നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മോഹൻ ബംഗ്ലാവ് നോവലൈറ്റ് I ഭാഗം 2 I Arun V Sajeev


 ഒന്നാംഭാഗം ലിങ്ക്
https://www.facebook.com/nallezhuth/posts/1186154308468105
ആ വെപ്രാളത്തിനിടയിൽ നീക്കിവെച്ചിരുന്ന ഓടിനിടയിലായുള്ള കഴുക്കോലിൽ അള്ളിപ്പിടിച്ച പീറ്റർ എങ്ങനെയൊക്കെയോ താഴെവീഴാതെ ആ കൂരയിൽ തൂങ്ങിക്കിടന്നു !.
പെട്ടെന്നുണ്ടായ ആ വീഴ്ച്ചയിൽ അവന്റെ ദേഹംതട്ടി, ഇളക്കിവെച്ചിരുന്ന ഓടുകളിൽ രണ്ടെണ്ണം കൂരയിലൂടെ നിരങ്ങിയിറങ്ങി മുറ്റത്തേക്ക് വീണ് ചിന്നിച്ചിതറിയിരുന്നു.. അതുവരെ അവിടെ ഉണ്ടായിരുന്ന നിശബ്ദതയെ ഭഞ്ജിച്ച് ആ ശബ്ദം എവിടെയൊക്കെയോ തട്ടി പ്രതിധ്വനിച്ചു. അവിചാരിതമായുണ്ടായ ഈ സംഭവം പീറ്ററിനെ ഒന്ന് ഭയപ്പെടുത്തി. പിടിവിട്ട് താഴേക്കു പോയാൽ തന്റെ അവസ്ഥയും ആ ഓടിന് തുല്യമാകുമെന്ന ചിന്ത അവനെ ഉൾക്കിടിലം കൊള്ളിച്ചു. പൊടുന്നനെ സമചിത്തത വീണ്ടെടുത്ത പീറ്റർ പഴയ സ്ഥലത്തേക്കുതന്നെ വലിഞ്ഞുകയറി. ആ വീഴ്ച്ചയിൽ അവന്റെ ഷർട്ടിന്റെ മുൻഭാഗമാകെ കീറിപ്പറിയുകയും..നെഞ്ചിലും, മുഖത്തും മുറിവുകളുണ്ടാവുകയും ചെയ്തിരുന്നു. ഓടിളക്കിമാറ്റിയ വിടവിനരികിൽ എത്തിയ അവൻ; കരുതലോടെ അതിന് സമീപത്തായ് ഇരുന്നശേഷം മുഖത്തും, മുടിയിഴകളിലും പറ്റിയ പായൽ തുടച്ചുനീക്കി.. പിന്നെ ആ വിടവിലൂടെ കാൽ താഴേക്കിട്ട് കഴുക്കോലിൽ തൂങ്ങി മച്ചിലേക്ക് ചാടിയിറങ്ങി.
നൂറുക്കണക്കിന് വവ്വാലുകൾ തൂങ്ങിക്കിടന്നിരുന്ന മച്ചിന്റെ ഉൾവശം മുഴുവൻ അവയുടെ വിസർജ്ജ്യത്താൽ രൂക്ഷഗന്ധം വമിക്കുന്ന നിലയിലായിരുന്നു. പീറ്റർ താഴേക്കിറങ്ങിയപ്പോളുണ്ടായ ഒച്ച കേട്ട്, കഴുക്കോലിൽ തൂങ്ങിക്കിടന്ന നരിച്ചീറുകൾ ഇളകി വല്ലാത്ത ശബ്ദം പുറപ്പെടുവിച്ച് അതിനുള്ളിലൂടെ തലങ്ങുംവിലങ്ങും പറക്കാൻ തുടങ്ങി.. അതിൽ ചിലതൊക്കെ അവന്റെ ദേഹത്ത് വന്നിടിക്കുകയും, ശരീരത്തിൽ അള്ളിപ്പിടിക്കുകയും ചെയ്തു. ദേഹത്ത്നിന്നും അവയെ എങ്ങനെയൊക്കെ: പറിച്ചെറിഞ്ഞ പീറ്റർ: അവയിൽ നിന്നും രക്ഷനേടുന്നതിനായ്.. ഇരുകൈകളും തലയിൽവെച്ച് ആ മച്ചിൽ മുട്ടുകുത്തി അനങ്ങാതെ കുറച്ച്സമയം കമിഴ്ന്നിരുന്നു.
ഒടുവിൽ ആ ബഹളം ഒന്നടങ്ങിയപ്പോൾ, തറയിൽ നിന്നും എഴുന്നേറ്റ അവൻ, തന്റെ കൈയ്യിലിരുന്ന സിഗരറ്റ് ലാമ്പിന്റെ പിൻവശത്തായുള്ള ടോർച്ച്തെളിച്ച് താഴേക്കിറങ്ങാനുള്ള വാതിൽ തിരയാൻ തുടങ്ങി..
ഏറെ നേരത്തെ അന്വേഷണത്തിനൊടുവിൽ ഭിത്തിയോട് ചേർന്നുള്ളൊരു ഭാഗത്തായ് അവനത് കണ്ടെത്തി.. അതിന്റെ വിടവിലൂടെ കൈകടത്തി മുകളിലേക്ക് വലിച്ച പീറ്ററിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ചെറിയൊരു ഞരങ്ങൽ ശബ്ദത്തോടെ ആ വാതിൽ മുകളിലേക്ക് തുറന്നുവന്നു. അതിന്റെ അകവശത്തുനിന്നുമുള്ള പൂട്ട് തുറന്നനിലയിലായിരുന്നു കിടന്നിരുന്നത് !. ആ വഴിയിലൂടെ ലാംപിന്റെ ടോർച്ച് തെളിച്ച് നോക്കിയ പീറ്ററിന്റെ കണ്ണുകൾ, താഴെ നടുത്തളത്തിലേക്കിറക്കുന്ന ഗോവണികൂടി കണ്ടപ്പോൾ സന്തോഷംകൊണ്ട് വല്ലാതെ തിളങ്ങി.
ഒട്ടും സമയം പാഴാക്കാതെ അവനാ ഗോവണി വഴി താഴേക്കിറങ്ങാൻ തുടങ്ങി. ചുറ്റുപാടും കണ്ണുകൾകൊണ്ട് പരതി അവസാനത്തെ പടിയുമിറങ്ങി നടുത്തളത്തിലേക്ക് കാൽതൊട്ടനിമിഷം.. പീറ്ററിന്റെ തലക്കുപിന്നിൽ എന്തോ ഒരു വസ്തുവിനാൽ ആഞ്ഞൊരു പ്രഹരമേറ്റു. അടിയേറ്റ ഭാഗത്ത് ഇരുകൈകളും പൊത്തിപ്പിടിച്ച് അവൻ ഒരാർത്തനാദത്തോടെ ബംഗ്ലാവിന്റെ നടുത്തളത്തിലേക്ക് കമിഴ്ന്നുവീണു.. ഒരു നൊടിയിൽ കണ്ണിലേക്ക് പടർന്നുകയറിയ ഇരുട്ടിനൊപ്പം തനിക്കുചുറ്റുമുള്ള ലോകം കീഴ്‌മേൽ മറിയുംപോലെ പീറ്ററിന് തോന്നി. ഒന്നു പിടഞ്ഞശേഷം ഒരു ഞരക്കത്തോടെ അവൻ നിശ്ചലനായ്.
ആ വീഴ്ചയിൽ ബോധരഹിതനായ്പ്പോയ പീറ്റർ പിന്നെ ഉണർന്നത് ജനലിന്റെ പായൽമൂടിയ ചില്ലുപാളിവഴി അരിച്ചെത്തിയ സൂര്യപ്രകാശം മുഖത്തുതട്ടിയപ്പോഴായിരുന്നു. പതിയെ കണ്ണുകൾ തുറന്ന അവന്റെ ബോധമണ്ഡലത്തിലേക്ക് തലേ രാത്രിയിലെ സംഭവങ്ങൾ ഓരോന്നായ് തെളിഞ്ഞുവന്നു. തലക്കുപിന്നിൽ പ്രഹരമേറ്റ ഭാഗത്ത് അസഹ്യമായ വേദനതോന്നിയ അവൻ, തറയിൽ നിന്നും പിടഞ്ഞെഴുന്നേൽക്കാനായ് ശ്രമിച്ചു. പക്ഷെ അതിന് കഴിയാത്തവിധം തന്റെ കൈകാലുകൾ തുണികൊണ്ട് വരിഞ്ഞ്ബന്ധിച്ച നിലയിലാണെന്ന് പീറ്ററിന് മനസ്സിലായി. പീറ്റർ അവിടെക്കിടന്നുകൊണ്ട് ചുറ്റുപാടും കണ്ണുകളോടിച്ചു.. താനിപ്പോൾ കിടക്കുന്നത്, ഗോവണിക്ക് ചുവട്ടിലുള്ള നടുത്തളത്തിലല്ലെന്നും, തന്നെ ആരോ അവിടെ നിന്നും വലിച്ചിഴച്ച് ഒരു മുറിയിലെത്തിച്ച ശേഷം കൈകാലുകൾ ബന്ധിച്ച് അതിനുള്ളിൽ അടച്ചിരിക്കുകയാണെന്നും പീറ്ററിന് മനസ്സിലായി. തന്നെ ബന്ധിച്ചിരിക്കുന്ന കുരുക്ക് അഴിച്ചെടുക്കുവാക്കാൻ മൂന്നുനാല് വട്ടം ശ്രമിച്ച അവൻ, അത് വിഫലമായപ്പോൾ, തറയിലൂടെ ഉരുണ്ട് വാതിലിനരുകിലേക്ക്ചെന്നു. എന്നിട്ട് തറയിൽ എഴുന്നേറ്റിരുന്ന് അടഞ്ഞുകിടന്ന വാതിൽപ്പാളിയിൽ തന്റെ ചുമലുകൊണ്ട് ആഞ്ഞിടിച്ചു. അതിനുപക്ഷെ ഒരിളക്കവും സംഭവിച്ചില്ല. ഒരു വട്ടംകൂടി ഇതാവർത്തിച്ച അവൻ
"തുറന്ന് വിടെടാ എന്നെ.. " യെന്ന് അവിടിരുന്ന് ഉച്ചത്തിൽ ആക്രോശിച്ചു. മറുപടി ഒന്നും ഉണ്ടാകാത്തതുകൊണ്ട് രണ്ടുമൂന്നു വട്ടംകൂടി അവൻ അതാവർത്തിച്ചു. കരിവീട്ടിയിൽ കൊത്തുപണികളോടെ നിർമ്മിച്ചിരുന്ന ആ വാതിൽപ്പാളിയിൽ ചുമലുകൊണ്ടിടിച്ച് തോൾ വേദനിച്ച് തുടങ്ങിയപ്പോൾ പീറ്റർ തന്റെ ശ്രമം ഉപേക്ഷിച്ച് തറയിൽ മലർന്നുകിടന്നു. വിശപ്പും,ദാഹവും അപ്പോൾ അവനെ വല്ലാതെ അലട്ടാൻ തുടങ്ങിയിരുന്നു.
അധികം വലിപ്പമില്ലാത്ത ഒരു മുറിയായിരുന്നു അത്. നിറം അടർന്നു തുടങ്ങിയ ഭിത്തികളിൽ ഈർപ്പം പായലുകൾ തീർത്തിരുന്നു. കനത്ത തേക്കിൻ പാളികളാൽ തീർത്തമച്ചും.. മാറാലയും,പൊടിപടലങ്ങളും മൂടിയ അകവശവും ആൾപ്പെരുമാറ്റമില്ലാത്തതിന്റെ എല്ലാ സൂചനയും നല്കി. കാലങ്ങളായ് ഉപയോഗിക്കാതെ കിടന്ന മുറിയുടെതറയിൽ ആകെ പടർന്നുകിടന്ന പൊടിയിലൂടെ തന്നെ വലിച്ചിഴച്ച് കൊണ്ടുവന്നതിന്റെ പാടും,ആരോ ചെരിപ്പിട്ടുനടന്ന പാടുകളും അവൻ കണ്ടു.
കുറച്ച് സമയത്തെ നിശബ്ദതക്ക് ശേഷം മുറിയുടെ പുറത്തുനിന്നും ഒരു കാൽപ്പെരുമാറ്റം പീറ്റർ കേട്ടു. അത് തന്നെ പൂട്ടിയിട്ടിരിക്കുന്ന വാതിലിന് സമീപത്തേക്കാണ് വരുന്നതെന്ന് മനസ്സിലാക്കിയ അവൻ..വാതിലിനരികിൽനിന്നും കരുതലോടെ ഒരു മൂലയിലേക്ക് ഇഴഞ്ഞുമാറി. ഏത് നിമിഷത്തിലും ഒരാക്രമണം അവൻ പ്രതീക്ഷിച്ചു.
വാതിലിന്റെ ഓടാമ്പൽ സാവധാനം ഇളകുന്ന ശബ്ദം കേട്ട് അവൻ ശ്വാസമടക്കി അവിടേക്കുതന്നെ ദൃഷ്ടിപതിപ്പിച്ചു. ഒരു ഞരക്കത്തോടെ തുറന്ന് വന്ന വാതിൽപ്പാളികൾക്കപ്പുറം മങ്ങിയ വെളിച്ചത്തിൽ അവൻ ഒരു രൂപംകണ്ടു. ഒരു വട്ടം കൂടി അവിടേക്ക് നോക്കിയ പീറ്ററിന്റെ കണ്ണുകളിൽ ആശ്ചര്യംനിഴലിച്ചു. ആ വാതിലിന് വെളിയിൽ നിന്നത് അവൻ പ്രതീക്ഷിച്ചതുപോലെ കരുത്തനായ ഒരു പുരുഷനായിരുന്നില്ല!. പകരം ദീർഘകായയായ ഒരു സ്ത്രീ അവിടെ തന്നെ നോക്കി നിൽക്കുന്നതുകണ്ട പീറ്റർ ഒട്ടൊന്നമ്പരന്നു. താൻ ഏറെ നിരീക്ഷിച്ചിട്ടും ഈ വീട്ടിൽ ആൾപ്പെരുമാറ്റത്തിന്റെ ലാഞ്ചന പോലും ഉണ്ടായിരുന്നില്ല. ഇവർ ആരാണ്..?!. ആരായാലും ശത്രുതന്നെ..അവൻ വാതിൽക്കലേക്ക് നോക്കി ഉച്ചത്തിൽ പറഞ്ഞു. "എന്നെ ഇവിടെ കെട്ടിയിട്ട നിന്റെ മറ്റവനോട് ഇതൊന്ന് അഴിച്ച് മാറ്റാൻ പറ..എന്നിട്ട് ഒളിച്ചിരിക്കാതെ നേരെവന്ന് മുട്ടാൻ പറ. അതാ ആണുങ്ങൾക്ക് ചേരണ പണി. "
ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം ആ രൂപത്തിൽ നിന്നും അവന് മറുപടി ലഭിച്ചു
"നീ വെറുതെ കിടന്നൊച്ചവെക്കണ്ട.. എത്ര ഉറക്കെ ശബ്ദിച്ചാലും ഒരു കുഞ്ഞുപോലും അത് കേൾക്കില്ല. ഇതും പറഞ്ഞ് ആ വാതിൽകടന്ന് ആ സ്ത്രീ മുറിക്കുള്ളിലേക്ക് വന്നു. സൂര്യപ്രകാശത്തിൽ ഇപ്പോൾ അവന് അവരെ വ്യക്തമായ് കാണാം. നീലനിറത്തിലുള്ള ജീൻസും,ക്രീം കളർ കുർത്തയും ധരിച്ചിരുന്ന അവർക്ക് അഞ്ചര അടിക്ക്മേൽ ഉയരവും, തടിച്ച ശരീരപ്രകൃതവുമായിരുന്നു. കാഴ്ച്ചയിൽ നാല്പതിനോടടുത്ത് പ്രായം തോന്നിക്കുന്ന അവരുടെ വാക്കുകൾക്ക് അസാമാന്യ ആഞ്ജാ ശക്തിയുമുണ്ടായിരുന്നു.
ആ രൂപവും, ഒട്ടും കൂസലില്ലാത്ത അവരുടെ പെരുമാറ്റവും പീറ്ററിന്റെ ഉള്ളിലെ ധൈര്യത്തെ അപ്പാടെ ചോർത്തിക്കളഞ്ഞു.അവന്റെ കണ്ണുകളിൽ ദൈന്യത നിഴലിച്ചു.അത് മനസ്സിലാക്കിയിട്ടെന്നവണ്ണം അവർ അവനെ നോക്കി പറഞ്ഞു. ഞാൻ റേച്ചൽ തോമസ്.. ഒരു ആർക്കിയോളജിസ്റ്റാണ്. ഞാൻ പറഞ്ഞത് എന്താണെന്ന് നിനക്ക് മനസ്സിലായില്ലെങ്കിൽ കുറച്ചുകൂടി ലളിതമായ് പറഞ്ഞ് തരാം.. പുരാവസ്തുക്കളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരാൾ..പഴയകൊട്ടാരങ്ങളും, വർഷങ്ങൾ പഴക്കമുള്ള ഇതുപോലുള്ള കെട്ടിടങ്ങളുമൊക്കെയാണ് എനിക്ക് താത്പര്യമുള്ള വിഷയം. അങ്ങനെയാണ് ഞാനീ ബംഗ്ലാവിനെക്കുറിച്ചറിയുന്നതും ഇവിടേക്ക് വന്നതും.''
ഒന്നു നിർത്തിയ അവർ, അവന്റെ സമീപത്തേക്ക് അല്പം കൂടി അടുത്തുവന്നിട്ട് പറഞ്ഞു. "നിന്റെ അറിവിലേക്കായ് ഒരു കാര്യം കൂടി ഞാൻ പറയാം..
നമ്മൾ രണ്ടുപേരും ഇവിടെ എത്തിയിട്ടുള്ളത് ഒരേ ലക്ഷ്യത്തിനായാണ്. നീ വന്നത് വളരെ ചെറിയ കാര്യത്തിനാണെങ്കിൽ.. എന്റെ ലക്ഷ്യം വളരെ വലിയ ഒന്നാണ്. ഇതുകൂടി നീ കേൾക്കുക നമ്മൾ പരസ്പരം സഹായിച്ചാൽ ഇതിനുള്ളിൽ ആരും അറിയാതെ കിടക്കുന്ന അളവറ്റ സമ്പാദ്യം നമുക്ക് പങ്കിട്ടെടുക്കാം."
പീറ്റർ ഒന്നും മനസ്സിലാവാത്ത ഭാവത്തിൽ റേച്ചലിന്റെ മുഖത്തേക്ക് നോക്കി.
അവനെ ശ്രദ്ധിക്കാതെ റേച്ചൽ തുടർന്നു .. "ഈ കെട്ടിടത്തിന്റെ രൂപം പണ്ടിങ്ങനെ ആയിരുന്നില്ല..ചോള രാജഭരണക്കാലത്ത് നായാട്ടിനെത്തുന്ന രാജാവിന് വിശ്രമിക്കാൻ വേണ്ടി പണിത വസതിയായിരുന്നു ആദ്യമിത. പിന്നീട് രാജാവിന്റെ ഒരു ആശ്രിതൻ കൈവശപ്പെടുത്തുകയായിരുന്നു. കാലാകാലങ്ങളായ് പല അവകാശികളിലൂടെ കൈമറിഞ്ഞ ഈ ബംഗ്ലാവിപ്പോൾ കോട്ടയത്തുള്ള മോഹൻ എന്ന പ്ളാൻററുടെ സ്വന്തമാണ്. പക്ഷെ അവരാരും അറിയാതെപോയ ഒരു രഹസ്യം ഈ കെട്ടിടത്തിലുണ്ട്!. ചേരന്മാരുടെ പടയോട്ടകാലത്ത് ഒളിപ്പിച്ചുവെച്ച ഉരുപ്പടികളുടെ അമൂല്യമായ ഒരു നിധിശേഖരം ഇതിന്റെ രഹസ്യ അറയിലുണ്ട്!.പത്ത് തലമുറകൾക്ക് സുഖമായ് കഴിയാൻതക്ക മൂല്യമുള്ള സമ്പത്ത്.''
പീറ്റർ തെല്ലമ്പരപ്പോടെ അവർ പറയുന്നത് ശ്രദ്ധിച്ച് കേട്ടു..എന്തായാലും താൻ കരുതിയത് പോലെ ഇവർ ശത്രുവല്ല. തന്നെയുമല്ല ഇവർ പറയുന്നത് സത്യമാണെങ്കിൽ ഇവിടെ നിന്നും ലഭിക്കാൻ പോകുന്നത് താൻ കരുതിയതുപോലെ പഴയ ഓട്ടുപാത്രമോ വിളക്കുകളോ ഒന്നുമായിരിക്കുകയില്ല.. ഇത്രനാളത്തെ തന്റെ എല്ലാ കഷ്ടപ്പാടുകളും തീർക്കാൻ തക്കവണ്ണമുള്ള ഒരമൂല്യസമ്പത്താണ് തന്റെ കൈവശം വന്നുചേരാൻ പോകുന്നത്. അവന്റെ മുഖം സന്തോഷം കൊണ്ടുവിടർന്നു.
ആ ഭാവമാറ്റത്തെ പാടെ അവഗണിച്ചുകൊണ്ട് റേച്ചൽ തുടർന്നു..
പക്ഷെ ആ അറതുറക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പത്താനകൾ ചേർന്നു ശ്രമിച്ചാൽപോലും തകർക്കാൻ കഴിയാത്ത കനത്ത വീട്ടിപ്പാളികളുള്ള വാതിൽ തുറന്നെങ്കിലേ അതിനകത്തേക്ക് കടക്കാൻ പറ്റു, പിന്നെയും ഏറെക്കടമ്പടകൾ കടന്നാലെ നിധി ഇരിക്കുന്നിടത്ത് എത്തിച്ചേരാൻ പറ്റൂ.തച്ചുശാസ്ത്ര വിദഗ്ദർ നിർമ്മിച്ചിട്ടുള്ള ആ വാതിലിന്റെ ഏഴുചുറ്റുകളുള്ള മണിപ്പൂട്ട് തുറക്കാൻ.. യഥാർത്ഥ താക്കോൽ തന്നെ വേണം താനും. അവിടെയാണ് നീ നിന്റെ മിടുക്ക് തെളിയിക്കേണ്ടത്. എനിക്ക് ലഭ്യമായ അറിവ്പ്രകാരം, ഇപ്പോളാ താക്കോലിരിക്കുന്നത് മേല്പത്തൂർമനയിലാണ്. മനപ്പറമ്പിലെ പൂജ മുടങ്ങിക്കിടക്കുന്ന ചെറിയമ്പലത്തിലെ പീഠത്തിനടിയിലെ രഹസ്യ അറയിലാണ് അതിന്റെ ഇപ്പോഴത്തെ സ്ഥാനം.
നിന്നെപ്പോലൊരു പഠിച്ചകള്ളന് അത് കൈക്കലാക്കുവാൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. അതിൽ നിന്റെ മിടുക്ക് തെളിയിച്ചാൽ ഈ നിലവറയിലെ പാതിസമ്പാദ്യം നിനക്കുള്ളതാണ്.
"നിങ്ങളീപ്പറയുന്നതൊക്കെ സത്യമാണെന്ന് ഞാൻ എങ്ങനെ വിശ്വസിക്കും?. "പീറ്റർ അവരോട് ചോദിച്ചു.
"ചില ചോദ്യങ്ങൾക്ക് ഉത്തരമില്ല.അതിനൊട്ടു പ്രസക്തിയുമില്ല..അതുകൊണ്ടാണ് ഞാൻ നിന്റെ പേരുപോലും ചോദിക്കാത്തത് ചോദ്യങ്ങൾ വേണ്ട..ഉത്തരം മാത്രം മതി"
നിന്റെ മുന്നിൽ രണ്ട് വഴികളാണുള്ളത്. ഒന്നുകിൽ പട്ടിണികിടന്ന് ആരും വരാത്ത ഈ മുറിക്കുള്ളിൽ മരിച്ച് വീഴാം... അല്ലെങ്കിൽ അളവറ്റ സമ്പത്തിന്നുടമയായ് ശിഷ്ടകാലം ജീവിക്കാം..ഏത് വഴി തിരഞ്ഞെടുക്കണം എന്നത് നിന്റെ മാത്രം ചുമതലയാണ്. നീയല്ലെങ്കിൽ മറ്റൊരാൾ. എനിക്ക് സാധ്യതകൾ പലതാണ്.പക്ഷെ ഇപ്പോൾ എന്റെ മുന്നിലെ ഏറ്റവും എളുപ്പവഴി ഇതാണ്. നിനക്ക് ചിന്തിക്കാൻ ഞാൻ ഒരു മണിക്കൂർ സമയംതരാം..അതിനുള്ളിൽ ഉത്തരം വേണം. പിന്നൊരു കാര്യം; ഈ വിവരം പുറത്തറിയിച്ച് എന്നെ ചതിക്കാനാണ് ഭാവമെങ്കിൽ പിന്നെ നീയീ ഭൂമിക്ക് മുകളിൽ ഉണ്ടാവില്ല. ഇത് ഇതിന് ഉത്തരം നല്കിയതിന് ശേഷം മാത്രം നിന്റെ കെട്ടുകളഴിക്കുന്ന കാര്യം ചിന്തിക്കാം. ഇത്രയും പറഞ്ഞ ശേഷം ഞൊടിയിടയിൽ മുറിക്ക് വെളിയിലേക്കിറങ്ങിയ ആ സ്ത്രീ; പീറ്ററിന് മുന്നിലേക്ക് ആ വാതിൽ കൊട്ടിയടച്ചു.
(തുടരും)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot