
പെണ്ണുകണ്ടു മടങ്ങുമ്പോൾ ഇഷ്ടമായോയെന്നു ചോദിച്ചവരോട് അവൻ പറഞ്ഞു 'എനിക്കറിയില്ല'യെന്ന്.
തുണിത്തരങ്ങളെടുക്കവേ അവൾ കണ്ണേറാൽ ഇഷ്ടപ്പെട്ടോയെന്ന ചോദ്യത്തിനു അവൻ 'എനിക്കറിയില്ല'യെന്ന നോട്ടമെറിഞ്ഞു.
താലികെട്ടിയിട്ടും കെട്ടിയിട്ടും സമയം നീണ്ടപ്പൊഴും അവൻ പറഞ്ഞു 'എനിക്കറിയില്ല'.
എങ്ങനൊക്കെയോ കെട്ടിയൊപ്പിച്ചു പ്രഥമരാത്രിയുടെ പാതിയിലവൻ 'എനിക്കറിയില്ല'യെന്നുറക്കെപ്പറഞ്ഞു കൂർക്കം വലിച്ചുറങ്ങി.
ഒരാണ്ടു കഴിഞ്ഞും നാട്ടുകാരുടെ 'വിശേഷമായോ'യെന്ന ചോദ്യത്തിനു മറുപടിയായി 'എനിക്കറിയില്ല' എന്നവൻ രൂക്ഷമായി അവളെ നോക്കിയലറി.
ചികിത്സക്കുള്ള പണത്തിനു കെഞ്ചിയപ്പോഴും 'എനിക്കറിയില്ല'എന്നു തന്നെയവൻ പറഞ്ഞുകളഞ്ഞു.
ഒടുക്കം അവൾക്കു ഗർഭമെന്നറിഞ്ഞ് അഭിനന്ദനമറിയിച്ചവരോടും 'എനിക്കറിയില്ല' എന്നല്ലാതെ വേറൊന്നും പറയാനറിയാത്ത അവൻ അറിയാതെ പറഞ്ഞുപോയി.
കുഞ്ഞുപിറന്നപ്പോൾ ചെറിയ വീട്ടുകാര്യങ്ങൾക്കു കൂടെ സഹകരിക്കാൻ തയ്യാറകാത്ത അവൻ 'എനിക്കറിയില്ല'യെന്ന അവൻറെ ഇഷ്ടവാക്കിനെ കൂട്ടുപിടിച്ചു ദേഹമനക്കാതെയിരുന്നു.
ചിലവുനടക്കാനായ് അവൾ അടുത്തുള്ള അടുക്കളകളിൽ പാത്രം കഴുകാൻ പോയികൊണ്ടു വന്ന പണമെടുത്തു കുടിച്ചുമറിഞ്ഞവൻ 'എനിക്കറിയില്ല'യെന്ന അവന്റെ 'അഭിമാന'വാക്കിനെ ആശ്ലേഷിച്ചു നിന്നു.
മാനസ്സികമായും നന്നേ കഷ്ടപ്പെട്ട അവൾക്കു പതിയെ മറവിരോഗവും വന്നുകൂടിയപ്പോൾ 'എനിക്കറിയില്ല'യെന്ന ഭാവത്തിൽ അവനുറച്ചു നിന്നു.
സ്‌മൃതിനാശം അഥവാ അൽഷിമേഴ്സ് രോഗം വന്നൊരുൽക്കപൊലെ പതിച്ച് അവൾ മരണത്തിനു കീഴടങ്ങിയപ്പോഴും അവൻ പറഞ്ഞു 'എനിക്കറിയില്ല'യെന്ന്!!
എന്നിട്ട് തെക്കേമുറ്റത്തെ മാവിലേക്കും കണ്ണിട്ട് 'ആരും പറഞ്ഞില്ല; ഞാനറിഞ്ഞില്ല' എന്നും പിറുപിറുത്തുകൊണ്ടു എതോ ആലോചനയിലാണ്ടു...
-ശുഭം-
-എയ്ഞ്ചൽ മാത്യൂസ് (കൊച്ചേലി പാലിയത്ത്)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക