നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭഗവാന്റെ വീട്ടിലേയ്ക്കുള്ള വഴി

Image may contain: 1 person, smiling, sitting
കഥ:-
"അച്ഛമ്മയെന്തിനാ അമ്മയെ എപ്പോഴും വഴക്കു പറയുന്നേ... അച്ഛമ്മ ചീത്തയാ.. "
അമ്മയുടെ കണ്ണീരു തുടച്ചു കൊടുത്തുകൊണ്ട് ഉണ്ണിക്കുട്ടൻ പറഞ്ഞു.
"ഇനി എന്റമ്മയെ വഴക്കു പറഞ്ഞാ അച്ഛമ്മയ്ക്ക് ഞാൻ നല്ല ഇടി കൊടുക്കും... ദാ ഇങ്ങനെ മോഗൻ ലാൽ ഇടിയ്ക്കണപോലെ.. "
അവൻ മടിയിൽ നിന്നും ചാടിയിറങ്ങി കുട്ടിക്കരണം മറിഞ്ഞ് ഇടിക്കുന്നത് അഭിനയിച്ചു.
സങ്കടത്തിനിടയിലും അമ്മയ്ക്ക് ചിരി പൊട്ടി.
കുഞ്ഞിനെ ചേർത്തു പിടിച്ച് അമ്മ പറഞ്ഞു.
'' മോഹൻലാൽ ദുഷ്ടന്മാരെയല്ലേ ഇടിയ്ക്കുന്നത്.
അച്ഛമ്മയെ അങ്ങനൊന്നും ചെയ്യാൻ പാടില്ല. അങ്ങനെ പറയാൻ പോലുംപാടില്ല... മോന്റെ അച്ഛന്റെ അമ്മയല്ലേ.... ''
''പക്ഷേ അച്ഛമ്മേം ദുഷ്ടനാ.. അതല്ലേ ന്റമ്മേ നെ എപ്പഴും വഴക്കുപറയണേ... ''
" നമുക്ക് അച്ഛമ്മേനെ പാട്ട പെറുക്കണ കുഞ്ഞാണ്ടിയ്ക്ക് കൊടുക്കാം... ''
"അയ്യയ്യോ അങ്ങനൊന്നും പറയല്ലേ വാവേ
അങ്ങനെയൊക്കെ പറഞ്ഞാ ഭഗവാൻ ശിക്ഷിക്കൂട്ടോ..... ''
" ഭഗവാൻ കുട്ടികളെയൊന്നും ശിക്ഷിക്കൂലന്ന് അമ്മ പറഞ്ഞതല്ലേ.... ഞാൻ അമ്മേനോട് പിണക്കമാ... " ഉണ്ണിക്കുട്ടൻ ചിണുങ്ങി.
" അയ്യയ്യോ അമ്മയ്ക്ക് ഉണ്ണിക്കുട്ടൻ മാത്രല്ലേ ഉള്ളൂ അമ്മേനോട് പിണങ്ങല്ലേ ഉണ്ണീ"
"ന്നാ കഥ പറഞ്ഞു താ.... "
" പറഞ്ഞു തരാലോ.... ''
'' പണ്ട് പണ്ട് ഒരു വല്യ മരത്തില് ഒരമ്മക്കിളീം അച്ഛൻ കിളീം...... "
''......... പിന്നൊരു കുഞ്ഞിക്കിളീം താമസിച്ചിരുന്നു
ഉണ്ണിനെപ്പോലെ ല്ലേ അമ്മേ..."
അവൻ ഇടയ്ക്കു കയറി കഥ പൂരിപ്പിച്ചു.
" ഉം... അതേ മോന."
"ഒരു ദിവസം കുഞ്ഞിക്കിളിയ്ക്ക് ഭക്ഷണം തേടിപ്പോയ അച്ഛൻ കിളി തിരികെവന്നില്ല.... "
"ഈ കഥ വേണ്ട.. ഈ കഥ പറയുമ്പഴൊക്കെ അമ്മ കരയും. അമ്മ കരയണത് ഉണ്ണിക്കിഷ്ടല്ല ട്ടോ.
അമ്മയുടെ കണ്ണിൽ അപ്പോഴും ഒരു കണ്ണീർ മുത്തു തിളങ്ങി നിന്നു. അമ്മ ഉണ്ണിക്കുട്ടനെ തന്നിലേയ്ക്കൊന്നു കൂടി ചേർത്തു പിടിച്ചു.
" വേറെ കഥ പറയ്...അമ്മേ.. അമ്മേ വേറെ കഥ പറയ്....''
'' കുറേ കാലം മുൻപ് ഒരു വീട്ടിൽ ഒരമ്മയും ഉണ്ണീടത്രയുള്ള ഒരു മോനും ഉണ്ടായിരുന്നു.
ആ കു.ട്ടീടച്ഛൻ അവൻ കുഞ്ഞായിരുന്നപ്പഴേ
മരിച്ചു പോയിരുന്നു.. "
" എല്ലാരും മരിയ്ക്കോ അമ്മേ...: ?"
''എല്ലാരും ഒരു ദിവസം മരിച്ചു പോവും...''
''അവരൊക്കെ എങ്ങടാ പൂവ്വാ.. "
"എങ്ങടാ പൂവ്വാ കുട്ടൻ പറയ്...."
"ഭഗവാന്റടുത്ത്...ല്ലേ? അവൻ ചിരിച്ചു. പിന്നെ ആ കുഞ്ഞു മുഖം മ്ലാനമായി. "
ഉiണ്ണീനെ ഒറ്റയ്ക്കാക്കി അമ്മ പോവോ ഭഗവാന്റടുത്ത് ...? "
ആകുഞ്ഞു മുഖത്ത് വ്യസനമായിരുന്നു.
അമ്മ അവനെ ചേർത്തു പിടിച്ച് മൂർധാവിൽ ചുംബിച്ചു.
"ഇല്ലട്ടോ ന്റെ കുഞ്ഞിനെ തനിച്ചാക്കി ഞാൻ പോവില്ലൊരിയ്ക്കലും..."
അമ്മയുടെ ശബ്ദം ഇടറിയിരുന്നു.
"ന്നിട്ട്... അമ്മേ ബാക്കി കഥ പറയ്...''
" ങാ... എന്നിട്ട് അച്ഛനില്ലാത്തആ കുഞ്ഞിനെ വളർത്താൻ ആ അമ്മ ഒരുപാട് കഷ്ടപ്പെട്ടു.
അമ്മയ്ക്ക് മോനെന്നു വെച്ചാ ജീവനായിരുന്നു.
ഒരിയ്ക്കൽ ആ കുഞ്ഞിന് ഒരസുഖം വന്നു. കുഞ്ഞൊന്നും കഴിയ്ക്കണില്ല. അമ്മ കുഞ്ഞിനേം തോളിലിട്ട് ഒരുപാടൊരുപാട് നടന്നു. വൈദ്യന്റടുത്ത് കൊണ്ടുപോയി. "
" അവർക്ക് കാറിൽ പോയാമതിയാരുന്നില്ലേ?"
"അന്ന് കാറൊന്നുമില്ലായിരുന്നു മോനേ "
"ന്നിട്ട്.... ''
'' കുഞ്ഞിന്റസുഖം മാറുന്നതു വരെ ആ അമ്മ
ഊണും ഉറക്കവുമില്ലാതെ പ്രാർത്ഥിച്ചോണ്ടേയിരുന്നു... ''
ആ അമ്മയുടെ പ്രാർത്ഥനയുടെ ശക്തി കൊണ്ട് കുഞ്ഞിന്റസുഖം മാറി. അവൻ മിടുക്കനായി.
"നല്ല അമ്മ ല്ലേ .... ''
" അതേ കുഞ്ഞേ നല്ല അമ്മ...''
'' അതൊക്കെ ആരാന്നറിയണോ ഉണ്ണിയ്ക്ക്?
" മോന്റെ അച്ഛനായിരുന്നു ആ കുട്ടി ."
" ആ അമ്മ അച്ഛമ്മയായിരുന്നോ ?"
"ഉം .. അപ്പൊ അച്ഛമ്മയോട് ദേഷ്യപ്പെടാമോ?"
" പക്ഷേ അച്ഛമ്മയ്ക്ക് അമ്മയോട് എപ്പഴും ദേഷ്യാണല്ലോ... "
"അത് സാരല്യ ഉണ്ണീ.. അച്ഛമ്മയ്ക്ക് വയസ്സായില്ലേ.. അതോണ്ടാ...''
''അച്ഛമ്മയ്ക്ക് അച്ഛനോട് മാത്രേ ഇഷ്ടള്ളു..... ''
" ഉം... അതുപോട്ടെ മോൻ പോയി കളിച്ചോളൂട്ടോ... " '
.............................................................................
അമ്മ പിന്നീടും ഒരുപാട് തവണ കരഞ്ഞു. അച്ഛമ്മ ഉറക്കെയുറക്കെ അമ്മയെ ശകാരിച്ചു. അമ്മയ്ക്ക് ജാതകദോഷാത്രെ. അതെന്താന്ന് ഉണ്ണിക്ക് മനസ്സിലായില്ല. പട്ടാളത്തിൽ പോയ ഉണ്ണീടച്ഛൻ വരാഞ്ഞത് അതോണ്ടാത്രെ. അമ്മ കൂടെ നിന്നാ ഉണ്ണിയ്ക്കും ദോഷാ ണ്ന്ന്. അമ്മയെ അമ്മമ്മയുടെ വീട്ടിലേക്ക് പറഞ്ഞു വിടാൻ അച്ഛമ്മ ഒരുപാട് നോക്കി. പക്ഷേ അമ്മ പോയില്ല.
വീട്ടിലേയ്ക്ക് കൊണ്ടുപോവാൻ വന്ന അമ്മമ്മയോട് "ന്റെ കുഞ്ഞിനെക്കൂടാതെ ഞാനെവിടേയ്ക്കും വരില്ല " ന്നു പറഞ്ഞ് കരഞ്ഞ്ഉണ്ണിയെ ചേർത്തുപിടിച്ചു. അമ്മമ്മ കരഞ്ഞുകൊണ്ട് അമ്മാവന്റൊപ്പം തിരിച്ചു പോയി.
ഉണ്ണിയെ തനിച്ചാക്കി എവിടേം പോവില്ലന്ന് പറഞ്ഞ അമ്മ, ഒരു ദിവസം ഉണ്ണി ഒരുപാട് വിളിച്ചിട്ടും കണ്ണുതുറന്നില്ല. പിന്നെ ഒരു പാടാളുകൾ വന്നു. 'ഉണ്ണീടമ്മ മരിച്ചു പോയത്രെ.'
ഉണ്ണി വിടാതെ പിടിച്ചിട്ടും എല്ലാരും കൂടി അമ്മയെ എവിടേയ്ക്കോ കൊണ്ടുപോയി. വീട്ടിൽ നിറയെ പോലീസുവന്നു.അവർഅച്ഛമ്മയോടെന്തൊക്കെയോ ചോദിച്ചു. പിന്നെ വല്യ ജീപ്പിൽ തിരിച്ചുപോയി.ഉണ്ണിയെ ചേർത്തു പിടിച്ചോണ്ട് അച്ഛമ്മ അമ്മിണിയാൻറിയോട് പറഞ്ഞു." ആ കുട്ടി ചെറുപ്പമല്ലേ.... ന്റെ മോൻപോയി.. അതിന്റെ ജീവിതോം കൂടി ഇവടെ നിന്ന് നശിപ്പിച്ചു കളയണ്ടാലോന്ന് മാത്രേ ഞാൻ വിചാരിച്ചൊള്ളു.. ന്റ മ്മിണീ..... ഒറ്റയ്ക്ക് പൊരുതുന്ന പെണ്ണിന്റെ ചിറക് അവർ ആദ്യംഅരിയും.. പിന്നെ ഹൃദയം കുത്തിത്തുരക്കും.. ഒറ്റയ്ക്കിവിടെ വല്യ പാടാണെന്റ മ്മിണീ.... അത് നന്നായറിയുന്നോണ്ടാ..ഞാൻ....'' അച്ഛമ്മ പിന്നെയും എന്തൊക്കെയോ പറഞ്ഞ് കരഞ്ഞു.
അപ്പോഴും മിന്നി മിന്നിത്തെളിയുന്ന ബൾബിന്റെ പുറകിലെ ഫോട്ടോയിൽ ഉണ്ണീടച്ഛൻ ചിരിച്ചു നില്പുണ്ടായിരുന്നു.
..............................................................................
അന്ന് അമ്മ,അമ്മമ്മയുടെ വീട്ടിലേയ്ക്ക് പോയാൽ മതിയായിരുന്നു. അമ്മമ്മയുടെ വീട്ടിലേയ്ക്കുള്ള വഴി ഉണ്ണിയ്ക്കറിയാം. പക്ഷേ
'ഭഗവാന്റെ വീട്ടിലേയ്ക്കുള്ള വഴി'.. അത് ഉണ്ണിയ്ക്കറിയില്ലായിരുന്നു.
സതീദേവി
16-11-2019

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot