നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഉത്ഘാടനം I ചെറുകഥ I Rajeev R Panicker


"ഹലോ സുകുമാരൻനായർ സാറല്ലേ"
"അതേ പറയൂ"
"സാറേ ഞാൻ സംഗമം ആർട്‌സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബിന്റെ പ്രസിഡന്റ് 
'ശാർങ്ങധരൻ' ആണ് .ഞങ്ങളുടെ ഈ വർഷത്തെ വാർഷികത്തിന് സാറിനെയാണ് ഉത്ഘാടകനായി നിശ്ചയിച്ചിരിക്കുന്നത്. സാറിന്റെ സമ്മതം അറിയാം എന്നു കരുതിയാണ് വിളിച്ചത്.കോവിഡ് കാലമായതുകൊണ്ടാണ് വീട്ടിലേക്കു വരാതിരുന്നത്"
"എവിടെയാണ് ക്ലബ്ബ്.എന്നാണ് ഉത്ഘാടനം" ഞാൻ ആകാംഷയോടെ തിരക്കി.
"കളമശ്ശേരിയിലാ ക്ലബ്ബ്. വരുന്ന ഞായറാഴ്ച പതിനൊന്നു മണിക്കാ ഉൽഘാടനം"
"കോവിഡ് കാലമല്ലേ.
ഫംക്ഷനുകൾ ഒന്നും സർക്കാർ അനുവദിക്കുകയില്ലല്ലോ"
"ഞങ്ങൾ വളരെ നല്ല രീതിയിൽ നടന്നു പോകുന്ന ഒരു പ്രസ്ഥാനമാണ്.അതുകൊണ്ടു ചടങ്ങു മുടക്കാൻ പറ്റില്ല.ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് മെംബെർസും സാറും മാത്രമേ ഉണ്ടാവുകയുള്ളൂ.പരിപാടി ലൈവായി മെംബേഴ്സിന്റെ വീട്ടിൽ കാണിക്കും"
"അങ്ങിനെയാണെങ്കിൽ എനിക്ക് വിരോധമില്ല.യാത്രയൊക്കെ എങ്ങിനെയാ
ഞങ്ങൾ 10 മണിക്ക് കാറു വിടാം. സാറ് റെഡിയായി ഇരുന്നോ."
"ഓക്കെ. ഞാൻ റെഡിയായി നിൽക്കാം.ഇനി ഞാൻ അങ്ങോട്ടു വിളിക്കേണ്ടല്ലോ"
"വേണ്ട സാറേ ഞങ്ങൾ എത്തിയേക്കാം. അടുത്ത ഞായർ രാവിലെ പത്തുമണി.മറക്കേണ്ട"

എനിക്ക് എന്നോട് തന്നെ ഒരു മതിപ്പു തോന്നി.നാലഞ്ചു കഥകൾ പ്രസിദ്ധീകരിച്ച പ്പോഴേക്കും ഉത്ഘാടനത്തിനൊക്കെ  ആളുകൾ വിളിച്ചു തുടങ്ങി.ഞാനൊരു സംഭവം ആയതു പോലെ.
"ആരായിരുന്നു ഫോണിൽ" എന്റെ സന്തോഷം കണ്ടു ഞാൻ 'വസു' എന്നു വിളിക്കുന്ന എന്റെ ഭാര്യ വസുമതി ആകാംഷയോടെ ചോദിച്ചു.
"നിനക്കല്ലേ എന്നെ വിലയില്ലാതുള്ളു
ഞാൻ ആരാണെന്നാ നിന്റെ വിചാരം.
ദി ഗ്രെറ്റ് റൈറ്റർ സുകുമാരൻ നായർ.
സംഗമം ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഉത്ഘാടനത്തിനു ക്ഷണിച്ചതാ. അടുത്ത ഞായറാഴ്ച.
ഞാനൊന്നു കലക്കും മോളെ"

"അതൊക്കെ ശരി .കഥാകൃത്ത് എന്തിട്ടുകൊണ്ടു പോകാനാ ഉദ്ദേശിച്ചിരിക്കുന്നത്"
"ഷർട്ടും പാന്റും'
"അയ്യേ കഥാകാരൻ എന്നൊക്കെ പറയുമ്പോൾ മുണ്ടും ജുബ്ബയും ധരിക്കണം.തോളിൽ സഞ്ചിയും വേണം. എന്നാലേ വിലയുണ്ടാവൂ"
"അവൾ പൊട്ടിയാണെങ്കിലും പറഞ്ഞതിൽ കാര്യമുണ്ടെന്നു തോന്നി.
പക്ഷെ നല്ല മുണ്ടുമില്ല ജുബ്ബ ഇന്നുവരെ വാങ്ങിച്ചിട്ടുമില്ല.
എന്തായാലും പുതിയൊരു തുടക്കമല്ലേ.പുതിയത് വാങ്ങാം.പക്ഷെ മാസാവസാനമായതിനാൽ പോക്കറ്റ് കാലിയാണ്.ഉറ്റ സ്നേഹിതനോട് കാര്യം പറഞ്ഞവഴി അവൻ നാലായിരം രൂപ കടം തന്നു.അവനും അഭിമാനിക്കാവുന്ന കാര്യമാണല്ലോ സുഹൃത്തു പ്രശസ്തനാകുന്നത്. ഭാര്യയേയും കൂട്ടി പിറ്റേന്ന് തന്നെ നേരെ നഗരത്തിലെ ടെക്സ്റ്റൈൽ ഷോപ്പിൽ പോയി. അവിടെ ഉള്ളതിൽ തരക്കേടില്ലാത്തത്
നോക്കി മുണ്ടും ജുബ്ബയുമെടുത്തു.ഒരു തോൾ സഞ്ചിയും വാങ്ങി.ജുബ്ബക്കു ചേരുന്ന മാസ്ക്കും ചെരുപ്പും വാങ്ങി.നാലായിരം രൂപയും പൊടിപൊടിച്ചു.
പിന്നെ ഞായറാഴ്ച യാവാനുള്ള കാത്തി രുപ്പിലായിരുന്നു.
ദിവസങ്ങൾക്കു നീളം കൂടുതൽ ആണെന്ന് തോന്നി.അതിനിടയിൽ ബ്യുട്ടി പാർലറിൽ പോയി മുടിയും താടിയുമൊക്കെ സ്റ്റൈലാക്കി.
ഒടുവിൽ ആ സുദിനമെത്തി.
രാവിലെ കുളിച്ച് 'വസു'വിനോടൊപ്പം അമ്പലത്തിൽ പോയി.പോകുന്ന വഴിക്ക് 'വസു' ഒന്നു രണ്ടു പേരോട് പൊങ്ങച്ചവും തട്ടിവിട്ടു
"ചേട്ടന് ഇന്നൊരു ഉത്ഘാടനമുള്ളതാ"
അതുകേട്ട് അവളെ ശാസിച്ചെങ്കിലും ഉള്ളിൽ കുളിരു കോരി.
ഒൻപതു മണിയായപ്പോഴേക്കും റെഡിയായി റോഡിലേക്കും നോക്കി നില്പായി.ഇരിക്കാൻ തോന്നിയില്ല.മുണ്ടും ജുബ്ബയും ചുളിയരുതല്ലോ.

പത്തുമണിയായി പത്തേകാലായി.
ഒടുവിൽ പതിനൊന്നു മണിയായി
കാറുമില്ല ഓട്ടോയുമില്ല.ഇനി കോവിഡ് മൂലം പരിപാടിയെങ്ങാനും മാറ്റിയോ
അങ്ങിനെയാണെങ്കിൽ  അവർ അറിയിക്കേണ്ടതല്ലേ.
പ്രസിഡന്റിന്റെ
നമ്പർ സേവ് ചെയ്തിരുന്നില്ല.കഴിഞ്ഞ ചൊവ്വാഴ്ചയാണെന്നു തോന്നുന്നു അയാൾ വിളിച്ചത്.
ഒരുവിധത്തിൽ ഫോണിൽ തപ്പി നമ്പർ കണ്ടെടുത്തു വിളിച്ചു

"സംഗമം ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ്  ശാർങ്ങധരൻ അല്ലെ"
"അതെ ആരാണ്"
"ഞാൻ സുകുമാരൻ നായരാണ്.
ക്ലബിന്റെ
ഉൽഘാടനം ഇന്നല്ലേ.
അതേ നായർ സർ ഇവിടെ യുണ്ടല്ലോ.ഉത്ഘാടനം നടന്നുകൊണ്ടിരിക്കുകയാണ്"
നിങ്ങളെന്താ ഈ പറയുന്നത്.എന്നെ യല്ലേ നിങ്ങൾ ഉത്ഘാടനത്തിന് വിളിച്ചിരുന്നത്. എന്നിട്ടിപ്പൊ ഏതു നായരാണ്
ഉത്ഘാടനം ചെയ്യുന്നത്"
"ആ നിങ്ങളാണോ എന്റെ പൊന്നു മാഷേ അന്ന് വിളിച്ചപ്പോൾ ഒരബദ്ധം പറ്റിയതാ.പ്രശസ്ത നിരൂപകൻ സുകുമാരൻ നായര് 
സാറിനെയാണ് വിളിച്ചത്.ഫേസ് ബുക്കിൽ നിന്നും നമ്പർ എടുത്തപ്പോൾ മാഷിന്റെ നമ്പറാ കിട്ടിയത്. മാറിപ്പോയതാ.പിറ്റേന്നാ തെറ്റു മനസ്സിലായതു. അപ്പൊ തന്നെ നായർ സാറിനെ കിട്ടി.
മാഷിനോട് ഈ വിവരം പറയാൻ ഞാൻ സെക്രട്ടറിയേ എൽപ്പിച്ചിരുന്നു.അയാൾ മറന്നു കാണും
എന്തായാലും മാഷിനു ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ.സോറി"
അയാൾ ഫോൺ കട്ട് ചെയ്തു.
ഉറങ്ങി കിടന്നവനെ വിളിച്ച് 
അത്താഴമില്ല 
എന്നു പറയുന്ന 
അവസ്‌ഥയിലായി ഞാൻ.
ജുബ്ബയിലും മുണ്ടിലും ചെളി പറ്റുമെന്നോർക്കാതെ ഞാൻ മഴ വെള്ളം വീണ് ചെളി പുരണ്ട ചവിട്ടുപടിയിലേക്കിരുന്നു.
             ശുഭം
Written by Rajeev R Panicker

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot