Slider

...... പ്രതിബിംബങ്ങൾ......

0

ആൽച്ചുവട്ടിലെ കളിത്തട്ടിൽ വിശ്രമിക്കുമ്പോഴാണ് ശ്രദ്ധിച്ചത് ആ വ്യദ്ധ എന്നെയാണ് സൂക്ഷിച്ചു നോക്കുന്നത്...
ഏകദേശം എഴുപതിനു മുകളിൽ പ്രായം വരും.. ചുണ്ടിനു മുകളിൽ വലിയ കറുത്ത മറുക്.. വെളുത്ത തലയിൽ ഇടയ്ക്ക് ചില നര കേറാത്ത മുടിയിഴകൾ...മഞ്ഞ വെളിച്ചത്തിൽ കഴുത്തിലെ സ്വർണ്ണമാല തിളങ്ങുന്നു..
ഞാൻ പാട്ട് ശ്രദ്ധിച്ചിരുന്നു...
"പാലാഴി തന്നിലുള്ളോരനന്തനെ
ചേലോടെമെത്തയാക്കി
ആനന്ദമായി ശയിക്കും
ദേവാ... നിൻ പാദം നമിച്ചിടുന്നേൻ.."
പതുക്കെ അവർ അടുത്തേക്കു വന്നു..
ഉണ്ണിയല്ലേ...?
അല്ല.. ഞാൻ ചിരിച്ചു കൊണ്ടു തലയിളക്കി..
അവർ എന്റെ കൈകളിൽ മുറുകെ പിടിച്ചു.. മോൻ അമ്മയെ പറ്റിക്കണ്ട എനിക്കറിയാം....
എവിടെന്നോ ഒരു സ്ത്രീ ഓടിവന്നു.. ക്ഷമാപണത്തോടെ എന്നെ ഒന്നു നോക്കി..
വയസ്സായ ആ വൃദ്ധയെ പിടിച്ചോണ്ടു പോകുമ്പോൾ അവർ പിൻ തിരിഞ്ഞു എന്നെ നോക്കി ഉണ്ണിയെന്ന് വിളിച്ചു കരയുന്നുണ്ടായിരുന്നു...
ആരാണ് ഈ ഉണ്ണി...? ആ അമ്മയെന്തിനാണ് കരയുന്നത്.?
തിരികെ നടക്കുമ്പോൾ അമ്പലക്കുളത്തിൽ നിയോൺ ബൾബുകളുടെ പ്രതിബിംബങ്ങൾ വീണുകിടന്നിരുന്നു. ഓർമ്മകളെ പിന്നോട്ടു പായിച്ച് ആൽമരത്തിന്റെ ശിഖരങ്ങളിൽ പേരറിയാത്ത ഒരു കാറ്റ് പതുങ്ങി നിന്നു
ഓർമ്മകളുടെ നരച്ച കോശങ്ങളിൽ ആരോ വീണ്ടും തിരി തെളിക്കുന്നു..
ആ യുവതി.....!!
മുമ്പൊരിക്കൽ.... കടൽക്കരയിൽ..
ആയിരം നാവുമായി വന്ന തിരകളെനോക്കിയിരിക്കവേ...
സുന്ദരിയായ, വെളുത്ത നിറമുള്ള ആ യുവതി...
അവളുടെ ഒടിവുകളില്ലാത്ത സമൃദ്ധമായ തലമുടി കാറ്റിൽ പാറി കളിക്കുന്നുണ്ടായിരുന്നു..
ചിരിച്ചപ്പോൾ ഒന്നു ശ്രദ്ധിച്ചു... അരിപ്പല്ലുകൾ... ദൃഡമായ ചെറു മാറിടങ്ങൾ..
കടലിലേക്ക് ഇറങ്ങവേയാണ് അവൾ ഓടി വന്നത്.. പോകല്ലേ ഉണ്ണിയേട്ടാ എന്ന് കരഞ്ഞുകൊണ്ട്...
എന്നെ കെട്ടിപ്പിടിച്ച്....
ഒരു നിമിഷം പകച്ചു നിന്നു പോയി
മുക്കാലും കഷണ്ടി കയറിയ ഒരു മദ്ധ്യവയസ്കൻ ബലം പ്രയോഗിച്ച് അവളെ എന്നിൽ നിന്നടർത്തി നടക്കവേ അവളും പിൻ തിരിഞ്ഞ് ഉണ്ണിയേട്ടാ പോകല്ലേ എന്നുറക്കെ കരയുന്നുണ്ടായിരുന്നു...
ശിഖരങ്ങളിൽ പതുങ്ങി നിന്ന കാറ്റ് ആരുടെയൊക്കെയോ തേങ്ങലായി താഴേയ്ക്ക് പറന്നു വന്നു.
ആരാണ് ഉണ്ണി..?
എന്നെയെന്തിനാണ്...?
ഒരു പക്ഷെ നഷ്ടപ്പെട്ടു പോയ ഒരു മകൻ..
വിട പറഞ്ഞകന്ന ഭർത്താവ്...
ലാളനകൾ പൂർത്തിയാക്കാതെ മറഞ്ഞു പോയ അച്ഛൻ...
മുടിയും മിഴികളും പാറിയ ഒരുപാട് മുഖങ്ങൾ തെളിയുന്നു മുന്നിൽ...
വീട്ടിലെത്തുമ്പോൾ ഭാര്യയും മകളും കാത്തിരിക്കുന്നുണ്ടായിരുന്നു.. എന്നെ കണ്ടപാടെ നാലുവയസ്സുള്ള എന്റെ മകൾ എന്റെ മടിത്തട്ടിലേക്ക് ഓടിക്കയറി കവിളിൽ ഉമ്മവച്ചു..
" മോളെ.... "
ഉം... അവൾ മൂളി...
അച്ഛനോട് മോൾക്ക് എത്ര ഇഷ്ടം ഉണ്ട്..
വാതിൽക്കലെ വലിയ ചില്ലി തെങ്ങിന്റെ മണ്ടയിലേക്ക് അവൾ വിരൽ ചൂണ്ടി...
.....അത്രേം... ഇഷ്ടം..
അച്ഛൻ മോളെ എന്താ വിളിക്കുക..
" അമ്മൂന്ന് " ... പഞ്ചാര അമ്മൂന്ന്...
അച്ഛനെ മോളെന്താ വിളിക്കുക..
അവളെന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു... പിന്നെ കൊഞ്ചിക്കുഴഞ്ഞു പറഞ്ഞു...
" ഉണ്ണീന്ന്....!!!
ഞാൻ ഞെട്ടിപ്പോയി... ആരാ ഈ...
അകത്തെ മുറിയിലെ മങ്ങിയ വെളിച്ചത്തിൽ ഞാൻ കണ്ണാടിയിലേക്ക് നോക്കി... വിറച്ചു വിതുമ്പുന്ന ചുണ്ടുകളോടെ എന്റെ പ്രതിബിംബം തിരിച്ചെന്നെ നോക്കുന്നു..
" ഉണ്ണി "... ആരും കേൾക്കാതെ ഞാൻ പയ്യെ വിളിച്ചു...
പ്രതിബിംബത്തിലെ കരയുന്ന കണ്ണിൽ നിന്നു രണ്ടു തുള്ളി കണ്ണുനീർ ഒഴുകി താഴേയ്ക്ക് വീണു.....
....പ്രേം.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo