നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പേറ്റുനോവുമേറിയലയുന്ന പെൺപൂവ്‌..

..
"ആന്റി ഒരു കഥ പറയട്ടെ അച്ചു? മോൾക്ക്‌ വേണവെങ്കിൽ അടുത്ത കഥയായെഴുതാം.. ആർക്കും വേണ്ടാത്തൊരു മണ്ടിയുടെ... ഒരു കറവപ്പശുവിന്റെ കഥ... " അതും പറഞ്ഞവർ പൊട്ടിചിരിച്ചു..
ആകാംഷ നിറഞ്ഞ മുഖവുമായി ഞാൻ അവരെ തന്നെ നോക്കിയിരുന്നു.
കഥകളിലൂടെ ഇൻബോക്സിലേക്കും, അവിടുന്നിപ്പൊ ദാ എന്നെ കാണാനായി മാത്രം കോട്ടയത്ത്‌ നിന്നും തൃശ്ശൂർ വരെ സഞ്ചരിച്ച്, എന്റെ വീടിന്റെ സ്വീകരണമുറിയിൽ എന്നോടൊപ്പം ഇരിക്കുന്ന അൻപത്തിയെട്ട് വയസ്സോളം പ്രായമുള്ള ജയാന്റി എന്നു ഞാൻ വിളിക്കുന്ന ജയ ഫിലിപ്പ് എന്ന കോട്ടയംകാരി പ്രവാസി എന്നെ നോക്കി തുടർന്നു...
"മോൾക്കറിയാവോ, പിറകിലോട്ടു തിരിഞ്ഞു നോക്കുമ്പോൾ ഈ ജീവിതത്തിലെന്നെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടുള്ള ഒരേയൊരാൾ എന്റെ അപ്പച്ചനാണ്. ഒരു തിരിച്ചു വ്യത്യാസവും കാണിക്കാതെ വളർത്തി പ്രീഡിഗ്രി കഴിഞ്ഞപ്പോൾ എന്റെ ആഗ്രഹം പോലെ ലോണെടുത്തു നഴ്സിങ്ങിന് ചേർത്തു...ഒരുപാട് പരാതീനതകൾക്കിടയിലും എന്റെ ഒരാഗ്രഹങ്ങൾക്കും അപ്പച്ചൻ എതിര് നിന്നില്ല.... പക്ഷെ , നഴ്സിംഗ് ഫൈനൽ ഇയർ പഠിക്കുമ്പോൾ ഒരു ഹാർട്ട്‌ അറ്റാക്കിന്റെ രൂപത്തിൽ വിധി അപ്പച്ചനെ തട്ടിയെടുത്തതോടെ ജീവിതം വഴിമുട്ടി ... "
"അമ്മച്ചിയൊരു സാധാ വീട്ടമ്മ, അനിയൻ ഡിഗ്രിക്ക് പഠിക്കുന്നു. പറയത്തക്ക സാമ്പത്തികമൊന്നും അന്നു വീട്ടിലില്ല . വിഷമതകളെല്ലാം ഉള്ളിലൊതുക്കി പട്ടിണിയും, പരിവട്ടവുമായി പഠിച്ചു. പഠിത്തം കഴിഞ്ഞ് ഞാൻ ജോലിക്കു കയറിയതോടെയാണ്‌ വീട്ടിൽ പട്ടിണിമാറി മൂന്നുനേരം അല്ലലില്ലാതെ ആഹാരം കഴിക്കാമെന്ന അവസ്ഥയിലെത്തിയത്. അനിയന് ബുദ്ധിമുട്ടില്ലാതെ പഠിത്തം തുടരാമെന്നായത് . പക്ഷെ അതുപോരല്ലോ ദിനംപ്രതി പലിശ പെരുകുന്ന വിദ്യാഭ്യാസ ലോൺ അടയ്ക്കണം, വീട് നന്നാക്കണം... അങ്ങനെ ഒട്ടുമിക്ക പ്രാരാബ്ധക്കാരെയും പോലെ ഞാനും പ്രവാസിയായി... "
എന്തോ ആലോചിച്ചിട്ടെന്ന പോലെ അവരൊന്നു നിർത്തി..
"ക്ലീഷേ പ്രവാസികഥ തന്നെ " എന്നു ഞാൻ മനസ്സിൽ പറഞ്ഞു..
കുറച്ചു നേരത്തെ ആലോചനകൾക്കു ശേഷം ജയാന്റി തുടർന്നു.
"അന്നാ മണലാരണ്യത്തിലേക്കു പുറപ്പെടുമ്പോൾ എനിക്കറിയില്ലായിരുന്നു കുട്ടി ഒരിക്കലും രക്ഷപെടാൻ പറ്റാത്തവണ്ണം ആ മരുഭൂമിയിൽ ഞാൻ പെട്ടുപോകുമെന്നു. കുറ്റം പറയാൻ എനിക്കവകാശവില്ല കാരണം എനിക്കെല്ലാം തന്നതും അവിടമാണ് ... ഒരു പിടിച്ചു നിൽപ്പുണ്ടാക്കി തന്നു, ലോൺ അടച്ചു തീർത്തു, അനിയനെ പഠിപ്പിച്ചൊരു ജോലിയാക്കാൻ പറ്റി, വീട് പുതുക്കി പണിതു , ഒഴിഞ്ഞു കിടന്ന അമ്മച്ചിയുടെ കയ്യിലും കഴുത്തിലും ആഭരണങ്ങളായി... അപ്പച്ചൻ മരിച്ചതോടെ അനാഥരായ അമ്മച്ചിയും മക്കളും ബാധ്യതയാകുമെന്നു കരുതി അകറ്റി നിർത്തിയിരുന്ന ബന്ധുക്കളൊക്കെ സ്നേഹം ഭാവിച്ചു തിരിച്ചെത്തി... അതെല്ലാം ഞാൻ കുറ്റം പറഞ്ഞ മരുഭൂമിയുടെ സ്നേഹമാണ്. നാട്ടിലൊരു ജന്മം ജോലി ചെയ്‌താൽ കിട്ടാത്ത പണം നിസ്സാര നാളുകൾ കൊണ്ട് ഞാനുണ്ടാക്കി... പണം മാത്രം.. "
അത്രയും പറഞ്ഞവരൊന്നു ചിരിച്ചു..
"കിട്ടുന്ന ശമ്പളത്തിൽ എനിക്ക് ചിലവിനുള്ളത് മാത്രം കയ്യിൽ വെച്ചു ബാക്കി അണാപൈസ കുറയാതെ ഞാൻ വീട്ടിലേക്കയച്ചു.. ഒന്നിനും ഒരിക്കലും ഞാൻ കണക്കു സൂക്ഷിച്ചില്ല. എന്റെ അമ്മച്ചിയും കൂടപ്പിറപ്പുമല്ലേ... അവർക്കു വേണ്ടിയല്ലേ ഞാനിവിടെ നിൽക്കുന്നതെന്ന ഭാവമായിരുന്നെനിക്ക്... വർഷത്തിലൊരിക്കൽ ലീവിന് ചെല്ലുമ്പോൾ താഴത്തും തലയിലും വെക്കാതെ എല്ലാവരുമെന്നെ കൊണ്ട് നടന്നു..."
പക്ഷെ...
ഒരു നെടുവീർപ്പോടെയവർ തുടർന്നു...
"പക്ഷെ പണം കൂടുമ്പോൾ പലപ്പോഴും സ്വാർത്ഥതയും കൂടുമല്ലോ... പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന് പറയുന്നതുപോലെ സംഭവിച്ചു... ഞാൻ വെറും പണം കായ്ക്കുന്ന മരമായി മാത്രം മാറി പലർക്കും... ഇരുപത്തിയൊൻപതു വയസ്സായിട്ടും വിവാഹത്തെപ്പറ്റിയൊരു കാര്യവും വീട്ടിൽ നിന്നു അമ്മച്ചി പോലും പറഞ്ഞില്ല.. പരിചയക്കാർ ഞാൻ വഴി പറഞ്ഞ പല ആലോചനകളും ഓരോ കാരണങ്ങൾ പറഞ്ഞു മുടങ്ങി. മുടക്കിയെന്നു പറയുന്നതാകും ശെരി "
"അതിനിടയിൽ ഇങ്ങനൊരു പെങ്ങൾ ഉണ്ടെന്ന ചിന്ത പോലുമില്ലാതെ അനിയൻ ഒരു പെൺകുട്ടിയെ വിളിച്ചു വീട്ടിലെത്തിയെന്നു ഫോണിലൂടെ അറിഞ്ഞപ്പോൾ ഞാൻ... !"
"നീയിങ്ങനെ നിന്നാൽ ശെരിയാകില്ല . ഇനി മൂക്കിൽ പല്ല് വന്നിട്ടാണോ കെട്ടുകല്യാണം, നമ്മളെ പോലുള്ളവർ പണത്തിനായൊരു അക്കൗണ്ട് മാത്രമാണ് പലർക്കും അതുകൊണ്ട് നീ ബോൾഡ് ആയൊരു തീരുമാനമെടുക്കണമെന്ന് കൂടെ വർക്ക്‌ ചെയ്യുന്ന പലരും പറഞ്ഞപ്പോൾ ശെരിയാണെന്നു എനിക്കും തോന്നി.. "
മടിച്ചാണെങ്കിലും കല്യാണത്തെപ്പറ്റി വീട്ടിൽ സൂചിപ്പിച്ചു...
"കെട്ടെന്നങ്ങു പറഞ്ഞാ മതിയോ, നിന്നെ വെറുതെയങ്ങു ഇറക്കി വിടാൻ പറ്റുവോ... അതിനുള്ള വക വേണ്ടേ.. " മുപ്പതു വയസിനടുത്തു പ്രായമുള്ള മകൾ അത്രയും നാൾ അന്യനാട്ടിൽ കിടന്നു അദ്ധ്വാനിച്ചതൊക്കെയൊരു കണക്കുമില്ലാതെ അയച്ചു കൊടുത്തിട്ടും.....സ്വന്തം അമ്മച്ചിപോലും മനസ്സിലാക്കാതെ വന്നപ്പോൾ മാനസികമായി ഞാൻ തകർന്നു... "
"ഇത്രനാളും ഞാൻ അയച്ചു തന്നതൊക്കെയോ " എന്ന ചോദ്യത്തെ പത്തുകാശു കണ്ടപ്പോ നീ പെറ്റമ്മയോടു വരെ കണക്കു പറയാറായല്ലേ എന്ന ചോദ്യം കൊണ്ട് അമ്മച്ചി പ്രതിരോധിച്ചു. കണക്കു പറയണമെന്ന് ഒരിക്കലും ആഗ്രഹിച്ചതല്ലെങ്കിലും പറഞ്ഞു പോയി... അതോടെ അമ്മച്ചിക്ക് പോലുമീ മകൾ ശത്രുവായി.
"ഒറ്റപ്പെട്ടുപോയ മക്കൾക്കായി വാദിക്കുന്ന അമ്മമാരൊക്കെ പലപ്പോഴും കഥകളിൽ മാത്രമേയുള്ളുവല്ലേ അച്ചു.. " നിർവികാരതയോടെ അവർ പറഞ്ഞു..
അതിനിടയിൽ ആങ്ങളക്ക് കുഞ്ഞായി.. ജോലി ഉണ്ടായിട്ടു പോലും ആങ്ങളയുടെ ഭാര്യയുടെ പ്രസവചിലവിനു പോലും ദാരിദ്രം പറഞ്ഞവൻ ഈ പെങ്ങളെ പിഴിഞ്ഞു.. ഭാര്യയാകാനും, അമ്മയാകാനുമൊക്കെ കൊതിയുള്ളൊരു മനസ്സ് ഈ പെങ്ങളിലുമുണ്ടെന്നവൻ അറിഞ്ഞിട്ടും അറിയാത്തഭാവം നടിച്ചു...
പെറ്റമ്മ മനസ്സിലാക്കിയില്ല ഈ മോളെ ... പിന്നെയല്ലേ.. നെടുവീർപ്പോടെയവർ പറഞ്ഞു.
"ഒടുവിൽ അവിടെത്തന്നെ ജോലി ചെയ്യുന്ന സജിച്ചായന്റെ ആലോചന വന്നപ്പോൾ മനസ്സില്ലാമനസ്സോടെ അവർ വിവാഹം നടത്തി തന്നു.. അനിയന്റെ ആർത്തി മനസ്സിലാക്കാം പക്ഷെ എന്റെ പെറ്റമ്മ...വിവാഹം കഴിയുമ്പോൾ അതുവരെ ലഭിച്ചിരുന്ന സാമ്പത്തിക സ്രോതസ്സ് നഷ്ടപ്പെട്ടാലോ എന്ന് എന്റെ അമ്മച്ചി കൂടി ചിന്തിച്ചതാണെന്നെ..... " അവർ നിശബ്ദയായി
എന്തുത്തരം കൊടുക്കണമെന്നറിയാതെ ഞാൻ കുഴങ്ങി ....
വിവാഹം കഴിയുമ്പോൾ എനിക്ക് മുപ്പത്തിയൊന്നു വയസ്സ് . രണ്ടുവർഷത്തോളം കുഞ്ഞുങ്ങളാകാതിരുന്നപ്പോൾ ഒപ്പം നിന്നാശ്വസിപ്പിക്കുമെന്നു കരുതിയ പലരും കുറ്റപ്പെടുത്തി... തന്നിഷ്ടക്കാരിയെ മുള്ളും മുനയും വെച്ചു ആക്രമിച്ചു.. അതോടെ നാട്ടിൽ വരുന്നതേ വെറുപ്പായി.
"ഒരു കുഞ്ഞിനായി പ്രാർത്ഥനയും ചികിത്സയുമായി കടന്നുപോയ കാലങ്ങൾ. ഒടുവിൽ ഗർഭിണിയായി... ഞാൻ നാലുമാസം ഗർഭിണിയായിരിക്കുന്ന സമയത്താണ് പ്രതീക്ഷയുടെ വെളിച്ചങ്ങളൊക്ക തല്ലിത്തകർത്തുകൊണ്ട് സജിച്ചായന്റെ ആക്‌സിഡന്റ്.. സാരമായി തന്നെ പരിക്കുപറ്റി, ഒരുവിധം ഭേദപ്പെട്ടു യാത്ര പറ്റുമെന്നായപ്പോൾ സജിച്ചനെ നാട്ടിലേക്കു കൊണ്ടുവന്നു.. അപ്പോഴേക്കും ചികിത്സക്കും മറ്റുമായി ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയായി. അച്ചായനെ നാട്ടിൽ ഒറ്റക്കു ഇട്ടേച്ചു എനിക്ക് തിരിച്ചുപോകാൻ പറ്റില്ല എന്ന അവസ്ഥയിലായിരുന്നു കാര്യങ്ങൾ പക്ഷെ പോകാതെ നിവർത്തിയില്ല ... സജിച്ചായന്റെ വീട്ടിൽ ഇച്ചായനെ നോക്കാൻ ആരുമില്ല... പിന്നെ എന്റെ വീട്ടുകാരുടെ കാരുണ്യം തേടി, ഇച്ചായനെ നോക്കാൻ ആളെ ഏർപ്പാടാക്കി തുടർചികിത്സക്കുള്ള കാര്യങ്ങളും ഏൽപ്പിച്ചു മനസ്സില്ലാമനസ്സോടെ വീണ്ടും പ്രവാസം... വേറെ നിവർത്തിയില്ല... ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത, അച്ചായന്റെ തുടർചികിത്സ, വയറ്റിലൊരു ജീവൻ... പൈസക്ക് പൈസ തന്നെ വേണ്ടേ... പ്രസവത്തോടടുത്തു നാട്ടിലെത്തി, പ്രസവിച്ചു തൊണ്ണൂറാം ദിവസം ജോലിക്ക് തിരിച്ചുകയറണം... മോളെ അമ്മച്ചിയെ ഏൽപ്പിച്ചു തളർന്നു കിടക്കുന്ന അച്ചായന്റെ നെഞ്ചിൽ തലതല്ലി സങ്കടവും തീർത്തു വീണ്ടും പ്രവാസത്തിലേക്ക്...കുഞ്ഞിനെ കൊണ്ടുപോയി ഒപ്പം നിർത്തണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാഹചര്യവും, സാമ്പത്തികവും അനുകൂലമായിരുന്നില്ല.
ചുരത്തുന്ന മുല കുഞ്ഞിന് കൊടുക്കാൻ നിർവാഹമില്ലല്ലോ... പാലു വറ്റാൻ മരുന്ന് കഴിച്ചിട്ടും ശ്വാസം മുട്ടിക്കുന്ന വേദനയുമായി കല്ലിച്ചു നിറഞ്ഞൊഴുകുന്ന മാറിടങ്ങൾ ശരീരത്തെ നോവിക്കുമ്പോൾ... പാലുകിട്ടാതെ തൊണ്ടവറ്റി ആർത്തുകരയുന്ന മോളുടെ മുഖം മനസ്സിന് വേദനയായി... പലപ്പോഴും ഡ്യൂട്ടിക്കിടയിൽ പോലും പൊട്ടിവരുന്ന കരച്ചിലിന് ബാത്രൂം ആശ്രയമായി . ആരും കാണാതെ കരഞ്ഞും, നെടുവീർപ്പിട്ടും സങ്കടങ്ങൾ ഉള്ളിലൊതുക്കി. ആറുമാസം വരെ ബ്രേസ്റ്റ്മിൽക്ക് മാത്രെമെ കൊടുക്കാവു എന്നു മറ്റുള്ളവരെ ഉപദേശിക്കുമ്പോൾ എന്റെ കുഞ്ഞവിടെ കരഞ്ഞു കുപ്പിപ്പാലും കുടിച്ചു തളർന്നുറങ്ങുന്ന ദൃശ്യങ്ങൾ എന്നെ കുത്തിനോവിച്ചുകൊണ്ടിരുന്നു .. ഉറക്കമില്ലാത്ത രാത്രികൾ പതിവായി ...
കാലങ്ങൾ കടന്നു പോയി.. മോള് വളർന്നു കൊണ്ടിരുന്നു, ചികിത്സയുടെ ഫലമായി അച്ചായൻ പതുക്കെ എണിറ്റു നടന്നു തുടങ്ങി.. എങ്കിലും ഒന്നിനും വയ്യാത്ത അവസ്ഥ.. അച്ചായനും ഞങ്ങടെ മോൾക്കും ഞാനൊരു വിരുന്നുകാരി മാത്രവായി . പലപ്പോഴും എനിക്കിനി നിങ്ങളെ വിട്ടേച്ചു പോകാൻ വയ്യിച്ചായാ എന്നു പറഞ്ഞു കരയുമ്പോൾ മോളുടെ ഭാവി , സ്വന്തമായി വീട്, കടങ്ങൾ അങ്ങനെയോരോന്നും പറഞ്ഞു എല്ലാവരൂടെ ഉന്തി തള്ളിവിടും ...
വർഷങ്ങൾ പലതും കഴിഞ്ഞു വീടായി, കാറായി... അച്ചായനും മോളും പുതിയ വീട്ടിലേക്കു താമസം മാറിയപ്പോൾ എന്റെ അമ്മച്ചിയും അവർക്കൊപ്പം പോന്നു.. പക്ഷെ കടങ്ങൾ മാത്രം ഒരിക്കലും തീർന്നില്ല.. കാര്യവും, കാരണവും അന്വേഷിക്കാതെ പണമയക്കാൻ ഒരാളുള്ളമ്പോൾ കടങ്ങൾ ഒരിക്കലും അവസാനിക്കില്ലല്ലോ..." താൻ ചത്ത്‌ മീൻപിടിക്കുക എന്നപോലെ ഞാൻ ബോധപൂർവമൊരു കറവപ്പശുവായി മാറിക്കൊണ്ടിരുന്നു.."
അങ്ങനെ മോളുടെ പ്ലസ്‌ടു കഴിഞ്ഞൊരു അവധിക്കാലത്തു ഞാൻ ലീവിന് ചെന്നിരിക്കുന്ന സമയം.. തുടർപഠനത്തെപ്പറ്റി ചർച്ച നടക്കുന്നു... നഴ്സിംഗ് എന്നൊരു ഓപ്ഷൻ ഞാൻ പറയുമ്പോൾ ഇനിയുള്ള ജീവിതത്തിനു മുഴുവൻ സമാധാനം തരാത്തൊരു ഉത്തരമായയിരിക്കും അവളുടെ നാവിൽ നിന്നു വരിക എന്നു സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചില്ല കുട്ടി...
"വേണ്ട... ഈ നഴ്സുമാരൊക്കെ കണ്ണിൽ ചോരയില്ലാത്തവരും, കഠിനഹൃദയരുമാ... പണത്തിനു വേണ്ടി സ്വന്തം മക്കളെയിട്ടെറിഞ്ഞു പോകാനും മടിയില്ലാത്തവർ.. "
അതും പറഞ്ഞവൾ ഭാവഭേദമില്ലാതെ റൂമിലേക്ക്‌ പോയപ്പോൾ തറഞ്ഞിരുന്നു പോയി ഞാൻ...
അവളെ ഞാൻ കുറ്റം പറയുന്നില്ല.. അവൾക്കു നഷ്ടപ്പെട്ട മുലപ്പാലിനും, അമ്മയുടെ സ്നേഹത്തിനു പകരം കൊടുക്കാൻ എനിക്കൊന്നുമില്ല പക്ഷേ എന്റെ അച്ചായന്റെ മൗനമെന്നെ തകർത്തു. അച്ചായനറിയാമായിരുന്നല്ലോ എല്ലാം... ഞാൻ അനുഭവിച്ചതും, വിഷമിച്ചതുമെല്ലാം... എന്തുകൊണ്ടെന്നറിയില്ല എനിക്കായി ഒരുവാക്ക് ആ നാവിൽ നിന്നും വന്നില്ല...
അവൾ പഠിച്ചു, ഉദ്യോഗസ്ഥയായി, വിവാഹിതയായി... അമ്മയായി. പക്ഷെ പ്രത്യക്ഷത്തിൽ വിരോധമൊന്നും കാണിക്കാറില്ലെങ്കിലും ഉള്ളിൽ അവൾക്കു അപരിചിതയായ അമ്മ ഇപ്പോഴും ഒരിക്കലും തീരാത്ത ബാധ്യതകൾക്കും, കടങ്ങൾക്കും ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് പ്രവാസത്തിൽ.. അവളുടെ പഠനവും, വിവാഹവുമൊക്കെ എന്നെ അവിടെ പിടിച്ചു നിർത്തി കൊണ്ടിരുന്നു. പപ്പയും, അമ്മാമ്മയുമൊക്കെ അവൾക്കു പ്രിയപ്പെട്ടവരാണ് പക്ഷെ ഈ മമ്മി മാത്രം മുലപ്പാലും, അമ്മയുടെ സ്നേഹവും നിഷേധിച്ച പാപം പേറുന്നു..
ആർക്കുവേണ്ടിയാണോ എന്റെ യൗവനവും, മാതൃത്വവും, ജീവിതവും ആ മരുഭൂമിയിൽ ഹോമിച്ചതു അവർക്കു ഞാനിന്നു അന്യ...
"ഇനിയും രണ്ടുവർഷം കൂടെ അവിടെ ജോലിചെയ്യാം.. ആദ്യമൊക്കെ എങ്ങനെയെങ്കിലും അവിടെ നിന്നു ഇട്ടെറിഞ്ഞു നാട്ടിലേക്ക് പോന്നാൽ മതിയെന്നായിരുന്നെങ്കിൽ ഇപ്പൊ നാട്ടിലേക്ക് വരുന്നതേ ഇഷ്ടവല്ലെനിക്ക്... എല്ലാവരും ഉണ്ടെങ്കിലും ആർക്കും വേണ്ടാത്തവളായി... " വിതുമ്പികൊണ്ടവർ നിർത്തി..
എന്തു ചെയ്യണമെന്ന് അറിയാത്തതു കൊണ്ട് ഞാനാ കയ്യെടുത്തു പിടിച്ചു താലോടികൊണ്ടിരുന്നു.
പത്തു മിനിട്ടോളമുള്ള നിശബ്ദതയ്ക്കു ശേഷം ശാന്തമായ കടൽപോലെ അവരെന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു കൊണ്ട് തുടർന്നു..
"മോളുടെ പല എഴുത്തിലും ഞാൻ എന്നെ തന്നെ കാണാറുണ്ട്... മോളെനിക്ക് വേണ്ടി ഒന്നെഴുതുവോ ഇത്... എന്നിട്ടെന്റെ മോളോട് പറയുവോ എനിക്കവളെ ഒരുപാട് ഇഷ്ടവാണെന്നു .. അവളെയൊന്നു കെട്ടിപിടിക്കാനും, കൊഞ്ചിക്കാനും, മടിയിൽ കിടത്താനും, ഊട്ടാനും, ഉറക്കാനുമൊക്കെ ഈ പെറ്റവയറു ഒരുപാട് കൊതിക്കുന്നുണ്ടെന്നു.. പലവട്ടം മാപ്പ് പറഞ്ഞു, അടുക്കാൻ ശ്രമിച്ചു പക്ഷെ അവളെന്നെയെന്നും ഒരു കയ്യകലത്തു നിൽക്കാനേ അനുവദിച്ചിട്ടുള്ളു.. അവളുടെ മനസ്സിനേറ്റ മുറിവാണീ പ്രതിഷേധമെന്നു എനിക്കറിയാം പക്ഷെ അവൾക്കുകൂടി വേണ്ടിയല്ലേ മോളെ ഈ അമ്മ സ്വപ്നങ്ങളെല്ലാം ഉള്ളിലൊതുക്കിയാ മരുഭൂമിയിൽ.... "
"ഒന്നൂകൂടി മോളെഴുതണം എന്നെപോലെ നാടും കൂടും വിട്ട് പോകുന്നവർക്കായി.. . വീടും, വീട്ടുകാരെയുമൊക്കെ നന്നാക്കുന്നതിനൊപ്പം സ്വന്തം കാര്യം കൂടെ നോക്കണമെന്ന്. അൻപതിനായിരം രൂപ നാട്ടിലേക്കയക്കുമ്പോൾ അഞ്ചുരൂപയെങ്കിലും സ്വന്തം ആവശ്യത്തിനായി കരുതണവെന്നു.. എല്ലാം അവസാനിപ്പിച്ചു നാട്ടിലെത്തുമ്പോൾ സ്നേഹിക്കാൻ ആരുവുണ്ടായില്ലെങ്കിലും ആരുടെ മുന്നിലും കൈനീട്ടാതെ ജീവിക്കാവല്ലോ... ജീവിതകാലം മുഴുവൻ അവിടെ കിടന്നിട്ടും എന്റെ സമ്പാദ്യം വട്ടപൂജ്യമാണ്.. "
സങ്കടങ്ങൾ പറഞ്ഞും, കരഞ്ഞും
എന്നെ കെട്ടിപിടിച്ചൊരുമ്മയും തന്നവർ പോകാനിറങ്ങിയപ്പോഴേക്കും "അവരെന്തിനെന്നെ തേടിയെത്തിയെന്ന " മണിക്കൂറുകളായി ഞാൻ ഉത്തരം തേടി കൊണ്ടിരുന്ന ചോദ്യത്തിനെനിക്ക് ഉത്തരം ലഭിച്ചിരുന്നു ... കിലോമീറ്ററുകൾ താണ്ടി അവരെനിക്കരികിലേക്കെത്തിയത് മകളിൽ നിന്നും ലഭിക്കാത്ത, അവൾക്കു മനസ്സറിഞ്ഞു കൊടുക്കാൻ സാധിക്കാത്ത അടങ്ങാത്ത സ്നേഹവും, വാത്സല്യവും തേടിയാണെന്നു... അതും തേടിയുള്ള ഓട്ടപാച്ചിലിൽ ആണവരെന്ന്...
ന്യായാന്യായങ്ങളൊന്നും കൂടുതൽ ചികയാൻ നിൽക്കാതെ ഞാൻ ആഗ്രഹിച്ചു പോവുകയാണ്... ഉള്ളിൽ അണിഞ്ഞിരിക്കുന്ന നിഷേധിക്കപ്പെട്ട മാതൃസ്നേഹത്തിന്റെ ആ ചെറിയ പരിഭവം എന്ന മൂടുപടം മറന്നാ മകൾ അമ്മയുടെ മാറിലേക്ക് ചേർന്നിരുന്നെങ്കിലെന്നു...ആ പെറ്റവയറിന്റെ നൊമ്പരമവൾ കണ്ടിരുന്നെങ്കിലെന്നു.... അവരുടെ പേറ്റുനോവിൽ അവളുടെ സ്നേഹത്തിന്റെ തണുപ്പ് പടർന്നിരുന്നെങ്കിലെന്നു....
പക്ഷെ ചില ജീവിതങ്ങളങ്ങനെയാണ്... ആർക്കൊക്കെയോ വേണ്ടി ജീവിച്ചു... പ്രതിഫലമായി ലഭിച്ച അടങ്ങാത്ത നൊമ്പരങ്ങളും, കണ്ണീരും മനസ്സിലേറ്റി ഒരിക്കലും അവസാനിക്കാത്ത നൊമ്പരങ്ങളിലൂടെ പ്രയാണം നടത്തുന്നവരായി ...
രചന : Aswathy Joy Arakkal

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot