Showing posts with label DeepaShajan. Show all posts
Showing posts with label DeepaShajan. Show all posts

രണ്ടാം ഭാവം I ShortStory I Deepa Shajan


 അങ്ങോട്ടു നീങ്ങിക്കിടക്ക് മായെ.. ചൂടെടുത്തിട്ട് വയ്യ.. അതിന്റെ കൂടെ അവളുടെ ഒരു ശരീരത്തിന്റെ ഒടുക്കത്തെ കൊഴുപ്പും അതിന്റെ ചൂടും.. നാശം...'
തണുപ്പത്ത് കെട്ടിയോനെ ഒന്നു കെട്ടിപ്പിടിച്ചു കിടക്കാൻ ചെന്നതായിരുന്നു മായ.. പുറത്തെ ശക്തിയായ കാറ്റിലും മഴയിലും അവളുടെ തേങ്ങൽ ആരും കേട്ടില്ല..
**********
പ്രേമിച്ചു കെട്ടിയതാണ് അവർ.. അവൾ കോളേജിൽ പോകുന്ന വഴിയിൽ കാത്തുനിന്ന സുന്ദരൻ.. അവൻ ഒരു അനാഥനാണെന്ന അറിവാണ് മായയെ അവനിലേക്ക് അടുപ്പിച്ചത്.. അവളുടെ നിർബന്ധത്തിൽ അച്ഛൻ ഒറ്റ മോളുടെ ആഗ്രഹം നടത്തി കൊടുത്തു...സഞ്ജിത്തിന് ഒരു പലചരക്ക് കട ഇട്ടു കൊടുത്തു.. മായ ഗവണ്മെന്റ് സ്കൂളിൽ ടീച്ചറായതിനുശേഷമായിരുന്നു വിവാഹം... രണ്ട് കുട്ടികൾ.. ദിയ.. മിയ.. അവളുടെ സ്കൂളിൽ തന്നെ നാലിലും ആറിലും.. പഠിക്കുന്നു..
രാവിലെ മായയെയും മക്കളെയും സ്കൂളിൽ വിട്ടിട്ട് വീടിനടുത്തുള്ള കട തുറന്നാൽ മതി സഞ്ജിത്തിന്.. മായയുടെ അമിതമായ തടി കാരണം അവളോട് ഈയിടെയായി അകൽച്ചയിലാണ് അവൻ..
മായയ്ക്ക് ഒന്നിനും നേരമില്ല.. രാവിലെ എണീറ്റാൽ തുടങ്ങുന്ന പണി തീരുന്നത് പാതിരാത്രിയിലാണ്.. സഹായത്തിനാരെയും വെക്കുന്നത് സഞ്ജിത്തിനിഷ്ടമല്ല..
ജിമ്മിൽ പോകാൻ നേരമില്ല.. ഭക്ഷണം കുറച്ചാലും തടി കുറയുന്നില്ല.. സഹായത്തിനാളുണ്ടെങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നു..
അതുമല്ല ഒരു പൈസ പോലും സ്വന്തം വീട്ടിൽ കൊടുക്കാൻ അവൻ സമ്മതിക്കാറില്ല.. അവളുടെ ബാങ്കിലുള്ള പണം എന്തെങ്കിലും ആവശ്യത്തിനു അവൻ ചോദിച്ചാൽ എടുക്കും.. അവൾക്ക് എന്തെങ്കിലും വേണമെങ്കിൽ പോലും അവനോട് ചോദിച്ചിട്ടെ പൈസ എടുക്കാൻ പാടുള്ളൂ എന്നാണ് അലിഖിത നിയമം.. ഈയിടെയായി അവൻ ആവശ്യത്തിലധികം പണം ചിലവാക്കുന്നുണ്ടോ എന്ന് അവൾക്ക് സംശയമുണ്ട്..
മെലിഞ്ഞു സുന്ദരികളായ പെണ്കുട്ടികൾ സഞ്ജിത്തിനൊരു ലഹരിയാണ്.. ഒരിക്കൽ അവന്റെ ഫോണിൽ കണ്ട ചാറ്റ് അവളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.. അത് മറ്റൊരു പെണ്ണുമായി അശ്ളീല ചുവയുള്ള ഒരു ചാറ്റ് ആയിരുന്നു.. അതു ചോദിച്ചപ്പോൾ ഒട്ടും കുറ്റബോധമില്ലാതെ നിന്നെ കൊണ്ട് കൊള്ളാഞ്ഞിട്ടല്ലേ എന്നു ചോദിച്ച് അവളുടെ വായടപ്പിച്ചു കളഞ്ഞു..
പിന്നീട് പൈസയുടെ അത്യാവശ്യം വന്നപ്പോളാണ് അവളെ അനുനയിപ്പിച്ചത്.. ഇനി ഒന്നുമുണ്ടാവില്ല എന്ന് അവളുടെ തലയിൽ തൊട്ട് സത്യം ചെയ്തു.. വല്ലപ്പോഴും മാത്രം ലഭിക്കുന്ന പഞ്ചാര വർത്തമാനത്തിലും ലാളനയിലും അവൾ വീണുപോയി.. എന്നും അതാണല്ലോ പതിവ്.. പറയുന്ന പണം അവൾ കൊടുക്കും..
*******
പിറ്റേദിവസം വെളുപ്പിനെ എണീറ്റു സഞ്ജിത്തിനും കുട്ടികൾക്കും അവൾക്കുമുള്ള ടിഫിനും പ്രാതലും തയാറാക്കി.. കുളിയും കഴിഞ്ഞു കുട്ടികളെയും ഒരുക്കി.. ഒന്നിച്ചിരുന്ന് കഴിക്കാൻ തുടങ്ങിയപ്പോ മീൻകാരന്റെ ബെല്ലടി കേട്ടു.. ഓടി ചെന്ന് മീൻ വാങ്ങി ഫ്രിഡ്ജിൽ വച്ചു.. കഴിച്ചു കൊണ്ടിരുന്നപ്പോൾ സഞ്ജിത്തും കുട്ടികളും പോകാൻ ഒരുങ്ങി...
'സഞ്ചുവേട്ടാ നിക്ക് ഞാനും വരുന്നു.. '
'പിന്നെ.... ഇനി നിന്റെ തീറ്റ മഹാമഹം കഴിഞ്ഞിട്ട് വരുമ്പോളേക്കും എന്റെ കട തുറക്കാൻ പറ്റില്ല.. അവിടിരുന്നു വെട്ടി വിഴുങ്ങിയിട്ട് വല്ല ബസ്സിനും പോരെ..'
******
ഉച്ചയൂണ് കഴിഞ്ഞു ഒരു ഫ്രീ പീരിയഡാരുന്നു.. സഞ്ജിത്തിന്റെ പെരുമാറ്റത്തിൽ വിഷമം പൂണ്ടിരിക്കുകയായിരുന്നു മായ.. അപ്പോഴാണ് ഫോൺ ബെല്ലടിച്ചത്.. സഞ്ജിത് ആയിരുന്നു.. ഉച്ചയൂണിന് വല്ല കുറ്റവും കണ്ടു പിടിച്ചു പറയാനാകും എന്നു വിചാരിച്ചു.. എന്തു പറഞ്ഞാലും മിണ്ടാതെയിരുന്നു കേൾക്കുക അതാണല്ലോ ഇപ്പോഴത്തെ ശീലം.. നേരത്തെ എല്ലാത്തിനും എതിർത്തു പറയുമായിരുന്നു.. അതിനു നീക്കുപോക്ക് ന്യായം എന്ന വിശേഷണമാണ് സഞ്ജിത് നൽകിയിരുന്നത്.. ഇപ്പൊ ഒന്നിനോടും ഒരു എതിർപ്പുമില്ല.. കേട്ടുകൊണ്ടിരിക്കുക അത്രേയുള്ളൂ..
എല്ലാം കേൾക്കാൻ മനസ്സുറപ്പിച്ച് അവൾ ഫോണെടുത്തു...
'മുത്തേ... ഏട്ടനോട് പിണക്കമാണോ... അന്നേരത്തെ ദേഷ്യത്തിന് എന്തെങ്കിലും പറഞ്ഞെന്ന് വച്ച് നീ എന്റെ ജീവനല്ലേ.. '
'എത്രയാ ഇടേണ്ടത് പറഞ്ഞോ.. കൂടുതൽ ബുദ്ധിമുട്ടണ്ട'
'നീയെന്നെ അങ്ങനെയാണോ കണ്ടേക്കുന്നത്.. ഞാൻ ആത്മാർഥമായിത്തന്നെയാ നിന്നെ സ്നേഹിക്കുന്നത്... നിന്നോടല്ലാതെ ആരോടാ ഞാൻ ദേഷ്യപെടുന്നത്.. എനിക്ക് വേറെ ആരുണ്ട്.. അച്ഛനും അമ്മയും ഇല്ലാത്ത എനിക്ക് നീയും മക്കളുമല്ലേ എല്ലാം... പോട്ടെ സാരമില്ല.. ഇന്ന് ചോറു പൊതിയിൽ വച്ച മീൻ വറുത്തതില്ലേ.. എന്തു രുചിയാരുന്നു..'
മായയുടെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു.. കുറേനേരം സംസാരിച്ചും കളികൾ പറഞ്ഞും സമയം പോയതറിഞ്ഞില്ല അടുത്ത പീരിയഡിനുള്ള ബെല്ലടിച്ചു..
'സഞ്ചുവേട്ടാ.. ക്ലാസ്സുണ്ട്.. പോട്ടെ.. വൈകിട്ടു കാണാം.. '
'നിക്ക് മോളെ... ഇന്ന് ഞാൻ ഒരുപാട് വിഷമിപ്പിച്ചു.. മോൾ എന്നോട് ക്ഷമിക്ക്.. അതിനു പകരമായി ഇന്നാ..
ഉമ്മ
'
കല്യാണം കഴിഞ്ഞു പത്തു പന്ത്രണ്ടു വർഷമായിട്ടും രണ്ടു കുട്ടികൾ ഉണ്ടായിട്ടും അവൾക്ക് എന്തുകൊണ്ടോ നാണം വന്നു..
'പോ.. സഞ്ചുവേട്ടാ.. ഞാൻ വെക്കുവാ.. '
അന്ന് എല്ലാത്തിനും അവൾക്ക് ഉത്സാഹമായിരുന്നു.. ഒരുപാട് നാളുകൾക്ക് ശേഷം എല്ലാം മറന്ന് അവർ ഒന്നായി.. അവന്റെ മാറിൽ മുഖം ചേർത്തു കിടന്നപ്പോളാണ് അവൻ അവളോട് മുഖവുരയിട്ടത്..
'ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ തെറ്റുധരിക്കുമോ..'
'എന്നോടെന്തെങ്കിലും പറയാൻ ഏട്ടനെന്തിനാ ഇങ്ങനൊക്കെ ചോദിക്കുന്നെ..'
'ആ ഹസ്സനിക്ക പൈസക്ക് വേണ്ടി വന്നിരുന്നു.. കുറച്ചു ചൂടായിട്ടാ സംസാരിച്ചത്.. അടുത്ത കടയിലുള്ളവരൊക്കെ കേട്ട് നാണക്കേടായി..'
'ആ പൈസ നമ്മൾ കഴിഞ്ഞ മാസം കൊടുത്തതല്ലേ..'
അവൾ അത്ഭുതംകൂറി..
'നിനക്കെന്നാ മറവിയാ പെണ്ണേ.. ആ കാശെടുത്തല്ലേ കഴിഞ്ഞ മാസം കടേലെ സാധനം എടുത്തത്.. ഹോ ഇവൾടെയൊരു കാര്യം.. '
അവൻ സ്നേഹത്തോടെ മായയുടെ തലയിൽ തട്ടി.. എന്നിട്ടും അവൾക്ക് ഓർത്തെടുക്കാൻ പറ്റുന്നില്ല.. മറന്നതാവും എന്നു കരുതി അവൾ അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു ചോദിച്ചു..
'എത്രയാ ഏട്ടാ ഇനി കൊടുക്കണ്ടേ..'
'അൻപതെങ്കിലും തത്കാലം കൊടുക്കണം.. ബാക്കി പിന്നീടായാലും കുഴപ്പമില്ല.. '
'അയ്യോ .. എന്റെ അക്കൗണ്ടിൽ ഇനി നാൽപ്പതേയുള്ളല്ലോ.. സാരമില്ല.. മഞ്ജു ടീച്ചറോട് പത്ത് ചോദിക്കാം.. രണ്ട് ദിവസത്തിനുള്ളിൽ റെഡി ആക്കാം.. ഏട്ടൻ സമാധാനിക്ക്.. '
അവന്റെ നെഞ്ചിലേക്ക് കുറുകിക്കൂടി അവൾ ഉറങ്ങി.. ഒരു ഗൂഢസ്മിതം അവന്റെ ചുണ്ടിൽ മിന്നിമാഞ്ഞു..
ഒരാഴ്ച്ച വല്യ പ്രശ്നമൊന്നുമില്ലാതെ ഇണപ്രാവുകളെപ്പോലെ അവർ നടന്നു .. വീണ്ടും എല്ലാം പഴയപടി..
നിശ്ചിത ഇടവേളകളിൽ ഈ കലാപരിപാടി നടന്നുകൊണ്ടേയിരുന്നു..
********
അങ്ങനെ ഒരു ദിവസം നാട്ടിൽ അച്ഛന്റെ പിറന്നാളിന് മായയും കുട്ടികളും പോകാൻ ഒരുങ്ങി.. ഓണം അവധിയായതുകൊണ്ട് സ്കൂൾ അടക്കുന്ന അന്ന് തന്നെ പോകാനായിരുന്നു പ്ലാൻ. സ്കൂളിൽ വന്ന് അവരെ കൂട്ടിക്കൊണ്ടുപോകാൻ അവളുടെ അച്ഛൻ വരും.. രണ്ടു ദിവസം കഴിഞ്ഞാണല്ലോ പിറന്നാൾ പിറ്റേ ദിവസം സഞ്ജു എത്തിയാൽ മതി.. അങ്ങനെ തീരുമാനിച്ചു..
പോകുന്നതിനു രണ്ടു ദിവസം മുന്നേ മുതൽ സഞ്ജിത്തിന്റെ സ്നേഹപ്രകടനങ്ങളും അവരെ രണ്ടു ദിവസം കാണാതിരിക്കുന്നതിനുള്ള ചങ്കിടിപ്പും അറിയിച്ചു തുടങ്ങി... ആ സ്നേഹം താങ്ങാനാകാതെ കുട്ടികളെ അച്ഛന്റെ കൂടെ വീട്ടിൽ വിട്ടിട്ട്.. അവൾ സഞ്ജുവിന്റെ ഒപ്പം പോകാൻ തീരുമാനിച്ചു.. അവനെ അറിയിക്കാതെ... ഒരു സർപ്രൈസ് ആയിക്കോട്ടെ..
തിരിച്ചു വന്നപ്പോൾ കട പൂട്ടികിടക്കുന്നു.. സഞ്ജു വിഷമിച്ചു വീട്ടിൽ പോയിക്കാണും എന്നു കരുതി.. വിഷമം വരുമ്പോൾ അവൻ അൽപ്പം മദ്യപിക്കുമെന്ന് അവൾക്കറിയാം... വേറെ ദുശീലം ഒന്നും ഇല്ലാത്തതുകൊണ്ട് അത് അവൾ അറിഞ്ഞോണ്ടുതന്നെ കണ്ണടച്ചു കൊടുക്കും..
വീട്ടിൽ ചെന്നപ്പോൾ മുൻവാതിൽ പൂട്ടി കിടക്കുകയായിരുന്നു.. അടുക്കള വശത്തേക്ക് നടന്നപ്പോളാണ് അവരുടെ മുറിയിൽ അടക്കിപ്പിടിച്ച സംസാരം ശ്രദ്ധിച്ചത്..
'സഞ്ജു.. കഴിഞ്ഞ പ്രാവശ്യം തന്ന സ്വർണ്ണ കൊലുസ്സിനു പൊലിപ്പില്ല കേട്ടോ... '
' എന്റെ മുത്തേ.. ആ പിശാശ്ശിന്റെ കയ്യീന്ന് പൈസ അടിച്ചു മാറ്റാൻ ഞാൻ പെടുന്ന പാട്... നട്ടാൽ കിളുക്കാത്ത നുണ പറയുന്നത് പോട്ടെ.. ആ താടകയെ രാത്രിയിൽ സഹിക്കണം.. '
'എന്നാൽ പിന്നെ അവളെ ഒഴിവാക്കാൻ ഞാൻ എത്ര നാളായി പറയുന്നു.. ഞാൻ അങ്ങേരെ ഉപേക്ഷിച്ചു കാത്തിരിക്കാൻ തുടങ്ങിയിട്ട് എത്ര നാളായി.. '
'എന്റെ മോളെ പൊന്മുട്ട ഇടുന്ന താറാവിനെ ഒറ്റയടിക്ക് കൊല്ലാൻ പറ്റുമോ.. നമുക്കിങ്ങനൊക്കെ പോകാം.. ഇടക്കിടെ അവളെ ഒന്നു പൊക്കി വിട്ടാൽ അവളുടെ പൈസ മുഴുവൻ നിന്റെ അക്കൗണ്ടിൽ എത്തും..'
'നിന്റെയോ... നമ്മുടെ എന്നു പറ സഞ്ജു... വെറുതെ പോലും നമ്മളെ രണ്ടായി പറയുന്നത് എനിക്ക് സഹിക്കില്ല.. നമുക്ക് ഏട്ടന്റെ കട മതിയല്ലോ ജീവിക്കാൻ..'
'അതും അവളുടെ തന്തപ്പടി തന്നതല്ലേ... അതീന്ന് വല്യ വരുമാനം ഒന്നുമില്ല.. പിന്നെ അത് തുറക്കുന്നത് തന്നെ വല്ലപ്പോഴുമല്ലേ.. മുത്തിന്റെ അടുത്തേക്ക് വരാൻ അതു മിക്കപ്പോഴും അടച്ചിടുവാ.. ആ വീപ്പക്കുറ്റിക്ക് നേരമില്ലാത്തതും.. ആ കടയുടെ പരിസരത്തു വന്ന് ആരോടും ഇടപെടാത്തതും നമ്മുടെ ഭാഗ്യം.. ഞാൻ തന്നെയാ അതൊക്കെ വിലക്കിയത്.. അതുകൊണ്ട് രക്ഷപെട്ടു.. '
പാതി തുറന്ന ജനൽ പാളി അവൾ ശബ്ദമുണ്ടാക്കാതെ തുറന്നു... അതിന്റെ കുറ്റി പോയത് പല പ്രാവശ്യം നന്നാക്കാൻ പറഞ്ഞതാണ്... മറന്നുപോയത് എത്ര നന്നായി.. കർട്ടൻ പതിയെ മാറ്റിയപ്പോൾ കണ്ട രംഗം അവളുടെ ഉള്ളുലക്കുന്നതായിരുന്നു.. വീഴാതിരിക്കാൻ അവൾ ജനൽ പാളിയിൽ മുറുകെപ്പിടിച്ചു.. ഒച്ച കേട്ട് സഞ്ജുവും കാമുകിയും നോക്കി.. പെട്ടെന്ന് പുതപ്പുകൊണ്ട് നാണം മറച്ചു രണ്ടുപേരും..
കാറ്റുപോലെ വന്ന് മുൻവാതിലിൽ മായ ശക്തിയായി തട്ടി.. അൽപ സമയത്തിനു ശേഷം കതകു തുറക്കപ്പെട്ടു.. കുനിഞ്ഞ മുഖത്തോടെ സഞ്ജു പ്രത്യക്ഷപ്പെട്ടു.. പെട്ടെന്ന് അവരെ നോക്കാതെ അവന്റെ മെലിഞ്ഞു സുന്ദരിയായ കാമുകി ബാഗ് എടുത്തു പുറത്തേക്ക് പോയി..
വാക്ക് തർക്കങ്ങൾ ഒരുപാട് നടന്നു.. അവസാനം അവളുടെ അച്ഛൻ കൊടുത്ത സ്വന്തം വീട്ടിൽ നിന്ന് സഞ്ജിത്തിനെ മായ നിർദാക്ഷണ്യം ഇറക്കി വിട്ടു.. മുറപോലെ ഡൈവോഴ്സ് നടന്നു.. സഞ്ജിത് അവന്റെ കാമുകിയുടെ കൂടെ പോയി..
******
കുറെ വിഷമിച്ചെങ്കിലും മായ ഇപ്പോൾ സന്തോഷവതിയാണ്.. അച്ഛനും അമ്മയും അവളോടൊപ്പം താമസമാക്കി.. അച്ഛൻ കട തുറന്നു പ്രവർത്തിപ്പിക്കാൻ തുടങ്ങി..
ഇഷ്ടം പോലെ സമയം.. വർക്കൗട്ട് ചെയ്തും.. പല ആഹാര രീതികൾ പരീക്ഷിച്ചും.. മായ കുടുംബത്തിന് വേണ്ടി കളഞ്ഞ അവളുടെ ആരോഗ്യവും സൗന്ദര്യവും തിരികെ നേടി..
ഒരു ദിവസം കോളിങ് ബില്ലിന്റെ ഒച്ച കേട്ടു.. മായയും അമ്മയും അടുക്കളയിലായിരുന്നു.. അച്ഛൻ കതകുതുറന്നു.. പരിചിതമായ ശബ്ദം കേട്ടു.. അതോടൊപ്പം അച്ഛൻ അവളെ വിളിച്ചു..
'സഞ്ചുവേട്ടൻ..'
അവൾ കാലങ്ങളായി ആഗ്രഹിച്ചിരുന്നു ഈ കൂടിക്കാഴ്ച.. അയാൾ മക്കളോട് വിശേഷങ്ങൾ ചോദിക്കുകയും
ഉമ്മ
വെക്കുകയും ചെയ്യുകയായിരുന്നു..
'മായേ'
അയാളിൽ നിന്നും ഒരു തേങ്ങൽ പുറത്തു വന്നു.. അച്ഛനും അമ്മയും കുട്ടികളെക്കൂട്ടി അകത്തേക്ക് പോയി..
'നീയാകെ മാറി.. ഞാൻ ആഗ്രഹിച്ചതുപോലെ മെലിഞ്ഞു സുന്ദരിയായി.. നീ എനിക്ക് വേണ്ടിയാണ് മാറിയതെന്ന് എനിക്കറിയാം.. അവൾ.. ആ മൂധേവി എന്റെ കയ്യിൽ നിന്നും വരുമാനം നിലച്ചപ്പോൾ എന്നെ ചണ്ടി പോലെ വലിച്ചെറിഞ്ഞു.. ഇപ്പൊ വേറൊരുത്തന്റെ കൂടെയാ.. എന്റെ പൊന്ന് എനിക്ക് വേണ്ടി കാത്തിരിക്കുമെന്ന് എനിക്ക് അറിയാമാരുന്നു.. ഈ ഏട്ടന്റെ നെഞ്ചിലെ ചൂടില്ലാതെ നീയെങ്ങനെ ഉറങ്ങും.. അല്ലെ'
മായയുടെ കണ്ണിൽ നിന്നും നീർത്തിളക്കം കവിളിലൂടെ ഭൂമിയിലേക്ക് ഉരുണ്ടു വീണു..
സഞ്ജു അവളുടെ അടുത്തേക്ക് വന്നു... അവളെ നെഞ്ചോട് ചേർത്തു..
പെട്ടെന്ന് സഞ്ജു ഭിത്തിയിൽ ചെന്ന് ഇടിച്ചു നിന്നു.. സർവ ശക്തിയും എടുത്ത് തള്ളുകയായിരുന്നു മായ.. അവളുടെ മുഖവും കണ്ണുകളും ദേഷ്യം കൊണ്ടു ചുവന്നു..
'താൻ വിഷമിക്കണ്ടെടോ.. അവൾ ഒരു പുഴുത്ത പട്ടിയെപ്പോലെ തന്റെ അടുത്തേക്ക് തിരിച്ചു വരും.. താൻ ഇപ്പൊ വന്നതുപോലെ.. അപ്പൊ താൻ എന്തു ചെയ്യണമെന്ന് അറിയാമോ.. ഭഗവാനെ മനസ്സിൽ ധ്യാനിച്ച്.. ധൈര്യം സംഭരിച്ച് ... എല്ലാ ശക്തിയും ഈ വലത്തുകയ്യിൽ ആവാഹിച്ച്... സോറി താൻ ഇടം കയ്യനാണല്ലോ.. താൻ ഇടതു കൈയിൽ ആവാഹിച്ചോ.. എന്നിട്ട് ഒരു നിമിഷം കണ്ണടച്ച്.. സർവശക്തിയും എടുത്ത് കരണക്കുറ്റി നോക്കി ഒറ്റ ഒരടി കൊടുക്കണം ദാ ഇതുപോലെ.. '
സഞ്ജിത്തിന്റെ കണ്ണിൽ നിന്നും പൊന്നും വെള്ളിയും എല്ലാ കളറിലുമുള്ള ഈച്ചകൾ വട്ടമിട്ടു പറന്നു.. കണ്ണു തുറന്നപ്പോൾ മായ മുന്നിലില്ല പകരം അവളുടെ അച്ഛൻ... അവൻ ഉറക്കെ അലറി..
'ഡീ... നീയെന്നെ...'
'മോനെ.. അലറണ്ട.. ഇനി അവളുടെ കയ്യീന്ന് മേടിക്കണ്ട... അവൾക്ക് സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിയുണ്ട്.. സ്വന്തമെന്നു പറയാൻ ഞങ്ങളും മക്കളുമുണ്ട്.. ഇനിയൊരു കൂട്ടു വേണം എന്ന് തോന്നിയാൽ അതു കണ്ടുപിടിക്കാൻ ഉള്ള വകതിരിവും നീ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട് .. അതല്ല ജീവിതകാലം മുഴുവൻ ഒരു ജീവിതപങ്കാളിയില്ലാതെ ജീവിക്കാനാണെങ്കിൽ മരണം വരെ ഞങ്ങൾ കൂടെയുണ്ട്.. അതുകൊണ്ട് എക്‌സ് മരുമോൻ ചെല്ല്..'
ആ വാതിൽ അയാൾക്കുമുന്നിൽ എന്നെന്നേക്കുമായി കൊട്ടിയടക്കപ്പെട്ടു.. അടുത്ത മെലിഞ്ഞ സുന്ദരിയെത്തേടി അയാൾ എങ്ങോട്ടെന്നില്ലാതെ നടന്നു..
*********
ദീപാ ഷാജൻ

നിന്നെയും തേടി **************** ഭാഗം :- 9

നിന്നെയും തേടി
****************
ഭാഗം :- 9
ട്രെയിൻ ചൂളം വിളിച്ച് മലപ്പുറത്ത് റെയിൽവേ സ്റ്റേഷനിൽ ഒരു കിതപ്പോടെ നിന്നു.. വർഗീസ് സാറും ടീച്ചറും കാവേരിയും ഇറങ്ങി.. മൂന്നു ദിവസത്തെ ട്രെയിൻ യാത്ര അവരെ പാടെ തളർത്തിയിരുന്നു.. ഉച്ചഭക്ഷണം ട്രെയിനിൽ നിന്നും കഴിച്ചിട്ട് ഇറങ്ങിയതുകൊണ്ട് വിശപ്പു തോന്നിയില്ല.. അവർ നേരെ ഓട്ടോ സ്റ്റാന്റിലേക്ക് നടന്നു.. അടുത്തെവിടെയെങ്കിലും മുറിയെടുക്കാൻ കുറഞ്ഞ നിരക്കിൽ ഹോട്ടൽ ഉള്ളിടത്തേക്ക് അവർ ഓട്ടോക്കാരനോട് ചോദിച്ചു മനസ്സിലാക്കി.. ഓട്ടോക്കൂലിയും പറഞ്ഞുറപ്പിച്ചശേഷം അവർ ഒരു ഇടത്തരം ഹോട്ടലിലേക്ക് പോയി.. അനാഥാശ്രമത്തിലേക്കുള്ള വഴി ചോദിച്ചു. ഓട്ടോ ഡ്രൈവർ അയാളുടെ നമ്പർ കൊടുത്തു.. പോകേണ്ട സമയത്തു വിളിച്ചാൽ കൊണ്ടുപോകാമെന്ന് ഏറ്റു..
എല്ലാവരും കുളിച്ചു ഫ്രഷ് ആയി.. ഓട്ടോ ഡ്രൈവറിനെ വിളിച്ചു വരുത്തി.. അവിടെ ചെന്നപ്പോൾ അവർ കണ്ടത് അനാഥാശ്രമത്തിന്റെ മുറ്റത്ത് ഒരു വലിയ പന്തലാണ്.. കുറച്ചു കുട്ടികൾ അവിടെ ഓടിക്കളിക്കുന്നു.. മുതിർന്നവർ ഓരോ ജോലികളിൽ മുഴുകി നടക്കുന്നു.. അടുത്തു കണ്ട ഒരാളോട് സാർ വിവരം അന്വേഷിച്ചു..
‘അതേ.. ചേട്ടാ.. ആരോട് ചോദിച്ചാലാ ഈ സ്ഥാപനത്തെപ്പറ്റി കൂടുതൽ അറിയാൻ കഴിയുക.. ‘
അയാൾ തിരിഞ്ഞു നോക്കി.. എന്നിട്ട് തിരിഞ്ഞു നിന്ന് തലയിൽ കെട്ടുള്ള ഒരു മുസലിയാരെ ചൂണ്ടിക്കാണിച്ചു പറഞ്ഞു..
‘ ദാ.. അങ്ങോട്ടു ചോദിച്ചാൽ മതി..’
‘അല്ല .. അദ്ദേഹത്തിന്റെ പേരെന്താ..’
‘ബീരാൻ’
അവർ അങ്ങോട്ടേക്ക് നടന്നടുത്തു
‘മിസ്റ്റർ ബീരാൻ..’
‘അതേ.. ഞമ്മള് തന്നെ.. എന്താണാവോ’
‘ഞങ്ങൾ ഒരു കാര്യം അന്വേഷിക്കാൻ വന്നതാ.. ഈ അനാഥാശ്രമം..’
‘ആ അതുതന്നെ.. ഇത് ഒരു ഒൻപത് പത്തു കൊല്ലമായി പൂട്ടിക്കിടക്കുവാരുന്നു.. നാളെയാണ് രണ്ടാമത് തുറന്നു പ്രവർത്തിക്കുന്നതിന്റെ ഉത്ഘാടനം.. ഒന്നു രണ്ടു വിശിഷ്ടാഥിതികളൊക്കെയുണ്ട്.. പിന്നെ ഒരു സിനിമാനടനും ഉണ്ട്.. എല്ലാരും വല്യ വല്യ ആളുകളാണ്.. ‘
‘അതല്ല ഞങ്ങൾ ചോദിക്കാൻ വന്നത്..’
‘അതുതന്നെ.. പുതിയ കുട്ടികളുടെ അഡ്മിഷനും കാര്യങ്ങളും ഒക്കെ സാംകുട്ടിയും പിന്നെ എന്റെ മകൻ അൻവറും കൂടിയാ നോക്കുന്നെ.. അവരൊക്കെ തിരക്കിട്ട് ഓടിനടന്ന് ഓരോ ജോലിയിലാ’
‘അല്ല.. മൂപ്പിന്നെ.. ഞങ്ങള് വേറൊരു കാര്യം ചോദിക്കാൻ’
‘എന്നെ മൂപ്പീന്നെന്നോ.. എന്റെ മോനെങ്ങാനും കേട്ടൊണ്ട് വന്നാലുണ്ടല്ലോ..’
‘ദാ.. അവൻ വരുന്നുണ്ട്..’
‘എടാ മോനെ അൻവറെ.. നീ കേട്ടോ.. എന്നെ മൂപ്പീന്നെന്ന്..’
‘ഉപ്പച്ചീ... ആരാ ഇവരൊക്കെ.. എന്താ കാര്യം.. ‘
‘ആരാന്നറിയില്ലടാ മോനെ.. അനാഥാശ്രമത്തെപ്പറ്റി അന്വേഷിക്കാൻ വന്നതാ’
‘അനാഥാശ്രമത്തെപ്പറ്റിയല്ല.. ഇവിടെ ഞങ്ങളുടെ അറിവിലുള്ള ഒരു കുട്ടി താമസിച്ചിട്ടുണ്ടോന്ന് അറിയാൻ വന്നതാ..’
‘ഓഹ്.. ഇവിടെ കുട്ടികളെയൊക്കെ.. പല ആശ്രമത്തിന്ന് കൊണ്ടുവന്നതാ.. എത്ര പ്രായമുള്ള കുട്ടിയാ..’
‘ഒരു പത്തു പതിനെട്ട് വയസ്സു വരും.. ആണ്കുട്ടിയാണ്..’
‘ഏയ്.. അങ്ങനെ ഇവിടെക്കാണില്ല.. ഇത് പൂട്ടിപ്പോയിട്ട് പത്തു വർഷത്തോളമായി.. ഇപ്പൊ തുറന്നു പ്രവർത്തിക്കാൻ പോകുന്നതേയുള്ളൂ.. ‘
കാവേരിയുടെ മുഖം മ്ലാനമായി..
‘എന്നാൽ നമുക്ക് പോകാം സാറേ.. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലല്ലോ..’
അപ്പോഴാണ് അൻവർ അവരുടെ കൂടെയുണ്ടായിരുന്ന കാവേരിയെ ശ്രദ്ധിച്ചത്.. അവന്റെ നെഞ്ചിൽക്കൂടി ഒരു മിന്നാൽപ്പിണർ പാഞ്ഞു പോയി..
‘ഇത് ചേച്ചിയാണോ...’അവൻ ആലോചിച്ചു
‘ഒന്നു നിന്നെ..’
ബീരാനിക്ക അവരെ തിരികെവിളിച്ചു.. അവർ തിരിഞ്ഞു നിന്നു.. കാവേരി മാത്രം തിരിഞ്ഞില്ല.. അവളുടെ കണ്ണീരൊളിപ്പിക്കാൻ വേറെ മാർഗം ഇല്ലായിരുന്നു..
‘നിങ്ങൾ ആളെപ്പറ്റി വിശദമായിപ്പറയ്.. നമുക്ക് അന്വേഷിക്കാമല്ലോ.. ഏകദേശം മിക്ക അനാഥാലയങ്ങളുടെയും ലിസ്റ്റും കുട്ടികളുടെ പേരും ഞങ്ങളുടെ കയ്യിലുണ്ട്.. കുറച്ചു കുട്ടികളെ ഇങ്ങോട്ടു കൊണ്ടു വരാൻ വേണ്ടി ഞങ്ങൾ ലിസ്റ്റെടുത്തു വച്ചതാ.. നമുക്ക് നോക്കാം വരൂ..’
കാവേരി കണ്ണീര് ഷോളിന്റെ തുമ്പിൽ തുടച്ച് തിരിച്ചു മറ്റുള്ളവരുടെ കൂടെ നടന്നു.. അകത്തുനിന്നും സുഹ്റയും വന്നു..
‘ഇനി വിശദമായി പറയൂ..’
കാവേരി ചെറുപ്പത്തിൽ നടന്ന സംഭവം അവരോട് പറഞ്ഞു..
ബീരാനും സുഹ്റാബിയും മുഖത്തോടുമുഖം നോക്കി.. ഒരു പൊട്ടിക്കരച്ചിൽ അവിടെ കേട്ടു.. അൻവറായിരുന്നു അത്..
‘ചേച്ചീ... അവൻ വാവിട്ടു നിലവിളിച്ചു.. ‘
‘മോളെ.. ഇതുതന്നെയാ നിന്റെ അനിയൻ സെൽവൻ.. എന്റെ മോനായിട്ട് ഞാൻ വളർത്തുകയായിരുന്നു.. ഞാൻ തന്നെയാ ഇവന് അൻവർ എന്ന പേരിട്ടതും.. ‘
കാവേരി സെൽവന്റെ അരികിലേക്ക് ചെന്നു.. രണ്ടുപേരും കെട്ടിപ്പിടിച്ചു കുറെ നേരം കരഞ്ഞു..
രംഗം ഒന്നു ശാന്തമായപ്പോൾ ബീരാൻ അവരോട് ചോദിച്ചു..
‘അപ്പോൾ മോൾ ഇത്രകാലം എവിടെയായിരുന്നു..’
കാവേരി അവളുടെ ജീവിതം ചുരുക്കിപ്പറഞ്ഞു.. കുഞ്ഞുണ്ടായതും.. ജോസഫിനെ കണ്ടുമുട്ടിയതും ഒഴികെ..
‘അപ്പൊ.. ഇത്രകാലം അനിയനെ കാണാൻ എന്തേ വരാഞ്ഞത്.. ഇത്രനാളും ഞങ്ങൾ നോക്കി വളർത്തിയിട്ട് ഇപ്പൊ ഇവനെ ഞങ്ങളിൽനിന്നും അകറ്റിയാൽ.. ഞങ്ങൾക്കത് സഹിക്കാൻ പറ്റില്ല..’
അൽപം നീരസം മുഖത്തുവരുത്തിയാണ് ബീരാനിക്ക അതു പറഞ്ഞത്..
‘അയ്യോ... എനിക്ക് ഇത്രനാളും സ്വന്തമെന്നു പറയാൻ ആരുമില്ലായിരുന്നു.. ജോസഫ് എന്നെ വിവാഹം കഴിച്ചിരുന്നെങ്കിൽ അദ്ദേഹത്തെകൂട്ടിവന്ന് അന്വേഷിക്കാൻ ആയിരുന്നു. പക്ഷെ... ‘
ജോസഫിന്റെ പേര് അറിയാതെ വായിൽനിന്നു വീണുപോയി
‘ഇതിപ്പോ ഏതാ.. പുതിയ അവതാരം..’
‘അതൊരു അടഞ്ഞ അധ്യായമാണ് ഇക്ക... അതിനി ഓർക്കേണ്ട.. ഇപ്പൊ എനിക്കൊരു അച്ഛനേം അമ്മേം കിട്ടി.. അതുകൊണ്ടാ ഇപ്പൊ വരാൻ പറ്റിയത്.. അവനെ നിങ്ങളിൽ നിന്നും അകറ്റില്ല ഞാൻ.. ഈ അനാഥാശ്രമത്തിൽത്തന്നെ എന്തെങ്കിലും ജോലി നോക്കാം ഞാൻ.. ഇതെന്റെ ഒരു ആഗ്രഹംകൂടിയാണ് ... അതുകൊണ്ട് ഇക്ക ഒന്നു കൊണ്ടും വിഷമിക്കണ്..’
‘ഇക്ക അല്ല.. വാപ്പച്ചി.. നിന്റെ അനിയന്റെ വാപ്പച്ചി ഇനി നിന്റേം കൂടെയാ.. ‘
‘അപ്പൊ ഇനി ഞങ്ങളും പോകുന്നില്ല.. സമ്പാദിച്ചതൊക്കെ മതി.. ഇനി ഈ ആശ്രമത്തിൽ കുഞ്ഞുങ്ങളുടെ കൂടെ ശിഷ്ടകാലം ജീവിക്കാം.. ഞങ്ങടെ സമ്പാദ്യം അനുഭവിക്കാൻ ആരുമില്ല.. അതും ഈ കുഞ്ഞുങ്ങൾക്കു ഇരിക്കട്ടെ..’
വർഗീസ് സാർ പറഞ്ഞു
*******
പിറ്റേദിവസം ഉത്ഘാടന ചടങ്ങ് എല്ലാവരും ആകാംഷയോടെ ഉറ്റുനോക്കി.. വേദിയിലെ രണ്ടു കസേരകൾ ഒഴിഞ്ഞു കിടക്കുന്നു.. ബീരാനിക്കയ്ക്കും കിട്ടി പ്രസംഗിക്കാൻ അവസരം..
‘ഇന്നത്തെ ഈ സുദിനത്തിൽ.. ഇവിടെയാർക്കും സുപരിചിതമല്ലാത്ത ഒരു വ്യക്തിത്വത്തെ ഞാൻ ക്ഷണിക്കുന്നു.. ഈ അനാഥാശ്രമത്തിന് സ്വന്തം അറിവോടെയല്ലെങ്കിലും ഏറ്റവും കൂടുതൽ സാമ്പത്തിക പിന്തുണ നൽകിയ വ്യക്തി.. ഇരുപാട് ഇരുൾ നിറഞ്ഞ വഴികളിലൂടെ നടന്ന വ്യക്തി.. ഞാൻ ക്ഷണിക്കുന്നു.. കാവേരി....’
വേദിയിൽ നിറഞ്ഞ കയ്യടികൾ മുഴങ്ങി.. കാവേരി ഒന്നും മനസ്സിലാകാതെ നിന്നു.. ഒന്നും മനസ്സിലായില്ലെങ്കിലും അൻവർ അവളെ കൈപിടിച്ചു വേദിയിലേക്ക് ആനയിച്ചു..
‘ഒരു അടഞ്ഞ അധ്യായവും ഇന്ന് തുറക്കാൻ പോകുകയാണ്.. സാം കുട്ടിയെ... ഇങ്ങു വാ’
കാവേരി തിരിഞ്ഞു നോക്കി... അവളുടെ മുഖം ചെന്താമരപോലെ വിടർന്നു..
‘ജോസഫ്.. ‘
അറിയാതെ അവൾ പറഞ്ഞു.. വീണ്ടും പ്രസംഗങ്ങൾ നടന്നു.. കാവേരി തൊട്ടടുത്തിരിക്കുന്ന ജോസഫിനെ നോക്കി മതിമറന്നിരുന്നു..
അവസാനം ബീരാനിക്കയുടെ വക ഒരു അറിയിപ്പും ഉണ്ടായിരുന്നു..
‘നാളെ ഇതേ പന്തലിൽ നമ്മുടെ സാംകുട്ടിയുടെയും നമ്മുടെ കാവേരിയുടെയും വിവാഹം നടക്കുന്നതായിരിക്കും.. എല്ലാവരും വരുക.. അനുഗ്രഹിക്കുക...’
******
എല്ലാവരും പിരിഞ്ഞു പോയി.. വേദിയിൽ സാമും കാവേരിയും മാത്രമായി..
‘ജോസഫ്... സാം..??’
‘സാം.. അതെന്റെ വിളിപ്പേരാ.. ജോസഫ് എന്നത് ഓഫീഷ്യലും.. അന്ന് നീ ആ പാർക്കിൽ വച്ച നിന്റെ കഥകളൊക്കെ പറഞ്ഞത് ഓർക്കുന്നോ.. അന്ന് എനിക്ക് മനസ്സിലായതാ ഒരിക്കൽ ഞാൻ രക്ഷിച്ചുകൊണ്ടുവന്ന എട്ടു വയസ്സുകാരൻ നിന്റെ അനിയനാണെന്നു.. നിന്റെ ആഗ്രഹം നിറവേറ്റാനാ ഞാൻ ഓരോ തവണയും പൈസ ചോദിച്ചു വാങ്ങിയത്.. എല്ലാം നിനക്ക് ഒരു സർപ്രൈസ് ആകണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.. ‘
‘സെൽവന്റെ കാര്യമെങ്കിലും എന്നോട് പറയാമായിരുന്നു..’
‘അങ്ങാനാണേൽ ഞങ്ങൾക്ക് ഇന്നലത്തെ ആ മനോഹരമായ കാഴ്ച കാണാൻ പറ്റുമായിരുന്നോ.. ‘
വർഗീസ് സാറിന്റെ ശബ്ദമായിരുന്നു അത്..
‘അപ്പൊ സാറിനും എല്ലാം അറിയാമായിരുന്നല്ലേ..’
‘എനിക്ക് മാത്രമല്ല.. നീയും അൻവറും ഒഴികെ എല്ലാർക്കും അറിയാമായിരുന്നു.. ‘
അവൾ പരിഭാവത്തോടെ സാമിന്റെ കണ്ണുകളിൽ നോക്കി..
‘അതേ.. കല്യാണം നാളെയാണ്.. മതി.. മതി.. വാ പോകാം.. മോൾക്ക് വേണ്ടി സാംകുട്ടി വാങ്ങിവച്ച മന്ത്രകോടിയും മറ്റും വീട്ടിലുണ്ട്.. നാളെ ഉമ്മച്ചിയും ടീച്ചറമ്മേം കൂടെ മോളെ ഒരുക്കും.. ‘
എല്ലാവരും പിരിഞ്ഞു..
********
പിറ്റേ ദിവസം നാട്ടുകാരുടെയും വീട്ടുകാരുടെയും അന്തേവാസികളുടെയും സാന്നിധ്യത്തിൽ കാവേരിയും സാമും വിവാഹിതരായി.. ഉപ്പച്ചിയും വർഗീസ് സാറും ചേർന്ന് സാമിന്റെ കൈകളിൽ കാവേരിയുടെ കൈകൾ ചേർത്തുവച്ചു.. അൻവർ കണ്ണു നിറച്ച് ചേച്ചിയെ നോക്കി അരികിൽ തന്നെയുണ്ടായിരുന്നു..
ആദ്യരാത്രി അനാഥാശ്രമത്തിലെ അവർക്കായൊരുക്കിയ മുറിയിൽ തന്നെയായിരുന്നു.. സാമിന്റെ മാറിലെ ചൂടുപറ്റിക്കിടന്നവൾ പറഞ്ഞു തുടങ്ങി..
‘ജോസഫ്.. അല്ല .. സാമച്ചായാ.. ഇത്രനാളും ദൈവം എന്നെ പരീക്ഷിച്ചതെന്തിനാണെന്നറിയുമോ...?’
അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് സാം ചോദ്യഭാവത്തിൽ മൂളി..
‘അനിയനെത്തിരിച്ചു തരുന്നതിനൊപ്പം നിങ്ങളെപ്പോലെ ഒരു നല്ല ഭർത്താവിനെയും രണ്ടച്ചനെയും രണ്ടമ്മയെയും എനിക്ക് തരാൻ.. ഇപ്പൊ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള പെണ്ണ് ഞാനാണെന്ന് തോന്നുവാ..’
അവളുടെ കണ്ണീരിന്റെ ചൂടുള്ള നനവ് സാമിന്റെ നെഞ്ചു പൊള്ളിച്ചു
‘മതി പെണ്ണേ.. കരഞ്ഞു മതിയായില്ലേ... ഇനിയീ കണ്ണു നിറയാൻ ഞാൻ അനുവദിക്കില്ല..’
സാം അവളുടെ കണ്ണുനീർ തുടച്ചു.. തന്നോട് ഒന്നൂടെ ചേർത്തുകിടത്തി..
*********
ഇനി അവരായി അവരുടെ പാടായി.. നമുക്ക് പോകാം വാ.. വായിക്കുന്നവരോടാ പറയുന്നേ. ഇനി അങ്ങോട്ട് നോക്കണ്ടാന്ന്..
ഈ തുടർക്കഥ ഇവിടെ അവസാനിക്കുന്നു.. അപ്പൊ.. ശരി.. പിന്നെ കാണാം കേട്ടോ.. വേറെ എന്തെങ്കിലും ഒക്കെ എഴുതിക്കൊണ്ട് വെറുപ്പീര് വീണ്ടും തുടരും.. 😜😜
ഒരു കാര്യം കൂടി എനിക്ക് ഒരുപാട് നല്ല കമന്റുകൾ തന്ന എല്ലാവർക്കും നന്ദി.. എല്ലാവർക്കും മറുപടി തരാതിരുന്നത് സമയം അനുവദിക്കാത്തതുകൊണ്ടാണ്.. സദയം ക്ഷമിക്കുമല്ലോ..
(തുടരില്ല)
ദീപാ ഷാജൻ

നിന്നെയും തേടി **************** ഭാഗം :- 8

നിന്നെയും തേടി
****************
ഭാഗം :- 8
ആശുപത്രിയിൽ നിന്നും പോന്നതിനു ശേഷം ഒരു തവണ കാവേരി കുഞ്ഞിനേക്കാണാൻ ശ്രീദേവിയുടെ വീട്ടിൽപ്പോയി. പക്ഷെ ചെന്നപ്പോൾ അയല്പക്കക്കാർ പറഞ്ഞു അവർ കുടുംബവീട്ടിലേക്ക് പോയെന്ന്.. അവൾ കുടുംബവീട്ടിൽ പോയിട്ടില്ല.. അതുകൊണ്ട് സ്ഥലം അറിയില്ല.... അടുത്താഴ്ച്ച അവർ തിരിച്ചവരും എന്ന അറിവിൽ അവൾ ഹോസ്റ്റലിലേക്ക് തിരികെപ്പോയി.. കുഞ്ഞിനെ ഒന്നു കണ്ടാൽ മാത്രം മതിയായിരുന്നു അവൾക്ക്.. അടുത്ത ആഴ്ച വന്നപ്പോൾ അവൾ അറിഞ്ഞു അവർ കുഞ്ഞിനെയും കൊണ്ട് തിരികെ ലണ്ടനിൽ പോയ വിവരം..
മറ്റൊരു മാർഗവുമില്ലാതെ അവൾ ഡൽഹിയിലേക്കുള്ള തീവണ്ടിയിൽ കയറി.. സ്കൂളിൽ ഒന്നാം ക്ലാസ്സിലുള്ള കുട്ടികളുടെ ചുമതല ആയിരുന്നു അവൾക്ക്.. ആദ്യം കൂടെ മറ്റൊരു മലയാളി ടീച്ചറും ഉണ്ടായിരുന്നു.. ഭാഷ ഒക്കെ ഒരുവിധം പടിച്ചുവന്നപ്പോൾ അവൾ ഒറ്റക്ക് തന്നെ ക്ലാസ് കൈകാര്യം ചെയ്യാൻ തുടങ്ങി.
ഉടമസ്ഥൻ മലയാളിയായതുകൊണ്ട് ആ സ്കൂളിൽ കൂടുതലും ജീവനക്കാർ മലയാളികളായിരുന്നു.. അതിൽ ഹെഡ്മാസ്റ്റർ വർഗീസ് സാറും ഭാര്യ മോളി ടീച്ചറും അവളുമായി നന്നായി അടുത്തു. അവരോടു മാത്രം പൂർവകാല കഥകൾ അവൾ പറഞ്ഞു...
ആയിടക്കാണ് സ്കൂളിൽ പുതിയ ഒരു ക്ലർക്ക് ജോലിക്ക് വന്നത്.. ജോസഫ്.. സുമുഖൻ.. രസികൻ.. എല്ലാവരോടും പെട്ടെന്ന് കൂട്ടുകൂടുന്നവൻ.. സൽസ്വഭാവി.. കൂടെ താമസിക്കുന്ന മറ്റ് അധ്യാപകർക്ക് അയാളെപ്പറ്റി പറയുമ്പോൾ നൂറുനാവാണ്. വെള്ളമടിയില്ല .. പുകവലിയില്ല.. മറ്റുള്ളവരെ സഹായിക്കാൻ മുൻപന്തിയിൽ .. എല്ലാവരുമായും നല്ല സൗഹൃദം...
പക്ഷെ കാവേരി എന്തുകൊണ്ടോ അയാളോട് അടുത്തില്ല.. അയാളോടെന്നല്ല ആരോടും... പക്ഷെ ജോസഫ് കാവേരിയെ എന്നും ശ്രദ്ധിക്കുമായിരുന്നു. സ്വയം നിർമിച്ച ചട്ടക്കൂടിൽ ഒതുങ്ങി ജീവിക്കുന്ന ഒരു പാവം പെണ്ണ്.. അയാൾ മറ്റ് അധ്യാപകരോട് തിരക്കി..
‘ആ പെണ്ണിന് ഭയങ്കര ജാടയാ.. ഹെഡ്മാസ്റ്ററും ഭാര്യയുമായിട്ടെ കൂട്ടുകൂടൂ .’ കൂട്ടത്തിൽ കുശുമ്പത്തിയായ നീന പറഞ്ഞു
‘വെറുതെയാ ജോസഫേ.. ജാടയൊന്നുമല്ല.. പാവമാ.. കുറച്ചു കാശുള്ളിടത്തെയാണെന്നു തോന്നുന്നു.. ഇടക്കിടെ അമ്പലങ്ങളിലും പള്ളിയിലുമൊക്കെ അന്നദാനം നടത്തും.. പിന്നെ തെരുവുകളിലെ കുട്ടികൾക്ക് മിക്കപ്പോഴും ആഹാരം വാങ്ങിക്കൊടുക്കും.. ഇതൊക്കെ ഞാൻ കാണുന്നതാ കേട്ടോ.. ഇടക്ക് അമ്പലത്തിൽ ഞാനും കൂടെപ്പോകാറുണ്ട്.. പഴ്സണലായി ഒന്നും പറയാറില്ല.. എന്തായാലും കുട്ടികൾക്കൊക്കെ അവളെ ജീവനാ.. അവളുടെ ക്ലാസ്സിലെ കുട്ടികൾ മിടുക്കരാ.. ‘ അരുന്ധതി ടീച്ചർ പറഞ്ഞു..
‘എങ്ങനെയെങ്കിലും അവളെപ്പറ്റി കൂടുതൽ അറിയണം.. കണ്ടനാൾ മുതൽ തുടങ്ങിയതാ നെഞ്ചിലൊരു പിടപ്പ്.. അതിപ്പോൾ കണ്ടാലും ഉണ്ട്..’
‘എന്താ ജോസഫേ.. ഒരാലോചന’ നീന ചോദിച്ചു.
‘ഏയ്.. എന്താലോചിക്കാൻ നീന ടീച്ചറെ..’
അവർ ഓരോരോ കഥകൾ പറഞ്ഞു നടന്നു..
*******
അങ്ങനെ ഒരു ദിവസം സ്കൂളിൽ നിന്നും എല്ലാവരും കൂടി ടൂർ പോകാൻ തീരുമാനിച്ചു.. കാവേരിക്ക് പോകാൻ താൽപര്യമില്ലായിരുന്നു.. അവൾ ഒഴിഞ്ഞുമാറി. പക്ഷെ പോകേണ്ട ദിവസം ആയപ്പോൾ ഒരു ടീച്ചറിന് സുഖമില്ലാതായി.. അതുകൊണ്ട് കാവേരിക്ക് വീണ്ടും ഒഴിഞ്ഞുമാറാൻ കഴിഞ്ഞില്ല.. അവൾ മനസ്സില്ലാ മനസ്സോടെ എല്ലാവരുടേം കൂടിപ്പോയി..
എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു.. കാവേരി മാത്രം ഒറ്റപ്പെട്ട് കുട്ടികളുടെ കാര്യം നോക്കി നിന്നു. ജോസഫ് ഒരുപാട് തവണ അവളോട് സംസാരിക്കാൻ ചെന്നെങ്കിലും ഫലമുണ്ടായില്ല..
പക്ഷെ ദൈവ നിശ്ചയം മറ്റൊന്നായിരുന്നു.. കാവേരി ബാത്‌റൂമിൽ തെന്നിവീണു.. കാലിന് സ്‌പ്രൈൻ ഉള്ളതുകൊണ്ട് നടക്കേണ്ട എന്നായിരുന്നു ഡോക്ടറുടെ നിർദേശം.. എല്ലാവരും കുട്ടികളുടെ കൂടെ പോകാൻ അവൾ നിർബന്ധിച്ചെങ്കിലും ഒറ്റക്ക് കിടക്കേണ്ട എന്ന നിർദ്ദേശത്തോടെ ജോസഫ് അവളുടെ കൂട്ടിനു നിന്നു.. ഹെഡ്മാസ്റ്ററും കൂട്ടരും അതു ശരിവച്ചു.. കുറച്ചെങ്കിലും സംസാരിക്കാമെന്ന ദുരുദ്ദേശവും അവനില്ലാതിരുന്നില്ല..
കുറെ നേരം കാവേരിയുടെ കട്ടിലിനടുത്ത് ഇരുന്നെങ്കിലും അവൾ ഒന്നും സംസാരിക്കാൻ കൂട്ടാക്കിയില്ല.. അവസാനം ജോസഫ് തന്നെ തുടക്കമിട്ടു..
‘കാവേരിടീച്ചേറെന്താ ഒന്നും മിണ്ടാത്തെ’
‘ഇപ്പൊ ഞാൻ എന്ത് മിണ്ടാനാ.. കാലിൽ വേദനയുണ്ട്’
‘ഇപ്പോഴല്ല.. കുട്ടികളും വർഗീസ് സാറും ടീച്ചറും അല്ലാതെ മറ്റാരോടും സംസാരിച്ചു കാണുന്നില്ല.. അതെന്താന്നാ ചോദിച്ചെ. എപ്പോഴും ഒരു വിഷാദ മൂകഭാവം..’
‘അങ്ങാനൊന്നുമില്ല.. ഞാൻ ആവശ്യത്തിന് സംസാരിക്കാറുണ്ടല്ലോ’
‘അതല്ലല്ലോ.. നമ്മൾ ഒരു സ്ഥാപനത്തിൽ ഒന്നിച്ചു ജോലി ചെയ്യുന്നവർ അല്ലെ.. അപ്പൊ എല്ലാരുമായും കൂട്ടുകൂടുന്നതിൽ എന്താ തെറ്റ്.. ‘
‘അങ്ങനെ ഒരു തെറ്റുമില്ല.. പക്ഷെ എനിക്ക് അങ്ങനെ സംസാരിക്കാൻ താൽപര്യമില്ല.. അതുകൊണ്ടാ’
‘അപ്പൊ ഞാനും സംസാരിക്കണ്ടാന്ന്.. ഓക്കെ.. ഞാൻ ഇനി മിണ്ടുന്നില്ല’
‘അങ്ങനല്ല.. ജോസഫ് സംസാരിച്ചോളൂ.. എനിക്ക് കേട്ടുകൊണ്ടിരിക്കാൻ ഇഷ്ടമാ..’
അവർ കുറെ നേരം സംസാരിച്ചു.. അവർ എന്നു പറഞ്ഞാൽ ജോസഫ്.. കാവേരി നല്ലൊരു കേൾവിക്കാരിയായി.. എന്തൊക്കെയോ സംസാരിച്ചു.. സംസാരിച്ചു സംസാരിച്ച് അവർ തമ്മിൽ നല്ല കൂട്ടായി...
എല്ലാവരും തിരികെ വന്നു. അങ്ങനെ കുറേശെ കുറേശ്ശെയായി കാവേരി എല്ലാവരോടും അടുത്തു പെരുമാറാൻ തുടങ്ങി.. പക്ഷെ വ്യക്തിപരമായ ഒന്നും ആരുമായും അവൾ പങ്കിട്ടിരുന്നില്ല..
ജോസഫും കാവേരിയും തമ്മിൽ ദൃഢമായ ഒരു സൗഹൃദം ഉടലെടുത്തു.. സ്വാഭാവികമായും മറ്റുള്ളവർ അവരെ ചേർത്ത് കഥകളുണ്ടാക്കി പറയാൻ തുടങ്ങി.. അങ്ങനെ അവരുടെ ചെവിയിലും അതെത്തി.. കാവേരി ജോസഫിനോട് അധികം മിണ്ടതെയായി.. എപ്പോൾ കണ്ടാലും ഒഴിഞ്ഞുമാറാൻ തുടങ്ങി..
അന്നുമുതൽ രണ്ടുപേർക്കും എന്തൊക്കെയോ നഷ്ടമായ പ്രതീതി ആയിരുന്നു.. ജോസഫ് സംസാരിക്കാൻ ശ്രമിക്കുമെങ്കിലും കാവേരി ഒഴിഞ്ഞു മാറി.. ഒരിക്കൽ ക്ഷേത്രത്തിൽ പോയ കാവേരിയേക്കാത്ത് ജോസഫ് പുറത്തുണ്ടായിരുന്നു.. കാവേരി ഇറങ്ങി വന്നപ്പോൾ ജോസഫിനെക്കണ്ട് മുഖം കൊടുക്കാതെ വേഗം നടന്നു.. ജോസഫ് അവളെ വിളിച്ചു
‘കാവേരി... ഒന്നു നിക്കുമോ’
കാവേരിക്ക് നിൽക്കാതിരിക്കാനായില്ല.. പിടിച്ചു നിർത്തിയത് പോലെ അവൾ നിന്നു..
‘കാവേരി ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ താൻ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നേ.. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.. വല്ലവരും വല്ലതും പറയുന്നതിന് ഞാൻ എന്തുപിഴച്ചു.. താൻ മിണ്ടാതിരിക്കുമ്പോൾ എനിക്ക് എന്തോപോലെ.. ‘
‘അത്.. ജോസഫ് എല്ലാവരും ഓരോന്നു പറയുമ്പോൾ.. ‘
‘ഞാൻ ഒരു കാര്യം പറഞ്ഞാൽ കാവേരി തെറ്റുധരിക്കുമോ..’
‘എന്താ.. പറയ്’
‘ഞാൻ തന്നെ വിവാഹം ചെയ്തോട്ടെ..’
കാവേരി ആ ചോദ്യം പ്രതീക്ഷിച്ചില്ല.. കണ്ണുനിറച്ച് അവൾ ജോസഫിനെ നോക്കി..
‘അത്.. ഞാൻ.. എനിക്ക്.. ജോസഫ്’
‘നന്നായി ആലോചിച്ച ശേഷം ഒരു തീരുമാനം പറഞ്ഞാൽ മതി...’
‘ജോസഫ്.. എനിക്ക്‌ തന്നോട് ഇഷ്ടക്കുറവൊന്നുമില്ല.. പക്ഷെ... തനിക്ക് എന്നെപ്പറ്റി എന്തറിയാം... ഞാൻ എല്ലാം പറയാം... അതിനുശേഷം താൻ തന്നെ ആലോചിക്ക്.. എന്നെ തനിക്ക് വേണോ വേണ്ടയോ എന്ന്..’
‘എനിക്കൊന്നും അറിയണമെന്നില്ല.. താൻ എങ്ങനെയാണോ.. അങ്ങനെ ഞാൻ സ്വീകരിക്കും തന്നെ.. തന്റെ ഇഷ്ടം മാത്രം നോക്കിയാൽ മതി എനിക്ക്.. ‘
‘അങ്ങനെയല്ല ജോസഫ്.. എനിക്ക് പറയാനുള്ളത് താൻ കേൾക്കണം.. ഇന്ന് വൈകിട്ട് സ്കൂൾ കഴിഞ്ഞ് താൻ പാർക്കിൽ വരണം.. ഞാൻ അവിടെക്കാണും..’
********
കാവേരി എല്ലാം തുറന്നു പറഞ്ഞതിനുശേഷം കുറച്ചു നേരത്തേക്ക് രണ്ടുപേരും ഒന്നും മിണ്ടിയില്ല.. ജോസഫിന്റെ മുഖം വിളറിയിരുന്നു..
‘ഇപ്പോഴും തനിക്ക് എന്നെ കല്യാണം കഴിക്കണമെന്നുണ്ടോ.. ഒന്നു പ്രസവിച്ച എന്നെ.. ഗർഭപാത്രം വാടകക്ക് നൽകി ആ പൈസ കൊണ്ട് ജീവിക്കുന്ന എന്നെ.. തെരുവ് സർക്കസ്സുകാരന്റെ മകളായ എന്നെ.. അനാഥയായ ഈ എന്നെ തന്നെ ഇപ്പോഴും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടോ.. ഇല്ലെന്നെനിക്കറിയാം.. അതുകൊണ്ടാണ് ഞാൻ വലിയ ആശയൊന്നും തരാതിരുന്നത്..’
‘ഇപ്പൊ എനിക്ക് തന്നെ കെട്ടാൻ ആഗ്രഹമില്ലെന്ന് ആരാ പറഞ്ഞേ.. ഞാൻ പറഞ്ഞല്ലോ എങ്ങാനൊക്കെയായാലും തന്നെ മാത്രം മതിയെനിക്ക്..’
‘വിശ്വസിക്കാമോ എനിക്ക്..’
‘നൂറു ശതമാനം... എന്റെ ഇഷ്ടമാണ് വീട്ടുകാരുടെയും ഇഷ്ടം... പിന്നെ തന്റെ ഏറ്റവും വലിയ ആഗ്രഹമെന്താ..’
‘എനിക്ക്... എന്റെ അനിയനെ കണ്ടെത്തണം.. എന്റെ കയ്യിലുള്ള പൈസ കൊണ്ട് അനാഥ ജന്മങ്ങൾക്ക് സഹായം എത്തിക്കണം..’
ജോസഫ് ഒന്നു മൂളി
പിന്നീട് അവർ ശരിക്കു പ്രേമിച്ചു നടന്നു.. അവർ ഒരുപാട് അടുത്തു മനസ്സുകൊണ്ടു മാത്രം.. കാവേരി തന്റെ കയ്യിലുള്ള പൈസയും ബാങ്കിലുള്ള പൈസയും ജോസഫ് ഓരോ ആവശ്യങ്ങൾ പറയുന്നതനുസരിച്ച് കൊടുത്തുകൊണ്ടിരുന്നു....
അങ്ങനെയൊരു ദിവസം വീട്ടിൽ പറയുന്നതിന് വേണ്ടി ജോസഫ് ലീവ് എടുത്ത് നാട്ടിൽ പോകാനൊരുങ്ങി.. കണ്ണീരോടെയും പ്രാർത്ഥനയോടെയും കാവേരി അവനെ യാത്രയാക്കി..
നാട്ടിൽ ചെന്ന് ഒരാഴ്ച്ചയോളം ജോസഫിന്റെ ഫോൺ വന്നുകൊണ്ടിരുന്നു.. പിന്നീട് അത് കുറഞ്ഞു കുറഞ്ഞു വന്നു.. തിരക്കാണെന്ന ന്യായവും.. പിന്നീട് ഒരു നാൾ ആ ഫോൺ ഓഫായി..
വർഗീസ് സാറിന് അവരുടെ ബന്ധത്തെപ്പറ്റി അറിയാമായിരുന്നു.. അയാൾ ജോസഫിന്റെ ഫയൽ നോക്കി ഒരു നമ്പർ അവൾക്ക് പറഞ്ഞുകൊടുത്തു.. അവൾ അതിൽ വിളിച്ചു.. ആദ്യപ്രാവശ്യം അത് റിങ് ചെയ്തു.. ആരും എടുത്തില്ല.. രണ്ടാമത്തെ പ്രാവശ്യം ആരോ ഫോൺ എടുത്തു.. ജോസഫിന്റെ ശബ്ദമല്ല..
‘ഹ.. ഹ..ഹലോ... ജോസഫിന്റെ നമ്പർ ആണോ..’
‘അല്ലല്ലോ... ഇത് ജോസഫിന്റെ നമ്പർ അല്ല.. നിങ്ങൾക്ക് നമ്പർ മാറി... ‘
ഫോൺ കട്ടായി... ഇനിയെന്ത് എന്നറിയാതെ അവൾ നിന്നു..
‘ അതേ ഞാൻ ചതിക്കപ്പെട്ടിരിക്കുന്നു.. അയാൾ ഓഫീസിൽ പോലും നമ്പർ മാറ്റിയാണ് കൊടുത്തത്.. അപ്പൊ.. അറിഞ്ഞുകൊണ്ട് എന്നെ വഞ്ചിക്കുകയായിരുന്നു.. എന്റെ പൈസയും മുഴുവൻ എടുത്തു.. അയാൾ അറിഞ്ഞുകൊണ്ട് എന്നെ.. ആരോരും ഇല്ലാത്ത എന്നെ വഞ്ചിച്ചു.. ഇനി ജീവിച്ചിരുന്നിട്ട് എന്തു കാര്യം ആരോരും തുണയില്ലാതെ.. മരിക്കണം...’
ഇങ്ങനെയുള്ള ചിന്തകൾ മനസ്സിൽകൂടി പൊയ്ക്കൊണ്ടിരുന്നു.. പെട്ടെന്ന് ഒരു കൈ അവളുടെ തോളിൽ പതിഞ്ഞു.. ഹെഡ്മാസ്റ്ററായിരുന്നു..
‘മോളെ.. എനിക്ക് മനസ്സിലാകും എല്ലാം.. ഇപ്പൊ നിന്റെ ചിന്ത എന്താണെന്നും എനിക്കറിയാം.. ഇതൊക്കെ മറക്ക്.. നിന്റെ മനസ്സിൽ ഒരു വലിയ ലക്ഷ്യമില്ലേ.. നിന്റെ കൂടിപ്പിറപ്പ്.. അവനെക്കണ്ടെത്താൻ നോക്ക്.. ഞാൻ ഉണ്ട് നിന്റെ കൂടെ.. നിന്റെ മനസ്സൊന്നു ശാന്തമാകട്ടെ. .. ഒരു യാത്ര നല്ലതാ.. മലപ്പുറത്തേക്കുള്ള വണ്ടിയിലല്ലേ അവൻ പോയത്... അവിടെ എന്റെ അറിവിൽ ഒരു അനാഥാശ്രമമുണ്ട്. കന്യാസ്ത്രീകൾ നടത്തുന്നത്.. അവിടെ അവനുണ്ടെങ്കിലോ.. . നമുക്ക് അങ്ങോട്ടേക്ക് ഒരു യാത്രപോകാം .. ഞാനും ടീച്ചറും പിന്നെ കാവേരിമോളും.. മക്കളില്ലാത്ത ഞങ്ങൾക്ക് വയസ്സാം കാലത്ത് കിട്ടിയ ഞങ്ങടെ മോൾ.. ‘
അവൾ പുഞ്ചിരിച്ചു.. പ്രതീക്ഷയുടെ ഒരു നറുതിരി വെളിച്ചം ആ പുഞ്ചിരിയിൽ ഉണ്ടായിരുന്നു..
***********
ഈ സമയം മലപ്പുറത്ത് ഒരു വീട്ടിൽ ഫോണിൽ റോങ്ങ് നമ്പറിൽ നിന്നു വന്ന ശബ്ദം പരിചിതമാണല്ലോ എന്ന ചിന്തയിൽ വലയുകയായിരുന്നു അൻവർ..
(തുടരും)
ദീപാ ഷാജൻ..

നിന്നെയും തേടി **************** ഭാഗം :- 7

നിന്നെയും തേടി
****************
ഭാഗം :- 7
‘എന്റെ സെൽവാ’
ബീരാനിക്ക ഒരു മൂളലോടെ സാമിനെ തുറിച്ചു നോക്കി..
‘അല്ല.. എന്റെ അൻവറെ.. നീയെന്തിനാ ഓരോരോ പ്രശ്നം ഉണ്ടാക്കുന്നത് എപ്പോഴും.. ‘
‘അത്.. സാംചേട്ടായി കുറെ എണ്ണങ്ങളുണ്ട് സ്കൂളിൽ.. എന്നെ പാണ്ടീന്നു വിളിക്കും.. അതുമല്ല.. വാപ്പച്ചി എന്റെ വാപ്പ അല്ലാന്നും.. ഉമ്മച്ചി എന്റെ ഉമ്മയല്ലാന്നും പറയും.. ഇതൊക്കെ എനിക്ക് അറിയാവുന്ന കാര്യമല്ലേ.. അതുമല്ല സാം ചേട്ടായി.. വേറൊരു കാര്യവുമുണ്ട്..’
‘അതെന്നാടാ’
‘അത്.. ഞാൻ പറയാം... ലോകത്തിലുള്ള പെണ്പിള്ളാരുടെ മുഴുവൻ സംരക്ഷണം ഏറ്റെടുത്തേക്കുവാ എന്റെ മോൻ..’
‘അതൊരു തെറ്റാണോ സാംകുട്ടിയെ.. വെറുതെ എന്റെ കുട്ടീനെ വിഷമിപ്പിക്കാൻ ഇങ്ങേര് ഓരോന്ന് പറഞ്ഞോണ്ടിരിക്കും..’
‘അല്ല ഇത്താത്ത.. ബീരാനിക്ക പറഞ്ഞതിലും കാര്യമുണ്ട്.. എല്ലാത്തിലും കേറി ഇടപെടേണ്ട കാര്യമില്ലല്ലോ..’
‘അപ്പൊ ഇങ്ങള് രണ്ടുപേരും ഒരു സെറ്റ് ആയോ.. ഞാൻ പോവാ... എനിക്ക് വീട്ടിൽ പിടിപ്പത് പണിയൊണ്ട്’
‘അൻവറെ.. ഇങ്ങു വന്നേ ചോദിക്കട്ടെ.. എന്താ നീയങ്ങനെ.. നന്നായി പഠിച്ചാലും സ്വഭാവം ശരിയല്ലെങ്കില് ആർക്കും ഇഷ്ടപ്പെടൂല്ലാ....’
‘സാംചേട്ടായി.. ആരേലും പെണ്കുട്ടികളെ കളിയാക്കുന്നതോ ശല്യപ്പെടുത്തുന്നതോ.. ഉപദ്രവിക്കുന്നതോ കണ്ടാൽ എനിക്കെന്റെ ചേച്ചിയെം അമ്മേം ഓർമ വരും..അതുകൊണ്ടാ.. ഞാൻ.. അന്ന് അങ്ങാനൊന്നും സംഭവിച്ചില്ലാരുന്നെങ്കിൽ എനിക്കെന്റെ അച്ചാനേം അമ്മേം ചേച്ചിയേം നഷ്ടപ്പെടില്ലായിരുന്നു..’
അതും പറഞ്ഞ് അവൻ പൊട്ടിക്കരഞ്ഞു..
ബീരാനിക്കയും വല്ലാതായി.. അതുകണ്ട് സാം പറഞ്ഞു..
‘എല്ലാത്തിനും ഒരു നല്ല വശവുമുണ്ട്.. അതുകൊണ്ടല്ലേ നിനക്ക് ഇങ്ങനൊരു വാപ്പച്ചിയേം ഉമ്മച്ചിയേം കിട്ടിയത്.. നിനക്ക് പഠിക്കാൻ പറ്റിയത്.. നന്നായി ജീവിക്കാൻ പറ്റിയത്..’
‘അതൊക്കെയെനിക്കറിയാം സാംചേട്ടായി.. ഉപ്പച്ചിയും അമ്മച്ചിയും എനിക്കെന്റെ ജീവനാ.. പക്ഷെ ചേച്ചിയെ.. ഓർക്കുമ്പോ... എവിടേക്കും നന്നായി ജീവിക്കുന്നുണ്ടെന്ന് അറിഞ്ഞാമതിയായിരുന്നു..’
ഇത്തവണ ബീരാനിക്ക അടുത്ത വന്നു അവനെ കെട്ടിപ്പിടിച്ചു.. അവന്റെ സങ്കടം കുറെ അങ്ങനെ കഴുകിക്കളഞ്ഞു..
***********
കാവേരിയുടെ പഠിപ്പ് കഴിഞ്ഞു.. അവൾ റിസൽറ്റിന് കാത്തിരിക്കുന്ന സമയം.. ശ്രീദേവിക്ക് ഹോസ്പിറ്റലിൽ പോകാൻ അവളെയും കൂടെക്കൂട്ടി..
ആശുപത്രിയിൽ ചെന്നു കാവേരിയെ കസേരയിൽ ഇരുത്തി ശ്രീദേവി ഡോക്ടറെ കാണാനുള്ള എടുത്തു ടോക്കൻ.. ഗൈനക്കോളജിസ്റ്റിന്റെ റൂമിനു വെളിയിൽ അവർ ഇരുന്നു.. ഓരോരുത്തരെയായി നമ്പർ അനുസരിച്ച് വിളിച്ചുകൊണ്ടിരുന്നു.. കുറെ കഴിഞ്ഞപ്പോൾ ഒരു നഴ്‌സ് വന്നു പേര് വിളിച്ചു..
‘കാവേരി...’
അവൾ ശ്രീദേവിയെ നോക്കി.. ശ്രീദേവി ചിരിച്ചു.. തന്റെ പേരിൽ മറ്റാരോ ഇവിടെയുണ്ട്.. വീണ്ടും പേരു വിളിച്ചു..
‘കാവേരി.. വന്നിട്ടില്ലേ..’
ശ്രീദേവി വിളറിയ ചിരിയോടെ അവളുടെ കൈപിടിച്ചു.. എന്നിട്ട് ഡോക്ടറുടെ റൂമിലേക്ക് നടന്നു.. കാവേരി യാന്ത്രികമായി അവളെ അനുഗമിച്ചു..
ഡോക്ടറും ശ്രീദേവിയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.. കണ്ടിട്ട് അവർ വളരെ അടുത്ത സുഹൃത്തുക്കളാണ് എന്നു മനസ്സിലായി... കുറെ ബ്ലഡ് ടെസ്റ്റും സ്കാനിങ്ങും ഒക്കെ പറഞ്ഞു.. എല്ലാം നടത്തി..കാവേരിക്ക് ഒന്നും മനസ്സിലായില്ല.. ശ്രീദേവി ഒന്നും പറഞ്ഞതുമില്ല.. .
ടെസ്റ്റുകളൊക്കെകഴിഞ്ഞ് വീണ്ടും അവർ ഡോക്ടറുടെ മുറിയിലെത്തി.. ഡോക്ടർ പറഞ്ഞു
‘ശ്രീ... കൻഗ്രാറ്റ്‌സ്... ടെസ്റ്റ് എല്ലാം ഒക്കെയാണ്.. ഈ കുട്ടി ആപ്റ്റാണ്... ഇനി കുട്ടിയുടെ സമ്മതം മാത്രം മതി.. നിന്റെ ഭർത്താവിൻറേം’
കാവേരിയും ശ്രീദേവിയും തിരികെ വീട്ടിലേക്ക് പോന്നു.. വഴിയിൽ രണ്ടുപേരും തമ്മിൽ സംസാരമൊന്നും ഉണ്ടായില്ല.. വീട്ടിൽ വന്നു കായറിയപ്പോഴേ കാവേരി ശ്രീദേവിയെ ചോദ്യം ചെയ്യാൻ തുടങ്ങി..
‘ശ്രീയേച്ചി.. എന്താ ഇതിന്റെയൊക്കെ അർത്ഥം.. എനിക്കൊന്നും മനസ്സിലാകുന്നില്ല.. ഒന്നു പറഞ്ഞു താ.. ‘
‘അത് കാവേരി.. നിനക്കറിയാല്ലോ എനിക്കൊരു അമ്മയാകാൻ കഴിയില്ല.. പക്ഷെ എനിക്കുമില്ലേ ആഗ്രഹം.. ഒരു കുഞ്ഞിനെ വളർത്താൻ.. നീയെന്നെ സഹായിക്കണം’
‘ഒക്കെയെനിക്ക് മനസ്സിലാകും.. പക്ഷെ .. എന്തുകൊണ്ട് ഞാൻ.. വേറെ എത്രയോപേരെക്കിട്ടും.. ഞാൻ തന്നെയെന്തിന്.. ഒരുപാട് ആൾക്കാരുണ്ടല്ലോ ഇപ്പൊ വാടകക്ക് ഗർഭപാത്രം തരാൻ.. ഞാൻ തന്നെ എന്തിനാ.. എനിക്ക്.. എന്റെ ജീവിതം....’
‘എന്റെ കുഞ്ഞിനെ ചുമക്കാൻ അര്ഹതയുള്ളയാളെത്തന്നെ വേണമായിരുന്നു എനിക്ക്.. മറ്റൊരു ദുശ്ചിന്തകളും ഇല്ലാത്ത.. ഒരാൾ.. പക്ഷെ പ്രധാന കാരണം ഇതൊന്നുമല്ല ... എല്ലാവരും കരുതണം കുഞ്ഞിനെ പ്രസവിച്ചത് ഞാനാണെന്ന്.. അതുകൊണ്ടാ.. ഞാൻ.. ഒന്നുമില്ലെങ്കിലും നിന്ന്നെ ഇത്രമാത്രം നോക്കി വളർത്തി പഠിപ്പിച്ചില്ലേ.. നിന്റെ ജീവിതത്തിൽ ഒരു കുറവും വരാതിരിക്കാനുള്ളതെല്ലാം ഞാൻ ചെയ്യാം.. നിനക്കൊരു ജോലിയും വാങ്ങിത്തരാം.. ദയവുചെയ്ത് ഇതിനു സമ്മതിക്കണം.. ‘
‘ഓഹോ... അപ്പൊ എന്റെ ഗർഭപാത്രത്തിനുള്ള വാടകയായിരുന്നു ഇതെല്ലാം അല്ലെ.. നന്നായി ചേച്ചി..’
‘നിനക്ക് ഇഷ്ടമില്ലെങ്കിൽ ഞാൻ നിര്ബന്ധിക്കില്ല.. എന്റെ മനസ്സ് നീ മനസ്സിലാക്കുമെന്നു കരുതി.. സാരമില്ല.. നിന്റെ ഇഷ്ടം..’
ശ്രീദേവി കണ്ണീരുതുടച്ചു.. കാവേരി ഒന്നും പറയാതെ റൂമിൽ പോയി വാതിലടച്ചു കുറ്റിയിട്ടു..
ശ്രീദേവി കരഞ്ഞു കരഞ്ഞ് ഉറങ്ങിപ്പോയി.. അന്ന് രാത്രി ആരും ഒന്നും കഴിച്ചില്ല.. രാവിലെ തന്റെ കാലിൽ നനവനുഭവപ്പെട്ടതുകൊണ്ടാണ് ശ്രീദേവി ഉണർന്നത്.. കാൽക്കൽ കാവേരി ഉണ്ടായിരുന്നു.. ശ്രീദേവി എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ കാവേരി അവളുടെ കാലിൽ പിടിച്ചു കരഞ്ഞു....
‘ചേച്ചി.. എന്നോട് ക്ഷമിക്കണം.. പറയാൻ പാടില്ലാത്തതൊക്കെപറഞ്ഞു.. എല്ലാം മറന്നു ഞാൻ.. ചേച്ചിയില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഞാനിപ്പോ ജീവനോടെ ഉണ്ടാകുമായിരുന്നില്ല.. ആരുമല്ലാഞ്ഞിട്ടുകൂടി ചേച്ചി എന്നെ ഒരു കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ചു.. ചേച്ചി.. എല്ലാത്തിനും മാപ്പ്.. ചേച്ചി എന്തു പറയുന്നോ അതുപോലെ ഞാൻ ചെയ്യാം.. ചേച്ചിക്കുവേണ്ടി എന്റെ ഗർഭപാത്രമല്ല ജീവൻവരെത്തരാൻ എനിക്ക് സമ്മതം... എനിക്ക് സമ്മതമാ ചേച്ചി.. പൂർണ്ണസമ്മതം..’
രണ്ടുപേരും കെട്ടിപ്പിടിച്ചു കരഞ്ഞു.
*******
പിന്നെ എല്ലാം വളരെപ്പെട്ടെന്നായിരുന്നു.. ശ്രീദേവിയുടെ ഭർത്താവ് വന്നു.. അവർ ആശുപത്രിയിൽ ഒന്നിച്ചുപോയി.. ശ്രീദേവിയുടെയും ഭർത്താവിന്റെയും ഭ്രൂണം കാവേരിയിൽ നിക്ഷേപിച്ചു.. അതു വിജയം കണ്ടെത്തിയതോടെ ശ്രീദേവിയും ഭർത്താവും കാവേരിയോടൊപ്പം ലണ്ടനിലേക്ക് പറന്നു..
ശ്രീദേവിയുടെ ഭർത്താവിന് അധികം സുഹൃത്തുക്കൾ ഇല്ലാത്തത് ഒരു തരത്തിൽ അനുഗ്രഹമായിരുന്നു.. വൈകാതെ ശ്രീദേവി താൻ ഗർഭിണിയാണെന്ന് എല്ലാവരെയും അറിയിച്ചു.. നാട്ടിലേക്ക് വരാൻ നിർബന്ധിച്ചു എല്ലാവരോടും അവൾ തീയതി അടുക്കുമ്പോൾ വരണമെന്ന ന്യായം പറഞ്ഞു..
കാവേരിയെ ഒരു രാജകുമാരിയെപ്പോലെ അവർ നോക്കി.. അമ്മയാകുന്നതിലുള്ള എല്ലാ അനുഭൂതികളും അവൾക്കും വന്നു തുടങ്ങി.. അതെല്ലാം ശ്രീദേവിയും കണ്ടാസ്വദിച്ചു..
നാട്ടിൽ പോകുമ്പോൾ നേരെ ആശുപത്രിയിൽ അഡ്മിറ്റ് ആകാനായിരുന്നു തീരുമാനം.. അങ്ങനെ അവർ നാട്ടിലേക്ക് പുറപ്പെട്ടു.. ശ്രീദേവി അവിടെ വച്ചുതന്നെ തലയിണ വച്ച് വയറു വലുതാക്കിയിരുന്നു.. എയർപോർട്ടിൽ നിന്നും ഇറങ്ങാൻ നേരം ബാത്റൂമിൽ പോയി കാവേരി ഒരു പർദയിട്ട്..തലയും മൂടി നിഖാബ് വച്ചു മുഖവും മറച്ചു പുറത്തേക്ക് നടന്നു..
ശ്രീദേവിയും ഭർത്താവും ഒരു കാറിലും കാവേരി മറ്റൊരു കാറിലുമായി ആശുപത്രിയിലേക്ക് പുറപ്പെട്ടു.. ആശുപത്രിയിൽ സുഹറ എന്ന പേരോടുകൂടി കാവേരി അഡ്മിറ്റ് ആക്കപ്പെട്ടു.. അവളെ ഒറ്റക്ക് ഒരു ഐസോലേഷൻ റൂമിലാണ് കിടത്തിയത്. ഇടക്കിടെ റെസ്റ്റുകൾക്ക് പുറത്തുപോകുമ്പോൾ ശ്രീദേവിയെ കാണും എങ്കിലും അമ്മയും മറ്റു ബന്ധുക്കളും ഉള്ളത് കാരണം പരസ്പരം മിണ്ടിയില്ല.. എല്ലാ ടെസ്റ്റുകൾക്കും ശേഷം പിറ്റേന്ന് തന്നെ രണ്ടുപേരെയും പ്രസവമുറിയിൽ പ്രവേശിപ്പിച്ചു... ഡോക്ടറിന്റെ അടുപ്പമുള്ളതും വിശ്വാസമുള്ളതുമായ ചില നഴ്സുമാരെ അന്ന് ഓപ്പറേഷൻ തീയേറ്ററിലും പ്രസവമുറിയിലും ഡ്യൂട്ടിക്കിട്ടു..
കാവേരിയെ ഓപ്പറേഷൻ ചെയ്തു.. അവൾ ഒരാണ്കുഞ്ഞിന് ജന്മം നൽകി.. പാതി ബോധത്തിൽ അവൾ കാണുന്നുണ്ടായിരുന്നു.. നഴ്‌സ് എടുത്തുകൊണ്ടുപോകുന്ന തന്റെ ചോരക്കുഞ്ഞിനെ.. പിന്നീട് അവളുടെ ബോധം മറഞ്ഞു..
ആശുപത്രി രേഖകളിലെല്ലാം സുഹ്റയുടെ കുട്ടി മരിച്ചതായി വിധിയെഴുതി.. ബോധം വന്നപ്പോൾ കാവേരി ആദ്യം കണ്ടത് ശ്രീദേവിയുടെ ഭർത്താവിനെയാണ്.. പക്ഷെ അയാളുടെ കയ്യിൽ കുഞ്ഞിനു പകരം ഒരു മുദ്രപ്പത്രം ആയിരുന്നു..
കാവേരി കുഞ്ഞിനെ ചോദിച്ചപ്പോൾ ആ മുദ്രപ്പത്രം അവൾക്ക് നേരെ അയാൾ നീട്ടി.. അവൾ അത് വാങ്ങിനോക്കി.. കുഞ്ഞിനു മേലെ തനിക്ക് അവകാശമൊന്നുമില്ലന്നായിരുന്നു അതിൽ.. അവൾ കുഞ്ഞിനെ ഒരു നോക്കു കാണാൻ കെഞ്ചി.. ഒപ്പിട്ടു തന്നാൽ ഒരു തവണ കുഞ്ഞിനെ കാണിക്കാം എന്ന ഉടമ്പടിയിൽ അയാൾ മുദ്രപ്പത്രം അവൾക്ക് നേരെ നീട്ടി.. ഗത്യന്തരമില്ലാതെ അവൾ ഒപ്പിട്ടുകൊടുത്തു.. അയാൾ ഒന്നും മിണ്ടാതെ മുറി വിട്ടു പോയി.. അവൾ കരഞ്ഞു തളർന്നു..
രാത്രിയായപ്പോൾ ശ്രീദേവി കുഞ്ഞുമായി അവളുടെ റൂമിൽ എത്തി.. ഒന്നു കൊതിതീരെ കാണാൻ... മാറോടു ചേർക്കാൻ.. . മുലപ്പാലൂട്ടാൻ അവളുടെ മനസ്സ് വെമ്പി.. കുഞ്ഞിനെ ഒരു തവണ എടുക്കാൻ കാവേരി ചോദിച്ചപ്പോൾ ഒരു ഫയൽ അവളുടെ കയ്യിൽ കൊടുത്തു... റോസാപ്പൂപോലെയുള്ള കുഞ്ഞുമുഖം മാത്രം ഒരു നോക്കു കാട്ടിയത്തിന് ശേഷം ശ്രീദേവി മുറിവിട്ടിറങ്ങി... മുകരാൻ ഇളംചുണ്ടുകളില്ലെന്നറിയാതെ മുലപ്പാൽ കിനിഞ്ഞു..
ഒരു വലിയതുക അച്ചടിച്ച പ്രമുഖ ബാങ്കിൽന്റെ പാസ്‍ബുക്കും എടിഎം കാർഡും.. ഡൽഹിയിലെ ഒരു വലിയ സ്കൂളിൽ സ്ഥിരമായ ജോലിക്കുള്ള അപ്പോയിന്മെന്റ് ലെറ്ററും അടങ്ങിയ ഫയൽ കാവേരിയുടെ കയ്യിലിരുന്നു വിറച്ചു..
(തുടരും)
ദീപാ ഷാജൻ
(പിന്നില്ലേ കാവേരി പഠിച്ചത് ടി ടി സി ആണേ... ബി എഡ് അല്ല.. . എന്റെ തെറ്റ് തിരുത്തിത്തന്ന പ്രിയ സുഹൃത്തിന് നന്ദി.. )

നിന്നെയും തേടി - 6

നിന്നെയും തേടി
****************
ഭാഗം :- 6
മലപ്പുറത്ത് ലിറ്റിൽ ഫ്‌ളവർ ഓർഫനേജിന്റെ ഗേറ്റ് കടന്നപ്പോൾ സാമിന് എന്തെന്നറിയാത്ത ഒരു അനുഭൂതിയുണ്ടായി... താൻ ഓടിക്കളിച്ച മുറ്റം.. തനിക്കു തണൽ നൽകിയ ബദാം മരം.. എന്തെങ്കിലും വിഷമം ഉള്ളപ്പോഴോ അമ്മമാർ വഴക്കുപറയുമ്പോഴോ അല്ലെങ്കിൽ കൂട്ടുകാരുമായി വഴക്കുകൂടുമ്പോഴോ ഒക്കെ താൻ ഈ മരത്തണലിൽ ഒറ്റക്ക് വന്നിരുന്നു കരഞ്ഞിരുന്നു..
പക്ഷെ ഇപ്പൊ മുറ്റത്തെങ്ങും ഒറ്റ കുട്ടിയെപ്പോലും അവന് കാണാൻ കഴിഞ്ഞില്ല. സ്കൂൾ സമയമായതുകൊണ്ട് എല്ലാരും സ്കൂളിൽ പോയിരിക്കാം എന്നവൻ ഊഹിച്ചു... സാം ഓഫീസിന്റെ കവാടത്തിലേക്ക് ചെന്നു.. അത് താഴിട്ടു പൂട്ടിയിരിക്കുന്നു.... ചിലപ്പോ കുട്ടികളെയും കൂട്ടി ടൂറിന് പോയതാകും.. അല്ലെങ്കിൽ ഇനി ഇവർ വേറെ കെട്ടിടത്തിലേക്ക് മാറിക്കാണുമോ..
സാമും ബാബുവും സെൽവനും അടുത്ത കോംബൗണ്ടിലുള്ള പള്ളിയിലേക്ക് നടന്നു.. അവിടെ ചെടി നനച്ചുകൊണ്ട് ഒരാൾ നിൽപ്പുണ്ടായിരുന്നു..
‘ചേട്ടാ.. ഇവിടൊരു അനാഥാലയം ഉണ്ടായിരുന്നല്ലോ.. എന്താ അത് പൂട്ടിയിട്ടിരിക്കുന്നെ.. ‘
‘അത് രണ്ട് മാസം മുന്നേ പൂട്ടിപ്പോയി.. ദാരിദ്ര്യം ആയിരുന്നു... പള്ളിയിൽ നിന്നും പൈസ ഒന്നും കിട്ടാനില്ല.. ആരും ഒട്ടു സഹായിക്കാനുമില്ല.. കുട്ടികളെ ഒക്കെ പല പല സ്ഥലത്താക്കി.. ഒന്നു രണ്ടു കുട്ടികളെ ആരൊക്കെയോ ദത്തെടുത്തു.. കന്യാസ്ത്രീ അമ്മമാരൊക്കെ പല പല പള്ളികളിലേക്ക് പോയി.. ഇപ്പൊ ഈ കെട്ടിടത്തിൽ എന്തെങ്കിലും സ്ഥാപനം തുടങ്ങാൻ ആളെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു.. ആരും പക്ഷെ അടുക്കുന്നില്ല.. ഈ ഓണംകേറാമൂലേൽ ആരു വരാനാ..’
അയാൾ തിരിഞ്ഞു നിന്ന് തന്റെ ജോലി തുടർന്നു.. ഇനിയെന്തു ചെയ്യും എന്നറിയാതെ അവർ നിന്നു
********
‘എടീ.. ശ്രീദേവി.. ഇതേതാ ഈ പെണ്ണ്’
‘അത് അമ്മേ.. സുമിത്രേടെ വീട്ടിൽ വേലക്ക് നിന്നതാ.. അവൾ അടുത്താഴ്ച്ച ദുബായിലേക്ക് പോവല്ലേ.. ഇവിടെ കുട്ടികളുള്ളതുകൊണ്ട് നമുക്ക് ഒരാളെ വേണമല്ലോ.. അതാ.. ഞാൻ...’
‘അയ്യടാ.. കുട്ടികള്.. പറച്ചില് കേട്ടാൽ തോന്നും സ്വന്തമാണെന്ന്.. വല്ലവരുടേം പിള്ളാരെ കൊണ്ടു വച്ച് നോക്കാനിരുത്തും എന്നിട്ട്.. പറച്ചില് കേട്ടാലോ.. സ്വന്തമായിട്ടൊന്നിനെ എന്റെ മോന് കൊടുക്കാൻ പറ്റിയിട്ടില്ല... ഒരെണ്ണം ഉണ്ടായത് ആ വയറ്റിൽ നിന്നുമില്ല.. . ഒരുക്കിക്കെട്ടി കൊണ്ട് നടക്കാൻ കൊള്ളാം.. ഇതാ പറയുന്നത്.. അഴകുള്ള ചക്കയിൽ ചുളയില്ലാന്ന്.. ‘
ശ്രീദേവി കണ്ണുനിറച്ചു കൊണ്ട് അവിടുന്ന് ഓടി.. എന്താ ചെയ്യണ്ടതെന്നറിയാതെ കാവേരി നിന്നു..
‘എന്തുവാ പെണ്ണേ വായും പൊളിച്ച നോക്കി നിക്കുന്നെ.. ആ അടുക്കള ഭാഗത്തെങ്ങാനും പൊക്കോ..’
അടുക്കള ഏതാണെന്നു മനസ്സിലാകാതെ നിന്ന അവളെ രമണി കൂട്ടിക്കൊണ്ട് അടുക്കളയിലേക്ക് പോയി.. അന്ന് മുതൽ അവൾ അവിടെ ചെറിയ ചെറിയ പണികൾ എടുത്തു തുടങ്ങി..
അവിടുത്തെ കാര്യങ്ങൾ കാവേരിക്ക് മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല.. ആ വീട്ടിൽ ശ്രീദേവിയെക്കൂടാതെ അവരുടെ ഭർത്താവിന്റെ അമ്മ, രമണിചേച്ചി എന്നിവർ മാത്രമാണ് താമസിച്ചിരുന്നത്.. രാഘവേട്ടൻ എന്നും വീട്ടിൽ പോയി വരും... ശ്രീദേവിയുടെ ഭർത്താവ് പുറത്തെവിടെയോ ആണ്... വർഷത്തിലൊരിക്കൽ മാത്രമേ വരൂ.. അമ്മയും ഇളയ മകനൊപ്പം അമേരിക്കയിലാണ്.. ഇപ്പൊ രണ്ടു മാസത്തേക്ക് വന്നതാണ്.. രണ്ടാഴ്ച കഴിയുമ്പോ പോകും..
ശ്രീദേവിക്ക് പറയത്തക്ക ബന്ധുക്കളൊന്നുമില്ല.. അച്ഛനും അമ്മയും ചെറുപ്പത്തിൽ മരിച്ചു പോയി..കൂടപ്പിറപ്പുകളും ഇല്ല.. .. ശ്രീദേവി ഇടക്ക് ഗർഭിണിയായിരുന്നു.. പക്ഷെ ഇടക്ക് തെന്നി വീണ് അത് അലസിപ്പോയി.. അന്ന് ഗർഭപാത്രത്തിൽ ക്ഷതം സംഭവിച്ചതുകാരണം ഇനി മക്കളുണ്ടാകില്ലന്ന് ഡോക്ടർമാർ വിധിയെഴുതി..
അതിനു ശേഷം ശ്രീദേവി സമാധാനം കണ്ടെത്തിയത് കുറെ കൊച്ചു കുട്ടികളെ കൂട്ടി വീട്ടിൽ തന്നെ ഒരു ഡേ കെയർ തുടങ്ങിയായിരുന്നു.. ആ കുഞ്ഞുങ്ങൾക്കും അവളെ ജീവനായിരുന്നു.
അമ്മയുണ്ടായിരുന്ന രണ്ടാഴ്ച്ച ശ്രീദേവി കാവേരിയോട് മിണ്ടിയതുകൂടിയില്ല.. 'അമ്മ പോയി കഴിഞ്ഞപ്പോൾ മുതൽ ശ്രീദേവി കാവേരിയുടെ ശ്രീയേച്ചിയായി.. അന്ന് മുതൽ ശ്രീദേവി അവളെ പഠിപ്പിക്കാൻ തുടങ്ങി.. വീട്ടിൽ തന്നെ.
വർഷങ്ങൾ കടന്നു പോയി..... പഠിക്കാൻ മിടുക്കിയായിരുന്ന കാവേരി പതിനെട്ടാം വയസിൽ പത്താം ക്ലാസ്സും ഇരുപതാം വയസ്സിൽ പ്ലസ് ടൂവും പാസ്സായി.. അതിനു ശേഷം ശ്രീദേവി അവളെ ബി എഡ് പഠിക്കാൻ വിട്ടു.. ഇടയ്ക്കിടെ അമ്മ സന്ദർശനത്തിന് വരുന്ന സമയത്ത് അവളെ ഹോസ്റ്റലിൽ ആക്കി.. ഇടക്കിടെ വരുന്ന അനിയന്റെ ഓർമകൾ മാറ്റിനിർത്തിയാൽ, വളരെ സ്നേഹത്തിടെയും സമാധാനത്തോടെയും കാവേരി അവിടെ കഴിഞ്ഞു.. ശ്രീദേവിയുടെ ഭർത്താവിനും കാവേരിയെ അവിടെ നിർത്തുന്നതിൽ വലിയ താൽപര്യമില്ലായിരുന്നു.. എന്നാലും ശ്രീദേവിയുടെ ഇഷ്ടത്തിന് അയാൾ ഒരിക്കലും എതിരും നിൽക്കില്ലയിരുന്നു...
പിന്നീടാണ് കാവേരിയുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ തക്കവണ്ണമുള്ള ആ സംഭവം ഉണ്ടായത്..
************
സാം വന്നപ്പോൾ താടിക്ക് കയ്യും താങ്ങി ഇരിക്കുന്ന ബീരാനിക്കയെയാണ് കണ്ടത്..
‘എന്തുപറ്റി ബീരാനിക്ക’
‘കള്ള ഹമുക്കെ.. നിനക്കൊന്നും അറിയില്ല അല്ലെ.. നീ കാരണമാ എനിക്കീ ഗതി വന്നത്..’
‘എന്താന്നു വച്ചാൽ തെളിച്ചു പറയ് ബീരാനിക്ക.. അവൻ പിന്നേം എന്തേലും കുരുത്തക്കേട് ഒപ്പിച്ചോ’
‘ഓരോന്ന് പറഞ്ഞ് തന്ന് എന്റെ നല്ല മനസ്സ് മുതലെടുത്ത്‌ നീ എന്റെ തന്നെ തലേൽ അവനെ കെട്ടിവച്ച് തന്നല്ലോ... ഞാൻ സമാധാനത്തിന് ഇവിടെ കഴിഞ്ഞു വന്നതാ.. ഇപ്പൊ അതും പോയി..’
‘ദേ. ഇല്ലാത്തത് പറയരുത് കേട്ടോ.. അന്ന് അവനെ ഓർഫനേജിൽ കൊണ്ടുവിടാൻ ഇവിടെ വന്നപ്പോ അതടച്ചു പോയിന്നറിഞ്ഞു ഞാൻ നിങ്ങടെ കടേൽ വിഷമിച്ചിരുന്നപ്പോ അവന്റെ കഥയൊക്കെ കുത്തികുത്തി ചോദിച്ചത് നിങ്ങള് തന്നെയല്ലേ.. എന്നിട്ട് നിങ്ങള് തന്നെ പറഞ്ഞു എനിക്കും എന്റെ സുഹ്റാബിക്കും മക്കളില്ല എനിക്കിവനെ തന്നൂടെ സാംകുട്ടീന്ന്.. അങ്ങനെ കരഞ്ഞു പറഞ്ഞു അവനെപ്പിടിച്ചു നിർത്തി അവന്റെ സുന്നത്ത്കല്യാണോം നടത്തി സെൽവനെ അൻവർ ആക്കിയതും പോരാ.. ഇപ്പൊ എന്റെ മെക്കിട്ട് കേറുന്നോ..’
‘അന്നേരം ഞാൻ അറിഞ്ഞോ ഇത് ഇത്ര വലിയ പൊല്ലാപ്പാകുമെന്ന്.. ഇപ്പൊ സ്കൂളിലെ രക്ഷിതാക്കളുടെ എല്ലാം വായീന്ന് തന്തക്കുവിളി ഞാൻ കേൾക്കണം.. ഈ സ്കൂളിൽ അവസാന വർഷമാ.. നന്നായി പഠിക്കുന്നത്കൊണ്ടാ ഇതുവരെ അവര് പുറത്താക്കാഞ്ഞത്.. ഇനിയിപ്പോ .. പ്ലസ് ടു വിനുവേറെ സ്കൂള് നോക്കേണ്ടി വരും....അതുമല്ല വല്ല മനുഷ്യക്കോലവുമുണ്ടെങ്കിൽ വേണ്ടുകേലാരുന്നു.. ‘
‘അല്ല.. ഇപ്പൊ എന്താ പ്രശ്നം.. ‘
‘എന്തു പ്രശ്നമാ ഇല്ലാത്തത്.. അതെങ്ങാനാ തള്ള ഒരുത്തി കൊഞ്ചിച്ചു വഷളാക്കി തലേൽ കെട്ടി വച്ചേക്കുവല്ലേ..’
‘അവൻ വഷളൊന്നുമല്ല സാംകുട്ടി...’
‘ആഹാ.. ഇത്താത്ത ഇവിടെയുണ്ടായിരുന്നോ...’
‘ഞാൻ ഊണും കൊണ്ടു വന്നതാ..’
‘ഇപ്പൊ എന്തു പ്രശ്നമാ അവൻ ഉണ്ടാക്കിയെ..’
‘ദാ.. വരുന്നു സൽപ്പുത്രൻ.. അങ്ങോട്ടു തന്നെ ചോദിക്ക്’
നല്ല പൊക്കവും.. അതിനൊത്ത തടിയും ... പൊടിമീശയും... ഒരിക്കലും കത്രിക കണ്ടിട്ടില്ലാത്ത ചുരുണ്ട മുടിയുമായി സുമുഖനായ ഒരു ന്യൂ ജനറേഷൻ ഫ്രീക്കൻ യുവാവ് അങ്ങോട്ടേക്ക് നടന്നടുത്തു..
(തുടരും)
ദീപാ ഷാജൻ

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo