നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മകളെ നിനക്കായ്‌

Image may contain: Sreekala Menon, selfie and closeup
*******************
പത്തൊൻപത് വർഷങ്ങൾക്കു മുൻപ്.. മഴ മടിച്ചു മാറി നിന്ന ഒരു ജൂൺ മാസം.. പുലർച്ചെ നാല് മണി.
ഓപ്പറേഷൻ തീയേറ്ററിൽ അനസ്തേഷ്യയുടെ മയക്കത്തിലേക്ക് വഴുതി വീഴുമ്പോഴും സിസേറിയൻ ചെയ്ത ഡോക്ടർ ലളിതയുടെ ശബ്ദം ഒരു നേർത്ത തലോടലായി എന്റെ കാതിൽ പതിഞ്ഞു.
"പെൺ കുഞ്ഞാണ് ട്ടോ "
ആരുടെയോ കൈകൾ അവളുടെ കുഞ്ഞു മുഖം എന്റെ മുഖത്തോട് ചേർത്തു വെച്ചു..
"പൂരം നക്ഷത്രമാണ്.. മകം നാഴിക കുറച്ചേയുള്ളു.. "ബോധം തെളിഞ്ഞപ്പോൾ അവളെ എന്റെ കയ്യിൽ വെച്ചു തന്ന് അമ്മ നെടുവീർപ്പിട്ടു
"പൂരം ആൺകുട്ടികൾക്കാ നല്ലത്.. "മുറിയിൽ നിന്നിരുന്ന ആരോ പറയണത് കേട്ട് ഞാൻ അവളുടെ കുഞ്ഞ് മുഖത്തേക്ക് നോക്കി.
"ഒരു നാളിലെന്തിരിക്കുന്നു.. അല്ലേ ചുന്ദരി .. "
അവൾ കുഞ്ഞിക്കണ്ണുകൾ വിടർത്തി എന്നെ നോക്കി ചിരിച്ചു.. .
അല്ലെങ്കിലും ഒരു പെൺകുട്ടി ജനിച്ചു കഴിഞ്ഞാൽ അമ്മക്കോ അച്ഛനോ അല്ലല്ലോ മറ്റുളവർക്കാണല്ലോ അവളെ കുറിച്ചോർത്തു കൂടുതൽ തലപുകച്ചിൽ.
അങ്ങിനെ ഒരു കൊല്ലം കഴിഞ്ഞപ്പോൾ.
"അല്ല ഒരു കുട്ടി മതിയോ ഇനിയൊരു ആൺകുട്ടി വേണ്ടേ."
അടുത്തത് ആൺകുട്ടിയായിരിക്കുമെന്ന് ഇവർക്കെന്താണാവോ ഇത്രയുറപ്പ്.. ..
എന്നും മനസ്സ് ആഗ്രഹിച്ചത് ഒരു പെൺകുഞ്ഞിനെ തന്നെയായിരുന്നു….. ഇനിയൊരു കുഞ്ഞു വേണമെമെന്ന് തോന്നുന്നുമില്ല.
ഇനി രണ്ടാമത്തെയും പെൺകുഞ്ഞായാൽ….
വിധി അല്ലാതെന്തു പറയാൻ.
"രണ്ട് പെൺകുട്ടികളെ കെട്ടിച്ചയക്കാൻ എത്ര സ്വർണം വേണം.. ആലോചിച്ചിട്ട് ഉറക്കം വരിണില്യ
"
രണ്ട് പെൺകുട്ടികളുള്ള ഓഫീസിലേ വിമല ചേച്ചി ഇടക്ക് തലയിൽ കൈ വെച്ച് കൊണ്ട് പറയും
"പെണ്കുട്ടികൾക്കെന്തിനാ ചേച്ചി സ്വർണം. "
ഞാൻ ചോദിച്ചത് കേട്ട് വിമലച്ചേച്ചി എന്റെ മുഖത്തേക്കൊന്ന് തറപ്പിച്ചു നോക്കി.
"പെൺപിള്ളേരെ കെട്ടിച്ചയക്കാണെങ്കിൽ ചുരുങ്ങിയത് ഒരു എഴുപത്തഞ്ച് പവനെങ്കിലും വേണ്ടേ. "
"എന്തിനാ ചേച്ചി ഇപ്പൊ തന്നെ കുട്ടികളുടെ കല്യാണത്തെ കുറിച്ച് ആലോചിക്കണത്.. അവർ പഠിക്കല്ലേ.ആദ്യം അവരൊരു ജോലി നേടട്ടെ അവർക്കും ഉണ്ടാവില്ലേ സ്വപ്‌നങ്ങൾ "
"അതൊക്കെ പറയാൻ കൊള്ളാം. നല്ല പ്രായത്തില് കെട്ടിച്ചു വിട്ടില്ലെങ്കിലേ പിന്നെ നല്ല പയ്യൻമാരെ കിട്ടില്ല .. കല്യാണം കഴിഞ്ഞാലും പഠിക്കാലോ. "
നല്ല പ്രായം.. ഞാൻ ആലോചിച്ചു. അങ്ങിനെ ഒരു പ്രായം നിശ്ചയിച്ചിട്ടുണ്ടല്ലോ പെൺകുട്ടികൾക്കു വേണ്ടി മാത്രം
അത് കഴിഞ്ഞാൽ പിന്നെ എതോ പടത്തിൽ പറയുന്നത് പോലെ അവരുടെ സ്വപ്നങ്ങൾക്ക് എക്സ്പയറി ഡേറ്റ് ആണ്…
കുറിയിൽ ചേർന്നും പണം സ്വരൂപിച്ചു കൂട്ടിയും വിമലച്ചേച്ചി മക്കൾക്ക് വേണ്ടി സ്വർണ്ണം വാങ്ങുന്നത് കാണുമ്പോൾ ഞാനോർക്കും
എന്റെ മോൾക്ക് വേണ്ടി ഒരു അര പവൻ പൊന്ന് പോലും ഇത് വരെ കരുതിയിട്ടില്ലല്ലല്ലൊ ഞാൻ
അപ്പോഴൊക്കെ എന്റെ അച്ഛന്റെ മുഖമാണ് മനസിലേക്ക് ഓടിയെത്തുക.
ഞങ്ങൾ മൂന്ന് പെണ്കുട്ടികളാണ് അച്ഛനും അമ്മയ്ക്കും അവർക്ക് എന്തോ ഒരു അത്യാഹിതം സംഭവിച്ച പോലെയായിരുന്നു അന്ന് പലരുടെയും പെരുമാറ്റം. . പക്ഷെ തനിക്ക് മൂന്ന് പെൺകുട്ടികളായിരുന്നു എന്നത് ഒരു കുറവായിട്ട് ഒരിക്കലും അച്ഛൻ കരുതിയിരുന്നില്ല.ഞങ്ങളുടെ മുൻപിൽ ഒരിക്കലും അച്ഛൻ ആൺകുട്ടികൾ ഇല്ലാത്തതിന്റെ പരാതി പറഞ്ഞു കേട്ടിട്ടുമില്ല.
"കൂട്ടികൾക്ക് കഴുത്തിലിടാൻ എന്തെങ്കിലും പണിയായിരുന്നു…" എന്നമ്മ പരിഭവം പറയുമ്പോൾ അച്ഛൻ പറയും.
"അവര് പഠിക്കട്ടെ.. ആദ്യം സ്വന്തം കാലിൽ നിൽക്കട്ടെ.. പെൺകുട്ടികളെ ഇങ്ങനെ അണിയിച്ചൊരുക്കി നടത്തുന്നത് ശരിയല്ല "
പിന്നെ ഞങ്ങൾ മൂന്ന് പേരും പഠിച്ചു ജോലി നേടിയപ്പോഴും ഏറ്റവും അഭിമാനിച്ചതും അച്ഛൻ തന്നെയാണ്. അങ്ങനെയൊരു അച്ഛന്റെ മകൾ തന്നെയല്ലേ ഞാൻ.
കുഞ്ഞായിരിക്കുമ്പോൾ ഞാൻ മോളോട് ഒരിക്കൽ വെറുതെ ചോദിച്ചു. "വലുതായാൽ മോൾക്ക് എന്താവാനാണ് ആഗ്രഹം "
എല്ലാ കുട്ടികളും പറയുന്നത് പോലെ അവളും പറഞ്ഞു "ഡോക്ടർ "
പിന്നീടെപ്പോഴോ അവളുടെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും ചിറക് മുളച്ചപ്പോൾ അവൾ പറഞ്ഞു.
"എനിക്കൊരു ആർക്കിടെക്ട് ആവണം.. "
ഞാൻ എതിർപ്പൊന്നും പറഞ്ഞില്ല. എനിക്ക് തോന്നി.. അവൾ നന്നായി വരക്കുന്നുണ്ടല്ലോ.. അവൾക്കു പറ്റിയ മേഖലയാണ്.
പ്ലസ് ടു പഠിക്കുമ്പോഴാണ് അവൾ പെട്ടന്ന് ഒരു ദിവസം എന്നെ ഞെട്ടിച്ചു കൊണ്ടു പറഞ്ഞത്
"അമ്മേ എനിക്ക് സൈക്കോളജി പഠിക്കണം. ഞാൻ എൻട്രൻസ് എഴുതുന്നില്ല. "
സൈക്കോളജിയെ കുറിച്ച് അത്രക്കൊന്നും അറിവില്ലാത്ത എനിക്ക് അവൾ ഒരു നീണ്ട ക്ലാസ്സെടുത്തു..
ഞാൻ വീണ്ടും ആലോചിച്ചു.. അല്ലെങ്കിലും ആളുകളെ മനസിലാക്കാനും മറ്റുള്ളവരുടെ മനസ്സ് കണ്ട് പിടിക്കാനും ഒരു പ്രത്യേക കഴിവ് തന്നെയാണല്ലോ അവൾക്ക്.
എനിക്ക് പോലും ഒന്നും ഉള്ളിൽ ഒളിപ്പിച്ചു നടക്കാൻ കഴിയാറില്ല അവളുടെ മുന്നിൽ.. എപ്പോഴെങ്കിലും ഒന്ന് മുഖം വാടി കണ്ടാൽ അവൾ പറയും "അമ്മേടെ മനസ്സിൽ ഇപ്പോ എന്താണെന്ന് ഞാൻ പറയട്ടെ "സൈക്കോളജി അവൾക്കു പറ്റിയ വിഷയം തന്നെയാണ്.
അതേ എന്റെ മകൾ വളരുകയാണ്.. ഒപ്പം അവളുടെ ചിന്തകളും സ്വപ്നങ്ങളും .
അവൾ ആഗ്രഹിച്ചത് പോലെ ബാംഗളൂരിലെ ഒരു കോളേജിൽ തന്നെ സൈക്കോളജിക്ക് അഡ്മിഷൻ കിട്ടിയപ്പോൾ എന്നേക്കാൾ പ്രശ്നം മറ്റുള്ളവർക്ക്.
"ആകെ ഒരു കുട്ടിയല്ലേയുള്ളു. അതും പെൺകുട്ടി.. അവളെ ഇത്രേം ദൂരം പറഞ്ഞയക്കണോ.. ബാംഗ്ലൂർ അത്ര നല്ല സ്ഥലമല്ലന്നാ കേൾക്കണത്.. "
എനിക്ക് തിരിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു. "നമ്മുടെ നാട് അത്ര സുരക്ഷിതമാണോ.. ഇവിടെയും ഈ പറയുന്നതൊക്കെ സംഭവിക്കുന്നില്ലേ. "
കാലം നല്ലതല്ല .. അറിയാം. പക്ഷെ എന്തിനാണ് നമ്മൾ കുട്ടികളുടെ ഉള്ളിൽ അനാവശ്യമായി ഭീതി കുത്തിനിറക്കുന്നത്.
എന്റെ മനസ്സ് കുറച്ചു വർഷങ്ങൾ പുറകോട്ട് പോയി.. അന്ന് മോൾക്ക് പത്തോ പതിനൊന്നോ വയസ് പ്രായം.. ഒരു സ്കൂൾ അവധിക്കാലത്ത് നീന്തൽ പഠിക്കണം എന്ന് പറഞ്ഞു അവൾ പുറകെ നടക്കാൻ തുടങ്ങി..
ഓഫീസിൽ പോവേണ്ടത് കൊണ്ട് ഒരു സ്ഥലത്ത് രാവിലെ ആറു മണിക്കുള്ള ക്ലാസ്സിലാണ് ഞാനവളെ ചേർത്തത്.
ഉഷാറായി നേരത്തേ എണീറ്റ അവളെയും കൊണ്ട് ക്ലാസ്സിലെത്തിയ എന്റെ ഉള്ളൊന്ന് തണുത്തു.. സ്വിമ്മിംഗ് പൂളിൽ അവളുടെ പ്രായമുള്ള അഞ്ചാറു ആൺകുട്ടികളും നീന്തൽ പഠിപ്പിക്കുന്ന ട്രെയ്നറും. അതും ഒരു ചെറുപ്പക്കാരൻ.
"വേറെ പെൺകുട്ടികൾ ആരുമില്ലേ " ഞാൻ അല്പം ആശങ്കയോടെ ചോദിച്ചു
"ഇല്ല മാഡം. ഈ ബാച്ചിൽ ആൺകുട്ടികൾ മാത്രമേയുള്ളു. അടുത്ത ബാച്ചിൽ പെൺകുട്ടികൾ ഉണ്ട് "
എന്താ വേണ്ടതെന്നു ഒരു നിമിഷം ഞാൻ ആലോചിച്ചു. അടുത്ത ബാച്ചിൽ ചേർത്താൽ എനിക്ക് ഓഫീസിൽ എത്താൻ വൈകും..പരിപാടി വേണ്ടെന്ന് വെച്ചാലോ..
മോൾ എന്റെ മുഖത്തേക്ക് നോക്കി നിൽക്കുകയാണ്..ഒരു നിമിഷം ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി..
"മോൾക്ക് പേടിയുണ്ടോ "
എന്റെ ചോദ്യം കേട്ട് അവൾ തലയാട്ടി. "ഇല്ല.. പക്ഷെ ഒക്കെ ബോയ്സ് ആണ് "
ഞാൻ പറഞ്ഞു "സാരല്ല്യ.. അതിനെന്താ.. ഒക്കെ മോളുടെ പ്രായല്ലേ..ഫ്രണ്ട്‌സ് ആയിട്ട് കരുതിയാൽ മതി. "
അവൾ പതുക്കെ വെള്ളത്തിൽ ഇറങ്ങി.. ദിവസവും ഒരു മണിക്കൂർ ഞാൻ പുറത്തിരുന്നു അവൾ ആ ആൺകുട്ടികളുടെ ഇടയിൽ നീന്തൽ പഠിക്കുന്നത് നോക്കി .. അവളുടെ കൈകൾ പിടിച്ചു ആ ചെറുപ്പക്കാരൻ ഓരോന്നു പറഞ്ഞു കൊടുക്കുന്നത് ഞാൻ നോക്കിയിരുന്നു.. "മോൾ മിടുക്കിയാണ്. നന്നായി നീന്തുന്നുണ്ട് "എന്നയാൾ ഒരുദിവസം പറഞ്ഞപ്പോൾ അഭിമാനം കൊണ്ടു.
എന്നിട്ടും.. അത്രയും ദിവസം അവിടെ ഇരിക്കുമ്പോൾ അറിയാതെയെങ്കിലും എന്റെശ്രദ്ധ മുഴുവൻ ആ ചെറുപ്പക്കാരനിൽ ആയിരുന്നു. അയാൾ അവളുടെ ദേഹത്ത് അനാവശ്യമായി തൊടുന്നുണ്ടോ, അവളെ ശല്യം ചെയ്യുന്നുണ്ടോ
എന്നൊക്കെ ഞാൻ വേവലാതി പൂണ്ടത് എന്തിനാണ്..
*******
ഇന്നും ഞാൻ അറിയുന്നുണ്ട്.. ചുറ്റും നടക്കുന്നതിലൊക്കെ മനസ്സ് ഉൾക്കിടിലത്തോടെ ചെന്ന് പതിയുന്നുണ്ട്.. പുറത്തു പോവുമ്പോൾ അവളിലേക്ക് നീണ്ടു വരുന്ന കണ്ണുകൾ ഉള്ളിൽ ഭീതി പടർത്തുന്നുണ്ട്.
തിരക്കിൽ അവളുടെ കൈപിടിച്ച് ചേർത്തു നടക്കുമ്പോൾ എന്റെ ഹൃദയമിടിപ്പുകളുടെ വേഗം കൂടുന്നുണ്ട്.
"ഒറ്റക്ക് രാത്രി എങ്ങോട്ടും പോവരുത്. തനിച്ചു ടാക്സിയിൽ യാത്ര ചെയ്യുമ്പോ നമ്പർ നോട്ട് ചെയ്യണം. എന്നിട്ട് അറിയുന്ന ഒന്ന് രണ്ട് പേർക്ക് അയച്ചു കൊടുക്കണം അവർക്ക് ട്രാക്ക് ചെയ്യാൻ പറ്റും. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ വിളിക്കാനുള്ള ഫോൺ നമ്പറുകളൊക്കെ ഓർത്ത് വെക്കണം.. പോലീസ്, വനിത സെൽ. "
"അമ്മ ഇങ്ങനെ ടെൻഷൻ അടിക്കേണ്ട.. എനിക്ക് എല്ലാമറിയാം "
പക്ഷെ പിന്നെയും ഉണ്ടല്ലോ വേവലാതികൂട്ടങ്ങൾ .. വീട്ടിൽ വരുമ്പോൾ എന്തിനാണ് അവൾ വാതിൽ അടച്ചിരിക്കുന്നത്..മുൻപത്തെ പോലെ എല്ലാം എന്നോട് തുറന്ന് പറയുന്നുണ്ടോ… മുറിയടച്ചിരുന്നു ആരോടാണ് അവൾ സംസാരിക്കുന്നത്. ആരോടാണ് ചാറ്റ് ചെയ്യുന്നത്.
എന്ത് കൊണ്ടാണ് മനസ്സ് വെറുതെയിങ്ങനെ. ..
ഓരോ പ്രായത്തിലും അവളിൽ വരുന്ന മാറ്റങ്ങൾ ഞാൻ അറിയുന്നുണ്ട് …. എന്റെയുള്ളിൽ പെയ്തൊഴിയാതെ നിൽക്കുന്ന കാർമേഘങ്ങൾ കൂട് കൂട്ടുന്നത് അവളും മനസ്സിലാക്കുന്നുണ്ട്.
കഴിഞ്ഞ മാസം അവധിക്ക് വന്നപ്പോൾ അവൾ പറഞ്ഞു. "പിജി ചെയ്യാൻ കാനഡയിലോ അമേരിക്കയിലോ പോവണം.. ക്ലിനിക്കൽ സൈക്കോളജിക്ക് അവിടെയാണ് സ്കോപ്..അമ്മ എതിരൊന്നും പറയണ്ട ട്ടോ "
അവോളോട് തർക്കിക്കാനുള്ള അറിവ് എനിക്കില്ലായിരുന്നു.. അല്ലെങ്കിലും തർക്കിച്ചാൽ തന്നെ ഒടുവിൽ ഞാൻ തോല്ക്കാറല്ലേയുള്ളൂ..
"മോളെ... ഇത്രയും ദൂരെ. ബാംഗ്ലൂർ ആണെങ്കിൽ ഇടക്കെങ്കിലും ഒന്ന് വന്നു കാണായിരുന്നു അമ്മക്ക് "
അവൾ ചിരിച്ചു കൊണ്ട് എന്നെ ചേർത്ത് പിടിച്ചു. "അതിപ്പോ ഒരു ജോലി കിട്ടിയാൽ അമ്മേ ഞാൻ കൊണ്ട് പോവില്ലേ എവിടെയായാലും. "
അതു കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞത് അതു സത്യമാവും എന്നെനിക്കുറപ്പുള്ളത് കൊണ്ടല്ല..
എന്നായാലും മക്കൾ.. അവർ നമ്മളെ വിട്ട് പോവേണ്ടവർ തന്നെയാണ്.. എന്നാലും അവൾ അങ്ങിനെയൊക്കെ പറയുന്നത് കേൾക്കാനുമുണ്ടല്ലോ ഒരു സുഖം..
********
"പെൺകുട്ടികൾ മാലാഖമാരാണ്.. അവരുടെ സ്വപ്നങ്ങൾക്ക് ചിറക് മുളക്കാൻ അനുവദിക്കുക.. അവർക്ക് വേണ്ടി പൊന്നും പണവും കരുതുമ്പോഴും അവളുടെ കണ്ണുകളിൽ വിടർന്നു നിൽക്കുന്ന സ്വപ്‌നങ്ങൾ കാണുക.. അവളുടെ ചിന്തകൾക്കും അറിവുകൾക്കും നിറം പകരുക..ഒരു താലിച്ചരടിൽ അവരുടെ മോഹങ്ങൾക്ക് കടിഞ്ഞാണിടാതിരിക്കുക...അവളുടെ ഭാവനകളെ ആകാശത്തോളം പറക്കാൻ വിടുക.. "
വനിതാ ദിനത്തിൽ ആരോ പ്രസംഗിക്കുന്നത് കേട്ട് തൊട്ടടുത്തിരുന്ന ഓഫീസിലെ രേണുക എന്നോട് ചോദിച്ചു ..
"ശ്രീ, ആലോചിക്കാറുണ്ടോ…ആർക്കാണ് തെറ്റ് പറ്റുന്നത്.. സമൂഹത്തിനോ. അതോ കുട്ടികളെ എങ്ങിനെ വളർത്തണം എന്ന് ഇപ്പോഴും ആശയകുഴപ്പമുള്ള നമുക്കോ… ഓരോന്നോർത്ത് പേടിച്ചു പെൺകുട്ടികളെ വീട്ടിൽ തളച്ചിടാൻ പറ്റില്ലല്ലോ.. പക്ഷെ ഓരോന്നു കേൾക്കുമ്പോ.. എങ്ങിനെയാണ് അവർക്ക് ധൈര്യം കൊടുക്കേണ്ടത് എന്ന് അറിയാതെ പോവുന്നു പലപ്പോഴും "
അതിനുള്ള ഉത്തരം എനിക്കുമറിയില്ലായിരുന്നു...
എന്റെ മകൾ. .. അവളുടെ ഓരോ വളർച്ചയും ആസ്വദിച്ച ഒരമ്മയാണ് ഞാൻ…അവളുടെ കണ്ണുകളിൽ തുളുമ്പുന്ന സ്വപ്‌നങ്ങൾ ഞാനും കാണുന്നുണ്ട്..
അത് കൊണ്ട് തന്നെ..
ആ സ്വപ്നങ്ങളുടെ ചിറകിലേറി അവൾ പറക്കട്ടെ...ആകാശത്തോളം അവളുടെ ചിന്തകൾ വളരട്ടെ.. ചുറ്റും പതിയിരിക്കുന്ന അപകടങ്ങളെ അവൾ തിരിച്ചറിയട്ടെ.. ആത്മാഭിമാനമുള്ള നല്ലൊരു വ്യക്തിയായി അവൾ മാറട്ടെ.
ഇതെഴുതുമ്പോഴും ഇന്ന് രാവിലെ പത്രത്തിൽ കണ്ട ഒരു വർത്ത വായിച്ചു എന്റെ നെഞ്ച് പിടയുന്നുണ്ടെങ്കിൽ, അവളുടെ വിളിക്ക് കാതോർത്തു നിമിഷങ്ങൾ കഴിച്ചു കൂട്ടുന്നെങ്കിൽ, "ഐ മിസ്സ്‌ യു അമ്മ "എന്നവൾ ഇടക്കയക്കുന്ന മെസ്സേജുകൾ കണ്ട് എന്റെ കവിളുകൾ നനയുന്നുവെങ്കിൽ, അവളുടെ സുരക്ഷയോർത്ത് ഉറക്കമില്ലാത്ത രാത്രികൾ തള്ളിനീക്കുന്നെങ്കിൽ, അവൾക്ക് വേണ്ടി ഒരു നൂറു കൂട്ടം വഴിപാടുകൾ നേരുന്നുണ്ടെങ്കിൽ, അവളെ എന്നും അങ്ങനെ ചേർത്ത് പിടിച്ചു കിടന്നുറങ്ങാൻ മനസ്സ് കൊതിക്കുന്നുവെങ്കിൽ…
അത് .. അത് ഞാനൊരു അമ്മയായത് കൊണ്ട് മാത്രം…
ശ്രീകല മേനോൻ
04/12/19

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot