
ചന്ദ്രനിലൂടെയൊരു യാത്ര
--------------------------------------------®
--------------------------------------------®
ചന്ദ്രൻ വൈകിട്ടൽപം കഴിക്കും, അതിനിയിപ്പോ ദൈവം തമ്പുരാൻ വേണ്ടാന്നു പറഞ്ഞാലും കഴിക്കും. ആരോഗ്യമുള്ള ശരീരവും, ജോലി ചെയ്ത് വൈകിട്ട് കിട്ടുന്ന കാശുമുണ്ടങ്കിൽ എന്തിന് കഴിക്കാതിരിക്കണം..? ചാരായം നിരോധിച്ച സമയത്ത് മൂന്ന് ദിവസം അടുപ്പിച്ച് അടിക്കാനാവാഞ്ഞതിൽ ഇന്നും വിഷമിക്കുന്ന ഒരാൾ. (അടിക്കാനാവാഞ്ഞത് മറ്റൊന്നും കൊണ്ടല്ല, നിരോധനവാർത്തയറിഞ്ഞ് തുടർച്ചയായി അടിച്ച് ബോധം പോയതിനാലാണ്.), ഓക്കേ വിഷയത്തിലേക്ക് വരാം.
അന്നും വൈകിട്ട് ജോലി കഴിഞ്ഞ് ചന്ദ്രൻ സാമാന്യം മോശമില്ലാതെ തന്നെ അടിച്ച് ഫിറ്റായി,കോട്ടയംമുക്കിന് വന്ന് ബസ്സിറങ്ങി. സമയം ആറര കഴിഞ്ഞു. കാർമേഘങ്ങൾ സന്ധ്യയുടെ സ്വർണ്ണവർണ്ണത്തിന് മങ്ങലേൽപിക്കുന്നുണ്ടങ്കിലും, അതിനിടയിലൂടെ സ്വർണ്ണരശ്മികൾ തലകാട്ടുന്നുണ്ട്. മഴ പെയ്യാനുള്ള സാദ്ധ്യതയില്ല എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കവരത്തിയിൽ നിന്നും അറിയിക്കുന്നതായി അച്ചായന്റെ ബേക്കറിയിലെ ഒരിക്കലും ഓഫാകാത്ത റേഡിയോ അറിയിച്ചു. അതോടെ എല്ലാവരും കുടയെടുക്കാനായി പരക്കം പാഞ്ഞു.
ബസ്സിൽ നിന്നിറങ്ങിയ ചന്ദ്രൻ (ഇറങ്ങിയതോ... അതോ ഇറക്കിയതോ.. എന്ന സംശയം ഇന്നും നിലനിൽക്കുന്നു) കണ്ണൊന്നിറുക്കിയടച്ചു തുറന്നു. കയ്യിലിരുന്ന കവർ കക്ഷത്തിലേക്ക് തിരുകി, കൈലിയന്നഴിച്ചുടുത്തു. അതുു കണ്ട് ബസ് കയറാൻ വേണ്ടി അച്ചായന്റെ കടത്തിണ്ണയിൽ കാത്തുനിന്ന പെണ്ണുങ്ങൾ പെട്ടന്ന് പഫ്സിന്റെ വില ചോദിച്ച് ബേക്കറിയിലേക്ക് കയറി.
അരക്കെട്ട് വളച്ച് ജിംനാസ്റ്റിക്ക്കാരേപ്പോലെ ഒരു പ്രകടനം നടത്തി ചന്ദ്രൻ മുന്നോട്ട് നടന്നു. ബേക്കറിയാണ് ലക്ഷ്യം.. പക്ഷെ നടന്നു ചെല്ലുന്നത് തൊട്ടപ്പുറത്തെ STD ബൂത്തിലേക്കാണന്നറിഞ്ഞ്, ബൂത്തിലിരിക്കുന്ന പെൺകൊച്ച് ഓടിയിറങ്ങി പൊന്നച്ചായന്റ ടെക്സ്റ്റെയിൽസിൽ അഭയം പ്രാപിച്ചു. അൽപം കഴിഞ്ഞപ്പോൾ അവൾക്ക് മനസ്സിലായി ഇതിലും നല്ലത് ചന്ദ്രനെ സഹിക്കുന്നതായിരുന്നെന്ന്. എങ്കിലും അവൾ തിരിച്ചിറങ്ങിയില്ല. പകരം STD ബൂത്തിലേക്ക് ഒളിഞ്ഞു നോക്കി. ചന്ദ്രൻ ബൂത്തിൽ കയറി ISD എങ്ങാനും വിളിച്ചാലോ..?
പക്ഷെ ചന്ദ്രൻ ആരാ മൊതല്..?
തിണ്ണയിൽ കയറിയ ചന്ദ്രൻ , മൈക്കിൾ ജാക്സനെപ്പോലെ ചുവരിലൂടെ മൂൺവാക്ക് നടത്തി ബേക്കറിയുടെ മുൻപിലെത്തി. മുൻപേ കടയിൽ കയറിയ പെണ്ണുങ്ങൾ, ഊറിയ ചിരിയോടെ വെളിയിലിറങ്ങി.
കട്ടി കൂടിയ മിഠായി ഭരണികൾക്കിടയിലൂടെ ഒരൻപത് രൂപാ നോട്ട് അച്ചായന്റെ മുഖത്തിന് നേരേ നീണ്ടു. " അച്ചായാ.. ഒരു കേക്ക് ". ഇത്തരം പ്രകടനങ്ങൾ സ്ഥിരമായി കണ്ട് തഴമ്പിച്ച അച്ചായൻ " കേക്കില്ല ചന്ദ്രാ ".. എന്ന് അക്ഷോഭ്യനായി പറഞ്ഞു.
"അതെന്താ കേട്ടാല്...?" ചന്ദ്രൻ ഉറക്കെ ചോദിച്ചു.. പെണ്ണുങ്ങൾ അത് കേട്ട് ഉറക്കെചിരിച്ചു...!
കുപിതനായ ചന്ദ്രൻ അവരോട് അലറി.. " എന്താടീ.....©©©ങ്ങളെ ഇത്ര തൊലിക്കാൻ... ഞാനെന്താ ഇവ്ടെ തുണിയില്ലാതെ നിക്കുന്നോ..?
പെണ്ണുങ്ങള് പിന്നെ ബസു കേറാനൊന്നും നിന്നില്ല. ഇറങ്ങി ഒറ്റ നടപ്പ്... വീട്ടിലേക്ക്.
"ങാ.. വണ്ടിക്കൂലി ലാഭം." കണ്ടു കൊണ്ട് നിന്ന നാണുവാശാന്റെ ആത്മഗതം.
"ങാ.. വണ്ടിക്കൂലി ലാഭം." കണ്ടു കൊണ്ട് നിന്ന നാണുവാശാന്റെ ആത്മഗതം.
"ചന്ദ്രാ... കേക്കു തീർന്നു... അലുവായുണ്ട് വേണോ..? വീണ്ടും അച്ചായൻ ചോദിച്ചു...
"ആ.. എന്തേലുമെടുക്ക്... പണ്ടാരടങ്ങാൻ..." ഉടുത്തിരുന്ന കൈലിയുടെ ഒരു തുമ്പ് കണ്ടെത്താൻ ശ്രമിക്കുന്നതിനിടയിൽ ചന്ദ്രൻ പറഞ്ഞു.
വീട്ടിലുള്ള മകളുടെ മകന് എന്തെങ്കിലും വാങ്ങിക്കൊണ്ട് പോകുന്നത് ചന്ദ്രന് ഒരു ശീലമാണ്. എത്ര വൈകിയാലും അവനത് കാത്ത് വാതിൽക്കൽ തന്നെയുണ്ടാവും.
അച്ചായൻ ഒരു കിലോ ഹൽവ പൊതിഞ്ഞ് ഒരു കവറിലാക്കി ചന്ദ്രനെയേൽപ്പിച്ചു. അത് വാങ്ങാൻ കൈ പൊക്കിയപ്പോൾ കക്ഷത്തിലിരുന്ന പണി ഡ്രസ് അടങ്ങിയ കവർ താഴെ വീണു. അച്ചായൻ രണ്ടു കവറും എടുത്ത് ചന്ദ്രന്റെ കൈയ്യിൽ ഏൽപ്പിച്ചു.
ഒരു തരത്തിൽ തിരികെയിറങ്ങി തോമസുകുട്ടിയുടെ ഓട്ടോ നോക്കി വലിഞ്ഞു കയറി. ചന്ദ്രന് തോമസുകുട്ടിയെ വലിയ ഇഷ്ടമാണ്. എവിടെപ്പോയാലും സാരഥി അദ്ദേഹമാണ്. ഒന്നും മറുത്ത് പറയാത്ത ഒരു പാവം.
നല്ല ഇരുട്ടായി, മിന്നാമിനുങ്ങു പോലെയുള്ള വെട്ടവും തെളിച്ച് ഓട്ടോ ചന്ദ്രന്റെ വീട് ലക്ഷ്യമാക്കി യാത്രയായി. വെറും ഒന്നര കിലോമീറ്ററേയുള്ളു. റോഡ് മോശമായതു കാരണം വീട്ടിലേക്ക് ഓട്ടോ പോകാത്തതിനാൽ, അടുത്തുള്ള ജംഗ്ഷനിൽ വണ്ടി നിർത്തി.വണ്ടിയിലിരുന്നു തന്നെ പത്ത് രൂപാ ഓട്ടോക്കൂലി കൊടുത്തു.എന്നിട്ട് ഇരുട്ടിൽ എങ്ങനെയൊക്കെയോ വെളിയിലിറങ്ങി.
എങ്ങനെ ഇയാളെ ഈ അവസ്ഥയിൽ വിട്ടിട്ടു പോകും..? തോമസ് കുട്ടി ധർമ്മസങ്കടത്തിലായി. അൻപത് മീറ്റർ പോലുമില്ല വീട്ടിലേക്ക്.. എന്നാൽ അങ്ങ് കൊണ്ടുവിടാം...
"വാ... ഇരുട്ടത്ത് തന്നേ പോവണ്ട.. ഞാങ്കൂടി വരാം..." തോമസ് കുട്ടി ചന്ദ്രന്റെ തോളിൽ പിടിച്ചു... "ആ കവറൊക്കെയെടുത്തോ..?" വീണ്ടും ചോദിച്ചു.
"ങ്ങും. ".. താഴ്ന്ന തല പൊക്കി ചന്ദ്രൻ അമർത്തി മൂളി.. എന്നിട്ട് ഒരു കയ്യിൽ രണ്ട് കവറുകളും, മറുകൈ തോമസുകുട്ടിക്ക് ദാനമായിട്ടും കൊടുത്ത് ഇരുട്ടിലൂടെ പതിയെ നീങ്ങി.
" നെറയെ പാമ്പുള്ള വഴിയാ.. നീ ശ്രദ്ധിച്ചോണം കേട്ടോ..." എന്നേക്കടിച്ചാൽ അവനൂമ്പത്തേയുള്ളൂ...!"ചന്ദ്രൻ തോമസ് കുട്ടിയോട് പറഞ്ഞു..
ആദ്യമൊന്നു പേടിച്ചെങ്കിലും, രണ്ടാമത്തെ ഡയലോഗ് കേട്ടയാൾ ചിരിച്ചു പോയി....!
വീടിനടുത്തെത്തി.മണ്ണെണ്ണ വിളക്ക് കത്തിച്ചു വച്ച ചാണകം മെഴുകിയ തിണ്ണയിൽ ആരൊക്കെയോ ഇരിപ്പുണ്ട്.
"മതി.. ഇനി നീ.. പൊക്കോ.. " അവരാരും നിന്നെ കാണണ്ട ". ചന്ദ്രൻ പറഞ്ഞു.
"ശരി, ശ്രദ്ധിച്ച് കേറണം" എന്ന് പറഞ്ഞ് തോമസ് കുട്ടി തിരിച്ച് നടന്നു.
രണ്ട് വശവും തലയെക്കാൾ ഉയരത്തിൽ കയ്യാലയാണ്. റബ്ബറിൻ തോട്ടത്തിനിടയിലൂടെയുള്ള വഴി. ചെറിയ ഒരു കരിയിലയനക്കവും തോമസ് കുട്ടിയെ പേടിപ്പിച്ചു. കാരണം തോമസ് കുട്ടിക്ക് പാമ്പിനെ അത്രയ്ക്ക് പേടിയാണ്. ഒരു തരത്തിൽ ഓട്ടോ യിൽ കയറി. അപ്പോഴാണ് അയാൾക്ക് ശ്വാസം നേരെ വീണത്.
ഓട്ടോ സ്റ്റാർട്ട് ചെയ്തു, മുന്നോട്ടെടുക്കുകയും, പെട്ടന്ന് റോഡിലൂടെ പോകുന്ന ഒരാൾ കൈ കാണിച്ചു. "രമേശൻ "....കോട്ടയം മുക്കിലേക്കാണ്. വണ്ടി നിർത്തിക്കയറ്റി.
രമേശൻ കയറിയിരുന്നതുമല്ല.. പെട്ടന്ന്.. ചാടിയിറങ്ങിയിട്ടയാൾ അലർച്ചയോടെ പറഞ്ഞു..
"യ്യോ.....തോമസുകുട്ടി.. വണ്ടിക്കാത്ത് പാമ്പ്.. കിടപ്പുണ്ട്. ഞാൻ ചവിട്ടിയെടാ.. "
ഓട്ടോ ഓഫായതുമല്ല, രമേശൻ റോഡിലൂടെ തന്നെ ഓടി.... വെളിയിലിറങ്ങിയ തോമസ് കുട്ടി കാറ്റുപോലെ എന്തോ ഒന്നു പോകുന്നത് മാത്രമെ കണ്ടൊള്ളു.
ചെറിയ നിലാവെളിച്ചം മാത്രം ശരണം. തോമസ് കുട്ടി റോഡന്നരികിലേക്കോടി, അതിരിൽ നിന്ന് ഒരു കൊന്നക്കമ്പ് വലിച്ചൊടിച്ചു. എന്നിട്ട് ഉള്ള വെട്ടത്തിൽ വണ്ടിക്കകത്തേക്ക് നോക്കി...
ദാ ചുരുണ്ടു കൂടി കിടക്കുകയാണ് ഒരു കരിമൂർഖൻ..... അടിച്ചു.... പറ്റാവുന്ന രീതിയിൽ അച്ചം പുച്ചം അടിച്ചു.. ഓടിപ്പോയ രമേശനോടുള്ള കലിപ്പും, മനസ്സിന്റെ ഭീതിയും പാമ്പിനോട് തീർത്തു.
ചത്തോന്നറിയാൻ ഇടക്ക് അടി നിർത്തും... എന്നിട്ട് വിശ്വാസം വരാതെ വീണ്ടും അടിക്കും..! ഒടുവിൽ പാമ്പ് ചതഞ്ഞരഞ്ഞ് ഒരു പരുവമായി...
നിലാവെളിച്ചത്തിൽ വീണ്ടും സൂക്ഷിച്ച് നോക്കി..
ഒരു പന്തികേട് പോലെ...? പാമ്പ് ചിതറിത്തെറിച്ച് കിടക്കുന്നു. സംശയം തീരാഞ്ഞതിനാൽ വണ്ടി വീണ്ടും സ്റ്റാർട്ടാക്കി അകത്തെ ലൈറ്റിട്ടു.
അരണ്ട വെളിച്ചത്തിൽ തോമസ് കുട്ടി മനസ്സിലാക്കിയ ആ സത്യം... ഇന്നേ വരെ ലോകത്തിലുണ്ടായ ഏറ്റവും വലിയ ശാസ്ത്ര സത്യമായിരുന്നു..
" കൊന്നക്കമ്പു കൊണ്ട് ഹൽവായിൽ അടിച്ചാൽ പാമ്പ് ചാകില്ല... എന്ന സത്യം"....!
"ഹൽവ " വണ്ടിയിലിട്ടിട്ട് വെറും കവറുമായിപ്പോയ ചന്ദ്രൻ ... അപ്പോഴും പൂ......രത്തെറിയായിരുന്നു വീട്ടിൽ....
" ഹൽവ വേണോന്ന് ചോദിച്ചിട്ട് കവർ മാത്രം കൊടുത്തു കളിപ്പിച്ച ബേക്കറിയച്ചായനെ"...!
________________________________________
________________________________________
*നിയമപരമായ മുന്നറിയിപ്പ് - മദ്യപാനം ആരോഗ്യത്തിന് ഹാനികരം.
________________________________________
________________________________________
© രാജേഷ്.ഡി.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക