ആത്മാക്കളുടെ സംഗമമല്ലെന്നും
ജന്മജന്മാന്തരങ്ങളുമായി ബന്ധമൊന്നുമില്ലെന്നും
പ്രകൃതിയുടെ വികൃതിയാണതെന്നും
എനിക്കറിയാമായിരുന്നു
ഞാനത് പഠിപ്പിക്കുമ്പോൾ നീ അടുത്ത ക്ലാസ്സിൽ
പാർവ്വതീ പരിണയം ഈണത്തിൽ ചൊല്ലുകയായിരുന്നു
തപസ്സു ചെയ്തു മെലിഞ്ഞ ഗൗരിയുടെ
ശോഷിക്കാത്ത പയോധരങ്ങളെപ്പറ്റിയും
പൊട്ടിപ്പോയ സ്തനകഞ്ചുകത്തെപ്പറ്റിയും
വാചാലനാവുകയായിരുന്നു
നിന്റെ ക്ലാസ്സിൽ, കുട്ടികൾ തിങ്ങി ഞെരുങ്ങിയിരുന്നപ്പോൾ
തൊട്ടപ്പുറത്തെ ഗീത ടീച്ചറിന്റെ ഹിന്ദി ക്ലാസ്സ്
മുക്കാലും ശൂന്യമായിരുന്നു
ഞങ്ങളുടെ നേർത്ത ശബ്ദങ്ങൾ
പെൺകുട്ടികളുടെ നാണം കലർന്ന ചിരികളിലും
ആൺപുലികളുടെ അശ്ലീലം നിറഞ്ഞ സംശയങ്ങളിലും
മുങ്ങിപ്പോയ്ക്കൊണ്ടിരുന്നു
നീ, പ്രണയം ദൈവികമാണെന്നും
ആത്മാക്കളുടെ സംഗമമാണെന്നും
ഒരിക്കൽ മാത്രം സംഭവിക്കുന്നതാണെന്നും
ഉറക്കെ പറഞ്ഞത്
എന്നെ കേൾപ്പിക്കാനായിരുന്നു എന്നെനിക്കറിയാം
നിന്റെ കൺകോണുകൾ
ക്ലാസുകളെ വേർതിരിച്ച സ്ക്രീനിലെ,
പ്രണയികളാൽ വേർപ്പെടുത്തപ്പെട്ട വിടവുകളിലൂടെ
എന്നെ തേടി വരുന്നതും എനിക്കറിയാമായിരുന്നു
നിന്റെ നോട്ടങ്ങൾ എന്നിലുണ്ടാക്കിയ ഹോർമോണുളെപ്പറ്റി ഞാൻ പ്രബന്ധമെഴുതി
എന്റെ കണ്ണുകളെപ്പറ്റി
നീ കവിതകളും...
കാലങ്ങൾ പറന്നു
എന്റെ പ്രണയഹോർമോണുകൾ
മരിച്ചു മണ്ണടിയേണ്ട സമയം കഴിഞ്ഞു
എന്നിട്ടുമെന്തേ നിന്റെ കവിതകളിലെ പ്രണയം
ഇന്നും എന്നെ തരളിതയാക്കുന്നു???
ലിൻസി വർക്കി
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക