നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രണ്ടാം ഭാവം I ShortStory I Deepa Shajan


 അങ്ങോട്ടു നീങ്ങിക്കിടക്ക് മായെ.. ചൂടെടുത്തിട്ട് വയ്യ.. അതിന്റെ കൂടെ അവളുടെ ഒരു ശരീരത്തിന്റെ ഒടുക്കത്തെ കൊഴുപ്പും അതിന്റെ ചൂടും.. നാശം...'
തണുപ്പത്ത് കെട്ടിയോനെ ഒന്നു കെട്ടിപ്പിടിച്ചു കിടക്കാൻ ചെന്നതായിരുന്നു മായ.. പുറത്തെ ശക്തിയായ കാറ്റിലും മഴയിലും അവളുടെ തേങ്ങൽ ആരും കേട്ടില്ല..
**********
പ്രേമിച്ചു കെട്ടിയതാണ് അവർ.. അവൾ കോളേജിൽ പോകുന്ന വഴിയിൽ കാത്തുനിന്ന സുന്ദരൻ.. അവൻ ഒരു അനാഥനാണെന്ന അറിവാണ് മായയെ അവനിലേക്ക് അടുപ്പിച്ചത്.. അവളുടെ നിർബന്ധത്തിൽ അച്ഛൻ ഒറ്റ മോളുടെ ആഗ്രഹം നടത്തി കൊടുത്തു...സഞ്ജിത്തിന് ഒരു പലചരക്ക് കട ഇട്ടു കൊടുത്തു.. മായ ഗവണ്മെന്റ് സ്കൂളിൽ ടീച്ചറായതിനുശേഷമായിരുന്നു വിവാഹം... രണ്ട് കുട്ടികൾ.. ദിയ.. മിയ.. അവളുടെ സ്കൂളിൽ തന്നെ നാലിലും ആറിലും.. പഠിക്കുന്നു..
രാവിലെ മായയെയും മക്കളെയും സ്കൂളിൽ വിട്ടിട്ട് വീടിനടുത്തുള്ള കട തുറന്നാൽ മതി സഞ്ജിത്തിന്.. മായയുടെ അമിതമായ തടി കാരണം അവളോട് ഈയിടെയായി അകൽച്ചയിലാണ് അവൻ..
മായയ്ക്ക് ഒന്നിനും നേരമില്ല.. രാവിലെ എണീറ്റാൽ തുടങ്ങുന്ന പണി തീരുന്നത് പാതിരാത്രിയിലാണ്.. സഹായത്തിനാരെയും വെക്കുന്നത് സഞ്ജിത്തിനിഷ്ടമല്ല..
ജിമ്മിൽ പോകാൻ നേരമില്ല.. ഭക്ഷണം കുറച്ചാലും തടി കുറയുന്നില്ല.. സഹായത്തിനാളുണ്ടെങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നു..
അതുമല്ല ഒരു പൈസ പോലും സ്വന്തം വീട്ടിൽ കൊടുക്കാൻ അവൻ സമ്മതിക്കാറില്ല.. അവളുടെ ബാങ്കിലുള്ള പണം എന്തെങ്കിലും ആവശ്യത്തിനു അവൻ ചോദിച്ചാൽ എടുക്കും.. അവൾക്ക് എന്തെങ്കിലും വേണമെങ്കിൽ പോലും അവനോട് ചോദിച്ചിട്ടെ പൈസ എടുക്കാൻ പാടുള്ളൂ എന്നാണ് അലിഖിത നിയമം.. ഈയിടെയായി അവൻ ആവശ്യത്തിലധികം പണം ചിലവാക്കുന്നുണ്ടോ എന്ന് അവൾക്ക് സംശയമുണ്ട്..
മെലിഞ്ഞു സുന്ദരികളായ പെണ്കുട്ടികൾ സഞ്ജിത്തിനൊരു ലഹരിയാണ്.. ഒരിക്കൽ അവന്റെ ഫോണിൽ കണ്ട ചാറ്റ് അവളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.. അത് മറ്റൊരു പെണ്ണുമായി അശ്ളീല ചുവയുള്ള ഒരു ചാറ്റ് ആയിരുന്നു.. അതു ചോദിച്ചപ്പോൾ ഒട്ടും കുറ്റബോധമില്ലാതെ നിന്നെ കൊണ്ട് കൊള്ളാഞ്ഞിട്ടല്ലേ എന്നു ചോദിച്ച് അവളുടെ വായടപ്പിച്ചു കളഞ്ഞു..
പിന്നീട് പൈസയുടെ അത്യാവശ്യം വന്നപ്പോളാണ് അവളെ അനുനയിപ്പിച്ചത്.. ഇനി ഒന്നുമുണ്ടാവില്ല എന്ന് അവളുടെ തലയിൽ തൊട്ട് സത്യം ചെയ്തു.. വല്ലപ്പോഴും മാത്രം ലഭിക്കുന്ന പഞ്ചാര വർത്തമാനത്തിലും ലാളനയിലും അവൾ വീണുപോയി.. എന്നും അതാണല്ലോ പതിവ്.. പറയുന്ന പണം അവൾ കൊടുക്കും..
*******
പിറ്റേദിവസം വെളുപ്പിനെ എണീറ്റു സഞ്ജിത്തിനും കുട്ടികൾക്കും അവൾക്കുമുള്ള ടിഫിനും പ്രാതലും തയാറാക്കി.. കുളിയും കഴിഞ്ഞു കുട്ടികളെയും ഒരുക്കി.. ഒന്നിച്ചിരുന്ന് കഴിക്കാൻ തുടങ്ങിയപ്പോ മീൻകാരന്റെ ബെല്ലടി കേട്ടു.. ഓടി ചെന്ന് മീൻ വാങ്ങി ഫ്രിഡ്ജിൽ വച്ചു.. കഴിച്ചു കൊണ്ടിരുന്നപ്പോൾ സഞ്ജിത്തും കുട്ടികളും പോകാൻ ഒരുങ്ങി...
'സഞ്ചുവേട്ടാ നിക്ക് ഞാനും വരുന്നു.. '
'പിന്നെ.... ഇനി നിന്റെ തീറ്റ മഹാമഹം കഴിഞ്ഞിട്ട് വരുമ്പോളേക്കും എന്റെ കട തുറക്കാൻ പറ്റില്ല.. അവിടിരുന്നു വെട്ടി വിഴുങ്ങിയിട്ട് വല്ല ബസ്സിനും പോരെ..'
******
ഉച്ചയൂണ് കഴിഞ്ഞു ഒരു ഫ്രീ പീരിയഡാരുന്നു.. സഞ്ജിത്തിന്റെ പെരുമാറ്റത്തിൽ വിഷമം പൂണ്ടിരിക്കുകയായിരുന്നു മായ.. അപ്പോഴാണ് ഫോൺ ബെല്ലടിച്ചത്.. സഞ്ജിത് ആയിരുന്നു.. ഉച്ചയൂണിന് വല്ല കുറ്റവും കണ്ടു പിടിച്ചു പറയാനാകും എന്നു വിചാരിച്ചു.. എന്തു പറഞ്ഞാലും മിണ്ടാതെയിരുന്നു കേൾക്കുക അതാണല്ലോ ഇപ്പോഴത്തെ ശീലം.. നേരത്തെ എല്ലാത്തിനും എതിർത്തു പറയുമായിരുന്നു.. അതിനു നീക്കുപോക്ക് ന്യായം എന്ന വിശേഷണമാണ് സഞ്ജിത് നൽകിയിരുന്നത്.. ഇപ്പൊ ഒന്നിനോടും ഒരു എതിർപ്പുമില്ല.. കേട്ടുകൊണ്ടിരിക്കുക അത്രേയുള്ളൂ..
എല്ലാം കേൾക്കാൻ മനസ്സുറപ്പിച്ച് അവൾ ഫോണെടുത്തു...
'മുത്തേ... ഏട്ടനോട് പിണക്കമാണോ... അന്നേരത്തെ ദേഷ്യത്തിന് എന്തെങ്കിലും പറഞ്ഞെന്ന് വച്ച് നീ എന്റെ ജീവനല്ലേ.. '
'എത്രയാ ഇടേണ്ടത് പറഞ്ഞോ.. കൂടുതൽ ബുദ്ധിമുട്ടണ്ട'
'നീയെന്നെ അങ്ങനെയാണോ കണ്ടേക്കുന്നത്.. ഞാൻ ആത്മാർഥമായിത്തന്നെയാ നിന്നെ സ്നേഹിക്കുന്നത്... നിന്നോടല്ലാതെ ആരോടാ ഞാൻ ദേഷ്യപെടുന്നത്.. എനിക്ക് വേറെ ആരുണ്ട്.. അച്ഛനും അമ്മയും ഇല്ലാത്ത എനിക്ക് നീയും മക്കളുമല്ലേ എല്ലാം... പോട്ടെ സാരമില്ല.. ഇന്ന് ചോറു പൊതിയിൽ വച്ച മീൻ വറുത്തതില്ലേ.. എന്തു രുചിയാരുന്നു..'
മായയുടെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു.. കുറേനേരം സംസാരിച്ചും കളികൾ പറഞ്ഞും സമയം പോയതറിഞ്ഞില്ല അടുത്ത പീരിയഡിനുള്ള ബെല്ലടിച്ചു..
'സഞ്ചുവേട്ടാ.. ക്ലാസ്സുണ്ട്.. പോട്ടെ.. വൈകിട്ടു കാണാം.. '
'നിക്ക് മോളെ... ഇന്ന് ഞാൻ ഒരുപാട് വിഷമിപ്പിച്ചു.. മോൾ എന്നോട് ക്ഷമിക്ക്.. അതിനു പകരമായി ഇന്നാ..
ഉമ്മ
'
കല്യാണം കഴിഞ്ഞു പത്തു പന്ത്രണ്ടു വർഷമായിട്ടും രണ്ടു കുട്ടികൾ ഉണ്ടായിട്ടും അവൾക്ക് എന്തുകൊണ്ടോ നാണം വന്നു..
'പോ.. സഞ്ചുവേട്ടാ.. ഞാൻ വെക്കുവാ.. '
അന്ന് എല്ലാത്തിനും അവൾക്ക് ഉത്സാഹമായിരുന്നു.. ഒരുപാട് നാളുകൾക്ക് ശേഷം എല്ലാം മറന്ന് അവർ ഒന്നായി.. അവന്റെ മാറിൽ മുഖം ചേർത്തു കിടന്നപ്പോളാണ് അവൻ അവളോട് മുഖവുരയിട്ടത്..
'ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ തെറ്റുധരിക്കുമോ..'
'എന്നോടെന്തെങ്കിലും പറയാൻ ഏട്ടനെന്തിനാ ഇങ്ങനൊക്കെ ചോദിക്കുന്നെ..'
'ആ ഹസ്സനിക്ക പൈസക്ക് വേണ്ടി വന്നിരുന്നു.. കുറച്ചു ചൂടായിട്ടാ സംസാരിച്ചത്.. അടുത്ത കടയിലുള്ളവരൊക്കെ കേട്ട് നാണക്കേടായി..'
'ആ പൈസ നമ്മൾ കഴിഞ്ഞ മാസം കൊടുത്തതല്ലേ..'
അവൾ അത്ഭുതംകൂറി..
'നിനക്കെന്നാ മറവിയാ പെണ്ണേ.. ആ കാശെടുത്തല്ലേ കഴിഞ്ഞ മാസം കടേലെ സാധനം എടുത്തത്.. ഹോ ഇവൾടെയൊരു കാര്യം.. '
അവൻ സ്നേഹത്തോടെ മായയുടെ തലയിൽ തട്ടി.. എന്നിട്ടും അവൾക്ക് ഓർത്തെടുക്കാൻ പറ്റുന്നില്ല.. മറന്നതാവും എന്നു കരുതി അവൾ അവന്റെ നെഞ്ചിൽ പറ്റിച്ചേർന്നു ചോദിച്ചു..
'എത്രയാ ഏട്ടാ ഇനി കൊടുക്കണ്ടേ..'
'അൻപതെങ്കിലും തത്കാലം കൊടുക്കണം.. ബാക്കി പിന്നീടായാലും കുഴപ്പമില്ല.. '
'അയ്യോ .. എന്റെ അക്കൗണ്ടിൽ ഇനി നാൽപ്പതേയുള്ളല്ലോ.. സാരമില്ല.. മഞ്ജു ടീച്ചറോട് പത്ത് ചോദിക്കാം.. രണ്ട് ദിവസത്തിനുള്ളിൽ റെഡി ആക്കാം.. ഏട്ടൻ സമാധാനിക്ക്.. '
അവന്റെ നെഞ്ചിലേക്ക് കുറുകിക്കൂടി അവൾ ഉറങ്ങി.. ഒരു ഗൂഢസ്മിതം അവന്റെ ചുണ്ടിൽ മിന്നിമാഞ്ഞു..
ഒരാഴ്ച്ച വല്യ പ്രശ്നമൊന്നുമില്ലാതെ ഇണപ്രാവുകളെപ്പോലെ അവർ നടന്നു .. വീണ്ടും എല്ലാം പഴയപടി..
നിശ്ചിത ഇടവേളകളിൽ ഈ കലാപരിപാടി നടന്നുകൊണ്ടേയിരുന്നു..
********
അങ്ങനെ ഒരു ദിവസം നാട്ടിൽ അച്ഛന്റെ പിറന്നാളിന് മായയും കുട്ടികളും പോകാൻ ഒരുങ്ങി.. ഓണം അവധിയായതുകൊണ്ട് സ്കൂൾ അടക്കുന്ന അന്ന് തന്നെ പോകാനായിരുന്നു പ്ലാൻ. സ്കൂളിൽ വന്ന് അവരെ കൂട്ടിക്കൊണ്ടുപോകാൻ അവളുടെ അച്ഛൻ വരും.. രണ്ടു ദിവസം കഴിഞ്ഞാണല്ലോ പിറന്നാൾ പിറ്റേ ദിവസം സഞ്ജു എത്തിയാൽ മതി.. അങ്ങനെ തീരുമാനിച്ചു..
പോകുന്നതിനു രണ്ടു ദിവസം മുന്നേ മുതൽ സഞ്ജിത്തിന്റെ സ്നേഹപ്രകടനങ്ങളും അവരെ രണ്ടു ദിവസം കാണാതിരിക്കുന്നതിനുള്ള ചങ്കിടിപ്പും അറിയിച്ചു തുടങ്ങി... ആ സ്നേഹം താങ്ങാനാകാതെ കുട്ടികളെ അച്ഛന്റെ കൂടെ വീട്ടിൽ വിട്ടിട്ട്.. അവൾ സഞ്ജുവിന്റെ ഒപ്പം പോകാൻ തീരുമാനിച്ചു.. അവനെ അറിയിക്കാതെ... ഒരു സർപ്രൈസ് ആയിക്കോട്ടെ..
തിരിച്ചു വന്നപ്പോൾ കട പൂട്ടികിടക്കുന്നു.. സഞ്ജു വിഷമിച്ചു വീട്ടിൽ പോയിക്കാണും എന്നു കരുതി.. വിഷമം വരുമ്പോൾ അവൻ അൽപ്പം മദ്യപിക്കുമെന്ന് അവൾക്കറിയാം... വേറെ ദുശീലം ഒന്നും ഇല്ലാത്തതുകൊണ്ട് അത് അവൾ അറിഞ്ഞോണ്ടുതന്നെ കണ്ണടച്ചു കൊടുക്കും..
വീട്ടിൽ ചെന്നപ്പോൾ മുൻവാതിൽ പൂട്ടി കിടക്കുകയായിരുന്നു.. അടുക്കള വശത്തേക്ക് നടന്നപ്പോളാണ് അവരുടെ മുറിയിൽ അടക്കിപ്പിടിച്ച സംസാരം ശ്രദ്ധിച്ചത്..
'സഞ്ജു.. കഴിഞ്ഞ പ്രാവശ്യം തന്ന സ്വർണ്ണ കൊലുസ്സിനു പൊലിപ്പില്ല കേട്ടോ... '
' എന്റെ മുത്തേ.. ആ പിശാശ്ശിന്റെ കയ്യീന്ന് പൈസ അടിച്ചു മാറ്റാൻ ഞാൻ പെടുന്ന പാട്... നട്ടാൽ കിളുക്കാത്ത നുണ പറയുന്നത് പോട്ടെ.. ആ താടകയെ രാത്രിയിൽ സഹിക്കണം.. '
'എന്നാൽ പിന്നെ അവളെ ഒഴിവാക്കാൻ ഞാൻ എത്ര നാളായി പറയുന്നു.. ഞാൻ അങ്ങേരെ ഉപേക്ഷിച്ചു കാത്തിരിക്കാൻ തുടങ്ങിയിട്ട് എത്ര നാളായി.. '
'എന്റെ മോളെ പൊന്മുട്ട ഇടുന്ന താറാവിനെ ഒറ്റയടിക്ക് കൊല്ലാൻ പറ്റുമോ.. നമുക്കിങ്ങനൊക്കെ പോകാം.. ഇടക്കിടെ അവളെ ഒന്നു പൊക്കി വിട്ടാൽ അവളുടെ പൈസ മുഴുവൻ നിന്റെ അക്കൗണ്ടിൽ എത്തും..'
'നിന്റെയോ... നമ്മുടെ എന്നു പറ സഞ്ജു... വെറുതെ പോലും നമ്മളെ രണ്ടായി പറയുന്നത് എനിക്ക് സഹിക്കില്ല.. നമുക്ക് ഏട്ടന്റെ കട മതിയല്ലോ ജീവിക്കാൻ..'
'അതും അവളുടെ തന്തപ്പടി തന്നതല്ലേ... അതീന്ന് വല്യ വരുമാനം ഒന്നുമില്ല.. പിന്നെ അത് തുറക്കുന്നത് തന്നെ വല്ലപ്പോഴുമല്ലേ.. മുത്തിന്റെ അടുത്തേക്ക് വരാൻ അതു മിക്കപ്പോഴും അടച്ചിടുവാ.. ആ വീപ്പക്കുറ്റിക്ക് നേരമില്ലാത്തതും.. ആ കടയുടെ പരിസരത്തു വന്ന് ആരോടും ഇടപെടാത്തതും നമ്മുടെ ഭാഗ്യം.. ഞാൻ തന്നെയാ അതൊക്കെ വിലക്കിയത്.. അതുകൊണ്ട് രക്ഷപെട്ടു.. '
പാതി തുറന്ന ജനൽ പാളി അവൾ ശബ്ദമുണ്ടാക്കാതെ തുറന്നു... അതിന്റെ കുറ്റി പോയത് പല പ്രാവശ്യം നന്നാക്കാൻ പറഞ്ഞതാണ്... മറന്നുപോയത് എത്ര നന്നായി.. കർട്ടൻ പതിയെ മാറ്റിയപ്പോൾ കണ്ട രംഗം അവളുടെ ഉള്ളുലക്കുന്നതായിരുന്നു.. വീഴാതിരിക്കാൻ അവൾ ജനൽ പാളിയിൽ മുറുകെപ്പിടിച്ചു.. ഒച്ച കേട്ട് സഞ്ജുവും കാമുകിയും നോക്കി.. പെട്ടെന്ന് പുതപ്പുകൊണ്ട് നാണം മറച്ചു രണ്ടുപേരും..
കാറ്റുപോലെ വന്ന് മുൻവാതിലിൽ മായ ശക്തിയായി തട്ടി.. അൽപ സമയത്തിനു ശേഷം കതകു തുറക്കപ്പെട്ടു.. കുനിഞ്ഞ മുഖത്തോടെ സഞ്ജു പ്രത്യക്ഷപ്പെട്ടു.. പെട്ടെന്ന് അവരെ നോക്കാതെ അവന്റെ മെലിഞ്ഞു സുന്ദരിയായ കാമുകി ബാഗ് എടുത്തു പുറത്തേക്ക് പോയി..
വാക്ക് തർക്കങ്ങൾ ഒരുപാട് നടന്നു.. അവസാനം അവളുടെ അച്ഛൻ കൊടുത്ത സ്വന്തം വീട്ടിൽ നിന്ന് സഞ്ജിത്തിനെ മായ നിർദാക്ഷണ്യം ഇറക്കി വിട്ടു.. മുറപോലെ ഡൈവോഴ്സ് നടന്നു.. സഞ്ജിത് അവന്റെ കാമുകിയുടെ കൂടെ പോയി..
******
കുറെ വിഷമിച്ചെങ്കിലും മായ ഇപ്പോൾ സന്തോഷവതിയാണ്.. അച്ഛനും അമ്മയും അവളോടൊപ്പം താമസമാക്കി.. അച്ഛൻ കട തുറന്നു പ്രവർത്തിപ്പിക്കാൻ തുടങ്ങി..
ഇഷ്ടം പോലെ സമയം.. വർക്കൗട്ട് ചെയ്തും.. പല ആഹാര രീതികൾ പരീക്ഷിച്ചും.. മായ കുടുംബത്തിന് വേണ്ടി കളഞ്ഞ അവളുടെ ആരോഗ്യവും സൗന്ദര്യവും തിരികെ നേടി..
ഒരു ദിവസം കോളിങ് ബില്ലിന്റെ ഒച്ച കേട്ടു.. മായയും അമ്മയും അടുക്കളയിലായിരുന്നു.. അച്ഛൻ കതകുതുറന്നു.. പരിചിതമായ ശബ്ദം കേട്ടു.. അതോടൊപ്പം അച്ഛൻ അവളെ വിളിച്ചു..
'സഞ്ചുവേട്ടൻ..'
അവൾ കാലങ്ങളായി ആഗ്രഹിച്ചിരുന്നു ഈ കൂടിക്കാഴ്ച.. അയാൾ മക്കളോട് വിശേഷങ്ങൾ ചോദിക്കുകയും
ഉമ്മ
വെക്കുകയും ചെയ്യുകയായിരുന്നു..
'മായേ'
അയാളിൽ നിന്നും ഒരു തേങ്ങൽ പുറത്തു വന്നു.. അച്ഛനും അമ്മയും കുട്ടികളെക്കൂട്ടി അകത്തേക്ക് പോയി..
'നീയാകെ മാറി.. ഞാൻ ആഗ്രഹിച്ചതുപോലെ മെലിഞ്ഞു സുന്ദരിയായി.. നീ എനിക്ക് വേണ്ടിയാണ് മാറിയതെന്ന് എനിക്കറിയാം.. അവൾ.. ആ മൂധേവി എന്റെ കയ്യിൽ നിന്നും വരുമാനം നിലച്ചപ്പോൾ എന്നെ ചണ്ടി പോലെ വലിച്ചെറിഞ്ഞു.. ഇപ്പൊ വേറൊരുത്തന്റെ കൂടെയാ.. എന്റെ പൊന്ന് എനിക്ക് വേണ്ടി കാത്തിരിക്കുമെന്ന് എനിക്ക് അറിയാമാരുന്നു.. ഈ ഏട്ടന്റെ നെഞ്ചിലെ ചൂടില്ലാതെ നീയെങ്ങനെ ഉറങ്ങും.. അല്ലെ'
മായയുടെ കണ്ണിൽ നിന്നും നീർത്തിളക്കം കവിളിലൂടെ ഭൂമിയിലേക്ക് ഉരുണ്ടു വീണു..
സഞ്ജു അവളുടെ അടുത്തേക്ക് വന്നു... അവളെ നെഞ്ചോട് ചേർത്തു..
പെട്ടെന്ന് സഞ്ജു ഭിത്തിയിൽ ചെന്ന് ഇടിച്ചു നിന്നു.. സർവ ശക്തിയും എടുത്ത് തള്ളുകയായിരുന്നു മായ.. അവളുടെ മുഖവും കണ്ണുകളും ദേഷ്യം കൊണ്ടു ചുവന്നു..
'താൻ വിഷമിക്കണ്ടെടോ.. അവൾ ഒരു പുഴുത്ത പട്ടിയെപ്പോലെ തന്റെ അടുത്തേക്ക് തിരിച്ചു വരും.. താൻ ഇപ്പൊ വന്നതുപോലെ.. അപ്പൊ താൻ എന്തു ചെയ്യണമെന്ന് അറിയാമോ.. ഭഗവാനെ മനസ്സിൽ ധ്യാനിച്ച്.. ധൈര്യം സംഭരിച്ച് ... എല്ലാ ശക്തിയും ഈ വലത്തുകയ്യിൽ ആവാഹിച്ച്... സോറി താൻ ഇടം കയ്യനാണല്ലോ.. താൻ ഇടതു കൈയിൽ ആവാഹിച്ചോ.. എന്നിട്ട് ഒരു നിമിഷം കണ്ണടച്ച്.. സർവശക്തിയും എടുത്ത് കരണക്കുറ്റി നോക്കി ഒറ്റ ഒരടി കൊടുക്കണം ദാ ഇതുപോലെ.. '
സഞ്ജിത്തിന്റെ കണ്ണിൽ നിന്നും പൊന്നും വെള്ളിയും എല്ലാ കളറിലുമുള്ള ഈച്ചകൾ വട്ടമിട്ടു പറന്നു.. കണ്ണു തുറന്നപ്പോൾ മായ മുന്നിലില്ല പകരം അവളുടെ അച്ഛൻ... അവൻ ഉറക്കെ അലറി..
'ഡീ... നീയെന്നെ...'
'മോനെ.. അലറണ്ട.. ഇനി അവളുടെ കയ്യീന്ന് മേടിക്കണ്ട... അവൾക്ക് സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിയുണ്ട്.. സ്വന്തമെന്നു പറയാൻ ഞങ്ങളും മക്കളുമുണ്ട്.. ഇനിയൊരു കൂട്ടു വേണം എന്ന് തോന്നിയാൽ അതു കണ്ടുപിടിക്കാൻ ഉള്ള വകതിരിവും നീ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട് .. അതല്ല ജീവിതകാലം മുഴുവൻ ഒരു ജീവിതപങ്കാളിയില്ലാതെ ജീവിക്കാനാണെങ്കിൽ മരണം വരെ ഞങ്ങൾ കൂടെയുണ്ട്.. അതുകൊണ്ട് എക്‌സ് മരുമോൻ ചെല്ല്..'
ആ വാതിൽ അയാൾക്കുമുന്നിൽ എന്നെന്നേക്കുമായി കൊട്ടിയടക്കപ്പെട്ടു.. അടുത്ത മെലിഞ്ഞ സുന്ദരിയെത്തേടി അയാൾ എങ്ങോട്ടെന്നില്ലാതെ നടന്നു..
*********
ദീപാ ഷാജൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot