നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പാവകൾ

Image may contain: 2 people, people smiling
അവ്യക്തമെങ്കിലും ഒരിക്കൽ കൂടി ഞാനാ ചില്ലുഅലമാരയിൽ നോക്കാൻ ശ്രമിച്ചു.. എന്റെ കാഴ്ചകളെ മറച്ചു വളർന്ന തിമിരത്തിന്റെ വേരുകൾ എനിക്ക് മുന്നിൽ പുകമറ തീർത്തുനിന്നു.. അകകണ്ണിൽ ഞാനാ പാവകളെ വീണ്ടും എണ്ണിത്തുടങ്ങി.
എനിക്ക് ഓർമ്മ വെച്ച നാളുകളിൽ സ്വീകരണമുറിയിലെ ചില്ല് അലമാരയിൽ നാല് പാവകൾ മാത്രമേ ഉണ്ടായിരുന്നുള്ളു...
പല വലുപ്പമുള്ള ഒരേ മുഖമുള്ള വ്യത്യസ്തങ്ങളായ ഭാവങ്ങളോടും വസ്ത്രങ്ങളോടും കൂടിയ നാല് പാവകൾ..
പക്ഷേ അഞ്ചാമത് ഒന്നുകൂടി അവിടെ ഉണ്ടായിരുന്നിരുന്നുവെന്ന് എനിക്ക് ഉറപ്പായിരുന്നുവെങ്കിലും ഒരെണ്ണം എപ്പോഴും അപ്രത്യക്ഷമായിരുന്നു. നിരനിരയായി നിലയുറപ്പിച്ച പാവകളിൽ ഓരോന്നായി അപ്രത്യക്ഷമാകുന്നത് എനിക്കെന്നും അതിശയമായിരുന്നു.അതെവിടെ പോയിരിക്കാമെന്നുള്ള എന്റെ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ എനിക്കൊരിക്കലും സാധിച്ചിരുന്നില്ല.
ബാല്യത്തിലെന്നോ കൂട്ടുകാർക്കൊപ്പം അച്ഛനും അമ്മയും കളിക്കാൻ നേരം, അമ്മയായി വേഷപ്പകർച്ച നടത്തിയ എനിക്ക് ഒക്കത്തു വെയ്ക്കാൻ കുഞ്ഞിനെ തിരയും നേരമാണ് ചില്ല് അലമാരയിലെ കുഞ്ഞുടുപ്പു ധരിച്ച ഒരു സുന്ദരിപ്പാവക്കുട്ടിയെ ആദ്യമായി കണ്ണിലുടക്കിയത്. അവൾ അത്രയും കാലം അവിടെയുണ്ടായിരുന്നുവോ എന്നുള്ള ചിന്തകളെ ആട്ടിയോടിച്ചു അവൾ കണ്ണുകൾ ചിമ്മുകയും കൊച്ചരി പല്ലുകൾ കാട്ടി ചിരിക്കുകയും ചെയ്തുകൊണ്ടിരുന്നു.
അപ്പോഴും അലമാരയിൽ നാലു പാവകൾ നിരന്നു നിന്നിരുന്നു.
വികാരം വിവേകത്തെ അടക്കി ഭരിക്കാൻ തുടങ്ങിയ നാളുകളിലൊന്നിൽ രാത്രിയുടെ ഏതോ യാമത്തിലാണ് ഞാനന്ന് ഞെട്ടിയുണർന്നത്. ഉണരുമ്പോൾ എന്റെ മുലകണ്ണുകളെ നുണഞ്ഞു അരക്കെട്ടിൽ പിടിയമർത്തി അവൾ എന്നോളം വളർന്ന് എന്റെ കൂടെയുണ്ടായിരുന്നു. അവളെ അടർത്തി മാറ്റാൻ ശ്രമിക്കും തോറും അവളെന്നിൽ ചുറ്റിപ്പിണഞ്ഞു എന്നോട് ചേരാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഭയപ്പാടോടെ അവളെ ഞാൻ സൂക്ഷിച്ചു നോക്കി..
അതേ അവൾ തന്നെ. !
കഴിഞ്ഞ ദിവസങ്ങളിലെന്നോ കാണാതായ നാലാമത്തെ പാവക്കുട്ടി!!
അവളെന്നെ നോക്കി ചിരിച്ചു. ഉറങ്ങിക്കിടന്നിരുന്ന എന്നിലെ വികാരങ്ങളെ ഉണർത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. അവളെ തള്ളിമാറ്റാനുള ശ്രമം പരാജയപ്പെട്ടു ഉറക്കത്തിലയ്ക് വഴുതി വീണ എന്റെ മുന്നിലേക്ക് പാലൂട്ടാൻ കൊതിച്ച പയോധരങ്ങളുടെ തുടിപ്പും കന്യകയായി തുടരാൻ വിധിക്കപ്പെട്ടതുമായ അവ്യക്തമായ മുഖത്തോടെ പ്രത്യക്ഷപ്പെട്ട പെണ്ണുടലുകളുടെ അടക്കിപ്പിടിച്ച തേങ്ങലും കാമവെറിയന്മാർ തച്ചുടച്ച കുരുന്നുകളുടെ നിസ്സഹായതയുടെ കരച്ചിലും ഒരുപോലെ കാതിൽ മുഴങ്ങികേട്ടു.
അപ്പോഴും അലമാരയിൽ നാലു പാവകൾ നിരന്നു നിന്നിരുന്നു.
ഒരിക്കൽ കാണാതായ കൊച്ചരിപല്ലു കാട്ടി ചിരിച്ച കുഞ്ഞുസുന്ദരിക്കുട്ടിയും മുടി പിന്നിയിട്ട, യൂണിഫോം ധരിച്ച ചുറുചുറുക്കുള്ള പാവക്കുട്ടിയും നാണത്താൽ തല കുനിച്ച കൗമാരക്കുട്ടിയും കൂട്ടത്തിൽ ഉണ്ടായിരുന്നു.
പലപ്പോഴും തന്നെ കീഴ്‌പ്പെടുത്തി തന്റെ അരക്കെട്ടിൽ ചുറ്റിപിടിച്ചു കിടക്കാൻ എത്തിയ പാവക്കുട്ടി ഇന്നു നിശ്ബദയായി നിന്നിരുന്നു.
അവസാനമായി വീണ്ടുമൊന്നു അപ്രത്യക്ഷമായിരിക്കുന്നു. ഒടുവിലത്തെ സ്ഥാനക്കാരിയായ അവൾ തന്നിലേയ്ക് നിശബ്ദമായി ആവേശിക്കുന്നത് താൻ അറിയുന്നുണ്ടായിരുന്നു. രണ്ടാംബാല്യത്തിലേക്കുള്ള യാത്രയിൽ കാലുകളുടെ വേഗം കുറയുന്നുണ്ടായിരുന്നു ചിന്തകൾക്ക്‌ മരവിപ്പ് ബാധിച്ചു തുടങ്ങിയിരുന്നു.
എപ്പോഴോ,
ഹൃദയമിടിപ്പ് കുറഞ്ഞും ശ്വാസഗതി മന്ദീഭവിച്ചും കാഴ്ചകളിൽ ഇരുൾ മൂടിയ നേരം ഞാനവളെ അവ്യക്തമായി ഒരിക്കൽ കൂടി കണ്ടു.അവളെന്നിൽ നിന്നും പടിയിറങ്ങുന്നു. അവരെല്ലാം ഇപ്പോൾ എനിക്ക് ചുറ്റും അണി നിരന്നിരിക്കുന്നു..ഒടുവിലായി ഞാനൊരിക്കൽ കൂടി അവയെ എണ്ണാൻ ശ്രമിച്ചു.
ഇപ്പോൾ പാവകൾ അഞ്ചാണ്.
ചില്ല് കൂട്ടിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച അഞ്ചു പാവകൾ.
എന്റെ ജീവിതത്തിൽ നിന്ന് കുടിയിറങ്ങി പോയ അഞ്ചു കാലങ്ങൾ...

Shabana Felix

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot