നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വാടിയ പൂക്കൾ I ShortStory I SabuNarayanan


 ജനാലയുടെ സൺഗ്ലാസിലൂടെ മുറ്റത്ത് അരമതിലിൽ ചിട്ടയായി അടുക്കി വച്ചിരിക്കുന്ന പൂച്ചട്ടികൾ കാണാം. നാല് മാസത്തെ പരിചരണക്കേട് എല്ലാ ചെടികളിലും കാണാനുണ്ട്. രാവിലെ വെള്ളമൊഴിച്ചു കൊടുക്കുന്നതല്ലാതെ വളമിടലും പരിലാളനയുമൊക്കെ വേണ്ടപ്പെട്ട ആളെപ്പോലെ നൽകാൻ കഴിയുന്നില്ലെന്ന കുറ്റബോധം സുമിത്രയുടെ മനസ്സിനെ നീറ്റിക്കൊണ്ടിരുന്നു .
എന്നത്തേയും പോലെ നാളെയാകട്ടെ എല്ലാം ചെയ്യാം എന്ന് വിചാരിച്ചു സെറ്റിയിൽ തന്നെ മടിപിടിച്ചിരുന്നു.
ഭിത്തിയിൽ വാടി തുടങ്ങിയ പൂമാലക്കിടയിലൂടെ പൊഴിയുന്ന പുഞ്ചിരിയും നോക്കിയിരിക്കെ മൊബൈൽ
ശബ്ദിക്കാൻ തുടങ്ങി.
ആരും വിളിക്കാനില്ലെങ്കിലും, ഉടമ ഈ ലോകം തന്നെ വിട്ടുപോയെങ്കിലും എന്നും ചാർജ് ചെയ്തു വക്കുക സുമിത്രക്കു ഒരു ശീലമായിരിക്കുന്നു.
ബാഹു എന്ന് സേവ് ചെയ്തിരിക്കുന്ന ബഹുലേയനാണു വിളിക്കുന്നത്‌. എടുക്കണോ വേണ്ടയോ എന്ന് സന്ദേഹിച്ചു നിൽക്കേ, കാൾ കട്ടായി.
ശ്ശേ.. എടുക്കേണ്ടതായിരുന്നു അങ്ങേര് ഇപ്പോൾ പലതവണയായി വിളിക്കുന്നു.
ഓരോ തവണയും എടുത്താലോ എന്ന് ആലോചിച്ചു വരുമ്പോഴേക്കും റിങ് നിലച്ചു പോയിട്ടുണ്ടുണ്ടാകും.
സുരേട്ടനൊപ്പം പത്താം ക്ലാസ്സിൽ ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ചയാളാണ് ബാഹുലേയൻ. സ്കൂൾ പഠനത്തിന് ശേഷം അധികം കണ്ടിട്ടില്ലെന്നു മാത്രം. ബഹുലേയന്റെ കുടുംബം ഹൈറേഞ്ചിലെ ഏതോ സ്ഥലത്തേക്ക് മാറിപ്പോവുകയായിരുന്നു. നഗരത്തിലേക്ക് ചേക്കേറിയതിൽ പിന്നെ ,തങ്ങൾക്കും നാടുമായി പറയത്തക്ക ബന്ധമൊന്നുമില്ലെന്ന് സുമിത്ര ഓർത്തു.
വീണ്ടും കണ്ടു പിടിച്ച് സൗഹൃദം പുനസ്ഥാപിച്ചത് ഇരുവരും പെൻഷൻ പറ്റിയതിനു ശേഷമാണെന്നു മാത്രം. നഷ്ടപ്പെട്ടു പോയ വർഷങ്ങളുടെയെല്ലാം കുറവ് തീർക്കുന്ന വിധമായിരുന്നു അവരുടെ ആ ഹ്രസ്വകാലത്തെ സൗഹൃദ ജീവിതം . അതിൻ്റെ ചൂടും ചൂരും ആഴ്ചതോറുമുള്ള ഫോൺ കാളിൽ നിന്നൊക്കെ സുമിത്രക്കും അറിയാൻ കഴിഞ്ഞിട്ടുണ്ട്‌.
ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്ത്, സുരേട്ടൻ അയാളുടെ വീട്ടിൽ ഒരു തവണ പോയിട്ടുമുണ്ട്.
ഡിസ്പ്ലേയിൽ ബാഹു കോളിങ്ങ് എന്നു കാണിച്ചു കൊണ്ട് ഫോൺ വീണ്ടും റിങ്ങ് ചെയ്തു തുടങ്ങി. ഒട്ടും സംശയിക്കാതെ തന്നെ ഇത്തവണ ഫോൺ കയ്യിലെടുത്തു.
"ഹലോ.... "
അയാളുടെ ശബ്ദം, ഒരു രോഗിയുടെ പോലെ ദുർബലമായിരുന്നു. ഒന്നും പറയാതെ ഫോൺ ചെവിയോട് ചേർത്ത് പിടിച്ചു നിന്നു.
പ്രതികരണമൊന്നുമില്ലാത്ത കൊണ്ട് വീണ്ടും അയാൾ തന്നെ ചോദിച്ചു.
" സുരേന്ദ്രനല്ലേ ...? "
എന്താണ് പറയേണ്ടതെന്ന് അറിയാതെ അല്പനേരം പകച്ചു.
"വൈഫാണ് "
അയാൾ സുരേട്ടനെ മാത്രമേ പ്രതീക്ഷിച്ചിട്ടുള്ളാവും .
" ആളെന്ത്യേ ?"
വീണ്ടും പറയാനുള്ളതെന്തെന്ന് ആലോചിക്കുന്നതിനിടയിൽ നിമിഷങ്ങൾ കടന്നു പോയി.
" സുരേന്ദ്രനെന്ത്യേ ? "
അയാൾ വീണ്ടും ചോദിച്ചു .
"ഇല്ല "
'' എവിടെ പോയി? "
'' പോയി ... "
"............"
അയാളുടെ സംസാരം നിന്നുവോ ?
പിടിച്ചു നിർത്താനാവാതെ ഒരു വിങ്ങൽ പുറത്തു വന്നത് അയാൾ അറിഞ്ഞിരിക്കണം .
അയാളും എന്തെങ്കിലും പറയുവാൻ ബുദ്ധിമുട്ടുന്നു എന്നു
മനസിലായപ്പോൾ സുമിത്ര തന്നെ പറഞ്ഞു തുടങ്ങി.
"നാലു മാസം മുമ്പ് ഒരു ഞായറാഴ്ചയായിരുന്നു. കാർഡിയാക് അറസ്റ്റ്. " പറയുമ്പോൾ നെഞ്ചിടിപ്പ് കൂടുന്നതും ശരീരം നേരിയ വിറയലിലേക്ക് വീഴുന്നതും തിരിച്ചറിഞ്ഞു.
ഇപ്പോഴും അയാളുടെ ഭാഗത്തു നിന്ന് ഒരു പ്രതികരണവുമില്ലായിരുന്നു, എന്നാൽ എല്ലാം ശ്രദ്ധിച്ച് അയാൾ അങ്ങേ തലക്കൽ ഉണ്ടായിരുന്നു .
" അറിയിക്കാൻ പറ്റിയില്ല.. "
ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു . ഹാർട്ട്‌ പേഷ്യന്റ് ആയ അയാളെ അറിയിക്കേണ്ടെന്നാണ് മോനും പറഞ്ഞത്.
സംസാരിക്കുവാൻ വേണ്ടി ഒരു തയ്യാറെടുപ്പ് നടത്തിയ ശേഷമാണ് അയാൾ വിക്കി വിക്കി പറഞ്ഞത് .
" പറയാമായിരുന്നു. "
അതിനു മറുപടി പറയുവാൻ സുമിത്രയുടെ പക്കൽ ഒന്നു മില്ലായിരുന്നു.
"അറിഞ്ഞാലും അത്ര ദൂരം യാത്ര ചെയ്യാനുള്ള ആരോഗ്യമില്ല .. എങ്കിലും ."
വീണ്ടും മൗനത്തിൻ്റെ നിമിഷങ്ങൾ കടന്നു പോയി .
"എങ്ങനെ സഹിക്കുന്നു. ...? " ഇത്തവണയും അയാൾ വിക്കി വിക്കിയാണ് അത്രയും ചോദിച്ചത്.
"സഹിക്കുന്നു. ... പിള്ളേർക്ക് തനിച്ചാക്കി ജോലിക്ക് പോകാൻ വിഷമമുണ്ട് .. അടുത്ത വീട്ടിലെ കുട്ടി കൂടെയുണ്ട് ."
മൗനത്തിൻ്റെ ഇടവേള പിന്നെയും വന്നു.
"മോനെയും കൂട്ടി ഒരു ദിവസം വരാം ... അവൻ ജീവിച്ച വീടും പരിസരവും മോനെയുമൊക്കെ കാണാമല്ലോ ...."
കുറച്ചു നേരത്തെ നിശബ്ദദക്ക് ശേഷം അയാൾ തന്നെ വീണ്ടും സംസാരിച്ചു. "ഇവിടെ കഷ്ടിച്ച് കരകയറി ഒരാൾ ശവം കണക്കെ .... ഒരസുഖവുമില്ലാതിരുന്ന സുരേന്ദ്രൻ ....."
അയാളുടെ ശബ്ദം പതറി തുടങ്ങിയിരുന്നു. പൂർത്തിയാക്കാൻ കഴിയാതെയാണ് അയാൾ ഫോൺ വച്ചത്. എന്നിട്ടും സുമിത്ര വെറുതെ ഫോൺ ചെവിയോട് ചേർത്ത് കുറേ നേരം നിന്നു. ഭിത്തി മേൽ പുഞ്ചിരിയുമായി ഒരാൾ ഇതെല്ലാം ശ്രദ്ധിച്ചിരിക്കുന്നു. കണ്ണീർ പൊടിഞ്ഞു വന്നത് തറയിൽ വീഴാതെ കൈവിരലാൽ തുടച്ചു.
ഒന്നും കാര്യമായി പറഞ്ഞില്ലെങ്കിലും ബാഹുലേയൻ്റെ പ്രവൃത്തികൾ ഈ വിദൂരതയിലിരുന്നും സുമിത്രക്കു കാണാൻ കഴിയുന്നു.
അയാൾ വേച്ച് വേച്ച് ഡൈനിങ്ങ് ടേബിൾ വരെ എത്തി , ജഗ്ഗിൽ നിന്ന് ഗ്ലാസിലേക്ക് പകർന്ന വെള്ളം ആർത്തിയോടെ കുടിക്കുകയായിരിക്കും ,ഇപ്പോൾ . ഒരു കിതപ്പോടെ വെള്ളം കുടിച്ചു തീർത്ത ശേഷം കസേരയിൽ പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കും. . തുറന്നിട്ട ജനാലയിലൂടെ പുറത്തെ ചെടികളിൽ കാറ്റിൻ്റെ ചലനം അയാൾക്ക് കാണാൻ കഴിയുന്നുണ്ടാവും . ഭംഗിയിൽ തലയാട്ടി നിൽക്കുന്ന റോസപ്പൂക്കൾ ഇപ്പോൾ അയാൾക്ക് ഒരുന്മേഷവും പ്രദാനം ചെയ്യുന്നുണ്ടാവില്ല.
തിരിയെ സെറ്റിയിൽ വന്നിരുന്നു തല പുറകോട്ടു ചാരി മുകളിലേക്ക് നോക്കിയിരിക്കുമ്പോൾ , അയാൾക്ക് മുകളിൽ സീലിങ്ങ് ഫാൻ അതിൻ്റെ നിശ്ചിത വൃത്തത്തിൽ കറക്കം തുടരുന്നുണ്ടാവും. സുമിത്ര , ബാഹുലേയൻ അപ്പോൾ ചെയ്തേക്കാവുന്ന പ്രവൃത്തികൾ ഓരോന്നായി വെറുതേ മനസിൽ രൂപപ്പെടുത്തി നോക്കുകയായിരുന്നു.
ഹൃദയ ശസ്ത്രക്രിയ ക്കു ശേഷം ബാഹുലേയൻ പൂർണ ആരോഗ്യ വാനെങ്കിലും , എന്തോ ഒരോജസ് ഇല്ലായ്മ അയാളുടെ സംസാരത്തിലുണ്ടെന്ന് സുരേട്ടൻ ഇടക്കിടെ പറയുമായിരുന്നു.
രോഗത്തിൽ നിന്ന് മുക്തി നേടിയാലും അതിൻ്റെ നിഴൽ നമ്മുടെ മേൽ എന്നുമുണ്ടാവും, രോഗത്തിന് അടിപ്പെടാതിരിക്കുക ഒരു ഭാഗ്യം കൂടിയാണ്.
പ്രാർത്ഥിച്ചു പരിചയമില്ലാത്ത സുമിത്ര, ഇനിയും കണ്ടിട്ടില്ലാത്ത ബാഹുലേയൻ്റെ ആയുരാരോഗ്യ സൗഖ്യത്തിനായി, ദൈവസന്നിധിയിൽ മൗനപുഷ്പങ്ങൾ അർപ്പിക്കുകയായിരുന്നു.
...........................
എ എൻ സാബു

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot