ആറ്റിറമ്പത്തുള്ളൊരോലക്കുടിലിലെ -
യുണ്ണിക്കു പറയുവാൻ കഥകളേറെ
ആറ്റുവഞ്ചി തുഴഞ്ഞേറുന്നൊരുണ്ണിക്ക്
ആറ്റിക്കുറുക്കിയ കഥകളേറേ
കൂടെ കളിക്കുവാൻ കൂട്ടുകൂടാൻ
പട്ടം പറത്താനുമാരുമില്ല
മാളികവീട്ടിലെ കൊച്ചുകിടാങ്ങൾക്ക്
ചേറ്റിലെ പയ്യനോടലിവുമില്ല
പച്ചിലക്കിളികൾ പാറിവന്നാൽ
ഉണ്ണിക്ക് കൗതുകം എത്രയെന്നോ !
കുരുത്തോല കൊണ്ടു മെടഞ്ഞ കുരുവികൾ
ഉണ്ണിക്കു കൂട്ടായിരിക്കുമപ്പോൾ
വെള്ളിടിവെട്ടി തിമിർക്കും മഴയിലോ
ഉണ്ണീടെ കൂരയും ചോർന്നൊലിക്കും.
പിഞ്ഞാണമെല്ലാം നിരത്തിവെച്ചുണ്ണിയോ
മഴത്തുള്ളിത്താളം കേട്ടാസ്വദിക്കും.
പൊൻവള്ളികെട്ടിയ പുത്തൻ കുടയില്ല
ചേമ്പിലത്താളുകളുണ്ണിക്കിഷ്ടം
കുഞ്ഞിളം പാദങ്ങൾ മണ്ണമ്മപ്പെണ്ണിന്റെ
താലോലം കൊണ്ട് കുളിർക്കുമപ്പോൾ
മാറോടണച്ചൊരു പുസ്തകത്താളുകൾ
മഴ വെള്ളം കൊണ്ടങ്ങലുത്തിരിക്കും.
ഒരുപിടി വറ്റിന്റെയൂറ്റിലാ -
ചെറുപയ്യൻ
നട്ടുച്ചനേരം പിടിച്ചു നിർത്തും.
മിന്നാമിനുങ്ങിന്റെ മാദക ഭംഗിയിൽ
ഉണ്ണിയും മെല്ലെയലിഞ്ഞിരിക്കും.
ചിന്നിച്ചിതറിച്ചിരിക്കുന്ന താരകം
അച്ഛന്റെ വാത്സല്യമെന്നുമോർക്കും .
പച്ചോലക്കണ്ണാടി പച്ചിലക്കാറ്റാടി
ഓലച്ചെറുപന്തും ഉണ്ണിക്കിഷ്ടം.
പ്ലാവിലക്കുമ്പിളിൽ കോരുന്ന വറ്റിന്റെ
കണ്ണുനീരുപ്പിൻ രുചിയുമിഷ്ടം.
ആറ്റിൻകരയിലെയുണ്ണിക്ക് കൂട്ടിനായ്
ഓളംതുളുമ്പും കിനാക്കളുണ്ട്
ആറ്റുവഞ്ചി തുഴഞ്ഞേറുന്നൊരുണ്ണിക്ക്
ആറ്റിക്കുറുക്കും കഥകളുണ്ട്.
🍃 കാവ്യ ഭാസ്ക്കർ🍃
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക