Slider

അലെപ്പോ

0
Image may contain: 1 person

ഒരു നഗരത്തിൽ ഒരു അനീതി നടന്നാൽ അവിടെ ഒരു കലാപം നടക്കണം അല്ലെങ്കിൽ ആ നഗരം കത്തിച്ചാമ്പലാകണം".......ഈ മഹാനഗരത്തിന്റെ മുന്നിൽ നിൽകുമ്പോൾ ആ വാക്കുകൾ ആണ് എനിക്ക് ഓർമ്മ വരുന്നത്.......
ഗതകാലപ്രൗഢിയുടെ ഓർമ്മകൾ പോലും മാഞ്ഞുപോയിരിക്കുന്ന ഏതോ പുരാതന ശവലയം പോലെ "അലെപ്പോ"എന്ന മഹാനഗരത്തിന്റ മടിത്തട്ടിലേക്ക് നോക്കുമ്പോൾ ചരിത്രത്താളുകളിൽ പഠിച്ച മദ്ധ്യധരണ്യാഴിയിലെ പട്ടുപാത വെറുമൊരു ചാരമായി മാറിയിരിക്കുന്നു.....പ്രളയങ്ങൾ,വരൾച്ചകൾ,പടയോട്ടങ്ങൾ,അധിനിവേശങ്ങൾ എല്ലാം അതിജീവിച്ച ഈ മഹാനഗരം ഒരു ഫീനിക്സ് പക്ഷിയെ പോലെ ചാരത്തിൽ നിന്നും ഇനി ഒരു ഉയിർത്തെഴുന്നേൽപ്പ് സാധ്യമാണോ!..അറിയില്ല?.
അഭയാർത്ഥികൾ ആകുന്ന മനുഷ്യരോടൊപ്പം തന്നെ അനാഥത്വം പേറുന്ന ചരിത്രനഗരങ്ങൾ.
അതിന്റെ നേർചിത്രമാണ് തന്റെ മുന്നിൽ നിൽക്കുന്ന സിറിയയും സിറിയയുടെ ഹൃദയം അലെപ്പോയും.....
നൂറ്റാണ്ടുകളോളം ഒരുപാട് സാമ്രാജ്യങ്ങളുടെ ഉദയവും അസ്തമയവും കണ്ടും പല പ്രവാചകന്മാരുടെയും തത്വസംഹിതകൾ കേട്ടും ചില പ്രത്യയശാസ്ത്രങ്ങൾ തഴച്ചു വളരുന്നത് കാലത്തിന്റെ പ്രയാണത്തിലേക്ക് വേരുകളുമായി ആഴ്ന്നിറങ്ങിയ ആൽമരം പോലെ എല്ലാം കണ്ടുനിന്നിരുന്ന അലെപ്പോ.....
ഈ നഗരത്തിന്റെ അവസാനം കൺകുളിരേ കണ്ട് കൊതിതീർക്കാൻ വന്ന ചരിത്രവിദ്യർഥിയോ.അല്ലെങ്കിൽ അലെപ്പോയുടെ അഗാധമായ ഭൂതകാലം കുഴിച്ചെടുക്കാൻ വന്ന ഗവേഷകനോ അല്ല ഞാൻ......
പാപ്പരാസി സംസ്കാരം പോറ്റി വളരുന്ന ഇത്തിൾകണ്ണികൾക്കിടയിൽ നിന്നും പർവ്വതങ്ങൾ, പീഠഭൂമികൾ,സമതലങ്ങൾ എല്ലാം കിഴടക്കിയ മനുഷ്യന്റെ അന്തമായ ആർത്തിയുടെ നേർചിത്രം ധൈര്യസമേതം പകർത്താൻ പുറപ്പെട്ട ധീരന്മാരുടെ സംഘത്തിലെ ഒരുവൻ.....യുദ്ധങ്ങളും ആഭ്യന്തരസംഘർഷങ്ങളും തകർത്ത ജനതയുടെ മുഖം തൃക്കണ്ണിലൂടെ പുറം ലോകത്തിന്റെ മുന്നിൽ എത്തിക്കുന്നവൻ........
ഡമാസ്കസിൽ നിന്നും അലെപ്പോയിലേക്കുള്ള യാത്രയിൽ മനസ്സിൽ മുഴുവൻ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന സിറിയയുടെ യുദ്ധത്തിന്റെ മുഖമായിരുന്നു....
കഴിഞ്ഞുപോയ മഹായുദ്ധങ്ങളെ കൊഴിഞ്ഞു വീഴുന്ന ഇലയുടെ ലാഘവത്തോടെ മാത്രം കാണുന്ന മനുഷ്യവംശം..അതിൽ നിന്നൊരു ഒരു പാഠവും പഠിക്കാതെ മനുഷ്യജന്മങ്ങളെ വീണ്ടും അഭയാർത്ഥികളാക്കി മാറ്റുന്ന ഏകാധിപതികളും സേച്ഛാധിപതികളും....
ഒരുവർഷം മുൻപ് തന്റെ മുൻ പങ്കാളിയുടെ സൗന്ദര്യത്തിലും അവൾ നൽകുന്ന സംതൃപ്തിയും നഷ്ടപ്പെട്ടപ്പോൾ തന്റെ ജീവിതത്തിലേക്ക് കടന്നു വന്നവൾ.തന്റെ യാത്രയിലെ പുതിയ കൂട്ടുകാരി പെണ്ടസ് 645z പ്രിയപ്പെട്ട ക്യാമറ.അവൾ പകർത്തിയ മുഖങ്ങൾ മറിച്ചു നോക്കുമ്പോൾ മുന്നിൽ തെളിഞ്ഞു വന്ന ആ രണ്ട് കണ്ണുകൾ അവൾ തന്നെ ആ യസീദി സുന്ദരി......
"തംറാ കലാഷ്".....
അവളിൽ നിന്നും ഭൂതകാലത്തിന്റെ ഓർമ്മയുടെ ചുമരിൽ പതിച്ച ചിലമുഖങ്ങൾ തേടിയുള്ള യാത്ര അലെപ്പോയിൽ വന്നു നിൽകുമ്പോൾ....ഓർമ്മകൾ വർഷങ്ങൾക്ക് പിറകിലേക്ക് പായുകയാണ്.....
ഏകാധിപത്യത്തിന്റെ അപ്പക്കഷ്ണത്തിന്റെ മഹത്വം പാണന്മാരെ പോലെ പാടിനടക്കുന്ന "അബുൽ യൂസുഫും"....
"സലാഹുദ്ധീൻ അയൂബിയുടെയും ചെഗുവേരയുടെയും" പോരാട്ട വീര്യം ഹൃദയത്തിൽ കൊണ്ട് നടക്കുന്ന സേച്ഛാധികാരത്തിന്റെ ഇരുണ്ട മുഖത്തിന്‌ നേരെ പടനയിക്കുന്ന"ബശ്ശാർ സാലിഹിന്റെയും"ഓർമ്മകൾ നിലനിൽക്കുന്ന അലെപ്പോ......
ഇരു ധ്രുവങ്ങളിലേക്ക് യാത്ര ചെയ്യുന്ന എന്റെ ആത്മമിത്രങ്ങൾ......
"അലിഗഡ് "യൂണിവേഴ്സിറ്റിയിലെ ജേർണലിസം മാസ്സ് കമ്മ്യൂണിക്കേഷൻ കോഴ്സ് പഠിക്കാൻ വന്നത് മുതൽ തന്റെ ആത്മസുഹൃത്തുക്കൾ....
അനാഥത്വത്തിന്റെ കവചകുണ്ഡലങ്ങൾ എന്നിൽ നിന്നും പിടിച്ചെടുത്ത്‌ എന്നെ സ്വന്തമായി കരുതിയ അബുൽ യൂസഫും അവന്റെ ഉമ്മയും രക്തബന്ധത്തേക്കാൾ ഹൃദയബന്ധത്തിലൂടെ എനിക്ക് ലഭിച്ച എന്റെ സഹോദരികൾ "ഹനയും റീമും ഹായസയും".........
പിറക്കാതെ പോയ സഹോദരനാണോ,വഴികാട്ടിയാണോ അതുമല്ല എന്റെ രക്ഷകർത്താവാണോ ആരാണ് "
ബശ്ശാർ സാലിഹ്"എന്ന് ചോദിച്ചാൽ എനിക്ക് പറയാൻ കഴിയില്ല എന്നാൽ എന്റെ എല്ലാമാണ് അവൻ.....
ഭരണകൂട ഭീകരതക്കെതിരെ ശബ്ദമുയർത്തിയതിന് ബശ്ശാറിന് ജന്മം നൽകിയവർക്ക് വധശിക്ഷ നൽകുമ്പോൾ പത്താം വയസ്സിൽ അനാഥൻ എന്ന നാമം ഭരണകൂടം തന്നെ അവനു സമ്മാനിച്ചു........
പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും ഒപ്പം മനോഹരമായ
ഒരുപാട് ഓർമ്മകളും,സന്തോഷ നിമിഷങ്ങളും സമ്മാനിച്ച അലെപ്പോയിലെ ദിനങ്ങൾ......
ഇറാഖിന്റെയും അഫ്ഗാനിസ്ഥാന്റെയും യുദ്ധത്താൽ വികൃതമായ യഥാർത്ഥ മുഖം തങ്ങളുടെ മൂന്നാംകണ്ണിലുടെ ലോകത്തിന്റെ മുന്നിലേക്ക് എത്തിച്ച നാളുകൾ.......
അവിടെ നിന്നും ഒരു മനസ്സോടെ കാലം
പിന്നെയും സഞ്ചരിച്ചു........
അഞ്ചുവർഷങ്ങൾക്ക് മുമ്പ് അലെപ്പോയോട് വിടപറയുന്ന വർണ്ണശബളമായ അവസാന രാവുകളിൽ അവരിലൂടെ താൻ പരിചയപ്പെട്ട "തംറാ കലാഷ്‌"..........
തെരുവോരങ്ങളിൽ വിവിധതരം കബാബിന്റെയും രുചിയേറുന്ന വിഭവങ്ങളുടെയും ഗാവയുടെയും കൊതിപ്പിക്കുന്ന മണം പടർത്തുമ്പോൾ......
അകലെ മുല്ലപ്പൂവിന്റെ മണം നിറഞ്ഞ കാറ്റ് തുണീഷ്യയും ലിബിയയും ഈജിപ്തും കടന്ന് സിറിയൻ അതിർത്തിയിൽ എത്തിച്ചേർന്നിരിക്കുന്ന നാളുകൾ.......
അറബ് വസന്തത്തിന്റെ അലയൊലികൾ സിറിയൻ മണ്ണിലും ചലനങ്ങൾ സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു.......
കത്തിപ്പടരുന്ന കാട്ടുതീ പോലെ സിറിയയും ഇറാഖും കത്തുമ്പോൾ തന്റെ പ്രിയപ്പെട്ടവരെ തേടി വീണ്ടും ഈ ഭൂമികയിലേക്ക് തിരികെ വന്നിരിക്കുന്നു.........
"സെയ്ലൻപിണർ അഭയാർത്ഥി ക്യാമ്പിലെ" നരകയാതന അനുഭവിക്കുന്ന മനുഷ്യരുടെ ചിത്രങ്ങളിൽ താൻപോലും അറിയാതെ തന്റെ പ്രിയതമ പകർത്തിയതോ അതോ ദൈവത്തിന്റെ കയ്യൊപ്പ് പോലെ പതിച്ചോതോ ആയ ആ മുഖം
"തംറാ കലാഷ്‌"......
ഒരു പക്ഷെ ദൈവനിയോഗം ആയിരിക്കാം.ലെബനനിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടാൻ ബെയ്‌റൂട്ട് എയർപോർട്ടിൽ വെച്ച് അവിചാരിതമായി ആ മുഖം വീണ്ടും താൻ ശ്രദ്ധിക്കപ്പെട്ടത്....
"സെയ്ലൻപിണർ അഭയാർത്ഥി ക്യാമ്പ്".........
അഭയാർത്ഥികളായി മാറ്റപ്പെടുന്ന മനുഷ്യരുടെ ദയനീയതയുടെയും നിസ്സഹായാവസ്ഥയുടെയും നേർചിത്രം......
ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി കാത്തുനിൽക്കുന്ന ജനത..വിശപ്പിന്റെ മുന്നിൽ മാത്രം എല്ലാം മറക്കുന്ന അത്ഭുതപ്രതിഭാസമാണ് മനുഷ്യൻ.......അപ്പോൾ അവന്റെ വംശമഹിമയും വിശ്വാസചിന്താധാരകളും അവിടെ അവൻ ഒഴുക്കി കളയുന്നു.അപ്പോൾ അവൻ "സുന്നിയോ ഷിയയോ കുർദോ യസീദിയോ ദുറൂസിയോ ഓർത്തഡോക്സ് ക്രിസ്ത്യനിയോ"എന്ന വ്യത്യാസമില്ലാതെ വെറും പച്ചയായ മനുഷ്യനായി മാറുന്ന കാഴ്ച്ച..
"യൂഫ്രട്ടീസിന്റെ തീരത്ത് ഒരു ആട്ടിൻകുട്ടി വിശന്നു ചത്താൽ പോലും ഞാനതിന്റെ പേരിൽ ദൈവത്തിന്റെ മുന്നിൽ ഉത്തരം പറയേണ്ടി വരും".അങ്ങനെ ഭരണം നടത്തിയ ഉമർ ബിൻ ഖതാബിന്റെ പിൻതലമുറ ഭരിക്കപ്പെടുന്ന നാടിന്റെ ദയനീയ ചിത്രമാണ് സെയ്ലൻപിണർ......
സെയ്ലൻപിണർ അഭയാർത്ഥി ക്യാമ്പിന്റെ വർണ്ണങ്ങൾ നഷ്ടപ്പെട്ട ലോകത്തു നിന്നും തന്റെ സന്തത സഹചാരി ഒപ്പിയെടുത്ത പൂച്ചക്കണ്ണിൻറെ തിളക്കം നഷ്ടപ്പെട്ടു പോയ യസീദി സുന്ദരി "തംറാ കലാഷ്"....
അതെ അവളെയും അവളുടെ ഭൂതകാലത്തിന്റെ മാറാല പിടിച്ച ഓർമ്മകളിൽ എവിടെയെങ്കിലും അവ്യക്തമായ ചിത്രം പോലെ ബശ്ശാർ സാലിഹിന്റെയും അബുൽ യൂസുഫിന്റെയും ചിത്രങ്ങൾ തെളിഞ്ഞു വന്നുവെങ്കിൽ?.......
ചെകുത്താന്റെ ആർത്തട്ടഹാസം പോലെ തോക്കുകളുടെയും ടാങ്കറിന്റെയും ശബ്ദം കേട്ടാണ് ഓർമ്മകളിൽ നിന്നും ഉണർന്നത്...
അലെപ്പോയിൽ നിന്നും വിണ്ടും സെയ്ലൻപിണർ അഭയാർത്ഥി ക്യാമ്പ് ലക്ഷ്യമാക്കി ഞാൻ യാത്ര
തുടങ്ങുകയാണ്.....
ഇനിയും ദൂരങ്ങൾ താണ്ടാൻ ഒരുപാടുണ്ട്.അപ്പോഴാണ് തനിക്ക് ചുറ്റുമിരിക്കുന്നവരുടെ നിർജീവമായ മുഖങ്ങൾ ശ്രദ്ധിക്കുന്നത്.......
എല്ലാം നഷ്ടപ്പെട്ട ജനത മുന്നിൽ പ്രതീക്ഷയുടെ കച്ചിത്തുമ്പ് പോലും ഇല്ലാത്തവർ......
ഏത് നിമിഷവും ബോംബിന്റെയോ തോക്കുകളുടെയോ രൂപത്തിൽ മരണമെന്ന ദൂതൻ മുന്നിൽ പ്രത്യക്ഷപ്പെടാം...
പിറന്നു വീണ ഭൂമിയിൽ നിന്നും അന്യരായി മറ്റൊരു രാജ്യത്തിന്റെ കാരുണ്യത്തിൽ ജീവിതം മുന്നോട്ട് നയിക്കാൻ പുറപ്പെടുന്ന ജനത......
എങ്കിലും ഒരു നേർത്ത പ്രതീക്ഷയോടെ തങ്ങളുടെ വരും തലമുറയെങ്കിലും സമാധാനത്തോടെ ജീവിച്ചെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ.....
നഷ്ടപ്പെടാതെ അവശേഷിക്കുന്ന ഏക സമ്പാദ്യം ജീവനെന്ന അമൂല്യത മാത്രം കൈമുതലുള്ളവർ........
സെയ്ലൻപിണർ അഭയാർത്ഥി ക്യാമ്പ് ലക്ഷ്യമാക്കി ഉറുമ്പിൻ കൂട്ടം പോലെ മനുഷ്യർ പിന്നെയും പിന്നെയും വരിവരിയായി നീങ്ങിക്കൊണ്ടിരിക്കുന്നു......തംറയുടെ മുഖം അന്വേഷിച്ചു താനും ആ കൂട്ടത്തിൽ ചേർന്നിരിക്കുന്നു........
അഭയാർത്ഥി ക്യാമ്പിന്റെ മുന്നിൽ നിൽക്കുമ്പോൾ അവിടം ചുറ്റിക്കറങ്ങുന്ന ചുടു കാറ്റിന് പോലും ഒരു വിഷധഭാവം
ഉണ്ടെന്ന് എനിക്ക് തോന്നി പോകുന്നു....
ഭൂതകാല ജീവിതത്തിലെ പാവപ്പെട്ടവനും പണക്കാരനും എല്ലാം അവിടെ ഒരു പോലെ....
അനാഥത്വം സമ്മാനിച്ച കുഞ്ഞുങ്ങൾ വിധവകളായി മാറ്റപ്പെടുന്ന സ്ത്രീജന്മങ്ങൾ,കലിംഗ യുദ്ധത്തിന്റെ ഒടുവിൽ മാനസാന്തരം സംഭവിച്ച അശോകന്റെ പുനർജന്മം ആഗ്രഹിച്ചു പോകുന്ന നിമിഷങ്ങൾ........
എവിടെയാണ് തംറാ?......
തിളക്കം നഷ്ടപ്പെട്ട ആ കണ്ണുകളിൽ നിന്നും എങ്ങനെ ഞാൻ വായിച്ചെടുക്കും എനിക്ക് പ്രിയപ്പെട്ടവരുടെ മുഖങ്ങളെ? ........
പിറകിൽ തോളിൽ ഒരു കൈസ്പർശം.......
പെട്ടന്ന് തിരിഞ്ഞു നോക്കി അതെ താൻ അന്വേഷിച്ചു നടന്നിരുന്ന കണ്ണുകൾ തന്നെ തേടി വന്നിരിക്കുന്നു....
മണലാര്യണത്തിലെ മണൽത്തരികളേക്കാൾ പൊള്ളുന്ന ഓർമ്മകളിൽ ജീവിക്കുന്നവളുടെ മുഖം നോക്കി എന്ത് പറയണം എങ്ങനെ തുടങ്ങണം എന്നറിയാതെ നിൽക്കുന്ന എന്റെ മനസ്സിന്റെ ഉള്ളറകൾ അറിയുന്നതു കൊണ്ടായിരിക്കണം.......മരുപ്പച്ചകൾ നഷ്ടപ്പെട്ട മനോനില തകർന്ന മനുഷ്യരുടെ അടുത്തേക്ക് എന്നെയും കൂട്ടിക്കൊണ്ടു പോയി.....
വിഷാദരോഗത്തിന്റെയും മാനസികനില തകർന്ന മനുഷ്യരുടെ മുന്നിൽ എനിക്ക് നിൽക്കാൻ പോലും കഴിയുന്നില്ല..... മനുഷ്യത്വം നിറഞ്ഞ ഏതൊരു ഹൃദയവും തകർന്നു പോകുന്ന കാഴ്ച്ചകൾ........
യുദ്ധകൊടുതികളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ....
കുറച്ചു അകലെ അയഞ്ഞ മുഷിഞ്ഞ വസ്ത്രത്തിൽ ക്ഷീണിതനായ നരച്ച താടിയും മുടിയുമായി ഇരിക്കുന്ന ഒരു വൃദ്ധനെ കാണിച്ചു തന്നു തംറാ.... ഒരു നിമിഷം ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ ഇടനെഞ്ചിൽ ഇടിവെട്ടിയത് പോലെ ഒരു വേദന.......
സമ്പന്നതയുടെ മടിത്തട്ടിൽ ഏകാധിപത്യത്തിന്റെ തണലിൽ ജീവിച്ചിരുന്ന "അബുൽ യൂസിഫിന്റെ"പിതാവ് "അസർ യൂസുഫിന്റെ"ദയനീയമായ അവസ്ഥ......
ഒരു നിമിഷത്തെ മൗനത്തെ ഭേദിച്ചു കൊണ്ട് തംറയോട് ചോദിച്ചു
"എവിടെ അബുൽ യൂസുഫ്......എന്റെ ഉമ്മയെവിടെ ?...ഹനയും റീമും ഹായസയും അവർ എവിടെ?".....
"അബുൽ യൂസുഫ്"......അവനെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോൾ ആദ്യം തംറയുടെ മുഖത്ത് ഒരു പുച്ഛഭാവമായിരുന്നു പ്രത്യക്ഷപ്പെട്ടത്...പിന്നീട് പറയും തോറും അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി......
"ഭരണകൂടത്തിന് ഓശാനപാടിയവരായിരുന്നു അവനും അവന്റെ കുടുംബവും പക്ഷെ........
അത് പറയുമ്പോൾ അവളുടെ സ്വരം ഇടറിയിരുന്നു....
വാക്കുകൾ പുറത്തേക്ക് വരുന്നില്ല...
ഒന്നും മിണ്ടാതെ അവൾ കൂടാരത്തിലേക്ക് നടന്നു.... അൽപനേരം കഴിഞ്ഞപ്പോൾ ഒരു ഡയറിയുമായി എന്റെ അരികിൽ വന്നു.അത് എനിക്ക് നേരെ നീട്ടി..
"അസർ യൂസിഫിന്റെ"കൈപ്പടയിൽ വിരിഞ്ഞ അക്ഷരങ്ങൾ എനിക്ക് മുന്നിൽ ചിത്രം പോലെ തെളിഞ്ഞു തുടങ്ങി...
സിറിയൻ സ്ത്രീയുടെ മാനത്തിന്റെ മേൽ റഷ്യൻ കൂലിപട്ടാളത്തിന് ചവിട്ടി മെതിച്ചു അഴിഞ്ഞാടാൻ അവസരം കൊടുത്ത ഭരണകൂടം.......
ആ ഭരണത്തെ പാടിപുകഴ്ത്തിയവരുടെ നെഞ്ചിൽ തന്നെ ആദ്യത്തെ വെടിപൊട്ടിച്ചു മുന്നേറിയപ്പോൾ അലെപ്പോ മാത്രമല്ല മറ്റ് സിറിയൻ നഗരങ്ങളും അതിൽ ആടിയുലഞ്ഞു...
അലെപ്പോയിലേക്ക് ഇരച്ചുകയറിയ റഷ്യൻ സൈന്യം നഗരത്തിന്റെ മാറിൽ മാത്രമല്ല സിറിയൻ പെണ്ണിന്റെ മാറിലേക്കും ദംഷ്‌ട്രകളുമായി ആഴ്ന്നിറങ്ങി...ക്രൂരമായ ബലാത്സംഗങ്ങൾ മനുഷ്യത്വം മരവിപ്പിക്കുന്ന കൂട്ടക്കൊലകൾ...
അലെപ്പോയേ ശവപ്പറമ്പാക്കി മാറ്റിമറിച്ചു.....
ക്രൂരത മുറ്റിയ ചെന്നായ്ക്കളുടെ കാമവെറി കണ്ടു നിൽക്കാൻ കഴിയാതെ പിതാക്കന്മാർ സ്വന്തം പെൺമക്കളുടെ കഴുത്തറുക്കുന്ന ദയനീയമായ കാഴച്ച..... ഏകാധിപതിയിൽ നിന്നും സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ജനതക്ക് മേലും പുതിയ വിപ്ലവ ചിന്തകൾ പൊട്ടിമുളക്കാ
തിരിക്കാൻ കുരുന്നു ജീവനുകളിൽ പോലും രാസായുധം പ്രയോഗിക്കുന്ന ന്യൂനപക്ഷമായ ഭരണക്കുടത്തിന്റെ ഭീകരമായ മുഖം".............
ചെന്നായക്കൂട്ടത്തിന്റെ അലർച്ചയിൽ അബുൽ യൂസിഫിന്റെ ഇരുനില മണിമാളികയുടെ മട്ടുപ്പാവ് വരെ കിടുങ്ങി വിറച്ചു....
കൈയിൽ കിട്ടിയ റൈഫിളിന്റെ അവസാനത്തെ തിരയും തീരുന്നത് വരെ അബുൽ യൂസുഫ് തന്റെ കൂടപ്പിറപ്പുകളുടെ മാനം കടിച്ചുകീറാൻ വരുന്ന വേട്ടപ്പട്ടികളുടെ മുന്നിൽ ഒരു ധീരനെ പോലെ പൊരുതിനിന്നു....
ഇല്ല തന്റെ കൺമുന്നിലിട്ട് തന്റെ സഹോദരിമാരെ......
അയാൾക്ക് അത് ആലോചിക്കാൻ കൂടി കഴിയുന്നില്ല...നിറഞ്ഞ കണ്ണുകളോടെ തന്റെ മൂന്ന് സഹോദരിമാരെയും വിളിച്ചു അരികിൽ നിർത്തി അവരുടെ നെറ്റിയിൽ സ്നേഹചുംബനം നൽകി.......
നൊന്തുപെറ്റ തന്റെ ഉമ്മയെയും ജന്മനൽകിയ പിതാവിനെയും കണ്ണിരിനാൽ കെട്ടിപിടിച്ചു.
ശേഷം യൂസുഫ് അവരുടെ കണ്ണുകൾ കറുത്ത തുണി കൊണ്ട് കെട്ടി കൈകൾ പുറകിൽ കയറു കൊണ്ട് ബന്ധിച്ചു .....
രക്തത്തിൽ പിറന്ന സഹോദരികൾ ജീവന്റെ തുടിപ്പ് നൽകിയ മാതാപിതാക്കൾ......അവരുടെ നേരെ വിറയാർന്ന കൈകളോടെ മൂർച്ചയേറിയ വാൾ കഴുത്തിൽ വെക്കുമ്പോൾ.......
ഹൃദയം തകരുന്ന വേദനയോടെ യൂസുഫ് ഒരോ തലകളും അറുത്തു മാറ്റി............
തന്റെ എല്ലാമെല്ലാമായ കൂടപ്പിറപ്പുകളുടെ ജീവൻ പിടഞ്ഞു വീഴുന്നത് കാണാൻ ശക്തിയില്ലാതെ അയാൾ ഇരുകണ്ണുകളും മുറുകെ അടച്ചു........ശരീരത്തിൽ നിന്നും പ്രാണന്റെ അവസാനത്തെ അംശവും നഷ്ടപ്പെടുമ്പോഴുള്ള വേദനയെ സുന്ദരമായ മന്ദഹാസത്തിലൂടെ തോൽപ്പിക്കുകയായിരുന്നു അവർ മൂന്നുപേരും അപ്പോഴും ....
നൊന്തുപെറ്റ ഉമ്മയുടെ മുഖം....ആ മുഖത്ത് നിന്നും നിറഞ്ഞു ഒഴുകുന്ന കണ്ണുനീർതുള്ളികൾ....ജീവിതത്തിൽ ഒരു മനുഷ്യനും ഇങ്ങനെ ഒരു അവസ്ഥ വരുത്തരുതേ എന്ന് ഉച്ചത്തിൽ അലമുറയിട്ട് പെറ്റ ഉമ്മയുടെ കഴുത്തറകുമ്പോൾ ചുടുചോര അയാളുടെ മുഖത്തേക്ക് തെറിച്ചു കൊണ്ടിരിന്നു.....
ഉമ്മയുടെ പ്രാണന്റെ അവസാനത്തെ ശ്വാസവും നിലക്കുന്നതും നോക്കി പൊട്ടിക്കരഞ്ഞു കൊണ്ട് യൂസുഫ് പിതാവിന്റെ അടുത്തേക്ക് ചെന്നതും വലംനെഞ്ചിന്റെ മുകളിലെ മാംസത്തെ തുളച്ചു കൊണ്ട് ഒരു വെടിയുണ്ട വന്നു പതിച്ചു.......
ആ വെടിയുണ്ടയുടെ ആഘാതത്തിൽ വലംകൈയിൽ പിടിച്ചിരുന്ന വാൾ യൂസുഫിൻറെ കൈയിൽ നിന്നും താഴേക്ക് വീണു ഒപ്പം യൂസുഫും മറിഞ്ഞു വീണു.......
വാതിൽ ചവിട്ടി പൊളിച്ചു അകത്തു കടന്ന കൂലിപട്ടാളത്തിന്റെ ബൂട്ടിന്റെ താഴെ യൂസിഫിന്റെ തല കിടന്നു പിടഞ്ഞു.അവസാനത്തെ ശ്വാസത്തിന്റെ പിടച്ചിൽ നിലക്കും മുമ്പേ യൂസഫിനെ അവർ എടുത്തുയർത്തി...... വലിച്ചിഴച്ചു കൊണ്ട് പോകുന്ന യൂസിഫിന്റെ മുഖം അത് മാത്രമായിരുന്നു നേരിയ വെളിച്ചത്തിൽ ഒരു വിദൂര ദൃശ്യം പോലെ അവസാനമായി കണ്ടത് .........
എല്ലാം വായിച്ചു കഴിഞ്ഞപ്പോൾ ഞാൻ യൂസിഫിൻറെ പിതാവിനെ നോക്കി......ആ മുഖത്ത് ഒരു നിർവികാരാധീനത മാത്രം.....എനിക്ക് ഒന്നും പറയാൻ കഴിയുന്നില്ല...
എന്റെ മുന്നിൽ അപ്പോൾ തെളിഞ്ഞു വന്നത് നാലു മുഖങ്ങൾ.. സ്നേഹനിധിയായ യൂസിഫിന്റെ ഉമ്മയും സ്വന്തം സഹോദരനെപ്പോലെ എന്നെ സ്നേഹിച്ച "ഹനയും റീമും ഹായസയും"...
"ഈ നഷ്ടങ്ങൾ എങ്ങനെ ഞാൻ സഹിക്കും അനാഥനായവനെ അറിഞ്ഞു സ്നേഹിച്ചവർ"...
കുറച്ചു നേരം ശരീരവും മനസും മരവിച്ചു ബോധം നഷ്ടപ്പെട്ടത് പോലെ എനിക്ക് തോന്നി......അലയടിച്ച തിരമാലകൾ പോലെ മനസ്സിൽ സങ്കടം ആഞ്ഞടിക്കുമ്പോഴും ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതിരിക്കാൻ പരമാവധി ഞാൻ ശ്രമിക്കുകയാണ്.........
യൂസിഫിന്റെ പിതാവ് മെല്ലെ എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു.....
"ഒരു സിഗരറ്റ് തരുമോ?.......എന്തോ ചിലപ്പോൾ ഇത് വലിച്ചാൽ മനസ്സിന്റെ പിരിമുറുക്കം കുറഞ്ഞേക്കും അല്ലേ?".....
അതും പറഞ്ഞു അദ്ദേഹം പൊട്ടി പൊട്ടി ചിരിച്ചു....
"അവൻ വരും ഇരുട്ടറകളിൽ പുതിയ പുലരിയുടെ അരുണകിരണങ്ങൾ ഏൽക്കുമ്പോൾ ഒരു സൂര്യതേജസായി എന്റെ മകൻ ഉയർന്നു വരും".......പൊട്ടി ചിരിച്ചു ഉച്ചത്തിൽ അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു...
ഒടുവിൽ ആ ചിരി മാഞ്ഞു മാഞ്ഞു അവസാനം അതൊരു തേങ്ങിക്കരച്ചിൽ ആയി മാറി.......
"അതെ അവൻ വരും അബുൽ യൂസഫ്"......
മാറ്റം ആഗ്രഹിക്കുന്ന ജനതയുടെ മാർഗ്ഗത്തിലേക്ക് അവനും അവന്റെ പിതാവും മാറ്റപ്പെട്ടിരിക്കുന്നു....
ആ മാറ്റത്തിൻറെ നഷ്ടങ്ങൾ........അതൊരിക്കലും തിരിച്ചു കിട്ടാത്ത അമൂല്യമായ നഷ്ടങ്ങൾ തന്നെയാണ്...
ഒരായിരം പാറക്കലുകളുടെ ഭാരം എൻറെ ശരീരത്തിലും മനസ്സിലും അനുഭവപ്പെടുന്നത് പോലെ.......
വിറയാർന്ന ശബ്ദത്തിൽ ഞാൻ ചോദിച്ചു.."തംറാ എങ്ങനെ നീ"....എനിക്ക് വാക്കുകൾ മുഴുപ്പിക്കാൻ കഴിയുന്നില്ല........
കുറച്ചു നേരം തംറാ മൗനത്തിലാണ്ടു ഹൃദയ വേദനയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു....
ആ ഓർമ്മകൾ അവളിലാകെ പതഞ്ഞു പൊങ്ങുമ്പോൾ അവളുടെ നാഡിഞരമ്പുകൾ വലിഞ്ഞു മുറുകി കണ്ണുകളിൽ അത് വരെ നഷ്ടപ്പെട്ട തിളക്കം ക്രോധത്തിന്റെ രൂപത്തിൽ തെളിഞ്ഞു വന്നു ........
"മൊസൂളിലും കിർകുകിലും പിന്നെ തിക്രിത്തിലും"കറുത്ത കൊടിക്കൂറയുടെ കിഴിൽ ഇറാഖിൻറെയും സിറിയയുടെയും അതിർത്തികൾ രക്തത്താൽ ചുവന്നിരുന്ന കാലം.........
ടൈഗ്രിസ്‌ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന പുരാതന ചരിത്രമുള്ള "ഇറാഖിലെ"രണ്ടാമത്തെ വലിയ നഗരമായ "മൊസൂൾ" കറുത്തകൊടിയുടെ അധീനതയിൽ വന്നിരിക്കുന്ന നാളുകൾ....
മനുഷ്യനെ പോലെ മതങ്ങളും പേടിയോടെ കഴിഞ്ഞിരുന്ന കാലങ്ങൾ.....
രാത്രികളേക്കാൾ പേടിക്കേണ്ടിയിരിക്കുന്ന പകലുകൾ...
യസീദി വംശജർ കൂടുതൽ അധിവസിക്കുന്ന
"നിനവേ ഗവർണറേറ്റ്".......ബൈബിളിൽ പരാമർശിക്കുന്ന പ്രാചീന അസീറിയൻ നഗരം......
"നിരപാധികളുടെ മനുഷ്യരക്തത്താൽ ഭൂമിയെ കുളിപ്പിച്ചു അതിലൂടെ സ്വർഗ്ഗരാജ്യം നേടാം എന്ന മൂഢ വിശ്വാസവുമായി വന്നിരിക്കുന്ന ബാർബേറിയന്മാരുടെ പിൻതലമുറ......
നിനവേയിലെ യസീദി ആൺതരികളെ കൈകൾ പുറകിൽ ബന്ധിച്ചു നിരനിരയായി നിർത്തി അവരുടെ ശിരസ്സിന്റെ പിറകിൽ കലാഷ്‌നികോവ് എകെ-47 ഗൺ പിടിച്ചു നിൽകുമ്പോൾ.............
കണ്ണടച്ചു തുറക്കും മുമ്പ് ഉറ്റവരായ സഹോദരങ്ങളുടെയും പിതാക്കന്മാരുടെയും ശരീരത്തിന്റെ പാതിയായ ഭർത്താക്കന്മാരുടെയും ചിതറിയ തലകളിൽ നിന്നും ചുടുചോരയാൽ നിനവോയുടെ മണൽത്തരികൾ ചുവന്നിരിക്കുന്നു"......
"പ്രാണൻ നഷ്ടപ്പെട്ട കൂടപ്പിറപ്പുകളുടെ ശരീരത്തെ ഒന്ന് കെട്ടിപിടിച്ചു കരയാൻ പോലും അനുവദിക്കാതെ നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന അടിമത്തത്തിന്റെ ആ പഴയമുഖം പിന്നെയും ആവർത്തിക്കുന്നു പുതിയ രീതിയിൽ"......
"നിരപരാധിയായ ഒരു മനുഷ്യന്റെ ജീവൻ എടുത്താൽ മനുഷ്യസമൂഹത്തെ മുഴുവൻ വധിച്ചതിന് തുല്യമായ
ശിക്ഷയാണ് എന്ന വിശുദ്ധ ഖുർആൻ വാചകം അവർ വായിച്ചിട്ടുണ്ടാകില്ല അല്ലേ?......
ഉണ്ടായിരുന്നുവെങ്കിൽ അവർ സമാധാനത്തിന്റെ അർത്ഥത്തെ ക്രൂരതയുടെ പര്യായമായി ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കിലായിരുന്നു
"ഒരു സുപ്രഭാത്തിൽ ഭീരുവിനെ പോലെ ഏതോ അജ്ഞാത കേന്ദ്രത്തിൽ ഒളിച്ചിരുന്ന് ഞാനാണ് മതത്തിന്റെയും ലോകത്തിന്റെയും പുതിയ നേതാവെന്ന് പ്രഖ്യാപിക്കുന്ന ആണും പെണ്ണും കേട്ട ശിഖണ്ഡിയുടെ ആജ്ഞകൾക്ക് അനുസരിച്ച് അവന്റെ പിന്നിൽ അണിനിരന്നവർ നടപ്പിൽ വരുത്തിയ
കിരാതമായ നിയമങ്ങൾ അടിച്ചേൽപ്പിച്ചപ്പോൾ അടിമകളായി മാറിയ യസീദി പെൺകൊടികൾ".....
"ഏഴുപതോളം യസീദി സ്ത്രീകൾ തടവിലാക്കപ്പെട്ട അടിമപ്പാളയത്തിലെ മനുഷ്യത്വം നശിച്ച നരാധമന്മാരുടെ രതിവൈകൃതത്തിന്റെ പേക്കൂത്തുകൾക്ക് മുന്നിൽ നിൽക്കപ്പെടുമ്പോൾ ഇറ്റിറ്റു വീഴുന്ന കണ്ണുനീർ തുളികൾക്ക് രക്തത്തിന്റെ നിറമായിരുന്നു"......
"സ്ത്രീയോട് ഏറ്റവും മാന്യമായി പെരുമാറുന്നവനാണ് നിങ്ങളിൽ ഏറ്റവും ഉത്തമൻ എന്ന് പഠിപ്പിച്ച ,അവളെ സമൂഹത്തിൽ ഏറ്റവും ആദരണീയയായി കാണണം എന്ന് നിഷ്കർഷിച്ച മതത്തിന്റെ പുതിയ വക്താക്കളുടെ കൊടുംക്രൂരതകൾ കാണുമ്പോൾ ആ തടങ്കൽ പാളയത്തിലെ യസീദി പെൺകുട്ടിയുടെ ജീവിതത്തേക്കാൾ സ്ഥാനവും അംഗീകാരവും ഒരു പക്ഷെ തെരുവിലെ ലൈംഗിക തൊഴിലാളിയായ സ്ത്രീക്ക് ലഭിക്കുന്നുണ്ടാകും"...
"ചില ദിവസങ്ങളിൽ ആർത്തിപൂണ്ട ഇരുപത്തോളം കാമകഴുകന്മാരുടെ സംതൃപ്തിക്ക് തന്റെ ശരിരം ഉഴിഞ്ഞുവെക്കുമ്പോൾ അവരുടെ കൊത്തിവലികളിൽ തന്റെ ശരീരത്തെ മുറിവേൽപ്പിച്ചതിനേക്കാൾ മനസ്സിന്റെ ആഴത്തിലേറ്റ മുറിവുകൾ ഇപ്പോഴും ഉണങ്ങാതെ വ്രണമായി കിടക്കുന്നു"...
കുറെ നേരം എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല......
ഒരു മനുഷ്യനായതിൽ ഞാൻ വേദനിക്കുകയും. അതിനേക്കൾ ഒരു പുരുഷനായതിൽ ലജ്ജയാൽ എന്റെ ശിരസ്സ് താഴ്ന്ന് അവളുടെ മുഖത്തേക്ക് നോക്കാൻ പോലും എനിക്ക് കഴിയുന്നില്ല.....
കുറെ നേരം ഞങ്ങൾക്കിടയിൽ മൗനം നീണ്ടു നിന്നുവെങ്കിലും അവൾ ഒന്ന് പൊട്ടിക്കരഞ്ഞിരുന്നുവെങ്കിൽ ആ കണ്ണുനീരിൽ അവളുടെ ഹൃദയത്തിലെ ചുട്ടുപൊള്ളുന്ന കനലുകൾ ഒന്ന് എരിഞ്ഞമർന്നുവെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി....
"ബശ്ശാർ.....സാലിഹ് .....അവൻ"....എന്റെ ബശ്ശാർ ആയിരംവട്ടം അവൻ സുരക്ഷിതമായിരിക്കും എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുമ്പോഴും അരുതാത്തതെന്തെങ്കിലും സംഭവിച്ചിരിക്കുമോ എന്ന് ഉള്ളിൽ നിന്നും ആരോ പറയുന്നത് പോലെ എനിക്ക് അനുഭവപ്പെടുന്നു..
ദേഷ്യത്തോടെ അവൾ പറഞ്ഞു "ബശ്ശാർ" ...
"ധീരനായ വിഡ്ഢി" ....
ഒന്നും മനസിലാകാതെ ഞാൻ അവളെ തന്നെ നോക്കി ....
ആ മുഖത്തെ നിന്നും ദേഷ്യം മെല്ലെ മെല്ലെ മാറി ഒരു പക്ഷെ നീണ്ട നാളുകൾക്ക് ശേഷമായിരിക്കണം അവളുടെ മിഴികളിലെ കത്തുന്ന കനലിനെ തണുപ്പിക്കാൻ എന്നപ്പോലെ അവൾ പൊട്ടി പൊട്ടി കരഞ്ഞു കൊണ്ട് എന്റെ മാറിലേക്ക് ചാഞ്ഞു.....
എന്ത് പറഞ്ഞു ഞാൻ അവളെ ആശ്വസിപ്പിക്കണം എന്നറിയാതെ നിൽക്കുമ്പോഴും അവൾ കുറെ നേരം പൊട്ടി കരഞ്ഞു മനസ്സിന്റെ ഭാരങ്ങൾ എല്ലാം ഒഴുക്കി കളയട്ടെ എന്നെനിക്ക്‌ തോന്നി....
കൊടുംകാറ്റിന് മുമ്പേയുള്ള ശാന്തത പോലെ തംറയുടെ മനസ്സിലെ തിരയിളക്കം അൽപം ശമിച്ചിരിക്കുന്നു...
എന്റെ മുഖത്തെ നിന്നും ഞാൻ പറയാതെ തന്നെ അവൾ വായിച്ചെടുത്തു.
ബശ്ശാറിനെ കുറിച്ചുള്ള എൻറെ ആശങ്ക....
"ധീരനായ വിഡ്ഢി അല്ലെങ്കിൽ പതിനഞ്ചു യസീദി പെൺകുട്ടികളെയും എന്നെയും രക്ഷിക്കാൻ ആ കാപാലികരുടെ കൂട്ടത്തിലേക്ക് ഈയാംപാറ്റയെ പോലെ അവൻ പറന്നു വരുമോ?"...
"ഒരു രാത്രിയുടെ മറവിൽ ഞങ്ങളുടെ കൂടാരത്തിന്റെ ഉള്ളിലേക്ക് അവൻ പ്രവേശിക്കുമ്പോൾ സന്തോഷത്തേക്കാൾ എനിക്ക് അനുഭവപ്പെട്ടത് കടുത്ത ഭയപ്പാടും അതിനേക്കാൾ ഇരട്ടി ദേഷ്യവുമായിരുന്നു അവനോട്......
മരണത്തെ തേടി വന്ന വിഡ്ഢി".......
അത് പറയുമ്പോൾ
അവളുടെ സ്വരത്തിൽ ദേഷ്യവും സങ്കടവും സ്നേഹവും എല്ലാം അടങ്ങിയിരുന്നു.....
ഒരു നഷ്ടപ്രണയത്തിന്റെ തിരയിളക്കം ആ കണ്ണുകളിൽ എനിക്ക് അനുഭവപ്പെട്ടു......
"പുറംലോകത്തിന്റെ ചന്ദ്രദർശനം ഞങ്ങൾക്ക് കാണിച്ചു തരുമ്പോൾ ആ കൂട്ടാരത്തിന്റെ ഉള്ളിൽ അവൻ എങ്ങനെ കടന്നുവെന്ന് ഇന്നും എനിക്ക് അജ്ഞാതമാണ്!"....
"പരുന്തിന്റെ കണ്ണുമായി കാവൽ നിൽക്കുന്നവരുടെ
കണ്ണുകളിൽ എന്തു മായാജാലം കാണിച്ചു കൊണ്ടാണ് ഞങ്ങളെ ആരുടെയും കണ്ണിൽപ്പെടാതെ അവൻ സുരക്ഷിതമായി രക്ഷപ്പെടാൻ ഒരുക്കി നിർത്തിയ വാഹനത്തിൽ എത്തിച്ചത് എന്ന് എനിക്കറിയില്ല....
ഒരു പക്ഷേ ദൈവത്തിന്റെ അദൃശകാരങ്ങൾ അവനെ സഹായിച്ചിരിക്കാം.....
"പെട്ടന്ന് വെടിയൊച്ചയോടെ അട്ടഹാസം മുഴക്കി അലറി വിളിച്ചു കൊണ്ട് തുറന്ന് വാഹനത്തിൽ കറുത്ത കൊടിക്കൂറയും വീശി ഒരു സംഘം ഞങ്ങളുടെ മുന്നിലേക്ക് പാഞ്ഞു വന്നു"...
"ജീവിതത്തിന്റെ അവസാന പ്രതീക്ഷയും അസ്തമിക്കുകയായി....
നിമിഷങ്ങളുടെ ആയുസ്സിൽ വീണുകിട്ടിയ പ്രത്യാശയും സന്തോഷവും എല്ലാം അവസാനിച്ചിരിക്കുന്നു...
തിരികെ അടിമപാളയത്തിൽ എത്തുന്നതിലും നല്ലത് തങ്ങളെ ജീവനോടെ കുഴിച്ചു മൂടുന്നതായിരിക്കും"......
"കണ്ണുകൾ അടച്ചു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ വാഹനം സാവധാനം മുന്നോട്ട് നീങ്ങി തുടങ്ങുന്നു......
പിന്നെ ഇരുട്ടിനെ കീറിമുറിച്ചു ശരത്തിന്റെ വേഗതയിൽ കുതിച്ചു പായുകയാണ് വാഹനം.....എന്താണ് സംഭവിച്ചത്. ഞാൻ ഓടിച്ചെന്ന് മുന്നിലേക്ക് നോക്കി ബശ്ശാറിനെ കാണുന്നില്ല......പുറത്തേക്ക് നോക്കുമ്പോൾ ഒരു ഒറ്റയാനെ പോലെ നെഞ്ചുവിടർത്തി ശരീരം നിറയെ സ്‌ഫോടകവസ്‌തുകളുമായി ധീരനെ പോലെ നിൽക്കുകയാണ് ബശ്ശാർ....സിംഹത്തിന്റെ മുന്നിൽ അകപ്പെട്ട കുറുനരികളെ പോലെ പേടിച്ചു വിറച്ചു നിൽക്കുകയാണ് കൂട്ടമായി മാത്രം ആക്രമിക്കാൻ അറിയുന്ന ഭീരുക്കൾ"..........
"കാഴ്ചയുടെ കൺകോണിൽ നിന്നും മറയപ്പെടുന്നത് വരെ ഞങ്ങൾ എല്ലാവരും നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ അവനെ തന്നെ നോക്കി നിന്നു.......
കുറച്ചു നേരം കഴിഞ്ഞപ്പോൾ അകലെ അതിശക്തമായ സ്‌ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുന്ന ശബ്‍ദവും ഒപ്പം ആകാശം മുട്ടെ ഉയരത്തിൽ തീജ്വാലകളും പ്രത്യക്ഷമായിരിക്കുന്നു" ....
തംറയിൽ നിന്നും ആ വാർത്ത കേട്ടതും അതുവരെ അടക്കി പിടിച്ച മുഴുവൻ സങ്കടവും അണപൊട്ടി ഒഴുകി എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.......
ഒരു ഭ്രാന്തനെ പോലെ അലമുറയിട്ടു കരയുന്ന എന്നെ കെട്ടിപ്പുണർന്നു തംറാ ഒരു അമ്മയെപ്പോലെ മാറോടണച്ചു ... സന്തോഷങ്ങളിൽ,സങ്കടങ്ങളിൽ,മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങളിൽ എല്ലാം ഒരുമിച്ചു നിന്നിരുന്ന ആത്മമിത്രങ്ങൾ.....സ്വന്തം എന്ന് കരുതിയ അവരുടെ കുടുംബങ്ങൾ എല്ലാം ഇനി വെറും ഓർമ്മ മാത്രം..... യുദ്ധങ്ങളും കലാപങ്ങളും സമ്മാനിക്കുന്ന അനാഥത്വത്തിന്റെ ഇരകളുടെ കൂട്ടത്തിലേക്ക് ഞാനും വീണിരിക്കുന്നു.വീണ്ടും ഒരു അനാഥനായി മാറ്റപ്പെട്ടിരിക്കുന്നു....
പൊട്ടിക്കരയുന്ന എന്നെ തംറാ അവളുടെ മാറിൽ നിന്നും മുഖം ഉയർത്തിപ്പിച്ച ശേഷം "വിശുദ്ധ ഖുർആനിലെ" അഞ്ചാം അധ്യായം "മാഇദയിലെ" സൂക്തങ്ങൾ എനിക്ക് കേൾപ്പിച്ചു തന്നു..........
ശേഷം അവൾ പറഞ്ഞു....
"ബശ്ശാർ സാലിഹ് ദൈവമാർഗ്ഗത്തിൽ വിശുദ്ധയുദ്ധം നടത്തിയ ധീരനായ രക്തസാക്ഷിയാണ്"......
"മറ്റൊരാളെ കൊന്നതിന് പകരമായോ,ഭൂമിയിൽ ആക്രമങ്ങൾ സൃഷ്ടിച്ചതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാൽ,അത് മനുഷ്യ സമൂഹത്തെ മുഴുവൻ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു......
ഒരാളുടെ ജീവൻ വല്ലവനും രക്ഷിച്ചാൽ, അത് മനുഷ്യരുടെ മുഴുവൻ ജീവൻ രക്ഷിച്ചതിന് തുല്യമാകുന്നു".......
വിശുദ്ധ ഗ്രന്ഥത്തിലെ അഞ്ചാം അദ്ധ്യായം "മാഇദയിലെ' സൂക്തങ്ങൾ എന്റെ കാതുകളിൽ അപ്പോൾ വീണ്ടും വീണ്ടും മുഴങ്ങി കൊണ്ടിരുന്നു............
അൻസാരി മുഹമ്മദ്‌ കെട്ടുങ്ങൽ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo