നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മോഹൻ ബംഗ്ളാവ് (നോവലൈറ്റ്) ഭാഗം 3 I Arun V Sajeev

അവരോട് പറയേണ്ട മറുപടിയെക്കുറിച്ച്, രണ്ടാമതൊരുവട്ടം ആലോചിക്കേണ്ട കാര്യമേ പീറ്ററിന് ഉണ്ടായിരുന്നില്ല..! അവന് വേണ്ടതപ്പോൾ; ആ നശിച്ച സ്ഥലത്തുനിന്നും എങ്ങെയെങ്കിലും ഒന്ന് രക്ഷപെടുക എന്നതുമാത്രമായിരുന്നു. അതിനുവേണ്ടി അവർ പറയുന്നതെന്തും ചെയ്യാൻ പീറ്റർ തയ്യാറുമായിരുന്നു. അവിടെ നിന്നും ലഭിക്കുന്ന പണത്തിന്റെ കാര്യം പോലും അവന് രണ്ടാമത്തെ ആവശ്യം മാത്രമായിരുന്നു. ആ ഭിത്തിയിൽ ചാരി ഇരുന്നുകൊണ്ടവൻ അടഞ്ഞ വാതിലിന്ന് നേർക്കുനോക്കി ഉച്ചത്തിലിങ്ങനെ വിളിച്ചുപറഞ്ഞു.
"നിങ്ങൾ പറഞ്ഞത് എനിക്ക് സമ്മതമാണ്.. എത്രയും വേഗം ഞാനാ താക്കോൽ എടുത്തുതരാം.. എനിക്ക് കുടിക്കുവാനായ് കുറച്ച് വെള്ളംവേണം.. അതിന് മുൻപ് ഈ കെട്ടൊന്നഴിച്ച് മാറ്റണം." ഇങ്ങനെ പറഞ്ഞശേഷം വാതിൽ തുറക്കുന്നതും കാത്ത് പ്രതീക്ഷയോടെ പീറ്റർ അവിടേക്കുതന്നെ നോക്കിയിരുന്നു.
കുറച്ച് സമയം കഴിഞ്ഞപ്പോൾ
അവന് മുൻപിൽ ആ വാതിൽ വീണ്ടും തുറക്കപ്പെട്ടു...ഇത്തവണ അതുതുറന്നത് റേച്ചലായിരുന്നില്ല.. എഴുപതിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരു വൃദ്ധനായിരുന്നു മുറിയിലേക്കുവന്നത്. പഴയ ഫാഷനിലുള്ള ഷർട്ടും, പെഡൽപുഷാറും, തൊപ്പിയും ധരിച്ചിരുന്ന അയാൾ; കാഴ്ച്ചയിൽ ഒരു ആംഗ്ളോ ഇന്ത്യനെപ്പോലെ തോന്നിച്ചു. അയാൾ മുറിയിലേക്ക് കയറിയപ്പോൾ അവിടെയാകെ മദ്യത്തിന്റെ രൂക്ഷഗന്ധം പരക്കുന്നതായ് പീറ്ററിന് അനുഭവപ്പെട്ടു. അവന്റെ അരികിലേക്ക് സാവധാനം നടന്നടുത്ത അയാൾ, തന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു നീളൻ തുകലുറ പുറത്തേക്കെടുത്തു. അതിൽ നിന്നും ഊരിയെടുത്ത.. മൂർച്ചയേറിയ, തിളങ്ങുന്നൊരു കഠാരയുമായ് അയാൾ പീറ്ററിന്റെ നേർക്ക് നടന്നുചെന്നു. ഭയന്ന് പിന്നോട്ടു നിരങ്ങിനീങ്ങിയ പീറ്ററിനെനോക്കി.. പേടിക്കേണ്ട എന്നാഗ്യം കാട്ടിയ ശേഷം അയാള് കത്തികൊണ്ട് അവന്റെ കാലുകളിലെ കെട്ടുകൾ സാവധാനം അറുത്ത് മാറ്റുവാനായ് തുടങ്ങി.
പീറ്റർ വീണ്ടും ആശയക്കുഴപ്പത്തിലായി,
''ആ സ്ത്രീയെക്കൂടാതെ ഇയാളും ഇവിടുണ്ടായിരുന്നോ..?! ഇവരെക്കൂടാതെ ഇനി മറ്റാരെങ്കിലുംകൂടി കാണുമോ ഇവിടെ ??. പെട്ടെന്നുതന്നെ ആ ചിന്ത ഉപേക്ഷിച്ച അവൻ മനസ്സിൽ ഇങ്ങനെ പറഞ്ഞു. അങ്ങനെ ആയാൽത്തന്നെ തനിക്കെന്താ..? ആ താക്കോലെടുത്ത് കൊടുക്കണം, കിട്ടുന്ന ഉരുപ്പടിയുംവാങ്ങി നാടുവിടണം. ആ തോന്നൽ അവനെ ഉന്മേഷവാനാക്കി. കൈകാലുകളിലെ ബന്ധനത്തിൽനിന്നും മോചിതനായ പീറ്റർ ഭിത്തിയിൽചാരി സാവധാനം എഴുന്നേറ്റുനിന്നു. എർവശത്തെ അലമാരയുടെ മങ്ങിയ നിലക്കണ്ണാടിയിൽ തന്റെ പ്രതിബിംബം കണ്ടപ്പോൾ പീറ്ററിന് അതിശയം തോന്നി..
ദേഹത്താസകലം പോറലുകളും, മുറിവുകളുമൊക്കെയായ് കീറിപ്പറിഞ്ഞ വസ്ത്രങ്ങളുംധരിച്ച് പൊടിയിൽക്കുളിച്ച നിലയിൽ അവനാകെ പ്രാകൃതരൂപം പൂണ്ടിരുന്നു.
അല്പസമയം കഴിഞ്ഞപ്പോൾ മിനറൽ വാട്ടറിന്റെ ഒരു കുപ്പിയുമായ് റേച്ചൽ ആ മുറിയിലേക്ക് കടന്നുവന്നു. എന്നിട്ട് വൃദ്ധനെ നോക്കിപ്പറഞ്ഞു
''പപ്പാ; ലൊക്കേഷൻ മാപ്പ് നോക്കി താക്കോലിരിക്കുന്ന സ്ഥലത്തിന്റെ വിവരം ഇവന് ഡിറ്റെയിലായിട്ട് പറഞ്ഞ്കൊടുക്കണം. അമ്പലത്തിലേക്ക് കടക്കാനുള്ള വഴിയും, കീ യുടെ പൊസിഷനും ഒക്കെ " കഴിഞ്ഞ തവണത്തെതുപോലെ പിഴവുകൾ ഒന്നും ഉണ്ടാവരുത്. എന്നിട്ട് പീറ്ററിന് നേരെ തിരിഞ്ഞ് അവർ കൈയ്യിലിരുന്ന വെള്ളക്കുപ്പി അവന് നല്കി.
പീറ്ററാ കുപ്പി തുറന്ന് ആർത്തിയോടെ പകുതിഭാഗം വെള്ളം ഒറ്റയടിക്കകത്താക്കി. അവന് നല്ല ആശ്വാസം തോന്നി. ദാഹം കൊണ്ട് ആകെ വലഞ്ഞ അവസ്ഥയിലായിരുന്നു അവൻ. ബാക്കിവെള്ളംകൂടി കുടിച്ചുതീർത്ത് കുപ്പി തറയിലേക്ക് വെച്ച പീറ്ററിനെനോക്കി റേച്ചൽ തുടർന്നു. "ഇതെന്റെ പപ്പ മിഖായേൽ സാന്റിയാഗോ. ഞാൻ നിന്നോട് പറഞ്ഞ രഹസ്യം അറിയാവുന്ന മൂന്നാമത്തെ ആൾ..
ഞങ്ങളിരുവരും കൂടിയായിരുന്നു ഇത്തവണ ഈ ദൗത്യം ചെയ്യുവാനായ് തീരുമാനിച്ചത്. അതിനുവേണ്ടി മാസങ്ങൾക്ക് മുൻപെ ഞങ്ങൾ നഇവിടെ എത്തിച്ചേരുകയും ചെയ്തു. പക്ഷെ ആ നിലവറ തുറക്കുന്ന കാര്യത്തിൽ മാത്രം ഞങ്ങൾ പരാജയപ്പെട്ടു.
താന്ത്രിക വിധിപ്രകാരം പ്രത്യേക ബന്ധനങ്ങളാൽ സംരക്ഷിച്ചിട്ടുള്ള വാതിലാണ് ആ അറക്കുള്ളത്. അതിനെ മറികടക്കാൻ കഴിവുള്ള ഒരാളുടെ സഹായം
ഇല്ലാതെ ആ അറതുറക്കകയെന്നത് അസാധ്യമാണ്. ഞങ്ങളതിനുള്ള പോംവഴി തേടുകയായിരുന്നു. അപ്പോളാണ് നീ ഈ പ്രദേശത്തെത്തുന്നത് .നിമിത്തപ്രകാരം നീ അതിന് പ്രാപ്തനാണ്..! അത്തരം കാര്യങ്ങൾ തിരിച്ചറിയാനുള്ള കഴിവ് പപ്പാക്കുണ്ട്. പപ്പായുടെ അനുമാനപ്രകാരം നിന്നെപ്പൊതിഞ്ഞ് ഒരു "രക്ഷാവലയം " നിലകൊള്ളുന്നുണ്ട്... പപ്പായുടെ വാക്കുകളിൽ പറഞ്ഞാൽ "എ ഡിവൈൻ ഓറ " അത് നിന്നെ ഏതാപത്തിൽ നിന്നും കാത്തുരക്ഷിക്കും.
അതുകൊണ്ട് നിനക്ക് ഈ ദൗത്യം നിറവേറ്റാൻ കഴിയും.ഇക്കാര്യം മനസ്സിലാക്കിയ ഞങ്ങൾ; നിന്നെ തന്ത്രപൂർവ്വം ഇവിടേക്ക് വരുത്തുമായിരുന്നു. നിനക്കുകിട്ടിയ നിലവിളക്കിന്റെ മേൽത്തട്ടും, ആ കിണ്ടിയും ഒക്കെ നിന്നെ ഇങ്ങോട്ടേക്കാകർഷിക്കാൻ ഞാൻ കൊണ്ടുപോയിട്ടതായിരുന്നു. നീ അതിൽ വീഴുമെന്ന് എനിക്കുറപ്പായിരുന്നു. നീയറിയാതെതന്നെ നിന്റെ ഓരോനീക്കവും ഞങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുമുണ്ടായിരുന്നു.
പീറ്റർ അവിശ്വസനീയതയോടെ റേച്ചലിനെ നോക്കി. ഒരു പുച്ഛച്ചിരിയോടെ അവന്റെ നോട്ടം അവഗണിച്ച ആ സ്ത്രീ തന്റെ ശബ്ദത്തിൽ ഗൗരവം കലർത്തി അവനോട് തുടർന്നു.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക.. നീ ചെയ്യാൻ പോകുന്ന ജോലി അത്ര എളുപ്പമുള്ളതൊന്നുല്ല...പ്രതിബന്ധങ്ങൾ ഏറെ മറികടക്കേണ്ടതായ് വരും. ആ താക്കോലിന് കാവലായ് അദൃശ്യ ശക്തികൾ ഉണ്ടാകും.. പക്ഷെ അതെടുക്കാൻ നിനക്ക് കഴിയും. ഇനിയെല്ലാം നിന്റെ മിടുക്ക് പോലിരിക്കും. പപ്പാ അതിന് വേണ്ട കാര്യങ്ങൾ വിശദമായ്ത്തന്നെ നിനക്ക് പറഞ്ഞുതരും."
അത്രനേരം താൻ ചെയ്യാൻ പോകുന്നത് ഒരു നിസ്സാര കാര്യമാണെന്നു കരുതിയിരുന്ന പീറ്ററിന്.. അതിന്റെ ഗൗരവം മനസ്സിലായപ്പോൾ, ചെറിയ ഭയംതോന്നിത്തുടങ്ങി. പക്ഷെ റേച്ചൽ പറഞ്ഞ; തന്നെ ഏതാപത്തിൽ നിന്നും കാത്തുസൂക്ഷിക്കാൻ കഴിവുള്ള; ആ വസ്തു.. പുണ്യാളന്റെ മുടിയിഴയുള്ള വെന്തിങ്ങയാണ് എന്നറിയാവുന്ന അവൻ; താൻ ഏതുപ്രതിബന്ധങ്ങളേയും നേരിടാൻ തയ്യാറാണ് എന്നമട്ടിൽ റേച്ചലിനെ നോക്കി സമ്മതഭാവത്തിൽ തലയാട്ടിക്കാണിച്ചു.
"ആദ്യം നീ പോയ് കുളിച്ച് ഈ വസ്ത്രമൊക്കെ മാറി ഭക്ഷണം കഴിക്കുക, നീ പൊന്തയിൽ ഒളിപ്പിച്ചിരുന്ന ബാഗ് ദാ അപ്പുറത്തെ മുറിയിൽ കൊണ്ടുവന്ന് വെച്ചിട്ടുണ്ട്. പിന്നെ പപ്പായോട് താക്കോലിരിക്കുന്ന സ്ഥലത്തേക്കുറിച്ചും, അതെടുക്കേണ്ട രീതിയെക്കുറിച്ചും വിശദമായ് ചോദിച്ച് മനസ്സിലാക്കുക. അതിനുശേഷം
ഇന്ന് രാത്രി നീയീ ദൗത്യവുമായ് ഇവിടെനിന്നും യാത്ര ആരംഭിക്കുക. നാലുദിവസമാണ് ഞങ്ങൾ നിനക്കനുവദിച്ച് തരുന്ന സമയം. താക്കോൽ ലഭിച്ചാൽ മടങ്ങിവരിക.. ഇല്ലെങ്കിൽ ഈ പ്രദേശത്തേക്കുറിച്ചും, ഇവിടെ നടന്ന സംഭവങ്ങളേക്കുറിച്ചും എന്നെന്നേക്കുമായ് മറന്നേക്കുക.'' ഇതും പറഞ്ഞ് റേച്ചൽ മുറിയിൽനിന്നും വെളിയിലേക്ക് പോയി.
കുളിച്ച് ഭക്ഷണം കഴിച്ചശേഷം.. പീറ്ററ് മിഖായേലിനു പിന്നാലെ അയാളുടെ മുറിയിലേക്ക് ചെന്നു. ബംഗ്ലാവിന്റെ മുൻഭാഗത്ത് നിന്നും, പോർച്ചുകടന്നുവരുമ്പോൾ കാണുന്ന വശത്തായിരുന്നു മിഖായേലിന്റെ മുറി. പോർച്ചിന്റെ ഭാഗത്തേക്കു തുറക്കുന്ന മൂന്നു ജനൽപ്പാളികളും ആ മുറിക്കുണ്ടായിരുന്നു. മുറിയുടെ ഭിത്തിയിലും,തറയിലുമൊക്കെയായ് അനേകം രേഖാചിത്രങ്ങളും, തുകലിന്റെ ചട്ടയുള്ള കുറെ പുസ്തകങ്ങളും അവിടെയാകെ ചിതറിക്കിടന്നിരുന്നു. ചൗക്കാളം വിരിച്ചിരുന്ന ഒരു കട്ടിൽചൂണ്ടി പീറ്ററിനോട് അതിൽ ഇരിക്കാൻ പറഞ്ഞ മിഖായേൽ; എതിർ വശത്തായിട്ടിരുന്ന മേശക്ക് സമീപമുള്ള കസേരയിലേക്ക് ചെന്നിരുന്നു. എന്നിട്ട് ആ മേശയുടെ ഒരു വശത്തിരുന്ന രേഖാചിത്രം ചുരുളഴിച്ച് അതിൽ നിവർത്തിവെച്ചു. പിന്നെ ഒരുനിമിഷം എന്തോ ആലോചിച്ച അയാൾ ; അലമാര തുറന്ന് ഒരു മദ്യക്കുപ്പിയും, രണ്ട് ഗ്ലാസ്സുകളുമെടുത്ത് വെളിയിലേക്ക് വെച്ചു.
ഒരു ഗ്ലാസ്സിൽ മദ്യം പകർന്ന് പീറ്ററിന് നേരെ നീട്ടിക്കൊണ്ട് മിഖായേൽ പറഞ്ഞു.
"പത്രോസ്...നീയിപ്പോൾ ഏറ്റെടുത്ത് ചെയ്യാൻ പോകുന്ന കാര്യത്തിനിറങ്ങും മുൻപ് : അതിനുവേണ്ടി ഞാൻ നടത്തിയ പ്രയത്നങ്ങളെക്കുറിച്ച് കുറെയെങ്കിലും നീ മനസ്സിലാക്കിയിരിക്കണം.. എങ്കിലെ ആ ലക്ഷ്യത്തിന്റെ വില നിനക്ക് അറിയാൻ പറ്റൂ.. "
മിഖായേൽ ഒരു മുഖവുരയോടെ പീറ്ററിനോട്
സംസാരിക്കാൻ തുടങ്ങി.
"ഞങ്ങൾ തലമുറകളായ് നാവികരാണ്. പോർട്ട്ഗീസിൽ നിന്നും വന്ന ഗാമയുടെ പിന്മുറക്കാർ..പറങ്കികൾ."
വാക്കുകൾ ഓരോന്നായ് പെറുക്കിയെടുത്തുപറയും പോലുള്ള അയാളുടെ ശബ്ദം, അഗാധതയിൽ നിന്നും കാതിലേക്ക് ഒഴുകിയെത്തുന്നതു പോലെ പീറ്ററിന് തോന്നി. തന്റെ ഗ്ലാസ്സിൽ നിന്നും ഒരുസിപ്പ് മദ്യം നുകർന്ന ശേഷം മിഖായേൽ അവനെ നോക്കിത്തുടർന്നു..
''യാത്രികരായിരുന്നു ഞങ്ങൾ.. കരയിലേയും കടലിലേയും, പൊന്നുതേടി അലയുന്ന സെയിലേർസ്.. ഒളിഞ്ഞും,തെളിഞ്ഞും കിടക്കുന്ന നിധികൾ തേടിയുള്ള ഞങ്ങളുടെ ഈ സഞ്ചാരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അങ്ങനെ കൈമാറ്റപ്പെട്ടുവന്ന ഈ രേഖകളുമായി ഞാൻ ഇന്ത്യയിലേക്കെത്തുന്നത് എൺപത്തിരണ്ടിലാണ്. പിന്നീട് കേരളത്തിലെത്തിയ ഞാൻ ഇവിടുത്തുകാരിയായ ഒരു സ്ത്രീയെ വിവാഹം കഴിച്ച് മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ താമസം ആരംഭിച്ചു. അന്നുമുതൽ എന്റെ മുന്നിൽ ഒരു ലക്ഷ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എങ്ങനെയെങ്കിലും ഈ നിധി കൈക്കലാക്കുക. ഇതെന്റെ ഏഴാമത്തെ ദൗത്യമാണ്. അതിനർത്ഥം ഇതിന് മുൻപ് പരാജയപ്പെട്ട ആറ് ദൗത്യങ്ങൾ ഉണ്ടായിരുന്നു എന്നത് തന്നെ. പക്ഷെ ഇത്തവണ തോറ്റുപിന്മാറാൻ ഞാൻ ഒരുക്കമല്ല എനിക്കാ നിധി കിട്ടിയേതീരൂ. എന്നിട്ട് അതുമായ് ഈ നശിച്ച നാടുവിട്ട് എന്റെ വാഗ്ദത്തഭൂമിയിലേക്ക് മടങ്ങണം. ഇനിയെത്രകാലം ജീവിച്ചിരിക്കും എന്നെനിറിയില്ല പക്ഷെ എന്റെ മരണം അതെന്റെ മണ്ണിലാവണം. മിഖായേലിന്റെ കണ്ണുകൾ വല്ലാതെതിളങ്ങി.
തലേന്നുമുതൽ നടന്നുകൊണ്ടിരിക്കുന്ന ഓരോ സംഭവങ്ങളും പീറ്ററിന്റെ ഉള്ളിൽ അത്ഭുതവും, ഭയവും നിറച്ചുകൊണ്ടിരുന്നു. ഒരു കഥ കേൾക്കുന്ന കൊച്ചുകുട്ടിയുടെ കൗതുകത്തോടെ മിഖായേലിന്റെ വാക്കുകൾ ശ്രദ്ധിച്ച് കേട്ടുകൊണ്ടിരുന്ന പീറ്ററിന്റെ മുൻപിലേക്കപ്പോൾ; മിഖായേൽ.. കാളൂർ മനയുടെയും, മനപ്പറമ്പിന്റെയും രേഖാചിത്രം ചുരുൾ നിവർത്തി വെച്ചു.
*******
സമയം ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു ബംഗ്ലാവിനും പരിസരത്തും ഇരുൾ പരന്ന് തുടങ്ങി മിഖായേലിനോടും, റേച്ചലിനോടും യാത്രപറഞ്ഞ് പീറ്റർ ബംഗ്ലാവിന് പുറത്തേക്കിറങ്ങി.. അവൻ ആ മുറ്റം മറികടക്കുമ്പോൾ ആ ബംഗ്ലാവിനുള്ളിൽ എവിടെ നിന്നോ ഇടവിട്ട് ഒരു നേർത്തതേങ്ങൽ മുഴങ്ങിക്കേൾക്കും പോലെ പീറ്ററിന് തോന്നി. അതിനെ അവഗണിച്ച് പീറ്റർ ആ മതിൽച്ചാടിക്കടന്നു.
(തുടരും)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot