നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്കാഫിസം I ShortStory I Jayachandran

 

ആറുവയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. പ്രതി മൂന്നു വർഷമായി കുട്ടിയെ ഉപദ്രവിക്കുന്നുണ്ടായിരുന്നു. പുതിയ വാർത്തയുടെ നോട്ടിഫിക്കേഷൻ മൊബൈലിലേക്കു വന്നു.
വിനീത, സ്കാഫിസം എന്താണെന്നു ഗൂഗിളിൽ തിരയുകയായിരുന്നു. അതൊരു വധശിക്ഷാ രീതിയായിരുന്നു. ബാംബൂ ടോർച്ചറിഗും അതിനോടൊപ്പം അവൾ കണ്ടു. സ്കാഫിസം എന്ന ക്രൂരമായ വധശിക്ഷാ രീതി, കുറ്റവാളിയെ ബന്ധനസ്ഥനാക്കി തോണി പോലൊരു പെട്ടിക്കുള്ളിൽ കിടത്തും. ശരീരം മുഴുവൻ തേനും പാലും കൂട്ടിചേർത്ത മിശ്രിതം പുരട്ടും, ബലമായി അതു കുടിപ്പിക്കുകയും ചെയ്യും. വയറിളകി നിയന്ത്രണമില്ലാതെ പ്രതിയിൽ നിന്നു വിസർജ്യം പുറത്തു വന്നു കൊണ്ടിരിക്കും. തേനും, പാലും, വെള്ളവും വീണ്ടും കുടിപ്പിച്ചു കൊണ്ടിരിക്കും. പെട്ടിയിൽ നിറയുന്ന സ്വന്തം മലത്തിൽ ശരീരം മുങ്ങും. ഈച്ചകൾ ആ ശരീരത്തിലേക്ക് പറന്നെത്തും, മുട്ടയിട്ടു പെരുകി വാസമുറപ്പിക്കും. പുഴുക്കളും നുര പൊന്തി തുടങ്ങും. ശരീരം അഴുകി തുരന്ന് ഉള്ളിലേക്ക് അവ താമസമാകും. ഈ സമയമെല്ലാം കുറ്റവാളിക്ക് ജീവനുണ്ടാകും. മലത്തിൽ മുങ്ങി ജീവനോടെ ശരീരം അഴുകി നരകയാതന അനുഭവിച്ചു കുറ്റവാളി മരണത്തിൻ്റെ ദയ കാത്തു ദിവസങ്ങളോളം കിടക്കും. മരിക്കാൻ അനുവദിക്കാതെ തുറന്ന വായിലൂടെ വെളളവും, തേൻ മിശ്രിതവും വീണ്ടും കുടിപ്പിച്ചു കൊണ്ടിരിക്കും. ദിവസങ്ങളോളം അഴുകുന്ന ശരീരവുമായി ജീവനോടെ കിടന്ന് പുഴുത്ത് ഒടുവിൽ ചത്തൊടുങ്ങും.'
അതായിരുന്നു സ്കാഫിസം എന്ന ഏറ്റവും ക്രൂരമായൊരു വധശിക്ഷാരീതി.
ഉമയുടെ വീട്ടിൽ ഇൻ്റെർവ്യൂവിന് പോയ ദിവസം, അന്നവിടെ കണ്ട ഒരു പുസ്തകമായിരുന്നു. വിനീതയെ ഇതിനെ കുറിച്ച് ചികയാൻ പ്രേരിപ്പിച്ചത്. വിനീതയും, വേണുവും വൈകുന്നേരമാണ് നെല്ലിക്കുന്നിലെ ഉമയുടെ വീട്ടിൽ എത്തിച്ചേർന്നത്. വേണു താഴെത്തന്നെ നിന്നു. അവൻ ശരിയാക്കി കൊടുത്ത പെൻകാം ഉടുപ്പിൽ കുത്തിവച്ച് അവൾ തയ്യാറായി. ഫീനിക്സ് പക്ഷി എന്നൊരിക്കൽ മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ച പെൺകുട്ടിയെ തേടിയായിരുന്നു വിനീതയുടെ യാത്ര. ഇടുക്കി, പീരുമേട്ടിൽ മലഞ്ചെരിവിൽ ഒരിടത്ത് ചെറിയൊരു കുന്നിനു മുകളിലെ വീട്ടിൽ വിനീത അവളെ കണ്ടെത്തിയിരുന്നു. ഫീനിക്സ്, തീയിൽ നിന്നു ഉയിർത്തെഴുന്നേറ്റവൾ, ഒടുവിൽ വിധി വീണ്ടും ദഹിപ്പിച്ചവൾ ഇന്നവളുടെ അവസ്ഥ എന്തായിരിക്കും.? വിനീത ചിന്തിച്ചു. ദുരവസ്ഥയും, ദുരന്തവാർത്തയും തന്നെയായിരിക്കണം എന്നെ കാത്തിരിക്കേണ്ടത്. എന്നാലെ എൻ്റെ ലേഖനത്തിനു വായനക്കാർ ഉണ്ടാകുകയുള്ളു. ചീഫ് എഡിറ്റർ നിർദ്ദേശിച്ചിരിക്കുന്നതും അതുതന്നെയാണ്.
ക്യാമറാമാൻ വേണുവിനെയും റിപ്പോർട്ടിനു സഹായിയായി നൽകിയിരുന്നു.
പ്രണയം നിരസിച്ചതിനാൽ ആക്രമിക്കപ്പെട്ട ഉമ എന്ന നെല്ലിക്കുന്നിലെ പെൺകുട്ടി.
ഒരുവൻ പെട്രോൾ ഒഴിച്ചു അവളെ കത്തിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നു. വയറിനു താഴേക്ക് തീ പടർന്ന അവളുടെ ജനനേന്ദ്രിയങ്ങളടങ്ങിയ മാംസഭാഗങ്ങൾ വെന്തുരുകി ചേർന്നു പോയിരുന്നു.
അവളത് അതിജീവിച്ചു. പുനർജ്ജനിച്ചു.
മാദ്ധ്യമങ്ങൾ അവൾക്ക് ഫീനിക്സ് പക്ഷി എന്നു പേരിട്ട് വാർത്തകളിൽ ആഘോഷിച്ചു.
അവളുടെ അരയ്ക്ക് താഴെ വെന്തുരുകിയ മാംസഭാഗങ്ങൾ ഒട്ടിച്ചേർന്നു പോയിരുന്നു.
സാമൂഹ്യ പ്രവർത്തകർ ഇടപെട്ടു. പ്രമുഖ ഡോക്ട്ടർമാർ വലിയൊരു സർജറിയ്ക്ക് തയ്യാറായി. അതിലൂടെ പ്രാഥമിക കാര്യങ്ങൾ നടക്കാനുള്ള സംവിധാനങ്ങൾ അവളുടെ ശരീരത്തിൽ ക്രമീകരിക്കാൻ കഴിഞ്ഞു. പത്രങ്ങളിൽ അന്ന് ഇതെല്ലാം വാർത്തയായി വന്നു മറഞ്ഞു. വർഷങ്ങൾക്കപ്പുറമായിരുന്നു. അവൾ വീണ്ടും വാർത്തകളിൽ നിറഞ്ഞത്.
'ഫീനിക്സ് പക്ഷി കഴുകനാൽ വീണ്ടും പിച്ചിച്ചീന്തപ്പെട്ടു.'
'നിയമ വ്യവസ്ഥയുടെ പരാജയം.'
'പ്രാഥമിക കാര്യങ്ങൾ പോലും നിർവ്വഹിക്കാൻ കഴിയാത്തവൾ ബലാത്സംഗം ചെയ്യപ്പെട്ടു.'
വാർത്തകളിലെ തലക്കെട്ടുകൾ പലതായിരുന്നു.
പ്രതി ഒന്നു തന്നെയായിരുന്നു.
മാനസിക വിഭ്രാന്തിയുടെ പരിഗണനയിൽ പുറത്തുവന്നവന് അവളെ വീണ്ടും ബലാത്സംഗം ചെയ്യാൻ അറിയാമായിരുന്നു.
മാറ്റപ്പെടേണ്ട നിയമ വ്യവസ്ഥകൾ സായാഹ്ന ചർച്ചകളിൽ വിഷയമായി. ഈ അവസ്ഥയിൽ അവൾ എങ്ങനെ പീഡിപ്പിക്കപ്പെട്ടു? വെന്തുരുകിയ പെണ്ണിനെ അവൻ നശിപ്പിച്ച രീതികൾ വാർത്തകളിൽ പല രീതിയിൽ ആവിഷ്ക്കരിച്ചു. പറയാതെ പറഞ്ഞു വയ്ക്കുന്ന ഭാവനകൾ അവളെ വീണ്ടും നഗ്നയാക്കി. അവൾ വീണ്ടും വീണ്ടും പൊള്ളുകയും, ബലാത്സംഗം ചെയ്യപ്പെടുകയുമുണ്ടായി. പിന്നെ,
ഫീനിക്സ് പെണ്ണ് വാർത്തകളിൽ നിന്നു മറഞ്ഞു. പുതിയ പുതിയ പീഡനങ്ങൾ നിറങ്ങൾ കലർന്നു വന്നു തുടങ്ങിയപ്പോൾ അവൾ വിസ്മൃതിയിൽ അലിഞ്ഞു.
അവളുടെ ഇന്നത്തെ അവസ്ഥ കണ്ടെത്തി അവതരിപ്പിക്കണം. അതാണ് ലക്ഷ്യം.
കുന്നിൻ മുകളിലെ ഉമയുടെ വീട്ടിലേക്ക് മനോഹരമായി ചെത്തിയുണ്ടാക്കിയ പടവുകളായിരുന്നു. വിനീതയ്ക്ക് അതു അതിശയമായി തോന്നി. കുന്നിന് മുകളിലെ ഒറ്റ വീട്. അതിലേക്കു കയറാനായി ചെങ്കല്ല് കൊത്തിയെടുത്ത പടവുകൾ. മുകളിലേക്ക് കയറുമ്പോൾ ഒരു കൗതുകത്തിനായി അവളതു ഓരോന്നായി എണ്ണി. പടവുകൾ കയറുമ്പോൾ ഒരു നായ താഴേക്കിറങ്ങി വന്നു കൊണ്ടിരുന്നു. മധ്യഭാഗത്തൊരു പടവിൽ അവൾ നിന്നു. കിതപ്പിനാശ്വാസമായി ശ്വാസമെടുത്തു. നായയും പടവിൽ നിന്നു മണം പിടിച്ചു. പിന്നെ അവളെ നോക്കി വാൽ ചലിപ്പിച്ചു താഴേക്കിറങ്ങി. ഇടവിട്ടു ചില പടവുകളിൽ ചെറിയ പൈപ്പ് താഴ്ത്തിയിരിക്കുന്നു. മഴവെള്ളം ഉള്ളിലേക്കിറങ്ങാനാകണം. വെള്ളം ഒലിച്ചു അകത്തേക്കിറങ്ങിയ പാടുകളുണ്ടായിരുന്നു. കുന്നിൻ മുകളിലെ വീടിനു മുന്നിലെത്തിയപ്പോൾ അവൾ തളർന്നിരുന്നു. കിതപ്പിനിടയിൽ തൊണ്ണൂറ്റി ഒന്ന് എന്നു ചുണ്ടുകൾ പിറുപിറുത്തു. ഓടിട്ട വീട്, വരാന്തയുടെ മുന്നിൽ വീടിനോളം നീളത്തിലുള്ള തിണ്ണ. തൊണ്ണൂറ്റി മൂന്ന് പടികൾ. ആരോ എണ്ണി കൊത്തിയെടുത്തതാണ്. വീടിനുള്ളിൽ നിന്നും ഒരു വൃദ്ധ ഇറങ്ങി വന്നു.
'ആരാ?' അവർ ചോദിച്ചു.
"ഉമയുടെ വീടല്ലേ?
ഉമയെ കാണാനാണ്."
'കൊച്ചാരാണ്?'
'കൂട്ടുകാരിയാണ്.'
താനൊരു മാദ്ധ്യമ പ്രവർത്തകയാണ് എന്നറിഞ്ഞാൽ തൻ്റെ ഉദ്യമം പരാജയമാകുമോ എന്ന ആശങ്ക അവളെ നുണ പറയിപ്പിച്ചു. എങ്കിലും എന്തു പറയണം എങ്ങനെ തുടങ്ങണം എന്ന ചിന്ത മനസ്സിനെ ധർമ്മസങ്കടത്തിൽ ഭരിച്ചു കൊണ്ടിരുന്നു.
ആ ചെറിയ വീട്ടിലെ വരാന്തയിലെ അലമാരയിൽ ഒരുപാട് പുസ്തകങ്ങൾ ഉണ്ടായിരുന്നു. ചുവന്ന പുറം ചട്ടയുള്ള ഒരു പുസ്തകത്തിലെ വശത്തെ കറുത്ത അക്ഷരങ്ങൾ 'സ്കാഫിസം' വിനീത അതു ഉരുവിട്ടു. ഈയിടെയും വായിച്ചു വച്ചതു കൊണ്ടാകണം അതു പുസ്തകവരികളിൽ അടുക്ക് തെറ്റി പുറത്തേക്കുന്തിയിരുന്നത്. ആ വൃദ്ധ വരാന്തയിലിരുന്ന് വിനീതയെ ഉറ്റുനോക്കി. അവൾ ചിരിച്ചപ്പോൾ അവരും ചിരിച്ചു.
'മോള് പടിയേറി തളർന്നല്ലേ?
ഗംഗൻ്റെ പണിയാണ്. അവനെന്നും ഇത് ചവിട്ടി കയറണം. ഞങ്ങളും കയറും.
അല്ല മോളേതാ?'
അവർ വീണ്ടും ചോദിച്ചു.
'ആരാ ഗംഗൻ?'
'ൻ്റെ മോനാ ദേണ്ടെ വരണുണ്ട്.'
അവർ പറഞ്ഞു. താഴെ നിന്നൊരാൾ പടവുകൾ കയറി വരുന്നുണ്ടായിരുന്നു. നിമിഷനേരങ്ങൾ കൊണ്ടായിരുന്നു പടികൾ ചവിട്ടിമെതിച്ചയാൾ മുന്നിലെത്തിയത്.
അയാളുടെ ശരീരം കണ്ടപ്പോൾ അയാൾക്കത് നിസ്സാരമായിരുന്നു എന്നു വിനീതയ്ക്കു ബോധ്യമായി.
ആറടിയേറെ ഉയരം, കറുത്ത ശരീരം, ഉറച്ച മാംസപേശികൾ, തോളിൽ ഒരു മഴു ഉണ്ടായിരുന്നു.
'കാട്ടിൽ കുറച്ച് മരം വെട്ടുണ്ടായിരുന്നു.
നിങ്ങൾ ആരാണ്?' അയാൾ ചോദിച്ചു.
'ഞാൻ വിനീത, ഉമയെ ഒന്നു കാണാൻ വന്നതാണ്.'
'ഇരിക്കൂ മാദ്ധ്യമ പ്രവർത്തകയാണല്ലേ?
എന്താണറിയേണ്ടത്?'
അയാൾ മുറ്റത്തെ കസേരയിലേക്ക് വിരൽ ചൂണ്ടി. അവളുടെ മുഖം കുറ്റക്കാരിയുടേതു പോലെ കുനിഞ്ഞു.
'ശരി ഞാൻ ഉമയെ കൊണ്ടു വരാം '
അയാൾ വീടിനുള്ളിലേക്ക് പോയി.
വിനീത ആ കാഴ്ച്ചയ്ക്കായി മനസ്സിനെ പാകപ്പെടുത്തി.
നേരം സന്ധ്യയായി തുടങ്ങിയിരുന്നു.
'അവൾ കിടപ്പിലാണെങ്കിൽ ആ അവസ്ഥ കാണാൻ മനസ്സിനു ഒട്ടും ആഗ്രഹമില്ല.
എന്നാലും ഇത് എൻ്റെ ജോലിയുടെ ഭാഗമാണ്. അവൾ അരയ്ക്ക് താഴെ വെന്തുരുകിയ പെണ്ണാണ്. അവൾക്ക് നടക്കാൻ കഴിയില്ലായിരിക്കും. അയാൾ അവളെ ഇരുകൈകളിലും കോരിയെടുത്തു കൊണ്ടുവരും. പൊള്ളിയ മുഖം കണ്ട് മനസ്സ് പതറരുത്. അവൾക്ക് സംസാരിക്കാൻ കഴിയുമായിരിക്കുമോ? ആ കാഴ്ച്ചയിലെ തീവ്രതയിലേക്ക് മനസ്സിനെ കടത്തിവിടണം.
അതിൽ നിന്നുണരുന്ന അക്ഷരങ്ങൾ വേണം വായനയ്ക്കായി പിറവിയെടുക്കാൻ.
ഇയാൾ ഉമയുടെ ആരായിരിക്കും.?'
വീടിനുള്ളിൽ നിന്നും കാൽപ്പെരുമാറ്റം കേൾക്കുന്നുണ്ട്. വിനീത ആ കാഴ്ച്ചയ്ക്കായി മനസ്സിനു ധൈര്യം കൊടുത്തു. കാത്തിരുന്നു.
നേരിയൊരു സ്വർണ്ണ നിറമുള്ള വെളിച്ചം വായുവിലൂടെ വരുകയാണെന്നാണ് ആദ്യം തോന്നിയത്. പിന്നെ മനസ്സിലായി അതൊരു വിളക്കാണെന്നും അതിനു പിന്നിലൊരു രൂപം ഉണ്ടെന്നും.
'ദീപം ദീപം' എന്ന് ആ ചുണ്ടുകൾ മൃദുവായി മന്ത്രിക്കുന്നുണ്ടായിരുന്നു. വിളക്ക് നിലത്തു വയ്ക്കാൻ കുനിഞ്ഞപ്പോൾ സ്വർണ്ണ വെളിച്ചത്തിൽ അവളുടെ മുഖം ഒരു ദേവതയെ പോലെ തോന്നിച്ചു. വട്ട മുഖം, തിരുനെറ്റിയിലും, മുകളിലും ചുവന്ന കുങ്കുമത്തിലെ വട്ടപ്പൊട്ടുകൾ, ഇടതൂർന്ന തലമുടി, കൂട്ടിമുട്ടി വില്ലുപോലെ വളഞ്ഞ പുരികങ്ങളും, നീണ്ട കണ്ണുകളും. ഒറ്റനോട്ടത്തിൽ അവളുടെ മുഖം വിനീതയിൽ പെണ്ണിൻ്റെ അസൂയ ഉണർത്തി.
അവൾ നടക്കുന്നത് പതിയെ ആയിരുന്നു.
കാൽപ്പാദങ്ങൾ വസ്ത്രങ്ങൾക്കുള്ളിൽ ഒളിച്ചിരിക്കുന്നു. സ്വന്തം കണ്ണേറ് അവൾക്ക് തട്ടാതിരിക്കാനായി വിനീതയതു കാണാൻ ശ്രമിച്ചെങ്കിലും വിഫലമായി.
'മാഡം ഇതാണ് ഉമ.'
അവൾ ചിരിച്ചു.
വിനീതയ്ക്കതു വിശ്വസിക്കാൻ കഴിഞ്ഞില്ല.
'മാഡത്തിനു വിശ്വസിക്കാൻ കഴിയുന്നില്ലല്ലേ
നിങ്ങൾ അന്വേഷിച്ചു വന്ന ദുരന്തകഥയിലെ നായിക ഇവൾ തന്നെയാണ്.
ഞാൻ ഇവളെ വിവാഹം കഴിച്ചു.
ഞങ്ങൾ ഇവിടെ താമസിക്കുന്നു.
മാഡത്തിന് ആവശ്യമായ പഴയ കാര്യങ്ങൾ ചോദിക്കാം അവൾ പറയും.'
അയാൾ പറഞ്ഞു. വിനീതയ്ക്കൊന്നും ചോദിക്കാൻ ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ ഇത്രയും നല്ലൊരു അനുഭവത്തിൽ നിന്ന് മറ്റൊന്നിലേക്ക് പോകാൻ അവൾ ആഗ്രഹിച്ചില്ല. അവളിൽ പഴയ ഓർമ്മകൾ വീണ്ടും കുത്തി നിറയ്ക്കാൻ വിനീതയ്ക്കു കഴിഞ്ഞതുമില്ല.
'ഉമ നിന്നെ ഞാൻ കൊണ്ടു പോകുകയാണ്
അനുവാദം ചോദിച്ചില്ല. അവകാശമെടുത്തു.
അവൾ ഒരു ആവശ്യം ഉന്നയിച്ചു.
ഞാനതും സാധിച്ചു കൊടുത്തു.
കണ്ടില്ലേ?' അയാൾ ഉമ്മറത്തേക്ക് വിരൽ ചൂണ്ടി. വൃദ്ധ അവിടിരുന്ന് ചിരിച്ചു.
'മോള് വരുന്നോ നമുക്ക് പടികേറാം'
അവർ പറഞ്ഞു.
'കാര്യാക്കണ്ട മാഡം ബുദ്ധിയ്ക്ക് സ്ഥിരതയില്ല.' അയാൾ പറഞ്ഞു.
'കേസൊക്കെ എന്തായി?'
'എന്താകാനാണ് പോലീസിന് പിടിക്കാൻ കഴിഞ്ഞില്ലല്ലോ അവനിന്നും ഇവിടെ ഉണ്ട്.'
അയാളുടെ നോട്ടം ചെന്നു നിന്നത്, വീടിനു മുറ്റത്ത് ഇടതുവശത്തു വളർന്നു നിൽക്കുന്ന മുളങ്കൂട്ടങ്ങളിലായിരുന്നു. കൂട്ടം ചേർന്ന് വളർന്നു നിൽക്കുന്ന മുളങ്കൂട്ടങ്ങൾ. അതിനിടയിൽ ഒരാൾ നീളത്തിൽ വളർന്നിരിക്കുന്ന പച്ചമുളകൾക്ക് ഉയരം കുറവായിരുന്നു. അവ ഈ അടുത്തെങ്ങോ മുളച്ചു വന്നതാകണം. കാറ്റിൽ അത് തമ്മിലുരസ്സി ഒച്ചയുണ്ടാക്കുന്നുണ്ട്.
അവിടവിടെയായി കുഞ്ഞുപെട്ടികളിൽ തേനീച്ച കൂടുകൾ. അതിനു ചുറ്റും തേനീച്ചകൾ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു.
വീടും പരിസരവും മനോഹരമായിരുന്നു. കാട് സുരക്ഷിത വലയം സൃഷ്ടിച്ചൊരു കുഞ്ഞ് കൊട്ടാരം.
'നിങ്ങൾക്ക് അയാളോടൊരു ദേഷ്യവും തോന്നുന്നില്ലേ?' വിനീത ചോദിച്ചു.
'എന്തു തോന്നാനാണ് അയാൾ എവിടെയോ പോയി. പോലീസുകാർക്കു പോലും പിടിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല ഞങ്ങൾ അതൊക്കെ മറക്കാൻ ശ്രമിക്കുകയാണ്. ബുദ്ധിയ്ക്ക് സ്ഥിരതയില്ലാത്ത ഒരു അമ്മയും അരയ്ക്ക് കീഴെ വെന്തുരുകിയ ഒരു പെണ്ണും ഇവർക്ക് രണ്ടു പേർക്കും ഞാൻ മാത്രമേ ഉള്ളു.'
ഗംഗൻ പറഞ്ഞു നിർത്തി.
വിനീത വരാന്തയിലേക്കു നോക്കി. തിണ്ണയിലിരുന്ന സ്ത്രീ അവളെ നോക്കി വീണ്ടും പല്ലുകൾ കാട്ടി ചിരിച്ചു.
'ആ നാറിയെ കിട്ടിയിരുന്നെങ്കിൽ അവൻ്റെ മോന്തക്കിട്ട് രണ്ടു ചവിട്ട് എനിക്കു കൊടുക്കണമായിരുന്നു.'
വിനീത ചുണ്ടിനടിയിലിട്ട് പറയുന്നതു കേട്ടു അയാൾ ചിരിച്ചു നിന്നതേയുള്ളു.
ഇയാൾക്കെങ്ങനെ ഇങ്ങനെ ആകാൻ കഴിയുന്നു.!ഒരു സാത്വികനെ പോലെ!
എൻ്റെ ഉള്ളിലെ ചിന്തകളെയൊക്കെ ഇയാൾ അലിയിച്ചു കളഞ്ഞിരിക്കുന്നു.
'തൊണ്ണൂറ്റി ഒന്ന് പടികളുണ്ടല്ലേ? കയറുമ്പോൾ ഞാൻ എണ്ണിയിരുന്നു.
എന്താ ഇങ്ങനെ കുന്നിൻ മുകളിൽ വീടും പടവുകളും?' അവൾ ചോദിച്ചു.
'മാഡത്തിന് എണ്ണം എവിടെയോ തെറ്റിയിട്ടുണ്ട്. തൊണ്ണൂറ്റി ഒന്നല്ല.
തൊണ്ണൂറ്റി മൂന്നുണ്ട്. എന്നും ചവിട്ടി കയറാനും ഇറങ്ങാനും പടവുകൾ നല്ലതല്ലേ ആരോഗ്യവും നശിക്കില്ല. ഒരു കൗതുകത്തിനായി ഞാൻ തന്നെ കൊത്തി ഉണ്ടാക്കിയതാണ് ' അയാൾ പറഞ്ഞു.
'എൻ്റെ എണ്ണം തെറ്റിയോ?'
പടവുകൾ തിരിച്ചിറങ്ങുമ്പോഴും വിനീത അത് ഓരോന്നായി എണ്ണി. പടവുകൾക്ക് താഴെ ക്യാമറയുമായി വേണു നിൽക്കുന്നത് കാണാമായിരുന്നു. പടവുകളിൽ മധ്യഭാഗത്ത് എത്തിയപ്പോഴായിരുന്നു.
ഗംഗൻ പുറകിൽ നിന്നുറക്കെ വിളിച്ചത്.
'മാഡം പടവുകൾ എണ്ണുന്നുണ്ടോ?'
അവൾ തിരിഞ്ഞു നിന്നു.
'അതെ' എന്നു തലയാട്ടി.
'അടുത്ത പടവിൽ ഇടതു വശം ചേർന്നു രണ്ടു കാലുകളും അമർത്തി ചവിട്ടി ഇറങ്ങിക്കോളു.'
അയാൾ വിളിച്ചു പറഞ്ഞതും അവൾ പടിയിലേക്ക് കാലുവച്ചതും ഒരുമിച്ചായിരുന്നു. ഇടതു വശത്തു തന്നെ. പെട്ടെന്ന് കാലുകളിടറി അവൾ അടുത്ത പടിയിലേക്ക് ഇറങ്ങി നിന്നു. തിരിഞ്ഞു നോക്കി. അയാൾ ചിരിച്ചു കൊണ്ട് നിൽപ്പുണ്ടായിരുന്നു.
"കൃത്യം മുഖത്തു തന്നെയായിരുന്നു മാഡം
അയാൾ വീണ്ടും വിളിച്ചു പറഞ്ഞു. "
പിന്നെയുള്ള പടികൾ വേഗതയിലായിരുന്നു അവൾ ഓടിയിറങ്ങിയത്. എണ്ണം തെറ്റിപ്പോയിരുന്നു. അത് എത്രാമത്തെ പടവായിരുന്നു. ഓർക്കാൻ കഴിയുന്നില്ല. കിതപ്പോടെ അവൾ വേണുവിന് അരികിലെത്തി. ശ്വാസമെടുക്കാനായി കിതച്ചു നിന്നു.
'എന്താ വിനീത എന്തു പറ്റി?'വേണു ചോദിച്ചു.
അവൾ തിരിഞ്ഞു പടവുകളിലേക്കു നോക്കി
ചവിട്ടി കയറിയും ഇറങ്ങിയും കാൽപ്പാദങ്ങൾ പതിഞ്ഞ് മിനുസമായ പടവുകൾ. നിലാവെളിച്ചത്തിൽ അവ ചുവന്ന മാർബിൾ പോലെ തിളങ്ങുന്നു.
'വേണു ആ ചിത്രം ഒന്നു ക്യാമറയിലേക്ക് പകർത്തിയേ ഇതൊരു അപൂർവ്വ കാഴ്ച്ചയും കഥയുമാകുകയാണ്.' അവൾ പറഞ്ഞു.
വേണു പടവുകൾക്ക് മുകളിലേക്ക് ക്യാമറ ഫോക്കസ് ചെയ്തു. ആ ചിത്രം പകർത്തി.
മടക്കയാത്രയിൽ വിനീത മൗനമായിരുന്നു.
രാത്രിയിലാണ് ആ ചിത്രം വേണു വിനീതയ്ക്ക് അയച്ചത്. മൊബൈലിൽ ആ ചിത്രം കറങ്ങി, കറങ്ങി പൂർത്തിയായി തെളിഞ്ഞു വന്നു. വേണുവിൻ്റെ ഒരു വോയിസ്‌ മെസേജ് കൂടെ വന്നിട്ടുണ്ടായിരുന്നു.
'വിനീത അയാളെ എനിക്കറിയാം, ഞാൻ കണ്ടിട്ടുണ്ട്. അയാളുടെ പേര് ഗംഗാധരൻ എന്നാണ്. മാത്രമല്ല. ഭ്രാന്തിയായ ആ സ്ത്രീ അയാളുടെ അമ്മയല്ല. അതു ഉമയെ നശിപ്പിച്ച അവൻ്റെ അമ്മയാണ്. '
വേണുവിൻ്റെ സംഭാഷണം നാലു വരികളിലവസാനിച്ചു.
'മാഡം ഞങ്ങൾ കാട്ടിൽ മരം വെട്ടുമ്പോൾ അതിൽ വസിക്കുന്ന പക്ഷികളോടും, മറ്റും അനുവാദം ചോദിക്കാറുണ്ട്. ആദ്യത്തെ മഴുവിൻ്റെ ഒച്ച തടിയിൽ വീഴുമ്പോൾ അവർ സമ്മതത്തോടെ പറന്നകലും, സ്വയം പറക്കാൻ കഴിയാത്ത ചില വൃദ്ധയായ പക്ഷികൾ കൂട്ടിലുണ്ടാകും, ഞങ്ങൾ അവയെ എടുത്ത് സുരക്ഷിതമായ സ്ഥാനങ്ങളിൽ എത്തിച്ചിട്ടേ മരം മുറിക്കാറുള്ളു.' അയാൾ അന്നു പറഞ്ഞ വാക്കുകൾ അവളോർത്തു.
വിനീത ആ ചിത്രം എടുത്തു നോക്കി.
ആകാശത്തിലേക്ക് കെട്ടിപ്പടുത്തിയ പടവുകൾക്ക് മുകളിൽ അയാളും,
അവളും ഒന്നുചേർന്നു ഒരേ നിഴൽ രൂപമായി നിൽക്കുന്നുണ്ടായിരുന്നു.
അവർക്ക് പുറകിലെ ആകാശത്തിലെ ചന്ദ്രക്കല അവരെ അർദ്ധനാരിയായി തോന്നിപ്പിച്ചു. ഗംഗാധരനും, ഉമയും, ചന്ദ്രക്കലയും അർദ്ധനാരി പോലെ തിളങ്ങുന്ന ചിത്രം.
********
ബാംബൂ ടോർച്ചറിംഗ് കൂടെ വായിച്ചിട്ടാണ് വിനീത ഉറങ്ങാൻ കിടന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിൽ യുദ്ധത്തടവുകാരായി പിടിച്ചവരെ നാമ്പു മുളച്ചു തുടങ്ങിയ അനേകം മുള തൈകൾക്കു മുകളിൽ ബന്ധിച്ചു കിടത്തും.
ജീവൻ നഷ്ടപ്പെടാതിരിക്കാൻ വെള്ളവും, ആഹാരവും ബലമായി നൽകി കൊണ്ടിരിക്കും. ദിവസങ്ങൾ കൊണ്ട് മുളനാമ്പുകൾ വളർന്നു ശരീരം തുളച്ചു കയറി പുറത്തെത്തും. ഏറ്റവും വേദനാജനകമായിരിക്കും ആ മരണം.
അന്നു രാത്രി വിനീത ഒരു സ്വപ്‌നം കണ്ടു.
'തേനും പാലും പുരട്ടി ജീവനോടെ പെട്ടിക്കുള്ളിൽ അടച്ചു കുഴിച്ചിടുന്നൊരു ശരീരം. അവൻ്റെ വായ്ക്കുള്ളിൽ അയാൾ ഒരു പൈപ്പ് കഷണം കുത്തിവച്ചു. കുഴി മൂടി. തേൻ മിശ്രിതം കുടിപ്പിച്ചു. മരിക്കാൻ അനുവദിക്കാതെ മഴവെള്ളം പൈപ്പിൻ കുഴലിലൂടെ അവൻ്റെ വായിലേക്കിറങ്ങി കൊണ്ടിരുന്നു. പെട്ടിക്കുള്ളിൽ ജീവനോടെ അഴുകി പുഴുവരിച്ച് അവൻ കിടന്നു.
അവൻ്റെ ശരീരത്തിനുള്ളിലൂടെ, തുളച്ച് കയറി മുളനാമ്പുകൾ വളർന്നുയർന്നു വന്നു. ആ ശരീരത്തിന് തല ഇല്ലായിരുന്നു.
താൻ ചവിട്ടി നിൽക്കുന്നത് അവൻ്റെ മുറിച്ചെടുത്ത തലയിലെ മുഖത്തായിരുന്നു.'
തൊണ്ണൂറ്റി മൂന്ന് പടവുകളിൽ ഏതിലോ ഒന്നിൻ്റെ അടിയിൽ അവൻ ജീവനോടെ മരണം കാത്തു കിടക്കുന്നുണ്ട്. അല്ലെങ്കിൽ മുളങ്കൂട്ടങ്ങൾക്കടിയിൽ അവൻ്റെ ജീർണ്ണിച്ച തലയില്ലാത്ത അസ്ഥികൂടവും. പടവുകളിൽ ഒന്നിൻ്റെ ഇടതുവശത്ത് അവൻ്റെ തലയും ബാക്കിയുണ്ടാകും. ഉമ ആഗ്രഹിച്ചു.അയാൾ അതു സാധിച്ചു കൊടുത്തിട്ടുണ്ടാകും.
09/July /202l

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot