നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു നരാധമനും ഒരു മാൻപേടയും...


പതിനേഴ് വർഷങ്ങൾക്ക് മുൻപ് നടന്ന മനസ്സിനെ ഒരുപാട് വേദനിപ്പിച്ച സംഭവ കഥ...
ഒരു നരാധമനും ഒരു മാൻപേടയും...
പ്രായപൂർത്തിയാക്കാത്ത പ്രായത്തിൽ ഭാരം ഒഴിവാക്കാൻ സ്വന്തം മകളെ അവളെക്കാൾ 17 വയസ്സിന് മൂത്ത ഒരു നരാധമനെക്കൊണ്ട് കല്യാണം കഴിപ്പിച്ച ഭർത്താവ് മരിച്ച ഒരു സ്ത്രീ ചെയ്ത വിവരമില്ലായ്മകൊണ്ട് ജീവിതം നരകതുല്യമായ ഒരു പെൺജീവിതത്തിന്റെ കണ്ണീരിൽ കുതിർന്ന കഥ. പക്വത ആകാത്ത പ്രായത്തിൽ പെൺമക്കളെ കെട്ടിച്ച് വിടുന്ന എല്ലാ മാതാപിതാക്കൾക്കുമുള്ള ഒരു താക്കീതാണിത്..
പെണ്ണിന് പ്രായം 17. എട്ടും പൊട്ടും തിരിയാത്ത ഒരു പ്രായം. ശരീരത്തിന് പോലും വളർച്ചയുടേതായ ഒരു ലക്ഷണവും പുറമേ കാണിച്ച് തുടങ്ങിയിട്ടില്ലെങ്കിലും അവൾ വയസ്സറിച്ചിരുന്നു. ജീവിതത്തിൽ ഏറ്റവുമധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും, അവളുടെ ജീവിതത്തിൽ അവളെ ഏറെ സ്വാധീനിക്കുകയും ചെയ്ത പുരുഷൻ അവളുടെ അച്ഛനായിരുന്നു. ആ അച്ഛന്റെ വേർപാടായിരിക്കാം ഒരു പക്ഷേ അവളുടെ ജീവിതത്തെ കയ്പുനീരിന്റെ അഗാതത്തിലേയ്ക്ക് തള്ളിയിട്ടത്.
മൂത്ത മകനേക്കാളും 'തന്റേതല്ലാത്ത' ഇളയ മകളെക്കാളും കൂടുതൽ തന്റെ തന്നെ പ്രതിരൂപമായ ഈ മകളെയായിരുന്നു അച്ഛനെന്നും പ്രിയം. അവളുടെ മികവേറിയ മിഴിയിണകൾ, മുട്ടുവരെയിറങ്ങിയ മുടി, ചെറു നുണക്കുഴി ഇവയൊക്കെ അച്ഛന്റെ അഭിമാനം തന്നെയായിരുന്നു. ആ നാട്ടിൽ ഇത്രയും സൗന്ദര്യവും ആകാരവടിവും മുടിയും ഒത്തിണങ്ങിയ ഈശ്വര ചിന്തയുള്ള മറ്റൊരു യുവതിയുമില്ലായിരുന്നു. ഏവർക്കും പ്രിയപ്പെട്ടവൾ ഇതെല്ലാം ഒരു തരത്തിൽ പറഞ്ഞാൽ അച്ഛന് അവളെക്കുറിച്ച് അഭിമാനം തോന്നിയ കാര്യങ്ങളായിരുന്നു.
ചെന്ന് കയറിയ വീട്ടിൽ അവളെ സ്വന്തം മകളേക്കാൾ കൂടുതൽ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്ന അമ്മായിയമ്മ അവൾക്കമ്മയല്ലായിരുന്നു ദേവിയേപ്പോലെയായിരുന്നു.
അമ്മായിയമ്മയുടെ കൈയ്യുടെ ചൂടറിഞ്ഞ അവളുടെ അമ്മായിയപ്പൻ സ്വന്തം ഭാര്യയെ പേടിച്ച് അവളെ പലപ്പോഴായി പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നതിൽ നിന്നും എന്നന്നേയ്ക്കുമായ് പിന്തിരിഞ്ഞ് വീട്ടിൽ നിന്നും തന്നെ ഇറങ്ങിപ്പോക്ക് നടത്തിയിരുന്നു.
നാത്തൂന്റെ ഭർത്താവിന്റെ ശല്യപ്പെടുത്തൽ സഹിക്കാതായപ്പോൾ ഗതിക്കെട്ടവൾക്കത് നാത്തൂനോട് പറയേണ്ടി വന്നു. അവളെ സ്വന്തം അനിയത്തിയെപ്പോലെ സ്നേഹിച്ച ആ സ്ത്രീ അവളുടെ കാലിൽ വീണ് കരഞ്ഞ് മാപ്പപേക്ഷിച്ചു.
അമ്മായിയമ്മയുടെ അകാലത്തിലുള്ള മരണം അവളെ കൂടുതൽ ദുർബലയാക്കി. ആ മരണത്തിൽ അവൾക്ക് ഭർത്താവിനെ ചെറിയതല്ലാത്ത രീതിയിൽ സംശയവുമുണ്ട്. അതിന് ശേഷം ഭർത്താവിന് ആരെയും പേടിയില്ലാതായി. ചിറക്മുളയ്ക്കാത്ത പ്രായത്തിലുള്ള രണ്ട് പെൺകുഞ്ഞുങ്ങളേയും ഭർത്താവിന്റെ പീഡനത്താൽ ബ്ലീഡിംങ്ങിലായ ചേച്ചിയേയും നോക്കാൻ അനിയത്തി വന്നത് അവൾക്കൊരുകണക്കിനാശ്വാസമേകി. കുഞ്ഞമ്മയെ ആ കുരുന്നുകൾക്ക് വളരെയിഷ്ടമായിരുന്നു കാരണം സ്വന്തം മക്കളെയെന്നപ്പോലെയാണ് അനിയത്തി അവരെ നോക്കിയത്. സ്വന്തം മക്കളാണ് താനും. ഒരു ദുർബ്ബല നിമിഷത്തിൽ അല്ലെങ്കിൽ പ്രായത്തിന്റെ പക്വതമില്ലായ്മയിൽ തന്റെ സഹോദരിയുടെ ജീവിതം പോലും നോക്കാതെ സ്വന്തം സുഖത്തിന് വേണ്ടി ചേട്ടന്റെ നിർബന്ധത്തിന് മനസ്സറിഞ്ഞ് വഴങ്ങിക്കൊടുത്ത അനിയത്തി പോലും അവളെ ജീവിതത്തിൽ തോൽപ്പിക്കുകയായിരുന്നു..
ആദ്യരാത്രി തൊട്ടുള്ള ഭർത്താവിന്റെ ശാരീരികവും മാനസികവുമായിട്ടുള്ള പീഡനം വിവാഹമോചനത്തിൽ വരെ തുടർന്നു കൊണ്ടിരുന്നു. തന്റെ ഭാര്യയുടെ ചുണ്ടുകൾക്ക് നിറവും ഭംഗിയും കൂടി പോയതിനാൽ നാൽപത് കിലോ പോലും ഭാരമില്ലാത്ത അൽപ പ്രാണിയായ അവളെ (രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മയായതിന് ശേഷം ) കൈകാലുകൾ കട്ടിലിൽ കെട്ടിയിട്ട് പച്ചക്ക് ലൈറ്റർ കൊണ്ട് കത്തിച്ച് സ്വയം സാഡിസ്റ്റാണെന്ന് തെളിയിച്ചപ്പോൾ ആ പെണ്ണനുഭവിച്ച വേദന ആർക്കാണ് വിവരിയ്ക്കാൻ കഴിയുക. മാംസം വേവുന്നതിന്റെ ഗന്ധം ആസ്വദിക്കാൻ വേണ്ടി പിഞ്ച് കുഞ്ഞമ്മിഞ്ഞപ്പാൽ കുടിക്കുന്ന മാറിടങ്ങളിലും, അവളുടെ ജനനേന്ദ്രിയത്തില് പോലും ലൈറ്റർകൊണ്ട് പൊള്ളിച്ചു രസിച്ചിരുന്നു..
മദ്യത്തിനും മയക്കുമരുന്നിനും അടിമയായിക്കൊണ്ടിരുന്ന ആ നരാധമൻ സ്വന്തം ഭാര്യയുടെയും പിഞ്ചു കുഞ്ഞുങ്ങളുടെയും മുന്നിൽ വച്ച് നാട്ടിൽ ഡ്രൈവിംഗ് സ്കൂൾ എന്നറിയപ്പെടുന്ന 'ആന്റി'മാരുമായിട്ട് പട്ടാപ്പകൽപോലും ലൈംഗികവേഴ്ചയിൽ ഏർപ്പെട്ട് അവളോട് ലൈംഗികപരമായ പ്രതികാരം തീർത്തു പോന്നിരുന്നു. അവൾക്കും കുഞ്ഞുങ്ങൾക്കും ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ സമ്മതിയ്ക്കാതെ പറമ്പിലേയ്ക്ക് വലിച്ചെറിയുന്നത് പതിവായപ്പോൾ ആഹാരം ഉണ്ടാക്കുന്നത് പോലും ആ 'മെലിഞ്ഞ പെണ്ണ്' ഉപേക്ഷിച്ചിരുന്നു. ഷാപ്പിൽ നിന്നും മൂക്കുമുട്ടെ കള്ള് കേറ്റിയിട്ട് കപ്പയും മീൻ തലക്കറിയും പാഴ്സൽ മേടിച്ച് കൊണ്ടുവന്ന് വിശന്നിരിക്കുന്ന അവരുടെ മുന്നിൽ വച്ചാസ്വദിച്ച് കഴിച്ചിരുന്നു ആ ദുഷ്ടൻ. ലക്ക് കെട്ട് സ്റ്റാൻഡിൽ വച്ച ബൈക്ക് മറിഞ്ഞ് നിലത്ത് വീണപ്പോൾ അതെടുത്ത് നേരെ വയ്ക്കാൻ പറഞ്ഞ് അവളുടെ നീണ്ടിടതൂർന്ന മുടിയിൽ പിടിച്ച് ചുട്ടുപഴുത്തിരുന്ന സൈലൻസറിൽ കൊണ്ട് ചെന്ന് പൊള്ളിക്കാൻ ശ്രമിച്ചപ്പോൾ ഇടപെട്ട അച്ഛന്റെ പ്രായമുള്ള നല്ല മനുഷ്യനായ അയർക്കാരനേയും അവളേയും ചേർത്ത് വൃത്തികേടു പറയാനും അയാൾ മടി കാണിച്ചില്ല. അയൽക്കാരൻ ഇടപ്പെട്ടതിന്റെ ദേഷ്യത്തിൽ പീരിയഡ് ആയിരുന്ന അവളെ വീടിന്റെ ഹാളിൽ മണിക്കൂറുകളോളം കത്തിമുനയുടെ ഭീതിയിൽ നിർത്തിച്ചു. മൂത്രമൊഴിയ്ക്കാനും പാഡ് മാറ്റി വയ്ക്കാനും സമ്മതിക്കാതെ വേണമെങ്കിൽ ഇവ രണ്ടും ഹാളിൽ സാധിയ്ക്കാൻ അനുവാദം കൊടുത്ത അവൻ ആൺ വർഗ്ഗത്തിന് പോലും അപമാനമല്ലേ? അയാൾ കത്തി തലയിണയുടെ അടിയിൽ ഒളിപ്പിച്ചപ്പോൾ അവൾക്ക് തെല്ലു ധൈര്യം വന്നു. അവളിലെ പ്രതികാരസ്ത്രീ എങ്ങനെയോ വെളിയിൽ വന്നു. അവൾ അവനോട് പുലമ്പി ഒന്നുങ്കിൽ നീ എന്നെ കൊല്ലണം അല്ലെങ്കിൽ എന്നെ വെളിയിൽ പോകാനനുവദിയ്ക്കണം. സമ്മതിക്കാതിരുന്ന അവനെ എവിടെനിന്നോ കിട്ടിയ ധൈര്യത്തിൽ അവൾ സർവ്വ ശക്തിയും സംഭരിച്ച് ചെകിട്ടത്ത് മാറി മാറി അടിച്ചു. പിന്നെ ശക്തിയായി തള്ളി വീഴ്ത്തി ഒരു പക്ഷേ അവളുടെ അച്ഛന്റെ ആത്മാവിന്റെ ഇടപെടലായിരിക്കാം. മദ്യാസക്തിയിൽ ആയിരുന്ന അവൻതാഴെ വീണതിന്റെ ആലസ്യത്തിൽ മയങ്ങിപ്പോയി. ഇതിനെല്ലാം പൂട്ടിയിട്ട മുറിയിലകപ്പെട്ട മക്കൾ സാക്ഷികളാണ്. പിറ്റേന്ന് അവനെഴുന്നേൽക്കും മുൻപേ അവൾ കുട്ടികളെയുമായി സ്വന്തം വീട്ടിലേയ്ക്ക് പോയിരുന്നു. ഇതിനിടയ്ക്ക് രണ്ട് പ്രാവശ്യമവൾ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. ആത്മഹത്യ ശ്രമത്തിലൂടെ നന്നായി പാട്ടുപാടിയിരുന്ന അവളുടെ സ്വരവും പോയിരുന്നു. അവളുടെ തൊണ്ടയ്ക്കിപ്പോൾ പാടാൻ പറ്റാത്ത വിധം കുഴപ്പത്തിലായി തീർന്നിരിക്കുന്നു.
ഇന്നവൾ വിധവയാണ്. അവളെ ദ്രോഹിച്ച ഭർത്താവ് നോക്കാൻ ഒരു പട്ടി പോലുമില്ലാതെ പിന്നീട് വിവാഹം ചെയ്ത രണ്ടാം ഭാര്യയാൽ പോലും ഉപേക്ഷിക്കപ്പെട്ട് നരകിച്ച് വെള്ളമിറങ്ങാതെ ചത്തു തൊലഞ്ഞിരുന്നു. അവളുടെ കണ്ണീരിന്നും തോരുന്നില്ല. ഒരു ആയുസ്സിൽ കൂടുതൽ അനുഭവിക്കേണ്ടത് അവളിന്നനുഭവിച്ച് കഴിഞ്ഞു. എന്നിട്ടും കണ്ണീര് മാത്രം ബാക്കി. ഒരുപക്ഷേ ദൈവത്തിന് പോലും അസൂയ തോന്നിയ ജന്മമായത് കൊണ്ടാണോ എന്നറിയില്ല അവൾക്കിന്നും കണ്ണുനീരിനെ നിയന്ത്രിക്കാൻ കഴിയാത്തത്. തന്നോളമെത്തിയ മക്കളാണിന്നവൾക്കെല്ലാം. അച്ഛനെന്ന് പറഞ്ഞ് ജന്മം തന്ന പിതാവിനെ മനസ്സിൽ നിന്നുപോലും എടുത്ത് കുഴിച്ച് മൂടി ആ മക്കൾ അച്ഛനും അമ്മയുമായി ആ സാധു സ്ത്രീയെ മറ്റെന്തിനെക്കാളും കൂടുതൽ സ്നേഹിക്കുകയും ഇഷടപ്പെടുകയും ചെയ്യുന്നു..
പ്രിയ സുഹൃത്തുക്കളെ ഇതൊരു കെട്ടുകഥയല്ല നടന്നതും ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു സാധു സ്ത്രീയുടെ ജീവിതാനുഭവത്തിലെ ചില ഏടുകൾ മാത്രം തുറന്നെഴുതിയതാണ്......
"സൗന്ദര്യമുള്ള ഭാര്യയെ കിട്ടിയ ഭർത്താവ് ഭാഗ്യവാൻ എന്നാണ് ബൈബിളിൽ പറഞ്ഞിരിയ്ക്കുന്നത് "......
പെൺമക്കൾ ഒരിയ്ക്കലും ഒരു മാതാപിതാക്കൾക്കും ഒരു ഭാരമായി തോന്നാതിരിക്കട്ടെ. പെണ്ണിനെ ഭോഗാസക്തിയോടു കൂടി മാത്രം കാണാതെ അവളെ അമ്മയായും സഹോദരിയായും മകളായുമൊക്കെ കാണാൻ ഓരോ പുരുഷൻമാരും ശ്രമിക്കുക, നമ്മുടെ ടൈം പാസ്സ് ഒരിക്കലും ഒരു സ്ത്രീയുടെ ജീവിതം വച്ചു കൊണ്ടുള്ളതാകാതിരിക്കട്ടെ.....
..................... മനു ........................

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot