പോയിവരാം എന്നും പറഞ്ഞ്, പീറ്ററ് ഷെഡ്ഡിൽനിന്നും ഇറങ്ങുന്നത്. അന്നുരാത്രി ബംഗ്ളാവിൽ കയറുന്നതിനുവേണ്ട തയ്യാറെടുപ്പുകൾ അതിന് ഏറെ മുന്നേതന്നെ അവൻ നടത്തിയിരുന്നു. അതിനുള്ള ഒരു എളുപ്പവഴിയും പല ദിവസങ്ങളിലായ്, നടത്തിയ രഹസ്യ നിരീക്ഷണങ്ങളുടെ ഫലമായ് അവൻ കണ്ടുവെക്കുകയും ചെയ്തിരുന്നു.
ഇരുളുംവരെ അടുത്തുള്ളൊരു പൊന്തയിൽ ഒളിച്ചിരുന്ന പീറ്റർ, നിലാവ് വീണുതുടങ്ങിയപ്പോൾ, തന്റെ ബാഗ് അവിടൊളിപ്പിച്ച്, മതിൽക്കെട്ട് ചാടിക്കടന്ന് വീടിന്റെ മുൻഭാഗത്തെത്തി. അവിടെ നിന്നും വീടിന്റെ പുറകുവശത്തേക്ക് കടന്ന അവൻ, കിണറിന്റെ കരയിൽ ചെന്നുനിന്നു. എന്നിട്ട് ഒരു വട്ടംകൂടി ചുറ്റുംനോക്കി തന്നെ ആരും ശ്രദ്ധിക്കുന്നില്ലന്നുറപ്പ് വരുത്തിയ ശേഷം, ഒച്ചയുണ്ടാക്കാതെ കപ്പിയിൽനിന്നും തൊട്ടികെട്ടിയിരുന്ന കയറഴിച്ചെടുത്ത് അതിന്റെ ബലം പരിശോധിച്ചു. പ്ളാസ്റ്റിക്ക് കൊണ്ടുണ്ടാക്കിയ ആ കയറിന്റെ വെള്ളത്തിൽ മുങ്ങിക്കിടന്നഭാഗം ദ്രവിച്ചനിലയിൽ ആയിരുന്നുവെങ്കിലും, തൊട്ടിയോടുചേർന്നവശത്തിന് അവൻ പ്രതീക്ഷിച്ചതുപോലെ;ഒരാൾക്ക് തൂങ്ങിക്കയറാൻ തക്ക ഉറപ്പൊക്കെ ഉണ്ടായിരുന്നു.
കയറുമായ് ചിമ്മിനിയുടെ അരികിലേക്ക് നടന്ന പീറ്റർ, ബലമുള്ള വശം അഴികളുള്ള ചിമ്മിനിയുടെ ജനലിലേക്ക് എറിഞ്ഞ് കൊരുത്തെടുത്തു. എന്നിട്ട് അതിൽ തൂങ്ങി ബംഗ്ലാവിന്റെ മേൽക്കൂരയിലേക്ക് കയറി. പായൽമൂടിക്കിടന്ന മേൽക്കൂരയുടെ ഓടുകൾക്ക്, പലഭാഗത്തും വഴുക്കൽ ഉണ്ടായിരുന്നു. എങ്കിലും, തികഞ്ഞ ഒരഭ്യാസിയുടെ മെയ്വഴക്കത്തോടെ അവൻ അതിലൂടെ അള്ളിപ്പിടിച്ചും, നിരങ്ങിനീങ്ങിയും പ്രധാന കൂരക്ക് മുകളിലായെത്തി.
ആ നീക്കത്തിന്നിടയിൽ അവന്റെ കൈത്തണ്ടയിലും, കാൽമുട്ടുകളിലും ചെറിയ പോറലുകൾ പറ്റിയെങ്കിലും, അധികം കുഴപ്പങ്ങളൊന്നുമില്ലാതെ തന്റെ ലക്ഷ്യത്തിന്റെ പാതിപൂർത്തിയാക്കിയതിൽ പീറ്റർ ആശ്വാസംകൊണ്ടു.
ഒരു നിമിഷം അവിടെനിന്ന് ചെവിവട്ടംപിടിച്ചിട്ടവൻ തന്റെ ഇരുകാലുകളും കൂരയുടെ ഇരുവശങ്ങളിലുമായ് ഉറപ്പിച്ച് രണ്ടുനിരയിലായുള്ള നാലോടുകൾ സാവധാനം ഇളക്കി മാറ്റി. നാലാമത്തെ ഓട് മാറ്റുമ്പോൾ .. ആ വിടവിലൂടെ മച്ചിൽ നിന്നും, പുറത്തേക്ക് ചിറകടിച്ചെത്തിയ നരിച്ചീറിൻ കൂട്ടത്തിൽ നിന്നും രക്ഷപെടാൻ, അവനൊന്ന് പിന്നിലേക്കാഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതുണ്ടായ ആ സംഭവത്തിൽ കൂരയൂടെ മുകളിൽ നിന്നും തെന്നിയ പീറ്റർ വേച്ചു പിന്നാക്കം വീണ് താഴേക്ക് നിരങ്ങിനീങ്ങി.
(തുടരും)

Written by Arun V Sajeev

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot