നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സാമന്തപഞ്ചകം.......


സാമന്തപഞ്ചകം.......
ചുട്ടെടുത്ത കളിമൺ കട്ടകളിൽ വർണ്ണചിത്രങ്ങളാൽ പണിതീർത്ത പ്രജാപതിയുടെ വീടിന്റെ അകത്തളങ്ങളിലെ മൺചിരാതിൽ നിന്നും രാത്രിയുടെ മൂന്നാം യാമത്തിൽ വെളിച്ചം തെളിഞ്ഞിരിക്കുന്നു....
ദുഃസ്വപ്നം കണ്ട്‌ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നിരിക്കുന്നു "വൈശമ്പായനൻ".......
മൺകൂജയിലെ തണുത്ത വെള്ളം ആർത്തിയോടെ കുടിക്കുമ്പോഴും ഭാര്യ "സുമാദേവിയുടെ" ആധിയോടുള്ള ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ വൈശമ്പായനൻ ജനൽപാളിയിൽ കൂടി പുറത്തേക്ക് നോക്കി......
"രാത്രിയുടെ മുന്നാം യാമം കഴിഞ്ഞിരിക്കുന്നു. പുലർകാലത്ത് താൻ കണ്ട ദുഃസ്വപ്നം യാഥാർഥ്യം ആകുമോ?"...
"എന്റെ നാടും എന്റെ പ്രജകളെയും കാത്തുകൊള്ളുക അഷ്ടദിക്കുകൾ
കാക്കും ചാമുണ്ഡി അമ്മേ"...........................
..................................
ഗോത്ര സംസ്കാരത്തിൽ നിന്നും മനുഷ്യവംശത്തിന്റെ പ്രയാണം ജനപഥങ്ങളിലേക്കും മഹാജനപഥങ്ങളിലേക്കും അവിടെ നിന്നും അധികാരത്തിന്റെ അളവുകോലിന്റെ അവസാന ബിംബമായ സാമ്രാജ്യങ്ങളുടെ ഉദയത്തിലേക്ക് പ്രവേശിക്കുന്ന കാലഘട്ടം.......
മഗധ സാമ്രാജ്യത്തിന്റെ വടക്ക് ചന്ദ്രമുഖി നദിയുടെ തീരത്ത് മായാസുരമലയുടെ അടിവാരത്ത് "പരാശരന്റെ"പുത്രൻ വൈശമ്പായനൻ പ്രജാപതിയായ പുതിയ ജനപഥമായി ഉയർന്നു വരികയാണ്‌ സാമന്തപഞ്ചകം...
കൃഷിയും കാലിവളർത്തലുമായി ജീവിക്കുന്ന ഗ്രാമീണ ജനസമൂഹം..................................
...........................................
രാശിപ്പലകയിലെ ഗ്രഹസ്ഥാനങ്ങളിൽ മിഴികൾ വെട്ടാതെ ആലോചനയിൽ മുഴുകിയിരിക്കുകയാണ് മുഖ്യ പുരോഹിതനായ "പുരൂരവസ്‌"........
ദിർഘ നേരത്തെ നിശബ്ദതയെ ഭേധിച്ചു പുരൂരവസിന്റെ ശബ്ദമുയർന്നു.....
"അങ്ങയുടെ ദുഃസ്വപ്നം ഒരു നിമിത്തമാണ് രാജൻ.....
സാമന്തപഞ്ചകത്തിന്റെ നാശത്തിന്റെ മുന്നറിയിപ്പാണ് "...
"കറുത്ത് കലങ്ങി രൗദ്രഭാവം പൂണ്ടുനിൽകുന്ന ചന്ദ്രമുഖി. വിരൂപികളായ മെലിഞ്ഞു നിൽക്കുന്ന ഗോക്കൾ,വട്ടമിട്ടു പറക്കുന്ന കഴുകന്മാർ,ചാപിള്ളകളായി പിറക്കുന്ന കുഞ്ഞുങ്ങൾ എല്ലാം വലിയ ദുരന്തത്തിന്റെ മുന്നൊരുക്കമാണ് പ്രജാപതി".....
ദീർഘമായ നെടുവീർപ്പിന്റെ ഒടുവിൽ പതറിയ ശബ്ദത്തിൽ
വൈശമ്പായനന്റെ കണ്ഠത്തിൽ നിന്നും.....
"പുരോഹിത ശ്രേഷ്ഠാ എന്താണ് ഇതിന് ഒരു പരിഹാരം".....
ഒരു നിമിഷത്തെ മൗനത്തിന് ശേഷം പുരൂരവസ്‌ രാശിപ്പലകയിൽ നിന്നും തലയുയർത്തി സാമന്തപഞ്ചകത്തിലെ സഭാനേതൃത്തത്തിനോടായി പറഞ്ഞു
"അഷ്ടദിക്കുകൾ കാക്കും സാമന്തപഞ്ചകത്തിന്റെ മാതാ ചാമുണ്ഡി ദേവിയെ പ്രീതിപ്പെടുത്തുക.....
ദിവ്യബലിയും മൃഗബലിയും നൽകി സാമന്തപഞ്ചകത്തിന്റെ രക്ഷക്കായി വിശാഖം നക്ഷത്രത്തിൽ പിറന്ന പുരുഷപ്രജയുടെ രക്താഭിഷേകം
നടക്കണം അതാണ് ദേവിഹിതം"....
"നരബലി, നരബലി!" കേട്ടവർ പരസ്പരം ചോദിച്ചു...
"പുരോഹിത ശ്രേഷ്ഠാ നരബലി അല്ലാതെ മറ്റൊരു പരിഹാരവുമില്ലേ?". വൈശമ്പായനന്റെ ചോദ്യത്തിന്......
"സാമന്തപഞ്ചകത്തിന്റെയും പ്രജകളുടെയും രക്ഷയാണോ അതോ ഒരുവന്റെ ജീവനാണോ പ്രാധാന്യം അത് അവിടന്നു തിരുമാനിക്കാം"....പുരൂരവസ്‌ മറുപടി നൽകി......
അല്പനേരത്തെ മൗനത്തിന് ശേഷം വൈശമ്പായനൻ പീഠത്തിൽ നിന്നും എഴുന്നേറ്റു സഭയോടായി കല്പിച്ചു...
"സാമന്തപഞ്ചകത്തിന്റെ ഐശ്വര്യത്തിനും സമ്പത്സമൃദ്ധിക്കും പ്രജകളുടെ ദീർഘായുസ്സിനും വേണ്ടി സാമന്തപഞ്ചകത്തിന്റെ നാഥനായ പരാശരന്റെ പുത്രൻ വൈശമ്പായനൻ കൽപ്പിക്കുന്നു".
"ഇന്നേക്ക് ഒമ്പതാം നാൾ വസന്തപഞ്ചമം ആ ശുഭദിനത്തിൽ ദിവ്യബലിയും ശേഷം മൃഗബലിയോട് കൂടെ ദേവിക്ക് രക്താഭിഷേകം കൊണ്ടുള്ള നരബലി".....
"ഇതാണ് പ്രജാപതിയുടെ കൽപ്പന ഇത് തന്നെ
സാമന്തപഞ്ചകത്തിന്റെ നിയമം"....
"സാമന്തപഞ്ചകത്തിന്റെ രക്ഷാപാലകർ ഗ്രാമത്തിന്റെ നാലുദിക്കിലേക്കും യാത്രയാവുക...
വിശാഖം നക്ഷത്രജാതനെ കണ്ടെത്തുക".........
വൈശമ്പായനന്റെ ആജ്ഞ അനുസരിച്ച്
സാമന്തപഞ്ചകത്തിന്റെ രക്ഷാപാലകർ നാടിന്റെ നാലുഭാഗത്തേക്കും യാത്രയായി..........................................
......................................
സൂര്യരശ്മികളുടെ തിളക്കത്തിൽ വിളഞ്ഞു നിൽക്കുന്ന റാഗി പാടങ്ങളുടെ അക്കരെ കൃഷിയും കാലിവളർത്തലും കളിമൺ പാത്രനിർമാണവുമായി ജീവിക്കുന്ന ഗ്രാമവാസികളുടെ കുടിലുകൾക്ക് മുന്നിലൂടെ
രക്ഷാപാലകർ നീങ്ങുകയാണ്..
അവരുടെ പിറകിൽ ആട്ടിൻപറ്റങ്ങളെ പോലെ ഗ്രാമവാസികളും.... അവരുടെ ലക്ഷ്യസ്ഥാനം
"സൂക്താങ്കാരിന്റെ" കളിമൺവീടായിരുന്നു.....
സൂക്താങ്കാർ കല്ലിൽ കവിത രചിക്കുന്ന സാമന്തപഞ്ചകത്തിന്റെ മഹാശിൽപ്പി..
ഗ്രാമവാസികൾ ഒന്നടങ്കം തന്റെ വീടിന്റെ മുന്നിൽ വന്നു നിൽക്കുന്നത് കണ്ട്‌ സൂക്താങ്കാർ അമ്പരപ്പോടെ ചോദിച്ചു...
"എന്താ എല്ലാവരും കൂടി പുതിയ പ്രതിഷ്ഠയും മറ്റും?"....
ഗ്രാമവാസികൾ ഒരേസ്വാരത്തിൽ വിളിച്ചു പറഞ്ഞു.....
"സൂക്താങ്കാർ നിങ്ങളും നിങ്ങളുടെ കുടുംബവും പുണ്യം ചെയ്യ്തവരാണ് ദേവി നിങ്ങളിൽ പ്രസാദിച്ചിരിക്കുന്നു"...
ഒന്നും മനസ്സിലാകാതെ സൂക്താങ്കാർ ഗ്രാമവാസികളെയും
സാമന്തപഞ്ചക രക്ഷാപാലകരെയും നോക്കി........
"ദേവിയുടെ ദാസനായി ദേവി പ്രസാദിച്ചിരിക്കുന്നത് സൂക്താങ്കാരിന്റെ മകൻ ശതാനീകനിലാണ് ".........
"സാമന്തപഞ്ചകത്തിന്റെ പ്രജാപതി വൈശമ്പായനന്റെ ശാസനം.........
ഇന്നേക്ക് ഒമ്പതാം നാൾ വസന്ത പഞ്ചമം അന്നേക്ക്
സൂക്താങ്കാരിന്റെ മകൻ ശതാനീകനെ ദേവിക്കായി സമർപ്പിക്കുക".....
രക്ഷാപാലകന്റെ വാക്കുകൾ കേട്ടതും സൂക്താങ്കാരിന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ വെള്ളിയിടി വെട്ടിയതും ഒരുമിച്ചായിരുന്നു.......
തന്റെ മകൻ ശതാനീകനെ സാമന്തപഞ്ചകത്തിന്റെ രക്ഷയ്ക്കായി കുരുതി കൊടുക്കണമെന്നോ?...
മറുത്തൊന്ന് പറയും മുൻപ് വൈശമ്പായനൻ കൊടുത്തയച്ച ഉപഹാരങ്ങളും സമ്മാനങ്ങളും സൂക്താങ്കാരിന്റെ കൈയിൽ നൽകി രക്ഷാപാലകർ നടന്നകന്നു....
തന്റെ മുന്നിലൂടെ ആർത്തു വിളിച്ചു പോകുന്ന ഗ്രാമവാസികളെയും രക്ഷാപാലകനെയും നോക്കി നിസ്സഹാനായി നിൽക്കാൻ മാത്രമേ സൂക്താങ്കാരിന് കഴിഞ്ഞുള്ളൂ....
തന്റെ അരുമ കണ്മണി തനിക്ക് ശേഷം തന്റെ പേരും പ്രശസ്തിയും ഉയർത്തേണ്ടവൻ..തന്നേക്കാൾ മിടുക്കൻ കല്ലിൽ ജീവൻ തുടിക്കുന്ന ശിൽപ്പങ്ങൾ സൃഷ്ടിക്കുന്നവൻ....
അവന്റെ ജീവന്റെ വിലയാണ് പ്രജാപതി വെച്ചു നീട്ടിയിരിക്കുന്ന ഈ സമ്മാനങ്ങൾ.........
എങ്ങനെ താൻ സഹിക്കും ഇരുപതാം വയസ്സിൽ ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ അവനെ......ആലോചിക്കാൻ പോലും കഴിയുന്നില്ല...
തളർന്ന ശരിരവും അതിനെക്കാൾ തളർന്ന മനസ്സുമായി തന്റെ കളിമൺ വീടിന്റെ ചാണകം കൊണ്ട് മെഴുകിയ ഉമ്മറപ്പടിയിൽ അവശനായി ഇരികുമ്പോൾ വീടിന്റെ അകത്തളത്തുനിന്നും അടക്കിപ്പിടിച്ച തേങ്ങൽ സൂക്താങ്കാരിന്റെ ചെവികളിൽ വന്നു പതിച്ചു.....................
..........................................
തനിക്കും "ബലധാരക്കും" പിറക്കാതെ പോയവൾ
തന്റെ മകൻ ശതാനീകന്റെ പ്രിയതമാ..."യോഗിത"......
സാമന്തപഞ്ചകത്തിൽ യോഗിതയെ പോലെ സുന്ദരിയായ മറ്റൊരു സ്ത്രീരത്നം വേറെയില്ല..........
സുബല ദേശത്തു നിന്നും ആഘോഷപൂർവ്വമായി വിവാഹം കഴിഞ്ഞു ശതാനീകന്റെ കൈപിടിച്ച് അധികം നാളുകളിയിട്ടില്ല..........
ജീവിതത്തിന്റെ അർത്ഥങ്ങളും രസങ്ങളും അറിഞ്ഞു വരുന്ന സമയത്ത് വിധിയും വിശ്വാസവും നാടും പ്രജാപതിയും എല്ലാം തന്റെ പ്രിയതമന്റെ ബലി ശരീരത്തിനായി കഴുകന്മാരെ പോലെ വട്ടം ചുറ്റി കാത്തിരിക്കുന്നു........
എതിർക്കാനോ അനുസരിക്കാതിരിക്കാനോ കഴിയാത്ത വൈശമ്പായനന്റെ കൽപ്പനയും ശാസനയുമാണ്....
..................................................
ശതാനീകന്റെ മാറിൽ മുഖമമർത്തി കിടക്കുമ്പോൾ ആ മിഴികൾ തോരാമഴപോലെ പെയ്യുകയായിരുന്നു....
നാടിന് വേണ്ടി തന്റെ പാതിജീവനെയാണ് ബലി നൽകേണ്ടത്..തങ്ങൾ ഒരുമിച്ചു കണ്ടിരുന്നു സ്വപ്നങ്ങൾ ജീവിതാഭിലാഷങ്ങൾ എല്ലാം ചന്ദ്രമുഖിയുടെ തീരത്ത് പണിത മണൽ കൊട്ടാരം പോലെ തകർന്നു വീണിരിക്കുന്നു...
"എന്റെ തന്നെ ജീവനെയാണ് ദേവിക്ക് നൽകുന്നത് നാഥാ ഈ അവസാന യാമവും കഴിഞ്ഞാൽ എന്നെ തനിച്ചാക്കി നീ യാത്രയാക്കുകയാണ്"...
"നാളത്തെ സൂര്യോദയം കഴിഞ്ഞാൽ നിന്നിൽ എനിക്കുള്ള അവസാന അവകാശവും നഷ്ടപ്പെടുകയാണ്....
നാടിനും പ്രജകൾക്കും വേണ്ടി ജീവത്യാഗം ചെയ്ത വീരനായകന്റെ വീരചരിതം സാമന്തപഞ്ചകത്തിലെ വരും തലമുറയിലെ ഓരോ പിഞ്ചുപൈതലും പാടി പുകഴ്ത്തും....
അത് കേട്ട് സാമന്തപഞ്ചകത്തിലെ ഓരോ മണൽത്തരിയും കോരിത്തരിക്കും....പക്ഷേ എന്റെ ജീവന്റെ തുടിപ്പും ചൈതന്യവുമാണ് കരളുപറിക്കുന്ന വേദനയോടെ എന്നിൽ നിന്നും പറിച്ചെടുക്കുന്നതെന്ന സത്യം ഈ ലോകമറഞ്ഞിട്ടും അറിഞ്ഞില്ല എന്ന് ധരിക്കുകയാണ് നാഥാ"...
യോഗിതയുടെ കണ്ണീരിനാൽ കുതിർന്ന വാക്കുകൾക്ക് മുന്നിൽ എന്ത് പറയണമെന്നറിയാതെ ശതാനീകന്റെ നെഞ്ച് തകർന്നു പോയി..........
"നീ എനിക്ക് നൽകിയ കളങ്കമില്ലാത്ത സ്നേഹത്തിന് പകരമായി എന്റെ ജീവൻ പോലും നൽകാൻ അവകാശമില്ലാത്ത അടിമയായി മാറിയിരിക്കുന്നു ഞാൻ.. എങ്കിലും പ്രിയേ എന്താണ് അവസാനമായി ഞാൻ നിനക്കായി നൽകേണ്ടത്?".....
തേങ്ങി കരയുന്ന ഇടറിയ ശബ്ദത്തിൽ യോഗിത ശതാനീകന്റെ ചെവിയിൽ മന്ത്രിച്ചു...
"നിന്റെ പാതി എന്റെ ഉദരത്തിൽ നിക്ഷേപിക്കുക..ഈ ജന്മം മുഴുവൻ ഓർത്തിരിക്കാൻ മറ്റൊന്നും വേണ്ട എനിക്ക്"......
രാത്രിയുടെ യാമങ്ങൾ പോയതറിയാതെ പ്രകൃതിയുടെ ലിഖിത നിയമങ്ങളിൽ ഇനിയൊരു കുടിച്ചേരലുകൾ ഉണ്ടാകില്ല എന്ന ഉത്തമ ബോധ്യത്തോടെ അവസാന യാമത്തിന്റെ മടിത്തട്ടിലേക്ക് ഒരു മെയ്യോടെ അവർ ആഴ്ന്നിറങ്ങി...
അതെ യാമത്തിൽ ചന്ദ്രമുഖിയുടെ അടിത്തട്ടിൽ ചില അപശബ്ദങ്ങളും ഭാവമാറ്റവും പ്രകടമായിരിക്കുന്നു...
ഏതോ ദുരന്തത്തിന്റെ മുന്നൊരുക്കം പോലെ കുറുനരികളുടെയും കാട്ടുനായകളുടെയും നിർത്താതെയുള്ള ഓരിയിടൽ മായാസുരന്റെ മാറിൽ തട്ടി പ്രേതിധ്വനിച്ചു കൊണ്ടിരുന്നു .................................................
..................
ഹോമകുണ്ഡത്തിൽ നിന്നും ഉയരുന്ന അഗ്‌നിയിലേക്ക് നെയ്യും മലരും നിവേദ്യവും അർപ്പിച്ചു പുരൂരവസ്‌ ഉച്ചത്തിൽ മന്ത്രങ്ങൾ ഉരുവിടുകയാണ്.........
നെറ്റിയിൽ കുങ്കുമം ചാർത്തി നിരനിരയായി നിർത്തിയിരിക്കുന്ന നൂറ്റിയൊന്ന് കാളക്കുട്ടന്മാർ.....
അന്തരീക്ഷത്തിൽ ഉയർന്നു കേൾക്കുന്ന മന്ത്രധ്വനികൾക്ക് കൊഴുപ്പുകൂടാൻ ശിവതാളലയമായ ഡമരുവും കൂടെ വലംപിരി ശംഖിന്റെ ഭേരിമുഴക്കവും.........
ബലിപീഠത്തിന്റെ അരികിൽ സൂര്യന്റെ പൊൻകിരണങ്ങൾ ഏറ്റു വെട്ടിത്തിളങ്ങുന്ന ഇരുതല മൂർച്ചയുള്ള കൊടുവാൾ....
ദേവിപ്രസാദത്തിനായി ദിവ്യബലി കഴിഞ്ഞിരിക്കുന്നു.....
ഇനി മൃഗബലി.........
മൃഗബലിക്ക് ശേഷം ഒരു നാഴിക കഴിഞ്ഞാൽ ശുഭ മുഹൂർത്തത്തിൽ ദേവീപ്രീതിക്കായുള്ള രക്താഭിഷേകം..............................................................
.......................................
കുളികഴിഞ്ഞു ചുവന്ന കോടിയെടുത്ത് നെറ്റിയിൽ ചുവന്ന ചാന്തും ചാർത്തി ശരീരം നിറയെ വെളുത്ത ഭസ്മം പൂശി ശതാനീകൻ അവസാന അന്നവും കഴിക്കാൻ ദർഭപ്പുൽ പായയിൽ ഇരുന്നു..........
തന്റെ അരുമ മകന് ഏറ്റവും ഇഷ്ടപ്പെട്ട മുൻഗാബീനും റാഗി റൊട്ടിയും പാകം ചെയ്യ്ത ശേഷം ബലധാര നിറഞ്ഞു തുളുമ്പുന്ന കണ്ണുകളാൽ ഹൃദയം പൊട്ടുന്ന വേദനയോടെ ശതാനീകന്റെ വായിൽ ഒരു പിടി അവസാന അന്നം നൽകുമ്പോൾ, താൻ കല്ലിൽ കൊത്തിയെടുത്ത മുഴുവൻ ദൈവങ്ങളെയും മനസ്സാ ശപിച്ചു. നിസ്സഹായനായി നോക്കി നിൽക്കാനേ സൂക്താങ്കാരിന് കഴിഞ്ഞുള്ളൂ.........
നീലാകാശം പോലെ തെളിഞ്ഞ് നിന്നിരുന്ന യോഗിതയുടെ സുന്ദരമായ മുഖം കാർമേഘം മൂടിയ മാനം പോലെ ഒന്ന് പെയ്തൊഴിയാൻ വെമ്പി നിൽക്കുകയാണ്.....
വാടി തളർന്ന താമരത്തണ്ട് പോലെ ഇരിക്കുന്ന യോഗിതയുടെ നിറമിഴികളിൽ നിന്നും ഇറ്റിറ്റു വീഴുന്ന കണ്ണുനീർ തുള്ളികളിൽ നിന്നും മാത്രമാണ് അതൊരു ജീവനുള്ള ശിലയാണെന്ന് മനസിലാകുന്നത്.......
കൊട്ടും കുരവയുമായി തന്റെ നാഥനെ ദേവി സന്നിധിയിലേക്ക് കൊണ്ട് പോകാൻ രക്ഷാപാലകരും ഗ്രാമവാസികളും എത്തിയിരിക്കുന്നു.......
അവസാന അന്ത്യചുംബനം നൽകാൻ യോഗിത ശതാനീകന്റെ അടുത്തേക്ക് ചെന്നു.......
ചുവന്ന കോടിയുടുത്തു നിൽക്കുന്ന തന്റെ കാന്തനെ കണ്ട നിമിഷം അണപൊട്ടിയ മലവെള്ള പ്രവാഹം പോലെ പൊട്ടികരഞ്ഞു പോയി യോഗിത..........
എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ സൂക്താങ്കാരും....തകർന്ന മനസ്സും തളർന്ന ശരീരവുമായി ബലധാരയും....മരവും മനുഷ്യനുമല്ലാത്ത ഒരു ജീവച്ഛയം പോലെ എല്ലാം കണ്ട്‌ നിർവികാരാധീനനായി നിൽക്കാൻ മാത്രമേ ശതാനീകന് കഴിഞ്ഞുള്ളൂ.......
തന്റെ സ്വപ്നങ്ങളും മോഹങ്ങളും ഉപേക്ഷിച്ച് തിരിച്ചു വരാത്ത ലോകത്തേക്ക് പുറപ്പെടുകയാണ്.
ജന്മം നൽകിയ മാതാപിതാക്കളെ തനിച്ചാക്കി......
തന്റെ പാതി ശരീരത്തെ വിധിയുടെ വിപീരിത നിമിത്തം മൂലം കൂരിരുട്ടിൽ ഒറ്റയ്ക്ക് നിർത്തി താൻ യാത്രയാകുകയാണ്........
പിതാവിന്റെയും മാതാവിന്റെയും കാലുകളിൽ തൊട്ട് സാഷ്ടംഗം നമസ്കരിച്ച് തന്റെ പ്രിയതമക്ക്‌ അന്ത്യചുംബനം നൽകി ശതാനീകൻ നിറഞ്ഞ മിഴികളോടെ പിന്തിരിഞ്ഞു നോകാതെ രക്ഷാപാലകരുടെ കൂടെ ബലിയാഗ തറയിലേക്ക് യാത്രയായി.....
തന്റെ പ്രിയതമന്റെ മുഖം അവസാനമായി ഒരു നോക്ക് ദർശിക്കണമെന്ന യോഗിതയുടെ ആവശ്യത്തിന് മുന്നിൽ സൂക്താങ്കാരിന് മൗനാനുവാദം നൽകേണ്ടി വന്നു.............
...............................
ബലിയാഗത്തറയിലെ വാദ്യമേളഘോഷങ്ങൾ ചെവിയിലേക്ക് അടുക്കും തോറും യോഗിതയുടെ ഇടനെഞ്ചിന്റെ പിടപ്പും വേദനയും കൂടി വന്നു........
അവസാനത്തെ കാളകുട്ടനെയും ബലി നൽകി അതിന്റെ മാംസം പ്രജകൾക്ക് വീതിച്ചു നൽകിയ ശേഷം വൈശമ്പായനൻ നരബലിക്കുള്ള ആജ്ഞ നൽകാൻ ബലിപീഠ തറയിലേക്ക് കയറി നിന്നു...........
ഇടംകണ്ണിനാൽ പുരൂരവസിനെ നോക്കി
വൈശമ്പായനൻ ഒന്ന് പുഞ്ചിരിച്ചു............
ക്രൂരമായ ചതിയിലൂടെ ജയം നേടിയ വിജയിയുടെ പുഞ്ചിരിയായിരുന്നു ആ മുഖത്ത് ആ നിമിഷം പ്രത്യക്ഷപ്പെട്ടത്............
തന്റെ കണ്ണുകൾക്ക് ആനന്ദം നൽകിക്കൊണ്ട് വാടി തളർന്ന താമരമൊട്ട് പോലെ ബലധാരയുടെ മാറിൽ തളർന്ന് കിടക്കുന്ന യോഗിതയുടെ അംഗലാവ്യണം വൈശമ്പായനനെ കൂടുതൽ ഉന്മാദനും ആവേശഭരിതനുമാക്കി...........
താൻ രചിച്ച നാടകത്തിന്റെ പരിസമാപ്തി ആയിരിക്കുന്നു. പുരൂരവസിന് താൻ വാഗ്ദാനം നൽകിയ സമ്പത്തിന് മുന്നിൽ രാശിപ്പലകയിലെ ഗ്രഹനിലകളിൽ നരബലിയിൽ സമർപ്പിച്ച രക്താഭിഷേകത്തിന്റെ ചിത്രം താൻ വരച്ചു വെപ്പിച്ചു.....................
സാമന്തപഞ്ചകത്തിന്റെ ദുരന്തം എന്ന ദുഃസ്വപ്നത്തിന്റെ കള്ളക്കഥ സുമാദേവിയെ പോലെ സഭ നേതൃത്വവും പ്രജകളും വിശ്വസിച്ചു........അല്ലെങ്കിൽ അവരെ വിശ്വസിപ്പിക്കാൻ മതനിയമങ്ങളും പേടിപ്പെടുത്തുന്ന അന്ധവിശ്വാസങ്ങളും കൊണ്ട് തനിക്കും പുരൂരവസിനും കഴിഞ്ഞിരിക്കുന്നു.........
ശതാനീകന്റെ ഭാര്യയായി യോഗിത സുബലദേശത്തു നിന്നും സാമന്തപഞ്ചകത്തിൽ എത്തിയ നിമിഷം ആ അപ്സര സുന്ദരിയിൽ തന്റെ മിഴികൾ ആകൃഷ്ടനായി......
താൻ മോഹിച്ചവൾ തന്നെ മോഹിപ്പിച്ച സുന്ദരി അവൾ തനിക്ക് മാത്രം സ്വന്തം........
അതിന് ഏക തടസ്സം ശതാനീകൻ......
ആ തടസ്സം ഒഴിവാക്കാൻ ഇതിലും നല്ല മാർഗം വേറെയില്ല.......
"നരബലി അർപ്പിക്കപ്പെട്ടവന്റെ ഭാര്യയുടെ സംരക്ഷണവും അവകാശവും പ്രജാപതിക്ക് സ്വന്തം എന്ന അലിഖിത നിയമം പുരൂരവസിന്റെ പുരോഹിത നാവിനാൽ സഥാപിച്ചെടുക്കാൻ അധികം പ്രയാസം വേണ്ടി വരില്ല".....
താളമേളം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിരിക്കുന്നു. ഹോമകുണ്ഡത്തിൽ അവസാന നിവേദ്യവും അർപ്പിച്ച ശേഷം പുരൂരവസ്‌ തന്റെ വലതു കൈ ആകാശത്തിലേക്ക് ഉയർത്തി..............
ഒരു നിമിഷം താളമേളങ്ങളും മന്ത്രോച്ചാരണവും ആർപ്പുവിളികളും എല്ലാം അവസാനിച്ചിരിക്കുന്നു........
എങ്ങും കനത്ത നിശബ്ദത..........
ആ നിശബ്ദതയിൽ പ്രകൃതിക്ക് മാത്രം കേൾക്കാൻ കഴിയുന്ന രണ്ടേരണ്ടു ശബ്ദം മാത്രം....
"യോഗിതയുടെ വിങ്ങിപൊട്ടുന്ന ഹൃദയത്തിൽ നിന്നും ഉയരുന്ന തേങ്ങലുകളും.....
ചതിയിലൂടെ പെണ്ണിന്റെ മനസ്സ് കിഴടക്കാം എന്ന മിഥ്യാധാരണയിൽ അട്ടഹസിക്കുന്ന വൈശമ്പായനന്റെ ക്രൂരമായ ഹൃദയത്തിന്റെ താളവും........
"പെണ്ണിനും പൊന്നിനും മണ്ണിനും അധികാരത്തിനും വേണ്ടി മനുഷ്യന്റെ ചതിയുടെയും വഞ്ചനയുടെയും
ചരിത്രത്തിന് കാലാന്തരത്തോളം പഴക്കമുണ്ട് "......................
പൂജിച്ച ഇരുതല മൂർച്ചയുള്ള കൊടുവാൾ പുരൂരവസ്‌ വൈശമ്പായനന് കൈമാറി.......
ബലിപീഠ തറയിലെ ബലിക്കല്ലിലേക്ക് ശതാനീകനെ ആനയിച്ചു കൊണ്ട് വന്നു..
മനമുരുകുന്ന വേദനയോടെ അവസാനമായി തന്റെ പ്രിയതമന്റെ മുഖം കൺ നിറയെ കണ്ട്‌ കെട്ടിപ്പുണരാൻ എല്ലാ എതിർപ്പുകളും അവഗണിച്ചു കൊണ്ട് ശതാനീകന്റെ അടുത്തേക്ക് യോഗിത ഓടിയടുത്തു.............
അവൾക്ക് മുന്നിൽ തടസ്സമായി രക്ഷാപാലകർ നിലയുറപ്പിച്ചു.......തൊഴുകൈകളാൽ അവളുടെ യാചനക്കൊന്നും അവരുടെ ശിലാഹൃദയത്തിൽ ദയയുടെ ഒരു അംശം തെളിനീർ പോലും കനിഞ്ഞില്ല.......
എല്ലാം കണ്ട്‌ ഒന്ന് ഉച്ചത്തിൽ പൊട്ടിക്കരയാൻ പോലും ശക്തിയില്ലാതെ ശതാനീകൻ........
നിസ്സഹരായി സൂക്താങ്കാരും ബലധാരയും.......
എല്ലാത്തിനും മൂകസാക്ഷിയായി സാമന്തപഞ്ചകവും...
ഏതൊരു ശിലാഹൃദയത്തെയും കരളലിയിപ്പിക്കുന്ന ആ രംഗം കണ്ട്‌ ആർപ്പുവിളിച്ചിരുന്ന ഗ്രാമവാസികളുടെ കണ്ണുകളും നിറഞ്ഞു ഒഴുകി...
അവളുടെ ദുഃഖത്തിൽ വാനവും ഭൂമിയും ഒന്ന് പോലെ പങ്കുചേർന്നു.....
രക്താഭിഷേകത്തിനായി ശതാനീകന്റെ തലയറുക്കാൻ വൈശമ്പായനൻ കൊടുവാൾ ഉയർത്തിയതും സാമന്തപഞ്ചകത്തെ കിടുകിടാ വിറപ്പിച്ചു കൊണ്ട് മായാസുരമലയുടെ മുകളിൽ ഘോരമായ ശബ്ദത്തോടെ ഇടിമിന്നൽ പ്രത്യക്ഷപ്പെട്ടു.....
ആ ഘോരശബ്ദത്തിന്റെ നടുക്കത്തിൽ മാളങ്ങളിൽ നിന്നും പേടിച്ചു വിറച്ചു ഉരഗങ്ങൾ പുറത്തേക്ക് ഇഴഞ്ഞിറങ്ങി... ഗോകളും മറ്റു നൽക്കാലികളും ഭയചകിതരായി ഉച്ചത്തിൽ അലമുറയിട്ടു..
യോഗിതയുടെ കണ്ണുനീർ പ്രവാഹത്തിന്റെ ഒപ്പം ചേർന്നിരിക്കുന്നു ആകാശവും....
രാക്ഷസകൂട്ടത്തെ പോലെ ഇരമ്പി വരുന്ന കറുത്ത കാർമേഘങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ അരുണൻ ആകാശത്തിന്റെ ഏതോ ചെറുകോണിൽ അഭയം തേടിയിരിക്കുന്നു...
ഒരു ചാറ്റൽ മഴയായി തുടങ്ങി അതിശക്തമായ പേമാരിയായി മാറിയിരിക്കുന്നു പ്രകൃതി...
എന്ത് ചെയ്യണം എന്നറിയാതെ വൈശമ്പായനൻ പകച്ചു നിന്നു പോയി...........
ചന്ദ്രമുഖിയുടെ ആഴങ്ങളിൽ നിന്നും അത് വരെ കേൾക്കാത്ത ചില ശബ്ദങ്ങൾ പുറത്തേക്ക് വന്നു..... സാമന്തപഞ്ചകത്തിന്റെ മാറിലേക്ക് തന്റെ ഇരുകൈകളും നീട്ടി തന്നിലേക്ക് കൂടുതൽ അടുപ്പിച്ചു
ചന്ദ്രമുഖി അവളുടെ രൗദ്രഭാവം മുഴുവൻ പുറത്തെടുത്തിരിക്കുന്നു....
ചന്ദ്രമുഖിയുടെ സംഹാരതാണ്ഡവത്തിൽ
സാമന്തപഞ്ചകത്തിന്റെ പടിഞ്ഞാറൻ അതിരുകൾ എല്ലാം അവൾ നക്കിത്തുടച്ചു മുന്നോട്ട് വരികയാണ്‌..
കൂടെ കൂട്ടിനായി മായാസുരൻ തന്റെ ശിരസ്സിൽ നിന്നും കൂറ്റൻ പാറക്കല്ലുകൾ പിഴുതെടുത്ത് എറിയുന്ന പോലെ പാറക്കല്ലുകൾ താഴേക്ക്‌ അതിവേഗത്തിൽ ഉരുണ്ടു വരികയാണ്........
ഭയന്ന് വിറച്ച് അലമുറയിട്ട് കരഞ്ഞു എന്ത് ചെയ്യണം എന്നറിയാതെ ഗ്രാമവാസികൾ പുരൂരവസിന്റെ അടുത്തേക്ക് ഓടിയടുത്തു..........
ചില മന്ത്രങ്ങൾ ഉച്ചത്തിൽ ഉരുവിട്ടു പുരൂരവസ്‌ വലത് കൈ ആകാശത്തേക്ക് ഉയർത്തിയതും ഒരു കൂറ്റൻ പാറക്കല്ല്
പുരൂരവസിന്റെ ഇടംകാലിൽ വന്നു പതിച്ചു.....
ശരീരത്തെ ഒന്ന് അനക്കാൻ പോലും കഴിയാതെ വേദനയിൽ പുളയുകയാണ് പുരൂരവസ്........
താൻ ചെയ്ത തെറ്റിന് ദേവി നൽകിയ ശിക്ഷ..
"എല്ലാ തെറ്റും ഞാൻ ഏറ്റു പറയാം മാതാ.. ഈ അസ്സഹനീയമായ വേദനയിൽ നിന്നും എന്നെ മോചിപ്പിച്ച് എന്റെ ജീവനെടുക്കു ദേവി"....
പേടിച്ചു പരിഭ്രാന്തരായ ഗ്രാമവാസികൾ പുരൂരവസിന്റെ അടുത്തേക്ക് നടന്നടുത്തു..
പുരൂരവസിന്റെ നാവിൽ നിന്നും എല്ലാ സത്യങ്ങളും മനസ്സിലാക്കിയ സൂക്താങ്കാർ പുരൂരവസിനോടായി പറഞ്ഞു..
"ഇന്നലെകളിൽ ആരോ ചെയ്ത തെറ്റിനെ നിങ്ങൾ പുരോഹിത വർഗ്ഗം ഇന്നതിനെ ശരിയാക്കി മാറ്റുന്നു.....
നാളെ വിശ്വാസവും ആചാരവുമായി മാറ്റിയെടുത്ത് മനുഷ്യകുലത്തിന്റെ മുന്നിൽ നടപ്പിൽ വരുത്തുന്ന നാടുവാഴികളും പുരോഹിതന്മാരുമാണ് നാടുകളുടെ ശാപം"........
"അതിന്റെ ശിക്ഷയാണ് പുരൂരവസ്‌ നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത് ".........
താൻ പണിതുയർത്തിയ ചതിയുടെയും അസത്യങ്ങളുടെയും ഗോപുരം തകർന്നടിഞ്ഞിരിക്കുന്നു എന്ന സത്യം വൈശമ്പായനന് മനസിലായിരിക്കുന്നു..രക്ഷപ്പെടാൻ ഇനി അവസരമില്ല..പ്രജകൾ എല്ലാം തനിക്ക് നേരെ
തിരിഞ്ഞിരിക്കുന്നു..
കണ്ണുകളിൽ എരിയുന്ന അഗ്നിയോടെ തനിക്ക് നേരെ രുദ്രയെ പോലെ നടന്നു വരുന്ന യോഗിതയുടെ കോപാഗ്നിക്ക് മുന്നിൽ എരിഞ്ഞടങ്ങുന്നത് പോലെ വൈശമ്പായനന് അനുഭവപ്പെട്ടു..
ചതിയുടെ എല്ലാ വശങ്ങളും ഉൾകൊണ്ട് താൻ നയിച്ച യുദ്ധത്തിൽ തോറ്റു നിൽക്കുന്ന സേനാനായകനാണ് താൻ ഇപ്പോൾ..തോൽവിയിലും ജയിക്കാൻ തന്റെ മുന്നിൽ ഒരേയൊരു മാർഗ്ഗം മാത്രം..........
ബലിപീഠത്തിന്റെ അരികിൽ ബന്ധനസ്ഥനായി നിൽക്കുന്ന ശതാനീകന്റെ കഴുത്തറുക്കുക..
താൻ മോഹിച്ചതും സ്വന്തമാക്കണം എന്ന ആഗ്രഹിച്ചതും ശതാനീകനും അനുഭവിക്കരുത്....
കൊടുവാൾ ഉയർത്തി ശതാനീകന്റെ തലയറുക്കുവാൻ വൈശമ്പായനൻ ഓടിയടുത്തു........
പെട്ടന്ന് ദ്വിഗന്തങ്ങൾ ഞെട്ടി തരിച്ചു വിണ്ടും അതിശക്തമായ ഇടി മുഴങ്ങി........
ഘോരശബ്ദത്തോടെയുള്ള ആ ഇടിമുഴകത്തിൽ സാമന്തപഞ്ചകത്തിന്റെ മാർപിളർക്കപ്പെട്ടിരിക്കുന്നു.....
ചെന്നായയുടെ ശൗര്യത്തോടെ കൊടുവാളുമായി കുതിക്കുന്ന വൈശമ്പായനന്റെ ശിരസ്സിലേക്ക് സൂക്താങ്കാർ ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ദേവിശില്പം ആഞ്ഞു പതിച്ചു............
തകർന്ന ശിരസ്സുമായി പ്രാണവേദനയോടെ കിടക്കുന്ന വൈശമ്പായനന്റെ മുന്നിൽ രൗദ്ര ഭാവം വെടിഞ്ഞ് ശാന്തസ്വരത്തിൽ യോഗിത പറഞ്ഞു.....
"മനുഷ്യന്റെ ഒരു തുള്ളി രക്തത്താൽ പ്രീതിപ്പെടുന്നവരാണ് ദൈവങ്ങൾ എന്ന അന്ധവിശ്വാസം പ്രചരിപ്പിച്ച് ജനങ്ങളെ ഭയപ്പെടുത്തി പിടിച്ചെടുക്കുന്ന അധികാരവും പ്രതാപവുമെല്ലാം തകരാൻ കേവലം നിമിഷങ്ങൾ മാത്രം മതിയെന്ന ലോകസത്യം വൈശമ്പായനാ നീയും നിന്നിലൂടെ വരും തലമുറയിലെ പ്രജാപതികളും മനസിലാക്കണം...
പരാശരന്റെ പുത്രൻ വൈശമ്പായനൻ എന്ന് വീരസ്യത്തോടെ വിളിച്ചു പറയുന്ന നിന്റെ ചതിയുടെ കഥ ലോകമറിയട്ടെ"........
മരണത്തിനു പോലും നീചമായ തന്റെ ആത്മാവിനെ തൊട്ട് നോക്കാൻ വെറുപ്പായിരിക്കുന്നു എന്ന നഗ്നസത്യം വൈശമ്പായനൻ മനസിലാക്കിയിരിക്കുന്നു...
"പ്രജകളുടെ ജീവൻ സംരക്ഷിക്കേണ്ട താൻ തന്റെ കേവല സുഖത്തിനും അധികാരത്തിനും വേണ്ടി നടത്തിയ ചതിക്കും വഞ്ചനക്കും അധികാര ദുർവിനിയോഗത്തിനും തനിക്ക് കിട്ടിയ ശിക്ഷ വരും തലമുറയിലെ ഭരണാധിപന്മാർ മനസ്സിലാക്കട്ടെ"......
"ഇനി എത്ര ജന്മങ്ങൾ താൻ ഗതിയില്ല ദേഹമായി ഭൂമിയിൽ ജീവിക്കേണ്ടി വരും"?............
തിരിച്ചു കിട്ടില്ല എന്ന് കരുതിയ തന്റെ പകുതി പ്രാണന്റെ അരികിലേക്ക് യോഗിത ഓടിയടുത്തു ശതാനീകനെ കെട്ടിപ്പുണർന്നു.............
ആ ആത്മബന്ധത്തിന് മുന്നിൽ പ്രകൃതിയും ഒന്ന് ചേർന്നു...
മഹാപേമാരി പെയ്തൊഴിഞ്ഞു മാനം തെളിഞ്ഞു. ആദിത്യൻ തന്റെ വെള്ള കുതിരകളാൽ പൂട്ടിയ മേഘത്തേരിൽ പുറത്തേക്ക് വന്നു........
പിളർന്ന ശിരസ്സുമായി മായാസുരൻ പിന്നെയും കാലങ്ങളോളം സാമന്തപഞ്ചകത്തിന്റെ കാവൽക്കാരനായി നിലകൊണ്ടു.. താണ്ഡവമെല്ലാം അവസാനിപ്പിച്ച്‌ താൻ കിഴടക്കിയ ഭൂമികയല്ലാം സാമന്തപഞ്ചകത്തിന് തിരികെ ദാനം നൽകി ചന്ദ്രമുഖി ശാന്തമായി പിന്നെയും ഒഴുകിക്കൊണ്ടിരുന്നു......
അൻസാരി മുഹമ്മദ്‌ കെട്ടുങ്ങൽ...

1 comment:


  1. "രക്തത്താൽ പ്രീതിപ്പെടുന്നവരാണ് ദൈവങ്ങൾ എന്ന അന്ധവിശ്വാസം പ്രചരിപ്പിച്ച് ജനങ്ങളെ ഭയപ്പെടുത്തി പിടിച്ചെടുക്കുന്ന അധികാരവും പ്രതാപവുമെല്ലാം തകരാൻ കേവലം നിമിഷങ്ങൾ മാത്രം മതി"
    മഹത്തായ സന്ദേശം ഉൾക്കൊള്ളുന്ന രചന അഭിനന്ദനമർഹിയ്ക്കുന്നു.

    അടുക്കും ചിട്ടയുമില്ലാതെയാണ് എഴുതിയിരിയ്യ്ക്കുന്നതെന്ന കണ്ണേറുണ്ട്.
    എടുത്തെഴുതാൻ, അവ ഏറെയുള്ളതിനാൽ അതിനു മുതിരുന്നില്ല.
    പലവട്ടം പകർത്തിയെഴുതിയാൽ തീരാവുന്നതേയുള്ളു.

    ആ‍ശംസകളോടെ,
    സജി വട്ടംപറമ്പിൽ.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot