നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സീത I ShortStory I Shyam Varkala

 


ചോരയുണങ്ങിയ മുലക്കണ്ണിൽ ഉപ്പ് ചേർത്ത മഞ്ഞൾപ്പൊടി തൊട്ടു വയ്ക്കവേ ഉള്ളിൽ കൊരുത്തി വലിച്ചൊരു തേങ്ങലിന്റെ തൊണ്ടക്കുഴിയിൽ സീത ആഞ്ഞു തൊഴിച്ചു. "കരയരുത്, കലങ്ങിപ്പോകരുത്,.."

അടുക്കളയിലെ പൊട്ടിയിളകിയ തറയിൽ നിന്നും മണ്ണ് വാരിക്കളിക്കുന്ന രണ്ടു വയസ്സുകാരൻ മകനെയും അവനരുകിലിരിക്കുന്ന അവന്റെ കൂട്ടുകാരി കുഞ്ഞിയെന്ന നായ്ക്കുട്ടിയെയും നോക്കി നെടുവീർപ്പിട്ടു കൊണ്ട് അവൾ രണ്ടാമത്തെ മുലയിലും മഞ്ഞൾമിശ്രിതം പുരട്ടി. കുഞ്ഞിയുടെ കഴുത്തിലെ ചങ്ങല ഒരു മരസ്റ്റൂളിന്റെ കാലിൽ ബന്ധിപ്പിച്ചിട്ടുണ്ട്. മണ്ണുവാരിത്തിന്നാൻ തുടങ്ങുന്ന രണ്ടുവയസ്സുകാരൻ കേശുവിനെ കുഞ്ഞി കാലുയർത്തി തടയുന്നുണ്ട്. സീത അടുപ്പ് കത്തിച്ച് ദോശക്കല്ലെടുത്ത് വച്ച ശേഷം കുറച്ച് ആട്ടപ്പൊടിയെടുത്ത് വെള്ളമൊഴിച്ച് ദോശയ്ക്കുള്ള മാവുണ്ടാക്കി.
മകന് അച്ഛൻ വേണമെന്ന് കരുതി ക്ഷമിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. തന്നെ സ്നേഹിക്കുന്നില്ലെന്നറിഞ്ഞിട്ടും, വെറുപ്പാണെന്നറിഞ്ഞിട്ടും ഒരുവൾ ഒരാണിനെ തിരിച്ച് സ്നേഹിക്കുന്നുണ്ടെങ്കിൽ, സഹിക്കുന്നുണ്ടെങ്കിൽ അവൾ ഒരമ്മയായിരിക്കണം.!
പാലക്കാടുള്ള കുഗ്രാമത്തിൽ ജനിച്ച് വളർന്ന സീത കിണറു പണിക്ക് വന്ന ദിവാകരനോടൊപ്പം ഒളിച്ചോടി വന്ന് ജീവിതം തുടങ്ങിയത് വയനാട്ടിലാണ്. ഒരു കോളനിയിലായിരുന്നു ദിവാകരന്റെ വീട്. തെളിച്ചമുള്ള ഫോട്ടോയിലെ മുഖങ്ങൾക്ക് മുകളിൽ കാലം വരച്ചു പഠിച്ച് വികലമാക്കുന്ന പോലെ സീതയുടെ ജീവിതവും കാലത്തിന്റ കുത്തിവരയിൽ അവ്യക്ത ചിത്രമായി. ആൾത്താമസമില്ലാത്ത വീട് പോലെ ഇരുട്ട് വീണ ജീവിതമിങ്ങനെ വിയർപ്പൊപ്പുന്നു,...കണ്ണീരൊപ്പുന്നു,...നെടുവീർപ്പിടുന്നു.!!
അയൽ വീട്ടിൽ പാത്രം നിലത്ത് വീണ ഒച്ചയ്ക്കൊപ്പം ഒരു സ്ത്രീയുടെ ശബ്ദം ഉയർന്ന് കേട്ടു. അവിടെ നരകിക്കുന്നതൊരു പുരുഷനാണ്, ദേവനെന്ന് പേരുള്ളൊരു പാവം.
ഒരാഴ്ച്ച മുൻപ് ആ നശിച്ച അയൽക്കാരി ആ പാവം ഭർത്താവിനെ കെട്ടിയിട്ട് ലിംഗത്തിൽ മുളകുപൊടി തേച്ചു.
നാട്ടുകാർ ഓടിക്കൂടി വളരെ പാട് പെട്ടാണ് വെട്ടുകത്തിയുമായ് നിന്ന ആ പിശാചിൽ നിന്നും ദേവനെ രക്ഷിച്ചത്. അവൾക്ക് എപ്പോഴും ഒരാണിന്റെ ഭാരം തന്റെ മേലുണ്ടാകണം, ഗ്രാമത്തിലെ പല പുരുഷന്മാരും അവിടെ രഹസ്യമായി പോക്കുവരവുണ്ട്.
ദേവൻ എന്തു കൊണ്ട് എങ്ങോട്ടും ഓടിപ്പോകുന്നില്ല എന്നവൾ ചിന്തിച്ചു. ഈ നാണം കെട്ടുള്ള ജീവിതം അയാൾ ആസ്വദിക്കുന്നുണ്ടാകോ,.?
ഉറപ്പായും അയാൾ എന്നെപ്പോലൊരു പെണ്ണിനെ ഭാര്യയായിക്കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ടാകും, ഞാൻ അയാളെപ്പോലൊരു ഭർത്താവിനെ ആഗ്രഹിച്ച പോലെ..!! നമ്മൾ തമ്മിൽ
ഇന്നേ വരെ ഒരു വാക്കും പരസ്പ്പരമുരിയാടിയിട്ടില്ല. പക്ഷേ എന്റെയും, ദേവന്റെയും കണ്ണുകളിലെ ദൈന്യത തമ്മിൽ കാണുമ്പോഴൊക്കെ വാചാലരാണ്. എനിക്കയാളെ രക്ഷിക്കണമെന്നുണ്ട്,
പക്ഷേ ഞാൻ ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നവളാണ്.
ആദ്യം ചുട്ടെടുത്ത ദോശയിൽ പാതി ചൂടോടെയവൾ ചുരുട്ടി വായിലിട്ട് ചവച്ചു.അവൾക്ക് വല്ലാതെ വിശന്നിരുന്നു.
സീത ഒരു മുട്ടായി ടിൻ തുറന്ന് അതിൽ നിന്നൊരു ഉണക്കമീനെടുത്തു പാതിദോശയിൽ പൊതിഞ്ഞ് വാതിലിന് പുറത്തേയ്ക്ക് നീട്ടിയെറിഞ്ഞു. തന്റെ തലയ്ക്ക് മീതേ പോകുന്ന മീൻ മണത്തിനൊപ്പം കുഞ്ഞി തല വില്ലാകൃതിയിൽ ചലിപ്പിച്ചു കൊണ്ട് വാതിൽക്കലേയ്ക്കോടി. ചങ്ങലയുടെ അറ്റം കെട്ടിയിരുന്ന സ്റ്റൂൾ മറിഞ്ഞു വീണു‌. സീത കേശുവിനെയെടുത്ത് അവന്റെ ചുണ്ടിൽ ഒലിച്ചു നിന്ന മൂക്കള പിഴിഞ്ഞ് സാരിയിൽ തുടച്ചു കൊണ്ട് കട്ടിലിൽ ഇരുന്ന് മുലക്കണ്ണിലെ മഞ്ഞൽ തുടച്ചു കൊണ്ട് കേശുവിന്റെ വായിലേയ്ക്ക് തിരുകി. സീത തുറന്ന മിഴികൾ ചലിപ്പിക്കാതെ പാറ പോലും അന്തിച്ചു പോം വിധം ഉറപ്പുള്ള മനസ്സുമായ് ഞെളിഞ്ഞിരുന്ന് ഇന്നലത്തെ രാത്രിയോർത്തു.
***
ദിവാകരന്റെ റം മണക്കുന്ന ചുണ്ടുകൾ തന്റെ ചുണ്ടിലും, ദേഹത്തുമായ് അലഞ്ഞു നടക്കുന്നതിനിടെയാണ് കേശു ഞെട്ടിക്കരഞ്ഞത്. സീത ദിവാകരനെ തള്ളി മാറ്റാൻ ശ്രമിച്ചപ്പോൾ ദിവാകരൻ കൂടുതലവളെ ഒതുക്കി.പക്ഷേ, കരയുന്ന കുഞ്ഞിലേയ്ക്കെത്താനുള്ള ഒരമ്മയുടെ കരുത്തിനൊപ്പം എതിരിടാൻ ഒരു പുരുഷന്റെയും പേശീബലത്തിനാകില്ലെന്ന സത്യം വിജയിച്ചു.
"എന്നെക്കൾ നിനക്കിഷ്ട്ടം ഈ കുഞ്ഞിനെയാണല്ലേഡീ..?"
"ഈ കുഞ്ഞോ..?..നമ്മുടെ കുഞ്ഞ്..." സീതക്ക് ദേഷ്യം വന്നു.
"അല്ല...ഇതെന്റെയല്ല.... നിനക്കെന്നോട് വെറുപ്പാണ്, ആ നിനക്ക് എന്റെ കുഞ്ഞിനെയും വെറുപ്പായിരിക്കും,..പക്ഷേ നീയീ കുഞ്ഞിനെ സ്നേഹിക്കുന്നു...!! അതിനൊരർത്ഥമേയുള്ളൂ.."
"തെമ്മാടിത്തരം പറയരുത്...ഞാനെന്തും സഹിക്കും.."
കൂടുതലൊന്നും പറയാൻ സീതയെ അനുവദിച്ചില്ല. ദിവാകരന്റെ ഉയർന്ന് വന്ന കാൽ കേശുവിന്റെ മേൽ വീഴുമെന്ന് കണ്ടപ്പോൾ സീത കുനിഞ്ഞു. ചവിട്ട് കിട്ടിയത് സീതയുടെ തലയിലാണ്‌.ദിവാകരന്റെ കൈയ്യും കാലും ഉയർന്ന് താഴ്ന്നു ഒരു കുട പോലെ കേശുവിന് മീതെ സീത വിടർന്ന് കിടന്നു.
കുഞ്ഞിയുടെ കുര ദിവാകരന്റെ ഒരൊറ്റത്തൊഴിയിൽ ദയനീയമായ കരച്ചിലായ് മാറി. അവൾ തെറിച്ചു വീണ് മൂലയിലൊളിച്ചു. സീത കേശുവിന്റെ മേൽ വീണ് കരഞ്ഞു.
തുടരെ തുടരെ കഞ്ചാവ് ബീഡികൾ പുകച്ചു കൊണ്ട് ദിവാകരൻ സീതയെ കിടക്കയിലേയ്ക്ക് വലിച്ചിട്ടു. അതൊരു ബലാത്സംഗമായിരുന്നു. സീതയുടെ രണ്ട് മുലകളും ദിവാകരൻ കടിച്ച് മുറിച്ചു...!!
"ഇനി നീ പെഴച്ച് പെറ്റ ആ നാശത്തിന് മൊല കൊടുക്കമ്പ നീറി നീറി എന്നെ ഓർക്കണം..എന്നോട് ചെയ്ത ചതി...ഓർക്കണം..."
ദിവാകരൻ യുദ്ധം ജയിച്ചവനെ പോലെ സ്വസ്ഥമായ് ഉറക്കത്തിലേയ്ക്ക് വഴുതി വീണു.
സീത ഒരുലയായ് നിന്ന് കത്തി,തന്റെ മാനത്തിലാണ് ഈ നാറി വരഞ്ഞത്. നീറുന്നു...നീറുന്നു.....
ഞാനെത്ര സ്നേഹിച്ചതാ, അതിലും കൂടുതൽ ഞാനിന്നെത്ര നരകിക്കുന്നു.!!!! വയ്യ, ഇതെനിക്ക് സഹിക്കാനാകുന്നില്ല. അടുപ്പിലെ വിറകിൽ വീണ മണ്ണണ്ണെയിൽ തീയാളിക്കത്തി. അടുപ്പിലൂതുന്ന ഇരുമ്പ് പൈപ്പ് അവളാ തീയ്ക്ക് മേൽ വച്ചു. പഴുക്കട്ടെ എന്നോളം വെന്ത് പഴുക്കട്ടെ. ബോധം കെട്ടുറങ്ങുന്ന ദിവാകരന്റെ കൈകൾ രണ്ടും സീത തോർത്തിനാൽ കൂട്ടിക്കെട്ടി. സീതയെ നോക്കി ഒന്നും മനസ്സിലാകാതെ കുഞ്ഞിയിരുന്നു. സീത വെന്ത് പഴുത്ത് തിളയ്ക്കുന്ന ഇരുമ്പ് പൈപ്പ് ഒരു പഴന്തുണി ചേർത്ത് പിടിച്ച് അടുപ്പിൽ നിന്നെടുത്തു.അഴിഞ്ഞ് മാറിക്കിടന്ന ലുങ്കിയ്ക്കിടയിലെ രോമാവൃതമായ ദിവാകരന്റെ തുടയിൽ ആ തീതുപ്പുന്ന പൈപ്പമർന്നു. ദിവാകരൻ ഞെട്ടിയുർന്നു..പതിയെ ആ പൊള്ളലിന്റെ വേവ് ശരീരമാകെ ഇരമ്പിക്കയറി. കൈരണ്ടും കെട്ടിയതിനാൽ കാലുയർത്തു ദിവാകരൻ സീതയെ അലറിക്കൊണ്ട് ചവിട്ടി‌. സീത ആ പൈപ്പ് കൊണ്ട് ആ ചവിട്ടിനെ തടഞ്ഞു. ദിവാകരൻ വീണ്ടും അലറിക്കരഞ്ഞു. ദിവാകരൻ മയപ്പെട്ടു, കരഞ്ഞു കൊണ്ട് സീതയോട് കെഞ്ചി. സീത ആജ്ഞാപിച്ചു " ഇതിൽ കേറാൻ.....കേറിയില്ലെങ്കിൽ നീ വെന്ത് വെന്ത് ചാകും...ഞാനീക്കാലം മുഴുവൻ നീറിയ പോലെ ...കേറെഡാ..."
സീത ചൂണ്ടിയ സ്റ്റൂളിനു മുകളിൽ വെന്ത് നീറിയ ദേഹവുമായ് ദിവാകരൻ കയറി. തല എന്തിലോ മുട്ടിയത് കണ്ട് നോക്കിയപ്പോൾ ദിവാകരൻ കണ്ട് ഒരു കുരുക്ക്‌.!!!!!....മരണത്തെക്കണ്ട് ദിവാകൻ വിറച്ചു....!!!
"ഒരക്ഷരം മിണ്ടരുത്....മിണ്ടിയാൽ നിന്റെ കണ്ണിലായിരിക്കും ഇത് ഞാൻ കുത്തിക്കേറ്റാൻ പോകുന്നത്.."
സീത കട്ടിൽ സ്റ്റൂളിനടുത്തേയ്ക്ക് നീക്കിയിട്ട് അതിൽ കയറി ദിവാകരന്റെ തലയിൽ കുരുക്ക് മുറുക്കി. പൂവെറിയാനോ, കുരവയിടാനോ ആരുമില്ലാതെ സീത ദിവാരാന് മരണമാല്ല്യമണിയിച്ചു‌. ദിവാകരൻ നേർത്ത ശബ്ദത്തിൽ വിളിച്ചു... "മോളെ സീതേ..." ആ വിളി കേട്ടത് സീതയുടെ കൈയ്യിലെ തീയായിരുന്നു. ദിവാകരൻ വീണ്ടും അലറിക്കരഞ്ഞ് കൊണ്ട് മുട്ടൻ തെറി വിളിച്ചു...ദിവാകരൻ പിന്നെയും പൊള്ളി.മാംസം കരിഞ്ഞ ഗന്ധം മുറിയാകെ നിറഞ്ഞു.
കുഞ്ഞിയെ കെട്ടിയിരുന്ന തുടലിന്റെ അറ്റം ദിവാകരൻ നിൽക്കുന്ന സ്റ്റൂളിലാണ് സീത ബന്ധിപ്പിച്ചിരുന്നത്.
സീതയെറിഞ്ഞ ഉണക്കമീൻ മണത്തിനു പിന്നാലെ കുഞ്ഞി വാതില്പുറത്തേയ്ക്കോടിയപ്പോൾ സ്റ്റൂൾ മറിഞ്ഞ് ദിവാകരന്റെ കഴുത്തിലെ കുരുക്ക് മുറുകിപ്പിടഞ്ഞത് കുഞ്ഞി കണ്ടില്ല. പക്ഷേ സീത കണ്ണടയ്ക്കാതെ ആ കാഴ്ച്ച നോക്കിയിരുന്നു‌. മുറിവ് നീറ്റുന്ന മുലയെ കേശു പാലിനായ് ഉള്ളിലേയ്ക്ക് വലിച്ചു.
അവൾക്ക് നൊന്തില്ല...മുന്നിലെ കാഴ്ച്ച അവളുടെ വേദനയ്ക്ക് മരുന്ന് പുരട്ടിക്കൊണ്ടിരുന്നു. പിടഞ്ഞ്, പിടഞ്ഞൊടുവിൽ ശ്വാസം നിലയ്ക്കും വരെ അവൾ ദിവാകരനെ നോക്കി നിന്നു.
നാവ് നീട്ടി ചുണ്ട് തുടച്ചു കൊണ്ട് അകത്തേയ്ക്ക് വന്ന കുഞ്ഞി കണ്ടു ,തൂങ്ങി നിൽക്കുന്ന ദിവാകരനെ..!!!! അവളൊന്ന് കുരച്ചു...!! ഗർവ്വോടെ,...പുച്ഛത്തോടെ...!!
***
എന്റെ ജീവിതമൊരു നാറിയായിരുന്നു, ഞാനിന്നതിനെ കഴുകി വെടുപ്പാക്കിയിരിക്കുന്നു. ഇനിയൊരിക്കലും ഞാനെന്റെ ജീവിതത്തിനെ നാറാൻ വിടില്ല.സീത എന്നെന്നേയ്ക്കുമായി ആ വീടിന്റെ വാതിൽ കടന്ന് പറത്തിറങ്ങി. അയലത്തെ പിശാചിന്റെ വീട്ടിൽ ദേവന്റെ കരച്ചിൽ കേൾക്കാം. അവൾക്കിരച്ചു കയറിയ ദേഷ്യം തേങ്ങമേൽ വെട്ടി വച്ചിരുന്നു വെട്ടുകത്തിയിൽ പതിച്ചു.
ഒറ്റച്ചവിട്ടായിരുന്നു...! ദേവനു മുകളിൽ കിടന്നു അവന്റെ മുടി വലിച്ചു പിടിച്ചു കൊണ്ട് ചുണ്ടിൽ കഞ്ചാവ് ബീഡിയുമായ് ചലിച്ചു കൊണ്ടിരുന്ന ആ പിശാച് തെറിച്ച് താഴെവീണു.ദേവൻ പൊട്ടിപ്പൊളിയുന്ന വേദനയിൽ രണ്ട് കൈയ്യും കൊണ്ട് തലയമർത്തി തല ചരിച്ച് നോക്കി. പെട്ടെന്ന് ചാടിയെഴുന്നേറ്റ് ലുങ്കിയുടുത്തു കൊണ്ട് ലൈറ്റിട്ടു. സീതയെക്കണ്ട് ദേവൻ പകച്ചു പോയി. പിശാച് പുതപ്പെടുത്ത് മറച്ചു കൊണ്ട് സ്ഥലകാലബോധം വീണ്ടെടുത്തു.
കൈയ്യിലൊരു വെട്ടുകത്തിയുമായ് നിൽക്കുന്ന സീതയെ കണ്ടവൾ ഞെട്ടി.സീത ദേവനെ നോക്കി.
"എനിക്ക് മരിക്കാൻ പേടിയാണ്,
ജീവിക്കണം, എനിക്കൊപ്പം ജീവിക്കണമെങ്കിൽ വാ..ഞാൻ രക്ഷിക്കാം..?"
ദേവൻ അമ്പരന്ന് തന്നെ നിൽക്കുകയാണ്, ഒരിക്കൽ ദൈവം എന്നെയീ നരകത്തിൽ നിന്ന് രക്ഷിക്കാൻ വരുമെന്ന് ദേവൻ കരുതാറുണ്ടായിരുന്നു.എന്റെ മുന്നിൽ നിൽക്കുന്നതിപ്പോൾ ദേവിയാണ് സീതാ ദേവി....!!!
"ഡീ......"പിശാചലറിക്കൊണ്ട് സീതയുടെ നേർക്കടുത്തു.
"അറുക്കും ഞാൻ...അറുവാണീ"
സീത വെട്ടുകത്തിയുയർത്തി ചീറി. ദേവൻ തികട്ടിവന്നൊരു ആനന്ദച്ചിരിയിൽ ഉന്മത്തനായി തന്റെ ഭാര്യയെ നോക്കി. തൊണ്ടയുടെ പറ്റാവുന്നത്ര ആഴത്തിൽ നിന്നും കാറിക്കൊണ്ട് വായിൽ നിറച്ച തുപ്പൽ ദേവൻ അവളുടെ മുഖത്തിനു നേരെ ആഞ്ഞു തുപ്പി.
പുറത്ത് കുഞ്ഞിക്കൊപ്പം കളിച്ചു കൊണ്ടിരുന്ന കേശുവിനെയെടുത്തു കൊണ്ട് സീത നിലാവിലേയ്ക്കിറങ്ങി. മഴവീണ് തമ്മിലൊട്ടിപ്പുണർന്ന് കിടക്കുന്ന ചെമ്മണ്ണ് ചവിട്ടി മുറുകെപ്പിടിച്ച വെട്ടുകത്തി പിടി വിടാതെ അവൾ നടന്നു.
"ഇനിയാ വെട്ടുകത്തി കളയരുതോ?" ദേവൻ സീതയെ നോക്കി.
"ഇല്ല…ദേവൻ ദിവാകരനായാൽ എനിക്കിത് ആവശ്യം വരും..!!"
കുഞ്ഞിയവരെ കുരച്ചു കൊണ്ട് മുന്നിൽ നിന്ന് നയിച്ചു. വെളിച്ചം കൂടുതൽ കനപ്പിച്ച് കൊണ്ട് ആകാശ ലോകം അവർക്ക് വഴി വിശാലമാക്കി.
Written by Shyam Varkkala

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot