കരാട്ടനും, പാറ്റയും


Cockroach, Insect, Bug, Animal, Antenna
*******************
ഫെബ്രുവരിയിൽ, ശിവരാത്രിയുടെ പിറ്റേന്ന്, കൃഷ്ണൻ കരാട്ടെയിൽ മഞ്ഞ ബൽറ്റ് കരസ്തമാക്കി വീട്ടിലേക്ക് എത്തിയപ്പോൾ അങ്കം ജയിച്ച വന്ന വീരനെ സ്വീകരിക്കും പോൽ ഞാനവനെ ആരതിയുഴിഞ്ഞ് തിലകക്കുറിയണിയിച്ച് അകത്തേക്ക് ആനയിച്ചു.
ആ മഞ്ഞ ബൽറ്റിൽ തൊട്ടും തലോടിയും ഞാനും, ഞാനുമെന്റമ്മേം ഹർഷപുളകിതരായി നിൽക്കുമ്പോൾ ഇനി ഈ പടി കയറാൻ കാത്തു നില്ക്കുന്ന ബൽറ്റിന്റെ മറ്റ് നിറങ്ങളെ പറ്റി അവൻ പ്രസംഗിച്ചു.
അത് കേട്ട് വണ്ടറടിച്ച്, വായും പൊളിച്ച് നിൽക്കുന്ന ഞങ്ങളെ നോക്കി അവൻ അരുൾ ചെയ്തു
"ലേഡീസ് രണ്ടു പേരും ഇനി ഒട്ടും ഭയപ്പെടണ്ടതില്ല."
അത് കേട്ടതിൽ പിന്നെ ഇന്നലെ രാത്രി 8.45 വരെ ഞാനും അമ്മേം കിരീടത്തിലെ ഹൈദ്രോസും,സേതുവിന്റെ അളിയനും ആയിരുന്നു.
ഇവിടുത്തെ പറമ്പിലേക്ക്, സൂത്രത്തിൻ പ്ലാസ്റ്റിക് കവറുകളും, കുപ്പിച്ചില്ലുകളും എറിയുന്നവരേയും, സന്ധ്യ കഴിയുമ്പോൾ പ്ലാസ്റ്റിക് കത്തിക്കുന്നവരേയും,എല്ലാം അമ്മ വെല്ലുവിളിച്ചത് മഞ്ഞ ബൽറ്റ്കാരൻ വീട്ടിലുണ്ടന്ന ഒറ്റ ധൈര്യത്തിലാണ്.
ഞാനീ എഫ്.ബി.കലുങ്കിൽ കേറി കുത്തീരുന്ന് സകലമാന എഴുത്തിനേം കമന്റടിക്കുന്നതും മഞ്ഞബൽറ്റുകാരൻ ഇവിടുണ്ടല്ലോന്ന ധൈര്യത്തിലാണ്.
അതെല്ലാമാണ് ഇന്നലെ രാത്രി 8.57 ന് തകർന്ന് തവിടുപൊടിയായത്.
ഇന്നലെ രാത്രി പഠന മേശക്ക് ചുറ്റുമിരുന്ന് ഞാനും, കൃഷ്ണനും
' Kinds of Quadrilaterals 'ലേക്ക് ഇറങ്ങി നിൽക്കവെയാണ് കൃത്യം 8.45ന് ഞാനാ കാഴ്ച കണ്ടത്.
ഓഫ് ചെയ്ത് വച്ചിരിക്കുകയായിരുന്ന പെഡസ്റ്റൽ ഫാനിന്റെ മുകളിൽ നെഞ്ചും വിരിച്ച് കൊമ്പും ആട്ടിക്കളിച്ച് ഒരു പാറ്റ.
ഞാനൊന്ന് വിറച്ചു.
ഛെ! പേടിച്ചിട്ടല്ല.
ദേഷ്യം വന്നിട്ടാ.
ദേഷ്യം വന്നാൽ ഒരു വിറവൽ, അത് നിർബന്ധാ !
ഞാനെന്റെ മഞ്ഞബൽട്ടനെ തോണ്ടി വിളിച്ച് പാറ്റയെ ചൂണ്ടിക്കാണിച്ചാജ്ഞാപിച്ചു
" അവന്റെ കൊമ്പേൽ പിടിച്ച് തൂക്കിവെളീലോട്ടെറിയടാ ടാ ടാ ടാ ടാ "
കൃഷ്ണൻ എണീറ്റ് നിന്ന് നെഞ്ച് വിരിച്ചു പാറ്റയെ നോക്കി, പിന്നെ എബൗട്ടേണടിച്ച്, ഞാൻ ലോക്ക് ചെയ്ത് വച്ചിരുന്ന വാതിൽ തുറന്ന്
"ഫോളോ മീ" എന്ന് എന്നോട് പറഞ്ഞിട്ട് അടുത്ത മുറി ലക്ഷ്യമാക്കി നടന്നു,, അല്ല ഓടി.
ആദ്യം ഒന്നമ്പരന്നെങ്കിലും, പാറ്റേനെ കില്ലാൻ എന്തേലും ആയുധമെടുക്കാൻ പോയതാവുംന്ന് കരുതി ഞാനും പിറകെ ചെന്നു മുറീലോട്ട് കയറി.
" അമ്മേ...... എന്റെ റ്റെക്സ്റ്റ് എടുക്കാഞ്ഞതെന്താ...? "
"റ്റെക്സ്റ്റ് എന്തിനാ ഇപ്പൊ ?"
" ആ പാറ്റ എന്റെ റ്റെക്സ്റ്റ് കടിച്ചു തിന്നുമമ്മേ... "
പിന്നെ പാറ്റക്ക് തിന്നാൻ എന്തോരം സാധനങ്ങൾ ഇവിടെ വേറെ ഉള്ളപ്പഴാ ഇവന്റെ റ്റെക്സ്റ്റ്.
"കൃഷ്ണാ..... എന്താന്ന് വച്ചാ വേഗം എടുത്ത് ചെന്ന് പാറ്റേനെ തട്ടിക്കള ."
"അയ്യോ! അമ്മേ എനിക്ക് പേടിയാ... പാറ്റ കടിക്കും"
" മോനതിന്റെ കൊമ്പേൽ പിടിച്ച് പുറത്തോട്ട് എറിഞ്ഞാൽ മതി"
"പിന്നെ, അപ്പൊ അതെന്റെ കൈയ്യേൽ കുത്തും അമ്മേ...."
ഹും! ഇവന്റെ ഈ പറച്ചിൽ എന്റെ മനസ്സിലാണ് ഇപ്പൊ കുത്തിക്കൊണ്ടത്.
എന്തൊക്കെയാര്ന്ന് .... മലപ്പുറം കത്തി, അമ്പും വില്ലും, ഒലക്കേടെ മൂട്.
"പിന്നെങ്ങനാ....... അതിനെ ഓടിക്കുന്നത്?"
"അമ്മ ചെന്നോടിക്ക്."
" ഞാ.. നോ ? എനിക്ക് ദേഷ്യം വന്നിരിക്കുന്നത് കൊണ്ട് കണ്ണ് കാണില്ലന്ന് നിനക്കറിയില്ലേ?
ആട് എനിക്കൊരു ഭീകരജീവിയല്ലങ്കിലും പാറ്റ എനിക്കൊരു ഭീകരജീവിയാ.
കുറച്ചു സമയത്തെ ആലോചനയ്ക്ക് ശേഷം ഞാനവനോട് ചോദിച്ചു ,
" ഇനി നമ്മളെങ്ങനെ ആ മുറീൽ കയറും?"
"അമ്മേ, പാറ്റ പോയിട്ട് നമുക്ക് കേറാം."
" അപ്പൊ നമ്മളെങ്ങനെ കിടക്കും ?"
" നമുക്ക് ഇവിടെ കിടക്കാമ്മേ... "
" ഇവിടുള്ളോര് അപ്പൊ എവിടെ കിടക്കും മോനേ ?"
''അവരപ്പുറത്തെ മുറീൽ കിടന്നോളൂന്നെ."
"യ്യയ്യയ്യയ്യേ ...... നീ എന്തൂട്ട് കരാട്ടൻ ആണെടാ..? ഒരു പാറ്റേനെ കൊല്ലാൻ കൂടറിയില്ല."
" അമ്മയ്ക്കൊന്നും അറിയില്ല, പാറ്റേനെ കൊല്ലാൻ ഞങ്ങളെ പഠിപ്പിച്ചിട്ടില്ലമ്മേ, അറ്റാക്ക് ചെയ്യാൻ വരുന്നവരെ ഇടിക്കാനും, തൊഴിക്കാനുമാ ഞങ്ങളെ പഠിപ്പിച്ചത്.
"ങേ !!! ബസ്റ്റ് കണ്ണാ..... ബസ്റ്റ് "
ഇവനെ കരാട്ടെ ക്ലാസ്സിൽ വിട്ട രൂപ കൊണ്ട് അഞ്ചാറ് 'ഹിറ്റ്' വാങ്ങി വച്ചാൽ മതിയാര്ന്ന്..

By Anjali Rajan

അപ്പോഴേക്കും..

നിങ്ങൾക്കെപ്പോഴെങ്കിലും സ്വന്തം
കളിക്കൂട്ടുകാരനെ നഷ്ടപ്പെട്ടിട്ടുണ്ടോ..
ഒരുമിച്ചുണ്ടും ഉറങ്ങിയും ഒരേ സ്വപ്നത്തിന്റെ ചിറകിലേറിപ്പറക്കുകയും ചെയ്തവനെ...!!
നിങ്ങളെപ്പോഴെങ്കിലും
അവനെ സ്വപ്നം കാണാറുണ്ടോ...?
അവന്റെ ചിരിയോർക്കാറുണ്ടോ...,
ചങ്കുപറിച്ചെടുക്കുന്ന വേദനയാണത്..
അവനോടൊത്ത് ചിരിച്ചു കളിച്ച
ആ അവസാന സായാഹ്നമോർക്കാറുണ്ടോ...
അന്ന് അവന്റെ അമ്മ പറഞ്ഞതോർമ്മയുണ്ടോ....
നാളെ ഞങ്ങൾ പോവും...
ഇനി എന്നാണെന്നറിയില്ല.!
ഇടിഞ്ഞുവീഴുന്ന മൗനം....
അവൻകെട്ടിപ്പിടിച്ചു കരഞ്ഞതോർക്കുന്നുണ്ടോ...
അവന്റെ പ്രിയ കളിപ്പാട്ടങ്ങൾ
നിങ്ങൾക്ക് തന്നതോർക്കുന്നുണ്ടോ...
അന്ന് രാത്രി ഉറങ്ങാൻ പറ്റാതെ
കരഞ്ഞതോർക്കുന്നുണ്ടോ...
അതിരാവിലെ ഒരുതവണകൂടി
കാണാൻ കൊതിയോടെ ഓടിയതോർക്കുന്നുണ്ടോ...!
അപ്പോഴേക്കും.....!
✍️ശ്രീധർ.ആർ.എൻ

ഭുവന എന്ന മണവാട്ടി

Image may contain: 1 person, closeup
"അമ്മെ നേരായി "
ജോലിക്ക് പോകാൻ തയ്യാറായ
ഭുവന അകത്തേക്ക് നോക്കി വിളിച്ചു
"ദാ വരുണു മോളെ "
ഒരു കൊച്ചു പാത്രത്തിൽ ചോറും കറിയുമായി വന്ന അമ്മ അത് ഭുവനക്ക്
നൽകി
"മോളെ വൈകിട്ട് വരുമ്പോൾ അച്ചന്റെ മരുന്ന് മേടിക്കണെ"
''ഊം''
അമ്മ ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കി നിന്നു --- ആ മുടിയിലൂടെ വിരലോടിച്ചു
'' തുടങ്ങാം ന്റെ അമ്മയുടെ സ്ഥിരം സെന്റി .....
ന്റെ മോൾടെ കല്യാണം നിയും ശരിയായില്ലല്ലൊ.... ഇത്ര ചെറുപ്പത്തിലെ ന്റ കുട്ടിക്ക് എത്ര ഉത്തരവാദിത്വങ്ങളാ.... ഇതൊക്കെയല്ലെ പറയാൻ പോണെ''
" ന്റ മോളെ ഒരു മണവാട്ടിയായി കാണാൻ കൊതിയാകുന്നു"
"എന്റെ പൊന്നമ്മെ പതിനായിരങ്ങളും ലക്ഷങ്ങളും വിലവരുന്ന വില കൂടിയ സാരികൾ ഉടുത്ത് ഒരു ദിവസം എത്ര പേരുടെ മുന്നിലാ അമ്മയുടെ ഈ മോള് മണവാട്ടിയായി ഒരുങ്ങിക്കെട്ടി നിൽക്കുന്നെ: അത് പോരെ "
" എനിക്ക് അതൊന്നും കേക്കണ്ട. ന്റെ മോളെ സ്നേഹിക്കുന്ന ഒരുത്തന്റെ കയ്യില് ഏൽപ്പിക്കണം: .. അപ്പഴെ ഈ അമ്മക്ക് സമാധാനമാകു''
"ഞങ്ങളുടെ മുതലാളിയുടെ മകൻ സുന്ദരനാ-- .. ഞാൻ ഒന്നു ചോദിച്ചു നോക്കട്ടെ"
"ഒന്നു പോടി "
ഒരു കള്ള ചിരിയോടെ അമ്മയുടെ കവിളിൽ ഒരുമ്മ നൽകി ഭുവന റോഡിലേക്കിറങ്ങി .... ബസ്സ്റ്റാൻഡ്‌ ലക്ഷ്യമാക്കി നടന്നു.... നഗരത്തിലെ ഏറ്റവും വലിയ ടെക്സ്റ്റയിൽ ഷോറൂമിലെ ഭുവന എന്ന സെയിൽസ് ഗേൾ:
ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ റോഡരികിൽ ചേർന്ന് ലോട്ടറി ടിക്കറ്റ് വിൽക്കുന്ന ഗോപിയേട്ടനെ ഭുവന കണ്ടു :ഒരു കാലും ഒരു കൈയ്യും തളർന്നു പോയ ഗോപിയേട്ടൻ :
ഭുവന ഗോപിയേട്ടന്റെ അടുത്തേക്ക് നടന്നു....
" ഗോപിയേട്ടാ "
"ങ്ങാ ഭൂവനയൊ.... ഞാനൊന്ന് കാണാനിരിക്കയായിരുന്നു "
"എന്തെങ്കിലും അത്യാവിശ്യം "
"വൈകുന്നേരം കാണാം ... ദേ നിന്റെ ബസ്സ് വരുന്നു"
ഭുവന യാത്ര പറഞ്ഞ് ബസ്സ് കയറാനായി നീങ്ങി
.................................
"ടീ നീ ചായ കുടിച്ചൊ'' സാരികൾ മടക്കി വെക്കുന്നതിന്നിടയിൽ - ചിത്ര ഭുവനയോടായി ചോദിച്ചു
"ന്നാ അധികം ഇരിക്കണ്ട ... നിനക്ക് കസ്റ്റമേഴ്സ് വരുന്നുണ്ട് "
ഭുവന എഴുന്നേറ്റു....
"ഞങ്ങൾക്ക് പുടവ കൊടുക്കാൻ സാരി വേണം... ന്റെ മോന്റെ കല്യാണമാണ് "
വന്നവരിൽ കണ്ണട വെച്ച ഒരു സ്ത്രീ ഭുവന യോടായി പറഞ്ഞു: പതിവുപോലെ ഭുവന അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു: പിന്നെ വ്യത്യസ്ത നിറങ്ങളിലും ഡിസൈനുകളിലുമായി അവരുടെ മുമ്പിൽ സാരികൾ നിവർന്നു വീണു - .. കുടെ ഭുവനയുടെ " എക്സ്പർട്ട് കമന്റ്സും"
ഭുവനയുടെ വാചകമടി കേട്ട അവർ ഭുവനയോടായി പറഞ്ഞു
" ദേ മോളെ ഇവനോട് പറഞ്ഞൊ ... ഇവനാ ചെക്കൻ :എന്റെ ഒരേ ഒരു മകൻ "
സമീപത്തിരിക്കുന്ന ചെറുപ്പക്കാരനെ ചൂണ്ടി ആ സത്രീ പറഞ്ഞു...
"മോളെ ആ പിങ്ക് സാരിയൊന്ന് നോക്കട്ടെ... കൊള്ളാം"
ഭുവന അവർക്കായി ആ സാരി ക യിലെടുത്തു: ഒരു മണവാട്ടി പെണ്ണിനെ പോലെ ആ സാരിയുടുത്ത് ഭുവന അവരുടെ മുമ്പിൽ പല ചുവടുകൾ വെച്ചു നിന്നു:
" നന്നായിരിക്കുന്നു.... നല്ല സാരി"
''മോള് ആ സാരിയുടുത്ത് നിന്നപ്പോൾ ശരിക്ക് ഒരു മണവാട്ടി "
ആ അമ്മയുടെ വാക്കുകൾ കേട്ട ഭുവന പൊട്ടിച്ചിരിച്ചു :
"ഞങ്ങളെ പോലുള്ളവർ ഒരു ദിവസം നാലഞ്ച് പ്രാവശ്യം മണവാട്ടിമാരാകും :പലരുടെയും മുമ്പിൽ പലതരത്തിലുള്ള സാരികളുടുത്ത് "
ഭുവനയുടെ വാക്കുകൾ കേട്ട ആ .അമ്മ ചിരിച്ചു
"മോളെ എനിക്ക് ബാത്ത് റൂമിൽ ഒന്ന് പോണം"
ഭുവന അവർക്ക് വഴി കാണിച്ചു കൊടുത്തു
" എന്താ പേര് "
അമ്മ പോയിക്കഴിഞ്ഞപ്പോൾ ആ ചെറുപ്പക്കാരന്റെ ചോദ്യം കേട്ട ഭൂവനയുടെ നെറ്റി ചുളിഞ്ഞു
"ന്റെയൊ"
ഭുവന തന്റെ നെയിംപ്ലേറ്റ് കാണിച്ചുകൊടുത്തു
" ഭുവന: എ special and sweet name" -
ആ ചെറുപ്പക്കാരൻ അത് വായിച്ച് പറഞ്ഞു
"താങ്ക് യു "
" ഭുവന എത്ര വരെ പഠിച്ചു "
"ഞാൻ എം കോം പാസ്സായി "
" eഹാ മൈ ഗോഡ്‌ ന്നിട്ടാണൊ ഈ ജോലി "
" ഈ ജോലിക്കെന്താ കുഴപ്പം ''
''ഭുവന യു ആർ എജുക്കേറ്റഡ് :ലുക്കിങ്ങ് സൊ സ്വീറ്റ്: ഭുവനയുടെ ബയോഡാറ്റ എനിക്ക് വാട്ട്സപ്പ് ചെയ്യു: .. അമേരിക്കയിൽ ഞാൻ വിചാരിച്ചാൽ ഒരു നല്ല ജോലി ശരിയാക്കാൻ കഴിയും''
"അയ്യൊ സർ അതൊന്നും വേണ്ട"
"ഭുവന ബി പ്രാക്റ്റിക്കൽ ... എനിക്കവിടെ ഒരു പാട് കൂട്ടുകാരുണ്ട്.... ജീവിക്കാൻ പഠിക്കു: ഐ വിൽ ടെയ് ക്ക് കെയർ ഓഫ് യു'
ഭുവന കയ്യിലിരുന്ന സാരി ചുവട്ടിൽ വെച്ചു .... ആ ചെറുപ്പക്കാരന്റെ സമീപത്തേക്ക് ചെന്നു ....
"സുഹൃത്തെ ഞാൻ അറിയാഞ്ഞിട്ട് ചോദിക്കയാണ് നമ്മൾ പരിചയമായിട്ട് ഏതാനും നിമിഷങ്ങളെ ആയുള്ളു..... അതിനുള്ളിൽ തന്നെ 'എന്റെ നമ്പർ ചോദിക്കുന്നു ബയോഡാറ്റ ചോദിക്കുന്നു അമേരിക്കയിൽ ജോലി ശരിയാക്കുന്നു.... ന്നിട്ട് അവസാനം "ഐ വിൽ ടേക്ക് കെയർ ഓഫ് യു ... എന്താ ഉദ്ദേശം ...."
ഭുവന ചുറ്റും നോക്കി ആരും കേൾക്കുന്നില്ലെന്ന് ഉറപ്പു വരുത്തി
" എഴുന്നേറ്റ് പോയ ആ അമ്മയെ ഓർത്താ ഞാൻ ഒച്ചവക്കാത്തത്... എന്ന് വെച്ച് നിനക്ക് രണ്ടു മറുപടി തന്നില്ലെങ്കി പിന്നെ ഞാൻ ഭുവനയല്ലാതായി പോകും... നീയെന്താ കരുതിയെ കുറെ അമേരിക്കൻ ഡോളറിങ്ങോട്ട് ഉലത്തിയാ ഞാനങ്ങ് പ്രണയ പരവശയാകുമെന്നൊ .... നിന്റെ മുഖമടച്ച് എന്റെ കൈ കൊണ്ട് ഒരു ജി എസ് ടി തന്നാലുണ്ടല്ലൊ.... അവന്റെയൊരു " I will take care of you"
ഭുവന രൂക്ഷമായി അവനെ നോക്കി തന്റെ ജോലിയിലേക്ക് മടങ്ങി
.............................
" പള്ളിക്കവല. പള്ളിക്കവല "
പള്ളിക്കവല എത്തിയപ്പോൾ അവിടെയിറങ്ങി ---- പൊടിപറത്തിക്കൊണ്ട് ബസ്സ് മുന്നോട്ട് നീങ്ങി.... ഭുവന വീട്ടിലേക്ക് നടന്നു
സൈക്കിളിന്റെ ബെല്ലടി കേട്ടപ്പോൾ വെറുതെ തിരിഞ്ഞു നോക്കി.... സംശയത്താൽ നെറ്റി ചുളിഞ്ഞു: സൈക്കിൾ ഭുവനയുടെ മുന്നിൽ നിർത്തി:ആ ചെറുപ്പക്കാരന്റെ മുഖത് ത്തേക്ക് സൂക്ഷിച്ച് നോക്കി
"നീ നീ രാജീവല്ലെ "
"അതെ അപ്പൊ നിനക്കെന്നെ ഓർമ്മയുണ്ട്
" സൈക്കിൾ സ്റ്റാൻഡിലിട്ട് രാജീവ് ഭുവനയോടായി പറഞ്ഞു
''നിന്നെയൊക്കെ ജീവിതത്തിൽ മറക്കാൻ പറ്റുമൊ" തന്റെ വലത്തെ കവിളിലെ കറുത്ത പാടിൽ കൈവിരലുകൾ ഓടിച്ച് ഭുവന പറഞ്ഞു
പ്ലസ്ടു വിന് പഠിക്കുന്ന കാലം.... ക്ലാസിലേക്ക് കയറുന്നതിന് മുൻപ് പെട്ടെന്നായിരുന്നു രാജീവ് മുന്നിൽ വന്ന് നിന്നത്: മറ്റുള്ള കുട്ടികൾ കാൺകെ അവൻ തന്റെ നേരെ ഒരു പ്രേമലേഖനം വെച്ച് നീട്ടി :ആദ്യം വാങ്ങാൻ മടിച്ചു: പിന്നെ മെല്ലെ മേടിച്ചു:ന്നാൽ അത് തുറന്ന് നോക്കാൻ മനസ്സ് അനുവദിച്ചില്ല :അവന്റെ മുന്നിൽ വെച്ച് തന്നെ അത് കീറിക്കളഞ്ഞു--- ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കിറങ്ങിയപ്പോൾ പെട്ടെന്ന് മുന്നിൽ ചാടി വീണ അവൻ ചുണ്ടിൽ എരിയുന്ന സിഗററെറടുത്ത് തന്റെ വലത്തെ കവിളിൽ - ആഞ്ഞു കുത്തി വേദനയാൽ താൻ പുളഞ്ഞു: .. ഹെഡ്മാസ്റ്ററൊട് കംപ്ലെയിന്റ് ചെയ്തു.... പത്ത് ദിവസത്തേക്ക് രാജീവിനെ സ്ക്കൂളിൽ നിന്ന് പുറത്താക്കി
നിമിഷ നേരം കൊണ്ട് ഭുവന എല്ലാം ഓർത്തെടുത്തു
"നീയെന്താ ആലോചിക്കുന്നെ"
രാജീവിന്റെ ചോദ്യം ഭുവനയെ ചിന്തയിൽ നിന്നുണർത്തി
"ഞാനാ പഴയ സിഗററ്റ് കുറ്റി ആലോചിച്ചതാ"
രാജീവ് ചിരിച്ചു:
''അതൊക്കെ.അന്നത്തെ ഓരോ ... ന്താ പറയാ.... "
"അത് പോട്ടെ നീയെന്താ ഞങ്ങടെ നാട്ടിൽ "
'ഞാനിവിടെ അടുത്തുള്ള അലുമിനിയം ഫാക്റ്ററിയിൽ ജോയിൻ ചെയ്തു .... സ്കൂൾ വിട്ടതിന് ശേഷം പോളിടെക്നിക്ക് പഠിത്തമായി മുന്നോട്ട് നീങ്ങി "
ഭുവന എല്ലാം മൂളി കേട്ടു
"നീ രാവിലെ ബസ്സിൽ കയറി പോകുന്നത് കണ്ടു: ഞാനിങ്ങെത്തിയപ്പോഴേക്കും ബസ്സ് വിട്ടു പോയി "
കുറച്ച് നേരം രാജീവും ഭുവനയും പരസ്പരം ഓർമ്മകൾ കൈമാറി
" ഞാനും അമ്മയും കൂടിയാണ് ഇവിടെ താമസം"രാജീവ് തന്റെ വിശേഷം പങ്കുവെച്ചു
രണ്ടു പേരും കുശലം പറഞ്ഞ് മുന്നോട്ട് നീങ്ങി
" ഞാൻ നിന്നോട് ഒരു കാര്യം പറയട്ടെ''
രാജീവ് സൈക്കിൾ ഉരുട്ടി ഭുവനയോടൊപ്പം നടന്നു കൊണ്ട് ചോദിച്ചു
" പറ ''
"എനിക്ക് ഇപ്പോഴും നിന്നെ ഒരു പാടിഷ്ടാ... നിനക്ക് വിരോധമില്ലെങ്കിൽ നിന്നെ വിവാഹം ചെയ്യാൻ ....
ഭുവന രാജീവിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ::
"രാജീവെ ഞാൻ ഒന്നു ചോദിച്ചോട്ടെ.... അന്ന് നിന്റെ കയ്യിൽ സിഗററ്റിന് പകരം ആസിഡായിരുന്നെങ്കിൽ നീ എന്റെ മുഖത്ത് ഒഴിക്കുമായിരുന്നില്ലെ :"
" അന്നത്തെ ആ ദേഷ്യത്തിന് ചിലപ്പോൾ ....: "
''എങ്കിൽ ആ ദേഷ്യത്തിന് ആസിഡൊഴിച്ച് വികൃതമാക്കിയ ഭുവനയാണിപ്പോൾ നിന്റെ മുമ്പിൽ നിൽക്കു'ന്നത് എന്ന് കരുതിക്കൊ. - അത് കൊണ്ട് തൽക്കാലം രാജീവ് ചെല്ല് "
"ഓഹോ അപ്പൊ നീ ഇപ്പൊ വലിയ ഫെമിനിച്ചിയാണല്ലെ ...''
ഭുവന തികഞ്ഞ പുച്ഛത്തോടെ അവന്റെ മുഖത്തേക്ക് നോക്കി
" ഫെമിനിച്ചിയല്ല.... എന്റെ ശരീരവും എന്റെ ജീവിതവും എന്റെത് മാത്രമാണെന്ന് കരുതുന്ന പെണ്ണ് ... നീ ചെല്ല് രാജീവെ "
ഭുവനയുടെ മുഖത്തേക്ക് രൂക്ഷമായി നോക്കി രാജീവ് സൈക്കിളിൽ മുന്നോട്ട് നീങ്ങി
ഭുവന വീട്ടിലേക്ക് നടന്നു... പടി കടന്നപ്പഴെ കണ്ടു --- അപ്പുറത്തെ വീട്ടിലെ ഗോപിയേട്ടൻ മിററത്ത് അമ്മയുമായി സംസാരിക്കുന്നു ഒരപകടത്തിൽ പെട്ട് .വലതു കൈയ്യും കാലും തളർന്നു പോയ ഗോപിയേട്ടൻ... റോട്ടറി ക്ലബ് സമ്മാനിച്ച മുച്ചക്ര വാഹനത്തിൽ ഇപ്പോൾ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നു..... ഒരു നല്ല എഴുത്തുകാരനാണ് ഗോപിയേട്ടൻ: വലത് കൈ തളർന്നതിന് ശേഷം മനസ്സിൽ കഥ വന്നാൽ തന്നെ വിളിക്കും ... വെള്ളക്കടലാസിലേക്ക് കഥ പകർത്താൻ... രാവിലെ ബസ്സ്റ്റാൻഡിൽ വെച്ച് കണ്ടപ്പോൾ തന്നോട് എന്തൊ പറയാനുണ്ടെന്ന് പറഞ്ഞിരുന്നു.... എന്താണാവൊ?
"ങ്ങാ ഭുവന വന്നല്ലൊ :..ന്നാ ഞാൻ ഇറങ്ങട്ടെ "
ഗോപിയേട്ടൻ അമ്മയോട് യാത്ര പറഞ്ഞ് പോകാനൊരുങ്ങി .... പടിവരെ ഭുവനയും അനുഗമിച്ചു:
"ഭുവന, അമ്മയും അച്ഛനും വലിയ വിഷമത്തിലാണ് നിന്നെ ഓർത്ത് - അവർക്ക് വയസ്സായി വരികയല്ലെ ... നിന്നെ ആരുടെയെങ്കിലും കയ്യിൽ ഏൽപ്പിക്കാതെ...."
"ഗോപിയേട്ടാ ഞാൻ ഗോപിയേട്ടനെ കെട്ടിക്കോട്ടെ ...."
"ഒന്നു പോടി പെണ്ണെ നിനക്കെല്ലാം തമാശയാ.... പിന്നെ ഒരു കൂട്ടാണ് നീ ഉദ്ദേശിക്കുന്നതെങ്കിൽ ആ മതിലിനപ്പുറത്ത് നിനക്ക് ഒരു നല്ല കൂട്ടായി ഞാൻ എന്നും കാണും "
ഭുവന ഗോപി യേട്ടന്റെ കൈ തന്റെ കൈക്കുള്ളിലാക്കി കൂട്ടി പിടിച്ചു
"എനിക്ക് സന്തോഷായി ഗോപിയേട്ടാ :എന്നെ അറിയുന്ന ഞാൻ അറിയുന്ന ഒരു നല്ല കൂട്ട് ... എനിക്കെപ്പോഴും ഓടി വരാൻ പറ്റിയ ഒരു നല്ല സൗഹൃദം.. എനിക്കത് മതി"
'' നിന്നോട് ഒരു കാര്യം. പറയാനുണ്ട് :ഒരു പുതിയ കഥ എന്റെ മനസ്സിൽ പൂർത്തിയായിട്ടുണ്ട്::: നാളെ നമുക്ക് എഴുതി തുടങ്ങാം"
"അതെയൊ .... നാളെ എപ്പൊ വന്നുന്ന് ചോദിച്ചാ മതി"
"എന്താ കഥയുടെ പേര് "
" ഭുവന എന്ന മണവാട്ടി''
''ഹോ മൈ ഗുഡ് നെസ് - എന്നെ ക്കുറിച്ചാണൊ "
അതെ എന്നർത്ഥത്തിൽ ഗോപി തലയാട്ടി -
"ഹോ ഞാനാകെ ത്രില്ലടിച്ചിരിക്കയാണ് ഗോപിയേട്ടാ... നാളെ നമ്മൾ എഴുതി തുടങ്ങുന്നു:
ഗോപി യാത്ര പറഞ്ഞ് വീട്ടിലേക്ക് പോയി: ഭുവന അതും നോക്കി പടിയും ചാരി നിന്നു
------
പതിവുപോലെ പിറ്റേന്നും വില കൂടിയ സാരികൾ ഉടുത്ത് കാണിച്ച് ഭുവന കസ്റ്റമേഴ്സിന്റ മുന്നിൽ നിന്നു... .
എന്നാൽ അന്നവൾ മനസ്സു കൊണ്ട് ശരിക്കും ഒരു മണവാട്ടിയായി മാറിയിരുന്നു: ഗോപിയേട്ടൻ എഴുതാൻ പോകുന്ന കഥയിലെ മണവാട്ടി:
(ഭുവന എന്ന മണവാട്ടി എന്ന കഥയിലെ)

By:"Suresh Menon

നിരഞ്ജന

Image may contain: Aneesh Anu, outdoor and closeup
=======
പതിവുപോലെ കോളേജ് കഴിഞ്ഞു ബസ് ഇറങ്ങി വീട്ടിലേക്ക് ഉള്ള നടത്തത്തിലാണ് നിരഞ്ജന. പതിവ് കാഴ്ചകൾ തന്നെ രാഘവേട്ടന്റെ ചായക്കടയുടെ ചില്ല് അലമാരയിൽ പലഹാരങ്ങൾ നിറഞ്ഞിരിപ്പുണ്ട് പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇതൊക്കെ വൈകുന്നേരം ആവുമ്പോഴേക്കും കഴിയുമോ കഴിയുമായിരിക്കും. തൊട്ടപ്പുറത്തെ ക്ലബ്ബിലിരുന്നു കുറച്ച് പേർ കാരംസ് കളിക്കുന്നു ചിലർ പുറത്തേക്ക് നോക്കിയിരിപ്പുണ്ട് ക്ലാസ്സ്‌ കഴിഞ്ഞു പോകുന്ന കുട്ടികളെ വായ്നോട്ടം തന്നെ.
അവിടെ നിന്നും വേഗം നടന്നു വായനശാലയ്ക്ക് അടുത്തെത്തിയപ്പോൾ നടത്തം വേഗത കുറച്ചു അവിടെ ഒരാൾ എന്നും കാത്തുനിൽപ്പുണ്ട് ഒരു നോട്ടത്തിനു വേണ്ടി. രഘു ഇരുനിറത്തിൽ ആണെങ്കിലും കാണാൻ സുന്ദരൻ പഠനം കഴിഞ്ഞു ജോലിക്ക് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കയാണ്. ആൾക്ക് സംസാരിക്കാൻ കഴിയില്ല എന്നൊരു കുറവുണ്ട് മറ്റുള്ളവരുടെ കണ്ണിൽ, തനിക്കത് അങ്ങനെ തോന്നിയിട്ടില്ല. ഇന്ന് വരെ പരസ്പരം മിണ്ടിയിട്ടില്ല എങ്കിലും എന്തോ ഒരിഷ്ടം ഉണ്ട് ആൾക്ക് തന്നോട്.
"ഇതെന്താ കുഞ്ഞേച്ചി ഇവിടെ നിന്ന് ആലോചിക്കുന്നേ"
പെട്ടെന്ന് പുറകിൽ നിന്നൊരു ശബ്ദം. രാമേട്ടന്റെ കടയിലെ തൂങ്ങി കിടക്കുന്ന പഴകുലകൾക്കിടയിൽ നിന്ന് കോൽ ഐസും വാങ്ങിക്കൊണ്ട് അപ്പു ഇറങ്ങി വന്നു.
"ഒന്നുല്ലടാ ചുമ്മാ നിന്നതാ വാ പോകാം" അവനെയും കൂട്ടി പെട്ടെന്ന് നടന്നു.
"കുഞ്ഞേച്ചി ഞാനിന്ന് കളി കഴിഞ്ഞിട്ട് വന്നാൽ മതിയോ പഠിക്കാൻ? "
"ആ നീ വൈകി വന്നാൽ ഒറ്റക്ക് ഇരുന്നു പഠിക്കേണ്ടി വരും എനിക്ക് പഠിക്കാൻ ഉണ്ട്"
"എന്നാ വേണ്ട ഞാൻ പോയിട്ട് വേഗം വരാം, അല്ല ചേച്ചിടെ വീട്ടിൽ ഇന്ന് വിരുന്നുകാർ ഒക്കെ ഉണ്ടല്ലോ ദേ മുറ്റത്തൊരു കാർ കിടക്കുന്നു"
"ശെരിയാണല്ലോ ഇതിപ്പോ ആരാ ഒരു പരിചയം ഇല്ലാത്ത വണ്ടി ആണല്ലോ"
വീട്ടിലേക്കുള്ള ഗേറ്റ് അടുത്തെത്തിയതും മാധവൻമാമ വന്നു.
"നീ ആ പുറകുവശത്തൂടെ ഉള്ള ഗേറ്റ് കൂടി അകത്തേക്ക് കയറിയാൽ മതി മോളെ ചെല്ല് ".
"അതെന്താപ്പോ അങ്ങനെ ആ എന്തോ ആവട്ടെ ഇമ്മക്ക് പോവാ, എനിക്ക് തോന്നുന്നത് ഇത് ചേച്ചിക്കുള്ള എന്തോ പണിയാണെന്നാ"
"ഒന്ന് പോയെടാ അപ്പു നീ പോയിട്ട് വാ ട്ടോ"
ഗേറ്റ് കടന്നു അടുക്കളവാതിലിൽ എത്തിയപ്പോ അവിടെ ചെറിയമ്മയും അമ്മായിയും അമ്മയും ചായ ഉണ്ടാകുന്നത്തിന്റെയും പലഹാരം പ്ലേറ്റ് ആക്കുന്നതിന്റെയും തിരക്ക്.
"ആ മോള് വന്നോ, പോയിട്ടൊന്നു മുഖം കഴുകി ഡ്രസ്സ്‌ മാറി വന്നെടാ "
"എന്തിനാ അമ്മേ, ആരാ ഉമ്മറത്തു വന്നേക്കുന്നെ" ആകാംഷയോടെ മുഖത്തേക്ക് നോക്കി.
"അവർ നിന്നെ ഒന്ന് കാണാൻ വന്നതാ, നീ പോയി ഡ്രസ്സ്‌ മാറി വാ"
ശെടാ തന്റെ പെണ്ണുകാണൽ ചടങ്ങാണോ ഈ നടക്കുന്നത്. എല്ലാം പറയുന്ന അച്ഛൻ പോലും ഒന്നും പറഞ്ഞില്ല ലോ എന്ത് പറ്റി.
പെട്ടെന്ന് പോയി ഡ്രസ്സ്‌ മാറി വന്നു ഇല്ലേൽ ചിലപ്പോ അതിനാവും ചീത്ത കേൾക്കാ. അടുക്കളയിൽ ചെന്ന വഴി അമ്മ ഒരു പ്ലേറ്റ് എടുത്തു കയ്യിൽ തന്നു അവർക്ക് കൊടുക്കാൻ ഉള്ള ചായയാണ്. അത് അവിടെ കൊണ്ട് കൊടുത്തു ഒരു നിമിഷം നിന്നിട്ട് തിരികെ വാതിലിൽ അമ്മേടെ അടുത്ത് വന്നു നിന്നു. മാധവൻമാമ എല്ലാർക്കും ചായ എടുത്തു കൊടുത്തു.
കൂട്ടത്തിലെ ചെറുപ്പക്കാരൻ കുറെ തവണ തന്നെ നോക്കുന്നത് കണ്ടപ്പോഴേ ഉറപ്പായി അത് തന്നെ ചെക്കൻ.
"കുട്ടി നിന്ന് മുഷിയണ്ട അകത്തേക്ക് പൊയ്ക്കോളൂ, ബാക്കി കാർന്നോമ്മാര് തമ്മിൽ സംസാരിക്കാ" കൂട്ടത്തിലെ പ്രായം ചെന്നൊരാൾ പറഞ്ഞു. രക്ഷപെട്ടു എന്ന് മനസ്സിലോർത്തു അവടെ നിന്നും ഓടി.
വന്നവർ കുറെ നേരം കഴിഞ്ഞാണ് പോയത്. അവർ പോയതിനുശേഷം മാധവൻ മാമയും അച്ഛനും ചെറിയച്ചനും കൂടി കുറെനേരം നിന്ന് സംസാരിക്കുന്നത് കണ്ടു. അവർ എന്തോ തീരുമാനം എടുത്ത മട്ടാണ്. കുറച്ച് കഴിഞ്ഞപ്പോൾ അപ്പു വന്നു കുറച്ച് നേരം അവനു സംശയം ഉള്ളത് പറഞ്ഞു കൊടുത്തു. പഠിക്കാൻ ഇരുന്നേങ്കിലും അവിടെയും ശ്രദ്ധ കൊടുക്കാൻ പറ്റിയില്ല.
അത്താഴം കഴിക്കുന്നതിനിടയിലാണ് അച്ഛൻ കാര്യം പറഞ്ഞു തുടങ്ങിയത്.
"മോളെ നല്ലൊരു ആലോചനയാണ് വന്നിരിക്കുന്നത്, നല്ല കുടുംബം ചെക്കന് ദുബായിൽ ആണ് ജോലി നല്ല പോസ്റ്റ്‌ ആണ്. മോൾക്ക് ഇഷ്ടായോ"
അച്ഛന്റെ ചോദ്യം കേട്ടു ആദ്യം നോക്കിയത് അമ്മേടെ മുഖത്തേക്കാണ്. അവിടെയും കണ്ടു ഒരു ആകാംഷ.
"ഇഷ്ടായാലും ഇല്യാച്ചാലും നീ പറഞ്ഞോ മോളെ കുഴപ്പമില്ല, ആൾ അടുത്താഴ്ച തിരിച്ചു പോകും അതോണ്ട് നാളെ തന്നെ വിവരം പറയണം"
"അച്ഛന്റെ അമ്മേടേം ഇഷ്ടം പോലെ ആയിക്കോട്ടെ" ഒരൊഴുക്കിന് അങ്ങ് പറഞ്ഞു. തള്ളിക്കളയാൻ മാത്രം ഒരു കുറവ് ഉള്ളതായി തോന്നിയില്ല. നല്ല കുടുംബം ജോലി എല്ലാം കൊണ്ട് ചേരുന്ന ബന്ധം. തന്റെ മറുപടി കേട്ടതും അച്ഛന് സമാധാനമായി മുഖം തെളിഞ്ഞു.
" പക്ഷെ അച്ഛാ എനിക്ക് പഠിക്കണം അതിന് പറ്റില്ല പറയരുത്"
"അത് അച്ഛൻ പറഞ്ഞിട്ടുണ്ട്, ഡിഗ്രി കഴിയ്യാറായില്ലേ അതൊക്കെ അവർ നോക്കിക്കോളും. അവിടത്തെ അമ്മ ടീച്ചർ ആണ് അതോണ്ട് അവർക്ക് അറിയാതെ ഇരിക്കില്ലലോ വിദ്യാഭ്യാസത്തിന്റെ വില."
"അച്ഛൻ എന്തായാലും അവരോട് ഉറപ്പ് പറയാൻ പോവാണ് ട്ടോ"
പിന്നെ എല്ലാം പെട്ടെന്നു ആയിരുന്നു വളരെ കുറച്ച് റിലേറ്റീവ് ആയി കല്യാണം ഉറപ്പിര് നടത്തി. കല്യാണം കേമം ആക്കാം എന്ന ഉറപ്പിന്മേലാണ് അച്ഛനത് സമ്മതിച്ചത്. മോഹൻ നല്ല ആളായിരുന്നു നല്ല ഫ്രണ്ട്‌ലി ആണ് ആൾ. 3 മാസത്തിന് കല്യാണതീയതി തീരുമാനിച്ചു വെച്ചാണ് മോഹൻ തിരികെ പോയത്.
മൂന്നും മാസം വളരെ പെട്ടെന്ന് പോയി ഇടക്കെപ്പോഴോ രണ്ടു തവണ മോഹൻ വിളിച്ചിരുന്നു. എല്ലാരുടേം മുന്നിൽ വെച്ച് നിന്ന് സംസാരിക്കാൻ ഒന്നും അധികം നിന്നില്ല. കല്യാണത്തിന് സ്വർണം എടുക്കലും തുണിയെടുക്കലും വീടുവൃത്തിയാക്കലും വൈറ്റ് വാഷിംഗ്‌ ഒക്കെയായി. ഒരുത്സവ പ്രതീതി ആയിരുന്നു വീട്ടിൽ.
തറവാട്ടമ്മയുടെ സന്നിധിയിൽ വെച്ച് മോഹൻ കഴുത്തിൽ താലി ചാർത്തി ജീവിതസഖിയായി കൈപിടിച്ചു. നാലുകൂട്ടം പായസമുള്ള ഗംഭീരസന്ധ്യയായിരുന്നു അച്ഛൻ ഒരുക്കിയിരുന്നത് നടന്നറിഞ്ഞുള്ള കല്യാണം. ഒടുവിൽ അച്ഛനേം അമ്മയേം പിരിഞ്ഞു മറ്റൊരുവീട്ടിലേക്ക്.
നിലവിളക്ക് എടുത്ത് വലതുകാൽ വെച്ച് അവിടത്തെ ടീച്ചറമ്മ ഞങ്ങളെ ആനയിച്ചു. മധുവിധു രാവുകൾ സന്തോഷത്തിന്റെ അതിർവരമ്പുകൾ പൊട്ടിക്കുന്നതായിരുന്നു. വിരുന്നും കറക്കവുമായി ഒരു മാസം പോയതറിഞ്ഞില്ല അതിനിടയിൽ മോഹൻ തന്നെ കൊണ്ട് പോകാനുള്ള കാര്യങ്ങൾ എല്ലാം ശെരിയാക്കിയിരുന്നു. ടീച്ചറമ്മ ജോലി ചെയുന്നത് അടുത്ത ജില്ലയിൽ ആയിരുന്നു അതാണ് മോഹൻ തന്നെ വീട്ടിൽ നിർത്താതെ ഗൾഫിലോട്ട് കൊണ്ട് പോകാൻ തീരുമാനിച്ചത്.
നാട്ടിൻപുറത്തുകാരിയുടെ തനിമയോടെ നിന്ന താനിനി ഗൾഫിലേക്ക് പറക്കുകയാണ്. ഒരുപാട് സന്തോഷം ആകാംഷ എല്ലാരേം പിരിയുന്ന സങ്കടം എല്ലാം നിറയുന്നതായിരുന്നു അപ്പോഴത്തെ അവസ്ഥ. തലേദിവസം പെട്ടി പാക്ക് ചെയ്യലും ഡ്രസ്സ്‌ എടുത്ത് വെക്കലും എല്ലാം തകൃതിയായി നടന്നു. അപ്പുവും വന്നിരിന്നു അച്ഛന്റേം അമ്മയുടേം കൂടെ അവന്റെ കുഞ്ഞേച്ചിയെ കാണാൻ.
പിറ്റേന്ന് രാവിലെ ഫ്ലൈറ്റ് ആണ് പോകുന്നത് എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി. അപ്പുവിന്റെ അടുത്തെത്തിയപ്പോൾ മാത്രം കണ്ണു നിറഞ്ഞു ഒഴുകി. രണ്ട് കവിളത്തും ഒരു മുത്തം നൽകി അവനും കരഞ്ഞിരുന്നു. മോഹൻ കൂടെ ആയത് കൊണ്ട് വല്യ വിഷമം തോന്നിയില്ല. ആകാംഷയോടെ ഓരോ കാര്യങ്ങളും നോക്കി കണ്ടു. സിഗ്നൽ അനൗൺസ് മെന്റുകൾക്ക് ശേഷം ഫ്ലൈറ്റ് ഉയർന്നു പൊങ്ങി തങ്ങളെയും കൊണ്ട്...
തുടരും...
📝അനീഷ് അനു

മക്കളാണ്.

.

അച്ചു പത്താം ക്ലാസ്സിലാണ്. C.B.S.E. സിലബസ്. പത്താം ക്ലാസ്സിൽ കയറിയ അന്ന് മുതൽ നാട്ടുകാരുടെ കണ്ണിലെ അത്ഭുതവസ്തുവാണ് അച്ചു.
“ശ്ശ്യോ പത്താംക്ലാസ്സായോ, ദൈവമേ, ഇനി ഇങ്ങനെയൊന്നും നടന്നാൽ പോരാട്ടോ”
അച്ചു തലയാട്ടും, അണപ്പല്ലുകൾ ഉള്ളിൽ ഞെരിച്ചുപിടിച്ച്, പുറമെ ചിരിക്കും. എന്നിട്ട് ആരും കേൾക്കാതെ പിറുപിറുക്കും,
“എന്ന ഞാൻ ഇന്നുമുതൽ കാലുമുകളിലും കൈ താഴെയുമായി നടക്കാം. ഇങ്ങനെ നടന്നാ പോരാത്രേ, പിന്നെ ചാടി ചാടി നടക്കണോ?”
അടുത്ത ചോദ്യം.
“പത്താം ക്ലാസ്സു കഴിഞ്ഞാൽ എന്താ പ്ലാൻ?”
“തീരുമാനിക്കണം, ഒരു കൺഫ്യൂഷൻ ഉണ്ട്.”
“അയ്യോ ഇതുവരെ തീരുമാനിച്ചില്ലേ, എന്തൊരു കഷ്ടമാണ്. ഇതൊക്കെ നേരെത്തെ തീരുമാനിക്കണ്ടേ. ഇനി എന്നാ? വൈകിയാൽ സീറ്റൊന്നും കിട്ടില്ല. ഇപ്പോഴാണെങ്കിൽ, ബ്രില്യൻസ് അക്കാദമിയുടെ എൻട്രൻസ് വരുന്നുണ്ട് സെപ്റ്റംബറിൽ. അത് എഴുതണം. പതിനൊന്നിലേക്കുള്ള അഡ്മിഷൻ കിട്ടാനാണ്.”
“അതിനു സെപ്റ്റംബറിൽ എന്റെ പത്താം ക്ലാസ്സിലെ ഫസ്റ്റ് ടേം എക്സാം നടക്കുകയേ ഉള്ളൂലോ? പിന്നെങ്ങനെയാ പതിനൊന്നിലേക്കു എൻട്രൻസ് എഴുതണേ?”
“അയ്യോ ഈ കുട്ടിക്ക് ഇതൊന്നും അറിയില്ലേ? ഇത് ഒമ്പതാം ക്ലാസ്സിലെ സിലബസ് വച്ച് നടത്തുന്ന പരീക്ഷയാ. അതിന്റെ മാർക്ക് അനുസരിച്ചാണ് അഡ്മിഷൻ തരണേ. പിന്നെ നന്നായി പഠിച്ചാൽ മാത്രം മതി. ബോർഡ് എക്സാം കഴിയുമ്പോഴേക്കും അഡ്മിഷൻ റെഡി ആയിരിക്കും.”
“ആണോ ശരി.”
“എന്റച്ചൂ, തലയാട്ടി ഇരിക്കാതെ എത്രയും വേഗം ഡോക്ടർ ആണോ എൻജിനീയർ ആണോ എന്ന് തീരുമാനിക്കൂ. എന്നിട്ടു എൻട്രൻസ് പരീക്ഷക്ക് രജിസ്റ്റർ ചെയ്ത് തയ്യാറെടുക്കൂ.”
“ങേ അപ്പോൾ പത്താം ക്ലാസ്സിലെ പഠിക്കണ്ടേ?”
“അത് പഠിക്കാൻ ഇനിയും സമയം ഉണ്ട്. അടുത്ത മാർച്ച് വരെ. എൻട്രൻസ് ഈ സെപ്റ്റംബറിലാണ്.”
“ഓ ശരി…”
അച്ചൂന് കൺഫ്യൂഷൻ ആയി. സ്കൂളിലെ ടീച്ചർ പറയുന്നു, ഓരോ ദിവസവും എടുക്കുന്നത് അന്ന് തന്നെ പഠിക്കണം എന്ന്. അപ്പയും അമ്മയും നാട്ടുകാരും പറയുന്നു, എൻട്രൻസ് പരീക്ഷക്ക് പഠിക്കണം എന്ന്. എന്ത് ചെയ്യും.
അച്ചൂന് ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ആകാനാണ് ഇഷ്ടം.
അത് പറഞ്ഞപ്പോൾ അമ്മ വലിയ വായിൽ നിലവിളിച്ചു. ഒരാഴ്ച പട്ടിണികിടന്നു. അച്ചുവിനോട് മിണ്ടാതെ നടന്നു. അവസാനം അച്ചു തീരുമാനം മാറ്റി. ഡോക്ടർ ആവാൻ പഠിച്ചോളാം. അതോടെ അമ്മയ്ക്ക് പഴയ പോലെ തന്നെ വലിയ സ്നേഹം. അപ്പോൾ എനിക്ക് ഡോക്ടറാകാൻ കഴിഞ്ഞില്ലെങ്കിൽ അമ്മ എന്നെ വെറുക്കുമോ?
ഒൻപതിൽ പഠിക്കുമ്പോൾ തന്നെ, പ്രശസ്‌തമായ ട്യൂഷൻ സെന്ററിലെ അഡ്മിഷൻ എടുത്തു കഴിഞ്ഞിരുന്നു. ഫൈനൽ എക്സാം കഴിഞ്ഞു പിറ്റേന്ന് മുതൽ പത്തിലേക്കുള്ള ട്യൂഷൻ തുടങ്ങി.
“ഒരു വിശ്രമം ഇല്ലേ, എനിക്ക്?”
അച്ചുവിന്റെ ചോദ്യം അന്തരീക്ഷത്തിൽ അലിഞ്ഞതേയുള്ളൂ. ഉത്തരം ആരും പറഞ്ഞില്ല.
പരീക്ഷ കഴിയുമ്പോൾ പോകാനിരുന്ന സ്ഥലങ്ങൾ, കാണാനിരുന്ന സിനിമകൾ, അപ്പൂപ്പന്റെ കൂടെ കഴിയാൻ കാത്തിരുന്ന ദിനങ്ങൾ.... എല്ലാം നഷ്ടമായിരിക്കുന്നു. ഇനിയും ഒന്നര മാസം കഴിഞ്ഞു തുടങ്ങാനിരിക്കുന്ന പത്താം ക്ലാസ്സിന്റെ പേരിൽ.
ഇഷ്ടങ്ങളും മോഹങ്ങളും എല്ലാം നുള്ളിക്കളഞ്ഞു എത്തിയതാണ് പത്തിൽ. ടീച്ചർമാരുടെ വക ഭീഷണിയും പേടിപ്പിക്കലും എല്ലാം സ്കൂളിൽ, പുറത്തു നാട്ടുകാരും ബന്ധുക്കളും. പത്താം ക്ലാസ് എന്താ ഭൂതമാണോ?
ഭാവി നിർണയിക്കുന്നത് പത്താം ക്ലാസ്സാണത്രെ? ആരുടെ ഭാവി? എന്റെയോ….? എന്റെ ഭാവി ഞാനല്ലേ തീരുമാനിക്കേണ്ടത്. എനിക്ക് പക്വതയില്ലത്രേ. അതിനാൽ എന്റെ ഭാവി അവരങ്ങോട്ട് തീരുമാനിച്ചു. ഡോക്ടർ... രക്തം കണ്ടാൽ തല കറങ്ങുന്ന, ഇൻജെക്ഷൻ എടുക്കാൻ പേടിക്കുന്ന, കോഴിയുടെ കുടൽമാല കണ്ടാൽ പോലും പേടിസ്വപ്നം കാണുന്ന ഞാൻ എങ്ങനെ ഒരു ഡോക്ടർ ആകും.
അടുത്ത ഓപ്ഷൻ എഞ്ചിനീയർ ആണ്. എത്തുന്ന എനിക്കിഷ്ടമില്ല. പക്ഷെ ആരോട് പറയാൻ....?, ആര് കേൾക്കാൻ...?
ദേ വരുന്നു അടുത്ത കടമ്പ. ഈ തവണ മുതൽ കണക്കിന് രണ്ടു തരം എക്സാം ഉണ്ടത്രേ, C.B.S.E. കുട്ടികളോട് കാരുണ്യം കാട്ടിയിരിക്കുന്നു. കണക്കു ബുദ്ധിമുട്ടുള്ളവർക്കായി ഒരു മാത്തമാറ്റിക്സ് ബേസിക് എക്സാം കൂടി വച്ചിരിക്കുന്നു. അതുകൊണ്ടു ഒരു ഗുണമുള്ളതു ടോട്ടൽ മാർക്സ് കൂടുതൽ കിട്ടും എന്നതാണ്. കടുകട്ടി മാത്‍സ് പഠിക്കേണ്ട. ഒരു പ്രശ്നം, പതിനൊന്നാം ക്‌ളാസിൽ മാത്‍സ് എടുക്കാൻ പറ്റില്ല എന്ന് മാത്രം.
അച്ചൂന് മാത്‍സ് വേണ്ട. ബുദ്ധിമുട്ടാണ് എന്ന് മാത്രമല്ല, പഠിക്കാനും ഇഷ്ടമില്ല. അച്ചു ബേസിക് മാത്‍സ് തെരഞ്ഞെടുത്തു. ഉടൻ വന്നു ബന്ധുക്കളുടെ കമെന്റ്.
“അച്ചൂ, ബേസിക് മാത്‍സ് എടുക്കല്ലേട്ടാ, സ്റ്റാൻഡേർഡ് എടുത്താൽ മതി.”
“എനിക്ക് മാത്‍സ് ഇഷ്ടമില്ല.”
“ഇഷ്ടമില്ലെങ്കിലും പഠിക്കണം. സ്റ്റാൻഡേർഡ് എടുത്താലേ ഇനി മുന്നോട്ടുള്ള പഠനത്തിന് ഉപകാരം ഉണ്ടാവൂ. മാത്‍സ് ഇല്ലെങ്കിൽ പിന്നെ എന്ത് പഠിക്കാനാണ്. നിന്റെ ഭാവി പാതാളത്തിൽ പോകും.”
അച്ചു വീണ്ടും സംഘർഷത്തിലായി. രാത്രിയിൽ പഠിക്കാനിരിക്കുമ്പോൾ അക്ഷരങ്ങൾ അച്ചൂന് ചുറ്റും നൃത്തം വയ്ക്കാൻ തുടങ്ങി. ഓരോ അക്ഷരങ്ങളും അച്ചുവിന് നേരെ വിരൽ ചൂണ്ടി.
“സ്റ്റാൻഡേർഡ് എടുക്കൂ., ബേസിക് എടുത്തവർ സീറോ ആണ്. മണ്ടന്മാരാണ്.”
“പഠിക്കൂ, നിന്റെ ഭാവിയാണ്.”
“പത്താം ക്‌ളാസ്സ്‌ ഭീകരമാണ്. പരീക്ഷ, എൻട്രൻസ്, അഡ്മിഷൻ...”
എവിടെ നോക്കിയാലും കുറെ ചോദ്യങ്ങൾ... ചൂണ്ടുവിരലുകൾ, തുറുപ്പിച്ച കണ്ണുകൾ, ചലിക്കുന്ന വായകൾ...
ഇന്നലെ ദോശ തിന്നാനിരുന്നപ്പോൾ, ദോശയിൽ കുറെ ചോദ്യങ്ങൾ..
അച്ചുവിന്റെ മനസ്സ് കൈവിട്ടു പോകാൻ തുടങ്ങി. ഒന്നിലും മനസ്സുറക്കുന്നില്ല. പഠിച്ചത് മറന്നു പോകുന്നു. പാഠഭാഗങ്ങൾ മനസ്സിലാവുന്നില്ല. ക്ലാസ്സിലെ ശ്രദ്ധിക്കാനാവുന്നില്ല. ടീച്ചർമാർ പരാതികൾ എഴുതിവിടാൻ തുടങ്ങി. ടെസ്റ്റ് പേപ്പറുകളിൽ മാർക്ക് കുറഞ്ഞു. അച്ഛനെയും അമ്മയെയും സ്കൂളിലേക്ക് വിളിപ്പിച്ചു.
“Meet Principal on Monday, 22/02/2019.”
ചുവന്ന മഷിയിൽ ഡയറിയിൽ എഴുതി വിട്ടിരിക്കുന്നു. അച്ഛനും അമ്മയും വന്നു.
“എന്താ നിങ്ങൾ കണ്ടിരിക്കുന്നത്, ഈ കുട്ടി ഇങ്ങനെയാകാൻ എന്താണ് കാരണം. നല്ലോണം പഠിക്കുന്ന കുട്ടിയായിരുന്നു. ഇപ്പോൾ തോൽക്കാൻ വേണ്ടിയാണ് സ്കൂളിൽ വരുന്നത് എന്ന് തോന്നുന്നു. എന്ത്‌ ചോദിച്ചാലും മിണ്ടില്ല. തുറിച്ചു നോക്കി നിൽക്കും. സ്കൂളിന്റെ പേര് കളയാൻ പറ്റില്ല, ഞങ്ങൾക്ക് ഒരു റെപ്യുട്ടേഷൻ ഉണ്ട്. എല്ലാ വർഷവും ഫുൾ എ+ കിട്ടുന്നതാണ്, ഇതിപ്പോൾ ഈ കുട്ടി അത് കലയും എന്ന് മാത്രമല്ല, തോൽക്കുക കൂടി ചെയ്യും. ഇങ്ങനെയാണെങ്കിൽ ഈ വർഷം പരീക്ഷയ്ക്കിരിക്കാൻ പറ്റില്ല.”
മാതാപിതാക്കൾ തലയും കുമ്പിട്ടിരുന്നു കേട്ടു എല്ലാം. അവസാനം പറഞ്ഞു.
“ഞങ്ങൾ ശ്രദ്ധിച്ചോളാം. അച്ചു ഇനി ഒരു പ്രശ്‌നവും ഉണ്ടാക്കില്ല.”
അച്ചുവിന്റെ മേൽ വീണ്ടും വീണ്ടും സമ്മർദ്ദം ചെലുത്താൻ തുടങ്ങി. ട്യൂഷൻ ടീച്ചർമാർ വീട്ടിലേക്കു വന്നുതുടങ്ങി. ഒരു നിമിഷം പോലും ഒഴിവില്ല. ഒരു ദിവസം പോലും വിട്ടുപോയില്ല. ക്ലാസ്, ട്യൂഷൻ ക്ലാസ്, വീട്ടിലെ ട്യൂഷൻ..
സിനിമയില്ല, കളിയില്ല, ടി വി യില്ല, പുറത്തുപോക്കില്ല…
പുസ്തകം, പഠനം, പ്രോബ്ലം സോൾവിങ്, വരയ്ക്കൽ, നോട്ടെഴുതൽ...
അവസാനം, മോഡൽ എക്സാം തുടങ്ങാറായി. അച്ചുവിന്റെ മേൽ കൂടുതൽ കൂടുതൽ പ്രഷർ.. ഉപദേശങ്ങൾ, ശാസനങ്ങൾ, തുറിച്ചു നോട്ടങ്ങൾ, അലമുറകൾ, അലർച്ചകൾ, അലാറം,....
ഉറങ്ങാൻ രണ്ടുമൂന്ന് മണിക്കൂറുകൾ മാത്രം. രാത്രി ഒരു മണി വരെ പഠിത്തം കഴിഞ്ഞ്, ഉറങ്ങാൻ കിടന്നാൽ നാലു മണിക്ക് അലാമടിക്കും. കട്ടൻ കാപ്പിയുമായി അമ്മ റെഡിയാകും. ബക്കറ്റിൽ വെള്ളവുമായി അച്ഛൻ പിന്നാലെ…
തണുത്ത വെള്ളത്തിൽ കാൽ വച്ച് പഠിച്ചാൽ ഉറക്കം വരില്ലത്രേ...
ഒരു ദിവസം, രാത്രിയിൽ അച്ചു, ഒരു മണിക്ക്, പഠനം കഴിഞ്ഞ് ഉറങ്ങാൻ കിടന്നു. എല്ലാവരും കിടന്ന് ലൈറ്റ് കെടുത്തി. ഒരു മണിക്കൂർ അച്ചു കാത്തിരുന്നു. പിന്നെ പതുക്കെ എണീറ്റ്, വാതിൽ ശബ്ദമുണ്ടാക്കാതെ തുറന്നു. ഒരിക്കൽ പോലും തിരിഞ്ഞു നോക്കാതെ പുറത്തെ ഇരുട്ടിലേക്ക് ഇറങ്ങിപ്പോയി…..
നാലു മണിക്ക് അലാമടിച്ചപ്പോൾ അമ്മ കട്ടൻകാപ്പിയുമായി വന്നു. കട്ടിലിൽ അച്ചുവില്ല. ബാത്‌റൂമിലുമില്ല. മേശയിൽ ഒരു കത്ത് മാത്രം, ഒറ്റവരിയുള്ള കത്ത്.
"ഞാൻ പോകുന്നു പരീക്ഷയില്ലാത്ത സ്ഥലത്തേക്ക്… അച്ചു."
************************
ഇതിന്റെ അനന്തര ഫലങ്ങളോ, തുടർച്ചയോ ഞാൻ എഴുതുന്നില്ല. ആ കുട്ടിക്ക് എന്ത് സംഭവിച്ചു എന്നതിനേക്കാൾ, ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
ഇന്നത്തെ ലോകത്തിൽ നടക്കുന്ന ഒന്നാണിത്. പ്രത്യേകിച്ച് മലയാളികൾക്കിടയിൽ. പത്താം/പന്ത്രണ്ടാം ക്ലാസ്സിലെ പരീക്ഷയാണ് ജീവിതത്തിന്റെ ഗതി നിർണ്ണയിക്കുന്നത് എന്ന നിലയിൽ, പാവം കുട്ടികളെ ശ്വാസം മുട്ടിക്കുന്ന മാതാപിതാക്കളും നാട്ടുകാരും ബന്ധുക്കളും....
എന്റെ മകളും പത്താം ക്ലാസ് പരീക്ഷക്ക് തയ്യാറെടുക്കുകയാണ്. മാത്‍സ് ഇഷ്ടമില്ല. ബേസിക് മാത്‍സ് ആണെടുത്തത്. അപ്പോൾ ഒരാൾ ഉപദേശത്തിന് വന്നു. ഞാൻ പറഞ്ഞു,
“എന്റെ മോള് അവളുടെ ഇഷ്ടത്തിനാണ് പഠിക്കുന്നത്. അവൾക്കിഷ്ടമില്ലാതെ ഒന്നും അവൾ പഠിക്കേണ്ട ആവശ്യമില്ല. മാത്‍സ് അവൾക്കു വേണ്ടെങ്കിൽ വേണ്ട. ബാക്കി നാലു വിഷയം ഉണ്ട് അതിൽ ഏതെങ്കിലും പഠിച്ചോളും. ഇതും പറഞ്ഞു എന്റെ മോളെ ആധിപിടിപ്പിക്കാൻ വരണ്ട.”
അതോടെ ആ വായ അടഞ്ഞു.
എന്റെ മോൾക്ക് ഇഷ്ടം ഫാഷൻ ഡിസൈനിങ് പഠിക്കാനാണ്, ഞാൻ സമ്മതിച്ചു. അവൾ മനസമാധാനത്തോടെ പഠിക്കുന്നു. പതിനൊന്നാം ക്ലാസ്സിലേക്ക് മെറിറ്റ് അഡ്മിഷൻ കിട്ടാൻ എൺപതു ശതമാനം മാർക്ക് വേണം. ഞാൻ പറഞ്ഞു
“മാത്‍സ് ഇഷ്ടമില്ല, ബുദ്ധിമുട്ടാണ് എങ്കിൽ, മാത്‌സ്‌നു നീ ജയിച്ചാൽ മതി, പക്ഷെ മറ്റു വിഷയങ്ങൾക്ക് കൂടുതൽ മാർക്ക് വാങ്ങി, ഈ എൺപതു ശതമാനം നേടണം. അല്ലെങ്കിൽ അഡ്മിഷൻ കിട്ടാൻ ബുദ്ധിമുട്ടാണ്.”
“സാരമില്ല അമ്മെ ഞാൻ പഠിച്ചോളാം എനിക്ക് കിട്ടും.”
അവൾ ശ്രമിക്കുന്നു. പഠിക്കുന്നു. തയ്യാറെടുക്കുന്നു. നോ ടെൻഷൻ.
മക്കളാണ്, ഒരു കീ കൂടുതൽ തിരിച്ചാൽ കൂടുതൽ പ്രൊഡക്ഷൻ ഉണ്ടാകുന്ന യന്ത്രങ്ങളല്ല.. നമ്മുടെ സ്റ്റാറ്റസ് ഖൊ കാണിക്കാനുള്ള സാധനങ്ങൾ അല്ല അവർ. അവർക്കും മനസ്സുണ്ട്, ഇഷ്ടങ്ങൾ ഉണ്ട്. അവർ പഠിക്കട്ടെ സമാധാനത്തോടെ, കളിക്കട്ടെ ഇഷ്ടത്തോടെ, ആവശ്യത്തിന് ഉറങ്ങട്ടെ, കുത്തിനോവിക്കല്ലേ ആ മനസ്സുകൾ...
എൻട്രൻസ് എന്ന പേരിൽ ദ്രോഹിക്കുന്ന രീതി അവസാനിപ്പിക്കൂ… ബ്രില്ലിയൻസ് അല്ലെങ്കിൽ മറ്റ് സ്ഥാപനം നടത്തുന്ന സ്കൂൾ, പതിനൊന്നും പന്ത്രണ്ടും ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾ, എൻട്രൻസിന് തയ്യാറെടുപ്പിക്കുന്നു, എന്ന പേരിൽ വർഷത്തിൽ ആകെ എട്ടു ദിവസമാണ് ഒഴിവുകിട്ടുന്നത്.
ഓർക്കുക മക്കളാണ്, ഈ ദ്രോഹം ഒക്കെ കഴിഞ്ഞിട്ടു നാളെ ഈ മക്കൾ നമ്മളെ നോക്കിയില്ല എന്ന് പറഞ്ഞു കരയരുത്.. അതിനവകാശമില്ല നമ്മൾക്ക്.
സ്നേഹത്തോടെ,
ട്രിൻസി ഷാജു
കുവൈറ്റ്

അവൾ

അത്രമേൽ പ്രിയമുള്ളവളെ
"വിനു ഒന്നും പറഞ്ഞില്ലല്ലോ? " സാരിയുടെ ഞൊറി ശരിയാക്കി പിൻ ചെയ്യുന്നതിനിടയിൽ മീര ചോദിച്ചു
"ഞാൻ ഇതിനുത്തരം പലതവണ പറഞ്ഞു കഴിഞ്ഞു മീര "ലാപ്ടോപ്പിൽ നിന്ന് മുഖമുയർത്താതെ വിനു പറഞ്ഞു
"അതൊക്കെ കഴിഞ്ഞിട്ട് വർഷം രണ്ടായില്ലേ വിനു ?നമ്മൾ ഒന്നായില്ലേ ?ഇനിയെങ്കിലും എന്റെ വീട്ടുകാരോട് ക്ഷമിച്ചു കൂടെ ?"
"എന്താ ഞാൻ ക്ഷമിക്കേണ്ടത് ?എന്താ ഞാൻ മറക്കേണ്ടത് ? നടുറോഡിലിട്ട് പട്ടിയെ പോലെ തല്ലിച്ചതച്ചതോ ?നിന്നെ സ്നേഹിച്ചതിന്റെ പേരിൽ പതിനാലു ദിവസം ജയിലിൽ കിടന്നതോ ? ഇന്റർവ്യൂ വരെ കഴിഞ്ഞു ആറ്റുനോറ്റു കാത്തിരുന്ന ജോലി നഷ്ടം ആയതോ ?പറയു ഇതിലേതാ ഞാൻ മറക്കേണ്ടത് ?"
മീര നിറകണ്ണുകളോടെ അനങ്ങാതെ നിന്നു.
ശരിയാണ് ഈ ചോദ്യങ്ങൾക്കൊന്നും എന്റെ പക്കൽ ഉത്തരമില്ല. അല്ലെങ്കിൽ ചോദ്യങ്ങളെല്ലാം ന്യായമാണ് .അച്ഛൻ ചെയ്തതെല്ലാം തെറ്റായിരുന്നു. അതെല്ലാം ഒറ്റ മകളായ എന്നോടുള്ള സ്നേഹത്തിൽ നിന്നും ഉണ്ടായതുമാണ്.
വിനുവിന്റെ കയ്യും പിടിച്ചു കോടതിയിൽ നിന്നും ഇറങ്ങി പോരുമ്പോൾ തളർന്നു വീണു പോയ അമ്മയെ ചേർത്ത് നിൽക്കുന്ന അച്ഛന്റെ തളർന്ന മുഖം ഓർമയുണ്ട് .ആ കണ്ണിൽ നിന്ന് കണ്ണീരൊഴുകുന്നുണ്ടായിരുന്നു .
വിനുവും അച്ഛനുമല്ല തെറ്റുകാർ . താനാണ്. താൻ മാത്രമാണ്.
ആഗ്രഹിച്ചതെല്ലാം വാങ്ങിത്തന്ന അച്ഛൻ വിനുവിന്റെ കാര്യതിൽ ഒരു നോ പറയുമെന്ന് താൻ ചിന്തിച്ചില്ല.
ജാതിയോ മതമോ അച്ഛനെ സ്വാധീനിച്ചതായി താൻ കണ്ടിട്ടില്ല.
ദരിദ്രരോടും സമ്പന്നരോടും സമഭാവേന ഇടപഴകുന്ന അച്ഛനെ മാത്രമേ താൻ കണ്ടിട്ടുള്ളു.
സ്വന്തം മകളുടെ കാര്യം വന്നപ്പോൾ അച്ഛൻ എത്ര വേഗമാണ് ക്രൂരനായത് ?സ്വാർത്ഥനായത് ?
"നിനക്ക് വേണമെങ്കിൽ നിന്റെ അച്ഛനെ പോയി കാണാം മീര എന്നെ നിർബന്ധിക്കരുത് "
വിനുവിന്റെ ശബ്ദം കേട്ട് അവൾ ചിന്തകളിൽ നിന്നുണർന്നു.
"അച്ഛൻ വിനുവിനെ കാണണം എന്നല്ലേ പറഞ്ഞത് ?മരിക്കാൻ പോകുന്ന ഒരാളുടെ അവസാന ആഗ്രഹമില്ലേ വിനു ?അച്ഛൻ എത്ര തവണ ക്ഷമ പറഞ്ഞു ?വിനുവിന് ക്ഷമിച്ചു കൂടെ ?ഞാൻ ഈ കാല് പിടിക്കാം
വിനു "
"നീ ഇത്ര ചീപ് ആകരുത് മീര എന്റെ മുന്നിൽ അച്ഛന്റെ രാജകുമാരി മുട്ടുകുത്തരുത്. ഈ ദരിദ്രന്റെ മുന്നിൽ ..ഈ അനാഥന്റെ മുന്നിൽ "
"ഇങ്ങനെ ഒന്നും പറയരുതേ വിനു ...എന്തിനാ ഇങ്ങനെ സ്വയം താഴുന്നത് ? ഞാൻ വിനുവിന്റെയല്ലേ ?"അവൾ അവന്റെ മുഖം കൈയിൽ എടുത്തു
"നീ എന്റെ ആണെങ്കിൽ, എന്റെ സ്വന്തം ആണെങ്കിൽ നിന്റെ അച്ഛന് വേണ്ടി ഇങ്ങനെ കെഞ്ചുന്നതെന്തിന് ?നിന്റ ഉള്ളിൽ ഇപ്പോളും നിന്റെ അച്ഛനാണ് വലുത് "
"വിനു ..എല്ലാം ഉപേക്ഷിച്ചു ഞാൻ വന്നില്ലേ ?എനിക്കി ഭൂമിയിൽ ഇപ്പൊ ഈ ഒരാൾ മാത്രം അല്ലെ ഉള്ളു ? ഇരുപത്തിനാലു വർഷം ആ അച്ഛന്റെ സ്നേഹം ,ലാളന ഒക്കെ അനുഭവിച്ചു വളർന്ന ഒരു മകളല്ലേ ഞാൻ ?
വിനു മുഖം തിരിച്ചു കളഞ്ഞു
"നിനക്ക് ഓഫീസിൽ ടൈം ആയില്ലേ പോകാൻ നോക്ക് ..ഇക്കാര്യത്തിലെനിക്ക് ഒരു വാക്കേയുള്ളു അയാൾ മരിച്ചാൽ കൂടി ഞാൻ വരില്ല "
"ആരാണാദ്യം മരിക്കുക എന്ന് ആർക്കാ അറിയുക വിനു ?അത് ചിലപ്പോൾ ഞാൻ ആകാം വിനു ആകാം .."
"ആവശ്യമില്ലാത്തതൊന്നും പറയണ്ട . പോകാൻ നോക്ക്. ഞാൻ ഇന്ന് വൈകും. വൈകിട്ട് മീറ്റിംഗ് ഉണ്ട് " അവൾ ഒന്നും മിണ്ടാതെ ബാഗ് എടുത്തു.
"മീര "അവനവളുടെ മുഖം മെല്ല കയ്യിലെടുത്തു പിടിച്ചു.
പ്രകാശം വറ്റിയ മുഖം
"എനിക്ക് പറ്റാഞ്ഞിട്ട് ആണ് സോറി .."
മീര തലകുലുക്കി മെല്ലെ ചിരിക്കാൻ ശ്രമിച്ചു.
പിന്നേ നടന്നു പോയി.
മീറ്റിംഗ് കഴിഞ്ഞു മൊബൈൽ ഓൺ ആക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്നു കുറെ അധികം മിസ്സ്‌ കാളുകൾ. വിനു വേഗം ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു.
"ഹലോ, ഇതാരാണ്? "
"വിനോദ് മോഹൻ അല്ലെ? "
"അതെ. ആരാണ്? "
"ഞാൻ സൗത്ത് പോലീസ് സ്റ്റേഷൻ എസ് ഐ ആണ് ശ്രീജിത്ത്‌. നിങ്ങൾ ഒന്ന് മെഡിക്കൽ ട്രസ്റ്റ്‌ വരെ വരിക "
അവന്റെ ഉള്ളിൽ ഭയം തേരട്ടയെ പോലെ നുഴഞ്ഞു കയറുന്നുണ്ടായിരുന്നു. മീരയെ വിളിച്ചു നോക്കി. സ്വിച്ച് ഓഫ്‌ ആണ്.
ആശുപത്രിയിൽ ഐ സി യു വിന്റെ മുന്നിൽ വിനു നിന്നു. അവന്റെ മുന്നിൽ ആകാശവും ഭൂമിയുമൊക്ക നിശ്ചലമായി കഴിഞ്ഞിരുന്നു
"റോഡ് ക്രോസ്സ് ചെയ്തതാണ്. ഒരു ലോറി.. "ആരോ ആരോടോ പറയുന്നു
"ഇപ്പൊ കുറച്ചു കോൺഷ്യസ് ആണ് വിനോദ് വന്നോളൂ. ഇമോഷണൽ ആവരുത്.
പേഷ്യന്റിനെ ഒട്ടും ടെൻഷൻ ആക്കരുത്. "
വിനു തലയാട്ടി പിന്നെ മുഖം ഒന്നമർത്തി തുടച്ചു.
"സൂക്ഷിച്ചു പോകണമെന്ന് എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ട് മോളെ? "അവന്റെ ശബ്ദം ഇടറി
"അച്ഛനെ ഒന്ന് പോയി കാണുമോ? ""അച്ഛന് സീരിയസ് ആണെന്ന് അമ്മയുടെ ഫോൺ ഉണ്ടായിരുന്നു. അത് കേട്ട് വന്നപ്പോഴാണ് ആ ലോറി എന്നെ.. അച്ഛനെ ഒന്ന് പോയി കാണാമോ? അവൾ ദുർബലമായ ശബ്ദത്തിൽ വീണ്ടും ചോദിച്ചു.
അവൻ അമ്പരപ്പോടെ ആ മുഖത്തേക്ക് നോക്കി
"വിഷമം ആവില്ലെങ്കില്... പ്ലീസ് "
അച്ഛൻ എന്ന സ്നേഹക്കടലിനെ നെഞ്ചിൽ ചേർത്തവൾ.. കൊടിയ വേദനയിൽ പോലും അച്ഛൻറെ മകൾ മാത്രം ആകുന്നവൾ. ചിലപ്പോൾ എങ്കിലും പെണ്ണ് ഒരു അത്ഭുതം ആണ്.
"പോകാം "അവൻ ആ നിറുകയിൽ ചുംബിച്ചു.
"സത്യം? "ആ മുഖം പ്രകാശിച്ചു
"ഇപ്പൊ തന്നെ പോകാം സത്യം "അവൻ ഉറപ്പോടെ പറഞ്ഞു.
അവൾ സ്നേഹത്തോടെ ആ കണ്ണുകളിലേക്ക് നോക്കി.
നമുക്കേറ്റവും പ്രിയമുള്ളവർ നഷ്ടപ്പെടുന്നതിന്റ മുന്നിൽ ആത്മാഭിമാനവും വിജയവും തോൽവിയുമില്ല.
അത്ര മേൽ പ്രിയമുള്ളവർക്ക് വേണ്ടി ഭൂമിയോളം താഴാനും നമുക്ക് മടിയുണ്ടാവുകയുമില്ല
പക്ഷെ അത് എപ്പോളെന്നോ?
അവർ നഷ്ടം ആകുമെന്ന് തോന്നുന്ന നിമിഷം മാത്രം.
അല്ലാത്തപ്പോളെല്ലാം നാം നമ്മുടെ അഹങ്കാരത്തെ, സ്വാർത്ഥതയെ, അന്ധമായ ആത്മാഭിമാനത്തെ മുറുകെ പിടിച്ചു കൊണ്ടേയിരിക്കും.

By Ammu Santhosh

പാവം Enter Key


°°°°°°°°°°°°°°°°°°°
എന്തോ മുൻവൈരാഗ്യം ഉള്ളതുപോലെയാണ്എല്ലാവരും കീബോർഡിലെ Enter കീ യോട് പെരുമാറുന്നത്. 😀😀
എത്ര ആലോചിച്ചിട്ടും ഇതിന്റെ കാരണം മനസ്സിലാകുന്നില്ല. കീബോർഡിലെ എല്ലാ കീകളും ഒരേ പോലെയാണ് നിർമ്മിച്ചിട്ടുള്ളത്. Enter കീയ്ക്ക് മാത്രമായി കൂടുതൽ ശക്തി പ്രയോഗിക്കണമെന്ന് ഒരു Users Guide ലും പറയുന്നില്ല... ഉവ്വോ 😀😀
കീബോർഡിലെ, മറ്റു ബട്ടണുകൾ എല്ലാം മൃദുവായി അമർത്തി ഉദ്ദേശിച്ചത് മുഴുവൻ ടൈപ്പ് ചെയ്ത് കഴിയുമ്പോൾ ഒരു ആണിയിൽ ചുറ്റികകൊണ്ട് അടിക്കുന്നത് പോലെയാണ്, പലരും Enter കീയിൽ ചൂണ്ടുവിരൽ കൊണ്ട് പ്രഹരിക്കുന്നത്.😀
തങ്ങൾക്ക് ആവശ്യത്തിലധികം Energy ഉണ്ടെന്ന് നാലാളെ കാണിക്കാനുള്ള ഉപ ബോധ മനസ്സിലെ ആഗ്രഹമാണ് ഇത്തരം പ്രവൃത്തികളായി പുറത്ത് വരുന്നതെന്ന് ലോക പ്രശസ്ത മനഃശാസ്ത്രജ്ഞൻ ശ്രീ...ശ്രീ... ആ.. ആരെങ്കിലുമാവട്ടെ... പറഞ്ഞിട്ടുണ്ട്... ഇത്രയും എനർജി ഉണ്ടെങ്കിൽ വീട്ടിൽ നാലു കുഴി കുത്തി നാല് വാഴ വെച്ചു കൂടെ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.. 😀😀
ഗൗരവം ഉള്ള ഒരു രചന ടൈപ്പ് ചെയ്തു പൂർത്തിയായ ശേഷം, മാനസിക സമ്മർദ്ദം ഒന്നിറക്കി വെച്ചു, relax ചെയ്യാനാണ് enter കീയിൽ രണ്ടു ഇടി ഇടിക്കുന്നത്.. എന്നാണ് ചില പ്രമുഖ സോഷ്യൽ മീഡിയ എഴുത്തുകാർ പറയുന്ന സമാധാനം...പ്രസ്തുത ആവശ്യത്തിന് കൂടുതൽ ഉപകരിക്കുക, ഒരു ചെണ്ട ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. മൃദംഗവും ആവാം. ഏതായാലും നല്ല relaxation കമ്പനി ഗ്യാരണ്ടി യായി നൽകുന്നു.. 😀😀
ഈ സ്വഭാവം ഒരു തരം ജാഡ മാത്രമാണ് എന്നാണ് എന്റെ അഭിപ്രായം. മുള്ള് കൊണ്ട് എടുക്കേണ്ടത് എടുക്കാൻ കമ്പിപ്പാര ഉപയോഗിക്കുന്ന ഒരു തരം Common sense ഇല്ലായ്മ. 😀
ലോകം മുഴുവനും, വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി അനേക കോടി കീ ബോർഡുകളാണ് ഇങ്ങനെ Enter കീ തേയ്മാനം മൂലം പ്രവർത്തനരഹിതമായിരിക്കുന്നത്.ഇത് കൊണ്ടുണ്ടാകുന്ന നഷ്ടം, ഒരു സുനാമി കൊണ്ട് ഉണ്ടായേക്കാവുന്നതിനേക്കാൾ
ഭീമമാണ്...😞😓
ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും ബുദ്ധിമുട്ടുന്ന മാസാവസാന ദിവസങ്ങളാണ്.ആരോടെങ്കിലും കടം വാങ്ങിയിട്ടാണെങ്കിലും , വീട്ടിൽ ഞാൻ ഉപയോഗിക്കുന്ന കമ്പ്യൂട്ടറിനു ഒരു കീബോർഡ് വാങ്ങണം.അത്യാവശ്യമാണ്.. നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് അധികം പഴക്കമുള്ളതൊന്നുമല്ല, പക്ഷേ ഇതിന്റെ Enter കീ വർക്ക് ചെയ്യുന്നില്ല.. 😀😀
°°°°°°°°°°°°°°°°°°°°
സായ് ശങ്കർ

സ്കൂൾ മുത്തശ്ശി

 Image may contain: 1 person, smiling, selfie and closeup
( ഒരു നുറുങ്ങ് കഥ)
"വേഗം താമ്മെ .... സ്കൂളിൽ ബെല്ലടിക്കാറായി "
മുറ്റത്തേക്കിറങ്ങി അവൾ അകത്തേക്ക് നോക്കി കൊണ്ടു പറഞ്ഞു
അകത്ത് നിന്ന് വന്ന അമ്മ ബാഗ് അവളുടെ കയ്യിൽ കൊടുത്തു..... അവൾ അതും കൊണ്ട് വലിഞ്ഞു നടന്നു
ഇന്റെ ർവെല്ലിന് ബല്ലടിച്ചപ്പോൾ അവൾ സ്ക്കൂൾ ഗേറ്റിന് മുമ്പിൽ ബാഗ് തുറന്ന് അമ്മ പൊതിഞ്ഞു നൽകിയ ചൂടുള്ള നിലക്കടല പൊതികളുമായി കുട്ടികളെ കാത്ത് നിന്നു....
വിലയേറിയ യൂണിഫോമും ഷൂസും സോക്സും ധരിച്ച കുട്ടികൾ അവൾക്ക് ചുറ്റും കൂടി കടല പൊതികൾ മേടിച്ചു.... എല്ലാരും പോയപ്പോൾ അവൾ പണം എണ്ണി നോക്കി.... ഒരാഴ്ച കൊണ്ട് കടല വിറ്റ കാശുമായി അവൾ മെഡിക്കൽ ഷോപ്പിലേക്ക് വലിഞ്ഞു നടന്നു :തളർന്ന് കിടക്കുന്ന അച്ഛന് മരുന്നു മേടിക്കാൻ
പോകുന്നതിന് മുമ്പായി അവൾ ആ സ്ക്കൂൾ മുത്തശ്ശിയെ ഒന്നു നോക്കി.... കൊതിയോടെ .... മനസ്സിലെ ആഗ്രഹത്തിന് ചിറക് മു,ളച്ചപ്പോൾ അവൾ അറിയാതെ ഒരു നിമിഷം മുത്തശ്ശിയുടെ മടിയിൽ കയറിയിരുന്നു
വായിക്കാൻ അറിയാൻ പഠിക്കാൻ ---- പലതിനും പലതിനുമായി

By Suresh Menon

പാവകൾ

Image may contain: 2 people, people smiling
അവ്യക്തമെങ്കിലും ഒരിക്കൽ കൂടി ഞാനാ ചില്ലുഅലമാരയിൽ നോക്കാൻ ശ്രമിച്ചു.. എന്റെ കാഴ്ചകളെ മറച്ചു വളർന്ന തിമിരത്തിന്റെ വേരുകൾ എനിക്ക് മുന്നിൽ പുകമറ തീർത്തുനിന്നു.. അകകണ്ണിൽ ഞാനാ പാവകളെ വീണ്ടും എണ്ണിത്തുടങ്ങി.
എനിക്ക് ഓർമ്മ വെച്ച നാളുകളിൽ സ്വീകരണമുറിയിലെ ചില്ല് അലമാരയിൽ നാല് പാവകൾ മാത്രമേ ഉണ്ടായിരുന്നുള്ളു...
പല വലുപ്പമുള്ള ഒരേ മുഖമുള്ള വ്യത്യസ്തങ്ങളായ ഭാവങ്ങളോടും വസ്ത്രങ്ങളോടും കൂടിയ നാല് പാവകൾ..
പക്ഷേ അഞ്ചാമത് ഒന്നുകൂടി അവിടെ ഉണ്ടായിരുന്നിരുന്നുവെന്ന് എനിക്ക് ഉറപ്പായിരുന്നുവെങ്കിലും ഒരെണ്ണം എപ്പോഴും അപ്രത്യക്ഷമായിരുന്നു. നിരനിരയായി നിലയുറപ്പിച്ച പാവകളിൽ ഓരോന്നായി അപ്രത്യക്ഷമാകുന്നത് എനിക്കെന്നും അതിശയമായിരുന്നു.അതെവിടെ പോയിരിക്കാമെന്നുള്ള എന്റെ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ എനിക്കൊരിക്കലും സാധിച്ചിരുന്നില്ല.
ബാല്യത്തിലെന്നോ കൂട്ടുകാർക്കൊപ്പം അച്ഛനും അമ്മയും കളിക്കാൻ നേരം, അമ്മയായി വേഷപ്പകർച്ച നടത്തിയ എനിക്ക് ഒക്കത്തു വെയ്ക്കാൻ കുഞ്ഞിനെ തിരയും നേരമാണ് ചില്ല് അലമാരയിലെ കുഞ്ഞുടുപ്പു ധരിച്ച ഒരു സുന്ദരിപ്പാവക്കുട്ടിയെ ആദ്യമായി കണ്ണിലുടക്കിയത്. അവൾ അത്രയും കാലം അവിടെയുണ്ടായിരുന്നുവോ എന്നുള്ള ചിന്തകളെ ആട്ടിയോടിച്ചു അവൾ കണ്ണുകൾ ചിമ്മുകയും കൊച്ചരി പല്ലുകൾ കാട്ടി ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു.
അപ്പോഴും അലമാരയിൽ നാലു പാവകൾ നിരന്നു നിന്നിരുന്നു.
വികാരം വിവേകത്തെ അടക്കി ഭരിക്കാൻ തുടങ്ങിയ നാളുകളിലൊന്നിൽ രാത്രിയുടെ ഏതോ യാമത്തിലാണ് ഞാനന്ന് ഞെട്ടിയുണർന്നത്. ഉണരുമ്പോൾ എന്റെ മുലകണ്ണുകളെ നുണഞ്ഞു അരക്കെട്ടിൽ പിടിയമർത്തി അവൾ എന്നോളം വളർന്ന് എന്റെ കൂടെയുണ്ടായിരുന്നു. അവളെ അടർത്തി മാറ്റാൻ ശ്രമിക്കും തോറും അവളെന്നിൽ ചുറ്റിപ്പിണഞ്ഞു എന്നോട് ചേരാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഭയപ്പാടോടെ അവളെ ഞാൻ സൂക്ഷിച്ചു നോക്കി..
അതേ അവൾ തന്നെ. !
കഴിഞ്ഞ ദിവസങ്ങളിലെന്നോ കാണാതായ നാലാമത്തെ പാവക്കുട്ടി!!
അവളെന്നെ നോക്കി ചിരിച്ചു. ഉറങ്ങിക്കിടന്നിരുന്ന എന്നിലെ വികാരങ്ങളെ ഉണർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. അവളെ തള്ളിമാറ്റാനുള ശ്രമം പരാജയപ്പെട്ടു ഉറക്കത്തിലയ്ക് വഴുതി വീണ എന്റെ മുന്നിലേക്ക് പാലൂട്ടാൻ കൊതിച്ച പയോധരങ്ങളുടെ തുടിപ്പും കന്യകയായി തുടരാൻ വിധിക്കപ്പെട്ടതുമായ അവ്യക്തമായ മുഖത്തോടെ പ്രത്യക്ഷപ്പെട്ട പെണ്ണുടലുകളുടെ അടക്കിപ്പിടിച്ച തേങ്ങലും കാമവെറിയന്മാർ തച്ചുടച്ച കുരുന്നുകളുടെ നിസ്സഹായതയുടെ കരച്ചിലും ഒരുപോലെ കാതിൽ മുഴങ്ങികേട്ടു.
അപ്പോഴും അലമാരയിൽ നാലു പാവകൾ നിരന്നു നിന്നിരുന്നു.
ഒരിക്കൽ കാണാതായ കൊച്ചരിപല്ലു കാട്ടി ചിരിച്ച കുഞ്ഞുസുന്ദരിക്കുട്ടിയും മുടി പിന്നിയിട്ട, യൂണിഫോം ധരിച്ച ചുറുചുറുക്കുള്ള പാവക്കുട്ടിയും നാണത്താൽ തല കുനിച്ച കൗമാരക്കുട്ടിയും കൂട്ടത്തിൽ ഉണ്ടായിരുന്നു.
പലപ്പോഴും തന്നെ കീഴ്‌പ്പെടുത്തി തന്റെ അരക്കെട്ടിൽ ചുറ്റിപിടിച്ചു കിടക്കാൻ എത്തിയ പാവക്കുട്ടി ഇന്നു നിശ്ബദയായി നിന്നിരുന്നു.
അവസാനമായി വീണ്ടുമൊന്നു അപ്രത്യക്ഷമായിരിക്കുന്നു. ഒടുവിലത്തെ സ്ഥാനക്കാരിയായ അവൾ തന്നിലേയ്ക് നിശബ്ദമായി ആവേശിക്കുന്നത് താൻ അറിയുന്നുണ്ടായിരുന്നു. രണ്ടാംബാല്യത്തിലേക്കുള്ള യാത്രയിൽ കാലുകളുടെ വേഗം കുറയുന്നുണ്ടായിരുന്നു ചിന്തകൾക്ക്‌ മരവിപ്പ് ബാധിച്ചു തുടങ്ങിയിരുന്നു.
എപ്പോഴോ,
ഹൃദയമിടിപ്പ് കുറഞ്ഞും ശ്വാസഗതി മന്ദീഭവിച്ചും കാഴ്ചകളിൽ ഇരുൾ മൂടിയ നേരം ഞാനവളെ അവ്യക്തമായി ഒരിക്കൽ കൂടി കണ്ടു.അവളെന്നിൽ നിന്നും പടിയിറങ്ങുന്നു. അവരെല്ലാം ഇപ്പോൾ എനിക്ക് ചുറ്റും അണി നിരന്നിരിക്കുന്നു..ഒടുവിലായി ഞാനൊരിക്കൽ കൂടി അവയെ എണ്ണാൻ ശ്രമിച്ചു.
ഇപ്പോൾ പാവകൾ അഞ്ചാണ്.
ചില്ല് കൂട്ടിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച അഞ്ചു പാവകൾ.
എന്റെ ജീവിതത്തിൽ നിന്ന് കുടിയിറങ്ങി പോയ അഞ്ചു കാലങ്ങൾ...

Shabana Felix

നൈകാ


ഹാ! എന്ത് വലിയ പൂന്തോട്ടം. നീലയും, പിങ്കും പൂവുകളുള്ള രണ്ടു തരം ചെടികൾ ഇടകലർന്നു നിൽക്കുന്നുണ്ട് ആ തോട്ടത്തിൽ. അഞ്ചു ഇതളുകളുള്ള ആ പൂവുകൾ കാണുവാൻ എന്തൊരഴകാണ്.യഥേഷ്ടം സൂര്യപ്രകാശവും, നല്ല കുളിർതെന്നലുമെല്ലാമേറ്റു അവ പരസ്പരം മുട്ടിയുരുമ്മിയും ചാഞ്ചാടിയും നിൽപ്പുണ്ട്.
ഹേ, അതെന്താണ്, തോട്ടത്തിന്റെ തെക്കേ മൂലയിൽ ഒരു കൊച്ചു കൂടാരം പോലെ.
അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് കണ്ടത്, ആ കൂടാരം നിർമ്മിച്ചിരിക്കുന്നത്, ഒന്ന് ചെറുതായി സ്പർശിച്ചാൽപോലും ശരീരം മുറിഞ്ഞു രക്തം കിനിയുന്ന കൂർത്ത കമ്പിമുള്ളുകൾ കൊണ്ടാണ്. എന്തായിരിക്കും ഈ കൂടാരത്തിനുള്ളിൽ. പ്രയാസപ്പെട്ട്, മുള്ളുകൾ കൊളുത്തി വലിച്ചു, ശരീരമാസകലം രക്തം വാർന്നു, വല്ലാത്ത വേദനയോടെ കൂടാരത്തിനുള്ളിൽ കടന്നു ചെന്നപ്പോൾ കണ്ട കാഴ്ച്ച ! ഒരുപാട് ചെടികളുണ്ട് ആ കൂടാരത്തിനുള്ളിൽ. അഞ്ചു ഇതളുകളുള്ള പൂവുകൾ. രണ്ടു ഇതളുകൾക്ക് പിങ്ക് നിറം, രണ്ടെണ്ണത്തിന് നീല നിറം, ഒരു ഇതളിന് വെള്ളനിറം.ഓരോ ചെടിയും മുള്ളു വേലിയാൽ ചുറ്റപ്പെട്ടിരിക്കുന്നു. കാറ്റും വെളിച്ചവും ഒട്ടുമില്ലാത്ത ഇരുണ്ട കൂടാരത്തിൽ പൂക്കളെങ്ങാനുമിളകിയാൽ വേലിയിലെ മുള്ളുകൊണ്ട് ഇതളുകൾ കീറിമുറിയും.
ആ കൂടാരത്തിനുള്ളിലെ എല്ലാ പൂക്കളുടെ മേലെയും ഒരു നേർത്ത വെള്ളപ്പാട പോലെ.
അയ്യോ, കണ്ണീരുണങ്ങി ഉപ്പ് പറ്റിപ്പിടിച്ചപോലെയുണ്ടല്ലോ.
ആ ചെടിയുടെയരികിൽ എന്താണത്. ഏഹ്!ഇത് ഒരു ഓട്ടോഗ്രാഫ് ബുക്കല്ലേ.
ചുവന്ന് മിനുസമുള്ള വെൽവെറ്റ് പുറം ചട്ടയുള്ള ഒരു കൊച്ചു പുസ്തകം. അത് കുനിഞ്ഞു കയ്യിലെടുത്തതും, പെട്ടെന്ന് കയ്യിലെ തൊലിയെല്ലാം ചുക്കി ചുളിഞ്ഞു.അയ്യോ! കൈ വേദനിക്കുന്നു. ഇതെന്തു മറിമായം. തന്റെ കൈകളിപ്പോൾ ഒരു വൃദ്ധന്റെതു പോലെയായിരിക്കുന്നു.
ദൈവമേ. "പമ്മാ, പമ്മാ", ആരോ തന്നെ വിളിക്കുന്നല്ലോ. അങ്ങകലെ നിന്നും ആ വിളി വീണ്ടും കേൾക്കാം.ആകെ വിയർക്കുന്നു, ശ്വാസം മുട്ടുന്ന പോലെ.
"പമ്മാ, ഇതാ പുതിയ പമ്പരം.നീയെടുത്തോ ട്ടാ.
പമ്മാ, കുമ്മാട്ടി കാണാൻ പോവാട്ടോ.
പമ്മാ, ഈ കണക്കു എനിക്ക് കിട്ടുന്നില്ല, പറഞ്ഞു തരുമോ.
പമ്മാ,എനിക്ക് മാത്രം മീശ മുളയ്ക്കുന്നില്ലല്ലോ ടാ..
പമ്മാ, നീ പൊയ്ക്കോ..ഞാനില്ല പുഴയിൽ കുളിക്കുവാൻ.
പമ്മാ, എനിക്കു നിന്നോട് കുറേ സംസാരിക്കാൻ ഉണ്ട്. നിന്നോടെങ്കിലും എനിക്കെല്ലാം തുറന്നു പറയണം.
അല്ലെങ്കിൽ വേണ്ട പമ്മാ, നീ എന്നെ വെറുത്താലോ.
പമ്മാ, നിന്നെ അമ്മാത്തേക്ക് കൊണ്ട് പോവാണല്ലേ. എന്നാ ഇനി കാണാൻ കഴിയാ.
പമ്മാ, നിന്റെ വിവാഹക്ഷണക്കത്തു കിട്ടി.ന്റെ പ്രാർത്ഥനകൾ ഉണ്ടാകും കൂടെ.
പമ്മാ, പമ്മാ."
ആരോ നിലവിളിക്കുന്നു.
ചെവി വല്ലാതെ വേദനിക്കുന്നു.
ആരോ കരയുന്ന പോലെയുണ്ടല്ലോ.
ആമിയല്ലേ അത്.
"ഈ ലോകത്തിലെ ഏറ്റവും പുണ്യം ചെയ്ത സ്ത്രീകളിൽ ഒരാളാണ് ഞാനെന്ന് എല്ലാവരും പറയുന്നു. നല്ല ഭർത്താവ്,മിടുക്കനായ മകൻ.
എങ്കിലും പരമുവേട്ടാ, എനിക്കറിയാം നിങ്ങൾ ഒരിക്കലും എന്നെ പ്രണയിച്ചിട്ടില്ലെന്നു.
ഉള്ളിലെപ്പോഴൊക്കെയോ ഞാനില്ലായിരുന്നുവെങ്കിൽ എന്ന് നിങ്ങൾ സങ്കല്പിക്കാറില്ലേ. നിങ്ങളൊരിക്കലും എന്റേതായിരുന്നില്ല ഏട്ടാ.
അവൾ തന്റെ കണ്ണുകളിലേക്കു തുറിച്ചു നോക്കി, അവസാന ശ്വാസം വലിച്ചു."
വിറയ്ക്കുന്ന കൈകളോടെ താൻ അവളുടെ തുറിച്ച കണ്ണുകൾ എന്നേക്കുമായി തഴുകിയടച്ചു.
ഡും ഡും ടം ഡമാ ഡമാ..
ഇതെന്തൊരു ശബ്ദമാണ്.. ഡമരുവിന്റേത് പോലെ..
ചെവിയിൽ തുളച്ചു കയറുന്നുവല്ലോ.
കയ്യിൽ കനൽ ചട്ടിയുമായി അതാ അങ്ങകലെ ആരോ നൃത്തം ചെയ്യുന്നു.
അതൊരു പുരുഷനല്ലേ? അതേ.ദൃഢഗാത്രനാണ് അയാൾ.
സൂക്ഷിച്ചു നോക്കി.അല്ല അതൊരു സ്ത്രീയാണല്ലോ.
അർദ്ധനഗ്നമേനിയിൽ മാറിടങ്ങൾ കാണാമല്ലോ.
രക്തമിറ്റുന്ന നാവു നീട്ടി തീക്കനലുള്ള മൺചട്ടിയേന്തി ആ രൂപം ഡമരു നാദത്തിനൊത്തു നൃത്തം ചെയ്യുകയാണ്.
"എന്തിനു മാറ്റി നിർത്തുന്നു മമ സന്താനങ്ങളെ
അവരും ഭൂമി തൻ അവകാശികൾ.
കാമപണ്ടാരങ്ങളല്ലവർ!
കണ്ണുനീർ ധാരയാലും കനലടക്കുവാനാവാത്ത,
നിങ്ങളാൽ പൊള്ളിക്കപ്പെടുന്ന മനസ്സ് പേറുന്നവർ.
പിച്ചിചീന്തിയെരിച്ചടക്കുന്നവർ ഏകരല്ലേ.
കൊലവിളി നടത്തുന്നവർ ഏകരല്ലേ.
മാറ്റി നിർത്തപ്പെടേണ്ടവർ ആ ഏകരല്ലേ
ഈ നൈകരല്ലാ.
ഡും ഡും ഡമാ ഡമ...
പെട്ടന്ന് ആ രൂപത്തിന്റെ ഹൃദയഭാഗത്തു നിന്നും അഗ്നിനാളങ്ങൾ ഉയർന്നു വന്നു.
ആ തീനാളങ്ങൾ തന്റെയടുത്തേയ്ക്കു ഒരു ഭയാനക സർപ്പം കണക്കെ ഇഴഞ്ഞു വരുന്നു.
അയ്യോ.
പരമേശ്വരൻ ഞെട്ടിയുണർന്നു.
വല്ലാതെ വിയർത്തിരിക്കുന്നു.
ഫ്രിഡ്‌ജിൽ നിന്നും വെള്ളമെടുക്കാനായി ഹാളിലേക്ക് പോകുന്നതിനിടയിൽ പരമേശ്വരൻ അപ്പുറത്തെ മുറിയിലേക്കെത്തി നോക്കി.
അവിടെ ദേവ ഉറങ്ങുകയാണ്.
അയാൾ പതുക്കെ ആ മുറിയിലേക്ക് ചെന്നു.
ദേവ നല്ലയുറക്കമാണ്.ചുണ്ടിൽ പാതി വിരിഞ്ഞ പുഞ്ചിരി കാണാം.അവളെന്തോ നല്ല സ്വപ്നം കാണുകയാണ്. കാണട്ടെ. ഇനിയെങ്കിലും കാണട്ടെ അവൾ സ്വപ്‌നങ്ങൾ.
ഇനിയും മുളയ്ക്കാത്ത മുഖരോമങ്ങളെക്കുറിച്ചോർത്തു വ്യസനിക്കാതെ, ഉയർന്നമാറിടങ്ങൾ മറ്റാരെങ്കിലും ശ്രദ്ധിച്ചെങ്കിലോ എന്നയാശങ്കയില്ലാതെ താൻ ആഗ്രഹിച്ച തന്റെ ഇഷ്ടപ്പെട്ട വസ്ത്രമായ സാരിയുമുടുത്തു ദേവ 'അവളായി' ഉറങ്ങുന്നു.
ആരെയും ഭയക്കാതെ.
അയാൾ കട്ടിലിനറ്റത്തു കിടന്ന പുതപ്പെടുത്തു അവളെ പുതപ്പിച്ചു.
കട്ടിലിന്നരികിലെ മേശമേൽ ഒരു ഓട്ടോഗ്രാഫ് ബുക്ക്‌ വച്ചിരിക്കുന്നത് അയാൾ ശ്രദ്ധിച്ചു.
ചുവന്ന വെൽവെറ്റ് ചട്ടയുള്ള ആ ബുക്കിൽ ഒരു പേജൊഴികെ മറ്റെല്ലാം കീറിമാറ്റപ്പെട്ടിട്ടുണ്ട്. ആ പേജിൽ ഇങ്ങനെ എഴുതിയിരുന്നു.
"ഞാൻ വരും. നിന്നെ നീയായി ജീവിപ്പിക്കുവാൻ, നിനക്ക് ചുറ്റുമുള്ള മുള്ളുവേലി പറിച്ചെറിഞ്ഞു, നിന്നെ കൊണ്ടുപോകുവാൻ ഞാൻ വരും"
സ്വന്തം പമ്മൻ.
പരമേശ്വരൻ(ഒപ്പ്)!!
അമ്പത്തിയൊന്നു വർഷങ്ങൾക്കു മുൻപുള്ള തന്റെ കൈപ്പടയിൽ,ചുക്കിചുളിഞ്ഞ കൈകൊണ്ടു തലോടി അയാൾ പുഞ്ചിരിച്ചു.
************************************
Aisha Jaice

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo