നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സൈക്കോപാത്ത് I Short Story I Bindu Pushpan


 അന്നും.. മമ്മ എന്നോടൊന്നും മിണ്ടാതെ, കാറെടുത്ത് എങ്ങോട്ടോ ഓടിച്ചു പോയി. എൻെറ മനസ്സില് ആധിയേറി. രണ്ടുമൂന്ന് മാസമായി പെട്ടെന്നുള്ള പ്രേരണയാൽ വണ്ടിയെടുത്ത് പോകുന്നതൊരു പതിവായിരിക്കുന്നു. ആരെ കാണാനാണെന്നോ, എങ്ങോട്ടാണെന്നോ, യാതൊരു ഊഹവുമില്ല. എപ്പോൾ വരുമെന്നുപോലും നിശ്ചയമില്ല. പപ്പയാണെങ്കിൽ ദുബൈയിലും.
നാല്പത്തിരണ്ട് വയസ്സുണ്ടെങ്കിലും മമ്മ കാണാനിപ്പോഴും ചെറുപ്പമാണ്. പതിനാല് വയസ്സുള്ളൊരു മകനുണ്ടെന്ന് കണ്ടാലാരും പറയില്ല. മെലിഞ്ഞ ശരീരഘടനയ്ക്ക് യോജിക്കുന്ന ജീൻസും കുർത്തിയുമേ ധരിക്കാറുള്ളൂ.. നടക്കുമ്പോൾ തോളൊപ്പം സ്ട്രെയിറ്റ് ചെയ്തിട്ട കറുത്തമുടി അലകളായി ഇളകുന്നത് കാണാനെന്തൊരു ചന്തമാണ്. കൂട്ടുകാരൊക്കെ പറയും ‘അഭീ.. നീയെന്തൊരു ഭാഗ്യവാനാണ്.. അപാര ഫിഗറാണ് നിൻെറ മമ്മയ്ക്കെന്ന്’. അതുകേൾക്കുമ്പോൾ തനിക്കഭിമാനം തോന്നും. ഇത്ര സുന്ദരിയും, വിദ്യാസമ്പന്നയും, ബോൾഡുമായൊരു മമ്മ വേറാർക്കുണ്ട്..? ആരിലും ഒരു കുറവ് ദൈവം വരുത്തുമെന്ന് കേട്ടിട്ടുണ്ട്. പക്ഷേ, തൻെറ മമ്മ കംപ്ലീറ്റിലി പെർഫെക്റ്റാണ്! സ്കൂളിൽ തന്നെ ഡ്രോപ്പ് ചെയ്യാനെത്തുമ്പോള് കൂട്ടുകാരൊക്കെ മിഴിയിമയനക്കാതെ മമ്മയെ നോക്കുന്നത് കാണുമ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നും.
പെട്ടെന്ന്, ഫോണില് ശ്രീആന്റിയുടെ മുഖം തെളിഞ്ഞു
“അഭിമോനേ.. എന്തുണ്ട് വിശേഷം?”
“അമ്മയില്ലേ..?? അവളെ വിളിച്ചിട്ട് ഫോണെടുക്കുന്നില്ലല്ലോ?”
“ഇല്ലാന്റീ.. മമ്മയെവിടെയോ പോയേക്കുവാണ്..”
“മോനോടൊന്നും പറഞ്ഞില്ലേ..??”
“ഇല്ലാന്റീ..”
ആന്റിയുടെ സ്വരത്തിൽ വല്ലാത്തൊരു പരിഭ്രമം. മമ്മയുടെ ബെസ്റ്റ് ഫ്രണ്ടാണ് ശ്രീആന്റി. ഇപ്പോൾ പൂനെയിലാണ് താമസം. മമ്മേടെ പഴയ സ്കൂൾ കൂട്ടുകാരെല്ലാം വാട്ട്സ്ആപ്പ് ഗ്രൂപ്പിലുണ്ട്. കോളേജ് ഗ്രൂപ്പ് വേറെയുണ്ടെങ്കിലും അതിലൊന്നും മമ്മയ്ക്കത്ര താൽപര്യമില്ല. ഇവരാണ് യഥാർത്ഥ കൂട്ടുകാരെന്ന് പറയും. കളിയും, ചിരിയും, തമാശയുമൊക്കെയായി മമ്മയെന്നും അവർക്കൊപ്പം ഇരിക്കുന്നത് കാണാം. ചിലപ്പോൾ അർദ്ധരാത്രി കഴിയുംവരെ. എന്നോട് ഡിന്നറ് കഴിച്ചിട്ടു പോയിക്കിടന്ന് ഉറങ്ങിക്കൊള്ളാൻ പറയും. കോവിഡ് കാലമായതിനാൽ ഓൺലൈൻ ക്ലാസ്സുകൾക്കായി സ്വന്തമായൊരു ഫോണും എനിക്ക് കിട്ടിയിരുന്നു. രാത്രി ഞാൻ പപ്പയുമായി ഫോണില് സംസാരിച്ചശേഷം നിർത്തിവെച്ച പബ്ജി ഗെയിം പുന:രാരംഭിക്കും. മമ്മ അന്നേരം വാട്സാപ്പില് ബിസ്സിയായിരിക്കും.
“മോൻ ഊണു കഴിച്ചോ..?”
“ഇല്ലാന്റീ..”
“ഇന്നലത്തെ ഫ്രൈഡ്റെസ് ഒണ്ട്. ചൂടാക്കി വെച്ചിട്ടാ മമ്മ പോയത്”
“മോനെന്നാ പോയി കഴിച്ചോ, സമയം രണ്ടുമണി കഴിഞ്ഞല്ലോ..?? ഞാൻ വിളിച്ചെന്നവളോട് പറയണ്ടാട്ടോ..”
“ഓക്കേ.. ആന്റീ..”
“ബൈ.. മോനൂ..”
‘ആന്റീയെന്തിനാ..വിളിച്ചത്? മമ്മയോട് പറയരുതെന്നും പറഞ്ഞത്?’ മമ്മയെ കിട്ടാതെ വരുമ്പോൾ ആന്റീ സാധാരണ എന്നെയാണ് വിളിക്കാറ്.
ചിന്തകളോരോന്നായി എൻെറ മനസ്സിനെ മഥിക്കാന് തുടങ്ങി. ഈയിടെയായി മമ്മയെന്നെ ഒത്തിരി അവോയ്ഡ് ചെയ്യുന്നു.. കുറച്ചു ദിവസം മുന്നെ, എന്തോ ആവശ്യത്തിന്, മമ്മേടെ മുറീല് ചെന്നപ്പോ കണ്ടകാഴ്ച്ച!! അമ്പരപ്പിക്കുന്നതായിരുന്നു.
‘മമ്മ.. കുളിക്കുവാണേല് ഡോറൊന്ന് അടച്ചൂടെ..’ എന്ന് ചോദിച്ചതിന് കാട്ടിക്കൂട്ടിയ ബഹളം ചില്ലറയൊന്നുമല്ല. 'അതിനിപ്പം ഇവിടാരു വരാനാ.. നീയല്ലേയുള്ളൂ...' എന്നുമുതലാ എൻെറ മമ്മ കാര്യങ്ങളിത്ര നിസാരവൽക്കരിച്ചു കാണാന് തുടങ്ങീത്? എനിക്കതിശയം തോന്നി. അതിനെച്ചൊല്ലിയുണ്ടായ വഴക്കില് രാത്രി മൊത്തം എന്നെ വാഷ്റൂമില് അടച്ചിട്ടു.
"എന്നെ ചോദ്യം ചെയ്യാന് നീയാര്..?? റോയിച്ചായാൻ പോലും എന്നെയിതുവരെ ചോദ്യം ചെയ്തിട്ടില്ല. പിന്നല്ലേ നീ..”
മമ്മ ആക്രോശിക്കുകയായിരുന്നു. ഞാൻ ഭയന്ന് വിറച്ചുപോയി.
"ഞാൻ.. എനിക്കിഷ്ടമുള്ളതൊക്കെ ചെയ്യും. ചോദ്യം ചെയ്യാന് വന്നാലുണ്ടല്ലോ..’ മമ്മ നിന്ന് ഉറഞ്ഞുതുള്ളി.
പിറ്റേന്ന് രാവിലെ ചെയ്ത തെറ്റിനൊക്കെ സോറി പറഞ്ഞു മമ്മയെന്നെ കെട്ടിപിടിച്ചു ഒരുപാട് കരഞ്ഞു. അതുകാരണം പപ്പയോടൊന്നും പറഞ്ഞില്ല. ഞങ്ങളുടെ വീടിനടുത്ത് തന്നെ വല്ല്യപപ്പേടെ വീടുണ്ട്. പക്ഷേ, മമ്മയ്ക്ക് അവരെ പഥ്യമല്ല. അവിടെ പോകാനും വിലക്കുണ്ട്. ചിന്തകളെങ്ങും എത്താത്തതിനാൽ ഫ്രൈഡ്റെസും കഴിച്ചിട്ട് ഞാൻ കിടന്നുറങ്ങി.
ഇടിവെട്ടുന്നത് പോലെത്തെ ശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്. മുൻവശത്തെ ഡോർ അടഞ്ഞതാണ്. എൻെറ മുറിയിലെ ലെറ്റ് തെളിഞ്ഞു.
“പുറത്തെന്താഡാ ലൈറ്റിടാഞ്ഞത്? നിന്നോടൊരു കാര്യം എത്ര വട്ടം പറയണം..?”
കൈയുർത്തികൊണ്ട് ഈറ്റപ്പുലിയെപ്പോലെ മമ്മ എനിക്കടുത്തേക്ക് പാഞ്ഞു വന്നു.
കാണുന്നത് സ്വപ്നമാണോ, മിഥ്യയാണോ എന്നറിയാതെ ഞാൻ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് കണ്ണുതിരുമ്മി പകച്ചു നോക്കി. അന്നേരം ഡ്രോയിങ്റൂമിൻെറ ചുമരിലിരുന്ന കിളി പുറത്തിറങ്ങി എട്ടുതവണ ചിലച്ചു. എന്നെയും കൂടെ കൂട്ടാത്തതിൻെറ അമർഷം ഞാനറിയാതെ എൻെറ ചലനങ്ങളിലും പ്രകടമായി. അത് മമ്മയെ കൂടുതൽ രോഷാകുലയാക്കി.
പെട്ടെന്ന്, മമ്മയ്ക്കൊരു കോള് വന്നു. മറുതലയ്ക്കൽ ജികെ അങ്കിളിൻെറ കോട്ടുംസൂട്ടുമിട്ട മുഖം സ്ക്രീനില് തെളിഞ്ഞു. ഫോണുമായി മമ്മ കൊടുംങ്കാറ്റുപോലെ മുറിക്ക് പുറത്തേയ്ക്കിറങ്ങി പോയി.
“ഞാനെത്തിയെടാ .. ഞാൻ നിന്നെ പിന്നെ വിളിക്കാം ..”
ആ മൃദുസ്വരം എന്നെയാണ് കൂടുതൽ സന്തോഷിപ്പിച്ചത്. കൃത്യസമയത്ത് അങ്കിളിൻെറ ഫോൺ വന്നില്ലായിരുന്നെങ്കിൽ അടികൊണ്ട് ഞാൻ പുളഞ്ഞേനേ.. നാളെ അങ്കിളിനെ വിളിച്ചൊരു താങ്ക്സ് പറേണം..
ജികെ അങ്കിളും, മമ്മയും, ഇന്ദുവാന്റിയും, ശ്രീആന്റിയുമൊക്കെ ക്ലോസ് ഫ്രണ്ട്സാണ്. അന്ന്, സ്കൂൾ കാലഘട്ടത്തില് മമ്മയ്ക്ക് ബോയിസ്സുമായ് യാതൊരു അടുപ്പവും ഇല്ലായിരുന്നു. ഇപ്പോളാ എല്ലാരുമായി ഫ്രണ്ടലിയായത്. അങ്കിളിന് കാനഡയിലാണ് ജോലി. ലീവിന് വന്നതാ. ഒരുദിവസം അങ്കിൾ രശ്മിയാന്റിയെയും നീനുമോളെയും കൂട്ടി ഇവിടെയും വന്നിരുന്നു. ഡിന്നറും കഴിഞ്ഞിട്ടാ അവര് പോയത്. അന്ന് മമ്മ കിച്ചണില് കയറി എന്തൊക്കെയാ വെച്ചുണ്ടാക്കീത്..! എന്നിട്ടതെല്ലാം ഫോട്ടോയെടുത്ത് ഗ്രൂപ്പിലിട്ടു. മമ്മയും അങ്കിളും കൂടെ ഏതെല്ലാം പോസ്സുകളിൽ നിന്നാ ഫോട്ടോയെടുത്തത്. പെട്ടെന്ന് രശ്മിയാന്റിയുടെ മുഖം കറുത്തവാവ് പോലെ ഇരുളുന്നതും കണ്ടു.
എന്നെ കൂട്ടാതെ ഇതെവിടെയാ എന്നുമെന്നും പോകുന്നതെന്ന് ചോദിക്കണം. കോറോണ കാരണം പുറത്തിറങ്ങിയിട്ട് നാളൊത്തിരിയായി. എന്നെയും കൂടെ കൂട്ടിയാലെന്താ മമ്മയ്ക്ക്..? അവസരം വരട്ടെ.. മൂഡ് നോക്കി ഒക്കെ ചോദിക്കണം.‘മോനോടിപ്പോ, മമ്മയ്ക്കൊരു സ്നേഹോമില്ല..!’ ഞാനറിയാതെ രണ്ടുമൂന്ന് നീർമുത്തുകൾ നിലത്തേയ്ക്ക് വീണു ചിന്നിച്ചിതറി.
ജനലിന് പുറത്തെ കനത്ത ഇരുട്ട് എൻെറ മനസ്സിലേക്കും പതിയെ ചേക്കേറി തുടങ്ങി. ഈയിടെയായി മമ്മയ്ക്കല്പം ദേഷ്യേം കൂടീട്ടൊണ്ട്. മനസ്സിലാരോ.. ഷാർപ്പാകാത്തൊരു പെൻസില് കൊണ്ട് ഏതൊക്കെയോ അവ്യക്തചിത്രങ്ങൾ കോറിയിടുന്നു.. ഒന്നും പൂർണ്ണമാകുന്നില്ല.
മമ്മേടെ ഫേസ്ബുക്കിലെന്നും ജികെഅങ്കിളിനോടൊപ്പമുള്ള പുതിയ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പപ്പയോടുപോലും മമ്മ ഇത്രേം ഇഴുകിച്ചേർന്ന് നിന്ന് കണ്ടിട്ടില്ല. എനിക്കൊന്ന് ഉറക്കെ കരയണമെന്ന് തോന്നി. ഞാൻ പപ്പയെ വല്ലാതെ മിസ്സ് ചെയ്തു.
കുറച്ചു കഴിഞ്ഞിട്ടും അനക്കമൊന്നും കേൾക്കാതെ, മമ്മേടെ മുറീല് ചെല്ലുമ്പോൾ മമ്മ കിടക്കുകയായിരുന്നു. വേഷംപോലും മാറീട്ടില്ല. തൊട്ടടുത്തത് ടേബിളിലിരുന്ന സ്പടിക ഗ്ലാസ്സിലെ സ്വർണ്ണദ്രാവകം കണ്ട് ഞാനമ്പരന്നു.
“മമ്മേ…” പതിയെ ഞാനാ കൈയില് രണ്ടു മൂന്ന് തവണ തട്ടി വിളിച്ചു.
“നിനക്കുള്ള ഫുഡ് പാഴ്സൽ വാങ്ങീ.. പോ..യെഴുത് കഴിച്ചോ..”
കുഴയുന്നുണ്ടായിരുന്നു ആ വാക്കുകൾ.
എനിക്കൊന്ന് ഉച്ചത്തില് അലറി കരയണമെന്ന് തോന്നി. ആരെക്കെയോ ചേർന്നെന്റെ മമ്മയെ എന്നിൽനിന്നും തട്ടിപ്പറിച്ചെടുക്കുന്നു..?
എത്ര സുന്ദരമായിരുന്നു ഞങ്ങളുടെ ജീവിതം.
തുടർന്നും.. സംഭവങ്ങൾ ഓരോന്നായി ആവർത്തിച്ചു കൊണ്ടിരുന്നു. ഒരു ദിവസം മമ്മ പോയിട്ട് തിരിച്ചു വന്നില്ല. പിറ്റേന്നാ വന്നത്. പിന്നീടതൊരു പതിവായി മാറി. മമ്മ അപ്രത്യക്ഷമാകുന്ന ദിവസങ്ങളിലൊക്കെ ശ്രീആന്റിയുടെ ഫോണും കൃത്യമായി എനിക്ക് വന്നിരുന്നു. ആന്റിക്ക് എന്തൊക്കെയോ കാര്യങ്ങള് അറിയാമെന്ന് തോന്നി. ഗത്യന്തരമില്ലാതെ തനിക്ക് ചോദിക്കേണ്ടി വന്നു. ഒത്തിരി നിർബന്ധിച്ചു കഴിഞ്ഞാണ് ആന്റി പറഞ്ഞത്.
ജികെഅങ്കിളിന്റെ വീട്ടിലാണത്രെ മമ്മ സ്റ്റേ ചെയ്യുന്നത്. മമ്മയെ അവിടെല്ലാവർക്കും വല്ല്യ ഇഷ്ടമാണത്രെ! കാറു നിറയെ സാധനങ്ങളുമായാണ് മമ്മ അവിടെ ചെല്ലുന്നത്. രശ്മിയാന്റിയെ മാറ്റി നിർത്തി അവിടുത്തെ കിച്ചണില് കയറി ആഹാരം ഉണ്ടാക്കുകയും സെർവ് ചെയ്യുകയും ചെയ്യുമത്രേ!! ആ ഫോട്ടോസ്സൊക്കെ രണ്ടുപേരും ചേർന്ന് ഗ്രൂപ്പിലിടും. അങ്കിളിന്റെ ളോഹപോലുള്ള ടീഷർട്ടും ബർമുഡയുമൊക്കെ ധരിച്ചുള്ള മമ്മേടെ ഫോട്ടോസ് ഗ്രൂപ്പില് ചർച്ചയാണെന്ന്. ശ്രീആന്റി മമ്മയെക്കുറിച്ചു ഓരോന്ന് പറയുന്നത് കേട്ടപ്പോൾ എനിക്കറപ്പ് തോന്നി.
“മോനോടെനിക്ക് കൂടുതലൊന്നും പറയാനാവില്ല.. ഞങ്ങളൊക്കെ അവളോട് ഒത്തിരി പറഞ്ഞു നോക്കി. ഇതൊന്നും ശരിയല്ലെന്ന്!!. പക്ഷെ, ആര് കേൾക്കാൻ..! നോ..രക്ഷ!!”
“മോൻ വല്ല്യപപ്പയോട് പറഞ്ഞു അവളെ എത്രേം വേഗം നല്ലൊരു ഡോക്ടറെ കാണിക്കണം.”
അതിൻെറ പ്രത്യാഘാതം വളരെ വലുതായിരുന്നു.
“ഇതൊക്കെ നിന്നോടാര് പറഞ്ഞെടാ??”
“ഞാനെനിക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യും!. എനിക്ക് ശരിയെന്ന് തോന്നുന്നതാ ഞാൻ ചെയ്യുന്നത്. ജികെ എനിക്ക് ബ്രദറാ..! മറ്റുള്ളവരെന്ത് പറഞ്ഞാലും എനിക്കൊന്നുമില്ല.”
“മറ്റുള്ളവരെപ്പോലെ നീയുമെന്നെ ചോദ്യം ചെയ്യാറായോ..? ആയോന്ന്..??
ആ ഭാവമാറ്റം കണ്ട് ഞാൻ പകച്ചുപോയി. എനിക്കടുത്തേക്ക് പാഞ്ഞുവന്ന മമ്മ പെട്ടെന്ന് നിലത്തേയ്ക്ക് തളർന്ന് വീണു. അതിശക്തമായി കിതയ്ക്കാൻ തുടങ്ങി.
മമ്മേ ..!!!
പരിഭ്രാന്തയോടെ ഞാനോടിച്ചെന്നു.
മമ്മേടെ മുറിയിൽനിന്നും ഇൻഹേലർ തപ്പിയെടുത്തുകൊണ്ട് വരുമ്പോഴേയ്ക്കും ഒരിറ്റു ശ്വാസത്തിനായി മമ്മ കിടന്ന് പിടഞ്ഞു കൊണ്ടേയിരുന്നു..
സിറ്റി ഹോസ്പിറ്റലിലെ ഐസിയുവിന് പുറത്തേയ്ക്ക് വന്ന ഡോക്റുടെ മുഖമൊട്ടും പ്രസന്നമല്ലായിരുന്നു.
“ആൻസിക്ക് മുമ്പിങ്ങനെ വന്നിട്ടുണ്ടോ ..?”
ഡോക്ർ വല്ല്യപപ്പയോടായി ചോദിച്ചു. അദ്ദേഹമൊന്ന് പരുങ്ങി.
“അവള് വേറെയാ താമസം. ഇത് മോനാ..”
ഞാൻ കയ്യിൽ കരുതിയിരുന്ന മമ്മേടെ ഫയല് ഡോക്ർക്ക് നേരെ നീട്ടി ആകാംഷയോടെ നിന്നു. മെഡിക്കൽ ഫയല് മറച്ചുനോക്കിയ അദ്ദേഹം കണ്ണടയ്‌ക്കിയിലൂടെ എന്നെയൊന്ന് നോക്കി.
“മോനൊന്ന് വന്നേ ....”
“ഞാൻ കാര്യങ്ങളൊന്ന് ചോദിച്ചറിയട്ടെ.. അപ്പച്ചനിവിടെ നിൽക്ക്”
ഡോക്ർ ഫിലിപ്പ് മാത്യു എന്നെയും കൂട്ടി ഐസിയുവിനോട് ചേർന്നുള്ള മുറിയിലേക്ക് പോയി. ഞാൻ വല്ലാതെ ഭയന്ന് വിറച്ചു. കൈകാലുകൾ തളരുന്നത് പോലെ തോന്നി. ആകാശനീല വിരികളുള്ള മുറിയിൽ അദ്ദേഹം എനിക്കഭിമുഖമായി ഇരുന്നു. ശീതികരിച്ചയാ മുറിയിലിരുന്ന് ഞാൻ വല്ലാതെ വിയർത്തു കുളിച്ചു. നനഞ്ഞ ടീഷർട്ട് എൻെറ ദേഹത്തോടൊട്ടി കിടന്നു.
അദ്ദേഹം എന്നെ നോക്കിയൊന്ന് പുഞ്ചിരിച്ചു.
“മോനേത് ക്ലാസ്സിലാ പഠിക്കുന്നത്..?”
“ഒമ്പതാം ക്ലാസ്സിൽ..”
“മോൻ പേടിക്കണ്ടാ.. മോനറിയാവുന്നതൊക്കെ തുറന്ന് പറയണം. എങ്കിലേ.. നമുക്ക് അമ്മയെ വേഗം സുഖപ്പെടുത്താൻ പറ്റൂ..”
ഞാൻ തലകുലുക്കി.
ഡോക്ർ എന്നോട് ഓരോ കാര്യങ്ങളും വിശദമായി ചോദിച്ചറിഞ്ഞു. രാത്രീല് മമ്മയ്ക്ക് ഉറക്കമില്ലാത്തും, സ്ലീപ്പിംഗ് പിൽസ് എടുക്കുന്നതും, ഡ്രിങ്സ് കഴിക്കുന്നതും കാരണമില്ലാത്ത എന്നോട് ദേഷ്യപ്പെടുന്നതുമടക്കം ശ്രീആന്റിയുമായി ഫോണില് സംസാരിച്ചതൊക്കെ എനിക്ക് പറയേണ്ടി വന്നു. ഒടുവിലാ സംസാരം ജികെഅങ്കിളിൽ ചെന്ന് നിന്നു. മമ്മയുടെ ബിഹേവിയറില് അടുത്ത കാലത്തുണ്ടായ മാറ്റം അദ്ദേഹം ശ്രദ്ധയോടെ കേട്ടു. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ കാറ്റ്പോയൊരു ബലൂണ് പോലെയായി ഞാനും..
“ഓകെ മോനേ.. മോന് ചെന്ന് വല്യപ്പച്ചനോട് എന്നെയൊന്ന് വന്ന് കാണാൻ പറയ്”
വല്ല്യപപ്പയും ഡോക്ടറും തമ്മിലുള്ള സംഭാഷണം ഞാൻ പുറത്തുനിന്നും കാതു കൂർപ്പിച്ചു കേട്ടു.
“നിങ്ങളെന്തൊരു മനുഷ്യനാടോ..? മരുമകളെയും കൊച്ചുമകനേയും ഒറ്റയ്ക്ക് താമസിക്കാന് വിട്ടിട്ട് നിങ്ങളൊന്ന് തിരിഞ്ഞു നോക്കാറുണ്ടോ..?”
ഡോക്ർ വല്ല്യപപ്പയോട് തട്ടിക്കയറി.
“ഇപ്പൊ, ഇങ്ങനൊരു സംഭവം ഉണ്ടായിരുന്നില്ലേൽ ആ കൊച്ചിനെ അവര് കൊന്നേനെ.. !!”
ഞാൻ ഞെട്ടിപ്പോയി !!
കുറേ നേരത്തേക്ക് അകത്തു നിന്ന് അനക്കമൊന്നും കേട്ടില്ല.
“ഹാർട്ടിൻെറ അസുഖം ഉണ്ട്. ശരിതന്നെ.. അതിൻെറ കൂടെയൊരു മെന്റൽ ഡിസോർഡറാണ് ഇപ്പോഴവർ കാണിക്കുന്നത്. ബോധം തെളിഞ്ഞപ്പോൾ തൊട്ട് ആർക്കോ ഫോൺ ചെയ്യണമെന്നും പറഞ്ഞു ഐസിയുവില് കിടന്ന് ബഹളം വെയ്ക്കുകയാണ്.. ”
"നിങ്ങടെ മോന് ഉടനെയെങ്ങാനും ദുബൈയീന്ന് വരുമോ ..?’
വല്ല്യപപ്പയെന്തോ പറയുന്നുണ്ട് കേൾക്കാൻ പറ്റുന്നില്ല.
“ഏതായാലും ഭാഗ്യമെന്ന് വിചാരിച്ചാ മതി. കൊച്ചുമോന് ആപത്തൊന്നും സംഭവിച്ചില്ലല്ലോ”
“ഡോക്ർ ജോയൽ ബ്രിട്ടാസ് എൻെറ കൂട്ടുകാരനാണ്. സൈക്കോളജിയില് പ്രശ്സതനാണ്. ഞാൻ ഫോൺ ചെയ്തിട്ടുണ്ട്. അദ്ദേഹം വന്നൊന്ന് നോക്കട്ടെ, അതിനുശേഷം പറയാം എന്താ വേണ്ടതെന്ന്..”
ഞാൻ തളർന്ന് താഴേക്ക് വീണു പോയേക്കുമെന്ന് തോന്നിയപ്പോൾ പതിയെ വന്നു കോറിഡോറിലെ കസേരയിലിരുന്നു. കുറച്ചു കഴിഞ്ഞു വല്ല്യപപ്പ തിരികെ വന്ന് ആർക്കെക്കെയോ ഫോൺ ചെയ്യുന്നത് കണ്ടു. ഏതോ അവാർഡ് സിനിമയിലെ കഥാപാത്രങ്ങളെപ്പോലെ ആരെക്കെയോ എനിക്ക് മുന്നിലൂടെ വന്നുപൊയ്ക്കൊണ്ടിരുന്നു.. ഏതോ നിശബ്ദ ചിത്രങ്ങൾപ്പോലെ..
ഉച്ചകഴിഞ്ഞു ഡോക്ടർ ജോയൽ ബ്രിട്ടാസെത്തി. അതിനും മുമ്പേ ശോശാമ്മച്ചി വലിയൊരു ബാഗുമായി എത്തിയിരുന്നു. വല്ല്യപപ്പയെടുത്ത പ്രൈവറ്റ് റൂമിലിരുന്നുള്ള അവരുടെ സംസാരം മമ്മയ്ക്കെതിരെയുള്ള കുറ്റപ്പെടുത്തലുകളായി പരിണമിച്ചപ്പോൾ അവർക്ക് നടുവിലിരുന്ന് ഞാനൊരു മെഴുകുതിരിയായ് ഉരുകിത്തീർന്നു. ഏറെ നാളുകൾക്ക് ശേഷം ശോശാമ്മച്ചി എനിക്ക് മുന്നിൽ വിളമ്പിവെച്ച ആഹാരം അതേപടി പ്ളേറ്റിൽ തന്നെയിരുന്നു.
‘മാനിക് ഡിപ്രസീവ് സൈക്കോസിസ്’ എന്നൊരു പുതിയ വാക്ക് മമ്മയുടെ മെഡിക്കൽ ഹിസ്റ്ററിയിലേക്ക് കൂട്ടി ചേർക്കപ്പെട്ടു. രണ്ട് ദിവസമായിട്ടും എനിക്കൊന്ന് മമ്മയെ കാണാൻ കഴിഞ്ഞില്ല. മൂന്നാം ദിവസം പപ്പയെത്തി. അന്നേരമാണെനിക്ക് ശ്വാസം നേരെ വീണത്. പപ്പ ഓടിവന്നെന്നെ ചേർത്ത് പിടിച്ചാശ്വസിപ്പിച്ചു.
"മമ്മ.. ഒരു വലിയ ക്രിട്ടിക്കൽ ഘട്ടത്തിലൂടെ കടന്നു പോവുകയാണ്.. മോൻ പ്രാർത്ഥിക്കണം..’ അത്ര മാത്രമേ പപ്പയെന്നോട് പറഞ്ഞുള്ളൂ..
“നമ്മുടെ ശരീരത്തിനുണ്ടാകുന്ന പല തരം രോഗങ്ങൾ പോലെയാണ് മാനസിക രോഗങ്ങളും. മനസ്സിൻെറ പല ഘടകങ്ങളും അസുഖാവസ്ഥയിലേക്ക് നീങ്ങാറുണ്ട്. തലച്ചോറിൻെറ വിവിധ ന്യൂറോ ട്രാന്സ്മിറ്ററുകളുടെ അളവിലുണ്ടാകുന്ന കാര്യമായ വ്യതിയാനമാണ് ഡിപ്രഷനടക്കമുള്ള പല മാനസിക പ്രശ്നങ്ങൾക്കും കാരണം. നോർഎഷപ്പിനോഫ്രിന്, ടോപോമിന് തുടങ്ങിയവയുടെ പ്രവർത്തനത്തിലെ മാറ്റങ്ങളാണ് മാനസിക രോഗങ്ങൾക്ക് വഴിയൊരുക്കുന്നത്. വൈകാരികാവസ്ഥയിലെ ഇത്തരം തകരാറാണ് വിഷാദരോഗത്തിലേക്കും, ഉന്മാദാവസ്ഥയിലേക്കും, ഉത്ക്കണ്ഠാരോഗത്തിലേക്കും രോഗിയെ നയിക്കുന്നത്. ഇതും.. അതുപോലൊരു അവസ്ഥയാണ്.
കുടുംബ പശ്ചാത്തലം, മതിയായ സ്നേഹം കിട്ടാതെ വരിക, അന്ധമായ അല്ലെങ്കിൽ അമിത വിശ്വാസം ഒക്കെയാണ് ഇതിന് പിന്നിലുള്ള പ്രധാന ഘടകങ്ങൾ. ഇത്തരത്തിലുള്ള രോഗികൾ അത് കിട്ടുന്നിടത്തേക്ക് നുഴഞ്ഞു കയറും. അവരവരുടെ പരിമിതികൾപോലും മറന്നുപോകും. എന്ത് വില കൊടുത്തും അർഹതയില്ലാത്തത് വെട്ടിപ്പിടിക്കാനവർ ശ്രമിക്കും. അതിന് തടസ്സം നിൽക്കുന്നവരെയൊക്കെ നിഷ്കരുണം ഇല്ലായ്മ ചെയ്യും. അത്തരത്തിലുള്ള ഒരവസ്ഥയിലേക്കാണ് ഇപ്പോൾ കാര്യങ്ങളെത്തി നിൽക്കുന്നത്. ഒന്നും യഥാർത്ഥ ബോധത്തോടെ ചെയ്യുന്നതല്ല. നല്ല സമചിത്തതയോടെ കാര്യങ്ങളെ കാണണം. നിങ്ങള് വിഷമിക്കണ്ട.. ചികിത്സയുണ്ട്. കൃത്യമായ കൗൺസിലിങും, ചികിത്സയും കൊണ്ട് നമുക്കത് മാറ്റിയെടുക്കാം. ചികിത്സയോടൊപ്പം തന്നെ കുടുംബത്തിൻെറ പൂർണ്ണ പിന്തുണയും വേണം. സമ്മതമാണെങ്കിൽ നാളെത്തന്നെ എൻെറ ക്ലിനിക്കിലേക്ക് പോന്നോള്ളൂ.. നിങ്ങൾക്കും മകനും അവിടെ താമസിക്കാനുള്ള അറേഞ്ച്മെന്റും ചെയ്യാം..”
ഡോക്ടർ ബ്രിട്ടാസ് അത്രയും പറഞ്ഞു തീർത്തു പപ്പയുടെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് ഒരായിരം നക്ഷത്രങ്ങള് മിന്നിപ്പൊലിയുന്നത് ഞാൻ കണ്ടു.
“ഞങ്ങൾ നാളെത്തന്നെ വരാം ഡോക്ടർ..”
പപ്പ നന്ദിയോടെ, അദ്ദേഹത്തെ തൊഴുതു. കണ്ണുകൾ ഈറനണിഞ്ഞത് ഞാൻ കാണാതെ മറച്ചു പിടിച്ചു. എനിക്കത് സഹിക്കാനായില്ല.. ഞാൻ വേഗം മുറിയിലേക്ക് ഓടിപ്പോന്നു.
പിറ്റേദിവസം ഞങ്ങൾക്കായൊരു ആംബുലൻസ് ആശുപത്രി മുറ്റത്ത് തയ്യാറായി കിടപ്പുണ്ടായിരുന്നു. ഞങ്ങൾ റെഡിയായി പുറത്തു വന്നപ്പോഴേയ്ക്കും രണ്ട് നേഴ്‌സുമാർ മമ്മയെ വീൽച്ചെയറിലിരുത്തി കൊണ്ട് വന്നു. അവരുടെ കൈ വിടുവിക്കാനായി മമ്മ കുതറുന്നുണ്ടായിരുന്നു. മുടിയൊക്കെ പാറി പറന്ന് അവശയായിരിക്കുന്നു. ഈയൊരു കോലത്തിൽ മമ്മയെ ഞാനാദ്യമായ് കാണുകയാണ്. പെട്ടെന്ന് പപ്പയെ മുന്നിൽ കണ്ട് മമ്മ പകച്ചു നോക്കി.
“എൻെറ ഫോണെവിടെ? എനിക്കിപ്പൊ ജികെ വിളിക്കണം...”
“ആരെങ്കിലും ജികെയൊന്ന് വിളിച്ചു തരുവോ.. പ്ലീസ്..?”
മമ്മ അലമുറയിടുകയാണ്. ഇടയ്ക്ക് നേഴ്‌സുമാരുടെ കൈ വിടുവിക്കാൻ ശ്രമിക്കുന്നുമുണ്ട്. എന്നെയൊന്ന് നോക്കുന്നു പോലുമില്ല. മമ്മ വേറേതോ ലോകത്താണ്. എനിക്ക് കരച്ചില് വന്നു. പപ്പയെൻെറ തോളിൽ തട്ടി പതിയെ ആശ്വസിപ്പിച്ചു.
“മോൻ വിഷമിക്കണ്ട.. മമ്മയ്ക്ക് പെട്ടെന്ന് സുഖമാകും”
‘ജീസസ്സ് എൻെറ മമ്മയെ വേഗം സുഖപ്പെടുത്തണേ..’ കുരിശ് വരച്ചു കൊണ്ട് ഞങ്ങളും മമ്മയോടൊപ്പം ആംബുലൻസിലേക്ക് കയറി.
ആശുപത്രി മുറ്റത്തെ ലില്ലിപ്പൂക്കൾ ഞങ്ങളെ നോക്കി മെല്ലെ തലയാട്ടി പുഞ്ചിരി തൂകി നിന്നു..
(ബിന്ദു പുഷ്പൻ......✍)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot