നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവൻ നല്ലവനായിരുന്നു.

അവൻ നല്ലവനായിരുന്നു.
---------------------------------------
'' ഡീ മുരിങ്ങാക്കോലേ......."
തിരക്കിട്ട ടൗണിലൂടെ തന്റെ അഞ്ച് വയസ്സുക്കാരി മകളുടെ കൈയ്യും പിടിച്ച് ധൃതിയിൽ നടന്നു നീങ്ങവേയാണ് എന്റെ കാതുകളിൽ ആ ശബ്ദം വന്നലച്ചത്.
എവിടെയോ കേട്ടു മറന്ന ശബ്ദം, തിരിഞ്ഞു നോക്കി.
പരിചയമുള്ള ആരേയും കണ്ടില്ല.
താൻ സ്ക്കൂളിൽ പഠിക്കുമ്പോൾ സഹപാഠികൾ തന്നെ സ്നേഹപൂർവ്വം വിളിച്ചിരുന്ന വട്ട പേര്.തന്റെ മെലിഞ്ഞുണങ്ങിയ ശരീരം അതു തന്നെയാണ് ആ പേരിനാധാരവും
പതിവായി കൂട്ടുക്കാർ ആ പേരിൽ എന്നെ വിളിക്കുമ്പോൾ ശുണ്ഠികൂടിയിരുന്ന എനിക്ക് "മുൻശുണ്ഠി" എന്ന പേരു് നൽകാനും അവർ മടിച്ചില്ല. ആ സ്ക്കൂൾ കാലഘട്ടത്തിലെ നല്ല ദിനങ്ങളോർത്ത് ഞാനങ്ങനെ പതിയെ മുന്നോട്ട് നടന്നു നീങ്ങവെയാണ് വീണ്ടും ആ ശബ്ദം കാതിൽ വന്നലച്ചത്.
ശുണ്ഠി ഇതുവരെ മാറിയില്ലാല്ലേ?
അത് കൂടി കേട്ടതോടെ ജിജ്ഞാസയോടെ വീണ്ടും ഞാൻ തിരിഞ്ഞു നോക്കി. ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും തന്റെ വട്ട പേരുകൾ ഇത്ര കൃത്യമായി വിളിക്കുന്നയാളെ ഞാൻ കണ്ണുകൾ കൊണ്ട് അന്വേഷിച്ചു കൊണ്ടേയിരുന്നു
പെട്ടെന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്ന് ചിരിച്ചു കൊണ്ട് എന്റെ നേർക്ക് നടന്നടുത്തു വരുന്ന ആ പ്രത്യേക വേഷധാരിയെ കണ്ടു ഞാനൊന്നമ്പരന്നു. സംശയത്തോടെ അയാളെ തന്നെ നോക്കി നിന്നു.
അയാൾ അടുത്തെത്തുoന്തോറും എന്തോ ഒരു ഭീതി എന്നിൽ നിഴലിക്കുന്നതായി ഞാനറിഞ്ഞു. മോളുടെ കൈയ്യിൽ ഒന്നൂടി അമർത്തി പിടിച്ച് വീണ്ടും നടക്കാനായി തുനിയുമ്പോഴാണ് വഴിമുടക്കി അയാൾ മുന്നിൽ വന്നുനിന്നത്.
ഡീ മുരിങ്ങാക്കോലേ ,...
തനിക്ക് എന്നെ മനസ്സിലായില്ലേ?
ഒന്നും ഉരിയാടാനാവാതെ ഞാൻ ചോദ്യഭാവത്തിൽ അയാളെ തന്നെ ഇമവെട്ടാതെ നോക്കി നിന്നു.
ഡീ ഇങ്ങനെ നോക്കി പേടിപ്പിക്കാതെ...
അയാൾ തലയിലുണ്ടായിരുന്ന നിസ്ക്കാര തൊപ്പി എടുത്ത് മാറ്റി അൽപ്പം കൂടി എന്റെ മുന്നിലേക്കായി നീങ്ങി നിന്നുകൊണ്ട് പറഞ്ഞു .
ഇപ്പോ ഓർമ്മയുണ്ടോന്ന് നോക്കിയേ?
എവിടെയോ കണ്ടു മറന്ന മുഖo. ഇനി ഒന്നിച്ചെങ്ങാനും പഠിച്ചതാണോ?ആലോചിച്ചു നോക്കി അതെ അവിടെയെവിടെയൊക്കെയോ കണ്ടു മറന്ന മുഖം ഇനി ഏഴാം ക്ലാസിൽ നിന്ന് ഒളിച്ചോടിയ ജയരാജ് എങ്ങാനും? ആലോചിച്ചപ്പോൾ ചെറിയൊരു സാമ്യത
ഒന്ന് ശങ്കിച്ചു നിന്ന ശേഷം രണ്ടു കൽപ്പിച്ച് ചോദിച്ചു
ജയരാജ്?
ആഹാ, അപ്പോ താൻ എന്നെ മറന്നില്ലാല്ലേ?
വീണ്ടും ഞാൻ ഓർമ്മകളെ ചികഞ്ഞെടുത്ത് ക്ലാസ്സ് മുറിയിലെത്തി.
ജയരാജ്,
ആരേയും അധികം ഗൗനിക്കാതെ സ്ഥിരമായി ലാസ്റ്റ് ബെഞ്ചിൽ മാത്രം കണ്ടിരുന്ന പാവം പയ്യൻ. പഴഞ്ചനായ നീല ഷർട്ടും, പാന്റുമായിരുന്ന മിക്ക ദിവസവും അവന്റെ വേഷം. എണ്ണമയമില്ലാത്ത മുടി അനുസരണയില്ലാതെ അലങ്കോലമായിട്ടായിരിക്കും എന്നുo. സഞ്ചിയില്ലാതെ പുസ്തകം കൈയ്യിൽ പിടിച്ച് വരുന്നതിനാൽ മഴയുളള ദിവസങ്ങൾ മിക്കവാറും അവന്റെ പുസ്തകങ്ങൾ നനഞ്ഞിട്ടുണ്ടായിരിക്കും.
പഠിക്കാൻ സമർത്ഥനല്ലെങ്കിലും
എന്നും ക്ലാസ്സിൽ പതിവായി വരാറുണ്ട് എന്ന ഒറ്റ കാരണത്താൽ കൊണ്ടായിരിക്കണം ടീച്ചർമാർക്കും അവനെ ഇഷ്ടായിരുന്നു.
സ്ക്കൂളിലെ ഉച്ചക്കഞ്ഞി വിതരണ സമയത്ത് അവനായിരിക്കും (അന്ന് വിദ്യാർത്ഥികൾ അധ്യാപകരെ സഹായിക്കുമായിരുന്നു.)
വിളമ്പാനായി എന്നും മുന്നിൽ .
അങ്ങനെയിരിക്കെയാണ് സ്ക്കൂളിലൊരു കളവ് നടന്നതായി അറിയുന്നത്.സ്ക്കൂൾ കുട്ടികൾക്ക് ഉച്ചക്കഞ്ഞി ഉണ്ടാക്കി കൊടുക്കാനായുള്ള അരിയും ചെറുപയറും മോഷണം പോയത്രേ!
കള്ളനെ അന്വേഷിക്കുന്നതിനിടയിലാണ് ആരുടെയോ ശ്രദ്ധ ജയരാജനിൽ എത്തി നിന്നത്. രണ്ട് ദിവസമായി അവൻ ക്ലാസ്സിൽ വരാറില്ലെന്ന കാര്യം അപ്പോഴാണ് സഹപാഠികളും ഓർമ്മിച്ചത്.
പിറ്റേ ദിവസം സ്ക്കൂളിലെ പ്രധാന വിഷയം ജയരാജ് ആയിരുന്നു.
മദ്യത്തിനടിമയായ അച്ഛൻ കുടുംബം നോക്കാത്തതിനാൽ
അമ്മയേയും, വയ്യാതായ അനിയത്തിയേയും ഊട്ടുന്നതിനായി
അച്ഛനോടുള്ള വാശിയിൽ അവനാണത്രേ സ്ക്കൂളിൽ നിന്ന് മോഷണം നടത്തിയത്.
തെളിവു സഹിതം അവന്റെ അച്ഛൻ തന്നെയാണ് ഇന്ന് രാവിലെ സ്ക്കൂളിൽ ഹാജരാക്കിയത് -
അടി കൊണ്ട് കിണർത്ത പാടുകൾ അവന്റെ ശരീരമാസകലം ഉണ്ടായിരുന്നു. അവന്റെ കഥകൾ കേട്ടപ്പോൾ എല്ലാവർക്കും അവനോട് നീരസമല്ല പകരം ദയയാണ് തോന്നിയത്. അതുകൊണ്ടായിരിക്കാം അദ്ധ്യാപകരും അച്ഛനെ ഉപദേശിച്ച് മകന് മാപ്പ് കൊടുക്കാൻ തയ്യാറായത്.
പിറ്റേ ദിവസം ആരോ പറഞ്ഞാണറിയുന്നത്, ജയരാജിനെ കാണാനില്ലത്രേ!
അവന്റെ അച്ഛൻ ,ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് പീടിക തിണ്ണയിൽ കിടന്നു കരയുകയായിരുന്നത്രേ...
കുറച്ച് ദിവസം അവൻ എല്ലാരുടെ മനസ്സിലും ഒരു നീറ്റലായി അനുഭവപെട്ടെങ്കിലും പതിയെ എല്ലാവരും അവനെ മറക്കുകയായിരുന്നു.
ഇന്നിതാ തന്റെ മുന്നിൽ അവൻ....
ഡീ....
ആലോചിച്ചു സമയo കളയാതെ നമുക്കെന്തെങ്കിലും കഴിച്ചാലോ?
പറഞ്ഞു കഴിഞ്ഞതും അവൻ അടുത്ത കൂൾബാർ ലക്ഷ്യമാക്കി നീങ്ങിയപ്പോൾ, ഞാനും യാന്ത്രികമെന്നോണം അവനെ അനുഗമിച്ചു.
അവിടെയിരുന്ന് മോൾക്ക് ഇഷ്ടമുള്ള ഐസ് ക്രിമും, രണ്ട് ലെമൺജ്യൂസും ഓർഡർ ചെയ്യുമ്പോഴും എന്റെ ശ്രദ്ധ മുഴുവനും അവന്റെ വേഷവിധാനത്തിലായിരുന്നു. അത് മനസ്സിലാക്കിയിട്ടെന്നോണം അവൻ പറഞ്ഞു തുടങ്ങി.
തനിക്ക് ഓർമ്മയുണ്ടോ അന്നത്തെ ദിവസം.?
സങ്കടവും അപമാനഭാരവും കൊണ്ട് അന്ന് വീട്ടിൽ നിന്ന് ദേഷ്യപെട്ടിറങ്ങിയ അവൻ ചെന്നെത്തിയത് ദൂരെയുള്ള ഒരു തട്ടുക്കടയുടെ മുന്നിലായിരുന്നു. ക്ഷീണിച്ചവ ശനായി കുടിക്കാൻ വെള്ളം ചോദിച്ച അവനോട് മുതലാളി കൂടെ നിൽക്കാൻ സമ്മതമാണോന്ന് ചോദിച്ചത് ,അവന്റെ കാര്യത്തിൽ "അച്ഛൻ ഇച്ഛിച്ചതും പാല് വൈദ്യൻ കൽപിച്ചതും പാല് "എന്ന മട്ടിലായിരുന്നു
വീടുമായി യാതൊരു ബന്ധവുമില്ലാതെ വർഷങ്ങൾ പിന്നേയും കടന്നു പോയി.
അവൻ വന്നു കയറിയ ഭാഗ്യമോ, അതോ എ അവന്റെ ഭാഗ്യമോ കട അടിക്കടി ഉയരങ്ങളിലെത്തി.
പഴയ തട്ടുകടയിൽ നിന്ന് ഫൈസ്റ്റാർ ഹോട്ടലിലേക്കുള്ള വളർച്ചയ്ക്ക് അധിക കാലം വേണ്ടി വന്നില്ല. അവന്റെ ആത്മാർത്ഥതയും, വിശ്വസ്തതയും മനസ്സിലാക്കിയ മുതലാളി
കടയുടെ ഉയർച്ചയ്ക്ക് പിന്നിൽ അവന്റ വരവാണെന്ന് ഉറച്ചു വിശ്വസിച്ചു.
വീട്ടിലെ ഒരംഗത്തെ പോലെ കരുതിയിരുന്ന അവനെ ആരേയും ഏൽപ്പിക്കാതിരുന്ന സ്വന്തം വാഹനത്തിന്റെ കീ ഏൽപ്പിക്കുമ്പോഴും ,വിശ്വസ്തയോടെ മകളായ ആയ്ഷുനെ കോളേജിൽ എത്തിക്കേണ്ട ചുമതലക്കൂടി അവനെ ഏൽപ്പിക്കുകയായിരുന്നു. എല്ലാ കാര്യത്തിലും ശുഷ്കാന്തിയും, അത്മാർത്ഥതയും കാണിക്കുന്ന അവനോട് മുതലാളിക്ക് അനുകമ്പയും സ്നേഹവുo കൂടി കൂടി വരികയായിരുന്നു.
അവന്റെ വീടന്വേഷിക്കാനും അവർക്ക് വേണ്ട സഹായങ്ങൾ എത്തിക്കാനും, പെങ്ങളെ നല്ല രീതിയിൽ വിവാഹം ചെയ്തയക്കാനും അദ്ദേഹം മറന്നില്ല.
അങ്ങനെയിരിക്കെയാണ് ആയ് ഷുവിനേയും കൊണ്ട് കോളേജിലേക്ക് പുറപ്പെട്ട അവന്റെ വണ്ടി ആക്സിഡന്റിൽ പെടുന്നത്.
പരിക്കുകളൊന്നുമില്ലാതെ ബോധം തെളിഞ്ഞ അവൻ ആദ്യം അന്വേഷിച്ചത് ആയ്ഷുവിനെക്കുറിച്ചാണ്.
ആദ്യം അവനിൽ നിന്നും മറച്ചു വച്ച ആ വലിയ സത്യം പതിയെ പതിയെ അവന് മനസ്സിലായി, ആ അക്സിഡന്റിൽ ആയ് ഷുവിന്റെ അരയ്ക്കു താഴെ തളർന്നിരിക്കുകയാണ്.
ഏക മകളുടെ ദുരവസ്ഥ ആ പിതാവിനെ എന്നും വേദനാജനകമായിരുന്നു. സന്തോഷം നിറഞ്ഞാടിയ ആ വീട് ശോകമൂകമാകുവാനും അധികനാൾ വേണ്ടി വന്നില്ല. തുള്ളിച്ചാടി നടന്നിരുന്ന ആയ്ഷു വിനെ ഒരു വിഷാദ രോഗിയായി കാണേണ്ടി വരുമോയെന്ന് എല്ലാരും ഭയപെട്ടു. അതിനൊരു പരിഹാരമായി തെരഞ്ഞെടുത്തൊരു മാർഗ്ഗം, അവളുടെ വിവാഹമായിരുന്നു. വരുന്ന വിവാഹാലോചനകളെല്ലാം വഴിമാറി പോകുന്നത് പിതാവിന് വല്ലാതെ വിഷമിപ്പിക്കുന്നതായി അവന് മനസ്സിലായി.
സ്വന്തം കൈപിഴ കൊണ്ട് ഒരു കുടുംബം തകരുന്നതിൽ അവനും ഏറെ വിഷമിച്ചു. അതിനൊരു പോംവഴിയുമായാണ് അവൻ അദ്ദേഹത്തിന്റെ മുന്നിലെത്തിയത്.
ആയ്ഷുവിനെ അവൻ സ്വീകരിക്കാൻ തയ്യാറാണെന്ന വാർത്തകേട്ട് ഒന്നും മിണ്ടാതെ എഴുന്നേറ്റു പോയ മുതലാളിയുടെ മനസ്സിൽ അവനോടുള്ളസഹതാപമാണോ അതോ കുറ്റബോധമാണോ എന്നറിയാതെ അവൻ കുഴങ്ങി.
തുടരെ തുടരെയുള്ള അവന്റെ അപേക്ഷ കേട്ട് അദ്ദേഹം ആയ്ഷുവിന്റെ ആഗ്രഹം ആരായുകയായിരുന്നത്രേ...
പള്ളി കമ്മിറ്റിയിലും. സമുദായത്തിലും നല്ല നിലയും, വിലയുമുള്ള പിതാവിന്റെ മനസ്സറിയാവുന്ന മകൾ ആകെ വിഷമിക്കുന്നത് കണ്ട് അവൻ തന്നെയാണ് അവരോട് പറഞ്ഞത് മതം മാറാൻ തയ്യാറാണെന്ന കാര്യം. ആദ്യം ഒന്ന് അമ്പരന്നെങ്കിലും എല്ലാം ശരിയായി വരുമെന്ന തോന്നലായിരിക്കണം അദ്ദേഹം ഇരുവീട്ടുകാരുടെ സമ്മതത്തോടെ എല്ലാത്തിനും സമ്മതം മൂളിയത്.
അങ്ങനെ എല്ലാവരുടേയും സമ്മതത്തോടെ അനുഗ്രഹത്തോടെ മുസ്തഫയായി ആയ് ഷുന് പുതിയൊരു ജീവിതം കൊടുക്കുമ്പോൾ അവൻ എന്റെ മനസ്സിലെന്ന എല്ലാരുടെ മനസ്സിലും വാനോളം വളർന്നിട്ടുണ്ടാവണം
എല്ലാം പറഞ്ഞു കഴിഞ്ഞ് ,യാത്ര പറഞ്ഞ് നടന്നകലുന്ന അവനെ നിർന്നിമേഷയായി നോക്കി നിൽക്കുന്ന എന്റെ മനസ്സിലപ്പോൾ
ശ്രീ നാരായണ ഗുരുവിന്റെ വാക്കുകൾ ആയിരുന്നു.
"മതമേതായാലും മനുഷ്യൻ നന്നായാൽ മതി."
-----------------------------------------------------------------
പത്മിനി നാരായണൻ.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot