Slider

വിഷാദം ബാധിച്ച ഒരുവളെ കണ്ടിട്ടുണ്ടോ?

0

അവളുണ്ടാക്കുന്ന ചായ എന്നും

അടുപ്പിൽ തിളച്ചു തൂവിപ്പോകും.

കറികളുടെ കരിഞ്ഞ മണംകൊണ്ട്

വീടെന്നും ദുർഗന്ധപൂർണ്ണമാകും.

പാറ്റകളും പല്ലികളും അവളുടെ 

വീട്ടിൽ സ്ഥിരതാമസത്തിനെത്തും.

അവളുടെ അകത്തളങ്ങളിൽ നിഗൂഢമായ

ഒരിരുട്ട് എന്നുമവൾക്ക്‌ കൂട്ടിനുണ്ടാകും.

മുറ്റത്ത്‌ പുല്ലുകൾ തഴച്ചു വളരും

പഴുത്തയിലകൾ കുമിഞ്ഞു കൂടും.

ചെടികൾ വാടി കരിഞ്ഞുണങ്ങും.

ഇത്തിൾകണ്ണികൾ അവളുടെ പറമ്പിൽ

പ്രസവിച്ചു കൊണ്ടേയിരിക്കും.

അവളുടെ തലമുടി വൈക്കോൽ തുറുപോലെ

അവളെ പൊതിഞ്ഞു കിടക്കും.

കണ്ണുകൾ ചത്ത മീനിന്റെ പോലെയും

ചുണ്ടുകൾ വിണ്ടു കീറിയ ഭൂമി പോലെയും

കവിൾത്തടങ്ങൾ കറുത്ത മഷിയാൽ

കുത്തിക്കോറിയിട്ട ക്യാൻവാസ്

പോലെയും കാണപ്പെടും.

അവൾ ശ്വസിക്കുകയില്ല:

പകരം നെടുവീർപ്പുകൾ കൊണ്ട് 

തന്റെ ജീവനെ നിലനിർത്തും.

എല്ലാവരും പറയുന്നതവൾ കേൾക്കും

എന്നാൽ ഒന്നും ഗ്രഹിക്കുകയില്ല.

കാണുന്നതെല്ലാം കണ്ടനിമിഷത്തിൽ തന്നെ 

മറവിയുടെ കയത്തിലേക്ക്‌ അവൾ തള്ളിയിടും.

ചിരിക്കാൻ അവൾ മറന്നു പോയിരിക്കാം..

എന്നാൽ ഒരിക്കൽ പോലുമവൾ കരയുകയേയില്ല.

അവൾക്ക്‌ പകൽ മുഴുവൻ നോക്കിയിരിക്കാൻ 

മുറിയുടെ ഏതെങ്കിലും ഒരു മൂല തന്നെ ധാരാളം.

രാത്രി മുഴുവൻ അവൾ തന്റെ കൂടെ

ഉറങ്ങുന്നവർക്ക് കാവലാളാകും.

ആകാശത്ത് വെള്ള കീറുമ്പോഴും

അവളുടെ മനസ്സിൽ മഴക്കാർ ഉരുണ്ടു കൂടും.

പുറത്ത് മഴപെയ്യുമ്പോളും അവളുടെ ഹൃദയം

ചുട്ടുപഴുത്ത മരുഭൂമിയിൽ കിടന്നുഴറും.

ഭക്ഷണം കഴിച്ചോ അതോ ഇല്ലയോയെന്ന്

അവൾ തന്നെ ആശങ്കപ്പെടും.

ചിലപ്പോൾ കഴിച്ചുകൊണ്ടേയിരിക്കും...

എങ്കിലും അവളുടെ വിശപ്പ് മാറുകയില്ല.

അവൾ കുടിച്ചു കൊണ്ടേയിരിക്കും...

എങ്കിലും അവളുടെ ദാഹം മാറുകയില്ല.

ആ കുപ്പത്തൊട്ടിയിൽ നിന്നും ആരെങ്കിലുമൊന്ന് 

രക്ഷപ്പെടുത്തിയെങ്കിൽ എന്നവളാഗ്രഹിക്കും. 

എന്നാൽ തന്നിലേക്ക് നീട്ടുന്ന കൈകളെ

നിർദാക്ഷീണ്യം അവൾ തട്ടി മാറ്റും.

കാരണം അവൾ പ്രണയിനിയാണ്...

വിളിക്കാതെ തന്നെ വിരുന്നെത്തിയ

വിഷാദമെന്ന പ്രാണനാഥന്റെ പ്രണയിനി.


By Lipi Jestin


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo